Sunday, December 30, 2007

ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........

HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടെന്ന് അക്ഷരക്കഷായത്തില്‍ എഴുതിയിരുന്ന പോസ്റ്റിനോട്‌ ചിലരെങ്കിലും പ്രതികരിച്ചത്‌ വേണ്ടത്ര ഗൗരവത്തോടെയായിരുന്നില്ല. സ്ത്രീസമൂഹത്തെ മുച്ചൂടും രോഗാതുരമാക്കാനിടയുള്ള ഒരു വിപത്തിനെ ലാഘവത്തോടെ കാണാന്‍ കഴിയുന്നത്‌ അത്ഭുതപ്പെടുത്തുന്നു. നിലവില്‍ ചികിത്സയുള്ള രോഗമല്ല HPV ബാധ. എന്നിട്ടും അതു വരാതിരിക്കാനുള്ള ഒരു സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവിതക്രമം മാറിപ്പോയതു കൊണ്ട്‌ ഇനി തിരിച്ച്‌ പോക്കാവില്ലെന്ന ഒരു നിലപാടാണു പലരും കൈക്കൊണ്ടത്‌. മരിച്ച്‌ പോയാലും, കമ്പനി നിര്‍മ്മിത മാസമുറത്തുണികള്‍ വിടില്ല എന്നതായിരുന്നു മനോഭാവം. ഇതു സമകാലിക മലയാളിയുടെ ആന്തരിക ഭാവങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.
അരി കടയില്‍ നിന്ന് വാങ്ങാവുന്ന ഒരു സാധനം മാത്രമാണെന്ന തോന്നല്‍ പോലെയാണിതും. ഭൂമിയില്‍ മഴയും വെയിലുമൊക്കെ നോക്കി മനുഷ്യന്‍ കൃഷി ചെയ്തുണ്ടാക്കുന്നതാണു നെല്ലെന്നും അത്‌ കുത്തിയാണു അരി എടുക്കുന്നതെന്നും നാം മറന്നു. ഏതോ യന്ത്രം നിര്‍മ്മിച്ച്‌ പാക്ക്‌ ചെയ്ത്‌ തരുന്ന ഒരു പ്രോഡക്ടായി അരിയെ കാണാന്‍ നാം പഠിച്ചു. മലയാറ്റൂരിന്റെ 'വേരുകളി'ലെ നെല്‍വയല്‍ ചൂണ്ടിക്കാട്ടുമ്പോള്‍ 'ഇതെന്നാ, അരശിച്ചെടിയാ?' എന്ന് അത്ഭുതം കൂറുന്ന കഥാപാത്രമായി വളര്‍ന്നുകൊണ്ടിരിക്കുകയാണു നാം!!
സാമാന്യ ബുദ്ധിയുപയോഗിച്ചാല്‍ നാപ്‌കിന്നുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന് മനസിലാകും. ഈര്‍പ്പം വലിച്ചെടുത്ത്‌ ഉള്ളില്‍ ശേഖരിക്കുകയാണു നാപ്പികള്‍ ചെയ്യുന്നത്‌. മൂത്രം വീണു അടിവസ്ത്രം നനഞ്ഞാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒന്നാലോചിച്ച്‌ നോക്കുക. അപ്പോള്‍ രക്തവും വിയര്‍പ്പും സ്രവങ്ങളും കൂടിക്കലര്‍ന്ന് തൊലിപ്പുറമേ തങ്ങിനിന്നാലോ? അതെല്ലാം നാപ്പി ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയും.
ഒരു കഷണം സ്പോഞ്ച്‌ എടുത്ത്‌ പരസ്യത്തില്‍ കാണുന്നപോലെ കുറച്ച്‌ മഷിയൊഴിച്ച്‌, അല്‍പനേരത്തിനു ശേഷം അമര്‍ത്തിനോക്കുക. വിരലുകളില്‍ മഷി പറ്റുമോ? നിങ്ങളുടെ പരീക്ഷണത്തിലെ സ്പോഞ്ച്‌ തുറന്നിരിക്കുന്നതായത്‌ കൊണ്ട്‌ കുറേ മഷി ബാഷ്പീകരിച്ച്‌ പോകും. അതുകൊണ്ട്‌ മഷി ഒഴിച്ച ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്‌ കുറച്ചു കഴിഞ്ഞ്‌ വീണ്ടും പരീക്ഷിക്കുക. ഇപ്പോള്‍ വിരലില്‍ പറ്റുന്ന മഷിയുടെ നനവ്‌ എത്രയുണ്ട്‌? ആദ്യപരീക്ഷണവുമായി ഈ റിസള്‍ട്ട്‌ ഒന്ന് താരതമ്യം ചെയ്ത്‌ നോക്കു. വ്യത്യാസം മനസിലാകും!ഇതു തന്നെയാണു അവിടേയും സംഭവിക്കുന്നത്‌.
രണ്ടാമത്തെ പരീക്ഷണത്തിലെ സ്പോഞ്ച്‌ പിഴിഞ്ഞാല്‍ മഷി ഇറ്റും. ഓടുകയും ചാടുകയും ഒക്കെ ചെയ്യുമ്പോള്‍ നാപ്പികളും പിഴിയപ്പെടും. അപ്പോള്‍ ഇറ്റുന്ന മലങ്ങള്‍ എവിടെ വീഴും? വീണ്ടുമത്‌ ശ്ലേഷ്മസ്തരങ്ങളില്‍ പടരുകയും ഉള്ളിലേക്ക്‌ ആഗീരണം ചെയ്യപ്പെടുകയും ചെയ്യില്ലെ? ഒരു തുള്ളി മൂത്രം വീണാല്‍ അസഹ്യതപ്പെടുന്ന നിങ്ങള്‍ അതിഷ്ടപ്പെടുമോ? അതു രോഗമുണ്ടാക്കുമോ എന്നത്‌ വേറെ കാര്യം. ആ സ്പര്‍ശം നിങ്ങള്‍ ഇഷ്ടപ്പെടുമോ?പരുത്തിത്തുണിക്കുള്ള മെച്ചം രക്താദികള്‍ അതില്‍ പടരുന്ന പാടെ കുറേ ബാഷ്പീകരിച്ച്‌ പോകും. ഈര്‍പ്പം ഉടനുടന്‍ വലിച്ചെടുക്കുകയും ചെയ്യും. ചര്‍മ്മത്തിനു ഹിതകരമാണു പരുത്തി. വിഷമദിവസങ്ങളില്‍ ഓടാതെയും ചാടാതെയും അടങ്ങി ഒരിടത്തിരിക്കാന്‍ പറയുന്നത്‌ തുണി പിഴിയപ്പെടാതിരിക്കാനാണ്‌. ഹൈജീനിന്റെ ഒരു പാഠമാണത്‌.
പിന്നെയുള്ള പരാതി കാലദോഷത്തേപ്പറ്റിയാണു.ആധുനിക ജീവിതത്തിന്റെ തിക്കിനേക്കുറിച്ചും തിരക്കിനേക്കുറിച്ചും പലരും വേവലാതിപ്പെട്ടു കണ്ടു. അതു കൊണ്ടാണു തുണി കഴുകിയെടുക്കാന്‍ നേരം കിട്ടാത്തതെന്നും പറയുന്നു. എന്തു തിക്ക്‌? എന്ത്‌ തിരക്ക്‌? ഇതൊരു മിസ്റ്റിഫിക്കേഷനാണു. നിങ്ങള്‍ക്ക്‌ കമ്പമോ ആവശ്യമോ ഉള്ള ഒരു കാര്യത്തിനും നിങ്ങള്‍ക്ക്‌ തിക്കോ തിരക്കോ ഇല്ല. ഒരു തിരത്തുണി അലക്കിയെടുക്കാന്‍ നേരമില്ലാത്തവര്‍ സപ്താഹങ്ങള്‍ക്കും, ധ്യാനം കൂടലുകള്‍ക്കും, മത പ്രസംഗങ്ങള്‍ക്കും സമയം ഉണ്ടാക്കി പോകും. ടി.വിയുടെ മുന്നിലിരുന്ന് സീര്യലുകളും അണ്‍റിയാലിറ്റി ഷോകളും കണ്ട്‌ വെള്ളമിറക്കാന്‍ എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്കുണ്ട്‌. കണ്ട ആരോഗ്യമാസികള്‍ ഒക്കെ വായിച്ച്‌ രോഗമുണ്ടാക്കാന്‍ ധാരാളം നേരമുണ്ട്‌. നെറ്റില്‍ തെന്നിനടക്കാനും സൗഹൃദവും കൂട്ടായ്മകളും സംഘടിപ്പിക്കുവാനും സമയക്കുറവില്ല്ല. തുണിക്കടകളിലും ജ്വല്ലറികളിലും എത്രനേരം വേണമെങ്കിലും ചെലവഴിക്കാനുണ്ട്‌. പക്ഷെ ഒരു തുണി നനച്ച്‌ ഉണങ്ങാനിടാന്‍ സമയമില്ല. നിങ്ങളുടെ കയ്യിലിരിപ്പുകൊണ്ട്‌ രോഗം വന്നിട്ട്‌ ആശുപത്രികളില്‍ പോയി കാത്ത്‌ കെട്ടിക്കിടക്കുമ്പോള്‍ ഈ സമയബോധം എവിടെപ്പോയി?
ചുരുക്കത്തില്‍ മെയ്യനങ്ങാന്‍ വയ്യാ എന്നുള്ളതാണു കാര്യം. അതിനു കാലത്തെ പഴിക്കരുത്‌. നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ നേരം നിങ്ങളുടെ കൈക്കുള്ളില്‍ ഇഷ്ടം പോലെ...ഇല്ലെങ്കില്‍ ഇല്ല! അത്രേയുള്ളു.നമ്മുടെ പൊതുവായ ഒരു മാനസികസ്ഥിതി നമുക്ക്‌ ജീവിക്കാന്‍ ആഗ്രഹമില്ലെന്നതാണു. മലയാളികളില്‍ ഭൂരിഭാഗവും ഇന്നത്തെ ജീവിതത്തിനു മിസ്ഫിറ്റാണു. അര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരാനാവാത്തതിന്റെ ഒരു തരം നിരാശ. അതുകൊണ്ട്‌ കിട്ടിയ ജീവിതം അടിച്ചുപൊളിച്ച്‌ ചെലവാക്കി ത്തീര്‍ക്കുന്നു. അത്ര മാത്രം. ജീവിതത്തോട്‌ ഇത്ര കമിറ്റ്‌മെന്റില്ലാത്ത ഒരു സമൂഹം ലോകത്ത്‌ വേറെവിടെയെങ്കിലും ഉണ്ടാകുമോ? അതു കൊണ്ടാണു ഒരു കഷണം പരുത്തിത്തുണി കഴുകി വെയിലില്‍ ഉണക്കിയെടുത്ത്‌ ആരോഗ്യസംരക്ഷണം നടത്തുന്നതിനു പകരം 60ഉം 100ഉം രൂപകൊടുത്ത്‌ സിന്തെറ്റിക്ക്‌ സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ച്‌ കാന്‍സര്‍ പോലുള്ള രോഗങ്ങളിലൂടെ കടന്ന് മരണം വാങ്ങാന്‍ ശ്രമിക്കുന്നത്‌. രോഗം വന്ന് മരിച്ചാല്‍ ഒരു ഗുണമുണ്ട്‌. മരിക്കാന്‍ ഒരു കാരണമായി. അവനവന്റെ തെറ്റും കുറ്റോം മറച്ച്‌ വയ്ക്കാം. കുറ്റം മുഴുവനും രോഗത്തിനും കാലത്തിനും. എങ്ങനെയുണ്ട്‌ മലയാളി?

Saturday, December 22, 2007

ഓടാം....ചാടാം....ആടാം...നോ ടെന്‍ഷന്‍......

(ഓടാനും ചാടാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കാന്‍സര്‍ വിലകൊടുത്ത്‌ വാങ്ങാന്‍ തയ്യാറുള്ള സ്ത്രീകള്‍ ദയവായി ഇത്‌ വായിക്കാതിരിക്കുക)
കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സര്‍ കൂടി വരുന്നു! അതിനുള്ള കാരണത്തെക്കുറിച്ച്‌ ഗൗരവതരമായ ഒരന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല. കേരളത്തിലെ ഒരു സ്ഥാപനം അനൗപചാരികമായി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍, പക്ഷെ ഈ പ്രവണതയുടെ കാരണത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌.
ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സ്‌ ഗര്‍ഭാശയകാന്‍സറിനു കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്തു നടത്തിയ സര്‍വ്വേയില്‍ ലഭിച്ച സാമ്പിളിലെ സ്ത്രീകളില്‍ 60% ഉം ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ ഉള്ളതായി കണ്ടു.
നൂറോളം തരത്തിലുള്ള ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുകളുണ്ട്‌. ഡി.എന്‍.എ അടിസ്ഥാനമായി വളരുന്ന ഒരു രോഗാണുവാണത്‌. ചര്‍മ്മത്തെയും ശ്ലേഷ്മസ്തരത്തേയും ബാധിച്ച്‌ കാന്‍സര്‍ രോഗമുണ്ടാക്കാന്‍ അതിനു കഴിയും. ഗര്‍ഭാശയ കാന്‍സറുമായി അതിനുള്ള അടുത്ത ബന്ധമാണു ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്‌. രോഗബധയുണ്ടായാല്‍ പിന്നെ പ്രതിവിധിയില്ല. ആധുനിക വൈദ്യം നിസ്സഹായമാണു ഇക്കാര്യത്തില്‍. ശരീരത്തിനു പ്രതിരോധശക്തിയുള്ളിടത്തോളം കാലം വൈറസ്സ്‌ ബാധ പ്രകടമാവുകയില്ലെങ്കിലും രോഗം പകരുവാന്‍ ഇടയൊരുക്കുന്നു.ഗുഹ്യഭാഗത്തുണ്ടാകുന്ന അരിമ്പാറകള്‍, മുഴകള്‍, മാംസം തള്ളിച്ച, ചുവന്നതും തിളങ്ങുന്നതുമായ വീക്കങ്ങള്‍, ഇവയെല്ലാം ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുമായി ബന്ധപ്പെട്ടതാണെന്നാണു ശാസ്ത്രമതം. മലദ്വാരത്തേയും അത്‌ ബാധിക്കുന്നുണ്ട്‌.
അമേരിക്കയിലെ HPV ബാധിതരുടെ എണ്ണത്തിനടുത്തുണ്ട്‌ കേരളത്തിലും. അവിടെയത്‌ 60-80% ആണു. വൈറസ്സ്‌ ബാധിധരുടെ പ്രായം 14-65 എന്നുള്ളതും ശ്രദ്ധേയമാണു. അമേരിക്കന്‍ പഠനത്തില്‍ രോഗബാധയുടെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌ അനഭിലഷണീയമായ ലൈംഗികബന്ധങ്ങളാണു. പ്രത്യേകിച്ചും പ്രകൃതിവിരുദ്ധമാര്‍ഗ്ഗങ്ങള്‍. ലൈംഗികരോഗങ്ങളുടെ പട്ടികയിലാണു അവിടെ HPV ബാധയും. ഇണകളെ മാറ്റി ബന്ധപ്പെടുന്നതിലൂടെ ഇത്‌ പകരുന്നതായി അനുമാനിക്കുന്നു.
ഇന്ത്യയില്‍ HPV ബാധയെക്കുറിച്ച്‌ വിപുലമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ പുറത്തുവിടാന്‍ തയ്യാറാകുന്നുമില്ല. വിദേശത്ത്‌ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഈ രോഗത്തെപ്പറ്റി ഇപ്പോള്‍ എന്തെങ്കിലും പറയാനാകു.
കേരളത്തിലെ രോഗവ്യാപനത്തിന്റെ തോത്‌ അമ്പരപ്പിക്കും വിധം വലുതാണു. തന്മൂലം ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണഫലം പുറത്തുവിടാന്‍ ഭയക്കുന്നുണ്ടെന്ന് തോന്നുന്നു. അറിവ്‌ പൊതിഞ്ഞ്‌ വയ്ക്കുന്നതിനനുസരിച്ച്‌ രോഗം പടരുകയും ചെയ്യുന്നു.
പ്രകൃതിവിരുദ്ധമായ ലൈംഗികമാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയതു കൊണ്ടാണോ ഇവിടെയും ഇതിത്ര വ്യാപകമായത്‌? അതൊരു കാരണമാകാം. സ്ത്രീ-പുരുഷ ബന്ധം മുന്‍പ്‌ എന്നത്തേക്കാളും കുത്തഴിഞ്ഞതായിട്ടുണ്ട്‌. പാരമ്പര്യ വഴികള്‍ വിട്ടും ഇണകളെ മാറ്റിയും സാന്ദര്‍ഭികമായി ലഭിക്കുന്ന ഇണകള്‍ക്കൊപ്പവുമുള്ള ലൈംഗികബന്ധം കേരളത്തിലും വ്യാപകമായി.
പരസ്യമായി ചുംബിക്കുന്നതും ഇണചേരുന്നതും മാന്യവും പരിഷ്കൃതവുമാണെന്ന ഒരു തോന്നല്‍ ഇന്നുണ്ട്‌. എന്നാല്‍ പരസ്യമായി മൂത്രമൊഴിക്കുകയോ മലവിസര്‍ജ്ജനം നടത്തുകയോ ചെയ്യുന്നത്‌ ഹീനവും അപരിഷ്കൃതവുമാകും.
ആദ്യത്തേതിനേക്കാള്‍ അപകടം പിടിച്ചതാണു രണ്ടാമത്തേതെന്ന് നാം അറിയുന്നില്ല. വേഗങ്ങള്‍ തടഞ്ഞാല്‍ രോഗമുണ്ടാകും എന്ന് ആയുര്‍വ്വേദം. മൂത്രപുരീഷാദികള്‍ വേഗമുണ്ടാകുമ്പോള്‍ തന്നെ പുറത്ത്‌ പോക്കണം. അല്ലെങ്കില്‍ ശരീരത്തിനെ അത്‌ ബാധിക്കും. പണ്ടുള്ള ഡോക്ടറന്മാര്‍ക്കും ഇത്‌ അറിയുമായിരുന്നു. ക്ലിനിക്കല്‍ പരിശോധനകളില്‍ ശോധനയും മൂത്രം തടച്ചിലും അവര്‍ കൃത്യമായി അന്വേഷിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കാമം അങ്ങനെയല്ല. അത്‌ നിയന്ത്രണവിധേയമാണു. അതേക്കുറിച്ച്‌ ആഴത്തില്‍ പഠിച്ച ഒരു ഋഷിപാരമ്പര്യം ഇന്ത്യക്കുണ്ട്‌. അതില്‍ നിന്നുള്‍ക്കൊണ്ട ഒരു കുടുംബ സംവിധാനവും നിലനിന്നിരുന്നു. ഇന്ന് താറുമാറായിരിക്കുന്നത്‌ അതാണു. ഫലമോ ഇനിയും കീഴ്‌പ്പെടുത്താനാവാത്ത കാന്‍സറുകളും.
എന്നാല്‍ വഴിവിട്ട ശാരീരിക ബന്ധമില്ലാത്തവര്‍ക്കിടയിലും ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്‌ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. വൃത്തിഹീനമായ യൂറോപ്യന്‍ ക്ലോസറ്റുകള്‍, അബോര്‍ഷനുകള്‍, ലൈംഗിക ബന്ധത്തിനുപയോഗിക്കുന്ന ജെല്ലികള്‍ തുടങ്ങിയവയെ ന്യായമായമായും സംശയിക്കുന്നുണ്ട്‌. എന്നാല്‍ ആയുര്‍വ്വേദം വിരല്‍ ചൂണ്ടുന്നത്‌ മാസമുറക്കാലത്തെ ശുചിത്വത്തിലേക്കാണു. ഇന്നത്‌ ഒരു സാനിട്ടറി നാപ്‌കിന്‍ ധരിക്കുന്നതിലേക്ക്‌ മാത്രം ചുരുങ്ങിയിട്ടുണ്ട്‌. ഇത്‌ അപകടകരമാനെന്നാണു ആയുര്‍വ്വേദ പണ്ഡിതന്മാരുടെ അഭിപ്രായം.
ഉഷ്ണമേഖലാപ്രദേശത്ത്‌ അന്തരീക്ഷോഷ്മാവ്‌ കൂടിയിരിക്കുന്നതിനാല്‍ ധാരാളം വിയര്‍പ്പ്‌ ഉല്‍പ്പാദിപ്പിക്കപ്പെടും. ധാതുവൈപരീത്യം ഉണ്ടാക്കുന്ന ഒരു മലമാണത്‌. അതു തണുപ്പിച്ചോ ഒപ്പിയോ മാറ്റേണ്ടതാണു. രക്തവും വൈറ്റ്‌ ഡിസ്ചാര്‍ജ്ജും വിയര്‍പ്പിനൊപ്പം കലരുമ്പോള്‍ ഭൂതോല്‍പ്പാദനത്തിനു ഒരു മാദ്ധ്യമമാകുന്നുവെന്ന് ആയുര്‍വ്വേദാചാര്യന്മാര്‍ അനുമാനിക്കുന്നു. വൈറസ്സും ബാക്ടീരയകളും ആയുര്‍വ്വേദത്തില്‍ ഭൂതഗണത്തിലാണു പെടുന്നത്‌.
അലക്കി ഉണക്കിയെടുത്ത പരുത്തിത്തുണികളായിരുന്നു വിഷമ ദിവസങ്ങളില്‍ പണ്ട്‌ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്‌. സൂര്യപ്രകാശം ഏത്‌ അണുനാശിനിയേക്കാള്‍ മികച്ച അണുനാശകമാണെന്ന് മുന്‍പുള്ളവര്‍ മനസിലാക്കിയിരുന്നു. എന്നു മാത്രമല്ല, ഒരു ദിവസം തന്നെ പലതവണ തുണി മാറ്റിവച്ച്‌ പരമാവധി ശുചിത്വം സൂക്ഷിക്കുക്കാനും അവര്‍ ശ്രദ്ധിച്ചു. ആ ദിവസങ്ങളില്‍ സ്ത്രീകളെ ദൈനംദിന ജോലികളില്‍ നിന്നൊഴിവാക്കി മാതൃക കാട്ടാനും അവര്‍ മടിച്ചില്ല. ഇത്‌ ആന്തരിക സ്രവങ്ങളുടെ ഒഴുക്ക്‌ പരമാവധി കുറയ്ക്കാന്‍ സഹായിക്കും. എഞ്ജിന്‍ ഓയല്‍ ചെയ്ഞ്ച്‌ ചെയ്യുന്ന ഒരു വണ്ടി പോലും 'ഐഡലില്‍' നിര്‍ത്തിയാണത്‌ ചെയ്യുന്നത്‌. സ്ത്രീക്ക്‌ പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന 21 ആം നൂറ്റാണ്ടില്‍ ഒരു ശാരീരികമായ ഒഴുക്കിക്കളയലിനു പോലും ഉടല്‍ 'ഐഡലില്‍' ഇടാന്‍ നമ്മുടെ സ്ത്രീകള്‍ക്ക്‌ കഴിയുന്നില്ല!!
ഇന്ന് സ്ത്രീകള്‍ ഉപയോഗിക്കുന്ന നാപ്‌കിനുകള്‍ക്ക്‌ എത്രമാത്രം ശുചിത്വമുണ്ട്‌? റീസൈക്കിള്‍ഡ്‌ സ്പോഞ്ച്‌ ഉള്ളില്‍ വച്ച്‌ പ്ലാസ്റ്റിക്ക്‌ കടലാസ്സുകൊണ്ട്‌ പൊതിഞ്ഞ മാസമുറത്തുണികള്‍ സുരക്ഷിതമാണോ?
എട്ടും പത്തും രൂപാ കൊടുത്ത്‌ വാങ്ങുന്ന അവ പഴയ പരുത്തിത്തുണികളേപ്പോലെ രക്തവും വിയര്‍പ്പും സ്രവങ്ങളും വലിച്ചെടുക്കുന്നുണ്ടോ?
അതോ അതിന്റെ പ്ലാസ്റ്റിക്ക്‌ തൊട്ടിലില്‍ അവ ശേഖരിച്ച്‌ വച്ച്‌ വൈറസ്സുകള്‍ വളരാനുള്ള ഒരു മാദ്ധ്യമമായി മാറുകയാണോ?
ഈ സംശയം പരിഹരിക്കാനുള്ള ഗവേഷണമൊന്നും ഇവിടെ നടക്കുന്നില്ല. പക്ഷെ നമ്മുടെ കണ്മുന്നിലുള്ള യാഥാര്‍ത്ഥ്യം ചിലത്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നുണ്ട്‌. ലഭ്യമായിട്ടുള്ള ഗവേഷണ ഫലങ്ങളും അവയ്ക്കനുഗുണമാണു.
HPV വൈറസ്‌ ബാധിതരുടെ പ്രായം 14-65 ആണു. അതിനര്‍ത്ഥം 65 നു മുകളിലുള്ളവര്‍ സുരക്ഷിതരാണെന്നാണു. അതേതാണ്ട്‌ പഴയ തലമുറയില്‍ പെട്ടവരായി വരും. കീറത്തുണിയുപയോഗിച്ച്‌ മാസമുറയെ നേരിട്ടവര്‍! അവരില്‍ സെര്‍വ്വിക്സ്‌ കാന്‍സറോ ഗര്‍ഭാശയ കാന്‍സറോ വിരളമാണു. വയറ്റില്‍ മുഴയോ ഗുഹ്യഭാഗത്ത്‌ അരിമ്പാറകളോ ഇല്ല. എന്നാല്‍ പുതുതലമുറയില്‍ അതെല്ലാം 14 വയസ്സില്‍ തന്നെ തുടങ്ങുന്നു. ജനിച്ച്‌ വീഴുമ്പോള്‍ തൊട്ട്‌ നാപ്പി കെട്ടി ജീവിതത്തിലേക്കിറങ്ങുന്നവരാണവര്‍. 14 വയസ്സില്‍ അവരില്‍ HPV സാന്നിദ്ധ്യം കണ്ട്‌ തുടങ്ങുന്നു. ഒരു 35-45 വയസ്സാകുമ്പോഴേക്കും ഗര്‍ഭാശയ കാന്‍സറിലേക്ക്‌ അത്‌ വളരുന്നു. എങ്ങനെയുണ്ട്‌ നമ്മുടെ പുരോഗതി?

ബ്രാ പറിച്ചെറിയാന്‍ ഉപദേശിച്ച പഴയ കാല സ്ത്രീസമത്വ വാദികളെപ്പോലെ, നാപ്‌കിന്‍ വലിച്ചെറിഞ്ഞ്‌ വീട്ടിലോ ഫ്ലാറ്റിലോ സ്വസ്ഥമായിരിക്കാന്‍ ആധുനിക ഫെമിനിസ്റ്റുകള്‍ ആഹ്വാനം ചെയ്യുമോ? ശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനല്ല, അവനവന്റെ ആരോഗ്യം നിലനിര്‍ത്താന്‍? തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ ആ ദിവസം ശമ്പളത്തോടെ അവധി കൊടുക്കാന്‍ സമരം ചെയ്യുമോ? എത്രയൊ അവധികള്‍ ബന്ദായും ഹര്‍ത്താലായും നമ്മള്‍ ആഘോഷിക്കുന്നു.ഇതിനു മറുപടി പറയുമ്പോള്‍ യഥാര്‍ത്ഥ ഫെമ്മുകളുടെ മാറ്ററിയും.

മേമ്പൊടി:

ഈ സൈറ്റുകള്‍ കൂടി നോക്കുക

1. http://www.diaperaps.com/home/dp1/myth_main.html

2. http://www.diaperjungle.com/Cloth-Diapers-Exposed.html

(കടപ്പാട്: മൂര്‍ത്തി said...
THE DISPOSABLE DIAPER MYTH എന്ന ഈ ലേഖനവും Cloth Diapers Exposed! The Facts and the Fiction! എന്ന ഈ ലേഖനവും ഉപയോഗപ്പെടുമെന്നു കരുതുന്നു. )

3. http://www.thebody.com/content/art497.html

(കടപ്പാട്:Jayaprakash:
സായിപ്പ് പറഞെങ്കില്‍ മലയാളിക്ക് സംശയല്യ ..ഇല്ലല്ലീ?ഡയോക്സിന്‍, റയോണ്‍ അപകടത്തെപ്പറ്റിയുള്ള ഒരു ലിങ്ക്http://www.thebody.com/content/art497.html)

മൂര്‍ത്തിയുടേയും ജയപ്രകാശിന്റേയും കമന്റുകള്‍ കമന്റ് ബൊക്സില്‍ കാണുക

Thursday, December 6, 2007

സ്വാമി നിര്‍മ്മലാനന്ദ ഗിരിയെ വെറുതെ വിടുക........

കായില്ലാത്ത കൊമ്പില്‍ കൊഴുവെറിയുന്ന സ്വഭാവം പണ്ടേ മനോരമയ്ക്കില്ല.
അലോപ്പതി ചികിത്സാരംഗം ഇന്നൊരു പ്രതിസന്ധിയിലാണ്. പ്രശസ്തിക്കും പ്രചാരത്തിനും തക്കവണ്ണമുള്ള ഫലസിദ്ധി ആ ശാഖയില്‍ നിന്ന് രോഗികള്‍ക്ക്‌ കിട്ടുന്നില്ല. കാന്‍സര്‍ പോലെ ഒട്ടു മിക്ക രോഗങ്ങള്‍ക്കും അവിടെ ചികിത്സിച്ചാല്‍ ആളും കാശും പോക്കാണ്‌. എന്നാല്‍ വലിയൊരു വ്യവസായമെന്ന നിലയില്‍ ചികിത്സിക്കാതിരിക്കാന്‍ അവര്‍ക്ക് ആവുകയുമില്ല.ചികിത്സ തടിയേ തട്ടിയുള്ള കാര്യമാകുമ്പോള്‍ ആളുകള്‍ അങ്ങനെ വെറുതെ വിട്ടു കൊടുത്തു എന്നുവരില്ല. ഡോക്ടറന്മാര്‍ക്ക്‌ ചില്ലറ തല്ലും സ്ഥാപനത്തിന്‌ വ്യാപകമായ പേരുദോഷവും പലപ്പോഴും ഉണ്ടാകാറുണ്ട്‌.

ഇതൊക്കെ കാണുമ്പോള്‍ മനോരമ പോലൊരു മാദ്ധ്യമം എന്തു ചെയ്യണം?

രോഗി ചത്താലും വ്യവസായത്തെ സംരക്ഷിക്കണം. അതാണു ചേംബര്‍ ഓഫ് കോമേഴ്സ്! അല്ലെങ്കില്‍ വ്യാപാരി വ്യവസായി ഒരുമ!!

ആധുനിക വൈദ്യശാസ്ത്രത്തിനു 50 കൊല്ലത്തില്‍ കൂടുതല്‍ പഴക്കം കേരളത്തിലില്ല. അതിനു മുന്‍പും കേരളത്തില്‍ വൈദ്യവും ചികിത്സയും ഉണ്ടായിരുന്നു. അതൊക്കെ അശാസ്ത്രീയമാണെന്ന് പറഞ്ഞാണ് മലയാളി ആധുനിക വൈദ്യത്തിലേക്ക് ചുവട് മാറിയത്. അതിനുവേണ്ടി ചെയ്യാവുന്ന എല്ലാ മാദ്ധ്യമ സഹായവും മനോരമയും മറ്റ് പത്രങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്‌.

ആ വൈദ്യശാസ്ത്രം ഇപ്പോള്‍ വല്ലാത്ത ഒരു പരുങ്ങലിലാണ്‌. അതിനു കാരണം വേറൊന്നുമല്ല. റിസള്‍ട്ടില്ല!!

ഇവിടുത്തെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ പഠിച്ച സയന്‍സിന്റെ മാതൃകയിലുള്ള ചികിത്സയുള്ളത് ‌ അലോപ്പതിയിലാണ്. അതു കൊണ്ട്‌ ആദ്യം അങ്ങോട്ട്‌ പോകാന്‍ ഒരു പ്രേരണയുണ്ടാകും. പക്ഷെ അധികം താമസിയാതെ പോയവര്‍ നിരാശ്ശരായിത്തീരും. കാശ്‌ പോയത്‌ പോട്ടേ എന്ന് വയ്ക്കാം. വലിയ അദ്ധ്വാനമൊന്നും കൂടാതെ കിട്ടുന്ന പണമാണിന്ന് മലയാളി‍ക്കുള്ളത്‌. അതു ഇഷ്ടം പോലെ ചെലവാക്കാനും മടിയില്ല..

വൈദ്യവ്യവസായത്തിനും അതേ വേണ്ടൂ.

പണം!

പക്ഷെ രോഗശാന്തി കിട്ടുന്നില്ലെങ്കിലോ?

മനുഷ്യന്‍ ലാടവൈദ്യം തൊട്ട്‌ ധ്യാനംകൂടല്‍ വരെ പരീക്ഷിച്ച്‌ നോക്കും. ഇതില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവനവന്റെ തടിയെ തട്ടുന്ന കാര്യമാണ്. അപ്പോള്‍ എന്തും ചെയ്തു പോകും. ഇതു നന്നായറിയുന്നവരാണു മനോരമ ഓടിച്ച്‌ കൊണ്ട്‌ പോകുന്നത്‌. ആധുനിക വൈദ്യത്തിനു എങ്ങനെയൊക്കെ പ്രചാരണം കൊടുത്തുവോ അതുപോലെ ഇനിയിപ്പോള്‍ ലാടവൈദ്യത്തിനും മര്‍മ്മാണിചികിത്സക്കും പ്രചാരം കൊടുത്താലേ പത്രത്തിനു നാല്‌ കാശുണ്ടാകു. കാരണം ആളുകള്‍ വ്യാപകമായി ഇപ്പോള്‍ ആ മേഖലയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. മറ്റേ പത്രം അവിടെ കച്ചോടം പിടിക്കുന്നതിനു മുന്‍പേ 'നമ്മള്‍' അവിടെ ചെന്നിരിക്കണം.

അതിന്റെ ഒരു തിരനോട്ടമാണ് 2007 ഡിസംബറിലെ 'മനോരമ ആരോഗ്യ'ത്തില്‍ കാണുന്നത്. 'വിശ്വാസചികിത്സ'ക്ക്‌ വേണ്ടി മാറ്റിവച്ചിരിക്കുന്ന ലക്കം.

അത്ര മാത്രമേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു എങ്കില്‍ അതിനെ മനോരമയുടെ പണമുണ്ടാക്കാനുള്ള ‘സോദ്ദേശം‘ എന്ന് പറയാമായിരുന്നു. പക്ഷെ, അതിന്റെ ഒരു അടുക്കും അനുഭവ സാക്ഷ്യവുമൊക്കെ കാണുമ്പോള്‍ വേറെ ചില ദുരുദ്ദേശം കൂടിയില്ലെ എന്ന് ഒരു സംശയം.

സത്യസായിബാബ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെ ആദ്യമേ തന്നെ നിരത്തി വച്ചിട്ടുണ്ട്. അടുത്ത സെറ്റ് സ്വാമി രാംദേവും നിര്‍മ്മലാനന്ദഗിരിയുമാണ്. ഇവരും മനോരമയുടെ പട്ടികയില്‍ വിശ്വാസചികിത്സകരാണ്. പിന്നെ ധ്യാനകേന്ദ്രങ്ങള്‍, അമ്പലങ്ങള്‍. എന്നാല്‍ തകഴി അമ്പലമോ കൈപ്പുഴയമ്പലമോ പട്ടികയിലില്ല. ധ്യാന കേന്ദ്രങ്ങളുടെ വ്യവസായം ഒന്നിടിഞ്ഞ മട്ടിലാണു. അത് ഉയര്‍ത്തിക്കൊടുക്കേണ്ടത് മനോരമയുടെ ചുമതലയാണ്. അത്‌ ചെയ്യാതിരിക്കുന്നത്‌ ശരിയല്ലല്ലോ! മതം ബാലന്‍സ്‌ ചെയ്യാനായിരിക്കണം പാണക്കാടിനേക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പോരുമ്പോള്‍ എല്ലാം കൂടി ഇങ്ങ്‌ പോരട്ടെ!!

സത്യസായിബാബക്കോ, മാതാ അമൃതാനന്ദമയിക്കോ വിശ്വാസചികിത്സയില്‍ സ്വന്തം നിലയില്‍ തന്നെ വലിയ വിശ്വാസമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പുട്ടപര്‍ത്തിയിലും എറ‍ണാകുളത്തും ഇത്ര വലിയ ആശുപത്രികള്‍ അവര്‍ സ്ഥാപിക്കുമായിരുന്നില്ല! അനുഗ്രഹം കൊണ്ട് രോഗം മാറുമെങ്കില്‍ കോടികള്‍ മുടക്കി എന്തിനു ആശുപത്രികള്‍ പണിയണം?

അനുഗ്രഹം കൊടുത്ത്‌ രോഗം മാറ്റുന്നത്‌ അശാസ്ത്രീയമാണെന്ന് ഈ ലേഖനങ്ങള്‍ അച്ചടിച്ചവരേക്കാള്‍ അവര്‍ക്ക്‌ നന്നായി അറിയാം. അതു കൊണ്ട്‌ അവരെ ചികിത്സകരുടെ പട്ടികയില്‍ പെടുത്തിയതെ തെറ്റ്‌. വിവേകമുള്ളതുകൊണ്ട്‌ അവര്‍ തിരുത്താന്‍ പോകുന്നില്ലെന്നു മാത്രം.

ശ്രീശ്രീയുടേത്‌ ഹഠയോഗത്തിലെ പ്രാണായാമമെന്ന സങ്കേതമാണ്‌. കര്‍ണ്ണാടകത്തിലെ സ്വാമി പൂര്‍ണ്ണാനന്ദ എഴുപതുകളില്‍ ഇതുപോലെ ഒരു സങ്കേതം വികസിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു. എന്നാല്‍ യമശമാദികള്‍ ഇല്ലാത്ത മനുഷ്യര്‍ അതുപയോഗിച്ച് ഭ്രാന്തുപിടിക്കണ്ടാ എന്ന് കരുതി അദ്ദേഹം അതുപേക്ഷിക്കുകയാണുണ്ടായത്. കേട്ടിടത്തോളും സുദര്‍ശ്ശനക്രിയക്ക് അതിനോട് സാമ്യമുണ്ട്. അതിലും വിശ്വാസത്തിനു വലിയ പങ്കില്ല. യോഗശാസ്ത്രമാണത്.

പിന്നെയുള്ളത്‌ അമ്പലത്തിന്റേയും പള്ളിയുടേയും പേരില്‍ നടക്കുന്നവയാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ കച്ചവടം പ്രമോട്ട്‌ ചെയ്തുകൊടുക്കുന്നത്‌ നന്നായിരിക്കും. തിരിച്ച്‌ പരസ്യങ്ങള്‍ കിട്ടുമല്ലാ.

ഇതിനിടയില്‍ കാണിച്ച ഒരു അപരാധമുണ്ട്‌. സ്വാമി രാംദേവിനേയും സ്വാമി നിര്‍മ്മലാനന്ദഗിരിയേയും വിശ്വാസചികിത്സകരില്‍ ഉള്‍പ്പെടുത്തി. രണ്ടുപേരുടേയും ഒപ്പമുള്ള 'സ്വാമി' യെന്ന വിശേഷണം വിശ്വാസവുമായി കൂട്ടിയിണക്കാന്‍ എളുപ്പമാണ്!! നിര്‍ഭാഗ്യമെന്ന് പറയട്ടെ രണ്ട്‌ പേരും ചികിത്സിക്കുന്നത്‌ ആയുര്‍വ്വേദത്തില്‍ നിന്നുകൊണ്ടാണ്. അവര്‍ക്ക്‌ വിശ്വാസവും ദൈവസങ്കല്‍പവും ഒക്കെ ഉണ്ടാകും. പക്ഷെ അത്‌ അവര്‍ ചികിത്സയുമായി കൂട്ടിക്കുഴയ്ക്കാറില്ല.

ഒറ്റപ്പാലത്തിനടുത്താണ്‌ സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ആസ്ഥാനം. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.30 നു അവിടെ ചെന്നാല്‍ നിര്‍മ്മലാന്ദഗിരിയുടെ ആയുര്‍വ്വേദ തത്ത്വശാസ്ത്രം നിങ്ങള്‍ക്ക്‌ കേള്‍ക്കാം. മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കാതെ നേരിട്ട്‌.

സന്യാസിമാരുടെ പ്രോട്ടോക്കോളോ ഡോക്ടറന്മാരുടെ ജാഡയോ കാണിക്കാത്ത സ്വാമി നിര്‍മ്മലാനന്ദഗിരി ആര്‍ക്കും യഥേഷ്ടം സമീപിക്കാവുന്ന ഒരു സന്യാസിയും വൈദ്യനുമാണ്.

എന്നിട്ടും മനോരമ എന്താണ്‌ അച്ചടിച്ച്‌ വച്ചിരിക്കുന്നത്‌?

ചിത്രമോ വിലാസമോ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ദിവ്യഗാത്രമാണത്രെ അദ്ദേഹം!!

ഒരു തവണയെങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ടവരാരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ഇനി മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം വിമുഖനാണെന്നാണോ വിവക്ഷ? എങ്കില്‍ അതും തെറ്റി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 നു കൈരളി ചാനല്‍ തുറന്ന് വച്ച്‌ നോക്കൂ.. അദ്ദേഹം പ്രത്യക്ഷപ്പെട്ട്‌ ആരോഗ്യചര്‍ച്ച നടത്തുന്നത്‌ കാണാം. കഴിഞ്ഞ 5 വര്‍ഷമായി അത്‌ തുടരുന്നുണ്ട്‌. കേരളാവിഷനില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം ‘ജ്ഞാനത്തിന്റെ വഴി‘ എന്നൊരു ദീര്‍ഘമായ അഭിമുഖത്തില്‍ കഴിഞ്ഞ ആറുമാസമായി അദ്ദേഹത്തെ കാണാം. കര്‍ക്കിടകമാസം മുഴുവന്‍ രാവിലെ രാമായണ സംബന്ധിയായ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ജീവനില്‍ ഉണ്ടായിരുന്നു. അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ നൂറുകണക്കിനു കോംപാക്റ്റ്‌ ഡിസ്കുകള്‍ വിപണിയിലുണ്ട്‌. പുസ്തകങ്ങള്‍ വേറെ.

ഇത്രയധികം സുതാര്യനായ വ്യക്തിയെ ഒരു ഗുപ്തമന്ത്രവാദിയെപ്പോലെ അവതരിപ്പിച്ചത്‌ എന്തിനായിരിക്കും? എന്തായാലും അത് സദുദ്ദേശത്തോടെ ആയിരിക്കാനിടയില്ല.അതിന്റെ പിന്നില്‍ എന്തോ ഗൂഢോദ്ദേശമുണ്ട്.

വിശ്വാസചികിത്സ ഒരു സോപ്പുകുമിളയാണെന്ന് ആര്‍ക്കാണറിയാത്തത്? അത്‌ പൊട്ടാന്‍ അധികനേരം വേണ്ട. ചില ധ്യാന കേന്ദ്രങ്ങളേക്കുറിച്ചും മന്ത്ര-തന്ത്രവാദികളെക്കുറിച്ചും ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉയരുകയും അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്‌.

ആയുര്‍വ്വേദത്തേക്കൂടി 'വിശ്വാസചികിത്സ‘യ്ക്കകത്തുള്‍പ്പെടുത്തിയാല്‍ വിശ്വാസചികിത്സക്കുണ്ടാകുന്ന പരാജയങ്ങള്‍ ആയുര്‍വ്വേദത്തിനെക്കൂടി ബാധിച്ചുകൊള്ളുമല്ലോ! അത്‌ ആധുനിക ആരോഗ്യവ്യവസായത്തിനു ആവശ്യമാണ്. അതിനു വേണ്ടി ചെയ്തൊരു പദ്ധതിയല്ലെ ആരോഗ്യത്തിന്റെ 2007 ഡിസംബര്‍ ലക്കം?

ശസ്ത്രക്രിയകള്‍ വ്യാപകമായി നടന്നെങ്കിലേ ഓപ്പറേഷന്‍ തീയറ്ററുകള്‍ ലാഭകരമാകു എന്നറിഞ്ഞിട്ട്‌ അതിനു ആളെകണ്ടെത്തിക്കൊടുക്കാന്‍ ഹൃദയപൂര്‍വ്വം ചിലര്‍ നടത്തിയ സഹായം മലയാളികള്‍ മറന്നിട്ടുണ്ടാവാന്‍ ഇടയില്ല.

ആയുര്‍വ്വേദം പഴയ പ്രൗഢി വീണ്ടെടുത്തു കൂടാ. വീണ്ടെടുത്താല്‍ അത് ബാധിക്കുന്നത് ആധുനിക വൈദ്യവ്യവസായത്തെയാണു. അതിന്റെ കുത്തകക്കാര്‍ ആരാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.

അപ്പോള്‍ ആയുര്‍വ്വേദത്തിന്റെ തളിരില്‍ ചൂടുവെള്ളം ഒഴിക്കുക തന്നെ വേണം. പക്ഷെ അങ്ങനെ ചെയ്തതാണെന്ന് തോന്നുകയും ചെയ്യരുത്‌. മാസികയിലെ അനുഭസാക്ഷ്യങ്ങളുടെ ഉദ്ദേശം അതാണു.

ആരോഗ്യത്തില്‍ വരുന്ന ലേഖനങ്ങളെക്കുറിച്ച് പത്രാധിപരുടെ ഒരു കുമ്പസാരമുണ്ട്. ബേസ് ലൈനില്‍. “ഇതില്‍ അച്ചടിക്കുന്നതൊക്കെ എഴുതിയ കശ്മലന്മാരുടെ അഭിപ്രായങ്ങളാണ്”.
ഞങ്ങള്‍ക്കൊന്നും പറയാനില്ല!
പാവം പത്രാധിപര്‍.
ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം!
കഷ്ടം തന്നെ!!
എന്തു വേണമെങ്കിലും ചെയ്തു കൊള്ളു. പക്ഷെ ഒരപേക്ഷയുണ്ട്‌. സ്വാമി നിര്‍മ്മലാന്ദഗിരിയെ വെറുതെ വിടുക!

ആധുനിക ചികിത്സാ രംഗം പണവും ആരോഗ്യവും ഊറ്റിയെടുത്ത് ഉപേക്ഷിച്ച കുറേ രോഗികളാണു നിര്‍മ്മലാനന്ദഗിരിയെ മുഖ്യമായും സമീപിക്കുന്നത്. അതില്‍ കുറേപ്പേര്‍ രക്ഷപ്പെടുന്നുണ്ട്‌. അതില്‍ മന്ത്രമോ മായമോ ഇല്ല. തികച്ചും ആയുര്‍വ്വേദത്തിന്റെ രീതിയാണു അദ്ദേഹം അവലംബിക്കുന്നത്. ഒരു അന്‍പത്‌ വര്‍ഷം മുന്‍പ്‌ കേരളത്തിലെ പ്രഗത്ഭരായ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ പിന്തുടര്‍ന്നിരുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ ഇത്‌ മനസിലാകും. സ്വാമി നിര്‍മ്മലാനന്ദഗിരിക്ക്‌ ദിവ്യാത്ഭുതമൊന്നുമില്ല. ഉള്ളത്‌ ആയുര്‍വ്വേദത്തിലുള്ള അറിവ്‌ മാത്രം. അത്‌ തേടിയെത്തുന്നവരെ ദിവ്യാത്ഭുതങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്‌ ഓടിച്ച്‌ കളയരുത്‌.അദ്ദേഹം ആശുപതി വ്യവസായം നടത്തുന്നില്ല. മരുന്നു കമ്പനിയും കച്ചോടോം ഇല്ല. തന്നെ കാണാന്‍ വരുന്നവര്‍ക്ക് ചരകന്റേയും വാഗ്‌ഭടന്റേയും പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അറിയാവുന്നത് പറഞ്ഞുകൊടുക്കും. ആയുര്‍വ്വേദം നന്നായി പഠിച്ചവര്‍ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. പണ്ട് അങ്ങനെ ചെയ്തിരുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.

ആശുപത്രി വ്യവസായം നടത്തുന്നവരോട് അദ്ദേഹത്തിനു എന്തെങ്കിലും വിരോധമുണ്ടോ? അതുമില്ല. കുറേപ്പേര്‍ കാശ്‌ മുടക്കി മരിക്കണമെന്ന് തന്നെ നിശ്ചയിച്ച്‌ ചികിത്സയ്ക്ക്‌ പുറപ്പെടും. അവരാണു ആശുപത്രി വ്യവസായം നിലനിര്‍ത്തുന്നത്. ആരുപറഞ്ഞാലും അവര്‍ക്ക് മാറ്റമുണ്ടാവില്ല. അത്തരക്കാര്‍ നിര്‍മ്മലാനന്ദഗിരിയെ സമീപിക്കാറില്ല. സമീപിച്ചാല്‍ തന്നെ രാവിലത്തെ ക്ലാസ്സ് കേള്‍ക്കുന്നതോടെ മടങ്ങിക്കൊള്ളും. നിര്‍മ്മലാനന്ദഗിരി ചികിത്സിക്കുന്നതുകൊണ്ട്‌ അവരുടെ എണ്ണമൊന്നും കുറയുന്നില്ല. ആയിരം നിര്‍മ്മലാനന്ദഗിരിമാര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം കുറയ്ക്കാന്‍ പ്രയാസമാണ്. കാരണം കേരളജനതയില്‍ മുക്കാല്‍ പങ്കും അത്തരം രോഗികളാണു. വനിതാ മാസികകളും ആരോഗ്യപ്രസിദ്ധീകരണങ്ങളും, സീര്യലുകളും ചേര്‍ന്ന് പുതുതായി അത്തരം രോഗിഅകളെ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുകയും ചെയ്യുന്നു. പത്ത് തലയും ഇരുപതു കൈകളും ഉള്ള ആയിരം രാവണന്മാര്‍ ഡോക്ടറായി വന്നാല്‍ പോലും അവരെ ചികിത്സിച്ചു തീരില്ല. പിന്നെ എന്തിനു ഭയക്കണം. ‌ ആശുപത്രി വ്യവസായം ഇവിടെ അഭംഗുരം തുടരും.
അതിനിടയില്‍ വല്ല പുല്ലോ വൈക്കോലോ കൊടുത്ത് പത്തോ നൂറോ പേരുടെ രോഗം ഒഴിവാക്കിയാല്‍ എന്തു സംഭവിക്കാനാണ്? അതുകൊണ്ട് ദയാവായി നിര്‍മ്മലാനന്ദഗിരിയെ ഒഴിവാക്കുന്നതല്ലെ ഉചിതം?
അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വേണ്ടത്ര ധാര്‍മ്മിക ച്യുതിയുള്ള ഒരു സ്ഥാപനം ബ്രഹ്മശാപം കൂടി വലിച്ച് തലക്ക് വെക്കണോ?

Thursday, June 21, 2007

ഗര്‍ഭം എന്ന രോഗം, പ്രസവം എന്ന ചികിത്സ

ആരോഗ്യരംഗത്ത്‌ നാം വളരെ പുരോഗമിച്ചിട്ടുണ്ടെന്നാണു പറയുന്നത്‌.
ലക്ഷങ്ങള്‍ മുടക്കുന്ന വൈദ്യ വിദ്യാഭ്യാസം. കോടികള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ആശുപത്രികള്‍.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എണ്ണമറ്റ ഉപകരണങ്ങള്‍.
അവയെ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും എണ്ണമറ്റ ടെക്കനീഷ്യന്മാര്‍.
അവര്‍ എടുത്ത്‌ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച്‌ ചികിത്സ നിശ്ചയിക്കുന്ന വൈദ്യബിരുദധാരികള്‍.
അവരെ സഹായിക്കാന്‍ ചുറുചുറുക്കും തന്റേടവുമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും.
എന്നിട്ടും ലോകമെമ്പാടുമുള്ള മനുഷ്യന്റെ 'ആരോഗ്യം' മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ കഴിയുമോ? വേണ്ടാ ലോകം മൊത്തമുള്ള കണക്കെടുക്കേണ്ട. ചുറ്റുവട്ടത്തെ ഒരു കണക്ക്‌ പറഞ്ഞാല്‍ മതി. അതുമല്ലെങ്കില്‍ വീട്ടുകാരുടേയും ബന്ധുക്കളുടേയും കണക്ക്‌.
നമുക്ക്‌ അറിയാവുന്നവരില്‍ നിത്യവും മരുന്ന് കഴിക്കുന്നവര്‍ എത്ര?
ആശുപത്രികളും ടെസ്റ്റുകളുമായി കഴിയുന്നവര്‍ എത്ര?
കീമോയും, ഡയാലിസിസ്സുമായി കഴിയുന്നവര്‍ എത്ര?
ഒരുപാട്‌ പേരുണ്ടാകും.
ഇനി അടുത്ത കൂട്ടരെ എടുക്കുക. യാതൊരു ചികിത്സയും നടത്താതെ, മരുന്ന് കഴിക്കാതെ, പൂര്‍ണ്ണാരോഗ്യത്തോടെ ഇരിക്കുന്ന എത്രപേരുണ്ട്‌? ഈ ചോദ്യത്തിനു ഉത്തരം കിട്ടുമ്പോള്‍ നമ്മള്‍ വിഷമിച്ച്‌ പോകും.
കോടി കോടികള്‍ മുടക്കുന്ന ആരോഗ്യരംഗത്തിനു ആ കള്ളിയില്‍ ഇടാന്‍ ചെറിയൊരക്കമേ കാണു. അതിന്റെ അര്‍ത്ഥം?
ഭൂരിഭാഗം ആളുകളും രോഗാതുരരായി ജീവിക്കുന്നു.
ഇതാണോ ആരോഗ്യത്തിന്റെ ആധുനിക ലക്ഷണം?
ഇനി വേറൊന്ന് നോക്കാം. പ്രകൃത്യാ, ആരോഗ്യത്തോടെ പ്രസവിക്കുന്ന എത്ര സ്ത്രീകള്‍ നമുക്ക്‌ ചുറ്റുമുണ്ട്‌?ആ കാലമൊക്കെ കഴിഞ്ഞ്‌ പോയിരിക്കുന്നു.
ഗര്‍ഭം ഇന്ന് ഒരു 'രോഗ'മാണു!
ഡോക്ടര്‍ക്കും, മരുന്ന് കമ്പനികള്‍ക്കും, ആശുപത്രി മുതലാളിക്കും പണം വാരാവുന്ന ഒരു ബിഗ്‌ ബിസിനസ്സ്‌!! റിസ്ക്‌ വളരെക്കുറവ്‌. ജീവികള്‍ ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കും. അത്‌ പ്രകൃതി നിയമം. പക്ഷെ അത്‌ പണമാക്കാന്‍ പ്രത്യേക വൈഭവം വേണം. വൈദ്യന്മാര്‍ക്കതുണ്ട്‌.
അതിന്റെ ആദ്യപടിയാണു ഗര്‍ഭം രോഗമാക്കുക!
ഗൈനക്കോളജിസ്റ്റിന്റെ മുന്നില്‍ ഓരോ ഗര്‍ഭിണിയും ഒന്നുകില്‍ ഒരു Out Patient അല്ലെങ്കില്‍ ഒരു In patient. ശരിയല്ലെ?
അല്ലാതെ ഒരു 'നിയുക്ത അമ്മ' അല്ല.
വെറും ഒരു രോഗി.
ഗര്‍ഭം ഒരു രോഗമാണെന്ന് അവളേയും വീട്ടുകാരേയും വിശ്വസിപ്പിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിഞ്ഞു. അതിലെ ആര്‍ത്തിപൂണ്ടവര്‍ വേണ്ടുവോളം അത്‌ മുതലെടുക്കുന്നുമുണ്ട്‌. ഇതും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു പുരോഗതിയായി എണ്ണാം?
പണ്ട്‌ ഗര്‍ഭിണിയാകുന്നത്‌ ഒരു ജീവിതസാഫല്യമായി കരുതിയിരുന്നു. പ്രസവത്തോടടുക്കുന്നതുവരെ ഏതാണ്ട്‌ എല്ലാ ജോലികളും ഗര്‍ഭിണി ചെയ്തിരുന്നു. ആശുപത്രികളില്‍ ചെന്നുള്ള പീര്യോഡിക്ക്‌ മോണിറ്ററിംഗ്‌ ഉണ്ടായിരുന്നില്ല. കുട്ടി ആണോ പെണ്ണോ എന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നില്ല. എന്നിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സ്ത്രീകള്‍ എട്ടും പത്തും വരെ പ്രസവിക്കുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്തു.
അതിനിടെയില്‍ വല്ലപ്പോഴുമാണു രക്തസ്രാവമരണമോ ഗര്‍ഭാശയത്തകരാറുകൊണ്ട്‌ ചാപിള്ള പിറക്കുന്നതോ സംഭവിക്കുന്നത്‌.
ഇന്ന് അതാണോ സ്ഥിതി?
ആശുപത്രികള്‍ ഉണ്ട്‌. അവയില്‍ ആധുനിക ഉപകരണങ്ങള്‍ ഉണ്ട്‌. അണുവിമുക്തമാക്കിയ തീയറ്ററുകള്‍ ഉണ്ട്‌. ഏഴും പത്തും വര്‍ഷം പഠിച്ച ഡോക്ടറന്മാരുണ്ട്‌.
അപ്പോള്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കാമോ? ചാപിള്ള പിറക്കാമോ?പ്രസവത്തേത്തുടര്‍ന്നുള്ള മരണങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്‌. നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങളും വളരെക്കൂടി.
ജനസംഖ്യാനുപാതികമായി അന്നത്തേയും ഇന്നത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ ബോദ്ധ്യമാകാവുന്നതേയുള്ളു.
ഇതാണോ മറ്റൊരു പുരോഗതി?
പഠിപ്പില്ലാത്ത വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുന്നു എന്ന് പറഞ്ഞാണു പ്രസവം ആശുപത്രിയിലേക്കാക്കിയത്‌. ഇപ്പോള്‍ പഠിപ്പുള്ള വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുമ്പോള്‍ എന്തു പറയും? (ഗൈനക്കോളജിസ്റ്റുകള്‍ പരിഭവിക്കരുത്‌. ഒരേതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ എന്തിനാ രണ്ട്‌ പേര്‍). അപ്പോള്‍ സ്വാഭാവികമായും അത്തരം അപകടങ്ങള്‍ ഇക്കാലത്ത്‌ കുറയണം.
പക്ഷെ കുറഞ്ഞതായി കാണുന്നില്ല.
മറ്റൊരു കാരണം പറഞ്ഞത്‌ വീടിനുള്ളില്‍ ബാക്ടീരിയയും, വൈറസ്സും, മറ്റ്‌ അണുജീവികളുമുണ്ടെന്നും അത്തരം സാഹചര്യത്തില്‍ പ്രസവിച്ചാല്‍ അണുബാധയുണ്ടാകുമെന്നാണു. ആശുപത്രിയിലെ അണുവിമുക്ത മുറികളില്‍ അതിനു സാദ്ധ്യതയില്ലെന്ന് നമ്മളെ വിശ്വസിപ്പിച്ചു.
ആശുപത്രികളുടെ അണുവിമുക്തി നമുക്കിപ്പോള്‍ ഏതാണ്ട്‌ ബോദ്ധ്യമായിട്ടുണ്ട്‌. പക്ഷെ അതിനു 38 കുരുന്നുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. അതില്‍ പലതും ജനിച്ച്‌ വീണത്‌ നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലായിരുന്നു എന്നാണു കേള്‍വി. എന്നിട്ട്‌ അതിന്റെ പഴി മുഴുവനും ചുമക്കേണ്ടി വന്നത്‌ മിനിമം സൗകര്യം പോലുമില്ലാത്ത ഗവണ്മെന്റാശുപത്രിക്ക്‌!
ഇനി അണുബാധ മാത്രമേയുള്ളോ ഭയക്കാന്‍ എന്ന് ചോദിച്ചാല്‍, അല്ല. ആശുപത്രി ജന്യമായ അനേകം രോഗങ്ങള്‍ വേറേയുണ്ട്‌. അവയില്‍ പലതുമായിട്ടാണു അമ്മയും കുഞ്ഞും ഇന്ന്, പലപ്പോഴും വീട്ടിലേക്ക്‌ മടങ്ങുന്നത്‌.
പണ്ട്‌ വീട്ടില്‍ പ്രസിച്ചിരുന്നപ്പോള്‍ ആ ഭയം വേണ്ടായിരുന്നു
സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യമുള്ള ആശുപത്രികള്‍, വിദഗ്ദരായ ഗൈനക്കോളജിസ്റ്റുകള്‍, പരിചയ സമ്പന്നരായ നഴ്സുമാര്‍, ആധുനിക ഉപകരണങ്ങള്‍, പതിനായിരങ്ങളുടെ ചെലവ്‌ ഒക്കെ ഉണ്ടായിട്ടും പൂര്‍ണ്ണാരോഗ്യമുള്ള അമ്മയുടേയും കുഞ്ഞിന്റേയും എണ്ണം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നതെന്തേ?.
അതും ആധുനിക ആരോഗ്യപരിപാലനത്തിന്റെ ഒരു മെച്ചമായിരിക്കും?
ഇന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രസവിക്കുന്നത്‌ ഒന്നോ അല്ലെങ്കില്‍ ഒന്നു കൂടിയോ മാത്രമാണു. എന്നിട്ടും അമ്മയ്ക്കും കുഞ്ഞിനും അസുഖം!
ഒരു മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും സ്ത്രീയുടെ സിസ്റ്റമൊക്കെ ആകെ തകരറിലാകുന്നു.
ഗര്‍ഭ പാത്രത്തില്‍ ഫൈബ്രോയിഡ്‌ അല്ലെങ്കില്‍ ട്യൂമര്‍.അതുമല്ലെങ്കില്‍ യൂട്രസ്സിലും സെര്‍വ്വിക്സിലും കാന്‍സര്‍.
ധാരാളം പേര്‍ക്കു സ്തനാര്‍ബ്ബുദം.
പലതരം പ്രമേഹങ്ങള്‍.
30-35 വയസ്സില്‍ അവയ്ക്കുള്ള ചികിത്സ തുടങ്ങുന്നു.
കുട്ടികള്‍ക്ക്‌ ഏറെ ശ്രദ്ധവേണ്ട കാലത്ത്‌ അമ്മ ആശുപത്രിക്കിടക്കയില്‍. കുത്തിവയ്പും കീറലും മുറിക്കലുമായി.
അതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ കുടുംബത്തെ തന്നെ പിടിച്ച്‌ ഉലച്ചേക്കാം.
അങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ കുടുംബത്തിന്റെ സമാധാനം ആകെ നഷ്ടപ്പെടുന്നു. ചികിത്സിച്ച്‌ ചികിത്സിച്ച്‌ സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണു അത്തരം അത്യാഹിതങ്ങള്‍. ആധുനിക വൈദ്യശാസ്ത്രബിസിനസ്സ്‌ ചികിത്സയിലൂടെ കേരള സമൂഹത്തിനു വരുത്തുന്ന മാറ്റങ്ങള്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ്‌ രക്ഷപ്പെട്ടു വന്നാല്‍ പൂര്‍ണ്ണാവയത്തോടെ ജീവിച്ചിരിക്കുന്ന എത്ര സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ കാണും?
വികലാംഗരുടെ ഒരു നീണ്ട നിര ആധുനിക വൈദ്യത്തിന്റെ ഒരു മികവല്ലേ?
മറ്റൊരു പ്രശ്നം സ്ത്രീകളിലെ വര്‍ദ്ധിച്ച്‌ വരുന്ന വിഷാദ രോഗമാണു. ഭര്‍ത്താവിനോടും കുട്ടികളോടും സമൂഹത്തിനോടും വെറുപ്പ്‌.
ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു.
പലര്‍ക്കും ദാമ്പത്യത്തോടു തന്നെ അറപ്പും വെറുപ്പുമായിക്കഴിഞ്ഞു.
പ്രസവമുറിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണു പലരേയും കുടുംബത്തില്‍ നിന്ന് അകന്നു പോകാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നറിയുന്നു.
ഗര്‍ഭംധരിക്കുന്നതും പ്രസവിക്കുന്നതും ഏതാണ്ട്‌ തെറ്റായ ഒരു സംഗതിയായിപ്പോയി എന്ന് തോന്നത്തക്ക വിധമുള്ള ശകാരവും പുലഭ്യം പറച്ചിലുമാണു പലപ്പോഴും ഗൈനക്കോളജിസ്റ്റുകളില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക്‌ കേക്കേണ്ടി വരുന്നത്‌.
തന്റെ ജീവിത സാഫല്യമായ കുഞ്ഞ്‌ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന തെറിയഭിഷേകവും, പൂരപ്പാട്ടും യുവതികളുടെ മനോനില തെറ്റിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
വീണ്ടും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിക്കാനോ, ജനിച്ചതിനെത്തന്നെ സ്നേഹത്തോടെ വളര്‍ത്താനോ പിന്നെ ആകുമോ?
ആധുനിക വൈദ്യത്തിലെ പഠിപ്പുള്ള സൂതികര്‍മ്മിണിയുടെ ഒരു നേട്ടമായി നമുക്കതിനെ കാണാം.
ഈ ഭര്‍ത്സനം ആധുനികമാണു.
നാം അക്കാര്യത്തില്‍ വളരെ പുരോഗമിച്ചിട്ടുണ്ട്‌.
പതിച്ചി പേറ്റു നോവുകാരിയെ ചീത്ത പറഞ്ഞിരുന്നില്ല! തല തടവിക്കൊടുക്കുകയും എത്രനേരം വേണമെങ്കിലും കാത്തിരുന്ന് പേറെടുക്കുകയും ചെയ്യുമായിരുന്നു.
വീഗാലാന്‍ഡില്‍ പോകണമെന്ന് പറഞ്ഞ്‌ പ്രസവം നീട്ടി വയ്ക്കുകയോ നേരത്തേ ആക്കുകയോ ചെയ്യുന്ന ശാസ്ത്രം അവര്‍ക്കറിയില്ലായിരുന്നു.
അമ്മയുടെ കാര്യം വിട്ടിട്ട്‌ കുഞ്ഞുങ്ങളുടെ കാര്യം ആലോചിച്ചാലോ?
പഴയ കാലത്തേ അപേക്ഷിച്ച്‌ ആരോഗ്യത്തോടെ പിറക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ട്‌?
ഓട്ടിസം, പെറ്റിറ്റ്‌ മാല്‍, ഗ്രാന്‍ഡ്‌ മാല്‍ ഒക്കെ ബാധിച്ച കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു.
ബ്രെയിന്‍ എപ്പിലെപ്സി സര്‍വ്വ സാധാരണമായി.
പത്ത്‌ മാസം ഒരു ഗൈനക്കോളജിസ്റ്റ്‌ നിഷ്കര്‍ഷയോടെ പരിശോധിച്ച്‌ മരുന്ന് കൊടുത്ത്‌ പ്രസവിക്കുമ്പോഴാണു ഇതൊക്കെ ഉണ്ടാകുന്നതെന്ന് ആലോചിക്കണം.
പണ്ട്‌, നെല്ലും പൊരുന്നക്കോഴിയും ഇരിക്കുന്ന മുറിയില്‍ പതിച്ചി പേറെടുത്തിരുന്നപ്പോള്‍ ഇതൊക്കെ സംഭവിച്ചിരുന്നെങ്കില്‍ നമുക്ക്‌ പറയാമായിരുന്നു അശാസ്ത്രീയമായ സൂതികര്‍മ്മമാണു ഇതിനൊക്കെ കാരണമെന്ന്.
ഇന്നിപ്പോള്‍ അത്‌ പറയാനാകുമോ?
വളര്‍ന്ന് മൂന്നും നാലും വയസ്സാകുമ്പോഴേക്കും പല കുട്ടികള്‍ക്കും കണ്ണട വേണ്ടി വരുന്നു. കോജെനിറ്റല്‍ സിഫിലിസ്‌ ഉള്ള കുട്ടികള്‍ വേറെ.
പതിനഞ്ച്‌ വയസിനു താഴെയുള്ള കുട്ടികളില്‍ സാധാരണമല്ലാതിരുന്ന ന്യൂറോസിസ്സും ഇന്ന് വ്യാപകമായുണ്ട്‌.
ഇതൊക്കെ ഹ്രാസമാണോ, വികാസമാണോ?
ചിന്തിക്കേണ്ടതുണ്ട്‌.
പ്രകൃതിയില്‍ നിന്നുള്ള അകല്‍ച്ചയും ആധുനിക ജീവിതക്രമവുമാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ്‌ ചിലരെങ്കിലും കൈ കഴുകാന്‍ ശ്രമിച്ചേക്കും.
പക്ഷെ ഇവിടെ ഒരു ചോദ്യമുണ്ട്‌.
പ്രകൃതിയെ കീഴടക്കിയ ആധുനിക ശാസ്ത്രം എല്ലാത്തിനും പരിഹാരം തരുന്നുണ്ട്‌ എന്ന് പ്രചരിപ്പിച്ചല്ലേ ആശുപത്രിയുടെ പഞ്ചനക്ഷത്ര സൗകര്യങ്ങളിലേക്ക്‌ ആളുകളെ ആകര്‍ഷിച്ചത്‌.
നൂറ്റാണ്ടുകളിലൂടെ അനുഭവമായി മാറിയ പാരമ്പര്യത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു.
എന്നിട്ട്‌ പിടിച്ച്‌ നില്‍ക്കാനാവാതെ വരുമ്പോള്‍ വീണ്ടും പ്രകൃതിയേയും പാരമ്പര്യത്തേയും കുറ്റം പറയുന്നത്‌ ശരിയാണോ?
സത്യത്തിന്റെ മുഖം സ്വര്‍ണ്ണപ്പാത്രം കൊണ്ട്‌ മറച്ചിട്ട്‌ എന്ത്‌ പ്രയോജനം?
">Link http://www.orkut.com/Profile.aspx?uid=7558426525359753485

Friday, June 15, 2007

കുത്തിവയ്പുകള്‍ എത്രമാത്രം സുരക്ഷിതമാണു?

ആധുനിക വൈദ്യത്തിന്റെ സങ്കേതങ്ങളില്‍ കുത്തി വയ്പിനുള്ള പ്രാധാന്യം തള്ളിക്കളയാവുന്നതല്ല. പക്ഷെ അതെത്രത്തോളം സുരക്ഷിതമാണു?
പഴയ, കമ്പൗണ്ടര്‍, ആര്‍.എം.പി, എല്‍.എം.പി കാലം മുതല്‍ ആധുനിക മെഡിക്കോസിന്റെ തൊണ്ണൂറുകള്‍ വരെ ഗ്ലാസ്‌ സിറിഞ്ചുകളും സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ സൂചികളും ഉപയോഗിച്ചുള്ള കുത്തിവയ്പുകളായിരുന്നു നിലനിന്നത്‌.
വേര്‍പെടുത്താവുന്ന ഭാഗങ്ങള്‍ ഉള്ള അവ തിളച്ച വെള്ളത്തില്‍ അണു വിമുക്തമാക്കിയാണു ഉപയോഗിച്ചിരുന്നത്‌.
കൂടുതല്‍ തവണ ഉപയോഗിക്കാവുന്നത്‌ കൊണ്ട്‌ ചെലവും കുറവ്‌.
അന്നൊക്കെ ഡോക്ടറന്മാരുടെ കൈവശം സിറിഞ്ചും സൂചികളും സൂക്ഷിക്കുന്ന ഒരു സ്റ്റീല്‍ ബോക്സ്‌ കാണും. വീടുകളില്‍ രോഗികളെ നോക്കാന്‍ ചെന്നാല്‍ സൂചിയും സിറിഞ്ചും ഒരു പാത്രത്തിലിട്ട്‌ തിളപ്പിച്ചെടുക്കും. എന്നിട്ടാണു ഇഞ്ചെക്ഷന്‍ കൊടുക്കുന്നത്‌.
അത്തരം മനുഷ്യപ്പറ്റുള്ള ഡോക്ടറന്മാരേ ആശുപത്രി മുതലാളിമാര്‍ പുരാ വസ്തുക്കളാക്കി മാറ്റിക്കഴിഞ്ഞല്ലോ!
പിന്നീടാണു വലിച്ചെറിയാവുന്ന സിറിഞ്ചുകള്‍ നിലവില്‍ വന്നത്‌.
എയിഡ്സിന്റെ കാര്‍മേഘം പരത്തിയ ഭീതിയില്‍ അതു ആശുപത്രിക്കച്ചവടം മൊത്തം നേടിയെടുത്തു. ഡിസ്പോസിബിള്‍ സിറിഞ്ച്‌ ഉപയോഗിച്ചാല്‍ ഒരുപാട്‌ രോഗങ്ങള്‍ തടയാം എന്ന് പ്രചരിപ്പിച്ചാണു ഗ്ലാസ്‌ സിറിഞ്ചുകളെ അത്‌ പുറന്തള്ളിയത്‌.
എന്നിട്ട്‌ എയിഡ്സ്‌ കുറഞ്ഞോ?
ഹെപ്പറ്റൈറ്റിസ്‌ കുറഞ്ഞോ?
കുറയുന്നില്ലാ എന്ന് കണ്ടപ്പോള്‍ മാര്‍ക്ക്‌ കോസ്റ്റാ എന്നൊരു സായിപ്പ്‌ അതിന്റെ കാരണം തിരക്കി ഇറങ്ങി.
മാര്‍ക്ക്‌ കോസ്റ്റയെ നാം അറിയുമോ? ഇല്ലെങ്കില്‍ അറിയണം!
അദ്ദേഹമാണു ഈ ആട്ടോ ഡിസ്പോസിബിള്‍ സിറിഞ്ച്‌ രൂപകല്‍പന ചെയ്തത്‌.
നമ്മള്‍ ചുമ്മാ പറയുന്ന ഡിസ്പോസിബിള്‍ സിറിഞ്ച്‌!
തന്റെ കണ്ടുപിടിത്തം വേണ്ടത്ര ഗുണപ്രദമായിട്ടില്ലെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അതിന്റെ കാരണം അന്വേഷിച്ചു.
ആര്‍ത്തി! മെഡിക്കല്‍ മുതലാളിമാരുടെ ആര്‍ത്തിയല്ലാതെ വേറൊരു കാരണവും പ്രഥമദൃഷ്ട്യാ കണ്ടില്ല!ഇന്ത്യയില്‍ ഒരു വര്‍ഷം 50 ലക്ഷം കുത്തി വയ്പുകള്‍ നടക്കുന്നുണ്ട്‌.
പക്ഷെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന സിറിഞ്ചുകള്‍ എത്രയാണെന്ന് അറിയാമോ?
വെറും 15 ലക്ഷം.
ബാക്കി 35 ലക്ഷം കുത്തിവയ്പുകള്‍ക്കുള്ള സിറിഞ്ചുകള്‍ എവിടെ നിന്ന് വരുന്നു?
ഉപയോഗിച്ചത്‌ തന്നെ വീണ്ടും ഉപയോഗിക്കാതെ അത്‌ സാദ്ധ്യമല്ല.
ഇന്ത്യയിലെ 65% കുത്തിവയ്പുകളും സുരക്ഷിതമല്ലാ എന്നാണു മാര്‍ക്‌ കോസ്റ്റയുടെ അഭിപ്രായം.
സിറിഞ്ചുകളുടെ ആവര്‍ത്തന ഉപയോഗം പലപ്പോഴും നടക്കുന്നത്‌ ഒരിക്കലും പാടില്ലാത്ത സ്ഥലങ്ങളിലാണെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
ഓപ്പറേഷന്‍ തീയറ്ററുകളിലും ICU കളിലും അത്‌ നടന്നാല്‍ നമുക്ക്‌ ശ്രദ്ധിക്കാന്‍ പോലും അവസരമില്ല. അതു പോലെ മറ്റോരിടമാണു ലേബര്‍ റൂമുകള്‍. വേറൊന്ന് കാഷ്വാലിറ്റികള്‍.
അണു വിമുക്തമാണെന്ന് പറയുന്ന സ്ഥലങ്ങളില്‍ നിന്ന് അണുബാധ ഉണ്ടായ സന്ദര്‍ഭങ്ങള്‍ അനവധിയാണു. അതിനു ഒരു കാരണം ആവര്‍ത്തിച്ചുപയോഗിക്കപ്പെട്ട സിറിഞ്ചുകളാവാനിടയുണ്ട്‌.
സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്ത കേസുകള്‍ ഏറ്റെടുത്തതു കൊണ്ട്‌ അടുത്തിട ഒരു സര്‍ക്കാര്‍ ആശുപത്രിക്ക്‌ നേരിടേണ്ടി വന്ന ഗതികേട്‌ നാം കണ്ടതേയുള്ളു.
രോഗം കൊടുത്ത്‌ വിട്ടവര്‍ രക്ഷപ്പെട്ടു. അവര്‍ ചിത്രത്തിലെങ്ങുമില്ല. അവര്‍ക്കെതിരേ കേസ്സുമില്ല. സര്‍ക്കാര്‍ ഡോക്ടറന്മാര്‍ കുടുങ്ങുകയും ചെയ്തു. ഗവണ്‍മന്റ്‌ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ പൊതു സര്‍വ്വീസ്‌ ഉപേക്ഷിക്കാന്‍ ഇത്തരം സംഭവങ്ങള്‍ പ്രേരിപ്പിക്കും. സ്വകാര്യ ആശുപത്രി മുതലാളിമാര്‍ നല്‍കുന്ന സുരക്ഷിതത്വമെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണു.
പാക്ക്‌ ചെയ്ത്‌ വന്നു എന്നതുകൊണ്ട്‌ ഒരു സിറിഞ്ചും പുതുതാണെന്ന് പറയാനാവില്ല. ഒരു പാക്കിംഗ്‌ മെഷീനു ഒരു കാര്‍ഡ്‌ പഞ്ചിന്റെ വിലപോലുമില്ല. ശിവകാശി ഇപ്പോഴും ഭൂമിയില്‍ തന്നെ ഉള്ളത്‌ കൊണ്ട്‌ ഏതു കമ്പനിയുടെ പേരു അച്ചടിച്ച കവറിനും പ്രയാസമില്ല.
രക്തജന്യ വൈറസ്‌ രോഗങ്ങളില്‍ 30% വും കുത്തിവയ്പിലൂടെയാണു പകരുന്നത്‌. ഡിസ്പ്പോസിബിള്‍ സിറിഞ്ചുകളുടെ കാലം മുതല്‍ അതിന്റെ തോത്‌ വര്‍ദ്ധിച്ച്‌ വരുന്നതായാണു കാണുന്നത്‌. അതുപോലെ തന്നെ ഹെപ്പറ്റൈറ്റിസ്സ്‌, എയിഡ്സ്‌ രോഗങ്ങളും വര്‍ദ്ധിച്ചു.
മാര്‍ക്‌ കോസ്റ്റയ്കൊപ്പം ഈ അന്വേഷണങ്ങളില്‍ പങ്കു ചേര്‍ന്നവര്‍ ചില്ലറക്കാരൊന്നുമല്ല. ഇന്ത്യന്‍ ക്ലിനിക്കല്‍ എപ്പിഡെമോളജി നെറ്റ്‌ വര്‍ക്ക്‌, AIIMS, ലോകബാങ്ക്‌!!
IMA ജനറല്‍ സെക്രട്ടറി എസ്‌. എന്‍. മിശ്ര മാര്‍ക്‌ കോസ്റ്റയുടെ റിപ്പോര്‍ട്ടിനോട്‌ യോജിപ്പ്‌ പ്രകടിപ്പിച്ചെങ്കിലും ഇത്‌ സംബന്ധിച്ച്‌ ഡോക്ടറന്മാര്‍ക്ക്‌ എന്ത്‌ നിര്‍ദ്ദേശം കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല.
തിരിച്ച്‌ പോകുന്നതിനു മുന്‍പ്‌ അദ്ദേഹം രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചു. തുടര്‍ അന്വേഷണങ്ങളില്‍ അദ്ദേഹം തന്റെ സഹായം ശ്രീമാന്‍ കോസ്റ്റക്ക്‌ വാഗ്ദാനം ചെയ്യുകയും ചെയ്തു.
മനുഷ്യസ്നേഹികള്‍ക്ക്‌ ഇതിന്റെ ഗൗരവം മനസിലാകും.
ഈ പശ്ചാത്തലത്തില്‍ ആയുര്‍വ്വേദത്തിന്റെ ദീര്‍ഘവീക്ഷണത്തേക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കും.
ലോകത്തിനു ശസ്ത്രക്രിയ എന്ന ശാസ്ത്രം സംഭാവന ചെയ്ത ആയുര്‍വ്വേദത്തില്‍ കുത്തിവയ്പുകളില്ല. കുത്തിവയ്പുകളെക്കുറിച്ച്‌ അത്‌ ആലോചിക്കാതിരുന്നതാവാന്‍ വഴിയില്ല. ഹൃദയാവരണങ്ങളിലെ നീര്‍പ്പാളികള്‍ വലിച്ചെടുത്ത്‌ കളയാനുതകുന്ന സൂക്ഷ്മമായ സൂചികള്‍ ആയുര്‍വ്വേദത്തിലുണ്ട്‌. സുശ്രുതന്‍ അത്‌ ഉപയോഗിച്ചിരുന്നു. അപ്പോള്‍ രക്തത്തിലേക്ക്‌ ഔഷധം കടത്തിവിടാനുള്ള ഒരു യന്ത്രം രൂപ കല്‍പന ചെയ്യാന്‍ ആയുര്‍വ്വേദത്തിനു വിഷമമൊന്നുമില്ല. എന്നിട്ടും ആയുര്‍വ്വേദത്തില്‍ സൂചിക്കുത്തുകളില്ല! ഒരു പക്ഷെ അതിന്റെ പ്രചാരം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് അനുമാനിച്ചതു കൊണ്ടാകാം. ഇപ്പോള്‍ മാര്‍ക്ക്‌ കോസ്റ്റാ കണ്ടെത്തിയത്‌ പോലെ. അല്ലെങ്കില്‍ ഇന്നത്തെപ്പോലെ ഒരു അന്തരാള കാലഘട്ടത്തിലൂടെ കടന്ന് വന്നിട്ട്‌ ഉപേക്ഷിച്ചതാകാം.
WHO മുന്നറിയിപ്പ്‌:
Injections - a dangerous engine of disease Unsafe injection practices are a powerful engine to transmit bloodborne pathogens, including hepatitis B virus (HBV), hepatitis C virus (HCV) and human immunodeficiency virus (HIV). Because infection with these viruses initially presents no symptoms, it is a silent epidemic. However, the consequences of this silent epidemic are increasingly recognized.
കുറിപ്പ് :
ഇതൊരു ആധുനിക ഔഷധമായതു കൊണ്ട് പഥ്യമോ ചിട്ടകളോ വേണ്ട. (ആധുനിക വൈദ്യത്തില്‍ പഥ്യമില്ലെന്നാരാ പറഞ്ഞതു? അമൃതയില്‍ ചെന്നാല്‍ വലിയോരു കടലാസ്സ് അച്ചടിച്ച് കൊടുക്കും. ചെയ്യണ്ടത്. ചെയ്യണ്ടാത്തത്. കഴിക്കണ്ടത്. കഴിക്കണ്ടാത്തത്. ഇതിനെ പഥ്യമെന്ന് വിളിക്കാമോ?)

Wednesday, June 6, 2007

ഡോക്ടറന്മാരുടെ തലപ്പന്ത് കളി - പുതിയ ട്രെന്‍ഡ്

ഡോക്ടറന്മാരുടെ തലപ്പന്ത് കളി - പുതിയ ട്രെന്‍ഡ്
ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച രോഗികള്‍ ആയുര്‍വ്വേദത്തെ തേടി എത്തുന്നു എന്നതാണു പുതിയ ട്രെന്‍ഡ്‌. ഒരു രോഗം വന്നാല്‍ ആളുകള്‍ ആദ്യം സമീപിക്കുന്നത്‌ അലോപ്പതിയെ ആയിരിക്കും. ആ ശാസ്ത്രശാഖ നൂതനവും പാരമ്പര്യ വൈദ്യത്തേക്കാള്‍ ഫലപ്രദവുമാണെന്ന് വിചാരിച്ചാണു അങ്ങനെ ചെയ്യുന്നത്‌.
അഞ്ചോ എട്ടോ വര്‍ഷം പഠിച്ച ഒരു ഡോക്ടര്‍ തനിക്കുള്ള അറിവ്‌ വച്ച്‌ ചികിത്സ ആരംഭിക്കുന്നു. രോഗം ചിലപ്പോള്‍ മാറിയേക്കാം. മാറുന്നില്ലെങ്കില്‍ അയാള്‍ മറ്റൊരു ഡോക്ടര്‍ക്ക്‌ അല്ലെങ്കില്‍ ആശുപത്രിക്ക്‌ രോഗിയെ കൈമാറും. ഇതിനു റഫര്‍ ചെയ്യുക എന്നു പറയുന്നു.
യഥാര്‍ത്ഥത്തില്‍ ആ ഡോക്ടര്‍ക്ക്‌ ആ രോഗിയെ കൊണ്ടുള്ള പ്രയോജനം തീര്‍ന്നു എന്നാണു അതിനര്‍ത്ഥം. ഭൂരിഭാഗം രോഗങ്ങളും ഭേദമാക്കാന്‍ പഠിപ്പൊന്നുമില്ലാത്ത പണ്ടത്തെ അമ്മമാര്‍ക്ക്‌ നിസ്സാരമായി കഴിഞ്ഞിരുന്നു. ഇന്ന് ഇത്രയും പഠിപ്പുള്ള ഡോക്ടറന്മാര്‍ക്ക്‌ അത്‌ അതിലും എളുപ്പത്തില്‍ സാധിക്കേണ്ടതാണു? അതിനു കഴിയാതെ രോഗിയെ മറ്റൊരാള്‍ക്ക്‌ കൈമാറുന്നതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡ എന്തെങ്കിലും ഉണ്ടാകുമോ?.
ചികിത്സ കഴിയുമ്പോള്‍ പലപ്പോഴും രോഗി സുഖമായി വീട്ടില്‍ പോകാറില്ല. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കാനാണു പലര്‍ക്കും വിധി.
പ്രതിവര്‍ഷം ആയിരക്കണക്കിനു ഡോക്ടറന്മാരണു പഠിച്ചിറങ്ങുന്നത്‌.അവര്‍ക്കറിയാവുന്ന ഏക തൊഴില്‍ മരുന്ന് കുറിക്കുകയാണു. പഠിച്ചിറങ്ങുന്ന ഇത്രയേറെ ഡോക്ടറന്മാര്‍ക്ക്‌ ജീവിക്കാന്‍ ആ തൊഴിലുവേണം. അതിനു രോഗികള്‍ ഉണ്ടായിരിക്കണം. രോഗികളുടെ രോഗം മാറാതെ നിലനില്‍ക്കണം. അതിനു വേണ്ടി അവര്‍ രോഗികളെ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്തു കൊണ്ടിരിക്കും.
അങ്ങനെ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടര്‍ക്ക്‌ രോഗിയെ കൈമാറുന്നു. അയാള്‍ തന്നാലാവുന്നത്‌ എല്ലാം ചെയ്തിട്ടും രോഗം മാറുന്നില്ല. എന്നു മാത്രമല്ല വര്‍ദ്ധിച്ചിട്ടുമുണ്ട്‌. നടന്നു വന്ന രോഗി ഇപ്പോള്‍ വീല്‍ ചെയറിലോ ICUലോ ആയിരിക്കും. എത്ര ഫലപ്രദമായ നൂതന ചികിത്സ!! അയാള്‍ വേണ്ടതെല്ലാം സമ്പാദിച്ച്‌ കഴിഞ്ഞിട്ട്‌ അടുത്ത ഡോക്ടര്‍ക്ക്‌ കൊടുക്കും.
ഇങ്ങനെ ഫുട്ട്ബോളുകളിയില്‍ പന്ത്‌ കൈമാറുന്ന പോലെ രോഗിയെ കൈമാറി, കൈമാറി അവസാനം ഒരു നിവര്‍ത്തിയുമില്ലാതെ വരുമ്പോള്‍ ആയുര്‍വ്വേദത്തിന്റെയോ ഹോമിയോപ്പതിയുടേയോ, സിദ്ധയുടേയോ ഗോള്‍പ്പോസ്റ്റിലേക്ക്‌ നീട്ടിയൊരടി.
“ഇനി ഒന്നും ചെയ്യാനില്ല. വല്ല ആയുര്‍വ്വേദമോ മറ്റോ നോക്കിക്കൊള്ളു....."
ഇത്രയും കാലം പ്രതീക്ഷ നല്‍കിക്കൊണ്ട്‌ ചികിത്സിച്ചത്‌ അലോപ്പതിയാണെന്ന് അവര്‍ മറക്കുന്നു.
മരുന്ന് കൊണ്ടും ചികിത്സയുടെ വ്യഥ കൊണ്ടും രോഗിയും ബന്ധുക്കളും അവശരായിരിക്കുമ്പോഴാണു സുഖമായി മരിക്കാന്‍ ആയുര്‍വ്വേദം തേടിക്കൊള്ളാന്‍ പറയുന്നത്‌. പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ ചികിത്സ! അതു പോലും നേരാംവണ്ണം കൊടുക്കാന്‍ ആധുനിക വൈദ്യത്തിനു കഴിവോ സന്മനസോ ഇല്ലെന്നറിയുമ്പോള്‍ കഷ്ടം തോന്നുന്നു.
ഇതിനൊരു മറുവശം ഉണ്ട്‌.
അലോപ്പതിക്കാര്‍ ഉപേക്ഷിച്ച ഇത്തരം ഒരു രോഗിയെ ആയുര്‍വ്വേദക്കോളെജിലൊക്കെ പോയി പഠിച്ച്‌ വന്ന ഒരു വൈദ്യന്റെ അടുത്ത്‌ കൊണ്ട്‌ ചെല്ലുമ്പോള്‍, അങ്ങനെയുള്ള കേസുകള്‍ കണ്ട്‌ പരിചയിച്ചിട്ടില്ലാത്ത അയാള്‍ ഒന്ന് പകയ്ക്കും. പക്ഷെ 'ഡോക്ടര്‍' എന്ന അഭിമാനം കാരണം അയാള്‍ക്ക്‌ ഉപേക്ഷിക്കാനും വയ്യ. രോഗിക്കുണ്ടായിട്ടുള്ള ധാതു വൈഷമ്യങ്ങളും, ദോഷവൈഷമ്യങ്ങളും വ്യക്തമായി അറിയുവാന്‍ വേണ്ട അനുഭവമില്ലാത്തതു കൊണ്ട്‌ യഥാര്‍ത്ഥ ചികിത്സ നിശ്ചയിക്കാനുമാവാതെ കുഴങ്ങുന്നു. അപ്പോഴാണു പാരമ്പര്യത്തിലെങ്ങോ കേട്ട ഏതെങ്കിലും ഒരു മരുന്നെടുത്ത്‌ പൊട്ടന്‍ മാവിലെറിയുന്ന പോലെ കൊടുക്കുന്നതു. ഭാഗ്യം കൊണ്ട്‌ രോഗി രക്ഷപ്പെട്ടൂ എന്നിരിക്കട്ടെ. പിന്നെ അത്തരം രോഗികള്‍ അവിടേക്ക്‌ ഓടിച്ചെല്ലുകയായി. പത്രക്കാര്‍ അത്‌ അത്ഭുതമായി ചിത്രീകരിച്ച്‌ പബ്ലിസിറ്റി കൊടുക്കുകയും ചെയ്യും. എന്നാല്‍ അതെങ്ങനെ മാറി എന്ന് മരുന്ന് കൊടുത്ത വൈദ്യനു വിശദീകരിക്കാന്‍ ആവാതിരിക്കുമ്പോള്‍ ആ വൈദ്യശാസ്ത്രം തന്നെ അവഹേളിക്കപ്പെടുകയാണു.
'സിദ്ധി'യുടെയും, 'അത്ഭുത'ത്തിന്റേയും, 'പാരമ്പര്യ'ത്തിന്റേയും മറക്കുടകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതില്‍ അത്തരക്കാര്‍ക്ക്‌ ലജ്ജയൊട്ടില്ലതാനും.
രണ്ടായാലും രോഗവും ചികിത്സയും വല്ലാത്ത ദുരിതമായി മാറിക്കഴിഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ ഒരു രംഗമാണിന്നത്‌.
ലോറികളില്‍ സ്പീഡ്‌ ഗവര്‍ണ്ണര്‍ വയ്ക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന സര്‍ക്കാറിനു എന്തു കൊണ്ട്‌ ചികിത്സക്ക്‌ ഒരു ഗവര്‍ണ്ണറെ വച്ച്‌ കൂടാ?
ആതുരസേവനക്കാര്‍ക്ക്‌ ഹാലിളകിയേക്കാം. എന്നാലും വരുംകാലങ്ങളില്‍ വോട്ട്‌ ചെയ്യാന്‍ ആളുണ്ടാകണമെന്ന ഒരു വിചാരമെങ്കിലും ബാകിയുള്ളവര്‍ക്ക്‌ വേണ്ടേ? അതുമില്ല!
ഗവണ്മെന്റിനു വളരെ നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യമെങ്കിലും ഉണ്ട്‌. വിവരസാങ്കേതികരംഗം ഇത്ര വികാസം പ്രാപിച്ച്‌ നില്‍ക്കുന്ന ഈ കാലത്ത്‌ വളരെ ഫലപ്രദമായി ചെയ്യാവുന്ന കാര്യം.
ഓരോ ഡോക്ടര്‍ക്കും ഓരോ id കൊടുക്കണം. അതിനെ ഒരു കേന്ദ്രീകൃത നിരീക്ഷണ ഏജന്‍സിയുമായി ബന്ധപ്പെടുത്തുക. ആശുപത്രികളും, ഫാര്‍മസികളും, മെഡിക്കല്‍ സ്റ്റോറുകളും, ലാബറട്ടറികളും, സ്കാനിംഗ്‌ കേന്ദ്രങ്ങളും ആ ഏജന്‍സിയിലേക്ക്‌ ലിങ്ക്‌ ചെയ്തിരിക്കണം. ഒരു മരുന്ന് കുറിപ്പടി എഴുതുമ്പോള്‍, ഒരു മെഡിക്കല്‍ മാനേജുമന്റ്‌ നിശ്ചയിക്കുമ്പോള്‍ അത്‌ ആ കേന്ദ്രത്തിലേക്ക്‌ സ്വയം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടണം. അതിനു കമ്പ്യൂട്ടറിനേയും വിവര സാങ്കേതിക വിദ്യയേയും ആശ്രയിക്കാം. അതിനും വേണ്ടേ 'ഇറോട്ടിസ'ത്തിനു പുറമേ എന്തെങ്കിലും ഉപയോഗം? ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിച്ച്‌ പാകപ്പിഴകള്‍ വരുന്നുണ്ടോ എന്ന് നോക്കാനാകും. എന്ത്‌ മരുന്നു കൊടുത്തു. ആ സന്ദര്‍ഭത്തില്‍ ആ മരുന്ന് ആവശ്യമുണ്ടായിരുന്നോ? മരുന്നെഴുതിയെങ്കിലും അത്‌ കൊടുത്തിട്ടുണ്ടോ? അങ്ങനെ പലതും.
അത്ഭുതപ്പെടെണ്ടാ! വലിയ വലിയ ആശുപത്രികളില്‍ അങ്ങനെ ചില പരിപാടികള്‍ ഉണ്ട്‌. മരുന്നെഴുതും. വാങ്ങിപ്പിക്കും. വലിയ വിലകൂടിയ മരുന്നുകള്‍. പക്ഷെ ഉപയോഗിക്കില്ല. അതവര്‍ വീണ്ടും വില്‍ക്കും. ചിലപ്പോള്‍ ഒരു വയല്‍ മരുന്ന് കൊണ്ട്‌ ലക്ഷങ്ങള്‍ വരെ ഉണ്ടാക്കാം.
അതു പോലെയാണു അത്യാസന്ന ഓര്‍ത്തോപീഡിക്ക്‌ സര്‍ജ്ജറികളില്‍ ചില റോഡുകളും മറ്റും ഘടിപ്പിക്കുന്നത്‌. മരണം ഉറപ്പായിക്കഴിഞ്ഞ രോഗിക്ക്‌ വേണ്ടി അതൊക്കെ ഉപയോഗിച്ചു എന്ന് രേഖപ്പെടുത്തിയിട്ട്‌ ഉപയോഗിക്കാതിരിക്കും. മരിച്ച്‌ കഴിഞ്ഞാല്‍ ആരാണതൊക്കെ ശ്രദ്ധിക്കുക?
മദ്ധ്യതിരുവിതാംകൂറിലെ ഒരാശുപത്രിയില്‍ ഇത്‌ സ്ഥിരമായി അരങ്ങേറുന്നുണ്ടെന്ന് മനസ്സിലാക്കിയ ഒരാള്‍ അവിടെ ചികിത്സയില്‍ ഇരുന്ന തന്റെ ബന്ധുവിനു അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയിച്ചു. രോഗി മരിച്ച്‌ കഴിഞ്ഞപ്പോള്‍ നേരെ സര്‍ജ്ജനെ പോയിക്കണ്ടു. പതിവ്‌ മുതലക്കണ്ണീരിനും പതം പറച്ചിലിനും ശേഷം ഡോക്ടര്‍ വിടവാങ്ങാന്‍ തുടങ്ങിയപ്പോള്‍ വന്നയാള്‍ പറഞ്ഞു:
"ഡോക്ടര്‍ ഒരു കാര്യം പറഞ്ഞോട്ടെ? ശവം ദഹിപ്പിച്ച്‌ കഴിയുമ്പോള്‍ മാറ്റിയ കമ്പി രണ്ടും കണ്ടില്ലെങ്കില്‍ ഞാന്‍ ഇങ്ങു വരും. അതിന്റെ കാശ്‌ ഇങ്ങ്‌ തന്നേക്കണം"
പെയ്മെന്റിനു പോയ ബില്ല് പെട്ടെന്ന് തിരികെ വിളിക്കപ്പെടുകയും ബില്‍ തുകയില്‍ നിന്ന് 43000 രൂപാ കുറയുകയും ചെയ്തു.
ഈ സംവിധാനം നിലവില്‍ വന്നാല്‍ രോഗികള്‍ക്ക് ഇതു പോലുള്ള ധന നഷ്ടം ഇല്ലാതാകും. എന്ന് മാത്രമല്ല അനാവശ്യമായി മരുന്ന് കഴിക്കുന്നതും ടെസ്റ്റുകള്‍ക്ക്‌ വിധേയമാകുന്നതും ഒഴിവാക്കം. അത്‌ വഴി ആയുര്‍ദൈര്‍ഘ്യം കൂടും.
പക്ഷെ ഈ സംവിധാനത്തോട്‌ എതിര്‍പ്പ്‌ ശക്തമായിരിക്കും. അത്‌ സ്വാഭാവികം. കാരണം നിരിക്ഷിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിശേഷിച്ചും ഡോക്ടറന്മാരേപ്പോലെ ഉദ്ധൃത 'ഈഗോ'യുള്ള കൂട്ടര്‍.
അവര്‍ പലതരത്തിലുള്ള പ്രസ്താവനകളുമായി രംഗത്തെത്തും. അതൊക്കെ അവഗണിക്കണം. രാഷ്ടീയ കക്ഷികള്‍ പിന്തുണക്കരുത്‌. ജനം ജീവിച്ചു പോട്ടെന്നേ. എന്നാലല്ലെ രാഷ്ട്രീയമുള്ളു.
ഡോക്ടറന്മാരൊന്നും സമരത്തിനു പോവൂല്ല. ആര്‍.ടി.ഒ, രജിസ്റ്റ്രേഷന്‍, സെയില്‍ റ്റാക്സ്‌ തുടങ്ങിയ വരായ്ക ഉള്ള വകുപ്പില്‍ സമരം ചെയ്യുന്നതും അവധി എടുക്കുന്നതും ഉദ്ദ്യോഗസ്ഥര്‍ക്ക്‌ താല്‍പ്പര്യമുള്ള വിഷയമല്ല.
മരുന്ന് കുറിക്കാനല്ലാതെ മറ്റൊരു പണിയും അറിയാത്ത ഡോക്ടറന്മാരുടെ കാര്യവും വ്യത്യസ്ഥമല്ല. സമരം ചെയ്താല്‍ വരുമാനം കുറയും.
അതിനേക്കാള്‍ വലിയൊരു ആപത്ത്‌ ഉണ്ട്‌. ആശുപത്രികള്‍ അടച്ച്‌ പൂട്ടിയിട്ടാല്‍ ജനം മറ്റ്‌ വഴി തേടും. അത്‌ സ്വയം ചികിത്സയൊ മന്ത്രവാദമോ വരെ ആകാം. ചികിത്സാ സൗകര്യമില്ലെങ്കില്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്‌ ശരീരം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്‌ കൊടുക്കാന്‍ തുടങ്ങും. ചികിത്സിക്കാതെ രോഗങ്ങള്‍ മാറുമെന്ന് അറിഞ്ഞാല്‍ ജനം പിന്നെ ഡോക്ടറന്മാരുടെ അടുത്ത്‌ പോകുമോ?. അത്‌ അവരുടെ തൊഴിലിനെ ബാധിക്കും. അതിനു ഒരു തൊഴിലാളിയും അനുവദിക്കില്ല.
മുമ്പൊരിക്കല്‍ ബ്രിട്ടനിലെ ഡോക്ടറന്മാര്‍ രണ്ടാഴ്ച പണി മുടക്കി. ആരോഗ്യരംഗം സ്തംഭിച്ചു. ആശങ്കാകുലരായ ശാസ്ത്രവാദികള്‍ ഒരു സര്‍വ്വേ നടത്തി. ഡോക്ടര്‍ പിണങ്ങിയാല്‍ അതു മനുഷ്യന്റെ ആയുസ്സിനെ എങ്ങനെ ബാധിക്കും?
സര്‍വ്വേയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു.
ആശുപത്രികള്‍ അടച്ചിട്ടപ്പോള്‍ മരണ നിരക്ക്‌ കുറയുന്നു. ഉടനെ ഡോക്ടറന്മാര്‍ സമരം നിര്‍ത്തുകയും ചെയ്തു. അതില്‍ കവിഞ്ഞൊന്നും ഇവിടെയും സംഭവിക്കില്ല.
തീരെ നിവര്‍ത്തിയില്ലെങ്കില്‍ ഇടയ്കൊക്കെ ജനം ചെയ്യുന്നതുമാകാം. നല്ല അടി കൊടുക്കുക. അടിയോളം നന്നല്ല ഒരു ഉത്തരവും!
പിന്നെ ഉന്നയിക്കാവുന്ന ഒരു ഉടക്കുണ്ട്‌. സാമ്പത്തിക ഭാരം! ഉറുമ്പിനു അരി ഭാരം. ആനയ്കു തടി ഭാരം. പക്ഷെ ആനക്ക്‌ അരി ഭാരമാകുമോ?
കോടികള്‍ മുടക്കി ആശുപത്രി പണിയാമെങ്കില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ സംഘടിപ്പിക്കാനുള്ള ചെലവ്‌ ഒരു ഭാരമാകുമോ?
ടെലിഫോണ്‍ ബൂത്ത്‌ തുടങ്ങുന്നവനുപോലും പലവിധ നിബന്ധനകള്‍ ഉണ്ട്. അവര്‍ അതൊക്കെ അനുസരിക്കുന്നുമുണ്ട്. അപ്പോള്‍‍ ആശുപത്രികള്‍ക്കും, ഡോക്ടറന്മാര്‍ക്കും, മെഡിക്കല്‍ സ്റ്റോറുകള്‍ക്കും, ലാബുകള്‍ക്കും അതു പോലെ ചില നിബന്ധനകള്‍ നിര്‍ബ്ബന്ധമാക്കുന്നതില്‍ ഒരു അന്യായവും പറയാനില്ല.
ഇതിന്റെ പ്രശ്നം അതൊന്നുമല്ല.
പലരും ഗവണ്മെന്റില്‍ കൊടുക്കുന്ന കണക്കുകള്‍ കള്ളമാണു. അതു പുറത്ത്‌ വരും. വന്നാല്‍ നികുതി കൊടുക്കണം. പല മാന്യപൗരന്മാരും അതിനൊന്നും തയ്യാറല്ല.
ഈ സംവിധാനം വന്നാല്‍ കടക്കെണിയില്‍ പെട്ട്‌ ഉഴലുന്ന സര്‍ക്കാരിനു ഒരു ഗുണം ലഭിക്കും. നികുതിയിനത്തില്‍ ഗവണ്മെന്റിനു കോടികളുടെ അധിക വരുമാനം കിട്ടും.
പൗരന്റെ ആയുസ്സിനു ദൈര്‍ഘ്യവും സര്‍ക്കാറിനു പണവും കിട്ടുന്ന ഈ കഷായം ഇത്തിരി ഏറെ കൈപ്പുള്ളതാണെങ്കിലും ബലമായി കുടിപ്പിക്കണം.

മരുന്ന് സേവിപ്പിക്കേണ്ട വിധം
രോഗിക്ക്‌ ബലമായി കൊടുക്കേണ്ട ഒരു മരുന്നാണിത്‌. ഇപ്പോള്‍ കൊടുത്താല്‍ രോഗിയും നാട്ടുകാരും രക്ഷപ്പേട്ടേക്കും. ചികിത്സ ഒരു ജൂബ്ബ ഇട്ട വൈദ്യനേക്കൊണ്ട്‌ വേണം ചെയ്യിക്കാന്‍. നല്ല കരുത്തരായ പരിചാരകര്‍ വൈദ്യന്റെ കൂടെ കാണണം. പരദേശിയായ ഒരു മീശക്കാരന്‍ നിര്‍ബ്ബന്ധമായും ഒപ്പം നില്‍ക്കണം. ബാക്കി മൂന്ന് പേരെ തെരെഞ്ഞെടുക്കുമ്പോള്‍ മീശയില്ലാത്ത ഒരാളും കോട്ടിട്ട ഒരാളും ഉണ്ടായിരിക്കുന്നത്‌ നന്ന്. പിന്നത്തെ ഒരാള്‍ എന്തും അന്വേഷിച്ച്‌ കണ്ട്‌ പിടിക്കാന്‍ കഴിവുള്ള ഒരു ക്രിസ്ത്യാനിയുമായിരിക്കണം.
മരുന്ന് മാത്രനോക്കി വൈദ്യന്‍ തന്നെ രോഗിയുടെ വായിലൊഴിച്ച്‌ കൊടുക്കണം. വാതുറക്കാന്‍ വിസമ്മതിച്ചാല്‍ ഒരു JCB കൊണ്ട്‌ വായ പിളര്‍ന്ന് ഒഴിക്കുകയാണു വേണ്ടത്‌.
ആ സമയം വൈദ്യന്റെ കുടുംബത്തിലെ സ്ത്രീകള്‍ അവിടെപ്പോയി നില്‍ക്കരുത്‌.
മരുന്ന് ഇറങ്ങുമ്പോള്‍ രോഗി പരാക്രമം കാണിക്കുകയും അസഭ്യം പറയുകയും മുണ്ട്‌ വലിച്ചഴിക്കുകയും ചെയ്യാനിടയുണ്ട്‌. അതു സ്ത്രീകള്‍ക്ക്‌ കുറച്ചിലാകും.
പരവേശം കാണിക്കുന്ന രോഗിയുടെ നില കാണുമ്പോള്‍ പഴയ ചില വൈദ്യന്മാര്‍ ചികിത്സാരീതിയില്‍ തെറ്റ്‌ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചെന്നിരിക്കും. വൈദ്യന്‍ അതൊന്നും ശ്രദ്ധിക്കണ്ടാ.
പരിചാരകരെ പഴി ചാരുകയും വൈദ്യനെത്തന്നെ വട്ടപ്പേരിട്ട്‌ വിളിക്കുകയും ചെയ്താലും സംയമനം വെടിയരുത്‌. അവര്‍ യാതൊരു കാരണവശാലും ഉപദ്രവകാരികളല്ല. എന്തെങ്കിലും കൊടുത്താല്‍ മതി. അടങ്ങിക്കോളും.
എന്നാ തുടങ്ങ്വാ...ല്ലേ?

Saturday, June 2, 2007

ഇച്ചിരി ഇക്കിളി പറയട്ടെ?

മാദ്ധ്യമങ്ങളുടെ താത്രീവിചാര ചിന്തകള്‍
‍വാര്‍ത്തകളായി വരുന്ന വ്യഭിചാര-ബലാല്‍സംഗ കഥകള്‍ രോഗമുണ്ടാക്കുമോ?
കേരളത്തില്‍ വ്യാപകമാകുന്ന പ്രോസ്റ്റ്രേറ്റ്‌ കാന്‍സറിനും ഗര്‍ഭാശയ മുഴകള്‍ക്കും പിന്നില്‍ മാദ്ധ്യമങ്ങള്‍ ഒരു തരം രതി നിര്‍വ്വേദത്തോടെ പ്രചരിപ്പിക്കുന്ന നീല ചിത്രങ്ങള്‍/നീല വാര്‍ത്തകള്‍ക്ക്‌ പങ്കുണ്ടോ? അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു.

മുന്‍പ്‌ മാദ്ധ്യമങ്ങള്‍ ഇത്ര നീചമല്ല്ലാതിരുന്ന കാലത്ത്‌ പ്രത്യുല്‍പാദനാവയവങ്ങളിലെ രോഗബാധ ഇന്നത്തേ പോലെ സര്‍വ്വസാധാരണമായിരുന്നില്ല..

പീഢനം/ലൈംഗികത ഒരു വാര്‍ത്തയായി വരുമ്പോള്‍ ഒരു ഇക്കിളിയൊക്കെ ആര്‍ക്കും ഉണ്ടാകും. ചന്തവും താരപ്രഭയുമുള്ള നേതൃനിരയിലെ യുവതികളും ടെന്നീസുകളിക്കാരുമൊക്കെ വാര്‍ത്തചിത്രങ്ങളായി പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും അതുണ്ടാവും. ഈ ഇക്കിളി മാദ്ധ്യമങ്ങള്‍ക്ക്‌ വെറും ഇക്കിളിയല്ല. കാശണു. കാശ്‌!

മാദ്ധ്യമങ്ങള്‍ ആകെ മാറിപ്പോയിരിക്കുന്നു. എഡിറ്റര്‍ക്ക്‌ പകരം ഇന്ന് ഫൈനാന്‍ഷ്യല്‍ മാനേജരന്മാരാണു മാദ്ധ്യമങ്ങള്‍ നിയന്ത്രിക്കുന്നത്‌. മാദ്ധ്യമ നയം അവര്‍ നിശ്ചയിക്കും.
ഇക്കിളി വില്‍ക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്ക്‌ നന്നായറിയാം.
കട്ടന്‍ കാപ്പി പത്രമായാലും, പരമ്പരാഗത സാംസ്കാരിക പത്രമായാലും ഫിനാന്‍സ്‌ വിഭാഗം വച്ച്‌ നീട്ടുന്ന ഇക്കിളിക്ക്‌ വഴങ്ങും. ജേര്‍ണ്ണലിസ്റ്റുകളും മോശമല്ല! ഈ ഇക്കിളിയൊക്കെ എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുണ്ട്‌ ഒരു ഓര്‍ഗ്ഗാസം. കൂലിക്കൊപ്പം സുഖം ഫ്രീ.
ചിലരത്‌ നേരിട്ട്‌ സംഘടിപ്പിക്കാനും ശ്രമിച്ചെന്നിരിക്കും.
കുപ്രസിദ്ധമായ ഒരു വ്യഭിചാരക്കേസില്‍ 'പ്രതി'ക്കെതിരെ നീളന്‍ പരമ്പര എഴുതി നാറ്റിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനെ പ്രേരിപ്പിച്ചത്‌ പ്രതിയുടെ 'വഴക്ക'ക്കുറവാണെന്ന് മാദ്ധ്യമലോകത്ത്‌ ഒരു ശ്രുതിയുണ്ട്‌. നേരോ നുണയോ എന്ന് അറിയില്ല.
പയ്യന്‍ കഥകള്‍ വായിച്ച ഏതെങ്കിലും നേരമ്പോക്കുകാരന്‍ പ്രചരിപ്പിച്ചതാവാനും ഇടയുണ്ട്‌.

ലൈംഗികതയെ വാര്‍ത്തയോ വാര്‍ത്താചിത്രങ്ങളോ ചിത്ര/ശ്രവ്യ വാര്‍ത്തയോ ആക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ പണം കിട്ടും. വരിക്കാരനു രോഗവും. കാശ്‌ കൊടുത്ത്‌ രോഗം വാങ്ങുന്ന പ്രബുദ്ധരായ ഒരു ജനതയെക്കാണമെങ്കില്‍ വരൂ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌!!

സാമൂഹിക പ്രതിബദ്ധതയുടേയും മൂല്യച്ച്യുതിക്കെതിരേയുള്ള ശക്തമായ പ്രതികരണത്തിന്റേയും മറവിലാണു ചൂടന്‍ വാര്‍ത്തകള്‍ അച്ച്‌ നിരത്തപ്പെടുകയും റിക്കോര്‍ഡ്‌ ചെയ്യപ്പെടുകയും ചെയ്യുന്നത്‌.പക്ഷെ മാദ്ധ്യമങ്ങളിലൂടെ ഒരാള്‍ അതാസ്വദിക്കുമ്പോള്‍ അറിവല്ല കാമമാണു ഉണ്ടാകുന്നത്‌.

ഏത്‌ പീഢനത്തിലായാലും ഇക്കിളിയുടെ വശമല്ലാതെ മറ്റ്‌ എന്താണു മാദ്ധ്യമങ്ങള്‍ക്ക്‌ പറയാനുള്ളത്‌? ഇതാണോ സാമൂഹിക പ്രതി ബദ്ധത? ഇത്രയും കാലം ജേര്‍ണ്ണലിസം നടത്തിയിട്ടും പീഢനങ്ങളുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടോ? മറവില്ലാതെ ഏത്‌ വൈകാരികതയും വര്‍ണ്ണിക്കാനുള്ള ഒരവസരമെന്നാല്ലാതെ മറ്റ്‌ എന്താണു ഇത്തരം വാര്‍ത്തകള്‍?

ഇവ പരത്തുന്ന സന്ദേശങ്ങള്‍ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ടോ?
മന്ത്രിക്കും തന്ത്രിക്കുമാകാമെങ്കില്‍ തനിക്കുമാകാം.
പിന്നെ അവര്‍ തടഞ്ഞു വീണ കുറ്റികള്‍ സൂക്ഷിക്കണം. ഒഴിവാക്കണം.
സംഗതി വ്യാപകമാകുമ്പോള്‍ അതിലെ ക്രൈം ലഘൂകരിക്കപ്പെടുന്നു.
എങ്ങനെയുണ്ട്‌ പീഡന കഥകളുടെ അപനിര്‍മ്മാണം!

വികാരം എങ്ങനെ രോഗമായി പരിണമിക്കും എന്നറിയണമെങ്കില്‍ അന്തര്‍ സ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തങ്ങളേപ്പറ്റി വിശദമായി അറിയണം. ആധുനിക വൈദ്യശാസ്ത്രത്തിനു പൂര്‍ണ്ണമായി വഴങ്ങിയിട്ടില്ലാത്ത ഒരു മേഖലയാണത്‌. എന്നാല്‍ ഭാരതത്തിലെ പൗരാണികര്‍ ഈ രംഗത്ത് ബഹുകാതം മുന്നോട്ട്‌ പോയിട്ടുണ്ട്.

അക്ഷരങ്ങളിലെ/ദൃശ്യങ്ങളിലെ/ശബ്ദത്തിലെ 'ഇക്കിളി' ഗൂഢമായ ഒരു information packet ആണു. അത്തരം ഒരു ന്യൂസ്‌ സ്റ്റോറി ഉള്ളിലേക്ക്‌ കടന്ന് ചെന്നാല്‍ നാം അറിയാതെ അതില്‍ നിന്നും ലൈംഗിക സിഗ്നലുകള്‍ പുറപ്പെടും.
വായിച്ച/കണ്ട/കേട്ട ആ 'കഥ' മുഴുവന്‍ തലച്ചോറിനുള്ളില്‍ പ്ലേ ചെയ്യപ്പെടും.
തലച്ചോര്‍ അതിനനുസരിച്ച്‌ വിദ്യുത്‌ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു.
തുടര്‍ന്ന് ഒരു സ്വപ്നലോകമുണ്ടാകുന്നു. കണ്ണു തുറന്നു കൊണ്ട്‌ കാണുന്ന സ്വപ്ന ലോകം!
മറ്റൊരാളുടെ അനുഭവം സ്വന്തം ഓജസ്സ്‌ കൊണ്ട്‌ പുനര്‍ നിര്‍മ്മിച്ച്‌ നാം അതില്‍ രമിക്കുന്നു.
അതിലെ കഥാപാത്രങ്ങളായി നാം സ്വയമറിയാതെ വേഷം മാറുന്നു.
മന്ത്രിയും തന്ത്രിയുമാകുന്നു.
അവര്‍ ചെയ്തതതും ചെയ്യാവുന്നതും ചെയ്യേണ്ടതും നാം ഭാവനയില്‍ അനുഭവിക്കുന്നു.
വാര്‍ത്തയിലൂടെ കടന്ന് പോകുന്ന നേരമത്രയും ഇതൊക്കെ യാഥാര്‍ത്ഥ്യമായാണു മനസ്സ്‌ സങ്കല്‍പിക്കുന്നത്‌. ഫലമോ ഗ്രന്ഥികള്‍ ഒക്കെ ഉണര്‍ന്ന് സ്രവങ്ങള്‍ ഒഴുകും. ശരീരത്തില്‍ ഒരുപാട്‌ രാസമാറ്റങ്ങള്‍ ഉണ്ടാകും. രക്തചംക്രമണം കൂടുന്നു. മൂക്കിലും തൊണ്ടയിലും കഫം നിറയുന്നു. അന്തരംഗം സൃഷ്ടിക്ക്‌ സജ്ജമാകുന്നു. ഹോര്‍മ്മോണുകളും ബീജാണ്ഡങ്ങളും പുറപ്പെടുന്നു. ഇതൊക്കെ നാം അറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണു.
ഉള്ളില്‍ ആ സംഭവങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയും ചേതന അതില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഈ മാറ്റങ്ങളൊക്കെ അപകടകരമാണു.
വാര്‍ത്ത അവസാനിക്കുമ്പോള്‍ ഇതൊരു സ്വപ്നാടനമാമയിരുന്നെന്ന് ബോദ്ധ്യമാകും.
പക്ഷെ തുടങ്ങി വച്ച ശാരീരിക മാറ്റങ്ങള്‍ക്ക്‌ എന്തു സംഭവിക്കുന്നു?
അതൊക്കെ പകുതി വഴിയില്‍ നിര്‍ത്തി വയ്കേണ്ടി വരുന്നു.
സ്രവിച്ച രാസവസ്തുക്കള്‍ പലതും പുറത്ത്‌ പോകേണ്ടതാണു. പക്ഷെ വഴിയില്ല.
അകത്ത്‌ തടഞ്ഞ അവ രാസ പരിണാമം വഴി കല്ലുകള്‍, മുഴകള്‍ ഒക്കെ ആയി മാറുന്നു. കാലാന്തരത്തില്‍ അവ കാന്‍സര്‍ പോലുള്ള വലിയ രോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും.
ഇക്കിളി പങ്ക്‌ വയ്ക്കുന്നത്‌ വഴി മാദ്ധ്യമങ്ങള്‍ രോഗം സംഭാവന ചെയ്യുന്നതിങ്ങനെയാണു.

പൗരാണികര്‍ ഇത്‌ മുന്‍പ്‌ തന്നെ മനസ്സിലാക്കിയിട്ടുണ്ട്‌. അതു കൊണ്ടാണു ഭാരതത്തിലെ എക്കാലത്തേയും വലിയ മീഡിയാ റിസര്‍ച്ചറായിരുന്ന ഭരതമുനി പറഞ്ഞത്‌; ഭയം, ഭീതി, മരണം, യുദ്ധം, ലൈംഗികത തുടങ്ങി ഋണാത്മകമായ ജീവിത സന്ദര്‍ഭങ്ങള്‍ പൊതു സദസ്സില്‍ പ്രകടിപ്പിക്കരുത്‌. കാമം, കോപം, ഭയം എന്നിവ രോഗങ്ങളായിത്തന്നെയാണു അഷ്ടാംഗ ഹൃദയവും കരുതുന്നത്‌. ദുരാചാരങ്ങളെ ഉപേക്ഷിക്കാനും ഇന്ദ്രിയങ്ങളെ അടക്കി വക്കാനും അതു ഉപദേശിക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ അത്‌ അനിവാര്യമാണു.

മാദ്ധ്യമങ്ങള്‍ തങ്ങളുടെ താത്രീ വിചാര പരമ്പരകളിലൂടെയും ലൈംഗികത ഉണര്‍ത്തുന്ന മറ്റ്‌ പരാമര്‍ശങ്ങളിലൂടെയും അത്‌ അട്ടിമറിക്കുന്നു.
ഒരാളുടെ ലൈംഗികത മറ്റൊരാള്‍ അറിയുന്നത്‌ കൊണ്ട്‌ സമൂഹത്തിനു എന്തു പ്രയോജനം?
കൂടുതല്‍ ദുരാചാരങ്ങള്‍ക്ക്‌ അത്‌ വഴിവയ്ക്കുമെന്നല്ലാതെ? സമൂഹത്തിലെ പുഴുക്കുത്താണവ.
അവയെ ബാക്കിയുള്ളവര്‍ക്കു കൂടി പരിചയപ്പെടുത്തി കൊടുക്കുന്നത്‌ കൊണ്ട്‌ എന്ത്‌ നേട്ടമാണുണ്ടാകുക? വേറൊരാള്‍ക്കു കൂടി അതില്‍ താല്‍പ്പര്യമുണ്ടാകുമെന്നല്ലാതെ?
സമൂഹ ദുഷ്കൃതികളെ പരസ്യപ്പെടുത്തലിലൂടെ പരിഹരിക്കാനാവുമായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്ന് പീഡനങ്ങളൊ, കത്തിക്കുത്തോ, വിഭാഗീയതയോ, ചേരിപ്പോരോ, മത വൈരമോ കാണില്ലായിരുന്നു. ശരിയല്ലെ? ആലോചിച്ച്‌ നോക്കുക.

പഥ്യം:

സ്ത്രീകള്‍ക്കുള്ള ഒരു പ്രസിദ്ധീകരണവും വീട്ടില്‍ കയറ്റരുത്‌.
ഡോക്ടറോട്‌ ചോദിക്കരുത്‌. പഥ്യം തെറ്റിക്കണമെന്ന് തോന്നിയാല്‍ വല്ല അശ്ലീല സാഹിത്യവും വായിച്ച്‌ തൃപ്തി അടഞ്ഞുകൊള്ളണം.
ഇത്ര അപകടം അതിനില്ല.

Sunday, May 20, 2007

വി.എസ്സും നോബല്‍ സമ്മാനവും

വി.എസ്സും നോബല്‍ സമ്മാനവും

തെക്കു വടക്ക്‌ ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക്‌ പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്‌.
ഇതാണു കൊച്ച്‌ കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.

പണത്തിനും പേശീ ബലത്തിനും താഴെയാണു ജനകീയാധികാരം എന്ന് മേനി നടിച്ച്‌ നടന്നവര്‍ക്ക്‌ ഒരു നടുക്കം! അവരുടെ സ്വപ്നങ്ങള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണു ദൃശ്യമാദ്ധ്യമങ്ങള്‍ ഓരോ നിമിഷവും കാണിച്ചു കൊണ്ടിരിക്കുന്നത്‌.

ഇപ്പോള്‍ മൂന്നാറില്‍.
താമസിക്കാതെ കേരളമൊട്ടാകെ!!

ഇതിനൊക്കെ നാം നന്ദി പറയേണ്ട ഒരു ഉരുക്ക്‌ മനുഷ്യനുണ്ട്‌.
വി.എസ്സ്‌. അച്യുതാനന്ദന്‍ എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി.

സ്വകാര്യ സ്വത്തിനെ അമ്പേ നിഷേധിക്കുന്ന തത്ത്വ ചിന്തയാണു കമ്മ്യൂണിസത്തില്‍.
അതു സ്വന്തം രക്തത്തില്‍ അലിയിച്ചു ചേര്‍ത്ത വ്യക്തിയാണു വി.എസ്സ്‌.
ജനകീയ ജനാധിപത്യത്തില്‍ ആ തത്ത്വചിന്തക്ക്‌ സാരമായ കട്ടി കുറവ്‌ സംഭവിച്ചു.
എന്നാല്‍ അതു പൊതുജനത്തിന്റെ മൊത്തം മുതലും കൊള്ളയടിക്കുന്നതിലേക്ക്‌ എത്തിച്ചേരുന്നത്‌ കാണുമ്പോള്‍ വി.എസ്സിനെപ്പോലെ ഒരാള്‍ക്ക്‌ രോഷം കൊള്ളാതിരിക്കാനാവുമോ?
ആ രോഷാഗ്നിയാണു മൂന്നാറില്‍ ഇന്ന് ആളിപ്പടരുന്നത്‌.
മലമുകളിലെ ശീതളമായ കുളിരിനെ അലിയിച്ച്‌ കളയുന്നത്‌.

നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്‌.
കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്‍ക്കുന്ന കാടുകളുമാണു.
മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്‌.
പോയ കാടുകള്‍ ഇനി തിരിച്ച്‌ വരില്ല.
പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം.
ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം.
ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്‌.
ഇതൊരു നിസ്സാര സംഗതിയല്ല.

ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.

കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും.
ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്‌.
സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ.
എന്നിട്ടും അവര്‍ അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു.
അപ്പോള്‍ കേരളം പോലെ Politically sesitive ആയ ഒരു സ്ഥലത്ത്‌ എന്തൊക്കെ സംഭവിച്ചു കൂടാ? ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച്‌ കൊണ്ട്‌ ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട്‌ പ്രശംസിച്ചാല്‍ മതിയാകും?
അച്യുതാനന്ദന്റെ ഉരുക്ക്‌ മുഷ്ഠിക്ക്‌ മുന്നില്‍ എല്ലാ എതിര്‍പ്പുകളും അസ്തമിച്ചു.
കേരളത്തിനു പ്രത്യാശയുണര്‍ന്നു.
സാധാരണ മനുഷ്യന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
കലികാലത്തില്‍ ധര്‍മ്മ ധേനു മൂന്ന് കാലുകളും നഷ്ടപ്പെട്ട്‌ നിന്ന് കേഴുമ്പോള്‍ രക്ഷകനായവതരിച്ച പുരാണകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു വി.എസ്സ്‌.
ജീവന്റെ നിലനില്‍പ്പിനെയാണു അദ്ദേഹം പരിരക്ഷിച്ചിരിക്കുന്നത്‌.
ലോകമെമ്പാടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണു.
ചൂട്‌ കൂടുന്നു.
കുടിവെള്ളം കിട്ടാതാകുന്നു.
നദികള്‍ നഷ്ടപ്പെടുന്നു.
ഭൂമി ദുര്യുപയോഗം ചെയ്യപ്പെടുന്നു.
മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെ മുള്‍മുനയിലാണു.
എന്തും സംഭവിക്കാവുന്ന ഒരു ആത്മഹത്യാ മുനമ്പില്‍ ചെന്നു നില്‍ക്കുകയാണു മാനവം.
പിന്‍ വിളി വിളിക്കാന്‍ ആരുമില്ല.

ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു.

ഇതു പൂര്‍ണ്ണവും സമഗ്രവുമാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷെ ഇന്നത്തെ ലോകക്രമത്തില്‍ ഇത്രയെങ്കിലും കഴിയുന്നതു അത്ഭുതമാണു.
അതിനു അച്യുതാനന്ദന്‍ ആദരിക്കപ്പെട്ടേ തീരു.
നാം അതിനു വിമുഖത കാട്ടിയാല്‍ ലോകം നമ്മെ പരിഹസിക്കും.
കേരളവും മൂന്നാറുമൊന്നും ഇന്ന് പാശ്ചാത്യലോകത്തിനു അജ്ഞാതമല്ല.
മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊക്കെ ഉറ്റ്‌ നോക്കുന്നുണ്ട്.
നാം ആദരിക്കുന്നത്‌ കണ്ടില്ലെങ്കില്‍ അവര്‍ മുന്നോട്ട്‌ വന്നെന്ന് ഇരിക്കും.
ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക്‌ പോലും പലരും ആദരിക്കപ്പെട്ടിട്ടുണ്ട്‌.
അതു കൊണ്ട്‌ വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
രണ്ടായാലും നേടുന്നത്‌ വി.എസ്സ്‌ ആയതു കൊണ്ട്‌ അതു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തൊപ്പിയിലെ ചുവന്ന ഒരു തൂവലായിരിക്കും.
കേരളത്തിലെ സാധാരണക്കാരനു അതു അഭിമാന പൂര്‍വ്വം നെഞ്ചിലെടുത്തണിയാനും സാദ്ധ്യമാകും. ഇനി നാമതിനു കാത്തിരിക്കുകയേ വേണ്ടു.
അതിനു മുന്‍പ്‌ നാം വേണ്ടത്‌ ചെയ്യണം.

അനുപാനം.

മലയമുക്കികളെ നടുക്കി. അതു കൊണ്ട്‌ തീരുന്നില്ല. മണലൂറ്റന്മാരും, മദ്യവാറ്റന്മാരും, മുന്തിയറപ്പന്മാരും (ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളുമുള്‍പ്പെടെ) വേറെ കിടക്കുന്നു...അവ ഓരോ കഴഞ്ച്‌ എടുത്ത്‌ സ്ഫുടപാകം ചെയ്തു സേവിക്കണം. എങ്കിലെ കേരളത്തിലെ ജനതയുടെ നെഞ്ചിടിപ്പ്‌ മാറൂ.

അറിയിപ്പ്‌.


നിങ്ങളുടെ അഭിപ്രായം ചുരണ്ടിയെടുത്ത്‌ താഴെ കാണുന്ന കഷായക്കുപ്പിയില്‍ ഇടുക.
http://www.orkut.com/Scrapbook.aspx?uid=7558426525359753485

Saturday, May 19, 2007

വി.എസ്സും നോബല്‍ സമ്മാനവും


തെക്കു വടക്ക്‌ ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക്‌ പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്‌. ഇതാണു കൊച്ച്‌ കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.
പണത്തിനും പേശീ ബലത്തിനും താഴെയാണു ജനകീയാധികാരം എന്ന് മേനി നടിച്ച്‌ നടന്നവര്‍ക്ക്‌ ഒരു നടുക്കം! അവരുടെ സ്വപ്നങ്ങള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണു ദൃശ്യമാദ്ധ്യമങ്ങള്‍ ഓരോ നിമിഷവും കാണിച്ചു കൊണ്ടിരിക്കുന്നത്‌.
ഇപ്പോള്‍ മൂന്നാറില്‍.
താമസിക്കാതെ കേരളമൊട്ടാകെ!!
ഇതിനൊക്കെ നാം നന്ദി പറയേണ്ട ഒരു ഉരുക്ക്‌ മനുഷ്യനുണ്ട്‌.
വി.എസ്സ്‌. അച്യുതാനന്ദന്‍ എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി.
സ്വകാര്യ സ്വത്തിനെ അമ്പേ നിഷേധിക്കുന്ന തത്ത്വ ചിന്തയാണു കമ്മ്യൂണിസത്തില്‍.
അതു സ്വന്തം രക്തത്തില്‍ അലിയിച്ചു ചേര്‍ത്ത വ്യക്തിയാണു വി.എസ്സ്‌.
ജനകീയ ജനാധിപത്യത്തില്‍ ആ തത്ത്വചിന്തക്ക്‌ സാരമായ കട്ടി കുറവ്‌ സംഭവിച്ചു.
എന്നാല്‍ അതു പൊതുജനത്തിന്റെ മൊത്തം മുതലും കൊള്ളയടിക്കുന്നതിലേക്ക്‌ എത്തിച്ചേരുന്നത്‌ കാണുമ്പോള്‍ വി.എസ്സിനെപ്പോലെ ഒരാള്‍ക്ക്‌ രോഷം കൊള്ളാതിരിക്കാനാവുമോ?
ആ രോഷാഗ്നിയാണു മൂന്നാറില്‍ ഇന്ന് ആളിപ്പടരുന്നത്‌.
മലമുകളിലെ ശീതളമായ കുളിരിനെ അലിയിച്ച്‌ കളയുന്നത്‌.

നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്‌, കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്‍ക്കുന്ന കാടുകളുമാണു. മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്‌. പോയ കാടുകള്‍ ഇനി തിരിച്ച്‌ വരില്ല. പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം. ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം. ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്‌.ഇതൊരു നിസ്സാര സംഗതിയല്ല.

ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.

കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും. ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്‌. സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ. എന്നിട്ടും അവര്‍ അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു. അപ്പോള്‍ കേരളം പോലെ Politically sesitive ആയ ഒരു സ്ഥലത്ത്‌ എന്തൊക്കെ സംഭവിച്ചു കൂടാ?

ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച്‌ കൊണ്ട്‌ ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട്‌ പ്രശംസിച്ചാല്‍ മതിയാകും?അച്യുതാനന്ദന്റെ ഉരുക്ക്‌ മുഷ്ഠിക്ക്‌ മുന്നില്‍ എല്ലാ എതിര്‍പ്പുകളും അസ്തമിച്ചു. കേരളത്തിനു പ്രത്യാശയുണര്‍ന്നു.
സാധാരണ മനുഷ്യന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
കലികാലത്തില്‍ ധര്‍മ്മ ധേനു മൂന്ന് കാലുകളും നഷ്ടപ്പെട്ട്‌ നിന്ന് കേഴുമ്പോള്‍ രക്ഷകനായവതരിച്ച പുരാണകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു വി.എസ്സ്‌.
ജീവന്റെ നിലനില്‍പ്പിനെയാണു അദ്ദേഹം പരിരക്ഷിച്ചിരിക്കുന്നത്‌.
ലോകമെമ്പാടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണു.
ചൂട്‌ കൂടുന്നു.
കുടിവെള്ളം കിട്ടാതാകുന്നു.
നദികള്‍ നഷ്ടപ്പെടുന്നു.
ഭൂമി ദുര്യുപയോഗം ചെയ്യപ്പെടുന്നു.
മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെ മുള്‍മുനയിലാണു.
എന്തും സംഭവിക്കാവുന്ന ഒരു ആത്മഹത്യാ മുനമ്പില്‍ ചെന്നു നില്‍ക്കുകയാണു മാനവം.
പിന്‍ വിളി വിളിക്കാന്‍ ആരുമില്ല.
ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു. ഇതു പൂര്‍ണ്ണവും സമഗ്രവുമാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷെ ഇന്നത്തെ ലോകക്രമത്തില്‍ ഇത്രയെങ്കിലും കഴിയുന്നതു അത്ഭുതമാണു.
അതിനു അച്യുതാനന്ദന്‍ ആദരിക്കപ്പെട്ടേ തീരു.
നാം അതിനു വിമുഖത കാട്ടിയാല്‍ ലോകം നമ്മെ പരിഹസിക്കും.
കേരളവും മൂന്നാറുമൊന്നും ഇന്ന് പാശ്ചാത്യലോകത്തിനു അജ്ഞാതമല്ല.
ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊക്കെ ഉറ്റ്‌ നോക്കുകയാണു.
നാം ആദരിക്കുന്നത്‌ കണ്ടില്ലെങ്കില്‍ അവര്‍ മുന്നോട്ട്‌ വന്നെന്ന് ഇരിക്കും.
ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക്‌ പോലും പലരും ആദരിക്കപ്പെട്ടിട്ടുണ്ട്‌.
അതു കൊണ്ട്‌ വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
രണ്ടായാലും നേടുന്നത്‌ വി.എസ്സ്‌ ആയതു കൊണ്ട്‌ അതു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തൊപ്പിയിലെ ചുവന്ന ഒരു തൂവലായിരിക്കും. കേരളത്തിലെ സാധാരണക്കാരനു അതു അഭിമാന പൂര്‍വ്വം നെഞ്ചിലെടുത്തണിയാനും സാദ്ധ്യമാകും.
ഇനി നാമതിനു കാത്തിരിക്കുകയേ വേണ്ടു.
അതിനു മുന്‍പ്‌ നാം വേണ്ടത്‌ ചെയ്യണം.


അനുപാനം.
മലയമുക്കികളെ നടുക്കി. അതു കൊണ്ട്‌ തീരുന്നില്ല. മണലൂറ്റന്മാരും, മദ്യവാറ്റന്മാരും, മുന്തിയറപ്പന്മാരും (ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളുമുള്‍പ്പെടെ) വേറെ കിടക്കുന്നു...അവ ഓരോ കഴഞ്ച്‌ എടുത്ത്‌ സ്ഫുടപാകം ചെയ്തു സേവിക്കണം. എങ്കിലെ കേരളത്തിലെ ജനതയുടെ നെഞ്ചിടിപ്പ്‌ മാറൂ.

അറിയിപ്പ്‌.
നിങ്ങളുടെ അഭിപ്രായം ചുരണ്ടിയെടുത്ത്‌ താഴെ കാണുന്ന കഷായക്കുപ്പിയില്‍ ഇടുക.

http://www.orkut.com/Scrapbook.aspx?uid=7558426525359753485

Tuesday, May 1, 2007

ക്ഷേത്രങള്‍ ആരാധനാലയങളാണോ?

ധനാവാഹന ഭീകര തന്ത്രം

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്നത്‌ ദൈവവുമായോ ദര്‍ശനവുമായോ ബന്ധപ്പെട്ട ഒരു കാര്യമല്ല. അതു വെറും Law of the land ആണു. ക്ഷേത്രപ്രവേശനം നിലവില്‍ വന്ന ശേഷം ജനപ്രതിനിധികള്‍ കൂടിയാലോചിച്ച്‌ അംഗീകരിച്ച ഒരു പ്രമേയത്തിന്റേയോ നിയമത്തിന്റേയോ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒരു ചട്ടം. അതു നടപ്പാക്കാനുള്ള ചുമതല ദേവസ്വത്തിനുണ്ട്‌. അതുകൊണ്ടാവണമല്ലോ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ആ അറിയിപ്പ്‌ പരസ്യമായി എഴുതി വച്ചിരിക്കുന്നത്‌. ഒരു രാജ്യത്തും സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇതു പോലെ ഒരു നിയമവും നടപ്പില്‍ വരുത്താനാവില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനപ്രതിനിധികള്‍ക്ക്‌ (രാജഭരണത്തില്‍ രാജാവിനും) അത്‌ നീക്കം ചെയ്യാനോ കര്‍ശ്ശനമാക്കാനോ അവകാശമുണ്ട്‌. യേശുദാസിനുമാത്രമായി ആ നിയമം ഇളവു ചെയ്താലും തെറ്റ്‌ പറയാനാവില്ല.

പിന്നെ എന്തു കൊണ്ടാണിത്‌ വിവാദമാകുന്നത്‌? വികാരം വിവേകത്തെ മറികടക്കുന്നത്‌ കൊണ്ട്‌ എന്ന് സാമാന്യമായി പറയാം. വിശ്വാസികളുടെ സംഘങ്ങള്‍ നിയമം നിര്‍വ്വചിക്കുന്നു. ദൈവത്തിന്റെ പേരില്‍ അവര്‍ക്കെന്തും ചെയ്യാം. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വസാക്ഷിയുമായ ഈശ്വരനെ രക്ഷിക്കാന്‍ വരെ ഭക്തസംഘങ്ങള്‍ മുന്നിട്ട്‌ ഇറങ്ങുന്നു. എന്തു വിരോധാഭാസമാണിത്‌! ഇതൊരു രോഗലക്ഷണമാണു. സനാതനി സെമെറ്റിക്കാവുന്നതിന്റെ ലക്ഷണം. ഹിന്ദുവെന്ന് (പരിഹസിക്കാന്‍) ഇരട്ടപ്പേരിട്ട്‌ വിളിക്കുന്ന ഇന്ത്യാക്കാരനു ദൈവം മുകളിലെവിടെയോ ഇരുന്ന് ഭരിക്കുന്ന മനുഷ്യരൂപിയൊന്നുമായിരുന്നില്ല. ആ മാറ്റം സംഭവിച്ചിട്ട്‌ അധികം കാലമായിട്ടുമില്ല. സംസ്കാരത്തിന്റെ അടിത്തറയിളക്കിയ മെക്കാളേയുടെ വിദ്യാഭ്യാസം വന്നതിനു ശേഷമാണു അതുണ്ടായത്‌. പാരമ്പര്യത്തേയും അറിവിനേയും പരിഹസിച്ചും വലിച്ചെറിഞ്ഞും പടിഞ്ഞാറിന്റെ ചുഷണ സംസ്കാരം സ്വാഗതം ചെയ്ത സവര്‍ണ്ണഹിന്ദുവിന്റെ കാലം മുതലാണു ദൈവം പടികയറിപ്പോയത്‌. പിന്നെ വിശ്വാസികള്‍ സംഘം ചേരാനും ദൈവത്തെ സംരക്ഷിക്കാനും തുടങ്ങി. സംഘടിച്ച്‌ ശക്തരാകാന്‍ ആഹ്വാനം ചെയ്ത സന്യാസിമാര്‍ നമുക്കുണ്ടായി. വിശ്വാസം വലിയൊരു വ്യവസായമായി മാറുന്ന കാഴ്ചയുടെ മദ്ധ്യത്തിലാണു നാം ഇപ്പോള്‍. ദൈവത്തിനു കടുത്ത വര്‍ണ്ണങ്ങള്‍ നല്‍കുന്നതും വിവാദങ്ങള്‍ വഴി പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതും വ്യവസായങ്ങളില്‍ സ്വാഭാവികം. അതില്‍ തെറ്റ്‌ പറയരുത്‌.

ഇതിനിടയില്‍ ലളിതമായ ഒരു ചോദ്യമുണ്ട്‌. ക്ഷേത്രങ്ങള്‍ സാമൂഹികാരാധനയ്ക്കുള്ള ഇടങ്ങളാണോ? അവിടെ ചെന്നാല്‍ ഭക്തിയും ജ്ഞാനവും ഉണ്ടാകുമോ? മനസ്സ്‌ ശാന്തമാകുമോ? സംശയമാണു. എന്തൊരു ബഹളമാണു ക്ഷേത്രങ്ങളില്‍? നിര്‍മ്മാല്യത്തിനും ദീപാരാധനയ്ക്കും തിരക്ക്‌. വിവാഹം, ചോറൂണ്‍, തുലാഭാരം തുടങ്ങി ചടങ്ങുകള്‍ വേറെ. VIP ഭക്തന്മാരും അവരുടെ കറുത്തപൂച്ചകളും ചെയ്യുന്ന ശല്യം മറുവഴിക്ക്‌! ഇതിനിടയില്‍ ദേവനെ ഒന്ന് നന്നായി കാണുന്ന എത്ര പേരുണ്ട്‌? ഈ ബഹളങ്ങള്‍ക്കിടയില്‍ മനസ്‌ ശാന്തമാകുന്നതെങ്ങനെ? ശാന്തിയില്ലാതെ എന്ത്‌ ആരാധന?

പ്രാര്‍ത്ഥിച്ചതു കൊണ്ട്‌ മാത്രമായില്ല. ദൈവം പ്രസാദിക്കണമെങ്കില്‍ പണം കൊടുക്കണം. കണ്ടിട്ടില്ലെ അനുഗ്രഹങ്ങളുടെ വിലവിവരപ്പട്ടിക ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്നത്‌? കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ അനുഗ്രഹം!! എന്നിട്ടും ഭഗവാനേപ്പറ്റിപ്പറയുന്നതോ 'നിര്‍മ്മമന്‍'.

അനുഗ്രഹിക്കുക മാത്രമല്ല ദൈവത്തിന്റെ തൊഴില്‍. മനുഷ്യര്‍ തമ്മിലുള്ള വഴക്കിനും വക്കാണത്തിനും കക്ഷിചേരണം. വേറൊരുത്തന്‍ മുടിയാനും ചാകാനും പൂജയുണ്ട്‌. ശത്രുവിന്റെ കയ്യോ കാലോ ഒടിക്കാന്‍ ദൈവത്തോട്‌ പറഞ്ഞാല്‍ മതി. ഇതെന്തു ലോകം? ദൈവമെന്താ ക്വട്ടേഷന്‍ പാര്‍ട്ടിയോ? പ്രാര്‍ത്ഥിക്കുന്നവന്റെ ഗുണ്ടയാകേണ്ടി വരുന്ന ദൈവത്തിന്റെ ഗതികേടിനേക്കുറിച്ച്‌ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ചെയ്യുന്ന വേഷങ്ങള്‍ ജീവിതത്തില്‍ കെട്ടേണ്ടി വരുന്ന ഭഗവാനെക്കുറിച്ച്‌ എന്തു പറയാന്‍! നിശ്ചലനും നിരാകാരനുമായ ഈശ്വരനെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ക്കുന്ന മനുഷ്യമനസിനെ രണ്ട്‌ കയ്യുമുയര്‍ത്തി തൊഴണം.

ക്ഷേത്രവും ക്ഷേത്രാരാധനയും വൈദികമാണെന്ന് പറയാന്‍ പ്രയാസമാണു. ആരും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. വൈദിക കാലത്ത്‌ ജ്ഞാനമാണു പരമപദം. അതിനുള്ള ക്ഷേത്രങ്ങള്‍ ഋഷീശ്വരന്മാരാണു. അവര്‍ കുടിലുകളില്‍ താമസിച്ചു. അദ്ധ്യയനമാണു ആരാധന. രാജാക്കന്മാരും സാധാരണക്കാരും അവിടേക്ക്‌ ചെന്നു. അറിവ്‌ പാത്രമനുസരിച്ച്‌ അവര്‍ പകര്‍ന്നു. ശാന്തിയും സമാധാനവും ഉണ്ടായി. മനുഷ്യന്‍ തൃപ്തിയോടെ ജീവിച്ച്‌ പോന്നു. സനാതന ധര്‍മ്മത്തില്‍ ഇതിലപ്പുറം എന്താണു ഉള്ളതു?

സനാതന ധര്‍മ്മത്തിന്റെ അടിത്തറ വേദമാകുമ്പോള്‍ അതിലില്ലാത്തതു നിഷ്കരുണം ഉപേക്ഷിക്കണ്ടതാകുന്നു.

അപ്പോള്‍ ശ്രീരാമനും, അര്‍ജ്ജുനനുമൊക്കെ പൂജകള്‍ നടത്തിയിട്ടുണ്ടല്ലോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. പക്ഷെ അതൊന്നും ഇന്ന് നാം കാണുന്ന മാതിരിയുള്ള ക്ഷേത്രങ്ങളിലായിരുന്നില്ല. രാമേശ്വരത്ത്‌ കടല്‍ത്തീരത്തായിരുന്നു രാമന്റെ പൂജ.
വെറും പൂഴി മണ്ണില്‍.
ഈശ്വരനെ പ്രത്യക്ഷപ്പെടുത്തിയതായി പറയപ്പെടുന്ന ഓരോ കഥാപാത്രങ്ങളും വിജനവും ഗഹനവുമായ വനങ്ങളില്‍പ്പോയാണു സാക്ഷാത്ക്കാരം നേടിയത്‌.
അതിനൊന്നും ഇന്നുള്ള പോലെ വലിയ എടുപ്പോടുകൂടിയ കെട്ടിടങ്ങളോ പുരോഹിതന്മാരോ അമ്പലം കമ്മറ്റിക്കാരോ ആവശ്യമായിരുന്നില്ല. അവര്‍, തനിച്ച്‌, ഏകാന്തത്തില്‍ നേടിയ നിര്‍വൃതിയെ ആണു പിന്നീട്‌ ക്ഷേത്രങ്ങളിലൂടെ പുരോഹിത വര്‍ഗ്ഗം വില്‍പ്പനക്ക്‌ വയ്ക്കാന്‍ ശ്രമിച്ചത്‌. ക്ഷേത്രങ്ങള്‍ക്ക്‌ അതു നല്‍കാനാവില്ലെന്ന് ഈ വിവാദമുള്‍പ്പെടെയുള്ള ചരിത്രം തെളിയിക്കുന്നു.

അപ്പോള്‍ പിന്നെ ഈ ക്ഷേത്രങ്ങള്‍ എങ്ങനെ ഉണ്ടായി?
അവയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ചില തെളിവുകള്‍ ലഭിക്കും.
വൈദേശിക കയ്യേറ്റക്കാരെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്വദേശീയരായ ഹിന്ദു രാജാക്കന്മാര്‍ നശിപ്പിച്ചിട്ടുണ്ട്‌. ഏതു രാജാവും അന്യരാജ്യം പിടിച്ചടക്കുമ്പോള്‍ ആദ്യം കയ്യേറിയിരുന്നതു ക്ഷേത്രങ്ങളായിരുന്നു. അവ തീര്‍ത്തും കൊള്ളയടിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത്‌ കൊണ്ട്‌ പോവുകയും ചെയ്തിരുന്നു. ക്ഷേത്രസമുച്ചയങ്ങള്‍ തകര്‍ത്ത്‌ തരിപ്പണമാക്കാനും പല ഹിന്ദു രാജാക്കന്മാരും മടിച്ചില്ല. അവയൊക്കെ ആരാധനാലയങ്ങളായിരുന്നുവെങ്കില്‍ ഹിന്ദു ധര്‍മ്മികളായ രാജാക്കന്മാര്‍ അങ്ങനെ ചെയ്യുമായിരുന്നോ? വെറുതെ ദൈവകോപം വരുത്തി വയ്ക്കുന്ന അത്തരം പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഏത്‌ ഹിന്ദുവാണു ധൈര്യപ്പെടുക? ക്ഷേത്രങ്ങള്‍ രാജാധികാരത്തിനു താഴെയായിരുന്നു എന്നൊരു തീര്‍പ്പ്‌ ഭാരതത്തില്‍ പണ്ട്‌ തൊട്ടേ നിലനിന്നിരുന്നു എന്നു വേണം കരുതാന്‍.

ഇതിലേക്കുള്ള തെളിവിനായി അത്ര പഴയകാലം വരെ ഒന്നും പോകണ്ട.
തീവ്രഹിന്ദുവായ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്രമോഡി ചെയ്തത്‌ ശ്രദ്ധിച്ചാല്‍ മതി.
നര്‍മ്മദ അണക്കെട്ടിനായി ആയിരക്കണക്കിനു ശിവക്ഷേത്രങ്ങളാണു ഗുജറാത്തില്‍ മുക്കിക്കളയേണ്ടി വന്നത്‌. നര്‍മ്മദയുടെ തീരത്തെ ക്ഷേത്രങ്ങളുടെ പ്രാധാന്യം അദ്ദേഹത്തിനു തീരെ അറിവില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണു. ഹിന്ദു സന്യാസത്തിനു അവിഭാജ്യമാണു നര്‍മ്മദാ തീരത്തെ ക്ഷേത്രങ്ങള്‍. അവയിലൂടെ ഒരു വട്ടം ചുറ്റിക്കഴിയുമ്പോഴാണു ഒരു ഹിന്ദു സന്യാസി പൂര്‍ണ്ണനാകുന്നത്‌. നര്‍മ്മദാ പരിക്രമണം എന്നത്‌ അറിയപ്പെടുന്നു. നര്‍മ്മദയില്‍ അണക്കെട്ട്‌ വന്നപ്പോള്‍ ഹിന്ദുവിനു നിഷേധിക്കപ്പെട്ടതു ഏറ്റവും പാവനമായ ഒരു അനുഷ്ടാനമാണു. നര്‍മ്മദാ പരിക്രമണം. അതും അനുഷ്ടാനങ്ങളേ ഒക്കെ ബഹുമാനിക്കുന്ന, ഹിന്ദുവായ, ലോകമെങ്ങും ഹിന്ദു ധര്‍മ്മം പുലരണമെന്ന് ഓരോ ശ്വാസത്തിലും ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയില്‍ നിന്ന്.

ഇതില്‍ നിന്നും നമുക്ക്‌ ലഭിക്കുന്ന സന്ദേശമെന്താണു?

ഒരു പൊതുധര്‍മ്മത്തിനായി ഏതു വലിയ ക്ഷേത്രത്തേയും ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. ആയിരക്കണക്കിനാളുകള്‍ക്ക്‌ കുടിവെള്ളം, ഹെക്ടറുകണക്കിനു ഭൂമിയില്‍ കൃഷി, വ്യവസായങ്ങള്‍ക്ക്‌ ശുദ്ധജലം. നര്‍മ്മദ വിഭാവനം ചെയ്യുന്നത്‌ അതാണു. ഹിന്ദുവിന്റെ അനുഷ്ടാനങ്ങള്‍ മാറ്റിവച്ചാണെങ്കിലും ഇതൊക്കെ നേടുന്നതാണു പുണ്യം. സാമൂഹികാരാധനക്ക്‌ ഇടം വേറെയുണ്ടാക്കാം.

കേരളത്തിന്റെ കാര്യം വരുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക്‌ സാമൂഹിക ആരാധനയില്‍ ഇത്രപോലും പങ്കുണ്ടോ എന്ന് സംശയമാണു.

വലിയ വലിയ നമ്പൂതിരി കുടുംബങ്ങളില്‍ സ്വന്തമായ വച്ച്‌ വാഴിച്ചകള്‍ ഉണ്ട്‌. ദേവത അവരുടെ ഇല്ലങ്ങളില്‍ പാര്‍ക്കുന്നു.
തൊട്ട്‌ താഴെയുള്ള നായന്മാര്‍ക്കും മറ്റും കളരി ദൈവങ്ങളും പിതൃക്കളുമായിരുന്നു ആരാദ്ധ്യര്‍.
ഒറ്റത്തിരി മാത്രം കൊളുത്തുന്ന കാവുകള്‍ അവരിലെ സ്ഥാനികളുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ഈഴവര്‍ക്കും ഏതാണ്ട്‌ ഇതേപോലെ തന്നെ.
ദളിതുകള്‍ക്ക്‌ പ്രകൃതി ദൈവങ്ങള്‍! ഏറ്റവും ശക്തവും തീഷ്ണവുമായിരുന്നു അവരുടെ സാന്നിദ്ധ്യം.

ഇതിനിടയില്‍ നാമിന്നു കാണുന്ന ക്ഷേത്രങ്ങളുടെ സ്ഥാനം എവിടെയാണു?

ക്ഷേത്രങ്ങള്‍ നില്‍ക്കുന്ന സ്ഥലം അതിന്റെ രൂപകല്‍പ്പന തുടങ്ങിയവ ശ്രദ്ധിച്ചാല്‍ അതേപ്പറ്റി ചില ഊഹങ്ങള്‍ കിട്ടും. ഗ്രാമകേന്ദ്രത്തില്‍ ഉയര്‍ന്ന ഒരു സ്ഥാനത്തായിരിക്കും ഏതാണ്ട്‌ മിക്ക ക്ഷേത്രങ്ങളും. കനത്ത ചുറ്റ്‌ മതിലു കൊണ്ട്‌ മറ്റുള്ള എടുപ്പുകളില്‍ നിന്ന് വേര്‍തിരിച്ചാണു അവയുടെ നില്‍പ്പ്‌.
മലയാളി വേലി പോലും കെട്ടിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണു ഈ കനത്ത ചുറ്റുമതില്‍ എന്നോര്‍ക്കണം. ഒരു സംരക്ഷിത മേഖലയുടെ എല്ലാ സ്വഭാവവും അതിനുണ്ട്‌.
എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല.
സവര്‍ണ്ണനും ഉന്നത ജാതിക്കാരനുമാണെങ്കില്‍ പോലും.
ക്ഷേത്രപ്രവേശന നിയമം വരുന്നതിനു മുമ്പ്‌ സവര്‍ണ്ണരിലെ സ്ഥാനി നായന്മാരെ പോലും അതിനകത്ത്‌ കടക്കാന്‍ അനുവദിച്ചിരുന്നില്ല.
അമ്പലവാസികള്‍ക്ക്‌ സഞ്ചാര പരിധി നിര്‍ണ്ണയിച്ചിരുന്നു.
ക്ഷത്രിയനായ രാജാവിനെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ച്‌ അകത്തേക്ക്‌ പ്രവേശിപ്പിക്കും.

ബ്രാഹ്മണന്‍, വേദം പഠിച്ചവനാണെങ്കില്‍ മണിയടിച്ച്‌ നേരിട്ട്‌ ശ്രീകോവിലില്‍ കടന്ന് പൂജചെയ്യും. പൂജാരിയെ ശ്രദ്ധിക്കുകയേ ഇല്ല. ഇന്ന് കാണുന്ന പ്രാധാന്യമൊന്നും പൂജാരിക്ക്‌ അന്ന് ഉണ്ടായിരുന്നില്ല. അകത്ത്‌ കടക്കാത്തവര്‍ സോപാന മണ്ഡപത്തില്‍ നമസ്കരിച്ച്‌ വേദം ചൊല്ലും.
പൂജാരിക്കു ഒരു കാവലാളിന്റെ സ്ഥാനമാണന്ന്.

ക്ഷേത്രങ്ങളുടെ ഉള്‍ത്തളങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കിയിട്ടുണ്ടോ?
ഒന്നിലധികം പേര്‍ക്ക്‌ നിന്ന് ആരാധിക്കുവാന്‍ സൗകര്യമുള്ള എത്ര ക്ഷേത്രങ്ങള്‍ കേരളക്കരയിലുണ്ട്‌? ആരാധിക്കണ്ട വിഗ്രഹം നേരില്‍ക്കാണാനുള്ള സൗകര്യമെങ്കിലും?
ശ്രീകോവിലിനുമുന്നില്‍ രണ്ടു പേര്‍ വന്നാല്‍ കൂട്ടിതൊടാതെ നില്‍ക്കാന്‍ പ്രയാസമാണു. രണ്ടാമത്തേയാള്‍ എതിര്‍ ലിംഗത്തില്‍ പെട്ടയാളാണെങ്കില്‍ ശ്രദ്ധ ദേവനില്‍ നില്‍ക്കുമോ?
പിന്നെ എങ്ങനെ ഭക്തിയുണ്ടാകും?

പുറമേ നിന്ന് വണങ്ങാമെന്ന് വിചാരിച്ചാല്‍ ദര്‍ശ്ശനം തടയുന്ന എടുപ്പുകളാണു മുന്നില്‍ മുന്നില്‍....കൊടിമരം കൊണ്ട്‌ തന്നെ അകത്തുള്ളത്‌ ഒട്ടുമുക്കാലും മറയും.
ശേഷിക്കുന്നതു ബലിക്കല്ലും മറയ്ക്കും.
വാഹനപ്രതിഷ്ടയുള്ള അമ്പലങ്ങളില്‍ വിഗ്രഹം മറച്ച്‌ കൊണ്ടായിരിക്കും വാഹനം നില്‍ക്കുക. ശ്രീകോവിലിനു മുന്നില്‍ പോയി നിന്നാല്‍ പ്രതിഷ്ഠ വ്യക്തമായി കാണാനാകുമോ?
മിക്കയിടത്തും അതും പ്രയാസമാണു.
കുനിഞ്ഞോ ചരിഞ്ഞോ നിന്നാലേ പല ക്ഷേത്രങ്ങളിലും വിഗ്രഹം കാണൂ.
അതു തന്നെ താന്ത്രിക വിധിപ്രകാരമുള്ള ഏത്‌ പ്രതിഷ്ഠയാണെന്ന് തിരിച്ചറിയണമെങ്കില്‍ അല്‍പനേരം സൂക്ഷിച്ച്‌ നോക്കി നില്‍ക്കേണ്ടി വരും.
അതിനുള്ള അറിവ്‌ ഭക്തനുണ്ടെങ്കില്‍.
അങ്ങനെ നോക്കി നില്‍ക്കാന്‍ ക്ഷേത്രങ്ങളിലെ തിരക്ക്‌ അനുവദിക്കുമോ?
അനുവദിച്ചാല്‍ തന്നെ ദേവസ്വം ഉദ്ദ്യോഗസ്ഥര്‍ സമ്മതിക്കുമോ? "മാറു..മാറൂ.." എന്ന് പറഞ്ഞ്‌ അവര്‍ ഭക്തനെ ഓടിച്ച്‌ കളയും! കാശുകൊടുത്ത്‌ ചീട്ടെടുക്കുന്നത്‌ വരയേ ക്ഷേത്രത്തിനുള്ളില്‍ ഭക്തനു കാര്യമുള്ളു. പൂജയും മന്ത്രവുമൊക്കെ അതിന്റെ വഴിക്ക്‌ നടക്കും. ആളുകള്‍ വന്നാലുമില്ലെങ്കിലും. ചുരുക്കത്തില്‍ ദേവതയും ആരാധകരുമായി വലിയ ബന്ധമൊന്നുമില്ലെന്നും ക്ഷേത്രത്തിലെ പൂജ മറ്റേതോ തലത്തിലാണു നടക്കുന്നതെന്ന് വ്യക്തം.
അതേപ്പറ്റി തിരിച്ചറിവില്ലാത്തവരാണു ബാലിശമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌.

വിഗ്രഹാരാധന ഭാരതത്തിനു അപരിചിതമല്ല. പക്ഷെ അതിനുള്ള അര്‍ഹത നേടുകയെന്നത്‌ ദുഷ്കരമാണു. അമ്പലപ്രസംഗങ്ങളില്‍ കേള്‍ക്കുന്ന പോലെ അത്‌ 'പ്രഥമ'യൊന്നുമല്ല. സര്‍വ്വാന്തര്യാമിയായ ഈശ്വരനെ കല്ലിലും തടിയിലും കാണുവാന്‍ കഴിവുള്ളവര്‍ക്കാണു അത്‌ പറഞ്ഞിട്ടുള്ളത്‌. ആ സവിശേഷഭാവം ആര്‍ജ്ജിക്കുവാന്‍ നിസ്സാരമായി കഴിയുകയുമില്ല. അതിനു തപസ്സ്‌ വേണമെന്ന് പണ്ടുള്ളവര്‍ പറയുന്നു. ആ മാനദണ്ഡം വച്ച്‌ നോക്കിയാല്‍ ഇന്ന് ഒരു സാധാരണ ഭക്തനുമാത്രമല്ല പല പുരോഹിതന്മാര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ കടക്കുവാന്‍ കഴിയില്ല. വിധി പ്രകാരമുള്ള മന്ത്രം അറിയാതെ വരുമ്പോള്‍ വയലാര്‍ക്കവിതയോ, (a+b)2 എന്ന ഇക്വേഷന്റെ നിര്‍ദ്ധാരണമോ ചൊല്ലി അര്‍ച്ചിക്കുന്ന പൂജകരുമുള്ള നാടാണു കേരളം!
കല്ലിലും തടിയിലും വരെ ഈശ്വരനേ കാണുക എന്ന ഉയര്‍ന്ന സങ്കല്‍പം കാരണമാകണം ക്ഷേത്രങ്ങള്‍ എല്ലാവരാലും ഉപയോഗിക്കപ്പെടാതെ ഒഴിച്ച്‌ നിര്‍ത്തപ്പെട്ടത്‌.
കാലക്രമത്തില്‍ അതിന്റെ അന്തസത്ത വിസ്മരിക്കപ്പെട്ട്‌ അതു നിരോധിത സൗധങ്ങളായി മാറി.

ക്ഷേത്രങ്ങളുടെ രൂപഘടന മറ്റൊരു ഊഹം കൂടി നല്‍കുന്നുണ്ട്‌. പുറമേനിന്നുള്ള ആക്രമണങ്ങളെ ചെറുക്കത്തക്ക വിധം ഉയര്‍ന്ന മതില്‍ക്കെട്ടോടു കൂടിയവയായിരിക്കും മിക്ക ക്ഷേത്രങ്ങളും. സുരക്ഷിതത്വത്തിനു പ്രാധാന്യം കൊടുത്താണു മിക്കവയും രൂപകല്‍പന ചെയ്തിരിക്കുന്നത്‌. പലയിടത്തും strong room കള്‍ ഉണ്ട്‌. അധിഷ്ഠാന ദേവതയെചുറ്റി ശാപാനുഗ്രഹങ്ങളുടെ കഥകളുമുണ്ട്‌. 'ഭയം' എന്ന കരിമ്പൂച്ചകള്‍ കാവല്‍ നില്‍ക്കുന്നവയാണു ക്ഷേത്രങ്ങള്‍! ആരാധനയ്ക്കാണെങ്കില്‍ എന്തിനാണു ഇത്ര security?

ക്ഷേത്രങ്ങളുടെ രൂപഘടനയും സുരക്ഷാ സംവിധാനവും വച്ച്‌ നോക്കുമ്പോള്‍ അവയ്ക്ക്‌ കൂടുതല്‍ സമാനത ഖജനാവുകളോടാണു.
land classification രേഖകളില്‍ അതിന്റെ തെളിവുണ്ട്‌.
ഗ്രമദേവതയുടെ പേരിലായിരുന്നു പണ്ട്‌ ഭൂമി മുഴുവന്‍. ഭരദേവത എന്നാണു പേര്‍.
നിയമപരമായി മൈനറണാണു കഥാപാത്രം.
Undivided Hindu family യിലെ മൈനറിനുള്ള എല്ലാ അവകാശങ്ങളും ഗ്രാമദേവതയ്ക്ക്‌ ലഭിച്ചു പോന്നു. സ്വാതന്ത്ര്യാനന്തരകാലത്തും ദേവതയുടെ നിയമപരമായ അവകാശം നിലനിന്നു.
ഭൂപരിഷ്കരണമാണു കേരളത്തില്‍ അതിനൊരു വിരാമമിട്ടത്‌.
ആ നിയമം വലിയ വ്യവഹാരങ്ങള്‍ക്ക്‌ പിന്നീട്‌ ഇടനല്‍കി.
അതൊന്നും ആരാധനയുമായി ബന്ധപ്പെട്ടല്ലായിരുന്നു എന്ന് പ്രത്യേകം ഓര്‍ക്കുക.
എല്ലാം വസ്തു സംബന്ധമായ സിവില്‍ കേസ്സുകളായിരുന്നു.
ഇതില്‍ നിന്ന് മനസിലാകുന്നത്‌ ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുപരി മറ്റ്‌ എന്തിനൊക്കയോ വേണ്ടി ആയിരുന്നു എന്നാണു.

രാജാധികാരത്തിന്റെ ഗ്രാമ്യമായ പ്രതിരൂപമായിരുന്നില്ലേ ക്ഷേത്രങ്ങള്‍?
പറയെടുപ്പെന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമാഹരണം നികുതി പിരിവല്ലേ യഥാര്‍ത്ഥത്തില്‍? ആദ്യകാലത്ത്‌ ഈ നികുതിപ്പണം സമൂഹ നന്മയ്ക്ക്‌ ഉപയോഗിച്ചിരുന്നു എന്ന് വേണം കരുതാന്‍.
പണ്ട്‌ ക്ഷേത്രങ്ങള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ നോക്കിയാല്‍ അത്‌ ബോദ്ധ്യമാകും. അതിലൊന്നായിരുന്നു വിജ്ഞാനത്തിന്റെ വിതരണം. ചെങ്ങന്നൂര്‍, ആറന്മുള, ഹരിപ്പാട്‌, വൈക്കം തുടങ്ങിയ വലിയ ക്ഷേത്രങ്ങളില്‍ വിശാലമായ ഗ്രന്ഥപ്പുരകള്‍ ഉണ്ടായിരുന്നു. തച്ച്‌ ശാസ്ത്രം, ആയുര്‍വ്വേദം, ജ്യോതിഷം, രസതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള താളിയോലകളും മറ്റ്‌ രേഖകളുമായിരുന്നു അത്തരം ഗ്രന്ഥപ്പുരകളില്‍ നിറഞ്ഞിരുന്നത്‌.
അവയൊക്കെ വിശദമായി പഠിപ്പിച്ച്‌ കൊടുക്കാന്‍ പ്രാപ്തരായ പണ്ഡിതര്‍ ക്ഷേത്രപരിസരത്ത്‌ താമസിക്കുകയും ചെയ്തു.

ആരാധനയ്ക്ക്‌ മാത്രമായിരുന്നു ക്ഷേത്രങ്ങള്‍ എങ്കില്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?

ആരോഗ്യപരിപാലനകാര്യങ്ങളും ക്ഷേത്രങ്ങള്‍ വഴിയാണു നടപ്പാക്കിയിരുന്നത്‌.
തകഴിയില്‍ നിന്ന് പക്ഷവധത്തിനു ചികിത്സ കിട്ടും.
തിരുവിഴയില്‍ കൈവിഷത്തിനു.
(തെറ്റിദ്ധരിക്കണ്ട. ശരീരത്തിനുള്ളില്‍ പുറമേ നിന്നു കടന്നു കൂടുന്ന ദോഷകരമായ വസ്തുക്കള്‍, വിരുദ്ധാഹാരത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്ന ആന്തരിക വിഷം എന്നൊക്കെയാണു കൈവിഷത്തിനു ആയുര്‍വ്വേദം നല്‍കിയിരിക്കുന്ന നിര്‍വ്വചനം).
മണ്ണടിയിലും പ്രക്കാനത്തും ചിലന്തി വിഷത്തിനു മരുന്നുണ്ടായിരുന്നു.
കൊല്ലൂരും, വടക്കന്‍ പറവൂരും ബുദ്ധിവികാസത്തിനുള്ള കഷായങ്ങള്‍!

അര്‍ബ്ബുദത്തിനു കൈപ്പുഴ (പന്തളം) ക്ഷേത്രത്തിലെ കദളിപ്പഴം!
വിവിധ ഔഷധികള്‍ ചേര്‍ത്ത തീര്‍ത്ഥങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമായിരുന്നു.
ഇതൊക്കെ തികച്ചും സൗജന്യമായാണു ജനങ്ങള്‍ക്ക്‌ ലഭിച്ചു കൊണ്ടിരുന്നതും.
സമൂഹത്തിലെ ജ്ഞാനികളും, തപസ്വികളും, നിര്‍മ്മമന്മാരുമായ വ്യക്തികളായിരുന്നു അന്ന് ക്ഷേത്രങ്ങളുടെ ചുമതലയില്‍. അവര്‍ക്ക്‌ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കുറവായിരുന്നു.
ചിലവിനു പ്രത്യേകം കൃഷിഭൂമിയുണ്ട്‌. ബ്രഹ്മസ്വം.
നൂറ്റാണ്ടുകളായി അവര്‍ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചിട്ടും ഉണ്ടാകാത്ത വിവാദങ്ങളും അഴിമതികളുമാണു 50 വര്‍ഷം കൊണ്ട്‌ നമ്മുടെ ജനായത്ത ദേവസ്വം ഭരണാധികാരികള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. ക്ഷേത്രങ്ങള്‍ക്ക്‌ പവിത്രതയും ആരാധകര്‍ക്ക്‌ ഭക്തിയും ഭരണപര്‍ക്ക്‌ ദൈവഭയവും ഉണ്ടായിരുന്നെങ്കില്‍ ക്ഷേത്രങ്ങളേക്കുറിച്ച്‌ ഇന്ന് കേള്‍ക്കുന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമായിരുന്നോ?.

നേരല്ലാത്തവഴിക്ക്‌ സമ്പാദിക്കുന്ന ധനത്തിന്റെ പങ്ക്‌ കൊണ്ട്‌ ചെന്ന് തള്ളാന്‍ ഭക്തന്മാര്‍ കണ്ടെത്തിയിരിക്കുന്ന ഒരിടമാണു അമ്പലങ്ങള്‍.
അതു കൊണ്ട്‌ തങ്ങളുടെ തെറ്റുകള്‍ പൊറുക്കപ്പെടുമെന്നാണു പാവങ്ങളുടെ വിശ്വാസം!
ഇറച്ചി വെട്ടുന്നിടത്ത്‌ പട്ടി ചെന്നിരിക്കും എന്ന പോലെ ആര്‍ത്തിക്കാരായ അമ്പലം കമ്മിറ്റിക്കാരും പൂജാരികളും അവിടെ കാത്തിരിക്കുന്നു.
വിശ്വാസിയുടെ അഥവാ കുറ്റബോധക്കാരന്റെ പണം അടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനെഞ്ഞു കൊണ്ട്‌.അതിനു സഹായിക്കാന്‍ ജ്യോത്സ്യന്മാരുമുണ്ട്‌.
വിലവിവരപ്പട്ടിക എഴുതി വച്ച്‌ ചടങ്ങുകള്‍ കച്ചവടം ചെയ്യുന്നതല്ലാതെ എന്താണു ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌?
ഹിന്ദുവിന്റെ ധര്‍മ്മശാസ്ത്രങ്ങള്‍ അവിടെ പഠിപ്പിക്കുന്നുണ്ടോ?
നല്ല ഒരു ജീവിതത്തിനു വേണ്ടുന്ന ഉപദേശം കിട്ടുമോ ക്ഷേത്രങ്ങളില്‍ നിന്ന്?
നെറ്റിയിലിരിക്കാത്ത ചന്ദനവും, കപ്പപ്പൊടികൊണ്ടുള്ള സിന്ദൂരവും കവറുപാലിന്റെ പാല്‍പ്പായസവും ഒക്കെ അല്ലാതെ മറ്റ്‌ എന്താണു അവിടുത്തെ പ്രസാദങ്ങള്‍?
കാമന സാധിക്കാനുള്ള പ്രാര്‍ത്ഥനകളല്ലാതെ മറ്റ്‌ എന്ത്‌ മന്ത്രങ്ങളാണു ഇന്ന് ക്ഷേത്രങ്ങളില്‍ മുഴങ്ങുന്നത്‌?
ആഗ്രഹിക്കുന്നത്‌ സാധിക്കാതെ വരുമ്പോള്‍ അതു വരെ ഉണ്ടായിരുന്ന ഭക്തി പുതിയ ദേവതകളിലേക്കും ഇതര മതങ്ങളിലേക്കും നീങ്ങിപ്പോകുന്നതു കാണുമ്പോള്‍ ക്ഷേത്രവിശ്വാസത്തേക്കുറിച്ച്‌ തന്നെ പുച്ഛം തോന്നുന്നില്ലെ?.

ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ ക്ഷേത്രങ്ങള്‍ സാമൂഹികാരാധനയ്ക്കുള്ള സ്ഥലങ്ങളാണെന്ന്?

മേമ്പൊടി

ഹരിനാമകീര്‍ത്തനം

അനുപാനം
തകഴിയുടെ 'കയര്‍' ഓരോ അദ്ധ്യായങ്ങളായി മൂന്ന് നേരം. പിന്നെ നേരംകിട്ടുമ്പോഴൊക്കെ....

Thursday, April 5, 2007

പതിത കാലം(ഗ്രീഷ്മത്തിനൊരു കഷായ വിധി)

പതിത കാലം
(ഒരു ശീതോപചാരം)
ഇതു വീണുപോയ കാലമാണു.
ചൂട്‌!
മനസ്സിനേയും ശരീരത്തേയും ഒരുപോലെ വറുത്തെടുക്കുന്ന ഉഷ്ണകാലം. ഈ ചൂടില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു?
പകല്‍, വലിയ കൈകള്‍ ഉള്ള ഒരു ഭീകരജീവിയായി മാറിയിരിക്കുന്നു.
രാത്രി ഉറക്കത്തെ ആട്ടിപ്പായിക്കുന്ന പിശാചിനിയോ?
ഏറ്റവും തീക്ഷ്ണരശ്മികളാല്‍ സൂര്യന്‍ ഇറുക്കി മുറുക്കുകയാല്‍ ഉടലിലെ ജലീയ ധാതു വരണ്ടുണങ്ങുന്നു. അതുകൊണ്ട്‌ കഫം, ത്രിദോഷങ്ങളില്‍ മൂന്നാമത്തേത്‌, ദിനം പ്രതി ക്ഷയിച്ചു വരുന്നതായിക്കാണാം. ('കം' കൊണ്ട്‌ ഫലിക്കുന്നതു കഫം!) അതിനനുസരിച്ച്‌ വാതം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഉഷ്ണകാലത്തില്‍ ശരീരത്തിനു സംഭവിക്കുന്നതു ഇതാണെന്ന് ആയുര്‍വ്വേദം. അതിനെ ശീതോപാചാരം കൊണ്ട്‌ നേരിടാനുള്ള വഴിയും ആയുര്‍വ്വേദം തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ഉപ്പ്‌, പുളി, എരിവ്‌ ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ അവയുടെ അളവ്‌ ഗണ്യമായി കുറക്കണം.

ഈ ഋതുവില്‍ വ്യായാമം വര്‍ജ്യമാണു.

കരുത്തില്ലാത്തവര്‍ വെയില്‍ കൊള്ളരുത്‌.

മധുരപ്രായമായ അന്നം കഴിക്കണം. അരിയാകാം. അതു തന്നെ കഞ്ഞിയാക്കിയോ, വെള്ളരിക്കയും മോരും ചേര്‍ത്ത ഒഴിച്ചു കറിയില്‍ കലക്കിയോ കുടിക്കുന്നതാണുത്തമം.

കുളിക്കുന്നതിനു ഏറ്റവും തണുത്തവെള്ളം തന്നെ വേണം.
ഇടയ്കിടെ കാലും മുഖവും കഴുകിക്കൊണ്ടിരിക്കണം.
മലരു പൊടിച്ച്‌ അതില്‍ പഞ്ചസാര ചേര്‍ത്ത്‌ നക്കിക്കഴിക്കണം.

ചൂടുകാലത്ത്‌ മദ്യം തൊടരുത്‌! അതു രക്തക്കുഴലുകളെ നുലവുള്ളതാക്കും. കുടിക്കാതെ തീരെ നിര്‍വ്വാഹമില്ല എന്ന് തോന്നുന്നവര്‍ അല്‍പം മദ്യം ആറിരട്ടി തണുത്ത വെള്ളം ചേര്‍ത്ത്‌ മെല്ലെ, മെല്ലെ നുണഞ്ഞകത്താക്കണം. കൂടുതല്‍ കുടിക്കുകയോ നേര്‍പ്പിക്കാതെ കുടിക്കുകയോ ചെയ്യരുത്‌. (ഇത്ര മിനക്കെട്ട്‌ കുടിച്ചിട്ട്‌ എന്താ കാര്യം. അല്ലേ?) ഈ ചൂടില്‍ മദ്യത്തോടൊപ്പം സോഡ അപകടകരമാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. സോഡ അമ്ലമാണു.
ഈ വിധി അനുസരിക്കാതെ മദ്യപാനം നടത്തുന്നവര്‍ക്ക്‌ കരള്‍ വീക്കം ഉടനെ പ്രതീക്ഷിക്കാം. ചൂടുകാലത്ത്‌ ചര്യകള്‍ ഒന്നും അനുസരിക്കാതെ മദ്യപിക്കുന്നവര്‍ മരണത്തെ ക്ഷണിച്ചു വരുത്തുകയാണു. നുലവുള്ളതായിത്തീരുന്ന രക്തധമനികളുടെ വാഹകശേഷി നഷ്ടപ്പെടുന്നു. കുഴഞ്ഞു വീണുള്ള പലമരണങ്ങള്‍ക്കും പിന്നിലെ ഒരു കാരണം ഇതാണു.
മരണം സംഭവിച്ചില്ലെങ്കില്‍പ്പോലും മോഹാലസ്യം ഉണ്ടാകാം.

ഊണിനു തവിടു കളഞ്ഞ ചോറു ജാംഗലമാംസക്കറി കൂട്ടിക്കഴിക്കുന്നത്‌ നന്ന്.
വെള്ളം ധാരാളമായി കുടിക്കണം. അതിനു പാനകങ്ങളുണ്ട്‌.
അവയുടെ വിധി പറയുന്നു....
പഴച്ചാര്‍ മണ്‍ഭരണികളിലാക്കി പുളിപ്പിച്ച്‌ കുടിക്കാം.
അതിനെ പഞ്ചസാരമെന്ന് പറയും.
തൈരു കടഞ്ഞ്‌ വെണ്ണ നീക്കിയ പച്ചമോരു ധാരാളം വെള്ളം ചേര്‍ത്ത്‌ കഴിക്കാം.
ഇതു നമ്മുടെ സംഭാരമാണു.
വെറും വെള്ളമാണു കുടിക്കുന്നതെങ്കില്‍ ദാഹശമനികള്‍ ചേര്‍ക്കാതിരിക്കുന്നതാണു ഉത്തമം. പാതിരപ്പുവിട്ട്‌ മണം പിടിപ്പിച്ചതും, കര്‍പ്പൂരപ്പൊടി ചേര്‍ത്തതുമായ തണുത്തവെള്ളത്തേപ്പറ്റി ഒരു വിധി കാണുന്നുണ്ട്‌. അല്ലാതെ ഇന്ന് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ദാഹശമനികളുടെ രീതിയിലൊന്നുമെവിടെയും പറയുന്നില്ല. ഇവിടെ പറഞ്ഞതും പരീക്ഷിക്കാതിരിക്കുകയാണു നന്ന്. കാരണം ഇന്ന് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കര്‍പ്പൂരം യഥാര്‍ത്ഥ കര്‍പ്പൂരമാവണമെന്നില്ല. കൃത്രിമമായി നിര്‍മ്മിച്ച ഒരു രാസവസ്തുവാണത്‌. അതു ഉള്ളില്‍ ചെന്നാല്‍ കിഡ്നി പോകും. അമ്പലങ്ങളിലും മറ്റും ചെന്ന് ഭക്തിപൂര്‍വ്വം അതിന്റെ പുക കൈയില്‍ കോരി ശ്വസിക്കുന്നതും ആശാസ്യമല്ല.

ഈ കാലത്ത്‌ ലഭ്യമായിട്ടുള്ള വാഴ, ചക്ക, മാങ്ങാ തുടങ്ങിയ പഴങ്ങള്‍ ഇഷ്ടം പോലെ കഴിക്കണം. വരവു ഫലങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്‌. ഓരോ ഫലങ്ങളും അതാത്‌ ദേശത്തെ ഉദ്ദേശിച്ച്‌ ഉണ്ടാകുന്നവയാണെന്ന് ഓര്‍മ്മ വേണം. നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത ഫലങ്ങള്‍ നമുക്ക്‌ വേണ്ടിയുള്ളവയല്ല. അതു കച്ചവടക്കാര്‍ക്ക്‌ വേണ്ടിയുള്ളതാണു. അവര്‍ക്ക്‌ ലാഭമുണ്ടാക്കാന്‍.

രാത്രിക്ക്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ 'ശശാങ്കകിരണ'മാണു.
പാല്‍ പഞ്ചസാര ചേര്‍ത്ത്‌ കുറുക്കി കൊഴക്കട്ട പോലെയാക്കുന്ന ഒരു പലഹാരം.
രാത്രി ഭക്ഷണമായി അതു കഴിക്കാം. ഒപ്പം എരുമപ്പാല്‍ കുടിക്കണം.

പകല്‍ കടന്ന് പോകുന്നതാണു ദുഷ്കരം!
വെയിലിന്റെ തീവ്രത പരമാവധി കുറച്ചേ അനുഭവിക്കാവൂ.
കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ ഇതിനു അനുയോജ്യമല്ല. നിര്‍വ്വഹിക്കാന്‍ ഇപ്പോള്‍ പ്രയാസമാണെങ്കിലും ചൂടുകാലത്തെ എതിരിടാന്‍ പ്രാചീനര്‍ തേടിയ വഴികള്‍ പഠനാര്‍ഹമാണു. മനോഹരവും!

മേഘങ്ങളോളം എത്തി നില്‍ക്കുന്ന പനകളുടെ കരിമ്പട്ട!
അല്ലെങ്കില്‍ മെടഞ്ഞ ഓല!!
അതായിരുന്നു അവര്‍ കണ്ടെത്തിയത്‌.
ഇത്തരം ഓലകള്‍ കൊണ്ടുള്ള മേലാപ്പ്‌ കെട്ടി പകല്‍ അതിനുള്ളില്‍ കഴിയുക!
മുന്തിരി വള്ളികളും, കുരുക്കുത്തിമുല്ലയും വിതാനിച്ച കൊട്ടിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ക്ക്‌ അതാകാം.
വെളിയടകള്‍ ഒരുക്കാന്‍ കഴിവുള്ളവര്‍ക്ക്‌ അങ്ങനെ ചെയ്യാം.
പനിനീരോ സുഗന്ധിയായ മറ്റ്‌ പുഷ്പങ്ങള്‍ മുക്കിയെടുത്ത തണുത്ത വെള്ളമോ കൊണ്ട്‌ ഈറനാക്കിയ ഷാമിയാനകളാണു വെളിയടകള്‍.
ഇലകള്‍ തൂക്കിയ തട്ടു പന്തല്‍ വേറെയുണ്ട്‌.
മാന്തളിര്‍, മാങ്ങാക്കുലകള്‍, താമരവളയങ്ങള്‍, ആമ്പല്‍തണ്ട്‌, സുഗന്ധപുഷ്പങ്ങള്‍ തുടങ്ങിയവകൊണ്ട്‌ അവ മോടിപിടിപ്പിക്കണം.
വാഴയിലക്ക്‌ ചൂടു താങ്ങാനുള്ള ശേഷിയും, അണുബാധ തടയാനുള്ള കഴിവും ഉള്ളതുകൊണ്ട്‌ തട്ടുപന്തലുകളില്‍ അവയ്ക്ക്‌ പ്രത്യേക സ്ഥാനമുണ്ട്‌.
പൂക്കളുടെ അലങ്കാരം കണ്ടാല്‍ സുന്ദരിയായ പെണ്‍കൊടി ചിരിക്കുന്ന പോലെ ഇരിക്കണണമെന്നാണു അവര്‍ പറഞ്ഞത്‌!
അരിമുല്ലപ്പല്ലുകളെ ഓര്‍മ്മപ്പെടുത്തുന്ന വെള്ളപ്പൂക്കളും, ചെഞ്ചുണ്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചുവന്ന പൂക്കളും അലങ്കാരത്തിനു വേണമെന്ന് വ്യംഗ്യം!!
ഉച്ചസൂര്യന്‍ വിവശനാക്കിയവന്‍ അല്ലെങ്കില്‍ അവള്‍ പുഷ്പശയ്യയില്‍ തളിരുകള്‍ക്കൊപ്പം ഉറങ്ങിക്കൊള്ളണം.
ഉപദേശമല്ല. ശാസനയാണു.
(പകലുറക്കം ചൂടുകാലത്ത്‌ മാത്രമേ ആകാവൂ എന്നും ആയുര്‍വ്വേദം നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.)

മുന്തിയവര്‍ക്ക്‌ ധാരാഗൃഹങ്ങള്‍ നിര്‍മ്മിക്കാം.
കൃത്രിമമായി നിര്‍മ്മിച്ച പെണ്‍പാവകളുടെ സ്തനം, കൈ, അധരം എന്നിവയില്‍ നിന്ന് രാമച്ചം കൊണ്ട്‌ കുളിര്‍പ്പിച്ച ജലം ധാരയായി ഒഴുകുന്ന മുറികളാണു ധാരാ ഗൃഹങ്ങള്‍.
അതില്‍ പകല്‍ കഴിയുന്നതു ആനന്ദദായകവും ചൂടിനെ എതിരിടാന്‍ ഉചിതവുമെന്ന് പ്രാചീനര്‍.

രാത്രികാലത്ത്‌ മട്ടുപ്പാവുകളെ അഭയം പ്രാപിക്കണം.
അല്ലെങ്കില്‍ നടുത്തളത്തിലോ തിണ്ണയിലോ ആവാം ഉറക്കം.
രാത്രിയെ ദര്‍ശ്ശിക്കാവുന്ന വിധത്തില്‍ തുറസ്സായ ഒരു സ്ഥലമാണു വിവക്ഷ.
ചന്ദ്രരശ്മികളാല്‍ വ്യാപ്തമായ ഇടം വേണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്‌.
മനോവ്യാപാരങ്ങളില്‍ നിന്നും നിവൃത്തനായി വേണം ഉറങ്ങാന്‍ കിടക്കേണ്ടത്‌.
നനഞ്ഞ തുണികൊണ്ട്‌ മേല്‍ തുടച്ച്‌ ചന്ദനവും പൂശി, പുഷ്പമാല്യങ്ങള്‍ അണിഞ്ഞ്‌ ഉറങ്ങണം.
മാലകള്‍ ധരിക്കുന്നില്ലെങ്കില്‍ പൂക്കള്‍ വിതറിയ മെത്തയിലാവണം ശയനം.
ഉറങ്ങുമ്പോള്‍ അയഞ്ഞ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുകാലം കാമലീലയ്ക്ക്‌ യോജ്യമല്ല.
അവനവനെ പ്രതിയും അനന്തര തലമുറയെ പ്രതിയും ഈ കാലത്ത്‌ ദമ്പതി ക്രിയകളില്‍ ഏര്‍പ്പെടരുത്‌. കാമവ്യഗ്രത വാതത്തെ പ്രകോപിപ്പിക്കും. വര്‍ദ്ധിച്ച വാതം കഫത്തെ പിന്നെയും ക്ഷയിപ്പിക്കുന്നു. അതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണു.

അടുത്ത കാരണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ചൂടുകാലത്ത്‌ കഫം ക്ഷയിക്കുമെന്ന് പറഞ്ഞുവല്ലോ. അതു ബീജാണ്ഡങ്ങള്‍ക്കും ബാധകമാണു. താപ ക്ലേശം കാരണം അവ സ്വയം പൂര്‍ണമായിരിക്കുകയില്ല. അതുകൊണ്ട്‌ ചൂടുകാലത്തെ ദമ്പതിക്രിയ ജനിപ്പിക്കുന്ന പ്രജ അപൂര്‍ണ്ണവികാസങ്ങളോടെയായിരിക്കും ജനിക്കുക. തലച്ചോര്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളുമായി അവര്‍ ജനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതു കൊണ്ട്‌ കാമകേളികളൊഴിവാക്കാന്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

രാത്രിയായാലും പകലായാലും ചൂടിനെ ശമിപ്പിക്കുവാനുള്ള ഉപചാരങ്ങള്‍ക്ക്‌ ഒരു കുറവും വരുത്തരുത്‌. ഇടക്കിടെ ശരീരം വീശിത്തണുപ്പിക്കണം.
താമരയില വിശറികള്‍ എത്രയും ഉത്തമമാണു.
ജലകണങ്ങള്‍ ചിന്നിത്തെറിക്കുന്ന വെഞ്ചാമരങ്ങളും നന്ന്.
വായുവിലവ ചലിക്കുമ്പോള്‍ വര്‍ഷിക്കുന്ന ജലബിന്ദുക്കളില്‍ നിന്ന് തണുത്തകാറ്റ്‌ വീശും, അത്‌ നല്‍കുന്ന സുഖം അനിര്‍വ്വചനീയമാണു. ആരോഗ്യദായകവും.
ഹരിചന്ദനം കോര്‍ത്തിട്ട മുത്തു മാലകള്‍, കര്‍പ്പൂരമല്ലിയുടെ മാലകള്‍ ഇവയൊക്കെ ഉഷ്ണഹരങ്ങളാണു. ഒപ്പം കൊഞ്ഞവാക്ക്‌ പറയുന്ന കുഞ്ഞുങ്ങള്‍, പഞ്ചവര്‍ണ്ണക്കിളികള്‍, തത്തകള്‍, മൈനകള്‍.
അവയുടെ സ്വരസംഗീതം മനസ്സിനെക്കുളിര്‍പ്പിക്കുന്നു.
അതു ചൂടിനെ മറക്കുവാന്‍ സഹായിക്കും.

ചേതോഹരികളായ താമരക്കണ്ണികള്‍ ഭാര്യമാരായുണ്ടായാല്‍ ഏതു ചൂടും സഹിക്കാവുന്നതേയുള്ളു എന്നും ആചാര്യന്‍ പറയുന്നുണ്ട്‌...


മൃണാളവലയാഃ കാന്താഃ പ്രോല്‍ഫുല്ലകമലോജ്ജ്വലാഃ
ജംഗമാ ഇവ പത്മിന്യോ ഹരന്തി ദൈതാ ക്ലമം

(താമര വളയത്തെ വളയാക്കിയിരിക്കുന്നവരും, വിടര്‍ന്ന താമരപ്പൂക്കള്‍ കൊണ്ട്‌ ശോഭിക്കുന്നവരും, നടന്നു വരുന്ന താമരകളോ എന്ന് തോന്നുമാറു മനോഹരകളുമായ ഭാര്യമാരും ഉഷ്ണാധിക്യം കൊണ്ടുള്ള തളര്‍ച്ചയെ തീര്‍ക്കുന്നതാണു.)
മേമ്പൊടി
ഈ നിമിഷം മുതല്‍ ഇതാരെങ്കിലുമൊക്കെ ആചരിച്ചുകളയുമെന്ന വിശ്വാസത്തിലല്ല ഈ പോസ്റ്റിട്ടത്‌. ആചരിച്ചാല്‍ ആരോഗ്യം ഉണ്ടാകും. ദീര്‍ഘായുസ്സും. അതൊന്നുമില്ലെങ്കിലും ഇങ്ങനെ വായിച്ചു പോകുമ്പോള്‍ ഒരു സുഖമൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതു മതി.ഇതില്‍ പറയുന്ന പോലെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നൊരു തോന്നലുണ്ടായാല്‍ അഷ്ടാംഗഹൃദയം മനസ്സില്‍ വേരോടാന്‍ തുടങ്ങി എന്ന് അനുമാനിക്കാം.

ഇനി, ഇത്‌ വായിച്ച്‌ സ്വാംശീകരിക്കുന്നവരുണ്ടെങ്കില്‍, അവര്‍ വഴി ഈ അറിവ്‌ ജന്മ ജന്മാന്തരങ്ങള്‍ കടന്ന് ഒരു ജീവിതക്രമായി ഭൂമിയില്‍ വന്നു നിലകൊള്ളും. അതെങ്ങനെയെന്ന് വച്ചാല്‍, ഇപ്പോഴിത്‌ വായിക്കുന്നവന്‍ പുരുഷായുസ്സ്‌ പൂര്‍ണമായനുഭവിച്ച്‌(120 കൊല്ലക്കാലം) മരിക്കുമ്പോള്‍ ആ അറിവ്‌ ധാതുക്കളിലേക്ക്‌ സൂക്ഷ്മരൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടും. സസ്യങ്ങള്‍ ആ ധാതുക്കളെ ഉപയോഗപ്പെടുത്തി അന്നം പാകംചെയ്ത്‌ ജന്തുജാലങ്ങള്‍ക്ക്‌ നല്‍കുമ്പോള്‍, അതു ചുറ്റിത്തിരിഞ്ഞ്‌ വീണ്ടും മനുഷ്യനിലെത്തുകയായി. അവനില്‍ അതു പ്രായോഗികമായ അറിവായി വിടരുമ്പോള്‍ അതൊരു ജീവിതക്രമാകുന്നതു കാണാം.

ഇതൊരു ഭാവനയാണെന്ന് തോന്നുന്നവരുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മുടെ പൂര്‍വ്വസൂരികളുടെ പഠനങ്ങളും ഗവേഷണങ്ങളും അംഗീകരിക്കാനുള്ള നമ്മുടെ വൈമനസ്യം മാത്രമാണു. പൂര്‍വ്വികര്‍ ശാസ്ത്രത്തെ കവിതയിലൂടെ അവതരിപ്പിച്ചത്‌ പ്രത്യേകമായ ഉദ്ദേശത്തോടെ ആയിരുന്നു. ശാസ്ത്രസത്യങ്ങള്‍ മനസ്സിലുറപ്പിക്കാന്‍ പറ്റിയ മാദ്ധ്യമം കവിതയാണെന്ന് അവര്‍ കണ്ടെത്തി.
അങ്ങനെ അഷ്ടാംഗഹൃദയവും ഒരു കവിതയായി.

ശാസ്ത്രം കവിതയാകുമ്പോള്‍ ഉണ്ടാകുന്ന പ്രയോജനം കവിത ആസ്വദിക്കുമ്പോള്‍ തന്നെ ശാസ്ത്രവും മനസ്സില്‍ പതിയും എന്നതാണു. ഒരു സാധാരണക്കാരനുപോലും ശാസ്ത്രസത്യങ്ങള്‍ കരഗതമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അങ്ങനെ ഉദ്ധൃതജ്ഞാനം (sustainable knowledge) നേടിയ തലമുറകള്‍ ഇവിടെ സുഖമായി ജീവിച്ചു. അവര്‍ ജീവിതത്തെ കളിപ്പന്തുപോലെ കൊണ്ടു നടന്നു. ആധുനിക മാനുഷികം അവരെയൊക്കെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌ അഗ്നി നാളങ്ങളിലേക്ക്‌ പറന്ന് ചെല്ലുകയും ചിറകുകരിഞ്ഞു പതിതലോകങ്ങളിലേക്ക്‌ വീഴുകയും ചെയ്തു.
അവിടെ കിടന്നു കൊണ്ട്‌ ആ പഴയ കവിതകളിലേക്ക്‌ ഇനിയെങ്കിലും ഒന്ന് കണ്ണോടിക്കാന്‍ കഴിഞ്ഞെങ്കില്‍.....

തുടക്കം അഷ്ടാംഗഹൃദയത്തില്‍ നിന്നു തന്നെയാവട്ടെ.
കാരണം നാമിന്ന് രോഗികളുടെ ഒരു സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ കവിത അതിനൊരു പരിഹാരമായെങ്കിലോ?

അതു വായിക്കാന്‍ നമുക്ക്‌ സംസ്ക്കൃതമറിയില്ലല്ലോ! സംശയം തോന്നാം.
വിഷയം ആരോഗ്യശാസ്ത്രവുമാണു. പക്ഷെ ഭയപ്പെടാനൊന്നുമില്ല.
നമുക്ക്‌ വേണ്ട ഒരുപാട്‌ കാര്യങ്ങള്‍ ഇതിലുണ്ട്‌.

മദ്യം വിഷമാണെന്ന് നാരായണഗുരു പറഞ്ഞത്‌ ഈ പുസ്തകം നോക്കീട്ടാണു.
അതുപോലെ നമുക്കാവശ്യമുള്ള മറ്റനേകം കാര്യങ്ങള്‍ ഇതിലുണ്ട്‌.
അതു മനസ്സിലാക്കാന്‍ വലിയ പരസ്സഹായം ഒന്നും വേണ്ടിവരില്ല.
കൂടുതല്‍ മനസ്സിലാക്കിക്കളയാം എന്ന് വിചാരിച്ച്‌ ആയുര്‍വ്വേദ 'ഡോക്ടര്‍'മാരെ ഒന്നും സമീപിച്ചേക്കരുത്‌. അവര്‍ MBBS മിമിക്രിചെയ്യുകയാണല്ലോ. അവര്‍ ഇതൊന്നുമല്ല പഠിക്കുന്നത്‌. സംസ്കൃത പണ്ഡിതന്മാരേയും സമീപിക്കാതിരിക്കുന്നതാണു ഉചിതം. അവര്‍ അലങ്കാരവും വ്യാകരണവുമൊക്കെ പറഞ്ഞ്‌ ക്ലേശിപ്പിക്കാന്‍ ഇടയുണ്ട്‌.

അഷ്ടാംഗഹൃദയത്തില്‍ അറിവ്‌ നേടാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ വഴി നോക്കണം.

സംസ്കൃത മൂലം മലയാളലിപിയില്‍ അച്ചടിച്ച്‌ അതിനു അര്‍ത്ഥവും അന്വയവും ചേര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ ഇഷ്ടം പോലെ ഇന്ന് ലഭ്യമാണു.

ഒരു ദിവസം ഒരു ശ്ലോകം വച്ച്‌ ഹൃദിസ്ഥമാക്കിയാല്‍ മതി.
ഇതു തന്നെ കുട്ടികളെ പഠിപ്പിച്ചെടുത്താല്‍ അതു അവരോട്‌ ചെയ്യുന്ന ഒരു ഉപകാരവുമായിരിക്കും. അടുത്ത തലമുറയെ ജനിപ്പിക്കണ്ടതു അവരാണല്ലോ.
അവരുടെ ഉള്ളിലേക്ക്‌ ഈ അറിവ്‌ കടന്ന് ചെല്ലട്ടെ!

കഷായവിധി സമാപതം

(അവലംബം : അഷ്ടാംഗഹൃദയം. വൈദികായുര്‍വ്വേദാചാര്യന്‍ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ പ്രഭാഷണങ്ങള്‍)

ശുഭം