Saturday, September 13, 2014

കാമനും ആധുനിക കവികളും

“അഗ്നിശലാകകളാൽ മധുചുംബനം നൽകിയെൻ പ്രാണസഖി“

ആധുനികകവികൾ ഇങ്ങനെയൊക്കെ വച്ചുകീച്ചിയാൽ ചുംബനം കിട്ടുന്നയാൾ കരിഞ്ഞുപോകത്തേയുള്ളു! കൂടെ മധു - തേൻ ഉള്ളതുകൊണ്ട് കുറച്ച് ആശ്വാസമുണ്ട്. പൊല്ലുന്നിടത്തു പുരട്ടാം. സംഗതി വിഭാവനാലംങ്കാരമാ‍ണെന്നൊക്കെ സാങ്കേതികമായി പറയാമെങ്കിലും അതിൽ നിന്നും ആശയഭാവനയുണ്ടാകുന്നുണ്ടോ എന്നാണു സംശയം.

ശലാക എന്നുപറഞ്ഞാൽ ഇരുമ്പുവടി, കുന്തം, സൂചി, പല്ലുകുത്തി എന്നൊക്കെയാണു. കവി ഉദ്ദേശിക്കുന്നതു ഇരുമ്പുവടിയാണെങ്കിൽ കുഴഞ്ഞൂ. പഴുപ്പിച്ച ഇരുമ്പുവടികൊണ്ടുള്ള ചുംബനം. ആഹാ! അതു കിട്ടുന്ന കാമുകഹൃദയം എങ്ങനെയിരിക്കും. നേരെ ആശുപത്രിയിലേക്ക് ഓടില്ലെ.
പഞ്ചവർണ്ണക്കിളി എന്നൊരു അർത്ഥവും ശ്രീകണ്ഠേശ്വരം ശലാകയ്ക്കു കൊടുക്കുന്നുണ്ട്. അഗ്നിയാണു പഞ്ചവർണ്ണക്കിളികളായി വരുന്നതെങ്കിലും വ്യത്യസമൊന്നുമില്ല. നല്ല തീച്ചുംബനം. മുഖത്തിന്റെ ഷേപ്പ് മാറും.

ആധുനികകവിയുടെ പ്രാണസഖി ആളുകൊള്ളാം. ഒന്നുകിൽ പഴുപ്പിച്ച ഇരുമ്പുകമ്പിക്കുള്ള പ്രയോഗം. അല്ലെങ്കിൽ തീച്ചുണ്ടുമായി വന്നൊരു കൊത്തിപ്പറിക്കൽ. കമിതാവ് ആശുപത്രിയിലും! ഇതായിരിക്കുമോ ബ്ലാക് ലവ്! അതായതു ബ്ലാക്ക് ഹ്യൂമർ പോലെ?
മനീഷീകളായ ഭാരതീയ കവികൾ ‘വിഭാവന’ എന്ന അലങ്കാരം തന്മയത്വത്തോടെ ഉപയോഗിച്ചു വിജയിച്ചിട്ടുണ്ട്. കാമദേവൻ എന്ന ബിംബം അതിന്റെ ഉദഹരണമാണു. പൂക്കൾ കൊണ്ട് അമ്പെയ്തു കീഴ്പെടുത്തുന്ന യോദ്ധാവ്. പ്രചീനകവികൾ അനംഗൻ എന്നാണു കാമനെ വിളിക്കുന്നതു. അയാൾക്ക് ശരീരമില്ല. അയാൾ ഉപയോഗിക്കുന്ന വില്ലു പൂക്കൾ കൊണ്ടുണ്ടാക്കിയതും ഞാൺ കരിവണ്ടിൻ ശൃംഗലയുമാണു. വലിക്കാനോ, കുലയ്ക്കാനോ കഴിയുന്നവിധത്തിലുള്ള ഒരു ഉപകരണമല്ല പൂവില്ല്. തമ്മിൽ ചേർച്ചയില്ലാതെ അനങ്ങിക്കൊണ്ടിരിക്കുന്ന വണ്ടുകളുടെ ഞാണിൽ പൂവമ്പ് തൊടുക്കാനും കഴിയില്ല. എങ്കിലും ആ ഭാവനയിലെ ഹൃദ്യത അനുവാചകർ ഉൾക്കൊള്ളുന്നു. ഇവിടെയാണു കവിത്വം പ്രകാശിക്കുന്നതു. അതിനുപയോഗിക്കുന്നതു വിഭാവന എന്ന അലങ്കാരവും. ‘കാരണേന വിനാ കാര്യോത്പത്തിർവ്വിഭാവന’ എന്നു വിഭാവനയുടെ ലക്ഷണം.
അനംഗത്വത്തേയും പൂവമ്പാദി അകാരണത്വത്തേയും ഏതുകൃപയുടെ കടാക്ഷത്തിലാണു ലയിപ്പിക്കുന്നതെന്നു മനസിലാക്കുമ്പോഴാണു ആ മനീഷികളുടെ പ്രതിഭയുടെ മഹത്വം തിരിച്ചറിയുന്നതു. അപ്പോഴാണു സഹിതത്വമുണ്ടാകുന്നതും രചനകൾ സാഹിത്യമായി മാറുന്നതും.

ആധുനികകവികൾ ആർജ്ജിക്കേണ്ടത് ആ മനീഷിത്വമാണു. അതിനു പ്രാചീനകവികളുടെ രചനകളിലൂടെ നടന്നു നോക്കണം. ഇല്ലെങ്കിൽ നൂറ്റാണ്ടുകൾ കഴിയുമ്പോൾ ലോകം പറയും എഴുത്തച്ഛനും ചെറുശ്ശേരിക്കും ശേഷം മലയാളത്തിൽ കവികളോ കവിതയോ ഉണ്ടായിട്ടില്ലെന്നു. ഇടയ്ക്ക് പൂന്താനത്തെപ്പോലെ ചില മിന്നലാട്ടങ്ങൾ കണ്ടു. പിന്നെ ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നവരെപ്പോലെ ചില മിന്നാമിനുങ്ങുകളുമുണ്ടായി. ബാക്കികാലം ശൂന്യമായിരുന്നു

No comments: