Saturday, May 30, 2015

ഒരുനാൾ അവർ വരും. നാടുകളേയും നഗരങ്ങളേയും വളയും..............

ഒരു മലയണ്ണാനെ കാട്ടിൽ തിരികെ കൊണ്ടുവിട്ട വാർത്ത ഇന്നു പത്രത്തിലുണ്ട്.
കഴിഞ്ഞ കുറേനാളുകളായി ഇതുപോലുള്ള വാർത്തകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. മുൻപ് വയനാട്ടിൽ ഒരു പുലിയിറങ്ങി. ഹതഭാഗ്യനായിരുന്നു അയാൾ. പുലിയുടെ മൃഗാവകാശമൊന്നും നോക്കാതെ മനുഷ്യർ അതിനെ വെടിവച്ചു കൊന്നു. അതിനു പറഞ്ഞ ന്യായം ജെണ്ടകെട്ടിത്തിരിച്ച കാടുകളാണു പുലിക്കു പതിച്ചുകൊടുത്തിരിക്കുന്നതു എന്നാണു. സർവ്വേ നമ്പരും, തണ്ടപ്പേരും പിടിച്ച് അവറ്റ അവിടെ കഴിഞ്ഞോണം. പുറത്തുവന്നാൽ വെടിവക്കും. പക്ഷെ നാം ഒരു കാര്യം ഓർക്കണം, അങ്ങനെ കഴിയുകയായിരുന്ന കാലത്താണു മനുഷ്യൻ പേടിച്ച് അവയെ കൊന്നുകളയുകയും അവയുടെ ആവാസവ്യവസ്ഥ പിടിച്ചെടുക്കുകയും ചെയ്തതു. അന്നതു ഉൾക്കാട്ടിലേക്ക് പിൻ‌വാങ്ങി. ഇപ്പോൾ അന്നു ചത്ത മൃഗങ്ങളുടെ അനന്തരതലമുറയാണോ നാടെറങ്ങുന്നതെന്നു ആർക്കറിയാം. അങ്ങനെയാണെങ്കിൽ അതിൽ നാം പരിഭവിക്കണോ? പണ്ട് അവയെ നാം കൊന്നു. ഇന്നു ചിലപ്പോൾ അവറ്റകൾ നമ്മെ കൊന്നേക്കാം. അതു പ്രകൃതിനിയമമാണു.
പുലി മാത്രമല്ല മനുഷ്യനെ ഇപ്പോൾ ഭയപ്പെടുത്തുന്നതു. കഴിഞ്ഞയൊരു ദിവസം ആന മനുഷ്യന്റെ ഹൈവേയിൽ ഒരു മര്യാദയുമില്ലാതെ പ്രസവിച്ചു കളഞ്ഞു. വലിയൊരു കാട്ടാനക്കൂട്ടം അതിനു കാവൽ നിന്നു. മറുപിള്ള പോകാൻ ആറുമണിക്കൂറെടുത്തു. അതു കഴിഞ്ഞാണു ആന എഴുന്നേറ്റു പോയതു. ഹൈവേ ബ്ലോക്കായപ്പോൾ അസ്വസ്ഥരായ മനുഷ്യർ പറഞ്ഞു “എത്ര സമയമാണു വെറുതെ പോയത്” എന്നു. പക്ഷെ മനുഷ്യൻ, വിരണ്ടു... കീഴടങ്ങി.
കാട്ടുപോത്തുകളും, കാട്ടുപന്നികളും മനുഷ്യനെ വിരട്ടാൻ തുടങ്ങിയിട്ടുണ്ട്. അവയുടെ എണ്ണം പെരുകി. മലയോരമേഖലകളിൽ കൃഷി നശിപ്പിക്കുന്നു. ഇവയേയൊന്നും എതിരിടാൻ മനുഷ്യനിപ്പോൾ ധൈര്യമോ, സ്റ്റാമിനയോ ഇല്ല. വനം വകുപ്പ് സഹായിക്കുകയുമില്ല. കേരളത്തിൽ ഗുണപരമായി മാറ്റം വന്ന ഏക വകുപ്പാണു വനം. അതിനു നാമവരെ അഭിനന്ദിക്കണം. സർക്കാർ വകുപ്പാണെങ്കിലും ഉദ്യോഗസ്ഥർ പ്രകൃതിയേ സ്നേഹിക്കുന്നു. രാഷ്ട്രീയ്ക്കാർക്കും, മേലുദ്യോഗസ്ഥർക്കും മുകളിലായി ഒരു പ്രകൃതി ശക്തി അവരിൽ പ്രവർത്തിക്കുന്നുണ്ടാകും.
ഭയം നീങ്ങിയതോടെ കാട്ടുമൃഗങ്ങൾ നാടിറങ്ങിത്തുടങ്ങി. ഇപ്പോഴുള്ള അവയുടെ ഈ യാത്രകൾ നഷ്ടമായ അവയുടെ ആവാസ-ഗോത്ര-വ്യവസ്ഥകൾ തേടിയുള്ളതായിരിക്കണം. വിശന്നിട്ടാണു, കുപ്പിമേടിക്കാനാണെന്നൊക്കെ ഈ ഉഡായിപ്പ് ശാസ്ത്രജ്ഞന്മാർ പറയുന്നതു വിശ്വസിക്കണ്ട. അവരുടെ പുലിയെല്ലാം പുസ്തകത്തിലേയുള്ളു.
മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ എല്ലാം അവയുടെ ആന്തരിക പ്രചോദനത്തിലാണു ജീവിക്കുന്നതു. എന്തു തിന്നണം, എവിടെപ്പോകണം, ലഗിൻസ് കണ്ടാൽ നേരമ്പോക്കാക്കണോ എന്നൊക്കെ അവയ്ക്ക് ഉള്ളിൽ നിന്നും വരും. മനുഷ്യനു അങ്ങനെയല്ല. അവൻ ജീവിക്കുന്നതു ഈഗോയിലാണു. അതു കപടമാണു. മനുഷ്യൻ എന്തു തിന്നണമെന്നു കെന്റക്കിയും നെസ്ലേയുമൊക്കെ നിശ്ചയിക്കും. എന്തു ധരിക്കണമെന്നു കല്യാണരാമനായിരിക്കും. പരസ്യങ്ങളാണു അവന്റെ ചോദനകളെ നിർണ്ണയിക്കുന്നതു. അതു കൃത്രിമവുമാണു. ചുറ്റുപാടുകളോട് ചേർന്നു അവനവനെ വഞ്ചിച്ചുകൊണ്ടാണു ഇന്നു മനുഷ്യൻ ജീവിക്കുന്നതു. ആധുനിക മനുഷ്യൻ ജീവനുള്ള ഒരു ജന്തുവേയല്ല!
എന്നാൽ ആന്തരചോദനകൾ ഉള്ള മൃഗങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാം. അവയ്ക്കുള്ളിൽ ഒരു സർഗ്ഗാത്മകതയുണ്ട്. വയനാട്ടിലെ പാവം പുലി അബദ്ധത്തിൽ നാടെറങ്ങിയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെ ബ്രയിൽ മാപ്പിൽ കണ്ട അതിരുകൾ തേടിയിറങ്ങിയതാവണം. അവിടമിപ്പോൾ നാടായിപ്പോയെന്നു മാത്രം. അതിന്റെ പേരിൽ അതിനു രക്തസാക്ഷിയുമകേണ്ടി വന്നു. അതിനിനിയും തലമുറകൾ ഉണ്ടാകും. അവ ബുദ്ധിപൂർവ്വകമായ നീക്കത്തിലൂടെ തങ്ങളുടെ പൂർവ്വികരുടെ നാട് പിടിച്ചെടുക്കും. ഒന്നുകിൽ പലയാനം. അല്ലെങ്കിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം. മനുഷ്യനു ഇനി അതേയുള്ളു ചോയ്സ്! പുലി മാത്രമല്ല, ആനയും, കാട്ടിയും, പാമ്പും, മലയണ്ണാനും, കുരങ്ങനുമൊക്കെ ആ വിപ്ലവത്തിനു പങ്കാളികൾ ആകുന്നുണ്ട്. അവർ QUIT WILD AREA എന്നു പറയുന്നതിനു മുൻപ് അവരുമായി നമുക്കൊരു സന്ധി സംഭാഷണമായിക്കൂടെ?

Monday, May 25, 2015

രോഗികളുടെ അനുഭവ സാക്ഷ്യങ്ങൾ വിശ്വസിക്കണോ?

ഏതെങ്കിലും വിദഗ്ദന്റെയടുത്തോ, സൂപ്പർ സ്പെഷാലിറ്റിയിലോ പോയി കാശെല്ലാം അവർ മേടിച്ചുകഴിഞ്ഞാൽ പിന്നെ രോഗിയെ തണ്ടേൽ എടുത്തു വീട്ടിൽ കൊണ്ടുവന്നു കിടത്തും. ഡോക്ടർ ഒരു തീയതി പറഞ്ഞിട്ടുണ്ടാകും, ചാകാൻ. അതറിഞ്ഞ് അവരെ കാണാനെത്തുന്ന ആരെങ്കിലും വല്ല പച്ചിലയോ, പടത്തിക്കായോ കൊടുത്തു ചിലരെങ്കിലും പിന്നീട് രക്ഷപ്പെടാറുണ്ട്. ലാടത്തിലോ, നാട്ടുവൈദ്യത്തിലോ, ഗൃഹവൈദ്യത്തിലോ ഉള്ള എന്തെങ്കിലും അറിവായിരിക്കും അങ്ങനെ പ്രവർത്തിക്കുന്നതു. ഇന്നു കേരളത്തിൽ അങ്ങനെ രക്ഷപ്പെടുന്ന അനേകരുണ്ട്. കാശുപോകത്തുമില്ല. ജീവൻ തിരിച്ചു കിട്ടുകയും ചെയ്യും.
ഇത്തരം അനുഭവമുള്ളവരിൽ ഉന്നതരായ രാഷ്ട്രീയക്കാരും, ഐ.എ.എസ്സ്/ഐ.പി.എസ്, എഞ്ജിനിയർ, ഡോക്ടർ, വ്യവസായികൾ, വ്യാപാരികൾ തുടങ്ങി പാടത്തു പണിയെടുക്കുന്നവരും പാട്ടപെറുക്കുന്നവരും വരെയുണ്ട്. ഉന്നതരും പാവപ്പെട്ടവരും രോഗം ഭേദമായിക്കഴിഞ്ഞാൽ അവരുടെ പാടുനോക്കിപ്പോകും. ജീവിതം തിരിച്ചു കിട്ടിയല്ലോ. അതു മതി! കടി മുഴുവൻ മറ്റേവർഗ്ഗത്തിനാണു. ഇടത്തട്ടുകാരനു. അവനു എല്ലാവരേയും നന്നാക്കിയേ അടങ്ങു. അവരിൽ ഭൂരിഭാഗവും ഗുമസ്തന്മാരായിരിക്കും. ടെക്കനിക്കലോ മിനിസ്റ്റീരിയലോ. അതിന്റെ ചൊറിച്ചിലാണതു. അവർക്കിതു പത്തുപേരോട് പറഞ്ഞില്ലെങ്കിൽ സുഹമാകത്തില്ല.
ഇതിനവർ ചെയ്യുന്നതു ചാനലുകളുടേയും, പത്രങ്ങളുടേയും ലൈനറന്മാരെ പിടിക്കുകയാണു. അവർക്കാണെങ്കിൽ സെക്കന്റിനും സെന്റീമീറ്ററിനുമാണു പ്രതിഫലം. അതുകൊണ്ടുതന്നെ അതിനെ വാർത്തയാക്കിക്കൊടുക്കാൻ ഉത്സാഹമാണു. ചികിത്സയുടെ റിക്കാർഡെല്ലാം എടുത്തു ഹെഡ്ഡാപ്പീസിലേക്ക് അയക്കും. അതിൽ ചത്തുതള്ളിയതിന്റെ സൂപ്പർ സ്പെഷാലിറ്റി റിപ്പോർട്ടും, പിന്നീട് ഗോമൂത്രമോ, ഞവരയരിയോ കഴിച്ച് ഭേദമായപ്പോൾ മറ്റൊരിടത്തു നിന്നെടുത്ത റിപ്പോർട്ടും കാണും. അതു കിട്ടിയാലുടൻ മാദ്ധ്യമക്കമ്പനിയുടെ ഫൈനാൻസ് മാനേജർ ഫോണെടുത്തു കുത്തി സൂപ്പർ സ്പെഷാലിറ്റിയുടെ അഡ്മിനിസ്ട്രേറ്ററെ വിളിക്കും. ഇങ്ങനെയൊരു സംഭവം എത്തിയിട്ടുണ്ടെന്നറിയിക്കും. സംഗതി സത്യമായിരിക്കുമെന്നു ആശുപത്രിക്കാർക്കുമറിയാം. അവർ ചെയ്യുന്നതു ചികിത്സയല്ലല്ലോ. അതിലൊന്നും രോഗി മനുഷ്യനല്ലല്ലോ. വെറും കേസുകെട്ടു മാത്രമല്ലെ. അവർ ചികിത്സിക്കുകയല്ലല്ലോ ചെയ്യുന്നതു. മരുന്നു വില്പനയും, സാങ്കേതികസേവനങ്ങൾക്ക് ഫീസുവാങ്ങലുമല്ലെ. ആരോഗ്യപരിരക്ഷയല്ല, ആരോഗ്യവ്യവസായമാണു അവരുടെ ലക്ഷ്യം. അതുകൊണ്ട് ഇങ്ങനെയൊരു വാർത്ത എയറിൽ പോകുന്നതു അപകടമാകുമെന്നവർക്കറിയാം. പിന്നെ എത്ര തുകയ്ക്കതു സെറ്റിൽ ചെയ്യാമെന്നായിരിക്കും ചോദ്യം. അങ്ങനെ അതു കോമ്പ്ലിമെന്റ്സാക്കും.
എങ്കിലും ഇതുപോലുള്ള കേസുകൾ ഇനിയും കിട്ടണമെല്ലോ എന്നു വിചാരിച്ച് മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കും. കൂടുതൽ വാർത്തകൾ വന്നാലെ കൂടുതൽ ബാർഗെയിൻ ചെയ്യാൻ പറ്റു. പക്ഷെ അവർ നന്ദികേട് കാണിക്കുകേല. ആശുപത്രിയുടെ പേരു വാർത്തയിലോ പരിപാടിയിലോ സൂചിപ്പിക്കില്ല. പിന്നെ അസുഖം ഭേദമായതു ചാ‍ച്ചപ്പനോ ചിരുതക്കുട്ടിയോ മരുന്നു കൊടുത്തിട്ടാണെന്നും പറയിക്കില്ല. അങ്ങനെ പറഞ്ഞാൽ അതിനൊരു പഞ്ച് കിട്ടുകേല എന്നാണു അവരുടെ ന്യായം. അതിനു മാദ്ധ്യമങ്ങളുടെ ലിസ്റ്റിൽ പേരുള്ള ചില വൈദ്യർ, ഹോമിയോപാത്, പ്രകൃതിചികിത്സകരും അവരുടെ സ്ഥാപനങ്ങളുമുണ്ട്. ആ പേരു പറയണം. അതിലുമുണ്ടൊരു ബിസിനസ്സ്. ഇതൊക്കെ സമാന്തരന്മാർക്കുള്ള പ്രചരണമാണു. അതിനു കാശു വേറെ കിട്ടും. മോഡേൺ മെഡിസിനായാലും, ലാടചികിത്സയായാലും സ്ഥാപനവൽക്കരിച്ച ചികിത്സയിലൂടെയേ ഫലം കിട്ടു എന്നൊരു സന്ദേശം പ്രചരിപ്പിക്കാൻ കൂടി വേണ്ടിയാണിതു. എല്ലാവരും അടിസ്ഥാനപരമായി കച്ചവടക്കാരാണല്ലോ. മദ്ധ്യവർഗ്ഗത്തിനു ഇതൊന്നും പ്രശ്നമല്ല. അവനു അവന്റെ അളിഞ്ഞമോന്ത ഒന്നു ചാനലിലോ, പത്രത്തിൽ പേരോ വന്നു കണ്ടാൽ മതി. അതിനു രാമൻ കുട്ടി പറഞ്ഞു തന്ന മരുന്നായാലും ഡോ.കേശവൻ കുട്ടി പറഞ്ഞാതാണെന്നു പറഞ്ഞോളും.
ഇങ്ങനെ ചാനലിലൊക്കെ പ്രത്യക്ഷപ്പെടുന്നവർ പക്ഷെ സൂക്ഷിക്കണം. ആശുപത്രി മാഫിയ ഉടൻ രംഗത്തിറങ്ങും. ഇതു തിരിച്ചു തെളിയിക്കേണ്ടതു അവരുടെ ബിസിനസ്സിനു ആവശ്യമാണു. അതിനു, അവർ ആൾക്കാരെ ഇറക്കും. അതു പുരോഹിതന്റെയോ ബ്രഹ്മചാരിയുടേയോ രൂപത്തിലായിരിക്കും അവതരിക്കുക. അവർ വന്നു അസുഖം മാറിയതിൽ അഭിനന്ദിക്കുന്നിടത്തായിരിക്കും തുടക്കം. അതിനിടയിലൊരു ചൂണ്ടയിടും. “അസുഖം എന്തായാലും ഭേദമായല്ലോ. നാട്ടുവൈദ്യമൊക്കെയല്ലെ കഴിച്ചതു. അതിലെല്ലാം ഒരുപാട് ഹെവിമെറ്റത്സ് കാണും. അതിന്റെ സൈഡ് ഇഫക്റ്റ് ഒന്നു പരിശോധിപ്പിക്കുന്നതു കൊള്ളാം” ആയുസ്സു തിരിച്ചു കിട്ടിയവന്റെ ചങ്കു കാളും. “പേടിക്കണ്ട, അതിനു നമ്മുടെ ആശുപത്രിയിലോട്ടു ചെന്നോ. കാശൊന്നും കൊടുക്കണ്ട. ഞാൻ പറഞ്ഞേക്കാം” പോണോ, വേണ്ടായോ എന്നു രോഗവിമുക്തൻ കുറച്ചു ദിവസം ആലോചിക്കും. ഇതിനിടയിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഭജനസംഘം തുടങ്ങിയ മറ്റു ഉത്സാഹക്കമ്മിറ്റിക്കാരും രംഗത്തെത്തും. “ഒന്നു, പോയി നോക്കെന്നെ. ചെലവൊന്നുമില്ലല്ലൊ“. ഒടുവിൽ ആൾ വഴങ്ങും. പിന്നെയാണു ചീട്ടു തിരിഞ്ഞുവീഴുന്നതു. ആദ്യം കണ്ടുപിടിച്ച രോഗമില്ല. പക്ഷെ മറ്റൊരു ഭീകരരോഗം ഉടലെടുത്തിരിക്കുന്നു. അതിനു കാരണം നാട്ടുചികിത്സയാണു. എന്നമട്ടിലാണു പിന്നത്തെ മാനേജുമെന്റ്. മുൻപ് ഇതുപോലെ പറഞ്ഞിട്ട് ചികിത്സ ചെയ്താണു തണ്ടേൽ വീട്ടിൽ കൊണ്ടുവരേണ്ടി വന്നതെന്നു അപ്പോൾ ഓർക്കില്ല. എല്ലാവരും കൂടി നിർബ്ബന്ധിക്കുമ്പോൾ വീണ്ടും ആശുപത്രി ചികിത്സ തുടങ്ങും. ഇത്തവണ രോഗി രക്ഷപ്പെടില്ല. ചാകും. ഉടൻ തന്നെ അതു മറ്റൊരു വാർത്തയാകും. വ്യവസ്ഥാപിതമല്ലാത്ത ചികിത്സതേടി ആളുകൾ ചത്തൊടുങ്ങുന്നു.....ഇവരൊന്നും ആരേയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല. അവർക്ക് അതു ചെയ്തേ പറ്റൂ. അത്വരുടെ ബിസിനസ്സാണു.
അതുകൊണ്ട് ഇങ്ങനെയൊക്കെ സമാന്തരമായി എന്തെങ്കിലുമൊക്കെ ചെയ്തു ജിവിതം തിരിച്ചുകിട്ടിയവർ കഴിവതും മിണ്ടാതെ ഒരിടത്തു അടങ്ങിയിരുന്നു ശിഷ്ടജീവിതം സ്വസ്ഥമായി കഴിച്ചുകൂട്ടണം. നിങ്ങളുടെ സാക്ഷ്യം പറച്ചിലൊന്നും മെഡിക്കൽ രംഗത്തെ കൊള്ളരുതായ്മകൾ ഇല്ലാതാക്കാൻ പോകുന്നില്ല. ഇത്തരം ചികിത്സകളൊക്കെ മറ്റൊരു നിവർത്തിയുമില്ലാഞ്ഞിട്ടാണു ആളുകൾ ചെയ്യുന്നതു. അതിനു ഇത്രയും പ്രചാരമൊക്കെ മതി. ആവശ്യക്കാർ അതുള്ളിടത്തു ചെന്നു കണ്ടുപിടിച്ചുകൊള്ളും. നിങ്ങളുടെ സഹായമൊന്നും വേണ്ട.
ഇനി, മറ്റുള്ളവരേ ഇതൊക്കെ അറിയിച്ച് ആരോഗരംഗത്തു വിപ്ലവകരമായ ഒരു മാറ്റമുണ്ടാക്കാനാണു ഉദ്ദേശിക്കുന്നതെങ്കിൽ അതിനു വ്യവസ്ഥാപിത മാദ്ധ്യമങ്ങളെ സമീപിക്കരുതു. ഈ സോഷ്യൽ നെറ്റ്‌വർക്കിലൊക്കെ നിങ്ങൾക്ക് അതിനു വേണ്ടത്ര സ്ഥലമുണ്ടല്ലോ. എല്ലാ വിവരങ്ങളും ഇടാം. അതിന്റെ രേഖകൾ അറ്റാച്ചു ചെയ്യാം. നിർദ്ദേശങ്ങളും, ദിശയും പറഞ്ഞുകൊടുക്കാം. അതിലൊക്കെ നിങ്ങളുടെയും, നിങ്ങളെ ചികിത്സിച്ചു കുളമാക്കിയ സ്ഥാപനങ്ങളുടേയും ഐഡന്റിയൊക്കെ മറച്ചുവച്ച് വച്ചാൽ ആശുപത്രി മാഫിയാകളുടെ വിരോധത്തിൽ നിന്നു ഒഴിഞ്ഞുനിൽക്കുകയും ചെയ്യാം. പക്ഷെ അപ്പോൾ നിങ്ങൾക്ക് വിപ്ലവം നടത്തി എന്നു തോന്നിയെന്നു വരില്ല. മോന്തയും, പേരും കൊണ്ടുകിട്ടുന്ന പ്രശസ്തിയും ലഭിക്കില്ല. പക്ഷെ മെഡിക്കൽ രംഗം പുനർവിചിന്തനത്തിനു വിധേയമാകും. അതുപോരെ?

ആരോഗ്യരംഗത്തു ആയുർവ്വേദം എന്തു ചെയ്തു?

കേരളത്തിലെ ആരോഗ്യരംഗത്തു ആയുർവ്വേദാചാര്യന്മാർ എന്തോ അട്ടിമറി നടത്തിയപോലുള്ള പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. ആരോഗ്യചിന്തയിൽ ഒരു പുത്തൻ അവബോധം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം.

1980നുശേഷമാണു ആയുർവ്വേദം ആ മാറ്റത്തിനു നേതൃത്വം കൊടുത്തതു. അത്തരം ഉണർവ്വുണ്ടാക്കാൻ ശ്രമിച്ച ഒട്ടനേകം വ്യക്തികൾ പൊതുജനങ്ങളുമായി അടുത്തിടപഴകിയപ്പോൾ അവരുടെ അറിവ് ജനതയിലേക്ക് വ്യാപിച്ചു. മോഡേൺ മെഡിസിനു അങ്ങനെയൊരു ഇന്റെറാക്ഷനില്ല. തങ്ങൾ പറഞ്ഞതു ചികിത്സയിലൂടെ തെളിയിച്ചു കൊടുക്കാനും ആയുർവ്വേദാചാര്യന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. അതു വ്യവസ്ഥപിത മെഡിക്കൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവർ ആയുർവ്വേദത്തിൽ ഒരു പുതുമയും കൊണ്ടുവന്നിട്ടില്ല. പഴയ ആൾക്കാരും, അമ്മമാരും, നാട്ടുവൈദ്യന്മാരും, ചെയ്തതൊക്കെ തന്നെയാണു ഇവരും ചെയ്യുന്നതു.

പുതിയ അവബോധം നീക്കിക്കളഞ്ഞതു ആധുനിക കച്ചവട വൈദ്യശാസ്ത്രത്തിലുള്ള അമിതപ്രതീക്ഷയായിരുന്നു. രോഗങ്ങളെ ജെം തിയറിയുടേയും, ശരീരത്തെ യന്ത്രമായും കാണുന്ന രീതിയിലുള്ളതാണു ആ‍ധുനിക ചികിത്സ. അതിൽ നിന്നും മനസും, ജീവനും ശരീരവുമുള്ള ഒരു ജീവിയായി കാണുന്ന സമഗ്രചികിത്സയിലേക്ക് മാറാൻ ഇവർ ഒരുപാട് പേർക്ക് പ്രേരണ നൽകി എന്നതു വാസ്തവമാണു.

ഈ അവബോധം ആയുർവ്വേദ ഡോക്ടറന്മാരെയാണു ഏറ്റവും അലോസരപ്പെടുത്തിയതു. മറന്നു കിടന്ന സ്വാഭാവിക അറിവ് ജനത്തിനു തിരിച്ചു കിട്ടിയപ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ആയുർവ്വേദ ഡോക്ടറന്മാർക്ക് മൊഡേൺ മെഡിസിന്റെ മാതൃകയിൽ പഠിച്ചതുകൊണ്ട് അതിനു പലതിനും മറുപടി പറയാൻ പറ്റാതെ വന്നു. മറുപടി പറയണമെങ്കിൽ ആഴത്തിൽ പഠിക്കണമെന്ന സ്ഥിതിവന്നതാണു ആയുർവ്വേദ ഡോക്ടറന്മാരെ ചൊടുപ്പിച്ചതു. അതുകൊണ്ട് ആയുർവ്വേദം പ്രചരിക്കുന്നതിനോട് അവർക്കും എതിർപ്പായിരുന്നു. എന്നാൽ പുതുതലമുറ ആയുർവ്വേദ ഡോക്ടറന്മാർ വ്യത്യസ്ഥരാണു. അവർ ശാസ്ത്രത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതു കൊണ്ട് ഇനി അവരുടെ കാലമായിരിക്കും.

ഒരു ആയുർവ്വേദാചാര്യനും ഒരു മെഡിക്കൽ ബ്രാഞ്ചിനെയും അവഹേളിക്കുന്നതായി ഇന്നുവരെ കേട്ടിട്ടില്ല. അലോപ്പതിയുടെ രീതിശാസ്ത്രവും, മരുന്നുകളും ആയുർവ്വേദത്തിന്റെ വ്യാധിവിപരീത വിഭാഗത്തിൽ ദർശിക്കാൻ കഴിയുന്ന അവർക്ക് അലോപ്പതിയെ എങ്ങനെ തള്ളിപ്പറയാൻ കഴിയും? ഈ സമാനതയുള്ളതുകൊണ്ടാകണം ഉപദേശ, നിർദ്ദേശങ്ങൾക്ക് കൂടുതലും മോഡേൺ മെഡിസിനിൽ നിന്നുള്ള ഡോക്ടറന്മാർ ആയുർവ്വേദാചാര്യന്മാ‍ാരെ സമീപിക്കുന്നതു. അവരോട് ആയുർവ്വേദത്തിന്റെ മേന്മ ആചാര്യന്മാർ ചൂണ്ടിക്കാട്ടാറുണ്ട്. പക്ഷെ തങ്ങൾക്ക് ആരോഗ്യാർത്ഥികളെ കിട്ടാൻ വേണ്ടിയുള്ള പ്രചരണത്തിനായി അവരാരും അതു ഉപയോഗിച്ചു കണ്ടിട്ടില്ല. അതൊക്കെ ചെയ്യുന്നതു ഉത്സാഹക്കമ്മിറ്റിക്കാരാണു. വിളക്കിന്റെ ചുവട്ടിലെ തവളകൾ. അവരെ കാര്യമാക്കണ്ട. അവർ പറയുന്നതല്ല ശാസ്ത്രം!

ആയുർവ്വേദം രസസത്തുക്കളും അതുപോലെയുള്ള പ്രകൃതിജന്യ ഔഷധങ്ങളും കൊടുത്തു രോഗം സുഖപ്പെടുത്തുന്നു. അലോപ്പതി കമ്പനിവക രാസ ഔഷധങ്ങളും. രണ്ടും അടിസ്ഥാനപരമായി രാസീയമാണു. പക്ഷെ ഒരു കഷായം കൊടുക്കുന്നതിലെ ശാസ്ത്രയുക്തിയല്ല ഒരു കമ്പനി മരുന്നു കൊടുക്കുമ്പോൾ. ആയുർവ്വേദാചാര്യന്മാർ അതു ചൂണ്ടിക്കാട്ടുന്നതാണു അവർ മെഡിസിനു എതിരാണെന്നു പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതു.

ആയുർവ്വേദത്തിന്റെ സൂക്ഷ്മമായ രസതന്ത്രത്തിന്റെ തലത്തിൽ ഇന്നുവരെ ആ‍ധുനിക ഫാർമക്കോളജിക്കു എത്താൻ കഴിഞ്ഞിട്ടില്ല. രസ-വീര്യ-വിപാകങ്ങൾ അടിസ്ഥാനമാക്കിയാണു ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു. മോഡേൺ മെഡിസിൻ ആക്റ്റീവ് പ്രിൻസിപ്പിൾ നോക്കിയും. അതുകൊണ്ടുതന്നെ Single chemical remedy യായി അലോപ്പതി കൊടുക്കുന്ന പല മരുന്നുകൾക്കും ആയുർവ്വേദത്തിലെ ഒറ്റമൂലിയിൽ കവിഞ്ഞ പ്രാധാന്യവുമില്ല. അതൊക്കെ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ഗ്രനേഡ്പൊട്ടിക്കുന്ന പോലുള്ള ഒരു താൽകാലിക മെഡിക്കൽ മാനേജുമെന്റാണു. അതു രോഗകാരണം പൂർണ്ണമായും മാറ്റില്ല.

ആയുർവ്വേദത്തിന്റെ ലക്ഷ്യം രോഗം മാറ്റലലല്ല, ആരോഗ്യം തിരിച്ചു കൊണ്ടുവരലാണു. അതിനു ആയുർവ്വേദം ഒരു മരുന്നുകൊടുക്കുമ്പോൾ രസത്തിലും, വീര്യത്തിലും, വിപാകത്തിലും എന്തു മാറ്റമുണ്ടാകുമെന്നു അറിഞ്ഞിട്ടാണു കൊടുക്കുന്നതു. അതായതു ഒരു മനുഷ്യജീവി ഒരു മരുന്നു കഴിച്ചാൽ അവന്റെ ഉള്ളിൽ ചെന്നു അതു എന്തൊക്കെ ചെയ്യും എന്നു ആലോചിച്ചിട്ട്. മനുഷ്യൻ ഒരു യന്ത്രമല്ലല്ലോ ഗ്രീസോ, ഓയിലോ മാറ്റി ഓടിക്കാൻ. ജീവനുള്ള ശരീരത്തിൽ (മരുന്നു) രാസവസ്തുക്കൾ മറ്റുകോശങ്ങളേയും, മനസിനേയുമൊക്കെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാതെ മരുന്നു കൊടുത്താൽ അപകടമാണു. ചിലപ്പോൾ തട്ടിപ്പോകും. അല്ലെങ്കിൽ വേറെ രോഗമായി പുറത്തുവരും. ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു ഈ വിധ ഘടകങ്ങൾ ഒക്കെ വിശദമായി പഠിച്ച് പരിശോധിച്ചിട്ടാണു. ആയുർവ്വേദത്തിനു പാർശ്വഫലങ്ങൾ കുറഞ്ഞിരിക്കുന്നതും അതുകൊണ്ടാണു. ഈ പഠനം അതിപ്രാചീനമായതു കൊണ്ട് അതു ഡിഫാൾട്ടാണു. ഗ്രന്ഥത്തിൽ ഉണ്ട്. ആയുർവ്വേദ മരുന്നുകൾ നിത്യത്വമുള്ളതാണെന്നു അങ്ങനെ പറയുന്നു. ഓരോ അയ്യഞ്ചു കൊല്ലും കൂടുമ്പോഴും ആയുർവ്വേദ മരുന്നു മാറണ്ടി വരില്ല. ഇന്നലെ ഉപയോഗിച്ചതു തന്നെ ഇന്നും ഉപയോഗിക്കാം. നാളെയും അതു മതി. ഫലത്തിൽ വ്യത്യാസമുണ്ടാവില്ല. അനുഭവം അതിനു തെളിവാണു. ഫലത്തിൽ കുറവില്ലാത്ത ഒരു മരുന്നിൽ എന്തു ആധുനിക പരീക്ഷണം നടത്താനാണു? ആയുർവ്വേദത്തിന്റെ നിത്യത്വം കൊണ്ടാണു വൈദ്യം പഠിച്ചിട്ടില്ലാത്തവർ നിർദ്ദേശിക്കുന്നതായാലും ആയുർവ്വേദ മരുന്നുകൾക്ക് റിസൾട്ട് കിട്ടുന്നതു.

എല്ലാ രോഗത്തേയും മനുഷ്യന്റെ പശ്ചാത്തലത്തിൽ കാണുന്നതാണു ആയുർവ്വേദത്തിന്റെ തത്ത്വം. ഏകകോശമായ ഭ്രൂണത്തിൽ നിന്നും അനന്തസാദ്ധ്യതകളോടെ വളരുന്ന മനുഷ്യനെ അതിനേക്കാൾ വലിയൊരു ഭൂമികയിൽ നിന്നും വീക്ഷിച്ചിട്ടാണു ആയുർവ്വേദം ചികിത്സിക്കുന്നതു. അവിടെ കാൻസറും, ചൊറിയും തമ്മിൽ സാങ്കേതികമായ ചില വ്യത്യാസങ്ങൾ അല്ലാതെ ഒന്നുമില്ല. ആയുർവ്വേദാചാര്യന്മാർ കാണുന്നതു രോഗത്തെയല്ല. സ്മാവസ്ഥയിൽ നിന്നും മാറിയ മനുഷ്യരെയാണു. ആ ഒരു തലത്തിലെത്തിയവർക്കേ നല്ലൊരു ഭിഷഗ്വരനാകാൻ കഴിയു.

ഒരാൾ ഏതെങ്കിലും ഒരു ആചാര്യന്റെയടുത്തു ചെന്നാൽ ചികിത്സയേക്കാൾ ലഭിക്കുന്നതു ജീവന്റെ ശാസ്ത്രമാണു. ഇതു മനസിലാക്കുന്ന ചിലർ മരുന്നുമേടിക്കാതെ അവിടെ നിന്നും മുങ്ങും. പിന്നെ വീട്ടിൽ ചെന്നു അതിനു അനുഗുണമായ എന്തെങ്കിലും വേരോ കായോ ഇലയോ ഒക്കെ പറിച്ചു തിന്നു സുഖപ്പെടാറുണ്ട്. അവർ അതൊക്കെ ആർക്കെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കും. അവരും സുഖപ്പെടും. അങ്ങനെയുള്ളവരുടെ എണ്ണം കൂടിവരുന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായത്തിന്റെ പ്രതിസന്ധി. അതിനെ നേരിടാൻ ആശുപത്രി വ്യവസായികൾ പലവിധ നിരോധനങ്ങളും നിബന്ധനകളൂമായി ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. വന്നു, വന്നു പച്ചമരുന്നു പറിക്കുന്നതുപോലും നിയമവിരുദ്ധമാക്കാനുള്ള നീക്കം പോലും ആരംഭിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. അങ്ങനെയാരും ചുളുവിൽ ആരോഗ്യത്തോടെ ഇരിക്കണ്ട എന്നാണു ആരോഗ്യവ്യവസായികളുടെ മനസിലിരിപ്പ്. അവരെ അതിജീവിക്കാനുള്ള കെല്പ് നിസ്സഹായരായ അലോപ്പാത്തുകൾക്കില്ല. അവർ കീഴടങ്ങി ചുരുണ്ടുകൂടിക്കഴിഞ്ഞു. ഒരുപാട് കാശുമുടക്കി പഠിച്ചതല്ലെ. അതു തിരിച്ചുപിടിക്കണം. പിന്നെ ജീവിക്കണം. കീഴടങ്ങുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ല. ഇവിടെയാണു എല്ലാവർക്കും ആരോഗ്യമുണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്ന ആചാര്യന്മാരുടെ പ്രസക്തി. അവരെ പിന്തുടരുന്ന സാധാരണക്കാരുടെ വിജയം.

ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വഴി തെരെഞ്ഞെടുക്കട്ടെ. ആരും ആരുടേയും ഗോഡ്ഫാദറാകാൻ നോക്കണ്ട.

Tuesday, May 19, 2015

മാളുകൾ വരുമ്പോൾ ചെറുകിട കച്ചവടക്കാർ എന്തു ചെയ്യണം?

ലുലുപോലുള്ള വൻ‌കിട വ്യാപാരസംരഭങ്ങൾ വരുമ്പോൾ കേരളത്തിലെ ചെറുകിട കച്ചവടക്കാർ പൂട്ടിപ്പോവില്ലെ? പൂട്ടും. പക്ഷെ അതിൽ സഹതപിക്കേണ്ട കാര്യമുണ്ടോ? മുൻപൊരു കാലത്തുണ്ടായിരുന്ന വേറൊരു വ്യാപാരസമൂഹത്തെ ഇതുപോലെ പൂട്ടിച്ചിട്ടാണു ഇന്നത്തെ റിട്ടെയിലർ കടന്നുവന്നതു. അന്നൊന്നും അവർക്കൊരു വേദനയുമില്ലായിരുന്നു. പൊതുസമൂഹവും ദു:ഖിച്ചില്ല. ഇതൊക്കെ സ്വാഭാവികമായ മാറ്റങ്ങളാണു. അതിനോടൊക്കെ പരമാവധി അങ്ങ് യോജിച്ചു പോവുക. അത്ര തന്നെ.

നാടൻ കർഷകർക്ക് എങ്ങനെ കൃഷി അവസാനിപ്പിക്കേണ്ടി വന്നു എന്നു ഇന്നാരെങ്കിലും ഓർമ്മിക്കുന്നുണ്ടോ? ഗ്രാമങ്ങളിലൊക്കെ ഉണ്ടായിരുന്ന കൊല്ലനും തട്ടാനും എവിടെപ്പോയി എന്നു ആലോചിച്ചിട്ടുണ്ടോ? നാട്ടിടയിലൊക്കെയുണ്ടായിരുന്ന ചെറിയ തുണിപ്പീടികകൾ എവിടെയെന്നു എന്നെങ്കിലും ഓർത്തിട്ടുണ്ടോ? കയിലും കയറുമൊക്കെ ഉണ്ടാക്കി അന്തിക്ക് ചന്തയിൽ കൊണ്ടുവന്നു വിറ്റിരുന്ന കൈത്തൊഴിലുകാരെപ്പറ്റി?

അവരൊക്കെ സമൂഹത്തിൽ നിന്നും മാഞ്ഞുപോയി.  അപ്പോഴൊന്നും ഉണ്ടാകാത്ത ഒരു മനസലിവ് റീട്ടെയിലറന്മാർ അപ്രത്യക്ഷമായാൽ ഉണ്ടാകണോ? എന്താണു അതിന്റെ ആവശ്യം.

പഴയ ആ കച്ചവടക്കാരും തൊഴിലാളികളും പാവങ്ങളായിരുന്നു. ജീവിക്കാൻ വേണ്ടിയാണു അവർ പണിയെടുത്തതു. നിങ്ങളെ പറ്റിക്കണമെന്നു അവർ ആഗ്രഹിച്ചിരുന്നില്ല. ഇന്നത്തെ റീട്ടെയിലറേപ്പോലെ അമിതലാഭത്തിനോ, അധികവരുമാനത്തിനോ ആയിരുന്നില്ല അവർ അതൊക്കെ ചെയ്തതു. ജീ‍ീക്കാൻ ഒരു വഴി. അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരോട് കാണിക്കാത്ത സഹതാപം ഈ പുതിയ വ്യാപാരസമൂഹത്തോട് ആവശ്യമുണ്ടോ.

ലുലുവുമായി താരതമ്മ്യം ചെയ്യുമ്പോഴാണു ഇപ്പോഴത്തെ റീട്ടെയിലറന്മാർ ചെറുകിടക്കാരാകുന്നതു. പാവം കർഷകന്റെയും കയറുപിരിക്കാരന്റെയും മുന്നിൽ ഇന്നത്തെ റിട്ടെയിലർ യൂസഫലികൾ ആയിരുന്നു എന്നു മറക്കരുതു. സംശയമുണ്ടെങ്കിൽ അവരുടെ കച്ചവടത്തിൽ ഒന്നു ഫോക്കസ്സ് ചെയ്തു നോക്കു. MRP യിൽ കുറച്ചു തരുന്ന എത്ര കച്ചവടക്കാരുണ്ട്? ഇൻസെന്റീവുകൾ ഉപഭോക്താക്കളുമായി പങ്കുവക്കുന്നവർ എത്ര? ഉല്പന്നത്തിന്റെ മേന്മ ഉറപ്പുവരുത്തി കച്ചവടം ചെയ്യുന്നവർ എത്രപേർ?

ഇനി പറയൂ റീട്ടെയിലറോട് എന്തിനാണു ഔദാര്യം? വലിയൊരു കച്ചവടശൃംഗലയുടെ ഒരു ഭാഗം മാത്രമല്ലെ അവരും?

ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കറിക്കത്തി പണിതു തന്ന കൊല്ലനെ അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടാണു നിങ്ങൾ ബ്രാന്റഡ് കറിക്കത്തികൾ വാങ്ങാൻ പോയതു. വിശ്വംഭരന്റെ കത്തിക്ക് ടാറ്റായുടെ ജാഡ കിട്ടില്ലല്ലോ. നിങ്ങൾ അങ്ങനെ ചെയ്തപ്പോൾ ഒരു കുടുംബം പട്ടിണിയായതു പക്ഷെ കണ്ടില്ല. പിന്നെ എങ്ങനെ അവർ ജീവിച്ചു എന്നാരും ചോദിച്ചില്ല.

നല്ല ഒന്നാംതരം ചേനയും, ചേമ്പും, കാച്ചിലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തു വേണോ വേണോ എന്നു ചോദിച്ചു നിങ്ങളുടെ വീട്ടിലൊക്കെ വരികയും അതു കഴിഞ്ഞ് ബാക്കിയുള്ളതു ചന്തയിൽ കൊണ്ടുപോയി നിങ്ങൾ പേശിയുറപ്പിക്കുന്ന വിലയ്ക്കു കൊടുക്കുകയും ചെയ്ത കർഷകന്റെ ജീവിതം നശിപ്പിച്ചിട്ടല്ലെ വെജിറ്റബിൾ എക്സ്പ്രസ്സിൽ വരുന്ന മരുന്നടിച്ച പച്ചക്കറികൾ നിങ്ങൾ വാങ്ങാൻ തിരക്കു കൂട്ടിയതു. അതിപ്പോൾ വിഷമാണെന്നു അറിഞ്ഞപ്പോൾ പഴയ കർഷകനൊക്കെ നിങ്ങൾക്ക് വിഗ്രഹമായി.

പഴയ തുണിക്കടകൾ എങ്ങനെയായിരുന്നു എന്നു ഇപ്പോഴാരെങ്കിലും ഓർക്കുന്നുണ്ടോ. നിങ്ങളെ മോഹിപ്പിക്കുന്ന തുണിത്തരങ്ങൾ കൈവശമുണ്ടെങ്കിലും അവർ അതെല്ലാം എടുത്തു നിരത്താറില്ല. നിങ്ങളുടെ ആവശ്യവും കോശസ്ഥിതിയും പരിഗണിച്ചേ തുണിയെടുത്തിട്ടു. ആവശ്യത്തിൽ കൂടുതൽ ഒരു കഷണം തുണി നിങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കില്ല. ഇന്നോ ഏതെങ്കിലും പളപളാ മിന്നുന്ന പെണ്ണു വന്നു പരസ്യത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽക്കൂടി ചാടിച്ചെന്നു ആ ചരക്ക് മേടിച്ചിക്കും. നിങ്ങളുടെ ദൌർബ്ബല്യമാണു അവരുടെ കച്ചവടം.

തട്ടാൻ സ്വർണ്ണത്തിൽ ചെമ്പേ കലർത്തിയിരുന്നുള്ളു. ഇന്നു ജ്വല്ലറികൾ കലർത്തുന്നതു രോഗമാണു. അതറിഞ്ഞിട്ടും നിങ്ങൾക്ക് ജ്വല്ലറി സ്വർണ്ണം മതി. തട്ടാൻ സ്വർണ്ണം തട്ടുന്നു എന്നു പറഞ്ഞ് ക്ഷുഭിതരായ നിങ്ങൾക്ക് ഷോറൂമുകളിൽ വാങ്ങുന്ന പണിക്കൂലിയെപ്പറ്റി പരാതിയില്ല. സ്വർണ്ണത്തിന്റെ വിലയെത്രയാലും, ആഭരണത്തിൽ എത്രകണ്ട് സ്വർണ്ണം കുറവായാലും ടാഗ് പ്രൈസ് കൊടുക്കാൻ നിങ്ങൾക്കൊരു മടിയുമില്ല. ഇതാണു നിങ്ങളുടെ സ്വഭാവം.

റീട്ടെയിലറുടെ ഇന്നത്തെ അവസ്ഥ ക്രമികമായി വളർന്നു വന്നതാണു. ആദ്യം നിഷ്കളങ്കരായ കർഷകരേയും തൊഴിലാളികളേയും പിന്തള്ളിക്കൊണ്ട് അവർ കടന്നു വന്നു. അന്നു നിങ്ങൾ അവരെ പിന്തുണച്ചു. ഇന്നിപ്പോൾ അവരെ പിന്തള്ളിക്കൊണ്ട് മാളുകൾ വരുന്നു. അതിലെന്താ ഇത്ര വിഷമിക്കാൻ?

ചെറുകിട വ്യാപാരികളുടെ ജീവിതമാണോ നിങ്ങളുടെ പ്രശ്നം? അതോ മാളുകൾ വരുമ്പോ‍ൾ ഒരു സെക്കന്റ് ചോയിസ് നഷ്ടപ്പെടുന്നതിലുള്ള സങ്കടമാണോ? രണ്ടാമത്തേതാകാനാണു സാദ്ധ്യത. കാരണം മലയാളി അത്രയ്ക്ക് കൌശലക്കാരാണു. അവന്റെ സഹതാപമൊക്കെ വെറും നാട്യങ്ങളാണു. അവനു ആരോടും പ്രതിബദ്ധതയില്ല.

Saturday, May 16, 2015

വീരേന്ദ്രകുമാറും ചന്ദ്രചൂഡനും മുന്നണിയിൽ ആവശ്യമുണ്ടോ?

ഇരുമ്പു തിന്നാൽ ബലമുണ്ടാകുമെന്നു പറഞ്ഞുകേട്ട് കൊല്ലന്റെ ആലയിൽ ഇരുമ്പുണ്ട തേടിപ്പോയ ഒരു കാരണവരുണ്ട്. വീരനേയും, ചൂഡനേയും തേടിപ്പോകുന്ന കോടിയേരിയേക്കാണുമ്പോൾ ആ കാരണവരേയാണു ഓർമ്മ വരുന്നതു. 

ഇരുമ്പ് ശരീരത്തിനു നല്ലതാണു. ബലം തരും. പക്ഷെ വയറ്റിൽ ചെന്നാൽ ദഹിക്കുന്ന ഇരുമ്പേ കഴിക്കാവു. കൊല്ലന്റെ ആലയിൽ കിടക്കുന്ന ഇരുമ്പ് കൊല്ലൻ പണികഴിഞ്ഞ് തള്ളിയ വേസ്റ്റാണു. അതു കഴിച്ചാൽ ചത്തുപോകും. ബലം വർദ്ധിപ്പിക്കാനാണെങ്കിൽ വല്ല പാവയ്ക്കായും പിഴിഞ്ഞു കുടിക്കണം.

ഇതിനുമപ്പുറമാണു എന്റെ സംശയം. ഭരിക്കാൻ ഘടകകക്ഷികൾ വേണമോ? ഒരു അണ്ടർസ്റ്റാന്റിങ്ങിന്റെ പുറത്തു കോൺഗ്രസ്സും, സി.പി.എമ്മും രണ്ടരവർഷം വീതം ഭരണം പങ്കിട്ടാൽ എന്താ കുഴപ്പം? എന്തായാലും അയ്യഞ്ച് കൊല്ലം കഴിയുമ്പോൾ ജനം ഒന്നുമാറ്റി മറ്റേതിനെ പരീക്ഷിക്കുന്നുണ്ട്. എങ്കിൽ അതു ഒരു നിയമസഭയുടെ കാലയളവിൽ തന്നെ പപ്പാതിയാക്കിയാൽ എന്താണു തകരാറ്? ജനം കടിക്കുമോ?

ഇതൊന്നും പാർലമെന്ററി ജനാധിപത്യത്തിനു നിരക്കുന്നതല്ല എന്നൊക്കെ കുത്സിത ബുദ്ധികൾ പറഞ്ഞേക്കാം. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും എലിയും പൂച്ചയുമായിട്ടിരിക്കണം. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ കാലൊടിഞ്ഞുപോകും എന്നൊക്കെ അവർ പറയും. വെറുതെ. ജനസഭകളിലെ ചില ചർച്ചകളും ബഹളങ്ങളുമൊഴിച്ചാൽ ബാക്കി നടപടിക്രമമൊക്കെ ഇരുപക്ഷവും ഒത്തുചേർന്നാണു മുന്നോട്ട് കൊണ്ടുപോകുന്നതു. അതു മാന്യമായി നിർവ്വഹിച്ചതുകൊണ്ടാണല്ലോ സി.പി.എമ്മിന്റെ പി.രാജീവിനെ ബി.ജെ.പിയുടെ ജെയ്റ്റ്ലി അഭിനന്ദിച്ചതു പോലും.

ഭരണം പങ്കുവക്കുന്നതിൽ കോൺഗ്രസ്സും സി.പി.എമ്മും എന്തിനാണു ലജ്ജിക്കുന്നതു? അവർ നേതൃത്വം കൊടുക്കുന്ന മുന്നണികളെയാണു  ജനം തെരെഞ്ഞെടുത്തുകൊണ്ടിരിക്കുന്നതു. അല്ലാതെ അവയിലുള്ള ഘടകകക്ഷികളെ കണ്ടിട്ടു കോൺഗ്രസ്സിനേയോ മാർക്സിസ്റ്റിനേയോ ജയിപ്പിക്കുകയല്ല. ഘടകകക്ഷികളൊക്കെ ആറാട്ടുമുണ്ടന്മാരാണു. സഭയിൽ തലയെണ്ണി ഭൂരിപക്ഷം വേണമെന്ന ഒരു നിബന്ധനയുള്ളതുകൊണ്ടുമാത്രമാണു കോൺഗ്രസ്സിനും, മാർക്സിസ്റ്റിനും ഇത്തരം ചീളു കേസുകളെ പേറേണ്ടി വരുന്നതു. ജനം ഉറ്റുനോക്കുന്നതു നേതൃത്വം കൊടുക്കുന്ന രണ്ടു വലിയ കക്ഷികളേയാണു. ഘടകകക്ഷികൾ ചെയ്യുന്ന അപരാധത്തിനും അവർ തന്നെ ഏത്തമിടണം. ഘടകകക്ഷിൽ തഞ്ചത്തിൽ അങ്ങ് സ്കൂട്ടാകും!

കോൺഗ്രസ്സിനും സി.പി.എമ്മിനുമേ സംസ്ഥാന വ്യാപകമായി പ്രവർത്തകരും, പിന്തുണക്കാരുമുള്ളു. ദേശീയ വീക്ഷണവും മതേതരത്വവുമുള്ളതു അവർക്കാണു. ഘടകകക്ഷികൾ ഏതെങ്കിലും മതത്തിന്റെയോ, സമുദായത്തിന്റെയോ, ചില പോക്കറ്റുകളിൽ സ്വാധീനമുള്ളവ്യക്തികളുടേയോ പ്രസ്ഥാനങ്ങളുടേയോ, ചിലരുടെ കുടുംബങ്ങളുടേയും അവരുടെ അടിയാന്മാരുടേയോ മാത്രമാണു. അവയ്ക്കെന്തു രാഷ്ട്രീയം. എന്തു ദേശീയത. കേരളത്തോട് എന്തു കമിറ്റ്മെന്റ്? മുഖ്യകക്ഷിക്കൊപ്പം അധികാരത്തിൽ വരിക. സ്വന്തക്കാർക്കെന്തെങ്കിലും സഹായം ചെയ്യുക. കക്കുക നിക്കുക. പിന്നെയും കക്കുക. ഇതിൽ കവിഞ്ഞ് എന്തു ലക്ഷ്യമാണു ഈ ഘടകപാർട്ടികൾക്കുള്ളതു.

ഇവരുടെയൊക്കെ കഴിവ് എതിർമുന്നണിയുടെ സ്ഥാനാർത്ഥിയെ തോൽ‌പ്പിക്കാൻ കഴിയുന്ന കുറച്ചു സ്വകാര്യ സങ്കുചിതവോട്ടുകൾ കൈവശം ഉണ്ടെന്നതു മാത്രമാണു. ഒറ്റയ്ക്കു നിന്നാൽ ഇതിലേതെങ്കിലും കക്ഷി പച്ചതൊടുമോ? കോൺഗ്രസ്സോ സിപി.എമ്മോ സഹായിച്ചില്ലെങ്കിൽ മലപ്പുറത്തുപോലും മുസ്ലീം ലീഗിന്റെ അവസ്ഥയെന്താകും?

ഇതൊന്നുമറിയാത്തവരല്ല സുധീരനും കോടിയേരിയുമൊക്കെ. പക്ഷെ ഇവറ്റകളെ ഒഴിവാക്കാൻ പ്രയാസമാണു. അതിനുള്ള കാരണം വീക്ഷണം പച്ചയായിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. വേശ്യക്കു നാണമുണ്ടാവില്ല. ചെല്ലിനും ചെലവിനും കിട്ടാതാകുമ്പോൾ വേറെ ആളെ നോക്കും. 5 പതിറ്റാണ്ടായിട്ട് കേരളത്തിലെ ഘടകകക്ഷികൾ ആർത്തിക്കാരായ വേശ്യകളെപ്പോലെയാണു. ഒന്നുകിൽ സീറ്റ് കിട്ടിയില്ല. അല്ലെങ്കിൽ അഴിമതിക്ക് കൂട്ടുനിന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഒരു മുന്നണിയോട് ഉടക്കി മറ്റേതിൽ പോകും. ഭരണത്തിൽ കമ്പം കേറിനിൽക്കുന്ന മുന്നണി പാവിരിക്കും. ഇടതു മുന്നണിയിൽ നിന്നും ജോസഫ് ഗ്രൂപ്പ് എന്തു രാഷ്ട്രീയ കാരണം കൊണ്ടാണു പോയതെന്നു ആർക്കെങ്കിലും പറയാമോ? ആ മുന്നണിയിൽ ഏറ്റവും അപവാദം കേട്ടകക്ഷിയാണു ജോസഫ് ഗ്രൂ‍പ്പ്. പിന്നീട് അതിന്റെ അവസ്ഥയെന്തായി? മലയാളിക്ക് ലജ്ജതോന്നുന്നില്ലെ? അതു കൊണ്ട് ഈ ജനതയോട് അല്പമെങ്കിലും ദയവുണ്ടെങ്കിൽ  കോൺഗ്രസ്സും സി.പി.എമ്മും ഘടകകക്ഷികളുമായി ഭരണതലത്തിലുള്ള ബന്ധം ഉപേക്ഷിക്കണം. ചെലവിനു തന്നോളാം. ഒരിടത്തു അടങ്ങിയിരുന്നോണം എന്ന ലൈൻ എടുക്കണം. ഘടകകക്ഷിയായി ഇരുന്നോ. മന്ത്രിയാക്കില്ല. പണിയിഷ്ടപ്പെട്ടു. പക്ഷെ അച്ചിയാകാൻ നോക്കണ്ട എന്നു അവരെ ബോദ്ധ്യപ്പെടുത്തണം.

ഈ നിയമസഭയിൽ തന്നെ സി.പി.എമ്മിനു 45 ഉം കോൺഗ്രസ്സിനു 39 എം.എൽ.എമാരുണ്ട്. ഒരു പാർട്ടി സ്വന്തമായ നിലയിൽ - അതായാതു ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം കൊടുക്കാതെ- ഭരിക്കാമെന്നു സമ്മതിച്ചാൽ മറ്റേ പാർട്ടി പിന്തുണ കൊടുക്കണം. ഇതൊരു മുന്നണിയല്ല. മുന്നണി സംവിധാനം ആക്കുകയും ചെയ്യരുതു. ഒരു അണ്ടർസ്റ്റാൻഡിങ്ങ് മാത്രം. രണ്ടരക്കൊല്ലം കഴിഞ്ഞ് ഭരണം മറ്റേ കക്ഷിക്ക് കൈമാറണം. ഘടകകക്ഷികളൊക്കെ എം.എൽ.എമാരിയി ഇരുന്നോട്ടെ. എന്തായാലും മന്ത്രിസഭയിൽ വേണ്ട. സബ്കമ്മിറ്റികളിലും, ബോർഡ്-കോർപ്പറേഷനുകളിലും  വേണമെങ്കിൽ സ്ഥാനം കൊടുക്കാം. വേണമെങ്കിൽ മാത്രം. എം.എൽ.എ സ്ഥാനം തന്നെ അധികമാണു. പിള്ളാർക്കതു മതി.

ഇവിടെ ചില ദോഷൈകദൃ‌ക്കുകൾ പറയും, ഘടകകക്ഷികൾ എല്ലാം കൂടി ചേർന്നു അവിയൽ മുന്നണിയുണ്ടാക്കുമെന്നു. അങ്ങനെ ഒരു മുന്നണിയുണ്ടാക്കിയാൽ അവർക്ക് ഭരണത്തിൽ വരാൻ കഴിയുമോ? ഒറ്റയ്ക്ക് മത്സരിച്ചാൽ ജയിക്കാൻ കഴിയുന്നത് കോൺഗ്രസ്സിനോ മാർക്സിസ്റ്റിനോ മാത്രമാണു. ലീഗുപോലും പൊട്ടും. ലീഗിന്റെ തട്ടകത്തിൽ തന്നെ എത്ര മുസ്ലീം പാർട്ടികളാണുള്ളതു. അതുമാത്രം പോരെ അവരെ തോൽ‌പ്പിക്കാൻ. ഇങ്ങനെ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒറ്റയ്ക്കു നിൽക്കാൻ കഴിഞ്ഞാൽ മഹാ‍രാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും വേറിട്ടുനിന്നു മത്സരിച്ച ഫലമുണ്ടാകും. രണ്ടുകൂട്ടരുടേയും നിയമസഭാസാമാജികരുടെ എണ്ണം കൂടും.

വേറൊരു വാദമുള്ളതു ബി.ജെ.പി ഇതിനിടയിലൂടെ നൂണ്ട് കേറി വരുമെന്നാണു. അതു അവർ പോലും വിശ്വസിക്കുന്നില്ല. കെ.ജി.മാരാരേയും, രാജഗോപാലിനേയും പോലെ ആകെ രണ്ടുപേരെയല്ലാതെ വേറാരുണ്ട് അവർക്ക് സർവ്വസമ്മതരായി ചൂണ്ടിക്കാണിക്കാൻ. ഇരുവർക്കും സ്വന്തം പാർട്ടിയിൽ നിന്നും പണി കിട്ടുകയും ചെയ്തിട്ടുണ്ട്. ഇരുവരേയും വിജയത്തിന്റെ വക്കുവരെ എത്തിയവരാണു. കോൺഗ്രസ്സും, സി.പി.എമ്മും നയം വ്യക്തമാക്കിയാൽ ബി.ജെ.പി അനുഭാവികളിൽ പകുതിയും കോൺഗ്രസ്സിലേക്കോ സി.പി.എമ്മിലേക്കോ മടങ്ങും. ഇരുപാർട്ടികളുടെയും മത-സമുദായ-ന്യൂനപക്ഷ പ്രീണനങ്ങളാണു അവരെ ബി.ജെ.പിയോട് അടുപ്പിക്കുന്നതു. ഇനി ഒന്നോ രണ്ടോ സീറ്റു ബി.ജെ.പിക്ക് കിട്ടിയാൽ‌പ്പോലും ഭരിക്കാനുള്ള ഭൂരിപക്ഷമൊന്നും കേരളത്തിൽ നേടാൻ പോകുന്നില്ല. അവിയൽ ഘടകകക്ഷികളെ കൂട്ടുപിടിച്ചാൽ പോലും.

ഭരണം പങ്കിട്ടാൽ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒരു ഗുണമുണ്ട്. രണ്ടിലേയും അർഹരായ പ്രവർത്തകർക്ക് സ്ഥാനങ്ങൾ കൊടുക്കാൻ കഴിയും. അനൂപ് ജേക്കബ്ബും, ഷിബു ബേബിജോണും മന്ത്രിയായിരിക്കുകയും വി.ഡി.സതീശനും, കെ.മുരളീധരനും പുറത്തു കാവൽ നിൽക്കുകയും ചെയ്യുന്നതു അശ്ലീലമല്ലെ? ഇനി ശ്രേയംസ് കുമാറും, അസ്സിസുമൊക്കെ വന്നു മന്ത്രിയാകുമ്പോൾ സി.കെ.സദാശിവനും, കെ.രാധാകൃഷ്ണനുമൊക്കെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നാൽ അതിൽ‌പ്പരം കഷ്ടമെന്തുണ്ട്. അർഹതപ്പെട്ടവർക്ക് അംഗീകരമുണ്ടെന്നു വന്നാൽ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിക്കും. അതു അവരെ കൂട്ടുതൽ ഉത്സാഹഭരിതരാക്കും. അവർ ജനങ്ങളോട് കൂടുതൽ ഇടപഴകാൻ തുടങ്ങും. പൊതു സമൂഹത്തിനും അതിന്റെ ഗുണമുണ്ടാകും.

അതു കൊണ്ട് ആദ്യമൊക്കെ അല്പം പരിഹാസമൊക്കെ കേൾക്കേണ്ടി വന്നാലും ഇതു കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മെച്ചപ്പെടുത്തും. ഘടകകക്ഷികളാണു ഇവിടെ കൂടുതൽ അഴിമതികളും നടത്തുന്നതു. അവർ കൂടെ നിൽക്കാൻ വേണ്ടി മുഖ്യകക്ഷികൾക്ക് കണ്ണടയ്ക്കേണ്ടി വരുന്നു. അതുമൂലം  വികസന പല പദ്ധതികളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മതേതരത്വവും ദേശീയവീക്ഷണവും ബലികഴിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ഇപ്പോൾ കോൺഗ്രസ്സും മാർക്സിസ്റ്റുമൊക്കെ അനുഭവിക്കുന്ന നാണക്കേടിനേക്കാൾ കുറവായിരിക്കും ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റു ചെയ്താലുണ്ടാകുന്ന നാണക്കേട്.

കോടിയേരി മുൻ‌കൈ എടുത്താൽ ഇതു നടക്കും. വെറുതെ വീരപ്പന്റെയും ചീരപ്പന്റെയും പുറകേ നടന്നു നാണം കെടുന്നതിനേക്കാൾ എത്രയോ നല്ലതാണു സുധീരനുമായി ഒരു മേശയ്ക്കിരുപുറവും ഇരുന്നു ഇതൊന്നു ആലോചിക്കുന്നതു. യു.പി.എ സർക്കാരിനു പിന്തുണ പിൻ‌വലിച്ച നടപടി തെറ്റായിരുന്നു എന്നു ഖേദിക്കുന്ന യച്ചൂരിക്ക് ഇതിന്റെ സ്പിരിറ്റ് നന്നായി മനസിലാകുകയും ചെയ്യും.

ഇന്നു കേരളം ചെയ്യുന്നതു നാളെ കേന്ദ്രം അനുകരിക്കുമെന്നു കോടിയേരിയും സുധീരനും മറക്കണ്ട.

Wednesday, May 13, 2015

നിലയ്ക്കലിന്റെ വഴിയേ ആറന്മുളയും

ആറന്മുള വിമാനത്താവളത്തേക്കുറിച്ച് ഇനി ഒരക്ഷരം ഞാൻ പറയില്ല. പറയേണ്ടതെല്ലാം കേന്ദ്ര വ്യോമയാനസഹമന്ത്രി ഡോ. മഹേഷ് ശർമ്മ എഴുതി സഭയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്. ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാൻ സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്.

അപ്പോൾ ഈ നടക്കുന്ന നാടകങ്ങളോ? അതാണു ബിസിനസ്സ്. ഹൈന്ദവകക്ഷിയുടേയും വിമാനത്താ‍വള കമ്പനിക്കാരുടേയും. അഞ്ചുപൈസയുടെ ചെലവില്ലാതെയാണു ഒരു സ്വകാര്യസംരഭത്തിനു ഇത്ര പ്രചാരം കിട്ടുന്നതു. ഒനിഡയുടെ പരസ്യം ക്ലച്ചുപിടിച്ചതോടെ നെഗറ്റീവ് പരസ്യങ്ങൾക്കാണു ഡിമാന്റ്. ഇവിടെയും അതേയുള്ളു. വിവാദത്തിലൂടെ പരസ്യം.

വിമാനത്താവളം വരുന്നു എന്നു ജനം അറിയുന്നതു പരിസ്ഥിതിവാദികളുടെ ഇടപെടലോടെയാണു. നീർത്തടവിഷാദ രോഗം ബാധിച്ച അവർ കേരളമാകെ വറ്റിവരണ്ടുപോകുമെന്നു പേടിപ്പിച്ചു. വർഷങ്ങളായി പാടങ്ങൾ കൃഷി ചെയ്യാതിരിക്കുന്നതു കാണാത്തവരല്ല അവരൊന്നും. കൊച്ചിയിലെ ചതുപ്പുകളിൽ അംബരചുംബികളായ ഫ്ലാറ്റുകൾ വന്നതൊന്നും അവർ കണ്ടില്ല. ചെന്നൈ പാരിസ്ഥിതിക കോടതിയിൽ അന്യായം ഫയൽ ചെയ്യാൻ വിമാനം കേറുന്ന നെടുമ്പാശേരി വിമാനത്താവളം നിലംനികത്തി പണിതതാണെന്നു അവർ മറന്നു. വിവാദങ്ങൾ അവർക്കൊരു തൊഴിലാണു. വരുമാനവും.

ഇനി പരിസ്ഥിതിക്ക് എങ്ങാനും പഞ്ച് പോരാതെ വന്നാലോ എന്നു വിചാരിച്ചിട്ടാവും കമ്പനിക്കാർ ഹൈന്ദവരെയും ഗോദായിലിറക്കിയതു. ആറന്മുള പൈതൃകഗ്രാമമാണെന്നാണു ആർഷരുടെ ലൈൻ. മതം കളിക്കുമ്പോൾ സമരത്തിനു വീര്യം കൂടും. അതിനു റേറ്റും കൂടുതലാണു. ആറന്മുള അമ്പലത്തിന്റെ കൊടിമരം മുറിയ്ക്കുന്നതിലാണു അവരുടെ ഇഷ്യു. ചുമ്മാ പറയുന്നതല്ലെ. നർമ്മദ അണക്കെട്ടു പണിയാൻ നൂറുകണക്കിനു ശിവക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. പിന്നെയാണോ ഒരു കൊടിമരം. വെടിക്കെട്ടു നടത്തുന്നവനെ ഉടുക്കുകൊട്ടിക്കാണിക്കാൻ ചെന്നാൽ വിവരമറിയും. എത്രയോ ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിൽ ഭരണസമിതിക്കാർ കൃത്രിമം കാട്ടിയിരിക്കുന്നു. എന്നിട്ടും ഭഗവാന്മാർ ക്ഷമിച്ചതേയുള്ളു. ഹരിപ്പാട്ട് കമ്പവിളക്ക് മുക്കിയിട്ട് എന്തായി. ഈശ്വരനു ഇതിലൊന്നും ഒരു താല്പര്യവുമില്ലെന്നു വ്യക്തമല്ലെ?

പിന്നെ എന്തിനാണു അലമ്പുണ്ടാക്കുന്നതു. അതാണു റിയൽ എസ്റ്റേറ്റ് ബിസിനസ്സ്. ആറന്മുളയിൽ വിമാനത്താവളം വരുമെന്നറിഞ്ഞാൽ ആർത്തിക്കാരായ അനേകം പുതുപ്പണക്കാർ അവിടെ വന്നു ഭൂമിമേടിക്കും. വിമാനത്താവളക്കമ്പനിക്കും അവരുടെ ഉത്സാഹക്കമ്മിറ്റിക്കാർക്കും അതിൽ താല്പര്യമില്ല. ആറന്മുളയിൽ അവർക്ക് അവരുടെ കുത്തക നിലനിർത്തണം. അതിനു അവിടെ താല്പര്യം കാണിക്കുന്ന അണ്ടനെയും അടകോടനേയുമൊക്കെ ഓടിച്ചുവിടണം. ആറന്മുളയിലും ചുറ്റുമുള്ള ഭൂമിയുടെവില തൽ‌പ്പരകക്ഷികളുടെ താല്പര്യത്തിനനുസരിച്ച് പിടിച്ചു നിർത്തണം. അതിനാണു വിമാനത്താവളം വരും, വരില്ല. നീർത്തടം, പാരിസ്ഥിതിക അപകടം എന്നൊക്കെയുള്ള നമ്പരുകൾ. സമരങ്ങൾ. വിവാദങ്ങൾ. ഹൈന്ദവകക്ഷിക്ക് ഈ ബിസിനസ്സ് നന്നായി അറിയാം. അവർ അതു മുതലാക്കുകയും ചെയ്യും. അതിൽ ബലിയാടാകാൻ പോകുന്നതു പാവം കുമ്മനവും.

ഗ്രാമപൈതൃകവും, തിരുവാറന്മുളയപ്പനോടുള്ള ഭക്തിയുമാണു ഹൈന്ദവശക്തികളെ നയിക്കുന്നതെങ്കിൽ അതിനു വേണ്ടി അവർ എന്തു ചെയ്തു? ഈശ്വരനാണു എല്ലാറ്റിലും വലുതെങ്കിൽ അവരെന്തിനാ ഈ ചെന്നൈ കോടതിയിൽ കേസുകൊടുക്കാനും (അതിന്റെയൊക്കെ ചെലവ് ആരാണു വഹിക്കുന്നത്, ആവോ ആർക്കറിയാം!), ഓരോ പത്രവാർത്തയിറങ്ങുമ്പോഴും തിരുത്തിക്കാൻ ദില്ലിക്ക് വിമാനം പിടിക്കുന്നതും. ഭക്തർക്ക് തപസാ‍ണു വലിയ ആയുധം. ഒരൊറ്റ ഭക്തശിരോമണിയെങ്കിലും തിരുവാറന്മുളയപ്പന്റെ മുന്നിൽ ഭജനമിരുന്നു പ്രാർത്ഥിക്കുന്നുണ്ടോ, വിമാനത്താവളം വരാതിരിക്കാൻ. അവർ അതു ചെയ്തില്ല. ചെയ്യുകയുമില്ല. ഇനി അങ്ങനെയെങ്ങാനും ചെയ്തു ഭഗവാൻ അനുഗ്രഹിച്ച് വിമാനത്താവളം വേണ്ടാ എന്നു കമ്പനിക്കാർക്കെങ്ങാനും തോന്നിയാലോ എന്നതാണു അവരുടെ ഭയം. ഉള്ള വരുമാനം നിന്നുപോകുമല്ലോ. അതുകൊണ്ട് അവരെ ആ പണിക്ക് കിട്ടില്ല.

നിങ്ങൾക്ക് ഭക്തിയും വിശ്വാസവുമില്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് കാര്യങ്ങൾ പോട്ടെന്നു വച്ചുകൂടെ? തിരുവാറന്മുളയപ്പനു വേണ്ടാത്ത കൊടിമരം സമരക്കാർക്കെങ്ങനെ രക്ഷിക്കാൻ കഴിയും?

ഇതിൽ പുളിങ്കൊമ്പ് പിടിച്ചിരിക്കുന്നതു സി.പി.എമ്മാണു. ഒരു ചേതമില്ലാത്ത സമരമാണതു. തോറ്റാലും ജയിച്ചാലും ലാഭം. അവർ അതു വിടരുതെന്നെ എനിക്കൊരു അപേക്ഷയുള്ളു. സമരത്തിൽ ഉറച്ചു നിന്നാൽ ആറന്മുളയ്ക്ക് പുറത്തുള്ള ഹിന്ദുക്കളെങ്കിലും സി.പി.എമ്മിനു അനുകൂലമായി നിൽക്കും. ഹൈന്ദവസംഘടനകൾക്കില്ലാത്ത ഒരു ആർത്മാർത്ഥത സി.പി.എമ്മിൽ ദർശിക്കും. ഹൈന്ദവവൊട്ടുകളുടെ ഷോർട്ടേജാണല്ലോ സി.പി.എമ്മിനെ പലപ്പോഴും തോൽ‌പ്പിക്കുന്നതു. ഈ ഇഷ്യു കൊണ്ടതു പരിഹരിക്കാം. നിയമസഭാ തെരെഞ്ഞെടുപ്പല്ലെ വരാൻ പോകുന്നതു. അതിൽ ഈ ഹൈന്ദവ ചിന്ത ഗുണകരമായി ഭവിക്കും. പക്ഷെ, സി.പി.എമ്മിന്റെ കാര്യമായതുകൊണ്ട് ഒന്നും പറയാൻ പറ്റത്തില്ല. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാൻ അവരോളം മിടുക്കുള്ളവർ വേറാരുമില്ലല്ലോ.



കേരളത്തിലെ ഭൂവുടമാ സംബ്രദായം : ക്രൂരതയും നീതി നിഷേധവും

ഇന്നലെ രാത്രി തീരെ ഉറക്കം വന്നില്ല. കേരളത്തിലെ ജന്മിമാരുടെ ക്രൂരതയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചോണ്ടു കിടന്നു. ഇന്നത്തെ മനുഷ്യരേ അപേക്ഷിച്ച് എത്ര നിയമനിഷേധികളും, ക്രൂരന്മാരുമായിരുന്നു പണ്ടത്തെ ജന്മിമാർ. അവരുടെ തെമ്മാടിത്തം ഓർത്തിട്ട് രാത്രിയിൽ പേടിച്ചു സ്വപ്നങ്ങളൊക്കെ കണ്ടു. അടിയാന്മാരേയും, കൃഷിപ്പണിക്കാരേയുമൊക്കെ എത്രയാണവർ ദ്രോഹിച്ചതു.

നാട്ടിലുള്ള പുഞ്ചപ്പാടം മുഴുവൻ ജന്മിമാരുടെ വകയായിരുന്നു. കോരനും, കാളിയുമൊക്കെ അതിൽ നെല്ലുവിളയിക്കും. ജന്മി ചെന്നു അതെല്ലാം കൊട്ടയിലാക്കി ചുമ്മിച്ചുകൊണ്ടുവരും. തമ്പുരാട്ടി അതെല്ലാം ഓരോന്നായി പൊളിച്ച് തമ്പുരാനു തിന്നാൻ കൊടുക്കും. ജന്മിത്തമ്പുരാൻ അരികൊറിച്ചരികൊറിച്ച് പിത്തം പിടിച്ചു. ഒരു മണി മറ്റാർക്കും കൊടുത്തില്ല. അങ്ങനെ നാടുമുഴുവൻ പട്ടിണിയായി. പറമ്പുകളും ജന്മികളുടേതായിരുന്നു. അതിലൊക്കെ തേങ്ങയും വാഴക്കുലയുമുണ്ടാകും. എല്ലാം ജന്മി എടുത്തു തിന്നും. എന്തോരം വാഴക്കുലകളാണെന്നോ അവർ തിന്നിട്ടുള്ളതു. ഒരുപടല പോലും അടിയാന്മാർക്കോ തൊഴിലാളിക്കോ അനന്തരവർക്കോ കൊടുത്തില്ല. പകരം ‘കോരനു കഞ്ഞി കുമ്പിളിൽ തന്നെ’ എന്നൊരു ചൊല്ലു കൊടുത്തു.

അതുമാത്രമല്ല പ്രശ്നം. ജർമ്മനിയിലെങ്ങാണ്ട് ഹിറ്റ്‌ലർ എന്നൊരാളുണ്ടായിരുന്നു. അയാളുടെ പ്രതിമവച്ചു പൂജിക്കുകയും സ്വയം മനുഷ്യാവകാശ ലംഘനങ്ങളുടെ വക്താവായി ജന്മിമാർ മാറുകയും ചെയ്തു. പഠിപ്പുള്ളവരും ഗവേഷകരും പറഞ്ഞതാണേ. അവകാശം ലംഘിക്കേണ്ട മനുഷ്യരെ തിരിച്ചറിയാൻ അവർ ജാതിയെന്നൊരു വഹയുണ്ടാക്കി. അതിനു നീളോം വീതിയുമൊക്കെ നിശ്ചയിച്ചു. അതു മറികടക്കുന്നവരെ കണ്ടാലുടൻ അടിക്കും. ചിലരേയൊക്കെ കൊല്ലും.

മനുഷ്യരെ ദ്രോഹിക്കുക എന്നതായിരുന്നു ജന്മിമാരുടെ ഇഷ്ടവിനോദം. അതു അടി, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ചാളയിൽ നിന്നും ഇറക്കിവിടലൊക്കെയായി പല ഐറ്റമുണ്ട്.  അദ്ധ്വാനിക്കുന്നവരുടെ സ്വത്തെല്ലാം തട്ടിപ്പറിച്ച് സ്വർണ്ണക്കിണ്ടീം, മാലേം, വിളക്കുമൊക്കെയുണ്ടാക്കി ജീവനില്ലാത്ത കുറേ പ്രതിമകളുടെ മുന്നിൽ കൊണ്ടുപോയി വക്കും. എന്നിട്ട് നാട്ടുകാരെ വിളിച്ചു പറയും ഒരൊറ്റ തെണ്ടീം അവിടെങ്ങും കേറിപ്പോകരുതെന്നു. അതുപോലെ കുറേ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടു പറഞ്ഞു അവിടൊക്കെ പാമ്പുണ്ട്. അതിനകത്തു കേറിയാ കൊന്നുകളയും എന്നൊക്കെ.

ഈ ജന്മികളെക്കൊണ്ട് സഹികെട്ട് കേരളം അറബിക്കടിലിൽ മുങ്ങിച്ചാകാൻ പോയപ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. എങ്കിൽ പിന്നെ കുറച്ചുകഴിഞ്ഞു മുങ്ങാമെന്നു വിചാരിച്ച് പച്ചോലപന്തലൊക്കെ വിരിച്ചങ്ങനെ നിന്നു. ഈ ജന്മിമാരിൽ നിന്നും കേരളത്തെ രക്ഷിക്കണമെന്നു പ്രതിജ്ഞയെടുത്ത ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം ‘ജന്മിയുച്ചാടനയന്ത്രമെന്നൊരു‘മെന്നൊരു യന്ത്രമുണ്ടാക്കി. ഭൂപരിഷ്കരണം എന്നും അതിനു പേരുണ്ട്. ജന്മിത്തത്തിന്റെ ഉച്ചാടനമാണു അതിന്റെ ഫലം. ഋഷി മാർക്സ്. ഛന്ദസ് : ബലികുടീരങ്ങളേ... ദേവത സോഷ്യലിസം.

ജന്മിമാരെല്ലാം പേടിച്ചു. അവർക്കാകെ പേടിയുള്ളതു മന്ത്രം മാത്രമാണല്ലോ. പാ‍വങ്ങൾ. വെറും അന്ധവിശ്വാസികളല്ലെ! യന്ത്രത്തിൽ മന്ത്രം കയറ്റി സ്ഥാപിക്കാൻ തുടങ്ങിയതോടെ ജന്മിമാർ വഴിയാധാരമായി. അതു നോക്കാൻ റവന്യൂബോർഡ് എന്നൊരു അമ്പലവും പണിതു. യന്ത്രത്തിന്റെ ശക്തി കേമമായിരുന്നു. അതു സ്ഥാപിച്ച ജന്മിമാരുടെ വീടെല്ലാം കുത്തുപാളയെടുത്തു. നായർ, നമ്പൂതിരി, നമ്പ്യാർ തുടങ്ങിയ ഗോത്രങ്ങളിൽ പെട്ടവർക്കായിരുന്നു അതിന്റെ ഫലം കൂടുതൽ ഏശിയതു. പിന്നെ ശിവൻ, വിഷ്ണു, ഭദ്ര എന്നൊക്കെ പേരുള്ള മൈനറന്മാർക്കും കിട്ടി. ജന്മിമാർക്ക് ഈ ഗതിവരുമെന്നു അറിയാമായിരുന്ന ചിലരെങ്കിലും ഗാന്ധി, സർവ്വോദയം എന്നൊക്കെ പറഞ്ഞ് ഉള്ളതിൽ കുറേയൊക്കെ നേരത്തെ തന്നെ ഒഴിവാക്കി. മിടുക്കന്മാർ യന്ത്രബാധയുണ്ടാകാതിരിക്കാൻ വസ്തുവകകൾ തോട്ടങ്ങളായി മാറ്റി. ഒരു അയ്യങ്കാർ അതിനു സഹായിച്ചു. മന്ത്രം ദർശിച്ച ബ്രാഹ്മണൻ എല്ലാം ഉപേക്ഷിച്ചു നിസ്വനായി.

ജന്മിമാരെ ഉച്ചാടനം ചെയ്താൽ എല്ലാം ശുഭമാകുമെന്നായിരുന്നു കഷ്ടപ്പാട് അനുഭവിച്ചവർ വിചാരിച്ചതു. എന്നാൽ മോഹിനി അസുരന്മാരെ പറ്റിച്ച് അമൃതകുംഭവുമായി കടന്നുപോയതുപോലെ പാട്ടക്കാർ, തോട്ടക്കാർ തുടങ്ങിയവർ ഭൂമിയെല്ലാം അടിച്ചോണ്ട് പോയി. അതിൽ നിന്നും പത്തുസെന്റുതുള്ളികൾ വീതം താഴെ വീണതു മാത്രമേ അസുരന്മാർക്ക് കിട്ടിയുള്ളു. അപ്പോഴും നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നു പാടിക്കൊണ്ട് കോരൻ കഞ്ഞി കുമ്പിളിൽ കോരിക്കുടിച്ചു.

അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും ചരിത്രകാരൻ ആനന്ദം കൊണ്ട് ചത്തുപോയി.

പിന്നെയുള്ള കാലം 2000മാണ്ടാണു.

പഴയ ജന്മിമാർ എത്രമാത്രം ക്രൂരന്മാരും, മനുഷ്യാവകാശ നിഷേധികളുമായിരുന്നതെന്നു തെളിയിക്കുന്നതായിരുന്നു പുതിയ കാലം. ഇപ്പോൾ നാട്ടിൽ ഒരൊറ്റ ജന്മിപോലുമില്ല. എല്ലാവരും സമന്മാർ. പക്ഷെ ചില സമന്മാർക്ക് ജന്മികളേക്കാൾ മേലെയാണു സ്ഥാനം. ആരേവേണമെങ്കിലും കാറുകേറ്റിക്കൊല്ലാം. നീർത്തടങ്ങളിലെല്ലാം നല്ല ഒന്നാം തരം കോൺക്രീറ്റ് കൃഷി ചെയ്യാം. വെറുതെ കിടക്കുന്ന നെല്പാടങ്ങളുണ്ടെങ്കിൽ ഉടൻ അവിടൊരു വിമാനത്താവളം പണിയാം. നമ്മൾ കാണാതെ ദേവാസുര യുദ്ധവും നടക്കുന്നുണ്ടെന്നു തോന്നുന്നു. ഇന്നു കാണുന്ന മല നാളെ കാണില്ല. കാടുകൾ നൊടിയിട കൊണ്ട് അപ്രത്യക്ഷമാകും. യുദ്ധത്തിൽ അസുരന്മാരാണല്ലോ മലകുത്തിയെടുത്തു എറിയുന്നതും. മരങ്ങൾ പിഴുത് അടിക്കുന്നതും. പഴയ ജന്മിമാരുടെ കാലത്തു അതൊന്നുമില്ലായിരുന്നു. ഉണ്ടായിരുന്നതു ദാരിദ്ര്യം മാത്രം. ഇന്നെല്ലാവർക്കും സുഭിക്ഷതയുണ്ട്. പക്ഷെ സുരക്ഷിതത്വമില്ല. അതൊരു കുറവാണോ. ജന്മിമാരെ ഉച്ചാടനം ചെയ്യാൻ പറ്റിയില്ലെ?

ഏറ്റവും അതിശയകരമായതു സോഷ്യലിസം വന്നതില്പിന്നെ സമന്മാർക്ക് നിയമത്തോടുള്ള ബഹുമാനമാണു. പഴയ ജന്മിമാർക്ക് അതില്ലായിരുന്നല്ലോ. അവർ നിയമത്തെ മാനിച്ചിരുന്നില്ല. അല്ലെങ്കിൽ സ്വന്തം നിയമമായിരുന്നു. ഇന്നങ്ങനെയല്ലാ. എല്ലാവരും നിയമത്തെ അനുസരിക്കും. അതിൽ തന്നെ കൂടിയ സമന്മാരാണെങ്കിൽ നിയമം പുറപ്പെട്ടുവരുന്നു എന്നു അറിയുമ്പോൾ തന്നെ അനുസരിക്കാൻ തയ്യാറെടുത്തിരിക്കും. കൊച്ചിയിൽ ഒരു ഫ്ലാറ്റുടമ അങ്ങനെ ചെയ്യുന്നതു കണ്ട് കണ്ണുനിറഞ്ഞുപോയി. അനധികൃതമായാണു ഫ്ലാറ്റ് പണിതിരിക്കുന്നതെന്നു ആരോ പറഞ്ഞു. അപ്പോഴെ ആ സ്ഥലവും ഫ്ലാറ്റും ഉപേക്ഷിച്ച് അയാൾ പോയി. പഴയ ജന്മിമാരുടെ കൂട്ട് അടിക്കാൻ കൂലിത്തല്ലുകാരെ ഒന്നും ഏർപ്പെടുത്തിയില്ല. കടലാസു കൊണ്ടക്കൊടുത്താലെ പഴയജന്മിമാർ ഭൂമി വിട്ടുകൊടുക്കു. ഇതിപ്പോൾ പത്രത്തിൽ കണ്ടാലും മതി ഒരെതിർപ്പുമില്ലാതെ ഭൂമി ഒഴിഞ്ഞു കൊടുക്കും. ഫ്ലാറ്റുടമ പരമാവധി ചോദിച്ചതു ബോംബേ ജയന്തി വരുന്നതു വരെ ഈ പരിസരത്തു കാത്തുനിൽക്കാൻ അനുവാദം കൊടുക്കുമോ എന്നു മാത്രമാണു. അതും സർക്കാരിനു ബോധിച്ചാൽ മാത്രം മതി. അല്ലെങ്കിൽ ഭാണ്ഡവുമായി ഉടൻ ഇറങ്ങിക്കോളാം എന്നു പറഞ്ഞു. എന്താല്ലെ?

പത്രത്തിന്റെ കാര്യം പറഞ്ഞപ്പോഴാണു പത്രവും ഭൂമിയും തമ്മിൽ വലിയ ഒരു ബന്ധമുണ്ട്. പത്രം എന്നുവച്ചാൽ ഇലയെന്നും അർത്ഥമുണ്ടല്ലോ. അതു കാപ്പിയിലയാകാം. റബ്ബർമരങ്ങളുടെ ഇലയാകാം. പത്രം നടത്തുന്നവർക്ക് കുരുവും കറയുമുണ്ടാകുന്ന മണ്ണിനോട് ഒരു വല്ലാത്ത കമ്പമാണു. അങ്ങനെ ചില ഭൂമിയൊക്കെ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. വേറൊന്നിനുമല്ല. വെറുതെ അന്യാധീനപ്പെട്ടുപോകണ്ടാ എന്നു വിചാരിച്ചാണു. സർക്കാരിനു ഒരുപാട് ഭൂമിയുണ്ടല്ലോ. എല്ലാം കൂടി എങ്ങനെ നോക്കി നടത്തും? അതുകൊണ്ട് കൊറച്ചു ഭൂമി കൊച്ചാപ്പൻ നോക്കിനടത്തും. അതിനു ആരേലും ആക്ഷേപം പറഞ്ഞാൽ അവർക്ക് സഹിക്കൂല. ഉടൻ ഇന്നാ നിങ്ങടെ ഭൂമി എന്നു പറഞ്ഞ് അതു സർക്കാരിനെ ഏൽ‌പ്പിക്കും. അതു പേടിച്ച് ആരും അതൊന്നും അവർ കേൾക്കെ പറയാറില്ല. അതുകൊണ്ടെന്താ വയനാടൻ മലകളിലും, പാലക്കാടൻ ചരിവുകളിലും കുറേ ആയിരക്കണക്കിനു ഏക്കർ ഭൂമി നീണ്ടുനിവർന്നു കിടപ്പുണ്ട്. ആർക്കുമതു വേണ്ട.

ഇത്തരക്കാരെക്കൊണ്ട് സർക്കാർ തോറ്റു. ഭൂമി കയ്യേറ്റം എന്നൊരു വാക്കു ഉച്ചരിക്കാൻ സർക്കാരിനു പേടിയാണു. മൂന്നാറിൽ ചെന്നു നിന്നു അതൊന്നു പറഞ്ഞതേയുള്ളു. ദാ കിടക്കുന്നു ഭൂമി മൊത്തവും സർക്കാരിന്റെ തലയിൽ. ഇതൊക്കെ ആരു നോക്കി നടത്തും. ഇങ്ങനെ ഭൂമി മുഴുവൻ സർക്കാർ വകയായിത്തുടങ്ങിയാൽ സർക്കാർ എന്നാ ചെയ്യും. പണ്ടത്തെ പേഷ്കാർമാരൊക്കെ തെണ്ടിപ്പോയതു ആർക്കും വേണ്ടാത്ത ഭൂമി ഏറ്റെടുത്തിട്ടാണു. അതു കൊണ്ട് താസിൽദാരായാലും, വില്ലേജാഫീസറായാലും ആരുടെയെങ്കിലും കയ്യിൽ ഭൂമിയിരിക്കുന്നതു കണ്ടാൽ അങ്ങോട്ട് നോക്കാതെ ഒഴിഞ്ഞുപോകും. നോക്കിയിട്ട് അവരാരെങ്കിലും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായി വന്നാൽ പഴയ ജന്മിമാരെ ചീത്തപറയുന്നതെങ്ങനെയെന്നാണു സർക്കാർ ചോദിക്കുന്നതു.  ഇന്നത്തെ ആളുകളൊന്നും പഴയ ജന്മിമാരേപ്പോലല്ല. തനി തങ്കപ്പെട്ട മനുസ്യരാ. വെറുതെ സർക്കാർ ഒന്നു മൂളിയാൽ മതി. കൈവശമിരിക്കുന്ന ഭൂമി സർക്കാരിനു വിട്ടുകൊടുത്തു കളയും. പഴയ ജന്മിമാർ ഇവരെ കണ്ടു പഠിക്കണം. ക്രൂരതയും നിയമനിഷേധം കൊണ്ടുമൊന്നും കാര്യമില്ല. ഇപ്പോഴത്തെ ആളുകളെപ്പോലെ നിയമമനുസരിച്ചു ജീവിക്കണം. ഇതാണു പറയുന്നതു എല്ലാത്തിനും ഒരു കാലമുണ്ട്.

ജനാധിപത്യത്തിൽ അതു പുഷ്കലകാലമായിരിക്കും. അഥവാ അങ്ങനെ നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ അതു വെറും യാദൃശ്ചികം മാത്രമായിരിക്കും. യേതു?

Tuesday, May 12, 2015

കടുക്ക മാഹാത്മ്യം

ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. കടിച്ചുനോക്കിയാൽ ചവർപ്പനുഭവപ്പെടും. കടുക്ക ഉമിനീരിലലിഞ്ഞ് ഉള്ളിൽച്ചെന്നു പാകമാകുമ്പോൾ മധുരമാണു. അതാണു അതിന്റെ കെമിസ്ട്രി.

രൂക്ഷഗുണമുള്ളതാണു കടുക്ക. ഉപ്പൊഴിച്ച് 5 രസങ്ങളും അതിലുണ്ട്. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്ക ഒരല്പം വയറിളക്കാൻ ഇടയുണ്ട്. അതുകൊണ്ടാണു പലപ്പോഴും തേൻ കൂടെ കഴിക്കാൻ നിർദ്ദേശിക്കുന്നതു.

കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. മലയാളിയുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ ഇവിടെയാണു. കടുക്ക കഴിച്ചാൽ ഇന്ദ്രിയബലങ്ങൾ നഷ്ടപ്പെടുമെന്നു ആരോ അവനെ ഭയപ്പെടുത്തിയിരിക്കുന്നു. അതു ശരിയല്ല. എന്നു മാത്രമല്ല, ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു.

ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽ‌പ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.

കടുക്ക ശമിപ്പിക്കുന്ന രോഗങ്ങൾ അനവധിയുണ്ട്. കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, ബ്ലോക്കുകൾ.... അതിന്റെ പട്ടിക തീരുന്നില്ല. ഇവയിൽ അതാതു രോഗങ്ങൾക്കൊപ്പമുള്ള മറ്റ് ഔഷധങ്ങൾ കൂടി ചേർത്തു കൊടുത്താൽ ഉടനടി ഫലം.

ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു. ഇന്നു പ്ലീഹാ രോഗങ്ങൾ വ്യാപകമാണു. കടുക്ക ഉപയോഗിച്ചാൽ അതു ചെലവു കൂടാതെ തടയാം.


ഏറ്റവും പ്രധാനപ്പെട്ടതു കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും. ഇതിനെയാണു മലയാളി മറിച്ചൊരു അർത്ഥത്തിൽ എടുത്തതു. മലയാളി മണ്ടനല്ല എന്നു എങ്ങനെ പറയാതിരിക്കും.

(അവലംബം : അഷ്ടാംഗഹൃദയം)

കാർഷിക സർവ്വകലാശാലകൾ അടച്ചുപൂട്ടണം

വിഷലിപ്ത പച്ചക്കറി എന്നതു ജൈവ(കർഷക)വ്യവസായ ലോബിയുടെ ഒരു പ്രചാരണമാണു. അവരുടെ പ്രോഡക്റ്റുകൾക്ക് മാർക്കറ്റുണ്ടാക്കാൻ.

ഇന്നു ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നവർ ആരാണെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? പഴയ കൃഷി ശാസ്ത്രജ്ഞന്മാർ. പണ്ട് അവർ പറഞ്ഞുകൊടുത്ത ശാസ്ത്രീയ കൃഷിയിലൂടെ ഉൽ‌പ്പാദിപ്പിക്കുന്ന വിളകളാണു ഇന്നു വിഷമെന്നു അവർ തന്നെ പറയുന്നതു. ശാസ്ത്രിയമെന്നു അവർ വിശ്വസിപ്പിച്ച കൃഷിരീതികൾ കർഷകർ പിന്തുടർന്നു എന്നേയുള്ളു. കർഷകർ വ്യത്യസ്ഥമായി ഒന്നും ചെയ്തില്ല. ശാസ്ത്രീയകൃഷിരീതിയിൽ നിന്നും വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളേ ഉല്പാദിപ്പിക്കപ്പെടുകയെങ്കിൽ ഈ കാർഷികസർവ്വകലാശാലകളൊക്കെ എന്തിനാണു നാം ഇപ്പോഴും തുറന്നു വച്ചിരിക്കുന്നതു. സർക്കാരിനു അതു അടച്ചു പൂട്ടിക്കൂടെ? 

ഒരു ജില്ല രാസവള വിമുക്തമാക്കുന്നതിനേക്കാൾ അത്യാവശ്യം, ആധുനികകൃഷി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നിർത്തുന്നതു തന്നെയാണു.
ശാസ്ത്രീയ കൃഷി തെറ്റായിരുന്നു എന്നു ബോദ്ധ്യമായ സ്ഥിതിക്ക് അതിനു പ്രചാരം കൊടുത്ത ശാ‍സ്ത്രജ്ഞരെയും, ഉദ്യോഗസ്ഥരേയും ഉടൻ കുറ്റവിചാരണ നടത്തി ജയിലിലടക്കണം. അവരുടെ പ്രവർത്തി ജനത്തെ വിഷം തീറ്റിച്ചു കൊല്ലാനായിരുന്നു എന്നു വ്യക്തമാണു. ഇത്തരമൊരു കേസിൽ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഈ ശാസ്ത്രജ്ഞന്മാരെയൊക്കെ എന്നെ വെടിവച്ചു കൊന്നേനെ!

അടിക്കുറിപ്പ് : യഥാർത്ഥത്തിൽ പച്ചക്കറിയിൽ വിഷം കലർത്തുന്നതു ഇടനിലക്കാരും വിതരണക്കാരുമാണു. ചീയാതെയും അളിയാതയും പച്ചക്കറി ദിവസങ്ങളോളം ഇരിക്കണ്ടതു അവരുടെ മാത്രം ആവശ്യമാണു. അങ്ങനെ ചേർക്കുന്ന വിഷമാണു കർഷകന്റെ തലയിൽ കെട്ടിവക്കുന്നതു. യഥാർത്ഥ കുറ്റവാളിയെ വെറുതെ വിടുകയും അശക്തനായ ഇരയെ വേട്ടയാടുകയും ചെയുന്ന പതിവു പ്രതിഭാസമാണു പച്ചക്കറിയിലെ വിഷവും.

ജൈവകൃഷിയുടെ അജണ്ടയെ അതിജീവിക്കുന്ന സാധാരണ കർഷകർ

അഴകുള്ളവനെ കണ്ടാൽ ഉടൻ കേറി അപ്പാ എന്നു വിളിക്കാനുള്ള മലയാളിയുടെ ജനിതക ത്വരയാണു ജൈവകൃഷിക്കു കിട്ടിയ വമ്പിച്ച പ്രചാരത്തിനു കാരണം. കെ.വി.ദയാലൊക്കെ വർഷങ്ങളായി കട്ടകടിച്ചു പണിതിട്ടും കിട്ടാത്ത മാന്യതയാണു ശ്രീനിവാസനും, മമ്മൂട്ടിയും ജൈവകൃഷി നാട്യം തുടങ്ങിയപ്പോൾ ലഭിച്ചതു. അതു കൃഷിയെ തിരികെ കൊണ്ടുവരാനൊന്നുമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെയൊക്കെ പിന്നിൽ കൃത്യമായ സിൻഡിക്കേറ്റുകൾ ഉണ്ടാവും. ജൈവോൽ‌പ്പന്നങ്ങളുടെ കൂടിയവിലകൾ ശ്രദ്ധിച്ചാൽ അതു മനസിലാകും. പ്രകൃതി ഉല്പാദിപ്പിക്കുന്ന കായകനികൾക്ക് കൃഷി ചെയ്യുന്നവന്റെ സ്റ്റാറ്റസനുസരിച്ച് വിലയിടുന്നതു എവിടുത്തെ ന്യായമാണു?

ജൈവകൃഷിയ്ക്കിറങ്ങിയ ടെക്കികളൊക്കെ പറയുന്നതു കേട്ടിട്ടില്ലെ, ലക്ഷങ്ങൾ കിട്ടുന്ന ജോലി ഉപേക്ഷിച്ചാണു തങ്ങൾ ഇതിനു ഇറങ്ങിയിരിക്കുന്നതെന്നു. ആരെങ്കിലും അവരെ വിളിച്ചോ? കോടീശ്വരന്മാരായ സിനിമാക്കാരും, ലക്ഷപ്രഭുക്കളായ ടെക്കികളുമൊക്കെ കൃഷിപ്പണിക്ക് ഇറങ്ങുന്നെങ്കിൽ അതിനു തക്ക ലാഭം കണ്ടിട്ടായിരിക്കുമെന്നു ഉറപ്പ്. അല്ലാതെ ചുമ്മാ ജനത്തെ ഒലത്താൻ ഇറങ്ങിത്തിരിച്ചതൊന്നുമല്ല. അത്രയ്ക്ക്ക്കെ പ്രതിബദ്ധത അവർക്കീ സമൂഹത്തോടു ഉണ്ടെന്നു വിശ്വസിക്കുന്നവൻ പൊട്ടനായിരിക്കും.

കർഷകപാരമ്പര്യമുണ്ടായിട്ടും ഇവരൊക്കെ അതുപേക്ഷിച്ച് ആധുനിക വിദ്യാഭ്യാസം നേടാൻ പോയവരാണു. ഇപ്പോഴാണു ഉണ്ടിരിക്കുന്ന നായർക്ക് കിട്ടിയ വിളി പോലെ കൃഷിക്ക് ചാടിപ്പുറപ്പെട്ടതു. അതിനു കാരണം സാങ്കേതികരംഗത്തെ വരുമാനക്കുറവു തന്നെയായിരിക്കണം. അല്ലെങ്കിൽ നികുതി വെട്ടിക്കാൻ. ജൈവകൃഷി ചെയ്താൽ അതിൽ നിന്നും കുത്തകലാഭം ഉണ്ടാക്കാമെന്നു അവർക്കാരോ ഉപദേശം കൊടുത്തിട്ടുണ്ട്. കാർഷികവിള നികുതി ഇളവിനും വിധേയവുമാണു. എന്നിട്ടും ഉല്പന്നങ്ങൾക്ക് എന്തിനാണു ഇത്ര വിലയിടുന്നതു? ആക്രാന്തലാഭത്തിനല്ലെങ്കിൽ? ഇവർ വീമ്പിളക്കുന്ന ‘മാനസിക സന്തോഷത്തിന്റെ’ വില പോലും ഉല്പന്നങ്ങളുടെ വിലയിൽ നിന്നും കുറയ്ക്കാൻ അവർ തയ്യാറല്ല. ഇതിൽ നിന്നും അവർ ചെയ്യുന്നതു തനി കച്ചവടമാണെന്നു വ്യക്തം. കൃഷിയല്ല. നാടൻ കൃഷി ഒട്ടുമല്ല.

ഇവരെയൊക്കെ ജൈവകൃഷിയുടെ ബ്രാൻഡ് അമ്പാസഡറന്മാരാക്കുന്നതു ഇന്ത്യൻ കാർഷികരംഗത്തെ രാസകൃഷിയിലൂടെ കുത്തിമറിച്ച ആ പന്ന പന്നികൾ തന്നെയായിരിക്കും. അവർ ലോകത്തിന്റെ ഏതോ കോണിലിരുന്നു ഇപ്പോൾ പൊട്ടിച്ചിരിക്കുന്നുണ്ടാവും. പുതിയൊരു കാർഷിക കച്ചവടത്തിന്റെ വഴിമരുന്നിടാൻ കഴിഞ്ഞതിൽ അർമ്മാദിച്ചുകൊണ്ട്.
പക്ഷെ വ്യവസായിക ജൈവകൃഷി പ്രചരിച്ചതുകൊണ്ട് മറ്റൊരു ഗുണമുണ്ടായിട്ടുണ്ട്. ഒരുപക്ഷെ ജൈവവ്യവസായികൾ പ്രതീക്ഷിക്കാത്തതാകും അതു. കൃഷിക്കു ഒരു സ്റ്റാറ്റസൊക്കെ കൈവന്നപ്പോൾ കാർഷികാഭിരുചിയുള്ള ഒരുപാട് സാധാരണക്കാർ അതിലേക്ക് തിരിഞ്ഞു. അവർ പാടങ്ങളൊന്നും പാട്ടത്തിനെടുത്തല്ല കൃഷി ചെയ്യുന്നതു. സ്വന്തമായുള്ള സ്ഥലത്തു തങ്ങൾക്കറിയാവുന്ന പോലെ കൃഷി ആരംഭിച്ചു. അതിപ്പോൾ വ്യാപകമാണു. അവർ തങ്ങൾക്ക് ആവശ്യമുള്ളതിന്റെ ഒരു പങ്ക് ഇപ്പോൾ ഉല്പാദിപ്പിക്കുന്നുണ്ട്. അതാണു കേരളത്തിലെ പച്ചക്കറി മാർക്കറ്റിനെ ഇടിച്ചതു. അല്ലാതെ എലൈറ്റ് ജൈവകൃഷിക്കാരല്ല. അവർ അവരേപ്പോലുള്ള പണക്കാരെ പറ്റിക്കുമ്പോൾ സാധാരണ നാടൻ കൃഷിക്കാർ ആരുടേയും ശ്രദ്ധയിൽ പെടാതെ വലിയൊരു വിപ്ലവം നടത്തുകയാണു. അതു താമസിയാതെ വ്യാവസായികാടിസ്ഥാനത്തിലുള്ള ജൈവകൃഷിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. അന്നു അതു തടയാൻ ജൈവപന്നികൾ എന്തെങ്കിലും നിയമവുമായി വരാതിരിക്കില്ല. സാധാരണക്കാർ ജാഗ്രതൈ....

https://www.facebook.com/photo.php?fbid=10153341230709767&set=a.422215704766.197456.682649766&type=1&theater

Monday, May 11, 2015

പുതിയ വൈദ്യുതി നിയമത്തിനെന്താ കുഴപ്പം?

പുതിയ വൈദ്യുതിനിയമം വന്നാൽ കമ്പിയും കാലുമിടാൻ ഒരു കമ്പനി. കറന്റു കൊണ്ടുവരാൻ വേറൊന്നു. ഉണ്ടാക്കുന്നതു മറ്റൊരാൾ. ഉപഭോക്താവിനു കൊടുക്കുന്നതു ഇനിയൊരാൾ. ഇവരൊക്കെ ചെലവും,, ലാഭവും എടുക്കും. അപ്പോൾ കറന്റിന്റെ വില കൂടും. സത്യം. പക്ഷെ ഇതൊക്കെ പറയുന്നതാരാ? ഇതുവരെ കറന്റുകച്ചവടം നടത്തിയവർ. അവരിപ്പോൾ ജനത്തിന്റെ സഹതാപം നേടാൻ ശ്രമിക്കുന്നു. കഷ്ടം തന്നെ. ഇതുവരെയുള്ള വിതരണം കൊണ്ട് നൊന്ത ജനം സഹതപിക്കുമോ? സംശയമാണു. അതവിടെ നിൽക്കട്ടെ. ഈ പലതരം കമ്പനികൾ ഉണ്ടായാലെന്താ കുഴപ്പം.

ആശിർവ്വാദ് ആട്ട എന്നു കേട്ടിട്ടുണ്ടോ. വിത്സ് സിഗരറ്റുണ്ടാക്കുന്ന ഐ.ടി.സി കമ്പനിയാണതു ഉണ്ടാക്കുന്നതു. മദ്ധ്യപ്രദേശിലെവിടെയോയാണു നിർമ്മാണം. അവിടെ പാക്ക് ചെയ്യുന്ന ആട്ട പറന്നിട്ടൊന്നുമല്ല നമ്മുടെ വീടുകളിൽ എത്തുന്നതു. ഐ.ടി.സി കമ്പനി അത് വേറൊരു വ്യാപാരിയെ വിതരണത്തിനു ഏൽ‌പ്പിക്കും. അവരാണതു കൊച്ചിയിലും കോയമ്പത്തൂരുമൊക്കെ എത്തിക്കുന്നതു. അയാൾ ഒരു മന്ത്രം ചൊല്ലി വെള്ളം തളിച്ചാലൊന്നും അതു എത്തേണ്ടിടത്തു എത്തില്ല. അതിനു ലോറിപിടിക്കണം. അല്ലെങ്കിൽ ട്രെയിനിൽ അയക്കണം. അയാളും ചിലപ്പോൾ ആ പണി വേറൊരാളെ ഏൽ‌പ്പിച്ചെന്നിരിക്കും. അങ്ങനെ കൊണ്ടുവരുന്ന ചരക്ക് ഇനിയൊരാൾ ഏറ്റുവാങ്ങി കടകളിൽ ഏൽ‌പ്പിക്കും. ഈ കടകൾ പലപ്പോഴും കച്ചോടം ചെയ്യുന്നവരുടെ സ്വന്തമായിരിക്കില്ല. നാട്ടിലെ പുതുപ്പണക്കാരൻ പണിതു വാടകയ്ക്ക് കൊടുത്തതാകും. കച്ചവടക്കാരൻ വാടക കൊടുത്താണു അതിനകത്തിരിക്കുന്നതു. ഇതിനെല്ലാം ചെലവുണ്ട്. വണ്ടിക്കൂലി, കയറ്റുകൂലി, നോക്കുകൂലി, ശമ്പളം, കിമ്പളം തുടങ്ങി ഒരുപാട് ഐറ്റങ്ങൾ വരും. ഇതിനു പുറമേ ഓരോതലത്തിലെ ഇടത്തട്ടുകാർ ലാഭവുമെടുക്കും. അതെല്ലാം കേറി ആട്ടയുടെ വിലയിൽ അടങ്ങും. എന്നിട്ടാണു നാം ആ‍ ആട്ട മേടിച്ച് ചിക്കനും കൂട്ടി കുശാലായി അടിക്കുന്നതു. നമുക്ക് അതിലൊന്നും വിരോധമില്ല. എങ്കിൽ പിന്നെ കറന്റ് കച്ചവടവും അങ്ങനെയായാൽ എന്താ കുഴപ്പം? ആട്ടാ പോലൊരു ഉല്പന്നമല്ലെ കറന്റും?

ഇങ്ങനെ പലരുചേർന്നു ഒരു പ്രോഡക്റ്റ് വിതരണം ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ വിലകൂടും. പക്ഷെ പുതിയ നിയമത്തിൽ മറ്റൊരു ഒപ്ഷൻ കൂടിയുള്ളതു നാം മറക്കരുതു. വിതരണരംഗത്തു പല കമ്പനികൾ വരും. മത്സരമുണ്ടാകും. അതു ഉപ്പഭോക്താവിനു ഗുണമുള്ള കാര്യമാണു. കുത്തകക്കമ്പനി മാത്രമാകുമ്പോൾ ഉപഭോക്താവ് അടിമയാണു. വിതരണക്കാർ പലതാകുമ്പോൾ കസ്റ്റമർ രാജാവാകും. അതാണു പ്രശ്നം. അങ്ങനെ വരുമ്പോൾ നിലവാരമുള്ള കറന്റ്, അനസ്യൂതമായി വിതരണം ചെയ്യുന്ന കമ്പനിക്കാവും വരുമാനം. അതെന്തായാലും ജഡത്വം പിടിച്ചുകിടക്കുന്ന കുത്തകകമ്പനികൾക്ക് കിട്ടാൻ പോകുന്നില്ല. കാരണം അവർക്ക് അവരുടെ സ്വഭാവം മാറ്റാൻ പ്രയാസമാണു.

ഇവിടെ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യമുണ്ട്. പുതിയ നിയമം വന്നാൽ ഇടത്തട്ടുകാരൻ കമ്മീഷനടിക്കുമെന്നു. അതിൽ വാസ്തവമുണ്ടെന്നു തോന്നുന്നില്ല. 50000 മെഗാവാട്ടോളം അധിക ഉല്പാദനമുണ്ടെന്നാണു പറയപ്പെടുന്നതു. അതു വിറ്റഴിക്കാൻ കൂടിയാണു ഇത്തരമൊരു നിയമത്തിനു പ്രേരിപ്പിക്കുന്നതെന്നും കേൾക്കുന്നു. കോമേഴ്സിന്റെ ബാലപാഠമറിയാവുന്നവർക്ക് അറിയാം സപ്ലെ ഡിമാന്റിനേക്കാൾ കൂടിയാൽ വില കുറയുമെന്നു. അപ്പോൾ നിയമത്തെ എതിർക്കുന്നവർ ആരായിരിക്കും?

1.മത്സരമുണ്ടായാൽ മറ്റുകമ്പനികളോട് പിടിച്ചു നിൽക്കാൻ പറ്റാത്ത മടിയന്മാർ. മത്സരം വന്നാൽ കമ്പിയും കാലുമൊക്കെ സ്വയം തുരന്നു ഇടേണ്ടി വരും. അറ്റകുറ്റം കൃത്യസമയത്തും കസ്റ്റമറുടെ താല്പര്യത്തിനനുസരിച്ചും ചെയ്യേണ്ടി വരും. മെയ്യനങ്ങാത്തവർക്ക് അതു പ്രയാസമാണു.

2. ക്ലാർക്കുമാരായി ഇരിക്കുന്നവർക്ക് പുറത്തോട്ട് ഇറങ്ങേണ്ടി വരും. ലാഭം ഉണ്ടാകണമെങ്കിൽ അദ്ധ്വാനിച്ചേ പറ്റു എന്നാണു പ്രകൃതി നിയമം. അപ്പോൾ പശുവിനെ ഏട്ടിൽ വരച്ചാൽ പോരാ, മേട്ടിൽ ചെന്നു മേയിക്കേണ്ടി വരും. ഷുഗറും, കൊളസ്ട്രോളും, ഈഗോയും കാരണം എത്രപേർക്ക് അതിനു കഴിയുമെന്നു കണ്ടറിയണം

3.ഇപ്പോഴത്തെ ഇടത്തട്ടുകാർ. കുത്തകവ്യാപാരത്തിൽ പ്രോഡക്റ്റ് വെച്ച് വിലപേശാൻ എളുപ്പമാണു. കുത്തക കമ്പനിക്കാർക്കെന്തെങ്കിലും കൊടുത്താൽ മതി. അതും വിലയിൽ കേറ്റിയാൽ ജനം സഹിച്ചോളും. പക്ഷെ മത്സരം വന്നാൽ അതു നടക്കുകേല. അപ്പോൾ ഇതുവരെ ലാഭമടിച്ചുകൊണ്ടിരുന്ന ഇടത്തട്ടുകാർക്കായിരിക്കും മുഖ്യമായ എതിർപ്പ്.

വേറൊന്നുള്ളതു സബ്സിഡികൾ സംബന്ധിച്ചുള്ള വിവാദമാണു. ഹൈടെൻഷൻ ഉപഭോക്താക്കളിൽ നിന്നും കൂടിയ നിരക്ക് മേടിച്ചാണു ‘പാവത്തങ്ങൾക്ക്’ സബിസിഡി കൊടുക്കുന്നതെന്നാണു പറയുന്നതു. ആരാ ഈ പാവത്തുങ്ങൾ? സാംസ്കാരികാധ:പതനം ഉണ്ടാക്കുന്ന ചാനലുകൾ മാസം 225 രൂപാ വാടക കൊടുത്തു എടുക്കുന്നവരോ? ബി.പി.എൽ ശൃംഘലയിൽ ഉള്ളവരോ? അവരിൽത്തന്നെ എത്രപേരുണ്ട് യഥാർത്ഥ ബി.പി.എൽ? റേഷൻ കാർഡ് നോക്കിയാണല്ലോ ബി.പി.എൽ ആക്കുന്നതു. ഇവിടെ ഗൾഫിൽ നിന്നു പണമയക്കുന്നവനും, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനും വരെ ബി.പി.എല്ലിൽ ഉണ്ട്. പിന്നെയുള്ളതു കർഷകരാണു. അവർക്കുള്ള സബ്സിഡി കാർഷിക വകുപ്പ് കൊടുക്കട്ടെ. കറന്റ് ചാർജ്ജ് അടച്ച് രസീതുകൊണ്ടുക്കൊടുത്താൽ സബസിഡി കിട്ടുമെന്നുവന്നാൽ വൈദ്യുതി ഉപയോഗിക്കുന്നതു കൃഷിക്കാണോ, ഹോട്ടലുനടത്താനാണോ എന്നു കൃഷിവകുപ്പ് നോക്കിക്കൊള്ളൂം. കറന്റ് കമ്പനിക്ക് നഷ്ടവുമില്ല. അല്ലെങ്കിൽ തന്നെ വളരെക്കുറച്ചുപേർ ഭൂരിപക്ഷത്തിന്റെ സബസിഡി വഹിക്കണമെന്നു പറയുന്നതു ശരിയാണോ?

ശരിക്കുപറഞ്ഞാൽ കറന്റു വിൽക്കുന്ന കമ്പനി കറന്റ് എന്തിനാണു ഉപയോഗിക്കുന്നതെന്നു നോക്കണ്ട കാര്യമുണ്ടോ? പലചരക്കുകടയിൽ നിന്നും പഞ്ചസാര വാങ്ങിയാൽ അതു പാൽ‌പ്പായസമുണ്ടാക്കാനാണോ ചായയിലിടാനാണോ എന്നു കടക്കാരനു അന്വേഷിക്കേണ്ട കാര്യമെന്താണു? തനിക്കു ലാഭം കിട്ടുന്ന വിലയ്ക്ക് ചരക്ക് വിൽക്കണം. മേടിക്കുന്നവൻ അതെന്തെങ്കിലും ചെയ്യട്ടെ. ഇതു പുതിയലോകമല്ലെ? വീക്ഷണങ്ങളും അതിനനുസരിച്ചു മാറണം. ഇല്ലെങ്കിൽ ചത്തുകെട്ട് പോകത്തേയുള്ളു.