Wednesday, May 29, 2013

ഇന്ത്യൻ യുക്തിവാദം

ഒരു യുക്തിവാദിയുടെ ജൈവപൈതൃകം എത്ര തലമുറകൾ വരെ പിന്നിലേക്ക് യുക്തി ഭദ്രമായി തെളിയിക്കാനാവും? അച്ഛൻ, അപ്പുപ്പൻ, അപ്പുപ്പന്റെ അച്ഛൻ അങ്ങനെ പിന്നിലേക്ക് പോയാൽ...........

അച്ഛന്റെ കാര്യം അമ്മ പറയുന്നത് വിശ്വാസത്തിലെടുത്തില്ലെങ്കിലും ജനിതക പരീക്ഷണങ്ങളിലൂടെ തെളിയിക്കാമെന്നു വയ്ക്കാം. അച്ഛൻ മരിച്ചുപോയാലും മതപരമായ വിശ്വാ‍സത്തിന്റെ പുറത്തു സൂക്ഷിച്ചിട്ടുള്ള വല്ല എല്ലോ കരിയോ പരീക്ഷിച്ചാലും പിടികിട്ടുമെന്നു വയ്ക്കാം. ഇവിടെ യുക്തിവാദിയെ രക്ഷിക്കാനെത്തുന്നത് അന്ധവിശ്വാസമാണെന്നു ഓർക്കണം. സഞ്ചയിച്ചു വച്ചിരിക്കുന്ന പിതൃശിഷ്ടം.

ആ പരമ്പരയ്ക്കും പിന്നിലേക്ക് പോകുമ്പോൾ ജൈവചങ്ങലയിലെ കണ്ണി ഭിത്തിയിലിരിക്കുന്ന ഒരു ഫോട്ടോ മാത്രമായി എന്നു വരാം. ഫോട്ടോ ഒരു തെളിവാനൊ? അതു എത്രകണ്ട് ശാസ്ത്രീയവും യുക്തിഭദ്രവുമാണു. അമ്മയോട് ചോദിച്ചപോലെ ചോദിക്കാൻ ആളില്ലെങ്കിൽ കുഴങ്ങി. ഫോട്ടോയിലിരിക്കുന്ന ആൾ തന്നെയാവണം യഥാർത്ഥ സൂത്രധാരൻ എന്നില്ലല്ലോ. അവിടെ നിന്നും പിന്നിലേക്കു പോകുമ്പോൾ പൈതൃകം നാമങ്ങളിലേക്ക് ഒതുങ്ങുന്നതു കാണും. രേഖകളിലൊക്കെ കാണുന്ന പേർ മുത്തച്ഛന്റെയോ മുത്തച്ഛന്റെ അച്ഛന്റെയോ ആണെന്നു പറഞ്ഞ് അങ്ങ് വിശ്വസിക്കുകയാണു. തെളിവൊന്നുമില്ല. അല്ലെങ്കിൽ നിയമപരമായ തെളിവ് മാത്രമേ ഉള്ളു. ജൈവപരമായി എന്തുതെളിവു കിട്ടും, ആ പറയുന്ന ആൾ തന്നെയാണു പിതാമഹൻ എന്നു? പിന്നയും പുറകിലോട്ട് പോയാലോ, കേട്ട് കേഴ്വികൾ മാത്രമാകും. അതൊക്കെ ചുമ്മാ അങ്ങ് വിശ്വസിക്കണം. യുക്തിവാദികൾ എതിർക്കുന്ന അന്ധവിശ്വാസത്തിൽ അവർ അങ്ങനെ എത്തിച്ചേരുന്നു............ എന്നാൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു വിശ്വാസമായതു കൊണ്ട് ഇതിൽ പ്രശ്നമൊന്നും വരുന്നില്ല.

സ്വന്തം പൈതൃകത്തെപ്പോലും ജൈവപരമായി തെളിയിക്കാൻ കഴിയാത്ത യുക്തിവാദി ഏതെങ്കിലും അമ്പലത്തിലിരിക്കുന്ന വിഗ്രഹത്തെ സംബന്ധിച്ച് യുക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചാൽ അതിനു എത്രമാത്രം സാധുതയുണ്ട്? ആ ക്ഷേത്രത്തിലിരിക്കുന്ന വിഗ്രഹത്തിനു നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വാസിപറയുന്നതിനെ സ്വന്തം ജൈവശൃംഗലയിലെ പത്താമത്തേയോ ഇരുപതാമത്തേയോ ആളിന്റെ പേരുപോലും ഓർക്കാത്ത യുക്തിവാദി എങ്ങനെ യുക്തിപൂർവ്വം നിഷേധിക്കും? ശിലയിലോ തടിയിലോ ചെയ്തുവച്ചിരിക്കുന്ന ഒരു എഞ്ജിനിയറിങ്ങിനെ അതിന്റെ യുക്തി കൊണ്ട് നിഷേധിക്കാൻ അറിയില്ലെങ്കിലും അതിനു പണ്ട് സാധുതയുണ്ടായിരുന്നോ ഇല്ലയോ എന്നു ഒരു യുക്തിവാദി എങ്ങനെ നിശ്ചയിക്കും? ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് മനസിലാകുന്നില്ലെന്നും അതിനെ നിഷേധിക്കാൻ ഒരു യുക്തികണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് അതു ഉപേക്ഷിക്കുന്നു എന്നു വേണമെങ്കിൽ യുക്തിവാദിക്ക് തീരുമാനിക്കാം. എന്നുവച്ച് വിശ്വാസിയുടെ വിശ്വാസത്തെ തള്ളിപ്പറയാനുള്ള അവകാശം അതു നൽകുന്നില്ല. വിശ്വാസത്തെ യുക്തിഭദ്രമായി നിഷേധിക്കാനുള്ള കോപ്പുകൾ കിട്ടുന്നതുവരെ യുക്തിവാദി അടങ്ങിയിരിക്കുന്നതായിരിക്കില്ലെ യുക്തി?

ഓം..ശാന്തി!...ശാന്തി


ലേബൽ : ജീവിതത്തിനില്ലാത്ത യുക്തി മറ്റുകാര്യങ്ങളിൽ ഉപയോഗപ്പെടുത്തിയാലുള്ള ഫലം

ജാതി ചോദിക്കണം, പറയണം.............


ജാതി പറയുകമാത്രമല്ല; ജാതിരാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യും
ഡോ.എം.എ കുട്ടപ്പന്‍

*****************************************

ഡോ.എം.എ കുട്ടപ്പന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജാതി ചോദിക്കണം. അഭിമാനത്തോടെ സ്വന്തം ജാതി പറയണം.

കേരളത്തിന്റെ യഥാർത്ഥ അവകാശികൾ ഡോ.എം.എ കുട്ടപ്പന്‍ ഉൾപ്പെടുന്ന ദളിത് ജനതയാണു. നൂറ്റാണ്ടുകളായി കേരളത്തെ ലോകശ്രദ്ധയിൽ നിലനിർത്തിയ കാർഷികവൃത്തി അവരുടെ നേതൃത്വത്തിലായിരുന്നു. അവരുടെ ജീവിതം എന്നും പ്രകൃതിയോട് ഇണങ്ങിയതായിരുന്നു. ആധുനികനേപ്പോലെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടായിരുന്നില്ല അവർ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തത്. പ്രകൃതി ഉപേക്ഷിക്കുന്ന വസ്തുക്കൾ കൊണ്ടവർ വീടു കെട്ടി. ലളിതമായിരുന്നു അവരുടെ ജിവിതം. ചുറ്റുപാടുകളെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിച്ചു. അതുവിശിഷ്ടമായ ഔഷധങ്ങൾ അവർ കണ്ടെത്തി. അവരിൽ ഭൂരിപക്ഷവും വിഗ്രഹാരാധകരായിരുന്നില്ല. പക്ഷെ പ്രകൃതിയുടെ അന്ത:സത്തയെ ഉപാസിച്ചു. അതിന്റെ നന്മ എല്ലാർക്കുമായി പങ്കുവെച്ചു.

വരത്തന്മാരായ ബ്രാഹ്മണരും, അവരിൽ നിന്നും ഉൽഭവിച്ച നായരീഴവാദികളും സ്വകാര്യസ്വത്തു സമ്പാദിക്കുകയും ജന്മികളായി മാറുകയും ചെയ്തിട്ടും ദളിതർ പ്രകൃതിയിൽ വിശ്വാസമർപ്പിച്ച് കഴിഞ്ഞു. എല്ലാവർക്കും സ്വന്തമായ പ്രകൃതി ഒരു വിഭാഗം കയ്യടക്കാൻ തുടങ്ങിയിട്ടും അവർ പരിഭവിച്ചില്ല. കാരണം അവർ കർമ്മ നിരതർ മാത്രമായിരുന്നു. ‘കസ്യസി ധനം?’ എന്ന ഉപനിഷ്ത് പ്രശ്നം സ്വയം ചോദിച്ച് അതിന്റെ ഉത്തരം തിരിച്ചറിഞ്ഞ ഒരു ജനതയായിരുന്നു, ദളിതുകൾ.

16 ആം നൂറ്റാണ്ടോടെയാണു അവർക്ക് പതിത്വം കല്പിച്ചു തുടങ്ങിയത്. അതു യൂറോപ്യന്മാരുടെ വരവോടെ ആയിരുന്നു താനും. എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതിയെ യൂറോപ്യന്മാരായ അക്രമണകാരിൽ പങ്കു വച്ചു. കാടുകൾ കയ്യേറി. ദളിതുകളുടെ ഉപാസനകളെ വെല്ലുവിളിച്ചു. അതിനു ഇതരരേയും കൂട്ടുപിടിച്ചു. തങ്ങളുടെ ഉച്ഛിഷ്ടത്തിന്റെ ഒരു പങ്ക് ഈ കൂട്ടാളികൾക്ക് കൊടുത്തു. നായരും ഈഴവനും നമ്പൂതിരിയുമായിരുന്ന അവരിൽ പലരേയും മതം മാറ്റി. ഈ ഉന്നതജാതിക്കാർ നിസ്സാരമായി സ്വന്തം വിശ്വാസത്തെ ത്യജിക്കുന്നവരാണെന്നു കണ്ട് പാശ്ചാത്യർ സന്തോഷിച്ചു. അപ്പോഴും കേരളത്തിലെ ദളിതർ സ്വന്തം സ്വത്വം സൂക്ഷിക്കുകയാണു ചെയ്തത്. അവർ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിന്നു. മതം മാറിയ മറ്റുവർണ്ണികളാണു ദളിതരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും മതം മാറ്റാൻ തുടങ്ങിയത്. അതു മിക്കവാറും അവരുടെ Work Force നിലനിർത്താനാവണം. അപ്പോഴേക്കും ലോകം ചൂഷണം കൊണ്ട് ജീർണ്ണിക്കാൻ തുടങ്ങിയിരുന്നു.

ഡോ.എം.എ കുട്ടപ്പന്‍ ജാതിരാഷ്ട്രീയത്തിനായി പ്രവർത്തിക്കുമെന്നു പറയുമ്പോൾ ദളിതരുടെ സ്വത്വം നിലനിർത്തുന്ന ഒരു രാഷ്ട്രീയമായിരിക്കണം മുന്നിൽ കാണേണ്ടത്. അതു തിരിച്ചറിയാൻ പുറത്തു നിന്നു ആരുടേയും സഹായം ആവശ്യമില്ല. അതിനു ദളിത് പാരമ്പര്യത്തിലേക്ക് ഒന്നു ഉറ്റുനോക്കിയാൽ മതി. ഇന്നത്തെ സാമൂഹിക ഘടനയിൽ നിന്നു കൊണ്ട് ദളിതരെ പരിഷ്കരിക്കാൻ പോയാൽ പരാജയമാകും ഫലം. ഡോക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പേരിനു മറ്റൊരു സംഘടയുണ്ടാക്കി സംഘർഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദളിത്‌സമൂഹത്തിനുള്ള അപാരമായ അറിവിന്റെ ഖനി ആ പ്രവർത്തനത്തിനു ഉപയോഗപ്പെടുത്തിയാൽ അത്ഭുതങ്ങളാകും സംഭവിക്കുക. കൃഷിയിലും, മൃഗപരിപാലനത്തിലും, വൈദ്യത്തിലുമുള്ള അവരുടെ പാരമ്പര്യ അറിവുകളെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉപയോഗിക്കുക. മറ്റുവർണ്ണക്കാരാണു ഇന്നതു മാർക്കറ്റ് ചെയ്തു കോടികൾ സമ്പാദിക്കുന്നത്. അതു ദളിതന്റെ സ്വത്താണു. ദളിതർ അതു തിരിച്ചറിയണം. തിരിച്ചെടുക്കണം.

മലയാളിയുടെ ഡ്രസ്സ്കോഡ്

ഏഴെട്ടുവയസ്സുവരെ ആണിനും പെണ്ണിനും കാര്യമായി തുണിയുടുപ്പൊന്നുമില്ല. കഷ്ടി ഒരു കൂമ്പാളയോ, കട്ടിക്കോണകമോ അരയിൽ കണ്ടേക്കും. കുറച്ച്കൂടി മുതിർന്നാൽ ഒരു ചുട്ടിത്തോർത്തു. മുണ്ട് ഒരു ആഡംബരമാണു. എത്ര വലുതയാലും അർദ്ധനഗ്നർ. പൊതുക്കുളത്തിൽ നിന്നു കുളിച്ചെന്നു വിചാരിച്ച് ആരും ഒളിഞ്ഞുനോക്കാൻ ചെല്ലില്ല. മാറിടം കാട്ടിനടന്നിട്ടും ആർക്കും വികാരമൊന്നുമുണ്ടായി കയറിപ്പിടിച്ചില്ല. ഇന്നത്തെപ്പോലെ സ്കൂളിലോ, കോളേജിലോ പോയി പഠിച്ചവരൊന്നുമല്ല. അക്ഷരമെഴുത്തും വായനയും കഷ്ടി. എന്നാലും വിവേകമുണ്ടായിരുന്നു. പിന്നീടാണു ബ്ലൌസിടാനുള്ള സമരം വന്നത്. പെട്ടെന്നു നാണം വരാൻ കാരണമെന്താണെന്നു മനസിലാകുന്നില്ല. ഇവിടുത്തെ അർദ്ധനഗ്നരേക്കാൾ സാമൂഹികവും, സാമ്പന്തികവുമായി പിന്നോക്കമായി കഴിഞ്ഞ ഒരു കൂട്ടർ വന്നതിൽ പിന്നെയാണു അതുണ്ടായത്. പണ്ടൊരു പാതിരി വന്നപ്പോൾ പരാതിപ്പെട്ടത് “ഇവിടെ ഒരു തുന്നൽക്കാരൻ പോലുമില്ല” എന്നാണു. മലയാളിയുടെ ഡ്രസ്സ് കോഡ് വളരെ സിമ്പിളായിരുന്നു. സായിപ്പ് വന്നതോടെ പെട്ടെന്നു നമ്മുടെ സംസ്കാരം പ്രാകൃതമായി. ശരീരത്തിലെ അവയവങ്ങൾക്ക് അതുവരെയില്ലാത്ത വിവേചനം വന്നു. എന്നിട്ട് അവർ പറഞ്ഞതു കേട്ട് അതു മൂടിവച്ച് ഒരു ഒന്നൊന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ പഴയ പ്രാകൃതരെ ലജ്ജിപ്പിക്കുന്ന വിധത്തിൽ മനുഷ്യന്റെ സ്വഭാവം മാറി. സർവ്വത്ര പീഡനം! ഒരു 600 കൊല്ലത്തെ കേരള ചരിത്രത്തിലേക്ക് നോക്കിയിരുന്നപ്പോൾ തോന്നിയതാണു. എന്താ...........

ആരാണു വൃദ്ധർ?

നിങ്ങളുടെ മക്കൾ നിങ്ങളെ സംരക്ഷിക്കുന്നില്ലെന്നു നിങ്ങൾക്ക് പരാതിയുണ്ടോ? എങ്കിൽ അതു അവരുടെ കുറ്റമല്ല. അവർ നിങ്ങളേക്കാൾ പ്രായം കൂടിയവരാണു.

കറ്റാനത്തിനു സമീപമുള്ള ഒരു വയോകേന്ദ്രം സന്ദർശിച്ചപ്പോൾ ഗുരുനാഥൻ പറഞ്ഞതാണു.

നിയമം കൊണ്ട് പ്രായപൂർത്തി നിശ്ചയിക്കുന്ന ഏകജീവി ആധുനിക മനുഷ്യൻ മാത്രമാണു. പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങൾക്കും അതു സ്വാഭാവികമായി ഉണ്ടാകുന്നതാണു. കാക്കയോ പൂച്ചയോ നായയോ ഇത്രമത്തെ വയസ്സിലേ പ്രായപൂർത്തിയാകാവൂ എന്നു ഒരു സർക്കാറും നിശ്ചയിക്കാറില്ല. അങ്ങനെ നിശ്ചയിച്ചാൽ തന്നെ അവയൊന്നും അതു പരിഗണിക്കുകയുമില്ല. ജന്തുജാലം അവയുടെ ഉള്ളിലെ ബയോക്ലോക്കിൽ രേഖപ്പെടുത്തിയ സമയമാകുമ്പോൾ പ്രായപൂർത്തിയാകും. എന്നാൽ മനുഷ്യനു അങ്ങനെയല്ല. അവൻ നിയമം കൊണ്ടാണു പ്രായപൂർത്തിയാകുന്നത്.

18 വയസിലെ ഒരു പെൺകുട്ടി പ്രായമാകു എന്നു നാം എന്തടിസ്ഥാനത്തിലാണു നിശ്ചയിക്കുന്നത്? പ്രകൃതി അതിനു മുൻപേ അവളെ / അവനെ സജ്ജമാക്കിക്കഴിഞ്ഞെങ്കിൽ നമ്മുടെ നിയമത്തിനു എന്താണു അർത്ഥം? ട്രാഫിക്ക് നിയമം പോലും പഠിച്ച് അനുസരിക്കാൻ തയ്യാറാകാത്ത നാം ജൈവശാസ്ത്രപരമായി ഉത്തേജിക്കപ്പെടുന്ന കാര്യങ്ങളിലെ നിയമം അനുസരിക്കുമോ?

ഒരു ജീവി പ്രായപൂർത്തിയാകുന്നതിന്റെ 6 ഇരട്ടിയാണു അവന്റെ ആയുസ്സ്. അങ്ങിനെയാണു ആയുർവ്വേദം പറയുന്നത്. ഒരു ജീവിക്ക് തന്നെപ്പോലെ തന്നെ ആരോഗ്യമുള്ള മറ്റൊരു പ്രജയെ ഉൽ‌പ്പാദിപ്പിക്കാൻ മാനസികവും ശാരീരികവുമായ കഴിവ് ഉണ്ടാകുന്ന സമയത്തേയാണു പ്രായപൂർത്തി എന്നു ജീവശാസ്ത്രം. ഒരു 50 വർഷം മുൻപുവരെ അതു പെണ്ണിനു 16ഉം ആണിനു 20ഉമായിരുന്നു. അക്കാ‍ലത്തു രോഗങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ മനുഷ്യൻ ഏതാണ്ട് 100 വർഷംവരെ ആരോഗ്യത്തോടെ ജീവിക്കുമായിരുന്നു. പിന്നീട് ആധുനികതയുടെ കടന്നു കയറ്റത്തോടെ ഇതു കുറയാൻ തുടങ്ങി. 30കൊല്ലം മുൻപ് ഇതു 14/18 ആയി. ശരാശരി ആയുസ്സ് 80ലേക്ക് ചുരുങ്ങി. പിന്നീടുള്ള കാലത്ത് പ്രായപൂർത്തിയാകുന്ന പ്രായം കുത്തനെ ഇടിഞ്ഞു. ഇപ്പോഴത് 8/12 ആയിട്ടുണ്ട്. അതായത് ഒരു കുട്ടിജനിച്ചാൽ സ്വാഭാവികമായ വളർച്ചയേക്കാൾ വേഗത്തിൽ അതു വയസ്സാകുന്നു. എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന ഭാവത്തിൽ കോശങ്ങൾ പെട്ടെന്നു വളരുന്നു. വൃദ്ധരാകുന്നു. 50-60 വയസ്സിനുള്ളിൽ മരിക്കുന്നു. അപ്പോഴും അവനെ സൃഷ്ടിച്ചവർ ഇരിപ്പുണ്ടാകാം.

പ്രായപൂർത്തിയാകുന്ന ഒരു പെൺകുട്ടി അതിന്റെ 3ഇരട്ടിക്കാലം പ്രത്യുല്പാദനക്ഷമമായി ഇരിക്കും. അതുകൊണ്ടാണു 16 വയസ്സിൽ പൂർണ്ണവളർച്ച എത്തിയവൾ 50 വയസ്സുവരെയൊക്കെ പണ്ട് പ്രസവിച്ചിരുന്നത്. ഇന്നിപ്പോൾ 24 വയസ്സ് കഴിയുന്നതോടെ പ്രസവിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. പെറ്റാൽ തന്നെ അമ്മയ്ക്കും കുഞ്ഞിനും രോഗം. പല കുട്ടികളും ഓട്ടിസ്റ്റിക്. പെൺകുട്ടികളിൽ കൌമാരം കഴിയുന്നതിനു മുൻപേ PCOD എന്നു ഓമനപ്പേരിട്ടുവിളിക്കുന്ന പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണങ്ങൾ. ആണിനു കൌണ്ട്കുറവ്. പിന്നെ പരസ്യങ്ങളിലൊക്കെ കാണുന്ന ഉത്തേജനൌഷധം വാങ്ങാൻ ഇടയാക്കുന്ന സൂക്കേടുകൾ. പണ്ട് 70 വയസിലൊക്കെ സൂചനകൾ കണ്ടുതുടങ്ങുമായിരുന്ന പ്രോസ്ട്രേറ്റ് ഇന്നു 40നു മുൻപേ ഹാജർ.

ചുരുക്കത്തിൽ നിങ്ങളുടെ മക്കൾ നിങ്ങളേക്കാൾ വൃദ്ധരാണു. അവർക്ക് നിങ്ങളെ സംരക്ഷിക്കാനാവില്ല. അവരുടെ മനസ്സുകൾ കടുത്ത വാർദ്ധക്യത്തിലാണു. നിങ്ങളെ കാണുന്നതു തന്നെ അവർക്ക് അസ്വസ്ഥതയുണ്ടാക്കും. അതു കൊണ്ട് എത്രയും പെട്ടെന്നു സ്ഥലം വിട്ടുകൊള്ളുക. അവരുടെ മുന്നിൽ നിന്നും കഴിവതുംദൂരെ മാറി വല്ലയിടത്തും പോയി സ്വസ്ഥമായി മരിക്കുക. പണ്ടുള്ളവർ കാശിക്കൊക്കെ പോയിരുന്നു. അതുപോലെ എന്തെങ്കിലും നോക്കുക.

Tuesday, May 28, 2013

ഈ മനുഷ്യർ എന്തിനിങ്ങനെ ജീവിക്കുന്നു?

ഇന്നലെ സായാഹ്നം ജനിച്ചുവളർന്ന നാട്ടിലായിരുന്നു. നൂറനാട്. അവിടെ കുറച്ചു തെങ്ങുണ്ട്. തേങ്ങയ്ക്കിപ്പോൾ 8-10 രൂപയൊക്കെ വിലയാണു. പത്തിരുനൂറ് തേങ്ങകിട്ടി. 125 എണ്ണം എടുത്തു. അത്രയേ കാറിൽ കയറു. ബാക്കി അവിടെ കൊടുത്തു. തേങ്ങാക്കച്ചവടക്കാരാരും വന്നില്ല. ചുറ്റുപാടുമുള്ളവർക്ക് മാർക്കറ്റ് വിലയ്ക്ക് കൊടുക്കുകയായിരുന്നു. വരുന്നവർക്ക് തേങ്ങാ തെരെഞ്ഞെടുക്കാം. അഭ്യസ്തവിദ്യർ ഒന്നു രണ്ടു പേർ വന്നു. തിരിവൊന്നും കൂടാതെ കണ്ട തേങ്ങ പെറുക്കിയിട്ട് വിലയും തന്നു പോയി. ഒടുവിലായിരുന്നു ഒരമ്മച്ചിയുടെ ഊഴം. അവർ ശ്രദ്ധാപൂർവ്വം പരിശോധിച്ചാണു തേങ്ങയെടുക്കുന്നത്. ആദ്യമെല്ലാമൊന്നു കുലുക്കി നോക്കി ചിലത് മാറ്റി വയ്ക്കും. അവയിൽ നിന്നും തൃപ്തിയായവ തിരഞ്ഞെടുത്തു. പണം തരുമ്പോഴും ഒരു ഇറുക്കിപ്പിടുത്തം. ഇത്രേം വേണോ മോനേ എന്ന ഭാവത്തിൽ. അമ്മച്ചി തന്ന പണം ഞാൻ എണ്ണിനോക്കിയില്ല. പോകാൻ നേരം ഒരു തേങ്ങാ ഡിസ്കൌണ്ട് കൊടുക്കുകയും ചെയ്തു. അമ്മച്ചി തെളിഞ്ഞ ഒരു ചിരി സമ്മാനിച്ചു. എനിക്കു വല്ലാ‍ത്ത സന്തോഷം തോന്നി. എത്രയോ കാലത്തിനു ശേഷമാണു സ്വാഭാവിമായി ഒന്നു സന്തോഷിക്കാൻ കഴിയുന്നത്................

ഞാൻ പറയാൻ വന്നത് അതല്ല. അഭ്യസ്തവിദ്യർ യാതൊരു തിരിവും കൂടാതെ തേങ്ങയെടുത്തപ്പോൾ അമ്മച്ചി എന്തുകൊണ്ടാണു പരിശോധിച്ചു മാത്രം തേങ്ങയെടുത്തത്? ആദ്യത്തെക്കൂട്ടർ സ്കൂളിലും യൂണിവേഴ്സിറ്റികളിലുമൊക്കെ പോയി പഠിച്ചവരാണു. വലിയ ബിരുദങ്ങൾ ഉണ്ട്. നല്ല ജോലിയുണ്ട്. അവർ ഏതുകാര്യവും ശാസ്ത്രീയമായി കാണാൻ താല്പര്യപ്പെടുന്നവരാണു. എന്നിട്ടും തേങ്ങാ പരിശോധിച്ചെടുക്കാൻ അവർക്ക് കഴിയുന്നില്ല. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അമ്മച്ചി അതൊക്കെ ചെയ്യുകയും ചെയ്യുന്നു. സ്വർണ്ണത്തിന്റെയും തുണിയുടേയും മൊബൈലിന്റേയും കറിന്റെയുമൊക്കെ കാര്യം വരുമ്പോൾ ആധുനികന്റെ വിജ്ഞാനം അപാരമാണു. എതൊരു അനാലിസിസ്. എന്തൊരു കമ്പാരിസൺ. പക്ഷെ അവനവന്റെ ഉള്ളിലേക്ക് പോകണ്ട തേങ്ങയുടെ കാര്യം വന്നപ്പോൾ വെറും മക്കു! തേങ്ങയെപ്പറ്റി ഇവർക്കൊരു ചുക്കുമറിയില്ല.

പച്ചക്കറിക്കടയിൽ പോകുമ്പോൾ വെണ്ടക്കയുടെ നല്പ് തീരുമാനിക്കാനോ, മുളകിന്റെ വാട്ടം നിശ്ചയിക്കാനോ കഴിവില്ലാത്തവരാണു ഈ ആധുനികർ. ലെഡ് വിഷമാണെന്നറിഞ്ഞിട്ടും കണ്ണിലെഴുതുന്ന കൂട്ടർ. (ഐ ലൈനറുകൾ). ഹീറ്റിങ്ങിൽ പ്രശ്നമുണ്ടാക്കുന്ന സിന്തറ്റിക്ക് പാഡുകൾ ചൂടുകൂടിയ സ്ഥലത്തു കെട്ടിവയ്ക്കുന്നവർ. അതു കാൻസർ ഉണ്ടാക്കിയാലും അവർക്ക് ഓടുകയും ചാടുകയും ചെയ്താൽ മതി. വിലയും, നികുതികളും, പരസ്യക്കൂലിയും ലാഭവും കഴിഞ്ഞ് സാധനത്തിന്റെ വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന ബ്രാൻഡ് കറിപ്പൊടികൾ വാങ്ങുന്ന അഭ്യസ്ഥവിദ്യർ ലോകത്ത് വേറെവിടെക്കാണും? റോമറ്റീരിയലിനേക്കാൾ കുറഞ്ഞവിലയ്ക്ക് പ്രോഡക്റ്റ് കിട്ടുമെന്നു വിശ്വസിക്കുന്ന വിഡ്ഡികളല്ലെ ഇവർ. ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ആർക്ക് എന്തു ഗുണം? കച്ചവടക്കാർക്കല്ലാതെ .

അമ്മച്ചിയുടെ അറിവ് ജീവിതത്തിനുള്ളതായിരുന്നു. ഉള്ളിൽക്കഴിക്കേണ്ടത് നല്ലതായിരിക്കണമെന്നു അവർക്ക് നിർബ്ബന്ധമുണ്ട്. തേങ്ങയായാലും മാങ്ങയായാലും അവർ കണ്ടും തിരഞ്ഞുമേ എടുക്കു അതിനുള്ള അറിവ് അവർ സായത്തമാക്കിയിരുന്നു. അതു പ്രയോഗിക്കാൻ അവർ ലജ്ജിച്ചില്ല. ആ അറിവ് അവരുടെ തലമുറയിൽ എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ആരോഗ്യവുമുണ്ടായിരുന്നു. കച്ചവടക്കാരുടെ ഇരകളുടെ ഈ തലമുറയ്ക്കോ? ആശുപത്രികൾക്കുള്ള ഫീഡറാണു ഇന്നത്തെ ജന്മം. കച്ചവടത്തിന്റെ അവസാനത്തെ വാതിലാണല്ലോ ആശുപത്രികൾ. അതിനപ്പുറം പട്ടട.

ഈ മനുഷ്യർ എന്തിനിങ്ങനെ ജീവിക്കുന്നു?

Saturday, May 25, 2013

മഴ : പരിഭവങ്ങൾ............പരാതികൾ

രാവിലെ തന്നെ മഴ തുടങ്ങി. മഴയ്ക്കൊപ്പം പരാതികളും. ഇതുവരെ കടുത്ത ചൂടിനെ ശപിച്ചിരുന്ന മനസുകൾ “നശിച്ച മഴ” എന്നു പെട്ടെന്നു പറഞ്ഞു. കുടയെടുക്കാൻ മറന്നവർ അസ്വസ്ഥരായി. കുട്ടികൾ ഉള്ളവർ ആശങ്കപ്പെട്ടു.

ആളുകളുടെ ഓരോ രൂപങ്ങളിലേക്ക് ഞാൻ എന്നെതന്നെ സന്നിവേശിപ്പിച്ച് ഒരു നാടകം സങ്കല്പിച്ചു നോക്കി. എന്തു കൊണ്ടാണു നമ്മൾ മഴയെ വെറുക്കുന്നത്? ഒരു കാരണം ഡ്രസ്സ്കോഡാണെന്നു മനസു പറഞ്ഞു.

വിലകൂടിയ പാന്റ്സും ഷർട്ടും. അതു നനയുന്നതു അസ്വസ്ഥതയുണ്ടാക്കും. അതിന്റെ വിലയേ ഓർത്താണു അസ്വസ്ഥത. നനഞ്ഞ വസ്തവുമായി കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നത് സുഖകരമല്ല. മഴയേക്കാൾ വിലകൂടിയ കാറാണു നമ്മൾ ഉപയോഗിക്കുന്നത്. പണിസ്ഥലത്തെത്തുമ്പോൾ “നനഞ്ഞോ” എന്നു ചോദിക്കുമ്പോൾ അതിൽ പരിഹാസം പതിയിരിക്കുന്ന പോലെ തോന്നും. നനഞ്ഞത് കണ്ടാൽ ചിലരുടെ ശാസ്ത്രബോധമുണരും. അവർ കെമിസിട്രിയും ഫിസിയോളജിയുമൊക്കെ പറഞ്ഞ് രോഗങ്ങൾ ഉണ്ടാകുമെന്നു പേടിപ്പിക്കും. വെയിൽ കൊള്ളുന്ന പോലെയല്ല മഴനനയുന്നത്...............

മനസ് പഴയ കാലങ്ങളിലേക്ക് വണ്ടി കയറുന്നു..... ഒറ്റത്തോർത്തും തൊപ്പിപ്പാളയുമണിഞ്ഞ് മഴയിലൂടെ നടന്ന കാലം. കുടകൾ വന്നിട്ടില്ല. ചേമ്പിലയോ തോർത്തോ ഉപയോഗിച്ചിരുന്നവരുമുണ്ട്. തലനനയാതെ നോക്കിയാലും ഉടൽ മഴയിൽ കുതിരും. നനഞ്ഞൊലിച്ച് ചാലു കീറും. തടഞ്ഞുനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനോ, വേണ്ടയിടത്തേക്ക് വെള്ളം കേറ്റാനോ. ചരിഞ്ഞുപോയ ചെടികൾ നിവർത്തി നിർത്താനും മഴനനയണം. കുട്ടികളൊക്കെ ആർത്തു വിളിച്ച് തോട്ടിലേക്ക് ചാടും. മീൻപിടുത്തത്തിന്റെ ആഘോഷമാണു. അന്നൊന്നും ആർക്കും ഈ മഴയെ ഭയമില്ലായിരുന്നു. ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒരു പ്രകൃതി പ്രതിഭാസമായിരുന്നു അന്നു മഴ. ആർക്കും വേണ്ടാത്ത ബന്ധുവിനെപ്പോലെ വന്നു പോകുന്ന ഒന്നായി ഇന്നു മഴ. പണ്ടുണ്ടായിരുന്ന ഉത്സാഹം ഇന്നു മഴയ്ക്കു നഷ്ടമായി എന്നും തോന്നുന്നു.

ആധുനികനു മഴ ഗൃഹാതുരത്വം പൂണ്ടിരിക്കാനുള്ള ഒരു വിഷയം മാത്രമായി. അവന്റെ വസ്ത്രധാരണത്തെ, പ്രവർത്തികളെ, യാത്രകളെയൊക്കെ നിഷേധിക്കുന്ന ഒന്നാണു ഇന്നു മഴ. ആവശ്യമുള്ളതുകൊണ്ടു മാത്രം മഴ പെയ്യാതിരിക്കണമെന്നു പറയുന്നില്ല.

മഴയ്ക്കുമുണ്ട് പരിഭവങ്ങൾ. പരാതികൾ. നനയ്ക്കാനുള്ള ചെടികൾ കുറഞ്ഞില്ലെ. കിണറുകളും കുളങ്ങളും മൂടിപ്പോയില്ലെ. പശുക്കളും മൃഗങ്ങളും മനുഷ്യരേപ്പോലെ അടച്ചിട്ട മുറികളിലേക്ക് മാറിയില്ലെ. പെയ്യുമ്പോൾ മനുഷ്യനു മടുപ്പ്. പിന്നെ എന്തിനു പെയ്യണം?


മഴയ്ക്കൊരു മനസുണ്ടെങ്കിൽ അതു ഇതെല്ലാം കാണുന്നുണ്ടാകില്ലെ? പിന്നെ, പെയ്താലെന്ത് പെയ്തില്ലെങ്കിലെന്തു എന്നു മഴയ്ക്ക് തോന്നിയാൽ അതിനെ കുറ്റം പറയാനാകുമോ?

Thursday, May 23, 2013

പെരുന്തൽമണ്ണയിൽ നിന്നൊരു കത്തു

രാവിലെ അണുവലയിലെ തപാൽ‌പ്പെട്ടി തുറന്നപ്പോൾ പെരുന്തൽമണ്ണയിൽ നിന്നു ഒരു എഴുത്തുണ്ടായിരുന്നു. മാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രോഗം ആരോപിയ്ക്കപ്പെട്ട് കിടക്കയെ ശരണം പ്രാപിച്ച ഒരു കൌമാരത്തിലെത്തിയ ഒരു കുട്ടിയുടേതാണു.

“.............അങ്കിളിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കാറുണ്ടെങ്കിലും പലതും മനസിലാകാറില്ല. എന്നാലും വായിക്കാൻ രസമുണ്ട്. ഫേസ്ബുക്കിൽ വന്ന കാലം മുതൽ വായിക്കുന്നു. ഞാൻ bed ridden ആണു. #$%^& ആണു അസുഖം. അച്ഛൻ വാങ്ങിത്തന്ന ഈ ലാപ്പാണു പുറം‌ലോകവുമായുള്ള എന്റെ ഒരു ബന്ധം. കഴിഞ്ഞ ദിവസം രഞ്ജിനെച്ചേച്ചിയേക്കുറിച്ച് അങ്കിൾ ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ. അതുവായിച്ച് ഞാൻ പൊട്ടിച്ചിരിച്ചു പോയി. എന്റെ ചിരി കേട്ട് അമ്മ ഓടി വന്നു. അമ്മയെ ഞാൻ പോസ്റ്റ് കാണിച്ചു കൊടുത്തപ്പോൾ അമ്മയും ചിരിച്ചു. അച്ഛനും ചേച്ചിക്കും അതു intresting ആയി. ചേച്ചി ഇത്തിരി ഗമയുള്ള ആളാ. അതു നേരത്തെ കണ്ടതാണെന്നു പറഞ്ഞു. ഞാനൊന്നു ചിരിച്ചു കണ്ടതിൽ വീട്ടിൽ എല്ലാർക്കും സന്തോഷം. വല്ലാത്ത വേദനയും മരുന്നു കഴിപ്പുമായി ഞാൻ തളർന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ രക്ഷപ്പെടാമെന്നാണു ഡോക്ടറന്മാർ ഇപ്പോൾ പറയുന്നത്. അങ്കിൾ എന്റെ അസുഖം മാറില്ലെ? എന്തായാലും അങ്കിളിന്റെ ആ പോസ്റ്റ് കിടുവാണു. ഇടയ്ക്കിടെ അതുപോലുള്ളതിടണെ...........”

ആ കുട്ടി രാവിലെ വലിയൊരു ഓർമ്മപ്പെടുത്തലാണു നടത്തിയത്. വെറുതെയെങ്കിലും അതിനെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞു. ഇങ്ങനെയുള്ള വിനിമയമൂല്യം ഉണ്ടെന്നറിയുമ്പോഴാണു നാം മനുഷ്യരാകുന്നത്. ഞാൻ മനുഷ്യനായി. കുട്ടി വേഗം സുഖം പ്രാപിക്കും. പ്രാർത്ഥനകൾ ...........

Monday, May 6, 2013

അദിതി നൽകുന്ന പാഠം

ഒരാഴ്ച മുൻപാണു അദിതി എന്ന കൊച്ചുകുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. അച്ഛനും വളർത്തമ്മയും ചേർന്നു ചെയ്തൊരു കുറ്റമായാണു പോലീസ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതൊരു ക്രൈം മാത്രമായി കാണാനല്ല നമുക്ക് താല്പര്യം. കുറ്റത്തിനു പിന്നിലെ പ്രേരണയെ പലരും കുട്ടിയുടെ പിതാവിന്റെ ജാതിയുമായി ബന്ധപ്പെടുത്തി ആസ്വദിക്കാൻ ശ്രമിച്ചപോലെ തോന്നി. കുറ്റകൃത്യത്തേക്കാൾ അച്ഛനമ്മമാരുടെ പശ്ചാത്തലത്തിനാണു മാദ്ധ്യമങ്ങൾ പ്രാധാന്യം നൽകിയത്. പിതാവ് ജനിച്ച ബ്രാഹ്മണസമുദായത്തിന്റെ വികലമായ കാഴ്ചപ്പാടാണു ആ മരണത്തിനു ഇടയാക്കിയതെന്നു പലരും സൂചിപ്പിച്ചു. യോഗക്ഷേമസഭയ്ക്ക്  പോലും പക്ഷെ അതിലൊരു വിഷമവും തോന്നിയതായി എവിടെയും കണ്ടില്ല. വയ്യാത്ത കുഞ്ഞങ്ങളെ കൊല്ലാമെന്ന രീതി ആ സമുദായത്തിലുണ്ടോ? പിതാവ് ഭാര്യയായി സ്വീകരിച്ച സ്ത്രീ അന്യമതസ്ഥയാണു. എന്നു മാത്രമല്ല മുൻപ് രണ്ടുതവണ വിവാഹിതയായവരുമാണവർ. അതിലൊരാൾ ബ്രാഹ്മണനുമായിരുന്നു. കടുത്ത യാഥാസ്ഥിതിക സ്വഭാവമുള്ള ഒരു ജാതിയിൽ പെട്ടയാൾ ഒരു അന്യമത്സ്ഥയെ, അതും രണ്ടുവിവാഹങ്ങൾ കഴിഞ്ഞ ഒരു സ്ത്രീയെ, ഭാര്യയായി സ്വീകരിക്കുന്നത് പുരോഗമനപരമാണെന്ന ഒരു വാദമല്ലെ യഥാർത്ഥത്തിൽ ഉണ്ടാകേണ്ടത്? അതാരും പറഞ്ഞതുമില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കുറേക്കാലമായി തുടർന്നു വരുന്ന ഒരു വാർത്താപ്രചരണ രീതിയാണു. ഭൂരിപക്ഷത്തിൽ പെട്ട ഒരാൾ തെറ്റ് ചെയ്താൽ ആ‍ കുറ്റം അയാളുടെ സമുദായത്തിനു മൊത്തമായി വരും. ഇത്തരം കുറ്റകൃത്യങ്ങൾ വ്യക്തിനിഷ്ഠമാണു. അതിനു സമുദായത്തിന്റെയോ മതത്തിന്റേയോ പങ്ക് വിരളമാണു. അന്യമതസ്ഥയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയാണു ഇയ്യാൾ ചെയ്തത്. അപ്പോൾ അയാൾ സ്വസമുദായത്തിന്റെ ആചാരങ്ങളെ ഓർമ്മിച്ചില്ല. അയാളെ നയിച്ചതു വ്യക്തിനിഷ്ഠമായ പ്രേരണകൾ മാത്രമായിരുന്നു. അങ്ങനെ ജീവിച്ചു പോരുന്നതിൽ സമുദായമോ പൊതുസമൂഹമോ തെറ്റുകണ്ടില്ല. അപ്പോഴാണു കുറ്റം കൃത്യം നടക്കുന്നത്. പക്ഷെ തെറ്റ് ഉടലെടുത്തുടൻ അതു സമുദായത്തിനു നേർക്കുള്ള വിരൽചൂണ്ടലായി മാറുകയും ചെയ്തു. ഇത്തരം തെറ്റുകൾ സമുദായം പ്രേരിപ്പിച്ചുണ്ടാകുന്ന കുറ്റമായി കാണാൻ പ്രയാസമാണു. എന്നു തന്നെയല്ല മതങ്ങൾ പറയുന്നത് ഇതൊന്നുമല്ല. അതാരും ശ്രദ്ധിക്കാറില്ല. ഒരു മതസ്ഥനായതു കൊണ്ട് ആ മതത്തിൽ പെട്ട വ്യക്തി ചെയ്യുന്ന തെറ്റ് അതിന്റെ പേരിൽ ചുമ്മാ ചാർത്തിക്കൊടുക്കുകയാണു. വ്യക്തികൾ മതത്തിന്റെ പേരു പറഞ്ഞ് ചെയ്യുന്ന കുറ്റകൃത്യങ്ങളെ നാം തീവ്രവാദത്തിലാണു പെടുത്തിയിരിക്കുന്നത്. ഇതു അത്തരത്തിലൊരു കുറ്റമായിരുന്നോ? ഈ കുറ്റാരോപിതൻ ജനിച്ച സമൂഹത്തിൽ അനേകം ആളുകൾ നല്ലമനസ്സോടെ ജീവിച്ചു വരുന്നുണ്ട്. അവർക്ക് ആധുനികരെപ്പോലെ ചിന്താശേഷി ഇല്ലായിരിക്കും. പക്ഷെ അവർ വിശ്വാസപൂർവ്വം ജീവിക്കുകയാണു. അതു മനസിലാക്കാതെയാണു എല്ലാവരും ആ സമുദായത്തിനു മീതേ കുറ്റം ആരോപിക്കുന്നത്. തന്മൂലം ആ സമുദായത്തിലെ പാവങ്ങൾ അവർ അറിയാതെ തന്നെ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. അത്തരമൊരു ആരോപണം സാമൂഹികമായി ഒരു അവമതി ആ സമൂഹത്തിലെ അംഗങ്ങളിൽ ഉണ്ടാക്കുന്നു. അതു കാണാനുള്ള മാനസിക വലുപ്പം നമുക്കെന്തു കൊണ്ടാണു ഇല്ലാതെ പോകുന്നത്? തീവ്രവാദത്തിന്റെ കാര്യത്തിൽ മുസ്ലീം സമുദായം ഈ വാർത്താ രീതിയുടെ ഒരിരയാണു. അതും തീവ്രവാദത്തിൽ മാത്രമാണെന്നു ഒർക്കുക.

ഇതരമതത്തിൽ പെട്ട തെറ്റുകാർ ഉണ്ടാകുക. അവരെ അടയാളപ്പെടുത്തുന്ന രീതി വ്യത്യസ്ഥമായിരിക്കുക എന്നത് അപകടകരമായ ഒരു സംഗതിയാണു. ഇന്ന മതസമൂഹത്തിൽ നിന്നാണു നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പീനൽ കോഡ് മാത്രമേ ബാധകമാകൂ. വേറൊന്നിൽ നിന്നാണെങ്കിൽ സോഷ്യൽകോഡ് കൂടിപരാമർശിക്കപ്പെടും എന്ന അവസ്ഥവരുമ്പോൾ രണ്ടാമത്തെക്കൂട്ടരിലുണ്ടാകുന്ന അധമബോധം രൂക്ഷമായിരിക്കും. നിങ്ങൾക്ക് സുരക്ഷിതത്ത്വം നൽകുന്നത് ഇപ്പോൾ നിങ്ങൾ ജീവിക്കുന്ന രീതിയല്ല എന്നതാകും അതു പുറമേക്ക്  നൽകുന്ന സന്ദേശം. ഇതു അവരുടെ സാമുദായിക ഭദ്രതയെ തകർക്കും. ഇന്ത്യൻ ഭരണഘടമയ്ക്കും ശിക്ഷാനിയമത്തിനും അതീതമാണു അത്തരം അടയാളപ്പെടുത്തലുകൾ.

മുൻപ് സന്തോഷ് മാധവൻ തെറ്റുകാരനായപ്പോൾ അതിന്റെ പാപഭാരമേൽക്കേണ്ടി വന്നത് ഇന്ത്യൻ സന്യാസി സമൂഹമായിരുന്നു. അയാൾക്ക് ഇന്ത്യൻ സന്യാസി സമൂഹത്തിന്റെ ഏതെങ്കിലും പാരമ്പര്യം ഉണ്ടോ എന്നു നോക്കാതെയാണു അയാളുടെ പേരിൽ എല്ലാ സന്യാസിമാരേയും ആക്ഷേപിച്ചത്. ശാശ്വതീകാനന്ദയ്ക്കു നേരെ മാദ്ധ്യമങ്ങളും പൊതുസമൂഹവും അവഹേളനം ചൊരിയുമ്പോൾ ഇതര സന്യാസത്തിൽ പെട്ട രണ്ടു പുരോഹിതന്മാർക്കെങ്കിലും എതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുകയായിരുന്നു. ശ്വാശതീകാനന്ദയെ ആഘോഷപൂർവ്വം ജനങ്ങളിൽ എത്തിച്ചിരുന്ന ഒരു മാദ്ധ്യമത്തിന്റെ കുടുംബവഴക്ക് അക്കാലത്തു നടക്കുന്നുണ്ടായിരുന്നു. അതിനു മാദ്ധ്യസ്ഥം വഹിക്കാൻ ക്ഷണിച്ചു കൊണ്ടുവന്നത് അക്കാലത്തേ പ്രമുഖനായ ഒരു ഇന്ത്യൻ സന്യാസിയേയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രാഭവത്തിനൊപ്പം ഇന്ത്യൻ സന്യാസത്തിന്റെ ശ്രേഷ്ഠതയും അംഗീകരിച്ചു കൊണ്ടായിരുന്നു ആ മാദ്ധ്യസ്ഥം എന്നു എല്ലാവർക്കും അറിവുള്ളതാണു.

ഒരു വിഭാഗത്തോട് കാണിക്കുന്ന ഇത്തരം ഋണാത്മക മനോഭാവം ആരും തന്നെ രാഷ്ട്രീയപ്രവർത്തകരോടോ മറ്റുള്ളമതങ്ങളുടെ കാര്യത്തിലോ കാണിക്കാറില്ല. എല്ലാപാർട്ടികളിൽ പെട്ടവരും വാണിഭവങ്ങളിൽ പെട്ടിട്ടുണ്ട്. എന്നിട്ടും ആ പാർട്ടിയിലെ അംഗങ്ങൾ മൊത്തമായി അപലപിക്കപ്പെടുന്നത് ഇന്നേ വരെ നാം കണ്ടിട്ടില്ല. പ്രമുഖരായ ഒരുപിടി ന്യൂനപക്ഷ നേതാക്കന്മാർ ആരോപണവിധേയരായപ്പോഴും അവരുടെ സമുദായങ്ങളേയോ അവരുൾപ്പെട്ട രാഷ്ട്രീയകക്ഷികളേയോ അപകീർത്തിപ്പെടുത്താൻ ആരും തുനിഞ്ഞില്ല. കൊലക്കുറ്റമുൾപ്പെടെ തെറ്റുകൾ ആരോപിക്കപ്പെട്ട പുരോഹിതന്മാർ ഇവിടെ ഉണ്ടായിട്ടും ഭൂരിപക്ഷമതം ആക്രമിക്കപ്പെടുന്നതുപോലെ ആക്രമിക്കപ്പെട്ടു കണ്ടതുമില്ല. ഇതൊന്നും കാണിക്കാനും പാടില്ല. ആ കീഴ്വഴക്കം ബാക്കിയുള്ളവർക്കു കൂടി ബാധകമാക്കണ്ടെ?
അങ്ങനെ ചെയ്യാതെ വരുമ്പോൾ ഈ പ്രചരണ രീതിക്ക് പിന്നിൽ അനഭിലഷണീയമായ ഗൂഡാലോചന ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല. ഒരു വ്യക്തി കുറ്റം ചെയ്തിട്ട് അതിന്റെ പാപം മുഴുവൻ അയാളുടെ സമൂഹത്തിനു മുകളിൽ വച്ചു കെട്ടുന്നത് ആ സമുദായത്തിന്റെ ഭദ്രതനശിപ്പിക്കാനാണെന്നു തോന്നിപ്പോകും. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് ഏതു കുറ്റവാളിയേയും നിർവ്വചിക്കാമെന്നിരിക്കെ, അതിനു പുറത്തു പോയി ഒരു സമൂഹത്തെ തന്നെ കുറ്റവാളികളായി ചിത്രീകരിക്കുന്ന രീതി ആശാസ്യമാണോ എന്നു പുരോഗമനവാദികൾ ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.