Thursday, November 19, 2009

അമേരിക്ക തോറ്റ യുദ്ധം

അർബ്ബുദ ബാധയ്ക്ക് അനേകം കാരണങ്ങൾ ആധുനിക വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ ലോകോപാകാരപ്രദമാകാവുന്ന ഒരു പ്രതിവിധിക്ക് ഉതകുന്ന ഒരു കാരണവും അവർ കണ്ടെത്തിയതായി അറിവില്ല. കരിക്കലും പൊരിക്കലും വിഷം കുത്തിവയ്ക്കലുമായി അനവധി ആധുനിക ചികിത്സാരീതികൾ അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. പക്ഷെ കാൻസർ വഴങ്ങിയിട്ടില്ല. എന്നുമാത്രമല്ല അത് നാൾക്ക് നാൾ വർദ്ധിക്കുകയാണെന്ന് അവർ തന്നെ ആണയിടുകയും ചെയ്യുന്നു. സ്വയം നിഷേധിക്കുന്ന തെളിവുകൾക്ക് മുന്നിൽ നിന്നുകൊണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് അവർ പറയുമ്പോൾ അതൊരു ഫലിതമല്ലാതെ മറ്റെന്താണു?

കാൻസർ പ്രതിവിധിക്കായി ലോകമെമ്പാടും വമ്പിച്ച ഗവേഷണം നടക്കുന്നുണ്ടെന്നാണു പ്രചരണം. ഉണ്ടാവാം. അതിൽ ഇന്ത്യയുടെ കാര്യം നോക്കണ്ട. ഗവേഷണം എന്നൊക്കെ പറയുന്നത് ഇവിടെ ഒരു വകയാണു. കാശടിക്കാൻ മറ്റൊരു വഴി. എന്നാൽ അമേരിക്കയുടെ കാര്യം അതാണോ?


1971 ൽ റിച്ചാഡ് നിക്സൺ - അന്ന് അയാൾ അമേരിക്കയുടെ പ്രസിഡന്റായി - അമേരിക്കൻ വൈദ്യശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു ‌-

“ആധുനികമെന്ന് നാം അഭിമാനിക്കുന്ന അമേരിക്ക ഒരു വിപത്സന്ധിയിലാണു. അർബ്ബുദരോഗികൾ എണ്ണമില്ലാതെ പെരുകുന്നു. ലോകത്തെ നയിക്കാനുള്ള നമ്മുടെ നിയോഗത്തിൽ ഇത് വിള്ളൽ വീഴ്ത്തും എന്ന് ഞാൻ ഭയപ്പെടുകയാണു.....”

(നിക്സൺ അത് പറയുമ്പോൾ ഇന്ത്യയിൽ കാൻസർ രോഗികൾ താരത‌മ്യേന കുറവായിരുന്നു എന്നോർക്കണം. ഓങ്കോളജിസ്റ്റുകൾ വളരെ വിരളം. അവർ രോഗികളെ തേടി നടന്നു. സംശയമുള്ളവർക്ക് സി.പി.മാത്യുസാറിനോട് ചോദിക്കാം).

“പത്തു വർഷത്തിനകം ഈ ഭീകര രോഗം നിങ്ങൾ കീഴടക്കിയില്ലെങ്കിൽ അമേരിക്ക അർബ്ബുദരോഗികളുടെ ഒരു സാനട്ടോറിയമായി മാറും. അതു കൊണ്ട് ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണു, അല്ല ആജ്ഞാപിക്കുക തന്നെ ചെയ്യുന്നു, പത്തു കൊല്ലക്കാലത്തിനകം അർബ്ബുദം എന്ന രോഗത്തെ ഈ മണ്ണിൽ നിന്ന് തുടച്ച് മാറ്റണം. അതിനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടെന്നാണു എന്റെ വിശ്വാസം. കാൻസറിനെതിരെയുള്ള യുദ്ധം നാമിതാ പ്രഖ്യാപിക്കുന്നു. വിജയവുമായേ തിരിച്ചു വരാവു. അതിനു നിങ്ങളെ സഹായിക്കാനായി നാഷണൽ കാൻസർ പോളിസിയും അതിലേക്കായി 100 മില്യൺ ഡോളറിന്റെ സഹായനിധിയും ഞാനിതാ പ്രഖ്യാപിക്കുന്നു......”

പിന്നിട് സംഭവിച്ചത് വ്യക്തം. പല യുദ്ധങ്ങളിലും വിജയിച്ചെന്ന് അഭിമാനിക്കുന്ന അമെരിക്ക കാൻസറിനു മുന്നിൽ മുട്ടുമടക്കി. രോഗത്തെ കീഴടക്കാൻ പോയിട്ട് കാൻസർ രോഗികളുടെ വർദ്ധനവ് കണ്ട് അന്ധാളിച്ചു നിൽക്കുകയാണു ഇന്ന് അമേരിക്ക. അതേക്കുറിച്ച് ന്യൂസ് വീക്ക് 2008 സെപ്തംബർ 15 നു ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി.


We Fought Cancer…And Cancer Won.
After billions spent on research and decades of hit-or-miss treatments, it's time to rethink the war on cancer.

ഇതാണു ഇന്ന് അമേരിക്കയുടെ അവസ്ഥ. അവിടെ നിന്ന് ആക്രി വാങ്ങി ചികിത്സിക്കുന്ന ഇന്ത്യയുടെ അവസ്ഥ അപ്പോൾ എത്ര ഭയാനകമായിരിക്കും?

എന്തായിരിക്കും അമേരിക്കക്ക് വിജയം ലഭിക്കാതെ പോയതിനു കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? അതിനു സാദ്ധ്യത കുറവാണു. കഴിഞ്ഞ 300 കൊല്ലമായി ലോകമെമ്പാടും നിലനിൽക്കുന്ന വിദ്യാഭ്യാസപദ്ധതി അങ്ങനെയൊരു ചിന്തയ്ക്ക് സഹായിക്കില്ല. ചൂഷണമാണു ആ പദ്ധതിയുടെ കാതൽ. അത് വച്ചു യാഥാർത്ഥ്യത്തിലേക്ക് ഉറ്റു നോക്കാനാവില്ല. മെഡിക്കൽ വിദ്യാഭ്യാസം രോഗപരിഹാരത്തിനുള്ള മാർഗ്ഗമല്ല ഇന്നു. അതൊരു തൊഴിലാണു. ആ തൊഴിൽ ചെയ്യുന്നത് ലാഭം ഉണ്ടാക്കാനാണ്. അത് ലാഭകരമായി നിലനിൽക്കണമെങ്കിൽ രോഗികൾ വർദ്ധിച്ചു വരണം. അങ്ങനെ ആഗ്രഹിക്കുന്ന ഭിഷഗ്വരവർഗ്ഗത്തിനു മുന്നിൽ അർബ്ബുദം പോലെ മാരകമായ രോഗങ്ങളുടെ പ്രതിവിധികൾ തെളിഞ്ഞു വരില്ല. അത് തെളിഞ്ഞ് വരണമെങ്കിൽ കാരുണ്യമുള്ള മനുഷ്യർ ഉണ്ടായിരിക്കണം. ചികിത്സ വരുമാനമാർഗ്ഗമാകരുത്. അങ്ങനെ ഒരു കാലഘട്ടം ഭാരതത്തിൽ ഉണ്ടായിരുന്നു. അന്നുള്ളവർ രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് ഭേദമാക്കാനുമുള്ള വഴികൾ കണ്ടെത്തി സമൂഹത്തിനു സമർപ്പിച്ചു. അവർ ഒന്നിനും പേറ്റെന്റ് എടുത്തില്ല. ഇന്നും അവരുടെ വഴികൾ നിലനിൽക്കുന്നുണ്ട്. ഇന്നും അവയ്ക്കൊ പേറ്റെന്റില്ല. എന്നിട്ടും അവ പഠിച്ച് ലോകനന്മക്ക് ഉപയോഗപ്പെടുത്താൻ നാം തയ്യാറാകുന്നില്ലെങ്കിൽ രോഗങ്ങൾ ഈ ജനതതിയുടെ സമാപനത്തിനുവേണ്ടി ഉദ്ദേശിച്ചുള്ളതാണെന്ന് നമുക്ക് സമാധാനിക്കാം.

Wednesday, November 18, 2009

കാൻസറിനെ പേടിക്കണോ?

വാസ്തവം പറയുകയാണെന്ന ഭാവത്തിൽ വായനക്കാരെ ഉൽഘണ്‌ഠപ്പെടുത്തുന്ന ഒരു വാർത്ത ഇന്ന് മാദ്ധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിലെ കുട്ടികളിൽ അർബ്ബുദബാധ കൂടുന്നു. രക്താർബ്ബുദമാണു പ്രധാന വില്ലൻ. 2007-08 വർഷം 680 കുട്ടികൾ അർബ്ബുദ ചികിത്സക്ക് എത്തി. പിന്നെ 2008-09 നവംബർ വരെ ആയപ്പോൾ അത് 820 പേരായി. (നവംബർ തീരാൻ ഇനിയും 12 ദിവസം ബാക്കി നിൽക്കെ എങ്ങനെ നവംബറിലെ കണക്ക് ഇത്ര കൃത്യമായി എടുത്തു എന്നാരും ചോദിക്കരുത്. ഇതൊക്കെ ഒരു തമാശയല്ലെ. വാർത്ത മാതൃഭൂമിയുടെ കോട്ടയം എഡിഷനിൽ).



‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന് പണ്ട് ശ്രീമാൻ ജോൺ എബ്രഹാം അന്വേഷിച്ചതുപോലെ നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാം.

1.അർബ്ബുദബാധ ഉണ്ടായിട്ട് ആശുപത്രിയിൽ ചെല്ലാത്തവർ എത്ര?

2.രോഗമുണ്ടായിട്ടും മറ്റ് വൈദ്യശാസ്ത്രശാഖകളെ ആശ്രയിച്ച് രോഗം ഭേദമായവർ എത്ര?

3.നാട്ടുവൈദ്യം, മന്ത്രവാദം, പടം വരച്ച് രോഗം മാറ്റൽ തുടങ്ങിയവയ്ക്ക് പോയി രോഗം മാറിയവർ എത്ര? മരിച്ചവർ എത്ര?

4.രോഗമുണ്ടായിട്ടും അതറിയാതെ ജീവിക്കുന്നവർ എത്ര?

5.രോഗം ഒരു വരുമാനമാക്കിയവർ എത്ര?

ഇങ്ങനെ പലവിധ കോണുകളിൽ നിന്ന് അന്വേഷിച്ച് വസ്തുതകൾ ശേഖരിച്ചാലല്ലെ ‘സംസ്ഥാനത്ത് അർബ്ബുദം പടരുകയാണോ’ അല്ലയോ എന്ന് തീർത്ത് പറയാനാകു?

ഇതിപ്പോൾ സോഷ്യൽ സെക്യൂരിറ്റി മിഷൻ കൊണ്ടുവന്ന കാൻസർ സുരക്ഷാപദ്ധതിയുടെ ഭാഗമായി നടത്തിയ കണ്ടെത്തലാണെന്ന് വാർത്ത പറയുന്നു. അതും കേരളത്തിലെ ഏതാനം സ്ഥാപങ്ങളെ ആശ്രയിച്ച് എടുത്ത കണക്ക് പ്രകാരം! ഇത് ഒരു പൊതു ട്രെൻഡാണെന്ന് വിശ്വസിക്കുന്നത് ശരിയായിരിക്കുമോ?

‘കാൻസർ സുരക്ഷാപദ്ധതി‘ എന്ന് പറയുന്നതിൽ തന്നെ ഒരു അപശകുനം ഉണ്ട്. കാൻസറിന്റെ സുരക്ഷയ്ക്കുള്ള പദ്ധതിയാണെന്ന് വാഗർത്ഥം. രോഗിയുടെ സുരക്ഷയല്ല. അതു കൊണ്ടു തന്നെ കാൻസർ ചികിത്സ ചിലവുള്ളതും ദൈർഘ്യമേറിയതുമാണെന്നും ഈ മിഷൻ‌കാർ പ്രചരിപ്പിക്കുന്നു.

പിന്നെയുള്ളത് അർബ്ബുദം ഇത്രയും (അവരുടെ കണക്കിൽ) പെരുകുമ്പോഴും അതിന്റെ കാരണമെന്താണന്ന് ചികിത്സിക്കുന്നവർക്ക് അറിയില്ല. അതിനു കാശുകൊടുക്കുന്ന മിഷനുമറിയില്ല. എന്നാൽ അത് കണ്ടെത്താനുള്ള താല്പര്യം മിഷനോ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കോ ഉള്ളതായി വാർത്തയിൽ സൂചനയൊന്നും കാണുന്നുമില്ല. കാൻസറുള്ള ഒരു കുട്ടിയുണ്ടെങ്കിൽ പോരു, അൻപതിനായിരം രൂപാ ഇനാം എന്നതാണു അവരുടെ ലൈൻ. അതായത് ഡോക്ടറന്മാർക്കും മരുന്നു കമ്പനികൾക്കും കൂടി ആളൊന്നുക്ക് 50000 രൂപയുടെ കച്ചവടം ഉറപ്പ്. രോഗകാരണം അന്വേഷിച്ച് കണ്ടുപിടിച്ചാൽ അത് സമൂഹത്തിൽ നിന്നു തന്നെ നിസാരമായി മാറ്റിക്കളയാൻ കഴിഞ്ഞാൽ പിന്നെ ഈ കച്ചവടം നടക്കുമോ? അതു കൊണ്ട് അതാരും ഡോക്ടറന്മാരിൽ നിന്നോ ഇത്തരം മിഷനുകളിൽ നിന്നോ പ്രതീക്ഷിക്കരുത്. രോഗം ഉണ്ടാക്കുക. അത് ചികിത്സിക്കുന്ന കാര്യം ഇതുപോലുള്ള ഏജൻസികൾ ചെയ്തു കൊള്ളും. അല്ലാതെ രോഗം ഉന്മൂലനം ചെയ്യണം, അതിനുവേണ്ട പ്രചരണം നടത്തണമെന്നൊന്നും പറയരുത്.

പുകയില കാൻസറിനു കാരണമാകുമെന്ന് വമ്പിച്ച പ്രചരം നടത്തുന്നുണ്ട്. നല്ല കാര്യം. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന പലമരുന്നുകളും കാൻസർ ഉണ്ടാക്കുമെന്ന് അറിയാമോ? അവയൊക്കെ പൊതിഞ്ഞുവരുന്ന കടലാസുകൾ പഠിക്കണം. റാപ്പറുകൾ. ‘ഇതു വെള്ളെലികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്’, ‘ഇത് അപകടകരമായ ഒരു രാസസംയുക്തമാണു, ഡോക്ടറുടെ നിർദ്ദേശപ്രകാരം സൂക്ഷിച്ച് ഉപയോഗിക്കുക’, ‘ഗർഭിണികൾ കഴിക്കരുത്’ എന്നൊക്കെ കാണാം. ഡോക്റ്ററന്മാരോ ഫാർമസിസ്റ്റുകളോ ഡ്രഗ്ഗിസ്റ്റുകളോ ഇതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെയാണോ രോഗികൾ? വെള്ളെലിയിൽ കാൻസർ ഉണ്ടാക്കുന്നതല്ലെ, നമ്മളെ ബാധിക്കില്ല എന്ന് മരുന്നു കഴിക്കുന്നവർക്ക് വേണമെങ്കിൽ വിചാരിക്കാം. നാം വെള്ളെലികൾ അല്ലല്ലോ. (യഥാർത്ഥത്തിൽ അതിനേക്കാൾ കഷ്ടമാണു നമ്മുടെ സ്ഥിതി. ഒരു മരുന്ന് പരീക്ഷണം കൊണ്ട് അവറ്റയുടെ ജന്മം അവസാനിക്കും. മനുഷ്യന്റെയോ? എന്തോരം മരുന്നാ മാർക്കറ്റിൽ!). കാശുണ്ടാക്കാനുള്ള തിരക്കിൽ മരുന്നിന്റെ രസതന്ത്രമൊന്നും നോക്കാൻ ഡോക്റ്ററന്മാർ മിനക്കെടാറില്ല. അല്ലെങ്കിൽ തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴെ ആ പുസ്തകങ്ങളൊക്കെ കെട്ടിവച്ചതാണു. ഇനി ആരേക്കൊണ്ടാകും അതൊക്കെ മറിച്ചു നോക്കാൻ. ഇനി റെപ്പ് പറയുന്ന രസതന്ത്രമൊക്കേയുള്ളു. ജീവിക്കാൻ അത് മതി. പക്ഷെ നമുക്ക് ജീവിക്കാൻ അത് പോരാ. പുകയില കാൻസർ ഉണ്ടാക്കും എന്ന് വ്യാപകമായ പ്രചരണം നടത്തുന്നപോലെ മരുന്നുകൾ എന്തൊക്കെ ഉണ്ടാക്കും എന്നൊരു പ്രചരണം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ ബോധവൽക്കരണത്തിനൊടുവിൽ ലോകത്തിലെ കാൻസർ രോഗികളുടെ എണ്ണം പകുതിയായി കുറയുമെന്നാണു എന്റെ വിശ്വാസം. അതല്ലാ‍തെ മറ്റൊരു പോംവഴി എന്തെങ്കിലും ഉണ്ടോ എന്ന് അടുത്ത പോസ്റ്റിൽ...........

Thursday, October 29, 2009

മലയാള മനോരമയുടെ ചാത്തൻ ത്രില്ലർ

മെഡിക്കൽ രംഗം വമ്പിച്ച തോതിൽ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ഈ പംക്തിയിലൂടെ പലതവണ സൂചിപ്പിച്ചിട്ടുള്ളതാണു. ചികിത്സയും സ്വാന്തനവും രോഗമുക്തിയും ഒഴികെ എന്തും അവിടെ ഉണ്ട്. ഒരാൾ ഡോക്ടറാകാൻ പോകുന്നത് ഫാദർ ഡാമിയന്റെ പാത പിന്തുടരാനാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? കഷായക്കാരന് എന്തായാലും ആ അഭിപ്രായമില്ല. നല്ല കച്ചവടം കിട്ടുന്ന ഒരിടമായതു കൊണ്ട് ധനാർത്തി മൂത്താണു മിക്കവരും മെഡിക്കൽ രംഗത്തേക്കിറങ്ങുന്നത്. ഈ സാഹചര്യം പരമാവധി മുതലാക്കുന്നവരാണു മെഡിക്കൽ വ്യവസായികൾ. അതിന്റെ ഭാഗമാത്രമാണു മനോരമ ചാത്തനെന്ന് വിശേഷിപ്പിക്കുന്ന വ്യാജ മരുന്നുകൾ.

മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന മരുന്നുകളിൽ 20% വും ചാത്തനാണെന്നും അവ ഉപയോഗിച്ചാൽ ഗുണമുണ്ടാവുകയില്ലെന്നും പുതിയ കണ്ടുപിടുത്തമൊന്നുമല്ല. ഗൾഫ് ബൂമിനൊപ്പം കേരളത്തിൽ സ്വകാര്യ ആശുപത്രികൾ വ്യാപകമാകാൻ തുടങ്ങിയതു മുതൽ ഈ വ്യാജൻ നിലവിലുണ്ട്. ചാത്തന്മാരെ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സർക്കാർ ആശുപത്രികൾ അല്ല. സ്വകാര്യ ആശുപത്രികളാണു. കാരണം അവർ അകത്തു നിന്നു കൊടുക്കുന്ന മരുന്ന് എന്താണെന്നോ എവിടെ ഉണ്ടാക്കിയതാണെന്നോ ബോദ്ധ്യപ്പെടുത്താറില്ല. സർക്കാർ ആശുപത്രികളിൽ വിലകൂടിയ മരുന്നുകൾ മിക്കപ്പോഴും പുറത്തുനിന്ന് വാങ്ങേണ്ടി വരും. അതെന്താണെന്ന് കാണാനെങ്കിലും ചുരുങ്ങിയ പക്ഷം ജനത്തിനു കഴിയും.

നമുക്ക് ചാത്തനിലേക്ക് വരാം. ഇവൻ എങ്ങനെ ഉൽഭവിച്ചു?

ആദ്യകാലത്ത് വലിയ കമ്പനികൾ മരുന്നുണ്ടാക്കാനുള്ള കരാറുകൾ പുറം പാർട്ടിക്കു കൊടുക്കുമ്പോൾ അതിൽ നിന്നും സ്പില്ലിങിനു നൽകുന്ന അധികം റോ മറ്റീരിയൽ ഉപയോഗിച്ച് ഒരു നിശ്ചിത ശതമാനം മരുന്നു വേറെ ഉണ്ടാക്കുന്നതായിരുന്നു രീതി. മുംബൈലും ഗുജറാത്തിലും ചില ചേരികളിൽ അവയുടെ നിർമ്മാണം നടക്കുന്നുണ്ട്. അത്തരം അധികപ്പറ്റു മരുന്നുകൾ സെക്കന്റ്സായി ഒറിജിനൽ കമ്പനിയുടെ അതേ ബ്രാൻഡിലും ബാച്ചിലും വിതരണം ചെയ്യപ്പെടും. വില ഒറിജിനലിന്റെ പകുതിയിൽ താഴെ. മെഡിക്കൽ സ്റ്റോറുകൾക്ക് അതൊരു ലാഭക്കച്ചവടമാണു. അതിന്റെ ഒരു പങ്ക് മരുന്നു കുറിക്കുന്ന ഡോക്ടർക്കും കിട്ടും. അതിന്റെ രുചി പിടിച്ചു കൊണ്ടാണു ഡോക്ടറന്മാർ അധ:പതിച്ചു തുടങ്ങിയത്. സ്വകാര്യവൽക്കരണവും ആഗോളീകരണവും ചിറകു വിരിച്ചപ്പോൾ മരുന്നു കമ്പനികളുടെ എണ്ണവും തമ്മിലുള്ള മത്സരവും വർദ്ധിച്ചു. അപ്പോൾ ഒറിജിനൽ റോ മറ്റീരിയൽ മാറി കപ്പപ്പൊടിയും മഞ്ഞപ്പൊടിയും ഡിസ്റ്റിൽഡ് വന്നു.

വേറെ ഒരു കാര്യമുള്ളത് കേരളത്തിലെ രോഗികളിലെ 60% പേരും ഒരു രോഗവും ഇല്ലാത്തവരാണു. അവർക്കുള്ളത് രോഗത്തെക്കുറിച്ചുള്ള ഭീതിയാണു. ഇതിനെ ചികിത്സിക്കാൻ മഞ്ഞപ്പൊടിയും കപ്പപ്പൊടിയും ഡിസ്റ്റിൽഡ് വാട്ടറും തന്നെ അധികം. ഇല്ലാത്ത രോഗത്തിനു എന്തു മരുന്നു കൊടുക്കാനാണു?

എന്നാൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ കാര്യത്തിൽ ഇത് നടക്കില്ല. അത് വേണ്ട രോഗികൾ ഉണ്ട്. ആ മരുന്നിൽ ഔഷധം വേണം. അതിനു കപ്പപ്പൊടി മരുന്ന് പറ്റില്ല. യഥാർത്ഥ മരുന്ന് ഉണ്ടാക്കുന്നത് ചെലവുള്ള കാര്യമാണു. വലിയ ലാഭവും അതിനു കിട്ടില്ല. മരുന്ന് വെറുതെ എഴുതിക്കൊടുക്കാനും പറ്റില്ല. യഥാർത്ഥ രോഗം തന്നെ ഉണ്ടായിരിക്കണം. ആ കച്ചവടത്തിനു ലാഭം കുറയും. ഈ ഡോക്ടറന്മാരാണെങ്കിൽ കടുത്ത ആർത്തിക്കാരും. ജീവൻ രക്ഷാ മരുന്നുകളുടെ നിർമ്മാണത്തിൽ നിന്നും കമ്പനികൾ പതുക്കെ പിന്മാറിത്തുടങ്ങുന്നത് അങ്ങനെയാണു. 25 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ പകുതി സ്ഥാപങ്ങളെ ഇന്ന് ജീവൻ രക്ഷാമരുന്നുകൾ ഉണ്ടാക്കുന്നുള്ളു. കമ്പനികൾ കൂടുതൽ ലാഭമുള്ളതും കൂടുതൽ ഇൻസെന്റീവുകൾ കൊടുക്കാവുന്നതുമായ കപ്പപ്പൊടി മരുന്നുകളിലേക്ക് മാറി തുടങ്ങിയത് അങ്ങനെയാണു. അതിനവരെ കുറ്റം പറയരുത്. ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്. അതിന്റെ ക്വാളിറ്റിയൊക്കെ ശ്രദ്ധിക്കേണ്ടത് ഡോക്ടേഴ്സിന്റെ കടമയല്ലെ? രോഗികളുടെ ഉത്തരവാദിത്തം ഡോക്ടറിലല്ലാതെ മറ്റാരിലാണു ഇരിക്കുന്നത്?

ഒരു ഇരുപത് വർഷം മുമ്പ് വരെ ഡോക്ടറന്മാർക്ക് തങ്ങളെ വന്നു കാണുന്നതിനു ചില്ലറ കിട്ടണമെന്നേ നിർബ്ബന്ധമുണ്ടായിരുന്നുള്ളു. മരുന്നിന്റെയും ടെസ്റ്റുകളുടെയും വീതം കൂടി കിട്ടണമെന്ന് മോഹമായത് പിന്നീടാണു. അതിനേത്തുടർന്നാണു ചാത്തൻസ് സർവ്വത്ര വ്യാപകമായത്. ഡൊക്ടേഴ്സിനു വീതം കൊടുക്കണമെങ്കിൽ കൂടുതൽ ലാഭം കിട്ടണം. കമ്പനിക്കാരനു പണം കീശയിൽ നിന്നു എടുത്ത് കൊടുക്കാനാവില്ല. കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന് എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. അതിനാലാണു മരുന്നിൽ മായം ചേർക്കുന്നത്. ഔഷധചേരുവകൾ വേണ്ടത്ര അളവിൽ ചേർത്ത്, മിതമായ ലാഭം ഉണ്ടാക്കിക്കൊണ്ട് മത്സരാധിഷ്ഠിധ കമ്പോളത്തിൽ എങ്ങനെ പിടിച്ചു നിക്കും? അതിനു കപ്പപ്പൊടി തന്നെ ശരണം. അതാകുമ്പോൾ അപകടമില്ല. നോ റിയാക്ഷൻ. ആക്ഷൻ തന്നെയില്ലാതിരിക്കുമ്പോൾ എന്ത് റീയാക്ഷൻ? ഈ കപ്പപ്പൊടി മരുന്നു കൊണ്ട് വേറൊരു ഗുണം കൂടിയുണ്ട്. എന്തെങ്കിലും രോഗമുണ്ടെങ്കിൽ തന്നെ അത് മാറില്ല. അത് ഡോക്ടർക്ക് ഒരു അനുഗ്രഹമാണു. ചുറ്റിത്തിരിഞ്ഞ് വരുമ്പോൾ കമ്പനിക്കും കിട്ടും ലാഭം.
“ങ്ഹാ! രോഗം മാറിയില്ല അല്ലെ? എന്നാൽ വേറൊരു ചാത്തനെ കുറിക്കാം.“ ഡോക്ടർ രോഗിയെ സമാധാനിപ്പിക്കുമ്പോൾ രോഗിക്കൊരു സുഖം. ഡോക്ടർക്കും കച്ചവടക്കാർക്കും ലാഭം. രോഗം മാറാത്തതു കൊണ്ട് രോഗി ഒരിക്കലും കൈവിട്ടു പോവുകയുമില്ല. അത് ബോണസ്സ്.

ഇങ്ങനെയുള്ള ചികിത്സക്ക് കൊടുക്കുന്ന ചാത്തൻ മരുന്നുകൾ നിർമ്മിക്കാൻ എന്തിനാണു ആധുനിക സജ്ജീകരണങ്ങളുള്ള ഫാക്റ്ററികൾ? ഒരാവശ്യവുമില്ല. 10x10 മുറി തന്നെ ഒരു അനാവശ്യമാണു.

ഗുളിക നിറയ്ക്കാനാണെങ്കിൽ ഇടനേരത്ത് വീടുകളിൽ ഒഴിവുള്ള പെണ്ണുങ്ങൾക്ക് അത് ചെയ്യാം. അതിനിടെ കുട്ടി അപ്പിയിട്ടാൽ അത് വാരിക്കളഞ്ഞിട്ട് ആ കൈകൊണ്ട് തന്നെ പണി തുടരാം. അങ്ങനെ ചെയ്യുമ്പോൾ സാധരണ വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാറില്ല. പക്ഷെ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ തിരിച്ചടിക്കും. പകർച്ച വ്യാധികൾ വന്നേക്കാം. അതും ഒരു കണക്കിനു ഗുണമാണു. ഒരു മരുന്ന് അതിനും എഴുതാമല്ലോ. കമ്പനികൾക്ക് പുതിയ പേരിൽ കപ്പപ്പൊടി ഇറക്കുകയും ചെയ്യാം. ആനയുടെ കാര്യം പറഞ്ഞപോലെ, ചത്താലും ഇരുന്നാലും ലാഭം.

ഈ പണി മനോരമ വാദിക്കാൻ പോകുന്ന പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണമേറ്റ ശേഷം ഉണ്ടായതല്ല. 1995 ൽ തന്നെ ഇതിനേക്കുറിച്ചുള്ള വസ്തുതാ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. പിന്നെ മാത്തുക്കുട്ടിച്ചായൻ ഇത് ഇപ്പോൾ എന്തിനെടുത്ത് വീശുന്നു എന്നു ചോദിച്ചാൽ ഒരു ഉദ്ദേശമുണ്ട്. എല്ലാവർക്കും അതറിയാം. ഗവണ്മെന്റിനെ അടിയന്തിരമായി നാറ്റിക്കണം.

അച്ചായൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് വായിച്ചാൽ എന്താ നമുക്ക് തോന്നുക? സർക്കാർ നടപടി ക്രമങ്ങൾ പാലിക്കാതെ മരുന്നു വാങ്ങുന്നു. അതിനു സർക്കാർ ഏജൻസി കൂട്ട് നിക്കുന്നു. യഥാർത്ഥത്തിൽ അത് എന്താണു? ഈ ചാത്തനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയിട്ട ഒരു സെറ്റാണു യാഥാർത്ഥ്യമാണെന്ന് തോന്നത്തക്ക വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് ഒരു തരം വെടക്കാക്കി തനിക്കാക്കലാണു.

വേറൊന്നുള്ളത് ചാത്തൻ മരുന്നുകൾ സർക്കാരാശുപത്രിയിലേക്ക് മാത്രമുള്ളതാണെന്ന് തോന്നത്തക്കവിധമാണു റിപ്പോർട്ടിങ്. സർക്കാർ ചാത്തൻ മരുന്നു മേടിക്കുകയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ചാത്തന്റെ അപ്പൻ മരുന്ന് മേടിക്കും. ഉദ്ദ്യോഗസ്ഥന്മാർക്ക് പർച്ചേസിലെ ചില്ലറ കിട്ടിയാൽ തൃപ്തിയാകും. മറ്റേവന്മാർക്ക് അത് പോര. കൊള്ള ലാഭം തന്നെ വേണം. അപ്പോൾ ചാത്തനല്ല അവന്റെ അപ്പനുണ്ടെങ്കിൽ കൊണ്ടുവരാൻ പറയും.

സ്വകാര്യ ആശുപത്രികളുടെ ഇത്തരം രീതിക്ക് ഒരു ഉദാഹരണം പറയാം.

1.ഒരു പ്രത്യേക ചികിത്സയിൽ ഒരു യൂണിറ്റ് മരുന്ന് മൂന്നായാണു കൊടുക്കേണ്ടത്. മരുന്നിനു ആകെ 3000 രൂപയാണു വില. അത് മൂന്നായി വിഭജിച്ചു വേണം രോഗിക്ക് നൽകേണ്ടത്. എന്നാൽ സ്വകാര്യക്കാർ അതിനു ഓരോ തവണയും ഓരോ യൂണിറ്റ് വാങ്ങി ഉപയോഗിച്ചു എന്ന് പറഞ്ഞ് 3000 രൂപാ വച്ച് വാങ്ങും. ലാഭം 6000 രൂപ!

2.അപകടങ്ങളിൽ പെട്ട് ചെല്ലുന്ന രോഗികളോട് കാണിക്കുന്ന ക്രൂരത:
രോഗി മരിച്ചു പോയാൽ കാലിൽ കമ്പിയിട്ടു, കയ്യിൽ പ്ലാസ്റ്ററിട്ടു എന്ന് പറഞ്ഞ് പണം പിടുങ്ങും. ചത്ത രോഗിയിൽ കമ്പിയിട്ടോ പ്ലാസ്റ്ററിട്ടോ എന്നാരു നോക്കാൻ? സ്വകാര്യനു ലാഭം വരുന്ന വഴികളെ...

3.വെന്റിലേറ്റർ കച്ചവടം:
ആളു കുറവുള്ള ആശുപത്രിയിലാണെങ്കിൽ അടുത്ത മരണാസന്നൻ വരുന്നതു വരെ പല മൃതദേഹങ്ങൾക്കും വെന്റിലേറ്ററിൽ കാത്ത് കിടക്കേണ്ടി വരും. ഇത് അബദ്ധമാകുന്നതും ചിലപ്പോൾ പുറത്തറിയുന്നതും രോഗിയുടെ ബന്ധുക്കൾ ഡോക്ടേഴ്സാകുമ്പോഴാണു. മലയാളത്തിലെ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകനു അത്തരം ഒരു അനുഭവം ഉണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു വക്കുകയും ചെയ്തിട്ടുണ്ട്.

മേമ്പൊടി:

ഈ പരമ്പര അച്ചടിച്ചു വരുമ്പോൾ ചാത്തന്റെ ആൾക്കാർ എന്തു ചെയ്യുമെന്ന് ഓർത്തിട്ട് കഷായക്കാരനു കോരിത്തരിക്കുന്നു. ഇത് കണ്ട് അവർ വെറുതെ ഇരിക്കുമോ? സംശയമാണു. കൊച്ചു കാര്യമൊന്നുമല്ല അച്ചായൻ ചെയ്ത് വച്ചിരിക്കുന്നത്. കോടികളുടെ കച്ചവടം പൂട്ടിക്കുകയാണു ലക്ഷ്യം. അതും വെറും കച്ചവടമൊന്നുമല്ല. നല്ല സ്വയമ്പൻ കച്ചവടം. അതിനവർ തിരിച്ചടിക്കാതിരിക്കുമോ? തിരിച്ചടിക്കാതിരുന്നാൽ സംശയിക്കണം.
1.ഇത് മലയാള മനോരമ വാരികയിൽ അച്ചടിക്കാൻ വച്ചിരുന്ന ഏതോ കിടിലൻ ത്രില്ലറിന്റെ ഒരു ഭാഗമാണു.

2.റിപ്പോർട്ടിൽ ചാത്തൻ കമ്പനികൾ ഇരിക്കുന്ന കടയുടെ മുനിസിപ്പൽ നമ്പരും കമ്പനിയുടെ പേരും ചെക്ക് പോസ്റ്റിലെ രസീറ്റ് നമ്പറുമൊന്നുമില്ല. അതു കൊണ്ട് ഈ റിപ്പോർട്ട് ഒരു തരം ബഡായി ആ‍ണു. അല്ലേലും രണ്ട് ലാർജ്ജ് അകത്തുചെന്നാൽ ഏതു പത്ര പ്രവർത്തകനും ഇങ്ങനെയൊക്കെ ഭാവന ചെയ്യാൻ തോന്നും.

3.ഒറിജനൽ മരുന്ന് ഉണ്ടാക്കുന്ന കമ്പനികളേ ഇത് ബാധിക്കും. സിംസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പരസ്യം വരുന്ന നല്ല ഒറിജിനൽ കമ്പനികൾ ഉണ്ട്. അവരുടെ പരസ്യം പിടിക്കാനുള്ള സമ്മർദതന്ത്രമാണു.

4.ഇനി വേറൊരു കാര്യം തോന്നുന്നുണ്ട്. കടുവയെ എങ്ങാനും കിടുവ പിടിച്ചോ? മെഡിക്കൽ രംഗത്ത് പിടിമുറുക്കണമെന്ന് ഈ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കാരണം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം ഈ മൂന്ന് വകുപ്പുകൾ വരുതിക്ക് നിന്നാൽ ഒരു സർക്കാരിനും പേടിക്കണ്ട. കേരളത്തിൽ അവസാനത്തെ രണ്ടെണ്ണവും അപകടസ്ഥിതിയിലാണു. ഗവണ്മെന്റ് വീർപ്പ് മുട്ടുകയാണു. അപ്പോൾ അതിലെ ആരോഗ്യത്തെ വരുതിയിലാക്കാൻ ഒരു അലക്ക് അലക്കുകയാണോ? അതും മനോരമയുടെ ലേഖകരെ ഉപയോഗിച്ച്. കാരണം ഇതിൽ പറയുന്ന വിവരങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ഒരു ഉഗ്രൻ സോഴ്സ് ഉണ്ടായിരിക്കണം. .....സ് സാറിനെപ്പോലെ ഒരു അത്യുഗ്രൻ. രാശിയുള്ള മന്ത്രിയാണു ടീച്ചർ. പറന്നു പോകുന്ന കാക്കയെക്കൊണ്ടുമാത്രമല്ല, ആടുതിന്നുന്ന മനോരമ കൊണ്ടും ടീച്ചർക്ക് ഗുണമുണ്ടാകും. മരുന്ന് വിതരണം ഓൺലൈനിലാക്കാനുള്ള ശ്രമത്തിലേക്ക് ഈ റിപ്പേർട്ടിങ് നയിക്കാൻ ഇടയുണ്ട്.

5. അല്ലെങ്കിൽ മോഹൻ ലാൽ പറയുന്ന പോലെ, “ചുമ്മാ....” (ഒരു കണ്ണിറുക്കലും)

(ചാത്തൻ പരമ്പര മനോരമ പത്രത്തിൽ 29-10-09 മുതൽ വരുവിൻ വായിക്കുവിൻ)

Saturday, October 17, 2009

ശ്രീമതി ടീച്ചർ പറയേണ്ടത്

ശ്രീമതി ടീച്ചർ കേരളത്തിന്റെ ആരോഗ്യമന്ത്രിയാണു. അദ്ധ്യാപനത്തിലും രാഷ്ട്രീയത്തിലും സമ്പന്നമായ പരിചയമുണ്ട്. നന്നായി നടത്തിക്കൊണ്ടുപോകാൻ ഏറെ വിഷമമുള്ള ആരോഗ്യവകുപ്പിന്റെ തലപ്പത്താണിപ്പോൾ. അതിന്റെ പേരിൽ വേണ്ടത്ര ചീത്തപ്പേര് വാങ്ങിവച്ചിട്ടുമുണ്ട്.
വളരെ സെൻസിറ്റീവായ ഒരു വകുപ്പാണു ആരോഗ്യം. ആയുസ്സിനെ തൊട്ടുള്ള കളിയാണ് ആ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ മരുന്ന് കമ്പനികൾക്കും പരിശോധനാ ഉപകരണസ്ഥാപനങ്ങൾക്കും അവിടെ ഇടപെട്ട് അലമ്പുണ്ടാക്കാൻ എളുപ്പമാണു. കേരളത്തിലെ ഔദ്യോഗികവും അനൌദ്യോഗികവുമായ എല്ലാ ഡോക്ടേഴ്സും പണിമുടക്കി വീട്ടിലിരുന്നാലും സത്യത്തിൽ ഒന്നും സംഭവിക്കുകേല. കാരണം എത്രത്തോളം മെഡിക്കൽ ഇന്റർ‌വെൻഷൻ കുറയുന്നോ അത്രയ്ക്ക് ആയുസ്സ് കൂടും. അതിനെപ്പറ്റി ഭർത്തൃഹരി പണ്ടേ ഒരു തമാശ പറഞ്ഞിട്ടുണ്ട്. കാലനാണെങ്കിൽ നിങ്ങളുടെ ആയുസ്സ് മാത്രമേ കൊണ്ടു പോകു. ഡോക്ടേഴ്സാണെങ്കിൽ കാശുംകൂടി കൊണ്ടുപോയിക്കളയും. എല്ലാ തമാശകളും സത്യത്തിന്റെ വെളിപാടുകൾ ആയതുകൊണ്ട് ഭർത്തൃഹരിയെ അവിശ്വസിക്കേണ്ട കാര്യമില്ല.
അതൊക്കെ വിട്ടു കളയാം. ഈ പോസ്റ്റിടാൻ തീരുമാനിച്ചത്, മെഡിക്കൽ വിദ്യാഭാസവകുപ്പിലെ ഡോക്ടറന്മാരുടെ സമര ഭീഷണി വന്നതു കൊണ്ടാണു. ഒക്ടോബർ 22 മുതൽ അവർ പണിയെടുക്കില്ല.
വേണ്ട. വീട്ടുകാര്യമായിരുന്നെങ്കിൽ ടിച്ചർക്ക് അങ്ങനെ പറയാം.
പക്ഷെ ഇത് നാട്ടുകാര്യമായിപ്പോയി. അതു കൊണ്ട് ടീച്ചർ എന്തുപറയുമെന്ന് എനിക്ക് ഉറപ്പില്ല.

അലോപ്പതി വിദ്യാഭ്യാ‍സ വകുപ്പിലെ സമരക്കാരോട് വീട്ടിൽ പൊയ്ക്കോളാൻ പറയുന്നതാണു ഉചിതം. അങ്ങനെ പറഞ്ഞുകളയാതിരിക്കാൻ ‘ഡോക്ടറന്മാരെ സമരത്തിലേക്ക് തള്ളിവിടുന്നത് സ്വകാകാര്യ ആശുപത്രികളെ സഹായിക്കാൻ‘ എന്ന രീതിയിലുള്ള കൊള്ളിവാക്ക് പ്രചരണം ചില മാദ്ധ്യമങ്ങൾ തുടങ്ങിക്കഴിഞ്ഞു. സത്യത്തിൽ ഡോക്ടേഴ്സിനു സമരം ചെയ്യണമെന്നാഗ്രഹമില്ല. സ്വകാര്യപ്രാക്ടീസ് നിർത്തരുതെന്ന മോഹമേയുള്ളു. അത് സാധിക്കാനുള്ള സമ്മർദ്ദമായി എന്തും ഉപയോഗിക്കും.
നാം ഒരു കാര്യം ആലോചിക്കണം. മെഡിക്കൽ കോളേജിലെ ഡോക്ടർ സാറന്മാർ ആരാണു? പ്രാഥമികമായി അവർ ടീച്ചറെപ്പോലെയുള്ള അദ്ധ്യാപകരാണു.
ഈ പള്ളിക്കുടത്തിൽ എങ്ങനെ വന്നു പെട്ടു? പി.എസ്.സി ടെസ്റ്റെഴുതി?
എന്താ ഉദ്ദേശം? വൈദ്യം പഠിപ്പിക്കുക.
അതിനിടയിൽ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നത് തെറ്റാണോ? അല്ല.
അതിനു വീട്ടിലിരുന്ന ചികിത്സിക്കണമെന്ന് നിർബ്ബന്ധമുണ്ടോ? ഉണ്ട്. എങ്കിലെ പുറം വരുമാനമുണ്ടാകു.
അതെത്ര വരും? ദിവസം ഒരു 10000 രൂപാ മുതൽ മുകളിലേക്ക്. അതവർ കളയണോ?
അപ്പോൾ അതാണു പ്രശ്നം. വരുമാനം. അല്ലാതെ രോഗികളുടെ വെൽഫെയറോ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മെച്ചപ്പെടുത്തലോ അല്ല. അപ്പോൾ അവർ എന്താണു ചെയ്യേണ്ടത്. ജോലി രാജിവച്ച് പുറത്ത് പോകണം. പോകുമോ? ഇല്ല. അതെന്താ? മെഡിക്കൽ കോളേജിലെ സാറെന്ന പേരിലാ അവരെ വിവരമുള്ള ഡോക്ടേഴ്സായി പരിഗണിക്കുന്നത്. കോളേജിലെ ജോലിവിട്ടാൽ ആ പേരുപറഞ്ഞ് ഫീസുവാങ്ങാൻ പറ്റുമോ? ഇല്ല.
അപ്പോൾ ടീച്ചർ എന്താ ചെയ്യേണ്ടത്?
പണ്ട് ക്ലാസ്സ് റുമിലൊക്കെ ചെയ്തപോലെ ഒരു ചൂരൽ വടിയുമായി വന്ന് “കേറിപ്പോടാ/പോടീ അകത്ത്” എന്നങ്ങ് പറയണം.
അവിടെ തീരും കാര്യങ്ങൾ. കാരണം ഈ സമരത്തിൽ വൈദ്യത്തിനോ, വിദ്യാഭ്യാസത്തിനോ റോളൊന്നുമില്ല. സമരം അടിച്ചമർത്തിയാൽ ഡോക്ടറന്മാരുടെ ആത്മാഭിമാനം മുറിപ്പെടുമെന്ന് ശങ്കയുണ്ടോ? അതിന്റെയും ആവശ്യമില്ല. കാരണം അങ്ങനെയൊന്ന് അവർക്കില്ല. ഉണ്ടായിരുന്നെങ്കിൽ കച്ചവടക്കാരുമായി ചേർന്ന് രോഗികളെ ദ്രോഹിക്കില്ല. പ്രസവമുറിയിൽ അമ്മമാരെ തെറി പറയില്ല. രോഗികളോട് പരുഷമായി സംസാരിക്കില്ല. പാരസെറ്റമോൾ കുറിച്ച് കൊടുക്കണ്ടിടത്ത് സ്കാനിന് കുറിപ്പെഴുതുമായിരുന്നില്ല.
അതു കൊണ്ട് ടീച്ചർക്ക് ധൈര്യമായിപ്പറയാം.
അത് കേട്ടാൽ അവർ പഴയ ആ സിനിമാ ഡയലോഗ് ഉച്ചരിച്ച് ഓടിക്കോളും.
“വിട്ടോടാ തോമസ്സുകുട്ടീ...........................”

Tuesday, August 11, 2009

H1N1 ന്റെ പ്രയോക്താക്കൾ ആര്?

പന്നിപ്പനി അനാവശ്യമായി ആശങ്കപ്പെടേണ്ട ഒരു രോഗമാണെന്ന് തോന്നുന്നില്ല. കാര്യവിവരമുള്ളവർ അതിനെ അങ്ങനെ കരുതുന്നുമില്ല. പന്നിപ്പനിയെ ഭീഷണമാക്കുന്നത് മാദ്ധ്യമങ്ങളാണു. അക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണു. പന്നിപ്പനിക്ക് ആസ്പദമെന്ന് പറയുന്ന H1N1 വൈറസ് പുതിയ ഒരിനമല്ല. അവയെക്കുറിച്ച് പഠനങ്ങൾ മുൻപ് തന്നെ നടന്നിട്ടുണ്ട്. ആ മാന്യവൈറസ്സ് അല്ലലുകളോ ആവലാതികളോ ഇല്ലാതെ ജീവിച്ച് പോരികയായിരുന്നു. അതിനെ മനുഷ്യജന്തുവിൽ കണ്ടെത്തി എന്ന് പറയുന്നിടത്താണു ഈ കോലാഹലമൊക്കെ തുടങ്ങുന്നത്. അതും അത്രയങ്ങ് അപ്രതീക്ഷിതമോ അവിചാരിതമോ ആണെന്ന് വിശ്വസിക്കാനുമാവില്ല.

ഇക്കഴിഞ്ഞ മേടത്തിൽ മെക്സിക്കോവിലും അമേരിക്കയിലും അവന്റെ അസാധാരണമായ വ്യാപകത്വം ഉണ്ടായി എന്ന് ആരോഗ്യക്കച്ചവടക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നു. അത് പൊതുജന നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു അറിയിപ്പായിരുന്നു എന്ന് വിചാരിക്കണ്ട. കാരണം പ്രചരണത്തിന്റെ പോക്ക് അതിനു അനുഗുണമായിരുന്നില്ല. വൈറസിന്റെ ആഗമനം നടുക്കുന്ന വിധത്തിൽ ആകാൻ WHO എന്ന കഴമ്പില്ലാ കമ്പനി സഹായിച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഘടന നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കടന്നിരിക്കുകയാണ്. അത് നിലവിൽ വന്നതിനു ശേഷം ഹെൽത്ത് ബിസിനസ്സ് വർദ്ധിച്ചതല്ലാതെ ആഗോളതലത്തിൽ മനുഷ്യന്റെ ആരോഗ്യത്തിനു എന്തു ഗുണമുണ്ടായിട്ടുണ്ട്? ഈ ഒരു കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആദ്യം അത് ചെയ്യണം. എന്നിട്ട് വേണം അവർ പറയുന്നത് കേൾക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

മനുഷ്യന്റെ ആരോഗ്യപരിപാലനരംഗത്ത് ആധുനിക വൈദ്യം അമ്പേ പരാജയപ്പെട്ട് നിൽക്കുകയാണു. യഥാർത്ഥ രോഗങ്ങളേക്കാൾ ആശുപത്രിജന്യ രോഗങ്ങൾ കൂടിയിരിക്കുന്നു. ഇത് മനസിലാക്കാൻ സാമാന്യ യുക്തി മതി. പക്ഷെ ആധുനിക കാലത്ത് ആ ഫാക്കൽറ്റി പ്രയൊജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല.

ഒരു രോഗവുമായി ആശുപത്രി കയറുന്ന വ്യക്തി പണ്ടേപ്പോലെ പൂർണ്ണ ആരോഗ്യത്തോടേ അല്ല തിരിച്ചു വരുന്നത്. ഒട്ടനവധി രോഗങ്ങളുടെ വിത്തുകളുമായിട്ടായിരിക്കും മടക്കം. പിന്നെ അതിന്റെ ചികിത്സയായി. ഇത് ചാക്രികമായി തുടരും. അത് അവസാനിക്കുന്നത് രോഗിയുടെ മരണത്തിലോ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിലോ ആയിരിക്കും. അതു വരെ ആ രോഗി ആശുപത്രി വ്യവസായത്തിനു ഇരയാകുകയാണു. ഈ വസ്തുത കണ്ടില്ലെന്ന് നടിക്കാനാണു രോഗിക്കും ബന്ധുക്കൾക്കും താൽ‌പ്പര്യം. രോഗവും ചികിത്സയും അഭിമാനത്തിന്റെ പ്രശ്നമാണിന്ന്. രോഗി രക്ഷപ്പെടുന്നില്ലെങ്കിൽ കൂടി കൂടുതൽ ചെലവുള്ള ചികിത്സ ചെയ്തു എന്ന് അഭിമാനിക്കാനാണു ലോകർ ഇഷ്ടപ്പെടുന്നത്. ഇതു മുതലെടുത്തുകൊണ്ട് ആശുപത്രികളും ലാബുകളും മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളും തഴച്ചു വളരുന്നു.

രോഗം ചികിത്സിക്കപ്പെട്ട് ഭേദമാകുന്നില്ല എന്ന പ്രതിസന്ധി തരണം ചെയ്യാൻ ലോകം എമ്പാടും മെഡിക്കൽ കമ്പനികൾ - മരുന്നുണ്ടാക്കുന്നതും ആശുപത്രികൾ നടത്തുന്നതും ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്യുന്നതും - പലതരം രോഗങ്ങളുടെ ആശങ്കകൾ പരത്തി ജനതയെ മുൾമുനയിൽ നിർത്തുന്നു. അതിന്റെ ഭാഗമായിട്ടാവില്ലെ പുതുരോഗങ്ങളുടെ കഥകൾ പ്രചരിക്കുന്നത്?

സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ ഒട്ടു മിക്ക രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞിരുന്ന രോഗത്തിന്റെ തന്നെ വ്യതിയാനങ്ങൾ (VARIENTS) ആണ്. പുതിയ രോഗങ്ങൾ അല്ല. അവയെ കീഴടക്കാൻ നിലവിലുള്ള മരുന്നും ചികിത്സാ രീതിയും മതി. പക്ഷെ അത് ധീരമായി പറയാൻ ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.

H1N1 ന്റെ കഥയെടുത്താലും ഒരു സാധാരണ വൈറൽ‌പ്പനിയുടെ ഗണത്തിനു അപ്പുറം അതിനെ പെടുത്താനാവില്ല. പന്നിപ്പനി വൈറസ് ആരേയെങ്കിലും കൊല്ലുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്ന ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടാൽ ഉടൻ മരണകാരണം ഈ വൈറാവിയാണെന്ന് നിശ്ചയിക്കുന്നു. ഇന്ത്യയിലാണു ഈ ശീലം വ്യാപകമായിരിക്കുന്നത്. വിദേശത്ത് പലപ്പോഴും യഥാർത്ഥ മരണകാരണം തന്നെ റിപ്പോർട്ടിൽ ചേർക്കും.

ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രോഗ പഠനങ്ങളിൽ മരണം ഒരു Exeception ആയിക്കാണണം. രോഗമില്ലെങ്കിലും മനുഷ്യൻ മരിക്കും. രോഗിയും മരിക്കും. അതിനു ചില സന്ദർഭങ്ങളിൽ രോഗം ഒരു നിമിത്തമാകാമെന്നേയുള്ളു. ആ തീരുമാനത്തിൽ എത്തെണമെങ്കിൽ അത്രയ്ക്ക് കൂടിയ അളവിൽ ആ രോഗം കൊണ്ട് മരണം ഉണ്ടാകണം. ഇവിടെ അത് സംഭവിക്കുന്നില്ല. എന്നിട്ടും മരണത്തെ ചൂണ്ടിക്കാണിച്ച് ആശങ്കകൾ ഉണർത്തി വിടുന്നത് ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അതിന്റെ വരിക്കാരോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ രോഗബാധിധരിൽ കൂടുതലും പേരും ആരോഗ്യത്തിലേക്ക് മടങ്ങുന്ന ചിത്രം പ്രചരിപ്പിച്ച് ബാക്കിയുള്ളവരെയെങ്കിലും ആത്മവിശ്വാസത്തിലേക്ക് നയിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ പിന്നിൽ മാദ്ധ്യമങ്ങൾ വലിയ എന്തോ ലാഭം പ്രതീക്ഷിക്കുന്നു. പണമായോ അവസരങ്ങളായോ. ഈ കുത്സിതത്വം ചലിപ്പിക്കുവാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വസിക്കണം. മാദ്ധ്യമങ്ങളും ആരോഗ്യ കച്ചവടക്കാരും, NGO കളും ചേർന്ന വലിയ ഒരു ഗൂഡ സംഘം. അവരെ തിരിച്ചറിയുകയാണ് ഇനി വേണ്ടത്.
*****************************************************
മേമ്പൊടി
*****************************************************
  • യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
  • സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
  • ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
  • രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
  • അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
  • (രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)

*****************************************************

അനുപാനം
പന്നിപ്പനിയേപ്പറ്റി മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ശ്രദ്ധിക്കുക
അവ താഴെ ലഭ്യമാണു

ദശമുഖൻ - അതുല്യനടൻ മുരളിക്ക് ആദരാൻ‌ജലി....

വന്നുവന്ന് ഡെറ്റോളും ഗ്ലൌസുമുണ്ടെങ്കിൽ മാത്രം തൊടാവുന്ന വിധമായിക്കഴിഞ്ഞിരിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്. എങ്കിലും അതൊക്കെ മറന്നുകൊണ്ട് കൈയിലെടുക്കാവുന്ന ഒരു മേന്മ ഈ ലക്കത്തിനു (2009 ആഗസ്ത് 16) ഉണ്ട്.

അതുല്യനടൻ മുരളിയെ ആദരിക്കുന്ന നാലഞ്ചു കുറിപ്പുകൾ. അടൂരും എംടിയും ബേബി സഖാവും എഴുതിയ ലേഖനങ്ങളാണു ആദ്യം. അടുത്ത പേജിൽ അതാ കെ.പി.അപ്പൻ! ഇതെന്തു മറിമായം? പരലോകത്തു നിന്നും മാ‍തൃഭൂമിക്ക് ലേഖനങ്ങൾ കിട്ടിത്തുടങ്ങിയോ? ഒന്നല്ല മൂന്നെണ്ണമുണ്ട് അവിടെ നിന്നും.
ഏഡിറ്ററുടെ രാമകമലങ്ങളിൽ ആരായാലും നമിച്ചു പോകും.

പക്ഷെ വാരിക ഒരു ജാഗ്രത്ത് സൃഷ്ടിയായതു കൊണ്ട് പരലോക വിശ്വാസങ്ങൾ മാറ്റിവച്ചു പരതി. ഇതെങ്ങനെ താളുകളിൽ എത്തി? കൃഷ്ണയ്യർ ജഡ്ജിയുടെ കയ്യ് ഇതിലെങ്ങാനുമുണ്ടോ എന്നാണു ആദ്യം സംശയിച്ചത്. ആവിപ്പേച്ചുകൾ സ്വീകരിക്കാനുള്ള മാസ്മരവിദ്യ അദ്ദേഹത്തിനു അറിയാമെന്ന് കേട്ടിട്ടുണ്ട്. അതുവഴിയെങ്ങാനും വന്നതാണോ കടിതങ്ങൾ. അതിന്റെ സൂചനയൊന്നും കണ്ടില്ല.


വലിയ വലിയ നേതാക്കന്മാരൊക്കെ മരിക്കുമ്പോൾ കൂലിക്ക് ആളെ നിർത്തി ചൊല്ലിക്കുന്ന ഒരു പദ്യഭാഗമുണ്ട്. “....ഗോവിന്ദജി അമർ രഹേ ഹോ” (അവസാനത്തെ ആ ‘ഹോ’ അത് ശരിയാണോ എന്ന് സംശയമുണ്ട്. ഗാന്ധിനഗർ 2 സ്റ്റ്രീറ്റ് സിൽമാ കണ്ടതോടെ എന്റെ ആ പ്രാകൃത സംശയം ഒട്ടുമിക്ക മലയാളിക്കും ഉണ്ടെന്ന് ബോദ്ധ്യമായി. പിന്നെ എ.എസ്.പ്രിയ പറഞ്ഞപോലെ അയയിൽ തൂങ്ങിക്കിടക്കുന്ന പോലുള്ള ഹിന്ദി അക്ഷരങ്ങൾ എന്നും ഒരു പ്രാരാബ്ധം തന്നെ!). അതു പോലെ ചത്തവൻ ആ ചന്ദ്രതാരം ജീവിച്ചിരിക്കുമെന്നും ചൊല്ലാറുണ്ട്. അതൊക്കെ ഒരു വികാരം.

അപ്പൻ സാർ മരിച്ചു പോയതായാണു എന്റെ വിശ്വാസം. അതുപോലെ ഭരത്ത് ഗോപിയും. തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയിൽ നിന്നും അദ്ദേഹത്തെ മാറ്റിയപ്പോൾ മുതൽ പിന്തുടർന്ന വാർത്തകൾ അത് ശരി വയ്ക്കുന്നുമുണ്ട്. വിജയന്മാഷിന്റെ കാര്യമാണെങ്കിൽ ചരിത്രം. അതിനു പിണറായി വിജയനോടുള്ള മാദ്ധ്യമവിരോധം സാക്ഷി. എന്നിട്ടും അവർ എങ്ങനെ മാതൃഭൂമിയിൽ ലേഖനമെഴുതി? അതും മുരളി മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ? അതേപ്പറ്റിയൊന്നും ലേഖനത്തിനൊപ്പം ഒരു പരാമർശവുമില്ല. ശുദ്ധമായ ഭാഷയിൽ പറഞ്ഞാൽ അതൊരു വകതിരുവുകേടാണു. അതായത് അതിൽ മാന്യത തീരെയില്ല.

മേപ്പടി ലേഖനങ്ങൾക്ക് ഒരു ഡിസ്ക്ലെയിമർ ഉണ്ട്.
‘അപ്രകാശിത ലേഖനങ്ങൾ‘.

അത് കാണാതെയല്ല ഇത്തരം ആധുനിക പത്രപ്രവർത്തന കൊള്ളരുതായ്മയെക്കുറിച്ച് എഴുതുന്നത്. അപ്രകാശിത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനാവില്ല. പക്ഷെ അത് എന്ന് ഏത് സാഹചര്യത്തിൽ എഴുതി എന്നുകൂടി കാണിക്കുന്നതാണു ഉചിതം. ഇത് പറയാൻ ഒരു കാരണമുണ്ട്. കാലത്തിന്റെ മാറ്റത്തിനു അനുസരിച്ച് ഒരു വ്യക്തിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ആ കാരണം കൊണ്ടാകാം അത് പ്രസിദ്ധികരിക്കാതെ വച്ചതും. അല്ലെങ്കിൽ ഈ സന്ദർഭത്തിനു വേണ്ടിയാവില്ല അത് എഴുതിയത് . ഇതൊന്നും കാണിക്കാതെ ലേഖനങ്ങൾ പ്രസിദ്ധികരിക്കുന്നത് ശരിയല്ല. പശു ലോകത്തിൽ- പത്ര ശുംഭന്മാരുടെ ലോകത്തിൽ - ഇതൊന്നും വിഷയമല്ലായിരിക്കാം. പക്ഷെ വായനക്കാർക്ക അത്രയ്ക്കങ്ങ് ശുഭനാകാൻ പറ്റില്ലല്ലോ.
മേമ്പൊടി
ഓണപ്പതിപ്പിൽ കഥ/ലേഖനം അച്ചടിക്കാൻ എല്ലാ സാഹിത്യജീവികൾക്കും ബഹുസന്തോഷമാണ്. കാരണം കാശ് നേരത്തെ കിട്ടും. കൂടുതൽ കാശു കിട്ടും. സാഹിത്യകാരനും ജീവിക്കണ്ടെ. അല്ലെങ്കിൽ ജോണോ അയ്യപ്പനോ മറ്റോ ആയി ജനിക്കണം.
സാഹിത്യകുതുകികളുടെ ഈ ശീലം മനസിലാക്കിയ ഒരു പശു ഒരിക്കൽ ഒരു പണി പറ്റിച്ചു. ഒരോണത്തിനു എന്ന് പറഞ്ഞ് സകലചവറും വാങ്ങി കുട്ടയിലിട്ടു. കാശുകിട്ടിയാലും, കൂടുതൽ കാശുകിട്ടിയാലും ചരക്ക് അച്ചടിച്ചുവരുന്നത് കാണുന്നത് ഏത് ബുദ്ധിജീവിക്കും ഒരു സുഖമാണു. ചരക്ക് കൊടുത്തവരെല്ലാം ഓണപ്പതിപ്പിനു കാത്തിരുന്നു. ഒടുവിൽ, കഥാപ്രസംഗക്കാർ പറയുന്ന പോലെ ആ മുഹൂർത്തം സമാഗതമായി.
((((((ഠിം)))))))
പ്ലാസ്റ്റിക്ക് കവറിലിട്ട് ഒരു സോപ്പുകട്ട ഫ്രീയുമായി ഓണപ്പതിപ്പ് കയ്യിലെത്തി. ആകാംഷയോടെ കൂട് പൊളിച്ച് ഉള്ളടക്കത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു അക്കാദമി സാഹിത്യകാരന്റെ തലകറങ്ങി. തന്റെ കടിതം ഇല്ല. എന്ന് മാത്രമല്ല പശു നേരത്തെ പറഞ്ഞ ഒരുത്തന്റേയും ചരക്കില്ല. എന്നു മാത്രമല്ല കഥയോ കവിതയോ ലേഖനമോ ഇല്ല. കുറേ സംഭാഷണങ്ങൾ മാത്രം. ഇത് എന്തോന്ന് ഓണപ്പതിപ്പ്?
മൊബൈലിൽ പശുവിനെ വിളിക്കുന്നു. പശു ഒരു തരം വാവിന്റെ മൂഡിലായിരുന്നതുകൊണ്ട് ഭാഷയ്ക്കല്പം കറപറ്റി.
“ചെരച്ചതിനുള്ള കാശ് തന്നല്ലോ. പിന്നെന്താ?”
“പക്ഷെ മാറ്റർ അച്ചടിച്ചിട്ടില്ല...”
“ എനിക്ക് സൌകര്യമുള്ളപ്പോൾ അച്ചടിക്കം.”
അക്കാദമി നടുങ്ങി. ഒരു പത്രാധിപരും തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എങ്കിലും സംശയ നിവർത്തിക്കായി ചോദിച്ചു
“ഓണപ്പതിപ്പിലേക്കല്ലെ വാങ്ങിയത്?”
“അതെ?”
“പിന്നെ കണ്ടില്ല”
“മാസികയുടെ പേരിനു താഴെ അച്ചടിച്ചിരിക്കുന്നത് വായിച്ചില്ലെ? ‘വിശേഷാൽ പതിപ്പ്”
“അപ്പോ നമ്മുടെ കടിതം?”
“വിശേഷാൽ പതിപ്പിൽ കതേം കവിതേം ഒപന്യാസോം ഒന്നുമില്ല. വെറും ഡയലോഗ്സ് മാത്രം. കണ്ടില്ലെ?”
“പിന്നെ നേരത്തെ പറഞ്ഞതോ”
“ശ്ശ്....മേലാൽ ഇങ്ങനെ സംസാരിച്ചേക്കരുത്. ശവം മൂഡ് കളഞ്ഞല്ലോ”
(ഒരു പാക്കറ്റിൽ 3 എണ്ണമുള്ളതല്ലെ, 2 എണ്ണം ആരാ കളഞ്ഞത് - അശരീരിയായി കളമൊഴി)
“ഇനി ഇതുപോലെന്തെങ്കിലും പറഞ്ഞോണ്ട് വന്നാൽ ഒരക്ഷരം അച്ചടി മഷിപുരളില്ല എന്ന് ഓർത്തോണം.”
(കട്ട്)
അക്കാദമി സാഹിത്യകാരൻ അടങ്ങി. ഒരല്പം പുറംവരുമാനം കിട്ടുന്ന വഴി അടയ്ക്കണ്ട എന്ന് തീരുമാനിച്ചു.
ഓണപ്പതിപ്പിനു പകരം വിശേഷാൽ‌പ്പതിപ്പെന്ന് ഒരു ഡിസ്ക്ലെയിമർ ഇട്ടതുകൊണ്ടുള്ള കൊണ്ടുള്ള ഫലം. മാസികയ്ക്ക് തുടർന്നു വന്ന 51 ലക്കങ്ങളിലേക്ക നല്ല സ്വയമ്പൻ മാറ്ററായി. പ്രശസ്തരുടെ രചനകൾ ശേഖരിക്കാനുള്ള പശുബുദ്ധിയെങ്ങനെയുണ്ട്?
മാട്ടുപ്പെട്ടിയിൽ സൂക്ഷിക്കണ്ടത് ഇത്തരം ബീജങ്ങളാണു.

Monday, August 10, 2009

പന്നിപ്പനിക്ക് തുല്യം പന്നിപ്പനി മാത്രം

നൂറു കോടി പത്തു ലക്ഷം ദാരിദ്യവാസികളും അവരേയൊക്കെ ഞെക്കിപ്പിഴിഞ്ഞ് ജീവിക്കുന്ന പത്തോ പന്ത്രണ്ടോ ലക്ഷം മാന്യന്മാരുമുള്ള ഒരു നാടാണു ഇന്ത്യ. അതിൽ 400 ക്ടാങ്ങൾക്ക് പന്നിപ്പനിയുണ്ട് എന്ന് സർക്കാർ ഗുമസ്തന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ നാലു പേർ ഇഹലോകവാസം വെടിഞ്ഞു.

വളരെ അലാമിങ്ങായ ഒരു സിറ്റുവേഷനാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹം അത് സ്വന്തം നിലയിൽ പറഞ്ഞതാകാൻ ഇടയില്ല. ഗുമസ്താവികൾ എഴുതിക്കൊടുത്തതാകും ആ ഭീതി.അതിനുള്ള ചില്ലറ ഡോളറായിത്തന്നെ അവന്മാർക്ക് മറ്റേവന്മാരിൽ നിന്ന് കിട്ടിക്കാണും. എല്ലാ മാദ്ധ്യമ ജീവികളും ആ ഭീതി തിന്നു തൂറി. അവനും കിട്ടിയിട്ടുണ്ടാവും കാശ്.

സാധാരണ ഒരു ഇന്ത്യാക്കാരനു ഭയം ഉളവാക്കുന്ന ഒന്നും ഈ പന്നിപ്പനി മരണത്തിലില്ല. ദിവസവും അതിൽ കൂടുതൽ അസ്വാഭാവിക മരണങ്ങൾ അവന്റെ ചുറ്റും നടക്കാറുണ്ട്. നിയമം അനുസരിക്കാൻ കൂട്ടാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അപകടമരണങ്ങൾ ഒരു ഉദാഹരണം. വണ്ടി തട്ടി തന്നെ എത്ര പേരാണു ദിനം പ്രതി മരിക്കുന്നത്. എന്നിട്ടും ആരെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ടോ? അത് മോണിറ്റർ ചെയ്യുന്നുണ്ടോ? പ്രതികളെ കണ്ടെത്തി വിലക്കുന്നുണ്ടോ? പാവം ഒരു വൈറസ്സിന്റെ കാര്യം വന്നപ്പോൾ എല്ലാ കീഴ്വഴക്കങ്ങളും മറന്നു. അതു പോകട്ടെ. വർഗ്ഗീയ ലഹളകളിൽ എത്ര പേരാണു മരിക്കുന്നത്? എന്നിട്ട് കാര്യമായ എന്തു നടപടിയുണ്ടായി. ഡോക്ടറന്മാരുടെ കൈതെറ്റു കൊണ്ട് മരിക്കുന്നുവരുടെ കാര്യം എടുക്കാം. കുറ്റം തെളിഞ്ഞാലെങ്കിലും അത്തരക്കാരെ പാടത്ത് പണിയ്ക്കയക്കാറുണ്ടോ? ഇതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

അതൊക്കെ വിടാം. സാധാരണ പനി, ചിരങ്ങ്, ആശുപത്രികളിലെ ഐ.സികളിൽ കിടക്കുന്നത് കൊണ്ടുണ്ടാകുന്ന അസുഖങ്ങളും മരണങ്ങളും ആരുമെന്താണു പരിഗണിക്കാത്തത്?

ഇതാണു ഇപ്പോഴും സായിപ്പിനെക്കണ്ടാൽ ഇന്ത്യാക്കാരൻ കവാത്ത് മറക്കും എന്ന് പറയുന്നത്. ഇത് അവന്റെ നാട്ടിൽ ഉണ്ടായ സൂക്കേടാണു. അത് അവനെ പേടിപ്പിച്ചു. അത് കൊണ്ട് ലോകം മുഴുവൻ പേടിക്കണം എന്നാണു അവന്റെ ശാഠ്യം. അവന്റെ സിൽബന്ധികൾ അതിനു മരുന്നുണ്ടാക്കും. അത് ഇന്ത്യയിലെ തെണ്ടികൾ വാങ്ങി തിന്നോണം. എങ്കിലെ അവന്റെ കീശ വീർക്കു.

അവിടെ ആകെ ദാരിദ്രമാണു. മാന്ദ്യം. നമ്മൾ വല്ലതും കൊടുക്കണം. “അമ്മാ, ഒരു ഡോളർ തരണേ” എന്ന് കൈനീട്ടി പറയാൻ ആ ജന്തുക്കൾക്ക് നാണമാണു. അതിനു ഇത്തരം കുന്നായ്മകളെ കൂട്ടു പിടിക്കും.

പന്നിപ്പനി വന്നാൽ മൂക്ക് മൂടിക്കെട്ടി അകത്തിരുന്നോണം. ഇടവിട്ടിടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകഴുകണം. ശ്വാസം എടുക്കരുത്. എടുത്താൽ പുറത്ത് വിടരുത്. ഒരുപാടുണ്ട് ശാസനങ്ങൾ. ആരേക്കൊണ്ടാകും ഇതൊക്കെ ഓർത്തിരുന്നു പാലിക്കാൻ.

വഴിയിൽ തുമ്മരുത്, തുപ്പരുത് എന്നൊക്കെ ഇന്ത്യാക്കാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

വണ്ടികൾ പുറത്തുവിടുന്ന പുകയുടെ കാര്യം ആലോചിച്ച് നോക്കുക. അതിന്റെ നിയമവും അതു നടപ്പാക്കുന്ന രീതിയും ഓർത്താൽ മറ്റൊരു ഫലിതമില്ല.

തൊട്ടും തുപ്പലിലൂടെയുമാണു പന്നിപ്പനി പകരുന്നതെന്ന് പറയുന്നു. അതുകൊണ്ട് അമ്മ കുഞ്ഞിനെ ഉമ്മവക്കരുത്.

ഇത് ശരിയാണെങ്കിൽ നമ്മുടെ റ്റൂറിസത്തിന്റെ കാര്യം പോക്കാണു. അവിടെയുള്ള ദേഹാദ്ധ്വാനവും വിയർപ്പും വിസർജ്യങ്ങളും മറ്റൊരു മേഖലയിലുമില്ല. അവിടെങ്ങാനും പന്നിപ്പനിയുടെ ഒരു വൈറാവി ചെന്നുപെട്ടാൽ എന്താകും ഗതി? ആരെങ്കിലും അത് സങ്കല്പിച്ചിട്ടുണ്ടോ? നമ്മുടെ സകല സുഖചികിത്സാ കേന്ദ്രങ്ങളും ഉടൻ അടച്ചു പൂട്ടണം. ഇല്ലെങ്കിൽ പന്നിപ്പനി തീപ്പനിയാകും. സായിപ്പ് പറയുന്നത് വിശ്വസിക്കാമെങ്കിൽ.

ഇങ്ങനെ പറയാൻ കാരണമുണ്ട്. പടക്കത്തിനു തീപിടിക്കുന്ന പോലെ എയിഡ്സ് ഇന്ത്യയിൽ വ്യാപകമാകുമെന്നാണു സായിവും അവന്റെ ഇന്ത്യക്കാരായ ടിഷ്യുപേപ്പറുകളും പ്രചരിപ്പിച്ചത്. എന്നിട്ടെന്തായി. സങ്ങതി അങ്ങോട്ട് പിക്കപ്പായില്ല. എന്താ കാര്യം എന്ന് ആരും പറയുന്നുമില്ല.

നാലുപേർ മരിച്ച സ്ഥിതിക്ക് ആശങ്കാകുലമായ പന്നിപ്പനിയെ നാം സൂക്ഷിച്ചിരിക്കണം. അവന്മാരടെ എർത്തുകൾ മരുന്നുമായി ആറുമാസത്തിനകം എത്തും. അതുവരെ നാം പിടിച്ചു നിക്കണം.അത്രയും കാലം അദ്ധ്വാനിച്ചോ വെട്ടിച്ചോ കുറച്ച് കാശുണ്ടാക്കി വച്ചാൽ മതി. അത് അടിച്ചുമാറ്റുന്ന കാര്യം അവന്മാരും സിൽബന്ധികളും കൂടി നോക്കിക്കോളും. പന്നിയെ തന്നെ തിന്നാൻ കിട്ടുന്നില്ല. അപ്പോൾ പന്നിപ്പനിയെങ്കിലും വിറ്റ് ജീവിക്കണ്ടെ?

മേമ്പൊടി

മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരനെ പിടികൂടുന്ന രോഗങ്ങൾക്കൊന്നും വളരെ മോശമായ സാഹചര്യത്തിൽ ജീവിക്കുന്ന ദരിദ്രനാരായണന്മാരെ തൊടാൻ കഴിയുന്നില്ല. എന്താ അവരെ ഇത്ര പേടി. എലികൾക്കൊപ്പം ജീവിക്കുന്ന ചേരിനിവാസികളെ എലിപ്പനിക്ക് വേണ്ടാ. കാണുന്ന പറവകളെ ഒക്കെ മാടിപ്പിടിച്ചു തിന്നുന്ന നായാടികളെ പക്ഷിപ്പനിക്ക് ഭയം! റയിൽ‌വേസ്റ്റേഷനിൽ പുതയ്ക്കാൻ ഒരു പുതപ്പുപോലുമില്ലാതെ കൊതുകുകടിയും കൊണ്ട് കിടന്നുറങ്ങുന്ന നാടോടികളെ ഡെങ്കിപ്പനിക്ക് കണ്ടഭാവമില്ല. ഒരു കാലത്ത് സമ്മന്തവും, നേരമ്പോക്കുമായി പലരുടെ പുറത്തും കേറിമറിഞ്ഞ വരേണ്യവർഗ്ഗത്തിനു എയിഡ്സുമില്ല!കൈയിൽ നാലു പുത്തനുള്ളവരെ മാത്രമേ വൈറസ്സിനായാലും ബാക്ടീരിയായ്ക്കായാലും വേണ്ടു. കാലത്തിന്റെ ഒരു പോക്കേ.

Saturday, August 8, 2009

കർക്കിടകം - ചാനൽ കഴുകന്മാർക്ക് സുഭിക്ഷകാലം

കർക്കിടകം പൊതുവേ പൺജമാസമാണന്നാണു വയ്പ്. അത് മനുഷ്യരുടെ കാര്യം. ചാനല് കഴുകന്മാര്ക്ക് അത് സുഭിക്ഷകാലമാണു. കമലാസുരയ്യയില് തുടങ്ങി അതുല്യ നടന് മുരളി വരെ കഴുകന്മാര്ക്ക് വിശപ്പടക്കാനും ഒരു പരിധിക്കപ്പുറം അജീര്ണ്ണം സംഭവിക്കാനും ഉതകുന്ന വിധത്തിൽ കാലം പെരുമാറി.
ലോഹിതദാസ്.
രാജനൻ പി ദേവ്.
പാണക്കാട് തങ്ങള്
ഇപ്പോൽ മുരളിയും.
മനുഷ്യത്തിന്റെ എല്ലാ പരിധിയും കടന്ന ചർച്ചയും ചാക്കാലയും നടത്തി അവറ്റകള് സുഖിക്കുന്നു.
മലയാളിയുടെ വിധി!
അല്ലെങ്കില് എന്തോന്ന് മലയാളി?
ആരാ ഈ മലയാളി?
കമലാ സുരയ്യയുടെ മയ്യത്തുമായി ഊരുചുറ്റിയപ്പോള് ഏതെങ്കിലും ചാനല് പറഞ്ഞോ, ഒരു സ്ത്രീയുടെ മയ്യത്ത് ഇങ്ങനെ കൊണ്ടു നടന്ന് പ്രദർശിപ്പിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്ന്?
കഷ്ടം.
മുസ്ലിം പണ്ഡിതന്മാര് പോലും അതു പറഞ്ഞു കണ്ടില്ല.
പത്ത്പേര് മുഖം കാണുമെങ്കില് മത മൌലികവാദപോലും നിലനിൽകില്ല എന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ടി.വി.തുറക്കാൻ ഭയമാകുന്നു.
എപ്പഴാ അടുത്ത ശവം കൊത്തിവലിച്ച് ഇഅവറ്റകള് കാഴ്ചക്കാരുടെ മുന്നിലേക്കിടുന്നതെന്ന് പറയാന് പറ്റില്ല.

Saturday, May 30, 2009

കൊന്ന് തിന്ന്.....

കമലാ സുരയ്യ കടന്നു പോയി. ചാനലുകളില്‍ ശവംതീനികള്‍ പറന്നെത്തിയിട്ടുണ്ട്. ഒരപേക്ഷയുണ്ട്. മയ്യത്ത് അടക്കാന്‍ അല്പമെങ്കിലും വെച്ചേക്കണേ....

Thursday, April 30, 2009

പന്നിപ്പനിയുടെ അക്ഷയതൃതീയ

WHO യുടെ സഹായത്തോടെ ആധുനിക വൈദ്യശാസ്ത്രം നടത്തുന്ന ഒരു ‘തെറ്റ് മറയ്ക്കല്‍’ പ്രചാരണം മാത്രമല്ലെ ലോകമെമ്പാടും കോലാഹലമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പന്നിപ്പനി?

ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രം അംഗീകാരം നിലനില്‍ക്കുന്ന ഭൂഖണ്ഡങ്ങളാണു അമേരിക്കയും യൂറോപ്പും. അവിടെ പൈതൃക ചികിത്സാരീതികള്‍ക്ക് സാധുത ഇല്ല. അതു കൊണ്ട് അവരുടെ വിലപിടിച്ച സംഭാവനകള്‍ പരിഗണിക്കപ്പെടാറില്ല. ആധുനിക വൈദ്യശാസ്ത്രമാണെങ്കിലോ മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുകയുമാണു. ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അതിന്റെ ആശങ്ക വളരെയധികമുണ്ട്.

മരുന്ന്, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആരോഗ്യരംഗത്തെ പരമാവധി ചൂഷണം ചെയ്തു കഴിഞ്ഞു. മനുഷ്യനെ രോഗിയായി നിലനിര്‍ത്തിക്കൊണ്ട് രോഗം മാനേജു ചെയ്യാവുന്ന അവസ്ഥയും കടന്നു പോയി. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സകള്‍ ഇന്ന് ഫലപ്രദമാകുന്നില്ല. രോഗി രോഗത്തിനു അടിമപ്പെട്ട് മരണം വരിക്കുന്ന ചിത്രമാണു അത് ഇന്ന് കാഴ്ചവയ്ക്കുന്നത്. രോഗം താല്‍ക്കാലികമാണെന്നും അത് ഭേദപ്പെടുത്താവുന്നതാണെന്നും മെഡിക്കല്‍ രംഗം വിചാരിക്കുന്നില്ല. ഇത് ഒട്ടനവധിപ്പേരേ മറ്റ് ചികിത്സാരീതിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. ആരോഗ്യ വ്യസാ‍യ രംഗത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലാഭം കുറഞ്ഞാല്‍ ലോഭികള്‍ പ്രകോപിതരാകും. ആരോഗ്യരംഗത്ത് ലോകമെമ്പാടും കാണുന്ന കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണു.

ഒരു രോഗത്തിനു ചികിത്സയ്ക്ക് ചെന്നാല്‍ മറ്റനവധി രൊഗങ്ങളുമായി തിരിച്ചു പോരേണ്ട ഗതികേടിലാണു ലോകമെമ്പാടും മനുഷ്യര്‍. ഒരു രോഗത്തിനും കുറ്റമറ്റ പ്രതിവിധികള്‍ ഇല്ല. ഒരു രോഗവും പൂര്‍ണ്ണമായി മാറുന്നില്ല. ആരോഗ്യത്തോടെ ജീവിക്കാന്‍ ഉതകുന്ന ഒരു രീതിയിലല്ല മെഡിക്കല്‍ രംഗം ഇന്ന് മുന്നോട്ട് പോകുനത്. ചികിത്സ രോഗമാനേജുമെന്റാണെന്നാണു പക്ഷം. അതൊരു വാണിജ്യസങ്കല്പമാണെന്ന് ആരും തിരിച്ചറിയുന്നുമില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തില്‍ നിന്ന് രോഗത്തിലേക്കുള്ള യാത്ര ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ടോ എന്ന് സംശയമാണു. പുതുമയുള്ള ചികിത്സാരീതിയെന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രത്തെ പിന്‍പറ്റുന്നവര്‍ അതിന്റെ ആഘോഷത്തില്‍ കഴിയുകയാണു.

പ്രമേഹത്തിനു ചികിത്സ തുടങ്ങിയാല്‍ അത് മാറുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മരുന്നുമായി കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് പ്രമേഹരോഗികള്‍ ആലോചിക്കുന്നില്ല. ചെറിയ അളവില്‍ തുടങ്ങുന്ന മരുനു അളവുകൂട്ടിയും പുതിയ പുതിയ മരുന്നുകളിലേക്കു മാറിയും തുടരുന്നതല്ലാതെ അത് നിര്‍ത്താന്‍ കഴിയാറില്ല. എന്നുമാത്രല്ല അനുബന്ധരോഗങ്ങള്‍ വേറെയും ഉണ്ടാകുന്നു. ഡയബറ്റിക്സ് ഡയബറ്റിക് ന്യൂറോപ്പതിയിലേക്കും, വൃക്കരോഗങ്ങളീലേക്കും, ചീയുന്ന ശരീര ഭാഗങ്ങള്‍ മുറിച്ചു നീക്കുന്നതിലേക്കും വളരുന്ന ചിത്രമാണു നമ്മുടെ മെഡിക്കല്‍ രംഗത്ത് കാണുന്നത്. ശാസ്ത്രം ഇത്ര ആധുനികമായിട്ടും എന്തുകൊണ്ട് പ്രമേഹത്തെ ഇല്ലായ്മ ചെയ്യാനാവുന്നില്ല? അല്ലെങ്കില്‍ അതിന്റെ രോഗസാദ്ധ്യത കുറച്ചു കൊണ്ടുവരാന്‍ കഴിയുന്നില്ല. ആധുനികമെന്നും പുരോഗതിയെന്നും അഭിമാനിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം കാണുവാന്‍ നാം ശ്രമിക്കുന്നില്ല.

കാന്‍സര്‍ ചികിത്സയില്‍ ശാരീരിക ക്ഷമത നഷ്ടപ്പെടുന്നതും രോഗി ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നതും സ്വാഭാവികം. ചികിത്സയുടെ പേരില്‍ പരമാവധി പണം വസൂലാക്കിക്കഴിഞ്ഞാല്‍ വേദനകൂടാതെ മരിക്കാന്‍ പറഞ്ഞയക്കുകയാണു പിന്നെ ആധുനികത.

രക്തസമ്മര്‍ദ്ദത്തിനു ചികിത്സ ആരംഭിക്കുന്നവര്‍ ഹൃദയ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്നത് കാണാം. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഉദാഹരണങ്ങള്‍ അനവധിയാണു.

ഇതുകൊണ്ടൊക്കെ എല്ലാ ശാഖകളിലുമുള്ള ഡോക്ടറന്മാര്‍ക്ക് മെച്ചമുണ്ട്. മനസാക്ഷിക്കുത്ത് കൂടാതെ ഫീസു വാങ്ങാം. ഇപ്പോഴത്തെ വ്യാധിക്ക് കാരണം മുന്‍പത്തെ ചികിത്സ കൊണ്ടായിരുന്നെന്ന് പറയാം. ആദ്യത്തെയാള്‍ തള്ളിയ സ്ഥിതിക്ക് അയാള്‍ പിന്നീട് ആ രോഗിയെ കാണുന്നുമില്ല. എങ്ങനെയുണ്ട് മെഡിക്കല്‍ ‘മാനേജുമെന്റ്’?

രോഗങ്ങള്‍ ചികിത്സിച്ചിട്ട് മാറുന്നില്ലെന്നും പുതിയ പുതിയ രോഗങ്ങളില്ര്ക്ക് അത് നയിക്കുന്നുവെന്നും ഉള്ള തിരിച്ചറിവ് പാശ്ചാത്യരില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണു. അത് മെഡിക്കല്‍ വ്യവസായത്തിനു ഭീഷണിയായി വളരുന്നതിനു മുന്‍പ് തടയിടേണ്ടതുണ്ടെന്ന് ആ രംഗത്തെ വ്യവസായികള്‍ക്കറിയാം. മരുന്നുകമ്പനികളോ ആശുപത്രികളോ ഈ ആവശ്യത്തിനു നേരിട്ടിറങ്ങിയാല്‍ പലപ്പോഴും അത് പൊളിച്ചുകാട്ടപ്പെടും എന്നതുകൊണ്ട് പൊതുജനസമ്മതിയുള്ള ഒരു ബാനര്‍ ആവശ്യമാണു. WHO അഭിനയിക്കുന്നത് ആ റോളാണെന്ന് തോന്നുന്നു.

‘പഴയ രോഗങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്രം കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കുന്നത് പുതിയ രോഗങ്ങളാണു. അതിനു പുതിയ മരുന്നുകള്‍ വേണം. ആധുനിക വൈദ്യശാസ്ത്രത്തിനു ഒരു പ്രതിസന്ധിയുമില്ല‘.

ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണു പന്നിപ്പനി പോലുള്ള ജലദോഷപ്പനികളെക്കുറിച്ചുള്ള ആശങ്കാകുലമായ പരസ്യങ്ങള്‍. മൂനു ദിവസം മുന്‍പ് ഭയാശങ്കകള്‍ ഉണ്ടാകത്തക്കവിധം മാധ്യമങ്ങളീലേക്ക് ചാമ്പപ്പെടുകയായിരുന്നു അത്. ആ രോഗത്തിന്റെ സ്ത്രോതസ്സ് എന്താണെന്നോ എങ്ങനെ പടര്‍ന്നുവെന്നോ വിശ്വാസമാംവണ്ണം ഇന്നുവരെ ആരും ഒരു ഉത്തരം തന്നിട്ടില്ല. ഈ പകര്‍ച്ച വ്യാധിക്ക് മരുന്നുമില്ല. കൂട്ടം കൂടരുത്. കൈ കൊടുക്കരുത്. ആലിംഗനം ചെയ്യരുത് തുടങ്ങിയ സ്വയം സംരക്ഷണമല്ലാതെ മറ്റ് പ്രതിവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കാനില്ല. അമിതമായി ബാഹ്യലോകത്ത് വ്യാപരിച്ച് ജീവിക്കുന്ന പാശ്ചാത്യനു ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പാലിക്കാന്‍ കഴിയും? ഒരു മുറിക്കുള്ളില്‍ അല്പ സമയം കഴിഞ്ഞുകൂടിയാല്‍ ഭ്രാന്ത് പിടിക്കുന്നവനാണ് പാശ്ചാത്യന്‍. (ഇന്ത്യന്‍ ആധുനികനും വ്യത്യസ്ഥനല്ല). അവനോടാണു സ്വയം ഒതുങ്ങിക്കൂടാന്‍ പറയുന്നത്!

ഇവിടെയാണു വണിക്കിന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്.

സാധാരണ ഫ്ലൂവാണെന്ന് പറഞ്ഞാല്‍ ശാസ്ത്രം ഇത്ര വികസിച്ചിട്ടും ഫ്ലൂവിനു ഇതുവരെ മരുന്ന് കണ്ട് പിടിച്ചില്ലേ എന്ന് ചോദ്യം വരും. ലോകമെമ്പാടുമായി വൈറല്‍ മരുന്നുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന 50 കമ്പനികള്‍ ഉണ്ടായിരുന്നത് ഇന്ന് 10 ആയി ചുരുങ്ങി. ഫ്ലൂവിനു മരുന്നുണ്ടാക്കിയാല്‍ ലാഭം ഉണ്ടാകില്ല എന്നതായിരുന്നു കാരണം. അപ്പോള്‍ ഫ്ലൂവില്‍ നിന്ന് ലാഭമുണ്ടാകണമെങ്കില്‍ ഫ്ലൂവിന്റെ പേര്‍ മാറണം.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇറങ്ങിയ എല്ലാ പകര്‍ച്ചവ്യാധികളും പനിയുടെ ഗണത്തില്‍ പെടുന്നതായിരുന്നു.
എലിപ്പനി.
ഡെങ്കിപ്പനി.
പശുപ്പനി.
ജപ്പാന്‍ പനി.
പക്ഷിപ്പനി.
ഒടുവില്‍ ഏതോ ഹറാമ്പിറന്നവന്റെ തലയില്‍ നിന്ന് പുറത്ത് ചാടിയ പന്നിപ്പനി.

ഒരുമാതിരിപ്പെട്ട ജന്തുക്കളുടെ പേരിലെല്ലാം പനിയായിക്കഴിഞ്ഞു. മനുഷ്യപ്പനി മാത്രമില്ല.

അതോ മനുഷ്യന്‍ പന്നിയായി മാറിയതുകൊണ്ട് ഇത് മതി എന്ന് വച്ചതാണോ?

എതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ രോഗകാരണം പാവം മിണ്ടാപ്രാണികളുടെ പേരിലാകുമ്പോള്‍ പിന്നെ ഗവണ്മെന്റിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സാജന്യ രോഗം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാമല്ലോ. രോഗപ്രതിരോധമെന്ന നിലയില്‍ പാവം ജീവജാലങ്ങളെ കൊന്നൊടുക്കിയാല്‍ മതി. മനുഷ്യന്‍ ഇന്നത്തേക്കാള്‍ മോശപ്പെട്ട ഭൌതികസാഹചര്യത്തില്‍ ഈ പറഞ്ഞ ജീവികളുമായി സഹവസിച്ചിരുന്ന കാലത്ത് ഉണ്ടാകാതിരുന്ന പകര്‍ച്ചവ്യാധികള്‍ ഇന്ന് ഉണ്ടാകുന്നു. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ആരും അന്വേഷിക്കാത്തതെന്താണു? നമ്മുടെ ബുദ്ധി മരവിച്ചു പോയോ?

പന്നി വൈറസ്സുകള്‍ പരിണമിച്ചാണു പുതിയ ഫ്ലൂ വൈറസ്സ് ഉണ്ടാകുന്നതെങ്കില്‍ അതിന്റെ പരിണാമത്തിന്റെ ഹേതു എന്താണു? എന്തുകൊണ്ട് അതിനു മനുഷ്യന്റെ സ്വാസ്ഥ്യത്തിനുമേല്‍ അധീശത്വം നേടാന്‍ കഴിയുന്നത്? ഇതിനൊക്കെ ഉത്തരം പറയാന്‍ പോയാല്‍ WHO ആ നിമിഷം പിരിച്ചുവിടപ്പെടും. അതവര്‍ക്കറിയാം. അതുകൊണ്ട് പാവം പന്നി സഹിക്കട്ടെ!

ആധുനിക ചികിത്സ കൊണ്ട് പ്രയോജനമില്ലാതെ വരികയും ചികിത്സയെ തുടര്‍ന്നുള്ള മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ അത് പൊതുജന ശ്രദ്ധയില്‍ നിന്ന് മറച്ചുവയ്ക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നാണു ഇത്തരം സംഭ്രമജനകമായ ആരോഗ്യപ്രശ്നങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. രോഗത്തിനു വ്യത്യസ്ഥയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ ഒരുപാട് നൂലാമാലകളില്‍ നിന്ന് തലയൂരാം. പ്രത്യേകിച്ചും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് വ്യാപകമായ രാജ്യങ്ങളില്‍.

പലവിധ രോഗങ്ങള്‍ക്കും ചികിത്സിക്കപ്പെട്ടുകൊണ്ടിരുന്നവരാണു പന്നിപ്പനിക്ക് അടിപ്പെട്ട് മരണം ഏറ്റുവാങ്ങുന്നതെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രോഗചികിത്സ ഒരു പരാജയമാകുകയും മരണം പന്നിയുടെ തലയില്‍ കെട്ടിവച്ചു കൊടുക്കുകയുമാണു തന്ത്രമെന്ന് തോന്നുന്നു. വ്യത്യസ്ഥമായ പുതിയ പുതിയ രോഗങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ഈ ചങ്ങല ഇനിയും നീട്ടിക്കൊണ്ട് പോകാം. അതുകൊണ്ട് നാളെ പട്ടിപ്പനിയും പൂച്ചപ്പനിയും ഉണ്ടായാല്‍ അത്ഭുതപ്പെടണ്ട. ആദ്യം ഉപകാരപ്രദങ്ങളായ മൃഗങ്ങള്‍ തീരട്ടെ.


മേമ്പൊടി

ജ്വരചികിത്സയെ പറ്റി വിപുലമായ പഠനങ്ങള്‍ ആയുര്‍വ്വേദത്തിലുണ്ട്. പന്നിപ്പനിക്ക് മരുന്നില്ല എന്ന് സമ്മതിച്ച സ്ഥിതിക്ക് അതൊന്നു പരീക്ഷിച്ചു കൂടെ? മനുഷ്യന്‍ ജീവിച്ചു പോട്ടെ!
(1)
തുളസിയില
കരിനൊച്ചിയില
പാണലില
തുമ്പയില
ഇവയിട്ട് വെള്ളം തിളപ്പിച്ച് കഴുത്തിനു താഴെ ധാരയാക്കി ഒഴുക്കി കുളിച്ചാല്‍ വന്ന പനി പോകും. പുതിയ പനി വരില്ല.
(2)
അടയ്ക്കാമണിയന്റെ വേരു കഷായം വച്ച് നെറുകയില്‍ ധാര കോരിയാല്‍ നാലുനാള്‍ കൂടുന്ന പനി മാറും.
(3)
പീനസപ്പനിയാണെങ്കില്‍ ത്രികടു ചൂര്‍ണ്ണം നസ്യം.

പന്നിപ്പനിയുടെ ലക്ഷണം വായിച്ചപ്പോള്‍ ഇതൊക്കെ തന്നെ അധികമാണെന്ന് തോന്നുന്നു.
(അവലംബം : കൈരളി ടി വി യിലെ ആരോഗ്യജീവനം പരിപാടി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15നു)

അനുപാനം :

എറിക്ക് സീഗല്‍ എന്നൊരു ആംഗലേയ നോവലിസ്റ്റുണ്ട്. മലയാളത്തിന്റെ വിശ്രുത സംവിധായകരായ കമലിന്റേയും, ലാല്‍ ജോസിന്റേയും ‘നിറം’, ‘ക്ലാസ്സ്മേറ്റ്സ്’ എന്നീ സിനിമകള്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദ് ഡോക്ടേഴ്സ് എന്നൊരു നോവല്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിന്റെ പ്രിലൂഡില്‍ 26 എന്ന സംഖ്യയെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ആരെങ്കിലും അതൊന്നു വായിച്ചു അതിന്റെ അര്‍ത്ഥമൊന്ന് പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു. (പുതിയ സിനിമ എടുക്കരുത്)

കര്‍ക്കടക പൂയം

അക്ഷയ തൃതീയ കഴിഞ്ഞല്ലോ.
ഇനിയും എന്തെങ്കിലും വേണ്ടെ മലയാളിക്ക്? ദാ ഒരെണ്ണം.
കര്‍ക്കിടകത്തിലെ പൂയം നാളില്‍ പോത്തിറച്ചി വാങ്ങാന്‍ ഉത്തമം.
അന്നു തന്നെ കറിവച്ചോ വറുത്തോ കഴിച്ചാല്‍ നല്ല ആരോഗ്യമുണ്ടാകും.
പിറ്റേന്നായാല്‍ വയറുകടി പിടിക്കും.
ജയ് കര്‍ക്കടക പൂയം!

Sunday, April 19, 2009

അമേരിക്കയിലെ വെടിയൊച്ചകള്‍

അമേരിക്കയിലും യൂറോപ്പിലുമാ‍യി നിരപരാധികള്‍ ആക്രമിക്കപ്പെടുന്നത് വ്യാപകമാവുകയാണു. കഴിഞ്ഞവാരത്തില്‍ ബിങ്‌ഹാംന്റെണില്‍ 12 പേരെ വെടിവച്ചു കൊന്ന് അക്രമി ആത്മഹത്യ ചെയ്തു. അമേരിക്കന്‍ സിവിക്ക് അസ്സോസിയേഷന്‍ ഓഫീസ് പരിസരത്താണു സംഭവം. അമേരിക്കയിലേക്ക് കുടിയേറുന്നവരെ സഹായിക്കാനുള്ള സ്ഥാപനമാണു സിവിക്ക് അസ്സോസിയേഷന്‍. തൊഴില്‍ നഷ്ടപ്പെട്ടതിലും ഇംഗ്ലീഷ് അറിയാത്തതിലുമുള്ള നിരാശ്ശയാണു വെടിവെപ്പിനും ആത്മഹത്യയ്ക്കും കാരണമെന്ന് എഫ്.ബി.ഐ പറയുന്നു. പ്രതി 42 കാരനായ ഗിവേര്‍ലി വൂങ് എന്ന വിയറ്റനാം കാരനാണെന്ന് സംശയമുണ്ട്.

സംഭവത്തിന്റെ സാങ്കേതിക വശങ്ങള്‍ എന്തു തന്നെയായാലും അതിന്റെ സാമൂഹിക വശം ഭീകരമാണു. സ്വര്‍ഗ്ഗരാജ്യമെന്ന് വിശേഷിപ്പിച്ച് ലോകം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ ഇതൊക്കെ സംഭവിക്കാമ്മോ? അവിടെ ജീവസുരക്ഷ ഇല്ലാതായോ? അമേരിക്ക മാന്ദ്യവും അക്രമങ്ങളും കൊണ്ട് താമസിയാതെ ഒരു ഇരുണ്ട ഭൂഖണ്ഡമാകുമോ? അമേരിക്കയുടെ യഥാര്‍ത്ഥ അവസ്ഥയെന്താണു?

FBI അവകാശപ്പെടുന്നപോലെ വ്യക്തിപരമായ നിരാശ്ശയാകുമോ ഇതിനു കാരണം? IBM ല്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട വ്യക്തിയാണു വൂങ് എന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ തങ്ങളുടെ പേറോളില്‍ ഇങ്ങനെ ഒരു പേരുകാരന്‍ ഉള്ളതായി അവര്‍ സമ്മതിച്ചിട്ടില്ല. അതിനും മുങ്കൂറായി ഒരു ന്യായം FBI യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വൂങ് എന്നത് കള്ളപ്പേരാകാനിടയുണ്ട് എന്നാണു അവരുടെ വാദം. വൂങിന്റെ സഹോദരി പക്ഷെ അത് അംഗീകരിച്ചിട്ടില്ല.

അമേരിക്കപോലെ ഒരു ‘ദരിദ്രരാജ്യ’ത്തില്‍ തൊഴില്‍ നഷ്ടം ഭ്രാന്ത് പിടിപ്പിക്കും. അതില്‍ അയഥാര്‍ത്ഥതയൊന്നുമില്ല. ‘ദരിദ്രരാജ്യം’ എന്ന് വിശേഷിപ്പിച്ചത് ആരേയും പരിഹസിക്കാനല്ല. ഒരു യാഥാര്‍ത്ഥ്യമാണത്. അംഗീകരിക്കാന്‍ പ്രയാസമാണെങ്കില്‍ പോലും. നന്നായി ആലോചിച്ചാല്‍ ഇത് സത്യമാണെന്ന് ബോദ്ധ്യമാകും. ഒരു ദിവസം പണിയില്ലെങ്കില്‍ അന്ന് അവിടെ അപ്പം കഴിക്കാനാവില്ല. ഓരോ ദിവസവും വരുമാനമുണ്ടായി അത് ചെലവഴിച്ചു വേണം കഴിഞ്ഞുപോകാന്‍. ഭൂരിഭാഗത്തിനും മിച്ചം എന്നൊന്നില്ല. കടങ്ങളുടെ വലയ്‍ക്കുള്ളിലാണു പൌരന്മാര്‍. കടമുള്ളവന്‍ ഏങ്ങനെ സമ്പന്നനാകും? അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ഒരു ദിവസക്കൂലിക്കാരന്റത്രപോലും സാമ്പത്തികമായി സുരക്ഷിതരല്ല അമേരിക്കന്‍ പൌരന്മാര്‍! നാമും ആ അവസ്ഥയിലേക്ക് എത്തിച്ചേരണമെന്നാണു നമ്മുടെ സാമ്പത്തികശാസ്ത്ര്ജ്ഞന്മാരും പറയുന്നത്.

മയ്യനാട്ടും മല്ലപ്പള്ളിയിലുമുള്ള ചിലരെങ്കിലും ഇതിനെ എതിര്‍ത്തേക്കാം. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുള്ളവര്‍ അവര്‍ക്ക് സമ്പന്നരായി തോന്നിയേക്കാം. NRI യുടെ നാ‍ട്ടിലെ പത്രാസുവച്ച് വിലയിരുത്തുന്നതു കൊണ്ടാണു അങ്ങനെ തോന്നുന്നത്.

വിദേശ രാജ്യങ്ങള്‍ ആകര്‍ഷകമായിരിക്കുന്നത് അവിടെ സുഭിക്ഷതയുള്ളതു കൊണ്ടല്ല. അവിടെ കിട്ടുന്ന ഡോളറും പൌണ്ടും ജീന്‍സ് ടൈറ്റാക്കി മിച്ചം പിടിച്ചാല്‍ ഇന്ത്യന്‍ രൂപയിലേക്ക് അത് മാറ്റുമ്പോള്‍ വലിയൊരു തുക കിട്ടും. അതുകൊണ്ടിവിടെ ധാരാളിക്കുമ്പോള്‍ അവര്‍ പണക്കാരായി കരുതപ്പെടും. അത്രേയുള്ളു. ഗള്‍ഫിലുള്ളവരുടെ കാര്യം നമുക്ക് അറിയാമല്ലോ. അവര്‍ക്ക് അവിടെയൊരു ജീവിതമില്ല. അടിമയെപ്പോലെ പണിയെടുത്ത് പണമുണ്ടാക്കി യാതൊരു അദ്ധ്വാനവും ചെയ്യാത്തവര്‍ക്ക് അയച്ചുകൊടുക്കുന്നു.

ഓരോ ദിവസവും തീറെഴുതിവച്ചിട്ടാണു അമേരിക്കപോലുള്ള വിദേശരാജ്യങ്ങളില്‍ പൌരന്മാര്‍ ജിവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം വരുമാനമുണ്ടാകില്ല എന്ന് അറിഞ്ഞാല്‍ അരിശമുണ്ടാകുന്നത് സ്വാഭാവികം. അത് മനോരോഗമായി പരിണമിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ഇതിപ്പോള്‍ അവിടങ്ങളില്‍ തുടര്‍ക്കഥയാവുകയാണു.

എന്താണു ഇതു പോലെയുള്ള സംഭവങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശം?

ജീവിതത്തിനു അമേരിക്കന്‍ മോഡല്‍ അപകടകരമാണെന്നാണോ? സത്യം അതാണെങ്കിലും നാം ഇനിയും അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോഴും അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് പിമ്പേ പായാനാണു ഇന്ത്യക്കാരന് താല്‍പ്പര്യം. അതെത്ര അപായകരമായാല്‍ പോലും.

അക്രമത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ പിന്നെയും സംശയങ്ങള്‍ ബാക്കി. അതീവ ക്രൂരമാണു കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. വെറും ഒരു നിരാശ്ശക്കാരനു ചെയ്യാവുന്ന വിധത്തിലല്ല ഇത്തരം നരഹത്യകള്‍ നടന്നിരിക്കുന്നത്. രക്തം കട്ടപിടിക്കുന്ന കൂട്ടക്കുരുതിയാണു ചെയ്തിരിക്കുന്നത്. അത്തരം നീചപ്രവര്‍ത്തി ചെയ്യത്തക്കവിധം അമേരിക്കന്‍ മനസ് വികലമായി എന്നാണെങ്കില്‍ ആ സാമൂഹിക വ്യവസ്ഥിതിയെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൌരന്മാര്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ ചുറ്റുമുള്ളവരെ ചുട്ടുകൊല്ലാം എന്നുവന്നാല്‍ മുഖ്യപൌരനു ഭ്രാന്ത് പിടിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? ലോകം മുഴുവന്‍ നാലഞ്ചുവട്ടം ചുട്ട് ചാമ്പലാക്കാനുള്ള ബോംബുണ്ടകള്‍ അമേരിക്കയുടെ കൈവശമുണ്ട് എന്നാണു കേള്‍വി.

സംഭവങ്ങളുടെ മറ്റൊരുവശം പരിശോധിച്ചാല്‍ അറപ്പില്ലാതെ വെടിയുതിര്‍ക്കാന്‍ കഴിയുന്നവരാണു ആക്രമികള്‍ എന്ന് മനസിലാകും. ഇംഗ്ലീഷ് സിനിമകളിലെ വില്ലന്മാരെപ്പോലെ. അത് അഭിനയമാണെങ്കില്‍ ഇത് യാഥാര്‍ത്ഥ്യം. ലക്ഷ്യം തകര്‍ക്കാനുള്ള ഉന്നമുള്ളവരുമാണു അവര്‍. ഇതൊന്നും പെട്ടെന്ന് നിരാശ്ശ ബാധിച്ചവര്‍ നടത്തുന്നതായി വിചാരിക്കാന്‍ വയ്യ. പരിശീലനം കിട്ടിയവരാണ് ഇവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അക്രമികള്‍ എവിടെ നിന്ന് വരുന്നു?

ഇവിടെയാണ് അമേരിക്ക പാപത്തിന്റെ ശമ്പളം കൈപ്പറ്റുകയാണോ എന്ന് സംശയിക്കേണ്ടത്. ആയുധവില്‍പ്പന പ്രോത്സാഹിപ്പിക്കാനായി ലോകത്തിന്റെ പലഭാഗങ്ങളിലും അമേരിക്ക കലാപമുണ്ടാക്കിയിട്ടുണ്ട്. അതിനുവേണ്ടി അവര്‍ പടച്ചു വിട്ട സ്വകാര്യസൈന്യം ഇപ്പോള്‍ കാര്യമായ പണിയില്ലാതെ കഴിയുകയാണു. വേണ്ടത്ര പരിശീലനമുള്ള അവരെ ആരെങ്കിലും ഉപയോഗിച്ചാല്‍ അത്ഭുതപ്പെടാനില്ല. ചാവേറായിട്ടോ അക്രമിയായിട്ടോ. ക്രൂരമായ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ ന്യായമായും അങ്ങനെ സംശയിച്ചു പോകും. പക്ഷെ ഉപചാരങ്ങളില്‍ അധിഷ്ഠിതമായ ഒരു കൃത്രിമ ജീവിതരീതി അനുവര്‍ത്തിച്ചുവന്ന പാശ്ചാത്യസമൂഹം ഇത്തരം സന്ദേഹങ്ങളെ ആലോചിക്കാന്‍ പോലും ഭയക്കും. അപ്പോള്‍ അത് യാഥാര്‍ത്ഥ്യമാണെന്നെങ്ങാനും പുറത്തറിഞ്ഞാല്‍ അമേരിക്ക ഭയം കൊന്ട് വിറങ്ങലിച്ച് തകരും. വേള്‍ഡ് ട്രെയിഡ് സെന്റര്‍ അക്രമസമയത്ത് ലോകം അത് കണ്ടതാണു. അതുകൊണ്ടായിരിക്കാം മന്ദബുദ്ധികള്‍ പോലും ചിരിച്ചു പോകുന്ന ന്യായങ്ങള്‍ പറയാന്‍ അധികൃതര്‍ ഒരുമ്പെടുന്നത്. പക്ഷെ ഈ തമാശ അപകടകരമാണെന്ന് താമസിയാതെ അവര്‍ തിരിച്ചറിയും.

Friday, April 3, 2009

പ്രിയേ.......ചാരുശീലേ


ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ (29)പാടുന്നു
ജയദേവ കൃതിയുടെ ആലാപനം കേള്‍ക്കാനായി ഇടതുവശത്ത് മുകളിലുള്ള റേഡിയോ ഓണ്‍ ചെയ്യുക.
ഈ അഷ്ടപദി പുരി ജഗന്നാഥന്റെ മുന്നില്‍ സമര്‍പ്പിച്ചതാണെന്ന് ഐതിഹ്യം. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന പദം ‘പദ്മാവതി’ ജയദേവ പത്നിയും.
ഈ അഷ്ടപദിയില്‍ സം‌പ്രീതനായ ജഗന്നാഥന്‍ അതില്‍ “പ്രിയേ ചാരുശീലേ” എന്ന രണ്ട് പദങ്ങള്‍ കൂടിച്ചേര്‍ത്ത് അതീവ മനോഹരമാക്കി.
ഈ അഷ്ടപദിയേക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ കമന്റുകളായി അത് ചേര്‍ക്കാന്‍ താല്പര്യം.
(കടപ്പാട്: R.Venugopal Menon,NorthParavur
e-mail: aryacom2005@gmail.com,Mobile 9947061230)