Friday, June 4, 2010

കമലയുടെ ഉടയാടയുമായി സിസ്റ്റർ ജസ്മി

ജസ്മിയുമായി സീമാ സുരേഷ് നടത്തിയ അഭിമുഖം പുതിയ ലക്കം കലാകൌമുദിയിൽ കാണാം.

കത്തോലിക്കാ സന്യാസി സംഘം വിട്ട ജസ്മിയെ ഇപ്പോഴും ‘സിസ്റ്റർ ജസ്മി‘ എന്ന് വിളിക്കേണ്ടതുണ്ടോ എന്നാണു എന്റെ സംശയം? അവർ ഏറ്റവും വെറുക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റെ വിശേഷണമാണു ആ പദം . എന്നിട്ടും അവരോ അവരെ കൊണ്ടു നടക്കുന്നവരോ അത് ഉപേക്ഷിക്കുവാൻ ശ്രമിക്കുന്നില്ല. എന്താണു അവർ അത് ചെയ്യാത്തത്? ആ പദത്തിന്റെ വില്പനമൂല്യം ഉദ്ദേശിച്ചാണോ?. മിക്കവാറും അതായിരിക്കണം കാരണം.

സഭ വിടുകയും, ‘ആമേൻ‘ എഴുതുകയും, ജർമ്മനിയിൽ പോയി വരികയും ചെയ്ത കാലയളവിനുള്ളിൽ ജസ്മിക്കുണ്ടായ വിചാരങ്ങളാണു അഭിമുഖത്തിന്റെ വിഷയം. വായിച്ചു കഴിഞ്ഞപ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. വാക്കുകളിലും വരികളിലും വിചാരങ്ങളിലുമെല്ലാം കമലാദാസിന്റെ ഒരു ചുവ. കമലയെപ്പോലെ കൊഞ്ചുക, കമലയെപ്പോലെ സെക്സിനേപ്പറ്റി സംസാരിക്കുക, കമലയെപ്പോലെ പ്രകൃതിയെ വർണ്ണിക്കുക, കമലയെപ്പോലെ ലോകത്തെ നിർദ്ധാരണം ചെയ്യുക. ചുരുക്കത്തിൽ അമ്മമാരുടെ വേഷഭൂഷകൾ എടുത്തണിയുന്ന ശിശുവിനെ അനുസ്മരിപ്പിക്കുന്നു ജസ്മി. നിർഭാഗ്യവശാൽ പഞ്ചതന്ത്രത്തിലെ അരയന്നത്തെ അനുകരിച്ച കാക്കയേപ്പോലെ ആയിത്തീർന്നു കാര്യങ്ങൾ.

എന്റെ കഥയെ അനുകരിച്ച് ആ അഭിമുഖം തയ്യാറാക്കിയതിനു സീമാ സുരേഷിനെ അഭിനന്ദിക്കുക തന്നെ വേണം. ഒരു ഗോസ്റ്റെഴുത്തുകാരി എന്ന നിലയിൽ ടിയാൾക്ക് നല്ല ഭാവിയുണ്ട്.

ജസ്മിയുടെ ഓരോ വരിയും അതിന്റെ ഘടനയിലും ഭാവത്തിലും സ്വരത്തിലും മാധവിക്കുട്ടിയെ ഓർമ്മിപ്പിക്കുന്നു. എന്റെ കഥയും നീർമാതളം പൂത്തകാലവും ഒക്കെ സ്മരണകളായി മനസിലേക്ക് അത് കൊണ്ടുവന്നു. ആയമ്മയുടെ ‘കൃഷ്ണൻ’ ഈയമ്മയ്ക്ക് ‘ഈശോ’ യാണു. നായന്മാരേപ്പറ്റി മാധവിക്കുട്ടി പറയുമ്പോൾ, ജസ്മി ‘കത്തോലിക്ക’നേക്കുറിച്ചും പറയുന്നു.

കത്തോലിക്കാ സഭയെ പ്രതിദ്വന്ദിയാക്കിക്കൊണ്ടാണു ജസ്മിയുടെ വാദങ്ങൾ. അത് പുതിയ ഒരു ആശയമൊന്നുമല്ല. യൂറോപ്പിൽ സഭ നിശിതമായി വിമർശിക്കപ്പെട്ടു കഴിഞ്ഞിരിക്കെ അതിനേക്കാൾ വലിയ സഭാവിമർശകനാണു താനെന്ന് സക്കരിയാ ധരിക്കുന്ന പോലെ ബാലിശമായ ഒരു കാര്യമാണ് ജസ്മിയുടെ സഭയെ പ്രതിദ്വന്ദിയാക്കൽ. ഈ അഭിമുഖത്തിൽ നിന്ന് പുതിയി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. കിട്ടാൻ പാടില്ലാത്ത പലതും കിട്ടുന്നുമുണ്ട്.

പത്ത് മുപ്പതു കൊല്ലം അദ്ധ്യാപികയായി കഴിഞ്ഞിട്ടും കൌമാരത്തിന്റെ മനശാസ്ത്രം ജസ്മിക്ക് തിരിഞ്ഞിട്ടില്ല. കിടക്കപങ്കിടൽ ഒരു ശരിയാണു എന്നാണു ആ മുൻ അദ്ധ്യാപികയും പ്രിൻസിപ്പാളുമായിരുന്ന മാന്യ ദേഹം ഉപദേശിക്കുന്നത്. ഒരു അദ്ധ്യാപികയെ സമൂഹം എങ്ങനെ കാണുന്നു എന്ന് അവർ മനസിലാക്കുന്നില്ല. എത്ര തലമുറകളിലേക്ക് അവരുടെ വാക്കുകൾ കടന്നു ചെല്ലുമെന്നും അവർ ചിന്തിക്കുന്നില്ല. കിടക്ക പങ്കിടൽ വളരെ സൂക്ഷിച്ച് ചെയ്യണമെന്ന് സർക്കാരുകൾ പോലും ഉപദേശിച്ചു നടക്കുന്നതിനിടയിലാണു ജസ്മി ഇങ്ങനെയൊക്കെ പറയുന്നത്. ഒരു നഷ്ട വൈകാരികതയുടെ ഏങ്ങൽ അതിൽ കേൾക്കുന്നുണ്ടോ? മദ്ധ്യപ്രായം കഴിഞ്ഞ സ്ത്രീകൾ തങ്ങൾക്ക് സാധിക്കാതെ പോയതിനേക്കുറിച്ച് ഭാവന ചെയ്തു കൊണ്ടിരിക്കും. അത് ഒരു തരം ഉന്മാദത്തിലാണവസാനിക്കുക. അങ്ങനെയുള്ള ഉന്മാദം വിചിത്രമായ കാഴ്ചകൾ ഉണർത്തിവിടും. അത്തരം ഉന്മാദിനികൾ കാക്കയേയും ആനയേയും ചേർത്ത് വച്ച് പറക്കുന്ന ആനയേയും തുമ്പിക്കൈ ഉള്ള കാക്കയേയും സൃഷ്ടിക്കും. നമുക്ക് വിശ്വാസ്യമാകുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ അവർക്ക് വിരുതുണ്ടായിരിക്കുകയും ചെയ്യും. അത്തരം ഭാവനകൾ നിർദ്ദോഷമാണെങ്കിൽ കുഴപ്പമില്ല. പക്ഷെ അത് സമൂഹത്തെ സ്വാധീക്കാനുദ്ദേശിച്ചുള്ളതാകുമ്പോഴാണു നാം ഇടപെടേണ്ടി വരിക. ജസ്മി തന്റെ ഭാവനകൾ സീമയോട് പറയുകയും അവർ അത് കേട്ടിട്ട് വീട്ടിൽ പോവുകയും ചെയ്തിരുന്നെങ്കിൽ ആർക്കും ഒന്നും വരാനില്ല. ഇവിടെ അത് അച്ചടിച്ച് പ്രസിദ്ധീഅക്രിച്ചിരിക്കുകയാണു. നാമത് കാശ് കൊടുത്ത് വാങ്ങി വായിക്കേണ്ടി വരുന്നു.

ഭാവനാത്മകമായ ഇത്തരം മനോസൃഷ്ടികൾ സമൂഹത്തിലേക്ക് കടത്തി വിടുമ്പോൾ അത് രോഗമായി എണ്ണണം. നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണമെന്നായിരുന്നു പണ്ട് പ്രാർത്ഥന. ഇന്നിപ്പോൾ അതൊന്നുമില്ല. സ്ത്രീകളിലെ ഇത്തരം മനോവിഭ്രാന്തികൾ മാറിക്കിട്ടാൻ പഴയകാല വൈദ്യന്മാർ ഭാസ്കരലവണം എന്നൊരു നീറ്റ് പൊടി നിർദ്ദേശിക്കാറുണ്ട്. അത് വാങ്ങി തേനിലോ പാലിലോ കഴിച്ചാൽ ഇത് ശമിക്കും. കുടുംബത്തിലുള്ളവർ പണ്ട് അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. അത് ചെയ്തില്ലെങ്കിൽ അത്തരക്കാർ കുടുംബത്തും ചുറ്റുവട്ടത്തും താളപ്പിഴകൾ ഉണ്ടാക്കും എന്ന് കാരണവന്മാർക്കറിയാമായിരുന്നു. ഇന്നിപ്പോൾ അതൊക്കെ നോക്കാൻ ആരിരിക്കുന്നു?

ജസ്മി കത്തോലിക്കാ അച്ചന്മാരിൽ കാണുന്ന രതിവൈകൃതം അസ്വാഭാവികമൊന്നുമല്ല. പക്ഷെ അവർ ഒരു ജസ്മിയെക്കണ്ട് ഹാലിളകിപ്പോയി എന്ന് പറയുന്നത് ഒരു തരം സ്വയം മേനി നടിക്കലാണു. കൌമാരക്കാലത്തെ ആദ്യാനുഭവങ്ങളൂടെ കാലത്ത് ഇത്തരം ചിന്തകൾ ഉണ്ടാകാം.‘അവൻ എന്നെ നോക്കി’ ‘അത് പറഞ്ഞു’ എന്നൊക്കെ. വലുതായിക്കഴിഞ്ഞാൽ അങ്ങനെയൊക്കെ പറഞ്ഞ് നടക്കാനാവുമോ? വിവാഹമൊക്കെ കഴിഞ്ഞ് ഒരു തരം പാകത വരുമ്പോൾ അതൊക്കെ ഒരു ചമ്മലോടെ ഓർക്കാനേ കഴിയു. ജസ്മി അത് അഭിമാനപുരസരം വിളമ്പുന്നത് കണ്ടപ്പോൾ ലജ്ജ തോന്നി. പൌരുഷമില്ലാത്ത പുരുഷന്മാർക്കും സ്ത്രീത്ത്വമില്ലാത്ത സ്ത്രീകൾക്കും (ഇരട്ട ലൈംഗികാവയവമുള്ള കുട്ടികൾ ജനിക്കുന്ന നാടായി കേരളം പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് ചികിത്സകർ പറയുന്നു) ജസ്മി വിവരിക്കുന്ന വൈകൃതങ്ങൾ ഒരു പരിധി വരെ രുചിക്കും. രതിവികൃതികളുടെ ഒരു വലിയ ചന്തയാണല്ലോ ഇന്ന് കേരളം.

കാര്യമായ ലൈംഗിക ചോദനയുള്ള ഒരാൾക്ക് കരസ്ഥമാക്കാൻ അത്ര പ്രയാസമുള്ള സംഗതിയൊന്നുമല്ല ഒരു സ്ത്രീ ശരീരം. എന്നിട്ടും തന്നെക്കണ്ട് ഹരം കൊണ്ടു എന്ന രീതിയിൽ പറയുമ്പോൾ എനിക്ക് തോന്നുന്നത് ഇതൊരു ‘പറക്കുന്ന ആനയോ‘ ‘തുമ്പിക്കൈ ഉള്ള കാക്ക’യോ ആവണം. വെറും ഭാവന! അതിൽ ക്ഷണം ഒളിച്ചിരിക്കുന്നുണ്ടൊ എന്ന് മനശാസ്ത്ര്ജ്ഞന്മാർ വിശകലനം ചെയ്യട്ടെ.

വിമോചന സമരം നയിക്കാനും സർക്കാറുകളെ നിശ്ചയിക്കാനും വിശാല കൊച്ചി വികസന അഥോറിട്ടി ഭരിക്കാനും കഴിഞ്ഞിട്ടുള്ള അച്ചന്മാർക്ക് (അമ്മമാർക്കും) ഇങ്ങനെ ഒരു പൂതിയിളക്കം ഉണ്ടായാൽ അത് സാധിക്കാനും കഴിയും. അല്ലെങ്കിൽ അയാൾ ഒരു വെറും ഒരു അയ്യോപാവിയോ കൊജ്ജ്ഞാണനായിരിക്കും. അവരെ സഹതാപ പൂർവ്വം പരിഗണിക്കുകയല്ലെ വേണ്ടത്!

എന്നെ സങ്കടപ്പെടുത്തുന്നത് അതൊന്നുമല്ല. പത്ത് മുപ്പത് കൊല്ലം ദൈവവിളിയുമായിട്ട് നടന്നിട്ടും ഈ ഉടലിന്റെ നിസ്സാരത ജസ്മിക്ക് മനസിലായില്ലെ? പിന്നെയെന്ത് ആത്മീയത? ‘ഞാൻ നിന്നോട് കൂടെ ഉണ്ടെന്ന്’ അറിയുമ്പോഴും അവനെ മറന്ന് ഉടലിനു നേരെ നോക്കുന്നവനെ എങ്ങനെ കാണാൻ കഴിയുന്നു? ആദ്ധ്യാത്മികതയേയും യേശുവിന്റെ മഹത്വത്തേയും പുകഴ്ത്തുമ്പോഴും ഇതെൺഗനെ സംഭവിക്കുന്നു. ഉടലോ അവന്റെ സാന്നിദ്ധ്യമോ എതാണു സത്യം? അവനാണു വലുതെങ്കിൽ ഉടലിനെന്ത് പ്രസക്തി? ആദ്ധ്യാതികത മാറ്റി വച്ചാലും ഈ ലോകത്ത് മറ്റെത്രയോ വിശേഷകാര്യങ്ങൾ കിടക്കുന്നു. എന്നിട്ടും ഈ അമ്മ എത്രയോ പേർ എത്രയോ കാലമായി മേഞ്ഞിടത്ത് തന്നെ വിണ്ടും വീണ്ടും മേയുന്നു. ഉടലിലുള്ള ഈ കൌതുകം അസ്തമിക്കാത്തതാണെന്ന് വിവേകമുള്ളവർ പറഞ്ഞതെത്ര ശരി. പരാശരനും, വിശ്വാമിത്രനും, ശന്തനുവും, ‘നിന്റെ യൌവ്വനം തീരുന്നല്ലോ’ എന്ന് സീതയെ ഓർത്ത് വിലപിക്കുന്ന രാമൻ ഉൾപ്പെടെ എത്രയോ പേർ നടന്ന വഴിയാണത്!! പിന്നെ എന്ത് ജസ്മി?

5 comments:

അശോക് കർത്താ said...

ജസ്മിയുമായി സീമാ സുരേഷ് നടത്തിയ അഭിമുഖം വായിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി.

അനില്‍@ബ്ലൊഗ് said...

പറഞ്ഞത് സത്യം.
എന്തിനാണ് ഇവരെ ഇങ്ങനെ പൊക്കിക്കൊണ്ട് നടക്കുന്നതെന്നാ മനസ്സിലാവാത്തത്.

ഗ്രീഷ്മയുടെ ലോകം said...

എനിക്കും അങ്ങനെ തന്നെ തോന്നുന്നു.

manojmaani.com said...

Vaayana 'Slee'laraya malayalikal!

നിസ്സഹായന്‍ said...

ടി ലക്കം കലാകൌമുദി വായിച്ചിട്ടില്ല. അതിനാല്‍ ഇന്റെര്‍ വ്യൂവിനെക്കുറിച്ച് താങ്കളുടെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതില്‍ കാര്യമില്ല. ഇന്റെര്‍വ്യൂ ഭാഗം സ്കാന്‍ ചെയ്തിട്ടിരുന്നെങ്കില്‍ ഈ പോസ്റ്റിന് അര്‍ത്ഥമുണ്ടാകുമായിരുന്നു. ഇതു വെറുതേ ജസ്മി,സീമാസുരേഷ്, സക്കറിയാ,.....തുടങ്ങിയവരെ അധിക്ഷേപിക്കാമെന്നു മാത്രം.