Tuesday, November 18, 2014

മലയാളി എന്ന മരിച്ച സമൂഹം

മലയാളി ഒരു മൃതസമൂഹമാണു!
അവനു ജീവിതമില്ല. അനുഷ്ഠാനങ്ങൾ മാത്രമേയുള്ളു.

ഒരു മലയാളിജീവന്റെ ഉല്പത്തി മുതൽ അതു തുടങ്ങുന്നു. ഗർഭം ധരിച്ചാൽ ആനന്ദമല്ല. ആശുപത്രികളിൽ പോയി അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനാണു തിടുക്കം. പിന്നെ വിദ്യാഭ്യാസമെന്ന അനുഷ്ഠാനം. വളരുന്നതു മത്സരങ്ങൾക്കുള്ള അനുഷ്ഠാനങ്ങളിലൂടെ. അതിനിടയിൽ എങ്ങുമില്ലാത്ത ലൈംഗികോപാസനകൾ. മതചാരങ്ങളും രാഷ്ട്രീയവുമായ അനുഷ്ഠാനങ്ങൾ വേറെ. നിഷ്കളങ്കമായ മലയാളി മനസുകൾ എവിടെയുമില്ല. ഏതിലൊക്കെയോ പാകപ്പെട്ടു അനുഷ്ടാനങ്ങൾ പൂർത്തീകരിക്കാൻ ഇരിക്കുന്നവനാണു മലയാളി. അത്തരം മനസുകളിൽ എങ്ങനെ ജീവൻ സ്പന്ദിക്കും?

ഒരു മലയാളിയും മറ്റൊരുജീവനെ വികാരങ്ങളോ, ജീവിതമോ,  സ്വതന്ത്രസ്വത്വമുള്ളതോ ആയ പ്രകൃതിയുടെ വ്യത്യസ്ഥസൃഷ്ടികളായി കാണുന്നില്ല. താനൊഴികെ ഒന്നിന്റേയും വാക്കുകളോ. ചോദനകളോ, ചേഷ്ടകളോ അംഗീകരിക്കുന്നില്ല.

മനസുതുറന്നു സംസാരിക്കാനോ ഉള്ളിലുള്ളതു അതുപോലെ പ്രകടിപ്പിക്കാനോ ഒരു മലയാളിക്കും കഴിയില്ല. എല്ലാ സംവേദനങ്ങൾക്കും മുങ്കൂർ ചിട്ടപ്പെടുത്തിയ  ശീലങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്.

അവൻ ഉച്ചരിക്കുന്ന ഓരോവാക്കിനും അർത്ഥങ്ങൾ വേറെയാണു. അനുഭവിച്ചറിഞ്ഞ വാക്കുകളല്ലാ മലയാളി ഉപയോഗിക്കുന്നതു. ഓരോത്തനും രഹസ്യമായി  സൂക്ഷിക്കുന്ന ഒരു അനുഷ്ഠാന നിഘണ്ടുവുണ്ട്. അതിൽ നോക്കിയാണു മലയാളി സംസാരിക്കുന്നതു. ഇങ്ങനെ പറഞ്ഞാൽ ഇങ്ങനെയാണു അർത്ഥമെന്നു അതിൽ പറയുന്നുണ്ട്. അതു കൊണ്ടുതന്നെ മലയാളി സംസാരിക്കുന്നതു പൊട്ടിയ ചെണ്ടയിൽ കൊട്ടി ശബ്ദമുണ്ടാക്കുന്നതുപോലെ വികൃതമാണു. അതിനു ആത്മാർത്ഥതയില്ല. ഓരോ വാക്കിനും ആചാരപൂർവ്വം കല്പിച്ച അർത്ഥമോ ഗൂഡാർത്ഥമോ കേൾക്കുന്നവൻ മനസിലാക്കിയില്ലെങ്കിൽ പറഞ്ഞവൻ ഉടൻ ക്ഷുഭിതനാകും.

എവിടെപ്പോകുന്നു എന്ന ചോദ്യത്തിനു “ചുമ്മാ നടക്കാനിറങ്ങിയതാ” എന്നു പറഞ്ഞാൽ ‘അവനെന്തോ ദുരുദ്ദേശത്തിനു പോകുന്നു‘ എന്നേ മലയാളി എടുക്കു. എടുക്കാവൂ. അതാണു മലയാളിയുടെ സംവേദന ശൈലി. അതുപോലെ ‘ചായകുടിച്ചോ‘ എന്നൊരാൾ ചോദിച്ചാൽ ‘ചായ കുടിച്ചു. ഇപ്പോ വേണ്ടാ‘ എന്ന മറുപടി പ്രതീക്ഷിച്ചുകൊണ്ടാണു അതു ചോദിക്കുന്നതെന്നു കേൾക്കുന്നവൻ മനസിലാക്കണം. അല്ലാതെ സത്യം തുറന്നു പറയരുതു. മലയാളി എല്ലാ ചോദ്യങ്ങളും ചോദിക്കുന്നതു അവൻ മനസിൽ കരുതിവച്ചിരിക്കുന്ന ഉത്തരം കിട്ടാൻ വേണ്ടിയാണു. അല്ലാതെ അറിയാൻ വേണ്ടിയല്ല.

ഏതു മലയാളിക്കും മറ്റൊരു മലയാളിയുടെ ഏതൊരു ചേഷ്ടയിൽ നിന്നും ലൈംഗികത വേർതിരിച്ചെടുക്കാൻ കഴിയുന്ന അത്ഭുതസിദ്ധിയുണ്ട്. എന്നാൽ അപരന്റെ നന്മയോ, കാരുണ്യമോ, സ്നേഹമോ കാണാനുള്ള ശേഷിയില്ല. തന്നെപ്പോലെ അവനെ ആദരിക്കാനോ കരുതാനോ ഒരു മലയാളിക്കും കഴിയുകയില്ല. അങ്ങനെ ചെയ്യുന്നവൻ മലയാളി ആകുകയില്ല.

ആരെ സഹായിക്കുമ്പോഴും അനുഷ്ഠാനപൂർവ്വമായ ഒരു പ്രത്യുപകാരം മലയാളി പ്രതീക്ഷിക്കും. അതു ലഭിച്ചില്ലെങ്കിൽ രഹസ്യമായെങ്കിലും അവന്റെയുള്ളിൽ അമർഷം പതഞ്ഞുപൊന്തും. പിന്നെ അവനെ തകർത്താലേ ആശ്വാസമാകു. അല്ലാതെ അവൻ അതാണു. എനിക്കിത്രയേ ലഭിക്കാൻ അർഹതയുള്ളു എന്നൊന്നും ഒരു മലയാളിക്കും തോന്നില്ല. അതു കൊണ്ടുതന്നെ നല്ല വാക്കു പറയാനോ, അഭിനന്ദിക്കാനോ, അപരനേ അംഗീകരിക്കാനോ മലയാളി തയാറവുകയുമില്ല. അതൊക്കെ ജീവിക്കുന്ന മനുഷ്യർക്കുള്ളതാണു. മലയാളി ജീവിക്കുന്നില്ല.

അന്ത്യകർമ്മങ്ങൾക്കായി കുളിപ്പിച്ചു കിടത്തിയിരിക്കുന്ന മൃതദേഹങ്ങളാണു ഓരോ മലയാളിയും. അവന്റെയുള്ളിൽ ജീവന്റെ സ്പന്ദനമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർത്തിയാക്കാനുള്ള ത്വര മാത്രമേയുള്ളു.

മരണവിധിക്ക് ആത്മാവുകൾ ഒന്നിച്ചുകൂടുന്ന ഇടമാണല്ലോ 'God's own Country'. കേരളത്തിനു ആ പേർ എത്ര അർത്ഥവത്താണു! വെറും ശവങ്ങളുടെ നാട്!!

1 comment:

ആൾരൂപൻ said...

എല്ലാ മനുഷ്യരും ഇങ്ങനെയൊക്കെത്തന്നെ.