Thursday, November 3, 2011

നരബലി


ഒരു മൂന്നാം ലോകരാജ്യത്ത് മരുന്നു പരീക്ഷണങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1000.

ആ രാജ്യത്തിലെ സർക്കാർ തന്നെ പറഞ്ഞതാണിത്.

ശാസ്ത്രപരീക്ഷണത്തിന്റെ ഒരു ബാക്ഡ്രോപ്പില്ലെങ്കിൽ ഈ മരണത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കുമായിരുന്നു?

നരബലി?

പ്രത്യേക ഒരു ഉദ്ദേശത്തോടെ ആളെക്കൊല്ലുന്നതല്ലെ നരബലി?

മരുന്നു പ്രവർത്തിക്കുന്നതെങ്ങനെ എന്നറിയാൻ മനുഷ്യനെ കൊല്ലുക. മനുഷ്യനെ മാത്രമല്ല ശാസ്ത്രപരീക്ഷണങ്ങളുടെ പേരിൽ കൊന്നൊടുക്കുന്നത്. വെള്ളെലികളും, കുതിരയും, കുരങ്ങുമായി കൊല ചെയ്യപ്പെടുന്നവ വേറെയുണ്ട്. അവയുടെ എണ്ണം ലക്ഷങ്ങൾ കവിയും. ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിൽ അവയെന്താകുമായിരുന്നു?

ജന്തുബലികൾ?

ആധുനിക സമൂഹം നരബലിയും ജന്തുബലിയും പ്രാകൃതമായാണു കാണുന്നത്. അത് ചെയ്യുന്നവരെ സംസ്കാരശൂന്യരായാണു വ്യവഹരിക്കുന്നത്. ഇത്തരം നരഹത്യകളൂം ജന്തുഹിംസയും തടയാൻ എല്ലാ ആധുനിക സർക്കാറുകൾക്കും നിയമങ്ങളുമുണ്ട്. എന്നിട്ടും അവയിപ്പോഴും അഭംഗുരം തുടരുകയാണു! നാം ആധുനിക കാലത്തിലാണു പോലും.

ഇവയൊക്കെ ഇത്ര പരസ്യമായി പുറം‌ലോകം അറിഞ്ഞിട്ടും ഒരു മനുഷ്യാവകാശ സംഘടനയും ഇടപെട്ടു കണ്ടില്ല. വഴിയിൽ കാണുന്ന പട്ടിയേയും പൂച്ചയേയും പിടിച്ചു സംരക്ഷിക്കുന്ന സെലിബ്രിട്ടികളും അവരുടെ സമിതികളും നിശബ്ദമാണു. ലോകത്തിന്റെ ഏത് കോണിൽ അനീതി കണ്ടാലും പ്രസ്താവന ഒപ്പിട്ടു കൊടുക്കുന്ന ഒപ്പ് പ്രതിഷേധക്കാരുടെ ഒരു പ്രസ്താവന പോലും പുറത്തു വന്നില്ല. ആക്റ്റിവിസ്റ്റുകൾ നല്ല വരായ്കയുള്ളതു കൊണ്ടാവാം ഇതൊന്നും കണ്ടതായി നടിച്ചിട്ടില്ല. കോളം കോളം സ്രവിക്കുന്ന പത്രപ്രവർത്തകരോ മാരത്തോൺ ചാനൽ ചർച്ചകൾ സംഘടിപ്പിക്കുന്ന വി.ജേകളോ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇത്രേയൊക്കയേ ഉള്ളു എല്ലാരുടേയും പ്രതിബദ്ധത.

ഈ നരഹത്യകളൊന്നും മൂന്നാം ലോകരാജ്യത്തിന്റെ സർക്കാരുകൾ സ്വയം ചെയ്യുന്നതല്ല. ആ രാജ്യങ്ങളിലെ വൈദ്യശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ചെയ്യുന്നതുമല്ല. എന്തിനു അവിടുത്തെ സ്വകാര്യ മരുന്നു വ്യവസായികൾ പോലും ചെയ്യുന്നതല്ല.

വികസിതനാടുകളിലെ മരുന്നു കമ്പനികൾക്കു വേണ്ടിയാണു ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടക്കുന്നത്. അവരുടെ രാജ്യത്ത് ഇത്തരം പ്രാകൃത പരീക്ഷണങ്ങൾ അനുവദനീയമല്ല. അതിനു അനുമതി കിട്ടിയാൽ തന്നെ കടക്കേണ്ട നൂലാമാലകൾ അനേകം. അതൊക്കെ സാധിച്ച് പരീക്ഷണത്തിനു ഒരു രോഗിയെ സമ്പാദിച്ചാൽ കൊടുക്കേണ്ട നഷ്ടപരിഹാരം കോടികൾ. എന്നാൽ മൂന്നാം ലോകത്തിൽ ഈവിധ പ്രശ്നങ്ങൾ ഒന്നുമില്ല. ഇത്തരം പരീക്ഷണങ്ങൾ ചെയ്തു കൊടുക്കാൻ ആശുപത്രികൾ തയ്യാറാണു. ആവശ്യത്തിലധികം സ്പെസിമനുകൾ കിട്ടും. ചെലവ് വളരെക്കുറവ്. ഗിനിപ്പന്നികളാകുന്ന രോഗികൾക്ക് തങ്ങൾ മരുന്നു പരീക്ഷണത്തിനു വിധേയരാകുന്നുണ്ടെന്നു അറിയുക പോലുമില്ല. അതു കൊണ്ട് നഷ്ടപരിഹാരവുമില്ല. അതു കൊണ്ട് തന്നെ വികസിതരാജ്യങ്ങളിലെ മരുന്നു കമ്പനികൾ പരീക്ഷണങ്ങൾക്ക് മൂന്നാം‌ലോകരാജ്യങ്ങളിലേക്ക് നീങ്ങുന്നു. അവിടുത്തെ ജനത വികസിതരാജ്യങ്ങളിലെ വ്യവസായികൾക്ക് ഗിനിപ്പന്നികളാണു. ആ പാവങ്ങളുടെ വിധിയെ ചോദ്യം ചെയ്യാൻ ആരും വരില്ലെന്നു അവർക്കറിയാം. ആരെങ്കിലും ഇറൺഗിപ്പുറപ്പെട്ടാൽ തന്നെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കിത്തീർക്കാമെന്നു ഉറപ്പുണ്ട്.

ഇന്ത്യയും മൂന്നാം ലോകത്തിന്റെ പട്ടികയിലാണു പെടുന്നതെന്നു ഓർക്കുക. കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ സർക്കാരിന്റെ പൊതുജനാരോഗ്യാശുപത്രികൾ പിന്നാക്കം പോവുകയും സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുകയും ചെയ്ത ഒരു ചിത്രവുമുണ്ട്. ഇന്നിപ്പോൾ അത് കാണുമ്പോൾ ഭയമാണു തോന്നുന്നത്. അവിടെ നടക്കുന്നതെന്തായിരിക്കും? സ്വകാര്യ ആശുപത്രികൾക്ക് മേൽ സർക്കാരുകൽക്ക് പരിമിതമായ നിയന്ത്രണമേയുള്ളു എന്നത് കൂടിയറിയുമ്പോൾ ഭയം ഇരട്ടിക്കുകയാണു. ചികിത്സയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ആശുപത്രികൾ ലാഭകരമായി നടത്തിക്കൊണ്ടു പോകാനാവില്ലെന്നു സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ ഉളുപ്പില്ലാതെ പറയുമ്പോൾ അവർ എന്താണു ഉദ്ദേശിക്കുന്നത്? (ഇന്നത്തെ, 3-11-11, മാതൃഭൂമി പത്രം കാണുക) ചികിത്സയ്ക്ക് പുറമേ മറ്റുവഴിയിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കും എന്നു പ്രഖ്യാപിക്കുകയല്ലെ? മരുന്നു പരീക്ഷണം പോലെ ലാഭകരമായ എന്തു വഴിയുണ്ട് വേറെ?

സർക്കാർ ആശുപത്രികളിൽ കഴിവും യോഗ്യതയുമുള്ള ഡോക്ടറന്മാർ പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിച്ച് സാധാരണക്കാരായ രോഗികളുടെ ജീവൻ സംരക്ഷിക്കുന്നുണ്ട്. അതിനിടയിൽ സംഭവിക്കുന്ന നിസ്സാരമായ തെറ്റുകൾ പെരുപ്പിച്ചു കാട്ടി വാർത്തയാക്കുമ്പോഴും, സൌകര്യങ്ങളുടെ കുറവിലും, സംവിധാനങ്ങളുടെ കുറ്റം കൊണ്ടും, മരുന്നു കൊണ്ട് തന്നെയും  മരണമെന്തെങ്കിലും സംഭവിച്ചാൽ അത്തരം മരണങ്ങളെ നരഹത്യയാക്കാനുംനമ്മുടെ പൊതു സമൂഹത്തിനു എന്തൊരു ഉത്സാഹമാണു? ഡോക്ടറന്മാർക്കെതിരേ കേസ്സെടുപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന സാമൂഹ്യപ്രവർത്തകർക്കും  അതിനു എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ വാർത്ത ചമക്കുന്ന മാദ്ധ്യമങ്ങൾക്കും  ശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന നരബലികൾ കാണാൻ കണ്ണില്ലാതെ പോയത് എന്തു കൊണ്ടാണ്?

Thursday, October 13, 2011

ആശുപത്രികൾ നിരീക്ഷിക്കപ്പെടണം

ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?

നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ അതിനു ചികിത്സ ചെയ്യണം. അതിനു നിങ്ങൾ ഒരു ഡോക്ടറെ / ആശുപത്രിയെ സമീപിക്കുന്നു. അവിടെ നിങ്ങൾ പലവിധ പരിശോധനകൾക്ക് വിധേയമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി മരുന്നുകൾ കഴിക്കുകയോ ശസ്ത്രക്രിയപോലുള്ള മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുകയോ ചെയ്യുന്നു. അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും.ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. അപ്പോഴെല്ലാം മറ്റുള്ളവർക്ക് ബാദ്ധ്യതയും സ്വയം നിരാശ്ശനുമായിരിക്കും. എല്ലാവരാലും അവഗണിക്കപ്പെട്ട് പിന്നെ ഒരു ദിവസം മരിക്കും. അല്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധത്തിൽ തുച്ഛമാണു. ഇതൊക്കെയാണു സാധാരണ മലയാളി പേഷ്യന്റ്സിന്റെ സ്ഥിരം അനുഭവങ്ങൾ. ഈ അനുഭവത്തിൽ ആശുപത്രികൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നു നമുക്കറിയാൻ ഒരു സംവിധാനം ഇന്നില്ല.

അല്ലെങ്കിൽ തന്നെ ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ അതു കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ അത് പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ ഇല്ല. ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന അന്ധവിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ വേണം.

പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല.

അപ്പോൾ പിന്നെ എന്തു ചെയ്യണം? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം. നല്ല ഡോക്ടറാണെങ്കിൽ പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കും. അയാൾ സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ പക്ഷെ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്താനൊന്നുമല്ല. പണമുണ്ടാക്കാനുള്ള ഒരു വഴി. ടെസ്റ്റ് നടത്തണ്ടെങ്കിൽ അതയാൾ കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും. ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. മാവേലിക്കരയിലെ ഒരു ഹൊസ്പിറ്റലിലാണത് സംഭവിച്ചത്. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു എന്നു മാത്രമല്ല ചികിത്സക്ക് അവരിൽ നിന്നു ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം അയാളിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.

കേരളത്തിന്റെ അയൽ‌സംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു നായകനായി അഭിനയിച്ചത്.

അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആർത്തിക്കാരയ ഭിഷഗ്വരവർഗ്ഗവും അവരുടെ മുതലാളിമാരും അതു ചെയ്യുന്നത്. മിക്കതും വെറുതെ. ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗിയുടെ അസ്ഥിയൊടിഞ്ഞെങ്കിൽ അതു മാറ്റി പ്ലേറ്റിടണമെന്നു അവർ പറയും. എന്നാൽ ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. അതവർ പറയില്ല. അസ്ഥിക്ക് സർജ്ജറി നടത്തണമെന്നു നിർബ്ബന്ധിക്കും. പക്ഷെ പക്ഷെ കീറികുറിക്കുന്നതല്ലാതെ വേറൊന്നും ചെയ്യില്ല. അതു കഴിഞ്ഞ് മരിക്കുമ്പോൾ അകത്ത് കമ്പിയിട്ടിട്ടുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ശവം ദഹിപ്പിക്കുന്നവർക്കാണെങ്കിൽ സഞ്ചയത്തിന്റെയന്നു കമ്പിയുണ്ടായിരുന്നോ എന്നു വേണമെങ്കിൽ പരിശോധിക്കാം. പക്ഷെ സങ്കടത്തിനിടയിൽ അതിനാരും മിനക്കെടാറില്ല.

വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഇതിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”

അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.

വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുനുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല എന്റെ ഒരു സംശയമാണു.

അപ്പോൾ എവിടെയോ എലിയൊക്കെ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?

രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടു?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?

അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻ‌കുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.

ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.

ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?

Friday, July 1, 2011

ജീവിത ദൈർഘ്യം.


ജീവിത ദൈർഘ്യത്തെപ്പറ്റിയുള്ള നമ്മുടെ കണക്കുകളിൽ എനിക്ക് സംശയമുണ്ട്.

ഏതാണ്ട് 50 വർഷം മുൻപ് ഇന്നത്തേക്കാൾ ജീവിത ദൈർഘ്യം കുറവായിരുന്നു എന്നാണു പ്രചരണം.

അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

ജനമരണങ്ങൾ നിർബ്ബന്ധമായും രേഖപ്പെടുത്താൻ തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.

1900-1950 വരെയുള്ള കാലത്ത് രേഖപ്പെടുത്തൽ ഇന്നത്തെപ്പോലെ കൃത്യമായിരുന്നില്ല. കുറേ രേഖപ്പെടുത്തിയിട്ടുണ്ട്. അവയേയും ഇന്നത്തെ കണക്കുകളേയും താരതമ്മ്യം ചെയ്യുന്നത് ശാസ്ത്രീയമാണോ?

നമുക്ക് അവലംബിക്കാൻ കഴിയുന്നത് നമ്മുടെ നേരിട്ടുള്ള അറിവുകളെയാണു. നമ്മൂടെ കുടുംബത്തിലും ചുറ്റുപാടും ജീവിത ദൈർഘ്യം എത്രയായിരുന്നു എന്നു ഓർത്തു നോക്കാം.

എന്റെ കുടുംബം

മുത്തച്ഛൻ - 92 വയസ്സ്

മുത്തശ്ശി 96 (അക്ഷരാഭ്യാസമില്ലായിരുന്നു)

അച്ഛൻ 62 (മോഡേൺ മെഡിക്കൽ പ്രാക്റ്റീഷണർ - മരണ കാരണം പാങ്ക്രിയാറ്റൈറ്റിസ്)

അമ്മ 84 (നാലാം ക്ലാസ്. 58 ആം വയസിൽ അലർജ്ജിക്ക് ചികിത്സിച്ച് ഡയബറ്റിക്കായി. പ്രമേഹം മൂർച്ഛിച്ചതാണു മരണ കാരണം)

മൂത്ത ജേഷ്ഠൻ 49 (പ്രമേഹം ചികിത്സിച്ചിട്ടും ജീവിക്കാൻ കഴിഞ്ഞില്ല)

രണ്ടാമത്തേയാൾ 48 (വാഹനാപകടം - ഇത് ഈ കണക്കിൽ കൂട്ടണ്ട)

അമ്മാവൻ 68 (ബിരുദധാരി, അദ്ധ്യാപകൻ - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)

അമ്മയി 63 (10 ആം ക്ലാസ്സ് - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)

അപ്പച്ചി 94 (ആരോഗ്യത്തോടെ ഇരുന്ന് സുഖ മരണം.)

അമ്മയുടെ അമ്മാവൻ 101 (ഒരു പഴന്തടീ- നിയമ ബിരുദധാരി - കർഷകൻ)

ചെറിയച്ഛൻ - 89

ചെറിയമ്മ - 87

ഭാര്യയുടെ അപ്പുപ്പൻ 98

പണ്ടൂള്ളവർ അതായത് 50 വർഷം മുൻപ് ആളുകൾ ആരോഗ്യത്തോടെ ദിർഘകാലം ജീവിച്ചിരുന്നു എന്നാണു എനിക്ക് മനസിലാകുന്നത്. ആധുനിക വൈദ്യവും ലോകാരോഗ്യസംഘടനയും ഇടപെടാൻ തുടങ്ങിയപ്പോൾ അത് കുറഞ്ഞു എന്നു ചരമക്കോളം നോക്കിയാലും മനസിലാകും. കുറഞ്ഞപക്ഷം അതിനു ശേഷം മനുഷ്യൻ ജീവിച്ചാൽത്തന്നെ മരുന്നുകളുമായി ആശുപത്രിക്ക് ഒരു ഉപകാരമായി മാത്രമാണു ജീവിച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്തു തോന്നുന്നു

Sunday, June 12, 2011

ചക്കപ്പഴവും പാലും

ചക്കപ്പഴവും പാലും ഒന്നിച്ച് കഴിക്കരുതെന്നു പണ്ടുള്ളവർ പറയും. അത് വിരുദ്ധാഹാരമാണു. വിരുദ്ധാഹാരം വയറ്റിൽ വിഷമായി മാറും. ദോഷങ്ങൾ ഉണ്ടാകും. ആയുർവ്വേദവും അതു ശരിവക്കുന്നു. പക്ഷെ നാമിന്നു ചായക്കൊപ്പം ചക്കപ്പഴം കഴിച്ച് പഴമയെ വെല്ലുവിളിക്കാറുണ്ടെന്നത് വേറെ കാര്യം.

വളരെ പ്രശസ്തനായിരുന്ന ഒരു പോഷകാഹാര വിദഗ്ധക്തനായ ഡോക്ടർ ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നിഷേധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ശാസ്ത്രം ഈ വിഷയത്തിൽ എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹതിനു അതേക്കുറിച്ചൊന്നും അറിയില്ലായിരുന്നു. താൻ പഠിച്ച പാഠഭാഗത്ത് ഇത്തരമൊരു പരാമർശമില്ലെന്നേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥമുള്ളു. പക്ഷെ അദ്ദേഹം അങ്ങനെ പറയാൻ വിനയം കാണിച്ചില്ല.

അദ്ദേഹത്തെ അംഗീകരിക്കണോ എന്റെ മുതിർന്നവരേ അംഗീകരിക്കണോ എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായി. ഈ ഡോക്ടർക്ക് യൂണിവേഴ്സിറ്റി കൊടുത്ത ഒരു ബിരുദമുണ്ടെന്നതാ‍ണു അദ്ദേഹത്തിന്റെ വാക്കുകൾക്ക് മൂല്യമുണ്ടാക്കുന്നത്. അദ്ദേഹം എങ്ങനെ ജീവിക്കുന്നെന്നോ എത്രമാത്രം ശാസ്ത്രത്തോട് ഇണങ്ങിയാണ് കഴിയുന്നതെന്നോ നമുക്കറിയില്ല. പക്ഷെ നമ്മുക്ക് മുൻപുള്ളവർ സത്യമായി നമ്മുടെ മുന്നിലുള്ളവരാണു. അവരുടെ ജീവിതത്തിന്റെ ഒരു തുടർച്ചയാണു നാം. അവർക്കോ നമുക്കോ ദോഷമുൾലതൊന്നും അവർ വച്ചുപൊറുപ്പിക്കില്ല എന്നു നാം അനുഭവം കൊണ്ടറിൺജാവരാണു. അപ്പോൾ അവരെ സംശയിക്കേണ്ട കാര്യമുണ്ടോ? എന്നാൽ ശാസ്ത്രജ്ഞരും ഡോക്ടറന്മാരും പലപ്പോഴും കച്ചവടതാൽ‌പ്പര്യങ്ങൾക്ക് വഴങ്ങേണ്ടി വരും. കാര്യം സിമ്പിളാണു. അവർക്ക് പണം കിട്ടും.

അപ്പോൾ പുസ്തകത്തിലെ ശാസ്ത്രമാണോ എന്റെ പൂർവ്വികരുടെ ജീവിതാനുഭവമാണോ ഞാൻ ആദരിക്കേണ്ടത് എന്നൊരു ചോദ്യമുദിക്കുന്നു.

മിടുക്കനാകാൻ നാം നമ്മുടെ പൂർവികരെ തള്ളിക്കളയുകയും നമുക്ക് കേട്ട്കേൾവി മാത്രമുള്ള ശാസ്ത്രത്തെ അവലം‌മ്പിക്കുകയും ചെയ്യാറുണ്ട്. ഇത് ശരിയാണോ? ആധുനിക ശാസ്ത്രത്തിനു അത്ര കണ്ട് വിശ്വസനീയതയുണ്ടോ? ശാസ്ത്രം മുൻപ് പറഞ്ഞത് പലതും മാറ്റിപ്പറയുന്നത് പതിവാക്കിയിരിക്കുന്നു. അവർ പിന്നീട് മാറുന്നത് പലപ്പോഴും നമ്മുടെ പഴമക്കാർ പറഞ്ഞ ഇടത്തേക്കാവും. പക്ഷെ അതിനിടയിൽ ശാസ്ത്രത്തെ നമ്പിയതിന്റെ കഷ്ടനഷ്ടങ്ങളിലാകും നാം. അതു കൊണ്ട് പരമാവധി നമ്മുടെ പൂർവ്വികർ ചെയ്തത് ഭംഗിയായി ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതല്ലെ ഉചിതം?

Sunday, May 29, 2011

ഇറാന്റെ മഴ മോഷ്ടിച്ചു.

കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ ആസ്ത്രേലിയ കടുത്ത മഴക്കെടുതിക്ക് ഇരയായി. അന്നു, ആ മഴ സൃഷ്ടിച്ചത് അമേരിക്കയാണെന്ന ഒരു അന്ധവിശ്വാസം അവിടെ പ്രചരിച്ചിരുന്നു. അവരുടെ കാർഷിക മേഖലയെ ആ മഴ കാര്യമായിത്തന്നെ ബാധിച്ചു. രണ്ടു മാസത്തിനു ശേഷം ചുഴലിക്കൊടുങ്കാറ്റോടു കൂടിയ വേറെ ഒരു മഴവന്ന് ആസ്ത്രേലിയയുടെ ടൂറിസ്റ്റ് മേഖലയെ തകർത്തപ്പോൾ ആ വിശ്വാസത്തിനു ബലമേറി. അമേരിക്കൻ ഡോളർ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭത്തിലായിരുന്നു ഇതു രണ്ടും സംഭവിച്ചത്. അമേരിക്കയുടെ ദുഷ്ടബുദ്ധി എങ്ങനെയും പ്രവർത്തിക്കാം. ഇപ്പോൾ ഈ വാർത്ത വായിക്കുമ്പോൾ അന്ന് ആസ്ത്രേലിയക്കാർക്കുണ്ടായ സംശയം ശരിയാണൊ എന്നു തോന്നിപ്പോവുന്നു. പ്രത്യേക ഉപകരണങ്ങൾ വച്ച് മഴമേഘങ്ങളെ സൃഷ്ടിക്കാനും തടഞ്ഞൂ‍ നിർത്താനും മഴ പെയ്യിക്കാനും കഴിയുമെന്നുള്ളത് വിശ്വാസമല്ല ശരിയാവാനിടയുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ ജനതയ്ക്ക് സൌകര്യമൊരുക്കാനല്ലാതായി തീർന്നിട്ടു. പകരം കൂടുതൽ ഉപദ്രവം ഉണ്ടാക്കുന്നതിനാണു. അത് നല്ലതാണു താനും. ജനം ഈ സയൻസിന്റേയും ടെക്കനോളജിയുടേയും തനിഗുണം മനസിലാക്കുമല്ലോ. അതു വഴി യാഥാർത്ഥ്യത്തിലേക്ക് തിരിയുവാൻ അതിട നൽകുകയും ചെയ്യും. നാം വളർത്തിക്കൊണ്ടു വരുന്ന സാങ്കേതിക വിദഗ്ധർ നമുക്ക് വിനാശകരമായിത്തീരുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ കാത്തിരിക്കാം.

Wednesday, May 25, 2011

മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല..

കുരുക്ഷേത്രത്തിൽ നടന്നത് മഹായുദ്ധമാണു. ഇവിടെ മഹത് ശബ്ദത്തിനു ശ്രേഷ്ഠമെന്ന് അർത്ഥമില്ല. കാരണം ഒരു യുദ്ധത്തിനും മഹത്തരമാവാനാവില്ല. യുദ്ധങ്ങൾ ദുരിതവും വേദനയും ഇരുൾച്ചയുമാണു കൊണ്ടുവരിക. വല്ല തോക്ക് കച്ചവടക്കാരനുമേ യുദ്ധത്തിനു മഹത്വമുണ്ടെന്നു പറയു. അവർക്ക് അവരുടെ ചരക്ക് വിറ്റു പോകണമല്ലോ.

മഹാഭാരത യുദ്ധവും ഒരുപാട് ദുരിതങ്ങൾ വിതച്ചു. ആയിരങ്ങൾ മരിച്ചു. വേദനിച്ച് വേദനിച്ച് പകപോലും പ്രവർത്തിക്കാതെയായി. ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ. അച്ഛൻ നഷ്ടപ്പെട്ട മക്കൾ. മക്കൾ നഷ്ടപ്പെട്ട അമ്മമാർ. മനുഷ്യരേപ്പോലെ തന്നെ ആനകൾ, കുതിരകൾ തുടങ്ങിയ ജന്തുക്കളും മരിച്ചു വീണു. എല്ലാവരും കുടിപ്പകയിൽ നേരിട്ട് പങ്കെടുത്തവരോ, അവരോട് ചേർന്നു നിന്നവരോ ആയിരുന്നു.

ഇത്രയൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അത് ജനപഥങ്ങളെ ബാധിച്ചതായി സാഹിത്യത്തിൽ പരാമർശമുണ്ടായിട്ടില്ല. സുയോധനൻ പ്രജാക്ഷേമ തൽ‌പ്പരനായ രാജാവായിരുന്നു. ധർമ്മപുത്രരേക്കുരിച്ചും അതു തന്നെയായിരുന്നു അഭിപ്രായം. അവർ യുദ്ധം ചെയ്തത് എല്ലാ യുദ്ധങ്ങളിലും എന്ന പോലെ സ്വാർത്ഥത കൊണ്ട് മാത്രമായിരുന്നു. ധർമ്മം സ്ഥാപിക്കാനുള്ള യുദ്ധമാണു നടന്നതെന്നു പറഞ്ഞാൽ എന്ത് ധർമ്മമാണു സ്ഥാപിച്ചതെന്നു ചോദിക്കേണ്ടി വരും. ദു:ഖമുണ്ടാക്കുന്ന ധർമ്മമുണ്ടോ? ധർമ്മം ദു:ഖമുണ്ടാക്കിയാൽ അതിനെ ധർമ്മമെന്നു വിളിക്കാമോ? മഹാഭാരത യുദ്ധം അവശേഷിപ്പിച്ചത് വലിയ വലിയ ദു:ഖങ്ങൾ മാത്രമായിരുന്നു.

ഗാന്ധാരിക്ക് മക്കൾ നൂറും നഷ്ടപ്പെട്ടു. അർജ്ജുനനു നഷ്ടമായത് വില്ലാളിയായ സ്വന്തം പുത്രൻ. കൃഷ്ണനുമുണ്ടായി ദു:ഖം. അത് ലോകേഷണകൾ ഒന്നു കൊണ്ടുമായിരുന്നില്ല. താൻ വെളിവാക്കിക്കൊടുത്ത തത്ത്വം അർജ്ജനനു മനസിലായില്ല. മനസിലായിരുന്നെങ്കിൽ ചോരപ്പുഴയൊഴുകുന്നത് ഒഴിവാക്കാമായിരുന്നു. ധർമ്മ പുത്രർക്കും വാശിയായിരുന്നു.

എല്ലാം കഴിഞ്ഞ് പാപങ്ങൾ മോചിപ്പിക്കണമെന്ന മോഹം ഉണ്ടായപ്പോഴാണു രാജസൂയത്തിനു കോപ്പ് കൂട്ടിയത്. യുദ്ധം കഴിഞ്ഞതു കൊണ്ടാകാം യാഗം നടത്താനുള്ള ധനം ഉണ്ടായിരുന്നില്ല. വീരത്വം കാണിച്ച യുദ്ധം കഴിഞ്ഞതേയുള്ളൂ. കണ്ണുരുട്ടിയാൽ ജനം കാശ് കൊടുക്കും. പാണ്ഡവർ പക്ഷെ അതിനു മുതിർന്നില്ല. ദ്വാപര യുഗത്തിൽ ഭരണാധിപന്മാർക്ക് ഇന്നത്തേ അപേക്ഷിച്ച് കുറച്ചു കൂടി ജനത്തോട് സ്നേഹമുണ്ടായിരുന്നു എന്നു കരുതണം. അഭ്യാസക്കാഴ്ചക്കുള്ള അരങ്ങൊരുക്കുമ്പോഴും രണ്ടാം തലമുറ രാജ്യപാതകൾ തുറന്നു കൊടുക്കുമ്പോഴും അതിൽ നിന്നും ധനം സമ്പാദിച്ച് രഹസ്യമായി സൂക്ഷിക്കണമെന്നു ഇരുപക്ഷത്തുള്ള രാജാക്കന്മാരാരുംവിചാരിച്ചില്ല. വ്യാസന്റെ നിശബ്ദത എത്ര തുരന്നു പരിശോധിച്ചാലും അതിനുള്ള ഒരു തെളിവും കണ്ടെത്താനാവില്ല.

രാജസൂയം നടത്താൻ അതു കൊണ്ട് യുധിഷ്ഠിരൻ വിഷമിച്ചു. കൃഷ്ണനാണു അതിനുള്ള പോംവഴി കാണിച്ചു കൊടുത്തത്. മരുത്തന്റെ ധനമെടുക്കുക. മരുത്തൻ വെറുതെ ധനം സൂക്ഷിച്ചിട്ടുണ്ട്. ധന സമ്പാദനം മൂർദ്ധന്യത്തിലെത്തിയാൽ അങ്ങനെ സമ്പാദിക്കുന്ന ധനം കൊണ്ട് ഒരു ഉപയോഗവുമില്ലാതാകും. പിന്നെയത് കുഴിച്ചിടുകയേ നിവർത്തിയുള്ളു. അത് പിന്നീട് ഉപകാരപ്പെടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ സ്വാർത്ഥമായി സ്വത്ത് സമ്പാദനത്തിനു ഇറങ്ങിത്തിരിക്കുന്നവർ ഇതൊന്നും ഓർക്കാറില്ല. മരുത്തൻ തന്നെ ഇന്നത്തെ നിലയിൽ ഒരു സ്വിസ് ബാങ്ക് നടത്തിയ ആൾ ആയിരിക്കണം.

എന്തായാലും രാജാവിനു ജനത്തിനു പുറത്ത് കരം ചുമത്താനോ ഉൽ‌പ്പന്ന വില വർദ്ധിപ്പിക്കാനോ തോന്നിയില്ല.

ജനപഥത്തിന്റെ ശാപം കിട്ടാത്തതു കൊണ്ടാകണം, പാണ്ഡവർക്ക് സ്വസ്ഥമായി വാനപ്രസ്ഥത്തിനു പോകാനായി.

പ്രപഞ്ച രഹസ്യത്തിലേക്കുള്ള വാതിൽ...

പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ മനസും വാക്കും മടങ്ങിപ്പോരുമെന്നു ഭാരതീയ ഋഷിമാർ കണ്ടെത്തിയിരുന്നു. അപ്പോൾ സാധാരണ ജനത്തിനു അതേക്കുറിച്ച് ഒരു ബോധമുണ്ടാകാനുള്ള വഴിയെന്താണെന്നവർ കാരുണ്യപൂർവ്വം ആലോചിച്ചു. പാരസ്പര്യത്തിലൂടെ അത് സാദ്ധ്യമാണെന്ന് അവർ കണ്ടെത്തി. പ്രപഞ്ചത്തിലുള്ള സകലതിനോടും പാരസ്പര്യത്തിൽ കഴിയാൻ അതുകൊണ്ടാനവർ ഉപദേശിച്ചത്. പക്ഷിമൃഗാദികളോടും സസ്യജാലങ്ങളോടും പാരസ്പര്യത്തോടെ നിന്നാൽ പ്രകൃതിയുടെ രഹസ്യം തുറന്നു കിട്ടും. അപ്പോൾ നമ്മൂടെ അറവുശാലകൾ പൂട്ടിപ്പോവില്ലെ? നാം കെട്ടിയുയർത്തിയ ആകാശചുംബികൾ പൊളിച്ചു കളയേണ്ടി വരില്ലെ? നാം അത് സ്വയം ചെയ്തില്ലെങ്കിൽ പ്രകൃതി തന്നെ നിശ്ചയ്യമായും ഒരു ദിവസം അത് ചെയ്യും.

Tuesday, May 24, 2011

മലയാളിയുടെ മിഥ്യാശാസ്ത്രബോധങ്ങൾ : 1

വെളിച്ചെണ്ണയും തേങ്ങയും മലയാളി സമൂഹം ഉപേക്ഷിക്കാൻ ശ്രമിച്ചത് അവന്റെ മിഥ്യാശാസ്ത്ര ബോധം കൊണ്ടാണെന്ന് തോന്നുന്നു. ആയിരത്തിതൊള്ളായിരിത്തി അറുപതുകളോടെയാണു കേരളത്തിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സാർവ്വത്രികമായത്. എന്തും ശാസ്ത്രീയമായി പഠിക്കണമെന്ന ബോധം അതുണ്ടാക്കി. ആ അവബോധം മലയാളി സമൂഹത്തിന്റെ പാരമ്പര്യത്തെ കടപുഴക്കുന്നതായിരുന്നു. വിഗ്രഹഭഞ്ജകരാകുമ്പോൾ നാം അതിന്റെ അനന്തരഫലങ്ങൾ ഓർത്തില്ല. പത്മവ്യൂഹം ഭേദിച്ചു കടന്ന അഭിമന്യുവിനേപ്പോലെ പിന്നീട് അവർ അന്തരാളത്തിൽ പെട്ടു. രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായാലും പക്ഷെ ഈഗോ, അത് ശക്തമായി നിലനിൽക്കുന്നു. അതു കൊണ്ട് പുനർവിചിന്തനത്തിനോ മാറ്റത്തിനോ മലയാളി മടിക്കുകയും ചെയ്യുന്നു.

തേങ്ങയുടെ മാത്രം കാര്യമെടുക്കാം. കുറഞ്ഞത് 500 കൊല്ലമെങ്കിലും ആയിക്കാണും തേങ്ങ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ട്. ഇത് ആധുനിക ചരിത്രഗവേഷകരുടെ മന്ദബുദ്ധി നിലപാടാണേ. എനിക്കതിൽ യാതൊരു ബോദ്ധ്യവുമില്ല. കാരണം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ആയുർവ്വേദഗ്രന്ഥങ്ങളിൽ തേങ്ങയെപ്പറ്റി പരാമർശമുണ്ട്. അപ്പോൾ പുളുന്താൻ സായിപ്പിനെ/നാടൻ സായിപിനെ ഞാനെന്തിനു വിശ്വസിക്കണം?

തെങ്ങിനേയും തേങ്ങയും അടിസ്ഥാനമാക്കി സുസംഘടിതമായ ഒരു ജീവിത ശൈലി നമുക്കുണ്ടായിരുന്നു. തെങ്ങുകൊണ്ടുള്ള ആദ്യത്തെ പ്രയോജനം പശുവിനെ തെങ്ങിൽ കെട്ടാമെന്നതായിരുന്നു! തേങ്ങ പാചകത്തിനുപയോഗിക്കാം. അനവധി ചമ്മന്തികൾ തേങ്ങകൊണ്ടുണ്ടാക്കാം. വിവിധതരം അരവുകൾ വേറെ. തേങ്ങാപ്പാലു കൊണ്ട് പായസം വയ്ക്കാം. വെളിച്ചണ്ണ തേക്കാനും താളിക്കാനുംഉത്തമം. ഉരുക്ക് വെളിച്ചെണ്ണ ദേഹത്തും നാവിലും തടവിക്കൊടുത്താൽ നവജാതശിശുക്കൾ പുഷ്ടിയോടെ വളരും. നിറവും ആരോഗ്യവും കിട്ടും. തെങ്ങിന്റെ പഴുത്തമടൽ വാട്ടിപ്പിഴിഞ്ഞ നീരും കൽക്കണ്ടവും ജീരകം വറുത്ത് പൊടിച്ചതും ചേർത്ത് കൊടുത്താൽ ഏത് ചുമയും ശമിക്കും.(ഒറ്റ ഡോസ് മതിയാകും). ഓല പുരമേയാൻ ഉപയോഗിച്ചു. തടി പുരയുണ്ടാക്കാനും. ചൂട്ടും കൊതുമ്പും തീയെരിക്കാൻ. ആവർത്തിച്ചുണ്ടാകുന്ന ആ സ്വാഭാവിക ഇന്ധനം കുറെച്ചെങ്കിലും പിന്തുടെർന്നെങ്കിൽ ഇന്നീ പെട്രോൾ വിലവർദ്ധന ഉണ്ടാകുമായിരുന്നോ? മലയാളികൾ ചിന്താ ശീലരാണെന്ന് പറയുന്നത് വെറുതെയാണു.

അങ്ങനെ തെങ്ങിനെ അടിസ്ഥാനപ്പെടുത്തി ആരോഗ്യപൂർണ്ണമായ ഒരു ജീവിതം മലയാളി നയിച്ചു വരികയായിരുന്നു. അതു കണ്ടുവളർന്നവർ ശാസ്ത്രബോധം നേടിയപ്പോൾ തെങ്ങിനെ ഉപേക്ഷിച്ചു. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും എന്തോ കുഴപ്പമുണ്ടെന്നു പേടിച്ചു. ആ പ്രചരണം നടന്നത് ശാസ്ത്രത്തിന്റെ പേരിലായിരുന്നു. വലിയ കച്ചവടസ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ നടത്തിയതാണു അതെന്നു ഇതിനെ എതിർക്കാൻ ഉദ്ദേശിക്കുന്നവർ ഇന്നു പറയും. അതവരുടെ മനസമാധാനത്തിനാ‍യത് കൊണ്ട് എതിർക്കേണ്ട കാര്യമില്ല.

പക്ഷെ യാഥാർത്ഥ്യമെന്താണു? നമ്മുടെ നാട്ടിലല്ലാതെ എവിടെയൊക്കെയോ നടന്ന ശാസ്ത്രഗവേഷണങ്ങൾ. അതാണു വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണു എന്നു പറയുന്നത്. ആ അറിവ് ജനങ്ങളിൽ എത്തിയപ്പോൾ എന്തൊരലാഹമാണുണ്ടായത്. വെളിച്ചണ്ണ ഉപേക്ഷിച്ച് ഡാൽഡ, സൂര്യകാന്തി എണ്ണ തുടങ്ങിയവയിലേക്ക് ആളുകൾ പാഞ്ഞു. കുറേക്കഴിഞ്ഞ് അത് പാമോയിലിൽ ചെന്നു മുട്ടി. ഏറ്റവും അമ്പരപ്പുണ്ടായത് വിദ്യാഭ്യാസമുള്ളവർക്കായിരുന്നു. അവർ ‘ശാസ്ത്രീയമായി‘ ജീവിക്കുകയും ശാസ്ത്രകാരന്മാരെ ചൂണ്ടിക്കാണിച്ച് തെങ്ങിനും തേങ്ങയ്ക്കുമെതിരേയുള്ള പ്രചാരണത്തിനു ചൂട്ടുപിടിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നമുണ്ടാകുമെന്നു പറഞ്ഞ് ഡോക്ടറന്മാർ ജനത്തെ വിരട്ടി. എല്ലാവരും പഠിപ്പുള്ളവർ. പക്ഷെ അവർക്ക് സാമാന്യബോധമോ ശാസ്ത്രീയ ചിന്തയോ ഉണ്ടായിരുന്നില്ല എന്നു വ്യക്തം. അതുണ്ടായിരുന്നെങ്കിൽ അവർ ആലോചിച്ചേനെ ജീവിതാനുഭവവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ പറയുന്നതൊക്കെ ശരിയാണോ? ജീവിതാനുഭവത്തേക്കാൾ വലിയ ശാസ്ത്രമുണ്ടോ?

തങ്ങളുടെ എത്രയോ തലമുറകൾക്ക് പിൻപിൽ നിന്നാരംഭിച്ചതാണു തേങ്ങയുടെയും വെളിച്ചെണ്ണയുടേയും ഉപയോഗം. അവർ അതു ഉപയോഗിച്ചിട്ടെന്തെങ്കിലും കുഴപ്പമുണ്ടായോ? എന്തു ഗുണമുണ്ടായിരുന്നു. അതന്വേഷിക്കാൻ ദൂരെയെങ്ങും പോക്കണ്ട. സ്വന്തം വീട്ടിലും ചുറ്റുപാടും നോക്കിയാൽ മതി.

തേങ്ങക്കെതിരായിട്ടുള്ള ഗവേഷണങ്ങൾ നടന്നത് ഏത് നാട്ടിലായിരുന്നു? ആ നാട്ടിലെ ഭക്ഷണത്തിലെ മുഖ്യ ഇനം തേങ്ങയാണോ? അവിടുത്തെ ചൂടും തണുപ്പും എത്ര. നമ്മൂടെ ഭക്ഷണരീതിയാണോ അവർക്ക്? പിന്നെങ്ങനെ തേങ്ങയുടെ ദൂഷ്യം കൃത്യമായി അവർക്ക് പറയാൻ കഴിയും. ഈ ശാസ്ത്രീയ ചിന്തയൊന്നും അന്നു കടന്നു വന്നില്ല.

നമ്മുടെ മൊണ്ണാച്ചി ശാസ്ത്രവാദികൾ ചിന്തിച്ചത് ലാബുകളാണു പ്രകൃതിയേക്കാൾ മികച്ച സ്ഥലം എന്നാണു. അവിടെ സംഭവിക്കുന്നതെല്ലാം സത്യം. അവിടുത്തെ കൂലിപ്പണിക്കാർ എഴുതി തയ്യാറാക്കുന്ന കടിതങ്ങൾ ഉണ്മ! സ്റ്റാറ്റിസ്റ്റിക്സിലെ പ്രോബബിലിറ്റിക്കപ്പുറം പോകാത്ത ശാസ്ത്രഗവേഷണങ്ങളെ സംശയബുദ്ധ്യാ നോക്കാനുള്ള ശാസ്ത്രബോധം പോലുമില്ലാത്ത ഉണ്ണാക്കന്മാരായിപ്പോയി പഠിപ്പുള്ള മലയാളി മദ്ധ്യവർഗ്ഗം.

അതിന്റെ ഫലം അവർ അനുഭവിച്ചു. എന്തിനു ദോഷകരമാണോ വെളിച്ചെണ്ണ എന്നു പറഞ്ഞത് ആ രോഗം വ്യാപകമായി. വെളിച്ചെണ്ണക്ക് പകരം പാമോയിലും പട്ടിക്കാട്ടവും ഉപയോഗിച്ചിട്ടും വെളിച്ചെണ്ണയാൽ ബാധിക്കാവുന്ന രോഗമെന്നു പ്രചരിപ്പിച്ച രോഗം കൂടിക്കൂടി വരുന്നതെന്നു ആലോചിച്ചില്ല. നമുക്ക് ചുറ്റുമുള്ള യാഥാർത്ഥ്യം കാണുവനുള്ള മിഴിത്തിളക്കം മലയാളിക്ക് ഇല്ലാതെപോയി.

വെളിച്ചെണ്ണയ്ക്കെതിരേയുള്ള പ്രചാരണത്തിനു ദുബ്ബലമെങ്കിലും പ്രതിരോധം തീർക്കാൻ ശ്രമിച്ചത് ശ്രീ. ചിത്തിര തിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ടും ഡോ. എം.എസ്.വല്യത്താനുമായിരുന്നു. മദ്ധ്യവർഗ്ഗ പണ്ഡിതജനം അതിനെ അവന്റെ സ്വാഭാവികദുശീലം കൊണ്ട് എതിർക്കുകയും ചെയ്തു.

“സായിപ്പ് ഗവേഷണം ചെയ്ത് കണ്ടെത്തിയത് മറിച്ചാകുമോ? ഇതൊക്കെ തട്ടിപ്പല്ലേ. ഏതെങ്കിലും ഇന്ത്യാക്കാരനു സയൻസറിയാമോ?”

ശ്രീചിത്രയിലെ ഗവേഷണഫലം കൊണ്ട് ജനത്തിനു ഗുണമുണ്ടായില്ലെങ്കിലും ഡോ.എം.എസ്.വല്യത്താനു ഗുണമുണ്ടായി. അദ്ദേഹം യഥാർത്ഥശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ചരകന്റെ പാരമ്പര്യത്തേക്കുറിച്ചൊക്കെ പഠിക്കാൻ തുടങ്ങി.

വല്യത്താനുണ്ടായ മാറ്റത്തിന്റെ നൂറിലൊന്നു കേരളത്തിലെ ശാസ്ത്രാഭിമാനികൾക്ക് ഉണ്ടായിക്കണ്ടാൽ മതിയായിരുന്നു. അതുണ്ടാകുമോ?

Saturday, May 21, 2011

സ്റ്റീഫൻ ഹോക്കിൻസും നെന്മാറവേലയും.


ഗ്രാൻഡ് ഡിസൈൻ സ്റ്റീഫൻ ഹോക്കിങ്സിന്റെ പുതിയ പുസ്തകമാണു. പ്രപഞ്ചത്തിന്റെ മാതൃക അദ്ദേഹം ഊഹിച്ചിരിക്കുന്നു എന്ന രീതിയിലാണു ആ പുസ്തകത്തേക്കുറിച്ചുള്ള പ്രചരണം നടക്കുന്നത്. ശ്രീ.ഗിരിജാവല്ലഭൻ സാർ അതിനെ ഖണ്ഡിച്ചു കൊണ്ട് ലേഖനമെഴുതിയിരുന്നു. ഹോക്കിങ്സിന്റെ പുത്തൻ ഗ്രന്ഥം വായിച്ചിട്ടില്ല. ഇതിയാന്റെ ഷോർട്ട് ഹിസ്റ്ററി ഓഫ് ടൈം വായിക്കാൻ ശ്രമിച്ച് ബോറടിച്ച ഒരാളെന്ന നിലയിൽ, ഗ്രാൻഡ് ഡിസൈൻ കണ്ടപ്പോൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയേപ്പോലെ മാറി നടക്കുകയാണു. സമയ ചരിത്രം ഇനിയും വായിച്ച് മുഴുവിച്ചിട്ടില്ല. പക്ഷെ ഫിസിക്സിനോടുള്ള കമ്പം കൊണ്ട് അത് വായിച്ചവരോട് അതിന്റെ കഥ പറയാൻ പറഞ്ഞു. പണ്ട് സിനിമാ കാണാൻ പറ്റാത്തവർ സിനിമാ കണ്ടവരുടടുത്ത് കഥ കേൾക്കാൻ കാത് കൂർപ്പിച്ചിരിക്കുന്ന പോലെ. അതേ പണിയാണു ഗ്രാൻഡ് ഡിസൈന്റെ കാര്യത്തിലും അനുവർത്തിച്ചത്. എനിക്ക് മനസിലായത്, ഇതാണു.

പ്രപഞ്ചം എല്ലാ സാദ്ധ്യതകളും അടങ്ങിയ ഒരു സിസ്റ്റമാണു.(ബ്രഹ്മം?). അതിനു സ്രഷ്ടാവില്ല.(ഉണ്ടെന്നു തോന്നിക്കുന്നത് മായ). തനിയെ ഓരോ ഊർജ്ജനിലകളിലേക്കും അത് പരിണമിക്കും.(ഇച്ഛ?) ഓരോ എനർജി സ്റ്റേറ്റിനനുസരിച്ച് ഓരോരോ ലോകങ്ങൾ ഉരുത്തിരിഞ്ഞൂ വരും.(അതല വിതലങ്ങൾ). അങ്ങനെയുള്ളതിൽ ഒന്നാണു നാമിപ്പോൾ ജീവിക്കുന്ന ലോകം. (ഭൂലോകം). വേറെ എനർജി സ്റ്റേറ്റുകളിൽ (സ്വാഭാവികമായി) വേറെ ലോകങ്ങൾ ഉണ്ടാവാം.(സ്വർല്ലോകം തുടങ്ങി?) ഇതാണു ഞാൻ മനസിലാക്കുന്നത്. പുർണ്ണമായും ശരിയാണൊ എന്നറിയില്ല. എങ്കിലും കുറേ ശരിയുണ്ടാവണം.

സ്റ്റീഫൻ ചേട്ടൻ ഇത് പറഞ്ഞതിൽ എനിക്ക് തർക്കമോ അസഹ്യതയോ ഇല്ല. ഇതു അതിന്റെ കാവ്യസങ്കല്പത്തോടെ (ബ്രാക്കറ്റിൽ അത് കാണാം) ഇന്ത്യയിലെ ഭൂരിഭാഗവും ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണു. അവരുടെ മനസിൽ അത്തരം ലോകങ്ങളേപ്പറ്റി കവിതകൾ ഉണ്ട്. ആ കവിതയെ ഭൂരിപക്ഷത്തിനും മനസിലാകാത്ത അക്കങ്ങളുടെയും ചിഹ്നങ്ങളുടെയും രൂപത്തിലാക്കി എഴുതി വച്ചാൽ അതിനെ നാം പാണ്ഡിത്യമെന്നാണെല്ലോ പറയുന്നത്. ഹൊക്കിങ്സിന്റെ പണിയതാണു. വയറ്റിപ്പിഴപ്പിനല്ലെ അത് ചെയ്തോട്ടെ.

കാര്യം അതൊന്നുമല്ല. ദൈവമില്ലെന്നു അദ്ദേഹം പറഞ്ഞു എന്നതാണു വിവാദം. അങ്ങനെ സ്റ്റീഫൻ ഹോക്കിൻസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാശ്ചാത്യനെ ചൊടിപ്പിക്കാൻ വേണ്ടി മാത്രമാണു. ദൈവമില്ല എന്നു കേട്ടാൽ ഞെട്ടേണ്ടത് കത്തോലിക്കാ സഭ മാത്രമേയുള്ളൂ. കർത്താവില്ലെങ്കിൽ പോപ്പില്ല. പോപ്പില്ലെങ്കിൽ സഭയില്ല. സഭയില്ലെങ്കിൽ പള്ളികൾ ഇല്ല, ഇടയലേഖനമില്ല, തെരെഞ്ഞെടുപ്പില്ല, ധനകാര്യമില്ല. ചുരുക്കത്തിൽ ഒന്നുമില്ല, വെറും കട്ടപ്പൊഹ!! മാത്രം.

ഭാരതീയരായ നാം ഇത് കണ്ട് ഏറ്റുപിടിക്കേണ്ട വല്ല കാര്യവുമുണ്ടോ? ഒരാവശ്യവുമില്ല. ജനിച്ചാൽ ഒരു ലോകം. മരിച്ചാൽ ആത്മാവിന്റെ ലോകം. എനർജിസ്റ്റേറ്റ് അളവിനു മെരുങ്ങാത്ത അനന്തയിലേക്ക് പോയാൽ മോക്ഷം. അളവറിയാത്ത ശൂന്യത്തിലേക്ക് പോയാൽ മഹാപ്രലയം. എല്ലാ സാധ്യതകളൂം ഉൾക്കൊണ്ട് മനോവാചാമഗോചരമായിരിക്കുന്ന തുരീയം വേറെ. ചായക്കടയിലും കള്ള് ഷാപ്പിലും കുളിക്കടവിലുമൊക്കെ ഇരുന്നു ഇന്ത്യാക്കാർ അനായാസമായി സംസാരിക്കുന്ന വിഷയമാണു പ്രപഞ്ചോൽ‌പ്പത്തിയും അതിന്റെ പരിണാമവും. അങ്ങനുള്ള ഇന്ത്യക്കാരനു ഹൊക്കിൻസിന്റെ പുസ്തം കണ്ടാൽ എന്നാ തോന്നാനാ. നെന്മാറ വേല കഴിഞ്ഞ് വന്നിരിക്കുന്നവന്റെ മുന്നിലിട്ടാണോ ഏറുപടക്കം പൊട്ടിക്കുന്നത്? സ്റ്റീഫൻ ഹോക്കിൻസ് കുറഞ്ഞപക്ഷം കുടശ്ശനാട് കമലനെങ്കിലുമാകണം. അതു കൊണ്ട് അയാളെ വിട്. സായിപ്പിനെ ചോടിപ്പിച്ച് പത്തു പുസ്തകം വിക്കുന്നെങ്കിൽ വിക്കട്ടെ.