Sunday, October 31, 2010

ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്തിന്റെ ജ്യോതിഷവും

ജ്യോതിഷത്തിലെ ഗ്രഹരാശിഫലങ്ങളെ അധികരിച്ച് കേരള ശാ‍സ്ത്രസാഹിത്യ പരിഷത്ത് ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. വളരെ വിജ്ഞാനപ്രദമായ അത് ഏവരും കണ്ടിരിക്കേണ്ടതാണു. അത്ര നന്നായിരിക്കുന്നു അതിന്റെ നിർമ്മാണവും അത് പകർന്നു നൽകുന്ന അറിവുകളും.

ഗലീലിയോ ടെലസ്കൊപ്പ് കണ്ടുപിടിച്ചതിന്റെ നാനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു ആ വീഡിയോ പുറത്തിറക്കിയത്.

ഗലീലിയൊയ്ക്കും വളരെ മുൻപേ ടെലസ്കോപ്പ് പോലെ ശാസ്ത്രീയമായ ഉപകരണങ്ങൾ ഒന്നുമില്ലാതെ ഭൂമിയുടേയും ചന്ദ്രന്റേയും സൂര്യന്റേയും ചലനങ്ങൾ ഭാവന ചെയ്ത് തയ്യാറാക്കിയ ജ്യോതിഷത്തെ ഖണ്ഡനം ചെയ്യുവാൻ അത് ഉപകരിക്കും. തീർത്തും അന്ധകാരത്തിലായിരുന്ന കേരള ജനതയും അവരേക്കാൾ അജ്ഞാനാന്ധകാരത്തിലായിരുന്ന കവടി നിരത്തുകാ‍രും എങ്ങനെയാണു ഇതൊക്കെ കണ്ടുപിടിച്ചത്? അതുപോലെ ഇക്കണ്ട ഗ്രഹങ്ങൾക്കും നക്ഷത്രക്കൂട്ടങ്ങൾക്കും രാശികൾക്കും അർത്ഥവത്തായ ഓരോ പേരുകൾ സങ്കല്പിച്ചുണ്ടാക്കാൻ അവർക്ക് എങ്ങനെ കഴിഞ്ഞു. (കൊച്ചിനു ഒരു പേരിടാൻ തന്നെ എന്താ പ്രയാസം. പിന്നാ ഗ്രഹങ്ങൾ) ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ പ്രചാരത്തിലാകുന്നതിനു തൊട്ടു മുൻപ് വരെ കാർഷികാവശ്യത്തിനും സമയ-കാല നിർണ്ണയത്തിനുമൊക്കെ ജനങ്ങൾ ഉപയോഗിച്ചത് ഈ അന്ധവിശ്വാസ ജടിലമായ ജ്യോതിഷമായിരുന്നു. എന്നിട്ടും ആധുനിക കാല കണ്ടുപിടിത്തങ്ങളോട് അവയ്ക്ക് വലിയ വ്യതിയാനം ഉണ്ടായിരുന്നില്ലെന്നത് അത്ഭുതമാണു.

ഗ്രഹങ്ങളുടെ പേരു പറഞ്ഞ് ജ്യോതിഷികൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണു എന്ന് പരിഷത്തുകാർ കണ്ടുപിടിച്ചിരിക്കുന്നു. ആ വാദം എത്രത്തോളം ശരിയാണു? ഈ കാലത്തിൽ അതെങ്ങനെ സാദ്ധ്യമാകുന്നു എന്നതാണു അത്ഭുതം.

ആധുനിക ശാസ്ത്രം ഏറ്റവും വികാസം പ്രാപിച്ച കാലഘട്ടമാണു പോയ 100 വർഷങ്ങൾ. അന്ധകാര കൂപത്തിൽ നിന്നും ശാസ്ത്ര തേജസ്സിലേക്ക് ലോകജനത കുതിച്ചു കയറി. ഇന്ത്യയെപ്പോലെ ഒരപരിഷ്കൃത രാജ്യത്തിനു അമേരിക്കയും യൂറോപ്പും പോലെ ആ കുതിപ്പിൽ പങ്കുകൊള്ളാനായില്ലെന്ന് വാസ്തവം. എങ്കിലും മിഷണറിമാരുടെ പ്രവർത്തനം ഒരു പരിധി വരെ അത് മറികടക്കാൻ സഹായിച്ചു എന്ന് പറയാതെ വയ്യ. ഏതാണ്ട് 75 കൊല്ലമായി ആ കുതിപ്പിൽ പങ്കു ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽ ശാസ്ത്രപഠനം പ്രചാരത്തിലാകുകയും ഒരുപാടാളുകൾ ശാസ്ത്രബുദ്ധികളായി പരിണമിക്കുകയും ചെയ്തു. ഒരു തലമുറ ദൈവത്തെ തന്നെ നിഷേധിക്കാൻ ധൈര്യം കാണിച്ചത് ഈ ശാസ്ത്രത്തിന്റെ പിൻ‌ബലത്തിലായിരുന്നു. അവരേത്തുടർന്നുള്ള രണ്ട് തലമുറകളാണു ഇന്നു നമുക്ക് മുന്നിലുള്ളത്. യൂണിവേഴ്ഷിറ്റികൾ സ്ഥാപിതമായതോടെ ശാസ്ത്രത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇത് വിദ്യാഭ്യാസം നേടിയവരുടെ കാര്യം. ശാസ്ത്രം ജനനന്മക്ക് എന്ന് പറഞ്ഞ് സാമാന്യത്തിലേക്ക് എത്തിക്കാൻ ശാസ്ത്രപഠനം കഴിഞ്ഞിറങ്ങിയവരും പരിഷത്തുപോലുള്ള സംഘടനകളും കയ്യും മെയ്യും മറന്നു പ്രവർത്തിച്ചപ്പോൾ സമസ്ത മേഖലകളും പൂർണ്ണമായി. ഈ വിജ്ഞാന വിസ്ഫോടനം ജനത്തെ തികഞ്ഞ ശാസ്ത്രവാദികൾ ആക്കി മാറ്റുകയായിരുന്നു. ഇന്നു നാം കാണുന്ന എല്ലാ വികാസത്തിനു പിന്നിലും ആ ശാസ്ത്രപഠനത്തിന്റെ തിളക്കം കാണാം. മനുഷ്യൻ പൂജയും തേവാരവും ഉപേക്ഷിച്ചു. സാധാരണ ലൊട്ടുലൊടുക്ക് വൈദ്യന്മാരെ കാണുന്നത് നിർത്തി. പഞ്ചനക്ഷത്ര സ്റ്റൈൽ ഉള്ള ആശുപത്രികളിലേക്ക് അഭിമാനത്തോടെ കടന്നു ചെന്നു. അവൻ ആകാശത്തേക്ക് കുതിച്ചു. എല്ലാത്തിനും ആധാരമായി ആധുനിക ശാസ്ത്രവും.

എന്നിട്ടും പരിഷത്ത് പറയുന്നതെന്താണു?

മലയാളിക്ക് അന്ധവിശ്വാസം കൂടുന്നു. യാതൊരു ശാസ്ത്രിയ അടിസ്ഥാനവുമില്ലാത്ത ജ്യോതിഷികളെ പിൻ‌പറ്റുന്നു.

ഇത്രയും കാലം ശാസ്ത്രം പഠിച്ച ഒരു ജനത അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുമോ?
ചെയ്താൽ പിന്നെ ശാസ്ത്രപഠനത്തിനെന്ത് പ്രസക്തി?

അജ്ഞാനത്തേയും അന്ധവിശ്വാസത്തേയും മറികടക്കാനുള്ള ഉപകരണമായാണു ആധുനിക ശാസ്ത്രം ഈ ലോകത്തിലേക്ക് കടന്നു വന്നത്. അത് പരാജയപ്പെട്ടോ? എങ്കിൽ എന്താണു കാരണം?

ശാസ്ത്രത്തിലുള്ളതെല്ലാം സത്യവും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയുന്നവയുമാണു എന്നാണു നമ്മൾ പഠിച്ചിട്ടുള്ളത്. പിന്നെ ആരെങ്കിലും ശാസ്തത്തെ തള്ളിക്കളയേണ്ടതുണ്ടോ? ശാസ്ത്രം പഠിച്ച ആർക്കെങ്കിലും അന്ധവിശ്വാസങ്ങളെ അവലംബിക്കാൻ തോന്നുമോ? എങ്കിൽ ശാസ്ത്രത്തിൽ നിന്ന് പഠിച്ചതെന്ത്?

അനുഭവങ്ങളേക്കാൾ വലുതല്ല അന്ധവിശ്വാസം. ശാസ്ത്രം അനുഭവപൂർണ്ണമാണു. യാഥാർത്ഥ്യമാണു. അപ്പോൾ അന്ധവിശ്വാസങ്ങൾക്ക് എങ്ങനെ നിലനിൽക്കാൻ കഴിയും?

അന്ധവിശ്വാസം വർദ്ധിക്കുന്നു എന്നുപറഞ്ഞാൽ ശാസ്ത്രം പരാജയപ്പെട്ടു എന്ന് സമ്മതിക്കേണ്ടി വരും. ജനം ശാസ്തമെന്ന് പറഞ്ഞ് പഠിച്ചത് വെറും അന്ധവിശ്വാസം മാത്രമാണെന്ന് തെളിയും. പരിഷത്ത് പ്രചരിപ്പിച്ച ശാസ്ത്രം വിശ്വാസയോഗ്യമോ അനുഭവപൂർണ്ണമോ സത്യമോ ആയിരുന്നില്ല എന്നു ഉറപ്പാകും.

അങ്ങനെയൊന്നും വരാൻ വഴിയില്ല. കാരണം ശാസ്ത്രത്തിൽ അശാസ്ത്രീയതയില്ല. ഉണ്ടെങ്കിൽ അത് അന്ധവിശ്വാസമാകും. ഈ സമസ്യ പരിഷത്ത് വിശദീകരിക്കേണ്ടിയിരിക്കുന്നു.

ഇതിനേക്കാൾ രസകരമായ ഒരു കാര്യമുണ്ട്.

നമ്മൾ വിചാരിക്കും ഇവിടെയാണു അന്ധവിശ്വാസങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെന്നു. അത് ശരിയല്ല. ഇവിടുത്തേക്കാൾ ബാലിശവും പ്രാകൃതവുമായ അന്ധവിശ്വാസങ്ങൾ അമേരിക്കയിലും യൂറോപ്പിലും ഒരുപാടുണ്ട്. ശാസ്ത്രത്തിന്റെ ഈറ്റില്ലങ്ങളായി നമ്മൾ ആരാധിക്കുന്ന ദേശങ്ങളാണവ. നമ്മളേക്കാൾ മുൻപേ ശാസ്ത്രം പഠിച്ച് മികവുറ്റവരായ അവർ അന്ധവിശ്വാസത്തിനു വശംവദരാണന്നരിയുമ്പോൾ നാം ഈ ശാസ്ത്രത്തെക്കുറിച്ച് എന്ത് വിചാരിക്കുന്നു? നമ്മുടെ പല അന്ധവിശ്വാസങ്ങൾക്കും കൃഷിയും ആരോഗ്യവും നാട്ടുനീതിയുമൊക്കെയായി ബന്ധമുണ്ടെന്ന് പരിഷത്ത് തന്നെ സമ്മതിച്ചിട്ടുള്ളതാണു. അങ്ങനെ ബന്ധമൊന്നുമുള്ളവയല്ല, പാശ്ചാത്യന്റെ അന്ധവിശ്വാസങ്ങൾ. അവിടെ ധ്യാനം കൂടലുകൾ ഇവിടുത്തേക്കാൾ അനവധിയാണു. ഒരു ശാസ്ത്ര ലോകത്ത് അതൊക്കെ എത്രമാത്രം ശാസ്ത്രീയമാണു? നമ്മുടെ കാര്യം വിടാം. നമ്മൾ കാടന്മാരാണല്ലോ. പരിഷത്ത് വന്നതിനു ശേഷം ഒന്നു ബുദ്ധി തെളിഞ്ഞു വന്നതായിരുന്നു. ഇപ്പോൾ അവർ തന്നെ പറയുന്നു, ശാസ്ത്രത്തിന്റെ ഫ്യൂസടിച്ച് പോയിരിക്കുകയാണെന്ന്. എന്താ ഭഗവാനേ കളി.

മേമ്പൊടിയായി ആ വീഡിയോ ഇരിക്കട്ടെ: "http://www.youtube.com/v/Jk16rlrfOJE&hl=en_US&feature=player_embedded&version=

Wednesday, October 27, 2010

സ്വാമിയേ ശരണമയ്യപ്പാ!

തിരഞ്ഞെടുപ്പ് ബഹളത്തിനിടയിലും കേരളം ശരണം വിളികളാൽ മുഖരിതമാണു. രണ്ടു മൂന്നു ദിവസമായി മാദ്ധ്യമങ്ങൾ നാനാജാതി മതസ്ഥരേക്കൊണ്ടും ‘അയ്യപ്പശരണ‘വും ‘അമ്മേ നാരായണ‘യും ചിന്തിപ്പിക്കുകയും വിളിപ്പിക്കുകയും ചെയ്ത് കേരളത്തെ ഭക്തിസാന്ദ്രമാക്കുന്നു.

സർവ്വവും ഈശ്വരനായിരിക്കുമ്പോൾ ഈശ്വരനെ ഏന്തു പേരിട്ട് വിളിക്കും എന്ന് അന്തിച്ചു നിന്ന ഋഷിമാർ പിറന്ന നാടാണ് ഭാരതമെന്ന് വിസ്മരിക്കുന്നില്ല.

എങ്കിലും കർമ്മകലാപങ്ങളിൽ പെട്ട് സ്വത്ത്വം മറക്കുന്ന മനുഷ്യനെ അത് ഓർമ്മപ്പെടുത്താൻ ഭഗവൽ നാമങ്ങൾ പ്രയോജനപ്പെടും. അത് ഈശ്വരന്റെ ഛിദ്രാവതാരമായി കണക്കാക്കാം. മാദ്ധ്യമ ഇടപെടൽ കൊണ്ട് അങ്ങനെ ഒരു അവതാരം സംഭവിച്ചിരിക്കുന്നതിനു അവരോട് നന്ദി പറയുക.

ഇതൊരു പൂർണ്ണാവതാരമല്ല, സൂചന മാത്രണു!

സർക്കാർ വക ലൈൻബസ്സിൽ “സ്വാമി ശരണം“ “അമ്മേ നാരായണ“ എന്നൊക്കെ എഴുതീ വക്കുന്നതും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്യുന്നതും സംബന്ധിച്ച വിവാദമാണു ശരണം വിളികൾ ഉണർത്തിവിട്ടത്. കേരളത്തിലെ ഭൂരിപക്ഷവും, മതവും ജാതിയും മറന്നു അയ്യപ്പനേ സ്മരിക്കാൻ അത് ഇടയാക്കി. ഈശ്വരനാമം അറിയാതെ ഉച്ചരിച്ചാൽ പോലും പുണ്യപ്രദമാണെന്ന് എഴുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ ഹിന്ദുവെന്നോ, മുസ്ലീം എന്നോ, കൃസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ കോടിക്കണക്കിനു മലയാളികൾ പലയാവർത്തി ആ നാമം കാണുകയും ഓർക്കുയും, സ്മരിക്കുകയും വികാരത്തോടെ ചിന്തിക്കുകയും ചെയ്ത് കഴിഞ്ഞിരിക്കുന്നു. അതിനു സഹായിച്ച മാദ്ധ്യമങ്ങളോടുള്ള കടപ്പാട് തീർത്താലും തീരാത്തതാണു.

ദൈനംദിന പ്രവർത്തികളുടെ ചാക്രികതയിൽപെട്ട് നട്ടം തിരിയുന്ന സാധാരണക്കാരുടെ ജീവിതത്തിൽ ഒരു നിമിഷം അടങ്ങിയിരുന്നു ഈശ്വരനെ സ്മരിക്കുക പ്രയാസമാണു. എന്നാൽ മാദ്ധ്യമങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരചിന്തയിലേക്ക് നിർബ്ബന്ധപൂർവ്വം ജനത്തെ ആനയിച്ചു. മാദ്ധ്യമങ്ങൾ കൊണ്ട് അങ്ങനെയും ചില ഗുണങ്ങൾ ഉണ്ട്.

അയ്യപ്പശരണത്തിന്റെ വാർത്ത പിന്തുടർന്ന എത്രയേറെ ആളുകളുടെ പാപമായിരിക്കും കഴുകി മാറ്റപ്പെട്ടത്? അത് പ്രചരിപ്പിക്കുക വഴി മാദ്ധ്യമങ്ങൾക്കും അവരുടെ ദുഷ്ട് ഒരല്പം കഴുകി കളയാൻ അവസരമുണ്ടായി. സാധാരണ ജനങ്ങളും മാദ്ധ്യമപ്രവർത്തകരും മാത്രമല്ല അയ്യപ്പ സേവാസംഘവും അതുപോലുള്ള എത്രയോ ഹിന്ദു സംഘടനകളും വിമലീകരിക്കപ്പെട്ടിരിക്കുന്നു. ഇത്ര ആവേശത്തോടേയും വികാരത്തോടേയും മുൻപ് എപ്പോഴെങ്കിലും അവർ ശരണം വിളിച്ചിട്ടുണ്ടാകുമോ? സംശയമാണു. അതാണു ഈശ്വരമഹിമ. സംഘാടകരേക്കൊണ്ടും ശരണം വിളിപ്പിച്ച ഹരിഹരപുത്രന്റെ ഭഗവത് മഹിമ അപാരം തന്നെ.

സാധാരണഗതിയിൽ ദൈവജ്ഞന്മാർക്കും പൂജാരികൾക്കും അമ്പല/പള്ളിക്കമ്മറ്റിക്കാർക്കും ദൈവത്തോട് പുച്ഛമാണു. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ കണ്ടിട്ടും മിണ്ടാതിരിക്കുന്ന ദൈവത്തേ അവർ വിലകൽ‌പ്പിക്കുന്നുമില്ല. ഈശ്വരനെ മറന്ന് സമ്പത്തിലും അധികാരത്തിലും ആകൃഷ്ടരായി കഴിയുന്നവർ പുനർജനികളുടെ ആവർത്തിയിൽ നിന്നും രക്ഷപ്പെടില്ല. അതിൽ നിന്നു മോചനം നേടാനുള്ള ഒരു ദിശാസൂചകമാകണം ഈ വിവാദം. ആളുകൾ കർമ്മകലാപത്തിൽ പെടുമ്പോൾ ഈശ്വരൻ ഗൂഢമന്ദസ്മിതനായി ഇരിക്കുന്നത് സ്വാഭാവികം. പക്ഷെ അവർ അപകടത്തിലാണെന്ന് അറിയുമ്പോൾ ആ കണ്ണ് തുറക്കുക തന്നെ ചെയ്യും. തന്റെ തന്നെ മോഹിത സൃഷ്ടിയോട് ആർക്കാണു അനുതാപമില്ലാത്തത്? അങ്ങനെ വരുമ്പോൾ ജാതിയോ മതമോ വർഗ്ഗമോ നോക്കി രക്ഷ ചെയ്യുവാൻ ഈശ്വരൻ മനുഷ്യനല്ലല്ലോ. അതു കൊണ്ടാവും വിഘടിത വർണ്ണങ്ങളിലൂടെയും വ്യത്യസ്ഥ വിഭാഗങ്ങളിലൂടെയും ആ ശരണ മന്ത്രം കടന്ന് പോയത്.

ട്രാൻസ്പോർട്ട് വണ്ടിയുടെ ചില്ലിൽ ശരണമന്ത്രമെഴുതാമെങ്കിൽ ബീമാപള്ളി ഉറൂസും എടത്വാപ്പള്ളി പെരുനാളും എഴുതി വച്ചാൽ എന്താ എന്ന് ചോദിക്കുന്നവരുണ്ടാകും. ഒരു തെറ്റുമില്ല. പക്ഷെ ഇനി എന്തെഴുതി വച്ചാലും അത് അയ്യപ്പമന്ത്രവും അയ്യപ്പരൂപവും ആണെന്ന് തോന്നിപ്പോകും. അതാണു കുഴപ്പം! മാദ്ധ്യമങ്ങൾ അത്രയേറെ പ്രചാരം കൊടുത്തു ആ വാർത്തക്ക്. ഇനി അതെന്താണെന്ന് വ്യവച്ഛേദിച്ച് മനസിലാക്കിയാലും ഓ ഇതാ ശരണമയ്യപ്പാ പോലൊരു സംഗതിയാണല്ലോ എന്ന് തോന്നുകയും ചെയ്യും. അത് മനുഷ്യമനസിന്റെ ഒരു വികൃതിയാണു. ഒനിഡാ ടിവി, നിർമ്മ തുടങ്ങിയവയുടെ പുതിയ പരസ്യങ്ങൾ കാണുമ്പോഴും കണ്ണിലും കാതിലും തിരയടിക്കുന്നത് അവയുടെ പൂർവ്വരൂപമാണു. ഒന്ന് ആഴത്തിൽ പതിഞ്ഞ് കഴിഞ്ഞാൽ അതിന്റെ സാമ്യമുള്ളതെല്ലാം ആദ്യത്തേതിനെ ഓർമ്മിപ്പിക്കും. അതു കൊണ്ട് എന്താണിവിടെ കുഴപ്പം? ഒന്നുമില്ല. ആണ്ട് നേർച്ച/പെരുന്നാൾ എന്ന് കണ്ട് ശരണമയ്യപ്പാ എന്ന് വായിക്കുന്നത് കൊണ്ട് ഒരു കുഴപ്പമൊന്നും വരാനില്ല. ദൈവം ഒന്നല്ലേ ഉള്ളു. എന്തെഴുതി വായിച്ചാലും അത് ആ ഒന്നിനെപ്പറ്റിയാകും.

അപ്പോൾ ശരണമന്ത്രം നിരോധിക്കണമെന്നു ഉപദേശിച്ചു കൊടുത്തവൻ ആരാ? അല്ല, ആരാ?

Friday, October 22, 2010

ആരു പറഞ്ഞൂ നമ്മുടെ കുട്ടികൾ വെറും മിമിക്രിക്കാരാണെന്ന്?


ശനിയാഴ്ച(16-10-10) ഒരു കുടുംബയോഗത്തിൽ പങ്കെടുത്തപ്പോൾ തോന്നിയതാണു തലക്കെട്ടായി കുറിച്ചത്. വിഷയം തെരെഞ്ഞെടുപ്പാണെങ്കിലും കുട്ടികളും അതിൽ പങ്കെടുത്തിരുന്നു. പത്ത് പതിനാല് കുട്ടികൾ കാണും. തെരെഞ്ഞെടുപ്പ് വാക്സിൻ കുത്തിവയ്ക്കുന്ന ഇടവേളകളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മുതിർന്നവരും അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഒക്കെയും ഗൃഹാതുരത്തമെന്ന് പറയുന്ന് പഴയ പാട്ടുകൾ. വയലാർ, റഫി, സലിൽ ചൌധരി തുടങ്ങിയത്. പത്തിരുപത് കൊല്ലമായി പരിചയമുള്ള സുഹൃത്ത് സംഘത്തിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോളേജു ഹോസ്റ്റലുകളിലും ചിലരൊക്കെ കള്ളു ഷാപ്പിലും 20വയസിൽ മേശയിലടിച്ച് പാടിയ പാട്ടുകളുടെ ആവർത്തനം തുടരുന്നു.

എന്നാൽ പുതുതലമറ കുട്ടികൾ അത്ഭുതപ്പെടുത്തി. ആദ്യത്തെ ആൾ രംഗത്ത് വന്നത് ഒരു വള്ളത്തോൾ കവിതയുമായിട്ടാണു. ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു ആ കവിത. അവൻ നല്ല ഈണത്തിൽ അത് ചൊല്ലി. അതൊരു വ്യതിയാനം മാത്രമായിരിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോൾ അതാ രണ്ടാമത്തെ കുട്ടി, സൈന (6) ഒരു കുട്ടിക്കവിതയുമായി വരുന്നു. ചിത്രശലഭത്തേക്കുറിച്ചുള്ളത്.

-ആരെഴുതിയതാ മോളേ?

എന്റെ ചോദ്യം കേട്ട് അവൾ പരിഹസിച്ചില്ലെന്നേയുള്ളു.

-മാമനറിയില്ലെ? മാമനൊക്കെ എപ്പോഴും പറയുന്ന ഒരാളാ!

-ആരാദ്?

അവൾ വാ പൊത്തി. (ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്ന് അവളുടെ അച്ഛൻ അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു)

-നീ, പറ.

-സുഗതകുമാരി.

പെട്ടെന്ന് എനിക്കത് ഓർമ്മ വന്നു.

-ശ്ശോ, ഞാനത് മറന്നു.

ഇതിനിടയിൽ സംഘാടകൻ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് വിചാരിച്ച് ആരെങ്കിലും മിമിക്രി അവതരിപ്പിക്കാമോ എന്ന് ചോദിക്കുന്നു. റിട്ടയർ ചെയ്യാറായ ഒരു വിദ്വാൻ കൈപൊക്കി.

-റഷീദേ, താനവടിരി. കുട്ടികൾ ആരെങ്കിലുമാകട്ടെ.

എന്നാൽ കുട്ടികൾ ആരും അത് കേട്ട ഭാവം കാണിച്ചില്ല. സംഘാടകന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ഒരല്പം മുതിർന്ന കുട്ടി എഴുന്നേറ്റു.

-ങാ, സതീശ് വാ.

അവൻ ചോദിച്ചു: യേശുദാസിനെ അനുകരിച്ചാൽ മതിയോ?

-പിന്നെന്താ, കലക്കണം കേട്ടോ.

അവൻ ചെറുപുഞ്ചിരിയോടെ മൈക്ക് വാങ്ങി ‘ചക്രവർത്തിനീ......’ എന്ന പാട്ട് മനോഹരമായി ആലപിച്ചു. സദസ്സ് അന്തംവിട്ടു. ഇതാണോ മിമിക്രി? സംഘാടകൻ അത് തുറന്ന് ചോദിക്കുക തന്നെ ചെയ്തു. അവൻ കൂസലില്ലാതെയാണു മറുപടി പറഞ്ഞത്. യേശുദാസ് പാടുന്ന പാട്ട് അതേപോലെ പാടിയൊപ്പിക്കുന്നതിനു വേറെന്താ പറയുക? സദസിനു ഉത്തരം മുട്ടി. വാട്ടാനൈഡിയാ സെർജി എന്ന് സതീശന്റെ സ്നേഹിതന്റെ കമന്റ് തൊട്ട് പുറകേ വന്നു. കുടുംബയോഗത്തിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം.

വളരെ വ്യത്യസ്ഥമായി കുടുംബയോഗം പുരോഗമിക്കുന്നത് ഞങ്ങൾ കണ്ടു.

ചങ്ങമ്പുഴ,ഇടശ്ശേരി തുടങ്ങിയവരുടെ കവിതകൾ.(പുതുതലമുറ കട്ടികൾക്ക് കവിതക്കമ്പമോ?) സുകുമാർ അഴീക്കോട് ഗുപ്തൻ നായർ, മുണ്ടശ്ശേരി തുടങ്ങിയവരുടെ ഉപന്യാസഭാഗങ്ങൾ പ്രസംഗങ്ങളായും അവരിൽ നിന്നു കേട്ടു. എനിക്ക് അത്ഭുതം അടക്കാനായില്ല. കുട്ടികൾ സിനിമാ താരങ്ങളേയും മിമിക്രിയേയും ഉപേക്ഷിച്ച് നമ്മുടെ സർഗ്ഗ സാഹിത്യകാരന്മാ‍ാരേ തേടിപ്പോകുന്നതെന്തു കൊണ്ടാണു?

പുതിയ വിദ്യാഭ്യാസ പദ്ധതിയാണോ അതിനു കാരണം? ഒരു പരിധി വരെ അതാണു കാരണമെന്ന് തോന്നുന്നു. അദ്ധ്യാപകർക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അതു കുട്ടികൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നു കൊടുക്കുന്നുണ്ട്. വഴികാട്ടിക്കൊടുത്താൽ അവർ തനിച്ച് നീങ്ങുന്നുണ്ട്. മോശമല്ല, നമ്മുടെ കുട്ടികളുടെ ഭാവി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

Wednesday, October 20, 2010

ഒരു ദേശാടനത്തിന്റെ കഥ

അഖില കേരള വൈദിക സുരക്ഷാസമിതി. ഇതൊരു സംഘടനയാണെന്ന് മനസിലായി. പക്ഷെ ആ പേരിന്റെ അർത്ഥം ബോധിച്ചില്ല.

വേദം അനാദിയാണെന്നാണു അറിവുള്ളവർ പറഞ്ഞിട്ടുള്ളത്. അതായത് അത് ആരെങ്കിലും തുടങ്ങിയതല്ല. പ്രപഞ്ചോൽ‌പ്പത്തിക്കൊപ്പം വേദവും ഉണ്ടായി. ബ്രഹ്മൻ സ്മരിച്ചു എന്നാണു പലേടത്തും കാണുന്നത്. അതിനെ പാവം മനുഷ്യൻ എങ്ങനെ സംരക്ഷിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ആ സംഘടന ഒരു പ്രസ്താ‍വന ഇറക്കിയത് അതിനേക്കാൾ കേമമായി.

താന്ത്രിക അധികാരം ബ്രാഹ്മണർക്ക് മാത്രമുള്ളതാണു. ബ്രാഹ്മണന്റെ നിർവ്വചനം പ്രസ്താവനയിൽ നിന്ന് ഊഹിച്ചെടുക്കാം. ക്ഷേത്രങ്ങളിൽ പൂജ നടത്തുവാനുള്ള ജാതിക്കാർ. അവരുടെ സംഖ്യ കുറയുന്നതായി പ്രചരിപ്പിച്ച് മറ്റുള്ള ജാതിക്കാരെ പൂജാകാര്യങ്ങൾ ഏൽ‌പ്പിക്കുന്നതായി കാണുന്നു. അത് പാടില്ല എന്നതാണു സംഘടനയുടെ ആവശ്യം.

ഇപ്പോൾ സംഗതി ഒന്നു കൂടി ഉഷാറാകുന്നു.

വേദാധികാരം ബ്രാഹ്മണനാണു. അത് സമ്മതം. പക്ഷെ ബ്രാഹ്മണൻ ഒരു ജാതിയാണോ? ആണെങ്കിൽ തന്നെ ആ ജാതിക്ക് ഇപ്പോൾ അതിനുള്ള അർഹത ഉണ്ടോ? വേദങ്ങളിൽ പറയുന്ന നിബന്ധനകൾ വച്ചു ജീവിക്കുന്നവരാണോ അവർ? സ്വാദ്ധ്യായം തപസ്സ് ഒക്കെ ഇപ്പോഴും ഉണ്ടോ? ഉപജീവനത്തിനാ‍യി പൂജ ചെയ്യുന്നവനെ അധമനായിട്ടാണു ബ്രാഹ്മണ സമൂഹം കണ്ടിരുന്നത്. എപ്പോഴാണത് മാറിയത്? അതൊക്കെ അവർ ആലോചിക്കട്ടെ.

കേരളത്തിലെ ബ്രാഹ്മണർ ഏത് താന്ത്രിക വിഭാഗത്തിൽ പെടും? ശങ്കരനെ പിൻ പറ്റുന്നവരാണെങ്കിൽ സമയാചാരികൾ ആകണം. അവർക്ക് എന്തു ക്ഷേത്രം. എന്തു കർമ്മങ്ങൾ.

പ്രപഞ്ചത്തിലെ അനേക കോടി ജീവികൾക്ക് ആഹാരമാകേണ്ട അന്നം അഗ്നിയിൽ വാരിവിതറുകയും പോഷണം ചെയ്യണ്ട തേൻ ഒഴുക്കിക്കളയുകയും നെയ്യ് കത്തിച്ചു പുക പറത്തുകയും ചെയ്തതിനെ അപലപിച്ചവരാണവർ. ഇതര സംബ്രദായങ്ങൾ അവർക്ക് പഥ്യമല്ല. അത്തരക്കാർ അസ്പൃശ്യരുമാണു.
കേരളത്തിലെ ബ്രാഹ്മണരുടെ താന്ത്രിക മതം ഇതാണെന്നാണു പൊതുവിൽ കാണുന്നത്. അതിന്റെ സംരക്ഷണമാണോ സംഘടനയുടെ ലക്ഷ്യം? എങ്കിൽ നല്ലത്.

ബ്രാഹ്മണ്യത്തിന്റെ ആ പാരമ്പര്യത്തിൽ പഠനവും തപസുമായി കഴിഞ്ഞ അനേകം സാധുക്കൾ ഉണ്ടായിരുന്നു. ജനോപകാരപ്രദമായി അവർ ജീവിച്ചു. ആർക്കെങ്കിലും എന്തെങ്കിലും കൊടുത്തതല്ലാതെ ആരിൽ നിന്നും ഒന്നും വാങ്ങിയില്ല. കാലത്തിന്റെ മാറ്റത്തിലും തങ്ങളുടെ പിതൃസമ്പത്ത് കൈവിടാതെ അവർ പിടിച്ചു നിന്നു. വേദനയിലും ദാരിദ്രത്തിലും മുഴുകിയാണെങ്കിലും ദശപാപങ്ങൾ ചെയ്യാതെ അവർ മനമുരുകി കഴിഞ്ഞു. ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ അവർ ധ്യാനനിരതരായി മാറി. അവരുടെ ജീവിതം നിശബ്ദമായ ഒരു സഹനമായിരുന്നു. അവരാരെങ്കിലുമാണോ ഈ സംഘടനയുമായി മുന്നോട്ട് പോകുന്നത്. ആവാനിടയില്ല. അവർക്ക് സംഘടിക്കുവാൻ ആകില്ല. ഏകത്വത്തിൽ വിശ്വസിക്കുമ്പോൾ എങ്ങനെ സംഘടനയുണ്ടാക്കാൻ പറ്റും? ആരോട് സമരം ചെയ്യും? തന്റെ ഉള്ളിലെ വാസനകളോടല്ലാതെ. സകലതും ബ്രഹ്മമാകുമ്പോൾ വേറെ ഏത് ജാതി?

ഈ മനോഭാവം ഇതരരും പിന്തുടണമെന്ന് പ്രചരിപ്പിക്കുകയാണോ സംഘടനയുടെ ഉദ്ദേശം? അല്ലെന്ന് അവരുടെ പ്രഖ്യാപനത്തിൽ തന്നെ കാണാം.

അപ്പോൾ ഇത് സംഗതി വേറെയാണു.

ഇവിടെ കുറേക്കാലം മുമ്പെറങ്ങിയ ഒരു സിനിമാക്കഥ അനുബന്ധമായി പറയട്ടെ. കേരളത്തെ ഏങ്ങലടിപ്പിച്ച ഒരു ചിത്രം. ആരുടെ കണ്ണൂം ഈറനണിയിക്കുന്ന ഒരു കുട്ടിയുടെ ജീവിത ചിത്രീകരണം അതിലുണ്ടായീരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇന്നും അതിലെ പാട്ടുകൾ കേൾക്കുമ്പോൾ കരളിൽ വേദനയുണ്ടാകും. സന്യാസത്തിലേക്ക് നിർബ്ബന്ധപൂർവ്വം വലിച്ചിഴയ്ക്കപ്പെടുന്ന ഒരു ബ്രാഹ്മണക്കുട്ടി. അമ്മയുടെ സ്നേഹത്തിനു മീതേ ബ്രാഹ്മണ്യത്തിന്റെ കരാളഹസ്തങ്ങൾ കടന്നു വന്നു അവനെ പറിച്ചു കൊണ്ടു പോകുന്നു. അതിന്റെ ഏറ്റവും വലിയ വിശേഷം അതെഴുതിയത് ഒരു ബ്രാഹ്മണനായിരുന്നു എന്നതാണു. അതു കൊണ്ട് ആ കഥക്കുള്ള വിശ്വാസ്യത ഏറി. പക്ഷെ അദ്ദേഹം വലിയൊരു അപരാധം ചെയ്തു. അയഥാർത്ഥമായ കാര്യങ്ങൾ ചിത്രീകരിച്ച് തന്റെ സ്വത്വത്തേയും ഭാരതത്തിന്റെ സന്യാസപാരമ്പര്യത്തേയും അവഹേളിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന സന്യാസി സംബ്രദായത്തിൽ അത്തരം ഒരു പിടിച്ചു പറി ഉണ്ടോ?

ഒരു കുട്ടിയെ സന്യസിപ്പിക്കണമെങ്കിൽ ആദ്യം വേണ്ടത് അമ്മയുടെ അനുവാദമാണു. തിളങ്ങുന്ന ഉദാഹരണം ശങ്കരാചാര്യർ. മറ്റൊരു വിധിയുള്ളത് ആചാര്യൻ ഒരു കുട്ടിയെ സ്വപ്നത്തിൽ കാണുകയാണു. അങ്ങനെ ഒരു ഗുരു കണ്ടെന്നിരിക്കട്ടെ, അവനെ ചുമ്മാ കൊണ്ടുപോകാനാവില്ല. ആചാര്യനൊപ്പം ആ നിയോഗം അമ്മ കൂടി സ്വപനം കാണണം. കണ്ടു എന്ന് വെറുതെ പറഞ്ഞാൽ പോര. ഭർത്തൃഹരിയുടെ സ്വപ്നസിദ്ധാന്തങ്ങൾ ഉണ്ട് അത് പരീക്ഷിക്കാൻ. പണ്ടുള്ളവർ അങ്ങനെ വെറുതേ ഒന്നും പറയില്ല എന്നത് വേറെ കാര്യം. അത്തരം ഒരു സ്വപ്നം ഏതെങ്കിലും അമ്മ കണ്ടാൽ ആ മകൻ ലോകോപകാരപ്രദമായ കർമ്മത്തിനു ഇറങ്ങിത്തിരിക്കുകയാണെന്നും അതിനു യുക്തനായ ആചാര്യനാണു അവനെ കൊണ്ടുപോകുന്നതെന്നും അറിഞ്ഞു സന്തോഷിക്കുകയും ജീവിത സാഫല്യം നേടിയവളുമായിത്തീരുകയണ് ചെയ്യുന്നത്.

ഒരു ബ്രാഹ്മണനെന്ന നിലയിൽ, ആരറിഞ്ഞില്ലെങ്കിലും അതിന്റെ തിരക്കഥാകൃത്ത് അതറിയണമായിരുന്നു. എന്നാൽ ഒരു ഉളുപ്പുമില്ലാതെ, മദ്ധ്യകേരളത്തിൽ സംഭവിക്കാവുന്ന വെറും ഒരു ‘നേർച്ച‘ക്കഥ സ്വന്തം സമുദായത്തിന്റേയും ഭാരതീയ പാരമ്പര്യത്തിന്റേയും വ്യവസ്ഥകളെ വക്രീകരിച്ച് ചിത്രമാക്കാൻ എഴുതിക്കൊടുത്തു. മദ്ധ്യകേരളത്തിൽ പൌരൊഹിത്യത്തിനു നേർച്ച കൊടുക്കുകയും അത് പിന്നീട് ഗുലുമാലാകുകയും ചെയ്ത അനേകം സംഭവങ്ങൾ ഉണ്ട്. പക്ഷെ അതൊന്നും ബ്രാഹ്മണ സമുദായത്തിലല്ല. ആ കഥ എഴുതിയാൽ പശ്ചാത്തലവും കഥാപാത്രങ്ങളൂം മാറും. പിന്നെ സിനിമ പുറത്തിറങ്ങില്ല. അതിനു സ്വന്തം സമുദായത്തെ തന്നെ വ്യഭിചരിക്കുക. അന്ന് ഈ സംഘടന ഇതിനെതിരേ എന്തെങ്കിലും പറഞ്ഞിരുന്നോ? ഓർക്കുന്നില്ല!

ഇതിപ്പോൾ, ഒരു കാലത്ത് തപസ്വികളായ ബ്രാഹ്മണർ കൈകാര്യം ചെയ്തിരുന്ന വിഷയം വ്യാപകമായി വിപണനം ചെയ്യപ്പെടുന്നത് കണ്ടിട്ടുള്ള അസൂയയാണു. നവലിബറൽ കോർപ്പറേറ്റ് മനസ്സ് ബ്രാഹ്മണരിലും പ്രവർത്തിച്ചു തുടങ്ങി. പ്രസ്താവനയിൽ പേരെഴുതപ്പെട്ട രണ്ടു പേരെങ്കിലും സ്വന്തം പാരമ്പര്യമുപേക്ഷിച്ച് അന്യവൃത്തികൾ ചെയ്ത് ഉപജീവിച്ചവരാണു. തങ്ങൾ കണ്ടെത്തിയ പ്രവർത്തിയേക്കാൾ ലാഭകരമാണു അച്ഛന്റെയും അപ്പുപ്പന്റെയും കൈകലാശം എന്നു കണ്ട് അത് തിരിച്ചു പിടിക്കാനുള്ള ഒരു നീക്കം മാത്രമാണിതെന്ന് പച്ചയായി പറയാം. അതിൽ കുറേ ശരി കാണാതെ വരുമോ. അവർ മുന്നോട്ട് പോകട്ടെ.

പക്ഷെ ചില ചോദ്യങ്ങൾ ബ്രഹ്മാസ്ത്രം പോലെ തേടി വരും.

ഈശ്വരസേവയ്ക്ക് ജാതിയുണ്ടെന്ന് സമ്മതിക്കാം. സ്ത്രീസേവയ്ക്ക് എന്താ ആ നിബന്ധനയില്ലാത്തത്? (അന്യമതസ്ഥയുമായി ഒരു താന്ത്രികൻ പിടികൂടപ്പെട്ടപ്പോൾ ഈ സംഘടന എന്ത് നിലപാടെടുത്തു?)
മൂലമന്ത്രം ഏതാണെന്ന് ചോദിച്ചാൽ ആ, ആർക്കറിയാം എന്ന് കൈമലർത്തുന്ന മഹാതാന്ത്രികരില്ലെ?
(അവർക്ക് എന്ത് ശിക്ഷയാണു നൽകിയത്?)
യഥാർത്ഥ വിഗ്രഹങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്താൻ സഹായിക്കുന്ന ‘പുനപ്രതിഷ്ഠ‘ക്ക് അരുനിന്നു കൊടുക്കുന്ന തന്ത്രം ഏതാണു?
(പഴയ കൂട്ടുകൾ വച്ചുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് രോഗപ്രതിരോധശക്തിയുണ്ടെന്ന് ഗ്രഹിച്ച് പരീക്ഷണം നടത്താനാണു കടത്തുന്നതെന്ന് കേൾക്കുന്നു)
പുണ്യാഹം തളിച്ചാൽ വെള്ളം തെളിയുമോ എന്ന് ആഗതനോട് ചോദിക്കുന്ന പൂജാരികളല്ലേ പലരും?
(ദൈവത്തെ ഭാവന ചെയ്യാൻ ഇവർക്ക് കഴിയുമോ?)
ശിവ!ശിവ!!

നമ്മുടെ നാട് ഗോഡ്സ് ഓൺ കണ്ട്രി. ദൈവം അല്ലാതെ മറ്റാരുമില്ല നമ്മളെ രക്ഷിക്കാൻ. ഇവരുടെ തന്ത്രങ്ങളിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ!

മേമ്പൊടി:
ശ്രീനാരായണ ഗുരുദേവൻ ഈ നാട്ടിൽ പലയിടത്തും പ്രതിഷ്ഠകൽ നടത്തി. എന്നിട്ട് ഈശ്വരൻ കോപിച്ചില്ല. അതിലും വലിയ തപസ്വി ആരാ പ്രസ്താവനയിൽ ഒപ്പ് വച്ചത്. ഞാനൊന്ന് നമസ്കരിക്കട്ടെ!

Tuesday, October 19, 2010

അഗ്നിച്ചിറകുള്ള മോഹങ്ങൾ

എ.പി.ജെ അബ്ദുൾ കലാം സാർ തന്റെ കേരള സന്ദർശനത്തിനിടയിൽ (15 ഒക്ടോബാർ 2010) സൂചിപ്പിച്ച ഒരു കാര്യം: മതങ്ങൾ ശാസ്ത്രവുമായി കൈകോർക്കണം. ഒരു പള്ളിയങ്കണത്തിൽ നിന്നാണത് അദ്ദേഹം സൂചിപ്പിച്ചത്. ആ നിമിഷം, കലാം സാർ പ്രപഞ്ചത്തിന്റെ അന്തമില്ലാത്ത വലുപ്പത്തെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞൻ ബ്രൂണോ(1548 –1600) യെ ഓർത്തിട്ടുണ്ടാകുമോ? കലാം സാർ തന്റെയുള്ളിലെ നന്മ കൊണ്ടും ലോകത്തോടുള്ള സ്നേഹവാത്സല്യം കൊണ്ടും അതു പറഞ്ഞു എന്നേ കരുതാവു.

ഒന്നാലോചിച്ചാൽ ഇന്നത്തെ മതങ്ങളും ഇന്നത്തെ ശാസ്ത്രവും തമ്മിൽ കൈകോർക്കുന്നത് ആശാസ്യമാണോ?

ഇന്നത്തെ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനായാലും യഥാർത്ഥ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനാവുമോ എന്ന് സംശയമാണ്. അല്ലെങ്കിൽ പൌരാണിക ഇന്ത്യ പോലെ ഒരു രാജ്യമായിരിക്കണം.

പുരാതന ഇന്ത്യയിൽ അനേകം ശാസ്ത്രകാരന്മാർ ഉണ്ടായിട്ടുണ്ട്. ഗണിതത്തിലും വൈദ്യത്തിലും ജ്യോതിശാസ്ത്രത്തിലുമൊക്കെയായി. ആര്യഭടൻ, കണാദൻ, മാധവാചാര്യർ, നാഗാർജ്ജുനൻ, ചരകൻ തുടങ്ങിയവർ. അവരേയൊക്കെ പക്ഷെ നാം ഒരു മതത്തിന്റെ പട്ടികയിൽ പെടുത്തിക്കളഞ്ഞു. ഇവരിൽ ചിലരെങ്കിലും തനി യുക്തിവാദികളും ഈശ്വരനിഷേധികളുമായിരുന്നു എന്നോർക്കണം. എന്നിട്ടും അവരുടെ ശാസ്ത്രസപര്യക്ക് ഒരു കുറവും സംഭവിച്ചില്ല. ബ്രൂണോയെപ്പോലെ ജീവിതം കരിച്ചു കളയേണ്ടി വന്നില്ല. ഒരു പക്ഷെ അതിനു കാരണം അവരുടെ ജനപക്ഷ സമീപനമായിരിക്കണം. മനുഷ്യർക്ക് നന്മ വരണം. അവർ സുഖമായി ജീവിക്കണം. ശാസ്ത്രത്തിന്റെ പേരിൽ ആരും ചൂഷണം ചെയ്യപ്പെടരുത്. ശാസ്ത്രം എല്ലാവർക്കും ലഭ്യമായിരിക്കണം എന്നൊക്കെയുള്ള മാനദണ്ഡങ്ങളിൽ ജീവിച്ചത് കൊണ്ടാവാം അവരെ നാം ഇന്നും അഭിമാനത്തിന്റെ പുറത്തെങ്കിലും ഓർക്കുന്നത്. അവരുടെ രീതികളല്ല, ഇന്ന് ശാസ്ത്രകാരന്മാർക്കുള്ളത്.

ആത്മീയതയേ ആകും കലാം സാർ മതമെന്ന് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഇന്ന് ആത്മീയതയുമായി മതങ്ങൾക്ക് എന്ത് ബന്ധം?

കാലമാകെ മാറിയിരിക്കുന്നു. ആധുനിക ശാസ്ത്രവും മതവും തമിൽ വലിയ വ്യത്യാസമില്ല. ശാസ്ത്രം തന്നെ ഒരു മതമാണിന്ന്. ചൂഷണമാണു ശാസ്ത്രത്തിന്റെ ലക്ഷ്യം. അറിവ് ജനങ്ങളിൽ നിന്നു പരമാവധി അകറ്റി സ്വകാര്യമായി വക്കാനാണു ശാസ്ത്രത്തിനു താല്പര്യം. ദൈവത്തിന്റെ സ്വരൂപം മറച്ചു വച്ചു കൊണ്ട് മതങ്ങളും അത് തന്നെ ചെയ്യുന്നു. ഗവേഷണങ്ങളുടെ നടത്തിപ്പ് വ്യവസായ സ്ഥാപനങ്ങൾക്കാണു. അതും അവർക്ക് ചൂഷണ സാദ്ധ്യതയുള്ളവയിൽ മാത്രം. ആചാരങ്ങളും ഉത്സവങ്ങളും ധ്യാനം കൂടലും സപ്താഹങ്ങളുമായി മതവും ആ പാതയിൽ തന്നെ. ഈ പശ്ചാത്തലത്തിൽ മതങ്ങൾ ശാസ്ത്രവുമായി അംഗീകാരത്തോടെ കൈകോർത്താൽ ലോകം നശിച്ചു പോകാൻ വേറൊന്നും ചെയ്യണ്ട.

മതം വൈകാരികമാണു, പലപ്പോഴും. വൈകാരികതയ്ക്ക് തീപിടിക്കുമ്പോൾ പലതും മറക്കും. ഇന്ത്യക്കും അങ്ങനെ ഒരു അനുഭവമുണ്ട്. ബുദ്ധന്റെ മരണശേഷമാണത്. ബുദ്ധന്റെ കാലത്ത് ആയുർവ്വേദം ശസ്ത്രക്രിയകൾ ചെയ്തിരുന്നു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കണ്ട. സായിപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഹീലിങ്ങ്നൈഫിലാണെന്നാണോർമ്മ. ബുദ്ധൻ മരിക്കാനിടയായത് ശസ്ത്രക്രിയയേ തുടർന്നായിരുന്നു. ബുദ്ധന്റെ വിയോഗത്താലുണ്ടായ ദു:ഖം ഉണർത്തിവിട്ട വികാരം ശസ്ത്രക്രിയയ്ക്കെതിരെ തിരിഞ്ഞു. ശസ്ത്രക്രിയ നിരോധിക്കപ്പെട്ടു. അതിനു അഹിസ നടപ്പാക്കുക എന്ന ഭാഷ്യമാണു നൽകിയത്. എന്ത് പറ്റി ?. വളരെ മുന്നേറേണ്ടിയിരുന്ന ശസ്ത്രക്രിയാ ശാഖ കൂമ്പടഞ്ഞു. എന്ന് വച്ച് ശാസ്ത്രകാരന്മാർ വെറുതെ ഇരുന്നില്ല. ശസ്ത്രക്രിയ കൊണ്ട് സാദ്ധ്യമാകാമായിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് അവർ വെറും നിസ്സാരമായ സസ്യൌഷധങ്ങൾ കണ്ടെത്തി. അതിനു മുൻപ് സംഭവിച്ച അപകടം ഉണ്ടാകരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് കൊണ്ട് അവർ ആ അറിവ് കുടുംബങ്ങളിലേക്ക്, കൃത്യമായി പറഞ്ഞാൽ അമ്മമാരിലേക്ക് പകർന്ന് മാറ്റി.പേറ്റന്റില്ലാത്ത ഒരു വൈദ്യം. ബ്രിട്ടീഷുകാരുടെ വരവിനു മുൻപ് വരെ അത് സജീവമായി നിലനിന്നു. ആധുനികതയോടുള്ള അഭിനിവേശം അതിനെ മെല്ലെ വിസ്മൃതിയിലേക്ക് തള്ളി. പകരം വ്യവസാ‍യികളുടെയും നൈതികതയില്ലാത്തവരുടേയും വൈദ്യം നാം ഏറ്റ് വാങ്ങി. ശാസ്ത്രത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇത് സംഭവിച്ചു കഴിഞ്ഞു.

ഇനിയിപ്പോൾ ശാസ്ത്രത്തെ മതത്തോട് കൂട്ടിക്കെട്ടിയാൽ എന്താവും അനുഭവം? ഇപ്പോൾ തന്നെ ശാസ്ത്രത്തിന്റെ ഫലങ്ങൾ തെറ്റായി ഉപയോഗിക്കാൻ മതത്തിനു ഒരു വിഷമവുമില്ല. മതം മനുഷ്യൻ എന്ന സംജ്ഞ മറന്നു, വിഭാഗങ്ങളായി തിരിഞ്ഞാണു നില്പ്. എതിർ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആയുധങ്ങൾ സമ്പാദിക്കുന്ന കാര്യത്തിൽ മതങ്ങൾ കാണിക്കുന്ന ഔത്സുക്യം നോക്കുക? ഏറെ അപകടകർമാണത്.

ഇന്നത്തെ ശാസ്തത്തിന്റെ പല കണ്ടെത്തലുകളും മതം നേരത്തെ കണ്ടെത്തിയതാണെന്ന് പൊതു സദസുകളിൽ പ്രസംഗിച്ച് കയ്യടി വാങ്ങുന്നവർ ഉണ്ട്. മിക്കവരും ആധുനിക ശാസ്ത്രത്തിൽ നിന്ന് വന്നവർ. സംഘടിത മതത്തിനു പ്രചാരം കൊടുക്കാനുള്ള ഒരു ചിമിട്ട് വിദ്യമാത്രമാണത്. അവയൊക്കെ നേരത്തെ മതത്തിലുണ്ടായിരുന്നെങ്കിൽ പിന്നെന്തിനു വീണ്ടും കണ്ടെത്തി? നേരത്തെ മതത്തിലുണ്ടായിരുന്ന ശാസ്ത്രസത്യം പിന്നെങ്ങനെ നഷ്ടപ്പെട്ടു? മതം ശാസ്തത്തേക്കാൾ മികച്ചതാണെന്ന് കാണുമ്പോൾ അതിനെ സാധൂകരിക്കാൻ എന്തിനു ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. ചുമ്മാ മതത്തിന്റെ പാത പിന്തുടർന്നാൽ പോരെ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ അവർ ബാദ്ധ്യസ്ഥരാണു. അല്ലാതെ മതത്തെ ശാസ്ത്രവുമായി വൈകാരികമായി കൂട്ടിച്ചേർത്ത് കയ്യടി വാങ്ങുന്നവർ ലോകത്തിനാകെ അപകടം വരുത്തി വക്കും. അവരുടെ വഴി ഇന്നത്തെ മതവും ഇന്നത്തെ ശാസ്തവും ചേർന്ന് ചൂഷണത്തിനു മൂർച്ഛ കൂട്ടാനുള്ള ഉപാധികൾ തേടുകയാണോ എന്ന് സംശയിക്കണം. വേറൊന്നുള്ളത് ജനം ശാസ്ത്രത്തെ വിട്ട് മറുവഴികൾ തേടിത്തുടങ്ങിയോ എന്നുള്ളതാണു. അത് ആത്മീയതയാണോ? എങ്കിൽ സംഘടിത മതത്തിനോ ആധുനിക ശാസ്ത്രത്തിനോ അവിടെ ഒന്നും ചെയ്യാനില്ല. അപ്പോൾ സ്വാഭാവികമായും സംഘടിത മതവും ആധുനിക ശാസ്ത്രവും കൈകോർക്കും. എനിനെന്നോ, വെറും ചൂഷണത്തിനു. ഗൈനക്കോളജിസ്റ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്ത് കുട്ടിയെ പുറത്തെടുക്കുന്നത് അവരുടെ ശാസ്ത്രം വച്ചല്ല. വെറും ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ചാണു. ശസ്സ്ത്രവും മതവും കൈകോർക്കേണ്ടത് ഇങ്ങനെയാണോ?

വളരെ തമാശയുള്ള വേറെ ഒരു കാര്യമുണ്ട്. മതം, നിഷേധിക്കുന്ന ശാസ്ത്രത്തിന്റെ എല്ലാ കാര്യങ്ങളും ധനസമ്പാദനത്തിനു ഉപയോഗിക്കാൻ മതത്തിനു ലജ്ജയില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ തുടങ്ങി. ഭാരതീയതയെ പിടിച്ച് ആണയിടുന്ന ആത്മീയാചാര്യന്മാർ തങ്ങളുടെ ആത്മീയ സമ്പത്തികളില്പെട്ട ആയുർവ്വേദത്തേയോ വേദഗണിതത്തേയോ ഖഗോള ശാസ്ത്രത്തേയോ ഉപജീവിക്കുന്നില്ല. പകരം അവർ ആധുനികതയുടെ പളപളപ്പിനെ പുൽകുന്നു. ആയുർവ്വേദം ആത്മാവു പോലെ അനാദിയാണെന്നറിയേണ്ട ആത്മീയർ അതിനു വേണ്ടി ചികിത്സാലയങ്ങൾ തുടങ്ങുകയോ അത് പ്രോത്സാഹിപ്പിക്കാൻ നടപടികൾ എടുക്കുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ടോ? സത്യത്തിൽ അവർക്ക് തന്നെ അതിൽ വിശ്വാസമില്ല. പിന്നെ ഇപ്പോൾ അതൊരു ചൂഷണോപാധിയാക്കാമെന്ന് കണ്ടെത്തുമ്പോൾ ആധുനിക രീതിയിലേക്ക് അതിനെ പരിഷ്കരിച്ച് ഉപയോഗപ്പെടുത്താൻ നോക്കുന്നുണ്ട്.

ഇതൊക്കെ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ (ഇന്നത്തെ) ശാസ്ത്രവും മതവുമായി കൈകോർക്കുന്നത് എന്തിനാവും? അതിന്റെ പരിണിതി എന്തായിരിക്കും? കലാം സാർ അങ്ങയുടെ അഭിപ്രായം നിർമ്മലമാണു. പക്ഷെ അത് വികൃതികളുടെ കൈയിൽ പെടുമ്പോൾ അഗ്നിചിറക് വിരിച്ച് പറന്ന് ഈ പ്രപഞ്ചത്തെ നശിപ്പിക്കില്ലെന്നാരു കണ്ടു?