Sunday, April 29, 2018

രഹസ്യമായി നിങ്ങളെ പ്രേമിക്കുന്നതാ‍രാണു?


പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണു സയൻസിന്റെ ഒരു രീ‍തി. ഏതു ബുദ്ധിമാനും അതിൽ വീണുപോകും. മനുഷ്യൻ ഉണ്ടായിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു. ആഫ്രിക്കയിൽ നിന്നാണു തുടക്കം. കൃഷി  തുടങ്ങിയിട്ട് 6000 - 9000 വർഷമെ ആയിട്ടുള്ളു. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം  എന്നു മൂന്ന് ചരിത്ര കാലമേയുള്ളു എന്നൊക്കെ സയ്യൻസ് എഴുതിപ്പിടിപ്പിച്ചു. അതു ആവർത്തിച്ചു പഠിപ്പിച്ചപ്പോൾ ഓരോ തലമുറയും അതു വിശ്വസിക്കുകയും ചെയ്തു. ഈ ആധുനികകാലത്തും സർവ്വേപോലും ചെയ്യാത്ത കോടിക്കണക്കിനു ഹെക്റ്റർ സ്ഥലങ്ങൾ ഭൂമിയിലുള്ളപ്പോഴാ‍ണു ഈ ഗീർവ്വാണങ്ങളൊക്കെ. ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു. ?
കോഗ്നിറ്റീവ് കണ്ടീഷനിങ് ഉപയോഗിച്ചാണു സയൻസ് ഇതു സാധിക്കുന്നത്.
പ്രത്യക്ഷത്തിൽ യുക്തിയുണ്ടെന്നു തോന്നിക്കും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരിക്കും. അതിനെ പുസ്തകങ്ങളിൽ എഴുതിവച്ച് സത്യമാണെന്നു വിശ്വസിപ്പിക്കുക. അനുഭവമുണ്ടായാലും സയൻസിന്റെ യുക്തികളെ തള്ളിക്കളയാനാകാ‍ത്തവിധം തലച്ചോറിനെ പരുവപ്പെട്ടുത്തുക. ഇതാണു കോഗ്നിറ്റീവ് കണ്ടീഷണിങ്. മനുഷ്യ മസ്തിഷ്കത്തിൽ അതു ചെയ്യുന്ന ദോഷങ്ങൾ പ്രവചനാതീതമാണ്.
കച്ചവട മേഖലയിലെ മാർക്കെറ്റിങ്/പരസ്യ ജോലി ചെയ്യുന്നവർ കോഗ്നിറ്റീവ് കണ്ടീഷനിങ്ങ് ഉപയോ‍ഗാപ്പെടുത്താറുണ്ട്. ഉപഭോക്താക്കളെ വശീകരിക്കാൻ. അതുകൊണ്ടാണു ഏതെങ്കിലും കച്ചവടസ്ഥാപനം 100 ഓഡിക്കാർ കൊടുക്കുന്നുണ്ടെന്നു പറഞ്ഞാൽ നാം ചെന്നു ചരക്കുമേടിക്കുന്നത്.  ഉപഭോക്താക്കളിൽ അന്തർലീനിയമായ ആഡംബരത്വരയെ ദ്വോതിപ്പിച്ചാണു അവർ അതു സാധിക്കുന്നത്. ചില വ്യാപാരികൾ മനുഷ്യനിലെ സഹാനുഭൂതി, സ്നേഹം, ഗൃഹാതുരത്വം, ദുഖം തുടങ്ങിയ വികാരങ്ങളെ ഇതിനുപയോഗിക്കും. ബ്ലഡ് ബാങ്ക് തുടങ്ങാനാണെന്നു പറഞ്ഞ് നാട്ടിലൂടെയോടുമ്പോൾ തന്റെ കമ്പനിയുടെ  പരസ്യമാണു അയാൾ ലക്ഷ്യം വെക്കുന്നത്. പട്ടികളെ കൊല്ലണം എന്ന വിവാദവുമായി ഇറങ്ങിയാലും പമ്പു സെറ്റ് വിൽക്കാമെന്നവർക്കറിയാം. ചില മിടുക്കന്മാർ ഭാവിയിലേക്കുള്ള കച്ചവടത്തിനും ഇങ്ങനെ അടിത്തറയിടും. ഇപ്പോൾ അവയവദാനമാണു ട്രെൻഡ്.
കോഗ്നിറ്റീവ് കണ്ടീഷണിങ് വഴി പേടിയെ ഉണർത്തി കച്ചോടമുറപ്പിക്കുന്നവരുണ്ട്. സ്പെഷ്യാലിറ്റി ആശുപത്രികളും മരുന്നു, വാക്സിൻ കമ്പനികളുമൊക്കെ ചെയ്യുന്നത് അതാണു. സയൻസ് / ടെക്നോളജി / ആധുനികമെന്നൊക്കെ പറഞ്ഞ് അവർ ഭ്രമിപ്പിക്കും. അനുഭവത്തിനോ ചിന്തയ്ക്കോ ഇടം കൊടുക്കാതെ   തുടരെത്തുടരെ അവർ പ്രചാരണത്തിലേർപ്പെട്ടുകൊണ്ടിരിക്കും. സയൻസ് പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചാൽ മസൂരി നിർമ്മാർജ്ജനത്തെക്കുറിച്ചാകും അവരുടെ മറുപടി. പിന്നെയുള്ളത് ഇല്ലാത്ത കണക്ക് ആവർത്തിക്കുക എന്നതാണു. ആയുസ്സിനെപ്പറ്റി അവർ പറയുന്നത് അങ്ങനെയാണു. ഒരു നൂറുകൊല്ലം മുൻപ് ആയുസ് രേഖപ്പെടുത്തുന്ന സംവിധാനം ഇല്ലായിരുന്നു. എന്നാലും സയൻസ് പക്ഷപാതികൾ പറയും അന്നത്തെ ആയുർദൈർഘ്യം 45 വയസായിരുന്നു എന്നു. ഇങ്ങനെയുള്ള​ നുണകൾ പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാൻ സമയം കൊടുക്കാത്തവിധം പരാമീറ്ററുകൾ മാറ്റിക്കളിച്ചാണു ആധുനിക മെഡിക്കൽ വ്യവസായം നിലനിൽക്കുന്നത്. ഏതു നുണയും അനേകതവണ ആവർത്തിച്ചാൽ അത് സത്യമാണെന്നു തോന്നിപ്പോകും. ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്നാണു അവർ പറയുക. അതായതു അവർ ഫോളോ ചെയ്യുന്ന പുസ്തകത്തിലുണ്ടെന്നു. 

കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കി കാശടിക്കുന്ന വേറൊരു വർഗ്ഗമാണു ആർക്കിടെക്റ്റുകൾ. വാസ്തുവാണു അവരുടെ ടൂൾ. ഇവരൊക്കെ പഠിച്ച സയൻസും വാസ്തുവും തമ്മിൽ എന്തു ബന്ധമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭാരതീയതയും ടെക്നോളജിയും ചേർത്തു മനുഷ്യനെ പറ്റിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് സയൻസ് പഠിച്ചവരാണു എന്നതാണു വിരോധാഭാസം.

സയൻസ് പുസ്തകത്തിലുണ്ടെന്നു സയന്റിസ്റ്റുകൾ പറയുമ്പോൾ മതവും ആ വഴി തന്നെ തെരെഞ്ഞെടുത്തു. സയൻസ് പുസ്ത്കങ്ങൾ ഉണ്ടാകുന്നതിനു മുൻപേയുള്ള പുസ്തകങ്ങളിൽ ഉള്ളകാര്യമാണു തങ്ങൾ പറയുന്നതെന്നു മതങ്ങൾ പരസ്യം ചെയ്യുന്നു. സയൻസ് അനുഭവയോഗ്യമല്ലാതായിത്തീർന്നതോടെ മതത്തിനോട് മത്സരിക്കാനും കഴിയാതെയായി. മതം പറയുന്നതിലേക്കു ജനം ആകർഷിക്കപ്പെടുന്ന ഒരു കാലത്തിലാണു നാമിപ്പോൾ. കഴിഞ്ഞ നൂറ്റാണ്ട് സയൻസിന്റെയായിരുന്നെങ്കിൽ ഇപ്പോഴത് മതാന്ധവിശ്വാസങ്ങളുടേതായി. ലാഭക്കൊതിമൂത്തു സയൻസ് എടുത്തുചാടിപ്പോയതാണു കുഴപ്പമായത്.

No comments: