Sunday, March 31, 2013

രണ്ട് സൌദി നിതാഖത് പോസ്റ്റുകൾ

ഒന്നു

സൌദിയിലെ ‘നിതാഖത്’ ആരിലാണു ഇത്ര പരിഭ്രാന്തിയുണ്ടാക്കുന്നത്?

ഏതാണ്ട് 12 ലക്ഷം ഇന്ത്യക്കാർ സൌദിയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. അതിൽ 5.8 ലക്ഷം മലയാളികളാണു. നിതാഖത് നടപ്പാക്കുന്നതോടെ അവരിൽ രേഖകൾ ഇല്ലാതെ തൊഴിൽ ചെയ്യുന്നവർ പുറത്തു പോകും. ജീവനോപാധി തേടിപ്പോയ ജോലിക്കാരെ അതു ബാധിക്കുമെന്നതിൽ സംശയമില്ല. പക്ഷെ അവർക്ക് പണിയെടുക്കാനറിയാമെങ്കിൽ മറ്റെവിടെയെങ്കിലും തൊഴിൽ കിട്ടും. എന്നാൽ അവരെ ഉപയോഗിച്ചിരുന്നവർക്ക് ആ കൂലിയിൽ ഇനി ആളെ കിട്ടില്ല. അങ്ങനെ ആദ്യം പരിഭ്രാന്തരാകുന്നത് സൌദി സ്പോൺസറന്മാർ തന്നെ.

പക്ഷെ ഈ സ്പോൺസറന്മാർ ഒറ്റത്തെങ്ങ് പോലെ നിലക്കുന്ന ഒരു വർഗ്ഗമല്ല. അവർക്ക് ഇന്ത്യൻ ഏജന്റുമാരുമായി ബന്ധമുണ്ട്. അതായത് കുറഞ്ഞവിലക്ക് ആളെകൊണ്ടക്കൊടുക്കുന്നവരുമായി. അത്തരം ഏജന്റന്മാർക്ക് ചങ്കിടിക്കുക തന്നെ ചെയ്യും. കാരണം അവരുടെ ഭീമമായ ലാഭമാണു നഷ്ടപ്പെടാൻ പോകുന്നത്. സൌദ്ദിയിൽ ജോലിയുണ്ടെന്നു പറഞ്ഞ് ഇനി ആളെവിളിക്കാൻ ചെന്നാൽ ജനം കൃത്യമായ രേഖകൾ ആവശ്യപ്പെടും. അതു അത്ര സുഖമുള്ള കാര്യമല്ല.

ഇതിനേക്കാൾ ഒക്കെ ആശങ്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിൽ മാനവവിഭവം വിതരണം ചെയ്യുന്നവർ. അവർ വലിയൊരു സംഘമാണു. എല്ലാ മത, ജാതി, രാഷ്ട്രീയകക്ഷികൾക്കും അതിനുള്ള സംവിധാനമുണ്ട്. കേരളത്തിലെ വിജയം വരിച്ച ഒരു വ്യവസായസ്ഥാപനത്തിനു ഒരു മതസ്ഥാപനമാണു Man Power സപ്ലൈ ചെയ്യുന്നതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിർമ്മാണത്തൊഴിലാളികളെ കൊടുക്കുമ്പോൾ ‘ഞങ്ങളുടെ സംരക്ഷണം ഉറപ്പുണ്ട്’ എന്നവർ വാക്കു കൊടുക്കുന്നു. കൂലിയും കുറവാണു. തൊഴിൽ നിയമങ്ങൾ ബാധകമല്ല. ഇതു പോലെ അസംഘടിത മേഖലയിൽ, ടെക്സ്റ്റൈൽ, ജൂവലറി രംഗത്തൊക്കെ മാനവവിഭവ വിതരണമുണ്ട്. പള്ളികളും പാർട്ടികളും മതസംഘടനകളുമൊക്കെ ചേർന്നു നടത്തുന്ന ഈ മനുഷ്യവാണിഭത്തിനു ഒരു ഭീഷണിയാണു സൌദിമടക്കക്കാർ.

അങ്ങനെ വരുമ്പോൾ മാദ്ധ്യമങ്ങളിൽ കാണുന്ന ഈ കോലാഹലങ്ങൾ അവരുടെ വ്യാപാരം നിലനിർത്താനുള്ള പങ്കപ്പാടാണു. സാധാരണക്കാർക്ക് അതു കൊണ്ട് ഒരു മെച്ചവുമില്ല. കാരണം നിയമം നടപ്പാവുക തന്നെ ചെയ്യും. രാഷ്ട്രീയം എല്ലായിടത്തും ഒരുപോലെയാണു. ഏതു സർക്കാരും അസംതൃപതരെ അടക്കി നിർത്താൻ ദുർബ്ബലരെ ബലി കൊടുക്കും


രണ്ട്

സൌദിയിലെ സ്വദേശിവൽക്കരണം തടയണമെന്നു നാം ആശിക്കുന്നത് ഒട്ടും ചിതമല്ല. ഇക്കാര്യത്തിൽ ബഹു.പ്രവാസികാര്യമന്ത്രി പറഞ്ഞതാണു ന്യായം. സൌദി ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണു. അവരുടെ നിയമങ്ങളെ വെല്ലുവിളിക്കരുത്.

നമ്മുടെ പ്രശ്നം തൊഴിൽ നഷ്ടപ്പെടുന്നു എന്നുള്ളതാണു. അതിനു പരിഹാരമുണ്ടാക്കണം. പക്ഷെ സൌദിസർക്കാരിന്റെ ചെലവിൽ തന്നെയാകണം അതെന്നു എന്താണിത്ര നിർബ്ബന്ധം? ആരും മറുനാടുകളിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നത് ആരെങ്കിലും ക്ഷണിച്ചിട്ടല്ല. തൊഴിലവസരം ഉണ്ടെന്നു അറിഞ്ഞിട്ട് കയറിച്ചെല്ലുകയാണു. ആദ്യകാലത്ത് അവർ നമ്മെ സ്വീകരിച്ചു. ഇപ്പോൾ അവർക്ക് സ്വദേശികൾക്ക് തൊഴിൽ കൊടുക്കേണ്ടതുണ്ട്. അപ്പോൾ സ്വാഭാവികമായും മറുനാട്ടുകാരോട് തിരികെ പോകാൻ പറഞ്ഞെന്നിരിക്കും.

ഇന്ത്യയിൽ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ തൊഴിലാളികളെ കുറച്ചപ്പോൾ പ്രവാസികൾ അതു ഗുണകരമാണെന്ന ഒരു നിലപാട് എടുക്കുകയാണു ചെയ്തത്. അതുപോലെ ഒരു അടുക്കും ചിട്ടയും വരുത്തുകയാണു സൌദി സർക്കാരും. അതിനോട് വിവേകപൂർവ്വം സഹകരിക്കണം.

സൌദിയിൽ പണിയെടുക്കുന്ന ഒരു സാധാരണപ്രവാസി തൊഴിലാളിക്ക് ലഭിക്കുന്ന പ്രതിഫലം 10000-15000 ഘടനയിലുള്ളതാണു. ഒന്നോ ഒന്നരയോ ലക്ഷം മുടക്കിയാണു ആ പാക്കേജിൽ കയറിപ്പറ്റുന്നത്. തൊഴിൽ രംഗം അവിടെ കഠിനമാണു. ക്ഷീണിച്ചാൽ പോലും ഒന്നു കയറി ഇരിക്കാനാവില്ല. തൊഴിലല്ലാതെ വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടും തൊഴിൽ നിയമങ്ങളുടെ സ്വാതന്ത്ര്യമില്ലാത്തതു കൊണ്ടും അവിടെ കഠിനാദ്ധ്വാനം ചെയ്യുന്നു. ആ മനോഭാവം ഇവിടെയും പ്രകടിപ്പിച്ചാൽ ഇവിടെയും തൊഴിലവസരങ്ങൾ ഉണ്ട്. പക്ഷെ അവിടുത്തേപ്പോലെ ജോലി ചെയ്യണം. അവിടെ ലഭിക്കുന്ന പ്രതിഫലം മതിയെന്നു വയ്ക്കണം.

ഇന്നിപ്പോൾ അസംഘടിത മേഖലയിൽ അനവധി തൊഴിലവസരങ്ങൾ കേരളത്തിലുണ്ട്. അവിടെ ലഭിക്കുന്ന കുറഞ്ഞകൂലി 600 രൂപയാണു. കായികമായോ മാനസികമായൊ സൌദിയിലുള്ളത്ര പ്രയാസം ഇവിടെയില്ല. ഇന്ത്യയുടെ തന്നെ പലഭാഗങ്ങളിലും തൊഴിലവസരങ്ങൾ വേറെ ഉണ്ട്. തമിഴ്നാട്ടിൽ പല വ്യവസായ മേഖലകളിലും തൊഴിലാളിയെ കിട്ടാനില്ല. കേരളത്തിലെ ഒരു കിൻഫ്രാപാർക്ക് തൊഴിലാളികളെ കിട്ടാനില്ലാതെ പൂട്ടി. ഇത്തരം തൊഴിലവസരങ്ങൾ അറിഞ്ഞ് അവിടേക്ക് കയറിച്ചെല്ലണം. ഇക്കാര്യത്തിൽ സർക്കാർ സഹായിക്കുന്നത് ഉചിതമായിരിക്കും. എന്നു വച്ച് തൊഴിൽ ആവശ്യമുള്ളവർ അതിനു കാത്തുനിൽക്കരുത്. ജോലി ചെയ്യാൻ തയ്യാറായി നേരെ ചെല്ലുക. ഉറപ്പായും നിങ്ങൾക്ക് ഒരു തൊഴിൽ ലഭിച്ചിരിക്കും.

വിദേശത്ത് തൊഴിലവസരങ്ങൾ കുറയുന്നതു കൊണ്ട് വിഷമിക്കുന്നത് റിക്രൂട്ടിങ്ങ് സംഘങ്ങളും രാഷ്ട്രീയക്കാരുമാണു. അവർ ഇരുവരുടേയും വരുമാനത്തെ അതു ബാധിക്കും. അതു കൊണ്ട് ഇപ്പോഴുണ്ടാകുന്ന ഈ പ്രതികരങ്ങൾ അവരുടെയാണെന്നു ധരിക്കണം. അതിനു ചെകിടുകൊടുത്തു പ്രവാസിതൊഴിലാളികൾ തുലയരുതു. പണിയറിയാവുന്നവനും അതിനു തയ്യാറുള്ളവനും എവിടേയും തൊഴിലും പ്രതിഫലവുമുണ്ട്.

 

ജലതരംഗം

തരിശുകിടക്കുന്ന നെല്പാടങ്ങളും, വരണ്ടുണങ്ങിയ പറമ്പും ചുറ്റിക്കണ്ട് മടങ്ങുന്ന പഴയ ഒരു കർഷകനായ നാരായണനെ ഇന്നലെ വഴിയിൽ വച്ചു കണ്ടു. വെറുതെ ഓരോന്നു പറഞ്ഞകൂട്ടത്തിൽ, ആകാശത്തിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി നാരായണൻ പറഞ്ഞു : “കടുത്ത വേനലാ വരാൻ പോകുന്നത്. തൊള്ളി വെള്ളം കാണുകേല. എങ്ങനെ കാണാനാ. ഇക്കണ്ട മനുഷ്യരൊക്കെ വെള്ളം വെറുതെ കളയുകയല്യോ? പൈപ്പിക്കൂടെ വെള്ളം വരുന്നതു കൊണ്ട് വെള്ളം കോരണ്ട. അപ്പോ അതിനൊന്നും ഒരു അദ്ധ്വാനവും വേണ്ട. അദ്ധ്വാനിക്കാതെ കിട്ടുന്ന എന്തും പാഴിൽക്കളയുന്ന സ്വഭാവം മനുഷ്യനുണ്ട്......”

ആലോചിച്ചപ്പോൾ അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നി. പണ്ടൊക്കെ വെള്ളം കോരി എടുക്കണം. അന്നു വെള്ളം ഉപയോഗിക്കുന്നതിൽ ഒരു ശ്രദ്ധയുണ്ട്. പല്ലുതേക്കാനാണെങ്കിലും കുളിക്കാനാണെങ്കിലും സൂക്ഷിച്ചേ വെള്ളം ഉപയോഗിക്കു. ഇന്നു അങ്ങനെയാണോ? പൈപ്പ് തുറന്നിട്ട് ബ്രഷിൽ പേസ്റ്റ് തേച്ച് പല്ലുരയ്ക്കാൻ തുടങ്ങും. പല്ലു തേപ്പ് കഴിയുന്നതുവരെ പൈപ്പിൽ നിന്നും വെള്ളം പൊയ്ക്കൊണ്ടിരിക്കും. കുളിക്കുമ്പോൾ ഷവറിൽ നിന്നാണെങ്കിലും കാര്യം അങ്ങനെ തന്നെ. സോപ്പ് തേക്കുന്നതു ഷവർ തുറന്നിട്ടുകൊണ്ടായിരിക്കും. മൊന്തയിൽ വെള്ളം എടുത്തു പല്ലു തേക്കുന്നതും, മഗ്ഗ് കൊണ്ട് കോരിക്കുള്ളിക്കുന്നതും നാം നിർത്തി. പുതുതലമുറയ്ക്കു അതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇതിനിടയിൽ നഷ്ടപ്പെടുന്ന വെള്ളം എത്രയാണു? അതുപോലെ തന്നെയാണ് ഫ്ലഷുകളിലൂടെ ഒഴുകിപ്പോകുന്ന ജലം. ഓരോ മൂത്രമൊഴിപ്പിനും ഓരോ ഫ്ലഷ് വെള്ളം. അതിൽ നിയന്ത്രിതമായി വെള്ളമൊഴുക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഫുൾഫ്ലഷ് അടിച്ചു വിട്ടാലെ നമുക്കൊരു തൃപ്തി വരു. പാത്രം കഴുകാൻ പണ്ട് ചരുവത്തിൽ വെള്ളം പിടിച്ചു വയ്ക്കും. പാത്രം തേച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒന്നു രണ്ട് തവണ ചരുവത്തിലെ വെള്ളത്തിൽ. പിന്നെ ഒന്നോ രണ്ടോ തവണ ശുദ്ധജലത്തിൽ. ഇപ്പോഴോ? അവിടെയും പൈപ്പ് തുറന്നിടുന്നു. കുബേരനേയാണെങ്കിലും അശ്രദ്ധമായ ചിലവ് പാപ്പരാക്കും. മലയാളി വെള്ളത്തിന്റെ കാര്യത്തിൽ താമസിക്കാതെ പാപ്പരാകും.

“വെള്ളം മനുഷ്യനു മാത്രമൊള്ളതല്ല. സകല ജീവജാലങ്ങൾക്കും അതാവശ്യമുണ്ട്. ഈ ചെടീം മരോമൊക്കെയാ ജലത്തിന്റെ അളവ് നിശ്ചയിക്കുന്നത്. മരമെത്രയുണ്ടോ അതിനു വേണ്ട വെള്ളമാ മഴയുടെ കണക്ക്..............”

നാരായണൻ തന്റെ അറിവ് പങ്കുവെച്ചു. റബ്ബർ മരങ്ങൾ വർദ്ധിച്ചതാണു മഴകുറയാൻ കാരണമെന്നാണു നാരായണന്റെ നിരീക്ഷണം. റബ്ബറിനു അധികം വെള്ളം ആവശ്യമില്ല. പ്ലാവും, തെങ്ങും, മാവുമൊക്കെ നിന്ന പറമ്പുകൾ വെട്ടിവെടുപ്പാക്കിയാണു റബ്ബറ് നട്ടതു. അപ്പോൾ ഇലച്ചാർത്തു കുറഞ്ഞൂ. പിന്നെന്തിനാ വെറുതെ മഴപെയ്യിക്കുന്നതെന്നു പ്രകൃതിക്ക് തോന്നിക്കാണും. ചെടികളെ കണക്കാക്കിയാണു പ്രകൃതി മഴപെയ്യിക്കുന്നത്. ബാക്കിയുള്ള ജന്തുജാലങ്ങൾ അതുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. അതുപോലെ നെല്ലും, മറ്റുവിളകളും കുറഞ്ഞപ്പോൾ മഴയും കുറഞ്ഞൂ.

ഇതു പരിഹരിക്കാൻ സിയാൽ മാതൃകയിൽ കമ്പനിയുണ്ടാക്കീട്ടൊന്നും കാര്യമില്ല. ആറ്റിൽ നിന്നും തോട്ടിൽ നിന്നുമൊക്കെ വെള്ളം പിടിക്കാമെന്നു കമ്പനി നടത്തുന്നവർ വിചാരിക്കുന്നുണ്ടായും. മഴപെയ്യുന്നില്ലെങ്കിൽ അവയിൽ വെള്ളം കാണുമോ? അതും പോരാത്തതിനു എത്ര നീർച്ചാലുകൾ ഉണ്ട് വിശ്വസിക്കാവുന്നതായി. മിക്കതിലും വെള്ളത്തേക്കാൾ കൂടുതൽ വിഷമാണു. ചിലതിൽ മെർക്കുറി. ആ വെള്ളം കുടിച്ച് ആളുകൾ എല്ലാം തളർവാതം പിടിച്ചു കിടന്നോളും. അപ്പോൾ വെള്ളത്തിന്റെ ഉപഭോഗം കുറയുമായിരിക്കും. ഇപ്പോഴാണെങ്കിൽ ആ നദികൾക്ക് ചുറ്റുമുള്ളവർക്കേ അത്തരം സൂക്കേടുകൾ വരു. വലിയ കമ്പനിയൊക്കെ ഉണ്ടാക്കുമ്പോൾ ആ വെള്ളം നാടൊട്ടുക്ക് ഒഴുക്കും. എല്ലാവർക്കും കിട്ടും രോഗം.

നാരായണനു പരിഹാരമുണ്ട്. മഴപെയ്യിക്കണം. അതിനു മരം വെച്ചു പിടിപ്പിക്കണം. പച്ചപ്പ് കൂടണം. ഈ കമ്പനിയൊക്കെ ഉണ്ടാക്കുന്ന കാശുകൊണ്ട് അതു ചെയ്താൽ കാര്യങ്ങൾ മെച്ചപ്പെടും. വേറൊന്നുള്ളത്. നിർമ്മാണമേഖലയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവക്കണം. കെട്ടിടനിർമ്മാണമാണു വെള്ളം ദുരുപയോഗം ചെയ്യുന്ന ഒരു മേഖല. എന്നു മാത്രമല്ല മരങ്ങൾക്ക് നിൽക്കാനുള്ള ഇടങ്ങൾ ഇത്തരം പണിത്തരങ്ങൾ കയ്യടക്കുകയും ചെയ്യുന്നു. ഇതൊക്കെ അറിയാവുന്ന പണ്ടുള്ളവർ സ്വാഭാവികമായ ചെറിയ വീടുകളിൽ താമസിച്ചു. പണിയിടങ്ങൾ സ്ഥിരമായി ഉണ്ടാക്കിയില്ല. ആശാരിയും, കല്ലനും, മോട്ടോർമെക്കാനിക്കുമൊക്കെ പണിയിരിക്കുന്നിടത്തു ചെന്നു പണിതു. നമുക്കിപ്പോൾ അതൊന്നും പോരാ. എല്ലാത്തിനും ഷോറൂം വേണം. മനുഷ്യനേയും താമസിക്കാതെ ഷോറൂമിൽ കൊണ്ടുവന്നു വയ്ക്കും!

അപ്പോൾ നാം എന്തു തീരുമാനിക്കുന്നു? സർക്കാരും ഉദ്യോഗസ്ഥരും മുതലാളിമാരും അതിന്റെ വഴിക്കു പോകട്ടെ. നമുക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചുകാര്യങ്ങൾ ഉണ്ടല്ലോ. അതു ചെയ്യാൻ ഉദ്ദേശിക്കുന്നോ, അതോ വിയർത്തും, ദാഹിച്ചും, തളർവാതം പിടിച്ചും കിടക്കുന്നോ?

Friday, March 29, 2013

വാസ്കോഡഗാമ



വാസ്കോഡഗാമ കാപ്പാട്ട് കടവിറങ്ങി എന്നു നാം എന്തിനാണു അഭിമാനപൂർവ്വം സ്മരിക്കുന്നത്? അയാൾ ഇന്ത്യയിലേക്ക് വരികയും കേരളത്തിൽ എത്തിപ്പെടുകയും ചെയ്തെങ്കിൽ പോർട്ടുഗല്ലിലെ സ്കൂൾകുട്ടികൾ അതൊക്കെ അവരുടെ ചരിത്രമായി പഠിക്കട്ടെ. നാം എന്തിനു പിച്ചക്കാരുടെയും തെമ്മാടികളുടേയും കണക്ക് സൂക്ഷിക്കണം?

ഗാമ ഇന്ത്യയിലേക്ക് വരുമ്പോൾ ഇന്ത്യ ഒരു ഉല്പാദകരാജ്യവും യൂറോപ്പ് വിപണിയുമായിരുന്നു. യൂറോപ്യന്മാർ കടുത്ത ദാരിദ്ര്യത്തിലും. അറബികളുടെ കമ്മീഷൻ ഒഴിവാക്കി കച്ചവടം നടത്തുക എന്ന മിതമായ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഇന്ത്യയെ സഹായിക്കാനൊന്നും വന്നതല്ല. യൂറോപ്പിനേപ്പോലെ നാമൂം ദാരിദ്ര്യത്തിലായിരുന്നെങ്കിൽ അവരൊന്നും ഈ വഴി തിരിഞ്ഞു നോക്കില്ലായിരുന്നു. സോമാലിയയിൽ പോകാൻ ആരെങ്കിലും കൊതിക്കുമോ? ഇവിടെ കനത്തരീതിയിൽ നിക്ഷേപമുണ്ടെന്നും അതു ചൂഷണം ചെയ്യാനുള്ള വഴി തേടിയുമാണു വിദേശികൾ വന്നതും വന്നുകൊണ്ടിരിക്കുന്നതും. അല്ലാതെ ഇന്ത്യാക്കാരെ ഗുണപ്പെടുത്താനല്ല. ഇതു മനസിലാകാതെ അവരെയൊക്കെ കെട്ടി എഴുന്നെള്ളിക്കുന്നവരുടെ ജനിതകങ്ങൾ പരിശോധിക്കേണ്ടതാണു.

രോഗങ്ങൾ മാർക്കറ്റ് ചെയ്യപ്പെടുകയാണോ?

1957ൽ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ അംഗമായ യുവഡോക്ടർ ആയുർവ്വേദമടിസ്ഥാനമാക്കി താൻ രചിച്ച പ്രബന്ധം സയന്റിഫിക് കമ്മ്യൂണിറ്റി തമസ്കരിച്ചപ്പോൾ ഒരു തീരുമാനമെടുത്തു. ഈ രംഗത്തു തുടർന്നിട്ട് ഫലമില്ല. ഇന്ത്യയിലേക്ക് മടങ്ങി ഒരു നഗ്നപാദ ഡോക്ടറായി ബാക്കികാലം കഴിച്ചു കൂട്ടാൻ വിചാരിച്ച് അമ്മാവൻ ജോലി നോക്കിയിരുന്ന ഉത്തരഖണ്ഡിലേക്ക് പോയി. അനേകം സാധുക്കൾ ചുറ്റിക്കറങ്ങുന്ന ഇടം. വൈദ്യത്തേക്കാൾ താല്പര്യം അലഞ്ഞുതിരിയുന്നതിലായിരുന്നതിനാൽ അദ്ദേഹം ഹിമാലയൻ സാനുക്കളിൽ ചുറ്റിത്തിരിയാൻ ആരംഭിച്ചു. അവിടെ പരിചയപ്പെട്ട സാധുക്കൾ പല ചെടികളും മരുന്നുകളും പരിചയപ്പെടുത്തി. അവ ഒരു നോട്ടുപുസ്തകത്തിൽ കുറിച്ച് നാട്ടിലുള്ള മച്ചുനനു അയച്ചു കൊടുത്തുകൊണ്ടിരുന്നു. അവർക്കവിടെ വൈദ്യമുണ്ടായിരുന്നു. ഇംഗ്ലീഷ്വൈദ്യം പഠിച്ചിട്ടും അതു വേണ്ടെന്നു വച്ചു തെണ്ടിത്തിരിയുന്ന യുവാവിനെ നാട്ടിലെല്ലാർക്കും പുച്ഛമായിരുന്നു. അക്കാലത്താണു ഇന്ത്യാ ചൈനാ യുദ്ധം. അതിർത്തിയിൽ നിൽക്കാൻ പറ്റാത്തതു കൊണ്ട് അദ്ദേഹം പിന്നീട് എവിടേക്കോ പോയി. പിന്നെയാരും ആ യുവഡോക്ടറെ കണ്ടിട്ടില്ല.


ഡോ.റാം കാലിഫോർണിയയിൽ ആണു. ന്യൂ‍റോ മെഡിസിനിൽ ഉന്നതപഠനം കഴിഞ്ഞ് പ്രഫസറായും ഫിസിഷ്യനായും ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ പ്രശ്നം അച്ഛന്റെ വയറിനുള്ളിലെ മുഴയാണു. സാമാന്യപരിശോധനയൊക്കെ കഴിഞ്ഞു. ചില്ലറ ചികിത്സകളും തുടങ്ങി. പക്ഷെ ഈ മല്ലു ഡോക്ടേഴ്സിന്റെ  ഉറപ്പില്ലാത്ത ഒരുതരം ഡയഗണോസിസ് റാമിനെ ശുണ്ഠിപിടിപ്പിച്ചു. ഒരാൾ പറയുന്നതല്ല, വേറൊരാൾ പറയുന്നത്. രണ്ടു ടെസ്റ്റുകളും ഒരുപോലെ ഇരിക്കുന്നില്ല. വയറ്റിൽ മുഴയുണ്ടോ എന്നു തുറന്നു നോക്കിയാൽ പറയാം എന്നു പറയുന്നയാൾ തന്നെ തുറന്നാൽ എന്തും സംഭവിക്കാമെന്നും പറയുന്നു. ആകെയൊരു അനിശ്ചിതത്വം. അപ്പോഴാണു സ്റ്റോക്ക് റൂമിൽ പൊടിതട്ടിക്കിടന്ന ആ പ്രബന്ധം ശ്രദ്ധയിൽ പെട്ടത്. ദുവാച്ചെടിയെ ആസ്പദിച്ചുള്ള ഒരു പ്രബന്ധമയിരുന്നു അത്. അതിൽ നിന്നും വേർതിരിച്ചെടുക്കാവുന്ന Biological Active Elements വിവിധതരം രോഗങ്ങളെ ഭേദപ്പെടുത്തുന്നതായി അതിൽ സ്ഥാപിച്ചിട്ടുണ്ട്. അവയിലൊന്നു ശരീരത്തിൽ വരുന്ന മുഴകളാണു. ഡോ. റാം ഒട്ടും അമാന്തിക്കാതെ പ്രബന്ധകാരനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. നിർഭാഗ്യവശാൽ ആ പേരുകാരൻ ഇന്ത്യയിൽ ഒരിടത്തുമുണ്ടായിരുന്നില്ല. പക്ഷെ അയാളുടെ കുടുംബം എവിടെയാണെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞൂ. അവിടെ ഇപ്പോൾ വൈദ്യശാലയില്ലെങ്കിലും  വൈദ്യമറിയാവുന്നവർ ഉണ്ട്. അതു മതിയെന്നു റാം തീരുമാനിച്ചു. കാരണം എന്തെങ്കിലും അത്ഭുതമരുന്നു അവർക്കറിയാമായിരിക്കും എന്നൊരു വിശ്വാസം. അവരോട് സംസാരിക്കാം. മറുപടി കേട്ടാൽ തനിക്ക് മനസിലാകും. കാരണം താൻ വൈദ്യം പഠിച്ചിട്ടുണ്ട്. ഉഡായിപ്പിറക്കിയാൽ അപ്പോൾ മനസിലാകും.


നേരെ അവിടേക്ക് ലാൻഡ് ചെയ്തു. പഴയ ഒരു നാലു കെട്ട്. പക്ഷെ മിറ്റത്തു റബ്ബർ ഉണങ്ങാനിട്ടിട്ടുണ്ട്. സന്ദർശകർ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരാൾ ഇറങ്ങി വന്നു. കാഴ്ചയിൽ തന്നെ  ഉഗ്രൻ. കാര്യം പറഞ്ഞപ്പോൾ, താൻ ചികിത്സ നിർത്തിയെന്നും, അതിനുള്ള ലൈസൻസ് തനിക്കില്ലെന്നും പറഞ്ഞ് ഒഴിയാൻ നോക്കി. അദ്ദേഹം മറ്റൊരു വൈദ്യനെപരിചയപ്പെടുത്തി തരാമെന്നു പറഞ്ഞു.സംസാരിച്ചപ്പോൾ കാര്യം പിടികിട്ടി. ടിയാനു വൈദ്യം മാത്രം ചെയ്യാൻ താല്പര്യം ഇല്ല. പെണ്ണും പിടക്കോഴിയുമൊന്നുമില്ല. ഇഷ്ടം പോലെ റബറും, മറ്റാദായങ്ങളുമുണ്ട്. എന്നാലും ആരെങ്കിലും ചെന്നാൽ ഭക്ഷണവും കൊടുത്ത് സംസാരിച്ചിരിക്കാൻ ഇഷ്ടമാണു.  

എന്തായാലും റാം കാര്യം എല്ലാം വിശദീകരിച്ചു പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഒരു സുഖമില്ലാത്ത മറുപടി പുറത്തുവന്നു.
- ഓ, ഇത്രേയൊള്ളോ? എനിക്കു ചികിത്സിക്കാനുള്ളതേയുള്ളു. പക്ഷെ ഇപ്പോ ഇംഗ്ലീഷ് ചികിത്സ നടക്കുകല്ലെ, അതു കഴിയട്ടെ. പിന്നെ നിങ്ങൾക്കിതിൽ വല്ല വിശ്വാസവും ഉണ്ടോ? ഉണ്ടാകില്ല. കാരണം ആയുർവ്വേദം ഒരു തരം അന്ധവിശ്വാസമാണെന്നല്ലെ ശാസ്ത്രീയമായി പഠിച്ച നിങ്ങളൊക്കെ വിചാരിച്ചിരിക്കുന്നത്.
-അതു ശരിയാണു. അതിനൊരു കാരണമുണ്ട്. മരുന്നിനെ പറ്റി പറയുന്നുണ്ടെങ്കിലും അതിന്റെ രസതന്ത്രം വിശദീകരിക്കുന്നില്ല.
-എന്നാരു പറഞ്ഞു? നിങ്ങൾ ആയുർവ്വേദത്തിലെ പുസ്തകങ്ങൾ പഠിച്ചിട്ടുണ്ടോ?
-ഇല്ല. റിവ്യൂകൾ കണ്ടിട്ടുണ്ട്.
-അതു ശരിയാണോ എന്നു പരിശോധിച്ചോ
-ഇല്ല. അതിന്റെ ആവശ്യം തോന്നിയില്ല. കാരണം അത്രമാത്രം ക്രെഡിബിലിറ്റിയുള്ളവരാണു അതൊക്കെ എഴുതിയിരിക്കുന്നത്. പിന്നെ അവിശ്വസിക്കേണ്ടെന്നു തോന്നി.
-അതായത് നിങ്ങൾ അന്ധവിശ്വാസത്തിനു ഒരു യുക്തി കണ്ടുപിടിച്ചെന്നു ചുരുക്കം. എന്തായാലും അലോപ്പതി ചികിത്സ തുടർന്നു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ചെയ്യാനാവില്ല. തൽക്കാലം അതു തുടരട്ടെ. അവർ വേണ്ടെന്നു വച്ചാൽ നമുക്ക് നോക്കാം.
-അതു പറ്റില്ല. കാരണം അതിന്റയകത്തു ഒരു കെണിയുണ്ട്. എന്റെ അച്ഛൻ എനിക്ക് വളരെ പ്രിയപ്പെട്ടവനാണു. അദ്ദേഹത്തിന്റെ പരമാവധി ആയുസ്സും എന്റെ ഒപ്പം ഉണ്ടാകണമെന്നാണു. ഇപ്പോഴത്തെ ചികിത്സ തുടർന്നാൽ അതു സാധികുമെന്നു തോന്നുന്നില്ല.
-അതെന്താ.
-അതൊരു മെഡിക്കൽ വ്യവസായത്തിന്റെ രഹസ്യമാണു. അങ്ങയോടെന്നല്ല ഞങ്ങളുടെ ജൂണിയേഴ്സിനോടു പോലും ഡിസ്കസ്സ് ചെയ്യാത്ത ഒരു കാര്യമാണു. എങ്കിലും പറയാം. രണ്ടാം ലോകമഹായുദ്ധം ലക്ഷ്യമാക്കിയാണു മെഡിക്കൽ പ്രൊഫഷൻ ലോകത്ത് വളർന്നു വന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ നിബന്ധനകൾ നടപ്പാകാതെ വന്നു തുടങ്ങിയപ്പോഴെ രണ്ടാം യുദ്ധം ഉറപ്പായി. അതിൽ മെഡിക്കൽ പ്രഫഷനു വമ്പിച്ച കുതിച്ചുകയറ്റമുണ്ടാകുമെന്നു വ്യാവസായിക ലോകം നേരത്തെ തന്നെ കണക്കുകൂട്ടി. അങ്ങനെ കൂടുതൽ പ്രഫഷണലുകളും അനുബന്ധവ്യവസായങ്ങളും ഉണ്ടായി. മരുന്നു കമ്പനികൾ കൂണു പോലെ മുളയ്ക്കാൻ തുടങ്ങി. പക്ഷെ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇവയ്ക്കെല്ലാം കൂടി പിടിച്ചു നിൽക്കാൻ പാടായി. പന്നിയെലി പെരുകിയാൽ തമ്മിൽ കടിച്ചുകീറുമെന്നു പറഞ്ഞ അവസ്ഥ. 1960ഓടെ അതിനു ഒരു പരിഹാരം കണ്ടെത്തി. രോഗങ്ങൾ മാർക്കറ്റ് ചെയ്യുക. അടിസ്ഥാന ഗവേഷണങ്ങൾക്ക് പണം കൊടുക്കുന്ന പരിപാടി കമ്പനികൾ നിർത്തി. സ്പെഷലൈസേഷനുകളിലും അതിന്റെ മാനേജുമെന്റിലുമായി അവരുടെ ശ്രദ്ധ. അങ്ങനെയാണു അതുവരെ ഫിസിഷ്യനും സർജ്ജനും മാത്രം ചികിത്സിച്ചിരുന്ന മെഡിക്കൽ രംഗം പലതായി പിരിഞ്ഞു വളരാൻ തുടങ്ങിയത്. എഴുപതുകളിൽ മത്സരം രൂക്ഷമായി. ഓരോ ശാഖയ്ക്കും വേണ്ടത്ര ആളിനെ കിട്ടാൻ പിന്നെ കാൻ‌വാസിങ്ങായി. അങ്ങനെയാണു, സാധാരണമായ പലരോഗങ്ങളും ഹൃദ്രോഗത്തിലേക്കും, കാൻസറിലേക്കും റഫർ ചെയ്യപ്പെട്ടു തുടങ്ങിയത്. രോഗപരിശോധനയുടെ തുടക്കത്തിൽ ഫിസിഷ്യനും പിന്നീട് സ്പെഷലിസ്റ്റുകൾക്കും നിർലോപം പങ്കു കിട്ടുമെന്നൊരുഗുണം ഇതിനുണ്ട്. എന്റെ അച്ഛനെ അങ്ങനെ ചികിത്സിച്ചാൽ അദ്ദേഹം രക്ഷപ്പെടില്ല.



ഡോ.റാം പറഞ്ഞു നിർത്തിയപ്പോൾ ഇതിനൊരു ഇന്ത്യൻ അനുബന്ധമുണ്ടെന്നു പറഞ്ഞ് ഉഗ്രൻ തുടങ്ങി.

-ഞാൻ ഒരു കാര്യം കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. 1930കളിൽ ബ്രിട്ടീഷ് സ്വാധീനമുള്ള പ്രദേശങ്ങളിൽ മാത്രം നിലനിന്ന ഒന്നാണു അലോപ്പതി. ഇന്ത്യ മൊത്തമായി എടുക്കുമ്പോൾ ഹോമിയോപ്പതിയും അലോപ്പതിയും കൂടി ഒരു 5% മേ ചികിത്സാരംഗത്തുണ്ടായിരുന്നുള്ളു. ബാക്കി 95%വും ആയുർവ്വേദത്തിന്റെ കൈവശമായിരുന്നു. അതിൽ കുറേഭാഗം മന്ത്രവാദം കയ്യടക്കി. ഈ ചികിത്സ കൊണ്ട്, പിന്നീട് അലോപ്പതി ആരോപിച്ച പോലുള്ള ആരോഗ്യപ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഔഷധികൾ കൊണ്ടും, നാടൻ രീതിയിൽ നിർമ്മിക്കുന്ന മരുന്നുകൾ കൊണ്ടും ഒട്ടുമിക്കരോഗങ്ങളേയും ഫലപ്രദമായി നേരിട്ടു. മിക്ക വീട്ടമ്മമാരും പകുതി വൈദ്യകളുമായിരുന്നു. കുടുംബാംഗങ്ങളിൽ ആരിലെങ്കിലും ആരോഗ്യവ്യതിയാനമുണ്ടാകുമ്പോൾ ആദ്യം അത് അമ്മമാരുടെ ശ്രദ്ധയിലാണു പെടുന്നത്. അവരത് ആഹാരത്തിൽ മാറ്റം വരുത്തി നേരിടും. ഒരു ഉദാഹരണം പറയാം. കണ്ണിനു താഴെ തടിപ്പ് കണ്ടാൽ അയാൾക്ക് ചേമ്പും കിഴങ്ങും കൊടുക്കില്ല. കൊളസ്ട്രോൾ വർദ്ധിച്ചു കാണുമെന്നു അവർക്ക് പറയാനറിയില്ലെങ്കിലും അവർ അതിനുള്ള മരുന്നു കൊടുക്കും. സംഭാരത്തിൽ കറിവേപ്പിലയും ജാതിപത്രിയും നന്നായിട്ട് അരച്ചു ചേർത്തു. പക്ഷെ ഇത്തരം ചികിത്സ മെഡിക്കൽ വ്യവസായത്തിനു അനുഗുണമല്ല എന്നു മനസിലാക്കി ഗവൺമ്മെന്റുകളെ പ്രേരിപ്പിച്ച് ആയുർവ്വേദത്തിനു എതിരെ തിരിച്ചു. അലോപ്പതി രംഗം വളർന്നു വളർന്നു ഇന്നു രോഗം ചികിത്സിച്ചാൽ ഭേദമാ‍കാതെയായി. ഇപ്പോൾ അതു കൊണ്ട് Biological Active Elements തേടിനടക്കുകയാണു ആധുനിക വൈദ്യം.
-സമ്മതിച്ചു. പക്ഷെ എനിക്കെന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എന്താ വഴി?

ഉഗ്രൻ മുണ്ട് മടക്കിക്കുത്തി പറമ്പിലേക്കിറങ്ങി. ഡോക്ടർ റാമും ഞാനും പിന്നാലെ ചെന്നു. അതിരിൽ നിന്ന ഒരു ചെടിപിഴുത് റാമിനെ കാണിച്ചു.
-ഇതെന്താണെന്നറിയാമോ?
-അറിയാം.
-ഉം, ഇതിന്റെ വേരരച്ച് അപ്പം ചുട്ട് ഒരു 11 ദിവസം കഴിപ്പിച്ചിട്ട് വാ. അന്നേരം മുഴയുണ്ടെങ്കിൽ നോക്കാം, വേറെ മരുന്നു വേണോന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം ഞാനും റാമും വീണ്ടും ഉഗ്രന്റെ അടുത്തെത്തി. പുതിയ സ്കാനിൽ മുഴ കാണുന്നില്ല. അപ്പോൾ ആദ്യത്തെ മുഴ എവിടെപ്പോയി. ബന്ധപ്പെട്ട ഡോക്ടർ പറഞ്ഞത് ആദ്യമെടുത്ത റിപ്പോർട്ട് തെറ്റായിരിക്കുമെന്നാണു. അപ്പോൾ അതിനു മുൻപെടുത്ത റിപ്പോർട്ടുകളോ. അതിന്റെ അടിസ്ഥാനത്തിൽ കഴിച്ച മരുന്നുകളോ? ഡോക്റ്റർക്ക് മറുപടിയില്ലാരുന്നു.

എന്തായാലും റാം ആശ്വസിച്ചു. മടങ്ങാൻ തുടങ്ങുമ്പോൾ മനോഹരമായി ബയന്റ് ചെയ്ത ഒരു ഫയൽ ഉഗ്രനു നേരെ നീട്ടി.
-എന്തായിത്?
-ദുവാച്ചെടിയേക്കുറിച്ച് ഈ കുടുംബത്തിലെ ഡോക്ടർ നടത്തിയ പഠന റിപ്പോർട്ടാണു. അങ്ങേയ്ക്ക് ഉപകാരപ്പെടും.
-ഇംഗ്ലീഷിലല്ലെ? എനിക്ക് ഇംഗ്ലീഷറിയില്ല.


Sunday, March 24, 2013

കൃഷിയെപ്പറ്റി രണ്ട് പോസ്റ്റുകൾ




ഒന്നു

ചുമ്മാ ഒരു ചെടി നട്ടുവളർത്തുമ്പോഴറിയാം അതിന്റെ പാട്!

ശാസ്ത്രം പഠിച്ചതു കൊണ്ടൊന്നും ചെടിവളരില്ല. അതിനു കൃഷി അറിയണം. ശാസ്ത്രം പഠിച്ചവർ കൃഷിയെ നശിപ്പിച്ചിട്ടേയുള്ളു. കൃഷി ചെയ്യാനാണെങ്കിൽ കാർഷിക സർവ്വകലാശാലയിലൊന്നും പോകണ്ട കാര്യമില്ല. കർഷകന്റെ പാരമ്പര്യമറിഞ്ഞിരുന്നാൽ മതി. പണിയെടുക്കാതെ പണം കിട്ടാൻ വേണ്ടിയാണു ശാസ്ത്രം പഠിക്കുന്നതു തന്നെ. പാന്റിടണം. വെയിലു കൊള്ളാതിരിക്കണം. നല്ല വരുമാനവും മാന്യതയും വേണം. അതിനാണു കൃഷിശാസ്ത്രം പഠിക്കുന്നത്. അല്ലാതെ കൃഷി ചെയ്യാനല്ല. കൃഷിശാസ്ത്രജ്ഞനുകൊടുക്കുന്ന അത്രയും പണം കൊടുത്ത് കൃഷി നടത്താനുള്ള പാങ്ങ് നമുക്കില്ല. കൃഷിക്ക് പകരം കൃഷിശാസ്ത്രജ്ഞന്മാരെ നിയമിക്കാൻ പണം വകയിരുത്തിയതു കൊണ്ടാണിവിടെ കൃഷി മുടിഞ്ഞത് തന്നെ. നമുക്ക് വേണ്ടത് കാർഷിക ശാസ്ത്രജ്ഞന്മാരല്ല, തനി കർഷകരാണു.


രണ്ട്


നമ്മൾ മലയാളികൾക്കിടയിലെ ഒരു അന്ധവിശ്വാസമാണു കൃഷി ഓഫീസർ കൃഷിയെ രക്ഷിക്കുമെന്നത്. അതിൽ യാതൊരു സത്യവുമില്ല. അല്ലെങ്കിൽ ഇന്നു കേരളം കാർഷിക സമൃദ്ധി കൊണ്ട് തിങ്ങിവിങ്ങുമായിരുന്നു. കാരണം എല്ലാ പഞ്ചായത്തിലും കൃഷിഭവനുണ്ട്. അവിടെല്ലാം കൃഷിഓഫീസറുമുണ്ട്. എന്നാൽ അതിൽ കൃഷി നടത്തുന്ന ഓഫീസറന്മാർ നൂറിൽ താഴെ. ബാക്കിയെല്ലാരുടേയും കൃഷി ഏട്ടിലാണു. സർക്കാർ പദ്ധതി നടപ്പാക്കാനുള്ള വെറും ഗുമസ്തന്മാരാണവർ. ശാസ്ത്രജ്ഞന്മാരെ വിശ്വസിച്ചു കൊണ്ട് കൃഷിതുടങ്ങുകയോ, കാലിവളർത്തുകയോ ചെയ്യരുത്.........

Sunday, March 17, 2013

ഹിന്ദുമതമെന്നൊന്നില്ല

സനാതനധർമ്മം ഒരു മതമല്ല എന്ന വിധി സ്വാഗതാർഹമാണു. ഈ തിരിച്ചറിവ് വളരെ നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. മതമാകണമെങ്കിൽ അതിനു സെമറ്റിക് രീതിയിലുള്ള കെട്ടുറപ്പ് ഉണ്ടാകണമെന്നാണു ആദായനികുതി വകുപ്പ് ട്രിബ്യൂണല്‍ നാഗ്പൂറിന്റെ നിരീക്ഷണം. അതു ശരിയുമാണു. ഒരു മതത്തിന്റെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല, ഹിന്ദുധർമ്മം.

സനാതനധർമ്മത്തെ സെമറ്റിക് മാതൃകയിൽ ഒരു മതമായി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ നടന്നു വരുമ്പോൾ ഈ വിധി എന്തു കൊണ്ടും ഗുണപരമാണു. കേന്ദ്രീകൃത നേതൃത്വമുള്ള സെമെറ്റിക് മതങ്ങൾ ഇന്നു എവിടെ ചെന്നു നിൽക്കുന്നു എന്നു എല്ലാവർക്കും അറിയാം. ഭൂരിപക്ഷ സനാതനികൾ അങ്ങനെ ആയിരുന്നെങ്കിൽ ഇന്നു ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു? മതത്തിന്റെ ചോരയോട്ടമില്ലാഞ്ഞിട്ടാണു സനാതനധർമ്മത്തെ ഒരുമതക്കി പരിവർത്തനപ്പെടുത്താൻ കഴിയാതെ പോയത്. ഹിന്ദുധർമ്മ വിമർശകർ അതെങ്കിലും ഓർക്കുന്നതു നന്നായിരിക്കും. ഒരോരോ ഭ്രാന്തിന്റെ പേരിൽ സനാതനികളാണെങ്കിലും ചിലരൊക്കെ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ സനാതനധർമ്മത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. ഇനി അതിനു അവസരമില്ല. അങ്ങനെയുള്ള കാര്യങ്ങൾക്ക് അവർ വ്യക്തിപരമായി മാത്രം ബാദ്ധ്യസ്ഥരാണു. 5000 കൊല്ലമായി യാതൊരുവിധ കേന്ദ്രീകൃത നേതൃത്വവുമില്ലാതെ വ്യക്തിനിഷ്ഠയിലും കുടുംബമഹിമാവിലും മാത്രം പുലർന്നു പോന്ന ഒരു വിശ്വാസമാണു ഹിന്ദുധർമ്മം. അതു സനാതനമാണു. അതിനു ഒരു മതത്തിന്റെയും പരിരക്ഷ ആവശ്യമില്ല. ആ ചിന്ത ഉണരാ‍ൻ ഈ വിധി അവസരമൊരുക്കിയതിൽ സന്തോഷമുണ്ട്.

അങ്ങനെ ലോകത്തെ എക്കാലത്തേയും മതനിരപേക്ഷ വിശ്വാസമായി ഉയരാ‍ൻ ഹിന്ദുവെന്ന വിളിക്കപ്പെടുന്ന സനാതനികൾക്ക് കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കമ്മ്യൂണിസ്റ്റുകൾക്കും യുക്തിവാദികൾക്കും ഇനി ആശങ്കയോ ലജ്ജയോ ഇല്ലാ‍തെ സനാതനധർമ്മം പുലർത്താവുന്നതേയുള്ളു. പാശ്ചാത്യചിന്താധാരയുടെ വെളിച്ചത്തിൽ നിന്നാണവർ ഇക്കാലമെല്ലാം സനാതനധർമ്മത്തെ വീക്ഷിച്ചത്. അതിന്റെ പിഴവ് ഇനി തിരുത്താം. അവർക്കു മാറി ചിന്തിക്കാം. അതുപോലെ ഇതരമതസ്ഥനായി ഇരിക്കെ സനാതനധർമ്മത്തിൽ ആകൃഷ്ടനാകുന്നതിലും സനാതനധർമ്മം പിൻ‌പറ്റുന്നതിലും തെറ്റില്ലെന്നു വരുന്നു. ആശാവഹമായ ഒരു കാര്യമാണു അത്. ഏതെങ്കിലും ഒരു മതത്തിന്റെ ഇടുങ്ങിയ ചട്ടക്കൂടിൽ നിന്നു ആത്മസാക്ഷാത്കാരത്തിന്റെ വിശാലവിഹായസ്സിലേക്ക് വളരാൻ സനാതനധർമ്മ ചിന്തകൾ സഹായിക്കുന്ന കാലം വരികയാണു. ലോകത്തിലെ സകലതിനും ആശ്രയവും തണലുമേകിക്കൊണ്ട് : ലോകാ സമസ്ഥാ സുഖിനോ ഭവന്തു


പ്രസക്ത ഭാഗം:
 
"The objects of the assessee is not for advancement, support or propagation of a particular religion. Worshipping Lord Shiva, Hanumanji, Goddess Durga and maintaining the temple is not advancement, support or propagation of a particular religion. Lord Shiva, Hanumanji & Goddess Durga do not represent any particular religion. They are merely regarded to be the super power of the universe. Further, there is no religion like “Hinduism”. The word “Hindu” is not defined in any of the texts nor in judge made law. The word was given by British administrators to inhabitants of India, who were not Christians, Muslims, Parsis or Jews. Hinduism is a way of life. It consists of a number of communities having different gods who are being worshipped in a different manner, different rituals, different ethical codes. The worship of god is not essential for a person who has adopted Hinduism way of life. Therefore, expenses incurred for worshipping of Lord Shiva, Hanuman, Goddess Durga and for maintenance of temple cannot be regarded to be for religious purpose (Commissioner of Hindu Religious and Charitable Endowments vs. Sri Lakshmindra Thirtha Swamiar 1954 SCJ 335 & T. T. Kuppuswamy Chettiar Vs. State of Tamil Nadu (1987) 100 LW 1031 followed)."

വിധിയുടെ പൂർണ്ണരൂപം ഇവിടെ നിന്നും ലഭിക്കും :  http://dl.dropbox.com/u/35032186/ITA_No_223_Nagpur_11_10_2012.pdf


Friday, March 15, 2013

കുഞ്ഞുപെണ്ണിന്റെ സോഷ്യലിസം

പണ്ട്, വൈകുന്നേരം കാവുമ്പാട് ചന്തയിൽ മാക്കൊട്ട വിൽക്കാൻ പോകുമായിരുന്ന സ്ത്രീയാണു കുഞ്ഞുപെണ്ണ്. പകലൊക്കെ പുല്ലു ചെത്തും. അതുവിറ്റാൽ അൻപതു പൈസയോ ഒരു രൂപയോ കിട്ടും. അരിയും, വെളിച്ചണ്ണയും പലചരക്കുമൊക്കെ അതിലടക്കും. മത്സ്യത്തിനാണു മാക്കൊട്ടക്കച്ചവടം. അക്കാലത്ത് പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. സാധാരണക്കാർ വട്ടയിലയിലോ തേക്കിലയിലോ ആണു മീൻ പൊതിയുന്നത്. അല്പം സ്ഥിതി കൂടുതലുള്ളവർ മാക്കൊട്ട മേടിക്കും. ജന്മിമാരുടെ വിടുകളിൽ നിന്നും സൌജന്യമായി ലഭിക്കുന്ന പച്ചോല കൊണ്ടാണു മാക്കൊട്ട എന്ന എക്കോ ഫ്രണ്ടിലി കൂടുകൾ നിർമ്മിച്ചിരുന്നത്.

അന്തി കറക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുപെണ്ണ് ചന്തയിൽ നിന്നും തിരിക്കും. കെ.പി.റോഡിലിറങ്ങി പടിഞ്ഞാറ് നോക്കി നടക്കാൻ തുടമ്പോഴാകും വഴിയിൽ ചെങ്കൊടി കെട്ടിയ പൊതുയോഗമുണ്ടാകുക. പാർട്ടി പിളർന്നെങ്കിലും ചെങ്കൊടി കുഞ്ഞുപെണ്ണിനു ഒരാവേശമാണു. ഇ.എം.എസ്സ് ഒക്കെയുള്ള വിഭാഗത്തോടാണു ഇഷ്ടം കൂടുതൽ. പെല്ലത്ത് ശ്രീധരൻ പിള്ള, പ്രഭാകരൻ പിള്ള, മന്തുണ്ടത്ത് രാമകൃഷ്ണൻ നായർ, ഗോവിന്ദപ്പിള്ള സാർ, യശോധരൻ സാർ തുടങ്ങയവരാരെങ്കിലുമായിരിക്കും സാധാരണ കവല പ്രാസംഗികർ. വലിയ യോഗമാണെങ്കിൽ പി.സുധാകരനോ, വി.കേശവനോ പങ്കെടുക്കും. ആരായാലും സോഷ്യലിസത്തേക്കുറിച്ചാണു പാഠം.

കുഞ്ഞുപെണ്ണ് ഇതിൽ നിന്നൊക്കെ സ്വാംശീകരിച്ച ഒരു കാര്യമുണ്ട്. അദ്ധ്വാനത്തിനാണു വില. മിച്ചമൂല്യം കൂട്ടിവെയ്ക്കുന്നവൻ ചൂഷകനാണു. ജന്മിയെന്നും മുതലാളി എന്നും അവരെയാണു വിളിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ അത്തരക്കാരോട് സഹവസിച്ചു കൂട. തനിക്ക് മാക്കൊട്ട കെട്ടാൻ ഓലതരുന്ന ജന്മിയോട് ആദരവുണ്ടെങ്കിലും പഥ്യമില്ല. അവരൊക്കെ ഭൂമിയിൽ നിന്നും ഇല്ലാതാവേണ്ടവരാണെന്നാണു കുഞ്ഞുപെണ്ണിന്റെ അറിവ്. അവരൊക്കെ ഏതാണ്ട് അവസാനിച്ചു വരികയുമാണു. അതിനൊരു ചരിത്രമുണ്ട്.

നാടൊക്കെ കൃഷിയാണു മുഖ്യം. നെല്ലും തേങ്ങയുമായിരുന്നു മുഖ്യവിനിമയ മാദ്ധ്യമം. ഒരു ഉല്പന്നം കൊടുത്ത് വേറൊന്നു വാങ്ങും. പൊന്നു വേണമെങ്കിൽ നെല്ലളക്കും. കുരുമുളകു കൊടുത്താൽ ചീട്ടിത്തുണി കിട്ടുന്ന ഒരു കടയുണ്ടായിരുന്നു. മണ്ണെണ്ണയ്ക്ക് അടയ്ക്കാ കൊടുത്താലും മതി. ബർട്ടൺ റസ്സൽ പറഞ്ഞപോലെ മാംസം കൊടുത്തു രക്തം വാങ്ങുക. രക്തം കൊടുത്ത് മാംസം വാങ്ങുക. കാലം ചെന്നപ്പോൾ പണമായി വിനിമയ മാദ്ധ്യമം. അദ്ധ്വാനവും ഉല്പന്നവും പണത്തിനായി ക്രയവിക്രയം ചെയ്യാമായിരുന്നു. ചെറുകിട ഉല്പാദകരും കച്ചവടക്കാരും ഉദയം ചെയ്തു. വലിയ ലാഭമില്ലെങ്കിലും അവരെല്ലാം ജീവിച്ചു. ആഗോളീകരണത്തിന്റെ കാലം വന്നപ്പോൾ പണവുമായി നാം മാളുകളിലേക്ക് ചെല്ലുന്നു. സാധാരണ മാളുകൾ, സൂപ്പർ മാളുകൾ, അന്താരാഷ്ട്രമാളുകൾ എന്നിങ്ങനെ മാളുകൾ വളർന്നു. നാം വളർച്ചയുടെ വഴിക്കാണെന്നു അഭിമാനിക്കുന്നു.

ഇന്നു കുഞ്ഞുപെണ്ണ് എങ്ങനെ ജീവിക്കും? മാക്കൊട്ട കച്ചവടം നിന്നു. മീങ്കാരൻ പണമെണ്ണിയാലേ മീൻ കൊടുക്കു. അദ്ധ്വാനിച്ചാൽ അതുണ്ടാക്കാമെന്നു വയ്ക്കാം. കുഞ്ഞുപെണ്ണിന്റെ അദ്ധ്വാനം മാക്കൊട്ടയിലാണു. പക്ഷെ നിർഭാഗ്യവശാൽ അതിന്റെ സാദ്ധ്യത അവസാനിച്ചു. നാളെ മീങ്കച്ചവടവും നിലയ്ക്കും. കാരണം മാളുകളിൽ വെറൈറ്റി മത്സ്യമുണ്ട്. ഓഫറുകളുണ്ട്. പിന്നെ അവിടെ പോകുന്നതിൽ ഗമയുണ്ട്. മത്സ്യക്കച്ചവടക്കാരന്റെ കച്ചവടവും നിൽക്കും. ചുരുക്കത്തിൽ സാധാരണക്കാരന്റെ ക്രയവിക്രയം നിലക്കും. അതു മെല്ലെ മുകൾത്തട്ടിലേക്ക് വ്യാപിക്കും.വാങ്ങൽ ശേഷി കുറഞ്ഞുകുറഞ്ഞു വരും. അപ്പോൾ മാളുകളിൽ കച്ചവടം നടക്കുമോ? പണമില്ലെങ്കിൽ അവർ സാധനം തരില്ല. കുറച്ചു കാലം ലോണെടുത്തു വാങ്ങാമെന്നു വിചാരിക്കാം. തിരിച്ചടവില്ലാതെ വന്നാൽ ബാങ്കുകാർ കയ്യും കാലും തല്ലിയൊടിക്കും. അങ്ങനെ കുഞ്ഞുപെണ്ണിന്റെ പിന്നിൽ. മീങ്കാരൻ, അതിന്റെ പുറകിൽ ഓച്ചറയിലേയും, തൃക്കുന്നപ്പുഴയിലേയും വലക്കാർ,തുടങ്ങി നിരയങ്ങനെ നീളും. ഒരു ദിവസം മാൾ പൂട്ടും. അപ്പോൾ സാധനങ്ങളും കിട്ടാനില്ലാതും. സമ്പൂർണ്ണ അരാജകത്വം നിലവിൽ വരും.

കുഞ്ഞുപെണ്ണിന്റെ ഉള്ളിൽ സോഷ്യലിസം കടന്നു ചെന്നതു കൊണ്ടാണു ഇതൊക്കെ മുങ്കൂട്ടി കാണാൻ പറ്റുന്നത്. അന്നു അതു പറഞ്ഞുകൊടുത്തവരൊക്കെ അതു മറന്നു. അവർ കുഞ്ഞുപെണ്ണിനെ കാണുന്നില്ല. മാളിന്റെ ഉടമയെക്കാണും. സന്തോഷത്തോടെ ചെന്നു മാളുകളുടെ ഉത്ഘാടനങ്ങളിൽ പങ്കെടുക്കും. അരാജകത്വത്തിനു വഴിമരുന്നിടുന്ന പ്രവർത്തനങ്ങളിൽ ഇവർക്കൊക്കെ ചെന്നു പങ്കെടുക്കാൻ കഴിയുന്നത് ഏതു മാർക്സിയൻ തത്ത്വശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ ആർക്കു കഴിയും?

Thursday, March 14, 2013

ഒരോർമ്മപ്പെടുത്തൽ


രണ്ടായിരത്തിന്റെ തുടക്കത്തിലെ ഏതോ ഒരു ദിവസം. മൈഥിലി അയ്യരെ അന്നാണു ആദ്യമായി കാണുന്നത്. സിലിക്കോൺ വാലിയിൽ വിജയം വരിച്ച ഒരു ടെക്നോക്രാറ്റ് എന്ന നിലയിൽ അവരെ നേരത്തെ കേട്ടിരുന്നു. കാണുമ്പോൾ ബംഗലൂരുവിലെ ഒരു രണ്ട്മുറി ഫ്ലാറ്റിൽ വെറുതെ ഇരിക്കുകയായിരുന്നു, അവർ. മൈഥിലിയെക്കുറിച്ചുള്ള എല്ലാ ഓർമ്മകളിലും ആദ്യം കടന്നു വരുന്നത് കഴുത്തിലൂടെ തൂക്കിയിടാവുന്ന ഒരു കണ്ണടയാണു.

ആധുനികതയോട് കലശലായ ഭ്രമമുള്ള ഒരു സ്ത്രീയായിരുന്നു അവർ. ജീവിതവിജയം നേടണമെന്നു തീരുമാനിച്ചുറച്ച് തിരിച്ചിറപ്പള്ളിയിലെ ഏതോ അഗ്രഹാരത്തിൽ നിന്നും ചെന്നൈലേക്ക് കുടിയേറിയ ഒരു അയ്യങ്കാർ കുടുംബത്തിലെ മൂന്നാം തലമുറ. ആ ആവേശം മൈഥിലിയിലും ഒട്ടും ചോർന്നു പോയിട്ടില്ലായിരുന്നു. അവൾ നന്നായി പഠിച്ചു. ബാംഗ്ലൂർ ഐ.ഐ.എസ്.സിയിൽ നിന്നും ഇലക്ട്രോണിക്സിൽ എം.എസ്.സി. മുംബൈ ഐ.ഐ.ടിയിൽ നിന്നും ഡോക്ടറേറ്റ്. മസാച്യുസെറ്റ്സിൽ വീണ്ടും ഉപരിപഠനം. ആധുനികലോകത്തിന്റെ തലസ്ഥാനം അമേരിക്കയാണെന്നു തിരിച്ചറിഞ്ഞ യൌവ്വനം. ഒന്നു, രണ്ട് ജോലികൾ പരീക്ഷിച്ചു. തൃപ്തി വന്നില്ല. നേരെ സിലിക്കോൺ വാലിയിലേക്ക്. സൈബർ വല ലോകം പിടിച്ചടക്കുന്ന കാ‍ലം. അവൾ തന്റെ സ്ഥാനമവിടെ കൃത്യമായി അടയാളപ്പെടുത്തി. ആഗ്രഹിച്ചതിനേക്കാൾ ഏറെ സമ്പാദിച്ചു. സമ്പത്ത് അധികാരമായി മാറുന്ന കാലത്ത് അവൾ ഒരു ഇടപ്രഭുവായി. ഇന്ത്യയിലെ പരിമിതാകാശത്തിനു പകരം മൈഥിലിക്ക് പറക്കാൻ അമേരിക്കയുടെ അനന്തവിഹായസ്സ് തന്നെ കിട്ടി.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ പകുതിയോടെയാണു അവൾക്കെന്തോ പന്തികേട് തോന്നിയത്. തന്റെ ഉള്ളിൽ താനറിയാതെ ആരോ വന്നു അധികാരമുറപ്പിച്ചിരിക്കുന്നു. കോശങ്ങളിപ്പോൾ പഴയതു പോലെ താൻ പറയുന്നത് കേൾക്കുന്നില്ല. പിടിച്ചടക്കിയവന്റെ ആജ്ഞയിലാണു കാര്യങ്ങളുടെ പോക്ക്. ചിലകോശങ്ങൾ വേഗം വളരുന്നു. അവ തൊട്ടടുത്ത കോശങ്ങളേയും വഞ്ചിച്ച് വരുതിയൊലാക്കുന്നു. അവൾക്ക് അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല ഉടലിൽ നടക്കുന്നത്. മൈഥിലി പ്രതിജ്ഞ ചെയ്തു : " I will fight"

ഉറച്ച തീരുമാനമുള്ള സ്ത്രീയായിരുന്നു അവർ. മുന്നൂറോളം പേരെ അടിമകളേപ്പോലെ പണിയെടുപ്പിക്കുന്ന അഹങ്കാരം അവർക്കുണ്ടായിരുന്നു. പക്ഷെ തന്റെ ഉള്ളിലുള്ളത് തന്നേക്കാൾ പുറത്തുള്ളവർക്കാണു നന്നായി മനസിലാകുന്നതെന്നു അവർ തെറ്റായി വിചാരിച്ചു. കാർ കേടായാൽ മെക്കാനിക്കിനെ കാണിക്കണം. അതാണു മൈഥിലിയുടെ പോളിസി. ഉടൽ ഒരു കാറാണെന്നു എല്ലാ ആധുനികന്മാരേയും പോലെ അവളും വിശ്വസിച്ചു. ഓങ്കോളജിസ്റ്റുകളുടെ മുന്നിലേക്കവൾ ആനയിക്കപ്പെട്ടു. അവർ ആദ്യം നൽകിയ ഉറപ്പ് മരണത്തേക്കുറിച്ചാണു. ജനിച്ച നിമിഷത്തിൽ നിശ്ചയിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യത്തിനു ഫീസുകൊടുത്ത് നാം സർട്ടിഫിക്കറ്റ് വാങ്ങുന്നു. മരണച്ചീട്ട്! ഒരു ഡോക്ടറും തനിക്ക് രോഗമുണ്ടായാൽ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണു രോഗികളോട് പറഞ്ഞ് പണം പറ്റുന്നത്. രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ നിങ്ങൾ മരിക്കും. ഇപ്പോൾ നിങ്ങൾ ഈ അവസ്ഥയിലാണു. അതു മുന്നേറാനാണു സാദ്ധ്യത. അങ്ങനെ നിങ്ങൾ മരിക്കും. പിന്നെന്തിനാണു ഡോക്ടർ നിങ്ങൾ ചികിത്സിക്കുന്നതെന്നു രോഗി ചോദിക്കാത്തിടത്തോളം കാലം ഇതു തുടരും. ജീവിക്കാനുള്ള ഒന്നും നിങ്ങൾക്ക് ആശുപത്രികളിൽ നിന്നും ലഭിക്കുകയില്ല.

ശാരീരികപരിശോധനകൾ, രാസപരിശോധനകൾ, ബയോപ്സി, കീമോ. വേദന, ഒറ്റപ്പെടൽ, ധനനഷ്ടം. മൂന്നു കൊല്ലത്തിനു ശേഷം, പോയി മരിച്ചു കൊള്ളു എന്നു പറഞ്ഞവർ കൈവിട്ടു. മൈഥിലിയുടെ കമ്പനിയിലുള്ള ശ്രദ്ധവിട്ടു. ലാഭം കുറയാൻ തുടങ്ങി. മെഡിക്കൽ ഇൻഷ്വർൻസ് ഒരു ഭാരമായി. അതിനുമപ്പുറം ഒരു ആന്തരിക ശൂന്യത. നാട്, ബന്ധുക്കൾ, സ്നേഹിതർ, ഉഷ്ണമേഖലാ സൂര്യൻ, പൊടിക്കാറ്റ്, കോവിലുകളിലെ മണിമുഴക്കം തുടങ്ങി ഒരുപാട് ഗൃഹാതുരത്വങ്ങൾ. മൈഥിലി കമ്പനി വിറ്റ് ബംഗലൂരിവിലേക്ക് വന്നു.

ഇവിടെയും ചികിത്സ തുടർന്നു. മരണം വരെയുള്ള ചികിത്സയാണല്ലോ മെഡിക്കൽ വ്യവസായത്തിന്റെ നിലനില്പുതന്നെ. എന്നാൽ വിദേശികളേക്കാൾ ചൂഷണപ്രിയരായിരുന്നു സ്വദേശികൾ. സ്വദേശികൾക്ക് തങ്ങൾ കൈകാര്യം ചെയ്യുന്ന മോഡേൺ മെഡിസിനോട് എന്തു ആത്മബന്ധമാണുള്ളത്? പാശ്ചാത്യനേപ്പോലെ തങ്ങളുടെ ജീവിതത്തിൽ നിന്നു ഉരുത്തിരിഞ്ഞുവന്ന ഒരു ശാസ്ത്രമല്ല ഇന്ത്യയിലെ മോഡേൺ മെഡിസിൻ. വളരെ ലാഭമുണ്ടാകുന്ന ഒരു പ്രൊഫഷനായതു കൊണ്ടാണു മിക്കവരും അതിലേക്ക് ആകർഷിക്കപ്പെടുന്നത്. അപ്പോൾ പരമാവധി ലാഭമുണ്ടാക്കാനുള്ള എന്തു ചൂഷണവുമാകാം. എന്നാൽ പാശ്ചാത്യൻ തങ്ങളുടെ അജ്ഞതയിൽ ചെന്നു മുട്ടിയാണു രോഗികളേ ഉപേക്ഷിക്കുന്നത്. അവർക്ക് ആ വൈദ്യശാസ്ത്രത്തിനു അപ്പുറമൊന്നുമറിയില്ല.

മരണത്തെ കാത്തിരിക്കുമ്പോഴാണു വന്ദ്യവയോധികനായ അദ്ദേഹത്തെ ആരോ മൈഥിലിക്ക് പരിചയപ്പെടുത്തുന്നത്. വേറൊന്നിനുമായിരുന്നില്ല. ആ പാണ്ഡിത്യം ഒന്നു കേട്ടാൽ കുറച്ചാശ്വാസമാകുമെന്നു അവർക്ക് തോന്നി. അതിനു വേണ്ടിയുള്ള യാത്രയിലാണു ആദ്യമായി മൈഥിലിയെ പരിചയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹത്തിനു കാര്യം മനസിലായി. മരുന്നുകൾ വിഫലമാണു. കാരണം പഠിപ്പുള്ള സ്ത്രീയാണു അവർ. മരുന്നു പ്രവർത്തിക്കാനുള്ള മനോനില ശാസ്ത്രപഠനം കാരണം അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പിന്നെ?

മൈഥിലി തന്നെ വഴി തുറന്നു -

-ഇനി മരണമേയുള്ളു............. അവൾ പറഞ്ഞു
-എല്ലാവർക്കും ഒരുനാൾ അതുണ്ടാകും. പക്ഷെ ഭയന്നു മരിക്കണോ?
-മരണത്തെ എല്ലാവർക്കും പേടിയില്ലെ?
-അറിയാത്തതു കൊണ്ടാണു. അമ്മയ്ക്കിപ്പോൾ മരണത്തേയല്ല, കാൻസർ കൊണ്ട് മരിക്കുന്നതിനേയാണു പേടി
-വാസ്തവം. രോഗം വന്നു മരിക്കുന്നത് ഓർത്തിട്ട് ലജ്ജ തോന്നുന്നു.
-ലജ്ജിക്കണം. നിങ്ങൾ പഠിപ്പുള്ളവരാണു. എന്നിട്ടും ഒന്നുമറിയില്ല
-അതെന്താണു?
-നിങ്ങളുടെ ഉള്ളിലെ, ഇന്നലെ വരെ കലഹിക്കാത്ത കോശങ്ങൾ കലഹിച്ചു വളരുകയാണു. അത്രെയല്ലെ ഉള്ളു നിങ്ങളുടെ രോഗം?
-ആലോചിക്കുമ്പോൾ ശരിയാണു.
-ഇങ്ങനെ വളരാനുള്ള തീരുമാനവും അതിനുള്ള സംഭാരങ്ങളും നിങ്ങളുടെ ഉള്ളിൽ നിന്നു തന്നെയാണു.
-തീർച്ചയായും. നിങ്ങൾക്ക് അവയെ ശാസിക്കാം, ലാളിക്കാം, വേണ്ടിവന്നാൽ കയർക്കാം. കാരണം നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്. മുടിവളരാൻ. നല്ല പുരികങ്ങൾ സമ്പാദിക്കാൻ. കുട്ടികൾ ഉണ്ടാകാൻ. ബിരുദങ്ങൾ നേടാൻ. തൊഴിലിൽ വിജയിക്കാൻ..............പിന്നെ രോഗം വന്നപ്പോൾ എന്താ പകച്ചു പോയത്.

മൈഥിലി നിശബ്ദമായി കുറേ നേരമിരുന്നു. വന്നയാൾ പോകാനെഴുന്നേറ്റു.
-മരുന്നെന്തെങ്കിലും? അവൾ ചോദിച്ചു
-ഇല്ല. ജീവിക്കണോ, മരിക്കണോ എന്നു തീരുമാനിച്ചു അതു ചെയ്യു.

മൈഥിലി ജീവിക്കാൻ തീരുമാനിച്ചു. രോഗങ്ങളേ സ്നേഹിതരാക്കി കൊണ്ട്. തന്റെ ഉള്ളിൽ ഉണർന്നു വന്ന ഈ കോശങ്ങൾക്ക് തന്നോട് ഒരു പാരസ്പര്യമില്ലെ? പിന്നെ താനെന്തിനു പേടിക്കണം. അവയുമായി കളിച്ചും ചിരിച്ചും മുന്നോട്ടു പോകാം.

ഏഴെട്ടു കൊല്ലം മൈഥിലി ഫോണിലൂടെ എന്നെ വിളിക്കുമായിരുന്നു. ഇടയ്ക്ക് ഒന്നോ, രണ്ടോ തവണ കണ്ടിരുന്നു. പിന്നെ എല്ലാം വിട്ടുപോയി. അവർ എവിടെ എങ്കിലും സ്വസ്ഥമായി ഇരിക്കുന്നുണ്ടാകും. ജീവിതത്തിലായാലും. മരണത്തിലായാലും.

Monday, March 11, 2013

സൈബർ മറവുകൾ

രണ്ടുമൂന്നു കൊല്ലം മുൻപ്, ഒരമ്മ മകനേയും കൊണ്ട് ഗുരുനാഥനെക്കാണാൻ വന്നു. മകനു ഒരു 12 വയസ്സ് കാണും. അവന്റെ മുഖം വാടിയിരുന്നു. അമ്മയ്ക്കാണെങ്കിൽ നല്ല ടെൻഷനുണ്ട്. ഉയർന്ന ഇടത്തരം കുടുംബത്തിൽനിന്നുള്ളവരാണു.

പ്രശ്നവിചാരം തുടങ്ങി : അമ്മയാണു ആരംഭിച്ചത്.

കുട്ടി വല്ലാതെ ഉപദ്രവിക്കുന്നു. അടിയും ഇടിയുമൊക്കെ ഉണ്ട്. പ്രശ്നമതല്ല. സ്ത്രീകളോടുള്ള പെരുമാറ്റം വളരെ മോശമാണു. അമ്മയുടെ സ്നേഹിതമാരൊക്കെ വന്നാൽ അവരുടെ പാടില്ലാത്ത ഭാഗത്തൊക്കെ കയറിപ്പിടിക്കും. മിക്കവരും അതു വാത്സല്യത്തോടെ മറികടക്കാൻ ശ്രമിക്കുമായിരുന്നു. അയ്യേ, അങ്ങനെയൊക്കെ ചെയ്യാമോ എന്നൊക്കെ പറഞ്ഞ്. അപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറയും. ആന്റി ഇതാണിപ്പോൾ ലൈഫ്!

അല്പം സാമർത്ഥ്യമുള്ള കുട്ടികളെ ടിവിയിലൊക്കെ കണ്ട അമ്മമാർക്കു ഇത് അവന്റെ ഒരു കുസൃതിയായേ തോന്നിയുള്ളു. കാര്യങ്ങൾ വഷളായത് നാലഞ്ച് മാസം മുൻപാണെന്നു അമ്മ പറഞ്ഞു. ചെക്കൻ അമ്മയുടെ കൈരണ്ടും ചൂരിദാറിന്റെ ഷാൾ കൊണ്ട് കട്ടിലിന്റെ ക്രാസിയിൽ കെട്ടി മുറുക്കി. ചിരിച്ചു കൊണ്ട് കിടന്ന അമ്മയുടെ നേർക്ക് അവൻ ആഭാസകരമായി മുന്നേറി. കയ്യിൽ ഒരു കത്തിയുണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ടോപ്പ് കീറിമുറിച്ചു. അപ്പോഴും അമ്മയ്ക്ക് ദേഷ്യം വന്നതല്ലാതെ കാര്യത്തിന്റെ പോക്ക് പിടികിട്ടിയില്ല. പുതിയ ചൂരിദാർ പോയതിന്റെ ദേഷ്യത്തിൽ അവർ മകനെ ശാസിച്ചു. അപ്പോൾ അവൻ അതുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ അട്ടഹസിച്ചു കൊണ്ട് അമ്മയുടെ ദേഹത്ത് കത്തികൊണ്ട് പോറാൻ തുടങ്ങി. പലതിൽ നിന്നും ചോര പൊടിഞ്ഞു. അവൻ അടുത്ത ചുവട് വച്ചപ്പോൾ സ്ത്രീസഹജമായ സുരക്ഷാബോധം അവരിലുണർന്നു. ചെക്കൻ ഉടുപ്പെല്ലാം ഊരിക്കളഞ്ഞ് നിൽക്കുന്നു. പിന്നെയൊന്നും അവർ ആലോചിച്ചില്ല, സ്വതന്ത്രമായ കാൽ കൊണ്ട് ആഞ്ഞൊരു വീശു വീശി. ചെക്കൻ തെറിച്ചുപോയി. ആഞ്ഞു വലിച്ച് അവർ കെട്ടുകൾ പൊട്ടിച്ചു. കയ്യിൽക്കിട്ടിയ ആദ്യത്തെ ആയുധമെടുത്ത് അമ്മ മകനെ പൊതിരെ തല്ലി. പിന്നെ കുറേനേരം ഇരുന്നു കരഞ്ഞു.

ഒരൊറ്റ വാക്കുപോലും മകൻ നിഷേധിച്ചില്ല. കാര്യം എന്തോ കുഴപ്പമുള്ളതാണെന്നു അവനും സമ്മതമായിരുന്നു. ഈ ആശയം എവിടുന്നു കിട്ടി എന്നു ചോദിച്ചിട്ട് അവൻ അതു കേട്ടതായി ഭാവിച്ചില്ല. കമ്പ്യൂട്ടറിനുമുന്നിൽ അവൻ ഒരുപാട് സമയം ചെലവഴിക്കുന്നതായി ഇതിനിടയിൽ മനസിലായി. ഗുരുനാഥനു കാര്യം പിടികിട്ടി. വിവരസാങ്കേതിക വിദ്യയുടെ നിലനില്പ് തന്നെ പോർണോ സൈറ്റുകളിലാണു. 35മില്യൺ ഡോളറിന്റെ കച്ചവടമാണു അതിൽ ദിനം പ്രതി നടക്കുന്നതത്രെ. കുട്ടി ഏതോ സൈറ്റിനു അടിമയായിരിക്കുന്നു.

അമ്മയ്ക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെയുള്ള സൈറ്റുകളിൽ പോകാതിരിക്കാനുള്ള സുരക്ഷ കമ്പ്യൂട്ടറിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നു അമ്മ വാദിച്ചു. സഹജമായ വീർപ്പിൽ അവൻ പറഞ്ഞു ‘അതൊക്കെ എന്നേ ഞാൻ പൊട്ടിച്ചു കളഞ്ഞു.‘ അമ്മ ഞെട്ടി. കിന്റ്ർഗാർട്ടൻ മുതൽ പേഴ്സണൽ കമ്പ്യൂട്ടറുമായി പരിചയിച്ച മകനോടാണു അമ്മയുടെ കളി. വളരെ മൃഗീയമായ ഒരു സൈറ്റിനായിരുന്നു അവൻ അടിമയായിരുന്നത്. അതിൽ കാണുന്നപോലെയൊക്കെ പ്രവർത്തിച്ചാൽ കൊള്ളാമെന്നു അവനുണ്ട്. പക്ഷെ അവൻ എത്ര ആലോചിച്ചിട്ടും പറ്റിയ ഒരു സന്ദർഭം കണ്ടെത്താ‍നായില്ല. അതിന്റെ നിരാശ്ശയായിരുന്നു അവനെ പൊതിഞ്ഞിരുന്നത്.

അല്പസമയത്തിനുള്ളിൽ അവൻ തുറന്നു സംസാരിക്കാൻ തുടങ്ങി. അവൻ സന്ദർശിച്ചു കൊണ്ടിരുന്ന സൈറ്റിനെക്കുറിച്ച് അവനു ലജ്ജയൊന്നുമുണ്ടായിരുന്നില്ല. ഏതോ പാശ്ചാത്യനാട്ടിൽ നിർമ്മിച്ച് കടത്തിവിടുന്ന സൈറ്റാണത്. അതുമായി പരിചയിക്കുന്നതല്ലെ നല്ലെതെന്നായിരുന്നു അവന്റെ ചോദ്യം. ഏറ്റവും പെട്ടെന്നു കാനഡയിലേക്കോ സ്റ്റേറ്റ്സിലേക്കോ മൈഗ്രേറ്റ് ചെയ്യണമെന്നായിരുന്നു അവന്റെ മോഹം. അതവൻ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ അതു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അതിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽ തന്നെ ചെന്നെത്തട്ടെ എന്നവർ വിചാരിച്ചു. ബന്ദും, സമരങ്ങളും, ഫ്രീസെക്സുമില്ലാത്ത ഈ ഇന്ത്യയിൽ കിടക്കുന്നതിനേക്കാൾ ഉത്തമം അമേരിക്കയിലേക്ക് കുടിയേറുന്നതാണെന്ന് അവർക്കും തോന്നി. അപ്പോൾ അവിടൊക്കെയുള്ള ഈ ലൈംഗികരീതി പിന്തുടരുന്നതിൽ എന്താണു തെറ്റെന്നായിരുന്നു അവന്റെ ചിന്ത.

ഗുരുനാഥൻ പൊട്ടിച്ചിരിച്ചത് കണ്ട് അവൻ പകച്ചു. ഇതൊക്കെ യാഥാർത്ഥ്യമാണെന്നാണോ വിചാരിച്ചിരിക്കുന്നത്? അദ്ദേഹം അവനോട് ചോദിച്ചു.
“അതെ”
“എങ്ങനെ മനസിലായി”
“സൈറ്റിൽ അങ്ങനെയാണു പറഞ്ഞിരിക്കുന്നത്. സ്വാഭാവികമായുള്ളത് രഹസ്യമായി വീഡിയോയിലാക്കിയതെന്നു........”
“നീ, ബുദ്ധിയുള്ള ഒരു കുട്ടിയാണു. സിനിമയൊക്കെ നിർമ്മിക്കുന്നത് എങ്ങനെയാണെന്നു നിനക്ക് ഊഹമുണ്ടാകും. കാമറ വേണം. നടീനടന്മാർ വേണം. ലൈറ്റൊക്കെ ഇട്ട് രംഗം തെളിച്ചമുള്ളതാ‍ക്കണം. തെളിഞ്ഞ ചിത്രങ്ങൾ അല്ലെ നീകാണുന്നത്?
“അതേ”
“അതിനൊക്കെ കുറെ ആളുകൾ ചുറ്റിനും വേണം. അല്ലെങ്കിൽ ഈ യന്ത്രങ്ങളൊന്നും വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനാവില്ല. അങ്ങനെ ഷൂട്ടു ചെയ്തത് ചെറിയ ചെറിയ കഷണങ്ങളായി എടുത്തു മുറിച്ചു ചേർത്താണു ഒരു മൂവിയാക്കുന്നത്....അല്ലെങ്കിൽ മോർഫ് ചെയ്തോ, കൃത്രിമമായി ഉണ്ടാക്കിയോ..........”
‘കൃത്രിമമല്ല. ഒറിജിനലാണു”
“സമ്മതിച്ചു. അപ്പോൾ ഇതുപോലെ വൈകാരികമായ ഒന്നു പകർത്താൻ................”
ഗുരുനാഥൻ പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല.
“ഇതൊക്കെ ഷൂട്ടിങ്ങായിരിക്കുമല്ലെ? പക്ഷെ അങ്ങനെ തോന്നില്ല.......”
അവൻ പുഞ്ചിരിച്ചു.

ഗുണപാഠം : സത്യത്തെവിട്ട് ഭ്രമത്തിലായാലും അതു മനസിലാക്കാതെ അതാണു യഥാർത്ഥജീവിതമെന്നു വിചാരിക്കുന്നു. മരിചീകയിലൂടെ യാത്ര ചെയ്യുന്ന പോലെ.