Showing posts with label Genetics. Show all posts
Showing posts with label Genetics. Show all posts

Tuesday, March 4, 2008

പൂര്‍വ്വ ജന്മകൃതം പാപം വ്യാധിരൂപേണ ജായതേ......

പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണു രോഗങ്ങളായി പരിണമിക്കുന്നത്‌. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

പക്ഷെ ഈ പൂര്‍വ്വ ജന്മകൃതമായ പാപം എന്നു പറഞ്ഞാലെന്താ?
അതൊക്കെ മതപരമായ ചില സംജ്ഞകളല്ലെ?

അല്ല. എന്തിനേയും മതവുമായി കൂട്ടിക്കെട്ടിയാല്‍ പിന്നെ 'അന്ധവിശ്വാസം' എന്ന് മുദ്രകുത്താന്‍ എളുപ്പമാകുമല്ലോ. ഇത്‌ അതല്ല. ഒരു വ്യക്തി ജീവിച്ചു പോരുമ്പോള്‍, അയാളുടെ ജീവിതത്തിനിടയില്‍, അയാള്‍ക്കു തന്നെ ഇഷ്ടമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങള്‍ ഉണ്ടാകും. ഒരു പ്രത്യേക ദിശയില്‍ അങ്ങനെ ജീവിച്ച്‌ പോരുമ്പോള്‍ - ചെയ്തത്‌ അധര്‍മ്മമാണു, അതു അങ്ങനെ ചെയ്തു കൂടായിരുന്നു, അത്‌ ശരിയായില്ല - എന്നൊക്കെ പൂര്‍ണ്ണമായി അവനറിയുന്നതും എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങനെ ചെയ്തേ പറ്റൂ എന്ന് അവന്‍ വിചാരിക്കുന്നതുമായ ചില കാര്യങ്ങളാണു പാപമായി പരിണമിക്കുന്നത്‌.

ഇതെങ്ങനെ സംഭവിക്കും?

സാഹചര്യ സംബന്ധിയായ അറിവോ നിര്‍ബ്ബന്ധമോ കൊണ്ട്‌ ചെയ്തുപോകുന്ന കര്‍മ്മങ്ങള്‍ ഋണാത്മകമായി-Negative-അവനില്‍ രേഖപ്പെടുത്തപ്പെടും. ആ സമയത്ത്‌ ആരും അതറിയാറില്ല. അത്തരം കര്‍മ്മങ്ങളിലുള്ള അവന്റെ ദുഃഖങ്ങളും പശ്ചാത്താപങ്ങളും അവന്റെ മനസിനേയും ബുദ്ധിയേയും മഥിക്കുമ്പോള്‍ സ്വയമറിയാതെ തന്നെ ജീവിതക്രമത്തിന്റെ താളം തെറ്റുകയും അതവന്റെ ശരീരത്തിലെ അനന്തകോടി കലകളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. അങ്ങനെ ധാതു-മലങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണു രോഗമായി കാണപ്പെടുന്നത്‌. 'രാഗം' ആദിയായിക്കൊണ്ട്‌ രോഗം ഉല്‍ഭവിക്കുന്നു എന്ന് പ്രമാണം.

അപ്പോള്‍ നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നതോ?

അതു മനുഷ്യന്റെ ജീവിതഗതിയെ വ്യക്തമായി മനസിലാക്കാത്തതുകൊണ്ട്‌ ഉണ്ടായ ഒരു സംശയമാണു. ഒരാള്‍ ജനിക്കുന്നത്‌ മുതല്‍ മരിക്കുന്ന നിമിഷം വരെയുള്ളതു മാത്രമാണു അവന്റെ ജീവിതകാലം എന്ന് പ്രാചീനര്‍ കരുതുന്നില്ല. ആധുനിക മനഃശ്ശാസ്ത്രവും ഇതിനോട്‌ യോജിക്കുന്നുണ്ട്‌. അപ്പോള്‍ നവജാത ശിശു എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. നവജാത ശിശു നവജാതനായിരിക്കുന്നത്‌ അവന്റെ കാഴ്ചപ്പാടിലല്ല. നമ്മുടെ കാഴ്ചപ്പാടില്‍ മാത്രമാണു. വലിയൊരു തുടര്‍ച്ചയിലെ ഒരു ഘട്ടമാണ്‌ ശിശു.

ഭാരതീയ ദര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ കാണുന്നത്‌ ജനിച്ച ദിവസം മുതല്‍ മരിച്ച ദിവസം വരെയുള്ള ജീവിതമായല്ല എന്ന് പറഞ്ഞു. അതൊരു തുടര്‍ച്ചയാണു. ഭൗതികശാസ്ത്രത്തിലെ, ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന തത്ത്വം അനുസരിച്ചായാലും ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ചായാലും പലേ അനുഭവങ്ങള്‍ കൊണ്ടായാലും ഇത്‌ വിശ്വസിക്കാതെ തരമില്ല.

ഈ തുടര്‍ച്ചയെ നയിച്ചുകൊണ്ടു പോകുന്ന ഒരു ആനുവംശിക കഥാപാത്രം-a genetic substance-ആനുവംശികന്‍- എല്ലാവരുടേയും ഉള്ളില്‍ ഉണ്ട്‌. അനേക ജന്മങ്ങളിലൂടെ നേടിയ അറിവുകള്‍ ഓരോരുത്തരിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണു സംഗീതം അഭ്യസിക്കാതെ തന്നെ ചിലര്‍ക്ക്‌ പാടാന്‍ കഴിയുന്നത്‌. പരിശീലനമില്ലാതെ കളികളില്‍ പ്രാഗത്ഭ്യമുണ്ടാകുന്നത്‌. ചിത്രം വരയ്ക്കാന്‍ കഴിയുന്നത്‌. ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ഒരാള്‍ക്ക്‌ ഒരു പ്രത്യേകവിഷയത്തില്‍ വളരെയധികം പ്രാമുഖ്യം നേടാന്‍ കഴിയുമ്പോള്‍ അതേ സാഹചര്യമുള്ള ബാക്കിയുള്ളവര്‍ക്ക്‌ ആ സ്വാധീനം ലഭിക്കാതെ പോകുന്നതും. ഒരു പ്രഗത്ഭന്റെ പ്രതിഭ വച്ച്‌ അയാള്‍ക്ക്‌ മറ്റ്‌ വിഷയങ്ങളില്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ചതുരത ഇല്ലാതെ പോകുന്നതും ആ ആനുവംശികന്റെ സാന്നിദ്ധ്യം ഇല്ലാത്തതു കൊണ്ടാണു.

മുമ്പെങ്ങോ രൂപപ്പെടുത്തി വച്ചിട്ട്‌ പൂര്‍ത്തീകരിക്കാത്തതിന്റെ ഭാവങ്ങള്‍ എല്ലാം തന്നില്‍ നിലകൊള്ളുമ്പോള്‍ അതു പൂര്‍ത്തീകരിക്കാനാണു ഈ വരവ്‌, ഈ ജന്മം എന്ന് തോന്നിപ്പിക്കുന്ന ആ ജനിതകം പോലെ തന്നെ അയാളില്‍ എവിടെയോ തുടങ്ങിവച്ച ഒരു രോഗാതുരതയും ഉണ്ട്‌. ആ ആതുരത ജനനത്തോടെ രംഗത്തേക്ക്‌ വരിക എന്നുള്ളത്‌ ആ ജനിതകത്തിന്റെ ബോധത്തിലുള്ളതാണു.

ജനിതകത്തിനും ബോധമോ?

തീര്‍ച്ചയായും. ഒരാള്‍ Zygote അല്ലെങ്കില്‍ ഏകകോശജീവിയായിരിക്കുന്ന അവസ്ഥയിലെ ബോധം പരിണമിച്ചാണു വളരുകയും ഒരു വ്യക്തിയായി പരിണമിക്കുകയും ചെയ്യുന്നത്‌. അയാള്‍ക്ക്‌ മുടിയുണ്ടാകുന്നതും, മൂക്ക്‌ നീണ്ടിരിക്കുന്നതും, കോമള സ്വരം കിട്ടുന്നതും എന്നു വേണ്ടാ കണ്ണുണ്ടാകുന്നതും കാതു വളരുന്നതും കൈകാലുകള്‍ കിളിര്‍ക്കുന്നതുമെല്ലാം ആ ആത്മബോധത്തിന്റെ നിര്‍ദ്ദേശാനുസരണമാണു. അല്ലാതെ പുറമേ നിന്ന് എന്തെങ്കിലും കൊടുത്ത്‌ കണ്ണുണ്ടാക്കാനോ ചെവിയുണ്ടാക്കാനോ പറ്റില്ല. അയാളുടെ ജനിതകകലയില്‍ എന്തൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ അതു മാത്രമേ അയാളില്‍ നിന്ന് പുറത്ത്‌ വരു. പുറമേ നിന്നു ഒരു ശാസ്ത്രജ്ഞനു അയാളുടെ ജനിതകത്തിലേക്ക്‌ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും അതിനും ആ 'ബോധ;ത്തിന്റെ അനുമതിയില്ലാതെ പറ്റില്ല. അങ്ങനെ അനുമതിയില്ലാതെ പ്രവേശിച്ചവര്‍ ഫിറ്റു ചെയ്യുന്ന കിഡ്നിയും കരളുമൊക്കെയാണു ശരീരം reject ചെയ്യുന്നതായി നാം കേള്‍ക്കുന്നത്‌.ആധുനിക വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഗര്‍ഭസ്ഥശിശുവിനെ ജനിക്കുമ്പോള്‍ അംഗവൈകല്യമില്ലാത്തത് ആക്കിത്തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുന്ന നിമിഷം മുതല്‍ അവള്‍ ആധുനിക വൈദ്യത്തിന്റെ പരിചരണത്തിലാണു. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണമാണു പിന്നീട്‌ പ്രസവം വരെയുള്ള അവളുടെ ജീവിതം. എല്ലാ പരിശോധനളും നടത്തി, എല്ലാ പരിഹാരങ്ങളും ചെയ്തിട്ടും നവജാതശിശുക്കളില്‍ പലതും വൈകല്യത്തൊടെയാണു ജനിക്കുന്നത്‌. ഇവിടെ ശാസ്ത്രവും മനുഷ്യന്റെ അഹന്തയും പരാജയപ്പെടുന്നതിനു എന്തുണ്ട്‌ ഉത്തരം?

പ്രാചീനന്‍ ഇതിനേയൊക്കെ മാറി നിന്നാണു നോക്കിക്കണ്ടിരുന്നത്‌. അവന്‍ അതിന്റെ സത്യത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. ആധുനികന്‍ അതിനു തയ്യാറല്ല.

നമ്മുടെ ബോധമണ്ഡലത്തിലാണു നാം എത്ര കാലോടുകൂടി ജനിക്കണം, ഏതു കയ്യോടുകൂടി ജനിക്കണം, മൂക്കിനെത്ര നീളമുണ്ടായിരിക്കണം എന്നൊക്കെയുള്ള കണക്കിരിക്കുന്നത്‌. ആ ബോധം പൂര്‍വ്വ പൂര്‍വ്വ ജന്മങ്ങളിലൂടെ രൂപപ്പെട്ട്‌ വന്നതാണെന്ന് ഭാരതീയര്‍ വിശ്വസിച്ചു. തല്‍ക്കാലം 'വിശ്വസിച്ചു' എന്ന പ്രയോഗം മതി. കാരണം ജീനുകളിലെ ഒന്നോ രണ്ടോ മണികളില്‍ അടങ്ങിയിരിക്കുന്ന അത്ഭുതം കണ്ട്‌ ആധുനികന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെയും ഒരു ശാസ്ത്രമുണ്ടെന്ന് പറഞ്ഞാല്‍ അവന്‍ വയലന്റാകും.. ഒരന്‍പതു വര്‍ഷം മുന്‍പ്‌ ഇന്ന് നടക്കുന്ന പോലുള്ള ജനിതക ഗവേഷണത്തിനു പണം ചോദിച്ചാല്‍ ഭ്രാന്തെന്ന് പറഞ്ഞ്‌ ആട്ടിക്കളയുമായിരുന്നു. കാരണം അതൊക്കെ അസംഭാവ്യമാണെന്നാണു ശാസ്ത്രലോകം പോലും വിചാരിച്ചത്‌. ഇന്ന് ജനിതക ശാസ്ത്രം കണ്ടെത്തിയതിനെ ആ 50 കൊല്ലം മുന്‍പ്‌ ആശയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ 'അന്ധവിശ്വാസം' എന്ന് പറഞ്ഞു അവഗണിക്കുമായിരുന്നു. ശാസ്ത്രത്തിന്റെ കാര്യം അത്രയൊക്കയേയുള്ളു. കാരണം അത്‌ ശാസ്ത്രമായിട്ടില്ല. അതിനു മുന്‍പുള്ള പടിയിലാണു. നിരീക്ഷണവും അത്ഭുതം കൂറലുമേ നടക്കുന്നുള്ളു. അതിനി പക്വമാകുന്ന ഒരു കാലം വരുമ്പോള്‍ പ്രാചീനന്റെ ആശയങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു കൊള്ളും.

പാശ്ചാത്യ ശാസ്ത്രീയതയുടെ യുക്തിയും അളവുകോലും വച്ച്‌ ഒരു പരീക്ഷണശാലയിലെ controlled conditions ല്‍ സൈഗോട്ടിനുള്ളിലെ ബോധത്തെ തെളിയിച്ചെടുക്കാനാവുന്ന കാലം പിമ്പേ വരുന്നുണ്ട്‌. അതിനു ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ പിടിച്ചെന്നിരിക്കും. മനുഷ്യചരിത്രത്തില്‍ അത്‌ വലിയ കാലയളവൊന്നുമല്ല. പക്ഷെ ആയുര്‍വ്വേദത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഒരു നൊടിനേരം മതി അത്‌ ബോദ്ധ്യമാകാന്‍. ഇന്ദ്രിയങ്ങള്‍ പുറത്തേക്ക്‌ തുറന്നു പോയ ആധുനിക മനുഷ്യനു അതിനും കഴിവുണ്ടാകണമെങ്കില്‍ പൂര്‍വ്വ പൂര്‍വ്വ പുണ്യം ഉണ്ടായിരിക്കണം.

ഇതൊരു inductive reasoning അല്ലേ?

അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ ഇതൊരു inductive reasoning തന്നെയാണു. കാണുന്നതില്‍ നിന്ന് അനുമാനിക്കുക എന്നത്‌ ഒരു ശാസ്ത്ര രീതിയാണു. യുക്തി ഇവിടെ അതിനു അനുഗുണമായുണ്ട്‌. അനുഭവങ്ങള്‍ മറിച്ചുമല്ല. പിന്നെ വേറെന്തു വേണം? ഇതിനേ പൂര്‍വ്വപക്ഷമായിക്കണ്ട്‌ മറിച്ചുള്ള തെളിവുകള്‍ നല്‍കുമ്പോഴെ ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച്‌ സംശയിക്കേണ്ടി വരികയുള്ളു.

അപ്പോള്‍ രോഗം ഒരുവനോടൊപ്പം വന്ന് പോകുന്നതാണെന്ന് പറയാം അല്ലെ?

അത്തരം പരിമിതമായ ഒരു വ്യാഖ്യാനത്തിലേക്ക്‌ പോകുന്നതിനേക്കാള്‍ നല്ലത്‌, ഒരു രോഗി ഉണ്ടാവുന്നതിനു മുമ്പ്‌ അയാളുടെ ബോധത്തില്‍ ആ രോഗത്തിനുള്ള ബീജം കിടപ്പുണ്ട്‌, അനുകൂല പരിതസ്ഥിതിയില്‍ അത്‌ പ്രകടമാകും എന്നെടുക്കുന്നതല്ലെ? അതാണു സരളം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ പിന്നെ ചികിത്സയുടെ സാംഗത്യമെന്താണു?

അതിപ്പോള്‍ വേണ്ട, അടുത്ത പോസ്റ്റില്‍......