Thursday, January 26, 2012

ചികിത്സാ നിരീക്ഷണ കമ്മീഷൻ സ്ഥാപിക്കണം

ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?

നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ ചികിത്സ കിട്ടണം. അതിനു ഇക്കാലത്ത് സമീപിക്കാവുന്നത് ഒരു ഡോക്ടറെ / ആശുപത്രിയെയാണ്. അവിടെ പലവിധ പരിശോധനകൾക്ക് നിങ്ങൾ വിധേയമാകുന്നു. എന്നിട്ടാണു രോഗം നിശ്ചയിക്കപ്പെടുന്നത്. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മരുന്നു കഴിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യുന്നു. ചിലപ്പോൾ അയവങ്ങൾ മാറ്റിവയ്ക്കാം. എന്തായാലും നിങ്ങൾ ഒരു  മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുന്നു. അതു കഴിയുമ്പോൾ അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും. ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി വീട്ടിലേക്ക് മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. മറ്റുള്ളവർക്ക് ബാദ്ധ്യതയും പ്രാരാബ്ധവുമായി ജീവിതാശ നശിച്ച് മരിക്കും. അല്ലാതെ ആശുപത്രി ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധം തുച്ഛമായാണു കാണപ്പെടുന്നത്. ഇതൊക്കെയല്ലെ ഒരു മലയാളി പേഷ്യന്റിന്റെ സാധാരണ അനുഭവങ്ങൾ. ആരോഗ്യാർത്ഥികൾ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നതിൽ ആശുപത്രി സംവിധാനങ്ങൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നറിയാൻ ഇന്നു ഒരു സംവിധാനവും ഇന്നില്ല.

ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ ചികിത്സ കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ എന്തു ചെയ്യും? എന്തെങ്കിലും വഴി ഈ ഭൂമിമലയാളത്തിൽ ഉണ്ടോ? അതൊക്കെ പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ എവിടെയും ഉള്ളതായി അറിവില്ല. ഒരു തരം ബ്രിട്ടീഷ് ഹൈറാർക്കിയാണു മോഡേൺ മെഡിസിന്റെ രംഗത്തു.

ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന വിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ നോക്കണം. അതിനിടയിൽ രോഗി പീഢിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഒരു വഴിയില്ല.

പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല. അപ്പോൾ ഡോക്ടർ ന്യായമായും ആശുപത്രിയുടെ സാമ്പത്തിക കാര്യ മാനേജർ പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനായിത്തീരും. അയാൾക്കാണെങ്കിൽ രോഗി ഒരു ചരക്ക് മാത്രമാണു. ചികിത്സ വിൽക്കാൻ വച്ചിരിക്കുന്ന ഉൽ‌പ്പന്നവും. ഡോക്ടർ ചരക്ക് വിൽക്കാനുള്ള ഉപകരണം. അതെങ്ങനെ ലാഭകരമായി കച്ചോടം ചെയ്യാമെന്നേ ഫിനാൻഷ്യൽ മാനേജർ ചിന്തിക്കു.

അപ്പോൾ ഫിനാൻസ് മാനേജർ എന്തു ചെയ്യും? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം എന്നു ഡോക്ടർക്ക് നിർദ്ദേശം കൊടുക്കും. നല്ല ഡോക്ടറാണെങ്കിൽ കൂടി പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കിയാൽ പോലും, സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ അയാൾ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്തണമെന്നു നിർബ്ബന്ധമൊന്നുമില്ല. പണമുണ്ടാക്കാനുള്ള ഒരു വഴി ടെസ്റ്റുകൾ ഉപയോഗിക്കപ്പെടണമെന്നു മാത്രമേയുള്ളു. ചില ഡോക്ടറന്മാരുണ്ട് ടെസ്റ്റ് നടത്തണ്ടെങ്കിൽ അത് കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും.

ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. സ്കാൻ വീഡിയോ സഹിതമായിരുന്നു റിപ്പോർട്ട്. എന്നാൽ ആ ഹതഭാഗ്യയായ സ്ത്രീ തന്റെ ‘ചൈൽഡ് ഫാക്ടറി’ ഡീകമ്മീഷൻ ചെയ്തിട്ട് 11 കൊല്ലമായിരുന്നു. അവർ സരസയായതു കൊണ്ട് ഡോക്ടറോട് ചോദിച്ചു: “ഇവിടെ ഈ സംവിധാനമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരായിരം പേരെ ഇങ്ങോട്ട് അയച്ചേനെ” ഡോക്ടർക്കും മാനേജർക്കും വളിച്ച മുഖവുമായി ഇരിക്കാനേ കഴിഞ്ഞുള്ളു. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു. അത് നിർത്തിക്കാൻ ചികിത്സക്ക്  ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം മാവേലിക്കരയിലെ ആ ഹോസ്പിറ്റലിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.

കേരളത്തിന്റെ അയൽ‌സംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു അതിൽ നായകനായി അഭിനയിച്ചത്.

അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. ഇതൊന്നും വിശകലനം നടത്താൻ പ്രയാസമാണു. ചിലതൊക്കെ അപ്പോൾ അത്യാവശ്യമാകും. എന്നാൽ അനാവശ്യ മാനേജുമെന്റുകൾ നടത്തുന്നതോ? രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആശുപത്രികൾ അതു ചെയ്യുന്നത്. ചിലതൊക്കെ ഡോക്ടറന്മാർ അറിയാറു പോലുമില്ല. അപകടത്തിൽ ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗി. അയാളുടെ എല്ലുകൾക്കും ഒടിവുണ്ട്. രോഗി എതാണ്ട് മരിക്കുമെന്നു ഉറപ്പായപ്പോൾ അസ്ഥികൾ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തണമെന്നു ആശുപത്രി നിർബ്ബന്ധം പിടിച്ചു. രോഗിയുടെ ഡോക്ടറായ ഒരു ബന്ധുവിനു ഒരു സംശയം തോന്നി. അയാൾ രോഗിയെ നിരീക്ഷിച്ചപ്പോൾ ഒരു സംശയം മസ്തിഷ്കമരണം സംഭവിച്ചില്ലേ? പിന്നെന്തിനാ പ്ലേറ്റിടണമെന്നു അവർ പറയുന്നത്.  ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. മെറിറ്റിൽ പ്രവേശനം നേടി, നന്നായി പഠിച്ച്, പി.എസ്.സി ടെസ്റ്റെഴുതി സർക്കാരിൽ ജോലിനേടിയ ഒരാളായതു കൊണ്ടാവും ആ ഡോക്ടർക്കങ്ങനെ തോന്നിയത്. എന്തായാലും അദ്ദേഹത്തിനു അങ്ങനെ തോന്നിയതു കൊണ്ട് രോഗി പ്രവർത്തിച്ചിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിനു 1.25 ലക്ഷം രൂപ നഷ്ടമായില്ല.

വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഈ രോഗത്തിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”

അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.

വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുന്നുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല ഒരു സംശയമാണു. കാരണം അവയുടെ മുടക്കുമുതൽ അത്രയ്ക്ക് ഭീമമാണു.

അപ്പോൾ എവിടെക്കയോ എലികൾ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?

രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടും?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?

അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻ‌കുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.

ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.

ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?

ആത്മകഥകൾ എന്തിനു വായിക്കണം?

ആത്മകഥാകൃത്തുക്കൾ കഥ തുടങ്ങുമ്പോൾ പറയുന്ന ഒരു പല്ലവിയുണ്ട്. എല്ലാ സത്യവും പറയില്ല. അത് മറ്റു ചിലരെ വേദനിപ്പിക്കും. അങ്ങനെയാണു ആത്മകഥകൾ തുടങ്ങാറ്. അതാണു ഏറ്റവും വലിയ നുണ. ആത്മകഥ എന്ന പേരിനെ നിഷേധിക്കുന്ന ഒരു പ്രയോഗമാണത്. തന്റെ പ്രിയങ്ങളും മനസിന്റെ നിഗൂഢതകളും തുറന്നു കാട്ടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണു ആ മുങ്കൂർ ജാമ്യമെടുപ്പ്. എന്റെ സത്യാന്വേഷണ പരീക്ഷകൾ പോലും അതിൽ നിന്നും വ്യത്യസ്ഥമല്ലെന്നു ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. സത്യത്തെ അന്വേഷിച്ചു പോയ ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ്സ് പ്രസിഡന്റെ സ്ഥാനത്തു നിന്നും മാറ്റാൻ സത്യഗ്രഹം കിടന്ന ആളാണു. എന്താണു അതിനു കാരണം? സാങ്കേതികമായി ചില ന്യായങ്ങൾ പറയുന്നുണ്ടെങ്കിലും നെഹൃവിനോട് തനിക്കുള്ള പ്രിയവും വിധേയത്വമാണു അതിന്റെ പ്രേരണയെന്നു അദ്ദേഹം തുറന്നു പറയുന്നില്ല. അപ്പോൾ തന്നെ സത്യാന്വേഷണ പരീക്ഷകൾ അസത്യാന്വേഷണ പരീക്ഷകളായി മാറുന്നു. നമ്മുടെ നാട്ടിലെ ചവറു വ്യക്തിത്വങ്ങൾ ആത്മകഥ എന്ന പേരിൽ എന്തൊക്കെയാണു വച്ചു കാച്ചുന്നത്. അതൊക്കെ നാം ഘോഷത്തോടെ കൊണ്ടു നടത്തുന്നു. ഗാന്ധിക്ക് കഴിയാത്തത് ഇവരിൽ നിന്നു നാം പ്രതീക്ഷിക്കുന്നു. കഷ്ടം!

ആത്മകഥ കൊണ്ട് എന്തു പ്രയോജനം? അതു മനസിലാക്കിയാവണം ഇ.എം.എസ് ആത്മകഥ എഴുതാതെ വിട്ടത്. ആത്മകഥ എന്ന പേരിൽ അദ്ദേഹം പുറത്തു വിട്ടത് അന്നത്തെ കേരള സാമൂഹികാവസ്ഥയും പാർട്ടി ചരിത്രവുമായിരുന്നു. അതു പോലും അപൂർണ്ണവും പക്ഷപാതപരവുമാണെന്നു പറയാതെ തരമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അതു അദ്ദേഹത്തിനു ഒരാവശ്യമായിരുന്നതു കൊണ്ട് ഇ.എം.എസ്സിന്റെ ആത്മകഥയെ സാധാരണ ആത്മകഥ എന്ന രീതിയിൽ കാണേണ്ടതില്ല.

ആത്മകഥാ ചരിത്രത്തിൽ വ്യത്യസ്ഥമായ ഒന്നാണു കവിയുടെ കാൽ‌പ്പാടുകൾ. എന്നാൽ അതു ആത്മകഥയേക്കാൾ ഉപരി ഒരു കവിതയാണു. പി.കുഞ്ഞിരാമൻ നായർക്ക് ചേരുന്ന ഒരു കൃതി.

എം.കെ.കെ നായരുടെ ആത്മകഥ തന്റെ വ്യഥകളുടെ ഒരു ചരിത്രമാണെന്നു പറയാം. തന്റെ ഈഗോയെ പരമാവധി മാറ്റി നിർത്തി ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹം ശ്രമിച്ചു. അതും ആദരണീയം. എന്നാൽ മലയാറ്റൂരിന്റെ സർവ്വീസ് സ്റ്റോറി വായനാ സുഖമുണ്ടെങ്കിലും ബ്യൂറോക്രസിയുടെ പ്രചാരണപുസ്തകമാണു.

എല്ലാ ആത്മകഥകളിലും എഴുത്തുകാരൻ അവനവനെ വിശകലനം ചെയ്യുന്നതിനു പകരം സമൂഹത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താനാണു ശ്രമിക്കുന്നത്. അതു ചെയ്യുമ്പോൾ അവർ ചെയ്ത പാതകങ്ങൾ മറച്ചു വയ്ക്കും. ഗാന്ധിജി സുഭാഷ് ബോസിന്റെ കാര്യത്തിൽ ചെയ്ത പോലെ. നളിനി ജമീലയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥയിൽ പോലും അതു കാണാം.

ശരിക്കാലോചിച്ചാൽ ആത്മകഥ കൊണ്ട് എന്തു പ്രയോജനം? മറ്റൊരാളുടെ ജീവിതം വേറൊരാൾക്ക് ജീവിക്കാനാവില്ല. എന്നു മാത്രമല്ല ആത്മകഥയ്ക്ക് വലിയൊരു ദോഷവുമുണ്ട്. എഴുത്തുകാ‍രന്റെ ജീവിതവീക്ഷണത്തോടും ഈഗോയോടും താദാത്മ്യം പ്രാപിക്കേണ്ടി വരും. അതു വായനക്കാരന്റെ ജീവിതത്തെ ഒന്നുകൂടി സങ്കീർണ്ണമാക്കും. എല്ലാ ജീവനും വാസനാ ബദ്ധമായിട്ടാണു കർമ്മ കലാപങ്ങളിൽ ഏർപ്പെടുന്നത്. അതു തന്നെ ജീവിച്ചു തീർക്കാനും ചിന്തിക്കാനും ധാരാളം. അതിനിടയിൽ മാറ്റൊരാളുടെ വാസനാജാലത്തിന്റെ ചുമടുകൂടി എന്തിനു എടുക്കണം? ആ വാസകളെക്കൂടി നാം കൂടെക്കൂട്ടേണ്ടി വരുമ്പോൾ എന്താകും കഷ്ടപ്പാടുകൾ. അങ്ങനെ ഉയർന്നു വന്ന ഒരു താരമാണു അന്നാ ഹസ്സാരെ. ഗാന്ധിയുടെ ആത്മകഥയുടെ പ്രചാരമാവില്ലെ (എഴുതിയതും പറഞ്ഞു കേട്ടതും) ഹസ്സാരെയേ വിശുദ്ധനാക്കാൻ നോക്കുന്നതിന്റെ പിന്നിൽ.

ഇന്ത്യയിൽ ശ്രദ്ധേയമായ ഒരു ആത്മകഥയുണ്ട്. പക്ഷെ അതാർക്കും അംഗീകരിക്കാൻ ഇഷ്ടമില്ല. അത് വ്യാസന്റെ ആത്മകഥയാണു. മഹാഭാരതം എന്നാണു അതിന്റെ പേർ. ജീവന്റെ ആദ്യചലനം മുതൽ കർമ്മകലാപങ്ങളിലൂടെ മോക്ഷത്തിലേക്കുള്ള യാത്ര. വ്യാസൻ അതു ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ഓരോ കഥാപാത്രവും താൻ തന്നെയാണെന്നു സത്യസന്ധതയോടെ അദ്ദേഹം പറയുന്നു. ദുര്യോധനനും, ധർമ്മപുത്രരും, കൃഷണനും, ശകുനിയുമെല്ലാം തന്റെ തന്നെ ആർക്കീടൈപ്പുകൾ എന്നു അ പറയാൻ വ്യാസനു മടിയില്ല. ആ ഭാവനയുടെ ഉദാത്തതയിലേക്കുറ്യരുന്ന സത്യസന്ധമായ ഒരു ആത്മകഥ ചൂണ്ടിക്കാട്ടുവാനുണ്ടോ?

Wednesday, January 25, 2012

അന്നം



അന്നമാണു സർവ്വം. വെറുതെ പറയുന്നതല്ല. നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകുമോ അന്നത്തെക്കുറിച്ചു? ഒരു കുഞ്ഞ് വളരുന്നത് ശ്രദ്ധിച്ചാലതറിയാം. ശരീരപോഷണത്തിനു വേണ്ടത് അത് ആഹരിക്കുന്നു. ശരീരം സ്വയമേവ അതിനെ രക്ത, മജ്ജ, മാംസ ശുക്ലാദികളായി പരിണമിപ്പിച്ച് ശരീരത്തെ പോഷിപ്പിക്കുന്നു. ശരീരവും മനസും എങ്ങനെയായിത്തീരണമെന്നത് അന്നത്തെ ആശ്രയിച്ചിരിക്കും.

അന്നമെന്നു കേൾക്കുമ്പോൾ നാം കഴിക്കുന്ന ആഹാരത്തേയാണു ഓർക്കുക. അത് സ്ഥൂലാന്നം. സൂക്ഷ്മാന്നങ്ങൾ വേറെയുണ്ട്. നമ്മുടെ കാഴ്ചകൾ, കേൾവികൾ, ആലോചനകൾ. സ്ഥൂലാന്നത്തേക്കാൾ സൂക്ഷിക്കേണ്ടത് അവയാണു. അവ ഉള്ളിലേക്ക് ചെന്നാൽ സൂക്ഷ്മമായി പ്രവർത്തിക്കുന്നതു നാം അറിയണമെന്നില്ല. ഇതു കൊണ്ടായിരിക്കണം പണ്ടുള്ളവർ കുട്ടികളെ മുതിർന്നവരുടെ കാര്യത്തിൽ ഇടപെടീക്കാതിരുന്നത്. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ വരുന്നത് അവർ വിലക്കി. നിഷിദ്ധകാര്യങ്ങളും പ്രായപൂർത്തിയായവർക്കും ഇണകൾക്കും ബാധകമായ കാര്യങ്ങളും അവരിൽ നിന്നും മറച്ചു വച്ചു. ഇന്നു കുട്ടികൾക്ക് എല്ലാം സ്വാധീനത്തിലാണു. പല വീടുകളിലും മുതിർന്നവർക്ക് പകരം തീരുമാനമെടുക്കുന്നതു പോലും കുട്ടികളാണു. ഇതൊക്കെ അവർ പുറത്തുനിന്നു അന്നമായി സ്വീകരിച്ച്, മനസിൽ  സ്വാംശീകരിച്ച് ക്രിയയാക്കി മാറ്റിയവയാണു. ആധുനിക മാദ്ധ്യമങ്ങൾ അതിനു ഒരുപാട് സഹായിച്ചു.

ദൃശ്യശ്രവ്യമാദ്ധ്യമങ്ങളിലൂടെ കുട്ടികൾ ആഹരിക്കുന്ന ചിത്രങ്ങളും, വിവരണങ്ങളും, വികാരങ്ങളും, സന്ധികളും കുട്ടികളെ വളരെ വ്യത്യസ്ഥരാക്കുന്നു. അവരുടെ ഭാവനയും പ്രവർത്തികളും അസ്വാഭാവികമാകുന്നു. അവയെ പരിഹരിക്കാനാവാതെ ശിശുമന:ശ്ശാസ്ത്രം ഇന്നു പാടുപെടുകയാണു. കാർട്ടൂൺ ചിത്രങ്ങളും, ഭീകരസിനിമകളും അവരുടെ ജനിതകങ്ങളിൽ അനേകവിധം ആന്ദോളനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭാവസ്ഥയിൽ അമ്മമാർ കാണുന്നതും കേൾക്കുന്നതുമായ ജീവിത വിരുദ്ധമായ സന്ദേശങ്ങൾ, ഓട്ടിസം പോലുള്ള രോഗങ്ങൾ ഉണരാൻ കാരണമാകുമോ എന്നു അന്വേഷിക്കുന്നത് ഉചിതമായിരിക്കും.

സ്ഥൂലാന്നം കഴിച്ചാൽ അതിനനുഗുണമായ ശാരീരിക മാറ്റമുണ്ടാകുമെന്നു ആർക്കും തർക്കമില്ല. സൂക്ഷ്മാന്നവും അതു പോലെ തന്നെ പ്രവർത്തിക്കില്ലെ എന്നാലോചിക്കുന്നത് രസകരമായിരിക്കും. നമ്മുടെ സാമൂഹികാവസ്ഥയിലും കുടുംബവ്യവസ്ഥിതിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അതു വച്ച് പഠിക്കണം. അതിനു മാദ്ധ്യമസന്ദേശങ്ങൾ എത്രത്തോളം ഇടയാക്കീട്ടുണ്ട് എന്നന്വേഷിക്കണം.

Tuesday, January 24, 2012

ഇതാണു തമാശ!

“1900 ത്തിൽ മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം 37 വയസ്സായിരുന്നു. 2000 ൽ അത് 70 ആയി. ശാസ്ത്രപുരോഗതി മനുഷ്യായുസ്സ് വർദ്ധിപ്പിക്കാൻ എങ്ങനെ സഹായിച്ചു എന്നതിന്റെ തെളിവാണിത്. ഗവേഷണത്തിന്റെ കുതിച്ചുചാട്ടം ഇങ്ങനെ തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്കും മനുഷ്യായുസ്സ് 100 ൽ കവിഞ്ഞു കൂടായ്കയില്ല.”

പത്മവിഭൂഷൺ ഡോ. വിജയരാഘവൻ
(ഹൃദ്രോഗവിദഗധൻ - 2012 ജനവരി 24 മാതൃഭൂമി ദിനപ്പത്രത്തിനു നൽകിയത്)

ഡോക്ടർ ഇത് കാര്യമായിട്ട് പറഞ്ഞതോ, ന്യൂനോക്തിയിൽ പറഞ്ഞതോ? ന്യൂനോക്തിയാവാനാണു സാധ്യത. പത്രക്കാരനു അതു മനസിലായിക്കാണില്ല.

പത്രത്തിനു നൽകിയ ഈ കമന്റ് സൂക്ഷ്മമായി ഒന്നു പരിശോധിച്ചാൽ അതിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫലിതം അടങ്ങിയിരിക്കുന്നത് കാണാം. മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ സത്ഫലങ്ങൾ ഉളവാക്കുന്നു. അങ്ങനെയുള്ള സത്ഫലങ്ങൾ മനുഷ്യായുസ്സിനെ 100 ൽ എത്തിക്കും. അപ്പോൾ നമുക്ക് പിന്നിലേക്ക് ഒന്നു ചിന്തിക്കാം. ഒന്നര നൂറ്റാണ്ട് മുൻപ് മലയാളിയുടെ ആയുസ്സ് ഏതാണ്ട് നൂറിനടുത്തു തന്നെയായിരുന്നു. കുടുംബചരിത്രങ്ങളിലേക്ക് ആരു പോയി നോക്കിയാലും അതു മനസിലാകും. ഡൊക്ടർക്കും അതിൽ സംശയമുണ്ടാവില്ല. അന്നു അതെങ്ങനെയാണു സാധിച്ചെടുത്തത്. അക്കാലത്തെന്തോ കാര്യമായ ശാസ്ത്ര ഗവേഷണം നടത്തിട്ടുണ്ട്. അതെന്താ‍യിരിക്കുമെന്നു ആലോചിക്കുന്നത് നല്ലതാണു.

അപ്പോൾ 37 എന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത് മലയാളിയുടെ ആയുസ്സിന്റെ കണക്കാവില്ല. ജനന മരണങ്ങൾ ഇന്നത്തെ രീതിയിൽ ശാസ്ത്രീയമായി കേരളത്തിൽ ക്രോഡീകരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? ഒരു 80 കൊല്ലം. അതിനപ്പുറം സാദ്ധ്യതയില്ല. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആശുപത്രികൾ വന്നതിൽ‌പ്പിന്നെയാണു അത്തരമൊരു കണക്കെടുപ്പിന്റെ ആവശ്യമുണ്ടായത്. നാട്ടിൽ നിലവിലുള്ള വൈദ്യത്തെ ഇകഴ്ത്താനും മാഞ്ചസ്റ്ററിലെ കെമിക്കൽ കമ്പനികളുടെ രാസവസ്തുക്കൾ വിറ്റഴിക്കാനും അവർക്ക് ഒരു സ്റ്റാറ്റിസ്റ്റിക്സ് വേണം. അതിൽ നിന്നാണു ജനന മരണങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്. ആ കണക്കുകൾ ഭാഗീകമാണു. അതിനെ കേരളത്തിന്റെ മൊത്തം കണക്കായി എടുക്കാനാവില്ല. ഇതു നമ്മളേക്കാൾ നന്നായി ഡോക്ടർക്ക് അറിയാം.

അപ്പോൾ ശരാശരി ആയുർദൈർഘ്യം പറഞ്ഞിരിക്കുന്നത് ലോകത്തിന്റെ കണക്കാണു. അതിൽ തെറ്റുമില്ല. ദാരിദ്ര്യം,പട്ടിണി, യുദ്ധങ്ങൾ, ജീവിക്കാനുള്ള കഠിനശ്രമങ്ങൾ കാരണം യൂറോപ്പും പാശ്ചാത്യരാജ്യങ്ങളും നട്ടം തിരിയുകയായിരുന്നു. പോഷകാഹാര പ്രശ്നങ്ങളായിരുന്നു മരണത്തിനു കൂടുതലും കാരണമായത്. അതു കൊണ്ടാണല്ലോ യു.എൻ പോഷകാഹാര സ‌മൃദ്ധിക്കു വേണ്ടി നിലകൊള്ളാൻ ഒരു വിഭാഗം തന്നെ ഉണ്ടാക്കിയിർക്കുന്നത്.

മറ്റൊരു കാരണമുള്ളത് ആ ദേശങ്ങളിൽ ആയുർവ്വേദം പോലെ ശാസ്ത്രീയ അടിത്തറയുള്ള ഒരു വൈദ്യശാസ്ത്രം നിലനിന്നിരുന്നില്ല എന്നുള്ളതാണു. പ്രാകൃത വൈദ്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിനെ പരിഷ്കരിച്ചതാണു മോഡേൺ മെഡിസിൻ. മൊഡേണ്മെഡിസിനുള്ള അപാകത അത് യന്ത്ര മാതൃകയിൽ സ്ഥാപിച്ചിട്ടുള്ള ഒന്നാണെന്നതാണു. യുദ്ധകാലത്ത് അത് ഫലപ്രാ‍പ്തിയോടെ പ്രവർത്തിക്കുന്നത് കാണാം. എന്നാൽ തുടർന്നിങ്ങോട്ട് അത് പ്രതിസന്ധി നേരിടുന്ന കാഴ്ചയാണു നമുക്ക് മുന്നിൽ. മെഡിക്കൽ രംഗം ഭിഷഗ്വരമാരുടെ കൈവിട്ട് ഇന്നു രാസവ്യവസായികളുടെ കയ്യിലാണു. അവരുടെ ലാഭേച്ഛയ്ക്കനുസരിച്ചാണു ഇന്നു ആ രംഗത്തു നടക്കുന്ന ഗവേഷണങ്ങൾ.

അപ്പോൾ ഡോ.വിജയരാഘവൻ തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നത് ഈ ഗവേഷണങ്ങളെ ഒന്നു പരിഹസിക്കാൻ തന്നെയാവണം. വളരെ പെട്ടെന്നു വളരെയധികം ആളുകളിൽ ഒരു മെഡിക്കൽ മാനേജുമെന്റ് നടത്തി ലാഭവുമായി പിൻ‌വാങ്ങുക എന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായികളുടെ രീതി. അതിനെ അംഗീകരിക്കാത്ത ഒരാളാണു അദ്ദേഹം. അതിന്റെ ഇരകളെ ആശ്വസിപ്പിക്കാൻ എന്നും തയ്യാറായിട്ടുമുണ്ട് ഈ ഡോക്ടർ.

1960 ൽ 40 നു അടുത്ത് പ്രായമുള്ളവരാണു ആശുപത്രികളിൽ എത്തിയിരുന്നതെന്നു പ്രസ്താവനയുടെ തുടർച്ചായി കാണാം. 2010 ആയപ്പോഴേക്കും അത് 60 ആയി എന്നു വാർത്ത തുടരുന്നു. ഇവിടെ തൊട്ട് തമാശ ആരംഭിക്കുകയാണു. പീഡിയാട്രിക്ക് ഒ.പിയുടെയും ഐപിയുടേയും കണക്കെത്ര? 40 വയസുള്ളവർ വരുന്നില്ലെങ്കിൽ അവർ എവിടെപ്പോയി? ആശുപത്രിയിലുമില്ല, വീട്ടിലുമില്ലെങ്കിൽ പിന്നെ അവരെവിടെയാണു? കല്ലറകളിൽ എന്നാണോ മാദ്ധ്യമൻ ഉദ്ദേശിക്കുന്നത്? ഈ പത്രത്തിന്റെ ചരമക്കോളം ഒന്നു പരിശോധിച്ചാൽ നമുക്ക് കാണാം, ശരാശരി 40 വയസ്സുള്ളവരുടെ മരണ സംഖ്യ.

പിന്നെ ചുറ്റിനും ഒന്നു നോക്കു. ദിവസേന എന്തെങ്കിലും ഒരു മരുന്നു കഴിക്കാത്തവർ എത്രപേരുണ്ട്? ഇവരൊക്കെ സ്വയം ചികിത്സിക്കുന്നവരാണോ? അവർ ആശുപത്രിയിൽ ചെന്നിട്ടാണു മരുന്നു കുറിപ്പിക്കുന്നതെങ്കിൽ അവരുടെ കണക്ക് എവിടെപ്പോയി? അതോ അവരൊക്കെ മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് മറ്റ് ശാഖകളിലാണോ ഇപ്പോൾ ചികിത്സ?

ഡോ. വിജയരാഘവന്റെ മുഖക്കുറിപ്പോടെ മാതൃഭൂമിയിൽ ആരംഭിച്ചിരിക്കുന്ന പരമ്പര മെഡിക്കൽ രംഗത്തിന്റെ പരാധീനതയിൽ നിന്നു ഉടലെടുത്തതാണു. എനിക്ക് തോന്നുന്നത് വൻ‌കിട ആശുപത്രികളിൽ ആളുകൾ കുറഞ്ഞു തുടങ്ങി എന്നാണു. അവിടേക്ക് ആളെ ആകർഷിക്കാനുള്ള വാർത്താ-പരസ്യങ്ങളാവണം ഇത്തരം ലേഖനപരമ്പരകൾ. കഴിഞ്ഞ ദിവസം ഒരു ദൃശ്യമാദ്ധ്യമത്തിലും കണ്ടു ഇത്തരമൊരു ആളേ പിടുത്തം. കാര്യം സമദൂരമെന്നൊക്കെ തോന്നിച്ചാലും ചർച്ച ഒരു പ്രത്യേക ഡോക്ടറുടെ വീരേതിഹാസത്തിന്റെ പ്രചരണമാണു. ജനം തീരുമാനിക്കട്ടെ. എന്തു വേണമെന്നു.