Saturday, November 29, 2014

വീട്ടുമാലിന്യങ്ങൾ കുട്ടികൾ നീക്കിയാൽ എന്താ?

കുട്ടികളെക്കൊണ്ട് എന്തെങ്കിലും വീട്ടുപണിയെടുപ്പിക്കേണ്ടതു അത്യാവശ്യമാണു. സാധനങ്ങൾ വാങ്ങാൻ വിടുക, വീടും പരിസരവും അടിച്ചുവാരി സൂക്ഷിക്കുക, കാറ് / ബൈക്ക് /സൈക്കിൾ ഒക്കെ കഴുകിയും തുടച്ചും വയ്ക്കുക, വീട്ടുപകരണങ്ങൾ വൃത്തിയാക്കുക, പാചകത്തിൽ സഹായിക്കുക, തുണിനനച്ചുണക്കുക തുടങ്ങിയവയിലൊക്കെ കുട്ടികളെ ഭാഗഭാക്കാക്കേണ്ടതാണു. അല്ലാതെ വെറുതെ കിത്താബ് പഠിച്ചിട്ടൊന്നും കാര്യമില്ല. അച്ഛനമ്മമാരുടെ കീഴിൽ പണിചെയ്യുമ്പോൾ ആവശ്യമില്ലാത്ത ആശങ്കകൾ ഉണ്ടാകുന്നില്ല. അതു അവരുടെ പ്രവർത്തിസംസ്കാരത്തെ മെച്ചപ്പെടുത്തും.

പാടത്തും, പറമ്പിലും, തൊഴുത്തിലുമൊക്കെ സഹായിച്ചിട്ടാണു ഇന്നത്തെ പല സെലിബ്രിറ്റികളും വളർന്നതു. അല്ലാതെ ജനിച്ചപ്പോഴെ സെലിബ്രിട്ടികളുടെ അച്ചിൽ പതിച്ചെടുക്കുകയായിരുന്നില്ല. ഡോ.തോമസ് ഐസക് സ്കൂളുകളിൽ ശുചിത്വപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീട്ടിലെ പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ടുവരാൻ പറഞ്ഞതാണിപ്പോൾ ചിലർക്ക് കടിയായിരിക്കുന്നതു. ഇവർക്കിതു മറ്റേതിന്റെ സൂക്കേടാ. രഹസ്യമായി അന്വേഷിച്ചാൽ ചിലപ്പോൾ ഇവർക്കൊക്കെ പഴയ പ്ലാസ്റ്റിക്കിന്റെ കച്ചോടം കാണും. പ്ലാസ്റ്റിക് അമർത്തി കട്ടകളാക്കിക്കൊടുത്താൽ 40-60 രൂപയാണു കിലോ വില. അതു നൊയിഡയിലെത്തുമ്പോൾ 150. പിള്ളാരതു ശേഖരിച്ച് വിൽക്കാൻ തുടങ്ങുമ്പോൾ ലാഭം കുറയുന്നതിലുള്ള ഈർഷ്യയാകും പ്രതിഷേധമായി പുറത്തു വരുന്നതു.

വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം പെറുക്കുമ്പോഴറിയാം അതിന്റെ വ്യാപ്തിയും പരിസ്ഥിതിയിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളും. അതു കുഞ്ഞുങ്ങളെ ചിന്തിപ്പിക്കും. അവർ ചിന്തിക്കട്ടെ. ചിന്തയും പ്രവർത്തിയും ചേരുമ്പോൾ മാറ്റങ്ങൾ പെട്ടെന്നു ഉണ്ടാകും. അതിനു അവരെ അനുവദിക്കുകയാണു വേണ്ടതു. അല്ലാതെ ഒരു പണിയുമെടുക്കാതെ സമൂഹത്തിൽ ബുദ്ധിജീവി ചമഞ്ഞുനടക്കുന്നവർ ആക്കിത്തീർക്കുകയല്ല വേണ്ടതു. അത്തരം ജീവികൾക്ക് വിവാദങ്ങൾ ഉണ്ടാക്കാൻ മാത്രമേ കഴിയു. അവരൊക്കെ ഇത്രയും കാലം  ചിന്തിച്ചിട്ട് എന്തുണ്ടായി? എല്ലാ മേഖലകളിലും അരാജകത്വം വർദ്ധിച്ചതല്ലാതെ. അതൊന്നും മലയാളിക്ക് ഇതുവരെ മനസിലായില്ലെ? കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടാൻ അനുവദിക്ക്..... അവർ തന്റെ ചുറ്റുപാടുകളോട് ചേർന്നു കാര്യങ്ങളെ പഠിക്കുകയും പരിഹാരം തേടുകയും ചെയ്യട്ടെ. അതിനു സഹായകരമാകുന്ന ഏതു പദ്ധതിയേയും പ്രോത്സാഹിപ്പിക്കണം. സഹായിക്കണം. തടസം നിൽക്കുന്നവരുണ്ടെങ്കിൽ അവർക്ക് മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്റെ വഴി കാണിച്ചു കൊടുക്കണം. 50 കിലോ പ്ലാസ്റ്റിക് പെറുക്കിയിട്ട് ഇനി വാ തുറക്കുകയോ പേനയെടുക്കുകയോ ചെയ്താൽ മതിയെന്നു പറയണം. അതിന്റെ പേരിൽ ശുചിത്വപോലീസെന്ന ആക്ഷേപം കേട്ടാലും തരക്കേടില്ല.

ഈ നവസാര ബുദ്ധിജീവികളുടെ തലമുറയോ കോലംകെട്ടു കോഞ്ഞാട്ടയായി. വരും തലമുറയേയും രക്ഷപ്പെടാൻ അനുവദിക്കുകേലെന്നു വന്നാൽ?

Friday, November 21, 2014

ശബരിമല തീർത്ഥാടനം : എന്തു തയ്യാറെടുപ്പുകൾ നാം നടത്തി?

ശബരിമലയിൽ പോകുന്നതു എന്തിനാണെന്നു ബുദ്ധിജീവികൾക്ക് ചോദിക്കാം. വിശകലനം ചെയ്യാം.മലയാറ്റൂരിൽ പോകുന്നതും വേണമെങ്കിൽ ചോദിക്കാം. അതിനപ്പുറം എന്തെങ്കിലും ചോദിക്കണമെന്നു വിചാരിച്ചാലും പരിപ്പൂവിറയ്ക്കുന്നതു കൊണ്ട് ബുദ്ധിജീവികൾ അടങ്ങുകയേ ഉള്ളു. അതുകൊണ്ടുതന്നെ അവരുടെ വിശകലനങ്ങളൊക്കെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത ചില ഏരിയാ കളിലേക്ക് ചുരുങ്ങും. അതാണു നല്ലതും.

വിഷയമതല്ല. ശബരിമലയിലേക്ക് ആളുകൾ വരുന്നുണ്ട്. ഓരോ വർഷവും അതു വർദ്ധിക്കുകയാണു ചെയ്യുന്നതു. ബുദ്ധിജീവികൾ തമിഴിലും തെലുങ്കിലും എഴുതാത്തതു കൊണ്ടാകും. എന്തായാലും മണ്ഡലകാലം തുടങ്ങിയാൽ കേരളത്തിന്റെ മട്ടുമാറും. ഏതാണ്ട് ഒരു മെഗാപൊളിയുടെ സ്വഭാവമുള്ളതാണു സാധാരണ കേരളം. സീസൺ തുടങ്ങുന്നതോടെ അതൊരു മെട്രോയുടെ ഭാവം ഉൾക്കൊള്ളും. വിശാലമായിക്കിടക്കുന്നതുകൊണ്ടും ആളുകൾ തങ്ങാത്തതുകൊണ്ടുമാണു അതിന്റെ സമ്മർദ്ദം മലയാളിക്ക് ബോദ്ധ്യപ്പെടാത്തതു.

ഇത്രയധികം ആളുകൾ കേരളത്തിലേക്ക് വരുമ്പോൾ കേരളത്തിന്റെ ആഭ്യന്തരമേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? മുൻപ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കെങ്കിലും? എല്ലാ‍വരും ഉറ്റുനോക്കുന്നതു ശബരിമലയിലെ ഭണ്ഡാരക്കണക്കുമാത്രമാണു. അതൊരു മതത്തിന്റെ പേരിൽ ചെലവെഴുതുന്നതിലാണു എല്ലാവർക്കും പ്രയാസം. അതെങ്ങനെ തടയാമെന്നാണു നോക്കുന്നതു.

ഇത്രയധികം ആളുകൾ വരുമ്പോൾ അതിനനുസരിച്ച് ആഹാരം, വെള്ളം, പൂജാസാധാനങ്ങൾ, വാഹനങ്ങൾക്കുള്ള ഇന്ധനം, എന്തിനു ബിവറേജസിലെ കുപ്പിവരെ വരെ ചെലവാകും. എല്ലാത്തിനും നികുതിയും ലാഭവുമുള്ളതാണു. എല്ലാ മലയാളികളും അതു പങ്കിട്ടെടുക്കുന്നുണ്ട്. അതു കേരളത്തിന്റെ സാമ്പത്തികരംഗത്തു സ്വാധീനവും ചെലുത്തും. റവന്യുവായും, നികുതിയായുമുള്ള വരവ് പ്രത്യേകം കണക്കാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിലും ഒന്നുമില്ല. നല്ലവരായ്ക എല്ലാവർക്കുമുണ്ട് എന്നതാണു സത്യം. ആകെക്കൂടി പ്രയാസമുണ്ടാകുന്നതു ട്രെയിനിൽ സീസൺ ടിക്കെറ്റെടുത്തു യാത്രചെയ്യുന്ന സർക്കാർ ഗുമസ്ഥന്മാർക്കാണു. സാമിമാർ തീവണ്ടികളിൽ തിക്കിക്കയറി വരും. അതൊക്കെ മലയാളിയുടെ സ്ഥായിയാ പുച്ഛം കൊണ്ട് കൈകാര്യം ചെയ്യാവുന്നതേയുള്ളു.

മണ്ഡലക്കാലം തുടങ്ങുമ്പോൾ ഏറ്റവുംകൂടുതൽ സമ്മർദ്ദം നമ്മുടെ വഴികൾക്കാണു. ആ മേഖലയാണു ഏറ്റവും അവഗണിക്കപ്പെട്ടിരിക്കുന്നതും. പൊട്ടിപ്പൊളിഞ്ഞതും, വേണ്ടത്ര വീതിയില്ലാത്തതുമായ നമ്മുടെ റോഡുകൾ ഇതുപോലൊരു സീസൺ താങ്ങാൻ കെല്പിച്ചാത്തതാണു. അതിലൂടെ അപരിചിതരായ ഡ്രൈവറന്മാർ വണ്ടിയോടിക്കുമ്പോൾ അപകടങ്ങൾ സ്വാഭാവികം. കഴിഞ്ഞദിവസം മുതൽ അത്തരം റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. ടാങ്കറുമായി കൂട്ടിമുട്ടി ഉണ്ടായ അപകടമായിരുന്നു ആദ്യത്തേതു . സാധാരണനിലയിൽ തന്നെ ടാങ്കർ സർവ്വീസുകൾ വേണ്ടത്ര അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ സീസണിലതു വർദ്ധിക്കാതെ നോക്കണം.

മതവും, ഭക്തിയും വിട്ടിട്ട് മനുഷ്യനെക്കുറിച്ച് ചിന്തിക്കു. അയ്യപ്പന്മാർ റവന്യൂ ഉണ്ടാക്കിത്തരുന്നുണ്ടെങ്കിൽ അവർക്ക് സൌകര്യങ്ങളും ചെയ്തുകൊടുക്കണം. അതാണു മര്യാദ. അപകടങ്ങളിൽ പെടാതെ അവരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്. പി.ഡബ്ലു.ഡിയും, മോട്ടോർ വാഹനവകുപ്പും ഒന്നു ശ്രദ്ധിച്ചാൽ മതി. കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. അതുപോലെ ആരോഗ്യവകുപ്പും, നികുതിവകുപ്പും അളവും തൂക്കവും വകുപ്പും ഇടപെടണം. കച്ചവടമൊക്കെ വർദ്ധിക്കുമ്പോൾ അതിന്റെ ഗുണം എല്ലാവർക്കും കിട്ടുന്നതാണു. എല്ലാ മതങ്ങൾക്കും കിട്ടും. നിരീശ്വരവാദികൾക്കും കിട്ടും. അപ്പോൾ ഉപഭോക്താക്കൾക്ക് വേണ്ട സംരക്ഷണം കൊടുക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണു. കേരളത്തിൽ വന്നാൽ സംരക്ഷണവും, ആദരവും കിട്ടുമെന്നറിഞ്ഞാൽ അവരുടെ ആത്മവിശ്വാസം വളരും. അതു നമുക്ക് ഗുണമാവുകയേ ഉള്ളു

ഇതിനൊക്കെ പകരം, മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടും, കേരളം വെള്ളത്തിൽ മുങ്ങിപ്പോകുമെന്നൊക്കെ ആശങ്കപരത്തി ആളുകളെ അകറ്റുന്നതു വെറും കടിയാണു. വെടിപ്പായി പറഞ്ഞാൽ പൈശൂനം. അസൂയകൊണ്ടോ അത്യാഗ്രഹം കൊണ്ടോ ഇല്ലാത്തതു പരഞ്ഞുണ്ടാക്കൽ. അതുവഴി നാം കേരളത്തിനെ ലില്ലിപ്പുട്ടാക്കുന്നു.

അരകല്ല്

പണ്ടത്തെ ഏറ്റവും വലിയ അന്ധവിശ്വാസങ്ങളിലൊന്നായിരുന്നു അരകല്ല്. അതു വക്കാൻ സ്ഥാനമൊക്കെയുണ്ട്. അടുപ്പിനരികിൽ അരകല്ല് സ്ഥാപിക്കില്ല. ഒരുകഷണം മഞ്ഞൾ അരച്ചുകൊണ്ടാണു പണ്ടുള്ളവർ ഓരോദിവസത്തേയും അരപ്പ് ആരംഭിക്കുന്നതു. മഞ്ഞൾ ‘വിഷഹര‘മാണെന്നു ഇന്നു എല്ലാവർക്കുമറിയാം. ശാസ്ത്രികളും അതു സമ്മതിക്കുന്നുണ്ട്.

പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകളായിരുന്നു പഴയ അരകല്ലുകൾ ഉണ്ടാക്കാൻ എടുത്തിരുന്നതു. കൂട്ടിയുരച്ചാൽ ഗന്ധകം മണക്കരുതു എന്നാണു ഒന്നാമത്തെ മാനദണ്ഡം. അരകല്ലിൽ ആദ്യം മഞ്ഞളരയ്ക്കുമ്പോൾ പിന്നീട് അരയ്ക്കുന്ന സാധനങ്ങളിലെല്ലാം മഞ്ഞളിന്റെ അംശം കലരും. അതെല്ലാം വയറ്റിൽ‌പ്പോയി വിഷങ്ങളെ പരിഹരിക്കുമെന്നാണു വിശ്വാസം. അമ്മായിഅമ്മയെപ്പോലും അതിൽവച്ച് അരച്ചെടുത്താൽ വിഷം കാണില്ല എന്നാണു പറയാറ്!.

അരകല്ലിൽ എന്തോ സൂക്ഷ്മലോകം ഉണരുന്നതായി പണ്ടുള്ളവർ വിശ്വസിച്ചിരുന്നു. ഇക്കാലത്തെ ഭാഷയിൽ പറഞ്ഞാൽ അമ്മിക്കല്ലിൽ നാനോതലത്തിലാണു അരവ് നടക്കുന്നതെന്നാവും അവർ ഉദ്ദേശിച്ചതു. മഞ്ഞൾ, മുളകു, ഇഞ്ചി തുടങ്ങിയവ കല്ലിൽ വച്ചു അരച്ചെടുക്കുമ്പോൾ അവയുടെ ജൈവഘടന മാറും. അതു ശരീരത്തിനു ഗുണം ചെയ്യുന്നരീതിയിലേക്ക് മാറുമ്പോൾ ‘അരപ്പ് നന്നായി’ എന്നു നമ്മുടെ ഉള്ളിലെ ഓരോ കോശങ്ങളും പറയാൻ തുടങ്ങും. അതു കേട്ടാണു നാമതു വാക്കിലൂടെ പുറത്തുപറയുന്നതു. ഈ അരപ്പ് ഒരുമാതിരിപ്പെട്ട വിഷങ്ങളേയെല്ലാം നിർവ്വീര്യമാക്കിയിരുന്നു.

Thursday, November 20, 2014

ഗിനിപ്പന്നികൾ

മലയാളി വെറും ഗിനിപ്പന്നികളാണു. സ്വയം പരീക്ഷിക്കാനും മറ്റുള്ളവരാൽ പരീക്ഷിക്കപ്പെടാനുമുള്ള ജീവികൾ. പഠിപ്പും, പൌരധർമ്മവുമൊക്കെ ഉണ്ടെന്നു ഗീർവ്വാണമടിക്കും. പക്ഷെ അതൊന്നും പ്രവർത്തിയിൽ കാണില്ല. ജീവനുണ്ടോ എന്നുപോലും പിച്ചിനോക്കണം. വല്ലോം കുറേ വാരിത്തിന്നണം, വാർത്തകളറിയണം, പീസുപടങ്ങളും സീര്യലും കാണണം. വെള്ളമടിക്കണം. കുറേ ഏമ്പക്കമിടണം. ഇത്രേയുള്ളു മലയാളി.

രണ്ടാഴ്ച മുൻപ് കായംകുളം തിരുവല്ല സ്റ്റേറ്റ് ഹൈവേയിലെ കാക്കനാട് റെയിൽ‌വേഗേറ്റ് മൂന്നു ദിവസം അടഞ്ഞുകിടന്നു. ഒരു കുഞ്ഞും പ്രതികരിച്ചില്ല. അനുവദിച്ചതിൽ കൂടുതൽ പൊക്കമുള്ള ഒരു രാജസ്ഥാൻ ട്രക്ക് കടന്നുപോകാൻ ശ്രമിച്ചപ്പോൾ ക്രോസ്ബാറിൽ തട്ടിയതാണു കാരണം. ഗേറ്റിനു അപകടമൊന്നുമുണ്ടായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ തനിഗുണം കാണിച്ചു. ഗേറ്റടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അതുവഴി വന്നവർ എന്താകാരണമെന്നു ഒന്നു അന്വേഷിക്കുകപോലും ചെയ്യാതെ ചുറ്റിക്കറങ്ങി മറുപുറത്തു എത്തി. ദിവസവും യാത്ര ചെയ്യുന്നവരും അന്വേഷിച്ചില്ല എന്തിനാ ഗേറ്റ് അടച്ചിരിക്കുന്നതെന്നു. സീര്യലും, വാർത്താചാനലുകളും കണ്ട് വിഭ്രംജിതരാകുന്ന മലയാളിയാണു ഇങ്ങനെ പ്രതികരണമില്ലാതെ പോയതെന്നു ഓർക്കണം. കെട്ടുമ്മൂട്ടിലെ പട്ടിപോലും ഇതിലെത്രയോ ഭേദമാണു. വെറുതെ കുരയ്ക്കുകയെങ്കിലും ചെയ്യും.

എല്ലാ ലവൽക്രോസിലേയും ഗേറ്റ്മാന്റെ കയ്യിൽ ഒരു പരാതിപുസ്തകമുണ്ട്. സേവനാവകാശത്തെപ്പറ്റി വലിയ ഗീർവ്വാണങ്ങൾ അടിച്ചുവിടുന്ന ഒരൊറ്റ മലയാളി പോലും ആ ബുക്കുവാങ്ങി അതിലൊരു കുറിപ്പെഴുതിയിട്ടില്ല. ഗേറ്റ് അടഞ്ഞുകിടക്കുന്നു. തുറക്കണം. അധികം ദൂരെയല്ല എം.എൽ.എയുടെ ഓഫീസ്. എത്രയോ സഖാക്കൾ അതുവഴി തേരാപാരാ നടക്കുന്നു. പോരാത്തതിനു ലോക്കൽ സമ്മേളനങ്ങൾ നടക്കുന്ന കാലവും. ഒരാൾ പോലും എം.എൽ.എയെ അറിയിക്കുകയോ, പാർട്ടിയാപ്പീസിൽ പറയുകയെങ്കിലും ചെയ്തതായി തോന്നുന്നില്ല. മാണിയെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കിയാൽ തങ്ങൾ കൂടെക്കാണുകേലെന്നു വീമ്പുപറഞ്ഞ എത്ര സി.പി.ഐക്കാർ ഗേറ്റടഞ്ഞു കിടക്കുന്നതു കണ്ടുകാണും. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ചാത്തത്തിനും, പേരിടീലിനും വരെ എം.പി. വന്നില്ലെങ്കിൽ പരിഭവിക്കുന്ന കോൺഗ്രസ്സുകാരൻ പോലും ആലപ്പുഴയ്ക്കൊന്നു വിളിച്ചില്ല. കെ.സി, മൂന്നു ദിവസമായി കാക്കനാട് ഗേറ്റ് പൂട്ടിക്കിടക്കുകയാണു എന്നറിയിച്ചില്ല. എം.പിയോ, എം.എല്ലെയേ, വേണ്ട പഞ്ചായത്തു പ്രസിഡെന്റെങ്കിലും റെയിൽ‌വേ ഡിവിഷണൽ മാനേജരെ ഒന്നു വിളിച്ചിരുന്നെങ്കിൽ മിനിറ്റുവച്ചു തീരാനുള്ള പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ആരും ഒന്നും ചെയ്തില്ല!

ഉദ്യോഗസ്ഥർക്കറിയാം ഈ മലയാളി എന്നു പറയുന്നതു വെറും കൊജ്ഞാണന്മാരാണെന്നു. വാചകമടിയേ ഉള്ളു. ചീറ്റും. കൊത്തില്ല! ട്രാഫിക് അനുവദിച്ചു കൊണ്ട് റിപ്പയർ ചെയ്യാവുന്ന കാര്യത്തിനാണു 72 മണിക്കൂർ, തിരക്കുള്ള ഒരു ഗേറ്റ് അടച്ചിട്ടതു. അതവരുടെ മിടുക്കു. തുറന്നുവച്ചു പണിതാൽ ഉത്തരവാദിത്തം കൂടും. ഈ ശമ്പളത്തിനെന്തിനാ അത്രയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നു അവർക്ക് തോന്നിയെങ്കിൽ അവരെ കുറ്റം പറയാമോ? മലയാളിക്കിതൊക്കെ മതി.

Tuesday, November 18, 2014

മലയാളി എന്ന മരിച്ച സമൂഹം

മലയാളി ഒരു മൃതസമൂഹമാണു!
അവനു ജീവിതമില്ല. അനുഷ്ഠാനങ്ങൾ മാത്രമേയുള്ളു.

ഒരു മലയാളിജീവന്റെ ഉല്പത്തി മുതൽ അതു തുടങ്ങുന്നു. ഗർഭം ധരിച്ചാൽ ആനന്ദമല്ല. ആശുപത്രികളിൽ പോയി അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനാണു തിടുക്കം. പിന്നെ വിദ്യാഭ്യാസമെന്ന അനുഷ്ഠാനം. വളരുന്നതു മത്സരങ്ങൾക്കുള്ള അനുഷ്ഠാനങ്ങളിലൂടെ. അതിനിടയിൽ എങ്ങുമില്ലാത്ത ലൈംഗികോപാസനകൾ. മതചാരങ്ങളും രാഷ്ട്രീയവുമായ അനുഷ്ഠാനങ്ങൾ വേറെ. നിഷ്കളങ്കമായ മലയാളി മനസുകൾ എവിടെയുമില്ല. ഏതിലൊക്കെയോ പാകപ്പെട്ടു അനുഷ്ടാനങ്ങൾ പൂർത്തീകരിക്കാൻ ഇരിക്കുന്നവനാണു മലയാളി. അത്തരം മനസുകളിൽ എങ്ങനെ ജീവൻ സ്പന്ദിക്കും?

ഒരു മലയാളിയും മറ്റൊരുജീവനെ വികാരങ്ങളോ, ജീവിതമോ,  സ്വതന്ത്രസ്വത്വമുള്ളതോ ആയ പ്രകൃതിയുടെ വ്യത്യസ്ഥസൃഷ്ടികളായി കാണുന്നില്ല. താനൊഴികെ ഒന്നിന്റേയും വാക്കുകളോ. ചോദനകളോ, ചേഷ്ടകളോ അംഗീകരിക്കുന്നില്ല.

മനസുതുറന്നു സംസാരിക്കാനോ ഉള്ളിലുള്ളതു അതുപോലെ പ്രകടിപ്പിക്കാനോ ഒരു മലയാളിക്കും കഴിയില്ല. എല്ലാ സംവേദനങ്ങൾക്കും മുങ്കൂർ ചിട്ടപ്പെടുത്തിയ  ശീലങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്.

അവൻ ഉച്ചരിക്കുന്ന ഓരോവാക്കിനും അർത്ഥങ്ങൾ വേറെയാണു. അനുഭവിച്ചറിഞ്ഞ വാക്കുകളല്ലാ മലയാളി ഉപയോഗിക്കുന്നതു. ഓരോത്തനും രഹസ്യമായി  സൂക്ഷിക്കുന്ന ഒരു അനുഷ്ഠാന നിഘണ്ടുവുണ്ട്. അതിൽ നോക്കിയാണു മലയാളി സംസാരിക്കുന്നതു. ഇങ്ങനെ പറഞ്ഞാൽ ഇങ്ങനെയാണു അർത്ഥമെന്നു അതിൽ പറയുന്നുണ്ട്. അതു കൊണ്ടുതന്നെ മലയാളി സംസാരിക്കുന്നതു പൊട്ടിയ ചെണ്ടയിൽ കൊട്ടി ശബ്ദമുണ്ടാക്കുന്നതുപോലെ വികൃതമാണു. അതിനു ആത്മാർത്ഥതയില്ല. ഓരോ വാക്കിനും ആചാരപൂർവ്വം കല്പിച്ച അർത്ഥമോ ഗൂഡാർത്ഥമോ കേൾക്കുന്നവൻ മനസിലാക്കിയില്ലെങ്കിൽ പറഞ്ഞവൻ ഉടൻ ക്ഷുഭിതനാകും.

എവിടെപ്പോകുന്നു എന്ന ചോദ്യത്തിനു “ചുമ്മാ നടക്കാനിറങ്ങിയതാ” എന്നു പറഞ്ഞാൽ ‘അവനെന്തോ ദുരുദ്ദേശത്തിനു പോകുന്നു‘ എന്നേ മലയാളി എടുക്കു. എടുക്കാവൂ. അതാണു മലയാളിയുടെ സംവേദന ശൈലി. അതുപോലെ ‘ചായകുടിച്ചോ‘ എന്നൊരാൾ ചോദിച്ചാൽ ‘ചായ കുടിച്ചു. ഇപ്പോ വേണ്ടാ‘ എന്ന മറുപടി പ്രതീക്ഷിച്ചുകൊണ്ടാണു അതു ചോദിക്കുന്നതെന്നു കേൾക്കുന്നവൻ മനസിലാക്കണം. അല്ലാതെ സത്യം തുറന്നു പറയരുതു. മലയാളി എല്ലാ ചോദ്യങ്ങളും ചോദിക്കുന്നതു അവൻ മനസിൽ കരുതിവച്ചിരിക്കുന്ന ഉത്തരം കിട്ടാൻ വേണ്ടിയാണു. അല്ലാതെ അറിയാൻ വേണ്ടിയല്ല.

ഏതു മലയാളിക്കും മറ്റൊരു മലയാളിയുടെ ഏതൊരു ചേഷ്ടയിൽ നിന്നും ലൈംഗികത വേർതിരിച്ചെടുക്കാൻ കഴിയുന്ന അത്ഭുതസിദ്ധിയുണ്ട്. എന്നാൽ അപരന്റെ നന്മയോ, കാരുണ്യമോ, സ്നേഹമോ കാണാനുള്ള ശേഷിയില്ല. തന്നെപ്പോലെ അവനെ ആദരിക്കാനോ കരുതാനോ ഒരു മലയാളിക്കും കഴിയുകയില്ല. അങ്ങനെ ചെയ്യുന്നവൻ മലയാളി ആകുകയില്ല.

ആരെ സഹായിക്കുമ്പോഴും അനുഷ്ഠാനപൂർവ്വമായ ഒരു പ്രത്യുപകാരം മലയാളി പ്രതീക്ഷിക്കും. അതു ലഭിച്ചില്ലെങ്കിൽ രഹസ്യമായെങ്കിലും അവന്റെയുള്ളിൽ അമർഷം പതഞ്ഞുപൊന്തും. പിന്നെ അവനെ തകർത്താലേ ആശ്വാസമാകു. അല്ലാതെ അവൻ അതാണു. എനിക്കിത്രയേ ലഭിക്കാൻ അർഹതയുള്ളു എന്നൊന്നും ഒരു മലയാളിക്കും തോന്നില്ല. അതു കൊണ്ടുതന്നെ നല്ല വാക്കു പറയാനോ, അഭിനന്ദിക്കാനോ, അപരനേ അംഗീകരിക്കാനോ മലയാളി തയാറവുകയുമില്ല. അതൊക്കെ ജീവിക്കുന്ന മനുഷ്യർക്കുള്ളതാണു. മലയാളി ജീവിക്കുന്നില്ല.

അന്ത്യകർമ്മങ്ങൾക്കായി കുളിപ്പിച്ചു കിടത്തിയിരിക്കുന്ന മൃതദേഹങ്ങളാണു ഓരോ മലയാളിയും. അവന്റെയുള്ളിൽ ജീവന്റെ സ്പന്ദനമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർത്തിയാക്കാനുള്ള ത്വര മാത്രമേയുള്ളു.

മരണവിധിക്ക് ആത്മാവുകൾ ഒന്നിച്ചുകൂടുന്ന ഇടമാണല്ലോ 'God's own Country'. കേരളത്തിനു ആ പേർ എത്ര അർത്ഥവത്താണു! വെറും ശവങ്ങളുടെ നാട്!!

Monday, November 17, 2014

വിവാഹമോചന കാരണങ്ങൾ

ദാമ്പത്യബന്ധങ്ങൾ തകരുന്നതിനു കണ്ടുപിടിക്കുന്ന കാരണങ്ങൾ കേട്ടാൽ പൊട്ടിച്ചിരിക്കും. ഈ ലോകത്തുള്ള ഒട്ടുമിക്ക സംഗതികളും അതിലുണ്ട്. സിനിമ. പണം. സ്വത്തു. സ്വർണ്ണം. മദ്യം. അടി, ഇടി ഇന്റെർനെറ്റ്. മൊബെൽ ഫോൺ. പ്രൊഫഷണൽ ഈഗോ. വിദ്യാഭ്യാസം. ഫിലോസഫി. ആക്റ്റിവിസം..... അങ്ങനെ എല്ലാം. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. കള്ളുകുടിക്കുന്ന ഭർത്താക്കന്മാരും. അഗ‌മ്യഗമനവും. സ്വത്തു തർക്കവും. എല്ലാം. ഇതെല്ലാം വച്ചു കൊണ്ടുതന്നെ ഇവിടെ കുടുംബങ്ങൾ പുലർന്നു വന്നു. അതിനു മിടുക്കുള്ള പെണ്ണുങ്ങൾ ഉണ്ടായിരുന്നു. ഇന്നതില്ല. അത്രേയുള്ള കാരണം.

ഇക്കാലത്തു വിവാഹം നടക്കുന്നതു തന്നെ വേർപെടുത്താൻ ചൂണ്ടിക്കാണിക്കുന്ന പരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണു. പക്ഷെ ഒരു കോടതിയും ചോദിക്കാറില്ല നിങ്ങൾ എങ്ങനെയാണു യോജിച്ചതെന്നു. ചോദിച്ചിരുന്നെങ്കിൽ കോടതി ചിരിച്ചു മണ്ണുകപ്പിയേനെ. രണ്ടിനും ഒരേ കാരണം. അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ. തുല്യ വിദ്യാഭ്യാസ യോഗ്യത. ഉന്നത ജോലി. സ്വാതന്ത്ര്യം. ഈക്വൽ ഐഡന്റിറ്റി. അങ്ങനെ യോജിക്കാൻ ഇടയാക്കിയ കാരണങ്ങൾ തന്നെയാകും മിക്കപ്പോഴും പിരിയാനും കാരണം. അപ്പോൾ പിന്നെയെങ്ങിയാണു പിരിഞ്ഞതു? വിവാഹശേഷം മനോഭാവത്തിലുണ്ടായ മാറ്റമായിരിക്കില്ലെ യഥാർത്ഥ കാരണം? ഇണകൾ സ്റ്റാൻഡ് മാറ്റി, കേട്ടാ... പക്ഷെ അതു പുറത്തുപറയാൻ വയ്യ. അപ്പോൾ ദാമ്പത്യത്തിന്റെ വിശുദ്ധിയേക്കുറിച്ചും, ഇണകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ മൂന്നു പേജിൽ കവിയാതെ ഉപന്യാസിക്കേണ്ടി വരും. ഉത്സാഹക്കമ്മിറ്റിക്കാർക്കൊക്കെ അതു ശരിയാണല്ലോ എന്നു തോന്നും. അവർ സിന്ദാബാദ് വിളിക്കും.

വിവാഹമെന്നല്ല ഏതു സാമൂഹികബന്ധവും ഒരു അനുരഞ്ജനമാണു. അതിനുള്ള മേഖലകൾ കണ്ടുപിടിക്കാൻ കഴിയാതെ വരുമ്പോഴാണു ബന്ധങ്ങൾ തകരുന്നതു. മാറിയ സാമൂഹിക സാഹചര്യത്തിൽ ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. അതു ദാമ്പ്യത്തിലെ അനുരഞ്ജനത്തിനു വിഘാതമായിത്തീരുന്നു. ഒരാളുടെ വീഴ്ച അയാൾ സ്വയം സമ്മതിക്കുകയോ മറ്റേയാൾ ചൂണ്ടിക്കാട്ടിയാൽ അതംഗീകരിക്കുകയോ ചെയ്യില്ല. ഓഫീസിലെ തന്റെ ടീം ലീഡറോട് കാണിക്കുന്ന മമതപോലും ഇണയോട് കാണിക്കാൻ തയ്യാറല്ല. ടീം ലീഡർ പറഞ്ഞാൽ അതു ചെയ്യും. ഇണ പറഞ്ഞാൽ നിനക്കെന്താ ചെയ്താൽ എന്നു തിരിച്ചു ചോദിക്കും. എല്ലാവരും ആഗ്രഹിക്കുന്നതു  അവരവരുടെ ഇച്ഛയ്ക്കനുസരിച്ച് വേണം മറ്റുള്ളവർ ജീവിക്കാൻ എന്നാണു. അതു നടക്കുന്നില്ലെങ്കിൽ ഉടൻ സംഘർഷമായി. പിന്നെ ശാന്തമായ ചിന്തകളില്ല. വിട്ടുവീഴ്ചകളില്ല. അനുരഞ്ജനം തകരും. എല്ലാം അടിച്ചുപൊളിച്ച് അവസാനിപ്പിക്കാനാണു പിന്നെ തിടുക്കം.

സ്വാതന്ത്ര്യത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുമുള്ള ഇന്നുള്ളവരുടെ ദർശനവൈകല്യമാണു ദാമ്പത്യതകർച്ചകളുടെ കാരണം. ഇന്നു ദാമ്പത്യങ്ങളിൽ  പ്രവർത്തിക്കുന്നതു ഒരു ത്രില്ലിനു വേണ്ടി പുറത്തുനിന്നും തേടിപ്പിടിച്ചെടുത്ത ഫിലോസഫികളാണു. അവയെല്ലാം കച്ചവടച്ചരക്കുകളുമാണു. അതു മനസിൽ തീർക്കുന്നതു മിഥ്യാലോകമാണെന്നു ആരും തിരിച്ചറിയുന്നില്ല. പുറത്തുള്ള പ്രചാരണങ്ങളിൽ നിന്നും ഭാവന ചെയ്തുണ്ടാക്കുന്ന ലോകം ജീവിക്കാനുതകുന്നതാണോ എന്നാരും ആലോചിക്കാതെയാണു വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നതു. കാമുകിക്ക് വജ്രമാണു പ്രിയപ്പെട്ടതെന്നു മനസിൽ പതിഞ്ഞാൽ നിങ്ങൾ ആ കടമുതലാളിയുടെ അടിമയായിക്കഴിഞ്ഞു. പിന്നെ അയാളുടെ ലോകത്തായി ജീവിതം. അതു പക്ഷെ ഒരു സാധാരണക്കാരനു പറ്റുമോ? അതുപോലെ നിങ്ങളുപയോഗിക്കേണ്ട വാഹനം ഒരു ഓട്ടോ മാനുഫാക്ചറർ നിർണ്ണയിക്കുമ്പോൾ നിങ്ങൾ വെറും തൊമ്മി മാത്രമാകുന്നു. ഇങ്ങനെ ജീവിതത്തിന്റെ ഓരോ മേഖലയിലും ബാഹ്യമായ ഇടപെടലുകൾ അനവധിയാണു. അതിനു അനുഗുണമായി ദാമ്പത്യം മുന്നോട്ടു പോകുന്നില്ലെങ്കിൽ അതു പൊളിയുക തന്നെ ചെയ്യും. അതിനു കാരണങ്ങൾ ഒന്നും അന്വേഷിച്ചു നടക്കേണ്ടതില്ല. ആ‍രേയും പഴി പറയേണ്ടതുമില്ല. ചുമ്മാ അങ്ങ് പിരിയുക. പിന്നെയും ആരുടെയെങ്കിലും വാക്കു കേട്ട് വേറൊരു ലോകം സൃഷ്ടിച്ചാൽ കുറച്ചു കാലം അവിടെയും അസ്വസ്ഥമായി കഴിയാം. പിന്നെ അവിടവും വിടുക. അങ്ങനെ ഗതികിട്ടാതെ അലയുക.

ഏതൊരു മനുഷ്യനും ഒരു ആന്തരികമായ ഏകാന്തതയുണ്ട്. എല്ലാവരും ഏറെ സമയവും ചെലവഴിക്കുന്നതു അവിടെയാണു. അതു തിരിച്ചറിയാൻ കഴിയുന്നതാണു ഒരു മനുഷ്യന്റെ വിജയം. അവിടെയിരിക്കുമ്പോഴാണു അവൻ/അവൾ ശാന്തമാകുന്നതു. അവിടെയിരുന്നു കൊണ്ട് ദാമ്പത്യത്തിൽ ജീവിച്ചു നോക്കു. നിങ്ങളായിരിക്കും ജീവിതത്തിൽ ഏറ്റവും വിജയിക്കുന്ന വ്യക്തി. അവിടെ നിങ്ങൾക്ക് അപരിമേയമായ സ്വാതന്ത്ര്യം കിട്ടും. നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെ അവിടേക്ക് വരും. പക്ഷെ അതിനു നിങ്ങളുടെ അക്കാദമിക്ക് പഠനം പോരാ. ദീർഘകാലം ജീവിച്ച് പല തലമുറകളുടെ അമ്മയായി ഇരിക്കുന്നവരുടെ ജാഗ്രത് സ്വപ്ന സുഷുപ്തികളെ സ്വാംശീകരിക്കണം. ആണായാലും പെണ്ണായാലും. അല്ലെങ്കിൽ കുടുംബകോടതികളിൽ കയറിയിറങ്ങി ജീവിതം പാഴാക്കാം.

Sunday, November 16, 2014

ചെന്നിയിൽ നരകേറിയാൽ

ഒരു കാലത്തു ജ്ഞാനത്തിന്റെയും പക്വതയുടെയും പ്രതിരൂപങ്ങളായിരുന്നു വാർദ്ധക്യം. ഇന്നതു കൌമാരത്തേക്കാൾ കുത്സിതമാണു. മദ്ധ്യവയസ്സിലെത്തിത്തുടങ്ങുന്ന ഓരോ മലയാളിയും അതിനെ ഓർത്തു ഭയപ്പെടേണ്ടതാണു. നാളെ താനും ഇങ്ങനെയൊക്കെ ആയിത്തീർന്നാലോ?

പ്രശസ്തിക്കും, സ്ഥാനമാനങ്ങൾക്കും (സ്ഥാനം നേടുന്നതിൽ മാനം ഒട്ടുമില്ല്ല... എങ്കിലും ഒരു ശൈലിയായതു കൊണ്ട് പ്രയോഗിച്ചു), അധികാരത്തിനും വേണ്ടി നാണംകെട്ട് ഇറങ്ങുന്നതു ഇന്നു വാർദ്ധക്യമാണു. തങ്ങളുടെ യൌവ്വനത്തിൽ നേടാൻ കഴിയാതെ പോയതൊക്കെ നേടിയെടുക്കാനുള്ള വെമ്പലിൽ വാർദ്ധക്യങ്ങൾ തമ്മിൽത്തമ്മിലും തങ്ങളുടെ പിൻ‌തലമുറയോടും മത്സരിക്കുന്ന കാഴ്ച വല്ലാത്ത ഒരു ജുഗുപ്സയുണർത്തുന്നു.

പ്രായവും അനുഭവവും കൂടുമ്പോൾ ഉണ്ടാകേണ്ടതു പക്വതയാണു. കാലപ്പഴക്കത്തിൽ മരത്തിനു കാതൽ വയ്ക്കും. തെങ്ങിനു ആരുറയ്ക്കും. മലയാളിക്കു മാത്രം വളരുന്നതു ബാലിശത്വമാണു.

കൌമാരത്തിലും യൌവ്വനത്തിലും രഹസ്യമായി തങ്ങൾ ആഗ്രഹിച്ചതൊക്കെ പിന്നത്തെ തലമുറ നേടിയെടുക്കുന്നതു കണ്ടപ്പോൾ മുതിർന്നവർ ഇളകിപ്പോയി. തങ്ങളുടെ തീവ്രമായ ആശകൾ കാലം വന്നപ്പോൾ മുളച്ചു പൂവണിഞ്ഞതാണെന്നു മനസിലാക്കാനുള്ള വിവേകം അവർക്കുണ്ടായില്ല. ആയിരം പൂർണ്ണചന്ദ്രന്മാരെക്കണ്ട എത്ര ഉടലുകളാണു ഇന്നു അധികാരത്തിനു വേണ്ടി മത്സരിക്കുന്നതു. അവാർഡുകൾ സംഘടിപ്പിക്കാൻ ചരടുവലിക്കുന്നതു. കാമം ഇളക്കി മറിക്കുന്നതു. അതിനിടയിൽ എന്തെങ്കിലും ഇച്ഛാഭംഗം നേരിട്ടാൽ അവരുടൻ പൊട്ടിത്തെറിക്കുന്നു. പ്രതികാരം ചെയ്യുന്നു. തന്റെ അടിത്തറയിളകിയാലും പോരാടി നിൽക്കാൻ ശ്രമിക്കുന്നു. എത്ര അപഹാസ്യമാണിതൊക്കെ.

യൌവ്വനത്തോട് മത്സരിക്കാൻ യൌവ്വനത്തിന്റെ വേഷപ്പകിട്ടും ശീലങ്ങളും കടം കൊള്ളുന്നവരാണു ഭൂരിപക്ഷവും. അങ്ങനെ ചെയ്താൽ അവരിലൊരാളായി തീരാമെന്നു അവർ വിചാരിക്കുന്നു. തങ്ങളുടെ അനുഭവങ്ങളും അറിവുകളും ഉപേക്ഷിച്ചു യൌവ്വന ചാപല്യങ്ങൾ സ്വീകരിക്കുന്ന അവരെ പുതിയ തലമുറ പരിഹാസത്തോടെയാണു വീക്ഷിക്കുന്നതു. യുവസമൂഹം കടുത്തൊന്നും പ്രതികരിക്കാത്തതു അവരുടെ നന്മ.

ചെന്നിയിലേക്ക് വെള്ളയിറങ്ങിയാൽ നാടുവിട്ടുപോയിരുന്ന ഒരു സമൂഹം ഇന്നു പ്രായം പ്രയാൻ പോലും മടിക്കുന്നു. നരമറയ്ക്കാൻ മുടികറുപ്പിക്കുന്നു. ജരയൊതുക്കാൻ ശിശുപിണ്ഡങ്ങൾ തൊലിയിൽ കുത്തിവയ്ക്കുന്നു. രാക്ഷസന്മാർ പോലും ചെയ്യാൻ അറച്ചിരുന്ന പ്രവർത്തികളാണു താൽകാലിക യൌവ്വനത്തിനായി ഇന്നത്തെ വാർദ്ധക്യം കാട്ടിക്കൂട്ടുന്നതു. എഴുപതിലും പതിനേഴിന്റെ നിറവെന്നൊക്കെ അഭിമാനിക്കുമ്പോഴും വീട്ടിൽ കിടന്നു ഊർദ്ധന്റെ മാരണങ്ങളോട് പൊരുതുകയാകും അവർ. എന്നാൽ പുറത്ത് തങ്ങൾ സിംഹങ്ങളാണെന്നുള്ള ഭാവനയും. ഇവർക്കൊന്നും നാണമില്ലെ?

കവികൾക്കും, കലാകാരന്മാർക്കും ഭ്രാന്തു ഭൂഷണമായിരിക്കാം. പക്ഷെ അതു കവിതയെഴുതുമ്പോൾ മാത്രം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ അത്തരം ജ്ഞാനവൃദ്ധന്മാർ ഇരിക്കുമ്പോൾ സ്ഥാനത്തിനു ചേർന്ന വാക്കുകളും പ്രവർത്തികളുമേ പുറത്തു വരാവു. അതാണോ നാമിപ്പോൾ ചുറ്റിനും കാണുന്നതു? ജല്പനങ്ങൾ പറയുവാനാണെങ്കിൽ അടച്ചിട്ട മുറിക്കുള്ളിൽ പോയിക്കിടന്നു മച്ചിനോട് പറയൂ. ഇന്നു പൊതുസമൂഹത്തിൽ ഇത്തരം ജല്പനങ്ങളാണു ഒരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നതു. പിൻ‌തലമുറയ്ക്കു അനുഭവപാഠങ്ങൾ പറഞ്ഞുകൊടുത്തു ശാന്തമായി ജീവിക്കേണ്ട വാർദ്ധക്യം അവരുടെ അവസരങ്ങൾ തട്ടിപ്പറിച്ചു കൊണ്ട് ഒരു പൊതുശല്യമായി മാറിയിരിക്കുന്നു. അതുകൊണ്ടാണു ഇന്നു വാർദ്ധക്യം നിർദ്ദയം ഉപേക്ഷിക്കപ്പെട്ടുപോയതു. ഇവരെക്കണ്ടിട്ടാകാം ഇനിയൊരു തലമുറയിവിടെ ആവശ്യമില്ലെന്ന മട്ടിൽ പുതിയ തലമുറയിൽ വന്ധ്യത വല്ലാത്ത തോതിൽ ഉയരുന്നതു.

ഈ വാർദ്ധക്യത്തെ എന്തു ചെയ്യണമെന്നു എനിക്കറിയില്ല. സാമാന്യവിവേകം ഉണ്ടെങ്കിൽ ദയവായി അവർ ഒഴിഞ്ഞുപോകണം. യുവതലമുറയ്ക്കു കൊടുക്കാൻ ഒരു സന്ദേശവുമില്ല നിങ്ങൾക്ക്. നിങ്ങൾ ചെയ്യുന്നതു അതിനേക്കാൾ ഭംഗിയായി നിർവ്വഹിക്കാൻ അവർക്കറിയാം. ദയവായി സ്റ്റാൻഡ് വിട്ടുപോകൂ. അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ പക്വത കാണിക്കു. യുവസമൂഹത്തെ ഉന്നത മൂല്യങ്ങളിലേക്ക് നയിക്കാൻ കഴിയില്ലെങ്കിൽ ഒരിടത്തു അടങ്ങിയിരിക്കണം.

വാർദ്ധക്യം പറഞ്ഞാൽ ഇപ്പോഴും യൌവ്വനം അനുസരിക്കും. പക്ഷെ വെറും പേച്ചു പോരാ. ജീവിച്ചു കാണിക്കണം.

ദാ, ഇവിടേക്ക് കുറച്ചു ദൂരമേ ഉള്ളു എന്നു മറക്കണ്ട.

Saturday, November 15, 2014

ദളിത്പേരുകളിൽ എന്തിരിക്കുന്നു?

ഇന്നത്തെ ഹിന്ദുവിൽ (11-11-14) ഒരു അനുശോചന വാർത്തയുണ്ട്. ജവഹർലാൽ നെഹൃ സർവ്വകലാശാലയിലെ സാമൂഹികശാസ്ത്രജ്ഞൻ മത്യാസ് സാമുവൽ സുന്ദരപാണ്ഡ്യന്റെ നിര്യാണം. അദ്ദേഹത്തെ പരിചയമൊന്നുമില്ല. പക്ഷെ ആ വാർത്തയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. പ്രഫസറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാളുടെ പേരു. ‘അംബേദ്കർ‘. ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ ഷേക്സ്പിയറിനു ചോദിക്കാം. പക്ഷെ പല പേരുകൾക്കും ഒരു സ്ഫോടകശക്തിയുണ്ട്. സമൂഹത്തെ മാറ്റിമറിക്കാൻ കഴിയും. അംബേദ്കർ, അയ്യ‌ൻ‌കാളി തുടങ്ങിയ പേരുകൾ അത്തരത്തിലുള്ളതാണു.

ഇന്ത്യയിൽ എവിടെയുള്ളയാളായിരിക്കും ഈ അംബേദ്കർ എന്ന യുവാവ് എന്നെനിക്കറിയില്ല. പക്ഷെ തന്റെ മകനു അഭിമാനപൂർവ്വം ആ പേരിടാൻ കഴിഞ്ഞ ആ അച്ഛനമ്മമാർ ശ്രേഷ്ഠരാണു. അവരെ അഭിനന്ദിക്കണം. ദളിത് വിപ്ലവത്തിനു ആഗ്രഹിക്കുന്ന മലയാളികളിൽ എത്രപേർ തങ്ങളുടെ കുട്ടികൾക്ക് ഇതുപോലുള്ള സാമൂഹികപരിഷ്കർത്താക്കളുടെ പേരിട്ടിട്ടുണ്ട്? ഒരാശയത്തോട് ഏറ്റവും ചേർന്നു നിൽക്കാൻ സഹായിക്കുന്നതു അതിന്റെ മുന്നണിപ്പോരാളികളുടെ നാമങ്ങളായിരിക്കും. അതെപ്പോഴും ആശയത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. യൂണിവേഴ്സിറ്റിക്കും, എയർപ്പോർട്ടിനും അവരുടെ പേർ നിർദ്ദേശിക്കുന്നവർക്കെങ്കിലും അതൊക്കെ തങ്ങളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ ഇട്ട് മാതൃക കാണിക്കാൻ കഴിയുമായിരുന്നു. ഉത്സാഹക്കമിറ്റിക്കാർ അതു നിർബ്ബന്ധമായും ചെയ്യണമായിരുന്നു.

അങ്ങിനെയൊന്നും സംഭവിക്കുന്നില്ല എന്നു കാണുമ്പോൾ ഇരട്ടത്താപ്പിന്റെ കാരീയമാണു മലയാളി എന്നു വീണ്ടും ഉറപ്പിക്കാം. അല്ലെ?

കാർഷികശാസ്ത്രജ്ഞരെ വിശ്വസിക്കാമോ?

കാർഷിക സർവ്വകലാശാലയുടെ ഓരോ കാര്യങ്ങൾ കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും? അവരിപ്പോൾ പച്ചക്കറിയിലെ വിഷം കളയാനുള്ള ഒരു ലായനി ഉണ്ടാക്കി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണു. വിരോധാഭാസമെന്നല്ലാതെ എന്താ പറയുക? ഇക്കണ്ട വിഷമെല്ലാം ഉണ്ടാക്കിയതു കാർഷികശാസ്ത്രജ്ഞന്മാർ അല്ലെ. കാർഷിക സർവ്വകലാശാലകൾ ഉണ്ടായതു കൊണ്ടല്ലെ കാർഷികശാസ്ത്രജ്ഞന്മാർ ഉണ്ടായതു. എങ്കിൽ സർവ്വകലാശാലകൾ അങ്ങ് നിർത്തിയാൽ ആ പ്രശ്നം തീരുമല്ലോ.

ഒരു കാലത്തു ശാസ്ത്രകൃഷി എന്നു പറഞ്ഞ് നാടൻ കൃഷിരീതികളും, അത്യുല്പാദന വിത്തുകൾ (അതോ വിപത്തുകളോ) എന്നു പറഞ്ഞ് നാടൻ വിത്തുകളും, മണ്ണിനു പോഷണം പോരാ എന്നു പറഞ്ഞ് രാസവളങ്ങളും, കീടനിയന്ത്രണത്തിനു എന്നു പറഞ്ഞ് കീടനാശിനികളും പ്രചരിപ്പിച്ചതും ഈ കാർഷികശാസ്ത്രജ്ഞന്മാർ തന്നെയാണു. അതിലെ ഒരു മുന്തിയ കാർഷികശാസ്ത്രജ്ഞന്റെ ബൌദ്ധിക സമ്പത്തു എന്താണെന്നു അറിയാമോ? 400 തരം നാടൻ വിത്തിനങ്ങളുടെ പേറ്റന്റ്. ശാസ്ത്രജ്ഞന്മാരുടെ ഇരട്ടത്താപ്പ് എത്ര വ്യക്തമാണു.

വേറൊന്നുള്ളതു ശാസ്ത്രകൃഷിരീതികളെ എല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് അവരിപ്പോൾ ജൈവകൃഷിയുടെ പ്രചാരണത്തിലാണു. അതായതു രാസവളക്കമ്പനികളിൽ നിന്നുള്ളതിനേക്കാൾ വരായ്ക ഇപ്പോൾ ജൈവകൃഷിയിൽ നിന്നും കിട്ടും. അതിന്റെ ആപ്പ് അറിയണമെങ്കിൽ കുറച്ചുകാലം കൂടി കാത്തിരിക്കണം.

പ്രാദേശിക കൃഷിരീതികൾ തകർത്ത ശാസ്ത്രസമൂഹത്തെ ഇനിയും നാം വിശ്വസിക്കണമോ?

Wednesday, November 12, 2014

‘മരണഭയമെന്ന അന്ധവിശ്വാസം’

പത്തു പതിനേഴു കൊല്ലം മുൻപാണു എം.പി.നാരായണപിള്ള സമകാലിക മലയാളത്തിൽ ഒരു ലേഖനം എഴുതിയതു. ‘മരണഭയമെന്ന അന്ധവിശ്വാസം’. പരകായപ്രവേശം കാത്തുകിടന്ന ഒരു ജൈന മുത്തശ്ശിയെക്കുറിച്ചായിരുന്നു അതു. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ചെയ്യാനുള്ള കർത്തവ്യങ്ങൾ തന്നാൽ ആകും വിധം നിർവ്വഹിച്ചു കഴിഞ്ഞു. ഇനി ജനനമരണങ്ങളുടെ അനന്തമായ ചക്രത്തിൽ നിന്നും മോചനം വേണം. അതിനു ഈ ദേഹം വിട്ടുപോകാൻ മക്കൾ അനുവദിക്കണം. അവർ അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ച് അനുമതി കൊടുത്തു. പിറ്റേന്നു മുതൽ അമ്മുമ്മ ഭക്ഷണം കുറച്ചു. ആദ്യം രണ്ടു നേരമാക്കി. പിന്നെയതു ഒരു നേരം. രണ്ടാഴ്ച കടന്നപ്പോൾ ജലപാനം മാത്രമായി. അങ്ങനെ ആ അമ്മുമ്മ സംസാരചക്രത്തിൽ നിന്നും പുറത്തു കടന്നു.

കർത്തവ്യനിർവ്വഹണം പൂർത്തിയായി എന്നു തോന്നിയപ്പോൾ ആചാര്യ വിനോബഭാവേയും ഇതേ വഴിയാണു തെരെഞ്ഞെടുത്തതു. അദ്ദേഹം ജലപാനവും ഉപേക്ഷിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള വ്യക്തിയെന്ന നിലയിൽ വിനോബാജി ആഗ്രഹിച്ചിരുന്നെങ്കിൽ എത്രകാലം വേണമെങ്കിലും മരിക്കാതെ ഉണങ്ങി കൊട്ടനടിച്ചിരിക്കാമായിരുന്നു. അഞ്ചു പൈസയുടെ ചെലവില്ല. എല്ലാം സർക്കാർ കൊടുത്തുകൊള്ളും. പല രാഷ്ട്രീയക്കാരും ദീർഘകാലം അങ്ങനെ കിടന്നിട്ടാണല്ലോ പരലോകം പൂകിയതു. വിനോബാജി അതു ചെയ്തില്ല. അതിനു കാരണം അദ്ദേഹത്തിനു ഒരു ജീവിതവീക്ഷണമുണ്ടായിരുന്നു. അതുകൊണ്ട് മരണത്തെ ഭയപ്പെട്ടില്ല.

ഇതിപ്പോൾ ഇവിടെ എടുത്തെഴുതിയതു മലയാളികളിൽ ഒരു നല്ല പങ്കും അനാവശ്യമായ മരണഭയമുള്ളവരായതു കൊണ്ടാണു. നമുക്കു ചുറ്റും ഇത്രയധികം ആശുപത്രികൾ പടർന്നു പന്തലിച്ചു നിൽക്കുന്നതു അതു കൊണ്ടാണു. എന്തെങ്കിലും ദീനം വന്നാലുടൻ അതു വികസിച്ചു മരണത്തിലെത്തുമോ എന്ന പേടിയാണു മലയാളിക്ക്. ആ ഭയം കൊണ്ട് ഉടനെപോയി ഒരു ഡോക്ടറെ കാണും. മരണഭയവുമായാണു ഒരാൾ വന്നിരിക്കുന്നതെന്നു ഡോക്ടറന്മാർക്കറിയാം. അതവർ മുതലാക്കും. അതുകൊണ്ടു തന്നെ രോഗം ഭേദമാക്കാൻ അവർക്ക് താല്പര്യമില്ല. കഴിയുമെങ്കിൽ ആദ്യത്തെ രോഗമൊന്നു കുറച്ചിട്ട് മറ്റൊന്നിലേക്ക് കടത്തി വിടും. പ്രമേഹത്തിനു ചികിത്സ തുടങ്ങി കിഡ്നി ട്രബിളിൽ എത്തിക്കുന്നപോലെ. ആശുപത്രി ചികിത്സ ഒരിക്കൽ തുടക്കമിട്ടാൽ അതു മരണത്തിലെ അവസാനിക്കു.

രോഗത്തിന്റെ പേരിൽ മരണഭയവുമായി ജീവിക്കുന്നതു വല്ലാത്ത ഒരവസ്ഥയാണു. തനിക്കുമാത്രമല്ല ചുറ്റുമുള്ളവർക്കും അതു അസ്വസ്ഥതയുണ്ടാക്കും. ധൈര്യമുള്ളവനേപ്പോലും അതു മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കിക്കും. സാമ്പത്തിക നഷ്ടം വേറെ. അനന്തരാവകാശികൾക്ക് കിട്ടേണ്ട സമ്പത്താണു ആശുപത്രിവ്യവസായം പിടിച്ചു പറിക്കുന്നതു. വേറൊന്നുള്ളതു മരുന്നു കഴിക്കേണ്ടി വരുന്നതുകൊണ്ടുള്ള ജീവിത നിയന്ത്രണമാണു. മരുന്നുകഴിക്കുമ്പോൾ പഥ്യമുണ്ട്. പക്ഷെ ആശകൾ മുന്നിൽ വന്നു മാടിവിളിക്കുമ്പോൾ പഥ്യം കൃത്യമായി പാലിക്കാൻ കഴിയാതെ വരും. അപ്പോൾ ടെൻഷൻ കൂടും. അന്ത:ക്ഷോഭം രോഗത്തെ കൂടുതൽ തീവ്രമാക്കുകയേ ഉള്ളു.

ആശുപത്രി ജീവിതം ഒരു രോഗിക്കും സുഖകരമല്ല. മരണത്തിനു ചീട്ടുകീറിയിട്ടുണ്ടെന്നു പറഞ്ഞാണു ഓരോ രോഗിയേയും അഡ്മിറ്റ് ചെയ്യുന്നതു. ആത്മവിശ്വാസമുണ്ടാകുന്ന ഒന്നും നിങ്ങൾക്ക് ഒരു ഡോക്ടറിൽ നിന്നും കേൾക്കാനാവില്ല. അതിനു പകരം ഇത്തരം രോഗമുണ്ടാക്കിയ ഭീകരതകളായിരിക്കും അവർ വിവരിക്കുക. അതു കേട്ടാൽ ആർക്കാണു ജീവിക്കാൻ തോന്നുക? എന്നാൽ സന്ദർശകർക്കും, ബന്ധുക്കൾക്കും അവർ സ്റ്റാർ സൌകര്യം ഏർപ്പെടുത്തും. പരമാവധി ആളുകൾ വന്നു ആശുപത്രികൾ എന്ന മരണനിലയങ്ങൾ സന്ദർശിക്കട്ടെ എന്നാണു വ്യവസായികളുടെ ഉള്ളിലിരുപ്പ്. ചുരുക്കത്തിൽ രോഗി മാത്രമല്ല സന്ദർശകരും രോഗത്തിന്റെ ഭീതിയിലേക്ക് ആകർഷിക്കപ്പെടുന്നു.

ഇതിൽ നിന്നും ഒരു മോചനം വേണ്ടെ? ധൈര്യമുള്ളവരെങ്കിലും തങ്ങളുടെ അവസ്ഥ മനസിലാക്കി ആ അമ്മുമ്മയെപ്പോലെയോ, വിനോബാജിയെപ്പോലെയോ വഴി മാറി നടക്കാൻ ശ്രമിക്കണം. അതിനു ആദ്യം വേണ്ടതു കുറേനാൾ എവിടെയെങ്കിലും അടങ്ങിയിരുന്നു തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കുകയാണു. രോഗം ഭേദമാകാൻ സാദ്ധ്യത കുറവാണെങ്കിൽ പിന്നെ എന്തിനു വെറുതെ ചികിത്സിക്കണം? മിച്ചമുള്ള ധനം മക്കൾക്ക് കൊടുത്തിട്ട് സമാധാനമായി ഇരിക്കുക. ഒരിടത്തു അടങ്ങിക്കിടക്കുമെങ്കിൽ പാർടണർക്കും ബന്ധുക്കൾക്കും നിങ്ങളെപ്പറ്റി പിന്നെ പരാതിയൊന്നും ഉണ്ടാവില്ല. എന്നായാലും ഒരു ദിവസം മരിക്കണം. അപ്പോൾ രോഗം കാരണം കിട്ടിയ ഒഴിവിൽ ശാന്തമായി കിടന്നു ജനന മരണങ്ങളുടെ ചക്രത്തെക്കുറിച്ചു ആലോചിക്കാം. നല്ല, നല്ല പുസ്തകങ്ങൾ വായിക്കാം. അനുഭവവും അറിവുമുള്ളവരാണെങ്കിൽ അതാരെങ്കിലും തേടി വന്നാൽ അവർക്ക് സൌകര്യം പോലെ പറഞ്ഞുകൊടുക്കാം. അങ്ങനെ സമാധാനമായി മരണത്തെ കാത്തിരിക്കാം. അതിനിടയിൽ വേദനപോലുള്ള അസ്വസ്ഥതകൾക്ക് ചികിത്സ എടുക്കുന്നതിൽ തെറ്റില്ല. ധൈര്യത്തോടെ കാത്തിരിക്കുമ്പോൾ മിക്കവാറും മരണം തന്നെ അകന്നു പോകും. അഥവാ അതു തേടിയെത്തിയാൽ തന്നെ മറ്റാർക്കും ഉപദ്രവമില്ലാതെ സമാധാനമായി കടന്നു പോകാം. ഇതിനിടയിൽ ചിലപ്പോൾ രോഗം തന്നെ മാറാനും മതി.

ഞാൻ ഇങ്ങനെ ചെയ്യുമോ? ജനിച്ച നാൾ തൊട്ട് രോഗം വിടാതെ പിന്തുടരുന്ന ഒരാളാണു ഞാൻ. ഇതു പരീക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണു.

അടിക്കുറിപ്പ് : ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന ഒരാളും അതു പുറത്തു പറയരുത്. കാരണം ഇക്കാലത്ത് എല്ലാവരും മാദ്ധ്യമപ്രവർത്തകരാണെന്നാണു ഭാവിക്കുന്നതു. അവരിതു എക്സ്ക്ലൂസിവാക്കും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?.

Sunday, November 9, 2014

ജൈവകൃഷി

എഫ്.എ.സി.റ്റിയുടെ പ്ലാന്റുകളിൽ പൂച്ച പെറ്റുകിടക്കുന്നു... കമ്പനിക്കു മുന്നിൽ ബീഡിവലിച്ചിരിക്കുന്ന ട്രക് ഡ്രൈവറന്മാർ ഒരുലോഡിന്റെ ഓർഡർ വന്നപ്പോൾ അതിനുവേണ്ടി പരസ്പരം കയ്യേറ്റം നടത്തുന്നു. തമിഴ്നാട്ടിൽ കർഷകർ കൂട്ടം കൂട്ടമായി കൃഷിസ്ഥലങ്ങൾ വിട്ടുപോകുന്നു. കേരളമെങ്ങും ഹരിതാഭ. ഐറ്റി കമ്പനികൾ വിജനം. പണിചെയ്യാൻ ആളെക്കിട്ടാഞ്ഞിട്ട് CEOമാർ വരമ്പുകളിൽ കാവലിരിക്കുന്നു. ഇതാണു ജൈവകൃഷിയുടെ കിണാശേരിയെന്ന സ്വപ്നം.

കേരളമാകെ ആ ഒരു ഹർഷത്തിലാണെന്നു തോന്നുന്നു. പലരും ഉദ്യോഗം വേണ്ടെന്നു വച്ച് പാടങ്ങളിലേക്കിറങ്ങുന്നു എന്നാണു വാർത്ത. ദുസ്സഹമായ കൃഷിച്ചെലവായിരുന്നു കൃഷി അന്യം നിന്നുപോകാൻ ഇതുവരെ കാരണമായി പാണന്മാർ പാടിനടന്നതു. ജൈവകൃഷി വന്നതോടെ ചെലവ് തീരെക്കുറഞ്ഞു. എല്ലാവർക്കും ഉത്സാഹമായി. പോരാത്തതിനു നടാനും, കൊയ്യാനും, മെതിക്കാനും യന്ത്രങ്ങളുണ്ട്. കൃഷിക്കു ഇഷ്ടം പോലെ സബ്സിഡി. കിസാൻ ക്രെഡിറ്റ് കാർഡുകൾ. പലിശ 4%.

പലേക്കർ രീതി അവലംബിച്ചാൽ ചെലവ് പിന്നെയും കുറയുന്നു. ഒരു പശുവിനെ വളർത്തിയാൽ മതി. ഒരു കുടുബത്തിനുള്ള ഭക്ഷണം ഉൽ‌പ്പാദിപ്പിക്കാം. കൃഷി ലളിതമാകുകയാണു. ചെലവ് കുറയുകയാണു അതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ കാണാം. സോഷ്യൽ നെറ്റുവർക്കുകളിൽ പോസ്റ്റുകളുടെ പൂരം.

അങ്ങനെയാണു ഒരു ജൈവ കർഷകനെ കണ്ടുമുട്ടുന്നതു. പേരു സോണി സോയാ. ജൈവകർഷകനായപ്പോൾ ഇട്ട പേരാണെന്നു തോന്നുന്നു. സോയാ. ബംഗളൂരിൽ വർഷം 18 ലക്ഷവും പെർക്കുമുണ്ടായിരുന്ന ഒരു കിടിലൻ ടെക്കിയായിരുന്നു. അപ്പോഴാണു മലയാളം മാടിവിളിച്ചതു. നെൽ‌വയലുകൾ കാതരയായി കാത്തിരുന്നതു. മറ്റൊന്നും ചിന്തിച്ചില്ല. വിട്ടു. കൂടെ മറ്റു 4 ടെക്കികളേയുംപൊക്കി. തമിഴ്നാടിനോട് ചേർന്ന ഭാഗത്തു 40 ഏക്കർ പാടം ലീസിനെടുത്തു. കൃഷിയോട് കൃഷി.

വിളവെടുപ്പുൽഘാടനത്തിനു സാഹിത്യവും സോഷ്യൽ വർക്കും കൃഷിയാക്കിയ ആയമ്മ വിമാനത്തിൽ തന്നെ വന്നു. സംഭവം കെങ്കേമമായി. മാദ്ധ്യങ്ങൾക്കൊക്കെക്കൂടി ഒരു ഇരുപതിനായിരംചെലവാക്കിയെങ്കിലെന്താ ഉഗ്രൻ മീഡിയാ കവറേജായിരുന്നു. ആയമ്മയ്ക്ക് പകരം ആയപ്പനായിരുന്നെങ്കിൽ ചെലവ് 50000 ആകുമെന്നു എന്നാണു ഉപശാലയിൽ കേട്ട വർത്തമാനം. ജൈവകൃഷിയാണെങ്കിലും മാർക്കറ്റ് ചെയ്യണമെങ്കിൽ പെണ്ണുതന്നെ വേണം. ചെലവും കുറവ്.

ആഘോഷമൊക്കെ കഴിഞ്ഞപ്പോൾ ഇവരെ ഒന്നു പ്രോത്സാഹിപ്പിക്കണമെല്ലോ എന്നു വിചാരിച്ചു ഞാൻ ചോദിച്ചു.
-കുറച്ച് അരി വേണമെല്ലോ
-അതിനെന്താ ചേട്ടാ, ഒന്നോ രണ്ടോ വേണ്ടതു?
-രണ്ടു കിലോ കൊണ്ടെന്താകാനാ? ഇത്ര ദൂരം കാറോടിച്ചു വന്നതല്ലെ. ഒരു 25 കിലോ എടുത്തോളു.
-കിലോയോ? ഞങ്ങൾ ക്വിന്റല്ലിന്റെ കാര്യമാ പറഞ്ഞതു. 100 kg അല്ലെങ്കിൽ 200 kg. കിലോ കച്ചോടമൊന്നും ഇവിടില്ല.
(ഞാനെന്താ അരിക്കച്ചോടം തുടങ്ങാൻ പോവുകയാണെന്നാണോ ഇവരുടെ വിചാരം?)
-അതൊന്നും പറ്റുകേല. പരമാവധി 25 കിലോ എടുക്കാം. കൂടുതൽ വാങ്ങിവച്ചാൽ പൂത്തുപോകും. വെഷമടിക്കാത്ത ചരക്കല്ലെ. എങ്കിലും എന്താ ചരക്കിന്റെ വില?
-9600 / Q
-ങേ? കിലോയ്ക്ക് 96 രൂപാ?
-ഇതു ജൈവോത്പന്നമാണു ചേട്ടാ.... ജൈവ അരി.
-അതു ഉൽ‌പ്പാദിപ്പിക്കാൻ വിലകുറവാണെന്നല്ലെ പറയുന്നതു.
-ഈ ചേട്ടനുമായി കച്ചവടം നടക്കില്ല. വേണമെങ്കിൽ എടുക്കു. ഞങ്ങൾക്ക് മാർക്കറ്റിങ്ങിനു വേറെ വഴിയുണ്ട്.
-അതെന്തുവാ?
-വലിയ വലിയ ഫ്ലാ‍ാറ്റുകളിൽ താമസിക്കുന്ന കൊച്ചമ്മമാരെ പിടിക്കും. അവർക്ക് ചേട്ടനെപ്പോലെ പണമൊന്നും ഒരു പ്രശ്നമല്ല. ചോദിക്കുന്നതു തരും. ക്വിന്റൽ എന്നു പറഞ്ഞാലും കിലോ എന്നു പറഞ്ഞാലും അവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. അറിയില്ലെന്നതാണു ശരി. ഞങ്ങൾ ഒരു SMS കൊടുക്കും. ചേച്ചി വില ട്രാൻസ്ഫർ ചെയ്യും. ഞങ്ങൾ തോന്നുമ്പോൾ കൊണ്ടക്കൊടുക്കും.
-അല്ല, നിങ്ങൾ ഇങ്ങനെ ചെയ്താൽ മാർക്കറ്റിൽ പിന്നെയും വില കേറില്ലെ? സാധാരണക്കാരനെങ്ങനെ ജീവിക്കും? ജൈവകൃഷി കൊണ്ടു ഉദ്ദേശിക്കുന്നതു മായമില്ലാത്ത ഉൽ‌പ്പന്നങ്ങൾ കുറഞ്ഞവിലയ്ക്കെന്നല്ലേ? അങ്ങനല്ലെ പ്രചരണം? എന്നിട്ടെന്താ ഈ തീവില...

അയാൾ പൊട്ടിച്ചിരിച്ചു. ഈ ചേട്ടൻ ഏതു കോത്താഴത്തുകാരനാണെന്ന ഭാവത്തിൽ.

-ചേട്ടാ, ഞാനൊരു രഹസ്യം പറയാം. ചേട്ടൻ ഉദ്ദേശിക്കുന്ന ജൈവകൃഷി തന്നത്താൻ കൃഷി ചെയ്യുന്ന കർഷകനു ചെലപ്പോൾ ചിലവ് കുറയ്ക്കുമായിരിക്കും. ആർക്കറിയാം. ഇതു ബിസിനസ്സാണു ചേട്ടാ. ബിസിനസ്സ്. ഞാൻ ജോലികളഞ്ഞതു അതിനേക്കാൾ ലാഭം ഇതിലുണ്ടാക്കാവുന്നതു കൊണ്ടാ. അതു മനസിലാക്ക്. ഇവിടെ ജൈവകൃഷി ഒരു പരസ്യവാചകം മാത്രമാണു. വിഷമടിക്കാതെയും വളമിടാതെയും ഇത്രയും ലാർജ്ജു സ്കെയിലിൽ പ്രൊഡക്ഷൻ നടത്താൻ പറ്റുമോ? ഞങ്ങൾ 4 പേർ പണിതാൽ ഈ 40 ഏക്കറിൽ കൃഷിയിറങ്ങുമോ? അല്ലെങ്കിൽ അതിനു കൃഷിയെപ്പറ്റി ഞങ്ങൾക്ക് എന്തറിയാം. അതിനു തമിഴൻ വേണം. അവരു ചത്തു പണിതോളും. അതുകൊണ്ടല്ലെ കൃഷി ഇവിടെത്തന്നെയാകാമെന്നു വച്ചതു. ആരും കാണാതെ എക്കാലാക്സ് അടിക്കാനും യൂറിയാ വിതറാനും അവർക്കറിയാം. അതൊക്കെപ്പോട്ടെ ചേട്ടനു ഒരു ചാക്കെടുക്കട്ടെ.

-വേണ്ട. തമിഴൻ ഉല്പാദിപ്പിക്കുന്ന അരി 32 രൂപയ്ക്ക് എനിക്കു നാട്ടിൽ കിട്ടും. അതു മതി. വെറുതെയെന്തിനാ ഞാനിതു ഇവിടെ നിന്നു കെട്ടിച്ചുമക്കുന്നതു.
-മതിയെങ്കിൽ മതി. പക്ഷെ ആ അരിക്ക് ജൈവ‌അരി എന്ന ലേബൽ കിട്ടില്ല. അതാണു കഴിക്കുന്നതെന്നു 10 പേരോട് പറയുമ്പോഴുള്ള അഭിമാനവും.

ഉല്പാദന ചെലവു കുറയുമ്പോൾ ഉല്പന്നവില കൂടുന്ന ലോകത്തിലെ ഏക ടെക്നോളജി ജൈവകൃഷിയാണെന്നു തോന്നുന്നു.......

എന്റെ കിണാശേരീ...............

കേരളത്തിലെ മരണ നിരക്ക് കൂടുന്നോ?

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റി‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കഴിഞ്ഞ ദിവസം ഒരു പഠന റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഹൃദ്രോഗം വന്നു മരിക്കുന്നവരിൽ പകുതിയും 60 വയസിൽ താഴെയുള്ളവരാണു. മോഡേൺ മെഡിസിനിൽ ചികിത്സ എടുക്കുന്നവർക്കിടയിൽ പഠനം നടത്തിയാണു ഗവേഷകർ ഈ നിഗമനത്തിൽ എത്തിയതു. അതായതു ആധുനികമായ ചികിത്സ നൽകിയിട്ടും ആയുസ്സ് 60നപ്പുറം കൊണ്ടുപോകാൻ പറ്റുന്നില്ല.
ആധുനിക മെഡിക്കൽ രംഗം മലയാളിയുടെ ആയുസ്സ് വർദ്ധിപ്പിച്ചു എന്നായിരുന്നു ഇതുവരെയുള്ള പ്രചരണം. പക്ഷെ ആരോഗ്യ മേഖലയിലുള്ള ഗവേഷകർ തന്നെ പറയുന്നു ആയുസ്സ് കുറയുകയാണു! ഇതിൽ എന്തോ പന്തികേടുള്ളതുപോലെ തോന്നുന്നില്ലെ. ശാസ്ത്രജ്ഞന്മാർ പറയുന്നതു അവിശ്വസിക്കാൻ പാടില്ല.
ശ്രീചിത്രാ ഗവേഷകരുടെ വാദം തെറ്റാണെന്നു തെളിയിക്കണമെങ്കിൽ മറിച്ചുള്ള കണക്കുകൾ വേണം. അതിനു ശ്രീചിത്ര ചെയ്തതുപോലെ RCCയും, അമൃതയും, കിംസും, ലേൿഷോറും, മെഡിക്കൽ കോളേജുകളും രോഗികൾ മരിക്കുമ്പോഴുള്ള പ്രായം പുറത്തുവിട്ടാൽ മതി. കരൾ രോഗത്തിനു, കാൻസറിനു, വൃക്കയ്ക്കൊക്കെ ചികിത്സിച്ചിട്ട്, അവയവങ്ങൾ മാറ്റിവച്ചിട്ടൊക്കെ ആയുസ്സ് എത്ര കൂടുന്നുണ്ടെന്നു അപ്പോൾ മനസിലാക്കാമല്ലോ. ആയുസ്സ് കൂടുന്നു എന്ന വൈദ്യശാസ്ത്രത്തിന്റെ വാദം സത്യമാണെങ്കിൽ ആ കണക്കുകൾ പുറത്തുവിടാൻ എന്തിനു ഭയക്കണം. പക്ഷെ അങ്ങനെയൊരു കണക്കും ആശുപത്രികൾ പുറത്തു വിടുന്നില്ല.
ഇക്കാര്യത്തിൽ സർക്കാരിനു നിർബ്ബന്ധിക്കാൻ കഴിയുമോ? ഇങ്ങനെയൊരു കണക്കില്ലാതെ ആരോഗ്യരംഗത്തു എന്തു പരിഷ്കരണം വരുത്താൻ കഴിയും?

Wednesday, November 5, 2014

വിശ്വകർമ്മാവിന്റെ ചലഞ്ച്

ഞങ്ങളുടെ കരയിൽ ഒരു കൊല്ലനുണ്ട്. താൻ കൊല്ലനാണെന്നു അഭിമാനിക്കുന്ന ഒരാൾ! പേരുപറയുമ്പോൾ കൊല്ലൻ എന്നുതന്നെ ചേർത്തു വിളിക്കണമെന്നു നിഷ്കർഷിക്കാൻ തക്ക ആത്മാഭിമാനമുള്ളയാൾ.

പരമ്പരാഗതമായ കൊല്ലപ്പണി അപ്പൻ പഠിപ്പിച്ചു. കേരളത്തിലെ സാമൂഹിക മനസ്സ് മാറിത്തുടങ്ങിയ കാലം. കമ്പനി ഉൽ‌പ്പന്നങ്ങളോടായി മലയാളിക്ക് പ്രിയം. നാട്ടിലെ കൊല്ലപ്പണികൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനാവില്ലെന്നു മനസിലാക്കി ഉത്തരേന്ത്യയിലേക്ക് കടന്നു. പലടത്തും ചുറ്റിക്കറങ്ങി ജലന്ധറിൽ എത്തി. ഇതിനിടയിൽ കൊല്ലപ്പണിയിലെ പലപല നൂതന ആശയങ്ങളുമായി ഇടപെടാൻ കഴിഞ്ഞു. ആർജ്ജിത അറിവുകൾ പരമ്പരാഗത അറിവുമായി കൂട്ടിയോജിപ്പിച്ചു തന്റെയുള്ളിൽ പുതിയൊരു കൊല്ലനെ സൃഷ്ടിച്ചു. “പച്ചിരുമ്പും, പിച്ചളയും, നാകവും മാത്രമല്ല ലോഹങ്ങളെന്നു മനസിലാക്കിയതും, അവയിലുള്ള പണിപഠിച്ചതുമാണു തന്റെ പ്രവാസജീവിതത്തിന്റെ ലാഭ“മെന്നാണു അദ്ദേഹം പറയുന്നതു.

- കേരളത്തിലെപ്പോലല്ല, വടക്ക്. പാ‍രമ്പര്യത്തെ അവിടുള്ളവർ അംഗീകരിക്കും. അതിനെ നവീകരിക്കാൻ ആധുനിക അറിവുകൾ ഉപയോഗപ്പെടുത്താ‍ൻ അവർക്ക് മടിയില്ല. അതുകൊണ്ടാണു ഗോദറേജിനു വെറും കൊല്ലപ്പണിയിൽ നിന്നും കൊല്ലപ്പണി വ്യവസായത്തിലേക്ക് ഉയരാൻ കഴിഞ്ഞതു. തങ്ങളുടെ പരമ്പരാഗത അറിവുകളാണു വടക്കുള്ള മിക്കവ്യവസായികളുടേയും വിജയത്തിന്റെ അടിസ്ഥാനം. കേരളത്തിൽ അത്തരം അറിവുകളോട് പുച്ഛമാണു. അതുകൊണ്ടാണു നാം വ്യാവസായികമായോ കാർഷികമായോ വളരാത്തതു.

ജലന്ധറിലെ ഒരു വാട്ടർമീറ്റർ കമ്പനിയിൽ ഫോർമാനായി ചേർന്നു. അന്നു താൻ വാങ്ങിയിരുന്നതു ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ശമ്പളമായിരുന്നു എന്നു അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. അതു പണിയിലുള്ള നിപുണത ഒന്നുകൊണ്ടുമാത്രം ലഭിച്ചതാണെന്നു പറയാൻ അദ്ദേഹത്തിനു മടിയില്ല. 17 കൊല്ല്ലം ആ സ്ഥാപനത്തിൽ തുടർന്നു. വയസ്സായിത്തുടങ്ങിയ അച്ഛനമ്മമാരെ ഇനി ശുശ്രൂഷിക്കണം. താൻ പിരിയുകയാണെന്നു അദ്ദേഹം കമ്പനി ഉടമയെ അറിയിച്ചു. ഉയർന്ന ശമ്പളത്തിനോ, മെച്ചപ്പെട്ട സൌകര്യത്തിനോ അല്ല പിരിയുന്നതെന്നു മനസിലായപ്പോൾ ഉടമയുടെ കണ്ണുനിറഞ്ഞു. “നിനക്ക് ഞാനെന്താണു പാരിതോഷികമായി പ്രത്യേകം തരേണ്ടത്?” കമ്പനി വ്യവസ്ഥകൾ പ്രകാരമുള്ള എല്ലാ ആനുകൂല്യവും കിട്ടും. ഇതു തന്റെ സ്വന്തമായ ഒരാഗ്രഹമാണെന്നു പറഞ്ഞപ്പോൾ, അവിടെ അച്ഛന്റെ ആലയുണ്ട്. എനിക്ക് ജീവിക്കാൻ അതു മതിയാകുമെന്നു അദ്ദേഹം പറഞ്ഞു. പ്രവർത്തിയെടുക്കുന്നവനു അധികം പണത്തിന്റെ ആവശ്യമില്ലെന്നാണു ആ വിശ്വകർമ്മാവിന്റെ അഭിപ്രായം. പണം ആർഭാടത്തിനുള്ളതാണു. ജോലി ചെയ്യുന്നവനു ആർഭാടത്തിനുള്ള സമയം കിട്ടില്ല. പിന്നെന്തിനാണു ആവശ്യമില്ലാത്ത പണം?

കൊല്ലപ്പണിയും, അച്ഛനമ്മമാരുടെ ശുശ്രൂഷയുമായി കാലം കടന്നു പോയി. ഇന്നിപ്പോൾ മകനിലാണു ശ്രദ്ധ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊപ്പം കൊല്ലപ്പണിയും മകൻ പഠിച്ചു. വളരെ തൊഴിൽ സാദ്ധ്യതയുള്ള ഒപ്റ്റിക് ഫൈബർ മേഖലയിലാണു മകന്റെ ബിരുദം. പക്ഷെ ആലയിൽ ഇരുന്നു പഴുപ്പിച്ച ഇരുമ്പിനു മീതേ കൂടമടിക്കാൻ ആ മകനു മടിയില്ല. എങ്കിലും ഇപ്പോഴത്തെ സാമൂഹികാന്തരീക്ഷത്തിൽ ഒരു കാഴ്ചസുഖമുള്ളതല്ല ആലപ്പണി. അതു കൊണ്ട് തന്റെ ആലയെ ഒന്നു പരിഷ്കരിച്ചാലോ എന്നു ആലോചിക്കുകയാണു മകന്റെ അച്ഛൻ.

സുക്ഷ്മമായ ഇരുമ്പുപണിക്ക് ശാസ്താംകോട്ട മുതൽ തോട്ടപ്പള്ളിവരെയുള്ളവർ ആശ്രയിക്കുന്നതു ഇദ്ദേഹത്തെയാണു. വെട്ടുകത്തി നിർമ്മിക്കാനോ അതിന്റെ വായ്ത്തല കാച്ചാനോ ഇന്നു പല കൊല്ലന്മാർക്കും അറിയില്ല. കമ്പനി ഐറ്റങ്ങൾ പ്രൊഫഷണലായി ഉപയോഗിക്കാൻ പറ്റില്ല. അതു അനുഭവം. അതുപോലെയാണു മീൻ‌വെട്ടുന്ന കത്തി, പൂട്ടുകൾ തുടങ്ങിയവ. ഇവയൊക്കെ സമന്വയിപ്പിച്ചുകൊണ്ട് ഒരു വ്യവസായ സ്ഥാപനമാണു മനസിൽ. ബ്രാന്റഡ് ഐറ്റംസ്. പണ്ട് ചരാഗ്‌ദിൻ ഷർട്ടുകൾ വാങ്ങാൻ മുംബൈൽ പോകണമെന്നു പറയുന്നതുപോലെ ഇത്തരം ആയുധങ്ങൾക്ക് ആളുകൾ ഇവിടെ വരണം. ഇതിനുള്ള ഏക പ്രതിബന്ധം കൂടം തല്ലാൻ ആളില്ല. ഒരു പവർഹാമർ കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണു. വിപണിയിൽ നിന്നും ഒരു പവർഹാമർ വാങ്ങിയാൽ 2.5ലക്ഷമെ ആകൂ. അതിനുള്ള ആസ്തിയൊക്കെ ഉണ്ട്. പക്ഷെ ഒന്നരയ്ക്ക് അതു ഉണ്ടാക്കാൻ അറിയാം. ഏതു വേണമെന്നു തീരുമാനിച്ചിട്ടില്ല.

താങ്കളുടെ സംരംഭം വിജയിക്കാൻ ബാങ്കുകൾ സഹായിക്കില്ലെ?

വിശ്വകർമ്മാവ് പൊട്ടിച്ചിരിച്ചു. ഒരു വായ്പ എടുത്താൽ അതോടെ മനസ് പണിയിൽ നിന്നും പോകും. പിന്നെ എപ്പോഴും വായ്പതിരിച്ചടക്കുന്നതിനേക്കുറിച്ചാകും ചിന്ത. സാധാരണക്കാർക്കു അങ്ങനെയൊരു കുഴപ്പമുണ്ട്. കടക്കാരനായി ജീവിക്കാൻ അവർക്ക് ആഗ്രഹമില്ല. മനസു നേരെയല്ലെങ്കിൽ പണിശരിയാകില്ല. പണിനന്നായില്ലെങ്കിൽ ആളുകൾ സാധനം വാങ്ങില്ല. അപ്പോൾ വായ്പതിരിച്ചടവ് നടക്കില്ല. പണം തിരിച്ചടയ്ക്കാൻ ആഗ്രഹിക്കാത്തവർക്കുള്ളതാണു ബാങ്ക് വായ്പ. അല്ലെങ്കിൽ ഇത്തരം പരമ്പരാഗത സാങ്കേതിക വിദ്യ ബാങ്കുകൾ ഏറ്റെടുത്തു നടത്തട്ടെ. ഞങ്ങളേപ്പോലുള്ളവരെ വിളിച്ചുവരുത്തി പണിയിക്കട്ടെ.

ചലഞ്ച്?

Tuesday, October 28, 2014

ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല


 

'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല. സംസ്‌കൃതത്തിലെ 'ഹി' ധാതുവിനോട് 'ന'. 'ത' എന്നു രണ്ട് പ്രത്യയങ്ങള്‍ ചേര്‍ന്നുണ്ടായ പദമാണു ഹിന്ദു. ഹിംസ, ഹീനത്വമൊക്കെയാണു 'ഹി' എന്ന ശബ്ദത്തിന്റെ വിവക്ഷ. അതില്ലാത്തവനാണു ഹിന്ദു. ഏതു മതസ്ഥനായാലും ഹിംസയും, ഹീനത്വവുമില്ലെങ്കില്‍ അവന്‍ ഹിന്ദുവായിത്തീരുന്നു.

പക്ഷിമൃഗാദികളും, സസ്യങ്ങളുമുള്‍പ്പെടെ എല്ലാ ജീവജാലത്തിനും അറിവുണ്ട്. ആ ബോധം, ക്ഷുത്പിപാസകള്‍ ശമിപ്പിക്കാനും, വംശം നിലനിര്‍ത്താനുള്ള കാമത്തിനുമാണു അവറ്റകള്‍ ഉപയോഗിക്കുന്നതു. പശുപക്ഷിമൃഗാദികള്‍ക്ക് വിശേഷാല്‍ ജ്ഞാനമില്ല. എന്നാല്‍ മനുഷ്യനു അതുണ്ട്. ആ ജ്ഞാനം അഥവാ അറിവ് സ്വത്വത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണു. എന്നാല്‍ കാമക്രോധാദികള്‍ കൊണ്ട് മനുഷ്യന്‍ ആ ജ്ഞാനത്തെ മറച്ചുവയ്ക്കുന്നു. ആ അറിവ് പുര്‍ണ്ണവും ആനന്ദദായകവുമാണെങ്കിലും തന്റെ സ്വരൂപത്തെ കണ്ടെത്താന്‍ ശ്രമിക്കാതെ ഏറെപ്പേരും ക്ഷുത്പിപാസാദികളും കാമവും ശമിപ്പിച്ച് മൃഗങ്ങളെപ്പോലെ ജീവിക്കുവാനാണു ആഗ്രഹിക്കുന്നതു. ഉന്നതമായ ഒരു അറിവ് അവനവനില്‍ ഉണ്ടായിട്ടും താഴ്ന്ന, മൃഗതൃഷ്ണകള്‍ സാധിച്ചാല്‍ മാത്രം മതിയെന്നു വച്ച് ആ അറിവിനെ ഉപയോഗപ്പെടുത്താതിരിക്കുകയോ ദുരുപയോഗം ചെയ്യുകകയോ ചെയ്യുന്നു. അതുകൊണ്ടു അവനു ശാന്തിയോ സമാധാനമോ ലഭിക്കുന്നില്ല. ഒക്കേയും ദു:ഖങ്ങള്‍ മാത്രമേയുള്ളു.

പക്ഷിമൃഗാദികള്‍ അവരവരുടെ അറിവ് നേരെ ഉപയോഗിക്കുന്നതു കാണാം. ദാഹമുണ്ടായാല്‍ അവ വെള്ളമുള്ള സ്ഥലം അന്വേഷിച്ചു കണ്ടെത്തും. അതിനു അവയ്ക്ക് ലജ്ജയില്ല. വെള്ളം കണ്ടെത്താന്‍ ഒരു ജീവിയെ അതിന്റെ ഉള്ളിലുള്ള ബോധമാണു സഹായിക്കുന്നതു. അല്ലാതെ അവയൊരു പാഠശാലയിലും പോയിപ്പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് കാപട്യമില്ല. എന്നാല്‍ പഠിപ്പുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അറിവു കാപട്യം കാണിക്കുവാനാണു അവന്‍ ഉപയോഗിക്കാറുള്ളതു. വിശന്നാല്‍ അഭിമാനം കൊണ്ട് അതു പറയില്ല. വിശന്നിരിക്കുമ്പോള്‍ അതു പറയാതിരിക്കുന്നതു അവന്റെ ശരിയായ രൂപമല്ല. അങ്ങനെ അനവധി കൃത്രിമരൂപങ്ങളിലൂടെയാണു മനുഷ്യന്‍ ജീവിക്കുന്നതു. ഇതിനൊക്കെ പിന്നില്‍ അവനു ശരിയായ ഒരു തെളിഞ്ഞരൂപമുണ്ട്. അതു കണ്ടെത്തുകയാണു മനുഷ്യന്റെ ജീവിതലക്ഷ്യം. അതിനു വേണ്ടിയാണു പക്ഷിമൃഗാദികള്‍ക്ക് ഇല്ലാത്ത വിശേഷാല്‍ ജ്ഞാനം മനുഷ്യനുള്ളതു. തന്റെ ശരിയായ രൂപം തിരിച്ചറിഞ്ഞാല്‍ മനുഷ്യന്‍ ആനന്ദിക്കും. ഭയങ്ങള്‍ അകന്നുപോകും. സമസ്തവുമായി സമന്വയത്തില്‍ എത്തും. അപ്പോള്‍ മുന്‍പ് ആര്‍ത്തിയോടെ സമീപിച്ച തൃഷ്ണകള്‍ അവന്റെ കാല്പാദത്തില്‍ ദാസ്യം ചെയ്യുന്നതു കാണാം. അയൊക്കെ തൃപ്തിയോടെ, ഭയമില്ലാതെ ആസ്വദിക്കാം.

കലിയുഗത്തില്‍ ആനന്ദം നേടാനുള്ള വഴി യജ്ഞങ്ങളോ, തപസ്സോ അല്ല. അതിനുള്ള കെല്പ് ഇന്നത്തെ മനുഷ്യര്‍ക്കില്ല. പ്രണവമാണു കലിയുഗത്തിലെ നല്ല വഴിയെന്നു അറിവുള്ളവര്‍ പറയുന്നു. 'ഓം' എന്ന ശബ്ദമാണു പ്രണവം. അതിനെ അതിന്റെ പുര്‍ണ്ണതയില്‍ ധരിക്കണമെങ്കില്‍ നല്ല ശിക്ഷണം ആവശ്യമാണു. അതിനുള്ള സാഹചര്യങ്ങളും സൌകര്യങ്ങളും ഇന്നു തുലോം കുറവാണു.

പ്രണവസാധനയിലേക്കുള്ള ആദ്യപടി അന്ത:ക്കരണശുദ്ധിയായാണു. ആ യോഗ്യതയുണ്ടെങ്കിലേ ഒരുവനു മുന്നോട്ട് പോകാനാവൂ. അന്തക്കരണശുദ്ധിക്കു വേണ്ടി എല്ലാവര്‍ക്കും പരിശ്രമിക്കാവുന്നതാണു. പ്രണവത്തേക്കുറിച്ചോര്‍ക്കുന്നതും, പ്രണവം ബാഹ്യമായും ആന്തരികമായും ഉച്ചരിക്കുന്നതും, അതു തന്നെ ലക്ഷ്യമായിക്കരുതി ജീവിക്കുന്നതും അന്ത:ക്കരണ ശുദ്ധിയുണ്ടാക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന സത്ഫലങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കും. ഫലമില്ലാത്ത ഒന്നില്‍ ഏറെക്കാലം മനസര്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ല. പ്രണവം ഫലം തരും എന്നുള്ളതുകൊണ്ടാണു അതേപ്പറ്റി ആചാര്യന്മാര്‍ പ്രവചനങ്ങള്‍ പറയുന്നതു. അനുഭവങ്ങള്‍ ഉള്ളവര്‍ പറയുന്നതിനെ വിശ്വസിക്കാം. 


 (2014 ഒക്ടോബർ 25 നു ഡെഹറാഡണിൽ സമാധിയായ സ്വാമി കാശികാനന്ദ ഗിരി മഹരാജ് 2014 ഫെബ്രുവരി 2 നു അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍നടത്തിയ പ്രഭാഷണത്തിന്റെ ഏകദേശ ആശയം. പൂർണ്ണരൂപം ഇതിനൊപ്പമുള്ള ലിങ്കിൽ)

 https://www.youtube.com/watch?v=9p84FZHZz9U

Saturday, October 25, 2014

കാൻസറിനേക്കൊണ്ട് ജീവിക്കുന്നവർ

ഡോക്ടർ പറയുന്നതാണു കാര്യം. ഗൌരവമുള്ള രോഗത്തിനു ചികിത്സിക്കുമ്പോൾ മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ തന്നെ സ്വീകരിക്കണം. ഇല്ലെങ്കിൽ രോഗങ്ങളെക്കൊണ്ട് ജീവിക്കുന്ന വ്യാജന്മാരുടെ ചൂഷണം വർദ്ധിക്കും. അലോപ്പതിയാണു ആധുനിക വൈദ്യം. രോഗികളുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമതിനുണ്ട്.

മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ഉപദേശം അംഗീകരിക്കുമ്പോൾ തന്നെ രോഗനിർണ്ണയത്തിൽ അതെത്രമാത്രം പ്രായോഗികമാണു? നവീന ഉപകരണങ്ങളെ അവലംബിച്ചാണു ആധുനിക വൈദ്യം രോഗനിർണ്ണയം നടത്തുന്നതു. എന്നിട്ടും ഒരേ സാമ്പിൾതന്നെ രണ്ടു സ്ഥാപനങ്ങളിൽ പരിശോധിക്കുമ്പോൾ പലപ്പോഴും രണ്ടു റിസൾട്ടാകും കിട്ടുക. അതെന്താണങ്ങനെ? ഒരേ മുഴതന്നെ രണ്ടു സ്ഥലത്തു പരിശോധിക്കുമ്പോൾ രണ്ടു വലുപ്പം. ഒരേ രോഗത്തെക്കുറിച്ചു തന്നെ മോഡേൺ മെഡിസിനിലെ രണ്ടു ഡോക്ടറന്മാർക്കു രണ്ട് അഭിപ്രായവും വരാറുണ്ട്. ഇതൊക്കെ മനുഷ്യന്റെ അറിവിനേയും ബുദ്ധിയേയും പലപ്പോഴും ചോദ്യം ചെയ്യുന്നു.

ലാബ് റിസൾട്ടുകളാണു പലപ്പോഴും ഇത്തരം വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനം. അപ്പോൾ ഈ ലാബുകൾ ഒന്നും സ്റ്റാൻഡാർഡൈസഡ് അല്ലെ? കേരളത്തിൽ എത്ര അക്രഡിറ്റഡ് ലാബുകൾ ഉണ്ട്? അതു സംബന്ധിച്ച് ഒരു ലിസ്റ്റ് സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?
ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച ആർക്കും ഒരു ലാബുതുടങ്ങാം. അതിനു പഞ്ചായത്തിന്റെ സമ്മതിപത്രം മാത്രംമതി. പക്ഷെ അതു ശാസ്ത്രീയമായിട്ടാണോ നടത്തുന്നതെന്നു ഏതു ഏജൻസിയാണു നിരീക്ഷിക്കുന്നതു? അവർ ഉപയോഗിക്കുന്ന കിറ്റുകളും രാസവസ്തുക്കളും, യന്ത്രങ്ങളും ചാത്തനാണോ ചക്കയാണോ എന്നു രോഗി എങ്ങനെയറിയും? ബുദ്ധിപൂർവ്വവും ശാസ്ത്രീയവുമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ അങ്ങനെ പലപ്രശ്നങ്ങളുമുണ്ട്. അങ്ങനെ ചിന്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ചികിത്സ നടക്കില്ല. ഡോക്ടർ പറയുന്ന ലാബിൽ പോയി ടെസ്റ്റെടുക്കും. അത്ര തന്നെ. അതിൽക്കൂടുതൽ വിവേകമൊന്നും ഉപയോഗിക്കാൻ രോഗിക്ക് കഴിയാറില്ല.

ആധുനിക ഡോക്ടറന്മാരേപ്പോലെ സേവനകുതുകികൾ അല്ല എല്ലാ ചികിത്സകരും. പ്രത്യേകിച്ച് വ്യാജവൈദ്യന്മാർ. അവർ ചികിത്സ ചെയ്യുന്നതു ആർഭാടത്തോടെ ജീവിക്കാൻ വേണ്ടിയാണു. പഠിപ്പൊന്നുമില്ലാത്ത നാടനും, നായാടിയും, പച്ചമരുന്നുകാരനും, മന്ത്രവാദികളുമൊക്കെ ഏന്തസുഖവും ചികിത്സിക്കാമെന്നു പറഞ്ഞുകളയും. കാരണം അവർക്ക് പണം കിട്ടിയാൽ മതി. ബുദ്ധിപൂർവ്വം ചിന്തിക്കാൻ കഴിയാത്ത കുറേപാവങ്ങൾ അവരുടെ കെണിയിൽ ചെന്നു വീഴും. അവരിൽ കുറേപ്പേർ അവിടെ അടിയും. ചിലർ ബുദ്ധി തെളിയുമ്പോൾ തിരികെ വരും. അപ്പോൾ അലോപ്പാത്തുകൾ അവരെ കൈവിടരുതു. തങ്ങളേക്കാൾ ഒട്ടുവളരെത്താഴെയുള്ള വ്യാജ ചികിത്സകരെ പ്രതിയോഗികളുമായി കാണുകയുമരുതു. അങ്ങനെ ചെയ്താൽ തങ്ങൾ കൈവിട്ട രോഗികളിൽ കുറച്ചുപേരെയെങ്കിലും ഈ വ്യാജന്മാർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടെന്നു പാവം ജനം അറിയാതെ ചിന്തിച്ചു പോകും. അല്ലെങ്കിൽ കോപം വരണ്ട കാര്യമില്ലല്ലോ. .

പിന്നെ, രോഗികൾ പറയുന്നതു എല്ലാമൊന്നും വിശ്വസിക്കരുതു. ഡോക്ടറെ സന്തോഷിപ്പിക്കാൻ വേണ്ടി വ്യാജൻ തന്ന മരുന്നു കഴിച്ചെന്നൊക്കെ അവർ പറയും. അതു ശരിയാവണമെന്നില്ല. വ്യാജന്മാർ കൊടുക്കുന്ന പലമരുന്നും രോഗിക്ക് കഴിക്കാൻ കഴിയാറില്ല. കാശുകൊടുത്തുപോയതു കൊണ്ട് കുപ്പയിൽ തള്ളുന്നില്ലെന്നേയുള്ളു. അവർ പറയുന്ന പഥ്യങ്ങൾ അനുസരിക്കാൻ മനുഷ്യരെക്കൊണ്ട് കഴിയുമോ? സൂര്യനുദിക്കുന്നതിനു മുൻപ് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞുനിന്നു കാക്കയുടെ ശബ്ദം കേൾക്കാതെ 41 ദിവസം മരുന്നു കഴിക്കണമെന്നൊക്കെ പറഞ്ഞുകൊടുത്തു വിട്ടാൽ ആരേക്കൊണ്ട് സാധിക്കും? അതുവല്ലതും നടക്കുമോ? കേരളത്തിൽ കാക്കയില്ലാത്ത സ്ഥലമേതാണു. സൂര്യനുദിച്ചാൽ കക്ക കരയാതിരിക്കുമോ? അപ്പോൾ അതൊന്നും കഴിക്കണമെന്നു ഉദ്ദേശിച്ചു കൊടുക്കുന്നതല്ല. ഇനിയാരെങ്കിലും കഴിച്ചുപോയാൽ രോഗം പോയില്ലെങ്കിലും അപകടമുണ്ടാകരുതെന്നു വച്ച് ശർക്കരവെള്ളമായിരിക്കും കലക്കിക്കൊടുക്കുക. അത്തരം സന്ദർഭങ്ങളിൽ ഡോക്ടറന്മാർ ചെയ്യേണ്ടതു വ്യാജന്മാർ കൊടുക്കുന്ന മരുന്നുകൾ പരീക്ഷിച്ച് അതിന്റെ നിജസ്ഥിതി ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണു. അതിനുള്ള ശാസ്ത്രീയ രീതികൾ സർക്കാരുകളുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കണം. അങ്ങനെ വരുമ്പോൾ കാ‍ക്ക കരഞ്ഞതു കേട്ടതുകൊണ്ടാണു അസുഖം ഭേദമാകാത്തതെന്ന അവരുടെ വാദം പൊളിയും.ഉത്തരവാദിത്തമുള്ള ആധുനിക ഡോക്ടറന്മാർ അതല്ലെ ചെയ്യേണ്ടതു?

വേറൊന്നുള്ളതു ആധുനിക വൈദ്യത്തിലെ പല മരുന്നുകളും കാൻസറിന്റെ ഉത്ഭവത്തിനു കാരണമായേക്കാമെന്നു അതിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നടപടിയെടുക്കണം. കാൻസർ രോഗികൾ വരുമ്പോൾ അവർ അത്തരം മരുന്നു ഉപയോഗിച്ചിരുന്നോ എന്നു അന്വേഷിച്ചു ആ വിവരം പ്രാധാന്യത്തോടെ പുറത്തുവിടണം. അങ്ങനെ ചെയ്താൽ അവയുടെ ഉപയോഗം നിയന്ത്രിതമാകും. അതുപോലെ തന്നെ കാൻസർ സാദ്ധ്യതയുള്ള ഭക്ഷണസാധനങ്ങളും ബ്രാൻഡ് സഹിതം പുറത്തു വിടണം. അല്ലെങ്കിൽ ഈ ഭക്ഷണം നിങ്ങൾക്ക് കാൻസർ ഉണ്ടാക്കും എന്നു നിയമപരമായ മുന്നറിയിപ്പു നൽകാനുള്ള നടപടിക്കായി ശ്രമിക്കണം. പുകയിലയുടേയും മദ്യത്തിന്റേയും പുറത്തുള്ളപോലെ.അങ്ങനെ ചെയ്യുമ്പോൾ കാൻസർ രോഗികളുടെ എണ്ണം താനെ കുറയും. അപ്പോൾ ഈ വ്യാജചികിത്സകർ എന്തോ ചെയ്യുമെന്നു കാണാമല്ലോ. ഒരു ആധുനിക ഡോക്റ്ററും കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആഗ്രഹിക്കുകയില്ലെന്നു ഉറപ്പുണ്ട്. ഉവ്വോ?
ഡോക്ടറുടെ ലേഖനം വിശദമായി അന്യത്ര.

ഇതു നിന്റെ ജീവിതമാണോ?

മഹാതപസ്വിയും ജ്ഞാനിയുമായ ഒരാളുടെ മുന്നിൽ അയാൾ ഇരിക്കുകയായിരുന്നു. ശിശുസഹജമായ നിഷ്കളങ്കതയോടെ അദ്ദേഹം ചുറ്റും കൂടിയിരുന്നവരോട് സംസാരിച്ചു. അങ്ങനെ നോക്കി വന്നപ്പോഴാണു അയാളെ കണ്ടതു. മുഖത്തു എഴുതിപ്പറ്റിച്ച അഹങ്കാരം കണ്ടിട്ടാവാം അദ്ദേഹം അയാളോട് ചോദിച്ചു.
-നിന്നെ കണ്ടിട്ടു നല്ല പഠിപ്പുള്ളപോലെ തോന്നുന്നുണ്ടല്ലോ
-ഉവ്വ്. മാസ്റ്റർ ഡിഗ്രിവരെ പോയി. പിന്നെ കുറച്ചു നിയമവും പഠിച്ചു.
-മാസ്റ്റർ ഡിഗ്രിക്ക് എന്തായിരുന്നു വിഷയം?
-ഫിസിക്സ്.
-നല്ല വിഷയം തന്നെ. ഭൌതികകാര്യങ്ങളെ അളവുകൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും തിരിച്ചറിയാനുള്ള പഠനം?
-അതെ.
-ഇപ്പോൾ എന്തു കണ്ടാലും നിനക്ക് മനസിലാകുന്നുണ്ടാകുമല്ലോ?
അയാൾ ഒന്നു പരുങ്ങി.
-അങ്ങനെ പറയാൻ പറ്റില്ല. കുറച്ചൊക്കെ കാര്യങ്ങൾ മനസിലാകും.
-നല്ലതു. എന്താ നിന്റെ തൊഴിൽ?
-ഗുമസ്തനാണു.
-അതിനു സാമാന്യബുദ്ധിയും കണക്കുമറിഞ്ഞാൽ പോരെ? ഇത്രയൊക്കെ ഗഹനമായി പഠിക്കണമായിരുന്നോ? ജീവിതത്തിലെ 15 കൊല്ലം കളഞ്ഞൂ. നിനക്കും നിന്നെ പഠിപ്പിച്ചവർക്കും അതൊരു നഷ്ടമാണല്ലോ.

അയാൾ ആലോചിച്ചു. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. എങ്കിലും വാദിക്കാനുള്ള മോഹം കൊണ്ട് തുടർന്നു.
-ചുറ്റുമുള്ള കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും മറ്റും കഴിയുന്നുണ്ട്.
-നീ അങ്ങനെ വിശകലനം ചെയ്യുന്നതു കൊണ്ട് എന്താ ഗുണം? അവയുടെ അവസ്ഥയ്ക്ക് വല്ല മാറ്റവുമുണ്ടാകുന്നുണ്ടോ?
-ഇല്ല. എന്റെ കാഴ്ചപ്പാടിനൊരു തെളിച്ചമുണ്ട്.
-പുറത്തുള്ള കാഴ്ചകൾ നീ വിശകലനം ചെയ്താലുമില്ലെങ്കിലും അതിന്റെ വഴിക്കു പോകുന്നു അല്ലെ?
-അതേ. പക്ഷെ മെച്ചപ്പെട്ടവ തെരെഞ്ഞെടുക്കാനും ജീവിതം കുറച്ചുകൂടി നന്നാക്കാനും കഴിയുന്നുണ്ട്.
-പക്ഷെ അതു നീയല്ലല്ലോ ചെയ്യുന്നതു. നീ കയറിവന്ന വണ്ടി. അതുണ്ടാക്കിയതു വേറെ ആരോ അല്ലെ? കൊല്ലനും, ആശാരിയുമൊക്കെ അവനവന്റെ ബുദ്ധിക്കു ബോധിച്ചപോലെ പണിഞ്ഞു വച്ച വണ്ടി ആരൊക്കയോ എന്തൊക്കെയോ പറഞ്ഞതു കേട്ടു നീ ഉപയോഗിക്കുന്നു. അല്ലാതെ അതിന്റെ ശാസ്ത്രം വിശകലനം ചെയ്തിട്ടൊന്നുമല്ലല്ലോ.
-അല്ല.
- പണിക്കു വേണ്ട അറിവു സമ്പാദിക്കുന്നതു നല്ല കാര്യം. പക്ഷെ നീ വെറുതെ എന്തൊക്കയോ പഠിച്ചു. ഒരു പ്രയോജനവുമില്ല.
-ശരിയാണു.
-അതിരിക്കട്ടെ നിനക്ക് നിന്നേപ്പറ്റി എന്തറിയാം? എങ്ങനെയാണു നീ വളരുന്നതു. എന്തൊക്കെയാണു നിന്റെ ഉള്ളിൽ നടക്കുന്നതു? വേറൊരാളെപ്പോലെ എന്താ നീ ആകാത്തതു. ഇതൊക്കെയല്ലെ അറിയേണ്ടതു. എങ്കിലല്ലെ നിനക്ക് നിന്നെ മാറ്റാൻ കഴിയു?
-അതൊന്നുമറിയില്ല.
-അപ്പോൾ നീ എങ്ങനയാ ജീവിക്കുന്നതു?
-അതിലൊക്കെ ശാസ്ത്രപഠനം നടന്നിട്ടുണ്ട്.
-നിന്നെക്കാൾ നിന്റെ കാര്യം മറ്റുള്ളാവർക്കാണോ അറിയാവുന്നതു. മറ്റുള്ളവർ പറയുന്നതുകേട്ട് വിശ്വസിക്കുന്നതു അന്ധവിശ്വാസമല്ലെ? ഇത്രയും പഠിപ്പുള്ള നിനക്ക് അന്ധവിശ്വാസമുണ്ടായതു എങ്ങനെയാണു? നിന്നെപ്പറ്റി നീ നന്നായി അറിഞ്ഞാലല്ലെ നിനക്ക് എന്തു മാറ്റം വേണമെന്നു തീരുമാനിക്കാൻ പറ്റു? ഇതിപ്പോൾ മറ്റുള്ളവരുടെ ഭാവനയ്ക്കനുസരിച്ച് ജീവിക്കണം. അതു കഷ്ടമല്ലെ? അതു നിന്റെ ജീവിതമാണോ?

Wednesday, October 22, 2014

വിതയ്ക്കുന്നവന്റെ ഉപമ

ഇന്നു വീണ്ടും ‘വിതയ്ക്കുന്നവന്റെ ഉപമ’

വളരെ വിശേഷപ്പെട്ട ഒരു ശ്രവ്യാനുഭാവമാണ് കഷിഞ്ഞ വർഷത്തെ ആകാശവാണി അഖില കേരള നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ശ്രീ. കെവി ശരത്ചന്ദ്രന്റെ 'വിതയ്ക്കുന്നവന്റെ ഉപമ' എന്ന നാടകം. ആ നാടകം പകരുന്ന സന്ദേശം അതീവശ്രദ്ധേയമാണു. ഒപ്പം ആരെയും വിസ്മയിപ്പിക്കുന്ന സിദ്ദിക്കിന്റെ ശബ്ദവിന്യാസവും.

ഈ ലിങ്കിൽ നിങ്ങൾക്കും കേൾക്കാം : https://soundcloud.com/user410448465/vithaykkunnavante-upama

ചാനൽ ചാർച്ചികർ

ചാനൽ ചർച്ചകൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നതു മുത്തശ്ശിയേയാണു. അമ്മയുടെ അമ്മ.

ഞങ്ങൾ ആദ്യമായി ടിവി വാങ്ങുമ്പോൾ മുത്തശ്ശിക്ക് 70 വയസിനു മുകളിൽ പ്രായം കാണും. സ്മൃതിനാശത്തിന്റെ തുടക്കത്തിലായിരുന്നതു കൊണ്ട് കുട്ടികളെപ്പോലെയാണു മിക്കപ്പോഴും പെരുമാറ്റം. അന്നു ദൂരദർശൻ മാത്രമേയുള്ളു. ഐസക് തോമസ് കൊട്ടുകാപ്പള്ളി നാട്ടിലെത്തിയെങ്കിലും ഏഷ്യനെറ്റിന്റെ പ്രാരംഭചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. ശശികുമാർ ദില്ലിയിൽ നിന്നു ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു.

അന്നു ദൂരദർശനിലെ പരിപാടികൾ മാത്രമേയുള്ളു. മലയാളവും ഹിന്ദിയും. വീടിന്റെ നടുക്കുള്ള വിശാലമായ മുറിയിലാണു ടിവി വച്ചിരിക്കുന്നതു. സെറ്റിയിൽ അമ്മയിരിക്കും. താഴെ നിലത്തും ചുറ്റുമായി അമ്മയുടെ സിൽബന്ദികളും കുട്ടികളും. ഹരി Harisankaran Asokan യും അരുൺ Arun Sasthamcotta യുമൊക്കെ അതിനിടയിലൂടെ ചാടിക്കളിച്ചു നടക്കുന്നുണ്ടാകും. മിക്കവാറും രാമയാണമായിരിക്കും അവരുടെ കലാപരിപാടി. നിക്കറിന്റെ പിന്നിലെ വാലിൽ നിന്നു കാണികൾ അതൂഹിക്കണം.

ഈ സദസിലേക്കാണു മുത്തശ്ശിയുടെ തിരനോട്ടം. പുതിയൊരു മാദ്ധ്യമമെന്ന നിലയിൽ മുത്തശ്ശി ടെലിവിഷനെ തിരിച്ചറിഞ്ഞിട്ടില്ല. എന്തിനു റേഡിയോ പോലും തെല്ല് അമ്പരപ്പോടെയാണു മുത്തശ്ശി കണ്ടിരുന്നതു. ആയമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതു കൊണ്ട് വർത്തമാനപ്പത്രങ്ങളുമായും പരിചയമുണ്ടായിരുന്നില്ല.

ശബ്ദവും ചിത്രവും തെളിയുന്നതു കൊണ്ട് മുത്തശ്ശി ഇടയ്ക്കിടെ ടിവി സ്ക്രീനിലേക്ക് ഉറ്റുനോക്കുമായിരുന്നു. അതിൽ കഥാപാത്രങ്ങൾ വരുന്നതും പോകുന്നതും സംസാരിക്കുന്നതും ഏതെങ്കിലും സ്റ്റുഡിയോയിൽ ചിത്രീകരിച്ച് ആകാശത്തിലൂടെ പറത്തി സ്ക്രീനിൽ പുനരവതരിപ്പിക്കുകയാണെന്നു മുത്തശ്ശിക്കു മനസിലായിട്ടില്ല. അതൊക്കെ ഏതോ ജനൽ കാഴ്ചയാണെന്നാണു വിചാരം. യഥാർത്ഥ മനുഷ്യർ ഒരു ചില്ലുവാതിലിനു പിന്നിൽ വന്നുനിന്നു സംസാരിക്കുന്നു എന്നു അവർ തീർത്തും വിശ്വസിച്ചു. ന്യൂസ് റീഡർ ബാലകൃഷ്ണനെ കാണുമ്പോൾ എന്റെ ചങ്ങാതി വന്നിരിക്കുന്നു എന്നു മുത്തശ്ശി വന്നു പറയാറുണ്ട്. അന്നു എനിക്കു താടിയുണ്ടായിരുന്നു. ബാലകൃഷ്ണനും.  താടിയുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളാണെന്നാണു മുത്തശ്ശിയുടെ വിചാരം. അതുകൊണ്ടാണു ബാലകൃഷ്ണൻ വായന തുടങ്ങുമ്പോൾ മുത്തശ്ശി പറയുന്നു : നിന്നെക്ക്കാണാൻ അയാൾ ഇന്നും വന്നിട്ടുണ്ട്. അതുപോലെ അളകനന്ദയുടെ ഭാവം അത്ര പിടുത്തമായിരുന്നില്ല. റിനി സൈമൺ തലബോബ് ചെയ്തതും മുത്തശ്ശിക്കു ഇഷ്ടപ്പെട്ടില്ല. നല്ല പെൺകുട്ടികൾ ഇങ്ങനെ തല മൊട്ടയടിക്കാമോ, എന്നാണു സംശയം. എന്നാൽ മായ വാർത്തവായിക്കുമ്പോൾ നോക്കി നിൽക്കും. ദില്ലിയിൽ നിന്നും സൽമാ സുൽത്താൻ വരുമ്പോൾ അവർ എന്തോ ദു:ഖമുള്ള കുട്ടിയാണെന്നു മുത്തശ്ശി പറയുമായിരുന്നു. അവരെയൊക്കെ നേരിൽ അറിയാവുന്നപോലെയാണു മുത്തശ്ശിയുടെ പ്രതികരണം.

മലയാളം ദൂരദർശനിൽ അക്കാലത്തു നെടുമുടിവേണുവാണു നിറഞ്ഞുനിന്ന ഒരു താരം. നെടിമുടിയുടെ നാടൻ വേഷങ്ങളെ തനിക്കു പരിചയമുള്ള അതേ വ്യക്തികളായിട്ടാണു മുത്തശ്ശി കണ്ടിരുന്നതു. ഏതോ സ്കിറ്റിൽ ഷാപ്പിൽ കയറുന്ന നെടുമുടിയെ കണ്ടിട്ട് ‘ഇവൻ കള്ളുകുടിയും തുടങ്ങിയോ? കുടുംബം മുടിയാൻ ഇനിയൊന്നും വേണ്ട’ എന്നു പറഞ്ഞ് പരിഭവിച്ചുകൊണ്ട് മുത്തശ്ശി നടന്നു. പിന്നെ എപ്പോഴൊക്കെ നെടുമുടിയോ കാണുന്നുവോ അപ്പോഴെല്ലാം ‘കുടിക്കല്ലെ, മക്കളെ’ എന്നു പറയുമായിരുന്നു.

കവിയരങ്ങോ ചൊൽക്കാഴ്ചയോ നടക്കുമ്പോഴാണു രസം. അപ്പോഴാണു മുത്തശ്ശിയുടെ ക്ലാസിക്കൽ കമന്റുകൾ കേട്ടിട്ടുള്ളതു. അന്നു അത്യന്താധുനിക വർഗ്ഗത്തിൽ പെട്ട കവികളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതു. ആധുനികമെന്നൊക്കെ പറയുമെങ്കിലും കാഴ്ചയിൽ മിക്കവരും പ്രാകൃതരാണു. മുടിയും വളർത്തി, താടിയും നീട്ടി തോൾ സഞ്ചിയുമായി വരുന്ന അവരേക്കാണുന്നതേ മുത്തശ്ശി ഒരു ഗ്ലാസു വെള്ളവുമായി വരും. ‘അലഞ്ഞുതിരിഞ്ഞു വന്നതല്ല്ലെ, ദാഹം കാണും’ എന്നു പറഞ്ഞ് ഗ്ലാസ്സ് സ്ക്രീനു മുന്നിൽ വക്കും. പിന്നെയും അവർ കവിത ചൊല്ലിക്കൊണ്ടിരിക്കുന്നതു കണ്ട് മുത്തശ്ശി പറയും ‘കാക്കാലനാണേലെന്താ (കാക്കാരിശ്ശി നാടകത്തിലെ) പാട്ടു കഴിഞ്ഞെ വെള്ളം കുടിക്കു. ഭാഗിയേ ഇവർക്ക് ഊണു കൊടുത്തേ വിടാവൂ’. അതു കേൾക്കുന്നതോടെ അമ്മയ്ക്ക് കലിയാകും. ‘അമ്മ തന്നങ്ങ് കൊടുത്താമതി’. അതു കേൾക്കാത്ത താമസം മുത്തശ്ശി നീട്ടിവിളിക്കും : ‘ചെല്ലമ്മെ, പായെടുത്തിട്ടേ. പാട്ടു കഴിയുമ്പോ ചോറു കൊടുക്കണം’. പിന്നത്തെ അരങ്ങ് പറയണ്ടല്ലോ.

വെള്ളം, നാണയങ്ങൾ, മുണ്ട്, പാക്ക് തുടങ്ങി വരുന്നവർക്ക് കൊടുക്കേണ്ടതൊക്കെ മുത്തശ്ശി ടെലിവിഷന്റെ മുന്നിൽ എടുത്തുവയ്ക്കും. അതുവഴി വരുന്ന പാവങ്ങൾക്ക് കൊടുക്കാൻ. കൊടുക്കാതെ അതവിടെ പിന്നെയും ഇരിക്കുന്നതു കണ്ടാൽ അമ്മയ്ക്കു നേരെ തിരിയും : ‘നിന്റെ ഭർത്താവ് ഡാക്കിട്ടരായതു കൊണ്ട് നിന്റെ കയ്യിൽ ഒരുപാട് കാശുകാണും. എന്നാലും ദാ‍ഹിച്ചു വരുന്നവർക്ക് പച്ചവെള്ളം കൊടുക്കരുതു. എനിക്കറിയാവടി. ഉള്ളതു പാവങ്ങൾക്കൂടി കൊടുക്കണം. അല്ലാതെ കെട്ടിലമ്മയെപ്പോലെ ചമഞ്ഞിരുന്നാൽ പോര. ഇവത്തുങ്ങൾക്ക് നാടു നീളെ അലഞ്ഞു നടന്നാലെ നാലു വറ്റ് കിട്ടു. ഉള്ളവരു അതറിഞ്ഞു കൊടുക്കണം. ഇല്ലെങ്കിൽ ചത്തു ചെല്ലുമ്പോ ദൈവം ചോദിക്കും’.

ചാനൽ ചർച്ചയ്ക്ക് വരുന്നവരെ കാണുമ്പോൾ മുത്തശ്ശി പറഞ്ഞതാണു എനിക്കു ഓർമ്മ വരുന്നതു. പാവങ്ങൾ. അരിമേടിക്കാൻ എന്തൊക്കെ കോപ്രായമാ കാട്ടിക്കൂട്ടുന്നതു. ആശയത്തിലോ അവതരണത്തിലോ ഒരു കഴമ്പുമില്ലാതെ അവരിങ്ങനെ കിടന്നു പാട്ടുപാടുമ്പോൾ ശരിക്കും സങ്കടം വരാറുണ്ട്. ഇവത്തുങ്ങൾക്ക് ഇതിന്റെ വല്ല ആവിശോം ഉണ്ടോ? മുത്തശ്ശിയേപ്പോലെ ദാന ശീലയാകാൻ കഴിഞ്ഞിരുന്നെങ്കിൽ കുറച്ച് അരിയും പലചരക്കും വാങ്ങിക്കൊണ്ടക്കൊടുക്കാമായിരുന്നു. ഇവരേക്കൊണ്ടിങ്ങനെ ചാനലിൽ പണിയെടുപ്പിക്കുന്നതു കണുമ്പോൾ കഷ്ടം തോന്നുന്നു.

Sunday, October 19, 2014

ബിസിനസ്സ് പൊട്ടിയാൽ............?

ബിസിനസ്സ് പൊട്ടിയാൽ............?

എന്റെ വിനീതശിഷ്യനായ അനിരുദ്ധൻ ഒരാഴ്ചയായി വിളിച്ചു കൊണ്ടിരിക്കുന്നു. പ്രശ്നം അവൻ നടത്തുന്ന വ്യവസായത്തിൽ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നു. പലതവണ പലതരം ബിസിനസ്സുകൾ നടത്തി പൊട്ടിയിട്ടുള്ള എന്നേക്കാൾ വലിയൊരു മാനേജുമെന്റ് ഗുരുവിനെ അവനു കിട്ടാനില്ല.

സ്വാഭാവിക റബ്ബർ കൊണ്ട് ചപ്പലുണ്ടാക്കി കയറ്റുമതി ചെയ്യുന്ന വ്യവസായമായിരുന്നു തുടക്കം. സംഗതി ക്ലിക്കായി. 20 കൊല്ലമായി തുടരുന്നു. അതിനിടയിൽ മറ്റുപല മേഖലകളിലേക്കും വികസിച്ചു. ആറുമാസം മുൻപാണു ആദ്യമായി ഒരു പാളിച്ച പറ്റിയതു. ഒരു കൺസെയിന്മെന്റ് അയച്ചപോലെ തിരിച്ചുവന്നു. സംഗതി സായിപ്പിനു പിടിച്ചില്ല. നഷ്ടമുണ്ടായി. എന്നാലും സാധനം പകുതിവിലയ്ക്ക് നാട്ടിൽ വിറ്റ് നഷ്ടം കുറച്ചു. അതൊരു അപശകുനമായി അന്നേ തോന്നിയതാണു.

രണ്ടാത്തെ സംഭവം. കൃത്യസമയത്തിനു ഒരു ഷിപ്മെന്റ് നടത്താൻ പറ്റിയില്ല. അനിരുദ്ധൻ മാന്യനായതു കൊണ്ടതു വായുവിലൂടെ പറത്തി വിട്ടു. അതിലുമുണ്ടായി നഷ്ടവും ചില കുഴപ്പങ്ങളും. ഒരു പെട്ടി പായിപ്പാട്ടിറക്കിയപ്പോൾ മറ്റേതു പള്ളിപ്പാട്ടായിപ്പോയി. കാലദോഷം എന്നല്ലാതെ എന്തു പറയാൻ. വിമാനക്കമ്പനിക്കാരുടെ പാളിച്ച അനിരുദ്ധന്റെ തലയിൽ കെട്ടിവച്ച് ഇടനിലക്കാരൻ ഒരു കളികളിച്ചു. പേമെന്റ് പിടിച്ചുവച്ചു. പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ടും അവർ അതു റിലീസു ചെയ്തില്ല. പലിശ കണക്കു കൂട്ടിയാൽ എന്തോരം ലാഭമാ ഇടനിലക്കാരനു. അനിരുദ്ധൻ വിഷമിക്കാൻ തുടങ്ങി. ബാങ്ക് പേമെന്റുകൾ മുടങ്ങുന്നു. സപ്ലയർ പിണങ്ങി. വില്ലയുടെ ഇ.എം.ഐ അടയ്ക്കാൻ പറ്റുമോ എന്നൊരു സംശയം. കരഞ്ഞ് കാലുപിടിച്ചപ്പോൾ ഇടനില തെണ്ടി 5% റിലീസ് ചെയ്തു. 5% മാത്രം. ആനവായിൽ അമ്പഴങ്ങ!

അപ്പോഴാണു അവൻ എന്നെ മനപ്രയാസപ്പെടുത്തുന്ന രീതിയിൽ വിളിക്കുന്നതു. -അണ്ണോ, ഞാനിനി എന്തോ ചെയ്യും?

-ഒരുമാതിരിപ്പെട്ട ഇടനിലക്കാരൊന്നും തന്തയ്ക്ക് പിറന്നവരായിരിക്കില്ലടാ. അതു കൊണ്ട് അവന്മാരുടെ അപ്പന്മാർക്ക് വർക്കലയിൽ പോയി വായിക്കരിയിട്. ചത്തവർ ചതിക്കില്ല. അവൻ പൈസാ തരും.

ഞാൻ ആലോചിച്ചു. ശരിക്കും അതായിരുന്നോ അവനോട് പറയേണ്ടിയിരുന്നതു?

തുടങ്ങിയ ബിസിനസ്സ് പൊട്ടിയാൽ നന്നായി എന്നു വിചാരിച്ചാലെന്താ. ജനിച്ച മനുഷ്യൻ തന്നെ മരിക്കുന്നു. പിന്നാ മനുഷ്യൻ തുടങ്ങിയ വ്യവസായം! പക്ഷെ മലയാളികൾക്ക് അങ്ങനെ ചിന്തിക്കാൻ പ്രയാസമാണു. അത്രയ്ക്കുണ്ട് മലയാളിയുടെ ഈഗോ‍ാ. കമ്പനി നിയമങ്ങളിൽ പറയുന്നതു വ്യവസായി വ്യക്തിയല്ല ഒരു അരൂപിയാണെന്നാണു. പൊട്ടുന്നതു അരൂപിയാണു. അതിനു നാം എന്തിനു ഐഗോയിസ്റ്റാകണം? പല ബിസിനസ്സുകാരുടേയും ഉള്ളിലേ വ്യക്തി നമ്മളേക്കാൾ നല്ലവരായിരിക്കും പലപ്പോഴും. പക്ഷെ അവരേയല്ല നാം കാണുന്നതു. അമ്പാനി തന്നെ നാം വിളിക്കുന്ന ചീത്തയ്ക്കൊക്കെ അർഹനാണോ എന്നു സംശയമാണു.

അനിരുദ്ധനു ഇതൊരു നല്ലൊരു ചാൻസാണു. അവന്റെ ഉള്ളറിയാവുന്നതു കൊണ്ട് പറയുന്നതാണു. അവനു വ്യവസായം മടുത്തിട്ട് 10 കൊല്ലമെങ്കിലും ആയിക്കാണും. തുടക്കത്തിൽ തോന്നിയ ഹരം ബിസിനസ്സ് സ്റ്റെഡിയായപ്പോൾ പോയി. പണം കുന്നുകൂടുന്നതിൽ ഒരു രസവുമില്ല. അതു കളയാൻ അവൻ പല ഫിലാന്ത്രോപ്പികളും ചെയ്തു. പണം ഉണ്ടാക്കുന്നവനു അതു ഉപയോഗിക്കാനുള്ള അവസരമില്ലെന്നു അവൻ കണ്ടുപിടിച്ചു. നമ്മൾ പറയുന്ന ബിസിനസ്സുകാരുടെ ആർഭാടങ്ങളൊക്കെ ബിസിനസ്സ് അരൂപിക്കു വേണ്ടി കെട്ടുന്ന വേഷങ്ങളാണു. പക്ഷെ അതൊക്കെ അവന്റെ വ്യക്തിയുടേതാണെന്നു നാം തെറ്റിദ്ധരിക്കുന്നു. അതൊക്കെ നമ്മുടേയും മറ്റുള്ളവരുടേയും കണ്ണിൽ മണ്ണിടാനുള്ളതാണു.

വ്യാപാരവും വ്യവസായവുമൊക്കെ മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണ’ത്തിലെ ഫ്ലാറ്റുപോലെയാണു. കയറിയാൽ ഇറങ്ങാൻ പാടാണു. അപ്പോൾ അതു സ്വയം പൊളിയുന്നതു ഒരു അനുഗ്രഹമാണു. പക്ഷെ അതിനെ അങ്ങനെ കാണാൻ ആർജ്ജവമുണ്ടായിരിക്കണം. പകരം ഇപ്പോൾ അനിരുദ്ധൻ ചിന്തിക്കുന്നപോലെ ബിസിനസ്സ് തകർന്നിട്ട് എങ്ങനെ സമൂഹത്തിന്റെ മുഖത്തു നോക്കും എന്ന ചിന്തിക്കaരുതു. അവൻ പറയുന്ന സമൂഹം അവന്റെ ബിസിനസ്സിന്റെ ഒപ്പം ഉണ്ടായി വന്നതാണു. അതിനു മുൻപോ അതിനുശേഷമോ ആ സമൂഹമില്ല. അപ്പോൾ സമൂഹം ഒരു പ്രശ്നമല്ല.

പിന്നെയുള്ളതു കുടുംബമാണു. ബിസിനസ്സിനൊപ്പം വളർന്നു വന്ന കുടുംബം പൊട്ടുമ്പോൾ അതും മനസിലാക്കണം. പള്ളത്തിനടുത്തു ഫാക്റ്ററിയോട് ചേർന്ന ഒരൊറ്റമുറി വീട്ടിലാണു രാഖി അനിരുദ്ധനൊപ്പം ജീവിതം തുടങ്ങിയതു. അന്നു ചെരിപ്പൂവെട്ടാ‍നും പാക്കു ചെയ്യാനും അവളും സഹകരിച്ചതാണു. ബിസിനസ്സ് പൊട്ടുന്നതു അവൾക്കു മനസിലായില്ലെങ്കിൽ പിന്നാർക്കു മനസിലാകും? വില്ലയും, ലാൻഡ് ക്രൂയിസറുമൊക്കെയാണു അവളുടേയും മക്കളുടേയും പ്രശ്നമെങ്കിൽ അതവർ എടുത്തോട്ടെ എന്നു വക്കണം. നിനക്കതൊന്നും ഇനി മെയിന്റെയിൻ ചെയ്യാൻ കഴിയില്ലാ എന്നു മനസിലാക്കിയെങ്കിൽ പോട്ടെ പുല്ലെന്നു പറഞ്ഞ് എല്ലാം വിട്ടുകൊടുത്തു ഇറങ്ങണം. പിന്നെ നിന്റെ അഭിലാഷമായ തെണ്ടൽ തെണ്ടാമല്ലോ.

ഒരാൾ എപ്പോഴും നോക്കേണ്ടതു അവനവന്റെ ഉള്ളിലേക്കാണു. അവിടെയാണു മഷിനോട്ടം. ബിസിനസ്സു ചെയ്യാനുള്ള പൂതി ഇനിയും തീർന്നിട്ടില്ലെങ്കിൽ അതവിടെയറിയാം. എങ്കിൽ വട്ടിപ്പലിശയ്ക്കു പണമെടുത്തു അതു സ്റ്റെഡിയാക്കണം. തകർന്നിട്ട് വീണ്ടും കരകയറിയ എത്രയോ പേരുണ്ട്.. മറിച്ചു ബിസിനസ്സ് പൊട്ടി എന്നറിയുമ്പോൾ ഉള്ളിലും ലഡുപൊട്ടുന്നുണ്ടെങ്കിൽ ശങ്കിക്കാനൊന്നുമില്ല മനസിനിണങ്ങിയ കാര്യത്തിലേക്കിറങ്ങണം. അതു തെണ്ടലാണെങ്കിൽ തെണ്ടൽ. പടം വരയെങ്കിൽ അതു.

# പൊട്ടാൻ ആഗ്രഹിക്കുന്നവർക്കും തൊഴിൽ വിടാൻ ആഗ്രഹിക്കുന്നവർക്കും ഇനിയും ഉപദേശമുണ്ട്. ആവശ്യമുള്ളവർ ദക്ഷിണ സഹിതം നേരിൽക്കാണുക.

Friday, October 17, 2014

ശാലിനി എന്റെ കൂട്ടുകാരി...........

1980ലിറങ്ങിയ ഒരു മോഹൻ-പദ്മരാജൻ ചിത്രമാണു, ശാലിനി എന്റെ കൂട്ടുകാരി.
കേരളത്തിലെ കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ അമ്മയില്ലാതെ വളരുന്ന ചേട്ടന്റെയും പെങ്ങളൂടേയും വൈകാരിക ഏകാന്തതയും അവർ അനുഭവിക്കുന്ന സംഘർഷങ്ങളുമാണു ചിത്രത്തിന്റെ പശ്ചാത്തലം. ക്രൂരനായ അച്ഛൻ. കാമുകനെ സ്വീകരിക്കാൻ കഴിയാതെ വരുന്ന നായിക. സഹോദരന്റെ ആത്മഹത്യ. തുടർന്നുള്ള നായികയുടെ ഒറ്റപ്പെടൽ. അതിനിടയിൽ കോളേജിൽ പുതുതായി എത്തിയ അദ്ധ്യാപകന്റെ നായികയുടെ ജീവിതത്തിലേക്കുള്ള കടന്നുവരവ്. അതവൾക്ക് ആത്മവിശ്വാസം നൽകിയെങ്കിലും ആ ബന്ധത്തോട് സമൂഹത്തിനുള്ള എതിർപ്പ്. അതിടയിൽ കടന്നുവരുന്ന ബ്രെയിൻ ട്യൂമർ എന്ന വില്ലൻ! അതിന്റെ മുന്നിൽ അടിയറവു പറയുന്ന പ്രണയം.
എൺപതുകളിലെ പുതുതലമുറയെ വിഷാദത്തിലേക്ക് തള്ളിവിട്ട ഒരു ചിത്രമാണു ശാലിനി എന്റെ കൂട്ടുകാരി. സ്നേഹം ജീവിതത്തെ നനച്ചുവളർത്താൻ ശ്രമിച്ചാലും രോഗം അതിനനുവദിക്കില്ല എന്നതായിരുന്നു അതിലെ സന്ദേശം. അതുവരെ യാഥാസ്ഥിതിക വില്ലന്മാരെ കണ്ടുമടുത്ത കാണികൾക്ക് രോഗമെന്ന വില്ലൻ പുതുമയായി. ശാലിനിയിൽ ശോഭയുടെയുടേയും, മദനോത്സവത്തിൽ സറീനാ വഹാബിന്റേയും (1978) അഭിനയത്തികവ് കാൻസർ എന്ന വില്ലനെ കാണികളുടെ മജ്ജയിലേക്ക് ഒരു തണുത്തസൂചിപോലെ കടത്തിവിട്ടു. സിനിമ കണ്ടവർ ഒരു നിമിഷമെങ്കിലും രോഗത്തിലൂടെ കടന്നുവരുന്ന ആ തണുത്ത മരണത്തെ മുഖാഭിമുഖം കണ്ടിരിക്കണം. ആ രണ്ടു സിനിമകളും കണ്ട ആർക്കെങ്കിലും ഇതു നിഷേധിക്കാമോ?
ശാലിനി എന്റെ കൂട്ടുകാരി പോലെ യുവാക്കൾ ഇത്ര താദാത്മ്യം പ്രാപിച്ച മറ്റൊരു സിനിമ അക്കാലത്തു ഇറങ്ങിയില്ല. അതിന്റെ പ്രത്യാത്ഘാതങ്ങൾ പിന്നീടുണ്ടായി. പ്രണയങ്ങൾ തകരുമ്പോൾ പലരും ബ്രെയിൻ ട്യൂമറിനെ സ്വാഗതം ചെയ്തു. വണ്ടുമൂളിപ്പറക്കുന്നതുപോലുള്ള തലവേദനകൾ പലരും വിഷാദത്തോടെ വിവരിച്ചു. അടുത്ത തലമുറയിൽ ഇഷ്ടം പോലെ ബ്രെയിൻ ട്യൂമർ രോഗികളുണ്ടായി. പ്രേമവിവാഹങ്ങളെ കുടുംബവും സമൂഹവും എതിർപ്പില്ലാതെ സ്വാഗതം ചെയ്തു തുടങ്ങി. ആശുപത്രികളിൽ കാൻസർ വാർഡുകൾ കൂണുപോലെ മുളച്ചുപൊന്താൻ തുടങ്ങി.
രോഗവും സെന്റിമെന്റ്സും ചേർത്തുവിളമ്പിയാൽ അതു മനുഷ്യമനസിനെ വല്ലാതെ സ്പർശിക്കും. ഇത്തരം സിനിമകളുടെ ബോക്സോഫീസ് വിജയം നോക്കിയാൽ അതു മനസിലാകും. ഇതുപോലെ തന്നെ ഹിറ്റായ മറ്റൊരു ചിത്രമായിരുന്നു മദനോത്സവം. ഹോളിവുഡിൽ ലവ് സ്റ്റോറിയും. എല്ലാത്തിലും വില്ലൻ രോഗമാണു. പിന്നീട് ഹൃദയസ്തംഭനംവും, വൃക്കമാറ്റി വെക്കലും, ഗർഭപാത്രം വാടകയ്ക്ക് കൊടുക്കലും വരെ സെന്റിമെന്റ്സിന്റെ ചേരുവയായി. ഇവയ്ക്കൊന്നിനു പോലും ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ടായിരുന്നില്ല എന്നതാണു വിചിത്രം. തിരക്കഥാകൃത്തുക്കളുടെ ഭാവനാ വിലാസത്തിലൂടെ രോഗവും ചികിത്സയും മരണവും വിരിഞ്ഞു. അതിന്റെ പശ്ചാത്തലത്തിൽ സെന്റിമെന്റ്സ് പൊടിപാറി. അതു കണ്ടവർക്ക് എന്തൊക്കെ ആന്തരിക മാറ്റങ്ങൾ ഉണ്ടാക്കിക്കാണും എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവ എത്രയെത്രരോഗങ്ങൾക്ക് ശരീരത്തെ സജ്ജമാക്കിക്കാണും? ഒരു മെഡിക്കൽ വിദഗ്ദനും അതിനു ഉത്തരം പറയുന്നില്ല. എല്ലാ ശാരീരികരോഗങ്ങൾക്കും ഒരു മാനസിക ഘടകം കൂടി ഉണ്ടെന്നു ആധുനികവൈദ്യശാസ്ത്രത്തിനറിയാം. അപ്പോൾ ഈ താദാത്മ്യം നൽകുന്ന കലാസൃഷ്ടികൾ എന്തൊക്കെ രോഗങ്ങൾ ഉണ്ടാക്കിയിരിക്കും?
ഒരു സിനിമയ്ക്ക് അത്രയ്ക്കൊക്കെ ചലനങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമോ? പിന്നീട് വർദ്ധിച്ച വന്ന കാൻസർ രോഗങ്ങളുടെ കണക്കുവച്ചു നോക്കുമ്പോൾ കഴിയുമെന്നു പറയണം. അല്ലാതെ അതിനു മറ്റൊരു കാരണവും കാണാൻ കഴിയുന്നില്ല. ട്യൂമറുകളേപ്പറ്റിയോ, കാൻസറുകളേപ്പറ്റിയോ അത്ര ബോധവാന്മാരായിരുന്നില്ല കേരളീയർ അതുവരെ. വളരെ ചുരുക്കം പേർക്കേ അന്നൊക്കെ അതുണ്ടായുള്ളു. അത്തരം രോഗങ്ങൾ അതീവ രഹസ്യമായി ചികിത്സിക്കുന്നതായിരുന്നു പതിവും. ഉത്തരവാദത്തമുള്ള ഡോക്ടറന്മാർ അങ്ങനെയാണു ചെയ്തതു. രോഗത്തെപ്പറ്റിയുള്ള പ്രചാരണം അന്നു തീരെക്കുറവായിരുന്നു. ചില പത്രാധിപ കുസൃതികളുടെ ഭാവനയായ ‘ഡോക്ടറോട് ചോദിക്കാം’ പംക്തികൾ ഒഴിവാക്കിയാൽ മെഡിക്കൽ ജേണലിസം അന്നില്ലായിരുന്നു.
സിനിമകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ ഈ കാലത്തു മെഡിക്കൽ ജേണലിസം ചെയ്യുന്ന അപകടം എന്തായിരിക്കും? രോഗങ്ങളെപ്പറ്റിയും അതിനുള്ള ചികിത്സകളേപ്പറ്റിയും നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുകയല്ലെ ആരോഗ്യമാസികകൾ ചെയ്യുന്നതു. നിങ്ങൾ വായിക്കുന്ന ഒരു ആരോഗ്യമാസികയുടേയും പത്രാധിപർ ഡോക്ടറല്ല. അതിലെ ഒരു ലേഖനവും ആരോഗ്യവിദഗ്ദർ പരിശോധിച്ചിട്ടല്ല അച്ചടിക്കുന്നതു. പക്ഷെ നിങ്ങൾ അവയൊക്കെ ആധികാരികമാണെന്നു വിശ്വസിച്ചുകൊണ്ട് വായിക്കുന്നു. വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് എന്തു മാറ്റമാണു ഉണ്ടായതെന്നു ചിന്തിക്കാറുണ്ടോ. അവ ആരോഗ്യമുണ്ടാക്കുകയാണോ രോഗങ്ങൾ പരത്തുകയാണോ ചെയ്യുന്നതു.
നിങ്ങൾ ഇപ്പോൾ ഇൻഫൊർമേഷൻ എക്സ്പ്ലോഷന്റെ ഇരയാണു. മെഡിക്കൽ വ്യവസായത്തിന്റെയും.

മലയാളിയുടെ യഥാർത്ഥ രോഗം

ആരുടെയെങ്കിലും നഗ്നതയോ അതിലേക്കുള്ള ഉളിഞ്ഞുനോട്ടമോ അല്ല കേരളത്തിന്റെ കാതലായ പ്രശ്നം. രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണതു. മലയാളിക്ക് ഒരു ജീവിത തത്ത്വശാസ്ത്രമില്ല. അതണു യഥാർത്ഥ പ്രശ്നം. മാറ്റമില്ലാത്ത ഒന്നുമായി താരതമ്മ്യപ്പെടുത്തുമ്പോഴെ തനിക്കുണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ കഴിയു. അങ്ങനെ മാറ്റമില്ലാത്ത ഒന്നു ഇന്നു മലയാളിക്കില്ല. വ്യക്തി മാതൃകയായാലും തത്ത്വചിന്തയായാലും. ഏതു വിഷയമെടുത്താലും വിഭിന്ന വീക്ഷണങ്ങൾ അവതരിപ്പിച്ച് ന്യായീകരിക്കുകയോ എതിർക്കുകയോ ചെയ്യുക മാത്രമാണു മലയാളി ചെയ്യുന്നതു. അതിനു അപ്പപ്പോൾ കിട്ടുന്ന തത്ത്വശാസ്ത്രങ്ങളേയോ, വ്യക്തിമാതൃകകളേയോ കൂട്ടുപിടിക്കും. തന്റെ അനുഭവം പോലും അവൻ പലപ്പോഴും ഒരു ന്യായമായി എടുക്കാറില്ല.
മലയാളിയുടെ ഈ സ്വഭാവം അരാജകത്വമാണു. പക്ഷെ അതിലുമില്ല ആത്മാർത്ഥത. അരാജകത്വം മോശമാണെന്നു എനിക്ക് അഭിപ്രായമില്ല. ചില അവസ്ഥകൾ അങ്ങനെ വരും. പക്ഷെ അരാജകത്വം പോലും അതിന്റെ അന്ത:സത്തയിൽ ഉൾക്കൊള്ളാനുള്ള പരിപ്പ് മലയാളിക്കില്ല. അരാജകത്വ ചിന്തകൾ പ്രതിഫലിപ്പിക്കുമ്പോൾ പോലും അതു തന്റെ ജീവിതത്തെ വന്നു മുട്ടുന്നതുവരെ മാത്രമേ അതിൽ നിൽക്കു. ജീവിതത്തിൽ തട്ടുമെന്നു തോന്നിയാൽ ഉടൻ ചുവട് മാറും. വേറൊരു ന്യായം പറയും. ഏതു പുരോഗമനവാദിയായ മലയാളിയുടേയും ഉള്ളിൽ ഒളിച്ചിരിക്കുന്നതു ശക്തരായ പാരമ്പര്യവാദികളാണു. തങ്ങളുടെ ജീവിതത്തിനു തട്ടുകിട്ടാത്ത കാര്യങ്ങളിൽ മാത്രമേ ഒരു മലയാളി പുരോഗമനവാദം പറയുകയുള്ളു. ഇതു ഭിന്നവ്യക്തിത്വത്തിന്റെ ലക്ഷണമാണു. കേരളം, ഇപ്പോഴാണു വിവേകാനന്ദൻ പറഞ്ഞ തനി ഭ്രാന്താലയമാ‍യതു. മലയാളിയുടെ മനോനില തീരെ ശരിയല്ല.
ഇന്നുള്ളതു ഒരു തരം ആശയക്കുഴപ്പമാണു. അതു സൈക്കോസിന്റെ വക്കിൽ എത്തിനിൽക്കുകയാണു. ഇപ്പോഴാണു ചികിത്സിക്കാൻ പറ്റിയ സമയം. ചികിത്സ ഒന്നു മാത്രമേയുള്ളു. ഈ അവസ്ഥയിൽ നിന്നും മാറിപ്പോകുക. ഭ്രാന്തുണ്ടെങ്കിൽ ഭ്രാന്തില്ലാത്ത അവസ്ഥ കൈവരിക്കുക. അതിനു ചർച്ചകളോ, സംവാദങ്ങളോ സഹായിക്കുകയില്ല. സ്വയം മാറണം. മാറ്റങ്ങൾ പല നഷ്ടങ്ങളുമുണ്ടാക്കും. അതു സഹിക്കണം. മാറുമ്പോൾ നഷ്ടപ്പെടാനിടയുള്ളവ കൂടി ആസ്വദിച്ചിട്ടു മാറിക്കളയാമെന്നു വിചാരിച്ചിരുന്നാൽ മാറ്റം നടക്കാൻ പോകുന്നില്ല. ആശയക്കുഴപ്പത്തോടെ മരിക്കും.
മലയാളി താൻ മാറാൻ തീരുമാനിച്ചിരിക്കുന്നു എന്നു ആഘോഷപൂർവ്വം പറയാൻ തുടങ്ങിയാൽ അതു വിശ്വസിക്കരുതു. അതു പച്ചക്കള്ളമാണു. മാറ്റത്തെ അട്ടിമറിക്കാനുള്ള പതിവു കൌശലമാണു. ഒന്നു പറയുകയുകയും വേറൊന്നു ചെയ്യുകയും ചെയ്യുന്നതു മലയാളിയുടെ സ്വഭാവമാണു.
തനിക്കു മാറാൻ കഴിയുമോ എന്നു ഒരോ മലയാളിയും പ്രവർത്തികൊണ്ട് തെളിയിക്കേണ്ടതുണ്ട്. ആധുനിക ഗാഡ്ജറ്റുകളിൽ കുരുങ്ങിക്കിടക്കുകയാണു മലയാളികൾ. ആദ്യത്തെ ടെസ്റ്റ് അതിനെ അവഗണിക്കാൻ കഴിയുമോ എന്നതാണു. അതു സ്വയം പരിശോധിക്കണം. മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയതും, സോഷ്യൽ നെറ്റുവർക്കുകളിൽ നിന്നും പിൻ‌വാങ്ങിയും, മാദ്ധ്യമങ്ങളെ അവഗണിച്ചും കുറഞ്ഞതു 3 ദിവസമെങ്കിലും കഴിയാൻ പറ്റുന്ന എത്ര മലയാളികൾ ഉണ്ടാകും? അതാണു ടെസ്റ്റ്.
ഇപ്പോൾ തന്നെ ഇതിനെതിരേ ന്യായങ്ങളും വെല്ലുവിളിയും ഉണ്ടാകുമെന്നു അറിയാം. സുഹൃത്തേ ആർക്കെങ്കിലും വേണ്ടി മുദ്രാവാക്യം വിളിക്കലല്ല. അവനവനോടുള്ള ഒരു പരിശോധന മാത്രമാണു. തനിക്കതു ആവശ്യമില്ലെന്നു തോന്നുന്നവർക്ക് ഇതു അവഗണിക്കാം. മാറേണ്ടതു ഓരോത്തരുമാണു. നിങ്ങൾക്ക് (എനിക്കും) അതിനുള്ള കരുത്തുണ്ടോ എന്നു പരീക്ഷിച്ചു നോക്കണം. വെല്ലുവിളിക്കാതെയും, ന്യായങ്ങൾ പറയാതെയും അവനവനോട് ചെയ്യേണ്ട ഒരു ചലഞ്ച്.

Wednesday, October 15, 2014

യോഷിദാ കെങ്കോ സ്ത്രീകളെപ്പറ്റി


രാജകീയഭോഗങ്ങൾ ത്യജിച്ച് ബുദ്ധഭിക്ഷുവായ യോഷിദാ കെങ്കോയുടെ. നിരീക്ഷണങ്ങൾ അത്യന്തം രസകരമാണു. അണിയിച്ചൊരുക്കലിനേക്കുറിച്ച് കെങ്കോ ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു:

ഈ പ്രപഞ്ചത്തിന്റെ അവികലമായ സൃഷ്ടിയിൽ ഒട്ടും തൃപ്തിയില്ലാത്തവളാണു സ്ത്രീ. അതുകൊണ്ട് എല്ലാത്തിനേയും തന്റെയൊരു സ്പർശം നൽകി അണിയിച്ചൊരുക്കാൻ അവൾ ആഗ്രഹിക്കുന്നു. ഒരു പുരുഷൻ എങ്ങനെ നടക്കണമെന്നു തീരുമാനിക്കുന്നതു സ്ത്രീയാണു. ചെറുപ്പത്തിൽ തന്നെ അതിനുള്ള പരിശീലനം അവൾക്ക് കിട്ടുന്നു. ആൺകുട്ടികൾ പാവകളെ എറിഞ്ഞുടയ്ക്കുമ്പോൾ അവൾ അതിനെ മനോഹരമായി അലങ്കരിച്ചു വക്കും. തനിക്കൊപ്പമുള്ള പുരുഷൻ. അതു മകനോ, ഭർത്താവോ, കാമുകനോ, അച്ഛനോ ആകട്ടെ എങ്ങനെയിരിക്കണമെന്നു സ്ത്രീയ്ക്ക് ചില നിശ്ചയങ്ങൾ ഉണ്ട്. അവർ മുടി എങ്ങനെ കെട്ടണം. ഏതു വസ്ത്രം ധരിക്കണം. മുഖം മിനുക്കണോ. എന്തു ഭക്ഷണമാണു കഴിക്കേണ്ടതു. അവരുടെ ചലനങ്ങൾ എങ്ങനെയിരിക്കണം. എന്നു വേണ്ട പുരുഷനുമായി ബന്ധപ്പെട്ടതെല്ലാം നിയന്ത്രിക്കുവാൻ അവൾ ആഗ്രഹിക്കുന്നു. അതിനു വിഘാതം നേരിട്ടാൽ അവൾ കോപാകുലയാകും. അതാണു പ്രപഞ്ചത്തിന്റെ സംഹാരം.

Tuesday, October 14, 2014

മരുന്നുവില കൂടിയാൽ ഇന്ത്യാക്കാർക്കെന്താ?

ജീവൻ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം നീക്കിയതു ഇന്ത്യയെ തകർക്കും. - - ഡോ.ബി.ഇക്ബാൽ. ലേഖനം മാതൃഭൂമി വാരികയിൽ.

ആദ്യമേ തന്നെ പറയട്ടെ, ജീവൻ‌രക്ഷാ മരുന്നുകൾ എന്നൊരു മരുന്നില്ല. എല്ലാ മരുന്നുകളും ജീവൻ രക്ഷിക്കാനുള്ളതാണു. ഇങ്ങനെയൊരു വേർതിരിവു വന്നതു കച്ചവടപരമായ ഒരു തന്ത്രത്തിന്റെ ഭാഗമാണു. കുറച്ചു മരുന്നുകൾ ആ പേരിലുണ്ടാക്കുകയും, അതിന്റെ മറവിൽ മറ്റ് മരുന്നുകളിൽ നിന്നും വൻപിച്ച ലാഭമുണ്ടാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണതു.

രണ്ടാമതു മരുന്നുവില കൂടിയാൽ അതു ഇന്ത്യയെ തകർക്കുമെന്നു പറയുന്നു. അതെങ്ങനെ ഇന്ത്യയെ തകർക്കും? ജനസംഖ്യയുടെ 15% ൽ താഴെ വരുന്നവർ മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സാരീതിയാണു ആധുനിക വൈദ്യം. വില വർദ്ധിച്ചാൽ അതു അവരേയല്ലെ ബാധിക്കു. അതെങ്ങനെ മൊത്തത്തിൽ ഇന്ത്യയെ ബാധിക്കും? ഇന്ത്യയിലെ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നതു പ്രാദേശിക ചികിത്സാരീതികളാണു. ഒരു പക്ഷെ കേരളം മാത്രമാകും ഇതിനൊരപവാദം. കേരളമല്ലല്ലോ ഇന്ത്യ. ഭാരതത്തിലെ ഭൂരിപക്ഷം സാധാരണക്കാർക്കും മോഡേൺ മെഡിസിൻ അപ്രാപ്യമാണു. ആധുനിക ചികിത്സ വലിയ പണച്ഛെലവുള്ളതാണു. അതിനുള്ള സാമ്പത്തിക സ്ഥിതി ഇന്ത്യൻ ഗ്രാമീണനില്ല. ആധുനിക ഡോക്ടറന്മാർ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പോകാൻ വിമുഖരാണു. നഗരങ്ങളിലും മഹാനഗരങ്ങളിലും വലിയ ആശുപത്രികളിലും മാത്രമേ അവർ ജോലി ചെയ്യു. അവിടെയെ അവർക്ക് വേണ്ടത്ര പണം കിട്ടു. പണമില്ലാത്ത ഗ്രാമീണനെ മോഡേൺ മെഡിസിനു വേണ്ട. പതിനായിരക്കണക്കിനു ഗ്രാമങ്ങളിൽ ഇന്നും പബ്ലിക്ക് ഹെൽത് സെന്ററുകൾ ഇല്ല. ഉള്ളവയിൽത്തന്നെ പലതിലും ഡോക്ടറന്മാരുമില്ല. അപ്പോൾ ഗ്രാമീണന്റെ രോഗങ്ങൾ ആരു ചികിത്സിക്കും? അവർക്ക് നാട്ടുചികിത്സകരെ സമീപിച്ചല്ലെ പറ്റൂ. അപ്പോൾ ഈ മരുന്നുവിലയിലെ വർദ്ധന ആരേയാണു ബാധിക്കുന്നതു? ഇന്ത്യൻ ഇടത്തരക്കാരനെ മാത്രം? ഇതു ഇടത്തരക്കാരന്റെ ആശങ്കയാണു. ഇന്ത്യയുടെ മൊത്തം ആശങ്കയല്ല. എന്നിട്ടും അതു ഇന്ത്യയുടെ ആശങ്കയാണെന്നു പ്രചരിപ്പിക്കുന്നതു ദുരുദ്ദേശപരമായിട്ടാണു. മരുന്നിന്റേയും ചികിത്സയുടേയും ചെലവുകൂടി ഇടത്തരക്കാരനും തങ്ങളെ വിട്ടുപോയാലോ എന്ന മോഡേൺ ഡോക്ടറന്മാരുടെ ഭയം മാത്രമാണിതിനു പിന്നിൽ.

ഇന്ത്യൻ സാമൂഹികാവസ്ഥയുമായി ഒരു പൊരുത്തവുമില്ലാത്തതാണു ആധുനികവൈദ്യം. പടിഞ്ഞാറു നിന്നു വന്നതുകൊണ്ട് ഇന്ത്യയിൽ അതൊരു എലീറ്റ് വൈദ്യമായി. ഇക്ബാൽ സാറുൾപ്പെടെയുള്ളവർ പഠിച്ചതു പാശ്ചാത്യ മാതൃകയിലുള്ള ആ വൈദ്യമാണു. അതിന്റെ അടിസ്ഥാനം തന്നെ കച്ചവടമാണു. ഇംഗ്ലണ്ടിലെ കെമിക്കൽ കമ്പനികൾക്ക് വിപണി ഉണ്ടാക്കുന്നതിന്റെ ഭാഗമായാണു ഇന്ത്യയിൽ അതു പ്രചരിക്കുന്നതു. ജോർജ്ജു സാവേയുടെ പുസ്തകം വായിച്ചാൽ അതു മനസിലാകും.

മനുഷ്യനെ യന്ത്രമായിക്കാണുകയും അതിനു അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന ഒരു തത്ത്വശാസ്ത്രമാണു മോഡേൺ മെഡിസിന്റെ അടിസ്ഥാനം. അതിനുള്ള വർക്കുഷോപ്പുകളാണു ആശുപത്രികൾ. കേടുകണ്ടുപിടിക്കാനുള്ള സംവിധാനമാണു ടെസ്റ്റുകൾ. റിപ്പയറിനു നടത്താൻ മരുന്നും സർജറിയും. ഇതിലൊന്നും മനുഷ്യന്റെ ആരോഗ്യം കടന്നുവരുന്നതേയില്ല. ഇവിടെയെല്ലാം ഉള്ളതു ബിസിനസ്സ് മാത്രമാണു. കച്ചവടക്കാർ എപ്പോഴും മാർക്കറ്റിനെ ശ്രദ്ധിക്കും. ലാഭമുണ്ടാക്കേണ്ടതു വ്യവസായിയുടെ ധർമ്മമാണു. അവിടെ മെക്കാനിക്കുകളായ ഡോക്ടറന്മാർക്ക് ഒരു റോളുമില്ല.

മരുന്നു കമ്പനികളുടെ കച്ചവട താല്പര്യങ്ങൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യയിലെ ഒരു ഡോക്ടർക്കും അവകാശമില്ല. ആയുർവ്വേദത്തിലായാലും, യൂനാനിയിലായാലും, ഹോമിയോയിലായാലും വൈദ്യനു സ്വയം മരുന്നു നിർമ്മിക്കാൻ കഴിയും. അങ്ങനെ ചെയ്യാറുമുണ്ട്. മോഡേൺ മെഡിസിനിൽ പണ്ട് അതു ചെയ്യുമായിരുന്നു. ഇപ്പോഴതില്ല. കമ്പനി മരുന്നുകൾ ഇല്ലെങ്കിൽ ചികിത്സയില്ല. മരുന്നിൽ ഡോക്ടർക്ക് ഒരു നിയന്ത്രണവുമില്ല.
ഇന്ത്യയിൽ പൊതുജനാരോഗ്യത്തിനു ഒരു വകുപ്പുണ്ട്. പക്ഷെ മരുന്നു നിർമ്മാണം ആ വകുപ്പിന്റെ കീഴിലല്ല. പെട്രോളിയം - രാസവസ്തുവകുപ്പും വ്യവസായ വകുപ്പും ചേർന്നാണു മരുന്നു കമ്പനികൾ നിയന്ത്രിക്കുന്നതു. ഇതിൽ നിന്നും വ്യക്തമല്ലെ മരുന്നുകൾ വെറും വ്യാവസായിക ഉൽ‌പ്പന്നങ്ങൾ മാത്രമാണെന്നു. അപ്പോൾ അവയുടെ നയങ്ങളും വ്യാവസായിക വകുപ്പിന്റേതായിരിക്കും. വ്യവസായവകുപ്പിന്റെ ദൃഷ്ടിയിൽ നിന്നു നോക്കുമ്പോൾ സർക്കാരിന്റെ തീരുമാനം 100% ശരിയാണു. അല്ലെങ്കിൽ മരുന്നു നിർമ്മാണവും, പരിശോധനാ യന്ത്രങ്ങളും, ടെസ്റ്റ് കിറ്റുകളും ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരട്ടെ. എന്നിട്ട് ഉന്നത ഡോക്ടറന്മാർ അതിൽ നയപരമായ തീരുമാനമെടുക്കട്ടെ. സ്വാതന്ത്ര്യം കിട്ടി 65 കൊല്ലമായിട്ടും നടക്കാത്ത ഒരു കാര്യമാണതു. എന്തു കൊണ്ടായിരിക്കും? ഡോക്ടറന്മാർക്ക് അതിൽ താല്പര്യമില്ല. മരുന്നു നിർമ്മാണം ആരോഗ്യവകുപ്പിന്റെ കീഴിലായാൽ ഇതുപോലെ ലാഭം ഉണ്ടാക്കാൻ കഴിയില്ല. ലാഭം ഉണ്ടായില്ലെങ്കിൽ മരുന്നു കമ്പനികൾ ഡോക്ടറന്മാർക്ക് കൊടുക്കുന്ന പാരിതോഷികം ഔലോസുണ്ടയോ, ബാൾ പെന്നോ ആയിപ്പോകും. ഇന്നത്തെപ്പോലെ കാറോ, ഫ്രിഡ്ജോ, സിംഗപ്പൂർ യാത്രയോ, മക്കൾക്ക് മെഡിക്കൽ കോളേജിൽ സീറ്റോ കൊടുക്കുകയില്ല. അതൊക്കെ കിട്ടണമെങ്കിൽ മരുന്നു നിർമ്മാണം വ്യവസായ വകുപ്പിന്റെ കീഴിലും നയത്തിലും തുടരണം.

അതു കൊണ്ട് ഡോ.ഇക്ബാലിനേപ്പോലുള്ള മനുഷ്യസ്നേഹികളായ ഡോക്ടറന്മാർ ഇങ്ങനെ പ്രതിഷേധിക്കുന്നതിനു പകരം അവശ്യമരുന്നുകളുമായി ഗ്രാമങ്ങളിൽ ചെന്നു ചെറിയ ചെറിയ ക്ലിനിക്കുകൾ നടത്തി മരുന്നു കമ്പനികളുടെ പിടിയിൽ നിന്നും ജനതയെ മോചിപ്പിക്കണം. പഴയ RMP, LMP ക്കാരെപ്പോലെ ജനത്തോട് ഇടകലർന്നു ആരോഗ്യപ്രവർത്തനം നടത്താൻ പുതുതലമുറ ഡോക്ടറന്മാരെ പ്രേരിപ്പിക്കണം.

Monday, October 13, 2014

ഇരട്ടവാലുള്ള പൂച്ച

കെട്ടുകഥകളിൽ വിശ്വസിച്ച് യഥാർത്ഥ ജീവിതം കാണാതെ പോകുന്നവരെക്കുറിച്ച് കെങ്കോ സന്യാസി പറയുന്നതാണു ഇരട്ടവാലുള്ള പൂച്ചയുടെ.കഥ......

പർവ്വതങ്ങളുടെ നിഗൂഢസ്ഥാനങ്ങളിൽ ഇരട്ടവാലുകളുള്ള ഭീകരപൂച്ചകൾ പാർക്കുന്നുണ്ടെന്നു പറയുന്നു.... പിശാചുകൾ രൂപാന്തരം പ്രാപിച്ചാണു അവയുണ്ടാകുന്നതെന്നാ‍ണു കേട്ടിട്ടുള്ളതു. ഏതോ കുസൃതികൾ പ്രചരിപ്പിച്ച ഒരു കഥയാണു. ഒരുപാടുപേർ അതു വിശ്വസിച്ചു. യോഗാൻ ആശ്രമത്തിലെ ഒരു ഭിക്ഷുവും അതു ശരിയാണെന്നു വിചാരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഒരിക്കലുണ്ടായിരുന്നു. അവ മനുഷ്യരെപ്പിടിച്ചു തിന്നുമെന്നു ഓർത്തു അദ്ദേഹം ഭയപ്പെട്ടു. അത്തരം പൂച്ചകളെപ്പേടിച്ചു രാത്രികാലങ്ങളിൾ അദ്ദേഹം യാത്രകൾ ചെയ്തില്ല. അങ്ങനെ ഒരുപാട് നിലാവും, സുഗന്ധപൂർണ്ണമായ കാറ്റും അദ്ദേഹത്തിനു നഷ്ടമായി. കെട്ടുകഥയിലുള്ള വിശ്വാസം കൊണ്ട് തത്ത്വജ്ഞാനമൊക്കെ മറന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം ഒരു യാത്രകഴിഞ്ഞ് രാ‍ത്രിയിൽ അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു. ഒരു നദി കടന്നുവേണം ആശ്രമത്തിലെത്താൻ. ഇരട്ടവാലൻ പൂച്ചയെക്കുറിച്ച് ആലോചിച്ചു കൊണ്ട് അദ്ദേഹം നദിക്കരയിലെത്തി. വീട്ടിൽ വളരുന്ന പൂച്ചകളും ചിലപ്പോൾ പ്രായംകൂടുമ്പോൾ ഇങ്ങനെ രണ്ടുവാലൻ സത്വമായി മാറുമെന്നു ആരോ കഥയിൽ കൂട്ടിച്ചേർത്തതു അദ്ദേഹമപ്പോൾ ഓർത്തു. ഭിക്ഷുവിനു ഭയമിരട്ടിയായി. അപ്പോഴാണു ദൂരത്തു ആ കാഴ്ച കണ്ടതു. ഒരു സത്വം നദി നീന്തിക്കടന്നു വരുന്നു. അതു ഇരട്ടവാലൻ പൂച്ചയാണെന്നു ഭിക്ഷു ഉറപ്പിച്ചു. കരയ്ക്കുകയറി അതു ഭിക്ഷുവിന്റെ നേർക്ക് ചാടി. നിലവിളിച്ചുകൊണ്ട് ഭിക്ഷു ബോധരഹിതനായി വീണു.

ഓടിയെത്തിയ നാട്ടുകാർ കണ്ടതു ബോധംകെട്ടുകിടക്കുന്ന ഭിക്ഷുവിന്റെ അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ വളർത്തു നായയേയാണു. അതു ആകെ നനഞ്ഞിരുന്നു. അക്കരെ നിന്നു യജമാനനെക്കണ്ട് സന്തോഷം കൊണ്ടതു നദിനീന്തി വന്നതായിരുന്നു. ഇരട്ടവാലുള്ള പൂച്ചയുടെ കഥ അതിനറിയില്ലാത്തതുകൊണ്ട് തന്നെക്കണ്ട് യജമാനൻ ഭയപ്പെടുമെന്നു അതു വിചാരിച്ചില്ല. ആളുകൾ വെള്ളം തളിച്ച് സന്യാസിയെ ഉണർത്തി അടുത്തിരുന്ന നായയെ കാണിച്ചുകൊടുത്തപ്പോഴാണു ഭിക്ഷുവിനു കാര്യം ബോദ്ധ്യമായതു. ഇതുവരെ താൻ തേടിയ ഇരട്ടവാലൻ പൂച്ച ആരോ പറഞ്ഞതുകേട്ട് തന്റെ മനസ് സങ്കല്പിച്ച ഇല്ലാത്ത ഒരു ജന്തുവാണെന്നു ഓർത്തപ്പോൾ അദ്ദേഹം ലജ്ജിച്ചു. ആരെങ്കിലും പറയുന്നതു കേട്ട് അനുഭവത്തെ മറന്നു വിശ്വസിച്ചാൽ നമുക്കു നഷ്ടപ്പെടുന്നതു യഥാർത്ഥ ജിവിതമാണു. ഈ ആയുസ്സിൽ അങ്ങനെ നഷ്ടപ്പെട്ടവ എത്രയുണ്ടാകുമെന്നു ആലോചിച്ചാൽ തന്നെ ഇനിയുള്ളതെങ്കിലും അനുഭവിക്കാം.

ചുറ്റും പരക്കുന്ന ഓരോരോ കഥകൾ കേൾക്കുമ്പോഴും മനസിനോട് ‘ഫൂളാക്കല്ലെ’ എന്നു പറഞ്ഞാൽ യോഗാനിലെ സന്യാസിയേപ്പോലെ ലജ്ജിതനാവേണ്ടി വരില്ല. പ്രകൃതിയുടെ നെറ്റിൽ നമ്മുടെ ജീവിതമുണ്ട്. അതു സെർച്ച് ചെയ്യുക.

Friday, October 10, 2014

മമ്മൂട്ടിക്കൊരു ഡോക്ടർ ചലഞ്ച്

കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു നല്കാനാകാത്തവർ അമ്മമാരാകണ്ടെന്നു മമ്മൂട്ടി. സൌജന്യ കാൻ‌സർ ചികിത്സയ്ക്കുള്ള ‘സുകൃതം’ പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജീവിത ശൈലികൊണ്ടുണ്ടാകുന്ന ഒരു പ്രധാനരോഗമാണു കാൻസർ. ടിൻ‌ / ഫാസ്റ്റ് ഫുഡുകൾ അതിനു ഇടയാക്കുന്നു. അതൊഴിവാക്കാനാണു അഭ്യർത്ഥന.

സൂക്ഷ്മമായി ചിന്തിച്ചാൽ ഇതു സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമായി കണ്ടുകൂടെ. പുരുഷമേധിവിത്വപരമായ, പാരമ്പര്യ കുടുംബസംവിധാനത്തിലാണു കുട്ടിക്കു ഭക്ഷണം കൊടുക്കണ്ട ചുമതല അമ്മയ്ക്കുള്ളതു. കാലം മാറി. സ്വന്തമായി തൊഴിലെടുത്തു വ്യക്തിത്വത്തോടെ ജീവിക്കുന്നവരാണു ഇന്നു സ്ത്രീകൾ. കുട്ടികളുടെ ഭക്ഷണം കൂട്ടുത്തരവാദിത്തോടെ ചെയ്യണം. അതിനു കഴിയാത്ത പുരുഷന്മാർ കല്യാണം കഴിക്കരുതെന്നല്ലേ പറയേണ്ടിയിരുന്നതു? പകരം പാപ്പം കൊടുക്കാൻ വയ്യാത്ത സ്ത്രീകൾ പ്രസവിക്കണ്ട എന്നു പറയുന്നതു ശരിയാണോ?

കടയിൽ നിന്നും പാപ്പം വാങ്ങിക്കൊടുക്കുന്നതിലും അപകടകരമായ ഒരു കാര്യം  പ്രസവസമയത്തു നടക്കുന്നതു മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. പ്രസവം കഴിയുമ്പോൾ ഡോക്ടറന്മാർ നവജാത ശിശുക്കളുടെ ഭക്ഷണകാര്യത്തിൽ നടത്തുന്ന ഒരു ശൈലീകരണമുണ്ട്. കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാമെന്നൊക്കെ പറയും. പക്ഷെ സിസേറിയന്റെയോ അതുപോലുള്ള മാനേജുമെന്റിന്റേയോ ഭാഗമായി മിക്ക അമ്മമാർക്കും പാൽ ചുരത്താൻ കഴിയാറില്ല. അപ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന ടിൻ‌ഫുഡുണ്ട്. മിക്ക കുഞ്ഞുങ്ങളും നാവിലാദ്യം നുണയുന്നതു അതാണു. തുടർന്നും അതു തന്നെ കൊടുക്കുന്നതാണു ആരോഗ്യപ്രദം എന്നും അവർ നിർദ്ദേശിക്കും. 0-3 വയസ്സുവരെ സ്റ്റാൻഡാർഡൈസു ചെയ്ത കമ്പനി ഭക്ഷണം മാർക്കറ്റിൽ ലഭ്യമാണു. അതു കഴിഞ്ഞാൽ ഹെൽത്തുഫുഡുകൾ. ഈ കൃത്രിമഭക്ഷണങ്ങളിൽ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു അതു തന്നെ കൊടുക്കാൻ പ്രേരിപ്പിക്കുന്നതു. ടിൻ‌ഫുഡ് കൊടുക്കുന്നതു സൌകര്യപ്രദമായതു കൊണ്ട് അമ്മമാർ അതിൽ വീഴും. അവർക്ക് കുഞ്ഞല്ലാതെ വേറെ പണിയുണ്ടല്ലോ. അതിനിടയിൽ നാടൻ ഭക്ഷണങ്ങൾ തയ്യാറാക്കാൻ പോകുന്നതു എന്തൊരു ബോറാണു. മിക്കവർക്കും അതൊന്നും ഉണ്ടാക്കാനുമറിയില്ല. അതുകൊണ്ട് സൊല്ലയില്ലാത്ത പാക്കഡ് ഫുഡിലേക്കു മാറും. അഡിക്റ്റീവായുള്ള എന്തെങ്കിലും അതിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണോ എന്നറിയില്ല കുഞ്ഞുങ്ങൾക്കും അതാണു പ്രിയം. തുടക്കത്തിൽ തന്നെ ശൈലീകരിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പിന്നീടും സമാന ഭക്ഷണം ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ പറ്റുമോ? അതു വാങ്ങിക്കൊടുക്കുന്ന അമ്മമാരെ കുറ്റം പറയാമോ? മമ്മൂട്ടി പറഞ്ഞെന്നു വച്ച് അവരങ്ങ് മാറിപ്പോകുമോ?

കുട്ടികളുടെ അവകാശങ്ങൾക്ക് രണ്ട് നോബൽ സമ്മാനം ലഭിച്ച ഈ സമയത്തു മമ്മൂട്ടി ചെയ്യേണ്ടതു നവജാതശിശുക്കളുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണു. അവർക്ക് മുലപ്പാലും സ്വാഭാവിക ഭക്ഷണവും ഉറപ്പാക്കാൻ പ്രചരണം നടത്തണം. അതിനു അദ്ദേഹം ചെയർമാനായിരിക്കുന്ന ചാനലിൽ ദിവസേന ഒരു സ്ലോട്ടിടാൻ തയ്യാറാകുമോ? പൊതുജനഹിതാർത്ഥായം എന്നു പറഞ്ഞുകൊണ്ട്?

വേറൊന്നുള്ളതു മെഡിക്കൽ വ്യവസായത്തിൽ നവജാത ശിശുക്കൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരേ ശക്തമായ ഒരു ഡോക്ടർ കഥാപാത്രത്തെ സിനിമയിലൂടെ അവതരിപ്പിക്കണം. ആശുപത്രിവ്യവസായത്തെ പൊളിച്ചു കാട്ടുന്ന, ഗൈനക്കുകളുടേയും, പീഡിയാട്രീഷന്മാരുടേയും ഒത്തുകളി തുറന്നു പറയുന്ന ഒരു ശക്തനായ മമ്മൂട്ടി ഡോക്ടർ. തയ്യാറുണ്ടോ? കഥ വേണമെങ്കിൽ പറഞ്ഞു തരാം. കഴിവുള്ളവരെക്കൊണ്ട് തിരക്കഥയെഴുതിച്ചു സംവിധാനം ചെയ്താൽ മതി. മമ്മൂക്കാ തയ്യാറായാൽ നിർമ്മാതാക്കൾ, പന്തളത്തു നെല്ലുണ്ടെന്നറിഞ്ഞാൽ പത്തനാപുരത്തു നിന്നും എലി വരുമെന്നു പറയുന്നപോലെ വരും.

ഈ ഡോക്ടർ ചലഞ്ച് ഏറ്റെടുക്കാൻ മമ്മൂക്കാ തയ്യാറുണ്ടോ?

Thursday, October 9, 2014

മരണാനന്തര ജീവിതമെന്ന കച്ചവടം

മരണാനന്തര ജീവിതമുണ്ടോ? ഉണ്ടെന്നാണു മതങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതു. അതിന്റെ പേരിലാണു അവരുടെ കച്ചവടവും. ഇപ്പോഴിതാ ശാസ്ത്രിമാരും ആ ലോകത്തിലേക്ക്......

ഒരു സൌത്താമ്പ്ടൻ (UK) പഠനത്തിലാണു പൂച്ച പുറത്തുചാടിയതു. പഠനമെന്നു പറഞ്ഞാൽ പതിവ് ഉഡായിപ്പു തന്നെ. ശാസ്ത്രികൾ പ്ലാൻ ചെയ്ത ഒരു ഫ്രെയിമിൽ അവർ ഉദ്ദേശിച്ച ഉത്തരം കണ്ടെത്താൻ നടത്തുന്ന സ്ഥിരം ഗവേഷണം. 2008ലാണു സംഭവം തുടങ്ങിയതു. ഹൃദയസ്തംഭനമുണ്ടായ 2060 പേരെ നിരീക്ഷിച്ചു. ജൈവമരണത്തിനു തുല്യമായ ഹൃദയസ്തംഭനങ്ങളായിരുന്നു അവ എന്നാണു ശാസ്ത്രികൾ പറയുന്നതു. അവരിൽ നിന്നും മിനുറ്റുകൾ നീണ്ടുനിന്ന മരണാനന്തര ജീവിതം ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു പേപ്പറാക്കി. ഇനി നോബൽ സമ്മാനം കൊടുക്കാം.

ഈ വാർത്തയ്ക്ക് ലഭിച്ച സ്വീകാര്യതയാണു എന്നെ അത്ഭുതപ്പെടുത്തുന്നതു. ആയുർവ്വേദം മരണാനന്തര ജീവിതത്തേക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങൾക്കിടയിൽ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കടലാസിന്റെ വിലപോലുമില്ലാത്ത ഒരു പഠനം. അതു ആധുനികർ നടത്തിയപ്പോൾ ശാസ്ത്രമായി. സയൻസ് ജേണലുകൾ പ്രസിദ്ധീകരിക്കുന്നു. ശാസ്ത്രബോധമുണ്ടെന്നു അഭിമാനിക്കുന്ന ജനം സ്വാഗതം ചെയ്യുന്നു.

ശരിക്കൊന്നാലോചിച്ചാൽ ഇതൊരു ശാസ്ത്ര ചിന്തയാണോ? അതോ മതങ്ങളെ രക്ഷപ്പെടുത്താനുള്ള കൂട്ടുകച്ചവടമാണോ? ഒത്തുകളി. ഇനി മതങ്ങൾക്ക് പറയാമല്ലോ മരണാനന്തര ജീവിതമുണ്ടെന്നു ശാസ്ത്രം പോലും പറഞ്ഞിരിക്കുന്നു. ഞങ്ങൾ ഇതു പണ്ടേ പറഞ്ഞതാണു. ജാഗ്രതൈ. എല്ലാവരും മതത്തിലേക്ക് പോന്നോളിൻ. ഇല്ലെങ്കിൽ അന്ത്യവിധിനാളിലെ കാര്യമറിയാമല്ലോ!

സ്വാഗതം ചെയത ജനവും ആശ്വസിക്കുകയാകും. ശാസ്ത്രമെന്നൊക്കെ പുറമേ പറഞ്ഞാലും ഉള്ളിൽ ഒരു ശങ്കയുണ്ട്. ഇനി ദൈവമെങ്ങാനുമുണ്ടോ? മരണാനന്തര ജീവിതം ഉണ്ടാകുമോ? ഇതിപ്പോൾ അങ്ങോട്ട് ചാടാൻ ശാസ്ത്രികൾ ഒരു വള്ളിയിട്ടു കൊടുത്തു. ഈ ഗവേഷണത്തിന്റെ കച്ചവടമെന്താണെന്നു കാത്തിരുന്നു കാണാം.

Sunday, October 5, 2014

വിവാദ ജീൻസ്

വസ്ത്രം തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ എന്താണു മലയാളിയെ നയിക്കുന്നതു? ആരോഗ്യപരമായ വസ്ത്രധാരണരീതിയാണു ഉദ്ദേശമെങ്കിൽ വെള്ളമുണ്ടും വെള്ള മേൽ‌വസ്ത്രവും മതിയാകും. ഈ ട്രോപ്പിക്കൽ കാലാവസ്ഥയിൽ അതാണു ഉചിതവും. ആവശ്യത്തിനു വായുസഞ്ചാരം. ഇറുക്കത്തിനനുസരിച്ച് അയക്കാൻ കഴിയുന്ന അരച്ചുറ്റ്. വിയർപ്പുതുടയ്ക്കാനും നെഞ്ചു തണുപ്പിക്കാനും സൌകര്യം. പക്ഷെ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതു അതൊന്നുമല്ല. ഭംഗി, ഫാഷൻ, വിലകൾ. സെലിബ്രിട്ടികളുടെ തിരഞ്ഞെടുക്കലൊക്കെയാണു. വ്യത്യസ്ഥതയ്ക്കു വേണ്ടിയാണെന്നൊക്കെ പറയുമെങ്കിലും അതിനുള്ള എന്തു യോഗ്യത അതു ധരിക്കുന്നവർക്കുണ്ട് എന്നാരും ആലോചിക്കാറില്ല. മറ്റുള്ളവർ ധരിക്കുന്നതു നാം കടമെടുക്കുന്നു. അതിന്റെ ശാസ്ത്രീയതയോ, സാമൂഹികപ്രസക്തിയോ നാം ചിന്തിക്കാറില്ല. അന്യന്റെ വസ്ത്രത്തിലാണു നമ്മുടെ കണ്ണ്. അങ്ങനെയാണു സാരിയും, ചൂരിദാറും, ട്രൌസറുകളും കേരളത്തിലേക്ക് കടന്നുവന്നതു. അതു ധരിക്കാനുള്ള ന്യായങ്ങൾ നാം പിന്നീടുണ്ടാക്കി. ട്രൌസറാണെങ്കിൽ ദിവസവും നനയ്ക്കണ്ട. ചൂരിദാർ യാത്രക്ക് സൌകര്യം. സാരിയുടുത്താൽ ശ്വാസം മുട്ടും. പക്ഷെ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ഇതൊന്നുമില്ല. അപ്പോൾ എല്ലാവർക്കും ട്രഡീഷനലാവണം. ജീൻസായാലും ട്രൌസറായാലും നനക്കാതെ ഉപയോഗിക്കാം എന്നു ശുചിത്വത്തിൽ ഏറെ ശുഷ്കാന്തിയുള്ള മലയാളി പറയുമ്പോൾ അതിൽ‌പ്പരം ഹിപ്പോക്രസി വേറെ എന്തുണ്ട്? ഈ ചൂടിൽ ദിവസവും നനച്ചുണക്കാതെ വസ്ത്രങ്ങൾ ധരിക്കുന്നവനു എന്തു ശാസ്ത്രബോധം?

ഇങ്ങനെയുള്ള വരത്തന്റെ വസ്ത്രങ്ങളിലാണു മലയാളിക്ക് കമ്പമെങ്കിൽ അതു നടക്കട്ടെ. സ്വന്തമായ ഭക്ഷണശീലം നശിപ്പിച്ചവനാണു മലയാളി. പിന്നെ വസ്ത്രത്തിന്റെ കാര്യത്തിൽ എന്തിനു ഒരു നിർബ്ബന്ധം. അന്നത്തേക്കാൾ വലുതല്ലല്ലോ‍ വസ്ത്രം. ഇതാണു പറയുന്നതു മയാളിക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ല. ആശകൊണ്ട് പുതുമുറ വസ്ത്രങ്ങൾ ധരിക്കട്ടെ. പക്ഷെ അതിൽ മിനിമം ഔചിത്യമെങ്കിലും കാണിക്കാറുണ്ടോ, അതുമില്ല.

ഇപ്പോൾ സ്ത്രീകളുടെ ജീൻസു വിവാദമായിരിക്കുകയാണല്ലോ. അതിനുള്ള ന്യായം അതു ധരിക്കുന്നതു സുരക്ഷയെ പ്രതിയാണെന്നാണു. ജീൻസ് ഊരിയെടുക്കാൻ പ്രയാസമായതുകൊണ്ട് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലത്രെ. ശരിയായിരിക്കാം. എങ്കിൽ അതു അതിന്റെ രീതിയിൽ ധരിക്കണം. ശരീരം മറച്ച്, ലോങ്ങ്ഷർട്ടിട്ട് ഒക്കെ. ഇപ്പോഴങ്ങനെയാണൊ? ഇതിപ്പോൾ Low rise Jeans ഉം Short shirt ഉമാണു മിക്കവരുടേയും ചോയിസ്. അതു ബീഭത്സമാണെന്നു പറയാതെ നിവർത്തിയില്ല. കേരളത്തിലെ ഒരുമാതിരിപ്പെട്ട പെണ്ണിന്റേയും ആണിന്റേയും ശരീരം പരമ ബോറാണു. അളവോ അഴകോ ഇല്ലാത്ത, മാംസക്കഷണങ്ങൾ തൂങ്ങിക്കിടക്കുന്ന, വയറുന്തിയ, ചുളിവുകളും പാടുകളും വീണ, മടക്കുകളിൽ അഴുക്കുപിടിച്ച താണു മിക്ക ഉടലുകളും. അവയൊക്കെ പ്രദർശിപ്പിച്ചാൽ അറപ്പാണു തോന്നുന്നുക. ബർമുഡയും ഷോർട്ട് ഷർട്ടുമിട്ടു നടക്കുന്ന ആണുങ്ങളെ കണ്ടാലും ഇങ്ങനെ തന്നെ. കാർക്കിച്ചു തുപ്പും. പലരുമതു കാഷ്വൽ മാറ്റി ഒഫീഷ്യൽ പോലുമാക്കാറുണ്ട്. അതുപോലെ വേറൊരു കൂട്ടരാണു കക്ഷം മിനുക്കാതെ സ്ലീവ്‌ലസ്സ് ഇടുന്ന സ്ത്രീകൾ. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഉച്ചയാകുന്നതിനു മുൻപേ മിക്ക മലയാളിയുടെ കക്ഷത്തിലും ഗുളിക ഉരുട്ടാവുന്ന പരുവത്തിൽ മെഴുക്ക് അടിയും. പിന്നെ അതും കാണിച്ചുകൊണ്ടാണു സ്ലീവ്‌ലെസ്സുകളുടെ ഊരുചുറ്റൽ.. ഉറപ്പില്ലാത്ത തുടകളും, അഴകില്ലാത്ത കൈകളും വേറെ വൈകൃതങ്ങൾ. വസ്ത്രം തിരഞ്ഞെടുക്കുന്നതിനു മുൻപ് മലയാളി സ്വന്തം ശരീരത്തെ ഒന്നു പഠിക്കണം.

2Kയോടെ Low rise Jeans ലോകമെമ്പാടും ഫാഷനായി. മുകൾഭാഗം അരഞ്ഞാണമിടുന്ന ഭാഗം വരെ എത്തുന്നതരം ജീൻസുകളാണവ. ഷിമിസോ ബനിയനോ ഇടാതെ Low rise Jeans ധരിച്ചാൽ മിക്കവരുടേയും അടിവസ്ത്രം പുറത്തുകാണും. Low rise Jeansനൊപ്പം പുതിയൊരു സൌന്ദര്യസങ്കല്പവുമുണ്ടായി. Attraction of buttock cleavage. അതിനു മുൻപുവരെ മാറിടത്തിന്റെ വിടവായിരുന്നു ആകർഷണം. കമ്പനികൾ മാർക്കറ്റിങ്ങിനു ഉപയോഗിച്ച ഒരു തന്ത്രമാണു പിൻ‌ഭാഗവിടവ്. ഫോട്ടോഗ്രാഫുകളിലും, പെയിന്റിങ്ങുകളിലും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഒരു സങ്കല്പമായിരുന്നെങ്കിലും പൊതുസമൂഹത്തിൽ അതുണർത്തിയതു കൂടുതലും ജുഗുപ്സയായിരുന്നു. അഴുക്കുപറ്റി തുറന്നുവയ്ക്കുന്ന നാപ്പികളെ അതോർമ്മപ്പെടുത്തി. Low rise Jeans ഹൈലൈറ്റ് ചെയ്യുന്നതു മനുഷ്യന്റെ പിൻ‌ഭാഗമാകുമ്പോൾ അതു സൌന്ദര്യത്തേക്കാൾ വിസർജ്ജനത്തെ ഓർമ്മപ്പെടുത്തുന്നതു സ്വാഭാവികം. കേരളത്തിലുമിപ്പോൾ Low rise Jeans ആണു ട്രെൻഡ്. ഷേപ്പില്ലാത്ത പുക്കിളും ചാടിയ വയറുമുള്ള മലയാളി അതു ധരിക്കുമ്പോഴുള്ള വൈകൃതം പറഞ്ഞറിയിക്കാൻ വയ്യ.

Wednesday, October 1, 2014

ശാസ്ത്ര ഫാഷിസം

ഇന്നത്തെപ്പോലെ ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന ഒരു രീതി പൌരാണികർക്ക് ഇല്ലായിരുന്നു എന്നാണു ആധുനികരായ പലരും ധരിച്ചു വച്ചിരിക്കുന്നതു. അതു അക്കാലത്തെ ഭൌതികജീവിതത്തെക്കുറിച്ചു ആഴത്തിൽ പഠിക്കാത്തതു കൊണ്ടാണു. പൌരാണികരുടെ ജീവിതത്തിൽ നിന്നും ഇന്നിലേക്ക് തുറിച്ചുനിൽക്കുന്ന എത്രയോ നിർമ്മിതികൾ, ഉപകരണങ്ങൾ, ഔഷധങ്ങൾ, ജീവിതരീതികൾ ഒക്കെയുണ്ട്. ആധുനികർ അതൊന്നും ശ്രദ്ധിക്കാതെയാണു ഈ അബദ്ധമൊക്കെ എഴുന്നള്ളിക്കുന്നതു.

ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ കൊണ്ടും ടൂളുകൾകൊണ്ടും പ്രാചീനരുടെ ശാസ്ത്രത്തെ അപഗ്രഥിക്കാനാവുന്നില്ല എന്നതാകും അവർ നേരിടുന്ന പ്രതിസന്ധി. ആ വീക്ഷണത്തിൽ നോക്കുമ്പോൾ ആധുനികശാസ്ത്രം വളരെ പ്രിമിറ്റീവ് ആണെന്നു പറയേണ്ടി വരും. തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനെ അവഗണിക്കുന്നതാണു ആധുനികന്റെ രീതി. അങ്ങനെ ചെയ്യുന്നതു ശാസ്ത്രമല്ല. വെറും ഈഗോയിസം.

ഇതേ ഈഗോയിസ്റ്റുകൾ തന്നെ പൌരാണികതയുടെ ആ എടുപ്പുകളെ ആന്റിക് മൂല്യത്തോടെ ആസ്വദിക്കുകയും ചെയ്യുന്നു. അതിന്റെ പിന്നിൽ ഒരു ശാസ്ത്രമുണ്ടെന്നു അവർ വിശ്വസിക്കുന്നില്ല. അതിനു കഴിയാത്തവിധം അശാസ്ത്രീയമാണു അവരുടെ മനസ്സ്. ആധുനികവിദ്യാഭ്യാസമാണു അതിനു ഉത്തരവാദി. ശാസ്ത്രപഠനം ഇപ്പോൾ ഒരു അന്ധവിശ്വാസമാണു. തൊഴിലിനു വേണ്ടി മാത്രമാണു ശാസ്ത്രപഠനം. അതു കൊണ്ടുതന്നെ ഇന്നത്തെ ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്താതൊന്നും ശാസ്ത്രമല്ലെന്നു അവർ ശഠിക്കുന്നു. ഈജിപ്ഷ്യൻ മമ്മികളായാലും ദില്ലിയിലെ തുരുമ്പെടുക്കാത്ത സ്തൂപമായാലും അവർക്ക് അതൊക്കെ വെറും പുരാവസ്തുക്കൾ മാത്രം. അറിവില്ലാത്തവർ എങ്ങനെയൊക്കയോ തട്ടിക്കൂടി വച്ചതു. അതിന്റെ ശാസ്ത്രീയതയൊന്നും അന്വേഷിക്കേണ്ട കാര്യമില്ല എന്നവർ ‘വിശ്വസിക്കുന്നു’. എന്തെങ്കിലും അന്വേഷണം നടത്തിയാൽ, അതു വെളിവാക്കുന്ന അറിവുകൾ തങ്ങളുടെ ശാസ്ത്രത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമോ എന്നുമവർ ഭയപ്പെടുന്നു. അതുകൊണ്ടാണു ഇതിന്റെയൊക്കെ പിന്നിലൊരു ശാസ്ത്രമുണ്ടെന്നു പറയുന്നവരെ പരിഹസിച്ചും അവഗണിച്ചും അകറ്റി നിർത്തുന്നതു. അതൊരു തരം പുതിയ ഫാഷിസമാണു. ശാസ്ത്ര ഫാഷിസം.

ഇന്ത്യൻ ശാസ്ത്രത്തെ ആത്മീയതയുടെ തിരശീലയിലയ്ക്ക് പിന്നിലേക്ക് തള്ളിയതിൽ വിവേകാനന്ദസ്വാമിയുടെ പ്രഭാഷണങ്ങൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യയുടെ സമ്പത്തു ആത്മീയത മാത്രമാണെന്ന ധാരണപരക്കത്തക്കവിധമായിരുന്നു സ്വാമിജിയുടെ പ്രഭാഷണങ്ങൾ. അതൊരുപക്ഷെ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. കൂപ്പുകുത്തുന്ന ഇന്ത്യൻ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാൻ കണ്ടെത്തിയ വഴിയാകണം പാശ്ചാത്യനു അപ്രാപ്യമായ ഇന്ത്യൻ ആത്മീയത. പക്ഷെ അതു വലിയ അപകടമുണ്ടാക്കി. ഭൌതികമായുള്ളതെല്ലാം ഭാരതത്തിനു വെളിയിലാണു. ഭൌതികവളർച്ചയ്ക്ക് അതു സ്വീകരിക്കണം. ഇതുവരെ തുടർന്നു വന്ന ശാസ്ത്രവും സാങ്കേതികവിദ്യയും തള്ളിക്കളയണം. ഇന്ത്യൻ ശാസ്ത്രം അന്ധവിശ്വാസവും ആത്മീയതയുടെ സേവകനും മാത്രമാണെന്നൊരു ധാരണ പരക്കാൻ അതിടയാക്കി. എന്നാൽ അപ്പോഴും കോസ്മറ്റിക് സർജ്ജറിപോലുള്ള അത്യാധുനിക ശാസ്ത്രീയാഭ്യാസങ്ങൾ ഇന്ത്യയിൽ നിലനില്പുണ്ടായിരുന്നു. വിവേകാനന്ദസ്വാമികളുടെ വാക്കുകൾ ഇന്ത്യൻ ശാസ്ത്രത്തെ അവജ്ഞയോടെ കാണുവാൻ ഇടയാക്കി. തുടർന്നു വന്ന ഇന്ത്യൻ സന്യാസസമൂഹങ്ങളും സ്വാമിജിയുടെ വാക്കുകളെയാണു പിന്തുടർന്നതു. അതുകൊണ്ട് എന്തു സംഭവിച്ചു. ഇന്ത്യൻ ശാസ്ത്രം അവഗണിക്കപ്പെട്ടു. ആത്മീയത അതിന്റെ ആധാരത്തിൽ നിന്നും മാറി ഭൌതികവുമായി. ഇന്നു ഏതെങ്കിലും സന്യാസിസമൂഹം ഇന്ത്യൻ ശാസ്ത്രത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ? ആത്മീയതയുടെ മാർക്കറ്റിങ്ങിനുവേണ്ടി ഇന്ത്യൻ സയൻസിനെക്കുറിച്ചൊക്കെ പറയും. പക്ഷെ ആധുനിക ശാസ്ത്രത്തെ ആവേശത്തോടെ പുണരുകയും ചെയ്യും. വേദപാഠശാലകൾ സ്ഥാപിച്ച അനേകം ആശ്രമങ്ങളുണ്ട്. അവരാരെങ്കിലും പൌരാണിക സാങ്കേതികവിദ്യപഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങാറുണ്ടോ?

പക്ഷെ ഒട്ടേറെപ്പേർ അവരെയും ആധുനികശാസ്ത്രത്തെയും ത്തള്ളിക്കളഞ്ഞ് ജീവിതത്തോട് ചേർന്നു നിന്ന ആ പൌരാണിക ശാസ്ത്രീയതയിലേക്ക് തിരിച്ചു പോകാൻ വെമ്പുന്നുണ്ട്. അതിനായുള്ള ഒറ്റപ്പെട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ആധുനികശാസ്ത്രവാദികൾക്കു അതുണ്ടാക്കുന്ന സംഘർഷം വളരെ വലുതുമാണു.

Sunday, September 28, 2014

സുമ്മാതിരി

"സുമ്മാതിരി........”

രമണമഹർഷിയുടെ ഉപദേശമാണിതു. സത്യത്തിൽ അതിനേക്കാൾ വലിയ എന്തു ഉപദേശമാണു നൽകാനുള്ളതു.

നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നതു നമ്മുടെ അഹംബോധമാണു ഈ ലോകത്തെ നയിച്ചൂകൊണ്ടുപോകുന്നതു എന്നാണു. ചുമ്മാതിരുന്നാൽ അതുവല്ലോം നടക്കുമോ? അതായതു ഈ നാമരൂപങ്ങളിൽ ഇരിക്കുന്ന ഞാൻ എന്തൊക്കയോ ചെയ്യുന്നു എന്ന ഭാവം!

പണ്ട് ശ്രീരാ‍മൻ എന്നൊരാൾ ഈ ലോകം നടത്തിയിരുന്നതായി പറയപ്പെടുന്നു. ആ രാജാവ് ഇപ്പോൾ എവിടെയാണു? ജനകൻ എന്നൊരാളേപ്പറ്റിയും കേട്ടിട്ടുണ്ട്. അയാളും ഇപ്പോൾ ഇല്ല. നളൻ. ഭരതൻ, ധർമ്മപുത്രർ? ആരുമില്ല. അലക്സാണ്ടർ? ബാബർ. ഹിറ്റ്ലർ. ഒരാളേയും കാണാനില്ല. എന്നിട്ടും ഈ ലോകത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നിട്ടും നാം വിചാരിക്കുന്നതു നാമില്ലെങ്കിൽ സംഭവമാകെ തകരാറിലാകുമെന്നാണു. ചുമ്മാ! ഈ ലോകത്തു ഒരു ചുക്കും സംഭവിക്കില്ല.

ലോകം വിട്! രാജ്യവും ദേശവും വിട്. അവനവനെത്തന്നെ ഒന്നു എടുത്തു നോക്കു. ഈ ഞാൻ എന്നു പറയുന്ന നാമരൂപധാരിയാണോ ശരീരമെങ്കിലും നടത്തുന്നതു? അതെ എന്നു പറയുന്നവരോട് ഒരു ചോദ്യം. എങ്കിൽ ഈ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു അറിയാം. അതിൽ ചൂടൊരല്പം കൂടിയാൽ അതെന്താണെന്നു അറിയാൻ കഴിയാറുണ്ടോ? ഇല്ല ഉടൻ ഓടും, ഡോക്ടർ എന്ന മറ്റൊരു ‘ഞാൻ’ ഭാവിയെക്കാണാൻ. അയാൾക്ക് എല്ലാം അറിയാമെന്നു വിചാരിച്ചാണു ചെല്ലുന്നതു. പക്ഷെ നാക്കിനടിയിൽ ഒരു കമ്പുവച്ചു നോക്കണം അയാൾക്ക് എന്തെങ്കിലും പറയണമെങ്കിൽ. അയാൾ പറയും നിങ്ങളുടെ ശരീരത്തിന്റെ ചൂടു ഇത്ര ഡിഗ്രി ഫാരൻഹീറ്റാണു. അതു സാധാരണയിൽ കൂടുതലാണു. അപ്പോഴാണു നിങ്ങൾക്ക് വിശ്വാസമാകുന്നതു. ഡോക്ടറോ, Cornelis Drebbel എന്നൊരാൾ നിർമ്മിച്ച ഉപകരണത്തെ വിശ്വസിച്ചാണു അങ്ങനെ പറയുന്നതു. ജീവിതത്തിന്റെ വലകൾ അങ്ങനെ നീണ്ടുനീണ്ടുപോകുന്നു! അപ്പോൾ എന്താണു ഈ ജീവിതത്തിന്റെ അടിസ്ഥാനം? അതറിയണമെങ്കിൽ ചുമ്മാതിരിക്കണം.

ഈ ശരീരം എന്താണെന്നറിഞ്ഞാൽ നിങ്ങൾക്ക് ഭ്രാന്തുപിടിക്കും. മനുഷ്യശരീരത്തെ ഒരു ഫാക്റ്ററിയായി മാറ്റിയാൽ അതു 9 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വലിയൊരു സ്ഥാപനമായിരിക്കുമെന്നാണു ഇന്നത്തെ ശാസ്ത്രജ്ഞന്മാർ പറയുന്നതു. അതിലെ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദം 250 ച.കിമി സ്ഥലത്തു കേൾക്കാം. അത്തരമൊരു ഫാക്റ്ററി സ്ഥാപിക്കാൻ ആയിരക്കണക്കിനു തൊഴിലാളികൾ വർഷങ്ങളോളം പണിയെടുക്കണം. അതിനുള്ള ചെലവ് കണക്കാക്കിയിട്ടില്ല! ഫാക്റ്ററി സ്ഥാപിച്ചാലും ആവശ്യാനുസരണം വൈവിദ്ധ്യമാർന്ന പ്രോഡക്റ്റുകൾ അതിൽ നിന്നും പുറത്തുവരുമെന്നു തോന്നുന്നില്ല.  അങ്ങനെയുള്ള ഒരു യന്ത്രമാണു ഇത്ര ശാന്തമായി 1.8 ച.മീറ്ററിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു.

ഇതിൽ അത്ഭുതമൊന്നുമില്ല. അതിന്റെ പിന്നിൽ ഒരു ഇന്റലിജൻസുണ്ടെന്നു മനസിലാക്കിയാൽ മതി. നാമൊക്കെ ശ്രദ്ധിക്കാതെപോകുന്നതും അതാണു. അതിനെ കണ്ടെത്താനാണു രമണമഹർഷി പറഞ്ഞതു. അതിനുള്ള വഴി : സുമ്മാതിരി. പക്ഷെ അതു നമുക്ക് ഉൾക്കൊള്ളാൻ പ്രയാസമാണു. ചുമ്മാതിരുന്നാൽ എന്തു മനസിലാക്കാനാണു എന്നാണു നമ്മുടെ തോന്നൽ.

വെറുതെ കണ്ണുതുറന്നിരുന്നാൽ പോലും കാണുന്നതു എത്ര അത്ഭുതങ്ങളാണു. സമയത്തിന്റെ ഏതോ ഖണ്ഡത്തിൽ പ്രകാശം പരക്കുന്നു. അതിന്റെ പിന്നാലെ സൂര്യൻ എന്ന തേജോഗോളം വരുന്നു. അതുവരെ നിദ്രയിലായിരുന്ന അനേകം ജീവികൾ ഉണരുന്നു. ഇരതേടാനിറങ്ങുന്നു. ഒരു സ്കൂളിലും പഠിച്ചിട്ടല്ല അവയുടെ അന്നം അവർ കണ്ടെത്തുന്നതു. ചെടികൾ വേരു നീട്ടുന്നതു. ശലഭങ്ങൾ പൂക്കൾ അറിയുന്നതു. ഇതൊക്കെ എങ്ങനെയാണു ഒരു തെറ്റും കൂടാതെ ഇങ്ങനെ നടക്കുന്നതു? എന്നാൽ മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തിയും അബദ്ധമാകുകയാണു. ആദ്യമതു ആവേശപൂർവ്വം ചെയ്യും. പിന്നെയതു തെറ്റി എന്നു കണ്ടെത്തും. അതു തിരുത്തണമെന്നു വിചാരിക്കും. അതിനു തർക്കിക്കും. എന്നാൽ വിശേഷബുദ്ധിയില്ലാത്ത ജന്തുക്കൾ അത്തരം അപകടങ്ങളിൽ പെടുന്നില്ല. അല്ലെങ്കിൽ ആ ഇന്റെലിജൻസിനു വിധേയമായി ജീവിക്കുന്നു. മനുഷ്യൻ മാത്രം ആ ഇന്റെലിജൻസിനെ വിസ്മരിച്ചു ഞാൻ എന്ന ഷാഡോ ഇന്റെലിജൻസിൽ ചെന്നു പെടുന്നു. പിന്നെ മൊത്തം കൺഫ്യൂഷനാണു.

ആ കൺഫ്യൂഷൻ മാറണമെങ്കിൽ ചുമ്മാതിരിക്കണം എന്നാണു രമണ മഹർഷി പറയുന്നതു.

Saturday, September 27, 2014

മലയാളിയുടെ ശാസ്ത്രബോധം

അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണു സിലബസ്സുകൾ സമൂലം പരിഷ്കരിച്ചതു. വിദ്യാഭ്യാസം കൂടുതൽ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായിരുന്നു അതു. 73-74ൽ ഹൈസ്കൂൾ തലത്തിൽ പുതിയ സിലബസ് നിലവിൽ വന്നു. ഒപ്പം ശാസ്ത്രസാഹിത്യപരിഷത്തുപോലുള്ള സംഘടനകൾ ജനങ്ങളിൽ ശാസ്ത്രാവബോധമുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി. ഭാരതീയമായ എല്ലാ പഠനങ്ങളും പഴഞ്ചനും, അശാസ്ത്രീയവുമാണെന്നു അവരും പ്രചരിപ്പിച്ചു. ഇടതുപാർട്ടികളുടെ ശാസ്ത്രീയാധിഷ്ഠിത വിഗ്രഹഭഞ്ജക സ്വഭാവം അത്തരം പ്രചരണങ്ങൾക്ക് സഹായകവുമായി.
പുതിയ ശാസ്ത്രാവബോധം ആദ്യം മാറ്റമുണ്ടാക്കിയതു വൈദ്യരംഗത്താണു. അതോടെ ആയുർവ്വേദ ചികിത്സയോട് വല്ലാത്തൊരു അവജ്ഞയും പരിഹാസവും ജനങ്ങൾക്കുണ്ടായി. അതുവരെ ലോപ്രൊഫീലിലായിരുന്നെങ്കിലും ആയുർവ്വേദം മോഡേൺ മെഡിസിനൊപ്പം ആരോഗ്യരംഗത്തുണ്ടായിരുന്നു. പുതിയപ്രചരണം കൊഴുത്തതോടെ പരമ്പരാഗത ആയുർവ്വേദത്തിനു പിൻ‌വാങ്ങേണ്ടി വന്നു. കാലദോഷം കൊണ്ടാണോ എന്നറിയില്ല അതിന്റെ ഗുണഭോക്താക്കൾ ആയിരുന്നവരിൽ പലരും തന്നെ ആയുർവ്വേദത്തെ എതിർക്കാൻ മുൻ‌നിരയിൽ ഉണ്ടായിരുന്നു. ഒളിവിലും, ഗുണ്ടാ / പോലീസ് ആക്രമണങ്ങളിലും ഇടതുസഖാക്കളെ ചികിത്സിച്ചതും ആരോഗ്യത്തോടെ നിലനിർത്തിയിരുന്നതും ആയുർവ്വേദവൈദ്യന്മാരായിരുന്നു എന്നവർ ഓർത്തില്ല. അക്കാലത്തു കമ്മ്യൂണിസ്റ്റുപാർട്ടിയിൽ അംഗത്വമെടുത്ത അനേകം വൈദ്യന്മാർ ഉണ്ടായിരുന്നു. അവരില്ലായിരുന്നുവെങ്കിൽ പിന്നീട് നാം കണ്ട പല ഉന്നതനേതാക്കന്മാരാരും അവരുടെ യൌവ്വനം കടക്കുമായിരുന്നില്ല! ഭരണം ആസ്വദിച്ചു തുടങ്ങിയപ്പോഴാണു നാട്ടിലെ ആധുനിക വൈദ്യം പോലും അവർക്ക് പുച്ഛമായിത്തുടങ്ങിയതും ചികിത്സയ്ക്ക് ജർമ്മനിയിലും ഇംഗ്ലണ്ടിലുമൊക്കെ പോകണമെന്നു നിർബ്ബന്ധമായതും.
രണ്ടുനേരവും എണ്ണതേച്ചു കുളിക്കുന്ന സ്വഭാവക്കാരായിരുന്നു മലയാളികൾ. ആധുനികവൈദ്യം ആദ്യത്തെ കത്തിവച്ചതു മെഴുക്കുപുരട്ടലിലാണു. ഈ മെഴുക്കുപുരട്ടലിലാണു ഏറെപ്പേരും അരോഗ്യത്തോടെ ജീവിച്ചിരുന്നതു. അതു മനസിലാക്കിയാവണം ആദ്യപ്രചരണം അതിനു നേർക്കായതു. എണ്ണതേക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു ഡോക്ടറന്മാർ വാദിച്ചു. എണ്ണതേക്കുന്നവരെ അവർ പരിഹസിക്കുകയും അവരോട് അപരിഷ്കൃതരോടെന്നപോലെ പെരുമാറുകയും ചെയ്തു. ഉടലിലായാലും തലയിലായാലും എണ്ണ തേച്ചാൽ അതു അകത്തേക്കുപോകില്ലെന്നും അതിനു യാതൊരു രോഗപ്രതിരോധശക്തിയുമില്ലെന്നു അവർ പറഞ്ഞു. ആയുർവ്വേദം എന്തു ശാസ്ത്രീയാടിത്തറയിലാണു അതു നിർദ്ദേശിച്ചിരുന്നെതെന്നു അങ്ങനെ വാദിച്ചിരുന്നവർ പരിശോധിച്ചിരുന്നോ? വെറും ഭൂതവൃക്ഷാദിയും, കയ്യുണ്യാദിയും, ലാക്ഷാദിയും കൊണ്ടുമാത്രം പ്രൈമറികോപ്ലക്സ് മാറ്റിയിരുന്ന വൈദ്യന്മാരെക്കുറിച്ച് അവർ കേട്ടിരുന്നോ? എണ്ണതേക്കുമ്പോൾ അതു അകത്തേക്കുപോകിന്നില്ലെങ്കിൽ പിന്നെയെങ്ങനെയാണു കുട്ടികളുടെ ക്ഷയരോഗം മാറിയതെന്നു ചിന്തിക്കാനാകാത്ത വിധം അന്ധരായിരുന്നു അന്നു ഡോക്ടറന്മാരും ജനങ്ങളും. മോഡേൺ‌മെഡിസിനിലെ ഡോക്ടറന്മാർ പറഞ്ഞതുകൊണ്ടുമാത്രം എണ്ണതേപ്പ് അത്യാചാരമാണെന്നോർത്തു അതുപേക്ഷിച്ചവരാണു ആധുനികർ .
കാലം 1990കളിലേക്ക് കടക്കുമ്പോൾ നാം കാണുന്നതു മറ്റൊരു കാഴ്ചയാണു. മുൻപ് എണ്ണയെ എതിർത്തിരുന്ന ആധുനിക ഡോക്ടറന്മാർ പറയുന്നു, നിങ്ങളുടെ പൊന്നോമനകൾ ആരോഗ്യത്തോടെയിരിക്കാൻ അവരെ ബേബിഓയിൽ പുരട്ടിത്തടവണം! അപ്പോൾ 20 കൊല്ലം മുൻപ് ‘എണ്ണപുരട്ടരുതു. അതു അശാസ്ത്രീയമാണു‘ എന്നു അവരുടെ മുൻ‌ഗാമികൾ പറഞ്ഞതു ആരെങ്കിലും ഓർത്തുകാണുമോ? സാധ്യതയില്ല. പകരം ഇതാ ഒരു ആധുനികസിദ്ധാന്തം അവതരിപ്പികപ്പെട്ടിരിക്കുന്നു എന്നു സന്തോഷിച്ചു കാണും. എണ്ണ തേക്കരുതെന്ന എന്ന പഴയ സിദ്ധാന്തം ഇപ്പോൾ എങ്ങനെ അശാസ്ത്രീയമായി? എണ്ണപുരട്ടൽ എങ്ങനെ ശാസ്ത്രമായി? ഇതിനാണോ ശാസ്ത്രം എന്നു പറയേണ്ടതു? എണ്ണ തേക്കുന്നതു ഇന്നു ശാസ്ത്രമാണെങ്കിൽ അന്നു ആയുർവ്വേദവൈദ്യന്മാർ പറഞ്ഞിരുന്നതും ശാസ്ത്രമായിരുന്നില്ലെ? പക്ഷെ അതൊന്നും ആലോചിക്കാനുള്ള ശാസ്ത്രയുക്തികൾ നിങ്ങൾക്കില്ല.
ഇതുകൊണ്ടും തീർന്നില്ല. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ബേബി ഓയിൽ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ഹിതകരമാണെന്നു ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? വൈദ്യന്മാർ നൽകിയിരുന്ന ഒരു എണ്ണയിലും ലിക്വിഡ് പാരഫിൻ ഉണ്ടായിരുന്നില്ല. വെളിച്ചെണ്ണയോ, നല്ലെണ്ണയോ, ആവണക്കെണ്ണയോ കൊണ്ടായിരുന്നു അവർ തൈലങ്ങൾ നിർമ്മിച്ചിരുന്നതു. അതിൽ ചേർക്കുന്ന മരുന്നുകളും പ്രകൃതിയിൽ നിന്നും ലഭിക്കുന്നതും നിങ്ങൾക്ക് അറിയാവുന്നവയുമായിരുന്നു. എന്നിട്ടും ലിക്വിഡ്പാരഫിനിൽ നിർമ്മിച്ച ചരക്കാണു നിങ്ങൾക്ക് പഥ്യം. യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ള നിങ്ങൾ അതിന്റെ റാപ്പറിൽ എഴുതിവച്ചതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. ബേബിഓയിൽ കുട്ടികളുടെ ഉള്ളിൽ പോകരുതെന്നും, അതിന്റെ പുക അപകടകരമാകുമെന്നും കമ്പനികൾ നൽകുന്ന മുന്നറിയിപ്പു പോലും ശാസ്ത്രവാദികളായ നിങ്ങൾ കാണുന്നില്ല. കച്ചവടക്കാരാണെങ്കിലും അവർ നിങ്ങളേക്കാൾ എത്രയോ ഭേദം. അപകടമുന്നറിയിപ്പെങ്കിലും തരുന്നുണ്ടല്ലോ. നിങ്ങളോ ഇത്ര മാരകമായ സാധനമാണോ കുഞ്ഞുങ്ങളെ തേപ്പിക്കണ്ടതെന്നു ആലോചിക്കുന്നുപോലുമില്ല.
എന്തിനാണു മലയാളിക്ക് ഇങ്ങനെയൊരു ശാസ്ത്രബോധം?

Friday, September 26, 2014

ശാസ്ത്രം എന്ന പുതിയ മതം

കിഴക്കിന്റെ ഈശ്വരസങ്കല്പത്തെ വിമർശിക്കുന്നവർ ഒരു കാര്യം മറക്കുന്നു. ഈശ്വരന്റെ സെമറ്റിക് മാതൃകവച്ചാണു അവർ അതു ചെയ്യുന്നതു. ആർക്കും അവരെ തിരുത്താൻ കഴിയില്ല. അവർ അങ്ങനെ പഠിച്ചുപോയി. അവർക്ക് ശാസ്ത്രം ഒരു അന്ധവിശ്വാസമാണു. ശാസ്ത്രമാണു ഏറ്റവും പുതിയ സെമറ്റിക് മതം.
കണങ്ങളുടേയും തരംഗങ്ങളുടേയും സ്വഭാവത്തെപ്പറ്റി മാർക്സ് പ്ലാങ്ക് ഒരു പഠനം നടത്തി. ഉർജ്ജവും തരംഗദൈർഘ്യവും ആനുപാതികമായെടുത്താൽ അതിനെ ഒരു ഖരാംഗം കൊണ്ട് സമീകരിക്കാൻ കഴിയുമെന്നു അദ്ദേഹം സമർത്ഥിച്ചു. അതു 6.626176 x 10-34 joule-seconds ആണെന്നു അദ്ദേഹം പറയുകയും ചെയ്തു. ശാസ്ത്രലോകം അതു അംഗീകരിച്ചു. അതുവച്ച് കുറേ ഭൌതികശാസ്ത്ര സമസ്യകൾ പരിഹരിച്ചിട്ടുണ്ട്, തരംഗ ദൈർഘ്യമെന്തായാലും ഒരു തരംഗത്തിലടങ്ങിയിരിക്കുന്ന ഊർജ്ജം സ്ഥിരമായിരിക്കുമെന്ന സങ്കല്പത്തിലാണു പ്ലാങ്ക് ℏ നെ നിർവ്വചിച്ചതു. എന്നാൽ തരംഗദൈർഘ്യവ്യതിയാനത്തിനനുസരിച്ച് ഊർജ്ജനിലകളും മാറുമെന്നു വ്യക്തമാണു. പക്ഷെ പ്ലാങ്ക് അതു പരിഗണിച്ചില്ല. ℏ ന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ അതു ഏറ്റവും കുറഞ്ഞ അളവിലെ ഊർജ്ജം അടിസ്ഥാനപ്പെടുത്തി ആണെന്നു തിരുത്തി. പക്ഷെ ഭൌതികശാസ്ത്ര പഠനം പിന്നെയും വികസിച്ചപ്പോൾ പ്ലാങ്ക്സ് ഖരാംഗം ℏ കൂടുതൽ അസ്ഥിരമാകാൻ തുടങ്ങി. അതിന്റെ ഉല്പത്തിയിലുള്ള സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ആപേക്ഷികതലത്തിൽ പ്ലാങ്ക്സ് സ്ഥിരാംഗത്തിനു ഒരു നിലനില്പുമില്ലെന്നു വന്നിട്ടും ഒരു മതോപാസനപോലെ ഇന്നുമതു നാം വിശ്വസിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ഇനി ഗണിതശാസ്ത്രത്തിലെ കാൽക്കുലസിലേക്ക് ഒന്നു പോകാം. മഹാനായ ഐസക് ന്യൂട്ടൺ ഗണിതത്തിനു നൽകിയ സംഭാവനയാണതു. ഒരു മൂന്നാം ഡിഗ്രി സമവാക്യത്തെ ഡിഫറൻഷ്യേറ്റ് ചെയ്തു നോക്കു. ഇപ്പോൾ അതിലെ സ്ഥിരസംഖ്യകളൊക്കെ നിങ്ങൾക്ക് അറിയാം. ഡിഫറൻഷ്യേറ്റ് ചെയ്യുമ്പോൾ അതു അപ്രത്യക്ഷമാകും. ഇനി വീണ്ടും (തിരിച്ച്)അതിനെ ഇന്റഗ്രേറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ആദ്യത്തെ സമവാക്യം തന്നെ കിട്ടുന്നുണ്ടോ? ഉണ്ടാവില്ല. കാൽക്കുലസിലെ ഒരു സമസ്യയാണു പോയവഴിയിലൂടെ തിരിച്ചു വന്നാലും ആദ്യത്തെ ഇടത്തിൽ എത്തില്ല എന്നുള്ളതു. ക്രിയ കഴിയുമ്പോൾ സമവാക്യം വേരൊന്നായിപ്പോകുന്നു. അവിടെ നിങ്ങളുടെ അജ്ഞത സൂചിപ്പിക്കാൻ C എന്നൊരു അവ്യക്തത ചേർക്കേണ്ട ഗതികേടു വരുന്നു. C എന്താണെന്നു ചോദിച്ചാൽ അതെന്തായിരുന്നു എന്നറിയാവുന്നവനു പോലും അതെന്തുമാകാമെന്നു പറയേണ്ടി വരുന്ന സ്ഥിതി. C is an arbitrary constant known as the constant of integration. എന്താ അതിന്റെ അർത്ഥം? C യ്ക്ക് ഏതു മൂല്യവുമാകാം. ആദ്യം മുതൽ നിർദ്ധാരണം ചെയ്തുവന്ന വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് ബോദ്ധ്യമുള്ളമൂല്യം പറഞ്ഞാലും ശാസ്ത്രലോകം അതു അംഗീകരിക്കില്ല. മനുഷ്യനെന്ന നിലയിൽ ശാസ്ത്രത്തിനു നിങ്ങളെ വിശ്വാസമില്ല. എങ്ങനെയുണ്ട് ശാസ്ത്രത്തിന്റെ അന്ധവിശ്വാസം?
സോളിഡ് സ്റ്റേറ്റ് കെമിസ്ട്രിയിൽ/ഫിസിക്സിൽ, ഖഗോളശാസ്ത്രത്തിൽ അങ്ങനെ ഭൌതികതയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഇതുപോലെ അനേകം അവ്യക്തതകൾ ഉണ്ട്. ഇത്രയും അവ്യക്തതകൾ നിറഞ്ഞ ശാസ്ത്രയുക്തികളുടെ പശ്ചാത്തലത്തിൽ വികസിച്ചതാണു ഇന്നത്തെ സാങ്കേതികവിദ്യ. അതെപ്പോൾ വേണമെങ്കിലും വഴുതിപ്പോകാവുന്നതേയുള്ളു. ശാസ്ത്രം സത്യമായിരിക്കാമെന്ന അന്ധവിശ്വാസത്തിലാണു നാമതു ഉപയോഗിക്കുന്നതു. എന്നിട്ടു ചുമ്മാതങ്ങ് വിശ്വസിക്കും. ഒരു ഡോക്ടർ പറയുന്നതു നിങ്ങൾ വിശ്വസിക്കില്ല. പക്ഷെ സ്കാൻ റിപ്പോർട്ട് വിശ്വസിക്കും. ഒരു സ്കാനിൽ ഭൌതികശാസ്ത്രത്തിലെ ഈ അവ്യക്തത എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ടാകാമെന്നു ആരെങ്കിലും ആലോചിക്കാറുണ്ടോ? അതുപോലെ നിങ്ങൾ വിശ്വാസപൂർവ്വം കൊണ്ടുനടക്കുന്ന ഒരു ഉപകരണത്തിൽ? നിർമ്മിക്കുന്ന ഒരു പ്രോഗ്രാമിൽ. ഇല്ല. ആരും അതൊന്നും ആലോചിക്കുകയില്ല. കാരണം നാം ശാസ്ത്രമെന്ന മതത്തിലെ അന്ധവിശ്വാസികളാണു. ശാസ്ത്രം സത്യമാണെന്നു വിചാരിച്ച് വിശ്വാസപൂർവ്വം അങ്ങ് പോവുകയാണു.
ഈ ശാസ്ത്രസമസ്യയകൾക്കുമപ്പുറം ഭൂഖണ്ഡങ്ങളും, ഗോത്രങ്ങളും വരെ ശാസ്ത്രമെന്ന മതത്തിനെ സ്വാധീനിക്കുന്നുണ്ടെന്നു എത്രപേർക്കറിയാം? ഒരു ജെ.സി.ബോസോ, രാമാനുജമോ, ജോർജ്ജുസുദർശനനോ ഒരു തിയറി അവതരിപ്പിച്ചാൽ അതിനെയൊക്കെ ദേശീയമായും, വംശീയമായും കണ്ട് തള്ളിക്കളയാൻ ശ്രമിക്കുന്നവരാണു ശാസ്ത്രത്തിലെ തമ്പുരാക്കന്മാർ എന്നു എത്രപേർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരുമില്ല! ഇതാണു ലോകത്തിന്റെ പോക്ക്!!
ഭൌതികശാസ്ത്രത്തിലെ അന്ധവിശ്വാസത്തേക്കാളും അവ്യക്തതയേക്കാളും ലളിതമാണു ഈശ്വരനും വിശ്വാസങ്ങളും. അതിനെ തിരിച്ചറിയാനുള്ള പഠനവും ടൂളും കിഴക്കുണ്ട്. പക്ഷെ അതു പഠിച്ചുനോക്കാതെ വിമർശിക്കുന്നതിലാണു എല്ലാവർക്കും താല്പര്യം. കാരണം ശാസ്ത്രം മറ്റൊരു മതമാണു. ഒരു മതത്തിനു മറ്റൊരു മതത്തെ കണ്ടുകൂടാ.
ശാസ്ത്രലോകത്തെ അനവധി അവ്യക്തതകൾ കണ്ട്, പ്രപഞ്ചത്തിന്റെ അവ്യക്തതയെന്തായിരിക്കുമെന്നു ആലോചിച്ച് സ്വന്തം പാരമ്പര്യത്തിലൂടെപ്പോയി ഒന്നു വിനയാന്വിതനായിപ്പോയതാണോ ഡോ.രാധാകൃഷ്ണൻ ചെയ്ത തെറ്റ്?