Tuesday, December 16, 2008

ദൈവമേ ഇയ്യാൾ എന്താ ഈ പറയുന്നത്?

(ബാഗ്ദാദിൽ പത്രസമ്മേളനം നടത്തവേ ചെരിപ്പേറ് കിട്ടി എന്ന കൃത്രിമവാർത്തയോട് കടപ്പാട്.)

Tuesday, October 14, 2008

അവനെയാണു തൊഴേണ്ടത്......


മേരിക്കയിലെ അഞ്ച്‌ വന്‍കിട നിക്ഷേപസ്ഥാപനങ്ങളില്‍ മൂന്നും പൊട്ടി. അതുപോലെ ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും ചിലത്‌ സംഭവിച്ചു. ടോക്കിയോവില്‍ പൊതുമേഖലയിലുള്ള ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയാണു ചീറ്റിയത്‌. ഇന്ത്യക്ക്‌ ഭയക്കാനെന്തെങ്കിലും ഉണ്ടോ എന്ന് പലരും ആരാഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌. പ്രത്യേകിച്ചും സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍! സൂക്ഷിക്കണം!!
നുഷ്യന്റെ ധനാര്‍ത്തിയുടെ പരിണിതിയാണു ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പണം ആളേക്കൊല്ലിയാണെന്ന പാക്കനാര്‍ വചനമാണു നമ്മുടെ അറിവും വെളിച്ചവും. അത്‌ വിസ്മരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ധനാര്‍ത്തി മൂത്ത്‌ മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ സംഘടിതമായി ഇറങ്ങിയവരാണു വീഴ്ച വന്നപ്പോള്‍ പൊട്ടിക്കരയുന്നത്‌. ധനം ഊഹാധിഷ്ഠിതമായി മാറിയതുകൊണ്ടാണു ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അവര്‍ നിലവിളിക്കുന്നു. ഇതാണു അതിന്റെ തമാശ. പണത്തെ ഊഹാധിഷ്ഠിതമായി ഉപയോഗിച്ചിരുന്നവര്‍ തന്നെ ഇപ്പോള്‍ നെഞ്ചത്തടിയും നെലവിളിയുമായി ഇറങ്ങിയിരിക്കുന്നു. ഒന്ന് തട്ടിവീണപ്പോള്‍ പഴയ കാര്യങ്ങള്‍ എല്ലാം മറന്നു. കൊച്ചു കുഞ്ഞുങ്ങളേപ്പോലെ.
പണം ആദ്യം പ്രയോജനപ്രദവും പിന്നെയത്‌ പ്രലോഭനവുമായിത്തീരും. ഒടുവില്‍ അത്‌ കയ്യിലിരിക്കുന്നവനെ കൊലയ്ക്ക്‌ കൊടുക്കുകയും ചെയ്യും.
ണത്തിന്റെ ഒരു രസതന്ത്രമതാണു. ഇതൊക്കെ പഞ്ചതന്ത്രത്തില്‍ പറഞ്ഞിരിക്കുന്നതായത്‌ കൊണ്ട്‌ കഥയായേ നമുക്ക്‌ തോന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരെന്ന വെടക്കുകള്‍ വേണം ഇക്കാലത്ത്‌ ഇതൊക്കെ പറയേണ്ടത്‌. പക്ഷെ അതിനു പരിപ്പുള്ള ഒരു ശാസ്ത്രജ്ഞനും ഭൂമുഖത്തുണ്ടായില്ല. ഒരു കാര്യം പറഞ്ഞ്‌ സങ്കീര്‍ണ്ണമാക്കാനല്ലാതെ പ്രയോജനപ്പെടുന്ന രീതിയില്‍ ഉപദേശിക്കാന്‍ ഈ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ കഴിയാറില്ല.
സുനാമിയുണ്ടായിക്കഴിഞ്ഞാല്‍ എത്ര എടങ്ങഴി വേണമെങ്കിലും അവര്‍ 'ശാസ്ത്രീയമായി' വിശകലനം അളന്നു തരും. പക്ഷെ സുനാമി എപ്പോള്‍ വരുമെന്നോ അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നോ അവര്‍ക്കറിയില്ല. പശു പക്ഷി മൃഗാദികള്‍ക്കുള്ള ആന്തരിക ജ്ഞാനം പോലും അവര്‍ക്കുണ്ടായില്ല എന്ന് നാം കണ്ടതാണു. ഭൂമികുലുക്കത്തിലും ഇടിയിലും മഴയിലും ഇതൊക്കെ തന്നെ ശാസ്ത്രജ്ഞന്മാരുടെ വിവരം.
മെറില്‍ ലിഞ്ചും ലേമാനും എപ്പോള്‍ പൊട്ടുമെന്ന് ഒരു ശാസ്ത്രജ്ഞനും പ്രവചിച്ചില്ല. അവര്‍ പാപ്പര്‍ ഹര്‍ജ്ജി കൊടുത്തപ്പോഴാണു അതിപ്രഗത്ഭരായ സാമ്പത്തിക ശാസ്തജ്ഞര്‍ പോലും, "അയ്യോ, അതു സംഭവിച്ചല്ലോ" എന്ന് പറഞ്ഞുകൊണ്ട്‌ നെഞ്ചത്തടിച്ചത്‌. അതു കൊണ്ട്‌ ഇനി അത്തരക്കാര്‍ വായ തുറക്കുന്നതു കണ്ടാല്‍ ഒരു വെട്ടിത്തൂമ്പാ എടുത്ത്‌ കയ്യില്‍ കൊടുക്കുക. എന്നിട്ട്‌ കെ.എസ്‌.കെ.ടി.യുക്കാര്‍ കൊടികുത്തിയ ഒരു പാടത്തേക്ക്‌ പറഞ്ഞ്‌ വിടുക. ഇല്ലെങ്കില്‍ നമ്മുടെ ജീവിതം കട്ടപ്പൊകയാകും!
ള്ളിനും ചക്കരയ്ക്കും ചെത്തുന്നവരാണു ഈ വിദ്വാന്മാരൊക്കെ. ഇന്നൊരാള്‍ക്ക്‌ നോബല്‍ പ്രൈസ്‌ കിട്ടിയിട്ടുണ്ട്‌. ബുഷിന്റെ നയങ്ങളോട്‌ കടുത്ത എതിര്‍പ്പുള്ള ഒരു കടുത്താ സ്വാമിയാണെന്നാണു പത്രക്കാര്‍ പറയുന്നത്‌. ഒന്ന് ചോദിച്ചോട്ടെ, അണലി പെറ്റാല്‍ കോഴിക്കുഞ്ഞുണ്ടാകുമോ? സാമ്പത്തികശാസ്ത്രം പഠിച്ചിറങ്ങുന്നവനെല്ലാം ഒരു ജാതിയാണു. നിലനില്‍പ്പിനായി ചേരിതിരിഞ്ഞ്‌ നില്‍ക്കുന്നു എന്ന് മാത്രം.
ന്നത്തെ നോബലിസ്റ്റ്‌ പോള്‍ക്രൂഗ്മാന്‍ തന്നെ പറഞ്ഞിരിക്കുന്നത്‌ എന്താണു? സമ്പൂര്‍ണ്ണ തകര്‍ച്ചയുണ്ടാവില്ലെന്ന്! എന്തടിസ്ഥാനത്തിലാണു അയാള്‍ ഇത്‌ പറഞ്ഞിരിക്കുന്നതെന്ന് മനസിലാകുന്നില്ല. സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ നില ക്ലോക്കിലെ സൂചിയുടെ 12 ആണു. അതിനു താഴെപ്പോകാതെ മുകളിലേക്ക്‌ മടങ്ങി വരാനാകില്ല! 6 ഒരു സമ്പൂര്‍ണ്ണ താഴ്ചയാണു.
ക്രൂക്കഡ്‌ പോള്‍ മാന്‍ അത്‌ തുറന്ന് പറയാന്‍ മടിക്കുന്നത്‌ അയാളുടെ പല താല്‍പ്പര്യങ്ങളും ഈ വിപണിയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. അയാളുടെ വിദ്യാഭ്യാസം ഗവേഷണം വരുമാനം എല്ലാം ഈ വിപണിയിലാണു വേരൂന്നിയിരിക്കുന്നത്‌. അയാള്‍ അതിനെ എതിര്‍ക്കുന്നതായി ഭാവിക്കുന്നുണ്ടെങ്കില്‍ പോലും. (ആത്മാര്‍ത്ഥമായ എതിര്‍പ്പാണെങ്കില്‍ അയാള്‍ എന്തുകൊണ്ട്‌ അത്‌ ഉപേക്ഷിച്ച്‌ പോകുന്നില്ല?). അതുകൊണ്ട്‌ ഈ വിപണി തകരുന്നതിനേക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും അയാള്‍ ആഗ്രഹിക്കുന്നില്ല. പൊതുവില്‍ പലരുടേയും അവസ്ഥ ഇതാണു. പക്ഷെ പ്രകൃതിനിയമം ആര്‍ക്കും മറികടക്കാനാവില്ല. വിതച്ചത്‌ കൊയ്യും.
ലോക സാമ്പത്തിക രംഗത്തിന്റെ അശ്ലീലതയെക്കുറിച്ച്‌ ആദ്യം മുന്നറിയിപ്പു നല്‍കിയതും അതിനെ എതിര്‍ക്കാന്‍ തുടങ്ങിയതും സാമ്പത്തിക ശാസ്ത്രജ്ഞരല്ല. സാധാരണക്കാരും വീട്ടമ്മമാരും കര്‍ഷകരുമാണു. തൊഴിലാളികളും ഉദ്ദ്യോഗസ്ഥരും അതു ശരിവച്ചു. അവര്‍ അനുഭത്തില്‍ നിന്ന് പറഞ്ഞതാണു. ഗവേഷണപ്രബന്ധങ്ങളില്‍ അത്‌ കാണുകയില്ല. അതിന്റെ പേരില്‍ അന്ന് എത്ര ഭര്‍ത്സനങ്ങള്‍ അവര്‍ക്ക്‌ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. അതിനെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കാനാരംഭിച്ചപ്പോഴാണു ശാസ്ത്രജ്ഞന്മാര്‍ തിരനോട്ടം നടത്തിത്തുടങ്ങിയത്‌. പക്ഷെ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ കുഴച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. അത്‌ നമ്മുടെ വിധി!
പ്പോഴത്തെ ഈ വീഴ്ച ഇന്ത്യയെ ബാധിക്കുമോ? നമ്മുടെ ധനമന്ത്രിയുടെ നാക്ക്‌ പൊന്നാണു. ഇതൊന്നും ഇന്ത്യയെ ബാധിക്കാന്‍ പോകുന്നില്ല എന്ന് ചിദംമ്പരം പറഞ്ഞിട്ടുണ്ട്‌. യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാണോ അദ്ദേഹം അത്‌ പറഞ്ഞതെന്ന് അറിയില്ല. ഈ ആഗോളീകരണവും ആധുനിക വിപണിയും ഒക്കെ ബാധിക്കുന്നത്‌ നമ്മുടെ ജനസംഖ്യയിലെ വെറും 30% ത്തിനെ മാത്രമാണു. അതാണു സത്യം. പക്ഷെ അത്‌ 30കോടി ഉണ്ടന്നുള്ളത്‌ വേറെ കാര്യം. ഒരു വിപണിയെ സംബന്ധിച്ചിടത്തോളം അത്‌ വലിയൊരു കണ്ണഞ്ചേമ്പാണു. Chunk എന്ന് പരിഭാഷ. അതു ഇങ്ങനെ 'ആടുന്നത്‌ കണ്ടാണു' അമേരിക്കന്‍ കുറുക്കന്മാര്‍ നാവില്‍ വെള്ളവുമൊലിപ്പിച്ച്‌ നിന്നത്‌. നാട്ടുകുറക്കന്മാര്‍ അതിനേക്കാള്‍ ബുദ്ധിയുള്ളവരായിരുന്നു. അത്‌ 'വീഴുന്ന സാധനം'അല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അവരുടെ നോട്ടം അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി. അവരവിടെ വന്‍ തോതില്‍ മുതലിറക്കിക്കൊണ്ടിരിക്കുന്നു. അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞാല്‍ അമേരിക്കയുടെ സി.ഇ.ഓ ഒരിന്ത്യക്കാരനായിക്കൂടെന്നില്ല! ശ്ശോ സി.ഇ.ഓ അല്ല, പ്രസിഡന്റ്‌!!
പ്പോള്‍ ഇന്ത്യക്ക്‌ എന്ത്‌ സംഭവിക്കും എന്ന് ചോദിച്ചാല്‍ വിശേഷിച്ചൊന്നും സംഭവിക്കില്ല. നമ്മള്‍ ഇതെത്ര കണ്ടതാ. ബ്ലേഡ്‌ സാജനില്‍ തുടങ്ങി ശബരീനാഥിനെ വരെ ഈ കൊച്ചു കേരളക്കാര്‍ കണ്ടു. എന്നിട്ടും ഇവിടെയൊന്നും സംഭവിച്ചില്ല. കുറച്ചു പേരുടെ കൈക്കാശ്‌ പോയി എന്ന് തോന്നാം. പക്ഷെ അതും അത്ര കണ്ട്‌ ശരിയല്ല. യഥാര്‍ത്ഥ നഷ്ടം പലപ്പോഴും അജ്ഞാതര്‍ക്കാണു. വലിയ വലിയ രാഷ്ട്രീയക്കാര്‍, മെത്രാന്മാര്‍, സന്യാസികള്‍, കള്ളപ്പണക്കാര്‍ തുടങ്ങിയവര്‍ക്കാണത്‌ സംഭവിക്കുന്നതെന്ന് നാം പിന്നീട്‌ രഹസ്യമായി മനസിലാക്കുന്നു. ഇതിലൊക്കെ ഒലിച്ച്‌ പോകുന്നത്‌ അനധികൃത സമ്പാദ്യമാണു.അതൊക്കെ അങ്ങ്‌ പോകട്ടേ!
ത്രയാലോചിച്ചിട്ടും ചിലപ്പോള്‍ മനസിലാകാത്ത ഒരു കാര്യമുണ്ട്‌. അടുത്തിടെ ഉണ്ടായ ഒരു സാമ്പത്തിക സുനാമിയില്‍ ഒരു സ്ത്രീക്ക്‌ നഷ്ടപ്പെട്ടത്‌ 5 ലക്ഷം. അവരുടെ ചരിത്രം കേട്ടാല്‍ ആരായാലും അന്തം വിടും. ഒരു പുവര്‍ ഹോമിലേ അന്തേവാസിയാണവള്‍. അവള്‍ക്ക്‌ എവിടുന്ന് കിട്ടി ഇത്രയും തുക? അതോ അവള്‍ പോലും അറിയാതെ ആരെങ്കിലും ആ പേരില്‍ നിക്ഷേപിച്ചതാകുമോ? ഇതൊക്കെയാണു ദ ഗ്രേറ്റ്‌ ഇന്ത്യന്‍ എക്കണോമിക്ക്‌ ട്രിക്ക്‌!! ദ ഗ്രേറ്റ്‌ ഇന്ത്യന്‍ റോപ്പ്‌ ട്രിക്ക്‌ മാത്രമല്ല നമുക്ക്‌ വശമെന്ന് ലോകം അറിയണം. നേരേവാ, നേരേപോ എന്നുള്ള സായ്പ്പിന്റെ സാമ്പത്തികമല്ല നമ്മുടേത്‌. അതിനു ഇത്തിരി വളവുണ്ട്‌. അതുകൊണ്ട്‌ എന്തെങ്കിലും എവിടെങ്കിലും തകര്‍ന്നു എന്ന് കേട്ടാല്‍ അത്‌ ശരിയാണെന്ന് വിചാരിക്കരുത്‌. യഥാര്‍ത്ഥ തകര്‍ച്ച മറ്റ്‌എവിടെങ്കിലും ആയിരിക്കും. പ്രസവവേദന ഭര്‍ത്താവിനൂടെ പങ്കിട്ട്‌ കൊടുക്കാന്‍ വരം മേടിച്ച പെണ്ണിന്റെ കഥ അറിയില്ലെ? അയലത്തെ ചേട്ടനാണു ഒടുവില്‍ വേദനകൊണ്ട്‌ പുളഞ്ഞ്‌ പോയത്‌. ഇന്ത്യന്‍ സാമ്പത്തികത്തിന്റെ ഉള്ളിലേക്ക്‌ പോയാല്‍ അത്ഭുതങ്ങള്‍ അങ്ങനെ പലതും കാണാം. അങ്ങനെ ഒരു വശം.
ഥാര്‍ത്ഥ ഇന്ത്യ എന്ന് പറയുന്നത്‌ ഈ 30% നു പുറത്താണു എന്നത്‌ മറ്റൊരു വശം. അത്‌ കാണണമെങ്കില്‍ കേരളം വിട്ട്‌ യാത്രചെയ്യണം. അവരുടെ സാമ്പത്തികം അങ്ങ്‌ മുകളിലാണിരിക്കുന്നത്‌. എന്നും രാവിലെ ഉദിക്കുകയും വൈകിട്ട്‌ അസ്തമിക്കുകയും ചെയ്യും. പകലന്തിയോളം ആനന്ദത്തോടെ പണി ചെയ്യും. എവിടേലും കിടന്നുറങ്ങും. കൂരവേണമെന്നില്ല. ആഹരാവും കുറച്ച്‌ മതി. അവന്‍ രാപ്പകല്‍ കഷ്ടപ്പെടുന്നതു കൊണ്ട്‌ എല്ലാവരും ഉണ്ടുറങ്ങിക്കഴിയുന്നു. അവന്റെ അദ്ധ്വാനം പലപ്പോഴും കണക്കുകളില്‍ വരാറില്ല. എങ്കിലും നമുക്ക്‌ ശ്വാസമുള്ളതു കൊണ്ട്‌ അവര്‍ ജീവിച്ചിരിപ്പുണ്ട്‌ എന്ന് ഊഹിക്കാം.
ബ്ദായമായ ആധുനിക ലോകത്തില്‍ കിടന്ന് പിരളുന്ന 30% നു സംഭവിക്കാവുന്നത്‌ ഈ 70% ലേക്ക്‌ ചേരേണ്ടി വരിക എന്നുള്ളതാണു. അത്‌ സംഭവിക്കട്ടെ. കാരണം അതൊരു സുഖവും സ്വാതന്ത്ര്യവുമാണു. സംശയമുണ്ടോ? എങ്കില്‍ അല്‍പ നേരം സ്വസ്ഥമായി ഇരുന്ന് അവനവന്റെ ഉള്ളിലേക്ക്‌ നോക്കുക. അപ്പോള്‍ മനസിലാകും അവനെയാണു തൊഴേണ്ടത്‌. ബുഷൊക്കെ വെറും പീറ!

Thursday, October 9, 2008

ഇനി ഈ രതികള്‍ക്ക് ഒരു സയോനര

യൂറോപ്പിലും അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെ അനിവാര്യമായത്‌ സംഭവിച്ചു തുടങ്ങി. സാമ്പത്തിക വാണിജ്യ സ്ഥാപനങ്ങള്‍ തകരുന്നു. അതിനിയും കുടുതല്‍ വ്യാപകമാകുകയേയുള്ളു. ഈ തകര്‍ച്ച അനിവാര്യമാകുന്നത്‌ എങ്ങനെ എന്നൊരു ചോദ്യമുണ്ടാകാം. മനുഷ്യാദ്ധ്വാനത്തെ അടിസ്ഥാനമാക്കിയല്ല ധനകാര്യ-ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കണക്കുകൊണ്ടുള്ള മായക്കാഴ്ചകള്‍ വഴി മനുഷ്യനെ ചൂഷണം ചെയ്യുന്നതാണു അതിന്റെ രീതി. വഞ്ചനയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണു അവ പ്രവര്‍ത്തിക്കുന്നത്‌. അത്‌ പ്രകൃതി വിരുദ്ധമാണു. അതുകൊണ്ട്‌ തന്നെ അവയ്ക്ക്‌ തകരാതിരിക്കാനാവില്ല!
ഇപ്പോള്‍ പൊളിഞ്ഞ സ്ഥാപനങ്ങള്‍ ലാഭത്തിനുവേണ്ടി വലിയ വലിയ ചൂഷണങ്ങള്‍ നടത്തിയിട്ടുള്ളവയാണു. സാമൂഹികനീതി മാനദണ്ഡമാക്കിയിരുന്നെങ്കില്‍ സാധാരണക്കാരനുകൂടി ലഭ്യമാകേണ്ട ഭൂമിയെ വാണിജ്യവല്‍ക്കരിക്കുകയാണു അത്തരം സ്ഥാപങ്ങള്‍ ചെയ്തത്‌. കൃഷി ചെയ്യാനും വീട്‌ വയ്ക്കാനും വേണ്ടിയുള്ള ഭൂമിയെ നമുക്ക്‌ ചുറ്റും ലാഭച്ചരക്കാക്കി മാറ്റുന്നകാഴ്ച കാണുന്നില്ലെ. അതിന്റെ വിപുലമായ ഒരു പതിപ്പാണു അവിടെ സംഭവിച്ചത്‌. അതിനു ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആദ്യമായി ഭൂമിക്ക്‌ കൃത്രിമമായ വിലവര്‍ദ്ധനയുണ്ടാക്കും. റിയല്‍ എസ്റ്റേറ്റിനേ ആകര്‍ഷകമാക്കുന്നത്‌ ഇത്തരം അസ്വാഭാവിക വിലകളാണു. അതുവഴി യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക്‌ ഭൂമിയും വീടും അപ്രാപ്യമാക്കുകയാണു ഉദ്ദേശം. പിന്നീട്‌ വായ്പകള്‍ നല്‍കി ആവശ്യക്കരെ കടക്കെണിയില്‍ പെടുത്തുന്നു. മറ്റ്‌ മാര്‍ഗ്ഗമൊന്നുമില്ലാത്തത്‌ കൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ ധനകാര്യസ്ഥാപനങ്ങളുടെ ഇത്തരം കെണികളില്‍ ചെന്ന് മുളയേണ്ടി വരുന്നു. അതില്‍ നിന്നൂറുന്ന പലിശ നിക്ഷേപകനു അര്‍മ്മാദിക്കാന്‍ കൊടുത്ത്‌ അവന്റെ രുചിയും നിലനിര്‍ത്തുന്നു.
ലാഭക്കൊതിയന്മാരും മുതലാളിത്ത സര്‍ക്കാരുകളും ധനകാര്യസ്ഥാപനങ്ങളുടെ ഈ സാമൂഹികവിരുദ്ധതയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവര്‍ക്കുമുണ്ട്‌ അതിന്റേതായ ലാഭം! ഈ പ്രവര്‍ത്തനത്തിനു അവര്‍ നല്‍കുന്ന ഒരു മുഖമ്മൂടിയുണ്ട്‌. വികസനം! പൌരന്റെ 'കടം' എങ്ങനെ വികസനമാകുമെന്ന് ആരും ചോദിക്കാറില്ല.
അത്തരം സ്ഥാപനങ്ങളില്‍ ചിലതാണു ഇന്ന് ചീട്ട്‌ കൊട്ടാരം പോലെ നമ്മുടെ കണ്മുന്നില്‍ തകര്‍ന്ന് വീഴുന്നത്‌. അതില്‍ സഹതപിയ്ക്കേണ്ടതായി ഒന്നുമില്ല. സ്വാഭാവികമായ ഒരു പരിണിതിയാണത്‌. ഇത്തരം സ്ഥാപനങ്ങളില്‍ മുതലിറക്കിയിരുന്നവര്‍ക്ക്‌ അവരുടെ പണം പോയി. അതില്‍ എന്ത്‌ സങ്കടപ്പെടാനിരിക്കുന്നു? അതൊരു നല്ലകാര്യമാണു. അത്‌ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടെണ്ടതുള്ളു. എത്രയോ ലക്ഷം ആളുകളെ വഞ്ചിച്ചും ചൂഷണം ചെയ്തും ഭീഷണിപ്പെടുത്തിയും ജീവിതം നശിപ്പിച്ചുമാണു ധനകാര്യസ്ഥാപനങ്ങള്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക്‌ ലാഭം ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നത്‌. ആ പണമാണു ഇപ്പോള്‍ പൊലിഞ്ഞത്. അല്ലാതെ ആ വ്യക്തി അദ്ധ്വാനിച്ചുണ്ടാക്കിയതല്ല.
ചൂഷണത്തിന്റെ പങ്കുപറ്റിയവര്‍ ഇപ്പോള്‍ കരയുകകയല്ല വേണ്ടത്‌. തങ്ങള്‍ ചെയ്തുപോയ അപരാധത്തിനു ലോകത്തോട്‌ മാപ്പ്‌ പറയുകയും അവശേഷിക്കുന്ന സ്വത്തുക്കള്‍ വല്ലതുമുണ്ടെങ്കില്‍ അത്‌ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും വേണം. അല്ലെങ്കില്‍ മനസമാധനമുണ്ടാകുകയില്ല. ആത്മഹത്യാ മുനമ്പുകള്‍ അവര്‍ക്കായി കാത്തിരിക്കുന്നു. കഴിഞ്ഞദിവസം തന്നെ ഇന്ത്യന്‍ വംശജനായ ഒരു നിക്ഷേപകന്‍ അതിനു തുടക്കമിട്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ നമുക്ക്‌ പ്രതീക്ഷിക്കാം. കാരണം ഇത്തരം നിക്ഷേപകരുടെ മനോനില വളരെ ദുര്‍ബ്ബലമാണു. അദ്ധ്വാനിച്ച്‌ പണമുണ്ടാക്കാന്‍ കഴിയാത്തവരാണവര്‍. വഞ്ചനയെ കൂട്ടുപിടിച്ചാണെങ്കിലും എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം എളുപ്പവഴിയില്‍ പണമുണ്ടാക്കുന്നത്‌ ഒരു മനോരോഗമാണെന്നവര്‍ അറിയുന്നില്ല. ആധുനികസാമ്പത്തികശാസ്ത്രം ലോകത്തിനു സംഭാവന ചെയ്ത ഒരു മനോരോഗം. അവര്‍ ആത്മഹത്യ ചെയ്യുക തന്നെ ചെയ്യും.
അമേരിക്കയുടേയോ യൂറോപ്പിന്റേയോ ഈ തകര്‍ച്ചകൊണ്ട്‌ ലോകം ഇതാ ഇപ്പോള്‍ ഇരുളിലാണ്ട്‌ പോകുമെന്ന് ആരും പരിഭ്രമിക്കേണ്ട. കുറേ ധനമോഹികളുടെ ജീവിതം അസ്തമിച്ചു. അത്രമാത്രം. പ്രകൃതിയുടെ ഒരു തിരുത്തല്‍ നടപടിയാണിതൊക്കെ. വെള്ളപ്പൊക്കമോ മലയിടിച്ചിലോ പോലെ വേറൊന്ന്. അങ്ങനെ കണ്ടാല്‍ മതിയാകും ഈ തകര്‍ച്ചയേയും. അത്‌ തിരിച്ചറിഞ്ഞു ഭാവി തിരുത്താനുള്ള വിവേകം മനുഷ്യരാശിക്ക്‌ ഉണ്ടായാല്‍ മതി.
ലോകമെമ്പാടുമുള്ള വാണിജ്യ-വ്യാപാരങ്ങള്‍ ഇതിനേത്തുടന്ന് ചിലപ്പോള്‍ തളര്‍ന്ന് പോയേക്കാം. ആയുധക്കച്ചവടം സമാപിച്ചേക്കാം. 35കോടി ഡോളറിന്റെ ഇന്റര്‍നെറ്റിലെ പ്രതിദിന രതിവ്യാപാരം സ്തംഭിച്ചേക്കാം. സാമ്പത്തിക ഞെരുക്കം കൊണ്ടും പ്രകൃതിക്ഷോഭം കൊണ്ടും ഭ്രാന്തായിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളെക്കൊണ്ടും അമേരിക്ക ഒരു ഇരുണ്ടഭൂഖണ്ഡമായി മാറിയെന്നും വരാം. യഥാര്‍ത്ഥ മനുഷ്യര്‍ക്ക്‌ ഭൂമിക്ക്‌ മേല്‍ അവകാശമുണ്ടാകാന്‍ പോകുന്നതിന്റെ സൂചനയായി അതിനെ ഒക്കെ എടുത്താല്‍ മതി.
യാദവകുലം നശിച്ചതു പോലെ ഭൂമിക്ക്‌ ഭാരമായ ഒരു സമൂഹം ലോകത്തുനിന്നും തുടച്ചുമാറ്റപ്പെടുകയാണെന്ന് വിചാരിക്കാം..
അമേരിക്ക എന്നത്‌ വെറും ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ല. അതൊരു ചൂഷണ മനോഭാവമാണു. അതാണു തകരുന്നത്‌. തകരേണ്ടത്.
അതുകൊണ്ട്‌ അതിന്റെ പ്രത്യാത്ഘാതങ്ങള്‍ മല്ലപ്പള്ളിയിലോ മയ്യനാട്ടോ അലയടിച്ചാലും അത്ഭുതപ്പെടേണ്ട. നമുക്കിടയിലും അമേരിക്കയുണ്ട്‌.
വളരെ ചെറിയൊരുകാലമേ ഈ പതനത്തിനു എടുത്തുള്ളു എന്നതാണു ആശ്വാസകരം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്തൊക്കെ വാഗ്ദാനങ്ങളോടെ കടന്ന് വന്നതാണു ആധുനിക സാമ്പത്തിക സമൂഹം. അതാണിപ്പോള്‍ തവിടുപൊടിയാകാന്‍ പോകുന്നത്‌. മുമ്പൊക്കെ ഒരു സമൂഹം തകരാന്‍ നൂറ്റാണ്ടുകള്‍ എടുക്കുമായിരുന്നു. ഇതിപ്പോള്‍ 70കൊല്ലം തികച്ചെടുത്തില്ല. നമ്മുടെ ഭാഗ്യം! അതിനു സഹായിച്ച അമേരിക്കയോട്‌ നാം നന്ദിപറയുക.
വളരെയധികം ബൌദ്ധിക-സാംസ്കാരിക പാരമ്പര്യമുണ്ടായിരുന്ന തദ്ദേശവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട്‌ വളര്‍ന്നു വന്നതുകൊണ്ടാവാം അമേരിക്കയ്ക്ക്‌ അതിത്രപെട്ടെന്ന് സാധിച്ചെടുക്കാന്‍ കഴിഞ്ഞത്‌. വാളെടുത്തവന്‍ വാളാല്‍ തീരും. ലോകത്തിലെ എല്ലാ പുരോഗതിക്കും പിന്നില്‍ ഈ പിതൃശൂന്യരായ കുടിയേറ്റക്കാരാണന്ന പ്രചരണം എത്രകണ്ട്‌ വ്യാജമായിരുന്നെന്ന് തെളിയിക്കാന്‍ പോകുന്ന കാലമാണിനി വരാന്‍ പോകുന്നത്‌. തദ്ദേശവാസികളുടെ അറിവിനേയും സാങ്കേതിക വിദ്യയെയും തമസ്കരിച്ചു കൊണ്ട്‌ ലാഭക്കൊതിയുടെ തത്ത്വശാസ്ത്രത്തില്‍ മുന്നേറിയ ഒരു സംസ്കാരത്തിനു 'സയോനര' പറയാന്‍ നേരമായി.

Thursday, July 17, 2008

പാഠപുസ്തകം മാടാണോ?

7-)0 ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഹിന്ദു വര്‍ഗ്ഗിയത ഒളിഞ്ഞിരിക്കുന്നത് അധികമാരും ശ്രദ്ധിച്ചില്ല . മുസ്ലീമും ഹിന്ദുവും വിവാഹം കഴിച്ചപ്പോള്‍ ഉണ്ടായ കുട്ടിക്ക് ഇട്ടിരിക്കുന്നത് ഹിന്ദു പേര്‍. “ജീവന്‍”. ആത്മാവിന്റെ പ്രതിബിംബമാണു ജീവന്‍ എന്ന് സ്മൃതി. ഇതെങ്ങനെ സമ്മതിക്കും? ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അത് പാഠപുസ്തകത്തില്‍ കടന്ന് കൂടിയതെങ്ങനെ ? കുറഞ്ഞപക്ഷം ‘ബാബു’ എന്നായിരുന്നു ആ പേരെങ്കില്‍ മത നിരപേക്ഷത നിലനിര്‍ത്തി എന്ന് ഉറപ്പാക്കാമായിരുന്നു. ഇവിടെ എന്തോ അട്ടിമറി നടന്നിട്ടുണ്ട്. ഉടന്‍ ഗവണ്മെന്റ് ഒരു കമ്മിറ്റിയെ നിയമിച്ചു.പാഠപുസ്തകത്തിലെ ഹൈന്ദവ അജന്‍ഡ കണ്ടെത്തി. ഇനി ജീവന്‍ എന്ന പേരുണ്ടാവില്ല. തലക്കെട്ട് പരിഷ്കരിച്ചു. തന്തയ്ക്കും തള്ളയ്ക്കും പേരില്ല. പിന്നെ മോനൊരു പേരുവേണോ? ജീവന്‍ എന്ന പേരില്‍ ലിംഗപരമായ വേര്‍തിരിവുണ്ടെന്ന് ഇതിനിടയില്‍ ഫെമിനിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. മിശ്രവിവാഹിതര്‍ക്കെന്തേ പെണ്‍ കുട്ടികള്‍ ഉണ്ടാവില്ലെ എന്നാണവരുടെ ചോദ്യം. ജീവന്‍ എന്നതിനു പകരം ജീവി എന്നാക്കണം എന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

Monday, June 23, 2008

രോഗം പരത്തുന്ന വൈദ്യന്‍?

..കേരളത്തിലെ ആരോഗ്യമേഖലയിലും നിരവധി വൃത്തികേടുകളുണ്ടെന്ന് പറയാതെ വയ്യ. കഴിഞ്ഞമാസം കേരളത്തിലെ മാദ്ധ്യമസുഹൃത്തുക്കളുമായും ചില ഉന്നത ഉദ്ദ്യോഗസ്ഥന്മാരുമായും ബന്ധപ്പെടേണ്ടി വന്നപ്പോള്‍ എനിക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌ ഞെട്ടിക്കുന്ന കഥകളാണു. ദുരൂഹതയുണര്‍ത്തുന്ന പേരുള്ള കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍, വസ്തുക്കള്‍ തട്ടിയെടുക്കാനുള്ള ഉറ്റവരുടെ ശ്രമങ്ങള്‍ക്ക്‌ വഴങ്ങാത്തവരെ, പ്രത്യേകിച്ചും വൃദ്ധരെ 'മെന്റല്‍ കേസ്സുകള്‍' എന്നുപറഞ്ഞ്‌ ബലം പ്രയോഗിച്ച്‌ അഡ്മിറ്റ്‌ ചെയ്യാറുണ്ടത്രെ ...................................................................
...........................................................ചെന്നയില്‍ നിന്ന് ഞാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍, റിസപ്ഷനിലുള്ളവര്‍ ഒരു പ്രത്യേകവ്യക്തിയെ 'മാനിയ' എന്ന 'രോഗം' കാരണമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ചു. ഡോക്ടറുടെ സെല്‍ഫോണ്‍ നമ്പറും തന്നു. ഞാന്‍ ഡോക്ടറെ വിളിച്ച്‌ രോഗിയുടെ പേരുപറഞ്ഞതും അയാള്‍ ഫോണ്‍ സ്വിച്ചോഫ്‌ ചെയ്തു. അയാളും മാനേജുമെന്റും ചെയ്തുകൂട്ടുന്ന വൃത്തികേടുകളുടെ സൂചനയാണത്‌...... ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിനും സമാധാനജീവിതത്തിനും ഭീഷണീയായ ഇത്തരം നിയന്ത്രിക്കപ്പെടാത്ത ആശുപത്രികള്‍ പലതുമുണ്ട്‌.
(ഡോ.പി.രാധാകൃഷ്ണന്‍ നടത്തുന്ന നിരീക്ഷണത്തിന്റെ പൂര്‍ണ്ണരൂപം 2008 ജൂണ്‍ 13 ലെ സമകാലിക മലയാളത്തില്‍ കാണാവുന്നതാണു. www.malayalamvarikha.com)
മേമ്പൊടി:
മരുന്ന് പരീക്ഷണത്തിനു രോഗിയെ അയാള്‍ അറിയാതെ വിധേയമാക്കുന്ന എത്ര ആശുപത്രികള്‍ വേണമെങ്കിലും നമുക്കുണ്ട്‌. ഇത്‌ പുതിയൊരു മേഖലയാണു. താളവട്ടം സിനിമയില്‍ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ ചെയ്യുന്ന ക്രൂരത നമ്മള്‍ കണ്ടിട്ടുണ്ട്‌. ഇപ്പോള്‍ സിനിമയിലല്ല ജീവിതത്തില്‍ തന്നെ നമുക്കത്‌ കാണാന്‍ കഴിയും. എന്തൊരു പുരോഗതി. ഹ.. ഹാ ......രോഗം പരത്തുന്ന വൈദ്യന്‍? മരണം വില്‍ക്കുന്ന ആതുരാലയങ്ങള്‍ ?

Friday, May 2, 2008

വയോക്സ് - പ്രതി ഡോക്ടറാണു


ചിത്രം കടപ്പാട്: ദി ഹിന്ദു


ലോക മരുന്ന് ഭീമന്‍ മെര്‍ക്കിന്റെ ഒരു പ്രോഡക്റ്റ്‌ ആയിരുന്നു വയോക്സ്‌(Vioxx)। ഒരു വേദനാസംഹാരിയായാണു അത്‌ വിപണിയില്‍ എത്തിയത്‌. 2004 ല്‍ മരുന്ന് അപകടകരമാണെന്ന് മനസിലാക്കിയ കമ്പനി അത്‌ സ്വയം പിന്‍വലിച്ചു. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുകയും കൃത്രിമ തെളിവുകള്‍ നിരത്തി പൊതുജനത്തെ വഞ്ചിക്കുകയും ചെയ്തതിനു മെര്‍ക്ക്‌ കമ്പനി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണു.
Nonsteroidal anti-inflammatory drugs (NSAIDs)- പട്ടികയില്‍ പെടുന്നതായിരുന്നു വയോക്സ്‌. ജ്വരവും വേദനയും ഇല്ലാതാക്കുന്ന ഒരത്ഭുത മരുന്നായാണ്‌ കമ്പനി അതിനെ അവതരിപ്പിച്ചത്‌! ഒട്ടുമിക്ക തരത്തിലും പെട്ട വേദനകള്‍ക്ക്‌ അത്‌ ഫലപ്രദമാണെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. മരുന്നിന്റെ ഇന്‍ഡിക്കേഷന്‍സില്‍ അത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Vioxx reduce pain, inflammation, and stiffness caused by osteoarthritis, rheumatoid arthritis and certain forms of juvenile rheumatoid arthritis; to manage acute pain in adults; to treat migraines; and to treat menstrual pain.........
ഒരു സര്‍വ്വ വേദനാ സംഹാരി. സിദ്ധമര്‍മ്മാണി വൈദ്യന്മാരാണു ഇതുപോലെയുള്ള പരസ്യങ്ങള്‍ നല്‍കാറ്‌. അത്‌ തട്ടിപ്പാണെന്ന് നമുക്കുടന്‍ മനസിലാകുകയും ചെയ്യും. പഠിപ്പുള്ളതു കൊണ്ടാണോ എന്നറിയില്ല ഡോക്ടറന്മാര്‍ക്കത്‌ മനസിലാകാന്‍ കാലം ഏറെയെടുത്തു.
വേദനയുള്ള ഏത്‌ രോഗി വന്നാലും എഴുതിക്കൊടുക്കാന്‍ പറ്റുന്ന ഒരു സാധനമായി ഡോക്ടറന്മാര്‍ വയോക്സിനെ കണ്ടു! ആമവാതം മുതല്‍ മാസമുറക്കാലത്തെ സ്വാഭാവിക വേദന വരെ മാറുമെങ്കില്‍ പിന്നെ എന്തു വേണം। മുട്ടു വേദന, തലവേദന, ശരീരവേദന, ചെന്നിക്കുത്ത്‌ - ഇതില്‍ ഏതെങ്കിലുമൊക്കെ വല്ലപ്പോഴുമെങ്കിലും ഇല്ലാത്ത ഒരു രോഗി ഈ ഭൂലോകത്ത്‌ കാണുമോ? അപ്പോള്‍ ആര്‍ക്ക്‌ വേണമെങ്കിലും ഈ മരുന്ന് എഴുതിക്കൊടുക്കാം। ഡോക്ടറന്മാര്‍ ഹാപ്പിയായി। 2004 വരെ തുരുതുരാ മരുന്നെഴുത്തായിരുന്നു। വേദന മാറുന്നുണ്ടോ എന്ന് ചോദിച്ചാല്‍ പലരുടേയും വേദന മാറി। ഇനി ഒരിക്കലും ഉണ്ടാകാത്ത വിധം അതങ്ങ്‌ മാറാന്‍ തുടങ്ങിയപ്പോള്‍ കമ്പനി ഒന്നാലോചിച്ചു. ഇതിനിയും തുടരണമോ? മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയ പലരേയും പിന്നീട്‌ കാണാനില്ല. കാണണമെങ്കില്‍ സെമിത്തേരിയില്‍ ചെല്ലണം എന്നതായി അവസ്ഥ. ഇക്കണക്കിനു പോയാല്‍ മരുന്ന് കഴിക്കാന്‍ ആളുണ്ടാവില്ലെന്ന് കരുതിയാണോ വേണ്ടത്ര ലാഭം കിട്ടിയതു കൊണ്ടാണോ എന്നറിയില്ല കമ്പനി മരുന്ന് പിന്‍വലിച്ചു.
വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി എന്ന് പണ്ട്‌ പറയാറുള്ളത്‌ വല്ല ലൊട്ടുലൊടുക്ക്‌ വൈദ്യന്മാരുടേയും വാക്ക്‌ കേട്ട്‌ ഏതെങ്കിലുമൊക്കെ മരുന്ന് ആരെങ്കിലുമൊക്കെ ശീലിക്കുമ്പോഴായിരുന്നു. ഇപ്പോള്‍ ഇത്‌ പഠിപ്പും ഡിഗ്രിയുമുള്ള ഡോക്ടറന്മാരുടെ വാക്ക്‌ കേട്ടാലും സംഭാവ്യമാണെന്ന് മെര്‍ക്കിന്റെ വയോക്സ്‌ ഉപയോഗിച്ചവര്‍ക്ക്‌ മനസിലായി. വേദന മാറാന്‍ മരുന്ന് കഴിച്ചവര്‍ക്ക്‌ ഹൃദ്രോഗബാധ!. 'വട പേടിച്ച്‌ വടകരയില്‍ ചെന്നപ്പോള്‍ ദാ മുന്നില്‍ വടയക്ഷി' എന്ന അവസ്ഥയിലായി പലരും. അരലക്ഷത്തോളം പേര്‍ ഇന്ന് നഷ്ടപരിഹാരത്തിനായി കമ്പനിക്ക്‌ പുറകേയുണ്ട്‌. മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചവര്‍ വേറെ.
വയോക്സ്‌ മാത്രമല്ല ഈ പട്ടികയില്‍ മാര്‍ക്കറ്റിലുണ്ടായിരുന്നത്‌। അനേകം പേരിലുള്ള അനേകം മരുന്നുകള്‍. (Rofecoxib - COCK sib).എതാണ്ട്‌ 6 കൊല്ലക്കാലം ഡോക്റ്ററന്മാര്‍ അതെല്ലാം എഴുതിക്കൊടുത്ത ശേഷമാണു പിന്‍വലിക്കല്‍ നടപടിയുണ്ടായത്‌. കമ്പനികള്‍ക്ക്‌ അത്‌ മതി. അതിനിടയില്‍ അവര്‍ വേണ്ടത്ര ലാഭം ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഒരു ടാബ്‌ലെറ്റിനു 2.50 മുതല്‍ 5 രൂപവരെയായിരുന്നു ഈ മരുന്നുകളുടെ വില. കേരളത്തില്‍ തന്നെ എത്ര ലക്ഷങ്ങള്‍ അവ കഴിച്ചു കാണും? ഏതു ചെറിയ വേദനയ്ക്കും ഡോക്ടറെപ്പോയിക്കാണുന്ന മലയാളി എത്ര കിലോഗ്രാം വയോക്സോ തത്തുല്യമായ മറ്റ്‌ മരുന്നുകളോ കഴിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചാല്‍ ഞെട്ടിപ്പോകും! മരുന്ന് ഉപയോഗത്തില്‍ നിയന്ത്രണവും നിരീക്ഷണവുമുള്ള അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ വയോക്സിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക്‌ വിധേയരായതായി കണ്ടെത്തുമ്പോള്‍ ഇവിടെ അതിന്റെ തോത്‌ എത്രയായിരിക്കും? ആലോചിക്കാനാവുമോ?
കഴിഞ്ഞ അഞ്ചെട്ട്‌ വര്‍ഷമായി നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക തരം മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. കുഴഞ്ഞ്‌ വീണു മരിക്കുക! അധികം കാലമായിട്ടില്ല അത്‌ വ്യാപകമായിട്ട്‌. അത്തരക്കാരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്യുന്നു. ഏത്‌ പത്രമെടുത്താലും കുഴഞ്ഞ്‌ വീണു മരിക്കുന്ന ഒന്ന് രണ്ട്‌ വാര്‍ത്തകളെങ്കിലും ഇല്ലാത്ത ദിവസമില്ല. അവയെല്ലാം ഹൃദയാഘാതത്തിന്റെ പട്ടികയില്‍ പെടുത്തി സമാധാനിക്കുകയാണു പതിവ്‌. പണ്ടില്ലാതിരുന്ന ഈ പ്രതിഭാസം-ഈ കുഴഞ്ഞ്‌ വീഴലും മരണവും - അത്‌ ഡോക്ടറന്മാര്‍ മരണസര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ ഹൃദയാഘാതം തന്നെ ആയിരിക്കാം. പക്ഷെ വയോക്സ്‌ പോലുള്ള മരുന്നുകളുടെ ഉപയോഗം അതിനു കാരണമാകുന്നുണ്ടോ? കുഴഞ്ഞ്‌ വീണുള്ള മരണത്തില്‍ മരുന്നുകള്‍ക്കുള്ള പങ്ക്‌ ആരും ഗവേഷണം നടത്തിയതായി അറിവില്ല! വളരെയധികം മരുന്ന് ഉപയോഗിക്കുന്ന മലയാളിയുടെ കാര്യത്തില്‍ അത്തരമൊരു പഠനത്തിനു പ്രസക്തി വളരെയുണ്ട്‌. വയോക്സ്‌ മാത്രമല്ല, ഒട്ടനവധി മരുന്നുകള്‍ ഇത്തരം പ്രത്യാത്ഘാതങ്ങള്‍ ഉണ്ടാക്കാം. പല മരുന്നുകളിലും അത്‌ രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്‌. പക്ഷെ പൂച്ചയ്ക്കാര്‌ മണി കെട്ടും?
മരുന്ന് കമ്പനികളില്‍ നിന്ന് കാറും ഹോംതീയറ്ററും സിങ്കപ്പൂര്‍ യാത്രയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്ന ഡോക്ടറന്മാര്‍ ഇതിനു മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിയ്ക്കണ്ട. വയോക്സിന്റെ കാര്യത്തില്‍ ലാന്‍സെറ്റ്‌ മാസിക അപകടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ നേരത്തെ തന്നെ എഴുതിയിരുന്നു. എന്നിട്ട്‌ എത്ര ഡോക്ടറന്മാര്‍ അതറിഞ്ഞു? മരുന്നെഴുത്ത്‌ നിര്‍ത്തി? വേണ്ട പത്രാധിപര്‍ക്ക്‌ ഒരു കത്തെങ്കിലുമയച്ചോ? പ്രാക്ടീസിനിടയ്ക്ക്‌ ഇതിനൊക്കെ ആര്‍ക്കാ നേരം! മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങിയിട്ട്‌ പിന്നെ പുസ്തകം തുറക്കേണ്ട ഗതികേട്‌ ഉണ്ടായിട്ടില്ല! എന്തിനു മാര്‍ട്ടിന്‍ഡേല്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഡോക്ടറന്മാരുള്ള നാടാണു കേരളം! മെഡിക്കല്‍ റെപ്പുകള്‍ പറയുന്നതിലപ്പുറം മരുന്നുകളെപ്പറ്റി അറിയാവുന്ന ഡോക്ടറന്മാര്‍ ചുരുങ്ങും. ഈ റെപ്പ്‌ വിവരിച്ചു കൊടുക്കുന്നതു തന്നെ മനസിലാകുന്നുണ്ടോ ആവോ? ഇംഗ്ലീഷിലുള്ള അവന്റെ വാക്‌ക്‍ധോരണിക്കു മുന്നില്‍ 'മനസിലാകുന്നില്ല' എന്ന് പറയാന്‍ ദുരഭിമാനം ഡോക്ടറന്മാരെ അനുവദിക്കാറില്ല. അത്‌ കൊണ്ട്‌ റെപ്പ്‌ പറയുന്നത്‌ തലകുലുക്കി കേള്‍ക്കുന്നതായി ഭാവിച്ചിട്ട്‌ മരുന്നിന്റെ പേരും ഓഫറും മാത്രം ഓര്‍ത്തിരിക്കും. ഇതു നന്നായി അറിയാവുന്നവരാണു മരുന്ന് കച്ചവടക്കാര്‍. പക്ഷെ അതിനു ബലിയാടാകേണ്ടി വരുന്നത്‌ പാവം ജനങ്ങളാണു. ഒരലപം അവധാനത ഡോക്ടറന്മാര്‍ക്കുണ്ടെങ്കില്‍ വിലപ്പെട്ട എത്ര മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ കഴിയും!

Monday, March 10, 2008

രോഗമെന്ന ഭീതിയില്‍ നിന്ന് മോചനം

കഴിഞ്ഞ പോസ്റ്റില്‍ ഒരു ചോദ്യത്തിലാണു നിര്‍ത്തിയത്‌. അവിടെ നിന്നുമാരംഭിക്കാം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ ചികിത്സയുടെ സാംഗത്യമെന്താണു?

ഏത്‌ ബോധസത്തയിലൂടെയാണോ രോഗം വന്നുകയറിയത്‌ ആ ബോധസത്തയിലേക്ക്‌ ആണ്ടിറങ്ങി ഹേതുവായിരിക്കുന്ന ബോധത്തെ തന്നെ മാറ്റിവയ്ക്കാന്‍ കഴിയുന്ന ഒരു ചികിത്സക്കുമാത്രമേ മാനവരാശിയെ അരോഗാവസ്ഥയിലേക്ക്‌ നയിക്കാനാവു. അതിനു രോഗി, താന്‍ ഇപ്പ്പ്പോള്‍ രോഗിയല്ല, രോഗം തന്റെ ശാശ്വതമായ സ്വഭാവമല്ല, തനിക്ക്‌ രോഗമില്ല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ആ കാലത്തിലേക്ക്‌ തിരിച്ച്‌ പോകാന്‍ കഴിയും എന്നറിയുന്നതാണു ആ ചികിത്സയുടെ സ്വരു‌പം.

ഇതു കൊള്ളാം, രോഗി താന്‍ രോഗിയല്ലെന്ന് വിചാരിച്ചാലുടന്‍ രോഗമങ്ങ്‌ പോകുമോ? ഇതൊരു തരം വിശ്വാസചികിത്സയല്ലെ?

അല്ലല്ലോ. തനിക്ക്‌ രോഗമില്ലെന്ന് രോഗി വിചാരിച്ചാല്‍ പോകാനുള്ളതേയുള്ളു രോഗങ്ങളെല്ലാം. വിചാരം കൊണ്ട്‌ രോഗത്തെ നിയന്ത്രിച്ച്‌ നിര്‍ത്താമെന്നതിനു തെളിവുകള്‍ ആവശ്യമുണ്ടോ? രോഗത്തെ ഒരു വരുമാനമാര്‍ഗ്ഗമാക്കുന്ന യാചകരെ കണ്ടിട്ടില്ലെ? ഓച്ചിറയിലും, മലയാറ്റൂരുമൊക്കെ പോയാല്‍ അത്തരക്കാരെ കാണാം. മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിച്ചു കൊണ്ട്‌ രോഗവുമായി അവര്‍ ജീവിക്കുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ്ഗ രോഗിയാണെങ്കില്‍ ഡോക്ടറന്മാര്‍ 6 മാസം അല്ലെങ്കില്‍ ഒരു വര്‍ഷമൊക്കെയേ ജീവിച്ചിരിക്കു എന്ന് വിധിയെഴുതുന്ന രോഗങ്ങളുമായി അവര്‍ വളരെക്കാലം ജീവിക്കുന്നു. അവര്‍ക്ക്‌ രോഗത്തെ ഭയമില്ല. കാരണം രോഗമാണു അവരുടെ ജീവിതോപാധി. അതില്ലെങ്കില്‍ ഭക്ഷണം നേടാനാവാതെ അവര്‍ മരിച്ച്‌ പോകും. അതു കൊണ്ട്‌ രോഗത്തിന്റെ ഭീകരതയെ അവര്‍ മനസ്സ്‌ കൊണ്ട്‌ അകറ്റി നിര്‍ത്തും. ഇതു പോലെ ജീവിച്ചിരിക്കണമെന്ന് നിര്‍ബ്ബന്ധബുദ്ധിയുള്ളവര്‍ സാധാരണകാരായിരുന്നാലും രോഗത്തെ മറികടക്കുന്നത്‌ കണ്ടിട്ടുണ്ട്‌. യുദ്ധമുന്നണികളിലൊക്കെ രക്തം വാര്‍ന്ന് വീഴുന്ന എത്രയോ ഭടന്മാര്‍ രക്ഷപ്പെടുന്നു. ഒരു സാധാരണ സാമാജികനാണു ആ അവസ്ഥയില്‍ പെടുന്നതെങ്കില്‍ അത്രജീവിച്ചിരിക്കുമെന്ന് ഉറപ്പ്‌ പറയാനാവില്ല. ഇതൊക്കെ ചില ഉദാഹരണങ്ങള്‍....

പിന്നെയെന്താ ഈ ചികിത്സ അല്ലെങ്കില്‍ councilling വ്യാപകമാകാത്തത്‌?

അതിനു ഇന്ന് പ്രായോഗികമായി പല തടസ്സങ്ങളുമുണ്ട്‌. കേരളത്തിലാണെങ്കില്‍ ഇത്‌ വളരെ രൂക്ഷവുമാണു. ഇവിടെ സാമാന്യവിദ്യാഭ്യാസം ലഭിച്ച ഏതൊരാളും രോഗത്തിന്റെ പൂര്‍വ്വരൂപം, നിദാനം, ചികിത്സ എന്നിവയേക്കുറിച്ച്‌ അപൂര്‍ണ്ണവും വികലവുമായ അനേകം അറിവുകള്‍ സ്വയമേവ നേടിവച്ചിട്ടുണ്ട്‌. മെഡിക്കല്‍ രംഗത്തെ വ്യവസായികള്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ ചെയ്തൊരു ചതിവാണത്‌. രോഗവും ചികിത്സയും എല്ലാവര്‍ക്കും പഠിക്കാവുന്ന ചര്‍ച്ച ചെയ്യാവുന്ന ഒരു വിഷയമായി മാറി. പണ്ട്‌ എട്ടും പത്തും കൊല്ലം ഒരു വൈദ്യന്റെ കീഴില്‍ നിന്ന് സംസ്കൃതവും വൈദ്യഗ്രന്ഥങ്ങളും പഠിക്കുകയും, രോഗികളെ പരിചരിക്കുകയും മരുന്ന് അരച്ചും ഉരുട്ടിയും ഉണ്ടാക്കിയും ഒക്കെ കഴിഞ്ഞാലെ വൈദ്യസംബന്ധമായി എന്തെങ്കിലും പറയാന്‍ തന്നെ പ്രാപ്തനാകു. പുതിയ വിദ്യാഭ്യാസരീതിയിലും ഇതിനൊക്കെ സമാനമായി ആറേഴു കൊല്ലം ചെലവഴിക്കാതെ തരമില്ല. അവരുടെ മേഖലയാണു സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള സാമാജികര്‍ക്ക്‌ തുറന്നിട്ട്‌ കൊടുത്തിരിക്കുന്നത്‌.

ശരീരശാസ്ത്രത്തിന്റേയോ ചികിത്സയുടേയോ സാമാന്യ തത്ത്വം പോലുമ്മറിയാത്തവരാണു പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്‌. പേരിനു ഒരു വൈദ്യനോ ഡോക്ടറോ കാണും. സാധരണക്കാരന്‍ വിളമ്പുന്ന വിഢിത്തം എത്ര കണ്ട്‌ വൈദ്യം പഠിച്ച ഒരാള്‍ക്ക്‌ തിരുത്തിക്കൊടുക്കാനാകും? മാദ്ധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും ഗവേഷണം ചെയ്തിട്ടല്ല വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്‌. അവര്‍ക്ക്‌ മനസിലാകുന്ന അരികും മൂലയും വച്ച്‌ ചമയ്ക്കും. പലപ്പോഴും അത്‌ പമ്പര വിഢിത്തവുമാകും. എന്നു മാത്രമല്ല വാര്‍ത്തകള്‍ ചെന്നെത്തുന്നവരെ അമ്പരപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അതിശയോക്തികള്‍ വേണ്ടത്ര ചേര്‍ക്കുകയും ചെയ്യും. ഇതൊക്കെ കാരണം ഇന്നൊരു തലവേദന വന്നാല്‍ ഒരു സാമാന്യപൗരന്‍ ചിന്തിക്കുന്നത്‌ അത്‌ 'ബ്രെയിന്‍ ട്യൂമര്‍' ആയിരിക്കുമോ എന്നാണു. അത്രയ്ക്‌ വ്യാപകവും അബദ്ധജടിലവുമായിരിക്കുന്നു പോപ്പുലര്‍ വൈദ്യവിൂജ്ഞാനം! ആ ഒരര്‍ത്ഥത്തില്‍ ഈ പോസ്റ്റുകള്‍ പോലും അപകടരങ്ങളാണു.

വിഷയം മാറിയോ എന്ന് ഒരു സംശയം. ചികിത്സയെപ്പറ്റി വിവരിച്ചില്ല......

അതിലേക്ക്‌ വരികയാണു....ഇങ്ങനെ ചര്‍ച്ചചെയ്യമെന്നാകുമ്പോള്‍ ഭീതദങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, അത്‌ ഒരറിവായി ബോധത്തില്‍ കടന്ന് കൂടുകയും ചെയ്യും. അത്തരം ചര്‍ച്ചകളുടേയും പഠനങ്ങളുടേയും നിഗൂഢതകളില്‍ ഭീതി നിലനില്‍ക്കുമ്പോള്‍ ബാഹ്യമായി തനിക്ക്‌ രോഗമില്ലാ എന്ന് പറയാന്‍ തന്റേടം കാട്ടുന്നത്‌ കൊണ്ട്‌ പ്രയോജനമില്ല. ഉള്ള്‌ അപ്പോഴും എതിര്‍ പക്ഷത്തായിരിക്കും. കാരണം അതിനു തക്ക യുക്തികളോടെയാണത്‌ സ്വാംശീകരിച്ചത്‌.

ഈ പദ്‌മവ്യൂഹത്തില്‍ നിന്ന് പുറത്ത്‌ കടക്കാന്‍ എന്താണൊരു മാര്‍ഗ്ഗം?

ആന്തരികമായ ഭീതി പോകണമെങ്കില്‍ അതിനു തക്കതായ ഒരു വിദ്യാഭ്യാസം നേടണം. ചെറുതിലെ അതാരംഭിക്കണം. നമ്മുടെ പാരമ്പര്യത്തില്‍ അത്‌ വേണ്ടുവോളമുണ്ടായിരുന്നു. ആധുനികതയ്ക്ക്‌ വേണ്ടി നാമത്‌ ഉപേക്ഷിച്ചു. എന്നിട്ട്‌ ഇപ്പോള്‍ രോഗഭീതിയുടെ നാല്‍ക്കവലയില്‍ അന്തിച്ച്‌ നില്‍പ്പാണു. 'വെളുക്കുമ്പോള്‍ ഉണരണം, വെളുത്തമുണ്ടുടുക്കണം' എന്നൊക്കെ ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ അതിലൊക്കെ ആരോഗ്യത്തിന്റെ പാഠങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ 'മതപരം' 'അന്ധവിശ്വാസം' എന്നൊക്കെ പറഞ്ഞ്‌ നാം മാറ്റി വച്ചു. എന്നിട്ട്‌ രോഗങ്ങളെ കണ്ട്‌ ഭയപ്പെട്ടു നില്‍ക്കുന്നു. ഇത്രയും ശരിയാണോ എന്നാലോചിക്കുക.

സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക്‌ പോകുന്ന പഠനരീതിയാണു പ്രാചീനര്‍ കൈക്കൊള്ളുന്നത്‌. ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പ്‌ അമ്മയുടെ ഉദരത്തിലുണ്ട്‌. അവിടെയെത്തുന്നതിനു മുമ്പ്‌ അമ്മയില്‍ അണ്ഡമായും അഛനില്‍ ബീജമായും ഇരിക്കുകയായിരുന്നു. അതിനും എത്രയോ മുമ്പ്‌ ഔഷധമായോ അന്നമായൊ അതുണ്ട്‌! കാരണം എട്ടൊന്‍പത്‌ വയസ്സുള്ളപ്പോള്‍ ഈ കുഞ്ഞിനു കാരണമായത്‌ അച്ഛനമ്മമാരില്‍ ഇല്ല. സസ്യങ്ങള്‍ക്കും അപ്പുറത്തേക്ക്‌ ആ ചിന്തയെ കൊണ്ടു ചെന്നാല്‍ മേഘങ്ങളിലിരിക്കുന്ന ജലകണമായും സൂര്യന്‍ ചൊരിയുന്ന പ്രകാശമായും അതിനെ കണ്ടെത്താനാവും!

ഇതുപോലെ തന്നെ ഒരാള്‍ രോഗിയാകുമ്പോള്‍, തനിക്ക്‌ രോഗമില്ലാതിരുന്ന ഒരവസ്ഥ അതിനു മുമ്പുണ്ടായിരുന്നുവെന്നും രോഗമുണ്ടാകാനുള്ള സാദ്ധ്യത ഒരു ബീജമായി ഏതോ ജന്മത്തില്‍ കടന്ന് കൂടിയിട്ടുണ്ടെന്നും മനസിലാക്കണം. രോഗത്തിന്റെ പ്രാദുര്‍ഭവം അനേക നാളുകളിലിരുന്ന് അനുകൂലമായ പരിതസ്ഥിതിയെ ഉണ്ടാക്കി, ആ പരിതസ്ഥിതിയും കൂടി അനുകൂലമായപ്പോള്‍ രോഗമായി പുറത്തേക്ക്‌ വന്നുവെന്നേയുള്ളു എന്നറിയണം. ആ അറിവ്‌ രോഗമെന്ന ഭീതിയെ അകറ്റിക്കളയും. അതിനു യോജിച്ച ഒരു വിദ്യാഭ്യാസമാണു ഉണ്ടാകണമെന്ന് പറഞ്ഞത്‌. അത്തരമൊരു വിദ്യാഭ്യാസത്തിനു മാനവരാശിയെ രോഗമില്ലാത്ത ഒരു അവസ്ഥയിലേക്ക്‌ കൊണ്ടു ചെന്നെത്തിക്കാന്‍ കഴിയും.

അപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും മറ്റുമുപയോഗിച്ചുള്ള ഇന്നത്തെ നൂതന ചികിത്സാരീതിക്ക്‌ ഒരര്‍ത്ഥവുമില്ലെന്നാണോ?

അതിനേപ്പറ്റിയൊന്നും വിധി നിര്‍ണ്ണയിക്കാന്‍ ഞാന്‍ ആളല്ല! പക്ഷെ, ബോധത്തിലെ ബീജം രോഗമായി പരിണമിക്കുന്ന പരിതസ്ഥിതികളെ മാറ്റി നിര്‍ത്തുമ്പോള്‍ താല്‍ക്കാലികമായി രോഗം മാറി നില്‍ക്കുന്നു എന്ന് മാത്രം.(പരിതസ്ഥിതി നിലനില്‍ക്കാത്തതു കൊണ്ട്‌). രോഗത്തിന്റെ ബീജം അപ്പോഴും അയാളില്‍ ഉണ്ടായിരിക്കും. വീണ്ടും പരിതസ്ഥിതി അനുകൂലമാകുമ്പോള്‍ അത്‌ പുറത്ത്‌ വരും. ഒരു കാന്‍സര്‍ കരിച്ചു കളയുമ്പോഴും അവിടെ രോഗാതുരമായ 10 മില്യണ്‍ കോശങ്ങള്‍ വരെ പിന്നെയും നിലനില്‍ക്കാം എന്ന് പറയുന്നു. ഇത്‌ വച്ച്‌ പ്രാചീനന്റെ ചിന്തയെ ഒന്ന് വിശകലനം ചെയ്തു നോക്കുക.

ബോധത്തില്‍ നിന്നും രോഗത്തെ നീക്കം ചെയ്യുന്ന ചികിത്സ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു?

തീര്‍ച്ചയായും. ഉണ്ടായിരുന്നു എന്നു മാത്രമല്ല ഇപ്പോഴുമുണ്ട്‌. അത്‌ അനുവര്‍ത്തിച്ചാല്‍ ചികിത്സ കഴിയുമ്പോള്‍ മരുന്ന് നിര്‍ത്താം. രോഗത്തെ മാനേജു ചെയ്യുകയല്ല, രോഗത്തെ മാറ്റിക്കളയുകയാണവിടെ ചെയ്യുന്നത്‌. അതേപ്പറ്റി കൂടുതലായി പിന്നൊരിക്കല്‍......

Tuesday, March 4, 2008

പൂര്‍വ്വ ജന്മകൃതം പാപം വ്യാധിരൂപേണ ജായതേ......

പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണു രോഗങ്ങളായി പരിണമിക്കുന്നത്‌. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

പക്ഷെ ഈ പൂര്‍വ്വ ജന്മകൃതമായ പാപം എന്നു പറഞ്ഞാലെന്താ?
അതൊക്കെ മതപരമായ ചില സംജ്ഞകളല്ലെ?

അല്ല. എന്തിനേയും മതവുമായി കൂട്ടിക്കെട്ടിയാല്‍ പിന്നെ 'അന്ധവിശ്വാസം' എന്ന് മുദ്രകുത്താന്‍ എളുപ്പമാകുമല്ലോ. ഇത്‌ അതല്ല. ഒരു വ്യക്തി ജീവിച്ചു പോരുമ്പോള്‍, അയാളുടെ ജീവിതത്തിനിടയില്‍, അയാള്‍ക്കു തന്നെ ഇഷ്ടമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങള്‍ ഉണ്ടാകും. ഒരു പ്രത്യേക ദിശയില്‍ അങ്ങനെ ജീവിച്ച്‌ പോരുമ്പോള്‍ - ചെയ്തത്‌ അധര്‍മ്മമാണു, അതു അങ്ങനെ ചെയ്തു കൂടായിരുന്നു, അത്‌ ശരിയായില്ല - എന്നൊക്കെ പൂര്‍ണ്ണമായി അവനറിയുന്നതും എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങനെ ചെയ്തേ പറ്റൂ എന്ന് അവന്‍ വിചാരിക്കുന്നതുമായ ചില കാര്യങ്ങളാണു പാപമായി പരിണമിക്കുന്നത്‌.

ഇതെങ്ങനെ സംഭവിക്കും?

സാഹചര്യ സംബന്ധിയായ അറിവോ നിര്‍ബ്ബന്ധമോ കൊണ്ട്‌ ചെയ്തുപോകുന്ന കര്‍മ്മങ്ങള്‍ ഋണാത്മകമായി-Negative-അവനില്‍ രേഖപ്പെടുത്തപ്പെടും. ആ സമയത്ത്‌ ആരും അതറിയാറില്ല. അത്തരം കര്‍മ്മങ്ങളിലുള്ള അവന്റെ ദുഃഖങ്ങളും പശ്ചാത്താപങ്ങളും അവന്റെ മനസിനേയും ബുദ്ധിയേയും മഥിക്കുമ്പോള്‍ സ്വയമറിയാതെ തന്നെ ജീവിതക്രമത്തിന്റെ താളം തെറ്റുകയും അതവന്റെ ശരീരത്തിലെ അനന്തകോടി കലകളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. അങ്ങനെ ധാതു-മലങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണു രോഗമായി കാണപ്പെടുന്നത്‌. 'രാഗം' ആദിയായിക്കൊണ്ട്‌ രോഗം ഉല്‍ഭവിക്കുന്നു എന്ന് പ്രമാണം.

അപ്പോള്‍ നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നതോ?

അതു മനുഷ്യന്റെ ജീവിതഗതിയെ വ്യക്തമായി മനസിലാക്കാത്തതുകൊണ്ട്‌ ഉണ്ടായ ഒരു സംശയമാണു. ഒരാള്‍ ജനിക്കുന്നത്‌ മുതല്‍ മരിക്കുന്ന നിമിഷം വരെയുള്ളതു മാത്രമാണു അവന്റെ ജീവിതകാലം എന്ന് പ്രാചീനര്‍ കരുതുന്നില്ല. ആധുനിക മനഃശ്ശാസ്ത്രവും ഇതിനോട്‌ യോജിക്കുന്നുണ്ട്‌. അപ്പോള്‍ നവജാത ശിശു എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. നവജാത ശിശു നവജാതനായിരിക്കുന്നത്‌ അവന്റെ കാഴ്ചപ്പാടിലല്ല. നമ്മുടെ കാഴ്ചപ്പാടില്‍ മാത്രമാണു. വലിയൊരു തുടര്‍ച്ചയിലെ ഒരു ഘട്ടമാണ്‌ ശിശു.

ഭാരതീയ ദര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ കാണുന്നത്‌ ജനിച്ച ദിവസം മുതല്‍ മരിച്ച ദിവസം വരെയുള്ള ജീവിതമായല്ല എന്ന് പറഞ്ഞു. അതൊരു തുടര്‍ച്ചയാണു. ഭൗതികശാസ്ത്രത്തിലെ, ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന തത്ത്വം അനുസരിച്ചായാലും ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ചായാലും പലേ അനുഭവങ്ങള്‍ കൊണ്ടായാലും ഇത്‌ വിശ്വസിക്കാതെ തരമില്ല.

ഈ തുടര്‍ച്ചയെ നയിച്ചുകൊണ്ടു പോകുന്ന ഒരു ആനുവംശിക കഥാപാത്രം-a genetic substance-ആനുവംശികന്‍- എല്ലാവരുടേയും ഉള്ളില്‍ ഉണ്ട്‌. അനേക ജന്മങ്ങളിലൂടെ നേടിയ അറിവുകള്‍ ഓരോരുത്തരിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണു സംഗീതം അഭ്യസിക്കാതെ തന്നെ ചിലര്‍ക്ക്‌ പാടാന്‍ കഴിയുന്നത്‌. പരിശീലനമില്ലാതെ കളികളില്‍ പ്രാഗത്ഭ്യമുണ്ടാകുന്നത്‌. ചിത്രം വരയ്ക്കാന്‍ കഴിയുന്നത്‌. ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ഒരാള്‍ക്ക്‌ ഒരു പ്രത്യേകവിഷയത്തില്‍ വളരെയധികം പ്രാമുഖ്യം നേടാന്‍ കഴിയുമ്പോള്‍ അതേ സാഹചര്യമുള്ള ബാക്കിയുള്ളവര്‍ക്ക്‌ ആ സ്വാധീനം ലഭിക്കാതെ പോകുന്നതും. ഒരു പ്രഗത്ഭന്റെ പ്രതിഭ വച്ച്‌ അയാള്‍ക്ക്‌ മറ്റ്‌ വിഷയങ്ങളില്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ചതുരത ഇല്ലാതെ പോകുന്നതും ആ ആനുവംശികന്റെ സാന്നിദ്ധ്യം ഇല്ലാത്തതു കൊണ്ടാണു.

മുമ്പെങ്ങോ രൂപപ്പെടുത്തി വച്ചിട്ട്‌ പൂര്‍ത്തീകരിക്കാത്തതിന്റെ ഭാവങ്ങള്‍ എല്ലാം തന്നില്‍ നിലകൊള്ളുമ്പോള്‍ അതു പൂര്‍ത്തീകരിക്കാനാണു ഈ വരവ്‌, ഈ ജന്മം എന്ന് തോന്നിപ്പിക്കുന്ന ആ ജനിതകം പോലെ തന്നെ അയാളില്‍ എവിടെയോ തുടങ്ങിവച്ച ഒരു രോഗാതുരതയും ഉണ്ട്‌. ആ ആതുരത ജനനത്തോടെ രംഗത്തേക്ക്‌ വരിക എന്നുള്ളത്‌ ആ ജനിതകത്തിന്റെ ബോധത്തിലുള്ളതാണു.

ജനിതകത്തിനും ബോധമോ?

തീര്‍ച്ചയായും. ഒരാള്‍ Zygote അല്ലെങ്കില്‍ ഏകകോശജീവിയായിരിക്കുന്ന അവസ്ഥയിലെ ബോധം പരിണമിച്ചാണു വളരുകയും ഒരു വ്യക്തിയായി പരിണമിക്കുകയും ചെയ്യുന്നത്‌. അയാള്‍ക്ക്‌ മുടിയുണ്ടാകുന്നതും, മൂക്ക്‌ നീണ്ടിരിക്കുന്നതും, കോമള സ്വരം കിട്ടുന്നതും എന്നു വേണ്ടാ കണ്ണുണ്ടാകുന്നതും കാതു വളരുന്നതും കൈകാലുകള്‍ കിളിര്‍ക്കുന്നതുമെല്ലാം ആ ആത്മബോധത്തിന്റെ നിര്‍ദ്ദേശാനുസരണമാണു. അല്ലാതെ പുറമേ നിന്ന് എന്തെങ്കിലും കൊടുത്ത്‌ കണ്ണുണ്ടാക്കാനോ ചെവിയുണ്ടാക്കാനോ പറ്റില്ല. അയാളുടെ ജനിതകകലയില്‍ എന്തൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ അതു മാത്രമേ അയാളില്‍ നിന്ന് പുറത്ത്‌ വരു. പുറമേ നിന്നു ഒരു ശാസ്ത്രജ്ഞനു അയാളുടെ ജനിതകത്തിലേക്ക്‌ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും അതിനും ആ 'ബോധ;ത്തിന്റെ അനുമതിയില്ലാതെ പറ്റില്ല. അങ്ങനെ അനുമതിയില്ലാതെ പ്രവേശിച്ചവര്‍ ഫിറ്റു ചെയ്യുന്ന കിഡ്നിയും കരളുമൊക്കെയാണു ശരീരം reject ചെയ്യുന്നതായി നാം കേള്‍ക്കുന്നത്‌.ആധുനിക വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഗര്‍ഭസ്ഥശിശുവിനെ ജനിക്കുമ്പോള്‍ അംഗവൈകല്യമില്ലാത്തത് ആക്കിത്തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുന്ന നിമിഷം മുതല്‍ അവള്‍ ആധുനിക വൈദ്യത്തിന്റെ പരിചരണത്തിലാണു. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണമാണു പിന്നീട്‌ പ്രസവം വരെയുള്ള അവളുടെ ജീവിതം. എല്ലാ പരിശോധനളും നടത്തി, എല്ലാ പരിഹാരങ്ങളും ചെയ്തിട്ടും നവജാതശിശുക്കളില്‍ പലതും വൈകല്യത്തൊടെയാണു ജനിക്കുന്നത്‌. ഇവിടെ ശാസ്ത്രവും മനുഷ്യന്റെ അഹന്തയും പരാജയപ്പെടുന്നതിനു എന്തുണ്ട്‌ ഉത്തരം?

പ്രാചീനന്‍ ഇതിനേയൊക്കെ മാറി നിന്നാണു നോക്കിക്കണ്ടിരുന്നത്‌. അവന്‍ അതിന്റെ സത്യത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. ആധുനികന്‍ അതിനു തയ്യാറല്ല.

നമ്മുടെ ബോധമണ്ഡലത്തിലാണു നാം എത്ര കാലോടുകൂടി ജനിക്കണം, ഏതു കയ്യോടുകൂടി ജനിക്കണം, മൂക്കിനെത്ര നീളമുണ്ടായിരിക്കണം എന്നൊക്കെയുള്ള കണക്കിരിക്കുന്നത്‌. ആ ബോധം പൂര്‍വ്വ പൂര്‍വ്വ ജന്മങ്ങളിലൂടെ രൂപപ്പെട്ട്‌ വന്നതാണെന്ന് ഭാരതീയര്‍ വിശ്വസിച്ചു. തല്‍ക്കാലം 'വിശ്വസിച്ചു' എന്ന പ്രയോഗം മതി. കാരണം ജീനുകളിലെ ഒന്നോ രണ്ടോ മണികളില്‍ അടങ്ങിയിരിക്കുന്ന അത്ഭുതം കണ്ട്‌ ആധുനികന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെയും ഒരു ശാസ്ത്രമുണ്ടെന്ന് പറഞ്ഞാല്‍ അവന്‍ വയലന്റാകും.. ഒരന്‍പതു വര്‍ഷം മുന്‍പ്‌ ഇന്ന് നടക്കുന്ന പോലുള്ള ജനിതക ഗവേഷണത്തിനു പണം ചോദിച്ചാല്‍ ഭ്രാന്തെന്ന് പറഞ്ഞ്‌ ആട്ടിക്കളയുമായിരുന്നു. കാരണം അതൊക്കെ അസംഭാവ്യമാണെന്നാണു ശാസ്ത്രലോകം പോലും വിചാരിച്ചത്‌. ഇന്ന് ജനിതക ശാസ്ത്രം കണ്ടെത്തിയതിനെ ആ 50 കൊല്ലം മുന്‍പ്‌ ആശയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ 'അന്ധവിശ്വാസം' എന്ന് പറഞ്ഞു അവഗണിക്കുമായിരുന്നു. ശാസ്ത്രത്തിന്റെ കാര്യം അത്രയൊക്കയേയുള്ളു. കാരണം അത്‌ ശാസ്ത്രമായിട്ടില്ല. അതിനു മുന്‍പുള്ള പടിയിലാണു. നിരീക്ഷണവും അത്ഭുതം കൂറലുമേ നടക്കുന്നുള്ളു. അതിനി പക്വമാകുന്ന ഒരു കാലം വരുമ്പോള്‍ പ്രാചീനന്റെ ആശയങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു കൊള്ളും.

പാശ്ചാത്യ ശാസ്ത്രീയതയുടെ യുക്തിയും അളവുകോലും വച്ച്‌ ഒരു പരീക്ഷണശാലയിലെ controlled conditions ല്‍ സൈഗോട്ടിനുള്ളിലെ ബോധത്തെ തെളിയിച്ചെടുക്കാനാവുന്ന കാലം പിമ്പേ വരുന്നുണ്ട്‌. അതിനു ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ പിടിച്ചെന്നിരിക്കും. മനുഷ്യചരിത്രത്തില്‍ അത്‌ വലിയ കാലയളവൊന്നുമല്ല. പക്ഷെ ആയുര്‍വ്വേദത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഒരു നൊടിനേരം മതി അത്‌ ബോദ്ധ്യമാകാന്‍. ഇന്ദ്രിയങ്ങള്‍ പുറത്തേക്ക്‌ തുറന്നു പോയ ആധുനിക മനുഷ്യനു അതിനും കഴിവുണ്ടാകണമെങ്കില്‍ പൂര്‍വ്വ പൂര്‍വ്വ പുണ്യം ഉണ്ടായിരിക്കണം.

ഇതൊരു inductive reasoning അല്ലേ?

അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ ഇതൊരു inductive reasoning തന്നെയാണു. കാണുന്നതില്‍ നിന്ന് അനുമാനിക്കുക എന്നത്‌ ഒരു ശാസ്ത്ര രീതിയാണു. യുക്തി ഇവിടെ അതിനു അനുഗുണമായുണ്ട്‌. അനുഭവങ്ങള്‍ മറിച്ചുമല്ല. പിന്നെ വേറെന്തു വേണം? ഇതിനേ പൂര്‍വ്വപക്ഷമായിക്കണ്ട്‌ മറിച്ചുള്ള തെളിവുകള്‍ നല്‍കുമ്പോഴെ ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച്‌ സംശയിക്കേണ്ടി വരികയുള്ളു.

അപ്പോള്‍ രോഗം ഒരുവനോടൊപ്പം വന്ന് പോകുന്നതാണെന്ന് പറയാം അല്ലെ?

അത്തരം പരിമിതമായ ഒരു വ്യാഖ്യാനത്തിലേക്ക്‌ പോകുന്നതിനേക്കാള്‍ നല്ലത്‌, ഒരു രോഗി ഉണ്ടാവുന്നതിനു മുമ്പ്‌ അയാളുടെ ബോധത്തില്‍ ആ രോഗത്തിനുള്ള ബീജം കിടപ്പുണ്ട്‌, അനുകൂല പരിതസ്ഥിതിയില്‍ അത്‌ പ്രകടമാകും എന്നെടുക്കുന്നതല്ലെ? അതാണു സരളം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ പിന്നെ ചികിത്സയുടെ സാംഗത്യമെന്താണു?

അതിപ്പോള്‍ വേണ്ട, അടുത്ത പോസ്റ്റില്‍......

Friday, February 29, 2008

ജാഗ്രതൈ.......!! എയിഡ്‌സുണ്ട്.......

ഏതാനം ദിവസം മുന്‍പ്‌ ഒരു മലയാള ദിനപ്പത്രം സഹതാപാര്‍ഹമായ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ദില്ലിയില്‍ നാല്‌ നഴ്സുമാര്‍ക്ക്‌ എയിഡ്സ്‌ ബാധ. അതില്‍ രണ്ടുപേര്‍ മലയാളികളാണു. ഏത്‌ ആശുപത്രിയിലാണു സംഭവം എന്ന് പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വെറും സാധാരണ ആശുപത്രിയൊന്നുമല്ല. അത്‌ വാര്‍ത്ത വായിക്കുമ്പോള്‍ വ്യക്തമാകും. ആശുപത്രിയുടെ പേരില്ല. തുക്കടാ ആശുപത്രിയോ ഗവണ്മന്റ്‌ ആശുപത്രിയോ ആയിരുന്നെങ്കില്‍ അതിന്റെ പേരും ജാതകവും എപ്പോള്‍ പറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. അതാണു പത്രധര്‍മ്മം. പൊതുക്കാര്യമാകുമ്പോള്‍ എല്ലാം തുറന്ന് പറയണം. പാവപ്പെട്ടവന്റെ കാര്യത്തിലും അങ്ങനെ തന്നെ! പത്രധര്‍മ്മം ഉടന്‍ സടകുടഞ്ഞ്‌ എഴുന്നേല്‍ക്കണം. പണക്കാരന്റെ കാര്യത്തില്‍ അത്‌ പറ്റില്ല. പേരും വിലാസവുമൊക്കെ രഹസ്യമായി സൂക്ഷിക്കുകയാണു വേണ്ടത്‌. ആശുപത്രി ഏതോ കടുത്ത മുന്തിയറുപ്പന്റേതാണെന്ന് തീര്‍ച്ച. അതു കൊണ്ട്‌ അതിനു പേരിന്റെ ആവശ്യമില്ല. ഉണ്ടെങ്കില്‍ തന്നെ അത്‌ വായനക്കാര്‍ അറിയണ്ട കാര്യവുമില്ല. അത്‌ ഏതെങ്കിലും ഡോക്ടറുടെ കയ്യിലിരിപ്പു കൊണ്ട്‌ രോഗി ചത്തിട്ടോ ആശുപത്രിയുടെ മെച്ചം കൊണ്ട്‌ എയിഡ്‌സ്‌ പരന്നിട്ടോ ആയാലും അറിയണ്ട. അങ്ങനെ എന്തെങ്കിലും പുറത്ത്‌ പറഞ്ഞാല്‍ പത്രധര്‍മ്മം നഷ്ടപ്പെടും. അത്‌ പാടില്ല. പത്രത്തിനു പരസ്യത്തിന്റെ പേരില്‍ കിട്ടുന്ന ധര്‍മ്മമാണല്ലോ പത്രധര്‍മ്മം. അതുകൊണ്ട്‌ പേരു പറയില്ല.

ആശുപത്രി-ജന്യ രോഗമാണു പ്രതി. അമേരിക്കയിലും യൂറോപ്പിലും ഡോക്ടറന്മാര്‍ക്കും പാരാമെഡിക്കല്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന Medical Bug! ഇവനാളു പുലിയാണു കേട്ടാ....രോഗം ചികിത്സിച്ച്‌ ഭേദമാക്കണ്ട ആശുപത്രിയില്‍ നിന്ന് രോഗം പകരും. പാശ്ചാത്യനു രോഗത്തെ പേടിയാണു. ഇതുകൊണ്ടാണു രോഗികളെ പരിചരിക്കാന്‍ മൂന്നാം ലോകത്തില്‍ നിന്ന് ചരക്കുകളെ അവര്‍ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും ശ്രീലങ്കക്കാരനും വന്ന് എന്തു രോഗം വേണമെങ്കിലും ഏറ്റുപിടിച്ചോട്ടെ!! ഉള്ള കാശങ്ങ്‌ കൊടുത്തേക്കാം. എമിഗ്രേഷന്‍ നിയമത്തിലും ഇളവുവരുത്താം. നമുക്ക്‌ വയ്യേ, വയ്യ! കാനഡ, ബ്രിട്ടന്‍, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നും നഴ്സുമാരുടെ കുത്തിയൊഴുക്കിനു ഒരു കാരണം ഇതാണു.

പക്ഷെ നമ്മുടെ ഡോക്ടറന്മാരെ അവിടെങ്ങും അടുപ്പിക്കുകേല. പലരും ഡോക്ടറാകാന്‍ ഇംഗ്ലണ്ടില്‍ ചെന്നിട്ട്‌ വേലേം കൂലിം ഇല്ലാതെ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പടച്ചോറുണ്ട്‌ കഴിയുകയാണു. ദേഹത്ത്‌ തൊട്ടുള്ള കളിക്ക്‌ സായിപ്പിനു നമ്മളെ അത്ര വിശ്വാസം പോരാ. അതിനു അവിടുത്തുകാര്‍ വേണം. അല്ലെങ്കില്‍ അവിടുത്തെ പരീക്ഷയൊക്കെ പാസാകണം. അതിനു കഴിയുന്നില്ലെങ്കില്‍ ആസ്ത്രേലിയായിലൊക്കെ പല ഇന്ത്യന്‍ ഡോക്ടര്‍ന്മാരും ചെയ്യുന്ന പോലെ മസാലദോശയൊക്കെ കിട്ടുന്ന നല്ല തട്ടുകടകള്‍ ആരംഭിക്കാം. ക്ലിനിക്ക്‌ പറ്റുകേല. ഒരു തരത്തില്‍ ഭക്ഷണവും ഒരു മരുന്നാണല്ലൊ. ജീവന്‍ നിലനിര്‍ത്തുന്ന മരുന്ന്.

ആശുപത്രി എന്ന് പറയുന്നത്‌ മറ്റ്‌ കച്ചവടങ്ങള്‍ പോലെ അരത്തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ നല്ല വിറ്റുവരവുള്ള റേഞ്ചൊക്കെ വേണ്ടെന്ന് വച്ചിട്ട്‌ കള്ള്‌ കച്ചവടക്കാര്‍ ആശുപത്രികള്‍ തുടങ്ങില്ലല്ലോ. ഏതാണ്ട്‌ ചാരായ ഷാപ്പുപോലെയാണു ആശുപത്രികളും. കയ്യില്‍ കാശുള്ളവനെ അവിടെ മതിപ്പുള്ളു. (ചിക്കൂണ്‍ ഗുണിയ വ്യാപകമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തു ചെയ്തുവെന്ന് ഓര്‍ക്കുക). കാശുള്ളവനെക്കാണുമ്പോള്‍ ഈ ഡോക്ടറന്മാരും നഴ്സുമാരുമൊക്കെ "അപ്പച്ചാ" "അമ്മച്ചി" "അങ്കിളേ" എന്നൊക്കെ വിളിക്കും. കാശില്ലാത്തവനെ കണ്ടാലോ? "ശവങ്ങള്‌" എന്നും. (അത്‌ കേള്‍ക്കാന്‍ ഗവണ്മെന്റാശുപത്രിയില്‍ തന്നെ പോകണം). പണത്തിനു മീതേ ദീദിയും പറക്കില്ലാ എന്നൊരു ചൊല്ലില്ലെ? ആ പണക്കൊഴുപ്പിന്റെ ഒരു സെലിബ്രിറ്റി രൂപമാണു സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി, മെഗാ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍. (ആരാണാവോ ഇതിനൊക്കെ ഇങ്ങനെ പേരിടുന്നത്‌?) അവിടൊക്കെ കാശുകൊടുത്താല്‍ എല്ലാം ഭദ്രമാണെന്നാണു വയ്പ്‌. മുന്തിയ ചികിത്സ. മുന്തിയ പരിചരണം. മുന്തിയ ബില്ല്! ഇപ്പോളവിടെ നിന്നും മുന്തിയ 'സഹായവും' കിട്ടുമെന്ന് ഈ വാര്‍ത്ത സ്ഥിതികരിക്കുന്നു. സൗജന്യ AIDSരോഗം!!

പക്ഷെ ഇതിന്റെ ദാരുണമായ മാനുഷിക വശത്തെക്കുറിച്ച്‌ ആരും പ്രതികരിച്ച്‌ കണ്ടില്ല. നഴ്സുമാരുടെ സംഘടന പോലും. മെച്ചപ്പെട്ട ഒരു തൊഴില്‍ എന്ന നിലയിലാണു പല പെണ്‍കുട്ടികളും നഴ്സിങ്ങിനെ കാണുന്നത്‌. മികച്ച വേതനത്തിനൊപ്പം തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും ഇതിലുണ്ട്‌. അവര്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത്‌ ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത്‌ മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത്‌ നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ്‌ രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് 'പണ്ഡിതന്മാര്‍' സ്ഥിതീകരിച്ചിട്ടുണ്ട്‌. (അതെന്തായാലും നന്നായി. അവര്‍ നാലുപേരുടേയും ജീവിതം കട്ടപ്പൊകയായെങ്കിലെന്താ നമുക്ക്‌ ശാസ്ത്രീയമായ ഒരു കാരണം കിട്ടിയല്ലോ. അതു മതി.) ഗ്രാഡുവേറ്റ്‌ നഴ്സുകളായിരുന്നു അവര്‍ നാലുപേരും. നാല്‌ മനുഷ്യജന്മങ്ങളാണു മാനേജുമെന്റിന്റെ ദുരകാരണം കരിഞ്ഞ്‌ പോയത്‌.

ആശുപത്രിയില്‍ എത്തുന്ന വി.ഐ.പി കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണു ദുരന്തത്തിനു കാരണമെന്ന് പറയപ്പെടുന്നു. വി.ഐ.പികളുടെ ഒരാശുപത്രിയായതു കൊണ്ട്‌ അവിടുത്തെ പല സംഗതികളും രഹസ്യമായി വച്ചിരിക്കുകയാണത്രെ. യതാര്‍ത്ഥ രോഗം രേഖപ്പെടുത്താതെ തന്നെ അവിടെ ചികിത്സ നടക്കാറുണ്ട്‌. എയിഡ്‌സ്‌ ബാധയുള്ള വി.ഐ.പികള്‍ വന്നാല്‍ മറ്റ്‌ രോഗത്തിന്റെ മറവില്‍ ചികിത്സിക്കും. പണക്കാരന്റെ മാനത്തിനു വലിയ വിലയാണല്ലോ. അപ്പോള്‍ മെഡിക്കല്‍ എത്തിക്കുകള്‍ ഉപേക്ഷിക്കാം. വലിയ ഡോക്ടര്‍ക്കും നഴ്സിംഗ്‌ സൂപ്രണ്ടിനുമായിരിക്കും രോഗിയുടെ നിജസ്ഥിതി അറിയാവുന്നത്‌. അവര്‍ അത്‌ പുറത്ത്‌ വിടില്ല. വങ്കിട ആശുപത്രികളില്‍ ഇതു ഒരു പുതുമയൊന്നുമല്ല. നിത്യപരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം നഴ്സുമാരും മറ്റ്‌ സ്റ്റാഫുകളും അതൊന്നുമറിയാതെ രോഗികളുമായി ഇടപഴകുന്നു. വി.ഐ.പി രോഗികള്‍ വച്ചു നീട്ടുന്ന'സഹായം'-AIDS- അറിയാതെ കൈപ്പറ്റുന്നു.

കൃത്യമായി മാറാന്‍ കയ്യുറകള്‍ പോലും അവിടെ നല്‍കാറില്ലെന്ന് പരാതിയുണ്ട്‌. കയ്യുറകള്‍ അണിഞ്ഞ്‌ വി.ഐ.പികളെ പരിചരിക്കുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ലത്രെ! ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്ത്വത്തേക്കള്‍ മാനേജുമെന്റിനു ആവശ്യം വി.ഐ.പികളുടെ മാനസികോല്ലാസമാണല്ലോ. പണം വരുന്നത്‌ അതിലൂടെയാണല്ലോ. പക്ഷെ നാഴികയ്ക്ക്‌ നാല്‍പതു വട്ടം ശാസ്ത്രത്തെപിടിച്ച്‌ ആണയിടുന്ന ഒരൊറ്റ ഡോക്ടര്‍ പോലും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കിയതായി എങ്ങും കണ്ടില്ല. കാരണം എന്തായിരിക്കും?

നഴ്സ്‌ വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ്‌ സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്‌. അതാവില്ലെ ഈ നികൃഷ്ഠതയിലേക്ക്‌ അവരെ എറിഞ്ഞുകൊടുക്കാന്‍ ഇടയാക്കിയത്‌?

അല്ലെങ്കില്‍ തന്നെ മൂന്നാം ലോകത്തില്‍ പെണ്ണ് പെണ്ണല്ല! അവള്‍ മനുഷ്യജീവിയേ അല്ല. വെറും പുഴുവാണു. പ്രത്യേകിച്ച്‌ ശാസ്ത്രത്തിന്റെ മറവില്‍ വ്യാപാരം നടത്തുമ്പോള്‍ അവളുടെ വിധിക്ക്‌ രൂക്ഷത കൂടും. അവള്‍ അതിന്റെ പല്‍ച്ചക്രത്തിനിടയില്‍ കിടന്ന് അരഞ്ഞുപോകാനുള്ള പുഴുവാണു.

മേമ്പൊടി
Delhi High Court has sought an explanation from medical superintendent of AIIMS for its failure to comply with the disclosure of sufficient details after a boy, suffering from cancer//, became infected with AIDS after blood transfusion at the hospital in 2001. Aggrieved with the defensive attitude of AIIMS, Justice Vikramjit Sen has asked the hospital to explain its unwillingness to disclose details of the donor whose blood was transfused into the victim.

Tuesday, February 26, 2008

ഡോക്ടറന്മാരുടെ വാരിക്കുഴികള്‍

ഒരാള്‍ ശാസ്ത്രജ്ഞനാകുന്നത്‌ എപ്പോഴാണു? താന്‍ പഠിച്ചതിനെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴല്ലെ? ഡോക്ടറന്മാരുടെ കാര്യത്തില്‍ ഇത്‌ എത്ര കണ്ട്‌ ശരിയാണു? ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലെ അവസാനവാക്കാണു മോഡേണ്‍ മെഡിസിനിലെ ഡോക്ടറന്മാര്‍. നാനാതരം രോഗങ്ങളെക്കുറിച്ച്‌ അവര്‍ പഠിക്കുന്നു, പരീക്ഷിക്കുന്നു, മരുന്ന് കണ്ടുപിടിക്കുന്നു, രോഗികള്‍ക്ക്‌ നല്‍കുന്നു. ആധുനികവും ശാസ്ത്രീയവുമായ ആരോഗ്യരീതികള്‍ ഉപദേശിക്കുന്നു. രോഗികള്‍ക്ക്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാന്‍ ഡോക്ടറന്മാരും ബാദ്ധ്യസ്ഥരല്ലെ? അങ്ങനെ ചെയ്യുന്നില്ലെന്നു വരുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണു? അവര്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രം അര്‍ത്ഥശൂന്യവും വെറും വില്‍പനച്ചരക്കും മാത്രമാണെന്നാണോ?

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്റ്റ്രോള്‍, ഇവ മൂന്നും ഡോക്ടറന്മാര്‍ക്ക്‌ നല്ല വരുമാനം നേടിക്കൊടുക്കുന്ന ശാരീരിക വ്യതിയാനങ്ങളാണു. അവയെപ്പറ്റി ഭീതിദമായ കഥകള്‍ മെനഞ്ഞ്‌ രോഗികളെ ഭയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും നാം എന്താണു വിചാരിക്കുക? ഇത്തരം അസുഖങ്ങള്‍ ഡോക്ടറന്മാരില്‍ കാണില്ല. കാരണം ഇതിന്റെ ദുരന്തത്തേക്കുറിച്ച്‌ ശാസ്ത്രയുക്ത്യാ അവബോധമുള്ളവരാണു ഡോക്ടറന്മാര്‍. അതുകൊണ്ട്‌ ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ഇടവരുത്തില്ല. ഉണ്ടായാല്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കിക്കഴിഞ്ഞിരിക്കും. രോഗിയായിരുന്നു കൊണ്ട്‌ മറ്റൊരു രോഗിയെ ഉപദേശിച്ചാല്‍ എന്ത്‌ പ്രയോജനം? അങ്ങനെ ചികിത്സിക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അതു ചെകുത്താന്റെ വേദം പറച്ചിലോ വേശ്യയുടെ ചാരിത്ര്യ പ്രസംഗമോ ആയി അധഃപതിക്കില്ലെ? എന്നാല്‍ ഡോക്ടറന്മാര്‍ അത്‌ ചെയ്യുന്നുണ്ട്‌.

പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കുടവയര്‍ തുടങ്ങിയവ ഡോക്ടറന്മാരില്‍ എത്രകണ്ട്‌ വ്യാപകമാണെന്നറിയുവാന്‍ വേണ്ടി ഒരു പഠനം ** നടന്നു. അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന ഗവേഷണത്തിന്റെ ഫലം ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നു. അതൊട്ടും ആശാവഹമല്ല. പഠനവിധേയമാക്കിയ ഡോക്ടറന്മാരുടെ പ്രായം 25-55. അതായത്‌ നമ്മുടെ സമകാലിക ഡോക്ടറന്മാരുടെ പ്രായം! (യാഥാര്‍ത്ഥ്യത്തോട് യോജിക്കില്ലെന്ന് അറിയിച്ചതു കൊണ്ട് ഇവിടെ ഉണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്തിരിക്കുന്നു.)

സാധാരണ നിലയില്‍ ഒരു രോഗിയെ ഭയവിഹ്വലനാക്കാന്‍ ഡോക്ടറന്മാര്‍ നിരീക്ഷണ വിധേയമാക്കുന്ന ഘടകങ്ങളാണു കൊളസ്റ്റ്രോള്‍, രക്തത്തിലെ പഞ്ചസാര, അമിതവണ്ണം തുടങ്ങിയവ. അവ നിശ്ചിത തോതിനുള്ളില്‍ നിന്നില്ലെങ്കില്‍ അപകടമാണെന്നാണു ഡോക്ട്ടറന്മാരുടെ വിരട്ടല്‍സ്‌. രോഗി പേടിച്ച്‌ ഒരു നൂറായിരം ടെസ്റ്റുകള്‍ക്ക്‌ വിധേയമാകുകയും ആയിരക്കണക്കിനു രൂപയുടെ മരുന്ന് വിഴുങ്ങുകയും ചെയ്യും. ഈ വിരട്ടല്‍സ്‌ നടത്തുന്ന ഡോക്ടറുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഈ ഘടകങ്ങള്‍ ഡോക്ടറിന്മാരില്‍ പഠനവിധേയമാക്കിയപ്പോള്‍ അവരുടെ കാര്യത്തിലും അതൊന്നും പരിധിക്കുള്ളിലല്ല എന്ന് കണ്ടെത്തുന്നു. എന്നുമാത്രമല്ല പഠിപ്പോ വിദ്യാഭ്യാസമോ ഇല്ലാത്ത ചിട്ടകള്‍ പാലിക്കാത്ത സാധരണ രോഗികള്‍ക്കുള്ള അനുപാതത്തിലും തരത്തിലും തന്നെയാണു ഡോക്ടറന്മാരിലും അവയൊക്കെ കാണപ്പെട്ടത്‌. പിന്നെ ഈ ഡോക്ടറന്മാര്‍ ഇത്രയൊക്കെ പഠിച്ചതുകൊണ്ട്‌ എന്തു ഗുണം? അതോ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നാണോ? ഇതൊക്കെ ഒരു തൊഴിലല്ലെ എന്നാണോ? ചുരുക്കത്തില്‍ അമ്മയും മോളും പെണ്ണു തന്നെ! ഡോക്ടറും രോഗിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് ചുരുക്കം. പിന്നെ ചികിത്സയ്കായി ഡോക്ടറെ കണ്ടിട്ട്‌ എന്ത്‌ പ്രയോജനം?

സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍. രോഗം കണ്ടുപിടിക്കാനുള്ള ആധുനിക സങ്കേതങ്ങള്‍. അത്ഭുതകരമായ മരുന്നുകള്‍. അതിനിപുണന്മാരായ ഭിഷഗ്വരന്മാര്‍. ഇത്രയൊക്കെയും ഉണ്ടായിട്ടും അതിന്റെ സാരഥികളില്‍ നിന്നു പോലും രോഗം അകറ്റി നിര്‍ത്താനാവുന്നില്ല. ഇത്‌ രോഗികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയല്ലെ? ഇത്‌ നല്‍കുന്ന സൂചനയെന്താണു? ആധുനിക വൈദ്യശാസ്ത്രം ഒരു പരാജയമാണെന്നോ?

വ്യവസായം എന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രം ഒരു വന്‍ വിജയമാണെന്ന് ആര്‍ക്കാണറിയാത്തത്‌. പക്ഷെ ആരോഗ്യത്തിന്റേയോ, രോഗം ഭേദമാകുന്നതിന്റേയോ മാനദണ്ഡം വച്ചു നോക്കിയാല്‍ അത്‌ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. അതിനുള്ള ഏറ്റവും വലിയ തെളിവാണു ഈ പഠനം വഴി പുറത്ത്‌ വന്നിരിക്കുന്നത്‌.

ഇനി മുതല്‍ ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗിയുടെ ഉത്തരവാദിത്തം ഇരട്ടിയാകും. ആദ്യം തന്നെ ഡോക്ടര്‍ ഒരു രോഗിയാണൊ എന്നറിയണ്ടെ? സ്പിഗ്മോമാനോ മീറ്റര്‍ കയ്യില്‍ കെട്ടാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ രോഗിക്ക്‌ ഡോക്ടറോട്‌ ചോദിക്കേണ്ടി വരും,
"ഡോക്ടറെ, ഡോക്ടറുടെ ബി.പി.എത്രയാ? 80/120 ?“
അതില്‍ നിന്നും വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍, എന്തു കൊണ്ട്‌ അതിതുവരെ നോര്‍മ്മലായില്ല? അതറിയാനുള്ള അവകാശം രോഗിക്കില്ലെ? ഡോക്ടര്‍ക്ക്‌ തന്നെ ആ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ താനെന്തിനു നിന്നു കൊടുക്കണം എന്ന് രോഗികള്‍ ചിന്തിക്കാന്‍ തുടങ്ങിയലോ? അതുപോലെ ഡോക്ടര്‍ പുകവലിക്കുമോ? അതറിയണം.
പിന്നെ കൊളസ്റ്റ്രോള്‍ എത്രയാ? അതില്‍ LDL എത്ര? HDL എത്ര?
സംഗതി 200 നു മുകളിലാണെങ്കില്‍ എന്താ ഡോക്ടറെ അത്‌ ഇതുവരെ പരിധിക്കകത്ത്‌ കൊണ്ടുവരാന്‍ കഴിയാതിരുന്നത്‌?
പുക്കിളിനു കണക്കാക്കി ടേപ്പ്‌ പിടിച്ചാല്‍ എത്ര സെന്റീമീറ്റര്‍ വണ്ണമുണ്ട്‌?
90 നു മുകളിലോ. എന്നാല്‍ അത്‌ കുറച്ചിട്ടു വാ.
ഇതൊക്കെ അറിഞ്ഞിട്ടു വേണ്ടി വരും രോഗിക്ക്‌ ചികിത്സ ആരംഭിക്കാന്‍.

ഏതു രോഗത്തിനും ബോര്‍ഡ്‌ വച്ച്‌ ചികിത്സയുള്ള കാലമാണു. വലിയ ഫീസും ഈടാക്കുന്നുണ്ട്‌. അപ്പോള്‍ അതിന്റെ ഗുണമേന്മ അന്വേഷിക്കാനുള്ള അര്‍ഹത രോഗിക്കില്ലെ? അതൊരു ഉപഭോക്താവിന്റെ അവകാശമല്ലെ? ഇത്തരം തലവേദന ഒഴിവാക്കാന്‍ വേണ്ടിയാകും ആശുപത്രികളെ ഉപഭോക്തൃനിയമത്തിനു പുറത്ത്‌ കൊണ്ട്‌ വരണമെന്ന് ഡോക്ടറന്മാര്‍ ബഹളം വയ്ക്കുന്നത്‌.

ഡോക്ടറന്മാരുടെ പേച്ചും പ്രവര്‍ത്തിയും തമ്മില്‍ പിരിഞ്ഞിട്ട്‌ കാലം കുറച്ചേറയായി. കള്ളപ്പണക്കാരനും കള്ള്‌ കച്ചവടക്കാരനും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ കാശ്‌ മോഹിച്ച്‌ അവിടേക്ക്‌ ചെന്നതു മുതലാണു അതിന്റെ തുടക്കം. ചികിത്സയുടെ അന്തസത്ത വിസ്മരിച്ചു. പണമുണ്ടാക്കാനുള്ള ഒരു ബിസിനസ്സില്‍ പങ്കാളിയാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ മൂല്യം നഷ്ടപ്പെടും.

രോഗം ഭേദമാക്കലല്ല ഇന്നത്തെ മെഡിക്കല്‍ മാനേജ്‌മന്റ്‌. ചാകുന്ന വരെ രോഗവുമായി രോഗിയെ നടത്തുക. കോടികള്‍ മുടക്കി തുടങ്ങിയ ആശുപത്രികള്‍ ലാഭത്തില്‍ ഓടിച്ച്‌ പോകണ്ടെ. അതിനു രോഗികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം.ഒരിക്കലും രോഗം മാറരുത്‌.

ഇതിന്റെ തന്നെ വേറൊരു വശം മോഡേണ്‍ മെഡിസിനിലെ ആധുനിക താവഴി രോഗികളെ ചികിത്സിക്കുന്നില്ല എന്നുള്ളതാണു. രോഗലക്ഷണങ്ങളെ മറച്ചു പിടിക്കാന്‍ മരുന്ന് നല്‍കുകയാണു അവരുടെ രീതി. രോഗിക്ക്‌ ആശ്വാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. ഇനി അതിനു പറ്റാതെ വന്നാല്‍ ബന്ധപ്പെട്ട അവയവം മുറിച്ച്‌ മാറ്റും. ഒത്താല്‍ കൃത്രിമമായ വേറൊന്ന് വച്ച്‌ പിടിപ്പിച്ചു കൊടുക്കും. ഒരു മോട്ടോര്‍ മെക്കാനിക്കിനെപ്പോലെ. പക്ഷെ, മനുഷ്യന്‍ കാറോ സ്കൂട്ടറോ അല്ലല്ലോ.

സമഗ്രമായ ഒരു ആരോഗ്യശാസ്ത്രത്തിന്റെ സരണികളിലേക്ക്‌ വൈദ്യശാസ്ത്രം ചുവടുമാറിയാലെ ഈ വാരിക്കുഴിയില്‍ നിന്ന് കരകയറാനാകു. ഇന്ത്യയ്കാണെങ്കില്‍ അത്തരമൊരെണ്ണം ചൂണ്ടിക്കാണിച്ച്‌ തരാനുമുണ്ട്‌.

** ചെന്നയിലെ ഇന്ത്യന്‍ ഡയബറ്റിക്ക് ഫൌണ്ടേഷനാണു പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് 2008 ജനവരി ലക്കം അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യാ ജേര്‍ണലില്‍

മേമ്പൊടി:
High Prevalence of Cardiometabolic Risk Factors among Young Physicians in India
A Ramachandran, C Snehalatha, A Yamuna, N Murugesan
Abstract
Aim : To assess the health status of young Indian doctors engaged in clinical practice compared with the general population.
Conclusions: In India , doctors had high prevalence of metabolic disorders showing that they had not taken good care of their health. Doctors need to be motivated to practise good healthcare habits that they advocate to their clients.
(പൊതു അറിവിനായി പ്രസിദ്ധീകരിക്കുന്നത്. പൂര്‍ണ്ണരൂപത്തിനു http://www.japi.org/january2008/O-17.htm)

Thursday, February 21, 2008

ദുര്‍മ്മനസിന്റെ അമാവാസി......


"....കാര്‍ഷികവൃത്തി ഒരു കാല്‍പനിക സങ്കല്‍പമാവുകയാണു. ഈ സങ്കല്‍പവുമായി ഇനിയിവിടെ ജീവിക്കാന്‍ കഴിയുകയില്ല. കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പിന്നിലും മാറ്റമില്ലാത്ത സമീപനമാണു. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കാണു ഇനി പ്രയോജനപ്പെടുത്തേണ്ടത്‌....."
ലോകം ആദരിക്കുന്ന ഒരു വ്യക്തിയുടേതാണു ഈ വാക്കുകള്‍. ആരാണെന്ന് ഞാന്‍ പറയുന്നില്ല. കഥയും നോവലുമൊക്കെ എഴുതും. ലോകത്ത്‌ സമാധനം നിലനില്‍ക്കണമെന്ന ഒറ്റ പിടിവാശിയായിരുന്നു ജീവിതത്തില്‍ ഇതുവരെ. അതിനുവേണ്ടി കോടിക്കണക്കിനു ഡോളര്‍ ശമ്പളമുള്ള ഒരു ലാവണം ഉണ്ടായിരുന്നു. ലോകസമാധാനമാണെങ്കില്‍ കോഴിയുടെ മുല പോലെ അനുദിനം കിളിച്ചു വന്നു കൊണ്ടിരിക്കുകയുമാണു. ഈ ജന്മത്തെ ജീവിതം നടന്നു പോകാന്‍ അതൊക്കെ അധികമായിരുന്നു. എന്നിട്ടും എങ്ങനെ ഈ വൈഖരി ഉണ്ടായി?.
ലോക സമാധനം മുഖ്യ അജണ്ടയിലുള്ളതുകൊണ്ടാകാം അദ്ദേഹം എപ്പോഴും അതിനേപ്പറ്റി മാത്രം ചിന്തിക്കുന്നത്‌. അങ്ങിനെയാണു അതിനൊരു ഉപായം ആ മനസില്‍ ഉരുത്തിരിഞ്ഞ്‌ വന്നത്‌.
"കൃഷി ഭൂമി കാര്‍ഷികേതര ആവശ്യത്തിനുപയോഗിക്കുക".
ഉടന്‍ ലോക സമാധാനം വരും. വിശക്കുമ്പോ വയറ്റിലേക്ക്‌ വല്ലതും ഇട്ട്‌ കൊടുക്കുന്നതു കൊണ്ടാണു 640 കോടി കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ലോകസമാധാനത്തിനു ശ്രമിക്കാത്തത്. വയറു നിറഞ്ഞാലുടന്‍ ഇവറ്റകള്‍ യുദ്ധം തുടങ്ങും. അപ്പോള്‍, വയറു നിറയാതാക്കിയാല്‍ മതി. പിന്നെ പ്രശ്നമില്ലല്ലോ. അതിനുള്ള എളുപ്പ വഴിയാണു കൃഷിഭൂമിയിലെല്ലാം ആണവ നിലയങ്ങള്‍ പണിയുക. അല്ലെങ്കില്‍ വലിയ വലിയ കമ്പനികള്‍ക്ക്‌ പണ്ടിക ശാലകള്‍ തുടങ്ങാന്‍ വിട്ടു കൊടുക്കുക. അത്‌ വ്യാപകമാകുമ്പോള്‍ കൃഷി എന്ന പരിപാടി നില്‍ക്കും. പിന്നെ കര്‍ഷകനില്ല. കര്‍ഷക ആത്മഹത്യയുമില്ല. എല്ലാവര്‍ക്കും സമാധാനമായി കിടക്കാം. നിത്യസമാധാനം! അതിനു ആറടി മണ്ണ് മതി.
കേരളത്തില്‍ തനിക്ക്‌ വേരുകളുണ്ടെന്ന് ഊറ്റം കൊള്ളുന്നയാളാണു അദ്ദേഹം. 'വേരുകള്‍' എന്ന പ്രയോഗം തന്നെ മണ്ണിനോടും ചെടിയോടും ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ഓര്‍ത്തില്ലെന്ന് തോന്നുന്നു. ഭൂമിയില്‍ ഇറങ്ങുമ്പോള്‍ ടര്‍മാര്‍ക്കുമാത്രമായിരിക്കും ആ സമാധന കാംഷിക്ക് പരിചയമുള്ള ഭൂമിയുടെ ഉപരിതലം. അതു പോലും ഏറ്റവും മുന്തിയ തരം ഇറ്റാലിയന്‍ ഷൂവിന്റെ മുക്കാലിഞ്ച്‌ സോള്‍ കൊണ്ട്‌ അകത്തിപ്പിടിച്ചിരിക്കും. എന്നിട്ടാണു മണ്ണിന്റെ പേരില്‍ ജനതയെ പ്രബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.
ഇത്തരമാളുകള്‍ ലോകത്തിനു ഒരുപാട് നാശം ചെയ്യും. അന്നം നിഷേധിക്കാനുള്ള അനുജ്ഞ കൊടുക്കുന്നവര്‍ ഏത് നരകത്തിലാണു ചെന്നെത്തുക എന്ന് ഗരുഡപുരാണത്തില്‍ കാണാം. ഈ വാക്കുകള്‍ വൈശ്വാനരനെ പ്രകോപിപ്പിക്കുന്നു. വൈശ്വാനരനെന്നാല്‍ ലോകത്തിലെ വിശപ്പിന്റെ ആകത്തുക. അതഗ്നിയാണത്. ഭൌതികവാദികള്‍ക്ക് ഊര്‍ജ്ജമായും എടുക്കാം. വൈശ്വാനരന്റെ നീണ്ട നാവ് അദ്ദേഹത്തിന്റെ 7 തലമുറകളിലേക്ക് നീണ്ട് ചെല്ലില്ലെന്ന് ആരു കണ്ടു? ഇത്തരം വാക്കുകള്‍ അതുച്ചരിക്കുന്നവരെ നശിപ്പിക്കുന്നതിനൊപ്പം ലോകത്തിനു അസ്വസ്ഥതയുണ്ടാക്കിക്കൊണ്ട്‌ ചുറ്റി നടക്കും. .
ലോകത്ത്‌ ജീവന്‍ തുടിക്കുന്നത്‌ കാണുന്നതിനോടുള്ള വെറുപ്പാകാം ഇതിനു പിന്നില്‍. കൃഷി ചെയ്താലല്ലാതെ മനുഷ്യനു ഭക്ഷണം ഉണ്ടാവുകയില്ലെന്ന് അദ്ദേഹത്തിനു അറിയാത്തതല്ല. എന്നിട്ടും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന് പറയുന്നതോ? അതാണു ലോകത്തോടുള്ള വെറുപ്പ്‌. ഓരോദിവസവും അന്നം വേണ്ടവനാണു മനുഷ്യന്‍. അത് തികയാതെ വരണം. കൃഷിഭൂമി കുറഞ്ഞാലുള്ള മാറ്റം അതാണല്ലോ.ഇത്രയധികം മനുഷ്യര്‍ ലോകമെമ്പാടും വായ തുറന്ന് നില്‍ക്കുന്ന ചിത്രമൊന്ന് സങ്കല്പിച്ചു നോക്കു?.
ലോക പരിചയം കൂടുന്തോറും മനുഷ്യനു വിവേകവും കാരുണ്യവും വര്‍ദ്ധിച്ചു വരികയാണു പതിവ്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മറിച്ചാണു സംഭവിച്ചിരിക്കുന്നത്.
സോമാലിയയായിലേക്കും എത്യോപ്യയിലേക്കും സമാധന സംഘങ്ങളെ നയിച്ചിട്ടുള്ള ആളാണു അദ്ദേഹമെന്ന് കേട്ടിരിക്കുന്നു. പട്ടിണിയുടെ കറുത്ത മുഖങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും ഈ വാക്കുകള്‍ എങ്ങനെ ഉണ്ടായി......?
വേണ്ട, അദ്ദേഹത്തിനു ശമ്പളം നല്‍കിയിരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയമെന്താണു? ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ വമ്പിച്ച സബ്ബ്‌സിഡികള്‍ അവിടെ നല്‍കുന്നു. വങ്കിടക്കാര്‍ക്കാണു അതിന്റെ പ്രയോജമെങ്കിലും ആത്യന്തികമായി അതു കൃഷിയെയാണു സഹായിക്കുന്നത്‌. ഭൂമിയില്‍ കൃഷി നിന്നുപോയാല്‍ മനുഷ്യന്റെ അവസ്ഥയെന്താകും? വാ തുറന്നിരിക്കുന്ന മനുഷ്യന്റെ ഉള്ളിലേക്ക് എന്തു ചെല്ലും? അരിയില്ലെങ്കില്‍ പാലും മുട്ടയും കഴിച്ചോളാന്‍ പറഞ്ഞ നമ്മുടെ ജനകീയ ജനാധിപത്യ നായകനെ കടത്തി വെട്ടിയിരിക്കുകയാണു ഈ ലോകാരാദ്ധ്യന്‍.

Sunday, February 17, 2008

"ഞങ്ങളുടെ പിഴ.....ഞങ്ങളുടെ പിഴ....ഞങ്ങളുടെ മാത്രം പിഴ"

തലക്കെട്ട്‌ കണ്ട്‌ അമ്പരക്കണ്ട! അക്ഷരക്കഷായത്തിനു ഒരാമുഖമാണിത്‌. ബ്ലോഗ്‌ ആരംഭിച്ചിട്ട്‌ ഒരു വര്‍ഷവും 25 പോസ്റ്റും കഴിഞ്ഞു. അതിനു ശേഷം ഇങ്ങനെ ഒരാമുഖം വേണ്ടിവന്നത്‌ തലകുത്തി നില്‍പ്പാണന്നറിയാം. ബ്ലോഗിന്റെ സ്വാഭാവം വച്ച്‌ നോക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാര്യങ്ങള്‍ അല്‍പം തലതിരിഞ്ഞ രീതിയിലാണല്ലോ ഇതിലൂടെ പുരത്ത്‌ വരുന്നത്‌.

അക്ഷരക്കഷായം എന്തിനാണെന്ന് ഹെഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 'പാരമ്പര്യത്തിനായി ഒരിടം'. അത്രേയുള്ളു ഉദ്ദേശം. അത്‌ മനസിലാക്കാതെയാണു ബ്ലോഗില്‍ വരുന്നതിനോട്‌ പലരും പ്രതികരിയ്ക്കാറുള്ളത്‌.
ഈ ബ്ലോഗ്‌ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ച്‌ പോക്കാനെന്ന് പലരും ഭയപ്പെടുന്നു. സയന്‍സിനെ മുറുകെ പിടിക്കുന്നവരാണവര്‍. എന്നിട്ടും കാര്യങ്ങളെ സയന്‍സിന്റെ കണ്ണിലൂടെ കാണുവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. കാലത്തിനെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ സയന്‍സിനു പോലും ഇന്നുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണോ ഈ കുറിപ്പുകള്‍ക്ക്‌.....? അക്ഷരക്കഷായം കാണുമ്പോള്‍ എന്തേ ഇത്‌ മറന്നുപോകുന്നത്‌? വാക്കുകള്‍ക്ക്‌ കാലത്തെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍- ഇവരൊക്കെ ഭയപ്പെടുന്ന പോലെ-കാലത്തെക്കുറിച്ചുള്ള സയന്‍സിന്റെ തത്ത്വശാസ്ത്രം തകരും.. പ്രപഞ്ചം ആകെ ഒരു യന്ത്രമാണെന്നും അതിന്റെ ചലനവുമായി ബന്ധപ്പെട്ട്‌ നേര്‍രേഖയിലുള്ള ഒരക്ഷമാണു കാലമെന്നുമാണല്ലോ സയന്‍സിന്റെ ചിന്ത. വാക്കുകള്‍ ഒരു മനുഷ്യനെ ആ അക്ഷത്തിലൂടെ പിന്നിലേക്ക്‌ നടത്തുമെന്ന് വിചാരിക്കാന്‍ മാത്രം ദുര്‍ബ്ബലചിത്തരാണോ ഇന്നിന്റെ ശാസ്ത്രവാദികള്‍?

സയന്‍സ്‌ കാത്തലിസം(Catholism) പോലെ ഒരു മതമായിത്തീര്‍ന്നിട്ടുണ്ട്‌. അത്‌ സത്യം. എന്നാല്‍ പാരമ്പര്യത്തിന്റെ കഥ അതല്ല. അനുഭവസിദ്ധമായ ശാസ്ത്രമാണത്‌. കാലാതീതവും. ഏതൊരാള്‍ക്കും അത്‌ അനുഭവിച്ചറിയാം. അതിനു ശാസ്ത്രയുക്ത്യാ ചിന്തിക്കുന്ന മനസുണ്ടാവണം ആദ്യം. അല്ലാതെ പാണ്ഡിത്യവും ബിരുദങ്ങളും ഒന്നും ആവശ്യമില്ല. (കര്‍ഷകരും കാര്‍ഷിക-ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം ആലോചിച്ചു നോക്കിയാല്‍ ഇത്‌ മനസിലാകും). ഗവേഷണ പ്രബന്ധങ്ങളും എഴുതണ്ട. മുന്‍ധാരണകള്‍ ഇല്ലാതെ കാര്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നാല്‍ മതി. അനുഭവവും പ്രയോജനവുമായിരിക്കണം ലക്ഷ്യം.


ലോകത്തെമ്പാടുമുള്ള ഈ പാരമ്പര്യത്തെ സയന്‍സിന്റെ ബാലിശമായ ജാര്‍ഗണുകള്‍ കൊണ്ട്‌ എതിര്‍ക്കാനുള്ള ശ്രമം ശാസ്ത്രവാദികള്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ അവര്‍ക്ക്‌ പരിചയമുള്ള ഒരു ശാസ്ത്രസിദ്ധാന്തം കാണാനില്ലെന്നാണു ശാസ്ത്രജ്ഞന്മാരുടെ പരാതി. അതിനു ആരാണു ഉത്തരവാദി?
പാരമ്പര്യത്തെ പഠിച്ചു നോക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്‌?
ആരെങ്കിലുമൊക്കെ പറയുന്നത്‌ കേട്ട്‌ വിശ്വസിച്ചിരിക്കുകയല്ലെ ശാസ്ത്രവാദികള്‍?
വെറും 300 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു പഠന പദ്ധതിയാണു ഇന്നത്തെ സയന്‍സ്‌. അതിന്റെയുള്ളില്‍ 5000 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ പാരമ്പര്യധാരയുടെ തെളിവുകള്‍ തേടുന്നവരെ എന്തു വിളിക്കണം. കുങ്കുമം ചുമക്കുന്ന കഴുതയെന്നോ?
അനുഭവത്തേക്കാള്‍ വലിയ തെളിവു തേടുന്നവര്‍ക്ക്‌ ഉചിതമായ പേര്‌ മറ്റെന്താണു?
പിന്നെ പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലെന്നാണോ?
കഷ്ടം!
മന്ത്രപൂരിതമായ ജലത്തിനു സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം.
ശബ്ദം ജലത്തിന്റെ ക്രിസ്റ്റലീകരണത്തെ സ്വാധീനിച്ച്‌ അതിന്റെ സ്വഭാവത്തെ മാറ്റുന്നു എന്ന് പറയുമ്പോള്‍ സയന്‍സ്‌.
രണ്ടും തമ്മില്‍ ഫലത്തിലുള്ള വ്യത്യാസം എന്താണു?
പാരമ്പര്യത്തില്‍ സംഭവിച്ചതെന്താണെന്ന് വച്ചാല്‍, ശാസ്ത്രീയമായ അടിത്തറയുള്ള ഒരു കാര്യം കാലത്തിന്റെ നേര്‍രേഖയിലൂടെ കൈമാറി വന്നപ്പോള്‍ അതിന്റെ തത്ത്വങ്ങള്‍ ഓര്‍ക്കാതാവുകയും പ്രായോഗികവശം മാത്രം നിലനില്‍ക്കുകയും ചെയ്തു.
ഭ്രാന്തന്മാര്‍ക്കും അവിശ്വാസികള്‍ക്കും അവയെ വീണ്ടും കണ്ടെത്താവുന്നതേയുള്ളു. വെള്ളത്തിന്റെ കാര്യത്തില്‍ ആ ജാപ്പനീസ്‌ ശാസ്ത്രജ്ഞന്‍ ചെയ്തതുപോലെ.
പാരമ്പര്യത്തിലുള്ള ഓരോന്നും കാലത്തെ അതിജീവിച്ചവയാണു.
ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ അനുഭവത്തേക്കാള്‍ വിലമതിക്കുന്നത്‌ കെട്ടിച്ചമച്ചുണ്ടാക്കുന്ന അക്കാദമിക്ക്‌ പ്രബന്ധങ്ങളേയാണു. പഠനം ഇന്ന് അറിവുണ്ടാകുന്നതിനല്ല. കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതം സുഖപ്രദമാക്കുന്നതിനുമല്ല. അവ ഒരു തൊഴിലാണു. ഗവേഷണഫലങ്ങള്‍ ചൂഷണത്തിനും മത്സരത്തിനുമുള്ള ഉപാധികളാണു. അതിനിടയില്‍ പാരമ്പര്യത്തേക്കുറിച്ച്‌ പറയുന്നത്‌ കല്ല് കടിയാകും. അതറിയാം. തൊഴില്‍ നഷ്ടപ്പെടാന്‍ ആരാണു ഇഷ്ടപ്പെടുക?

സയന്‍സ്‌ വളരുകയും ടെക്നോളജി മുന്നോട്ട്‌ കുതിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ടത്‌ എന്തായിരുന്നു?
പഴയ കാലത്തെ അപേക്ഷിച്ച്‌ മനുഷ്യന്‍ കൂടുതല്‍ സന്തുഷ്ടനും സ്വതന്ത്രനും ആകുകയായിരുന്നില്ലെ വേണ്ടത്‌? അത്‌ സംഭവിച്ചിട്ടുണ്ടോ?
ആരോഗ്യത്തിന്റെ കാര്യത്തില്‍, ലോകാരോഗ്യസംഘടനയെ ഒരു മാപിനിയായെടുക്കാമെങ്കില്‍ അവര്‍ പോലും ഇന്ന് നിരാശ്ശരാണു. രോഗാതുരമായ ലോകജനതയെ കണ്ട്‌ ഭയപ്പെട്ട്‌ 'ആരോഗ്യ'ത്തിന്റെ നിര്‍വ്വചനം അവര്‍ പരിഷ്കരിച്ചു. രോഗമില്ലാത്ത അവസ്ഥയെ WHO ഇപ്പോള്‍ ആരോഗ്യമായിക്കാണുന്നില്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഒരു തുലനാവസ്ഥയെ അവര്‍ ആരോഗ്യമായി സങ്കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം 5000 കൊല്ലം മുന്‍പ്‌ പറഞ്ഞിടത്താണു WHO ഇന്ന് നില്‍ക്കുന്നത്‌. അതിനിടയില്‍ എത്ര പണം മുടക്കി. മനുഷ്യന്റെ കര്‍മ്മശേഷി എത്രമാത്രം കളഞ്ഞുകുളിച്ചു? ശാസ്ത്രജ്ഞന്മാരുടെ വിഭ്രാന്തികള്‍ക്ക്‌ അനുസരിച്ച്‌ ലോകജനത എത്ര ദുരിതമനുഭവിച്ചു?
ഏതെങ്കിലും രോഗത്തിനു ഇന്നൊരു മരുന്നിറക്കും.
അത്ഭുത സിദ്ധിയുണ്ടെന്നൊക്കെ ആദ്യം പറയും.
അടുത്ത വര്‍ഷം ദാ കണ്ടെത്തുന്നു അത്‌ അപകടകാരിയായിരുന്നു എന്ന്.
പിന്നെ നിരോധനമായി. മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കലായി. അക്കാലമത്രയും മരുന്ന് ഉപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ സയന്‍സിനു എന്ത്‌ പറയാനുണ്ട്‌? ശാസ്ത്രവും ശാസ്ത്രജ്ഞരും തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വ്വഹിച്ചോ?
ഇതൊക്കെ കാണുമ്പോഴാണു പാരമ്പര്യത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വരുന്നത്‌.
ഇന്ത്യയെപ്പോലെ ശാസ്ത്രത്തെ അനുഭവമാക്കിയ രാജ്യങ്ങളില്‍ ആരോഗ്യരംഗത്തെ എന്ത്‌ അവധാനതയോടെയാണു കണ്ടിരുന്നത്‌. അതറിയാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ നോക്കണം.
ആധുനികനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രോഗത്തിനു ഇന്ന് ഒരു മരുന്ന് കണ്ടുപിടിക്കുന്നു.
ആദ്യം ആ രോഗത്തെക്കുറിച്ച്‌ അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്നൊന്നു നോക്കുക?
എന്തായിരുന്നു അതിനു അവരുടെ മെഡിക്കല്‍ മാനേജ്‌മന്റ്‌?
അത്‌ പ്രയോജനപ്രദമാണോ?
അത്‌ ആധുനികകാലത്തിനനുസരിച്ച്‌ പരിക്ഷ്കരിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നെങ്കില്‍ ലോകത്തിനു എത്രമാത്രം ഉപകാരപ്രദമാകുമായിരുന്നു. കോടിക്കണക്കിനു മനുഷ്യദിനങ്ങളും മില്യണ്‍ മില്യണ്‍ ഡോളറുകളും പാഴാക്കാതെ കഴിക്കാമായിരുന്നു. ജനതയുടെ ആരോഗ്യം രക്ഷിക്കാമായിരുന്നു.
അതിനു പകരം സയന്‍സ്‌, അക്കാദമിക്ക്‌ പാണ്ഡിത്യമെന്ന എന്ന മാര്‍പ്പാപ്പയെ അവരോധിച്ച്‌ ഒരു മതമായി വളര്‍ന്നു. തങ്ങള്‍ക്ക്‌ അറിവില്ലാത്ത കാര്യങ്ങളില്‍ അറിവില്ലാ എന്ന് പറഞ്ഞ്‌ പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം. എന്തിനേയും എതിര്‍ക്കുന്നതായി മാറി.
അതിനെയാണു മുഖ്യമായും അക്ഷരക്കഷായത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്‌. അക്കാഡമിക്ക്‌ ബുദ്ധി ജീവികള്‍ക്ക്‌ ശാസ്ത്രം ഒരു വരുമാനമാര്‍ഗ്ഗമാണെങ്കില്‍ സാധരണക്കാരനു അത്‌ തടിയില്‍ തൊട്ടുള്ള കളിയാണു. അതു കൊണ്ട്‌ മാത്രം.

സയന്‍സ്‌ ഗംഭീരമായി മുന്നോട്ട്‌ പോയി.....പഴയതിനേക്കാള്‍ മനുഷ്യനു സമാധാനം കൂടുതല്‍ കിട്ടിയോ?
ലോകം ഇന്ന് ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയിലാണു. സയന്‍സ്‌ ലോകത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു.
ഇതില്‍ ശാസ്ത്രത്തിനു എന്ത്‌ പങ്ക്‌ എന്ന് ചോദിക്കുന്നവരുണ്ടാകാം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവര്‍ ശാസ്ത്രത്തിന്റെ ചരിത്രം ഒന്ന് വായിച്ച്‌ നോക്കുന്നത്‌ നന്നായിരിക്കും.
ലോകത്തിനു സൗഖ്യമേകുകയാണു ശാസ്ത്രത്തിന്റെ ധര്‍മ്മമെന്ന് അതിനെ പണ്ട്‌ പിന്തുണച്ചവര്‍ പറഞ്ഞിരുന്നു. വ്യവസായ വിപ്ലവത്തിനുശേഷം പ്രത്യേകിച്ചും. ശാസ്ത്രം ഒരാവേശമായി മാറിയത്‌ ഈ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലായിരുന്നു.
അതിന്നെവിടെ ചെന്ന് അവസാനിച്ചു?
മത്സരത്തിനും വിനാശത്തിനും ഉതകുന്ന ടെക്നോളജി അര്‍ബ്ബുദം പോലെ വളര്‍ന്നു വികസിച്ചു.
അടിസ്ഥാനശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യാന്‍ ഇന്നാളില്ല.
മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട മെഡിസിന്‍ അമ്പേ പരാജയപ്പെട്ടു. ഫിസിക്സും കെമിസ്ട്രിയും കൈനീട്ടി സ്വീകരിച്ചപ്പോള്‍ മെഡിസിനു ഈ ദുര്‍ഗ്ഗതി വരുമെന്ന് ആ ശാഖയിലെ പ്രഗത്ഭര്‍ വിചാരിച്ചു കാണില്ല. ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും വികാസമാണു ഇന്ന് മെഡിക്കല്‍ സയന്‍സ്‌ തങ്ങളുടേതെന്ന് പറഞ്ഞ്‌ ആഘോഷിക്കുന്നത്‌.
വെറുമൊരു സാദാ ടെക്നീഷനു സ്വാധീനിക്കാവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു മെഡിക്കല്‍ സയന്‍സ്‌. തങ്ങള്‍ കണ്ടെത്തിയ ക്ലിനിക്കല്‍ തെളിവുകളെ പോലും ഒരു ടെക്നീഷന്റെ തെളിവിനുമുന്നില്‍ തള്ളിക്കളയുന്നവരാണു മിക്ക ഡോക്ടറന്മാരും.
സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവര്‍.
ടെക്കനിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റവയാണോ? ഒരിക്കലുമല്ല.
സ്കാന്‍ റിപ്പോര്‍ട്ടുകളുടെയൊക്കെ ചുവട്ടില്‍ അച്ചടിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ വായിച്ചിട്ടില്ലെ?
'ക്ലിനിക്കല്‍ തീരുമാനത്തിനു അനുഗുണമാണെങ്കില്‍ മാത്രമേ ഇത്‌ സാധുവായിരിക്കുകയുള്ളു'.
ഒരു സാങ്കേതിക റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക്‌ ഇന്ന് രോഗം ഉണ്ടാവാനിടയുണ്ടെന്ന് തെളിഞ്ഞാല്‍ പോലും ക്ലിനിക്കല്‍ പരിശോധനയില്‍ മറിച്ച്‌ തെളിവ്‌ കിട്ടിയാല്‍ സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളയണം. അതിനു ധൈര്യമുള്ളവരായി എത്ര ഭിഷഗ്വരന്മാര്‍ ഇന്നുണ്ട്‌? ഏതെങ്കിലും ഡോക്ടറന്മാര്‍ തങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
യന്ത്രങ്ങള്‍ക്ക്‌ തലച്ചോര്‍ പണയം വച്ചവരാണു ഇന്നത്തെ ഡോക്ടറന്മാര്‍.
ഈ നാട്ടില്‍ മനുഷ്യനു ജീവിക്കണ്ടെ?
അതിനു പാരമ്പര്യത്തെ മുറുകെ പിടിക്കയല്ലാതെ വഴിയില്ല.
അറകളിലും ചാളകളിലും നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ അറിവിന്റെ മുത്തുകള്‍ തേടിയെടുത്ത്‌ മുന്നോട്ട്‌ പോകേണ്ടി വരും. അതിനുള്ള ഒരു കാടൊരുക്കല്‍ മാത്രമാണു അക്ഷരക്കഷായം.
ഇത്‌ അവസാന വാക്കൊന്നുമല്ല.
കാത്‌ കുത്തിയവനു പിന്നാലെ കടുക്കനിട്ടവന്‍ വരുന്നുണ്ട്‌.
ശാസ്ത്രം അതിന്റെ സാത്വിക വഴിയിലൂടെ മുന്നേറട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. മനുഷ്യന്റെ ജീവിതം സുഖകരമാക്കാനുള്ള ഏത്‌ കണ്ടുപിടിത്തത്തിനും സ്വാഗതം. പക്ഷെ വണിക്കുകളുടെയും വ്യവസായികളുടേയും അടുക്കളപ്പുറത്ത്‌ കിടന്നു കൊണ്ട്‌ തത്ത്വമോതാന്‍ തുടങ്ങിയാല്‍ അതിനെ പൊളിച്ച്‌ കാണിക്കേണ്ടി വരും.
അത്‌ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കെല്ലാം പാഠമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്‌. ലേഖകന്‍ തന്നോട്‌ തന്നെ പറഞ്ഞ്‌ പഠിക്കുകയാണു.
ഇനി ഒരു പതനം ഉണ്ടാകാതിരിക്കാന്‍. ഒപ്പം സമാനഹൃദയര്‍ക്കും അതില്‍ പങ്കുചേരാം. അത്രേയുള്ളു.

മേമ്പൊടി

ഒരു മാപ്പിന്റെ സ്വരം ഈ പോസ്റ്റിന്റെ തലക്കെട്ടായിക്കൊടുത്തത്‌ എന്തെങ്കിലും തെറ്റു ചെയ്തെന്നോ ആരോടെങ്കിലും മാപ്പു പറയണമെന്നോ വിചാരിച്ചല്ല. അതിന്റെ ആവശ്യം ഒന്നുമില്ല.
ശാസ്ത്രവാദികള്‍ക്ക്‌ ഒരു ദിശാസൂചകമായി അതിരിക്കട്ടെ എന്ന് വിചാരിച്ച്‌ കൊടുത്തതാണത്‌.
മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.
അടുത്തിട ആസ്ത്രേലിയന്‍ പാര്‍ലമന്റ്‌ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു മാപ്പപേക്ഷ നടത്തി. ആസ്ത്രേലിയയുടെ സ്വന്തം സ്ഥലവാസികളോട്‌! 'ആദിവാസി'കളോട്‌ എന്ന് പണ്ഡിതന്മാരുടെ ഭാഷ. (ഭൂമിയുടെയും സംസ്കൃതിയുടേയും യഥാര്‍ത്ഥ അവകാശികളെ എത്ര വേറിട്ടാണു പണ്ഡിതന്മാര്‍ കാണുന്നത്‌! വിദ്യാഭ്യാസം നേടിയതിന്റെ ഗുണമേ!!) ആസ്ത്രേലിയയിലെ വരുത്തന്മാര്‍ അവിടുത്തെ സഥലവാസികളോട്‌ ഭംഗിയായി ക്ഷമപറഞ്ഞു. അവരുടെ ഭൂമി കയ്യേറിയതിനു. അവര്‍ക്ക്‌ ആ വിവേകമുണ്ടായതിനു മാനവരാശി സ്തുതി പറയണം. സ്ഥലവാസികളിലെ ഒരു മൂത്തമ്മയെ കൊണ്ടുവന്ന് അവര്‍ സമസ്താപരാധവും ഏറ്റ്‌ പറഞ്ഞ്‌ മാപ്പപേക്ഷിച്ചു.
ഇന്നത്തെ ശാസ്ത്രലോകത്തിനും താമസിയാതെ ഈ ലോകത്തോട്‌ അത്തരം ഒരു മാപ്പപേക്ഷിക്കല്‍ നടത്തേണ്ടി വരും.
ഈ ലോകത്തെ ശാസ്ത്രത്തിന്റെ പേരില്‍ അതിന്റെ ഡൈനാമിക്ക്‌ സ്റ്റേജില്‍ നിന്ന് തള്ളിയിട്ടതിനു.
പ്രകൃതിയെ വ്യവസ്ഥയില്ലാതെ ചൂഷണം ചെയ്തതിനു.
അന്തരീക്ഷത്തിനു തുളയിട്ടതിനു.
മരുന്നിന്റെ പേരില്‍ മനുഷ്യനെ വിഷം തീറ്റിച്ചതിനു.
തദ്ദേശീയമായ അറിവുകളെ അട്ടിമറിച്ചതിനു.
വ്യവസായ മത്സരങ്ങള്‍ക്ക്‌ കൂട്ടു നിന്നതിനു.
ആണവായുധങ്ങള്‍ ഉണ്ടാക്കിയതിനു.
ആഡംബരങ്ങളുടെ പേരില്‍ സംസ്കൃതി നഷ്ടപ്പെടുത്തിയതിനു....................

Saturday, January 26, 2008

പെണ്ണടയാളം കണ്ട് കോരിത്തരിക്കുന്നവര്‍..........

ചൊവ്വയിലും പെണ്ണടയാളം കണ്ടോ എന്ന സംശയത്തിന്റെ ത്രില്ലിലാണു വാര്‍ത്താ മാദ്ധ്യമങ്ങള്‍. പുതുതായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ശാസ്ത്രം നിലനില്‍പിനായി സെന്‍സേഷനലിസത്തെ കൂട്ടുപിടിക്കുകയാണോ?
വാര്‍ത്തയുടെ ഉത്ഭവം ഡെയിലി മെയിലില്‍ നിന്നാണു. ഇംഗ്ലീഷിലെ ഇക്കിളി മലയാളത്തിലേക്കും മാദ്ധ്യമങ്ങള്‍ കൊത്തിയിട്ടു.ചൊവ്വാ പര്യവേഷണത്തിലുള്ള നാസയുടെ സ്പിരിറ്റെന്ന ദൗത്യപേടകം അയച്ചതെന്ന് പറഞ്ഞ്‌ മനുഷ്യാകൃതിയുള്ള ഒരു ചിത്രവും വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്‌. അത്‌ ഒരു പെണ്‍ചിത്രം തന്നെയാണെന്ന് എങ്ങനെ സ്ഥിതികരിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. നിഴല്‍ നോക്കി ലിംഗനിര്‍ണ്ണയം നടത്തുന്ന നൂതന സാങ്കേതിക വിദ്യ ആദ്യമായാണു കേള്‍ക്കുന്നത്‌.
വാര്‍ത്ത തുടരുന്നു...... പേരു വെളിപ്പെടുത്താത്ത ഒരു വെബ്ബ്‌സൈറ്റിന്റേതാണു ചിത്രം. സംഗതി എത്ര ശാസ്ത്രീയമാണെന്ന് വായനക്കാര്‍ക്ക്‌ അതോടുകൂടി മനസിലായി.
അത്‌ ഏതെങ്കിലും അന്യഗ്രഹജീവിയുടേതാകുമോ എന്ന് സംശയിച്ച്‌ തുടങ്ങുന്ന റിപ്പോര്‍ട്ട്‌ പലതരം ഭാവനകളിലൂടെ കടന്ന് ആദിമാതാവായ ഹവ്വാമ്മ തന്നെയാകുമോ എന്ന് സംശയിക്കുന്നു. ഹവ്വാമ്മയല്ലെങ്കില്‍ വെറുമൊരു മായക്കാഴ്ചയാകാമതെന്ന് മാദ്ധ്യമങ്ങള്‍ സമ്മതിക്കുന്നു!
വേറെയുമുണ്ട്‌ മാദ്ധ്യമങ്ങള്‍ വക നിഗമനങ്ങള്‍.ആകാശത്തെ മഞ്ഞുപാളികള്‍ ചൊവ്വയുടെ പ്രതലത്തില്‍ കോറിയിട്ട ഒരു നിഴല്‍രൂപമാകുമോ അത്‌? റോബോട്ട്‌ കണ്ണുകള്‍ അതിനെ സ്ത്രീയായി തെറ്റിദ്ധരിച്ച്‌ പടമെടുത്തതാകില്ലെ? റോബോട്ട്‌ കണ്ണുകള്‍ക്കും സ്ത്രീ ഹിതകരമാകുന്നു എന്നാണോ വ്യംഗ്യം?.
ഇതിനൊന്നും ശാസ്ത്രത്തിന്റേയോ ശാസ്ത്രജ്ഞന്മാരുടേയോ സ്ഥിതീകരണമൊന്നുമില്ല.ഇനി ഇവയൊന്നുമല്ലെങ്കില്‍ അത്‌ വെറുമൊരു പാറക്കൂട്ടമാകാം. എന്നിട്ടും വിശ്വസമാകുന്നില്ലെങ്കില്‍......ഫൂ...ഓര്‍സണ്‍ വെല്ലസിന്റെ നാടകം പോലെ വേറൊന്ന്..വേറെ പണി നോക്ക്‌!
വാര്‍ത്ത അവസാനിക്കുമ്പോള്‍ പണ്ട്‌ കാക്കയെ ഛര്‍ദ്ദിച്ച അമ്മാളിന്റെ കഥപോലെയായി സംഗതി. കാര്യമായി ഒന്നുമില്ല! ഒരു കറത്ത പൊട്ടുമാത്രം. അത്‌ വേകാതെ കിടന്ന ഒരു മങ്കരിയായിരുന്നു!!
ഇതാണു മാദ്ധ്യമങ്ങളുടെ ശാസ്ത്രീയ സെന്‍സേഷണലിസം!
ഈ ഭൂമിയിലെ മനുഷ്യനെപ്പോലെ മറ്റൊരു രൂപം അന്യഗ്രഹങ്ങളില്‍ കണ്ടെത്താമെന്ന വിചാരം അതിമോഹമാണു! അത്‌ മനസിലാകണമെങ്കില്‍ അല്‍പമെങ്കിലും ശാസ്ത്രം അറിഞ്ഞിരിക്കണം. അതില്ലെങ്കില്‍ സാമാന്യ ബുദ്ധിയെങ്കിലും വേണം.
അന്യഗ്രഹങ്ങളില്‍ ജീവനുണ്ടാകാം. മനുഷ്യനേക്കാള്‍ മെച്ചപ്പെട്ട പ്രജ്ഞയോടുകൂടിയ ജീവികള്‍ തന്നെയുണ്ടാകാം. അത്‌ മനുഷ്യരൂപത്തിലിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നത്‌ അശാസ്ത്രീയവും ബാലിശവുമാണു. കാരണം ഭൗമമായ പ്രകൃതിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു രൂപമാണു 'മനുഷ്യ'ന്റേത്‌. ഭൂമിയില്‍ ആയിരിക്കുന്നത്‌ കൊണ്ട്‌ ഈ അളവുകളും ആകൃതിയും ഉണ്ടായി.ചൊവ്വയില്‍ മനുഷ്യനു സമാനമായ ഒരു ജീവിയുണ്ടെങ്കില്‍ അത്‌ ചൊവ്വയുടെ പ്രകൃതിക്ക്‌ ചേരുന്ന വിധവും അതിന്റെ ഭൂതാത്മകതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതുമായിരിക്കും. അതിന്റെ ആകൃതിയും അളവുകളും എങ്ങനെ ഇരിക്കുമെന്ന് അറിഞ്ഞുകൂടാ. ഇതു വരെ ലഭ്യമായിട്ടുള്ള അറിവുവച്ച്‌ ആ രുപം മനുഷ്യനെപ്പോലിരിക്കാനിടയില്ല. സിനിമാതാരത്തിന്റെ അംഗവടിവും കാണില്ല. ചെവ്വാ മനുഷ്യന്റെ രൂപം ഭൗമമനുഷ്യന്റെ കണ്ണിനു ഗോചരമാകുമോ എന്ന് കൂടി പറയാനാവില്ല.
ഭൂമിയുടെ ഭൗമതയും ചൊവ്വയുടെ 'ഭൗമത'യും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട്‌. പ്രകൃതിയും രണ്ടിടത്തും ഒരുപോലെയല്ല. ഇത്‌ മനസിലാക്കാന്‍ നാസയിലൊന്നും പോകണ്ട. സാമാന്യ ബുദ്ധിയുണ്ടായാല്‍ മതി. അതിനു മലയാളി പണയം വച്ചിരിക്കുന്ന ഒരു സാധനമാണല്ലോ അത്‌!
ഒരു തമിഴന്റേയും ജര്‍മ്മന്റേയും രൂപം തമ്മിലുള്ള വ്യത്യാസം ഒന്ന് സങ്കല്‍പിച്ചു നോക്കു. എന്നിട്ട്‌ ചൊവ്വയിലേയും ഭൂമിയിലേയും പെണ്ണ് എങ്ങനെയിരിക്കാം എന്ന് ഊഹിച്ച്‌ നോക്കു. അത്രയും ചെയ്തിരുന്നെങ്കില്‍ ചൊവ്വയില്‍ പെണ്ണിനെ കണ്ടു എന്ന വിഡ്ഢിത്തം ആരും വിളിച്ചുകൂവുമായിരുന്നില്ല.
ഭൂപ്രകൃതിക്കനുസരിച്ച്‌ തന്നെ മനുഷ്യരൂപത്തിനു ഇത്രയും വ്യത്യാസമുണ്ടാകുമെങ്കില്‍ ഗ്രഹങ്ങള്‍ മാറുമ്പോള്‍ എന്ത്‌ മാറ്റമുണ്ടാകണം?ഇന്ത്യയില്‍ തന്നെ തെക്കുള്ളവരുടെ രൂപമല്ല വടക്കുള്ളവര്‍ക്ക്‌. വടക്കു നിന്ന് കിഴക്കോട്ട്‌ പോയാല്‍ പിന്നെയും രൂപവ്യത്യാസം. യതി മനുഷ്യനേപ്പറ്റിപ്പറയുമ്പോള്‍ രൂപം വേറൊന്ന്.
മറ്റ്‌ ജീവജാലങ്ങളുടെ കാര്യത്തിലും ഈ വ്യതിയാനം കാണാം.
പെന്‍ഗ്വിനു തുല്യമായ ഒരു പക്ഷിയെ ഉഷ്ണമേഖലാപ്രദേശത്ത്‌ കണ്ടെത്താന്‍ പറ്റുമോ? അനാക്കോണ്ടയെ ആനമലയില്‍ കണ്ട എത്രപേരുണ്ട്‌?
ഭൂപ്രകൃതി, സസ്യജാലങ്ങളുടെ വിന്യാസം ജലത്തിന്റെ ലഭ്യത വാതപ്രവാഹം തുടങ്ങിയവയൊക്കെ അടിസ്ഥാനമാക്കിയാണു രൂപമുണ്ടാകുന്നത്‌. അല്ലാതെ മനുഷ്യനാണു പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ജീവി. അതിനപ്പുറം ഉയര്‍ന്ന ഒരു ജീവി സങ്കല്‍പമില്ല. മനുഷ്യനേപ്പോലെയെ മറ്റ്‌ ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടാകാവു എന്നൊക്കെ ശാഠ്യം പിടിക്കുന്നത്‌ ശരിയണോ? അതില്‍ ശാസ്ത്രീയത ഉണ്ടോ?. ഉള്ളത്‌ വെറും അഹന്ത മാത്രമല്ലേ?.
വേറൊരു കാര്യമുള്ളത്‌ നമ്മുടെ കാഴ്ചയ്ക്ക്‌ എത്ര കണ്ട്‌ ക്ഷമതയുണ്ടെന്നുള്ളതാണു. വിദൂരമായ വസ്തുക്കള്‍ കാണാന്‍ കണ്ണിനാവില്ല. അതുപോലെ തന്നെ തീരെ അടുത്തുള്ളതും. ദൃശ്യാനുഭവം ഉണ്ടാകണമെങ്കില്‍ വസ്തു കാഴ്ചയുടെ പരിധിക്കുള്ളില്‍ വരണം. മാത്രമല്ല അത്‌ സ്ഥൂലവുമായിരിക്കണം. ബാക്കി കാഴ്ചകളൊക്കെ മനോതലത്തിലാണു നടക്കുന്നത്‌.
തനി ദൃശ്യങ്ങളൊട്‌ മനുഷ്യനു ഒരു പ്രത്യേക മമതയുണ്ട്‌. അതു കൊണ്ട്‌ നേര്‍ക്കാഴ്ചകളുടെ സ്ഥൂലത വര്‍ദ്ധിപ്പിക്കാനായി സൂക്ഷ്മദര്‍ശിനികളും ദൂരദര്‍ശിനിയകളും കണ്ടുപിടിച്ചു.അതുപോരാ കൂടുതല്‍ കൂടുതല്‍ കാണണമെന്ന് തോന്നിയപ്പോള്‍ സ്പെക്ട്രോസ്കോപ്പുകള്‍ ഉണ്ടായി. നേര്‍ക്കാഴ്ചകളല്ല അവ നല്‍കുന്നത്‌. ഊഹനമാണു അതിന്റെ കണ്ണ്.
സ്പെക്ട്രോസ്കോപ്പുകള്‍ അയച്ചു തരുന്ന തരംഗങ്ങള്‍ ശേഖരിച്ച്‌ സൂക്ഷമമായി വിശകലനം ചെയ്താണു ഊഹനങ്ങളില്‍ എത്തുന്നത്‌. ലഭിച്ച തരംഗങ്ങളുടെ സ്വഭാവം പഠിച്ച്‌, സമാനമായ തരംഗങ്ങള്‍ ഭൗമ തലത്തില്‍ എന്ത്‌ അനുഭവമാണു മുമ്പ്‌ ഉണ്ടാക്കിയതെന്ന് നോക്കിയിട്ട്‌ ഇതും അതു തന്നെ എന്ന് പറയും. ഇതില്‍ അനവധി പ്രമാദങ്ങള്‍ കടന്ന് കൂടാനിടയുണ്ട്‌. അത്‌ പരിഹരിച്ച്‌ വേണം ശാസ്ത്രസത്യമെന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍. അല്ലെങ്കില്‍ ശാസ്ത്രം വെറും സെന്‍സേഷനാകും. കാലാന്തരത്തില്‍ ജനത്തിനു ശാസ്ത്രത്തിലുള്ള വിശ്വാസവും നഷ്ടപ്പെടും.
വാര്‍ത്തയോടൊപ്പമുള്ള ചിത്രത്തില്‍ 'നഗ്നയായ സ്ത്രീ' എന്നാണു വിശേഷണം. അത്‌ വായനക്കാരനു ഒരു ഇക്കിളിയുണ്ടാകാന്‍ വേണ്ടിയാണെന്ന് സമ്മതിക്കാം. പക്ഷെ വായനക്കാരന്‍ ഒരു കാര്യം മറന്നു പോകുന്നു. മഞ്ഞുപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ തണുപ്പിനെ ചെറുക്കാന്‍ ചൂട്‌ കുപ്പായങ്ങള്‍ ധരിക്കാറുണ്ട്‌. ചൊവ്വയിലെ പെണ്ണിനു അതൊന്നും വേണ്ടാ! സമ്മതിക്കണം അവളുടെ തൊലിക്കട്ടി!!
അതിസാന്ദ്രമായ മഞ്ഞുമേഘങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന അന്തരീക്ഷമാണു ചൊവ്വയുടേതെന്ന് ശാസ്ത്രം പറയുന്നു. തണുപ്പെത്രയുണ്ടാകും? മനുഷ്യനു സമാനമായ ഒരു ജീവിക്ക്‌ അങ്ങനെ നഗ്നമായി ആ തണുപ്പിലൂടെ നടക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ വല്ല യതിയുമായിരിക്കണം. മഞ്ഞുമേഖലകളിലെ ജന്തുക്കള്‍ക്കുപോലുമുണ്ട്‌ രോമാവൃതമായ ഒരു പൊതിയല്‍.
ഇതൊന്നും ചിന്തിക്കാതെയാണു ചൊവ്വയിലെ പെണ്ണടയാളം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. മാദ്ധ്യമങ്ങളെ അതിനു കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഉദരംഭരികളുടേയും അതിമോഹികളുടേയും ലോകമാണിന്നത്‌. ശാസ്ത്രബോധമുള്ളവരല്ല റിപ്പോര്‍ട്ടിംഗ്‌ നടത്തുന്നത്‌. പക്ഷെ എല്ലാം അറിയുന്നവരെന്ന് അഹങ്കരിക്കുന്ന മലയാളി അതില്‍ പെട്ട്‌ പോയതാണു അതിന്റെ രസം!!.അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടാണിതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുമ്പോള്‍ തന്നെ, അത്‌ പ്രചരിപ്പിക്കുന്ന ടിവികള്‍ ഓഫ്‌ ചെയ്തും പത്രങ്ങളുടെ വരി നിര്‍ത്തിയും പ്രതികരിയ്ക്കേണ്ടതായിരുന്നു. അതിനുള്ള ആര്‍ജ്ജവം മലയാളിക്കു ഇല്ലാതെ പോയി. അതുണ്ടായിരുന്നെങ്കില്‍ അവന്‍ എന്നേ ഗതിപിടിച്ച്‌ പോയേനെ! അല്ലെ?
മേമ്പൊടി:
1.അമേരിക്കയുടെ അപ്പോളോ പര്യവേഷണത്തില്‍ സംശയത്തിന്റെ നിഴല്‍ വീണതോടെ നാസയുടെ ശാസ്ത്രസമ്മതിക്ക്‌ വിള്ളല്‍ വീണിട്ടുണ്ട്‌. ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയിട്ടുണ്ടോ എന്ന് പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഈ മസാലപ്പടം വച്ച്‌ നാസയുടെ പേരില്‍ എന്തിനു ഇങ്ങനെ ഒരു വാര്‍ത്തയിറങ്ങി? അമേരിക്കയിലെ കാര്യമാകുമ്പോള്‍ അതിന്റെ പിന്നില്‍ തീര്‍ച്ചയായും ഒരു കച്ചവടക്കണ്ണുണ്ടാകും. ഇനിയിപ്പോള്‍ ചൊവ്വയില്‍ നഗ്നയായ സ്ത്രീകള്‍ എന്തിനും തയ്യാറായി നടപ്പുണ്ടെന്ന് പറഞ്ഞ്‌ ഒരു വിനോദസഞ്ചാരത്തിനു സ്കോപ്പുണ്ടാക്കുകയാണോ ഈ വാര്‍ത്തയുടെ ഉദ്ദേശം?
2.അതു പെണ്ണൊന്നുമല്ല വെറും പാറയാണെന്ന് നാസ പത്രക്കുറിപ്പിറക്കിയിട്ടുണ്ടെന്നു വേറെ വാര്‍ത്ത. 'പെണ്‍ സാന്നിദ്ധ്യം' പൈലറ്റ്‌ ചെയ്യാനാവാതെ പോയ മാദ്ധ്യമങ്ങള്‍ ചളിപ്പ്‌ മാറ്റാന്‍ കാച്ചിയ ഒരു കഷായമാണിതെന്ന് ദോഷൈകദൃക്കുകള്‍!
3.അഗസ്ത്യപാരമ്പര്യം പിന്തുടരുന്ന സാധുക്കള്‍ പറയുന്നത്‌ ഇത്‌ അതൊന്നുമല്ലെന്നാണു. ലോകത്തില്‍ കാമം മൂത്ത മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട്‌ എന്ത്‌ നോക്കിയാലും അതു പെണ്ണ് പോലെയിരിക്കും. അജ്ഞാനം! യഥാര്‍ത്ഥത്തില്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന അഗസ്ത്യമുനിയാണത്‌. ഒന്ന് സൂക്ഷിച്ച്‌ നോക്കിക്കേ.....ശരിയല്ലെ?
അനുപാനം
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍.
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്സ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌.
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌.
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളോരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.
ശുഭം!