Thursday, October 29, 2009

മലയാള മനോരമയുടെ ചാത്തൻ ത്രില്ലർ

മെഡിക്കൽ രംഗം വമ്പിച്ച തോതിൽ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ഈ പംക്തിയിലൂടെ പലതവണ സൂചിപ്പിച്ചിട്ടുള്ളതാണു. ചികിത്സയും സ്വാന്തനവും രോഗമുക്തിയും ഒഴികെ എന്തും അവിടെ ഉണ്ട്. ഒരാൾ ഡോക്ടറാകാൻ പോകുന്നത് ഫാദർ ഡാമിയന്റെ പാത പിന്തുടരാനാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? കഷായക്കാരന് എന്തായാലും ആ അഭിപ്രായമില്ല. നല്ല കച്ചവടം കിട്ടുന്ന ഒരിടമായതു കൊണ്ട് ധനാർത്തി മൂത്താണു മിക്കവരും മെഡിക്കൽ രംഗത്തേക്കിറങ്ങുന്നത്. ഈ സാഹചര്യം പരമാവധി മുതലാക്കുന്നവരാണു മെഡിക്കൽ വ്യവസായികൾ. അതിന്റെ ഭാഗമാത്രമാണു മനോരമ ചാത്തനെന്ന് വിശേഷിപ്പിക്കുന്ന വ്യാജ മരുന്നുകൾ.

മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന മരുന്നുകളിൽ 20% വും ചാത്തനാണെന്നും അവ ഉപയോഗിച്ചാൽ ഗുണമുണ്ടാവുകയില്ലെന്നും പുതിയ കണ്ടുപിടുത്തമൊന്നുമല്ല. ഗൾഫ് ബൂമിനൊപ്പം കേരളത്തിൽ സ്വകാര്യ ആശുപത്രികൾ വ്യാപകമാകാൻ തുടങ്ങിയതു മുതൽ ഈ വ്യാജൻ നിലവിലുണ്ട്. ചാത്തന്മാരെ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സർക്കാർ ആശുപത്രികൾ അല്ല. സ്വകാര്യ ആശുപത്രികളാണു. കാരണം അവർ അകത്തു നിന്നു കൊടുക്കുന്ന മരുന്ന് എന്താണെന്നോ എവിടെ ഉണ്ടാക്കിയതാണെന്നോ ബോദ്ധ്യപ്പെടുത്താറില്ല. സർക്കാർ ആശുപത്രികളിൽ വിലകൂടിയ മരുന്നുകൾ മിക്കപ്പോഴും പുറത്തുനിന്ന് വാങ്ങേണ്ടി വരും. അതെന്താണെന്ന് കാണാനെങ്കിലും ചുരുങ്ങിയ പക്ഷം ജനത്തിനു കഴിയും.

നമുക്ക് ചാത്തനിലേക്ക് വരാം. ഇവൻ എങ്ങനെ ഉൽഭവിച്ചു?

ആദ്യകാലത്ത് വലിയ കമ്പനികൾ മരുന്നുണ്ടാക്കാനുള്ള കരാറുകൾ പുറം പാർട്ടിക്കു കൊടുക്കുമ്പോൾ അതിൽ നിന്നും സ്പില്ലിങിനു നൽകുന്ന അധികം റോ മറ്റീരിയൽ ഉപയോഗിച്ച് ഒരു നിശ്ചിത ശതമാനം മരുന്നു വേറെ ഉണ്ടാക്കുന്നതായിരുന്നു രീതി. മുംബൈലും ഗുജറാത്തിലും ചില ചേരികളിൽ അവയുടെ നിർമ്മാണം നടക്കുന്നുണ്ട്. അത്തരം അധികപ്പറ്റു മരുന്നുകൾ സെക്കന്റ്സായി ഒറിജിനൽ കമ്പനിയുടെ അതേ ബ്രാൻഡിലും ബാച്ചിലും വിതരണം ചെയ്യപ്പെടും. വില ഒറിജിനലിന്റെ പകുതിയിൽ താഴെ. മെഡിക്കൽ സ്റ്റോറുകൾക്ക് അതൊരു ലാഭക്കച്ചവടമാണു. അതിന്റെ ഒരു പങ്ക് മരുന്നു കുറിക്കുന്ന ഡോക്ടർക്കും കിട്ടും. അതിന്റെ രുചി പിടിച്ചു കൊണ്ടാണു ഡോക്ടറന്മാർ അധ:പതിച്ചു തുടങ്ങിയത്. സ്വകാര്യവൽക്കരണവും ആഗോളീകരണവും ചിറകു വിരിച്ചപ്പോൾ മരുന്നു കമ്പനികളുടെ എണ്ണവും തമ്മിലുള്ള മത്സരവും വർദ്ധിച്ചു. അപ്പോൾ ഒറിജിനൽ റോ മറ്റീരിയൽ മാറി കപ്പപ്പൊടിയും മഞ്ഞപ്പൊടിയും ഡിസ്റ്റിൽഡ് വന്നു.

വേറെ ഒരു കാര്യമുള്ളത് കേരളത്തിലെ രോഗികളിലെ 60% പേരും ഒരു രോഗവും ഇല്ലാത്തവരാണു. അവർക്കുള്ളത് രോഗത്തെക്കുറിച്ചുള്ള ഭീതിയാണു. ഇതിനെ ചികിത്സിക്കാൻ മഞ്ഞപ്പൊടിയും കപ്പപ്പൊടിയും ഡിസ്റ്റിൽഡ് വാട്ടറും തന്നെ അധികം. ഇല്ലാത്ത രോഗത്തിനു എന്തു മരുന്നു കൊടുക്കാനാണു?

എന്നാൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ കാര്യത്തിൽ ഇത് നടക്കില്ല. അത് വേണ്ട രോഗികൾ ഉണ്ട്. ആ മരുന്നിൽ ഔഷധം വേണം. അതിനു കപ്പപ്പൊടി മരുന്ന് പറ്റില്ല. യഥാർത്ഥ മരുന്ന് ഉണ്ടാക്കുന്നത് ചെലവുള്ള കാര്യമാണു. വലിയ ലാഭവും അതിനു കിട്ടില്ല. മരുന്ന് വെറുതെ എഴുതിക്കൊടുക്കാനും പറ്റില്ല. യഥാർത്ഥ രോഗം തന്നെ ഉണ്ടായിരിക്കണം. ആ കച്ചവടത്തിനു ലാഭം കുറയും. ഈ ഡോക്ടറന്മാരാണെങ്കിൽ കടുത്ത ആർത്തിക്കാരും. ജീവൻ രക്ഷാ മരുന്നുകളുടെ നിർമ്മാണത്തിൽ നിന്നും കമ്പനികൾ പതുക്കെ പിന്മാറിത്തുടങ്ങുന്നത് അങ്ങനെയാണു. 25 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ പകുതി സ്ഥാപങ്ങളെ ഇന്ന് ജീവൻ രക്ഷാമരുന്നുകൾ ഉണ്ടാക്കുന്നുള്ളു. കമ്പനികൾ കൂടുതൽ ലാഭമുള്ളതും കൂടുതൽ ഇൻസെന്റീവുകൾ കൊടുക്കാവുന്നതുമായ കപ്പപ്പൊടി മരുന്നുകളിലേക്ക് മാറി തുടങ്ങിയത് അങ്ങനെയാണു. അതിനവരെ കുറ്റം പറയരുത്. ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്. അതിന്റെ ക്വാളിറ്റിയൊക്കെ ശ്രദ്ധിക്കേണ്ടത് ഡോക്ടേഴ്സിന്റെ കടമയല്ലെ? രോഗികളുടെ ഉത്തരവാദിത്തം ഡോക്ടറിലല്ലാതെ മറ്റാരിലാണു ഇരിക്കുന്നത്?

ഒരു ഇരുപത് വർഷം മുമ്പ് വരെ ഡോക്ടറന്മാർക്ക് തങ്ങളെ വന്നു കാണുന്നതിനു ചില്ലറ കിട്ടണമെന്നേ നിർബ്ബന്ധമുണ്ടായിരുന്നുള്ളു. മരുന്നിന്റെയും ടെസ്റ്റുകളുടെയും വീതം കൂടി കിട്ടണമെന്ന് മോഹമായത് പിന്നീടാണു. അതിനേത്തുടർന്നാണു ചാത്തൻസ് സർവ്വത്ര വ്യാപകമായത്. ഡൊക്ടേഴ്സിനു വീതം കൊടുക്കണമെങ്കിൽ കൂടുതൽ ലാഭം കിട്ടണം. കമ്പനിക്കാരനു പണം കീശയിൽ നിന്നു എടുത്ത് കൊടുക്കാനാവില്ല. കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന് എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. അതിനാലാണു മരുന്നിൽ മായം ചേർക്കുന്നത്. ഔഷധചേരുവകൾ വേണ്ടത്ര അളവിൽ ചേർത്ത്, മിതമായ ലാഭം ഉണ്ടാക്കിക്കൊണ്ട് മത്സരാധിഷ്ഠിധ കമ്പോളത്തിൽ എങ്ങനെ പിടിച്ചു നിക്കും? അതിനു കപ്പപ്പൊടി തന്നെ ശരണം. അതാകുമ്പോൾ അപകടമില്ല. നോ റിയാക്ഷൻ. ആക്ഷൻ തന്നെയില്ലാതിരിക്കുമ്പോൾ എന്ത് റീയാക്ഷൻ? ഈ കപ്പപ്പൊടി മരുന്നു കൊണ്ട് വേറൊരു ഗുണം കൂടിയുണ്ട്. എന്തെങ്കിലും രോഗമുണ്ടെങ്കിൽ തന്നെ അത് മാറില്ല. അത് ഡോക്ടർക്ക് ഒരു അനുഗ്രഹമാണു. ചുറ്റിത്തിരിഞ്ഞ് വരുമ്പോൾ കമ്പനിക്കും കിട്ടും ലാഭം.
“ങ്ഹാ! രോഗം മാറിയില്ല അല്ലെ? എന്നാൽ വേറൊരു ചാത്തനെ കുറിക്കാം.“ ഡോക്ടർ രോഗിയെ സമാധാനിപ്പിക്കുമ്പോൾ രോഗിക്കൊരു സുഖം. ഡോക്ടർക്കും കച്ചവടക്കാർക്കും ലാഭം. രോഗം മാറാത്തതു കൊണ്ട് രോഗി ഒരിക്കലും കൈവിട്ടു പോവുകയുമില്ല. അത് ബോണസ്സ്.

ഇങ്ങനെയുള്ള ചികിത്സക്ക് കൊടുക്കുന്ന ചാത്തൻ മരുന്നുകൾ നിർമ്മിക്കാൻ എന്തിനാണു ആധുനിക സജ്ജീകരണങ്ങളുള്ള ഫാക്റ്ററികൾ? ഒരാവശ്യവുമില്ല. 10x10 മുറി തന്നെ ഒരു അനാവശ്യമാണു.

ഗുളിക നിറയ്ക്കാനാണെങ്കിൽ ഇടനേരത്ത് വീടുകളിൽ ഒഴിവുള്ള പെണ്ണുങ്ങൾക്ക് അത് ചെയ്യാം. അതിനിടെ കുട്ടി അപ്പിയിട്ടാൽ അത് വാരിക്കളഞ്ഞിട്ട് ആ കൈകൊണ്ട് തന്നെ പണി തുടരാം. അങ്ങനെ ചെയ്യുമ്പോൾ സാധരണ വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാറില്ല. പക്ഷെ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ തിരിച്ചടിക്കും. പകർച്ച വ്യാധികൾ വന്നേക്കാം. അതും ഒരു കണക്കിനു ഗുണമാണു. ഒരു മരുന്ന് അതിനും എഴുതാമല്ലോ. കമ്പനികൾക്ക് പുതിയ പേരിൽ കപ്പപ്പൊടി ഇറക്കുകയും ചെയ്യാം. ആനയുടെ കാര്യം പറഞ്ഞപോലെ, ചത്താലും ഇരുന്നാലും ലാഭം.

ഈ പണി മനോരമ വാദിക്കാൻ പോകുന്ന പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണമേറ്റ ശേഷം ഉണ്ടായതല്ല. 1995 ൽ തന്നെ ഇതിനേക്കുറിച്ചുള്ള വസ്തുതാ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. പിന്നെ മാത്തുക്കുട്ടിച്ചായൻ ഇത് ഇപ്പോൾ എന്തിനെടുത്ത് വീശുന്നു എന്നു ചോദിച്ചാൽ ഒരു ഉദ്ദേശമുണ്ട്. എല്ലാവർക്കും അതറിയാം. ഗവണ്മെന്റിനെ അടിയന്തിരമായി നാറ്റിക്കണം.

അച്ചായൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് വായിച്ചാൽ എന്താ നമുക്ക് തോന്നുക? സർക്കാർ നടപടി ക്രമങ്ങൾ പാലിക്കാതെ മരുന്നു വാങ്ങുന്നു. അതിനു സർക്കാർ ഏജൻസി കൂട്ട് നിക്കുന്നു. യഥാർത്ഥത്തിൽ അത് എന്താണു? ഈ ചാത്തനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയിട്ട ഒരു സെറ്റാണു യാഥാർത്ഥ്യമാണെന്ന് തോന്നത്തക്ക വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് ഒരു തരം വെടക്കാക്കി തനിക്കാക്കലാണു.

വേറൊന്നുള്ളത് ചാത്തൻ മരുന്നുകൾ സർക്കാരാശുപത്രിയിലേക്ക് മാത്രമുള്ളതാണെന്ന് തോന്നത്തക്കവിധമാണു റിപ്പോർട്ടിങ്. സർക്കാർ ചാത്തൻ മരുന്നു മേടിക്കുകയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ചാത്തന്റെ അപ്പൻ മരുന്ന് മേടിക്കും. ഉദ്ദ്യോഗസ്ഥന്മാർക്ക് പർച്ചേസിലെ ചില്ലറ കിട്ടിയാൽ തൃപ്തിയാകും. മറ്റേവന്മാർക്ക് അത് പോര. കൊള്ള ലാഭം തന്നെ വേണം. അപ്പോൾ ചാത്തനല്ല അവന്റെ അപ്പനുണ്ടെങ്കിൽ കൊണ്ടുവരാൻ പറയും.

സ്വകാര്യ ആശുപത്രികളുടെ ഇത്തരം രീതിക്ക് ഒരു ഉദാഹരണം പറയാം.

1.ഒരു പ്രത്യേക ചികിത്സയിൽ ഒരു യൂണിറ്റ് മരുന്ന് മൂന്നായാണു കൊടുക്കേണ്ടത്. മരുന്നിനു ആകെ 3000 രൂപയാണു വില. അത് മൂന്നായി വിഭജിച്ചു വേണം രോഗിക്ക് നൽകേണ്ടത്. എന്നാൽ സ്വകാര്യക്കാർ അതിനു ഓരോ തവണയും ഓരോ യൂണിറ്റ് വാങ്ങി ഉപയോഗിച്ചു എന്ന് പറഞ്ഞ് 3000 രൂപാ വച്ച് വാങ്ങും. ലാഭം 6000 രൂപ!

2.അപകടങ്ങളിൽ പെട്ട് ചെല്ലുന്ന രോഗികളോട് കാണിക്കുന്ന ക്രൂരത:
രോഗി മരിച്ചു പോയാൽ കാലിൽ കമ്പിയിട്ടു, കയ്യിൽ പ്ലാസ്റ്ററിട്ടു എന്ന് പറഞ്ഞ് പണം പിടുങ്ങും. ചത്ത രോഗിയിൽ കമ്പിയിട്ടോ പ്ലാസ്റ്ററിട്ടോ എന്നാരു നോക്കാൻ? സ്വകാര്യനു ലാഭം വരുന്ന വഴികളെ...

3.വെന്റിലേറ്റർ കച്ചവടം:
ആളു കുറവുള്ള ആശുപത്രിയിലാണെങ്കിൽ അടുത്ത മരണാസന്നൻ വരുന്നതു വരെ പല മൃതദേഹങ്ങൾക്കും വെന്റിലേറ്ററിൽ കാത്ത് കിടക്കേണ്ടി വരും. ഇത് അബദ്ധമാകുന്നതും ചിലപ്പോൾ പുറത്തറിയുന്നതും രോഗിയുടെ ബന്ധുക്കൾ ഡോക്ടേഴ്സാകുമ്പോഴാണു. മലയാളത്തിലെ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകനു അത്തരം ഒരു അനുഭവം ഉണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു വക്കുകയും ചെയ്തിട്ടുണ്ട്.

മേമ്പൊടി:

ഈ പരമ്പര അച്ചടിച്ചു വരുമ്പോൾ ചാത്തന്റെ ആൾക്കാർ എന്തു ചെയ്യുമെന്ന് ഓർത്തിട്ട് കഷായക്കാരനു കോരിത്തരിക്കുന്നു. ഇത് കണ്ട് അവർ വെറുതെ ഇരിക്കുമോ? സംശയമാണു. കൊച്ചു കാര്യമൊന്നുമല്ല അച്ചായൻ ചെയ്ത് വച്ചിരിക്കുന്നത്. കോടികളുടെ കച്ചവടം പൂട്ടിക്കുകയാണു ലക്ഷ്യം. അതും വെറും കച്ചവടമൊന്നുമല്ല. നല്ല സ്വയമ്പൻ കച്ചവടം. അതിനവർ തിരിച്ചടിക്കാതിരിക്കുമോ? തിരിച്ചടിക്കാതിരുന്നാൽ സംശയിക്കണം.
1.ഇത് മലയാള മനോരമ വാരികയിൽ അച്ചടിക്കാൻ വച്ചിരുന്ന ഏതോ കിടിലൻ ത്രില്ലറിന്റെ ഒരു ഭാഗമാണു.

2.റിപ്പോർട്ടിൽ ചാത്തൻ കമ്പനികൾ ഇരിക്കുന്ന കടയുടെ മുനിസിപ്പൽ നമ്പരും കമ്പനിയുടെ പേരും ചെക്ക് പോസ്റ്റിലെ രസീറ്റ് നമ്പറുമൊന്നുമില്ല. അതു കൊണ്ട് ഈ റിപ്പോർട്ട് ഒരു തരം ബഡായി ആ‍ണു. അല്ലേലും രണ്ട് ലാർജ്ജ് അകത്തുചെന്നാൽ ഏതു പത്ര പ്രവർത്തകനും ഇങ്ങനെയൊക്കെ ഭാവന ചെയ്യാൻ തോന്നും.

3.ഒറിജനൽ മരുന്ന് ഉണ്ടാക്കുന്ന കമ്പനികളേ ഇത് ബാധിക്കും. സിംസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പരസ്യം വരുന്ന നല്ല ഒറിജിനൽ കമ്പനികൾ ഉണ്ട്. അവരുടെ പരസ്യം പിടിക്കാനുള്ള സമ്മർദതന്ത്രമാണു.

4.ഇനി വേറൊരു കാര്യം തോന്നുന്നുണ്ട്. കടുവയെ എങ്ങാനും കിടുവ പിടിച്ചോ? മെഡിക്കൽ രംഗത്ത് പിടിമുറുക്കണമെന്ന് ഈ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കാരണം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം ഈ മൂന്ന് വകുപ്പുകൾ വരുതിക്ക് നിന്നാൽ ഒരു സർക്കാരിനും പേടിക്കണ്ട. കേരളത്തിൽ അവസാനത്തെ രണ്ടെണ്ണവും അപകടസ്ഥിതിയിലാണു. ഗവണ്മെന്റ് വീർപ്പ് മുട്ടുകയാണു. അപ്പോൾ അതിലെ ആരോഗ്യത്തെ വരുതിയിലാക്കാൻ ഒരു അലക്ക് അലക്കുകയാണോ? അതും മനോരമയുടെ ലേഖകരെ ഉപയോഗിച്ച്. കാരണം ഇതിൽ പറയുന്ന വിവരങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ഒരു ഉഗ്രൻ സോഴ്സ് ഉണ്ടായിരിക്കണം. .....സ് സാറിനെപ്പോലെ ഒരു അത്യുഗ്രൻ. രാശിയുള്ള മന്ത്രിയാണു ടീച്ചർ. പറന്നു പോകുന്ന കാക്കയെക്കൊണ്ടുമാത്രമല്ല, ആടുതിന്നുന്ന മനോരമ കൊണ്ടും ടീച്ചർക്ക് ഗുണമുണ്ടാകും. മരുന്ന് വിതരണം ഓൺലൈനിലാക്കാനുള്ള ശ്രമത്തിലേക്ക് ഈ റിപ്പേർട്ടിങ് നയിക്കാൻ ഇടയുണ്ട്.

5. അല്ലെങ്കിൽ മോഹൻ ലാൽ പറയുന്ന പോലെ, “ചുമ്മാ....” (ഒരു കണ്ണിറുക്കലും)

(ചാത്തൻ പരമ്പര മനോരമ പത്രത്തിൽ 29-10-09 മുതൽ വരുവിൻ വായിക്കുവിൻ)

Saturday, October 17, 2009

ശ്രീമതി ടീച്ചർ പറയേണ്ടത്

ശ്രീമതി ടീച്ചർ കേരളത്തിന്റെ ആരോഗ്യമന്ത്രിയാണു. അദ്ധ്യാപനത്തിലും രാഷ്ട്രീയത്തിലും സമ്പന്നമായ പരിചയമുണ്ട്. നന്നായി നടത്തിക്കൊണ്ടുപോകാൻ ഏറെ വിഷമമുള്ള ആരോഗ്യവകുപ്പിന്റെ തലപ്പത്താണിപ്പോൾ. അതിന്റെ പേരിൽ വേണ്ടത്ര ചീത്തപ്പേര് വാങ്ങിവച്ചിട്ടുമുണ്ട്.
വളരെ സെൻസിറ്റീവായ ഒരു വകുപ്പാണു ആരോഗ്യം. ആയുസ്സിനെ തൊട്ടുള്ള കളിയാണ് ആ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ മരുന്ന് കമ്പനികൾക്കും പരിശോധനാ ഉപകരണസ്ഥാപനങ്ങൾക്കും അവിടെ ഇടപെട്ട് അലമ്പുണ്ടാക്കാൻ എളുപ്പമാണു. കേരളത്തിലെ ഔദ്യോഗികവും അനൌദ്യോഗികവുമായ എല്ലാ ഡോക്ടേഴ്സും പണിമുടക്കി വീട്ടിലിരുന്നാലും സത്യത്തിൽ ഒന്നും സംഭവിക്കുകേല. കാരണം എത്രത്തോളം മെഡിക്കൽ ഇന്റർ‌വെൻഷൻ കുറയുന്നോ അത്രയ്ക്ക് ആയുസ്സ് കൂടും. അതിനെപ്പറ്റി ഭർത്തൃഹരി പണ്ടേ ഒരു തമാശ പറഞ്ഞിട്ടുണ്ട്. കാലനാണെങ്കിൽ നിങ്ങളുടെ ആയുസ്സ് മാത്രമേ കൊണ്ടു പോകു. ഡോക്ടേഴ്സാണെങ്കിൽ കാശുംകൂടി കൊണ്ടുപോയിക്കളയും. എല്ലാ തമാശകളും സത്യത്തിന്റെ വെളിപാടുകൾ ആയതുകൊണ്ട് ഭർത്തൃഹരിയെ അവിശ്വസിക്കേണ്ട കാര്യമില്ല.
അതൊക്കെ വിട്ടു കളയാം. ഈ പോസ്റ്റിടാൻ തീരുമാനിച്ചത്, മെഡിക്കൽ വിദ്യാഭാസവകുപ്പിലെ ഡോക്ടറന്മാരുടെ സമര ഭീഷണി വന്നതു കൊണ്ടാണു. ഒക്ടോബർ 22 മുതൽ അവർ പണിയെടുക്കില്ല.
വേണ്ട. വീട്ടുകാര്യമായിരുന്നെങ്കിൽ ടിച്ചർക്ക് അങ്ങനെ പറയാം.
പക്ഷെ ഇത് നാട്ടുകാര്യമായിപ്പോയി. അതു കൊണ്ട് ടീച്ചർ എന്തുപറയുമെന്ന് എനിക്ക് ഉറപ്പില്ല.

അലോപ്പതി വിദ്യാഭ്യാ‍സ വകുപ്പിലെ സമരക്കാരോട് വീട്ടിൽ പൊയ്ക്കോളാൻ പറയുന്നതാണു ഉചിതം. അങ്ങനെ പറഞ്ഞുകളയാതിരിക്കാൻ ‘ഡോക്ടറന്മാരെ സമരത്തിലേക്ക് തള്ളിവിടുന്നത് സ്വകാകാര്യ ആശുപത്രികളെ സഹായിക്കാൻ‘ എന്ന രീതിയിലുള്ള കൊള്ളിവാക്ക് പ്രചരണം ചില മാദ്ധ്യമങ്ങൾ തുടങ്ങിക്കഴിഞ്ഞു. സത്യത്തിൽ ഡോക്ടേഴ്സിനു സമരം ചെയ്യണമെന്നാഗ്രഹമില്ല. സ്വകാര്യപ്രാക്ടീസ് നിർത്തരുതെന്ന മോഹമേയുള്ളു. അത് സാധിക്കാനുള്ള സമ്മർദ്ദമായി എന്തും ഉപയോഗിക്കും.
നാം ഒരു കാര്യം ആലോചിക്കണം. മെഡിക്കൽ കോളേജിലെ ഡോക്ടർ സാറന്മാർ ആരാണു? പ്രാഥമികമായി അവർ ടീച്ചറെപ്പോലെയുള്ള അദ്ധ്യാപകരാണു.
ഈ പള്ളിക്കുടത്തിൽ എങ്ങനെ വന്നു പെട്ടു? പി.എസ്.സി ടെസ്റ്റെഴുതി?
എന്താ ഉദ്ദേശം? വൈദ്യം പഠിപ്പിക്കുക.
അതിനിടയിൽ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നത് തെറ്റാണോ? അല്ല.
അതിനു വീട്ടിലിരുന്ന ചികിത്സിക്കണമെന്ന് നിർബ്ബന്ധമുണ്ടോ? ഉണ്ട്. എങ്കിലെ പുറം വരുമാനമുണ്ടാകു.
അതെത്ര വരും? ദിവസം ഒരു 10000 രൂപാ മുതൽ മുകളിലേക്ക്. അതവർ കളയണോ?
അപ്പോൾ അതാണു പ്രശ്നം. വരുമാനം. അല്ലാതെ രോഗികളുടെ വെൽഫെയറോ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മെച്ചപ്പെടുത്തലോ അല്ല. അപ്പോൾ അവർ എന്താണു ചെയ്യേണ്ടത്. ജോലി രാജിവച്ച് പുറത്ത് പോകണം. പോകുമോ? ഇല്ല. അതെന്താ? മെഡിക്കൽ കോളേജിലെ സാറെന്ന പേരിലാ അവരെ വിവരമുള്ള ഡോക്ടേഴ്സായി പരിഗണിക്കുന്നത്. കോളേജിലെ ജോലിവിട്ടാൽ ആ പേരുപറഞ്ഞ് ഫീസുവാങ്ങാൻ പറ്റുമോ? ഇല്ല.
അപ്പോൾ ടീച്ചർ എന്താ ചെയ്യേണ്ടത്?
പണ്ട് ക്ലാസ്സ് റുമിലൊക്കെ ചെയ്തപോലെ ഒരു ചൂരൽ വടിയുമായി വന്ന് “കേറിപ്പോടാ/പോടീ അകത്ത്” എന്നങ്ങ് പറയണം.
അവിടെ തീരും കാര്യങ്ങൾ. കാരണം ഈ സമരത്തിൽ വൈദ്യത്തിനോ, വിദ്യാഭ്യാസത്തിനോ റോളൊന്നുമില്ല. സമരം അടിച്ചമർത്തിയാൽ ഡോക്ടറന്മാരുടെ ആത്മാഭിമാനം മുറിപ്പെടുമെന്ന് ശങ്കയുണ്ടോ? അതിന്റെയും ആവശ്യമില്ല. കാരണം അങ്ങനെയൊന്ന് അവർക്കില്ല. ഉണ്ടായിരുന്നെങ്കിൽ കച്ചവടക്കാരുമായി ചേർന്ന് രോഗികളെ ദ്രോഹിക്കില്ല. പ്രസവമുറിയിൽ അമ്മമാരെ തെറി പറയില്ല. രോഗികളോട് പരുഷമായി സംസാരിക്കില്ല. പാരസെറ്റമോൾ കുറിച്ച് കൊടുക്കണ്ടിടത്ത് സ്കാനിന് കുറിപ്പെഴുതുമായിരുന്നില്ല.
അതു കൊണ്ട് ടീച്ചർക്ക് ധൈര്യമായിപ്പറയാം.
അത് കേട്ടാൽ അവർ പഴയ ആ സിനിമാ ഡയലോഗ് ഉച്ചരിച്ച് ഓടിക്കോളും.
“വിട്ടോടാ തോമസ്സുകുട്ടീ...........................”