Wednesday, November 12, 2014

‘മരണഭയമെന്ന അന്ധവിശ്വാസം’

പത്തു പതിനേഴു കൊല്ലം മുൻപാണു എം.പി.നാരായണപിള്ള സമകാലിക മലയാളത്തിൽ ഒരു ലേഖനം എഴുതിയതു. ‘മരണഭയമെന്ന അന്ധവിശ്വാസം’. പരകായപ്രവേശം കാത്തുകിടന്ന ഒരു ജൈന മുത്തശ്ശിയെക്കുറിച്ചായിരുന്നു അതു. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ചെയ്യാനുള്ള കർത്തവ്യങ്ങൾ തന്നാൽ ആകും വിധം നിർവ്വഹിച്ചു കഴിഞ്ഞു. ഇനി ജനനമരണങ്ങളുടെ അനന്തമായ ചക്രത്തിൽ നിന്നും മോചനം വേണം. അതിനു ഈ ദേഹം വിട്ടുപോകാൻ മക്കൾ അനുവദിക്കണം. അവർ അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ച് അനുമതി കൊടുത്തു. പിറ്റേന്നു മുതൽ അമ്മുമ്മ ഭക്ഷണം കുറച്ചു. ആദ്യം രണ്ടു നേരമാക്കി. പിന്നെയതു ഒരു നേരം. രണ്ടാഴ്ച കടന്നപ്പോൾ ജലപാനം മാത്രമായി. അങ്ങനെ ആ അമ്മുമ്മ സംസാരചക്രത്തിൽ നിന്നും പുറത്തു കടന്നു.

കർത്തവ്യനിർവ്വഹണം പൂർത്തിയായി എന്നു തോന്നിയപ്പോൾ ആചാര്യ വിനോബഭാവേയും ഇതേ വഴിയാണു തെരെഞ്ഞെടുത്തതു. അദ്ദേഹം ജലപാനവും ഉപേക്ഷിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള വ്യക്തിയെന്ന നിലയിൽ വിനോബാജി ആഗ്രഹിച്ചിരുന്നെങ്കിൽ എത്രകാലം വേണമെങ്കിലും മരിക്കാതെ ഉണങ്ങി കൊട്ടനടിച്ചിരിക്കാമായിരുന്നു. അഞ്ചു പൈസയുടെ ചെലവില്ല. എല്ലാം സർക്കാർ കൊടുത്തുകൊള്ളും. പല രാഷ്ട്രീയക്കാരും ദീർഘകാലം അങ്ങനെ കിടന്നിട്ടാണല്ലോ പരലോകം പൂകിയതു. വിനോബാജി അതു ചെയ്തില്ല. അതിനു കാരണം അദ്ദേഹത്തിനു ഒരു ജീവിതവീക്ഷണമുണ്ടായിരുന്നു. അതുകൊണ്ട് മരണത്തെ ഭയപ്പെട്ടില്ല.

ഇതിപ്പോൾ ഇവിടെ എടുത്തെഴുതിയതു മലയാളികളിൽ ഒരു നല്ല പങ്കും അനാവശ്യമായ മരണഭയമുള്ളവരായതു കൊണ്ടാണു. നമുക്കു ചുറ്റും ഇത്രയധികം ആശുപത്രികൾ പടർന്നു പന്തലിച്ചു നിൽക്കുന്നതു അതു കൊണ്ടാണു. എന്തെങ്കിലും ദീനം വന്നാലുടൻ അതു വികസിച്ചു മരണത്തിലെത്തുമോ എന്ന പേടിയാണു മലയാളിക്ക്. ആ ഭയം കൊണ്ട് ഉടനെപോയി ഒരു ഡോക്ടറെ കാണും. മരണഭയവുമായാണു ഒരാൾ വന്നിരിക്കുന്നതെന്നു ഡോക്ടറന്മാർക്കറിയാം. അതവർ മുതലാക്കും. അതുകൊണ്ടു തന്നെ രോഗം ഭേദമാക്കാൻ അവർക്ക് താല്പര്യമില്ല. കഴിയുമെങ്കിൽ ആദ്യത്തെ രോഗമൊന്നു കുറച്ചിട്ട് മറ്റൊന്നിലേക്ക് കടത്തി വിടും. പ്രമേഹത്തിനു ചികിത്സ തുടങ്ങി കിഡ്നി ട്രബിളിൽ എത്തിക്കുന്നപോലെ. ആശുപത്രി ചികിത്സ ഒരിക്കൽ തുടക്കമിട്ടാൽ അതു മരണത്തിലെ അവസാനിക്കു.

രോഗത്തിന്റെ പേരിൽ മരണഭയവുമായി ജീവിക്കുന്നതു വല്ലാത്ത ഒരവസ്ഥയാണു. തനിക്കുമാത്രമല്ല ചുറ്റുമുള്ളവർക്കും അതു അസ്വസ്ഥതയുണ്ടാക്കും. ധൈര്യമുള്ളവനേപ്പോലും അതു മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കിക്കും. സാമ്പത്തിക നഷ്ടം വേറെ. അനന്തരാവകാശികൾക്ക് കിട്ടേണ്ട സമ്പത്താണു ആശുപത്രിവ്യവസായം പിടിച്ചു പറിക്കുന്നതു. വേറൊന്നുള്ളതു മരുന്നു കഴിക്കേണ്ടി വരുന്നതുകൊണ്ടുള്ള ജീവിത നിയന്ത്രണമാണു. മരുന്നുകഴിക്കുമ്പോൾ പഥ്യമുണ്ട്. പക്ഷെ ആശകൾ മുന്നിൽ വന്നു മാടിവിളിക്കുമ്പോൾ പഥ്യം കൃത്യമായി പാലിക്കാൻ കഴിയാതെ വരും. അപ്പോൾ ടെൻഷൻ കൂടും. അന്ത:ക്ഷോഭം രോഗത്തെ കൂടുതൽ തീവ്രമാക്കുകയേ ഉള്ളു.

ആശുപത്രി ജീവിതം ഒരു രോഗിക്കും സുഖകരമല്ല. മരണത്തിനു ചീട്ടുകീറിയിട്ടുണ്ടെന്നു പറഞ്ഞാണു ഓരോ രോഗിയേയും അഡ്മിറ്റ് ചെയ്യുന്നതു. ആത്മവിശ്വാസമുണ്ടാകുന്ന ഒന്നും നിങ്ങൾക്ക് ഒരു ഡോക്ടറിൽ നിന്നും കേൾക്കാനാവില്ല. അതിനു പകരം ഇത്തരം രോഗമുണ്ടാക്കിയ ഭീകരതകളായിരിക്കും അവർ വിവരിക്കുക. അതു കേട്ടാൽ ആർക്കാണു ജീവിക്കാൻ തോന്നുക? എന്നാൽ സന്ദർശകർക്കും, ബന്ധുക്കൾക്കും അവർ സ്റ്റാർ സൌകര്യം ഏർപ്പെടുത്തും. പരമാവധി ആളുകൾ വന്നു ആശുപത്രികൾ എന്ന മരണനിലയങ്ങൾ സന്ദർശിക്കട്ടെ എന്നാണു വ്യവസായികളുടെ ഉള്ളിലിരുപ്പ്. ചുരുക്കത്തിൽ രോഗി മാത്രമല്ല സന്ദർശകരും രോഗത്തിന്റെ ഭീതിയിലേക്ക് ആകർഷിക്കപ്പെടുന്നു.

ഇതിൽ നിന്നും ഒരു മോചനം വേണ്ടെ? ധൈര്യമുള്ളവരെങ്കിലും തങ്ങളുടെ അവസ്ഥ മനസിലാക്കി ആ അമ്മുമ്മയെപ്പോലെയോ, വിനോബാജിയെപ്പോലെയോ വഴി മാറി നടക്കാൻ ശ്രമിക്കണം. അതിനു ആദ്യം വേണ്ടതു കുറേനാൾ എവിടെയെങ്കിലും അടങ്ങിയിരുന്നു തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കുകയാണു. രോഗം ഭേദമാകാൻ സാദ്ധ്യത കുറവാണെങ്കിൽ പിന്നെ എന്തിനു വെറുതെ ചികിത്സിക്കണം? മിച്ചമുള്ള ധനം മക്കൾക്ക് കൊടുത്തിട്ട് സമാധാനമായി ഇരിക്കുക. ഒരിടത്തു അടങ്ങിക്കിടക്കുമെങ്കിൽ പാർടണർക്കും ബന്ധുക്കൾക്കും നിങ്ങളെപ്പറ്റി പിന്നെ പരാതിയൊന്നും ഉണ്ടാവില്ല. എന്നായാലും ഒരു ദിവസം മരിക്കണം. അപ്പോൾ രോഗം കാരണം കിട്ടിയ ഒഴിവിൽ ശാന്തമായി കിടന്നു ജനന മരണങ്ങളുടെ ചക്രത്തെക്കുറിച്ചു ആലോചിക്കാം. നല്ല, നല്ല പുസ്തകങ്ങൾ വായിക്കാം. അനുഭവവും അറിവുമുള്ളവരാണെങ്കിൽ അതാരെങ്കിലും തേടി വന്നാൽ അവർക്ക് സൌകര്യം പോലെ പറഞ്ഞുകൊടുക്കാം. അങ്ങനെ സമാധാനമായി മരണത്തെ കാത്തിരിക്കാം. അതിനിടയിൽ വേദനപോലുള്ള അസ്വസ്ഥതകൾക്ക് ചികിത്സ എടുക്കുന്നതിൽ തെറ്റില്ല. ധൈര്യത്തോടെ കാത്തിരിക്കുമ്പോൾ മിക്കവാറും മരണം തന്നെ അകന്നു പോകും. അഥവാ അതു തേടിയെത്തിയാൽ തന്നെ മറ്റാർക്കും ഉപദ്രവമില്ലാതെ സമാധാനമായി കടന്നു പോകാം. ഇതിനിടയിൽ ചിലപ്പോൾ രോഗം തന്നെ മാറാനും മതി.

ഞാൻ ഇങ്ങനെ ചെയ്യുമോ? ജനിച്ച നാൾ തൊട്ട് രോഗം വിടാതെ പിന്തുടരുന്ന ഒരാളാണു ഞാൻ. ഇതു പരീക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണു.

അടിക്കുറിപ്പ് : ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന ഒരാളും അതു പുറത്തു പറയരുത്. കാരണം ഇക്കാലത്ത് എല്ലാവരും മാദ്ധ്യമപ്രവർത്തകരാണെന്നാണു ഭാവിക്കുന്നതു. അവരിതു എക്സ്ക്ലൂസിവാക്കും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?.

No comments: