Sunday, May 29, 2011

ഇറാന്റെ മഴ മോഷ്ടിച്ചു.

കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ ആസ്ത്രേലിയ കടുത്ത മഴക്കെടുതിക്ക് ഇരയായി. അന്നു, ആ മഴ സൃഷ്ടിച്ചത് അമേരിക്കയാണെന്ന ഒരു അന്ധവിശ്വാസം അവിടെ പ്രചരിച്ചിരുന്നു. അവരുടെ കാർഷിക മേഖലയെ ആ മഴ കാര്യമായിത്തന്നെ ബാധിച്ചു. രണ്ടു മാസത്തിനു ശേഷം ചുഴലിക്കൊടുങ്കാറ്റോടു കൂടിയ വേറെ ഒരു മഴവന്ന് ആസ്ത്രേലിയയുടെ ടൂറിസ്റ്റ് മേഖലയെ തകർത്തപ്പോൾ ആ വിശ്വാസത്തിനു ബലമേറി. അമേരിക്കൻ ഡോളർ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭത്തിലായിരുന്നു ഇതു രണ്ടും സംഭവിച്ചത്. അമേരിക്കയുടെ ദുഷ്ടബുദ്ധി എങ്ങനെയും പ്രവർത്തിക്കാം. ഇപ്പോൾ ഈ വാർത്ത വായിക്കുമ്പോൾ അന്ന് ആസ്ത്രേലിയക്കാർക്കുണ്ടായ സംശയം ശരിയാണൊ എന്നു തോന്നിപ്പോവുന്നു. പ്രത്യേക ഉപകരണങ്ങൾ വച്ച് മഴമേഘങ്ങളെ സൃഷ്ടിക്കാനും തടഞ്ഞൂ‍ നിർത്താനും മഴ പെയ്യിക്കാനും കഴിയുമെന്നുള്ളത് വിശ്വാസമല്ല ശരിയാവാനിടയുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ ജനതയ്ക്ക് സൌകര്യമൊരുക്കാനല്ലാതായി തീർന്നിട്ടു. പകരം കൂടുതൽ ഉപദ്രവം ഉണ്ടാക്കുന്നതിനാണു. അത് നല്ലതാണു താനും. ജനം ഈ സയൻസിന്റേയും ടെക്കനോളജിയുടേയും തനിഗുണം മനസിലാക്കുമല്ലോ. അതു വഴി യാഥാർത്ഥ്യത്തിലേക്ക് തിരിയുവാൻ അതിട നൽകുകയും ചെയ്യും. നാം വളർത്തിക്കൊണ്ടു വരുന്ന സാങ്കേതിക വിദഗ്ധർ നമുക്ക് വിനാശകരമായിത്തീരുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ കാത്തിരിക്കാം.

Wednesday, May 25, 2011

മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല..

കുരുക്ഷേത്രത്തിൽ നടന്നത് മഹായുദ്ധമാണു. ഇവിടെ മഹത് ശബ്ദത്തിനു ശ്രേഷ്ഠമെന്ന് അർത്ഥമില്ല. കാരണം ഒരു യുദ്ധത്തിനും മഹത്തരമാവാനാവില്ല. യുദ്ധങ്ങൾ ദുരിതവും വേദനയും ഇരുൾച്ചയുമാണു കൊണ്ടുവരിക. വല്ല തോക്ക് കച്ചവടക്കാരനുമേ യുദ്ധത്തിനു മഹത്വമുണ്ടെന്നു പറയു. അവർക്ക് അവരുടെ ചരക്ക് വിറ്റു പോകണമല്ലോ.

മഹാഭാരത യുദ്ധവും ഒരുപാട് ദുരിതങ്ങൾ വിതച്ചു. ആയിരങ്ങൾ മരിച്ചു. വേദനിച്ച് വേദനിച്ച് പകപോലും പ്രവർത്തിക്കാതെയായി. ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ. അച്ഛൻ നഷ്ടപ്പെട്ട മക്കൾ. മക്കൾ നഷ്ടപ്പെട്ട അമ്മമാർ. മനുഷ്യരേപ്പോലെ തന്നെ ആനകൾ, കുതിരകൾ തുടങ്ങിയ ജന്തുക്കളും മരിച്ചു വീണു. എല്ലാവരും കുടിപ്പകയിൽ നേരിട്ട് പങ്കെടുത്തവരോ, അവരോട് ചേർന്നു നിന്നവരോ ആയിരുന്നു.

ഇത്രയൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അത് ജനപഥങ്ങളെ ബാധിച്ചതായി സാഹിത്യത്തിൽ പരാമർശമുണ്ടായിട്ടില്ല. സുയോധനൻ പ്രജാക്ഷേമ തൽ‌പ്പരനായ രാജാവായിരുന്നു. ധർമ്മപുത്രരേക്കുരിച്ചും അതു തന്നെയായിരുന്നു അഭിപ്രായം. അവർ യുദ്ധം ചെയ്തത് എല്ലാ യുദ്ധങ്ങളിലും എന്ന പോലെ സ്വാർത്ഥത കൊണ്ട് മാത്രമായിരുന്നു. ധർമ്മം സ്ഥാപിക്കാനുള്ള യുദ്ധമാണു നടന്നതെന്നു പറഞ്ഞാൽ എന്ത് ധർമ്മമാണു സ്ഥാപിച്ചതെന്നു ചോദിക്കേണ്ടി വരും. ദു:ഖമുണ്ടാക്കുന്ന ധർമ്മമുണ്ടോ? ധർമ്മം ദു:ഖമുണ്ടാക്കിയാൽ അതിനെ ധർമ്മമെന്നു വിളിക്കാമോ? മഹാഭാരത യുദ്ധം അവശേഷിപ്പിച്ചത് വലിയ വലിയ ദു:ഖങ്ങൾ മാത്രമായിരുന്നു.

ഗാന്ധാരിക്ക് മക്കൾ നൂറും നഷ്ടപ്പെട്ടു. അർജ്ജുനനു നഷ്ടമായത് വില്ലാളിയായ സ്വന്തം പുത്രൻ. കൃഷ്ണനുമുണ്ടായി ദു:ഖം. അത് ലോകേഷണകൾ ഒന്നു കൊണ്ടുമായിരുന്നില്ല. താൻ വെളിവാക്കിക്കൊടുത്ത തത്ത്വം അർജ്ജനനു മനസിലായില്ല. മനസിലായിരുന്നെങ്കിൽ ചോരപ്പുഴയൊഴുകുന്നത് ഒഴിവാക്കാമായിരുന്നു. ധർമ്മ പുത്രർക്കും വാശിയായിരുന്നു.

എല്ലാം കഴിഞ്ഞ് പാപങ്ങൾ മോചിപ്പിക്കണമെന്ന മോഹം ഉണ്ടായപ്പോഴാണു രാജസൂയത്തിനു കോപ്പ് കൂട്ടിയത്. യുദ്ധം കഴിഞ്ഞതു കൊണ്ടാകാം യാഗം നടത്താനുള്ള ധനം ഉണ്ടായിരുന്നില്ല. വീരത്വം കാണിച്ച യുദ്ധം കഴിഞ്ഞതേയുള്ളൂ. കണ്ണുരുട്ടിയാൽ ജനം കാശ് കൊടുക്കും. പാണ്ഡവർ പക്ഷെ അതിനു മുതിർന്നില്ല. ദ്വാപര യുഗത്തിൽ ഭരണാധിപന്മാർക്ക് ഇന്നത്തേ അപേക്ഷിച്ച് കുറച്ചു കൂടി ജനത്തോട് സ്നേഹമുണ്ടായിരുന്നു എന്നു കരുതണം. അഭ്യാസക്കാഴ്ചക്കുള്ള അരങ്ങൊരുക്കുമ്പോഴും രണ്ടാം തലമുറ രാജ്യപാതകൾ തുറന്നു കൊടുക്കുമ്പോഴും അതിൽ നിന്നും ധനം സമ്പാദിച്ച് രഹസ്യമായി സൂക്ഷിക്കണമെന്നു ഇരുപക്ഷത്തുള്ള രാജാക്കന്മാരാരുംവിചാരിച്ചില്ല. വ്യാസന്റെ നിശബ്ദത എത്ര തുരന്നു പരിശോധിച്ചാലും അതിനുള്ള ഒരു തെളിവും കണ്ടെത്താനാവില്ല.

രാജസൂയം നടത്താൻ അതു കൊണ്ട് യുധിഷ്ഠിരൻ വിഷമിച്ചു. കൃഷ്ണനാണു അതിനുള്ള പോംവഴി കാണിച്ചു കൊടുത്തത്. മരുത്തന്റെ ധനമെടുക്കുക. മരുത്തൻ വെറുതെ ധനം സൂക്ഷിച്ചിട്ടുണ്ട്. ധന സമ്പാദനം മൂർദ്ധന്യത്തിലെത്തിയാൽ അങ്ങനെ സമ്പാദിക്കുന്ന ധനം കൊണ്ട് ഒരു ഉപയോഗവുമില്ലാതാകും. പിന്നെയത് കുഴിച്ചിടുകയേ നിവർത്തിയുള്ളു. അത് പിന്നീട് ഉപകാരപ്പെടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ സ്വാർത്ഥമായി സ്വത്ത് സമ്പാദനത്തിനു ഇറങ്ങിത്തിരിക്കുന്നവർ ഇതൊന്നും ഓർക്കാറില്ല. മരുത്തൻ തന്നെ ഇന്നത്തെ നിലയിൽ ഒരു സ്വിസ് ബാങ്ക് നടത്തിയ ആൾ ആയിരിക്കണം.

എന്തായാലും രാജാവിനു ജനത്തിനു പുറത്ത് കരം ചുമത്താനോ ഉൽ‌പ്പന്ന വില വർദ്ധിപ്പിക്കാനോ തോന്നിയില്ല.

ജനപഥത്തിന്റെ ശാപം കിട്ടാത്തതു കൊണ്ടാകണം, പാണ്ഡവർക്ക് സ്വസ്ഥമായി വാനപ്രസ്ഥത്തിനു പോകാനായി.

പ്രപഞ്ച രഹസ്യത്തിലേക്കുള്ള വാതിൽ...

പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ മനസും വാക്കും മടങ്ങിപ്പോരുമെന്നു ഭാരതീയ ഋഷിമാർ കണ്ടെത്തിയിരുന്നു. അപ്പോൾ സാധാരണ ജനത്തിനു അതേക്കുറിച്ച് ഒരു ബോധമുണ്ടാകാനുള്ള വഴിയെന്താണെന്നവർ കാരുണ്യപൂർവ്വം ആലോചിച്ചു. പാരസ്പര്യത്തിലൂടെ അത് സാദ്ധ്യമാണെന്ന് അവർ കണ്ടെത്തി. പ്രപഞ്ചത്തിലുള്ള സകലതിനോടും പാരസ്പര്യത്തിൽ കഴിയാൻ അതുകൊണ്ടാനവർ ഉപദേശിച്ചത്. പക്ഷിമൃഗാദികളോടും സസ്യജാലങ്ങളോടും പാരസ്പര്യത്തോടെ നിന്നാൽ പ്രകൃതിയുടെ രഹസ്യം തുറന്നു കിട്ടും. അപ്പോൾ നമ്മൂടെ അറവുശാലകൾ പൂട്ടിപ്പോവില്ലെ? നാം കെട്ടിയുയർത്തിയ ആകാശചുംബികൾ പൊളിച്ചു കളയേണ്ടി വരില്ലെ? നാം അത് സ്വയം ചെയ്തില്ലെങ്കിൽ പ്രകൃതി തന്നെ നിശ്ചയ്യമായും ഒരു ദിവസം അത് ചെയ്യും.

Tuesday, May 24, 2011

മലയാളിയുടെ മിഥ്യാശാസ്ത്രബോധങ്ങൾ : 1

വെളിച്ചെണ്ണയും തേങ്ങയും മലയാളി സമൂഹം ഉപേക്ഷിക്കാൻ ശ്രമിച്ചത് അവന്റെ മിഥ്യാശാസ്ത്ര ബോധം കൊണ്ടാണെന്ന് തോന്നുന്നു. ആയിരത്തിതൊള്ളായിരിത്തി അറുപതുകളോടെയാണു കേരളത്തിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സാർവ്വത്രികമായത്. എന്തും ശാസ്ത്രീയമായി പഠിക്കണമെന്ന ബോധം അതുണ്ടാക്കി. ആ അവബോധം മലയാളി സമൂഹത്തിന്റെ പാരമ്പര്യത്തെ കടപുഴക്കുന്നതായിരുന്നു. വിഗ്രഹഭഞ്ജകരാകുമ്പോൾ നാം അതിന്റെ അനന്തരഫലങ്ങൾ ഓർത്തില്ല. പത്മവ്യൂഹം ഭേദിച്ചു കടന്ന അഭിമന്യുവിനേപ്പോലെ പിന്നീട് അവർ അന്തരാളത്തിൽ പെട്ടു. രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായാലും പക്ഷെ ഈഗോ, അത് ശക്തമായി നിലനിൽക്കുന്നു. അതു കൊണ്ട് പുനർവിചിന്തനത്തിനോ മാറ്റത്തിനോ മലയാളി മടിക്കുകയും ചെയ്യുന്നു.

തേങ്ങയുടെ മാത്രം കാര്യമെടുക്കാം. കുറഞ്ഞത് 500 കൊല്ലമെങ്കിലും ആയിക്കാണും തേങ്ങ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ട്. ഇത് ആധുനിക ചരിത്രഗവേഷകരുടെ മന്ദബുദ്ധി നിലപാടാണേ. എനിക്കതിൽ യാതൊരു ബോദ്ധ്യവുമില്ല. കാരണം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ആയുർവ്വേദഗ്രന്ഥങ്ങളിൽ തേങ്ങയെപ്പറ്റി പരാമർശമുണ്ട്. അപ്പോൾ പുളുന്താൻ സായിപ്പിനെ/നാടൻ സായിപിനെ ഞാനെന്തിനു വിശ്വസിക്കണം?

തെങ്ങിനേയും തേങ്ങയും അടിസ്ഥാനമാക്കി സുസംഘടിതമായ ഒരു ജീവിത ശൈലി നമുക്കുണ്ടായിരുന്നു. തെങ്ങുകൊണ്ടുള്ള ആദ്യത്തെ പ്രയോജനം പശുവിനെ തെങ്ങിൽ കെട്ടാമെന്നതായിരുന്നു! തേങ്ങ പാചകത്തിനുപയോഗിക്കാം. അനവധി ചമ്മന്തികൾ തേങ്ങകൊണ്ടുണ്ടാക്കാം. വിവിധതരം അരവുകൾ വേറെ. തേങ്ങാപ്പാലു കൊണ്ട് പായസം വയ്ക്കാം. വെളിച്ചണ്ണ തേക്കാനും താളിക്കാനുംഉത്തമം. ഉരുക്ക് വെളിച്ചെണ്ണ ദേഹത്തും നാവിലും തടവിക്കൊടുത്താൽ നവജാതശിശുക്കൾ പുഷ്ടിയോടെ വളരും. നിറവും ആരോഗ്യവും കിട്ടും. തെങ്ങിന്റെ പഴുത്തമടൽ വാട്ടിപ്പിഴിഞ്ഞ നീരും കൽക്കണ്ടവും ജീരകം വറുത്ത് പൊടിച്ചതും ചേർത്ത് കൊടുത്താൽ ഏത് ചുമയും ശമിക്കും.(ഒറ്റ ഡോസ് മതിയാകും). ഓല പുരമേയാൻ ഉപയോഗിച്ചു. തടി പുരയുണ്ടാക്കാനും. ചൂട്ടും കൊതുമ്പും തീയെരിക്കാൻ. ആവർത്തിച്ചുണ്ടാകുന്ന ആ സ്വാഭാവിക ഇന്ധനം കുറെച്ചെങ്കിലും പിന്തുടെർന്നെങ്കിൽ ഇന്നീ പെട്രോൾ വിലവർദ്ധന ഉണ്ടാകുമായിരുന്നോ? മലയാളികൾ ചിന്താ ശീലരാണെന്ന് പറയുന്നത് വെറുതെയാണു.

അങ്ങനെ തെങ്ങിനെ അടിസ്ഥാനപ്പെടുത്തി ആരോഗ്യപൂർണ്ണമായ ഒരു ജീവിതം മലയാളി നയിച്ചു വരികയായിരുന്നു. അതു കണ്ടുവളർന്നവർ ശാസ്ത്രബോധം നേടിയപ്പോൾ തെങ്ങിനെ ഉപേക്ഷിച്ചു. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും എന്തോ കുഴപ്പമുണ്ടെന്നു പേടിച്ചു. ആ പ്രചരണം നടന്നത് ശാസ്ത്രത്തിന്റെ പേരിലായിരുന്നു. വലിയ കച്ചവടസ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ നടത്തിയതാണു അതെന്നു ഇതിനെ എതിർക്കാൻ ഉദ്ദേശിക്കുന്നവർ ഇന്നു പറയും. അതവരുടെ മനസമാധാനത്തിനാ‍യത് കൊണ്ട് എതിർക്കേണ്ട കാര്യമില്ല.

പക്ഷെ യാഥാർത്ഥ്യമെന്താണു? നമ്മുടെ നാട്ടിലല്ലാതെ എവിടെയൊക്കെയോ നടന്ന ശാസ്ത്രഗവേഷണങ്ങൾ. അതാണു വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണു എന്നു പറയുന്നത്. ആ അറിവ് ജനങ്ങളിൽ എത്തിയപ്പോൾ എന്തൊരലാഹമാണുണ്ടായത്. വെളിച്ചണ്ണ ഉപേക്ഷിച്ച് ഡാൽഡ, സൂര്യകാന്തി എണ്ണ തുടങ്ങിയവയിലേക്ക് ആളുകൾ പാഞ്ഞു. കുറേക്കഴിഞ്ഞ് അത് പാമോയിലിൽ ചെന്നു മുട്ടി. ഏറ്റവും അമ്പരപ്പുണ്ടായത് വിദ്യാഭ്യാസമുള്ളവർക്കായിരുന്നു. അവർ ‘ശാസ്ത്രീയമായി‘ ജീവിക്കുകയും ശാസ്ത്രകാരന്മാരെ ചൂണ്ടിക്കാണിച്ച് തെങ്ങിനും തേങ്ങയ്ക്കുമെതിരേയുള്ള പ്രചാരണത്തിനു ചൂട്ടുപിടിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നമുണ്ടാകുമെന്നു പറഞ്ഞ് ഡോക്ടറന്മാർ ജനത്തെ വിരട്ടി. എല്ലാവരും പഠിപ്പുള്ളവർ. പക്ഷെ അവർക്ക് സാമാന്യബോധമോ ശാസ്ത്രീയ ചിന്തയോ ഉണ്ടായിരുന്നില്ല എന്നു വ്യക്തം. അതുണ്ടായിരുന്നെങ്കിൽ അവർ ആലോചിച്ചേനെ ജീവിതാനുഭവവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ പറയുന്നതൊക്കെ ശരിയാണോ? ജീവിതാനുഭവത്തേക്കാൾ വലിയ ശാസ്ത്രമുണ്ടോ?

തങ്ങളുടെ എത്രയോ തലമുറകൾക്ക് പിൻപിൽ നിന്നാരംഭിച്ചതാണു തേങ്ങയുടെയും വെളിച്ചെണ്ണയുടേയും ഉപയോഗം. അവർ അതു ഉപയോഗിച്ചിട്ടെന്തെങ്കിലും കുഴപ്പമുണ്ടായോ? എന്തു ഗുണമുണ്ടായിരുന്നു. അതന്വേഷിക്കാൻ ദൂരെയെങ്ങും പോക്കണ്ട. സ്വന്തം വീട്ടിലും ചുറ്റുപാടും നോക്കിയാൽ മതി.

തേങ്ങക്കെതിരായിട്ടുള്ള ഗവേഷണങ്ങൾ നടന്നത് ഏത് നാട്ടിലായിരുന്നു? ആ നാട്ടിലെ ഭക്ഷണത്തിലെ മുഖ്യ ഇനം തേങ്ങയാണോ? അവിടുത്തെ ചൂടും തണുപ്പും എത്ര. നമ്മൂടെ ഭക്ഷണരീതിയാണോ അവർക്ക്? പിന്നെങ്ങനെ തേങ്ങയുടെ ദൂഷ്യം കൃത്യമായി അവർക്ക് പറയാൻ കഴിയും. ഈ ശാസ്ത്രീയ ചിന്തയൊന്നും അന്നു കടന്നു വന്നില്ല.

നമ്മുടെ മൊണ്ണാച്ചി ശാസ്ത്രവാദികൾ ചിന്തിച്ചത് ലാബുകളാണു പ്രകൃതിയേക്കാൾ മികച്ച സ്ഥലം എന്നാണു. അവിടെ സംഭവിക്കുന്നതെല്ലാം സത്യം. അവിടുത്തെ കൂലിപ്പണിക്കാർ എഴുതി തയ്യാറാക്കുന്ന കടിതങ്ങൾ ഉണ്മ! സ്റ്റാറ്റിസ്റ്റിക്സിലെ പ്രോബബിലിറ്റിക്കപ്പുറം പോകാത്ത ശാസ്ത്രഗവേഷണങ്ങളെ സംശയബുദ്ധ്യാ നോക്കാനുള്ള ശാസ്ത്രബോധം പോലുമില്ലാത്ത ഉണ്ണാക്കന്മാരായിപ്പോയി പഠിപ്പുള്ള മലയാളി മദ്ധ്യവർഗ്ഗം.

അതിന്റെ ഫലം അവർ അനുഭവിച്ചു. എന്തിനു ദോഷകരമാണോ വെളിച്ചെണ്ണ എന്നു പറഞ്ഞത് ആ രോഗം വ്യാപകമായി. വെളിച്ചെണ്ണക്ക് പകരം പാമോയിലും പട്ടിക്കാട്ടവും ഉപയോഗിച്ചിട്ടും വെളിച്ചെണ്ണയാൽ ബാധിക്കാവുന്ന രോഗമെന്നു പ്രചരിപ്പിച്ച രോഗം കൂടിക്കൂടി വരുന്നതെന്നു ആലോചിച്ചില്ല. നമുക്ക് ചുറ്റുമുള്ള യാഥാർത്ഥ്യം കാണുവനുള്ള മിഴിത്തിളക്കം മലയാളിക്ക് ഇല്ലാതെപോയി.

വെളിച്ചെണ്ണയ്ക്കെതിരേയുള്ള പ്രചാരണത്തിനു ദുബ്ബലമെങ്കിലും പ്രതിരോധം തീർക്കാൻ ശ്രമിച്ചത് ശ്രീ. ചിത്തിര തിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ടും ഡോ. എം.എസ്.വല്യത്താനുമായിരുന്നു. മദ്ധ്യവർഗ്ഗ പണ്ഡിതജനം അതിനെ അവന്റെ സ്വാഭാവികദുശീലം കൊണ്ട് എതിർക്കുകയും ചെയ്തു.

“സായിപ്പ് ഗവേഷണം ചെയ്ത് കണ്ടെത്തിയത് മറിച്ചാകുമോ? ഇതൊക്കെ തട്ടിപ്പല്ലേ. ഏതെങ്കിലും ഇന്ത്യാക്കാരനു സയൻസറിയാമോ?”

ശ്രീചിത്രയിലെ ഗവേഷണഫലം കൊണ്ട് ജനത്തിനു ഗുണമുണ്ടായില്ലെങ്കിലും ഡോ.എം.എസ്.വല്യത്താനു ഗുണമുണ്ടായി. അദ്ദേഹം യഥാർത്ഥശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ചരകന്റെ പാരമ്പര്യത്തേക്കുറിച്ചൊക്കെ പഠിക്കാൻ തുടങ്ങി.

വല്യത്താനുണ്ടായ മാറ്റത്തിന്റെ നൂറിലൊന്നു കേരളത്തിലെ ശാസ്ത്രാഭിമാനികൾക്ക് ഉണ്ടായിക്കണ്ടാൽ മതിയായിരുന്നു. അതുണ്ടാകുമോ?

Saturday, May 21, 2011

സ്റ്റീഫൻ ഹോക്കിൻസും നെന്മാറവേലയും.


ഗ്രാൻഡ് ഡിസൈൻ സ്റ്റീഫൻ ഹോക്കിങ്സിന്റെ പുതിയ പുസ്തകമാണു. പ്രപഞ്ചത്തിന്റെ മാതൃക അദ്ദേഹം ഊഹിച്ചിരിക്കുന്നു എന്ന രീതിയിലാണു ആ പുസ്തകത്തേക്കുറിച്ചുള്ള പ്രചരണം നടക്കുന്നത്. ശ്രീ.ഗിരിജാവല്ലഭൻ സാർ അതിനെ ഖണ്ഡിച്ചു കൊണ്ട് ലേഖനമെഴുതിയിരുന്നു. ഹോക്കിങ്സിന്റെ പുത്തൻ ഗ്രന്ഥം വായിച്ചിട്ടില്ല. ഇതിയാന്റെ ഷോർട്ട് ഹിസ്റ്ററി ഓഫ് ടൈം വായിക്കാൻ ശ്രമിച്ച് ബോറടിച്ച ഒരാളെന്ന നിലയിൽ, ഗ്രാൻഡ് ഡിസൈൻ കണ്ടപ്പോൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയേപ്പോലെ മാറി നടക്കുകയാണു. സമയ ചരിത്രം ഇനിയും വായിച്ച് മുഴുവിച്ചിട്ടില്ല. പക്ഷെ ഫിസിക്സിനോടുള്ള കമ്പം കൊണ്ട് അത് വായിച്ചവരോട് അതിന്റെ കഥ പറയാൻ പറഞ്ഞു. പണ്ട് സിനിമാ കാണാൻ പറ്റാത്തവർ സിനിമാ കണ്ടവരുടടുത്ത് കഥ കേൾക്കാൻ കാത് കൂർപ്പിച്ചിരിക്കുന്ന പോലെ. അതേ പണിയാണു ഗ്രാൻഡ് ഡിസൈന്റെ കാര്യത്തിലും അനുവർത്തിച്ചത്. എനിക്ക് മനസിലായത്, ഇതാണു.

പ്രപഞ്ചം എല്ലാ സാദ്ധ്യതകളും അടങ്ങിയ ഒരു സിസ്റ്റമാണു.(ബ്രഹ്മം?). അതിനു സ്രഷ്ടാവില്ല.(ഉണ്ടെന്നു തോന്നിക്കുന്നത് മായ). തനിയെ ഓരോ ഊർജ്ജനിലകളിലേക്കും അത് പരിണമിക്കും.(ഇച്ഛ?) ഓരോ എനർജി സ്റ്റേറ്റിനനുസരിച്ച് ഓരോരോ ലോകങ്ങൾ ഉരുത്തിരിഞ്ഞൂ വരും.(അതല വിതലങ്ങൾ). അങ്ങനെയുള്ളതിൽ ഒന്നാണു നാമിപ്പോൾ ജീവിക്കുന്ന ലോകം. (ഭൂലോകം). വേറെ എനർജി സ്റ്റേറ്റുകളിൽ (സ്വാഭാവികമായി) വേറെ ലോകങ്ങൾ ഉണ്ടാവാം.(സ്വർല്ലോകം തുടങ്ങി?) ഇതാണു ഞാൻ മനസിലാക്കുന്നത്. പുർണ്ണമായും ശരിയാണൊ എന്നറിയില്ല. എങ്കിലും കുറേ ശരിയുണ്ടാവണം.

സ്റ്റീഫൻ ചേട്ടൻ ഇത് പറഞ്ഞതിൽ എനിക്ക് തർക്കമോ അസഹ്യതയോ ഇല്ല. ഇതു അതിന്റെ കാവ്യസങ്കല്പത്തോടെ (ബ്രാക്കറ്റിൽ അത് കാണാം) ഇന്ത്യയിലെ ഭൂരിഭാഗവും ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണു. അവരുടെ മനസിൽ അത്തരം ലോകങ്ങളേപ്പറ്റി കവിതകൾ ഉണ്ട്. ആ കവിതയെ ഭൂരിപക്ഷത്തിനും മനസിലാകാത്ത അക്കങ്ങളുടെയും ചിഹ്നങ്ങളുടെയും രൂപത്തിലാക്കി എഴുതി വച്ചാൽ അതിനെ നാം പാണ്ഡിത്യമെന്നാണെല്ലോ പറയുന്നത്. ഹൊക്കിങ്സിന്റെ പണിയതാണു. വയറ്റിപ്പിഴപ്പിനല്ലെ അത് ചെയ്തോട്ടെ.

കാര്യം അതൊന്നുമല്ല. ദൈവമില്ലെന്നു അദ്ദേഹം പറഞ്ഞു എന്നതാണു വിവാദം. അങ്ങനെ സ്റ്റീഫൻ ഹോക്കിൻസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാശ്ചാത്യനെ ചൊടിപ്പിക്കാൻ വേണ്ടി മാത്രമാണു. ദൈവമില്ല എന്നു കേട്ടാൽ ഞെട്ടേണ്ടത് കത്തോലിക്കാ സഭ മാത്രമേയുള്ളൂ. കർത്താവില്ലെങ്കിൽ പോപ്പില്ല. പോപ്പില്ലെങ്കിൽ സഭയില്ല. സഭയില്ലെങ്കിൽ പള്ളികൾ ഇല്ല, ഇടയലേഖനമില്ല, തെരെഞ്ഞെടുപ്പില്ല, ധനകാര്യമില്ല. ചുരുക്കത്തിൽ ഒന്നുമില്ല, വെറും കട്ടപ്പൊഹ!! മാത്രം.

ഭാരതീയരായ നാം ഇത് കണ്ട് ഏറ്റുപിടിക്കേണ്ട വല്ല കാര്യവുമുണ്ടോ? ഒരാവശ്യവുമില്ല. ജനിച്ചാൽ ഒരു ലോകം. മരിച്ചാൽ ആത്മാവിന്റെ ലോകം. എനർജിസ്റ്റേറ്റ് അളവിനു മെരുങ്ങാത്ത അനന്തയിലേക്ക് പോയാൽ മോക്ഷം. അളവറിയാത്ത ശൂന്യത്തിലേക്ക് പോയാൽ മഹാപ്രലയം. എല്ലാ സാധ്യതകളൂം ഉൾക്കൊണ്ട് മനോവാചാമഗോചരമായിരിക്കുന്ന തുരീയം വേറെ. ചായക്കടയിലും കള്ള് ഷാപ്പിലും കുളിക്കടവിലുമൊക്കെ ഇരുന്നു ഇന്ത്യാക്കാർ അനായാസമായി സംസാരിക്കുന്ന വിഷയമാണു പ്രപഞ്ചോൽ‌പ്പത്തിയും അതിന്റെ പരിണാമവും. അങ്ങനുള്ള ഇന്ത്യക്കാരനു ഹൊക്കിൻസിന്റെ പുസ്തം കണ്ടാൽ എന്നാ തോന്നാനാ. നെന്മാറ വേല കഴിഞ്ഞ് വന്നിരിക്കുന്നവന്റെ മുന്നിലിട്ടാണോ ഏറുപടക്കം പൊട്ടിക്കുന്നത്? സ്റ്റീഫൻ ഹോക്കിൻസ് കുറഞ്ഞപക്ഷം കുടശ്ശനാട് കമലനെങ്കിലുമാകണം. അതു കൊണ്ട് അയാളെ വിട്. സായിപ്പിനെ ചോടിപ്പിച്ച് പത്തു പുസ്തകം വിക്കുന്നെങ്കിൽ വിക്കട്ടെ.