Wednesday, October 20, 2010

ഒരു ദേശാടനത്തിന്റെ കഥ

അഖില കേരള വൈദിക സുരക്ഷാസമിതി. ഇതൊരു സംഘടനയാണെന്ന് മനസിലായി. പക്ഷെ ആ പേരിന്റെ അർത്ഥം ബോധിച്ചില്ല.

വേദം അനാദിയാണെന്നാണു അറിവുള്ളവർ പറഞ്ഞിട്ടുള്ളത്. അതായത് അത് ആരെങ്കിലും തുടങ്ങിയതല്ല. പ്രപഞ്ചോൽ‌പ്പത്തിക്കൊപ്പം വേദവും ഉണ്ടായി. ബ്രഹ്മൻ സ്മരിച്ചു എന്നാണു പലേടത്തും കാണുന്നത്. അതിനെ പാവം മനുഷ്യൻ എങ്ങനെ സംരക്ഷിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ആ സംഘടന ഒരു പ്രസ്താ‍വന ഇറക്കിയത് അതിനേക്കാൾ കേമമായി.

താന്ത്രിക അധികാരം ബ്രാഹ്മണർക്ക് മാത്രമുള്ളതാണു. ബ്രാഹ്മണന്റെ നിർവ്വചനം പ്രസ്താവനയിൽ നിന്ന് ഊഹിച്ചെടുക്കാം. ക്ഷേത്രങ്ങളിൽ പൂജ നടത്തുവാനുള്ള ജാതിക്കാർ. അവരുടെ സംഖ്യ കുറയുന്നതായി പ്രചരിപ്പിച്ച് മറ്റുള്ള ജാതിക്കാരെ പൂജാകാര്യങ്ങൾ ഏൽ‌പ്പിക്കുന്നതായി കാണുന്നു. അത് പാടില്ല എന്നതാണു സംഘടനയുടെ ആവശ്യം.

ഇപ്പോൾ സംഗതി ഒന്നു കൂടി ഉഷാറാകുന്നു.

വേദാധികാരം ബ്രാഹ്മണനാണു. അത് സമ്മതം. പക്ഷെ ബ്രാഹ്മണൻ ഒരു ജാതിയാണോ? ആണെങ്കിൽ തന്നെ ആ ജാതിക്ക് ഇപ്പോൾ അതിനുള്ള അർഹത ഉണ്ടോ? വേദങ്ങളിൽ പറയുന്ന നിബന്ധനകൾ വച്ചു ജീവിക്കുന്നവരാണോ അവർ? സ്വാദ്ധ്യായം തപസ്സ് ഒക്കെ ഇപ്പോഴും ഉണ്ടോ? ഉപജീവനത്തിനാ‍യി പൂജ ചെയ്യുന്നവനെ അധമനായിട്ടാണു ബ്രാഹ്മണ സമൂഹം കണ്ടിരുന്നത്. എപ്പോഴാണത് മാറിയത്? അതൊക്കെ അവർ ആലോചിക്കട്ടെ.

കേരളത്തിലെ ബ്രാഹ്മണർ ഏത് താന്ത്രിക വിഭാഗത്തിൽ പെടും? ശങ്കരനെ പിൻ പറ്റുന്നവരാണെങ്കിൽ സമയാചാരികൾ ആകണം. അവർക്ക് എന്തു ക്ഷേത്രം. എന്തു കർമ്മങ്ങൾ.

പ്രപഞ്ചത്തിലെ അനേക കോടി ജീവികൾക്ക് ആഹാരമാകേണ്ട അന്നം അഗ്നിയിൽ വാരിവിതറുകയും പോഷണം ചെയ്യണ്ട തേൻ ഒഴുക്കിക്കളയുകയും നെയ്യ് കത്തിച്ചു പുക പറത്തുകയും ചെയ്തതിനെ അപലപിച്ചവരാണവർ. ഇതര സംബ്രദായങ്ങൾ അവർക്ക് പഥ്യമല്ല. അത്തരക്കാർ അസ്പൃശ്യരുമാണു.
കേരളത്തിലെ ബ്രാഹ്മണരുടെ താന്ത്രിക മതം ഇതാണെന്നാണു പൊതുവിൽ കാണുന്നത്. അതിന്റെ സംരക്ഷണമാണോ സംഘടനയുടെ ലക്ഷ്യം? എങ്കിൽ നല്ലത്.

ബ്രാഹ്മണ്യത്തിന്റെ ആ പാരമ്പര്യത്തിൽ പഠനവും തപസുമായി കഴിഞ്ഞ അനേകം സാധുക്കൾ ഉണ്ടായിരുന്നു. ജനോപകാരപ്രദമായി അവർ ജീവിച്ചു. ആർക്കെങ്കിലും എന്തെങ്കിലും കൊടുത്തതല്ലാതെ ആരിൽ നിന്നും ഒന്നും വാങ്ങിയില്ല. കാലത്തിന്റെ മാറ്റത്തിലും തങ്ങളുടെ പിതൃസമ്പത്ത് കൈവിടാതെ അവർ പിടിച്ചു നിന്നു. വേദനയിലും ദാരിദ്രത്തിലും മുഴുകിയാണെങ്കിലും ദശപാപങ്ങൾ ചെയ്യാതെ അവർ മനമുരുകി കഴിഞ്ഞു. ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ അവർ ധ്യാനനിരതരായി മാറി. അവരുടെ ജീവിതം നിശബ്ദമായ ഒരു സഹനമായിരുന്നു. അവരാരെങ്കിലുമാണോ ഈ സംഘടനയുമായി മുന്നോട്ട് പോകുന്നത്. ആവാനിടയില്ല. അവർക്ക് സംഘടിക്കുവാൻ ആകില്ല. ഏകത്വത്തിൽ വിശ്വസിക്കുമ്പോൾ എങ്ങനെ സംഘടനയുണ്ടാക്കാൻ പറ്റും? ആരോട് സമരം ചെയ്യും? തന്റെ ഉള്ളിലെ വാസനകളോടല്ലാതെ. സകലതും ബ്രഹ്മമാകുമ്പോൾ വേറെ ഏത് ജാതി?

ഈ മനോഭാവം ഇതരരും പിന്തുടണമെന്ന് പ്രചരിപ്പിക്കുകയാണോ സംഘടനയുടെ ഉദ്ദേശം? അല്ലെന്ന് അവരുടെ പ്രഖ്യാപനത്തിൽ തന്നെ കാണാം.

അപ്പോൾ ഇത് സംഗതി വേറെയാണു.

ഇവിടെ കുറേക്കാലം മുമ്പെറങ്ങിയ ഒരു സിനിമാക്കഥ അനുബന്ധമായി പറയട്ടെ. കേരളത്തെ ഏങ്ങലടിപ്പിച്ച ഒരു ചിത്രം. ആരുടെ കണ്ണൂം ഈറനണിയിക്കുന്ന ഒരു കുട്ടിയുടെ ജീവിത ചിത്രീകരണം അതിലുണ്ടായീരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇന്നും അതിലെ പാട്ടുകൾ കേൾക്കുമ്പോൾ കരളിൽ വേദനയുണ്ടാകും. സന്യാസത്തിലേക്ക് നിർബ്ബന്ധപൂർവ്വം വലിച്ചിഴയ്ക്കപ്പെടുന്ന ഒരു ബ്രാഹ്മണക്കുട്ടി. അമ്മയുടെ സ്നേഹത്തിനു മീതേ ബ്രാഹ്മണ്യത്തിന്റെ കരാളഹസ്തങ്ങൾ കടന്നു വന്നു അവനെ പറിച്ചു കൊണ്ടു പോകുന്നു. അതിന്റെ ഏറ്റവും വലിയ വിശേഷം അതെഴുതിയത് ഒരു ബ്രാഹ്മണനായിരുന്നു എന്നതാണു. അതു കൊണ്ട് ആ കഥക്കുള്ള വിശ്വാസ്യത ഏറി. പക്ഷെ അദ്ദേഹം വലിയൊരു അപരാധം ചെയ്തു. അയഥാർത്ഥമായ കാര്യങ്ങൾ ചിത്രീകരിച്ച് തന്റെ സ്വത്വത്തേയും ഭാരതത്തിന്റെ സന്യാസപാരമ്പര്യത്തേയും അവഹേളിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന സന്യാസി സംബ്രദായത്തിൽ അത്തരം ഒരു പിടിച്ചു പറി ഉണ്ടോ?

ഒരു കുട്ടിയെ സന്യസിപ്പിക്കണമെങ്കിൽ ആദ്യം വേണ്ടത് അമ്മയുടെ അനുവാദമാണു. തിളങ്ങുന്ന ഉദാഹരണം ശങ്കരാചാര്യർ. മറ്റൊരു വിധിയുള്ളത് ആചാര്യൻ ഒരു കുട്ടിയെ സ്വപ്നത്തിൽ കാണുകയാണു. അങ്ങനെ ഒരു ഗുരു കണ്ടെന്നിരിക്കട്ടെ, അവനെ ചുമ്മാ കൊണ്ടുപോകാനാവില്ല. ആചാര്യനൊപ്പം ആ നിയോഗം അമ്മ കൂടി സ്വപനം കാണണം. കണ്ടു എന്ന് വെറുതെ പറഞ്ഞാൽ പോര. ഭർത്തൃഹരിയുടെ സ്വപ്നസിദ്ധാന്തങ്ങൾ ഉണ്ട് അത് പരീക്ഷിക്കാൻ. പണ്ടുള്ളവർ അങ്ങനെ വെറുതേ ഒന്നും പറയില്ല എന്നത് വേറെ കാര്യം. അത്തരം ഒരു സ്വപ്നം ഏതെങ്കിലും അമ്മ കണ്ടാൽ ആ മകൻ ലോകോപകാരപ്രദമായ കർമ്മത്തിനു ഇറങ്ങിത്തിരിക്കുകയാണെന്നും അതിനു യുക്തനായ ആചാര്യനാണു അവനെ കൊണ്ടുപോകുന്നതെന്നും അറിഞ്ഞു സന്തോഷിക്കുകയും ജീവിത സാഫല്യം നേടിയവളുമായിത്തീരുകയണ് ചെയ്യുന്നത്.

ഒരു ബ്രാഹ്മണനെന്ന നിലയിൽ, ആരറിഞ്ഞില്ലെങ്കിലും അതിന്റെ തിരക്കഥാകൃത്ത് അതറിയണമായിരുന്നു. എന്നാൽ ഒരു ഉളുപ്പുമില്ലാതെ, മദ്ധ്യകേരളത്തിൽ സംഭവിക്കാവുന്ന വെറും ഒരു ‘നേർച്ച‘ക്കഥ സ്വന്തം സമുദായത്തിന്റേയും ഭാരതീയ പാരമ്പര്യത്തിന്റേയും വ്യവസ്ഥകളെ വക്രീകരിച്ച് ചിത്രമാക്കാൻ എഴുതിക്കൊടുത്തു. മദ്ധ്യകേരളത്തിൽ പൌരൊഹിത്യത്തിനു നേർച്ച കൊടുക്കുകയും അത് പിന്നീട് ഗുലുമാലാകുകയും ചെയ്ത അനേകം സംഭവങ്ങൾ ഉണ്ട്. പക്ഷെ അതൊന്നും ബ്രാഹ്മണ സമുദായത്തിലല്ല. ആ കഥ എഴുതിയാൽ പശ്ചാത്തലവും കഥാപാത്രങ്ങളൂം മാറും. പിന്നെ സിനിമ പുറത്തിറങ്ങില്ല. അതിനു സ്വന്തം സമുദായത്തെ തന്നെ വ്യഭിചരിക്കുക. അന്ന് ഈ സംഘടന ഇതിനെതിരേ എന്തെങ്കിലും പറഞ്ഞിരുന്നോ? ഓർക്കുന്നില്ല!

ഇതിപ്പോൾ, ഒരു കാലത്ത് തപസ്വികളായ ബ്രാഹ്മണർ കൈകാര്യം ചെയ്തിരുന്ന വിഷയം വ്യാപകമായി വിപണനം ചെയ്യപ്പെടുന്നത് കണ്ടിട്ടുള്ള അസൂയയാണു. നവലിബറൽ കോർപ്പറേറ്റ് മനസ്സ് ബ്രാഹ്മണരിലും പ്രവർത്തിച്ചു തുടങ്ങി. പ്രസ്താവനയിൽ പേരെഴുതപ്പെട്ട രണ്ടു പേരെങ്കിലും സ്വന്തം പാരമ്പര്യമുപേക്ഷിച്ച് അന്യവൃത്തികൾ ചെയ്ത് ഉപജീവിച്ചവരാണു. തങ്ങൾ കണ്ടെത്തിയ പ്രവർത്തിയേക്കാൾ ലാഭകരമാണു അച്ഛന്റെയും അപ്പുപ്പന്റെയും കൈകലാശം എന്നു കണ്ട് അത് തിരിച്ചു പിടിക്കാനുള്ള ഒരു നീക്കം മാത്രമാണിതെന്ന് പച്ചയായി പറയാം. അതിൽ കുറേ ശരി കാണാതെ വരുമോ. അവർ മുന്നോട്ട് പോകട്ടെ.

പക്ഷെ ചില ചോദ്യങ്ങൾ ബ്രഹ്മാസ്ത്രം പോലെ തേടി വരും.

ഈശ്വരസേവയ്ക്ക് ജാതിയുണ്ടെന്ന് സമ്മതിക്കാം. സ്ത്രീസേവയ്ക്ക് എന്താ ആ നിബന്ധനയില്ലാത്തത്? (അന്യമതസ്ഥയുമായി ഒരു താന്ത്രികൻ പിടികൂടപ്പെട്ടപ്പോൾ ഈ സംഘടന എന്ത് നിലപാടെടുത്തു?)
മൂലമന്ത്രം ഏതാണെന്ന് ചോദിച്ചാൽ ആ, ആർക്കറിയാം എന്ന് കൈമലർത്തുന്ന മഹാതാന്ത്രികരില്ലെ?
(അവർക്ക് എന്ത് ശിക്ഷയാണു നൽകിയത്?)
യഥാർത്ഥ വിഗ്രഹങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്താൻ സഹായിക്കുന്ന ‘പുനപ്രതിഷ്ഠ‘ക്ക് അരുനിന്നു കൊടുക്കുന്ന തന്ത്രം ഏതാണു?
(പഴയ കൂട്ടുകൾ വച്ചുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് രോഗപ്രതിരോധശക്തിയുണ്ടെന്ന് ഗ്രഹിച്ച് പരീക്ഷണം നടത്താനാണു കടത്തുന്നതെന്ന് കേൾക്കുന്നു)
പുണ്യാഹം തളിച്ചാൽ വെള്ളം തെളിയുമോ എന്ന് ആഗതനോട് ചോദിക്കുന്ന പൂജാരികളല്ലേ പലരും?
(ദൈവത്തെ ഭാവന ചെയ്യാൻ ഇവർക്ക് കഴിയുമോ?)
ശിവ!ശിവ!!

നമ്മുടെ നാട് ഗോഡ്സ് ഓൺ കണ്ട്രി. ദൈവം അല്ലാതെ മറ്റാരുമില്ല നമ്മളെ രക്ഷിക്കാൻ. ഇവരുടെ തന്ത്രങ്ങളിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ!

മേമ്പൊടി:
ശ്രീനാരായണ ഗുരുദേവൻ ഈ നാട്ടിൽ പലയിടത്തും പ്രതിഷ്ഠകൽ നടത്തി. എന്നിട്ട് ഈശ്വരൻ കോപിച്ചില്ല. അതിലും വലിയ തപസ്വി ആരാ പ്രസ്താവനയിൽ ഒപ്പ് വച്ചത്. ഞാനൊന്ന് നമസ്കരിക്കട്ടെ!

Tuesday, October 19, 2010

അഗ്നിച്ചിറകുള്ള മോഹങ്ങൾ

എ.പി.ജെ അബ്ദുൾ കലാം സാർ തന്റെ കേരള സന്ദർശനത്തിനിടയിൽ (15 ഒക്ടോബാർ 2010) സൂചിപ്പിച്ച ഒരു കാര്യം: മതങ്ങൾ ശാസ്ത്രവുമായി കൈകോർക്കണം. ഒരു പള്ളിയങ്കണത്തിൽ നിന്നാണത് അദ്ദേഹം സൂചിപ്പിച്ചത്. ആ നിമിഷം, കലാം സാർ പ്രപഞ്ചത്തിന്റെ അന്തമില്ലാത്ത വലുപ്പത്തെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞൻ ബ്രൂണോ(1548 –1600) യെ ഓർത്തിട്ടുണ്ടാകുമോ? കലാം സാർ തന്റെയുള്ളിലെ നന്മ കൊണ്ടും ലോകത്തോടുള്ള സ്നേഹവാത്സല്യം കൊണ്ടും അതു പറഞ്ഞു എന്നേ കരുതാവു.

ഒന്നാലോചിച്ചാൽ ഇന്നത്തെ മതങ്ങളും ഇന്നത്തെ ശാസ്ത്രവും തമ്മിൽ കൈകോർക്കുന്നത് ആശാസ്യമാണോ?

ഇന്നത്തെ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനായാലും യഥാർത്ഥ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനാവുമോ എന്ന് സംശയമാണ്. അല്ലെങ്കിൽ പൌരാണിക ഇന്ത്യ പോലെ ഒരു രാജ്യമായിരിക്കണം.

പുരാതന ഇന്ത്യയിൽ അനേകം ശാസ്ത്രകാരന്മാർ ഉണ്ടായിട്ടുണ്ട്. ഗണിതത്തിലും വൈദ്യത്തിലും ജ്യോതിശാസ്ത്രത്തിലുമൊക്കെയായി. ആര്യഭടൻ, കണാദൻ, മാധവാചാര്യർ, നാഗാർജ്ജുനൻ, ചരകൻ തുടങ്ങിയവർ. അവരേയൊക്കെ പക്ഷെ നാം ഒരു മതത്തിന്റെ പട്ടികയിൽ പെടുത്തിക്കളഞ്ഞു. ഇവരിൽ ചിലരെങ്കിലും തനി യുക്തിവാദികളും ഈശ്വരനിഷേധികളുമായിരുന്നു എന്നോർക്കണം. എന്നിട്ടും അവരുടെ ശാസ്ത്രസപര്യക്ക് ഒരു കുറവും സംഭവിച്ചില്ല. ബ്രൂണോയെപ്പോലെ ജീവിതം കരിച്ചു കളയേണ്ടി വന്നില്ല. ഒരു പക്ഷെ അതിനു കാരണം അവരുടെ ജനപക്ഷ സമീപനമായിരിക്കണം. മനുഷ്യർക്ക് നന്മ വരണം. അവർ സുഖമായി ജീവിക്കണം. ശാസ്ത്രത്തിന്റെ പേരിൽ ആരും ചൂഷണം ചെയ്യപ്പെടരുത്. ശാസ്ത്രം എല്ലാവർക്കും ലഭ്യമായിരിക്കണം എന്നൊക്കെയുള്ള മാനദണ്ഡങ്ങളിൽ ജീവിച്ചത് കൊണ്ടാവാം അവരെ നാം ഇന്നും അഭിമാനത്തിന്റെ പുറത്തെങ്കിലും ഓർക്കുന്നത്. അവരുടെ രീതികളല്ല, ഇന്ന് ശാസ്ത്രകാരന്മാർക്കുള്ളത്.

ആത്മീയതയേ ആകും കലാം സാർ മതമെന്ന് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഇന്ന് ആത്മീയതയുമായി മതങ്ങൾക്ക് എന്ത് ബന്ധം?

കാലമാകെ മാറിയിരിക്കുന്നു. ആധുനിക ശാസ്ത്രവും മതവും തമിൽ വലിയ വ്യത്യാസമില്ല. ശാസ്ത്രം തന്നെ ഒരു മതമാണിന്ന്. ചൂഷണമാണു ശാസ്ത്രത്തിന്റെ ലക്ഷ്യം. അറിവ് ജനങ്ങളിൽ നിന്നു പരമാവധി അകറ്റി സ്വകാര്യമായി വക്കാനാണു ശാസ്ത്രത്തിനു താല്പര്യം. ദൈവത്തിന്റെ സ്വരൂപം മറച്ചു വച്ചു കൊണ്ട് മതങ്ങളും അത് തന്നെ ചെയ്യുന്നു. ഗവേഷണങ്ങളുടെ നടത്തിപ്പ് വ്യവസായ സ്ഥാപനങ്ങൾക്കാണു. അതും അവർക്ക് ചൂഷണ സാദ്ധ്യതയുള്ളവയിൽ മാത്രം. ആചാരങ്ങളും ഉത്സവങ്ങളും ധ്യാനം കൂടലും സപ്താഹങ്ങളുമായി മതവും ആ പാതയിൽ തന്നെ. ഈ പശ്ചാത്തലത്തിൽ മതങ്ങൾ ശാസ്ത്രവുമായി അംഗീകാരത്തോടെ കൈകോർത്താൽ ലോകം നശിച്ചു പോകാൻ വേറൊന്നും ചെയ്യണ്ട.

മതം വൈകാരികമാണു, പലപ്പോഴും. വൈകാരികതയ്ക്ക് തീപിടിക്കുമ്പോൾ പലതും മറക്കും. ഇന്ത്യക്കും അങ്ങനെ ഒരു അനുഭവമുണ്ട്. ബുദ്ധന്റെ മരണശേഷമാണത്. ബുദ്ധന്റെ കാലത്ത് ആയുർവ്വേദം ശസ്ത്രക്രിയകൾ ചെയ്തിരുന്നു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കണ്ട. സായിപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഹീലിങ്ങ്നൈഫിലാണെന്നാണോർമ്മ. ബുദ്ധൻ മരിക്കാനിടയായത് ശസ്ത്രക്രിയയേ തുടർന്നായിരുന്നു. ബുദ്ധന്റെ വിയോഗത്താലുണ്ടായ ദു:ഖം ഉണർത്തിവിട്ട വികാരം ശസ്ത്രക്രിയയ്ക്കെതിരെ തിരിഞ്ഞു. ശസ്ത്രക്രിയ നിരോധിക്കപ്പെട്ടു. അതിനു അഹിസ നടപ്പാക്കുക എന്ന ഭാഷ്യമാണു നൽകിയത്. എന്ത് പറ്റി ?. വളരെ മുന്നേറേണ്ടിയിരുന്ന ശസ്ത്രക്രിയാ ശാഖ കൂമ്പടഞ്ഞു. എന്ന് വച്ച് ശാസ്ത്രകാരന്മാർ വെറുതെ ഇരുന്നില്ല. ശസ്ത്രക്രിയ കൊണ്ട് സാദ്ധ്യമാകാമായിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് അവർ വെറും നിസ്സാരമായ സസ്യൌഷധങ്ങൾ കണ്ടെത്തി. അതിനു മുൻപ് സംഭവിച്ച അപകടം ഉണ്ടാകരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് കൊണ്ട് അവർ ആ അറിവ് കുടുംബങ്ങളിലേക്ക്, കൃത്യമായി പറഞ്ഞാൽ അമ്മമാരിലേക്ക് പകർന്ന് മാറ്റി.പേറ്റന്റില്ലാത്ത ഒരു വൈദ്യം. ബ്രിട്ടീഷുകാരുടെ വരവിനു മുൻപ് വരെ അത് സജീവമായി നിലനിന്നു. ആധുനികതയോടുള്ള അഭിനിവേശം അതിനെ മെല്ലെ വിസ്മൃതിയിലേക്ക് തള്ളി. പകരം വ്യവസാ‍യികളുടെയും നൈതികതയില്ലാത്തവരുടേയും വൈദ്യം നാം ഏറ്റ് വാങ്ങി. ശാസ്ത്രത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇത് സംഭവിച്ചു കഴിഞ്ഞു.

ഇനിയിപ്പോൾ ശാസ്ത്രത്തെ മതത്തോട് കൂട്ടിക്കെട്ടിയാൽ എന്താവും അനുഭവം? ഇപ്പോൾ തന്നെ ശാസ്ത്രത്തിന്റെ ഫലങ്ങൾ തെറ്റായി ഉപയോഗിക്കാൻ മതത്തിനു ഒരു വിഷമവുമില്ല. മതം മനുഷ്യൻ എന്ന സംജ്ഞ മറന്നു, വിഭാഗങ്ങളായി തിരിഞ്ഞാണു നില്പ്. എതിർ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആയുധങ്ങൾ സമ്പാദിക്കുന്ന കാര്യത്തിൽ മതങ്ങൾ കാണിക്കുന്ന ഔത്സുക്യം നോക്കുക? ഏറെ അപകടകർമാണത്.

ഇന്നത്തെ ശാസ്തത്തിന്റെ പല കണ്ടെത്തലുകളും മതം നേരത്തെ കണ്ടെത്തിയതാണെന്ന് പൊതു സദസുകളിൽ പ്രസംഗിച്ച് കയ്യടി വാങ്ങുന്നവർ ഉണ്ട്. മിക്കവരും ആധുനിക ശാസ്ത്രത്തിൽ നിന്ന് വന്നവർ. സംഘടിത മതത്തിനു പ്രചാരം കൊടുക്കാനുള്ള ഒരു ചിമിട്ട് വിദ്യമാത്രമാണത്. അവയൊക്കെ നേരത്തെ മതത്തിലുണ്ടായിരുന്നെങ്കിൽ പിന്നെന്തിനു വീണ്ടും കണ്ടെത്തി? നേരത്തെ മതത്തിലുണ്ടായിരുന്ന ശാസ്ത്രസത്യം പിന്നെങ്ങനെ നഷ്ടപ്പെട്ടു? മതം ശാസ്തത്തേക്കാൾ മികച്ചതാണെന്ന് കാണുമ്പോൾ അതിനെ സാധൂകരിക്കാൻ എന്തിനു ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. ചുമ്മാ മതത്തിന്റെ പാത പിന്തുടർന്നാൽ പോരെ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ അവർ ബാദ്ധ്യസ്ഥരാണു. അല്ലാതെ മതത്തെ ശാസ്ത്രവുമായി വൈകാരികമായി കൂട്ടിച്ചേർത്ത് കയ്യടി വാങ്ങുന്നവർ ലോകത്തിനാകെ അപകടം വരുത്തി വക്കും. അവരുടെ വഴി ഇന്നത്തെ മതവും ഇന്നത്തെ ശാസ്തവും ചേർന്ന് ചൂഷണത്തിനു മൂർച്ഛ കൂട്ടാനുള്ള ഉപാധികൾ തേടുകയാണോ എന്ന് സംശയിക്കണം. വേറൊന്നുള്ളത് ജനം ശാസ്ത്രത്തെ വിട്ട് മറുവഴികൾ തേടിത്തുടങ്ങിയോ എന്നുള്ളതാണു. അത് ആത്മീയതയാണോ? എങ്കിൽ സംഘടിത മതത്തിനോ ആധുനിക ശാസ്ത്രത്തിനോ അവിടെ ഒന്നും ചെയ്യാനില്ല. അപ്പോൾ സ്വാഭാവികമായും സംഘടിത മതവും ആധുനിക ശാസ്ത്രവും കൈകോർക്കും. എനിനെന്നോ, വെറും ചൂഷണത്തിനു. ഗൈനക്കോളജിസ്റ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്ത് കുട്ടിയെ പുറത്തെടുക്കുന്നത് അവരുടെ ശാസ്ത്രം വച്ചല്ല. വെറും ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ചാണു. ശസ്സ്ത്രവും മതവും കൈകോർക്കേണ്ടത് ഇങ്ങനെയാണോ?

വളരെ തമാശയുള്ള വേറെ ഒരു കാര്യമുണ്ട്. മതം, നിഷേധിക്കുന്ന ശാസ്ത്രത്തിന്റെ എല്ലാ കാര്യങ്ങളും ധനസമ്പാദനത്തിനു ഉപയോഗിക്കാൻ മതത്തിനു ലജ്ജയില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ തുടങ്ങി. ഭാരതീയതയെ പിടിച്ച് ആണയിടുന്ന ആത്മീയാചാര്യന്മാർ തങ്ങളുടെ ആത്മീയ സമ്പത്തികളില്പെട്ട ആയുർവ്വേദത്തേയോ വേദഗണിതത്തേയോ ഖഗോള ശാസ്ത്രത്തേയോ ഉപജീവിക്കുന്നില്ല. പകരം അവർ ആധുനികതയുടെ പളപളപ്പിനെ പുൽകുന്നു. ആയുർവ്വേദം ആത്മാവു പോലെ അനാദിയാണെന്നറിയേണ്ട ആത്മീയർ അതിനു വേണ്ടി ചികിത്സാലയങ്ങൾ തുടങ്ങുകയോ അത് പ്രോത്സാഹിപ്പിക്കാൻ നടപടികൾ എടുക്കുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ടോ? സത്യത്തിൽ അവർക്ക് തന്നെ അതിൽ വിശ്വാസമില്ല. പിന്നെ ഇപ്പോൾ അതൊരു ചൂഷണോപാധിയാക്കാമെന്ന് കണ്ടെത്തുമ്പോൾ ആധുനിക രീതിയിലേക്ക് അതിനെ പരിഷ്കരിച്ച് ഉപയോഗപ്പെടുത്താൻ നോക്കുന്നുണ്ട്.

ഇതൊക്കെ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ (ഇന്നത്തെ) ശാസ്ത്രവും മതവുമായി കൈകോർക്കുന്നത് എന്തിനാവും? അതിന്റെ പരിണിതി എന്തായിരിക്കും? കലാം സാർ അങ്ങയുടെ അഭിപ്രായം നിർമ്മലമാണു. പക്ഷെ അത് വികൃതികളുടെ കൈയിൽ പെടുമ്പോൾ അഗ്നിചിറക് വിരിച്ച് പറന്ന് ഈ പ്രപഞ്ചത്തെ നശിപ്പിക്കില്ലെന്നാരു കണ്ടു?

Sunday, July 4, 2010

അപ്പോൾ നമ്മുടെ ധനകാര്യമന്ത്രി ആരാ? അല്ല ആരാ?

കേരളം കണ്ട മികച്ച ധനകാര്യമന്ത്രിയാരാണെന്ന് ചോദിച്ചാൽ അത് തോമസ് ഐസക്ക് ആണെന്ന് പറയാമെന്ന വിധത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ‘ട്രഷറി ബാൻ’ എന്നൊരു വാക്ക് ഉച്ചരിക്കാതെയാണു നാലുവർഷം കടന്നു പോയത്. നികുതി വരുമാനം കൂടി. അത് പിരിച്ചെടുക്കാൻ ഉത്സാഹവും കാണിച്ചു. വളരെ ആരോപണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ചെക്ക് പോസ്റ്റുകൾ ഇന്ന് ശാന്തമാണു. വില്പന നികുതി വകുപ്പ് ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നു. ധനമന്ത്രിയുടെ ഉപദേഷ്ടാക്കൾ പക്കാ പരിഷത്തുകാരായിട്ടും ഇതൊക്കെ എങ്ങനെ സാധിച്ചു എന്നതാണു അത്ഭുതം. അവിടെയാണു മന്ത്രിയുടെ ധനകാര്യത്തിലുള്ള അറിവും വിവേകവും പ്രായോഗികമതിത്ത്വവും കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും നാം കാണുന്നത്. ഇതിനു മറ്റൊരു തെളിവാണു നിക്ഷേപങ്ങൾ സംഘടിപ്പിക്കുന്നതിനു എം.എൽ.എ മാർക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇൻസെന്റീവ്.

ഴകുള്ളവനേക്കാണുമ്പോൾ അപ്പാ എന്ന് വിളിച്ചു ശീലിച്ച മലയാളിക്ക് ട്രഷറികളോട് എന്നും പുച്ഛമായിരുന്നു. തൂങ്ങിച്ചാവേണ്ടി വന്നാലും ആവറേജ് മലയാളി സർക്കാർ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കില്ല. ന്യൂജനറേഷൻ ബാങ്കുകളാണു അവർക്ക് പഥ്യം. സർക്കാർ - പൊതുമേഖലയുടെ കയ്യിലിരിപ്പും ഒരു പരിധി വരെ ഇതിനു കാരണമായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊക്കെ മാറിത്തുടങ്ങി. അത് സമ്മതിക്കാൻ പലർക്കും വിഷമമാണെങ്കിലും സത്യമതാണു. അതിനു ഏറ്റവും നല്ല ഒരു ഉദാഹരണമാണു കെ.എസ്.ആർ.ടി.സി.

എം.എൽ.എ മാർ സർക്കാർ ട്രഷറികളിലേക്ക് ധനസമാഹരണം നടത്തിയാൽ സംഭരിക്കുന്ന തുകയുടെ ഒന്നരയിരട്ടി അവരുടെ മണ്ഡലത്തിലെ വികസനപ്രവർത്തനത്തിനു സർക്കാർ കൊടുക്കും. അതായത് ഒരു കോടി രൂപാ നിക്ഷേപമുണ്ടാക്കിയാൽ ഒന്നരക്കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്താം. മണ്ഡലങ്ങളുടെ വികസനത്തിൽ അതീവ തല്പരരായ നമ്മുടെ എം.എൽ.എ മാർക്ക് ഇതൊരു ലോട്ടറിയായിരിക്കും. നിക്ഷേപങ്ങൾ സംഘടിപ്പിക്കാൻ എം.എൽ.എ മാർക്ക് ഒരു പ്രയാസവും ഇല്ല. ഇരുപത്തെട്ടു കെട്ടിനും കല്യാണത്തിനും പുലകുളിക്കും വരെ പൊതുജനത്തിന്റെ വീട് കയറിയിറങ്ങുന്ന നിയമസഭാംഗത്തിനു നിക്ഷേപകരെ കണ്ടെത്താൻ എന്ത് പ്രയാസം?

ണം സംഘടിപ്പിച്ച് കൊടുക്കുന്നതിൽ എന്തെങ്കിലും റിസ്കുണ്ടോ? അതുമില്ല. ആയിരമായാലും കോടികളായാലും ഇട്ടപണത്തിനു സർക്കാർ മുദ്ര പതിപ്പിച്ച ഒരു കടലാസ് കിട്ടും. അറുതിയെത്തുമ്പോൾ കാശും കിട്ടും. ഇല്ലെങ്കിൽ ഈ സർക്കാരിനല്ല ഏത് സർക്കരിനായാലും ഇരിക്കപൊറുതിയുണ്ടാവില്ല. അടുത്ത സർക്കാർ യു.ഡി.എഫിന്റേതാണെന്ന് പാണന്മാർ പാടിനടക്കുന്നുണ്ടല്ലോ. അങ്ങനെ വന്നാലും നിക്ഷേപിച്ച പൈസക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. സി.പി.എം പ്രതിപക്ഷത്താണെങ്കിൽ അതാണു ആ തുകയ്ക്കുള്ള ഏറ്റവും വലിയ ഗാരന്റി. കൃത്യമായി പണം തിരിച്ചു കൊടുത്തില്ലെങ്കിൽ സമരം കൊണ്ട് അവർ നാട് അലമ്പാക്കിക്കളയും. അവർക്ക് തിരിച്ച് കയറണ്ടേ?

ക്ഷെ ആടു കോഴി മാഞ്ചിയം വഴി മണിച്ചെയിനിലും ടോട്ടൽ ഫോർ യൂവിലും എത്തി വഞ്ചിതരാകുകയും ഇനിയും വേണ്ടിവന്നാൽ വഞ്ചിക്കപ്പെടാൻ തയ്യാറായും ഇരിക്കുന്ന മലയാളിക്ക് ട്രഷറി നിക്ഷേപം എങ്ങനെ ബോധിക്കും എന്നറിയില്ല. ട്രഷറിയിൽ കാശിട്ട് സുരക്ഷിതരായിരിക്കാൻ അവർ തയ്യാറാകുമോ? അദ്ധ്വാനിച്ച് സമ്പാദിക്കുന്ന കുറേ സാധാരണക്കാർ നിർബ്ബന്ധിക്കാതെ തന്നെ ട്രഷറിയിൽ പണമിട്ടേക്കാം. അതു മാത്രം പോരല്ലോ. പെൻഷൻ പറ്റുന്ന ഉദ്യോഗസ്ഥരും ഇപ്പോൾ ബ്ലേഡിൽ പണമിട്ട് കമ്പനി പൊളിയാൻ കാത്തിരിക്കുന്നവരും കൂടി ഒന്ന് ഉഷാറായാൽ സംഗതി ഗംഭീരമാകും. ഗൾഫ് കാർക്കും മക്കൾ ഉപേക്ഷിച്ച് അഗതികളായിക്കഴിയുന്ന അമേരിക്ക - ജർമ്മനി അച്ഛനമ്മമാർക്കും ട്രഷറി നിക്ഷേപം ഒരു നല്ല പദ്ധതിയാണു. എം.എൽ.എ മാർ ഇവരെ ഒക്കെ സഹരിപ്പിക്കാൻ തയ്യാറാകണം എന്ന് മാത്രം.

ക്ഷെ ഇതൊക്കെ നടക്കുമോ? നാട് കേരളമല്ലെ. ഇത്ര സാദ്ധ്യതകൾ ഉണ്ടെങ്കിലും എം.എൽ.എ മാർ നിക്ഷേപങ്ങൾ സമാഹരിക്കാനിറങ്ങുന്ന കാര്യം കണ്ടറിയണം. നിയമ നിർമ്മാതാക്കളായ തങ്ങളെ പണം പിരിക്കാനുള്ള ഏജന്റന്മാരാക്കി എന്ന് ആക്ഷേപം ആയിരിക്കും ആദ്യം ഉയരുക. പ്രതിപക്ഷത്തു നിന്നായിരിക്കും ആ നീക്കം. എന്തിനേയും ഏതിനേയും എതിർക്കുക എന്നതാണല്ലോ പ്രതിപക്ഷ ശൈലി. നിയമസഭയിൽ ഇരുന്നുണ്ടാകുന്ന ഒരു ശീലമാണത്. നിയമസഭാ സാമാജികരുടെ അലവൻസ് കൂട്ടുന്ന കാര്യത്തിലൊഴിച്ച് ഏത് കാര്യത്തിലും അവരങ്ങനെയാണു. ഇനി ആയിരിക്കുകയും ചെയ്യും. അതിനു കക്ഷി വ്യത്യാസമൊന്നുമില്ല. നിക്ഷേപ സംഭരണത്തെ എതിർക്കാനുള്ള കണ്ടീഷനാലിറ്റികൾക്ക് മുൻ‌ധനകാര്യമന്ത്രിയും നിയുക്ത മുഖ്യമന്ത്രിയുമായ മാണിസാറിനെ സമീപിച്ചാൽ മതി.

ന്നാൽ, ഈ സർക്കാർ ഉത്തരവിൽ ‘തിരുപ്പതി ബാലാജിയുടെ അത്ഭുതങ്ങൾ’ വിവരിക്കുന്ന അനോണിക്കത്തുകളിൽ ഉള്ളത് പോലെ ചില കെണികളുണ്ട്. ചിട്ടി വന്നാൽ വിശ്വാസിയായാലും അവിശ്വാസിയായാലും 12 കോപ്പി എടുത്ത് അയച്ചു പോകും. കാരണം കത്തയച്ചില്ലെങ്കിൽ ബാലാജി കോപിച്ചാലോ? അയച്ചാൽ അനുഗ്രഹിക്കുകയും ചെയ്യും. വിശ്വാസി പ്രതീക്ഷയോടേയും അവിശ്വാസി ഒരു സാദ്ധ്യത കളയണ്ട എന്ന് വിചാരിച്ചുമാണത് ചെയ്യുന്നത്. നാമൊക്കെ ഒരുപാട് പ്രാരാബ്ധക്കാരണല്ലോ. നിസ്സാരമായ 12 കോപ്പി കൊണ്ട് എന്ത് വരാൻ. നിഷേധം കാണിച്ച് ജീവിതം കൂടുതൽ ദുഷ്കരമാക്കിയിട്ട് എന്ത് കാര്യം. അതാണു കോമൺ‌സെൻസ്. എം.എൽ.എ മാർ ആ വിധത്തിൽ ചിന്തിച്ചാൽ നാടും രക്ഷപ്പെടും. അവരും രക്ഷപ്പെടും. അതല്ല എതിർത്തുകളയും എന്നാണെങ്കിൽ അതവരുടെ വിധി!

ന്താണു ഈ ഉത്തരവിൽ ഒളിച്ചിരിക്കുന്ന കെണികൾ?

എം.എൽ.എ മാർ വികസന അനുകൂലിയാണോ വികസന വിരുദ്ധനാണോ എന്ന് ജനത്തിനു പെട്ടെന്ന് മനസിലാകാനുള്ള ഒരു ടെസ്റ്റ് ഇതിലുണ്ട്. അതാണു ഒന്നാമത്തെ കെണി. പണം സ്വരൂപിച്ചാൽ ഇരട്ടിയല്ല ഒന്നരയിരട്ടിയാണു വികസന പ്രവർത്തനത്തിനു തിരിച്ച് കിട്ടുന്നത്. പണം ഇല്ലാത്തത് കൊണ്ട് ഒരുപാട് പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ട്. മൂത്രപ്പുര മുതൽ വിമാനത്താവളം വരെ. ധന സമാഹരണത്തിനു ഒരു വഴി കാണിച്ചു കൊടുത്തപ്പോൾ എം.എൽ.എ മാർ അതിനു സഹകരിച്ചില്ല എന്ന് ഭരണപക്ഷത്തിനു പറയാം. കഴിയുമായിരുന്നിട്ടും സ്റ്റേറ്റിന്റെ നന്മയ്ക്കായി ശ്രമിക്കാത്തതിൽ എം.എൽ.എ മാർ ജനങ്ങളാൾ ചോദ്യം ചെയ്യപ്പെടാൻ അത് വഴി വയ്ക്കും.

ണ്ടാമത്തെ കെണി കുറേക്കൂടി ഗുരുതരമാണു. തൊഴിൽ രഹിതരായ യുവാക്കൾക്ക് ഇന്ററെസ്റ്റുള്ള ഒരു ഏരിയയിലാണു ധനമന്ത്രി കൈവച്ചിരിക്കുന്നത്. സ്ഥിരമായി നിൽക്കുന്ന തസ്തികകൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കാണു ധനസഹായം. എം.എൽ.എ വിചാരിച്ചാൽ കുറേപ്പേർക്ക് തൊഴിൽ കിട്ടുമായിരുന്നു. നിക്ഷേപ പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ എം.എൽ.ഏ യുവജനങ്ങളുടെ തൊഴിൽ സാദ്ധ്യത നഷ്ടപ്പെടുത്തി എന്ന് വരും. പിന്നെ സംഭവിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന് പറയേണ്ടല്ലോ. നല്ലൊരു ഇര കിട്ടിയാൽ യൂത്തായാലും ഡിഫിയായാലും വെറുതെ വിടില്ല. അത് കുറേ പുതിയ നേതാക്കന്മാരേയും നിയമസഭാ സാമാജികന്മാരേയും സൃഷ്ടിക്കും. നന്ദാവനം ക്യാമ്പും പ്രീഡിഗ്രി ബോർഡ് സമരവും ഒന്നും മറക്കണ്ട. എം.എൽ.എ മാർ വെറുതേ പോയി പണി മേടിക്കണോ? ഇപ്പോൾ നിയമസഭയ്ക്കകത്തിരിക്കേണ്ടവർ ആലോചിക്കേണ്ട കാര്യമാണു.

പ്പോഴെന്ത് തോന്നുന്നു? നമ്മുടെ ധനകാര്യമന്ത്രി ആരാ?

അല്ല, ആരാ?

Monday, June 7, 2010

എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?

പകർച്ചപ്പനികൾ മാർക്കറ്റു ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്തു കൊല്ലത്തിലധികമായിട്ടില്ല. ലോകം ഒരു കമ്പോളമായപ്പോൾ പനി ചരക്കായി. ഈ ചരക്കിന്റെ പ്രചാരണം ഏറ്റെടുത്തത് മാദ്ധ്യമങ്ങളാണു. എന്നാൽ മാലോകർ മനസിലാക്കാതെ അത് ചെയ്യാൻ ഈ മണ്ടക്കുണാപ്പന്മാർക്ക് പലപ്പോഴും കഴിയാറില്ല. വലിയ മത്സരമുള്ള രംഗമാണ് മാദ്ധ്യമരംഗം. ഓരോ വാർത്തയും വിലയേറിയതാണു. ഒരു വാർത്ത വീണു കിട്ടിയാൽ മറ്റേ കൃമി അറിയാതെ വേണം അത് പൊതുജനങ്ങൾക്കെത്തിക്കേണ്ടത്. എന്നാൽ പനിക്കച്ചവടത്തിൽ അങ്ങനെയല്ല കാണുന്നത്. ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരേ ദിവസം ഒരേ പോലെത്തെ പനിവാർത്തകൾ പുറത്ത് വിടും. ഈ തമാശ അവർ ശ്രദ്ധിക്കുന്നില്ലെങ്കിലും ദിവസം നാലഞ്ച് ചാനലും ഒന്ന് രണ്ട് പത്രങ്ങളും നക്കിത്തോർത്തുന്ന മലയാളി അത് മനസിലാക്കും. ‘ദാ, പനി വരുന്നു, ഇന്നയിന്ന സ്ഥലങ്ങളിൽ അത് ആഞ്ഞടിക്കും, അതിനുള്ള ചികിത്സകളും ടെസ്റ്റുകളും ഇന്നതാണു‘ എന്നൊക്കെ അറിയിച്ചു കൊണ്ട് ഒരേ ദിവസം പല മാദ്ധ്യമങ്ങളീൽ നിന്ന് വാർത്ത വരുമ്പോൾ ഇവരൊക്കെ പഠിച്ച പള്ളിക്കുടത്തിൽ നിന്നും പഠിച്ചുവന്ന മലയാളി എന്ത് വിചാരിക്കണം? ചുമ്മാതെയാണോ ചിലരൊക്കെ മാദ്ധ്യമക്കാരെ പിതൃശൂന്യർ എന്ന് വിളിച്ച് പോകുന്നത്?

പനിയുണ്ടാകുന്നതാണോ ഉണ്ടാക്കുന്നതാണോ എന്നതൊക്കെ അവിടെ നിക്കട്ടെ. ഈ പനി അത്ര കാര്യമുള്ളതാണോ? അതോ വെറും ബഡായിയാണോ? അക്കാര്യത്തിലുള്ള ഒരു ടേബിൾ ടെസ്റ്റാണിവിടെ പറയുന്നത്. അവിടെയും പത്രക്കാർ/മാദ്ധ്യമ കുണാപ്പന്മാരെ പന്നിയാക്കാവുന്നതാണു. ഗിനിപ്പന്നി എന്ന് പറഞ്ഞാൽ അവറ്റകൾക്ക് പിടിച്ചില്ലെങ്കിലോ?

പത്തു വർഷമായല്ലോ പനിയൊരു ചരക്കായിട്ട്. അത് വിറ്റ് കിട്ടുന്നവന്റെ ഏഴു തലമുറയുടെ കാര്യം പോക്കാണു. അത് പോകട്ടെ. ഈ പത്ത് വർഷത്തിനുള്ളിൽ ഏതെങ്കിലും പത്രക്കാരൻ ഈ പനി വന്ന് ചത്തിട്ടുണ്ടോ? (മരിക്കുക, നിര്യാതനാവുക, ചരമഗതി പ്രാപിക്കുക, ഇഹലോകവാസം വെടിയുക തുടങ്ങിയ പ്രയോഗങ്ങൾ മനുഷ്യർക്കുള്ളതാണു). എന്റെ അറിവിൽ അങ്ങനെയാരും ചത്ത് കെട്ട് പോയിട്ടില്ല. (ദൈവം ദുഷ്ടന്മാർക്ക് ആയുസ്സ് കൊടുക്കും). ജർണലിസ്റ്റ് യൂണിയൻ അനുശോചനം നടത്തുകയോ പ്രസ് ക്ലബ്ബിൽ ഫോട്ടോ വയ്ക്കുകയോ ചെയ്തതായും കേട്ടിട്ടില്ല. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് എന്താണു? അതി ഭീകരമെന്നും വന്നാൽ കൊണ്ടേ പോകൂ എന്നും പറയുന്ന പനി അതിന്റെ വാർത്ത നിർമ്മിക്കുന്ന ജന്തുക്കളേ ഒന്നും ഇന്നു വരെ കൊണ്ടുപോയിട്ടില്ല. എന്താണതിന്റെ ഗുട്ടൻസ്?

നമ്മുടെ തടിയിൽ തട്ടുന്ന ഒരു കാര്യമാണെങ്കിൽ നാമെല്ലാം സൂക്ഷിക്കും. പൊതുവിൽ നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണത്. പത്രക്കാരനാണെങ്കിലും വ്യത്യാസമൊന്നുമില്ല. കാരണം ഈ ശരീരം ചീഞ്ഞു കെട്ടുപോയാൽ വേറൊന്നു ഇതുപോലെ കിട്ടില്ല. പുനർജ്ജന്മത്തിൽ വിശ്വസിച്ചാലും ഈ ശരീരം തന്നെ വീണ്ടും കിട്ടിയെന്ന് വരില്ല. അപ്പോൾ സ്വാഭാവികമായും നാം ചെയ്യുന്നതെന്തായിരിക്കും? ഏതുവിധേനയും ഈ തടി രക്ഷിക്കാൻ നോക്കും. പനിയാണ് ശത്രുവെങ്കിൽ അതിനെ അതിർത്തി കടക്കാതെ ശരീരം കാക്കും. അതിന്റെ ഭാഗമാണു മുൻ‌കരുതലുകൾ!

മൂന്നാറിൽ പോകുമ്പോൾ നാമൊരു സ്വറ്ററെടുത്ത് വക്കും. എന്തിനാ? ശീതം അധികമുണ്ടെങ്കിൽ ബോഡിയിൽ തട്ടരുത്. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കും. എന്തിനാ? താഴെ വീണാലും തല പൊട്ടാതെ നോക്കണമല്ലോ. മുറിവുണ്ടായാൽ ടി.ടി എടുക്കും. ഓരോരോ മുന്നറിവുകൾ കിട്ടുമ്പോൾ അതിനനുസരിച്ചുള്ള മുൻ‌കരുതലുകൾ നാം എടുക്കാറുണ്ട്. ഇവിടെയാണു ആ ചോദ്യം ഉദിക്കുന്നത്. പകർച്ചപ്പനിയേപ്പറ്റി സംഭ്രമിപ്പിക്കുന്ന വിവരം കിട്ടുന്ന മാദ്ധ്യമക്കാർ അതിന്റെ വാക്സിൻ എടുക്കാറുണ്ടോ? പനി ഗുരുതരമാണെങ്കിൽ അവർ അങ്ങനെ ചെയ്യേണ്ടതല്ലെ? ജോലി സ്ഥലത്തെ സുരക്ഷിതത്ത്വക്കുറിച്ച് വളരെയധികം ഇടപെടലുകൾ ഉള്ള കാലമാണ്. പനിയൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് പകരാനിടയുണ്ട്. എന്നിട്ടും എത്ര മാദ്ധ്യമമാനേജുമെന്റുകൾ പകർച്ചപ്പനി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറന്മാർക്ക് ഈ കുത്തിവയ്പ് എടുപ്പിച്ചിട്ടുണ്ട്? അങ്ങനെയൊന്നും ചെയ്തതായി നമ്മൾ അറിഞ്ഞിട്ടില്ല. എന്തേ പകർച്ചപ്പനി മാദ്ധ്യമങ്ങൾക്ക് ബാധകമല്ലേ?

ഇനി നമുക്ക് കാര്യത്തിലേക്ക് പ്രവേശിക്കാം. ഈ തെളിവുകൾ വച്ചു നോക്കുമ്പോൾ പനിവാർത്തകൾ അത്ര കാര്യമുള്ളതാണോ എന്ന് സംശയിക്കനം? സംഗതി ഗൌരവമുള്ളതായിരുന്നെങ്കിൽ മാദ്ധ്യമത്തിലുള്ളവർ തന്നെ ആദ്യം പേടിക്കും. മുൻ‌ കരുതൽ എടുക്കും. കാരണം ഡോക്ടറന്മാരും നഴ്സുമാരും അറിയുന്നതിനു മുൻപ് പനിയേ അറിയുന്നവരാണു പത്രക്കാർ.

പക്ഷെ ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. അപ്പോൾ ഈ വാർത്തകളുടെ ഉറവിടം എവിടെയാണു?പത്രത്തിൽ ഫൈനാൻസ് മാനേജർ എന്നൊരുത്തനുണ്ട്. അവന്റെ മേശക്കീഴിൽ നിന്നാണു ഇത്തരം വാർത്തകൾ പൊട്ടിപ്പുറപ്പെടുന്നത്. അവിടെയാണ് ഇതിന്റെ കച്ചവടം നടക്കുന്നത്.
സംഭ്രമജനകമായ പനി വാർത്തകൾ പുറത്ത് വിടുന്നതിനു മരുന്ന് കമ്പനികൾ കാശ് കൊടുക്കും. ബിസിനസ്സ് കൂട്ടാൻ മലബാർ ഗോൾഡും കല്യാൺ സിൽക്ക്സുമൊക്കെ പരസ്യം ചെയ്യുന്ന പോലെ. അവരൊക്കെ നല്ല പക്കാ ബിസിനസ്സുകാർ ആയത് കൊണ്ട് ‘ഇതാണു ചരക്ക്, വരു, വാങ്ങു‘ എന്ന് പറയും. വിജയ് മല്യ ആണെങ്കിലും അതാണു ചെയ്യുന്നത്. സർക്കാർ സമ്മതിക്കാത്തത് കൊണ്ടാണു വൈകിട്ടെന്താ പരിപാടി എന്നും “ദാ ഈ ഷോഡാ” കുടി എന്നൊക്കെ പറയുന്ന ചിറ്റിക്കളി വേണ്ടി വരുന്നത്.

എന്നാൽ മരുന്ന് കമ്പനിക്കാരും മാദ്ധ്യമക്കാരും തനി നെറികേടേ കാണിക്കു. അക്കാര്യത്തിൽ അവർക്ക് നിർബ്ബന്ധമുണ്ട്. പിതൃസംബന്ധമായ കുഴപ്പം കൊണ്ടായിരിക്കാം അവർ അങ്ങനെയൊക്കെ ചെയ്യുന്നത്. കാശുമേടിച്ച് വാർത്തയിടുന്നതിൽ മാദ്ധ്യമങ്ങൾക്ക് ഒരു ഉളുപ്പുമില്ല. ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ വാർത്ത കണ്ട് പരിഭ്രമിച്ചാലും പത്രക്കാർക്ക് ഒരു മൈ.... മൈൻ‌ഡുമില്ല. പകർച്ചപ്പനിയുടെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തയിടുന്നതിനു നിശ്ചയമായും പ്രതിഫലം ഉണ്ട്. അതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ പുറത്തായിക്കഴിഞ്ഞു.

പകർച്ചപ്പനിയെ ഒരു പേടിപ്പിക്കുന്ന സാംക്രമിക രോഗമായി ലോകമെമ്പാടും ചിത്രീകരിക്കുന്നതിനു WHO യുടെ ഉപദേഷ്ടാക്കൾ മരുന്ന് കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്യുന്നു. BMJ അത് പുറത്ത് കൊണ്ടുവന്നപ്പോൾ കോഴയെപ്പറ്റി പരാമർശിക്കതെ പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണെന്ന് പറഞ്ഞൊഴിയുക മാത്രമാണു ലോകാരോഗ്യസംഘടന ചെയ്തത്. ബലേ ഭേഷ്. അവർ പറഞ്ഞത് നമ്മൾ വിശ്വസിച്ചിരിക്കുന്നു. പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണു. കോഴ വാങ്ങിയിട്ട് ഉളിപ്പില്ലാതെ നടക്കുന്നവനെ കണ്ട് കിടക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആയിരക്കണക്കിനു ആളുകളെ നമുക്കറിയാം. ചിലരൊക്കെ ഭരണത്തിന്റെ ഉന്നത ശ്രേണികൾ വരെ എത്തിയവരാണു. അവരേയൊക്കെ കണ്ടിരിക്കുന്ന നമ്മളോടാ ലോകാരോഗ്യ സംഘടനയുടെ കളി.

ലോകാരോഗ്യ സംഘടന പോലെ ഒരു കടലാസുപുലിക്ക് കാശു കിട്ടുമെങ്കിൽ തനി സിംഗങ്ങളായ മാദ്ധ്യമങ്ങൾക്ക് എന്ത് കിട്ടിക്കാണും? അങ്ങനെ കിട്ടി എന്നതിന്റെ തെളിവല്ലെ WHO കോഴ വാങ്ങിയ വാർത്ത നമ്മുടെ അച്ചടി മാദ്ധ്യമങ്ങൾ ഒരു കോളം അഞ്ചു സെന്റീമീറ്ററായിപ്പോലും അച്ചടിക്കാതെ വിട്ടുകളഞ്ഞത്? ചാനലുകൾ അലക്ഷ്യമായിപ്പോലും പരാമർശിക്കാതെ അവഗണിച്ചത്. കരുണാകരൻ മൂത്രമൊഴിക്കാൻ പോകുന്നത് പോലും വാർത്തയാക്കുന്ന മാദ്ധ്യമങ്ങളാണു നമ്മുടേതെന്ന് ഓർക്കണം. അപ്പോഴാണു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വാർത്ത മുക്കിക്കളഞ്ഞത്.

നമ്മുടെ മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെടാതെ പോയ ആ വാർത്ത യൂറോപ്പിൽ വലിയ ചർച്ചയായി. കോഴ വാങ്ങി എന്നത് മാത്രമല്ല അതിലെ വിഷയം. പകർച്ചപ്പനിയുടെ ഭീദിദമായ ചിത്രീകരണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നെന്നും അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടാൻ അത് പ്രേരിപ്പിക്കുന്നു എന്നും അവർ പറഞ്ഞു. അതിനു കാരണക്കാർ WHO ആണെന്ന് അവർ കുറ്റപ്പെടുത്തി. വാഷിങ്ങ്ടൺ പോസ്റ്റ് യാതൊരു പൂഴ്ത്തലുമില്ലാതെ അതെല്ലാം അമേരിക്കയെ അറിയിക്കുകയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോഴാണു നമ്മുടെ മാദ്ധ്യമങ്ങൾ പകർച്ചപ്പനിയെ ഒരു വലിയ സംഭവമാക്കി അവതരിപ്പിക്കുന്നത്. അതാണു സാക്ഷാൽ ജന്മഗുണം. കാശ് കൊടുത്ത് മാദ്ധ്യമങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നവനെക്കൊണ്ട് പിതൃർമഹത്ത്വം പറയിപ്പിക്കാതെ ഇവർ അടങ്ങുമെന്ന് തോന്നുന്നില്ല.

Friday, June 4, 2010

കമലയുടെ ഉടയാടയുമായി സിസ്റ്റർ ജസ്മി

ജസ്മിയുമായി സീമാ സുരേഷ് നടത്തിയ അഭിമുഖം പുതിയ ലക്കം കലാകൌമുദിയിൽ കാണാം.

കത്തോലിക്കാ സന്യാസി സംഘം വിട്ട ജസ്മിയെ ഇപ്പോഴും ‘സിസ്റ്റർ ജസ്മി‘ എന്ന് വിളിക്കേണ്ടതുണ്ടോ എന്നാണു എന്റെ സംശയം? അവർ ഏറ്റവും വെറുക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റെ വിശേഷണമാണു ആ പദം . എന്നിട്ടും അവരോ അവരെ കൊണ്ടു നടക്കുന്നവരോ അത് ഉപേക്ഷിക്കുവാൻ ശ്രമിക്കുന്നില്ല. എന്താണു അവർ അത് ചെയ്യാത്തത്? ആ പദത്തിന്റെ വില്പനമൂല്യം ഉദ്ദേശിച്ചാണോ?. മിക്കവാറും അതായിരിക്കണം കാരണം.

സഭ വിടുകയും, ‘ആമേൻ‘ എഴുതുകയും, ജർമ്മനിയിൽ പോയി വരികയും ചെയ്ത കാലയളവിനുള്ളിൽ ജസ്മിക്കുണ്ടായ വിചാരങ്ങളാണു അഭിമുഖത്തിന്റെ വിഷയം. വായിച്ചു കഴിഞ്ഞപ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. വാക്കുകളിലും വരികളിലും വിചാരങ്ങളിലുമെല്ലാം കമലാദാസിന്റെ ഒരു ചുവ. കമലയെപ്പോലെ കൊഞ്ചുക, കമലയെപ്പോലെ സെക്സിനേപ്പറ്റി സംസാരിക്കുക, കമലയെപ്പോലെ പ്രകൃതിയെ വർണ്ണിക്കുക, കമലയെപ്പോലെ ലോകത്തെ നിർദ്ധാരണം ചെയ്യുക. ചുരുക്കത്തിൽ അമ്മമാരുടെ വേഷഭൂഷകൾ എടുത്തണിയുന്ന ശിശുവിനെ അനുസ്മരിപ്പിക്കുന്നു ജസ്മി. നിർഭാഗ്യവശാൽ പഞ്ചതന്ത്രത്തിലെ അരയന്നത്തെ അനുകരിച്ച കാക്കയേപ്പോലെ ആയിത്തീർന്നു കാര്യങ്ങൾ.

എന്റെ കഥയെ അനുകരിച്ച് ആ അഭിമുഖം തയ്യാറാക്കിയതിനു സീമാ സുരേഷിനെ അഭിനന്ദിക്കുക തന്നെ വേണം. ഒരു ഗോസ്റ്റെഴുത്തുകാരി എന്ന നിലയിൽ ടിയാൾക്ക് നല്ല ഭാവിയുണ്ട്.

ജസ്മിയുടെ ഓരോ വരിയും അതിന്റെ ഘടനയിലും ഭാവത്തിലും സ്വരത്തിലും മാധവിക്കുട്ടിയെ ഓർമ്മിപ്പിക്കുന്നു. എന്റെ കഥയും നീർമാതളം പൂത്തകാലവും ഒക്കെ സ്മരണകളായി മനസിലേക്ക് അത് കൊണ്ടുവന്നു. ആയമ്മയുടെ ‘കൃഷ്ണൻ’ ഈയമ്മയ്ക്ക് ‘ഈശോ’ യാണു. നായന്മാരേപ്പറ്റി മാധവിക്കുട്ടി പറയുമ്പോൾ, ജസ്മി ‘കത്തോലിക്ക’നേക്കുറിച്ചും പറയുന്നു.

കത്തോലിക്കാ സഭയെ പ്രതിദ്വന്ദിയാക്കിക്കൊണ്ടാണു ജസ്മിയുടെ വാദങ്ങൾ. അത് പുതിയ ഒരു ആശയമൊന്നുമല്ല. യൂറോപ്പിൽ സഭ നിശിതമായി വിമർശിക്കപ്പെട്ടു കഴിഞ്ഞിരിക്കെ അതിനേക്കാൾ വലിയ സഭാവിമർശകനാണു താനെന്ന് സക്കരിയാ ധരിക്കുന്ന പോലെ ബാലിശമായ ഒരു കാര്യമാണ് ജസ്മിയുടെ സഭയെ പ്രതിദ്വന്ദിയാക്കൽ. ഈ അഭിമുഖത്തിൽ നിന്ന് പുതിയി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. കിട്ടാൻ പാടില്ലാത്ത പലതും കിട്ടുന്നുമുണ്ട്.

പത്ത് മുപ്പതു കൊല്ലം അദ്ധ്യാപികയായി കഴിഞ്ഞിട്ടും കൌമാരത്തിന്റെ മനശാസ്ത്രം ജസ്മിക്ക് തിരിഞ്ഞിട്ടില്ല. കിടക്കപങ്കിടൽ ഒരു ശരിയാണു എന്നാണു ആ മുൻ അദ്ധ്യാപികയും പ്രിൻസിപ്പാളുമായിരുന്ന മാന്യ ദേഹം ഉപദേശിക്കുന്നത്. ഒരു അദ്ധ്യാപികയെ സമൂഹം എങ്ങനെ കാണുന്നു എന്ന് അവർ മനസിലാക്കുന്നില്ല. എത്ര തലമുറകളിലേക്ക് അവരുടെ വാക്കുകൾ കടന്നു ചെല്ലുമെന്നും അവർ ചിന്തിക്കുന്നില്ല. കിടക്ക പങ്കിടൽ വളരെ സൂക്ഷിച്ച് ചെയ്യണമെന്ന് സർക്കാരുകൾ പോലും ഉപദേശിച്ചു നടക്കുന്നതിനിടയിലാണു ജസ്മി ഇങ്ങനെയൊക്കെ പറയുന്നത്. ഒരു നഷ്ട വൈകാരികതയുടെ ഏങ്ങൽ അതിൽ കേൾക്കുന്നുണ്ടോ? മദ്ധ്യപ്രായം കഴിഞ്ഞ സ്ത്രീകൾ തങ്ങൾക്ക് സാധിക്കാതെ പോയതിനേക്കുറിച്ച് ഭാവന ചെയ്തു കൊണ്ടിരിക്കും. അത് ഒരു തരം ഉന്മാദത്തിലാണവസാനിക്കുക. അങ്ങനെയുള്ള ഉന്മാദം വിചിത്രമായ കാഴ്ചകൾ ഉണർത്തിവിടും. അത്തരം ഉന്മാദിനികൾ കാക്കയേയും ആനയേയും ചേർത്ത് വച്ച് പറക്കുന്ന ആനയേയും തുമ്പിക്കൈ ഉള്ള കാക്കയേയും സൃഷ്ടിക്കും. നമുക്ക് വിശ്വാസ്യമാകുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ അവർക്ക് വിരുതുണ്ടായിരിക്കുകയും ചെയ്യും. അത്തരം ഭാവനകൾ നിർദ്ദോഷമാണെങ്കിൽ കുഴപ്പമില്ല. പക്ഷെ അത് സമൂഹത്തെ സ്വാധീക്കാനുദ്ദേശിച്ചുള്ളതാകുമ്പോഴാണു നാം ഇടപെടേണ്ടി വരിക. ജസ്മി തന്റെ ഭാവനകൾ സീമയോട് പറയുകയും അവർ അത് കേട്ടിട്ട് വീട്ടിൽ പോവുകയും ചെയ്തിരുന്നെങ്കിൽ ആർക്കും ഒന്നും വരാനില്ല. ഇവിടെ അത് അച്ചടിച്ച് പ്രസിദ്ധീഅക്രിച്ചിരിക്കുകയാണു. നാമത് കാശ് കൊടുത്ത് വാങ്ങി വായിക്കേണ്ടി വരുന്നു.

ഭാവനാത്മകമായ ഇത്തരം മനോസൃഷ്ടികൾ സമൂഹത്തിലേക്ക് കടത്തി വിടുമ്പോൾ അത് രോഗമായി എണ്ണണം. നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണമെന്നായിരുന്നു പണ്ട് പ്രാർത്ഥന. ഇന്നിപ്പോൾ അതൊന്നുമില്ല. സ്ത്രീകളിലെ ഇത്തരം മനോവിഭ്രാന്തികൾ മാറിക്കിട്ടാൻ പഴയകാല വൈദ്യന്മാർ ഭാസ്കരലവണം എന്നൊരു നീറ്റ് പൊടി നിർദ്ദേശിക്കാറുണ്ട്. അത് വാങ്ങി തേനിലോ പാലിലോ കഴിച്ചാൽ ഇത് ശമിക്കും. കുടുംബത്തിലുള്ളവർ പണ്ട് അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. അത് ചെയ്തില്ലെങ്കിൽ അത്തരക്കാർ കുടുംബത്തും ചുറ്റുവട്ടത്തും താളപ്പിഴകൾ ഉണ്ടാക്കും എന്ന് കാരണവന്മാർക്കറിയാമായിരുന്നു. ഇന്നിപ്പോൾ അതൊക്കെ നോക്കാൻ ആരിരിക്കുന്നു?

ജസ്മി കത്തോലിക്കാ അച്ചന്മാരിൽ കാണുന്ന രതിവൈകൃതം അസ്വാഭാവികമൊന്നുമല്ല. പക്ഷെ അവർ ഒരു ജസ്മിയെക്കണ്ട് ഹാലിളകിപ്പോയി എന്ന് പറയുന്നത് ഒരു തരം സ്വയം മേനി നടിക്കലാണു. കൌമാരക്കാലത്തെ ആദ്യാനുഭവങ്ങളൂടെ കാലത്ത് ഇത്തരം ചിന്തകൾ ഉണ്ടാകാം.‘അവൻ എന്നെ നോക്കി’ ‘അത് പറഞ്ഞു’ എന്നൊക്കെ. വലുതായിക്കഴിഞ്ഞാൽ അങ്ങനെയൊക്കെ പറഞ്ഞ് നടക്കാനാവുമോ? വിവാഹമൊക്കെ കഴിഞ്ഞ് ഒരു തരം പാകത വരുമ്പോൾ അതൊക്കെ ഒരു ചമ്മലോടെ ഓർക്കാനേ കഴിയു. ജസ്മി അത് അഭിമാനപുരസരം വിളമ്പുന്നത് കണ്ടപ്പോൾ ലജ്ജ തോന്നി. പൌരുഷമില്ലാത്ത പുരുഷന്മാർക്കും സ്ത്രീത്ത്വമില്ലാത്ത സ്ത്രീകൾക്കും (ഇരട്ട ലൈംഗികാവയവമുള്ള കുട്ടികൾ ജനിക്കുന്ന നാടായി കേരളം പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് ചികിത്സകർ പറയുന്നു) ജസ്മി വിവരിക്കുന്ന വൈകൃതങ്ങൾ ഒരു പരിധി വരെ രുചിക്കും. രതിവികൃതികളുടെ ഒരു വലിയ ചന്തയാണല്ലോ ഇന്ന് കേരളം.

കാര്യമായ ലൈംഗിക ചോദനയുള്ള ഒരാൾക്ക് കരസ്ഥമാക്കാൻ അത്ര പ്രയാസമുള്ള സംഗതിയൊന്നുമല്ല ഒരു സ്ത്രീ ശരീരം. എന്നിട്ടും തന്നെക്കണ്ട് ഹരം കൊണ്ടു എന്ന രീതിയിൽ പറയുമ്പോൾ എനിക്ക് തോന്നുന്നത് ഇതൊരു ‘പറക്കുന്ന ആനയോ‘ ‘തുമ്പിക്കൈ ഉള്ള കാക്ക’യോ ആവണം. വെറും ഭാവന! അതിൽ ക്ഷണം ഒളിച്ചിരിക്കുന്നുണ്ടൊ എന്ന് മനശാസ്ത്ര്ജ്ഞന്മാർ വിശകലനം ചെയ്യട്ടെ.

വിമോചന സമരം നയിക്കാനും സർക്കാറുകളെ നിശ്ചയിക്കാനും വിശാല കൊച്ചി വികസന അഥോറിട്ടി ഭരിക്കാനും കഴിഞ്ഞിട്ടുള്ള അച്ചന്മാർക്ക് (അമ്മമാർക്കും) ഇങ്ങനെ ഒരു പൂതിയിളക്കം ഉണ്ടായാൽ അത് സാധിക്കാനും കഴിയും. അല്ലെങ്കിൽ അയാൾ ഒരു വെറും ഒരു അയ്യോപാവിയോ കൊജ്ജ്ഞാണനായിരിക്കും. അവരെ സഹതാപ പൂർവ്വം പരിഗണിക്കുകയല്ലെ വേണ്ടത്!

എന്നെ സങ്കടപ്പെടുത്തുന്നത് അതൊന്നുമല്ല. പത്ത് മുപ്പത് കൊല്ലം ദൈവവിളിയുമായിട്ട് നടന്നിട്ടും ഈ ഉടലിന്റെ നിസ്സാരത ജസ്മിക്ക് മനസിലായില്ലെ? പിന്നെയെന്ത് ആത്മീയത? ‘ഞാൻ നിന്നോട് കൂടെ ഉണ്ടെന്ന്’ അറിയുമ്പോഴും അവനെ മറന്ന് ഉടലിനു നേരെ നോക്കുന്നവനെ എങ്ങനെ കാണാൻ കഴിയുന്നു? ആദ്ധ്യാത്മികതയേയും യേശുവിന്റെ മഹത്വത്തേയും പുകഴ്ത്തുമ്പോഴും ഇതെൺഗനെ സംഭവിക്കുന്നു. ഉടലോ അവന്റെ സാന്നിദ്ധ്യമോ എതാണു സത്യം? അവനാണു വലുതെങ്കിൽ ഉടലിനെന്ത് പ്രസക്തി? ആദ്ധ്യാതികത മാറ്റി വച്ചാലും ഈ ലോകത്ത് മറ്റെത്രയോ വിശേഷകാര്യങ്ങൾ കിടക്കുന്നു. എന്നിട്ടും ഈ അമ്മ എത്രയോ പേർ എത്രയോ കാലമായി മേഞ്ഞിടത്ത് തന്നെ വിണ്ടും വീണ്ടും മേയുന്നു. ഉടലിലുള്ള ഈ കൌതുകം അസ്തമിക്കാത്തതാണെന്ന് വിവേകമുള്ളവർ പറഞ്ഞതെത്ര ശരി. പരാശരനും, വിശ്വാമിത്രനും, ശന്തനുവും, ‘നിന്റെ യൌവ്വനം തീരുന്നല്ലോ’ എന്ന് സീതയെ ഓർത്ത് വിലപിക്കുന്ന രാമൻ ഉൾപ്പെടെ എത്രയോ പേർ നടന്ന വഴിയാണത്!! പിന്നെ എന്ത് ജസ്മി?