Tuesday, February 14, 2012

സോഫാ

സോഫാ വാങ്ങണം. ഒരു മോഹമാണത്. പതുപതുത്ത, ഇരിക്കുമ്പോൾ കുഴിഞ്ഞു പോകുന്ന, കണ്ടാൽ ആർക്കും അസൂയ തോന്നുന്ന വിലകൂടിയ ഒരു സോഫാ. അതിനാണു ഞങ്ങൾ ഷോറൂമിൽ കയറിയത്.

കുഷനിട്ട മരസെറ്റിയാണു ഇപ്പോൾ വീട്ടിലുള്ളത്. അതിനു ഒരു കേടുമില്ല. നല്ല ഒന്നാം തരം തേക്കിൽ ആശാരിയെ വീട്ടിൽ ഇരുത്തി പണിയിച്ചത്.  അതിഥികളെ സ്വീകരിച്ചിരുത്താൻ അതു മതിയാകും. പക്ഷെ അതിന്റെ ഫാഷനൊക്കെ പോയി. 30 കൊല്ലമായി അതു തന്നെയാണു വീട്ടിൽ കിടക്കുന്നത്. അതു മാറ്റി മേടിക്കണമെന്നു ഞാൻ നിശ്ചയിച്ചു.

ഷോറൂമിൽ നിരന്നു കിടക്കുന്ന സോഫകളിൽ എന്നെ ആകർഷിച്ചത് ഒരു ഇമ്പോർട്ടഡ് ലെതർ പീസാണു. വില 1.25 ലക്ഷം. അതല്പം കടന്നു പോയില്ലെ എന്നൊഴിച്ചാൽ മറ്റൊന്നിനേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. എന്റെ നോട്ടം അതിൽ ഉടക്കിക്കിടക്കുന്നതു കണ്ടപ്പോൾ നല്ലപാതിക്ക് ചങ്കിടിക്കാൻ തുടങ്ങി. ഒരു കാര്യത്തിലും ബോധമില്ലാത്തവനാണു ഞാനെന്നു ആയമ്മയ്ക്കറിയാം. ഇത് ഇഷ്ടപ്പെട്ടെങ്കിൽ ഇതുമായേ വീട്ടിൽ പോകു. പക്ഷെ ഇത്ര വില ജാസ്തിയുള്ള ഒന്നു വാങ്ങണോ എന്ന് ശ്രീമതിയുടെ മനസിലൂടെ ഒരു ചിന്ത കടന്നു പോയി. ഖജനാവ് കാലിയാക്കുന്ന ഒരു കാര്യത്തിലും ആയമ്മയ്ക്ക് താല്പര്യമില്ല. ആവശ്യവും പ്രയോജനവുമാണു ചെലവ് ചെയ്യാനുള്ള അവളുടെ മാനദണ്ഡങ്ങൾ. പെട്ടെന്നു അവളിലെ വിഷ്ണുശർമ്മാവ് ഉണർന്നു. മന്ദബുദ്ധികളെ രക്ഷിക്കാനുള്ള സാരസ്വതം ശ്രീമതിയിൽ നിന്നൊഴുകാൻ ആരംഭിച്ചു.

- നമുക്കെന്തിനാ ഇത്ര വില കൂടിയ സോഫാ?
- ഹേയ്! വിലയാണോ പ്രശ്നം? ഇത് കണ്ടില്ലെ? എന്തു ഭംഗിയാണു. നമ്മുടെ മനസിന്റെ ഇഷ്ടമല്ലെ പ്രധാനം. ഇതു നമ്മുടെ സ്റ്റാറ്റസിനു നന്നായി ഇങ്ങങ്ങുകയും ചെയ്യും. താനൊന്നു ആലോചിച്ചെ!
- പക്ഷെ, മാഷെ ഇതിനു നമ്മുടെ ഫ്ലോറുമായി ഒരു മാച്ചുമില്ല.

അപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്. മുന്തിരിക്കറുപ്പാണു സോഫായുടെ നിറം. ഞങ്ങളുടെ ഫ്ലോറിനു ചുവപ്പ് നിറവും. ശരിയാണു. ശ്രീമതി പറഞ്ഞതിൽ ഒരല്പം കാര്യമുണ്ട്. അതു പറയുമ്പോൾ താൻ ഒരു മികച്ച ഇന്റേണൽ ഡിസൈനറാണെന്ന ഒരു ഭാവം അവൾ എടുത്തണിഞ്ഞു. അതു വഴി എന്റെ സൌന്ദര്യബോധത്തെ ഒന്നുണർത്തി ആ വിലകൂടിയ സോഫായിൽ നിന്നും ശ്രദ്ധ മാറ്റിക്കുവാനുള്ള പഞ്ചതന്ത്രം മെടഞ്ഞു.

- ഞാനൊന്നു നോക്കട്ടെ
ചുറ്റും പരതിക്കൊണ്ട് ആയമ്മ പറഞ്ഞു.
അങ്ങനെയാണു ആ ചെറി റെഡ് സോഫ കണ്ടെത്തുന്നത്.
- ഇത് നന്നായിട്ടില്ലെ?
- കൊള്ളാം!

എനിക്കുമത് ബോധിച്ചു. വില 60000 മേയുള്ളു താനും. ആദ്യം കണ്ടതിനേക്കാൾ അഴകുള്ളതായും തോന്നി. വെൽ‌വെറ്റ് കവറിങ്ങ്. ട്രഡീഷണൽ കാർപ്പെന്ററി.

എനിക്കത് ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ ഒരു കള്ളച്ചിരി ആ ചുണ്ടിൽ വിരിഞ്ഞു. ഉടനെ ഉണ്ടായി ആയമ്മയുടെ ആത്മഗതം.

- പെട്ടെന്നു പൊടി പിടിക്കും. അതാ ഒരു പ്രശ്നം!

വാതിലും ജനലുമൊക്കെ തുറന്നിടുന്ന വീടാണു ഞങ്ങളുടേത്. ദിവസം രണ്ടു തവണ അടിച്ചു വാരിയില്ലെങ്കിൽ പൊടി ഇഷ്ടം പോലെ കാണും. പൊടി അലർജ്ജി ഉണ്ടാക്കും. (അപ്പോൾ പഴയ ചാണകം മെഴുകിയ വീടുകളിൽ എന്തോരം അലർജ്ജി ആയിരുന്നിരിക്കണം?) അതായത് ബാംഗ്ലൂർ നഗരത്തിന്റെ സ്റ്റാറ്റസിലാണു ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്നു ചുരുക്കം!

അപ്പോഴാണു മാലഖയേപ്പോലൊരു സെയിത്സ് ഗാൾ അവതരിച്ചത്. അവൾ ശ്രീമതിയുടെ ആത്മഗതത്തിൽ ആകൃഷ്ടയായി പ്രത്യക്ഷപ്പെട്ടതു പോലെയിരുന്നു.

- എന്താ ചേച്ചി പൊടിപിടിക്കുമെന്നോ? വീക്കിലി വാക്വം ക്ലീനർ വച്ചൊന്നു സ്വാപ് ചെയ്താൽ മതി. പൊടി കളയാൻ ഈസിയല്ലെ! പുതിയതു പോലെ ഇരിക്കും. ക്വാളിറ്റി വെൽ‌വെറ്റാണു. വീട്ടിൽ വാക്വം ക്ലീനർ ഇല്ലെ?

അതു പറഞ്ഞിട്ട് അവൾ ശ്രീമതിക്ക് നേരെ ഒരു നോട്ടമെറിഞ്ഞു. ഒരു വാക്വം ക്ലീനറില്ലാത്ത വീടാണോ സ്ത്രീയേ നിന്റേത്എന്നൊരു പുച്ഛം അതിലുണ്ടായിരുന്നു.

അവനവനു ഉപയോഗമില്ലാത്ത സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നവനാണു മദ്ധ്യവർഗ്ഗ മലയാളി.  കിടപ്പുമുറികളുടെ തട്ടുകൾ മുഴുവനും നിറയ്ക്കുന്നത് അത്തരം സാധനങ്ങൾ കൊണ്ടാണു. ചിലവയുടെ പാക്കറ്റുകൾ പോലും തുറന്നിട്ടുണ്ടാവില്ല. അപ്പോൾ ഞങ്ങളുടെ വീട്ടിലും ഒരു വാക്വം ക്ലീനർ കാണാതെ വരില്ല എന്നു അവൾ ഊഹിച്ചെങ്കിൽ അവളെ കുറ്റം പറയാമോ? അഥവാ അങ്ങനെ ഒരെണ്ണം വാങ്ങിച്ചിട്ടില്ലെങ്കിൽ ഈ സോഫാ മേടിക്കാൻ ഇവിടെ വരുമോ?

എന്തായാലും ഞാൻ ഗാളിനോട് യോജിച്ചു. ഞങ്ങളുടെ വീട്ടിൽ വാക്വം ക്ലീനർ ഉണ്ട്. ശ്രീമതിക്ക് അതു ഉപയോഗിക്കാനുമറിയാം. (ശ്രീമതിക്കെന്നു പ്രത്യേകം പ്രസ്താവ്യം. എനിക്ക് അതുമായി ഒരു ബന്ധവുമില്ല)

ഷോറൂമിലായതു കൊണ്ടാവാം ശ്രീമതി പൊട്ടിച്ചിരിച്ചില്ല. വാക്വം ക്ല്ലീനറെന്നല്ല ഒരു ഗൃഹോപകരണവും ഞാൻ കൈ കൊണ്ട് തൊടുന്ന പ്രശ്നമില്ല. എന്നു മാത്രമല്ല അത്തരം ഉപകരണങ്ങൾ കൊണ്ട് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന നാശത്തെക്കുറിച്ച് വാചാലമായി സംസാരിക്കുകയും ചെയ്യും. വാഷിങ് മെഷീനിൽ തുണി ലോഡ് ചെയ്യാൻ പറഞ്ഞാൽ കേട്ടഭാവം നടിക്കാത്ത മൂരാച്ചിയാണു ഇഷ്ടപ്പെട്ട സോഫക്ക് വേണ്ടി വാക്വം ക്ലീനറിനെ പിന്താങ്ങിയിരിക്കുന്നത്. ഇത്രയേ ഒക്കേ ഉള്ളു മനുഷ്യന്റെ ആദർശം. മമതയുണ്ടായാൽ ആദർശം മാറിപ്പോകും.

- ദേ, ഇങ്ങോട്ട് ഒന്നു വന്നേ

നിരത്തിയിട്ടിരിക്കുന്ന ഫർണീച്ചറുകൾക്കിടയിലൂടെ ശ്രീമതി എന്നെ ആകർഷിച്ചു കൊണ്ടു പോയി. പുതിയ ഏതെങ്കിലും മോഡൽ ആയമ്മയുടെ കണ്ണിൽ പെട്ടുകാണും. ഞാൻ പിന്നാലെ ചെല്ലുമ്പോൾ ഗാൾ ഞങ്ങളെ പിന്തുടരുന്നുണ്ടോ എന്നു ശ്രീമതി നോക്കുന്നുണ്ടായിരുന്നു. പേനാക്കത്തിയിൽ ചുണ്ണാമ്പ് തേച്ച് നീട്ടിയതു കണ്ട് പകച്ച യക്ഷിയേപ്പോലെ ഒരേ നില്പ് നിൽക്കുകയാണു അവൾ.

- ദേ, മാഷെ, നമുക്കിപ്പോ ഒരു സോഫയുടെ ആവശ്യം യഥാർത്ഥിൽ ഉണ്ടോ? മോളുടെ പഠിത്തത്തിനു കാശു വേണ്ടെ? അതിങ്ങനെയൊക്കെ ചെലവാക്കിയാൽ......

അവൾ പഞ്ചതന്ത്രം പുറത്തെടുത്തു. മകളോട് എനിക്കൊരല്പം വാത്സല്യം കൂടുതലുണ്ടെന്നു സഹധർമ്മിണിക്കറിയാം. അവളുടെ ഭാവിമോഹങ്ങളാണെങ്കിൽ അല്പം ചെലവ് കൂടിയതുമാണു. ഇപ്പോൾ കാശ് വെറുതെ കളഞ്ഞാൽ അപ്പോൾ വിഷമിക്കും. ഗൾഫുകാരുടെ അവസ്ഥ നമുക്കും പറ്റും. ഇപ്പോൾ തന്നെ വീടിനും കാറിനുമായി നല്ലൊരു സംഖ്യ വായ്പയെടുത്തിട്ടുണ്ട്.

‌- എന്നു പറഞ്ഞാലെങ്ങനാ? നമ്മുടെ സ്റ്റാറ്റസിനു ചേരുന്ന ഫർണീച്ചറുകൾ വാങ്ങേണ്ടത് ഒരു ആവശ്യം തന്നെയല്ലെ? വില കൂടിയ സോഫകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നു നീ തന്നെയല്ലെ ഒരു വാരികയിൽ നിന്നു എന്നെ വായിച്ചു കേൾപ്പിച്ചത്.

അവൾ ചിരിച്ചു. ഇങ്ങനെയൊരു പോഴനേയാണല്ലോ ദൈവം എന്നോട് കൂട്ടിച്ചേർത്തതെന്നു അവൾ നിശ്ചയമായും മനസിൽ വിചാരിച്ചു കാണും.

‌‌- വാരികയിൽ അങ്ങനെയൊക്കെ കാണും. അങ്ങനെയെഴുതിയാലല്ലെ ഫർണിച്ചർ ഷോപ്പുകാർ അവർക്ക് പരസ്യം കൊടുക്കു. അതു കണ്ട് നാം ചെന്നു സാധനങ്ങൾ വാ‍ങ്ങാൻ തുടങ്ങിയാൽ നമ്മുടെ കാശങ്ങ് പോകും. അതെന്താ ഓർക്കാത്തത്? പിന്നെ ഈ സ്റ്റാറ്റസ് എന്നു പറയുന്നത് പട്ടം പോലെയാ. കാറ്റുണ്ടെങ്കിൽ അതങ്ങ് പൊങ്ങി പൊങ്ങി പോകും. കാണാൻ രസമാ. പക്ഷെ ചരട് പൊട്ടുന്നതെപ്പഴാന്നു പറയാൻ പറ്റത്തില്ല. ഇടയ്ക്കൊക്കെ പത്രത്തിൽ കാണാറില്ലയോ, കടം വാങ്ങിയ കുടുംബം ആത്മഹത്യ ചെയ്തു എന്നൊക്കെ.

മരിക്കുന്നത് എനിക്ക് ഭയമുള്ള കാര്യമാണു. അതു കൊണ്ട് തന്നെ ഞാൻ ചിന്തിക്കാമെന്നു തത്ത്വത്തിൽ അംഗീകരിച്ചു. എങ്കിലും സോഫ മേടിച്ചാൽ കൊള്ളാമായിരുന്നു.

- ഇനി ഞാനൊന്നു പറയട്ടെ......

നിഗൂഢമായ ഒരു പുഞ്ചിരിയോടെ ഫർണീച്ചറുകൾക്കിടയിലൂടെ നടന്നു അവയെ തൊട്ടും തലോടിയും അവൾ ചോദിച്ചു.

- ഉം

‌- ആരെങ്കിലും വന്നാൽ മാന്യമായി ഇരിക്കാൻ കഴിയുന്ന ഒരിടം വേണം, അത്രേയല്ലേ ഉള്ളു. പഴയതാണെങ്കിലും നമുക്ക് നല്ലൊരു സെറ്റിയുണ്ട്. അതിനു ഫാഷനില്ലെന്നത് ശരിയാണു. ഇപ്പോൾ അത്തരം സെറ്റികൾ ചുരുക്കം ആളുകളേ ഉപയോഗിക്കുന്നുള്ളു. ഏതെങ്കിലും അതിഥി പറയുമോ താൻ ഇന്ന ബ്രാൻഡ് സോഫയിലേ ഇരിക്കു എന്നു?

അതൊരു പോയന്റാണു. വീട്ടിലേക്ക് ഒരാൾ വരുന്നത് കാര്യം എന്താണെന്നു വച്ചാൽ അത് സാധിച്ചിട്ട് പോകാനാണു. അതിനിടയിൽ ഒരു പ്രത്യേക ബ്രാൻഡ് സൌകര്യം ഇല്ലെന്നു പറഞ്ഞ് വന്ന കാര്യം വേണ്ടെന്നു വച്ചു പോകാറില്ല. അവർക്ക് ഇരിക്കാൻ വൃത്തിയായ ഒരു സ്ഥലം കൊടുക്കണം. ഇപ്പോൾ അത് ഞങ്ങൾക്ക് ഉണ്ട്. പൊട്ടിയതും പൊളിഞ്ഞതുമായ ഇരിപ്പിടങ്ങൾ ഒന്നുമല്ല. ഒരു കൊല്ലം മുൻപാണു കുഷനുകൾ പുതുക്കുകയും വുഡ് ടച്ച് പോളീഷ് നടത്തുകയും ചെയ്തത്.

- നമ്മുടെ വീടൊക്കെ സാധാരണക്കാരുടെ വീടല്ലെ മാഷെ? നമ്മളേപ്പോലെ സാധാരണക്കാരാണു അവിടെ വരുന്നതും. ഇത്തരം വിലകൂടിയ സോഫകളൊക്കെ വാങ്ങിച്ചിട്ട് അവരെ മോഹിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്തു നാം പാപം വരുത്തി വയ്ക്കണോ?

വീണ്ടും അവൾ വിഷ്ണുശർമ്മാവാകുന്നു. മോഹം പാപമുണർത്തും എന്ന ആദ്ധ്യാത്മിക ചിന്തയുടെ വാളാണിപ്പോൾ ആയമ്മ എടുത്തു വീശിയിരിക്കുന്നത്. മരണം പോലെ തന്നെ എനിക്ക് ഭയമുള്ളതാണു പാപവും. ശ്രീമതി തുടർന്നു-

- ഇത്തരം ഫർണീച്ചറൊക്കെ അടച്ചിട്ട് ഏ.സിയൊക്കെ പ്രവർത്തിക്കുന്ന മുറികളിലേ ശോഭിക്കു. ശരിയല്ലേന്നു ഒന്നു നോക്കിക്കെ. നമ്മുടെ കൂട്ട് തുറന്നിട്ട മുറികളിൽ ഇതൊക്കെ കൊണ്ടു ചെന്നു വച്ചാൽ സക്കർ ബർഗ്ഗ് തിരുനക്കര മൈതാനത്തു വന്നു തനിച്ചിരിക്കുന്ന പോലെ ആകത്തൊള്ളു. അല്ലെ?

ഇപ്പോൾ ഞാൻ ശരിക്കും പൊട്ടിച്ചിരിച്ചു പോയി. യക്ഷി ഞങ്ങളെ നോക്കി നില്പുണ്ടായിരുന്നു. അതു കൊണ്ട് പെട്ടെന്നു ചിരിയടക്കി.ഇത്രയും കൊല്ലം എന്റെ ഒപ്പം കഴിഞ്ഞിട്ടും ആയമ്മയ്ക്ക് ഫലിത ബോധമുണ്ടെന്നുള്ളത് അത്ഭുതം തന്നെ!

ഞാൻ കണ്ണു തുറന്നു ചുറ്റിനും നോക്കി. സെണ്ട്രലൈസ്ഡ് ഏ.സിയാണു ഷോറൂം. അലങ്കാര വിളക്കുകൾ കണ്ണു ചിമ്മുന്നു. അതിന്റെ മായിക ശോഭയിൽ തിളങ്ങുന്ന ഫർണീച്ചറുകൾ. സോഫാ മേടിച്ചാൽ ഈ ഒരു സങ്കല്പവുമായി ആയിരിക്കും വീട്ടിലേക്ക് ചെല്ലുക. അങ്ങനെ ചെല്ലുമ്പോൾ.......

കറന്റ് ചെലവ് കുറയ്ക്കാനായി 2 ട്യൂബ് കിടന്നിടത്ത് ഒരു സി.എഫ്.എൽ ആക്കിയ ഞങ്ങളുടെ വീട്ടിൽ ഇതെങ്ങനെ വികൃതമാകുമെന്നു ആലോചിച്ച് ഞാൻ ഞെട്ടി. ഇപ്പോൾ എനിക്കൊരു കാര്യം ബോദ്ധ്യമായി, ഈ MCP എന്നൊക്കെ പറഞ്ഞൂ നടക്കുന്നതു വെറുതെയാ. അതൊക്കെ വാചകമടീലേ ഉള്ളു. വിവേകം പെണ്ണിനു തന്നെയാണു. അന്നും, ഇന്നും, എന്നും.


- ഈ ഫർണീച്ചറിൽ നാമെങ്ങനെയാണു ആകൃഷ്ടരായത്? നമ്മുടെ കുടുംബത്തിനു ഒരു ഫിലോസഫി ഇല്ലാത്തതു കൊണ്ടല്ലെ? നമ്മുടെ വീടുകളിൽ ഇപ്പോൾ ജീവിക്കുന്ന ഒരു തത്ത്വശാസ്ത്രമില്ല.

ഇന്നലെ വരെ ഈ സോഫയേക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലായിരുന്നു. അതു പറഞ്ഞ് തന്നത് പരസ്യങ്ങളാണു. പരസ്യങ്ങളിലൂടെ നാമത് പല തവണ കണ്ടപ്പോൾ അത് നമ്മുടെതാണെന്നൊരു തോന്നൽ. എന്നാൽ അത് കൈവശം ഇല്ലാ താനും. എങ്കിൽ പിന്നെ അതു സ്വന്തമാക്കുകയായി ലക്ഷ്യം. അതിനു കടമെടുത്താ‍യാലും നാം ഇറങ്ങിപുറപ്പെട്ടു.

ശരിക്കാലോചിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നു ആരേയൊക്കെയോ മാറ്റിയിട്ട് ഈ കച്ചവടക്കാർ അവിടെ കയറി ഇരിക്കുകയല്ലെ ചെയ്തത്? പണ്ടായിരുന്നെങ്കിൽ നമ്മുടെ ഒക്കെ ചെറുപ്പത്തിൽ അച്ഛനമ്മമാരാണു ഇത്തരം കാര്യങ്ങൾ വിവേകത്തോടെ നോക്കിയിരുന്നത്. നമുക്ക് പുതിയൊരു ഫർണിച്ചർ വേണമെന്നു തോന്നിയാൽ അവരോടാണു പറയുക. അവർ കച്ചവടക്കാരനേയോ ആശാരിയേയോ കണ്ട് അത് സാധിച്ചു തരും. ഇപ്പോൾ അതാവശ്യമില്ലെങ്കിൽ അത് പറയും. ഇന്നിപ്പോൾ അതൊന്നുമില്ല. എല്ലാം കച്ചവടക്കാർ കീഴടക്കി. അവർക്ക് കച്ചവടം കൂടണമെന്ന ഒരു പോളിസിയേ ഉള്ളു. അതിനു വേണ്ടി അവർ എന്തും പറഞ്ഞു കളയും. നാം അതു കേട്ട് വിസ്മയിക്കുന്നു. നമ്മൾ ഒന്നും കൂടിയാലോചിക്കുന്നില്ല. വിവേകം നമ്മളെ കൈവിട്ടിരിക്കുകയാണോ മാഷെ?

ഭീമമായ വിലകൊടുത്ത് ഈ സോഫാ വാങ്ങിയാൽ എന്താണു നേട്ടം? എന്റെ ഗർവ്വം ശമിക്കും എന്നത് വാസ്തവം. പക്ഷെ അതു കൊണ്ട് എന്തു പ്രയോജനം. ഒരു എക്സ്ചേഞ്ച് ഓഫറിലാണു ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. പഴയ സെറ്റി കടക്കാർ എടുക്കും. അതിനു മോഹവിലയാണു അവർ നൽകാമെന്നു പറഞ്ഞിരിക്കുന്നത്. അതിന്റെ രഹസ്യവും ശ്രീമതി വെളിപ്പെടുത്തി.

- ഇത്രയും വില നമ്മുടെ പഴയ സെറ്റിക്ക് തരണമെങ്കിൽ അതിനു ഒരു ആന്റിക് വാല്യൂ കാണില്ലെ മാഷെ? അല്ലെങ്കിൽ ആരാ ഇതിനു ഈ വിലയിടുന്നത്. പണിയിപ്പിച്ച കാലത്തേക്കാൾ വിലയല്ലെ അവർ ഇപ്പോൾ പറയുന്നത്. അല്ലെങ്കിൽ നമുക്ക് തരാമെന്നു പറയുന്ന വിലകൂടി പുതിയ ഫർണീച്ചറിൽ ചേർത്തു നമ്മുടെ പണം തന്നെ തിരികെ തരും. വീടുകളിൽ ഫർണിച്ചറുകൾ സൂക്ഷിക്കാൻ സൌകര്യമില്ലാത്തവർക്ക് ഇത്തരം എക്സ്ചേഞ്ചുകൾ ആശ്വാസമായിരിക്കും. രണ്ടായാലും നമ്മൾ പൊറുക്കണം. നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം അങ്ങനെ വെറുതെ കളയണോ? മാഷു പറയു....

അതു കൂടി കേട്ടതോടെ അവിടെ നിന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. പക്ഷെ എങ്ങനെ പുറത്തു ചാടും? അതിനും വഴി കണ്ടെത്തിയതു സഹധർമ്മിണി തന്നെ.

‘ഡിസൈഡ് ചെയ്തോ’ എന്നു ചോദിച്ചു കൊണ്ട് യക്ഷി കടന്നു വന്നു. അതു തന്നെ അവസരം എന്നു കണ്ട് ശ്രീമതി അതിൽ പിടിച്ചു കയറി. സോഫായുടെ മെറ്റീരിയൽ, ഡിസൈൻ, കാർപ്പന്ററി തുടങ്ങിയവയിൽ അവർ തമ്മിൽ വലിയൊരു വാഗ്വാദം നടന്നു. ശ്രീമതിയുടെ ഫർണീച്ചർ കാര്യത്തിലുള്ള വ്യുൽ‌പ്പത്തി കണ്ട് ഞാൻ അന്തം വിട്ടു. തന്റെ സങ്കല്പത്തിലുള്ള സോഫയേപ്പറ്റി ആയമ്മ പറഞ്ഞപ്പോൾ യക്ഷിയുടെ കണ്ണു തള്ളിപ്പോയി. ആ അന്വോന്യത്തിൽ യക്ഷി തോറ്റു. മാറ്റച്ചുരികയ്ക്കായി അവൾ സൂപ്പർവൈസറുടെ നേർക്ക് നോക്കുന്നതിനിടയിൽ രോഷം അഭിനയിച്ചു കൊണ്ട് ഞങ്ങൾ പുറത്തു ചാടി. വാരികകൾ വരുത്തുന്നതു കൊണ്ട് ഇങ്ങനെയും ചില പ്രയോജനമില്ലെ? ഇത്തരം ഇൻഫർമേഷാൻ കിട്ടുന്നുണ്ടല്ലോ എന്നു ശ്രീമതി. എന്നാൽ വേഗം വിട്ടോ എന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ കാറിലേക്ക് കയറി.

Thursday, January 26, 2012

ചികിത്സാ നിരീക്ഷണ കമ്മീഷൻ സ്ഥാപിക്കണം

ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?

നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ ചികിത്സ കിട്ടണം. അതിനു ഇക്കാലത്ത് സമീപിക്കാവുന്നത് ഒരു ഡോക്ടറെ / ആശുപത്രിയെയാണ്. അവിടെ പലവിധ പരിശോധനകൾക്ക് നിങ്ങൾ വിധേയമാകുന്നു. എന്നിട്ടാണു രോഗം നിശ്ചയിക്കപ്പെടുന്നത്. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മരുന്നു കഴിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യുന്നു. ചിലപ്പോൾ അയവങ്ങൾ മാറ്റിവയ്ക്കാം. എന്തായാലും നിങ്ങൾ ഒരു  മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുന്നു. അതു കഴിയുമ്പോൾ അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും. ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി വീട്ടിലേക്ക് മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. മറ്റുള്ളവർക്ക് ബാദ്ധ്യതയും പ്രാരാബ്ധവുമായി ജീവിതാശ നശിച്ച് മരിക്കും. അല്ലാതെ ആശുപത്രി ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധം തുച്ഛമായാണു കാണപ്പെടുന്നത്. ഇതൊക്കെയല്ലെ ഒരു മലയാളി പേഷ്യന്റിന്റെ സാധാരണ അനുഭവങ്ങൾ. ആരോഗ്യാർത്ഥികൾ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നതിൽ ആശുപത്രി സംവിധാനങ്ങൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നറിയാൻ ഇന്നു ഒരു സംവിധാനവും ഇന്നില്ല.

ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ ചികിത്സ കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ എന്തു ചെയ്യും? എന്തെങ്കിലും വഴി ഈ ഭൂമിമലയാളത്തിൽ ഉണ്ടോ? അതൊക്കെ പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ എവിടെയും ഉള്ളതായി അറിവില്ല. ഒരു തരം ബ്രിട്ടീഷ് ഹൈറാർക്കിയാണു മോഡേൺ മെഡിസിന്റെ രംഗത്തു.

ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന വിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ നോക്കണം. അതിനിടയിൽ രോഗി പീഢിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഒരു വഴിയില്ല.

പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല. അപ്പോൾ ഡോക്ടർ ന്യായമായും ആശുപത്രിയുടെ സാമ്പത്തിക കാര്യ മാനേജർ പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനായിത്തീരും. അയാൾക്കാണെങ്കിൽ രോഗി ഒരു ചരക്ക് മാത്രമാണു. ചികിത്സ വിൽക്കാൻ വച്ചിരിക്കുന്ന ഉൽ‌പ്പന്നവും. ഡോക്ടർ ചരക്ക് വിൽക്കാനുള്ള ഉപകരണം. അതെങ്ങനെ ലാഭകരമായി കച്ചോടം ചെയ്യാമെന്നേ ഫിനാൻഷ്യൽ മാനേജർ ചിന്തിക്കു.

അപ്പോൾ ഫിനാൻസ് മാനേജർ എന്തു ചെയ്യും? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം എന്നു ഡോക്ടർക്ക് നിർദ്ദേശം കൊടുക്കും. നല്ല ഡോക്ടറാണെങ്കിൽ കൂടി പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കിയാൽ പോലും, സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ അയാൾ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്തണമെന്നു നിർബ്ബന്ധമൊന്നുമില്ല. പണമുണ്ടാക്കാനുള്ള ഒരു വഴി ടെസ്റ്റുകൾ ഉപയോഗിക്കപ്പെടണമെന്നു മാത്രമേയുള്ളു. ചില ഡോക്ടറന്മാരുണ്ട് ടെസ്റ്റ് നടത്തണ്ടെങ്കിൽ അത് കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും.

ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. സ്കാൻ വീഡിയോ സഹിതമായിരുന്നു റിപ്പോർട്ട്. എന്നാൽ ആ ഹതഭാഗ്യയായ സ്ത്രീ തന്റെ ‘ചൈൽഡ് ഫാക്ടറി’ ഡീകമ്മീഷൻ ചെയ്തിട്ട് 11 കൊല്ലമായിരുന്നു. അവർ സരസയായതു കൊണ്ട് ഡോക്ടറോട് ചോദിച്ചു: “ഇവിടെ ഈ സംവിധാനമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരായിരം പേരെ ഇങ്ങോട്ട് അയച്ചേനെ” ഡോക്ടർക്കും മാനേജർക്കും വളിച്ച മുഖവുമായി ഇരിക്കാനേ കഴിഞ്ഞുള്ളു. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു. അത് നിർത്തിക്കാൻ ചികിത്സക്ക്  ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം മാവേലിക്കരയിലെ ആ ഹോസ്പിറ്റലിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.

കേരളത്തിന്റെ അയൽ‌സംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു അതിൽ നായകനായി അഭിനയിച്ചത്.

അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. ഇതൊന്നും വിശകലനം നടത്താൻ പ്രയാസമാണു. ചിലതൊക്കെ അപ്പോൾ അത്യാവശ്യമാകും. എന്നാൽ അനാവശ്യ മാനേജുമെന്റുകൾ നടത്തുന്നതോ? രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആശുപത്രികൾ അതു ചെയ്യുന്നത്. ചിലതൊക്കെ ഡോക്ടറന്മാർ അറിയാറു പോലുമില്ല. അപകടത്തിൽ ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗി. അയാളുടെ എല്ലുകൾക്കും ഒടിവുണ്ട്. രോഗി എതാണ്ട് മരിക്കുമെന്നു ഉറപ്പായപ്പോൾ അസ്ഥികൾ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തണമെന്നു ആശുപത്രി നിർബ്ബന്ധം പിടിച്ചു. രോഗിയുടെ ഡോക്ടറായ ഒരു ബന്ധുവിനു ഒരു സംശയം തോന്നി. അയാൾ രോഗിയെ നിരീക്ഷിച്ചപ്പോൾ ഒരു സംശയം മസ്തിഷ്കമരണം സംഭവിച്ചില്ലേ? പിന്നെന്തിനാ പ്ലേറ്റിടണമെന്നു അവർ പറയുന്നത്.  ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. മെറിറ്റിൽ പ്രവേശനം നേടി, നന്നായി പഠിച്ച്, പി.എസ്.സി ടെസ്റ്റെഴുതി സർക്കാരിൽ ജോലിനേടിയ ഒരാളായതു കൊണ്ടാവും ആ ഡോക്ടർക്കങ്ങനെ തോന്നിയത്. എന്തായാലും അദ്ദേഹത്തിനു അങ്ങനെ തോന്നിയതു കൊണ്ട് രോഗി പ്രവർത്തിച്ചിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിനു 1.25 ലക്ഷം രൂപ നഷ്ടമായില്ല.

വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഈ രോഗത്തിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”

അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.

വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുന്നുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല ഒരു സംശയമാണു. കാരണം അവയുടെ മുടക്കുമുതൽ അത്രയ്ക്ക് ഭീമമാണു.

അപ്പോൾ എവിടെക്കയോ എലികൾ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?

രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടും?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?

അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻ‌കുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.

ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.

ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?

ആത്മകഥകൾ എന്തിനു വായിക്കണം?

ആത്മകഥാകൃത്തുക്കൾ കഥ തുടങ്ങുമ്പോൾ പറയുന്ന ഒരു പല്ലവിയുണ്ട്. എല്ലാ സത്യവും പറയില്ല. അത് മറ്റു ചിലരെ വേദനിപ്പിക്കും. അങ്ങനെയാണു ആത്മകഥകൾ തുടങ്ങാറ്. അതാണു ഏറ്റവും വലിയ നുണ. ആത്മകഥ എന്ന പേരിനെ നിഷേധിക്കുന്ന ഒരു പ്രയോഗമാണത്. തന്റെ പ്രിയങ്ങളും മനസിന്റെ നിഗൂഢതകളും തുറന്നു കാട്ടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണു ആ മുങ്കൂർ ജാമ്യമെടുപ്പ്. എന്റെ സത്യാന്വേഷണ പരീക്ഷകൾ പോലും അതിൽ നിന്നും വ്യത്യസ്ഥമല്ലെന്നു ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. സത്യത്തെ അന്വേഷിച്ചു പോയ ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ്സ് പ്രസിഡന്റെ സ്ഥാനത്തു നിന്നും മാറ്റാൻ സത്യഗ്രഹം കിടന്ന ആളാണു. എന്താണു അതിനു കാരണം? സാങ്കേതികമായി ചില ന്യായങ്ങൾ പറയുന്നുണ്ടെങ്കിലും നെഹൃവിനോട് തനിക്കുള്ള പ്രിയവും വിധേയത്വമാണു അതിന്റെ പ്രേരണയെന്നു അദ്ദേഹം തുറന്നു പറയുന്നില്ല. അപ്പോൾ തന്നെ സത്യാന്വേഷണ പരീക്ഷകൾ അസത്യാന്വേഷണ പരീക്ഷകളായി മാറുന്നു. നമ്മുടെ നാട്ടിലെ ചവറു വ്യക്തിത്വങ്ങൾ ആത്മകഥ എന്ന പേരിൽ എന്തൊക്കെയാണു വച്ചു കാച്ചുന്നത്. അതൊക്കെ നാം ഘോഷത്തോടെ കൊണ്ടു നടത്തുന്നു. ഗാന്ധിക്ക് കഴിയാത്തത് ഇവരിൽ നിന്നു നാം പ്രതീക്ഷിക്കുന്നു. കഷ്ടം!

ആത്മകഥ കൊണ്ട് എന്തു പ്രയോജനം? അതു മനസിലാക്കിയാവണം ഇ.എം.എസ് ആത്മകഥ എഴുതാതെ വിട്ടത്. ആത്മകഥ എന്ന പേരിൽ അദ്ദേഹം പുറത്തു വിട്ടത് അന്നത്തെ കേരള സാമൂഹികാവസ്ഥയും പാർട്ടി ചരിത്രവുമായിരുന്നു. അതു പോലും അപൂർണ്ണവും പക്ഷപാതപരവുമാണെന്നു പറയാതെ തരമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അതു അദ്ദേഹത്തിനു ഒരാവശ്യമായിരുന്നതു കൊണ്ട് ഇ.എം.എസ്സിന്റെ ആത്മകഥയെ സാധാരണ ആത്മകഥ എന്ന രീതിയിൽ കാണേണ്ടതില്ല.

ആത്മകഥാ ചരിത്രത്തിൽ വ്യത്യസ്ഥമായ ഒന്നാണു കവിയുടെ കാൽ‌പ്പാടുകൾ. എന്നാൽ അതു ആത്മകഥയേക്കാൾ ഉപരി ഒരു കവിതയാണു. പി.കുഞ്ഞിരാമൻ നായർക്ക് ചേരുന്ന ഒരു കൃതി.

എം.കെ.കെ നായരുടെ ആത്മകഥ തന്റെ വ്യഥകളുടെ ഒരു ചരിത്രമാണെന്നു പറയാം. തന്റെ ഈഗോയെ പരമാവധി മാറ്റി നിർത്തി ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹം ശ്രമിച്ചു. അതും ആദരണീയം. എന്നാൽ മലയാറ്റൂരിന്റെ സർവ്വീസ് സ്റ്റോറി വായനാ സുഖമുണ്ടെങ്കിലും ബ്യൂറോക്രസിയുടെ പ്രചാരണപുസ്തകമാണു.

എല്ലാ ആത്മകഥകളിലും എഴുത്തുകാരൻ അവനവനെ വിശകലനം ചെയ്യുന്നതിനു പകരം സമൂഹത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താനാണു ശ്രമിക്കുന്നത്. അതു ചെയ്യുമ്പോൾ അവർ ചെയ്ത പാതകങ്ങൾ മറച്ചു വയ്ക്കും. ഗാന്ധിജി സുഭാഷ് ബോസിന്റെ കാര്യത്തിൽ ചെയ്ത പോലെ. നളിനി ജമീലയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥയിൽ പോലും അതു കാണാം.

ശരിക്കാലോചിച്ചാൽ ആത്മകഥ കൊണ്ട് എന്തു പ്രയോജനം? മറ്റൊരാളുടെ ജീവിതം വേറൊരാൾക്ക് ജീവിക്കാനാവില്ല. എന്നു മാത്രമല്ല ആത്മകഥയ്ക്ക് വലിയൊരു ദോഷവുമുണ്ട്. എഴുത്തുകാ‍രന്റെ ജീവിതവീക്ഷണത്തോടും ഈഗോയോടും താദാത്മ്യം പ്രാപിക്കേണ്ടി വരും. അതു വായനക്കാരന്റെ ജീവിതത്തെ ഒന്നുകൂടി സങ്കീർണ്ണമാക്കും. എല്ലാ ജീവനും വാസനാ ബദ്ധമായിട്ടാണു കർമ്മ കലാപങ്ങളിൽ ഏർപ്പെടുന്നത്. അതു തന്നെ ജീവിച്ചു തീർക്കാനും ചിന്തിക്കാനും ധാരാളം. അതിനിടയിൽ മാറ്റൊരാളുടെ വാസനാജാലത്തിന്റെ ചുമടുകൂടി എന്തിനു എടുക്കണം? ആ വാസകളെക്കൂടി നാം കൂടെക്കൂട്ടേണ്ടി വരുമ്പോൾ എന്താകും കഷ്ടപ്പാടുകൾ. അങ്ങനെ ഉയർന്നു വന്ന ഒരു താരമാണു അന്നാ ഹസ്സാരെ. ഗാന്ധിയുടെ ആത്മകഥയുടെ പ്രചാരമാവില്ലെ (എഴുതിയതും പറഞ്ഞു കേട്ടതും) ഹസ്സാരെയേ വിശുദ്ധനാക്കാൻ നോക്കുന്നതിന്റെ പിന്നിൽ.

ഇന്ത്യയിൽ ശ്രദ്ധേയമായ ഒരു ആത്മകഥയുണ്ട്. പക്ഷെ അതാർക്കും അംഗീകരിക്കാൻ ഇഷ്ടമില്ല. അത് വ്യാസന്റെ ആത്മകഥയാണു. മഹാഭാരതം എന്നാണു അതിന്റെ പേർ. ജീവന്റെ ആദ്യചലനം മുതൽ കർമ്മകലാപങ്ങളിലൂടെ മോക്ഷത്തിലേക്കുള്ള യാത്ര. വ്യാസൻ അതു ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ഓരോ കഥാപാത്രവും താൻ തന്നെയാണെന്നു സത്യസന്ധതയോടെ അദ്ദേഹം പറയുന്നു. ദുര്യോധനനും, ധർമ്മപുത്രരും, കൃഷണനും, ശകുനിയുമെല്ലാം തന്റെ തന്നെ ആർക്കീടൈപ്പുകൾ എന്നു അ പറയാൻ വ്യാസനു മടിയില്ല. ആ ഭാവനയുടെ ഉദാത്തതയിലേക്കുറ്യരുന്ന സത്യസന്ധമായ ഒരു ആത്മകഥ ചൂണ്ടിക്കാട്ടുവാനുണ്ടോ?

Wednesday, January 25, 2012

അന്നം



അന്നമാണു സർവ്വം. വെറുതെ പറയുന്നതല്ല. നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകുമോ അന്നത്തെക്കുറിച്ചു? ഒരു കുഞ്ഞ് വളരുന്നത് ശ്രദ്ധിച്ചാലതറിയാം. ശരീരപോഷണത്തിനു വേണ്ടത് അത് ആഹരിക്കുന്നു. ശരീരം സ്വയമേവ അതിനെ രക്ത, മജ്ജ, മാംസ ശുക്ലാദികളായി പരിണമിപ്പിച്ച് ശരീരത്തെ പോഷിപ്പിക്കുന്നു. ശരീരവും മനസും എങ്ങനെയായിത്തീരണമെന്നത് അന്നത്തെ ആശ്രയിച്ചിരിക്കും.

അന്നമെന്നു കേൾക്കുമ്പോൾ നാം കഴിക്കുന്ന ആഹാരത്തേയാണു ഓർക്കുക. അത് സ്ഥൂലാന്നം. സൂക്ഷ്മാന്നങ്ങൾ വേറെയുണ്ട്. നമ്മുടെ കാഴ്ചകൾ, കേൾവികൾ, ആലോചനകൾ. സ്ഥൂലാന്നത്തേക്കാൾ സൂക്ഷിക്കേണ്ടത് അവയാണു. അവ ഉള്ളിലേക്ക് ചെന്നാൽ സൂക്ഷ്മമായി പ്രവർത്തിക്കുന്നതു നാം അറിയണമെന്നില്ല. ഇതു കൊണ്ടായിരിക്കണം പണ്ടുള്ളവർ കുട്ടികളെ മുതിർന്നവരുടെ കാര്യത്തിൽ ഇടപെടീക്കാതിരുന്നത്. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ വരുന്നത് അവർ വിലക്കി. നിഷിദ്ധകാര്യങ്ങളും പ്രായപൂർത്തിയായവർക്കും ഇണകൾക്കും ബാധകമായ കാര്യങ്ങളും അവരിൽ നിന്നും മറച്ചു വച്ചു. ഇന്നു കുട്ടികൾക്ക് എല്ലാം സ്വാധീനത്തിലാണു. പല വീടുകളിലും മുതിർന്നവർക്ക് പകരം തീരുമാനമെടുക്കുന്നതു പോലും കുട്ടികളാണു. ഇതൊക്കെ അവർ പുറത്തുനിന്നു അന്നമായി സ്വീകരിച്ച്, മനസിൽ  സ്വാംശീകരിച്ച് ക്രിയയാക്കി മാറ്റിയവയാണു. ആധുനിക മാദ്ധ്യമങ്ങൾ അതിനു ഒരുപാട് സഹായിച്ചു.

ദൃശ്യശ്രവ്യമാദ്ധ്യമങ്ങളിലൂടെ കുട്ടികൾ ആഹരിക്കുന്ന ചിത്രങ്ങളും, വിവരണങ്ങളും, വികാരങ്ങളും, സന്ധികളും കുട്ടികളെ വളരെ വ്യത്യസ്ഥരാക്കുന്നു. അവരുടെ ഭാവനയും പ്രവർത്തികളും അസ്വാഭാവികമാകുന്നു. അവയെ പരിഹരിക്കാനാവാതെ ശിശുമന:ശ്ശാസ്ത്രം ഇന്നു പാടുപെടുകയാണു. കാർട്ടൂൺ ചിത്രങ്ങളും, ഭീകരസിനിമകളും അവരുടെ ജനിതകങ്ങളിൽ അനേകവിധം ആന്ദോളനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭാവസ്ഥയിൽ അമ്മമാർ കാണുന്നതും കേൾക്കുന്നതുമായ ജീവിത വിരുദ്ധമായ സന്ദേശങ്ങൾ, ഓട്ടിസം പോലുള്ള രോഗങ്ങൾ ഉണരാൻ കാരണമാകുമോ എന്നു അന്വേഷിക്കുന്നത് ഉചിതമായിരിക്കും.

സ്ഥൂലാന്നം കഴിച്ചാൽ അതിനനുഗുണമായ ശാരീരിക മാറ്റമുണ്ടാകുമെന്നു ആർക്കും തർക്കമില്ല. സൂക്ഷ്മാന്നവും അതു പോലെ തന്നെ പ്രവർത്തിക്കില്ലെ എന്നാലോചിക്കുന്നത് രസകരമായിരിക്കും. നമ്മുടെ സാമൂഹികാവസ്ഥയിലും കുടുംബവ്യവസ്ഥിതിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അതു വച്ച് പഠിക്കണം. അതിനു മാദ്ധ്യമസന്ദേശങ്ങൾ എത്രത്തോളം ഇടയാക്കീട്ടുണ്ട് എന്നന്വേഷിക്കണം.

Tuesday, January 24, 2012

ഇതാണു തമാശ!

“1900 ത്തിൽ മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം 37 വയസ്സായിരുന്നു. 2000 ൽ അത് 70 ആയി. ശാസ്ത്രപുരോഗതി മനുഷ്യായുസ്സ് വർദ്ധിപ്പിക്കാൻ എങ്ങനെ സഹായിച്ചു എന്നതിന്റെ തെളിവാണിത്. ഗവേഷണത്തിന്റെ കുതിച്ചുചാട്ടം ഇങ്ങനെ തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്കും മനുഷ്യായുസ്സ് 100 ൽ കവിഞ്ഞു കൂടായ്കയില്ല.”

പത്മവിഭൂഷൺ ഡോ. വിജയരാഘവൻ
(ഹൃദ്രോഗവിദഗധൻ - 2012 ജനവരി 24 മാതൃഭൂമി ദിനപ്പത്രത്തിനു നൽകിയത്)

ഡോക്ടർ ഇത് കാര്യമായിട്ട് പറഞ്ഞതോ, ന്യൂനോക്തിയിൽ പറഞ്ഞതോ? ന്യൂനോക്തിയാവാനാണു സാധ്യത. പത്രക്കാരനു അതു മനസിലായിക്കാണില്ല.

പത്രത്തിനു നൽകിയ ഈ കമന്റ് സൂക്ഷ്മമായി ഒന്നു പരിശോധിച്ചാൽ അതിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫലിതം അടങ്ങിയിരിക്കുന്നത് കാണാം. മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ സത്ഫലങ്ങൾ ഉളവാക്കുന്നു. അങ്ങനെയുള്ള സത്ഫലങ്ങൾ മനുഷ്യായുസ്സിനെ 100 ൽ എത്തിക്കും. അപ്പോൾ നമുക്ക് പിന്നിലേക്ക് ഒന്നു ചിന്തിക്കാം. ഒന്നര നൂറ്റാണ്ട് മുൻപ് മലയാളിയുടെ ആയുസ്സ് ഏതാണ്ട് നൂറിനടുത്തു തന്നെയായിരുന്നു. കുടുംബചരിത്രങ്ങളിലേക്ക് ആരു പോയി നോക്കിയാലും അതു മനസിലാകും. ഡൊക്ടർക്കും അതിൽ സംശയമുണ്ടാവില്ല. അന്നു അതെങ്ങനെയാണു സാധിച്ചെടുത്തത്. അക്കാലത്തെന്തോ കാര്യമായ ശാസ്ത്ര ഗവേഷണം നടത്തിട്ടുണ്ട്. അതെന്താ‍യിരിക്കുമെന്നു ആലോചിക്കുന്നത് നല്ലതാണു.

അപ്പോൾ 37 എന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത് മലയാളിയുടെ ആയുസ്സിന്റെ കണക്കാവില്ല. ജനന മരണങ്ങൾ ഇന്നത്തെ രീതിയിൽ ശാസ്ത്രീയമായി കേരളത്തിൽ ക്രോഡീകരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? ഒരു 80 കൊല്ലം. അതിനപ്പുറം സാദ്ധ്യതയില്ല. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആശുപത്രികൾ വന്നതിൽ‌പ്പിന്നെയാണു അത്തരമൊരു കണക്കെടുപ്പിന്റെ ആവശ്യമുണ്ടായത്. നാട്ടിൽ നിലവിലുള്ള വൈദ്യത്തെ ഇകഴ്ത്താനും മാഞ്ചസ്റ്ററിലെ കെമിക്കൽ കമ്പനികളുടെ രാസവസ്തുക്കൾ വിറ്റഴിക്കാനും അവർക്ക് ഒരു സ്റ്റാറ്റിസ്റ്റിക്സ് വേണം. അതിൽ നിന്നാണു ജനന മരണങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്. ആ കണക്കുകൾ ഭാഗീകമാണു. അതിനെ കേരളത്തിന്റെ മൊത്തം കണക്കായി എടുക്കാനാവില്ല. ഇതു നമ്മളേക്കാൾ നന്നായി ഡോക്ടർക്ക് അറിയാം.

അപ്പോൾ ശരാശരി ആയുർദൈർഘ്യം പറഞ്ഞിരിക്കുന്നത് ലോകത്തിന്റെ കണക്കാണു. അതിൽ തെറ്റുമില്ല. ദാരിദ്ര്യം,പട്ടിണി, യുദ്ധങ്ങൾ, ജീവിക്കാനുള്ള കഠിനശ്രമങ്ങൾ കാരണം യൂറോപ്പും പാശ്ചാത്യരാജ്യങ്ങളും നട്ടം തിരിയുകയായിരുന്നു. പോഷകാഹാര പ്രശ്നങ്ങളായിരുന്നു മരണത്തിനു കൂടുതലും കാരണമായത്. അതു കൊണ്ടാണല്ലോ യു.എൻ പോഷകാഹാര സ‌മൃദ്ധിക്കു വേണ്ടി നിലകൊള്ളാൻ ഒരു വിഭാഗം തന്നെ ഉണ്ടാക്കിയിർക്കുന്നത്.

മറ്റൊരു കാരണമുള്ളത് ആ ദേശങ്ങളിൽ ആയുർവ്വേദം പോലെ ശാസ്ത്രീയ അടിത്തറയുള്ള ഒരു വൈദ്യശാസ്ത്രം നിലനിന്നിരുന്നില്ല എന്നുള്ളതാണു. പ്രാകൃത വൈദ്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിനെ പരിഷ്കരിച്ചതാണു മോഡേൺ മെഡിസിൻ. മൊഡേണ്മെഡിസിനുള്ള അപാകത അത് യന്ത്ര മാതൃകയിൽ സ്ഥാപിച്ചിട്ടുള്ള ഒന്നാണെന്നതാണു. യുദ്ധകാലത്ത് അത് ഫലപ്രാ‍പ്തിയോടെ പ്രവർത്തിക്കുന്നത് കാണാം. എന്നാൽ തുടർന്നിങ്ങോട്ട് അത് പ്രതിസന്ധി നേരിടുന്ന കാഴ്ചയാണു നമുക്ക് മുന്നിൽ. മെഡിക്കൽ രംഗം ഭിഷഗ്വരമാരുടെ കൈവിട്ട് ഇന്നു രാസവ്യവസായികളുടെ കയ്യിലാണു. അവരുടെ ലാഭേച്ഛയ്ക്കനുസരിച്ചാണു ഇന്നു ആ രംഗത്തു നടക്കുന്ന ഗവേഷണങ്ങൾ.

അപ്പോൾ ഡോ.വിജയരാഘവൻ തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നത് ഈ ഗവേഷണങ്ങളെ ഒന്നു പരിഹസിക്കാൻ തന്നെയാവണം. വളരെ പെട്ടെന്നു വളരെയധികം ആളുകളിൽ ഒരു മെഡിക്കൽ മാനേജുമെന്റ് നടത്തി ലാഭവുമായി പിൻ‌വാങ്ങുക എന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായികളുടെ രീതി. അതിനെ അംഗീകരിക്കാത്ത ഒരാളാണു അദ്ദേഹം. അതിന്റെ ഇരകളെ ആശ്വസിപ്പിക്കാൻ എന്നും തയ്യാറായിട്ടുമുണ്ട് ഈ ഡോക്ടർ.

1960 ൽ 40 നു അടുത്ത് പ്രായമുള്ളവരാണു ആശുപത്രികളിൽ എത്തിയിരുന്നതെന്നു പ്രസ്താവനയുടെ തുടർച്ചായി കാണാം. 2010 ആയപ്പോഴേക്കും അത് 60 ആയി എന്നു വാർത്ത തുടരുന്നു. ഇവിടെ തൊട്ട് തമാശ ആരംഭിക്കുകയാണു. പീഡിയാട്രിക്ക് ഒ.പിയുടെയും ഐപിയുടേയും കണക്കെത്ര? 40 വയസുള്ളവർ വരുന്നില്ലെങ്കിൽ അവർ എവിടെപ്പോയി? ആശുപത്രിയിലുമില്ല, വീട്ടിലുമില്ലെങ്കിൽ പിന്നെ അവരെവിടെയാണു? കല്ലറകളിൽ എന്നാണോ മാദ്ധ്യമൻ ഉദ്ദേശിക്കുന്നത്? ഈ പത്രത്തിന്റെ ചരമക്കോളം ഒന്നു പരിശോധിച്ചാൽ നമുക്ക് കാണാം, ശരാശരി 40 വയസ്സുള്ളവരുടെ മരണ സംഖ്യ.

പിന്നെ ചുറ്റിനും ഒന്നു നോക്കു. ദിവസേന എന്തെങ്കിലും ഒരു മരുന്നു കഴിക്കാത്തവർ എത്രപേരുണ്ട്? ഇവരൊക്കെ സ്വയം ചികിത്സിക്കുന്നവരാണോ? അവർ ആശുപത്രിയിൽ ചെന്നിട്ടാണു മരുന്നു കുറിപ്പിക്കുന്നതെങ്കിൽ അവരുടെ കണക്ക് എവിടെപ്പോയി? അതോ അവരൊക്കെ മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് മറ്റ് ശാഖകളിലാണോ ഇപ്പോൾ ചികിത്സ?

ഡോ. വിജയരാഘവന്റെ മുഖക്കുറിപ്പോടെ മാതൃഭൂമിയിൽ ആരംഭിച്ചിരിക്കുന്ന പരമ്പര മെഡിക്കൽ രംഗത്തിന്റെ പരാധീനതയിൽ നിന്നു ഉടലെടുത്തതാണു. എനിക്ക് തോന്നുന്നത് വൻ‌കിട ആശുപത്രികളിൽ ആളുകൾ കുറഞ്ഞു തുടങ്ങി എന്നാണു. അവിടേക്ക് ആളെ ആകർഷിക്കാനുള്ള വാർത്താ-പരസ്യങ്ങളാവണം ഇത്തരം ലേഖനപരമ്പരകൾ. കഴിഞ്ഞ ദിവസം ഒരു ദൃശ്യമാദ്ധ്യമത്തിലും കണ്ടു ഇത്തരമൊരു ആളേ പിടുത്തം. കാര്യം സമദൂരമെന്നൊക്കെ തോന്നിച്ചാലും ചർച്ച ഒരു പ്രത്യേക ഡോക്ടറുടെ വീരേതിഹാസത്തിന്റെ പ്രചരണമാണു. ജനം തീരുമാനിക്കട്ടെ. എന്തു വേണമെന്നു.