Thursday, October 9, 2014

മരണാനന്തര ജീവിതമെന്ന കച്ചവടം

മരണാനന്തര ജീവിതമുണ്ടോ? ഉണ്ടെന്നാണു മതങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതു. അതിന്റെ പേരിലാണു അവരുടെ കച്ചവടവും. ഇപ്പോഴിതാ ശാസ്ത്രിമാരും ആ ലോകത്തിലേക്ക്......

ഒരു സൌത്താമ്പ്ടൻ (UK) പഠനത്തിലാണു പൂച്ച പുറത്തുചാടിയതു. പഠനമെന്നു പറഞ്ഞാൽ പതിവ് ഉഡായിപ്പു തന്നെ. ശാസ്ത്രികൾ പ്ലാൻ ചെയ്ത ഒരു ഫ്രെയിമിൽ അവർ ഉദ്ദേശിച്ച ഉത്തരം കണ്ടെത്താൻ നടത്തുന്ന സ്ഥിരം ഗവേഷണം. 2008ലാണു സംഭവം തുടങ്ങിയതു. ഹൃദയസ്തംഭനമുണ്ടായ 2060 പേരെ നിരീക്ഷിച്ചു. ജൈവമരണത്തിനു തുല്യമായ ഹൃദയസ്തംഭനങ്ങളായിരുന്നു അവ എന്നാണു ശാസ്ത്രികൾ പറയുന്നതു. അവരിൽ നിന്നും മിനുറ്റുകൾ നീണ്ടുനിന്ന മരണാനന്തര ജീവിതം ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു പേപ്പറാക്കി. ഇനി നോബൽ സമ്മാനം കൊടുക്കാം.

ഈ വാർത്തയ്ക്ക് ലഭിച്ച സ്വീകാര്യതയാണു എന്നെ അത്ഭുതപ്പെടുത്തുന്നതു. ആയുർവ്വേദം മരണാനന്തര ജീവിതത്തേക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങൾക്കിടയിൽ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കടലാസിന്റെ വിലപോലുമില്ലാത്ത ഒരു പഠനം. അതു ആധുനികർ നടത്തിയപ്പോൾ ശാസ്ത്രമായി. സയൻസ് ജേണലുകൾ പ്രസിദ്ധീകരിക്കുന്നു. ശാസ്ത്രബോധമുണ്ടെന്നു അഭിമാനിക്കുന്ന ജനം സ്വാഗതം ചെയ്യുന്നു.

ശരിക്കൊന്നാലോചിച്ചാൽ ഇതൊരു ശാസ്ത്ര ചിന്തയാണോ? അതോ മതങ്ങളെ രക്ഷപ്പെടുത്താനുള്ള കൂട്ടുകച്ചവടമാണോ? ഒത്തുകളി. ഇനി മതങ്ങൾക്ക് പറയാമല്ലോ മരണാനന്തര ജീവിതമുണ്ടെന്നു ശാസ്ത്രം പോലും പറഞ്ഞിരിക്കുന്നു. ഞങ്ങൾ ഇതു പണ്ടേ പറഞ്ഞതാണു. ജാഗ്രതൈ. എല്ലാവരും മതത്തിലേക്ക് പോന്നോളിൻ. ഇല്ലെങ്കിൽ അന്ത്യവിധിനാളിലെ കാര്യമറിയാമല്ലോ!

സ്വാഗതം ചെയത ജനവും ആശ്വസിക്കുകയാകും. ശാസ്ത്രമെന്നൊക്കെ പുറമേ പറഞ്ഞാലും ഉള്ളിൽ ഒരു ശങ്കയുണ്ട്. ഇനി ദൈവമെങ്ങാനുമുണ്ടോ? മരണാനന്തര ജീവിതം ഉണ്ടാകുമോ? ഇതിപ്പോൾ അങ്ങോട്ട് ചാടാൻ ശാസ്ത്രികൾ ഒരു വള്ളിയിട്ടു കൊടുത്തു. ഈ ഗവേഷണത്തിന്റെ കച്ചവടമെന്താണെന്നു കാത്തിരുന്നു കാണാം.

No comments: