Friday, May 2, 2008

വയോക്സ് - പ്രതി ഡോക്ടറാണു


ചിത്രം കടപ്പാട്: ദി ഹിന്ദു


ലോക മരുന്ന് ഭീമന്‍ മെര്‍ക്കിന്റെ ഒരു പ്രോഡക്റ്റ്‌ ആയിരുന്നു വയോക്സ്‌(Vioxx)। ഒരു വേദനാസംഹാരിയായാണു അത്‌ വിപണിയില്‍ എത്തിയത്‌. 2004 ല്‍ മരുന്ന് അപകടകരമാണെന്ന് മനസിലാക്കിയ കമ്പനി അത്‌ സ്വയം പിന്‍വലിച്ചു. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുകയും കൃത്രിമ തെളിവുകള്‍ നിരത്തി പൊതുജനത്തെ വഞ്ചിക്കുകയും ചെയ്തതിനു മെര്‍ക്ക്‌ കമ്പനി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണു.
Nonsteroidal anti-inflammatory drugs (NSAIDs)- പട്ടികയില്‍ പെടുന്നതായിരുന്നു വയോക്സ്‌. ജ്വരവും വേദനയും ഇല്ലാതാക്കുന്ന ഒരത്ഭുത മരുന്നായാണ്‌ കമ്പനി അതിനെ അവതരിപ്പിച്ചത്‌! ഒട്ടുമിക്ക തരത്തിലും പെട്ട വേദനകള്‍ക്ക്‌ അത്‌ ഫലപ്രദമാണെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. മരുന്നിന്റെ ഇന്‍ഡിക്കേഷന്‍സില്‍ അത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Vioxx reduce pain, inflammation, and stiffness caused by osteoarthritis, rheumatoid arthritis and certain forms of juvenile rheumatoid arthritis; to manage acute pain in adults; to treat migraines; and to treat menstrual pain.........
ഒരു സര്‍വ്വ വേദനാ സംഹാരി. സിദ്ധമര്‍മ്മാണി വൈദ്യന്മാരാണു ഇതുപോലെയുള്ള പരസ്യങ്ങള്‍ നല്‍കാറ്‌. അത്‌ തട്ടിപ്പാണെന്ന് നമുക്കുടന്‍ മനസിലാകുകയും ചെയ്യും. പഠിപ്പുള്ളതു കൊണ്ടാണോ എന്നറിയില്ല ഡോക്ടറന്മാര്‍ക്കത്‌ മനസിലാകാന്‍ കാലം ഏറെയെടുത്തു.
വേദനയുള്ള ഏത്‌ രോഗി വന്നാലും എഴുതിക്കൊടുക്കാന്‍ പറ്റുന്ന ഒരു സാധനമായി ഡോക്ടറന്മാര്‍ വയോക്സിനെ കണ്ടു! ആമവാതം മുതല്‍ മാസമുറക്കാലത്തെ സ്വാഭാവിക വേദന വരെ മാറുമെങ്കില്‍ പിന്നെ എന്തു വേണം। മുട്ടു വേദന, തലവേദന, ശരീരവേദന, ചെന്നിക്കുത്ത്‌ - ഇതില്‍ ഏതെങ്കിലുമൊക്കെ വല്ലപ്പോഴുമെങ്കിലും ഇല്ലാത്ത ഒരു രോഗി ഈ ഭൂലോകത്ത്‌ കാണുമോ? അപ്പോള്‍ ആര്‍ക്ക്‌ വേണമെങ്കിലും ഈ മരുന്ന് എഴുതിക്കൊടുക്കാം। ഡോക്ടറന്മാര്‍ ഹാപ്പിയായി। 2004 വരെ തുരുതുരാ മരുന്നെഴുത്തായിരുന്നു। വേദന മാറുന്നുണ്ടോ എന്ന് ചോദിച്ചാല്‍ പലരുടേയും വേദന മാറി। ഇനി ഒരിക്കലും ഉണ്ടാകാത്ത വിധം അതങ്ങ്‌ മാറാന്‍ തുടങ്ങിയപ്പോള്‍ കമ്പനി ഒന്നാലോചിച്ചു. ഇതിനിയും തുടരണമോ? മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയ പലരേയും പിന്നീട്‌ കാണാനില്ല. കാണണമെങ്കില്‍ സെമിത്തേരിയില്‍ ചെല്ലണം എന്നതായി അവസ്ഥ. ഇക്കണക്കിനു പോയാല്‍ മരുന്ന് കഴിക്കാന്‍ ആളുണ്ടാവില്ലെന്ന് കരുതിയാണോ വേണ്ടത്ര ലാഭം കിട്ടിയതു കൊണ്ടാണോ എന്നറിയില്ല കമ്പനി മരുന്ന് പിന്‍വലിച്ചു.
വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി എന്ന് പണ്ട്‌ പറയാറുള്ളത്‌ വല്ല ലൊട്ടുലൊടുക്ക്‌ വൈദ്യന്മാരുടേയും വാക്ക്‌ കേട്ട്‌ ഏതെങ്കിലുമൊക്കെ മരുന്ന് ആരെങ്കിലുമൊക്കെ ശീലിക്കുമ്പോഴായിരുന്നു. ഇപ്പോള്‍ ഇത്‌ പഠിപ്പും ഡിഗ്രിയുമുള്ള ഡോക്ടറന്മാരുടെ വാക്ക്‌ കേട്ടാലും സംഭാവ്യമാണെന്ന് മെര്‍ക്കിന്റെ വയോക്സ്‌ ഉപയോഗിച്ചവര്‍ക്ക്‌ മനസിലായി. വേദന മാറാന്‍ മരുന്ന് കഴിച്ചവര്‍ക്ക്‌ ഹൃദ്രോഗബാധ!. 'വട പേടിച്ച്‌ വടകരയില്‍ ചെന്നപ്പോള്‍ ദാ മുന്നില്‍ വടയക്ഷി' എന്ന അവസ്ഥയിലായി പലരും. അരലക്ഷത്തോളം പേര്‍ ഇന്ന് നഷ്ടപരിഹാരത്തിനായി കമ്പനിക്ക്‌ പുറകേയുണ്ട്‌. മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചവര്‍ വേറെ.
വയോക്സ്‌ മാത്രമല്ല ഈ പട്ടികയില്‍ മാര്‍ക്കറ്റിലുണ്ടായിരുന്നത്‌। അനേകം പേരിലുള്ള അനേകം മരുന്നുകള്‍. (Rofecoxib - COCK sib).എതാണ്ട്‌ 6 കൊല്ലക്കാലം ഡോക്റ്ററന്മാര്‍ അതെല്ലാം എഴുതിക്കൊടുത്ത ശേഷമാണു പിന്‍വലിക്കല്‍ നടപടിയുണ്ടായത്‌. കമ്പനികള്‍ക്ക്‌ അത്‌ മതി. അതിനിടയില്‍ അവര്‍ വേണ്ടത്ര ലാഭം ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഒരു ടാബ്‌ലെറ്റിനു 2.50 മുതല്‍ 5 രൂപവരെയായിരുന്നു ഈ മരുന്നുകളുടെ വില. കേരളത്തില്‍ തന്നെ എത്ര ലക്ഷങ്ങള്‍ അവ കഴിച്ചു കാണും? ഏതു ചെറിയ വേദനയ്ക്കും ഡോക്ടറെപ്പോയിക്കാണുന്ന മലയാളി എത്ര കിലോഗ്രാം വയോക്സോ തത്തുല്യമായ മറ്റ്‌ മരുന്നുകളോ കഴിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചാല്‍ ഞെട്ടിപ്പോകും! മരുന്ന് ഉപയോഗത്തില്‍ നിയന്ത്രണവും നിരീക്ഷണവുമുള്ള അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ വയോക്സിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക്‌ വിധേയരായതായി കണ്ടെത്തുമ്പോള്‍ ഇവിടെ അതിന്റെ തോത്‌ എത്രയായിരിക്കും? ആലോചിക്കാനാവുമോ?
കഴിഞ്ഞ അഞ്ചെട്ട്‌ വര്‍ഷമായി നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക തരം മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. കുഴഞ്ഞ്‌ വീണു മരിക്കുക! അധികം കാലമായിട്ടില്ല അത്‌ വ്യാപകമായിട്ട്‌. അത്തരക്കാരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്യുന്നു. ഏത്‌ പത്രമെടുത്താലും കുഴഞ്ഞ്‌ വീണു മരിക്കുന്ന ഒന്ന് രണ്ട്‌ വാര്‍ത്തകളെങ്കിലും ഇല്ലാത്ത ദിവസമില്ല. അവയെല്ലാം ഹൃദയാഘാതത്തിന്റെ പട്ടികയില്‍ പെടുത്തി സമാധാനിക്കുകയാണു പതിവ്‌. പണ്ടില്ലാതിരുന്ന ഈ പ്രതിഭാസം-ഈ കുഴഞ്ഞ്‌ വീഴലും മരണവും - അത്‌ ഡോക്ടറന്മാര്‍ മരണസര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ ഹൃദയാഘാതം തന്നെ ആയിരിക്കാം. പക്ഷെ വയോക്സ്‌ പോലുള്ള മരുന്നുകളുടെ ഉപയോഗം അതിനു കാരണമാകുന്നുണ്ടോ? കുഴഞ്ഞ്‌ വീണുള്ള മരണത്തില്‍ മരുന്നുകള്‍ക്കുള്ള പങ്ക്‌ ആരും ഗവേഷണം നടത്തിയതായി അറിവില്ല! വളരെയധികം മരുന്ന് ഉപയോഗിക്കുന്ന മലയാളിയുടെ കാര്യത്തില്‍ അത്തരമൊരു പഠനത്തിനു പ്രസക്തി വളരെയുണ്ട്‌. വയോക്സ്‌ മാത്രമല്ല, ഒട്ടനവധി മരുന്നുകള്‍ ഇത്തരം പ്രത്യാത്ഘാതങ്ങള്‍ ഉണ്ടാക്കാം. പല മരുന്നുകളിലും അത്‌ രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്‌. പക്ഷെ പൂച്ചയ്ക്കാര്‌ മണി കെട്ടും?
മരുന്ന് കമ്പനികളില്‍ നിന്ന് കാറും ഹോംതീയറ്ററും സിങ്കപ്പൂര്‍ യാത്രയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്ന ഡോക്ടറന്മാര്‍ ഇതിനു മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിയ്ക്കണ്ട. വയോക്സിന്റെ കാര്യത്തില്‍ ലാന്‍സെറ്റ്‌ മാസിക അപകടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ നേരത്തെ തന്നെ എഴുതിയിരുന്നു. എന്നിട്ട്‌ എത്ര ഡോക്ടറന്മാര്‍ അതറിഞ്ഞു? മരുന്നെഴുത്ത്‌ നിര്‍ത്തി? വേണ്ട പത്രാധിപര്‍ക്ക്‌ ഒരു കത്തെങ്കിലുമയച്ചോ? പ്രാക്ടീസിനിടയ്ക്ക്‌ ഇതിനൊക്കെ ആര്‍ക്കാ നേരം! മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങിയിട്ട്‌ പിന്നെ പുസ്തകം തുറക്കേണ്ട ഗതികേട്‌ ഉണ്ടായിട്ടില്ല! എന്തിനു മാര്‍ട്ടിന്‍ഡേല്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഡോക്ടറന്മാരുള്ള നാടാണു കേരളം! മെഡിക്കല്‍ റെപ്പുകള്‍ പറയുന്നതിലപ്പുറം മരുന്നുകളെപ്പറ്റി അറിയാവുന്ന ഡോക്ടറന്മാര്‍ ചുരുങ്ങും. ഈ റെപ്പ്‌ വിവരിച്ചു കൊടുക്കുന്നതു തന്നെ മനസിലാകുന്നുണ്ടോ ആവോ? ഇംഗ്ലീഷിലുള്ള അവന്റെ വാക്‌ക്‍ധോരണിക്കു മുന്നില്‍ 'മനസിലാകുന്നില്ല' എന്ന് പറയാന്‍ ദുരഭിമാനം ഡോക്ടറന്മാരെ അനുവദിക്കാറില്ല. അത്‌ കൊണ്ട്‌ റെപ്പ്‌ പറയുന്നത്‌ തലകുലുക്കി കേള്‍ക്കുന്നതായി ഭാവിച്ചിട്ട്‌ മരുന്നിന്റെ പേരും ഓഫറും മാത്രം ഓര്‍ത്തിരിക്കും. ഇതു നന്നായി അറിയാവുന്നവരാണു മരുന്ന് കച്ചവടക്കാര്‍. പക്ഷെ അതിനു ബലിയാടാകേണ്ടി വരുന്നത്‌ പാവം ജനങ്ങളാണു. ഒരലപം അവധാനത ഡോക്ടറന്മാര്‍ക്കുണ്ടെങ്കില്‍ വിലപ്പെട്ട എത്ര മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ കഴിയും!

Monday, March 10, 2008

രോഗമെന്ന ഭീതിയില്‍ നിന്ന് മോചനം

കഴിഞ്ഞ പോസ്റ്റില്‍ ഒരു ചോദ്യത്തിലാണു നിര്‍ത്തിയത്‌. അവിടെ നിന്നുമാരംഭിക്കാം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ ചികിത്സയുടെ സാംഗത്യമെന്താണു?

ഏത്‌ ബോധസത്തയിലൂടെയാണോ രോഗം വന്നുകയറിയത്‌ ആ ബോധസത്തയിലേക്ക്‌ ആണ്ടിറങ്ങി ഹേതുവായിരിക്കുന്ന ബോധത്തെ തന്നെ മാറ്റിവയ്ക്കാന്‍ കഴിയുന്ന ഒരു ചികിത്സക്കുമാത്രമേ മാനവരാശിയെ അരോഗാവസ്ഥയിലേക്ക്‌ നയിക്കാനാവു. അതിനു രോഗി, താന്‍ ഇപ്പ്പ്പോള്‍ രോഗിയല്ല, രോഗം തന്റെ ശാശ്വതമായ സ്വഭാവമല്ല, തനിക്ക്‌ രോഗമില്ല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ആ കാലത്തിലേക്ക്‌ തിരിച്ച്‌ പോകാന്‍ കഴിയും എന്നറിയുന്നതാണു ആ ചികിത്സയുടെ സ്വരു‌പം.

ഇതു കൊള്ളാം, രോഗി താന്‍ രോഗിയല്ലെന്ന് വിചാരിച്ചാലുടന്‍ രോഗമങ്ങ്‌ പോകുമോ? ഇതൊരു തരം വിശ്വാസചികിത്സയല്ലെ?

അല്ലല്ലോ. തനിക്ക്‌ രോഗമില്ലെന്ന് രോഗി വിചാരിച്ചാല്‍ പോകാനുള്ളതേയുള്ളു രോഗങ്ങളെല്ലാം. വിചാരം കൊണ്ട്‌ രോഗത്തെ നിയന്ത്രിച്ച്‌ നിര്‍ത്താമെന്നതിനു തെളിവുകള്‍ ആവശ്യമുണ്ടോ? രോഗത്തെ ഒരു വരുമാനമാര്‍ഗ്ഗമാക്കുന്ന യാചകരെ കണ്ടിട്ടില്ലെ? ഓച്ചിറയിലും, മലയാറ്റൂരുമൊക്കെ പോയാല്‍ അത്തരക്കാരെ കാണാം. മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിച്ചു കൊണ്ട്‌ രോഗവുമായി അവര്‍ ജീവിക്കുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ്ഗ രോഗിയാണെങ്കില്‍ ഡോക്ടറന്മാര്‍ 6 മാസം അല്ലെങ്കില്‍ ഒരു വര്‍ഷമൊക്കെയേ ജീവിച്ചിരിക്കു എന്ന് വിധിയെഴുതുന്ന രോഗങ്ങളുമായി അവര്‍ വളരെക്കാലം ജീവിക്കുന്നു. അവര്‍ക്ക്‌ രോഗത്തെ ഭയമില്ല. കാരണം രോഗമാണു അവരുടെ ജീവിതോപാധി. അതില്ലെങ്കില്‍ ഭക്ഷണം നേടാനാവാതെ അവര്‍ മരിച്ച്‌ പോകും. അതു കൊണ്ട്‌ രോഗത്തിന്റെ ഭീകരതയെ അവര്‍ മനസ്സ്‌ കൊണ്ട്‌ അകറ്റി നിര്‍ത്തും. ഇതു പോലെ ജീവിച്ചിരിക്കണമെന്ന് നിര്‍ബ്ബന്ധബുദ്ധിയുള്ളവര്‍ സാധാരണകാരായിരുന്നാലും രോഗത്തെ മറികടക്കുന്നത്‌ കണ്ടിട്ടുണ്ട്‌. യുദ്ധമുന്നണികളിലൊക്കെ രക്തം വാര്‍ന്ന് വീഴുന്ന എത്രയോ ഭടന്മാര്‍ രക്ഷപ്പെടുന്നു. ഒരു സാധാരണ സാമാജികനാണു ആ അവസ്ഥയില്‍ പെടുന്നതെങ്കില്‍ അത്രജീവിച്ചിരിക്കുമെന്ന് ഉറപ്പ്‌ പറയാനാവില്ല. ഇതൊക്കെ ചില ഉദാഹരണങ്ങള്‍....

പിന്നെയെന്താ ഈ ചികിത്സ അല്ലെങ്കില്‍ councilling വ്യാപകമാകാത്തത്‌?

അതിനു ഇന്ന് പ്രായോഗികമായി പല തടസ്സങ്ങളുമുണ്ട്‌. കേരളത്തിലാണെങ്കില്‍ ഇത്‌ വളരെ രൂക്ഷവുമാണു. ഇവിടെ സാമാന്യവിദ്യാഭ്യാസം ലഭിച്ച ഏതൊരാളും രോഗത്തിന്റെ പൂര്‍വ്വരൂപം, നിദാനം, ചികിത്സ എന്നിവയേക്കുറിച്ച്‌ അപൂര്‍ണ്ണവും വികലവുമായ അനേകം അറിവുകള്‍ സ്വയമേവ നേടിവച്ചിട്ടുണ്ട്‌. മെഡിക്കല്‍ രംഗത്തെ വ്യവസായികള്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ ചെയ്തൊരു ചതിവാണത്‌. രോഗവും ചികിത്സയും എല്ലാവര്‍ക്കും പഠിക്കാവുന്ന ചര്‍ച്ച ചെയ്യാവുന്ന ഒരു വിഷയമായി മാറി. പണ്ട്‌ എട്ടും പത്തും കൊല്ലം ഒരു വൈദ്യന്റെ കീഴില്‍ നിന്ന് സംസ്കൃതവും വൈദ്യഗ്രന്ഥങ്ങളും പഠിക്കുകയും, രോഗികളെ പരിചരിക്കുകയും മരുന്ന് അരച്ചും ഉരുട്ടിയും ഉണ്ടാക്കിയും ഒക്കെ കഴിഞ്ഞാലെ വൈദ്യസംബന്ധമായി എന്തെങ്കിലും പറയാന്‍ തന്നെ പ്രാപ്തനാകു. പുതിയ വിദ്യാഭ്യാസരീതിയിലും ഇതിനൊക്കെ സമാനമായി ആറേഴു കൊല്ലം ചെലവഴിക്കാതെ തരമില്ല. അവരുടെ മേഖലയാണു സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള സാമാജികര്‍ക്ക്‌ തുറന്നിട്ട്‌ കൊടുത്തിരിക്കുന്നത്‌.

ശരീരശാസ്ത്രത്തിന്റേയോ ചികിത്സയുടേയോ സാമാന്യ തത്ത്വം പോലുമ്മറിയാത്തവരാണു പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്‌. പേരിനു ഒരു വൈദ്യനോ ഡോക്ടറോ കാണും. സാധരണക്കാരന്‍ വിളമ്പുന്ന വിഢിത്തം എത്ര കണ്ട്‌ വൈദ്യം പഠിച്ച ഒരാള്‍ക്ക്‌ തിരുത്തിക്കൊടുക്കാനാകും? മാദ്ധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും ഗവേഷണം ചെയ്തിട്ടല്ല വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്‌. അവര്‍ക്ക്‌ മനസിലാകുന്ന അരികും മൂലയും വച്ച്‌ ചമയ്ക്കും. പലപ്പോഴും അത്‌ പമ്പര വിഢിത്തവുമാകും. എന്നു മാത്രമല്ല വാര്‍ത്തകള്‍ ചെന്നെത്തുന്നവരെ അമ്പരപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അതിശയോക്തികള്‍ വേണ്ടത്ര ചേര്‍ക്കുകയും ചെയ്യും. ഇതൊക്കെ കാരണം ഇന്നൊരു തലവേദന വന്നാല്‍ ഒരു സാമാന്യപൗരന്‍ ചിന്തിക്കുന്നത്‌ അത്‌ 'ബ്രെയിന്‍ ട്യൂമര്‍' ആയിരിക്കുമോ എന്നാണു. അത്രയ്ക്‌ വ്യാപകവും അബദ്ധജടിലവുമായിരിക്കുന്നു പോപ്പുലര്‍ വൈദ്യവിൂജ്ഞാനം! ആ ഒരര്‍ത്ഥത്തില്‍ ഈ പോസ്റ്റുകള്‍ പോലും അപകടരങ്ങളാണു.

വിഷയം മാറിയോ എന്ന് ഒരു സംശയം. ചികിത്സയെപ്പറ്റി വിവരിച്ചില്ല......

അതിലേക്ക്‌ വരികയാണു....ഇങ്ങനെ ചര്‍ച്ചചെയ്യമെന്നാകുമ്പോള്‍ ഭീതദങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, അത്‌ ഒരറിവായി ബോധത്തില്‍ കടന്ന് കൂടുകയും ചെയ്യും. അത്തരം ചര്‍ച്ചകളുടേയും പഠനങ്ങളുടേയും നിഗൂഢതകളില്‍ ഭീതി നിലനില്‍ക്കുമ്പോള്‍ ബാഹ്യമായി തനിക്ക്‌ രോഗമില്ലാ എന്ന് പറയാന്‍ തന്റേടം കാട്ടുന്നത്‌ കൊണ്ട്‌ പ്രയോജനമില്ല. ഉള്ള്‌ അപ്പോഴും എതിര്‍ പക്ഷത്തായിരിക്കും. കാരണം അതിനു തക്ക യുക്തികളോടെയാണത്‌ സ്വാംശീകരിച്ചത്‌.

ഈ പദ്‌മവ്യൂഹത്തില്‍ നിന്ന് പുറത്ത്‌ കടക്കാന്‍ എന്താണൊരു മാര്‍ഗ്ഗം?

ആന്തരികമായ ഭീതി പോകണമെങ്കില്‍ അതിനു തക്കതായ ഒരു വിദ്യാഭ്യാസം നേടണം. ചെറുതിലെ അതാരംഭിക്കണം. നമ്മുടെ പാരമ്പര്യത്തില്‍ അത്‌ വേണ്ടുവോളമുണ്ടായിരുന്നു. ആധുനികതയ്ക്ക്‌ വേണ്ടി നാമത്‌ ഉപേക്ഷിച്ചു. എന്നിട്ട്‌ ഇപ്പോള്‍ രോഗഭീതിയുടെ നാല്‍ക്കവലയില്‍ അന്തിച്ച്‌ നില്‍പ്പാണു. 'വെളുക്കുമ്പോള്‍ ഉണരണം, വെളുത്തമുണ്ടുടുക്കണം' എന്നൊക്കെ ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ അതിലൊക്കെ ആരോഗ്യത്തിന്റെ പാഠങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ 'മതപരം' 'അന്ധവിശ്വാസം' എന്നൊക്കെ പറഞ്ഞ്‌ നാം മാറ്റി വച്ചു. എന്നിട്ട്‌ രോഗങ്ങളെ കണ്ട്‌ ഭയപ്പെട്ടു നില്‍ക്കുന്നു. ഇത്രയും ശരിയാണോ എന്നാലോചിക്കുക.

സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക്‌ പോകുന്ന പഠനരീതിയാണു പ്രാചീനര്‍ കൈക്കൊള്ളുന്നത്‌. ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പ്‌ അമ്മയുടെ ഉദരത്തിലുണ്ട്‌. അവിടെയെത്തുന്നതിനു മുമ്പ്‌ അമ്മയില്‍ അണ്ഡമായും അഛനില്‍ ബീജമായും ഇരിക്കുകയായിരുന്നു. അതിനും എത്രയോ മുമ്പ്‌ ഔഷധമായോ അന്നമായൊ അതുണ്ട്‌! കാരണം എട്ടൊന്‍പത്‌ വയസ്സുള്ളപ്പോള്‍ ഈ കുഞ്ഞിനു കാരണമായത്‌ അച്ഛനമ്മമാരില്‍ ഇല്ല. സസ്യങ്ങള്‍ക്കും അപ്പുറത്തേക്ക്‌ ആ ചിന്തയെ കൊണ്ടു ചെന്നാല്‍ മേഘങ്ങളിലിരിക്കുന്ന ജലകണമായും സൂര്യന്‍ ചൊരിയുന്ന പ്രകാശമായും അതിനെ കണ്ടെത്താനാവും!

ഇതുപോലെ തന്നെ ഒരാള്‍ രോഗിയാകുമ്പോള്‍, തനിക്ക്‌ രോഗമില്ലാതിരുന്ന ഒരവസ്ഥ അതിനു മുമ്പുണ്ടായിരുന്നുവെന്നും രോഗമുണ്ടാകാനുള്ള സാദ്ധ്യത ഒരു ബീജമായി ഏതോ ജന്മത്തില്‍ കടന്ന് കൂടിയിട്ടുണ്ടെന്നും മനസിലാക്കണം. രോഗത്തിന്റെ പ്രാദുര്‍ഭവം അനേക നാളുകളിലിരുന്ന് അനുകൂലമായ പരിതസ്ഥിതിയെ ഉണ്ടാക്കി, ആ പരിതസ്ഥിതിയും കൂടി അനുകൂലമായപ്പോള്‍ രോഗമായി പുറത്തേക്ക്‌ വന്നുവെന്നേയുള്ളു എന്നറിയണം. ആ അറിവ്‌ രോഗമെന്ന ഭീതിയെ അകറ്റിക്കളയും. അതിനു യോജിച്ച ഒരു വിദ്യാഭ്യാസമാണു ഉണ്ടാകണമെന്ന് പറഞ്ഞത്‌. അത്തരമൊരു വിദ്യാഭ്യാസത്തിനു മാനവരാശിയെ രോഗമില്ലാത്ത ഒരു അവസ്ഥയിലേക്ക്‌ കൊണ്ടു ചെന്നെത്തിക്കാന്‍ കഴിയും.

അപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും മറ്റുമുപയോഗിച്ചുള്ള ഇന്നത്തെ നൂതന ചികിത്സാരീതിക്ക്‌ ഒരര്‍ത്ഥവുമില്ലെന്നാണോ?

അതിനേപ്പറ്റിയൊന്നും വിധി നിര്‍ണ്ണയിക്കാന്‍ ഞാന്‍ ആളല്ല! പക്ഷെ, ബോധത്തിലെ ബീജം രോഗമായി പരിണമിക്കുന്ന പരിതസ്ഥിതികളെ മാറ്റി നിര്‍ത്തുമ്പോള്‍ താല്‍ക്കാലികമായി രോഗം മാറി നില്‍ക്കുന്നു എന്ന് മാത്രം.(പരിതസ്ഥിതി നിലനില്‍ക്കാത്തതു കൊണ്ട്‌). രോഗത്തിന്റെ ബീജം അപ്പോഴും അയാളില്‍ ഉണ്ടായിരിക്കും. വീണ്ടും പരിതസ്ഥിതി അനുകൂലമാകുമ്പോള്‍ അത്‌ പുറത്ത്‌ വരും. ഒരു കാന്‍സര്‍ കരിച്ചു കളയുമ്പോഴും അവിടെ രോഗാതുരമായ 10 മില്യണ്‍ കോശങ്ങള്‍ വരെ പിന്നെയും നിലനില്‍ക്കാം എന്ന് പറയുന്നു. ഇത്‌ വച്ച്‌ പ്രാചീനന്റെ ചിന്തയെ ഒന്ന് വിശകലനം ചെയ്തു നോക്കുക.

ബോധത്തില്‍ നിന്നും രോഗത്തെ നീക്കം ചെയ്യുന്ന ചികിത്സ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു?

തീര്‍ച്ചയായും. ഉണ്ടായിരുന്നു എന്നു മാത്രമല്ല ഇപ്പോഴുമുണ്ട്‌. അത്‌ അനുവര്‍ത്തിച്ചാല്‍ ചികിത്സ കഴിയുമ്പോള്‍ മരുന്ന് നിര്‍ത്താം. രോഗത്തെ മാനേജു ചെയ്യുകയല്ല, രോഗത്തെ മാറ്റിക്കളയുകയാണവിടെ ചെയ്യുന്നത്‌. അതേപ്പറ്റി കൂടുതലായി പിന്നൊരിക്കല്‍......

Tuesday, March 4, 2008

പൂര്‍വ്വ ജന്മകൃതം പാപം വ്യാധിരൂപേണ ജായതേ......

പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണു രോഗങ്ങളായി പരിണമിക്കുന്നത്‌. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

പക്ഷെ ഈ പൂര്‍വ്വ ജന്മകൃതമായ പാപം എന്നു പറഞ്ഞാലെന്താ?
അതൊക്കെ മതപരമായ ചില സംജ്ഞകളല്ലെ?

അല്ല. എന്തിനേയും മതവുമായി കൂട്ടിക്കെട്ടിയാല്‍ പിന്നെ 'അന്ധവിശ്വാസം' എന്ന് മുദ്രകുത്താന്‍ എളുപ്പമാകുമല്ലോ. ഇത്‌ അതല്ല. ഒരു വ്യക്തി ജീവിച്ചു പോരുമ്പോള്‍, അയാളുടെ ജീവിതത്തിനിടയില്‍, അയാള്‍ക്കു തന്നെ ഇഷ്ടമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങള്‍ ഉണ്ടാകും. ഒരു പ്രത്യേക ദിശയില്‍ അങ്ങനെ ജീവിച്ച്‌ പോരുമ്പോള്‍ - ചെയ്തത്‌ അധര്‍മ്മമാണു, അതു അങ്ങനെ ചെയ്തു കൂടായിരുന്നു, അത്‌ ശരിയായില്ല - എന്നൊക്കെ പൂര്‍ണ്ണമായി അവനറിയുന്നതും എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങനെ ചെയ്തേ പറ്റൂ എന്ന് അവന്‍ വിചാരിക്കുന്നതുമായ ചില കാര്യങ്ങളാണു പാപമായി പരിണമിക്കുന്നത്‌.

ഇതെങ്ങനെ സംഭവിക്കും?

സാഹചര്യ സംബന്ധിയായ അറിവോ നിര്‍ബ്ബന്ധമോ കൊണ്ട്‌ ചെയ്തുപോകുന്ന കര്‍മ്മങ്ങള്‍ ഋണാത്മകമായി-Negative-അവനില്‍ രേഖപ്പെടുത്തപ്പെടും. ആ സമയത്ത്‌ ആരും അതറിയാറില്ല. അത്തരം കര്‍മ്മങ്ങളിലുള്ള അവന്റെ ദുഃഖങ്ങളും പശ്ചാത്താപങ്ങളും അവന്റെ മനസിനേയും ബുദ്ധിയേയും മഥിക്കുമ്പോള്‍ സ്വയമറിയാതെ തന്നെ ജീവിതക്രമത്തിന്റെ താളം തെറ്റുകയും അതവന്റെ ശരീരത്തിലെ അനന്തകോടി കലകളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. അങ്ങനെ ധാതു-മലങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണു രോഗമായി കാണപ്പെടുന്നത്‌. 'രാഗം' ആദിയായിക്കൊണ്ട്‌ രോഗം ഉല്‍ഭവിക്കുന്നു എന്ന് പ്രമാണം.

അപ്പോള്‍ നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നതോ?

അതു മനുഷ്യന്റെ ജീവിതഗതിയെ വ്യക്തമായി മനസിലാക്കാത്തതുകൊണ്ട്‌ ഉണ്ടായ ഒരു സംശയമാണു. ഒരാള്‍ ജനിക്കുന്നത്‌ മുതല്‍ മരിക്കുന്ന നിമിഷം വരെയുള്ളതു മാത്രമാണു അവന്റെ ജീവിതകാലം എന്ന് പ്രാചീനര്‍ കരുതുന്നില്ല. ആധുനിക മനഃശ്ശാസ്ത്രവും ഇതിനോട്‌ യോജിക്കുന്നുണ്ട്‌. അപ്പോള്‍ നവജാത ശിശു എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. നവജാത ശിശു നവജാതനായിരിക്കുന്നത്‌ അവന്റെ കാഴ്ചപ്പാടിലല്ല. നമ്മുടെ കാഴ്ചപ്പാടില്‍ മാത്രമാണു. വലിയൊരു തുടര്‍ച്ചയിലെ ഒരു ഘട്ടമാണ്‌ ശിശു.

ഭാരതീയ ദര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ കാണുന്നത്‌ ജനിച്ച ദിവസം മുതല്‍ മരിച്ച ദിവസം വരെയുള്ള ജീവിതമായല്ല എന്ന് പറഞ്ഞു. അതൊരു തുടര്‍ച്ചയാണു. ഭൗതികശാസ്ത്രത്തിലെ, ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന തത്ത്വം അനുസരിച്ചായാലും ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ചായാലും പലേ അനുഭവങ്ങള്‍ കൊണ്ടായാലും ഇത്‌ വിശ്വസിക്കാതെ തരമില്ല.

ഈ തുടര്‍ച്ചയെ നയിച്ചുകൊണ്ടു പോകുന്ന ഒരു ആനുവംശിക കഥാപാത്രം-a genetic substance-ആനുവംശികന്‍- എല്ലാവരുടേയും ഉള്ളില്‍ ഉണ്ട്‌. അനേക ജന്മങ്ങളിലൂടെ നേടിയ അറിവുകള്‍ ഓരോരുത്തരിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണു സംഗീതം അഭ്യസിക്കാതെ തന്നെ ചിലര്‍ക്ക്‌ പാടാന്‍ കഴിയുന്നത്‌. പരിശീലനമില്ലാതെ കളികളില്‍ പ്രാഗത്ഭ്യമുണ്ടാകുന്നത്‌. ചിത്രം വരയ്ക്കാന്‍ കഴിയുന്നത്‌. ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ഒരാള്‍ക്ക്‌ ഒരു പ്രത്യേകവിഷയത്തില്‍ വളരെയധികം പ്രാമുഖ്യം നേടാന്‍ കഴിയുമ്പോള്‍ അതേ സാഹചര്യമുള്ള ബാക്കിയുള്ളവര്‍ക്ക്‌ ആ സ്വാധീനം ലഭിക്കാതെ പോകുന്നതും. ഒരു പ്രഗത്ഭന്റെ പ്രതിഭ വച്ച്‌ അയാള്‍ക്ക്‌ മറ്റ്‌ വിഷയങ്ങളില്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ചതുരത ഇല്ലാതെ പോകുന്നതും ആ ആനുവംശികന്റെ സാന്നിദ്ധ്യം ഇല്ലാത്തതു കൊണ്ടാണു.

മുമ്പെങ്ങോ രൂപപ്പെടുത്തി വച്ചിട്ട്‌ പൂര്‍ത്തീകരിക്കാത്തതിന്റെ ഭാവങ്ങള്‍ എല്ലാം തന്നില്‍ നിലകൊള്ളുമ്പോള്‍ അതു പൂര്‍ത്തീകരിക്കാനാണു ഈ വരവ്‌, ഈ ജന്മം എന്ന് തോന്നിപ്പിക്കുന്ന ആ ജനിതകം പോലെ തന്നെ അയാളില്‍ എവിടെയോ തുടങ്ങിവച്ച ഒരു രോഗാതുരതയും ഉണ്ട്‌. ആ ആതുരത ജനനത്തോടെ രംഗത്തേക്ക്‌ വരിക എന്നുള്ളത്‌ ആ ജനിതകത്തിന്റെ ബോധത്തിലുള്ളതാണു.

ജനിതകത്തിനും ബോധമോ?

തീര്‍ച്ചയായും. ഒരാള്‍ Zygote അല്ലെങ്കില്‍ ഏകകോശജീവിയായിരിക്കുന്ന അവസ്ഥയിലെ ബോധം പരിണമിച്ചാണു വളരുകയും ഒരു വ്യക്തിയായി പരിണമിക്കുകയും ചെയ്യുന്നത്‌. അയാള്‍ക്ക്‌ മുടിയുണ്ടാകുന്നതും, മൂക്ക്‌ നീണ്ടിരിക്കുന്നതും, കോമള സ്വരം കിട്ടുന്നതും എന്നു വേണ്ടാ കണ്ണുണ്ടാകുന്നതും കാതു വളരുന്നതും കൈകാലുകള്‍ കിളിര്‍ക്കുന്നതുമെല്ലാം ആ ആത്മബോധത്തിന്റെ നിര്‍ദ്ദേശാനുസരണമാണു. അല്ലാതെ പുറമേ നിന്ന് എന്തെങ്കിലും കൊടുത്ത്‌ കണ്ണുണ്ടാക്കാനോ ചെവിയുണ്ടാക്കാനോ പറ്റില്ല. അയാളുടെ ജനിതകകലയില്‍ എന്തൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ അതു മാത്രമേ അയാളില്‍ നിന്ന് പുറത്ത്‌ വരു. പുറമേ നിന്നു ഒരു ശാസ്ത്രജ്ഞനു അയാളുടെ ജനിതകത്തിലേക്ക്‌ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും അതിനും ആ 'ബോധ;ത്തിന്റെ അനുമതിയില്ലാതെ പറ്റില്ല. അങ്ങനെ അനുമതിയില്ലാതെ പ്രവേശിച്ചവര്‍ ഫിറ്റു ചെയ്യുന്ന കിഡ്നിയും കരളുമൊക്കെയാണു ശരീരം reject ചെയ്യുന്നതായി നാം കേള്‍ക്കുന്നത്‌.ആധുനിക വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഗര്‍ഭസ്ഥശിശുവിനെ ജനിക്കുമ്പോള്‍ അംഗവൈകല്യമില്ലാത്തത് ആക്കിത്തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുന്ന നിമിഷം മുതല്‍ അവള്‍ ആധുനിക വൈദ്യത്തിന്റെ പരിചരണത്തിലാണു. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണമാണു പിന്നീട്‌ പ്രസവം വരെയുള്ള അവളുടെ ജീവിതം. എല്ലാ പരിശോധനളും നടത്തി, എല്ലാ പരിഹാരങ്ങളും ചെയ്തിട്ടും നവജാതശിശുക്കളില്‍ പലതും വൈകല്യത്തൊടെയാണു ജനിക്കുന്നത്‌. ഇവിടെ ശാസ്ത്രവും മനുഷ്യന്റെ അഹന്തയും പരാജയപ്പെടുന്നതിനു എന്തുണ്ട്‌ ഉത്തരം?

പ്രാചീനന്‍ ഇതിനേയൊക്കെ മാറി നിന്നാണു നോക്കിക്കണ്ടിരുന്നത്‌. അവന്‍ അതിന്റെ സത്യത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. ആധുനികന്‍ അതിനു തയ്യാറല്ല.

നമ്മുടെ ബോധമണ്ഡലത്തിലാണു നാം എത്ര കാലോടുകൂടി ജനിക്കണം, ഏതു കയ്യോടുകൂടി ജനിക്കണം, മൂക്കിനെത്ര നീളമുണ്ടായിരിക്കണം എന്നൊക്കെയുള്ള കണക്കിരിക്കുന്നത്‌. ആ ബോധം പൂര്‍വ്വ പൂര്‍വ്വ ജന്മങ്ങളിലൂടെ രൂപപ്പെട്ട്‌ വന്നതാണെന്ന് ഭാരതീയര്‍ വിശ്വസിച്ചു. തല്‍ക്കാലം 'വിശ്വസിച്ചു' എന്ന പ്രയോഗം മതി. കാരണം ജീനുകളിലെ ഒന്നോ രണ്ടോ മണികളില്‍ അടങ്ങിയിരിക്കുന്ന അത്ഭുതം കണ്ട്‌ ആധുനികന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെയും ഒരു ശാസ്ത്രമുണ്ടെന്ന് പറഞ്ഞാല്‍ അവന്‍ വയലന്റാകും.. ഒരന്‍പതു വര്‍ഷം മുന്‍പ്‌ ഇന്ന് നടക്കുന്ന പോലുള്ള ജനിതക ഗവേഷണത്തിനു പണം ചോദിച്ചാല്‍ ഭ്രാന്തെന്ന് പറഞ്ഞ്‌ ആട്ടിക്കളയുമായിരുന്നു. കാരണം അതൊക്കെ അസംഭാവ്യമാണെന്നാണു ശാസ്ത്രലോകം പോലും വിചാരിച്ചത്‌. ഇന്ന് ജനിതക ശാസ്ത്രം കണ്ടെത്തിയതിനെ ആ 50 കൊല്ലം മുന്‍പ്‌ ആശയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ 'അന്ധവിശ്വാസം' എന്ന് പറഞ്ഞു അവഗണിക്കുമായിരുന്നു. ശാസ്ത്രത്തിന്റെ കാര്യം അത്രയൊക്കയേയുള്ളു. കാരണം അത്‌ ശാസ്ത്രമായിട്ടില്ല. അതിനു മുന്‍പുള്ള പടിയിലാണു. നിരീക്ഷണവും അത്ഭുതം കൂറലുമേ നടക്കുന്നുള്ളു. അതിനി പക്വമാകുന്ന ഒരു കാലം വരുമ്പോള്‍ പ്രാചീനന്റെ ആശയങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു കൊള്ളും.

പാശ്ചാത്യ ശാസ്ത്രീയതയുടെ യുക്തിയും അളവുകോലും വച്ച്‌ ഒരു പരീക്ഷണശാലയിലെ controlled conditions ല്‍ സൈഗോട്ടിനുള്ളിലെ ബോധത്തെ തെളിയിച്ചെടുക്കാനാവുന്ന കാലം പിമ്പേ വരുന്നുണ്ട്‌. അതിനു ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ പിടിച്ചെന്നിരിക്കും. മനുഷ്യചരിത്രത്തില്‍ അത്‌ വലിയ കാലയളവൊന്നുമല്ല. പക്ഷെ ആയുര്‍വ്വേദത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഒരു നൊടിനേരം മതി അത്‌ ബോദ്ധ്യമാകാന്‍. ഇന്ദ്രിയങ്ങള്‍ പുറത്തേക്ക്‌ തുറന്നു പോയ ആധുനിക മനുഷ്യനു അതിനും കഴിവുണ്ടാകണമെങ്കില്‍ പൂര്‍വ്വ പൂര്‍വ്വ പുണ്യം ഉണ്ടായിരിക്കണം.

ഇതൊരു inductive reasoning അല്ലേ?

അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ ഇതൊരു inductive reasoning തന്നെയാണു. കാണുന്നതില്‍ നിന്ന് അനുമാനിക്കുക എന്നത്‌ ഒരു ശാസ്ത്ര രീതിയാണു. യുക്തി ഇവിടെ അതിനു അനുഗുണമായുണ്ട്‌. അനുഭവങ്ങള്‍ മറിച്ചുമല്ല. പിന്നെ വേറെന്തു വേണം? ഇതിനേ പൂര്‍വ്വപക്ഷമായിക്കണ്ട്‌ മറിച്ചുള്ള തെളിവുകള്‍ നല്‍കുമ്പോഴെ ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച്‌ സംശയിക്കേണ്ടി വരികയുള്ളു.

അപ്പോള്‍ രോഗം ഒരുവനോടൊപ്പം വന്ന് പോകുന്നതാണെന്ന് പറയാം അല്ലെ?

അത്തരം പരിമിതമായ ഒരു വ്യാഖ്യാനത്തിലേക്ക്‌ പോകുന്നതിനേക്കാള്‍ നല്ലത്‌, ഒരു രോഗി ഉണ്ടാവുന്നതിനു മുമ്പ്‌ അയാളുടെ ബോധത്തില്‍ ആ രോഗത്തിനുള്ള ബീജം കിടപ്പുണ്ട്‌, അനുകൂല പരിതസ്ഥിതിയില്‍ അത്‌ പ്രകടമാകും എന്നെടുക്കുന്നതല്ലെ? അതാണു സരളം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ പിന്നെ ചികിത്സയുടെ സാംഗത്യമെന്താണു?

അതിപ്പോള്‍ വേണ്ട, അടുത്ത പോസ്റ്റില്‍......

Friday, February 29, 2008

ജാഗ്രതൈ.......!! എയിഡ്‌സുണ്ട്.......

ഏതാനം ദിവസം മുന്‍പ്‌ ഒരു മലയാള ദിനപ്പത്രം സഹതാപാര്‍ഹമായ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ദില്ലിയില്‍ നാല്‌ നഴ്സുമാര്‍ക്ക്‌ എയിഡ്സ്‌ ബാധ. അതില്‍ രണ്ടുപേര്‍ മലയാളികളാണു. ഏത്‌ ആശുപത്രിയിലാണു സംഭവം എന്ന് പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വെറും സാധാരണ ആശുപത്രിയൊന്നുമല്ല. അത്‌ വാര്‍ത്ത വായിക്കുമ്പോള്‍ വ്യക്തമാകും. ആശുപത്രിയുടെ പേരില്ല. തുക്കടാ ആശുപത്രിയോ ഗവണ്മന്റ്‌ ആശുപത്രിയോ ആയിരുന്നെങ്കില്‍ അതിന്റെ പേരും ജാതകവും എപ്പോള്‍ പറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. അതാണു പത്രധര്‍മ്മം. പൊതുക്കാര്യമാകുമ്പോള്‍ എല്ലാം തുറന്ന് പറയണം. പാവപ്പെട്ടവന്റെ കാര്യത്തിലും അങ്ങനെ തന്നെ! പത്രധര്‍മ്മം ഉടന്‍ സടകുടഞ്ഞ്‌ എഴുന്നേല്‍ക്കണം. പണക്കാരന്റെ കാര്യത്തില്‍ അത്‌ പറ്റില്ല. പേരും വിലാസവുമൊക്കെ രഹസ്യമായി സൂക്ഷിക്കുകയാണു വേണ്ടത്‌. ആശുപത്രി ഏതോ കടുത്ത മുന്തിയറുപ്പന്റേതാണെന്ന് തീര്‍ച്ച. അതു കൊണ്ട്‌ അതിനു പേരിന്റെ ആവശ്യമില്ല. ഉണ്ടെങ്കില്‍ തന്നെ അത്‌ വായനക്കാര്‍ അറിയണ്ട കാര്യവുമില്ല. അത്‌ ഏതെങ്കിലും ഡോക്ടറുടെ കയ്യിലിരിപ്പു കൊണ്ട്‌ രോഗി ചത്തിട്ടോ ആശുപത്രിയുടെ മെച്ചം കൊണ്ട്‌ എയിഡ്‌സ്‌ പരന്നിട്ടോ ആയാലും അറിയണ്ട. അങ്ങനെ എന്തെങ്കിലും പുറത്ത്‌ പറഞ്ഞാല്‍ പത്രധര്‍മ്മം നഷ്ടപ്പെടും. അത്‌ പാടില്ല. പത്രത്തിനു പരസ്യത്തിന്റെ പേരില്‍ കിട്ടുന്ന ധര്‍മ്മമാണല്ലോ പത്രധര്‍മ്മം. അതുകൊണ്ട്‌ പേരു പറയില്ല.

ആശുപത്രി-ജന്യ രോഗമാണു പ്രതി. അമേരിക്കയിലും യൂറോപ്പിലും ഡോക്ടറന്മാര്‍ക്കും പാരാമെഡിക്കല്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന Medical Bug! ഇവനാളു പുലിയാണു കേട്ടാ....രോഗം ചികിത്സിച്ച്‌ ഭേദമാക്കണ്ട ആശുപത്രിയില്‍ നിന്ന് രോഗം പകരും. പാശ്ചാത്യനു രോഗത്തെ പേടിയാണു. ഇതുകൊണ്ടാണു രോഗികളെ പരിചരിക്കാന്‍ മൂന്നാം ലോകത്തില്‍ നിന്ന് ചരക്കുകളെ അവര്‍ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും ശ്രീലങ്കക്കാരനും വന്ന് എന്തു രോഗം വേണമെങ്കിലും ഏറ്റുപിടിച്ചോട്ടെ!! ഉള്ള കാശങ്ങ്‌ കൊടുത്തേക്കാം. എമിഗ്രേഷന്‍ നിയമത്തിലും ഇളവുവരുത്താം. നമുക്ക്‌ വയ്യേ, വയ്യ! കാനഡ, ബ്രിട്ടന്‍, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നും നഴ്സുമാരുടെ കുത്തിയൊഴുക്കിനു ഒരു കാരണം ഇതാണു.

പക്ഷെ നമ്മുടെ ഡോക്ടറന്മാരെ അവിടെങ്ങും അടുപ്പിക്കുകേല. പലരും ഡോക്ടറാകാന്‍ ഇംഗ്ലണ്ടില്‍ ചെന്നിട്ട്‌ വേലേം കൂലിം ഇല്ലാതെ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പടച്ചോറുണ്ട്‌ കഴിയുകയാണു. ദേഹത്ത്‌ തൊട്ടുള്ള കളിക്ക്‌ സായിപ്പിനു നമ്മളെ അത്ര വിശ്വാസം പോരാ. അതിനു അവിടുത്തുകാര്‍ വേണം. അല്ലെങ്കില്‍ അവിടുത്തെ പരീക്ഷയൊക്കെ പാസാകണം. അതിനു കഴിയുന്നില്ലെങ്കില്‍ ആസ്ത്രേലിയായിലൊക്കെ പല ഇന്ത്യന്‍ ഡോക്ടര്‍ന്മാരും ചെയ്യുന്ന പോലെ മസാലദോശയൊക്കെ കിട്ടുന്ന നല്ല തട്ടുകടകള്‍ ആരംഭിക്കാം. ക്ലിനിക്ക്‌ പറ്റുകേല. ഒരു തരത്തില്‍ ഭക്ഷണവും ഒരു മരുന്നാണല്ലൊ. ജീവന്‍ നിലനിര്‍ത്തുന്ന മരുന്ന്.

ആശുപത്രി എന്ന് പറയുന്നത്‌ മറ്റ്‌ കച്ചവടങ്ങള്‍ പോലെ അരത്തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ നല്ല വിറ്റുവരവുള്ള റേഞ്ചൊക്കെ വേണ്ടെന്ന് വച്ചിട്ട്‌ കള്ള്‌ കച്ചവടക്കാര്‍ ആശുപത്രികള്‍ തുടങ്ങില്ലല്ലോ. ഏതാണ്ട്‌ ചാരായ ഷാപ്പുപോലെയാണു ആശുപത്രികളും. കയ്യില്‍ കാശുള്ളവനെ അവിടെ മതിപ്പുള്ളു. (ചിക്കൂണ്‍ ഗുണിയ വ്യാപകമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തു ചെയ്തുവെന്ന് ഓര്‍ക്കുക). കാശുള്ളവനെക്കാണുമ്പോള്‍ ഈ ഡോക്ടറന്മാരും നഴ്സുമാരുമൊക്കെ "അപ്പച്ചാ" "അമ്മച്ചി" "അങ്കിളേ" എന്നൊക്കെ വിളിക്കും. കാശില്ലാത്തവനെ കണ്ടാലോ? "ശവങ്ങള്‌" എന്നും. (അത്‌ കേള്‍ക്കാന്‍ ഗവണ്മെന്റാശുപത്രിയില്‍ തന്നെ പോകണം). പണത്തിനു മീതേ ദീദിയും പറക്കില്ലാ എന്നൊരു ചൊല്ലില്ലെ? ആ പണക്കൊഴുപ്പിന്റെ ഒരു സെലിബ്രിറ്റി രൂപമാണു സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി, മെഗാ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍. (ആരാണാവോ ഇതിനൊക്കെ ഇങ്ങനെ പേരിടുന്നത്‌?) അവിടൊക്കെ കാശുകൊടുത്താല്‍ എല്ലാം ഭദ്രമാണെന്നാണു വയ്പ്‌. മുന്തിയ ചികിത്സ. മുന്തിയ പരിചരണം. മുന്തിയ ബില്ല്! ഇപ്പോളവിടെ നിന്നും മുന്തിയ 'സഹായവും' കിട്ടുമെന്ന് ഈ വാര്‍ത്ത സ്ഥിതികരിക്കുന്നു. സൗജന്യ AIDSരോഗം!!

പക്ഷെ ഇതിന്റെ ദാരുണമായ മാനുഷിക വശത്തെക്കുറിച്ച്‌ ആരും പ്രതികരിച്ച്‌ കണ്ടില്ല. നഴ്സുമാരുടെ സംഘടന പോലും. മെച്ചപ്പെട്ട ഒരു തൊഴില്‍ എന്ന നിലയിലാണു പല പെണ്‍കുട്ടികളും നഴ്സിങ്ങിനെ കാണുന്നത്‌. മികച്ച വേതനത്തിനൊപ്പം തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും ഇതിലുണ്ട്‌. അവര്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത്‌ ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത്‌ മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത്‌ നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ്‌ രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് 'പണ്ഡിതന്മാര്‍' സ്ഥിതീകരിച്ചിട്ടുണ്ട്‌. (അതെന്തായാലും നന്നായി. അവര്‍ നാലുപേരുടേയും ജീവിതം കട്ടപ്പൊകയായെങ്കിലെന്താ നമുക്ക്‌ ശാസ്ത്രീയമായ ഒരു കാരണം കിട്ടിയല്ലോ. അതു മതി.) ഗ്രാഡുവേറ്റ്‌ നഴ്സുകളായിരുന്നു അവര്‍ നാലുപേരും. നാല്‌ മനുഷ്യജന്മങ്ങളാണു മാനേജുമെന്റിന്റെ ദുരകാരണം കരിഞ്ഞ്‌ പോയത്‌.

ആശുപത്രിയില്‍ എത്തുന്ന വി.ഐ.പി കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണു ദുരന്തത്തിനു കാരണമെന്ന് പറയപ്പെടുന്നു. വി.ഐ.പികളുടെ ഒരാശുപത്രിയായതു കൊണ്ട്‌ അവിടുത്തെ പല സംഗതികളും രഹസ്യമായി വച്ചിരിക്കുകയാണത്രെ. യതാര്‍ത്ഥ രോഗം രേഖപ്പെടുത്താതെ തന്നെ അവിടെ ചികിത്സ നടക്കാറുണ്ട്‌. എയിഡ്‌സ്‌ ബാധയുള്ള വി.ഐ.പികള്‍ വന്നാല്‍ മറ്റ്‌ രോഗത്തിന്റെ മറവില്‍ ചികിത്സിക്കും. പണക്കാരന്റെ മാനത്തിനു വലിയ വിലയാണല്ലോ. അപ്പോള്‍ മെഡിക്കല്‍ എത്തിക്കുകള്‍ ഉപേക്ഷിക്കാം. വലിയ ഡോക്ടര്‍ക്കും നഴ്സിംഗ്‌ സൂപ്രണ്ടിനുമായിരിക്കും രോഗിയുടെ നിജസ്ഥിതി അറിയാവുന്നത്‌. അവര്‍ അത്‌ പുറത്ത്‌ വിടില്ല. വങ്കിട ആശുപത്രികളില്‍ ഇതു ഒരു പുതുമയൊന്നുമല്ല. നിത്യപരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം നഴ്സുമാരും മറ്റ്‌ സ്റ്റാഫുകളും അതൊന്നുമറിയാതെ രോഗികളുമായി ഇടപഴകുന്നു. വി.ഐ.പി രോഗികള്‍ വച്ചു നീട്ടുന്ന'സഹായം'-AIDS- അറിയാതെ കൈപ്പറ്റുന്നു.

കൃത്യമായി മാറാന്‍ കയ്യുറകള്‍ പോലും അവിടെ നല്‍കാറില്ലെന്ന് പരാതിയുണ്ട്‌. കയ്യുറകള്‍ അണിഞ്ഞ്‌ വി.ഐ.പികളെ പരിചരിക്കുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ലത്രെ! ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്ത്വത്തേക്കള്‍ മാനേജുമെന്റിനു ആവശ്യം വി.ഐ.പികളുടെ മാനസികോല്ലാസമാണല്ലോ. പണം വരുന്നത്‌ അതിലൂടെയാണല്ലോ. പക്ഷെ നാഴികയ്ക്ക്‌ നാല്‍പതു വട്ടം ശാസ്ത്രത്തെപിടിച്ച്‌ ആണയിടുന്ന ഒരൊറ്റ ഡോക്ടര്‍ പോലും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കിയതായി എങ്ങും കണ്ടില്ല. കാരണം എന്തായിരിക്കും?

നഴ്സ്‌ വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ്‌ സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്‌. അതാവില്ലെ ഈ നികൃഷ്ഠതയിലേക്ക്‌ അവരെ എറിഞ്ഞുകൊടുക്കാന്‍ ഇടയാക്കിയത്‌?

അല്ലെങ്കില്‍ തന്നെ മൂന്നാം ലോകത്തില്‍ പെണ്ണ് പെണ്ണല്ല! അവള്‍ മനുഷ്യജീവിയേ അല്ല. വെറും പുഴുവാണു. പ്രത്യേകിച്ച്‌ ശാസ്ത്രത്തിന്റെ മറവില്‍ വ്യാപാരം നടത്തുമ്പോള്‍ അവളുടെ വിധിക്ക്‌ രൂക്ഷത കൂടും. അവള്‍ അതിന്റെ പല്‍ച്ചക്രത്തിനിടയില്‍ കിടന്ന് അരഞ്ഞുപോകാനുള്ള പുഴുവാണു.

മേമ്പൊടി
Delhi High Court has sought an explanation from medical superintendent of AIIMS for its failure to comply with the disclosure of sufficient details after a boy, suffering from cancer//, became infected with AIDS after blood transfusion at the hospital in 2001. Aggrieved with the defensive attitude of AIIMS, Justice Vikramjit Sen has asked the hospital to explain its unwillingness to disclose details of the donor whose blood was transfused into the victim.

Tuesday, February 26, 2008

ഡോക്ടറന്മാരുടെ വാരിക്കുഴികള്‍

ഒരാള്‍ ശാസ്ത്രജ്ഞനാകുന്നത്‌ എപ്പോഴാണു? താന്‍ പഠിച്ചതിനെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴല്ലെ? ഡോക്ടറന്മാരുടെ കാര്യത്തില്‍ ഇത്‌ എത്ര കണ്ട്‌ ശരിയാണു? ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലെ അവസാനവാക്കാണു മോഡേണ്‍ മെഡിസിനിലെ ഡോക്ടറന്മാര്‍. നാനാതരം രോഗങ്ങളെക്കുറിച്ച്‌ അവര്‍ പഠിക്കുന്നു, പരീക്ഷിക്കുന്നു, മരുന്ന് കണ്ടുപിടിക്കുന്നു, രോഗികള്‍ക്ക്‌ നല്‍കുന്നു. ആധുനികവും ശാസ്ത്രീയവുമായ ആരോഗ്യരീതികള്‍ ഉപദേശിക്കുന്നു. രോഗികള്‍ക്ക്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാന്‍ ഡോക്ടറന്മാരും ബാദ്ധ്യസ്ഥരല്ലെ? അങ്ങനെ ചെയ്യുന്നില്ലെന്നു വരുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണു? അവര്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രം അര്‍ത്ഥശൂന്യവും വെറും വില്‍പനച്ചരക്കും മാത്രമാണെന്നാണോ?

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്റ്റ്രോള്‍, ഇവ മൂന്നും ഡോക്ടറന്മാര്‍ക്ക്‌ നല്ല വരുമാനം നേടിക്കൊടുക്കുന്ന ശാരീരിക വ്യതിയാനങ്ങളാണു. അവയെപ്പറ്റി ഭീതിദമായ കഥകള്‍ മെനഞ്ഞ്‌ രോഗികളെ ഭയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും നാം എന്താണു വിചാരിക്കുക? ഇത്തരം അസുഖങ്ങള്‍ ഡോക്ടറന്മാരില്‍ കാണില്ല. കാരണം ഇതിന്റെ ദുരന്തത്തേക്കുറിച്ച്‌ ശാസ്ത്രയുക്ത്യാ അവബോധമുള്ളവരാണു ഡോക്ടറന്മാര്‍. അതുകൊണ്ട്‌ ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ഇടവരുത്തില്ല. ഉണ്ടായാല്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കിക്കഴിഞ്ഞിരിക്കും. രോഗിയായിരുന്നു കൊണ്ട്‌ മറ്റൊരു രോഗിയെ ഉപദേശിച്ചാല്‍ എന്ത്‌ പ്രയോജനം? അങ്ങനെ ചികിത്സിക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അതു ചെകുത്താന്റെ വേദം പറച്ചിലോ വേശ്യയുടെ ചാരിത്ര്യ പ്രസംഗമോ ആയി അധഃപതിക്കില്ലെ? എന്നാല്‍ ഡോക്ടറന്മാര്‍ അത്‌ ചെയ്യുന്നുണ്ട്‌.

പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കുടവയര്‍ തുടങ്ങിയവ ഡോക്ടറന്മാരില്‍ എത്രകണ്ട്‌ വ്യാപകമാണെന്നറിയുവാന്‍ വേണ്ടി ഒരു പഠനം ** നടന്നു. അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന ഗവേഷണത്തിന്റെ ഫലം ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നു. അതൊട്ടും ആശാവഹമല്ല. പഠനവിധേയമാക്കിയ ഡോക്ടറന്മാരുടെ പ്രായം 25-55. അതായത്‌ നമ്മുടെ സമകാലിക ഡോക്ടറന്മാരുടെ പ്രായം! (യാഥാര്‍ത്ഥ്യത്തോട് യോജിക്കില്ലെന്ന് അറിയിച്ചതു കൊണ്ട് ഇവിടെ ഉണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്തിരിക്കുന്നു.)

സാധാരണ നിലയില്‍ ഒരു രോഗിയെ ഭയവിഹ്വലനാക്കാന്‍ ഡോക്ടറന്മാര്‍ നിരീക്ഷണ വിധേയമാക്കുന്ന ഘടകങ്ങളാണു കൊളസ്റ്റ്രോള്‍, രക്തത്തിലെ പഞ്ചസാര, അമിതവണ്ണം തുടങ്ങിയവ. അവ നിശ്ചിത തോതിനുള്ളില്‍ നിന്നില്ലെങ്കില്‍ അപകടമാണെന്നാണു ഡോക്ട്ടറന്മാരുടെ വിരട്ടല്‍സ്‌. രോഗി പേടിച്ച്‌ ഒരു നൂറായിരം ടെസ്റ്റുകള്‍ക്ക്‌ വിധേയമാകുകയും ആയിരക്കണക്കിനു രൂപയുടെ മരുന്ന് വിഴുങ്ങുകയും ചെയ്യും. ഈ വിരട്ടല്‍സ്‌ നടത്തുന്ന ഡോക്ടറുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഈ ഘടകങ്ങള്‍ ഡോക്ടറിന്മാരില്‍ പഠനവിധേയമാക്കിയപ്പോള്‍ അവരുടെ കാര്യത്തിലും അതൊന്നും പരിധിക്കുള്ളിലല്ല എന്ന് കണ്ടെത്തുന്നു. എന്നുമാത്രമല്ല പഠിപ്പോ വിദ്യാഭ്യാസമോ ഇല്ലാത്ത ചിട്ടകള്‍ പാലിക്കാത്ത സാധരണ രോഗികള്‍ക്കുള്ള അനുപാതത്തിലും തരത്തിലും തന്നെയാണു ഡോക്ടറന്മാരിലും അവയൊക്കെ കാണപ്പെട്ടത്‌. പിന്നെ ഈ ഡോക്ടറന്മാര്‍ ഇത്രയൊക്കെ പഠിച്ചതുകൊണ്ട്‌ എന്തു ഗുണം? അതോ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നാണോ? ഇതൊക്കെ ഒരു തൊഴിലല്ലെ എന്നാണോ? ചുരുക്കത്തില്‍ അമ്മയും മോളും പെണ്ണു തന്നെ! ഡോക്ടറും രോഗിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് ചുരുക്കം. പിന്നെ ചികിത്സയ്കായി ഡോക്ടറെ കണ്ടിട്ട്‌ എന്ത്‌ പ്രയോജനം?

സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍. രോഗം കണ്ടുപിടിക്കാനുള്ള ആധുനിക സങ്കേതങ്ങള്‍. അത്ഭുതകരമായ മരുന്നുകള്‍. അതിനിപുണന്മാരായ ഭിഷഗ്വരന്മാര്‍. ഇത്രയൊക്കെയും ഉണ്ടായിട്ടും അതിന്റെ സാരഥികളില്‍ നിന്നു പോലും രോഗം അകറ്റി നിര്‍ത്താനാവുന്നില്ല. ഇത്‌ രോഗികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയല്ലെ? ഇത്‌ നല്‍കുന്ന സൂചനയെന്താണു? ആധുനിക വൈദ്യശാസ്ത്രം ഒരു പരാജയമാണെന്നോ?

വ്യവസായം എന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രം ഒരു വന്‍ വിജയമാണെന്ന് ആര്‍ക്കാണറിയാത്തത്‌. പക്ഷെ ആരോഗ്യത്തിന്റേയോ, രോഗം ഭേദമാകുന്നതിന്റേയോ മാനദണ്ഡം വച്ചു നോക്കിയാല്‍ അത്‌ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. അതിനുള്ള ഏറ്റവും വലിയ തെളിവാണു ഈ പഠനം വഴി പുറത്ത്‌ വന്നിരിക്കുന്നത്‌.

ഇനി മുതല്‍ ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗിയുടെ ഉത്തരവാദിത്തം ഇരട്ടിയാകും. ആദ്യം തന്നെ ഡോക്ടര്‍ ഒരു രോഗിയാണൊ എന്നറിയണ്ടെ? സ്പിഗ്മോമാനോ മീറ്റര്‍ കയ്യില്‍ കെട്ടാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ രോഗിക്ക്‌ ഡോക്ടറോട്‌ ചോദിക്കേണ്ടി വരും,
"ഡോക്ടറെ, ഡോക്ടറുടെ ബി.പി.എത്രയാ? 80/120 ?“
അതില്‍ നിന്നും വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍, എന്തു കൊണ്ട്‌ അതിതുവരെ നോര്‍മ്മലായില്ല? അതറിയാനുള്ള അവകാശം രോഗിക്കില്ലെ? ഡോക്ടര്‍ക്ക്‌ തന്നെ ആ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ താനെന്തിനു നിന്നു കൊടുക്കണം എന്ന് രോഗികള്‍ ചിന്തിക്കാന്‍ തുടങ്ങിയലോ? അതുപോലെ ഡോക്ടര്‍ പുകവലിക്കുമോ? അതറിയണം.
പിന്നെ കൊളസ്റ്റ്രോള്‍ എത്രയാ? അതില്‍ LDL എത്ര? HDL എത്ര?
സംഗതി 200 നു മുകളിലാണെങ്കില്‍ എന്താ ഡോക്ടറെ അത്‌ ഇതുവരെ പരിധിക്കകത്ത്‌ കൊണ്ടുവരാന്‍ കഴിയാതിരുന്നത്‌?
പുക്കിളിനു കണക്കാക്കി ടേപ്പ്‌ പിടിച്ചാല്‍ എത്ര സെന്റീമീറ്റര്‍ വണ്ണമുണ്ട്‌?
90 നു മുകളിലോ. എന്നാല്‍ അത്‌ കുറച്ചിട്ടു വാ.
ഇതൊക്കെ അറിഞ്ഞിട്ടു വേണ്ടി വരും രോഗിക്ക്‌ ചികിത്സ ആരംഭിക്കാന്‍.

ഏതു രോഗത്തിനും ബോര്‍ഡ്‌ വച്ച്‌ ചികിത്സയുള്ള കാലമാണു. വലിയ ഫീസും ഈടാക്കുന്നുണ്ട്‌. അപ്പോള്‍ അതിന്റെ ഗുണമേന്മ അന്വേഷിക്കാനുള്ള അര്‍ഹത രോഗിക്കില്ലെ? അതൊരു ഉപഭോക്താവിന്റെ അവകാശമല്ലെ? ഇത്തരം തലവേദന ഒഴിവാക്കാന്‍ വേണ്ടിയാകും ആശുപത്രികളെ ഉപഭോക്തൃനിയമത്തിനു പുറത്ത്‌ കൊണ്ട്‌ വരണമെന്ന് ഡോക്ടറന്മാര്‍ ബഹളം വയ്ക്കുന്നത്‌.

ഡോക്ടറന്മാരുടെ പേച്ചും പ്രവര്‍ത്തിയും തമ്മില്‍ പിരിഞ്ഞിട്ട്‌ കാലം കുറച്ചേറയായി. കള്ളപ്പണക്കാരനും കള്ള്‌ കച്ചവടക്കാരനും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ കാശ്‌ മോഹിച്ച്‌ അവിടേക്ക്‌ ചെന്നതു മുതലാണു അതിന്റെ തുടക്കം. ചികിത്സയുടെ അന്തസത്ത വിസ്മരിച്ചു. പണമുണ്ടാക്കാനുള്ള ഒരു ബിസിനസ്സില്‍ പങ്കാളിയാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ മൂല്യം നഷ്ടപ്പെടും.

രോഗം ഭേദമാക്കലല്ല ഇന്നത്തെ മെഡിക്കല്‍ മാനേജ്‌മന്റ്‌. ചാകുന്ന വരെ രോഗവുമായി രോഗിയെ നടത്തുക. കോടികള്‍ മുടക്കി തുടങ്ങിയ ആശുപത്രികള്‍ ലാഭത്തില്‍ ഓടിച്ച്‌ പോകണ്ടെ. അതിനു രോഗികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം.ഒരിക്കലും രോഗം മാറരുത്‌.

ഇതിന്റെ തന്നെ വേറൊരു വശം മോഡേണ്‍ മെഡിസിനിലെ ആധുനിക താവഴി രോഗികളെ ചികിത്സിക്കുന്നില്ല എന്നുള്ളതാണു. രോഗലക്ഷണങ്ങളെ മറച്ചു പിടിക്കാന്‍ മരുന്ന് നല്‍കുകയാണു അവരുടെ രീതി. രോഗിക്ക്‌ ആശ്വാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. ഇനി അതിനു പറ്റാതെ വന്നാല്‍ ബന്ധപ്പെട്ട അവയവം മുറിച്ച്‌ മാറ്റും. ഒത്താല്‍ കൃത്രിമമായ വേറൊന്ന് വച്ച്‌ പിടിപ്പിച്ചു കൊടുക്കും. ഒരു മോട്ടോര്‍ മെക്കാനിക്കിനെപ്പോലെ. പക്ഷെ, മനുഷ്യന്‍ കാറോ സ്കൂട്ടറോ അല്ലല്ലോ.

സമഗ്രമായ ഒരു ആരോഗ്യശാസ്ത്രത്തിന്റെ സരണികളിലേക്ക്‌ വൈദ്യശാസ്ത്രം ചുവടുമാറിയാലെ ഈ വാരിക്കുഴിയില്‍ നിന്ന് കരകയറാനാകു. ഇന്ത്യയ്കാണെങ്കില്‍ അത്തരമൊരെണ്ണം ചൂണ്ടിക്കാണിച്ച്‌ തരാനുമുണ്ട്‌.

** ചെന്നയിലെ ഇന്ത്യന്‍ ഡയബറ്റിക്ക് ഫൌണ്ടേഷനാണു പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് 2008 ജനവരി ലക്കം അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യാ ജേര്‍ണലില്‍

മേമ്പൊടി:
High Prevalence of Cardiometabolic Risk Factors among Young Physicians in India
A Ramachandran, C Snehalatha, A Yamuna, N Murugesan
Abstract
Aim : To assess the health status of young Indian doctors engaged in clinical practice compared with the general population.
Conclusions: In India , doctors had high prevalence of metabolic disorders showing that they had not taken good care of their health. Doctors need to be motivated to practise good healthcare habits that they advocate to their clients.
(പൊതു അറിവിനായി പ്രസിദ്ധീകരിക്കുന്നത്. പൂര്‍ണ്ണരൂപത്തിനു http://www.japi.org/january2008/O-17.htm)