Thursday, February 21, 2008

ദുര്‍മ്മനസിന്റെ അമാവാസി......


"....കാര്‍ഷികവൃത്തി ഒരു കാല്‍പനിക സങ്കല്‍പമാവുകയാണു. ഈ സങ്കല്‍പവുമായി ഇനിയിവിടെ ജീവിക്കാന്‍ കഴിയുകയില്ല. കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പിന്നിലും മാറ്റമില്ലാത്ത സമീപനമാണു. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കാണു ഇനി പ്രയോജനപ്പെടുത്തേണ്ടത്‌....."
ലോകം ആദരിക്കുന്ന ഒരു വ്യക്തിയുടേതാണു ഈ വാക്കുകള്‍. ആരാണെന്ന് ഞാന്‍ പറയുന്നില്ല. കഥയും നോവലുമൊക്കെ എഴുതും. ലോകത്ത്‌ സമാധനം നിലനില്‍ക്കണമെന്ന ഒറ്റ പിടിവാശിയായിരുന്നു ജീവിതത്തില്‍ ഇതുവരെ. അതിനുവേണ്ടി കോടിക്കണക്കിനു ഡോളര്‍ ശമ്പളമുള്ള ഒരു ലാവണം ഉണ്ടായിരുന്നു. ലോകസമാധാനമാണെങ്കില്‍ കോഴിയുടെ മുല പോലെ അനുദിനം കിളിച്ചു വന്നു കൊണ്ടിരിക്കുകയുമാണു. ഈ ജന്മത്തെ ജീവിതം നടന്നു പോകാന്‍ അതൊക്കെ അധികമായിരുന്നു. എന്നിട്ടും എങ്ങനെ ഈ വൈഖരി ഉണ്ടായി?.
ലോക സമാധനം മുഖ്യ അജണ്ടയിലുള്ളതുകൊണ്ടാകാം അദ്ദേഹം എപ്പോഴും അതിനേപ്പറ്റി മാത്രം ചിന്തിക്കുന്നത്‌. അങ്ങിനെയാണു അതിനൊരു ഉപായം ആ മനസില്‍ ഉരുത്തിരിഞ്ഞ്‌ വന്നത്‌.
"കൃഷി ഭൂമി കാര്‍ഷികേതര ആവശ്യത്തിനുപയോഗിക്കുക".
ഉടന്‍ ലോക സമാധാനം വരും. വിശക്കുമ്പോ വയറ്റിലേക്ക്‌ വല്ലതും ഇട്ട്‌ കൊടുക്കുന്നതു കൊണ്ടാണു 640 കോടി കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ലോകസമാധാനത്തിനു ശ്രമിക്കാത്തത്. വയറു നിറഞ്ഞാലുടന്‍ ഇവറ്റകള്‍ യുദ്ധം തുടങ്ങും. അപ്പോള്‍, വയറു നിറയാതാക്കിയാല്‍ മതി. പിന്നെ പ്രശ്നമില്ലല്ലോ. അതിനുള്ള എളുപ്പ വഴിയാണു കൃഷിഭൂമിയിലെല്ലാം ആണവ നിലയങ്ങള്‍ പണിയുക. അല്ലെങ്കില്‍ വലിയ വലിയ കമ്പനികള്‍ക്ക്‌ പണ്ടിക ശാലകള്‍ തുടങ്ങാന്‍ വിട്ടു കൊടുക്കുക. അത്‌ വ്യാപകമാകുമ്പോള്‍ കൃഷി എന്ന പരിപാടി നില്‍ക്കും. പിന്നെ കര്‍ഷകനില്ല. കര്‍ഷക ആത്മഹത്യയുമില്ല. എല്ലാവര്‍ക്കും സമാധാനമായി കിടക്കാം. നിത്യസമാധാനം! അതിനു ആറടി മണ്ണ് മതി.
കേരളത്തില്‍ തനിക്ക്‌ വേരുകളുണ്ടെന്ന് ഊറ്റം കൊള്ളുന്നയാളാണു അദ്ദേഹം. 'വേരുകള്‍' എന്ന പ്രയോഗം തന്നെ മണ്ണിനോടും ചെടിയോടും ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ഓര്‍ത്തില്ലെന്ന് തോന്നുന്നു. ഭൂമിയില്‍ ഇറങ്ങുമ്പോള്‍ ടര്‍മാര്‍ക്കുമാത്രമായിരിക്കും ആ സമാധന കാംഷിക്ക് പരിചയമുള്ള ഭൂമിയുടെ ഉപരിതലം. അതു പോലും ഏറ്റവും മുന്തിയ തരം ഇറ്റാലിയന്‍ ഷൂവിന്റെ മുക്കാലിഞ്ച്‌ സോള്‍ കൊണ്ട്‌ അകത്തിപ്പിടിച്ചിരിക്കും. എന്നിട്ടാണു മണ്ണിന്റെ പേരില്‍ ജനതയെ പ്രബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.
ഇത്തരമാളുകള്‍ ലോകത്തിനു ഒരുപാട് നാശം ചെയ്യും. അന്നം നിഷേധിക്കാനുള്ള അനുജ്ഞ കൊടുക്കുന്നവര്‍ ഏത് നരകത്തിലാണു ചെന്നെത്തുക എന്ന് ഗരുഡപുരാണത്തില്‍ കാണാം. ഈ വാക്കുകള്‍ വൈശ്വാനരനെ പ്രകോപിപ്പിക്കുന്നു. വൈശ്വാനരനെന്നാല്‍ ലോകത്തിലെ വിശപ്പിന്റെ ആകത്തുക. അതഗ്നിയാണത്. ഭൌതികവാദികള്‍ക്ക് ഊര്‍ജ്ജമായും എടുക്കാം. വൈശ്വാനരന്റെ നീണ്ട നാവ് അദ്ദേഹത്തിന്റെ 7 തലമുറകളിലേക്ക് നീണ്ട് ചെല്ലില്ലെന്ന് ആരു കണ്ടു? ഇത്തരം വാക്കുകള്‍ അതുച്ചരിക്കുന്നവരെ നശിപ്പിക്കുന്നതിനൊപ്പം ലോകത്തിനു അസ്വസ്ഥതയുണ്ടാക്കിക്കൊണ്ട്‌ ചുറ്റി നടക്കും. .
ലോകത്ത്‌ ജീവന്‍ തുടിക്കുന്നത്‌ കാണുന്നതിനോടുള്ള വെറുപ്പാകാം ഇതിനു പിന്നില്‍. കൃഷി ചെയ്താലല്ലാതെ മനുഷ്യനു ഭക്ഷണം ഉണ്ടാവുകയില്ലെന്ന് അദ്ദേഹത്തിനു അറിയാത്തതല്ല. എന്നിട്ടും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന് പറയുന്നതോ? അതാണു ലോകത്തോടുള്ള വെറുപ്പ്‌. ഓരോദിവസവും അന്നം വേണ്ടവനാണു മനുഷ്യന്‍. അത് തികയാതെ വരണം. കൃഷിഭൂമി കുറഞ്ഞാലുള്ള മാറ്റം അതാണല്ലോ.ഇത്രയധികം മനുഷ്യര്‍ ലോകമെമ്പാടും വായ തുറന്ന് നില്‍ക്കുന്ന ചിത്രമൊന്ന് സങ്കല്പിച്ചു നോക്കു?.
ലോക പരിചയം കൂടുന്തോറും മനുഷ്യനു വിവേകവും കാരുണ്യവും വര്‍ദ്ധിച്ചു വരികയാണു പതിവ്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മറിച്ചാണു സംഭവിച്ചിരിക്കുന്നത്.
സോമാലിയയായിലേക്കും എത്യോപ്യയിലേക്കും സമാധന സംഘങ്ങളെ നയിച്ചിട്ടുള്ള ആളാണു അദ്ദേഹമെന്ന് കേട്ടിരിക്കുന്നു. പട്ടിണിയുടെ കറുത്ത മുഖങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും ഈ വാക്കുകള്‍ എങ്ങനെ ഉണ്ടായി......?
വേണ്ട, അദ്ദേഹത്തിനു ശമ്പളം നല്‍കിയിരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയമെന്താണു? ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ വമ്പിച്ച സബ്ബ്‌സിഡികള്‍ അവിടെ നല്‍കുന്നു. വങ്കിടക്കാര്‍ക്കാണു അതിന്റെ പ്രയോജമെങ്കിലും ആത്യന്തികമായി അതു കൃഷിയെയാണു സഹായിക്കുന്നത്‌. ഭൂമിയില്‍ കൃഷി നിന്നുപോയാല്‍ മനുഷ്യന്റെ അവസ്ഥയെന്താകും? വാ തുറന്നിരിക്കുന്ന മനുഷ്യന്റെ ഉള്ളിലേക്ക് എന്തു ചെല്ലും? അരിയില്ലെങ്കില്‍ പാലും മുട്ടയും കഴിച്ചോളാന്‍ പറഞ്ഞ നമ്മുടെ ജനകീയ ജനാധിപത്യ നായകനെ കടത്തി വെട്ടിയിരിക്കുകയാണു ഈ ലോകാരാദ്ധ്യന്‍.

Sunday, February 17, 2008

"ഞങ്ങളുടെ പിഴ.....ഞങ്ങളുടെ പിഴ....ഞങ്ങളുടെ മാത്രം പിഴ"

തലക്കെട്ട്‌ കണ്ട്‌ അമ്പരക്കണ്ട! അക്ഷരക്കഷായത്തിനു ഒരാമുഖമാണിത്‌. ബ്ലോഗ്‌ ആരംഭിച്ചിട്ട്‌ ഒരു വര്‍ഷവും 25 പോസ്റ്റും കഴിഞ്ഞു. അതിനു ശേഷം ഇങ്ങനെ ഒരാമുഖം വേണ്ടിവന്നത്‌ തലകുത്തി നില്‍പ്പാണന്നറിയാം. ബ്ലോഗിന്റെ സ്വാഭാവം വച്ച്‌ നോക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാര്യങ്ങള്‍ അല്‍പം തലതിരിഞ്ഞ രീതിയിലാണല്ലോ ഇതിലൂടെ പുരത്ത്‌ വരുന്നത്‌.

അക്ഷരക്കഷായം എന്തിനാണെന്ന് ഹെഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 'പാരമ്പര്യത്തിനായി ഒരിടം'. അത്രേയുള്ളു ഉദ്ദേശം. അത്‌ മനസിലാക്കാതെയാണു ബ്ലോഗില്‍ വരുന്നതിനോട്‌ പലരും പ്രതികരിയ്ക്കാറുള്ളത്‌.
ഈ ബ്ലോഗ്‌ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ച്‌ പോക്കാനെന്ന് പലരും ഭയപ്പെടുന്നു. സയന്‍സിനെ മുറുകെ പിടിക്കുന്നവരാണവര്‍. എന്നിട്ടും കാര്യങ്ങളെ സയന്‍സിന്റെ കണ്ണിലൂടെ കാണുവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. കാലത്തിനെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ സയന്‍സിനു പോലും ഇന്നുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണോ ഈ കുറിപ്പുകള്‍ക്ക്‌.....? അക്ഷരക്കഷായം കാണുമ്പോള്‍ എന്തേ ഇത്‌ മറന്നുപോകുന്നത്‌? വാക്കുകള്‍ക്ക്‌ കാലത്തെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍- ഇവരൊക്കെ ഭയപ്പെടുന്ന പോലെ-കാലത്തെക്കുറിച്ചുള്ള സയന്‍സിന്റെ തത്ത്വശാസ്ത്രം തകരും.. പ്രപഞ്ചം ആകെ ഒരു യന്ത്രമാണെന്നും അതിന്റെ ചലനവുമായി ബന്ധപ്പെട്ട്‌ നേര്‍രേഖയിലുള്ള ഒരക്ഷമാണു കാലമെന്നുമാണല്ലോ സയന്‍സിന്റെ ചിന്ത. വാക്കുകള്‍ ഒരു മനുഷ്യനെ ആ അക്ഷത്തിലൂടെ പിന്നിലേക്ക്‌ നടത്തുമെന്ന് വിചാരിക്കാന്‍ മാത്രം ദുര്‍ബ്ബലചിത്തരാണോ ഇന്നിന്റെ ശാസ്ത്രവാദികള്‍?

സയന്‍സ്‌ കാത്തലിസം(Catholism) പോലെ ഒരു മതമായിത്തീര്‍ന്നിട്ടുണ്ട്‌. അത്‌ സത്യം. എന്നാല്‍ പാരമ്പര്യത്തിന്റെ കഥ അതല്ല. അനുഭവസിദ്ധമായ ശാസ്ത്രമാണത്‌. കാലാതീതവും. ഏതൊരാള്‍ക്കും അത്‌ അനുഭവിച്ചറിയാം. അതിനു ശാസ്ത്രയുക്ത്യാ ചിന്തിക്കുന്ന മനസുണ്ടാവണം ആദ്യം. അല്ലാതെ പാണ്ഡിത്യവും ബിരുദങ്ങളും ഒന്നും ആവശ്യമില്ല. (കര്‍ഷകരും കാര്‍ഷിക-ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം ആലോചിച്ചു നോക്കിയാല്‍ ഇത്‌ മനസിലാകും). ഗവേഷണ പ്രബന്ധങ്ങളും എഴുതണ്ട. മുന്‍ധാരണകള്‍ ഇല്ലാതെ കാര്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നാല്‍ മതി. അനുഭവവും പ്രയോജനവുമായിരിക്കണം ലക്ഷ്യം.


ലോകത്തെമ്പാടുമുള്ള ഈ പാരമ്പര്യത്തെ സയന്‍സിന്റെ ബാലിശമായ ജാര്‍ഗണുകള്‍ കൊണ്ട്‌ എതിര്‍ക്കാനുള്ള ശ്രമം ശാസ്ത്രവാദികള്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ അവര്‍ക്ക്‌ പരിചയമുള്ള ഒരു ശാസ്ത്രസിദ്ധാന്തം കാണാനില്ലെന്നാണു ശാസ്ത്രജ്ഞന്മാരുടെ പരാതി. അതിനു ആരാണു ഉത്തരവാദി?
പാരമ്പര്യത്തെ പഠിച്ചു നോക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്‌?
ആരെങ്കിലുമൊക്കെ പറയുന്നത്‌ കേട്ട്‌ വിശ്വസിച്ചിരിക്കുകയല്ലെ ശാസ്ത്രവാദികള്‍?
വെറും 300 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു പഠന പദ്ധതിയാണു ഇന്നത്തെ സയന്‍സ്‌. അതിന്റെയുള്ളില്‍ 5000 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ പാരമ്പര്യധാരയുടെ തെളിവുകള്‍ തേടുന്നവരെ എന്തു വിളിക്കണം. കുങ്കുമം ചുമക്കുന്ന കഴുതയെന്നോ?
അനുഭവത്തേക്കാള്‍ വലിയ തെളിവു തേടുന്നവര്‍ക്ക്‌ ഉചിതമായ പേര്‌ മറ്റെന്താണു?
പിന്നെ പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലെന്നാണോ?
കഷ്ടം!
മന്ത്രപൂരിതമായ ജലത്തിനു സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം.
ശബ്ദം ജലത്തിന്റെ ക്രിസ്റ്റലീകരണത്തെ സ്വാധീനിച്ച്‌ അതിന്റെ സ്വഭാവത്തെ മാറ്റുന്നു എന്ന് പറയുമ്പോള്‍ സയന്‍സ്‌.
രണ്ടും തമ്മില്‍ ഫലത്തിലുള്ള വ്യത്യാസം എന്താണു?
പാരമ്പര്യത്തില്‍ സംഭവിച്ചതെന്താണെന്ന് വച്ചാല്‍, ശാസ്ത്രീയമായ അടിത്തറയുള്ള ഒരു കാര്യം കാലത്തിന്റെ നേര്‍രേഖയിലൂടെ കൈമാറി വന്നപ്പോള്‍ അതിന്റെ തത്ത്വങ്ങള്‍ ഓര്‍ക്കാതാവുകയും പ്രായോഗികവശം മാത്രം നിലനില്‍ക്കുകയും ചെയ്തു.
ഭ്രാന്തന്മാര്‍ക്കും അവിശ്വാസികള്‍ക്കും അവയെ വീണ്ടും കണ്ടെത്താവുന്നതേയുള്ളു. വെള്ളത്തിന്റെ കാര്യത്തില്‍ ആ ജാപ്പനീസ്‌ ശാസ്ത്രജ്ഞന്‍ ചെയ്തതുപോലെ.
പാരമ്പര്യത്തിലുള്ള ഓരോന്നും കാലത്തെ അതിജീവിച്ചവയാണു.
ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ അനുഭവത്തേക്കാള്‍ വിലമതിക്കുന്നത്‌ കെട്ടിച്ചമച്ചുണ്ടാക്കുന്ന അക്കാദമിക്ക്‌ പ്രബന്ധങ്ങളേയാണു. പഠനം ഇന്ന് അറിവുണ്ടാകുന്നതിനല്ല. കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതം സുഖപ്രദമാക്കുന്നതിനുമല്ല. അവ ഒരു തൊഴിലാണു. ഗവേഷണഫലങ്ങള്‍ ചൂഷണത്തിനും മത്സരത്തിനുമുള്ള ഉപാധികളാണു. അതിനിടയില്‍ പാരമ്പര്യത്തേക്കുറിച്ച്‌ പറയുന്നത്‌ കല്ല് കടിയാകും. അതറിയാം. തൊഴില്‍ നഷ്ടപ്പെടാന്‍ ആരാണു ഇഷ്ടപ്പെടുക?

സയന്‍സ്‌ വളരുകയും ടെക്നോളജി മുന്നോട്ട്‌ കുതിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ടത്‌ എന്തായിരുന്നു?
പഴയ കാലത്തെ അപേക്ഷിച്ച്‌ മനുഷ്യന്‍ കൂടുതല്‍ സന്തുഷ്ടനും സ്വതന്ത്രനും ആകുകയായിരുന്നില്ലെ വേണ്ടത്‌? അത്‌ സംഭവിച്ചിട്ടുണ്ടോ?
ആരോഗ്യത്തിന്റെ കാര്യത്തില്‍, ലോകാരോഗ്യസംഘടനയെ ഒരു മാപിനിയായെടുക്കാമെങ്കില്‍ അവര്‍ പോലും ഇന്ന് നിരാശ്ശരാണു. രോഗാതുരമായ ലോകജനതയെ കണ്ട്‌ ഭയപ്പെട്ട്‌ 'ആരോഗ്യ'ത്തിന്റെ നിര്‍വ്വചനം അവര്‍ പരിഷ്കരിച്ചു. രോഗമില്ലാത്ത അവസ്ഥയെ WHO ഇപ്പോള്‍ ആരോഗ്യമായിക്കാണുന്നില്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഒരു തുലനാവസ്ഥയെ അവര്‍ ആരോഗ്യമായി സങ്കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം 5000 കൊല്ലം മുന്‍പ്‌ പറഞ്ഞിടത്താണു WHO ഇന്ന് നില്‍ക്കുന്നത്‌. അതിനിടയില്‍ എത്ര പണം മുടക്കി. മനുഷ്യന്റെ കര്‍മ്മശേഷി എത്രമാത്രം കളഞ്ഞുകുളിച്ചു? ശാസ്ത്രജ്ഞന്മാരുടെ വിഭ്രാന്തികള്‍ക്ക്‌ അനുസരിച്ച്‌ ലോകജനത എത്ര ദുരിതമനുഭവിച്ചു?
ഏതെങ്കിലും രോഗത്തിനു ഇന്നൊരു മരുന്നിറക്കും.
അത്ഭുത സിദ്ധിയുണ്ടെന്നൊക്കെ ആദ്യം പറയും.
അടുത്ത വര്‍ഷം ദാ കണ്ടെത്തുന്നു അത്‌ അപകടകാരിയായിരുന്നു എന്ന്.
പിന്നെ നിരോധനമായി. മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കലായി. അക്കാലമത്രയും മരുന്ന് ഉപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ സയന്‍സിനു എന്ത്‌ പറയാനുണ്ട്‌? ശാസ്ത്രവും ശാസ്ത്രജ്ഞരും തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വ്വഹിച്ചോ?
ഇതൊക്കെ കാണുമ്പോഴാണു പാരമ്പര്യത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വരുന്നത്‌.
ഇന്ത്യയെപ്പോലെ ശാസ്ത്രത്തെ അനുഭവമാക്കിയ രാജ്യങ്ങളില്‍ ആരോഗ്യരംഗത്തെ എന്ത്‌ അവധാനതയോടെയാണു കണ്ടിരുന്നത്‌. അതറിയാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ നോക്കണം.
ആധുനികനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രോഗത്തിനു ഇന്ന് ഒരു മരുന്ന് കണ്ടുപിടിക്കുന്നു.
ആദ്യം ആ രോഗത്തെക്കുറിച്ച്‌ അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്നൊന്നു നോക്കുക?
എന്തായിരുന്നു അതിനു അവരുടെ മെഡിക്കല്‍ മാനേജ്‌മന്റ്‌?
അത്‌ പ്രയോജനപ്രദമാണോ?
അത്‌ ആധുനികകാലത്തിനനുസരിച്ച്‌ പരിക്ഷ്കരിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നെങ്കില്‍ ലോകത്തിനു എത്രമാത്രം ഉപകാരപ്രദമാകുമായിരുന്നു. കോടിക്കണക്കിനു മനുഷ്യദിനങ്ങളും മില്യണ്‍ മില്യണ്‍ ഡോളറുകളും പാഴാക്കാതെ കഴിക്കാമായിരുന്നു. ജനതയുടെ ആരോഗ്യം രക്ഷിക്കാമായിരുന്നു.
അതിനു പകരം സയന്‍സ്‌, അക്കാദമിക്ക്‌ പാണ്ഡിത്യമെന്ന എന്ന മാര്‍പ്പാപ്പയെ അവരോധിച്ച്‌ ഒരു മതമായി വളര്‍ന്നു. തങ്ങള്‍ക്ക്‌ അറിവില്ലാത്ത കാര്യങ്ങളില്‍ അറിവില്ലാ എന്ന് പറഞ്ഞ്‌ പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം. എന്തിനേയും എതിര്‍ക്കുന്നതായി മാറി.
അതിനെയാണു മുഖ്യമായും അക്ഷരക്കഷായത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്‌. അക്കാഡമിക്ക്‌ ബുദ്ധി ജീവികള്‍ക്ക്‌ ശാസ്ത്രം ഒരു വരുമാനമാര്‍ഗ്ഗമാണെങ്കില്‍ സാധരണക്കാരനു അത്‌ തടിയില്‍ തൊട്ടുള്ള കളിയാണു. അതു കൊണ്ട്‌ മാത്രം.

സയന്‍സ്‌ ഗംഭീരമായി മുന്നോട്ട്‌ പോയി.....പഴയതിനേക്കാള്‍ മനുഷ്യനു സമാധാനം കൂടുതല്‍ കിട്ടിയോ?
ലോകം ഇന്ന് ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയിലാണു. സയന്‍സ്‌ ലോകത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു.
ഇതില്‍ ശാസ്ത്രത്തിനു എന്ത്‌ പങ്ക്‌ എന്ന് ചോദിക്കുന്നവരുണ്ടാകാം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവര്‍ ശാസ്ത്രത്തിന്റെ ചരിത്രം ഒന്ന് വായിച്ച്‌ നോക്കുന്നത്‌ നന്നായിരിക്കും.
ലോകത്തിനു സൗഖ്യമേകുകയാണു ശാസ്ത്രത്തിന്റെ ധര്‍മ്മമെന്ന് അതിനെ പണ്ട്‌ പിന്തുണച്ചവര്‍ പറഞ്ഞിരുന്നു. വ്യവസായ വിപ്ലവത്തിനുശേഷം പ്രത്യേകിച്ചും. ശാസ്ത്രം ഒരാവേശമായി മാറിയത്‌ ഈ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലായിരുന്നു.
അതിന്നെവിടെ ചെന്ന് അവസാനിച്ചു?
മത്സരത്തിനും വിനാശത്തിനും ഉതകുന്ന ടെക്നോളജി അര്‍ബ്ബുദം പോലെ വളര്‍ന്നു വികസിച്ചു.
അടിസ്ഥാനശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യാന്‍ ഇന്നാളില്ല.
മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട മെഡിസിന്‍ അമ്പേ പരാജയപ്പെട്ടു. ഫിസിക്സും കെമിസ്ട്രിയും കൈനീട്ടി സ്വീകരിച്ചപ്പോള്‍ മെഡിസിനു ഈ ദുര്‍ഗ്ഗതി വരുമെന്ന് ആ ശാഖയിലെ പ്രഗത്ഭര്‍ വിചാരിച്ചു കാണില്ല. ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും വികാസമാണു ഇന്ന് മെഡിക്കല്‍ സയന്‍സ്‌ തങ്ങളുടേതെന്ന് പറഞ്ഞ്‌ ആഘോഷിക്കുന്നത്‌.
വെറുമൊരു സാദാ ടെക്നീഷനു സ്വാധീനിക്കാവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു മെഡിക്കല്‍ സയന്‍സ്‌. തങ്ങള്‍ കണ്ടെത്തിയ ക്ലിനിക്കല്‍ തെളിവുകളെ പോലും ഒരു ടെക്നീഷന്റെ തെളിവിനുമുന്നില്‍ തള്ളിക്കളയുന്നവരാണു മിക്ക ഡോക്ടറന്മാരും.
സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവര്‍.
ടെക്കനിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റവയാണോ? ഒരിക്കലുമല്ല.
സ്കാന്‍ റിപ്പോര്‍ട്ടുകളുടെയൊക്കെ ചുവട്ടില്‍ അച്ചടിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ വായിച്ചിട്ടില്ലെ?
'ക്ലിനിക്കല്‍ തീരുമാനത്തിനു അനുഗുണമാണെങ്കില്‍ മാത്രമേ ഇത്‌ സാധുവായിരിക്കുകയുള്ളു'.
ഒരു സാങ്കേതിക റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക്‌ ഇന്ന് രോഗം ഉണ്ടാവാനിടയുണ്ടെന്ന് തെളിഞ്ഞാല്‍ പോലും ക്ലിനിക്കല്‍ പരിശോധനയില്‍ മറിച്ച്‌ തെളിവ്‌ കിട്ടിയാല്‍ സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളയണം. അതിനു ധൈര്യമുള്ളവരായി എത്ര ഭിഷഗ്വരന്മാര്‍ ഇന്നുണ്ട്‌? ഏതെങ്കിലും ഡോക്ടറന്മാര്‍ തങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
യന്ത്രങ്ങള്‍ക്ക്‌ തലച്ചോര്‍ പണയം വച്ചവരാണു ഇന്നത്തെ ഡോക്ടറന്മാര്‍.
ഈ നാട്ടില്‍ മനുഷ്യനു ജീവിക്കണ്ടെ?
അതിനു പാരമ്പര്യത്തെ മുറുകെ പിടിക്കയല്ലാതെ വഴിയില്ല.
അറകളിലും ചാളകളിലും നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ അറിവിന്റെ മുത്തുകള്‍ തേടിയെടുത്ത്‌ മുന്നോട്ട്‌ പോകേണ്ടി വരും. അതിനുള്ള ഒരു കാടൊരുക്കല്‍ മാത്രമാണു അക്ഷരക്കഷായം.
ഇത്‌ അവസാന വാക്കൊന്നുമല്ല.
കാത്‌ കുത്തിയവനു പിന്നാലെ കടുക്കനിട്ടവന്‍ വരുന്നുണ്ട്‌.
ശാസ്ത്രം അതിന്റെ സാത്വിക വഴിയിലൂടെ മുന്നേറട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. മനുഷ്യന്റെ ജീവിതം സുഖകരമാക്കാനുള്ള ഏത്‌ കണ്ടുപിടിത്തത്തിനും സ്വാഗതം. പക്ഷെ വണിക്കുകളുടെയും വ്യവസായികളുടേയും അടുക്കളപ്പുറത്ത്‌ കിടന്നു കൊണ്ട്‌ തത്ത്വമോതാന്‍ തുടങ്ങിയാല്‍ അതിനെ പൊളിച്ച്‌ കാണിക്കേണ്ടി വരും.
അത്‌ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കെല്ലാം പാഠമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്‌. ലേഖകന്‍ തന്നോട്‌ തന്നെ പറഞ്ഞ്‌ പഠിക്കുകയാണു.
ഇനി ഒരു പതനം ഉണ്ടാകാതിരിക്കാന്‍. ഒപ്പം സമാനഹൃദയര്‍ക്കും അതില്‍ പങ്കുചേരാം. അത്രേയുള്ളു.

മേമ്പൊടി

ഒരു മാപ്പിന്റെ സ്വരം ഈ പോസ്റ്റിന്റെ തലക്കെട്ടായിക്കൊടുത്തത്‌ എന്തെങ്കിലും തെറ്റു ചെയ്തെന്നോ ആരോടെങ്കിലും മാപ്പു പറയണമെന്നോ വിചാരിച്ചല്ല. അതിന്റെ ആവശ്യം ഒന്നുമില്ല.
ശാസ്ത്രവാദികള്‍ക്ക്‌ ഒരു ദിശാസൂചകമായി അതിരിക്കട്ടെ എന്ന് വിചാരിച്ച്‌ കൊടുത്തതാണത്‌.
മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.
അടുത്തിട ആസ്ത്രേലിയന്‍ പാര്‍ലമന്റ്‌ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു മാപ്പപേക്ഷ നടത്തി. ആസ്ത്രേലിയയുടെ സ്വന്തം സ്ഥലവാസികളോട്‌! 'ആദിവാസി'കളോട്‌ എന്ന് പണ്ഡിതന്മാരുടെ ഭാഷ. (ഭൂമിയുടെയും സംസ്കൃതിയുടേയും യഥാര്‍ത്ഥ അവകാശികളെ എത്ര വേറിട്ടാണു പണ്ഡിതന്മാര്‍ കാണുന്നത്‌! വിദ്യാഭ്യാസം നേടിയതിന്റെ ഗുണമേ!!) ആസ്ത്രേലിയയിലെ വരുത്തന്മാര്‍ അവിടുത്തെ സഥലവാസികളോട്‌ ഭംഗിയായി ക്ഷമപറഞ്ഞു. അവരുടെ ഭൂമി കയ്യേറിയതിനു. അവര്‍ക്ക്‌ ആ വിവേകമുണ്ടായതിനു മാനവരാശി സ്തുതി പറയണം. സ്ഥലവാസികളിലെ ഒരു മൂത്തമ്മയെ കൊണ്ടുവന്ന് അവര്‍ സമസ്താപരാധവും ഏറ്റ്‌ പറഞ്ഞ്‌ മാപ്പപേക്ഷിച്ചു.
ഇന്നത്തെ ശാസ്ത്രലോകത്തിനും താമസിയാതെ ഈ ലോകത്തോട്‌ അത്തരം ഒരു മാപ്പപേക്ഷിക്കല്‍ നടത്തേണ്ടി വരും.
ഈ ലോകത്തെ ശാസ്ത്രത്തിന്റെ പേരില്‍ അതിന്റെ ഡൈനാമിക്ക്‌ സ്റ്റേജില്‍ നിന്ന് തള്ളിയിട്ടതിനു.
പ്രകൃതിയെ വ്യവസ്ഥയില്ലാതെ ചൂഷണം ചെയ്തതിനു.
അന്തരീക്ഷത്തിനു തുളയിട്ടതിനു.
മരുന്നിന്റെ പേരില്‍ മനുഷ്യനെ വിഷം തീറ്റിച്ചതിനു.
തദ്ദേശീയമായ അറിവുകളെ അട്ടിമറിച്ചതിനു.
വ്യവസായ മത്സരങ്ങള്‍ക്ക്‌ കൂട്ടു നിന്നതിനു.
ആണവായുധങ്ങള്‍ ഉണ്ടാക്കിയതിനു.
ആഡംബരങ്ങളുടെ പേരില്‍ സംസ്കൃതി നഷ്ടപ്പെടുത്തിയതിനു....................

Saturday, January 26, 2008

പെണ്ണടയാളം കണ്ട് കോരിത്തരിക്കുന്നവര്‍..........

ചൊവ്വയിലും പെണ്ണടയാളം കണ്ടോ എന്ന സംശയത്തിന്റെ ത്രില്ലിലാണു വാര്‍ത്താ മാദ്ധ്യമങ്ങള്‍. പുതുതായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ശാസ്ത്രം നിലനില്‍പിനായി സെന്‍സേഷനലിസത്തെ കൂട്ടുപിടിക്കുകയാണോ?
വാര്‍ത്തയുടെ ഉത്ഭവം ഡെയിലി മെയിലില്‍ നിന്നാണു. ഇംഗ്ലീഷിലെ ഇക്കിളി മലയാളത്തിലേക്കും മാദ്ധ്യമങ്ങള്‍ കൊത്തിയിട്ടു.ചൊവ്വാ പര്യവേഷണത്തിലുള്ള നാസയുടെ സ്പിരിറ്റെന്ന ദൗത്യപേടകം അയച്ചതെന്ന് പറഞ്ഞ്‌ മനുഷ്യാകൃതിയുള്ള ഒരു ചിത്രവും വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്‌. അത്‌ ഒരു പെണ്‍ചിത്രം തന്നെയാണെന്ന് എങ്ങനെ സ്ഥിതികരിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. നിഴല്‍ നോക്കി ലിംഗനിര്‍ണ്ണയം നടത്തുന്ന നൂതന സാങ്കേതിക വിദ്യ ആദ്യമായാണു കേള്‍ക്കുന്നത്‌.
വാര്‍ത്ത തുടരുന്നു...... പേരു വെളിപ്പെടുത്താത്ത ഒരു വെബ്ബ്‌സൈറ്റിന്റേതാണു ചിത്രം. സംഗതി എത്ര ശാസ്ത്രീയമാണെന്ന് വായനക്കാര്‍ക്ക്‌ അതോടുകൂടി മനസിലായി.
അത്‌ ഏതെങ്കിലും അന്യഗ്രഹജീവിയുടേതാകുമോ എന്ന് സംശയിച്ച്‌ തുടങ്ങുന്ന റിപ്പോര്‍ട്ട്‌ പലതരം ഭാവനകളിലൂടെ കടന്ന് ആദിമാതാവായ ഹവ്വാമ്മ തന്നെയാകുമോ എന്ന് സംശയിക്കുന്നു. ഹവ്വാമ്മയല്ലെങ്കില്‍ വെറുമൊരു മായക്കാഴ്ചയാകാമതെന്ന് മാദ്ധ്യമങ്ങള്‍ സമ്മതിക്കുന്നു!
വേറെയുമുണ്ട്‌ മാദ്ധ്യമങ്ങള്‍ വക നിഗമനങ്ങള്‍.ആകാശത്തെ മഞ്ഞുപാളികള്‍ ചൊവ്വയുടെ പ്രതലത്തില്‍ കോറിയിട്ട ഒരു നിഴല്‍രൂപമാകുമോ അത്‌? റോബോട്ട്‌ കണ്ണുകള്‍ അതിനെ സ്ത്രീയായി തെറ്റിദ്ധരിച്ച്‌ പടമെടുത്തതാകില്ലെ? റോബോട്ട്‌ കണ്ണുകള്‍ക്കും സ്ത്രീ ഹിതകരമാകുന്നു എന്നാണോ വ്യംഗ്യം?.
ഇതിനൊന്നും ശാസ്ത്രത്തിന്റേയോ ശാസ്ത്രജ്ഞന്മാരുടേയോ സ്ഥിതീകരണമൊന്നുമില്ല.ഇനി ഇവയൊന്നുമല്ലെങ്കില്‍ അത്‌ വെറുമൊരു പാറക്കൂട്ടമാകാം. എന്നിട്ടും വിശ്വസമാകുന്നില്ലെങ്കില്‍......ഫൂ...ഓര്‍സണ്‍ വെല്ലസിന്റെ നാടകം പോലെ വേറൊന്ന്..വേറെ പണി നോക്ക്‌!
വാര്‍ത്ത അവസാനിക്കുമ്പോള്‍ പണ്ട്‌ കാക്കയെ ഛര്‍ദ്ദിച്ച അമ്മാളിന്റെ കഥപോലെയായി സംഗതി. കാര്യമായി ഒന്നുമില്ല! ഒരു കറത്ത പൊട്ടുമാത്രം. അത്‌ വേകാതെ കിടന്ന ഒരു മങ്കരിയായിരുന്നു!!
ഇതാണു മാദ്ധ്യമങ്ങളുടെ ശാസ്ത്രീയ സെന്‍സേഷണലിസം!
ഈ ഭൂമിയിലെ മനുഷ്യനെപ്പോലെ മറ്റൊരു രൂപം അന്യഗ്രഹങ്ങളില്‍ കണ്ടെത്താമെന്ന വിചാരം അതിമോഹമാണു! അത്‌ മനസിലാകണമെങ്കില്‍ അല്‍പമെങ്കിലും ശാസ്ത്രം അറിഞ്ഞിരിക്കണം. അതില്ലെങ്കില്‍ സാമാന്യ ബുദ്ധിയെങ്കിലും വേണം.
അന്യഗ്രഹങ്ങളില്‍ ജീവനുണ്ടാകാം. മനുഷ്യനേക്കാള്‍ മെച്ചപ്പെട്ട പ്രജ്ഞയോടുകൂടിയ ജീവികള്‍ തന്നെയുണ്ടാകാം. അത്‌ മനുഷ്യരൂപത്തിലിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നത്‌ അശാസ്ത്രീയവും ബാലിശവുമാണു. കാരണം ഭൗമമായ പ്രകൃതിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു രൂപമാണു 'മനുഷ്യ'ന്റേത്‌. ഭൂമിയില്‍ ആയിരിക്കുന്നത്‌ കൊണ്ട്‌ ഈ അളവുകളും ആകൃതിയും ഉണ്ടായി.ചൊവ്വയില്‍ മനുഷ്യനു സമാനമായ ഒരു ജീവിയുണ്ടെങ്കില്‍ അത്‌ ചൊവ്വയുടെ പ്രകൃതിക്ക്‌ ചേരുന്ന വിധവും അതിന്റെ ഭൂതാത്മകതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതുമായിരിക്കും. അതിന്റെ ആകൃതിയും അളവുകളും എങ്ങനെ ഇരിക്കുമെന്ന് അറിഞ്ഞുകൂടാ. ഇതു വരെ ലഭ്യമായിട്ടുള്ള അറിവുവച്ച്‌ ആ രുപം മനുഷ്യനെപ്പോലിരിക്കാനിടയില്ല. സിനിമാതാരത്തിന്റെ അംഗവടിവും കാണില്ല. ചെവ്വാ മനുഷ്യന്റെ രൂപം ഭൗമമനുഷ്യന്റെ കണ്ണിനു ഗോചരമാകുമോ എന്ന് കൂടി പറയാനാവില്ല.
ഭൂമിയുടെ ഭൗമതയും ചൊവ്വയുടെ 'ഭൗമത'യും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട്‌. പ്രകൃതിയും രണ്ടിടത്തും ഒരുപോലെയല്ല. ഇത്‌ മനസിലാക്കാന്‍ നാസയിലൊന്നും പോകണ്ട. സാമാന്യ ബുദ്ധിയുണ്ടായാല്‍ മതി. അതിനു മലയാളി പണയം വച്ചിരിക്കുന്ന ഒരു സാധനമാണല്ലോ അത്‌!
ഒരു തമിഴന്റേയും ജര്‍മ്മന്റേയും രൂപം തമ്മിലുള്ള വ്യത്യാസം ഒന്ന് സങ്കല്‍പിച്ചു നോക്കു. എന്നിട്ട്‌ ചൊവ്വയിലേയും ഭൂമിയിലേയും പെണ്ണ് എങ്ങനെയിരിക്കാം എന്ന് ഊഹിച്ച്‌ നോക്കു. അത്രയും ചെയ്തിരുന്നെങ്കില്‍ ചൊവ്വയില്‍ പെണ്ണിനെ കണ്ടു എന്ന വിഡ്ഢിത്തം ആരും വിളിച്ചുകൂവുമായിരുന്നില്ല.
ഭൂപ്രകൃതിക്കനുസരിച്ച്‌ തന്നെ മനുഷ്യരൂപത്തിനു ഇത്രയും വ്യത്യാസമുണ്ടാകുമെങ്കില്‍ ഗ്രഹങ്ങള്‍ മാറുമ്പോള്‍ എന്ത്‌ മാറ്റമുണ്ടാകണം?ഇന്ത്യയില്‍ തന്നെ തെക്കുള്ളവരുടെ രൂപമല്ല വടക്കുള്ളവര്‍ക്ക്‌. വടക്കു നിന്ന് കിഴക്കോട്ട്‌ പോയാല്‍ പിന്നെയും രൂപവ്യത്യാസം. യതി മനുഷ്യനേപ്പറ്റിപ്പറയുമ്പോള്‍ രൂപം വേറൊന്ന്.
മറ്റ്‌ ജീവജാലങ്ങളുടെ കാര്യത്തിലും ഈ വ്യതിയാനം കാണാം.
പെന്‍ഗ്വിനു തുല്യമായ ഒരു പക്ഷിയെ ഉഷ്ണമേഖലാപ്രദേശത്ത്‌ കണ്ടെത്താന്‍ പറ്റുമോ? അനാക്കോണ്ടയെ ആനമലയില്‍ കണ്ട എത്രപേരുണ്ട്‌?
ഭൂപ്രകൃതി, സസ്യജാലങ്ങളുടെ വിന്യാസം ജലത്തിന്റെ ലഭ്യത വാതപ്രവാഹം തുടങ്ങിയവയൊക്കെ അടിസ്ഥാനമാക്കിയാണു രൂപമുണ്ടാകുന്നത്‌. അല്ലാതെ മനുഷ്യനാണു പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ജീവി. അതിനപ്പുറം ഉയര്‍ന്ന ഒരു ജീവി സങ്കല്‍പമില്ല. മനുഷ്യനേപ്പോലെയെ മറ്റ്‌ ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടാകാവു എന്നൊക്കെ ശാഠ്യം പിടിക്കുന്നത്‌ ശരിയണോ? അതില്‍ ശാസ്ത്രീയത ഉണ്ടോ?. ഉള്ളത്‌ വെറും അഹന്ത മാത്രമല്ലേ?.
വേറൊരു കാര്യമുള്ളത്‌ നമ്മുടെ കാഴ്ചയ്ക്ക്‌ എത്ര കണ്ട്‌ ക്ഷമതയുണ്ടെന്നുള്ളതാണു. വിദൂരമായ വസ്തുക്കള്‍ കാണാന്‍ കണ്ണിനാവില്ല. അതുപോലെ തന്നെ തീരെ അടുത്തുള്ളതും. ദൃശ്യാനുഭവം ഉണ്ടാകണമെങ്കില്‍ വസ്തു കാഴ്ചയുടെ പരിധിക്കുള്ളില്‍ വരണം. മാത്രമല്ല അത്‌ സ്ഥൂലവുമായിരിക്കണം. ബാക്കി കാഴ്ചകളൊക്കെ മനോതലത്തിലാണു നടക്കുന്നത്‌.
തനി ദൃശ്യങ്ങളൊട്‌ മനുഷ്യനു ഒരു പ്രത്യേക മമതയുണ്ട്‌. അതു കൊണ്ട്‌ നേര്‍ക്കാഴ്ചകളുടെ സ്ഥൂലത വര്‍ദ്ധിപ്പിക്കാനായി സൂക്ഷ്മദര്‍ശിനികളും ദൂരദര്‍ശിനിയകളും കണ്ടുപിടിച്ചു.അതുപോരാ കൂടുതല്‍ കൂടുതല്‍ കാണണമെന്ന് തോന്നിയപ്പോള്‍ സ്പെക്ട്രോസ്കോപ്പുകള്‍ ഉണ്ടായി. നേര്‍ക്കാഴ്ചകളല്ല അവ നല്‍കുന്നത്‌. ഊഹനമാണു അതിന്റെ കണ്ണ്.
സ്പെക്ട്രോസ്കോപ്പുകള്‍ അയച്ചു തരുന്ന തരംഗങ്ങള്‍ ശേഖരിച്ച്‌ സൂക്ഷമമായി വിശകലനം ചെയ്താണു ഊഹനങ്ങളില്‍ എത്തുന്നത്‌. ലഭിച്ച തരംഗങ്ങളുടെ സ്വഭാവം പഠിച്ച്‌, സമാനമായ തരംഗങ്ങള്‍ ഭൗമ തലത്തില്‍ എന്ത്‌ അനുഭവമാണു മുമ്പ്‌ ഉണ്ടാക്കിയതെന്ന് നോക്കിയിട്ട്‌ ഇതും അതു തന്നെ എന്ന് പറയും. ഇതില്‍ അനവധി പ്രമാദങ്ങള്‍ കടന്ന് കൂടാനിടയുണ്ട്‌. അത്‌ പരിഹരിച്ച്‌ വേണം ശാസ്ത്രസത്യമെന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍. അല്ലെങ്കില്‍ ശാസ്ത്രം വെറും സെന്‍സേഷനാകും. കാലാന്തരത്തില്‍ ജനത്തിനു ശാസ്ത്രത്തിലുള്ള വിശ്വാസവും നഷ്ടപ്പെടും.
വാര്‍ത്തയോടൊപ്പമുള്ള ചിത്രത്തില്‍ 'നഗ്നയായ സ്ത്രീ' എന്നാണു വിശേഷണം. അത്‌ വായനക്കാരനു ഒരു ഇക്കിളിയുണ്ടാകാന്‍ വേണ്ടിയാണെന്ന് സമ്മതിക്കാം. പക്ഷെ വായനക്കാരന്‍ ഒരു കാര്യം മറന്നു പോകുന്നു. മഞ്ഞുപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ തണുപ്പിനെ ചെറുക്കാന്‍ ചൂട്‌ കുപ്പായങ്ങള്‍ ധരിക്കാറുണ്ട്‌. ചൊവ്വയിലെ പെണ്ണിനു അതൊന്നും വേണ്ടാ! സമ്മതിക്കണം അവളുടെ തൊലിക്കട്ടി!!
അതിസാന്ദ്രമായ മഞ്ഞുമേഘങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന അന്തരീക്ഷമാണു ചൊവ്വയുടേതെന്ന് ശാസ്ത്രം പറയുന്നു. തണുപ്പെത്രയുണ്ടാകും? മനുഷ്യനു സമാനമായ ഒരു ജീവിക്ക്‌ അങ്ങനെ നഗ്നമായി ആ തണുപ്പിലൂടെ നടക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ വല്ല യതിയുമായിരിക്കണം. മഞ്ഞുമേഖലകളിലെ ജന്തുക്കള്‍ക്കുപോലുമുണ്ട്‌ രോമാവൃതമായ ഒരു പൊതിയല്‍.
ഇതൊന്നും ചിന്തിക്കാതെയാണു ചൊവ്വയിലെ പെണ്ണടയാളം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. മാദ്ധ്യമങ്ങളെ അതിനു കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഉദരംഭരികളുടേയും അതിമോഹികളുടേയും ലോകമാണിന്നത്‌. ശാസ്ത്രബോധമുള്ളവരല്ല റിപ്പോര്‍ട്ടിംഗ്‌ നടത്തുന്നത്‌. പക്ഷെ എല്ലാം അറിയുന്നവരെന്ന് അഹങ്കരിക്കുന്ന മലയാളി അതില്‍ പെട്ട്‌ പോയതാണു അതിന്റെ രസം!!.അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടാണിതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുമ്പോള്‍ തന്നെ, അത്‌ പ്രചരിപ്പിക്കുന്ന ടിവികള്‍ ഓഫ്‌ ചെയ്തും പത്രങ്ങളുടെ വരി നിര്‍ത്തിയും പ്രതികരിയ്ക്കേണ്ടതായിരുന്നു. അതിനുള്ള ആര്‍ജ്ജവം മലയാളിക്കു ഇല്ലാതെ പോയി. അതുണ്ടായിരുന്നെങ്കില്‍ അവന്‍ എന്നേ ഗതിപിടിച്ച്‌ പോയേനെ! അല്ലെ?
മേമ്പൊടി:
1.അമേരിക്കയുടെ അപ്പോളോ പര്യവേഷണത്തില്‍ സംശയത്തിന്റെ നിഴല്‍ വീണതോടെ നാസയുടെ ശാസ്ത്രസമ്മതിക്ക്‌ വിള്ളല്‍ വീണിട്ടുണ്ട്‌. ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയിട്ടുണ്ടോ എന്ന് പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഈ മസാലപ്പടം വച്ച്‌ നാസയുടെ പേരില്‍ എന്തിനു ഇങ്ങനെ ഒരു വാര്‍ത്തയിറങ്ങി? അമേരിക്കയിലെ കാര്യമാകുമ്പോള്‍ അതിന്റെ പിന്നില്‍ തീര്‍ച്ചയായും ഒരു കച്ചവടക്കണ്ണുണ്ടാകും. ഇനിയിപ്പോള്‍ ചൊവ്വയില്‍ നഗ്നയായ സ്ത്രീകള്‍ എന്തിനും തയ്യാറായി നടപ്പുണ്ടെന്ന് പറഞ്ഞ്‌ ഒരു വിനോദസഞ്ചാരത്തിനു സ്കോപ്പുണ്ടാക്കുകയാണോ ഈ വാര്‍ത്തയുടെ ഉദ്ദേശം?
2.അതു പെണ്ണൊന്നുമല്ല വെറും പാറയാണെന്ന് നാസ പത്രക്കുറിപ്പിറക്കിയിട്ടുണ്ടെന്നു വേറെ വാര്‍ത്ത. 'പെണ്‍ സാന്നിദ്ധ്യം' പൈലറ്റ്‌ ചെയ്യാനാവാതെ പോയ മാദ്ധ്യമങ്ങള്‍ ചളിപ്പ്‌ മാറ്റാന്‍ കാച്ചിയ ഒരു കഷായമാണിതെന്ന് ദോഷൈകദൃക്കുകള്‍!
3.അഗസ്ത്യപാരമ്പര്യം പിന്തുടരുന്ന സാധുക്കള്‍ പറയുന്നത്‌ ഇത്‌ അതൊന്നുമല്ലെന്നാണു. ലോകത്തില്‍ കാമം മൂത്ത മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട്‌ എന്ത്‌ നോക്കിയാലും അതു പെണ്ണ് പോലെയിരിക്കും. അജ്ഞാനം! യഥാര്‍ത്ഥത്തില്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന അഗസ്ത്യമുനിയാണത്‌. ഒന്ന് സൂക്ഷിച്ച്‌ നോക്കിക്കേ.....ശരിയല്ലെ?
അനുപാനം
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍.
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്സ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌.
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌.
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളോരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.
ശുഭം!

Sunday, December 30, 2007

ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........

HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടെന്ന് അക്ഷരക്കഷായത്തില്‍ എഴുതിയിരുന്ന പോസ്റ്റിനോട്‌ ചിലരെങ്കിലും പ്രതികരിച്ചത്‌ വേണ്ടത്ര ഗൗരവത്തോടെയായിരുന്നില്ല. സ്ത്രീസമൂഹത്തെ മുച്ചൂടും രോഗാതുരമാക്കാനിടയുള്ള ഒരു വിപത്തിനെ ലാഘവത്തോടെ കാണാന്‍ കഴിയുന്നത്‌ അത്ഭുതപ്പെടുത്തുന്നു. നിലവില്‍ ചികിത്സയുള്ള രോഗമല്ല HPV ബാധ. എന്നിട്ടും അതു വരാതിരിക്കാനുള്ള ഒരു സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവിതക്രമം മാറിപ്പോയതു കൊണ്ട്‌ ഇനി തിരിച്ച്‌ പോക്കാവില്ലെന്ന ഒരു നിലപാടാണു പലരും കൈക്കൊണ്ടത്‌. മരിച്ച്‌ പോയാലും, കമ്പനി നിര്‍മ്മിത മാസമുറത്തുണികള്‍ വിടില്ല എന്നതായിരുന്നു മനോഭാവം. ഇതു സമകാലിക മലയാളിയുടെ ആന്തരിക ഭാവങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.
അരി കടയില്‍ നിന്ന് വാങ്ങാവുന്ന ഒരു സാധനം മാത്രമാണെന്ന തോന്നല്‍ പോലെയാണിതും. ഭൂമിയില്‍ മഴയും വെയിലുമൊക്കെ നോക്കി മനുഷ്യന്‍ കൃഷി ചെയ്തുണ്ടാക്കുന്നതാണു നെല്ലെന്നും അത്‌ കുത്തിയാണു അരി എടുക്കുന്നതെന്നും നാം മറന്നു. ഏതോ യന്ത്രം നിര്‍മ്മിച്ച്‌ പാക്ക്‌ ചെയ്ത്‌ തരുന്ന ഒരു പ്രോഡക്ടായി അരിയെ കാണാന്‍ നാം പഠിച്ചു. മലയാറ്റൂരിന്റെ 'വേരുകളി'ലെ നെല്‍വയല്‍ ചൂണ്ടിക്കാട്ടുമ്പോള്‍ 'ഇതെന്നാ, അരശിച്ചെടിയാ?' എന്ന് അത്ഭുതം കൂറുന്ന കഥാപാത്രമായി വളര്‍ന്നുകൊണ്ടിരിക്കുകയാണു നാം!!
സാമാന്യ ബുദ്ധിയുപയോഗിച്ചാല്‍ നാപ്‌കിന്നുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന് മനസിലാകും. ഈര്‍പ്പം വലിച്ചെടുത്ത്‌ ഉള്ളില്‍ ശേഖരിക്കുകയാണു നാപ്പികള്‍ ചെയ്യുന്നത്‌. മൂത്രം വീണു അടിവസ്ത്രം നനഞ്ഞാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒന്നാലോചിച്ച്‌ നോക്കുക. അപ്പോള്‍ രക്തവും വിയര്‍പ്പും സ്രവങ്ങളും കൂടിക്കലര്‍ന്ന് തൊലിപ്പുറമേ തങ്ങിനിന്നാലോ? അതെല്ലാം നാപ്പി ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയും.
ഒരു കഷണം സ്പോഞ്ച്‌ എടുത്ത്‌ പരസ്യത്തില്‍ കാണുന്നപോലെ കുറച്ച്‌ മഷിയൊഴിച്ച്‌, അല്‍പനേരത്തിനു ശേഷം അമര്‍ത്തിനോക്കുക. വിരലുകളില്‍ മഷി പറ്റുമോ? നിങ്ങളുടെ പരീക്ഷണത്തിലെ സ്പോഞ്ച്‌ തുറന്നിരിക്കുന്നതായത്‌ കൊണ്ട്‌ കുറേ മഷി ബാഷ്പീകരിച്ച്‌ പോകും. അതുകൊണ്ട്‌ മഷി ഒഴിച്ച ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്‌ കുറച്ചു കഴിഞ്ഞ്‌ വീണ്ടും പരീക്ഷിക്കുക. ഇപ്പോള്‍ വിരലില്‍ പറ്റുന്ന മഷിയുടെ നനവ്‌ എത്രയുണ്ട്‌? ആദ്യപരീക്ഷണവുമായി ഈ റിസള്‍ട്ട്‌ ഒന്ന് താരതമ്യം ചെയ്ത്‌ നോക്കു. വ്യത്യാസം മനസിലാകും!ഇതു തന്നെയാണു അവിടേയും സംഭവിക്കുന്നത്‌.
രണ്ടാമത്തെ പരീക്ഷണത്തിലെ സ്പോഞ്ച്‌ പിഴിഞ്ഞാല്‍ മഷി ഇറ്റും. ഓടുകയും ചാടുകയും ഒക്കെ ചെയ്യുമ്പോള്‍ നാപ്പികളും പിഴിയപ്പെടും. അപ്പോള്‍ ഇറ്റുന്ന മലങ്ങള്‍ എവിടെ വീഴും? വീണ്ടുമത്‌ ശ്ലേഷ്മസ്തരങ്ങളില്‍ പടരുകയും ഉള്ളിലേക്ക്‌ ആഗീരണം ചെയ്യപ്പെടുകയും ചെയ്യില്ലെ? ഒരു തുള്ളി മൂത്രം വീണാല്‍ അസഹ്യതപ്പെടുന്ന നിങ്ങള്‍ അതിഷ്ടപ്പെടുമോ? അതു രോഗമുണ്ടാക്കുമോ എന്നത്‌ വേറെ കാര്യം. ആ സ്പര്‍ശം നിങ്ങള്‍ ഇഷ്ടപ്പെടുമോ?പരുത്തിത്തുണിക്കുള്ള മെച്ചം രക്താദികള്‍ അതില്‍ പടരുന്ന പാടെ കുറേ ബാഷ്പീകരിച്ച്‌ പോകും. ഈര്‍പ്പം ഉടനുടന്‍ വലിച്ചെടുക്കുകയും ചെയ്യും. ചര്‍മ്മത്തിനു ഹിതകരമാണു പരുത്തി. വിഷമദിവസങ്ങളില്‍ ഓടാതെയും ചാടാതെയും അടങ്ങി ഒരിടത്തിരിക്കാന്‍ പറയുന്നത്‌ തുണി പിഴിയപ്പെടാതിരിക്കാനാണ്‌. ഹൈജീനിന്റെ ഒരു പാഠമാണത്‌.
പിന്നെയുള്ള പരാതി കാലദോഷത്തേപ്പറ്റിയാണു.ആധുനിക ജീവിതത്തിന്റെ തിക്കിനേക്കുറിച്ചും തിരക്കിനേക്കുറിച്ചും പലരും വേവലാതിപ്പെട്ടു കണ്ടു. അതു കൊണ്ടാണു തുണി കഴുകിയെടുക്കാന്‍ നേരം കിട്ടാത്തതെന്നും പറയുന്നു. എന്തു തിക്ക്‌? എന്ത്‌ തിരക്ക്‌? ഇതൊരു മിസ്റ്റിഫിക്കേഷനാണു. നിങ്ങള്‍ക്ക്‌ കമ്പമോ ആവശ്യമോ ഉള്ള ഒരു കാര്യത്തിനും നിങ്ങള്‍ക്ക്‌ തിക്കോ തിരക്കോ ഇല്ല. ഒരു തിരത്തുണി അലക്കിയെടുക്കാന്‍ നേരമില്ലാത്തവര്‍ സപ്താഹങ്ങള്‍ക്കും, ധ്യാനം കൂടലുകള്‍ക്കും, മത പ്രസംഗങ്ങള്‍ക്കും സമയം ഉണ്ടാക്കി പോകും. ടി.വിയുടെ മുന്നിലിരുന്ന് സീര്യലുകളും അണ്‍റിയാലിറ്റി ഷോകളും കണ്ട്‌ വെള്ളമിറക്കാന്‍ എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്കുണ്ട്‌. കണ്ട ആരോഗ്യമാസികള്‍ ഒക്കെ വായിച്ച്‌ രോഗമുണ്ടാക്കാന്‍ ധാരാളം നേരമുണ്ട്‌. നെറ്റില്‍ തെന്നിനടക്കാനും സൗഹൃദവും കൂട്ടായ്മകളും സംഘടിപ്പിക്കുവാനും സമയക്കുറവില്ല്ല. തുണിക്കടകളിലും ജ്വല്ലറികളിലും എത്രനേരം വേണമെങ്കിലും ചെലവഴിക്കാനുണ്ട്‌. പക്ഷെ ഒരു തുണി നനച്ച്‌ ഉണങ്ങാനിടാന്‍ സമയമില്ല. നിങ്ങളുടെ കയ്യിലിരിപ്പുകൊണ്ട്‌ രോഗം വന്നിട്ട്‌ ആശുപത്രികളില്‍ പോയി കാത്ത്‌ കെട്ടിക്കിടക്കുമ്പോള്‍ ഈ സമയബോധം എവിടെപ്പോയി?
ചുരുക്കത്തില്‍ മെയ്യനങ്ങാന്‍ വയ്യാ എന്നുള്ളതാണു കാര്യം. അതിനു കാലത്തെ പഴിക്കരുത്‌. നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ നേരം നിങ്ങളുടെ കൈക്കുള്ളില്‍ ഇഷ്ടം പോലെ...ഇല്ലെങ്കില്‍ ഇല്ല! അത്രേയുള്ളു.നമ്മുടെ പൊതുവായ ഒരു മാനസികസ്ഥിതി നമുക്ക്‌ ജീവിക്കാന്‍ ആഗ്രഹമില്ലെന്നതാണു. മലയാളികളില്‍ ഭൂരിഭാഗവും ഇന്നത്തെ ജീവിതത്തിനു മിസ്ഫിറ്റാണു. അര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരാനാവാത്തതിന്റെ ഒരു തരം നിരാശ. അതുകൊണ്ട്‌ കിട്ടിയ ജീവിതം അടിച്ചുപൊളിച്ച്‌ ചെലവാക്കി ത്തീര്‍ക്കുന്നു. അത്ര മാത്രം. ജീവിതത്തോട്‌ ഇത്ര കമിറ്റ്‌മെന്റില്ലാത്ത ഒരു സമൂഹം ലോകത്ത്‌ വേറെവിടെയെങ്കിലും ഉണ്ടാകുമോ? അതു കൊണ്ടാണു ഒരു കഷണം പരുത്തിത്തുണി കഴുകി വെയിലില്‍ ഉണക്കിയെടുത്ത്‌ ആരോഗ്യസംരക്ഷണം നടത്തുന്നതിനു പകരം 60ഉം 100ഉം രൂപകൊടുത്ത്‌ സിന്തെറ്റിക്ക്‌ സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ച്‌ കാന്‍സര്‍ പോലുള്ള രോഗങ്ങളിലൂടെ കടന്ന് മരണം വാങ്ങാന്‍ ശ്രമിക്കുന്നത്‌. രോഗം വന്ന് മരിച്ചാല്‍ ഒരു ഗുണമുണ്ട്‌. മരിക്കാന്‍ ഒരു കാരണമായി. അവനവന്റെ തെറ്റും കുറ്റോം മറച്ച്‌ വയ്ക്കാം. കുറ്റം മുഴുവനും രോഗത്തിനും കാലത്തിനും. എങ്ങനെയുണ്ട്‌ മലയാളി?

Saturday, December 22, 2007

ഓടാം....ചാടാം....ആടാം...നോ ടെന്‍ഷന്‍......

(ഓടാനും ചാടാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കാന്‍സര്‍ വിലകൊടുത്ത്‌ വാങ്ങാന്‍ തയ്യാറുള്ള സ്ത്രീകള്‍ ദയവായി ഇത്‌ വായിക്കാതിരിക്കുക)
കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സര്‍ കൂടി വരുന്നു! അതിനുള്ള കാരണത്തെക്കുറിച്ച്‌ ഗൗരവതരമായ ഒരന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല. കേരളത്തിലെ ഒരു സ്ഥാപനം അനൗപചാരികമായി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍, പക്ഷെ ഈ പ്രവണതയുടെ കാരണത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌.
ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സ്‌ ഗര്‍ഭാശയകാന്‍സറിനു കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്തു നടത്തിയ സര്‍വ്വേയില്‍ ലഭിച്ച സാമ്പിളിലെ സ്ത്രീകളില്‍ 60% ഉം ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ ഉള്ളതായി കണ്ടു.
നൂറോളം തരത്തിലുള്ള ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുകളുണ്ട്‌. ഡി.എന്‍.എ അടിസ്ഥാനമായി വളരുന്ന ഒരു രോഗാണുവാണത്‌. ചര്‍മ്മത്തെയും ശ്ലേഷ്മസ്തരത്തേയും ബാധിച്ച്‌ കാന്‍സര്‍ രോഗമുണ്ടാക്കാന്‍ അതിനു കഴിയും. ഗര്‍ഭാശയ കാന്‍സറുമായി അതിനുള്ള അടുത്ത ബന്ധമാണു ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്‌. രോഗബധയുണ്ടായാല്‍ പിന്നെ പ്രതിവിധിയില്ല. ആധുനിക വൈദ്യം നിസ്സഹായമാണു ഇക്കാര്യത്തില്‍. ശരീരത്തിനു പ്രതിരോധശക്തിയുള്ളിടത്തോളം കാലം വൈറസ്സ്‌ ബാധ പ്രകടമാവുകയില്ലെങ്കിലും രോഗം പകരുവാന്‍ ഇടയൊരുക്കുന്നു.ഗുഹ്യഭാഗത്തുണ്ടാകുന്ന അരിമ്പാറകള്‍, മുഴകള്‍, മാംസം തള്ളിച്ച, ചുവന്നതും തിളങ്ങുന്നതുമായ വീക്കങ്ങള്‍, ഇവയെല്ലാം ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുമായി ബന്ധപ്പെട്ടതാണെന്നാണു ശാസ്ത്രമതം. മലദ്വാരത്തേയും അത്‌ ബാധിക്കുന്നുണ്ട്‌.
അമേരിക്കയിലെ HPV ബാധിതരുടെ എണ്ണത്തിനടുത്തുണ്ട്‌ കേരളത്തിലും. അവിടെയത്‌ 60-80% ആണു. വൈറസ്സ്‌ ബാധിധരുടെ പ്രായം 14-65 എന്നുള്ളതും ശ്രദ്ധേയമാണു. അമേരിക്കന്‍ പഠനത്തില്‍ രോഗബാധയുടെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌ അനഭിലഷണീയമായ ലൈംഗികബന്ധങ്ങളാണു. പ്രത്യേകിച്ചും പ്രകൃതിവിരുദ്ധമാര്‍ഗ്ഗങ്ങള്‍. ലൈംഗികരോഗങ്ങളുടെ പട്ടികയിലാണു അവിടെ HPV ബാധയും. ഇണകളെ മാറ്റി ബന്ധപ്പെടുന്നതിലൂടെ ഇത്‌ പകരുന്നതായി അനുമാനിക്കുന്നു.
ഇന്ത്യയില്‍ HPV ബാധയെക്കുറിച്ച്‌ വിപുലമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ പുറത്തുവിടാന്‍ തയ്യാറാകുന്നുമില്ല. വിദേശത്ത്‌ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഈ രോഗത്തെപ്പറ്റി ഇപ്പോള്‍ എന്തെങ്കിലും പറയാനാകു.
കേരളത്തിലെ രോഗവ്യാപനത്തിന്റെ തോത്‌ അമ്പരപ്പിക്കും വിധം വലുതാണു. തന്മൂലം ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണഫലം പുറത്തുവിടാന്‍ ഭയക്കുന്നുണ്ടെന്ന് തോന്നുന്നു. അറിവ്‌ പൊതിഞ്ഞ്‌ വയ്ക്കുന്നതിനനുസരിച്ച്‌ രോഗം പടരുകയും ചെയ്യുന്നു.
പ്രകൃതിവിരുദ്ധമായ ലൈംഗികമാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയതു കൊണ്ടാണോ ഇവിടെയും ഇതിത്ര വ്യാപകമായത്‌? അതൊരു കാരണമാകാം. സ്ത്രീ-പുരുഷ ബന്ധം മുന്‍പ്‌ എന്നത്തേക്കാളും കുത്തഴിഞ്ഞതായിട്ടുണ്ട്‌. പാരമ്പര്യ വഴികള്‍ വിട്ടും ഇണകളെ മാറ്റിയും സാന്ദര്‍ഭികമായി ലഭിക്കുന്ന ഇണകള്‍ക്കൊപ്പവുമുള്ള ലൈംഗികബന്ധം കേരളത്തിലും വ്യാപകമായി.
പരസ്യമായി ചുംബിക്കുന്നതും ഇണചേരുന്നതും മാന്യവും പരിഷ്കൃതവുമാണെന്ന ഒരു തോന്നല്‍ ഇന്നുണ്ട്‌. എന്നാല്‍ പരസ്യമായി മൂത്രമൊഴിക്കുകയോ മലവിസര്‍ജ്ജനം നടത്തുകയോ ചെയ്യുന്നത്‌ ഹീനവും അപരിഷ്കൃതവുമാകും.
ആദ്യത്തേതിനേക്കാള്‍ അപകടം പിടിച്ചതാണു രണ്ടാമത്തേതെന്ന് നാം അറിയുന്നില്ല. വേഗങ്ങള്‍ തടഞ്ഞാല്‍ രോഗമുണ്ടാകും എന്ന് ആയുര്‍വ്വേദം. മൂത്രപുരീഷാദികള്‍ വേഗമുണ്ടാകുമ്പോള്‍ തന്നെ പുറത്ത്‌ പോക്കണം. അല്ലെങ്കില്‍ ശരീരത്തിനെ അത്‌ ബാധിക്കും. പണ്ടുള്ള ഡോക്ടറന്മാര്‍ക്കും ഇത്‌ അറിയുമായിരുന്നു. ക്ലിനിക്കല്‍ പരിശോധനകളില്‍ ശോധനയും മൂത്രം തടച്ചിലും അവര്‍ കൃത്യമായി അന്വേഷിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കാമം അങ്ങനെയല്ല. അത്‌ നിയന്ത്രണവിധേയമാണു. അതേക്കുറിച്ച്‌ ആഴത്തില്‍ പഠിച്ച ഒരു ഋഷിപാരമ്പര്യം ഇന്ത്യക്കുണ്ട്‌. അതില്‍ നിന്നുള്‍ക്കൊണ്ട ഒരു കുടുംബ സംവിധാനവും നിലനിന്നിരുന്നു. ഇന്ന് താറുമാറായിരിക്കുന്നത്‌ അതാണു. ഫലമോ ഇനിയും കീഴ്‌പ്പെടുത്താനാവാത്ത കാന്‍സറുകളും.
എന്നാല്‍ വഴിവിട്ട ശാരീരിക ബന്ധമില്ലാത്തവര്‍ക്കിടയിലും ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്‌ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. വൃത്തിഹീനമായ യൂറോപ്യന്‍ ക്ലോസറ്റുകള്‍, അബോര്‍ഷനുകള്‍, ലൈംഗിക ബന്ധത്തിനുപയോഗിക്കുന്ന ജെല്ലികള്‍ തുടങ്ങിയവയെ ന്യായമായമായും സംശയിക്കുന്നുണ്ട്‌. എന്നാല്‍ ആയുര്‍വ്വേദം വിരല്‍ ചൂണ്ടുന്നത്‌ മാസമുറക്കാലത്തെ ശുചിത്വത്തിലേക്കാണു. ഇന്നത്‌ ഒരു സാനിട്ടറി നാപ്‌കിന്‍ ധരിക്കുന്നതിലേക്ക്‌ മാത്രം ചുരുങ്ങിയിട്ടുണ്ട്‌. ഇത്‌ അപകടകരമാനെന്നാണു ആയുര്‍വ്വേദ പണ്ഡിതന്മാരുടെ അഭിപ്രായം.
ഉഷ്ണമേഖലാപ്രദേശത്ത്‌ അന്തരീക്ഷോഷ്മാവ്‌ കൂടിയിരിക്കുന്നതിനാല്‍ ധാരാളം വിയര്‍പ്പ്‌ ഉല്‍പ്പാദിപ്പിക്കപ്പെടും. ധാതുവൈപരീത്യം ഉണ്ടാക്കുന്ന ഒരു മലമാണത്‌. അതു തണുപ്പിച്ചോ ഒപ്പിയോ മാറ്റേണ്ടതാണു. രക്തവും വൈറ്റ്‌ ഡിസ്ചാര്‍ജ്ജും വിയര്‍പ്പിനൊപ്പം കലരുമ്പോള്‍ ഭൂതോല്‍പ്പാദനത്തിനു ഒരു മാദ്ധ്യമമാകുന്നുവെന്ന് ആയുര്‍വ്വേദാചാര്യന്മാര്‍ അനുമാനിക്കുന്നു. വൈറസ്സും ബാക്ടീരയകളും ആയുര്‍വ്വേദത്തില്‍ ഭൂതഗണത്തിലാണു പെടുന്നത്‌.
അലക്കി ഉണക്കിയെടുത്ത പരുത്തിത്തുണികളായിരുന്നു വിഷമ ദിവസങ്ങളില്‍ പണ്ട്‌ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്‌. സൂര്യപ്രകാശം ഏത്‌ അണുനാശിനിയേക്കാള്‍ മികച്ച അണുനാശകമാണെന്ന് മുന്‍പുള്ളവര്‍ മനസിലാക്കിയിരുന്നു. എന്നു മാത്രമല്ല, ഒരു ദിവസം തന്നെ പലതവണ തുണി മാറ്റിവച്ച്‌ പരമാവധി ശുചിത്വം സൂക്ഷിക്കുക്കാനും അവര്‍ ശ്രദ്ധിച്ചു. ആ ദിവസങ്ങളില്‍ സ്ത്രീകളെ ദൈനംദിന ജോലികളില്‍ നിന്നൊഴിവാക്കി മാതൃക കാട്ടാനും അവര്‍ മടിച്ചില്ല. ഇത്‌ ആന്തരിക സ്രവങ്ങളുടെ ഒഴുക്ക്‌ പരമാവധി കുറയ്ക്കാന്‍ സഹായിക്കും. എഞ്ജിന്‍ ഓയല്‍ ചെയ്ഞ്ച്‌ ചെയ്യുന്ന ഒരു വണ്ടി പോലും 'ഐഡലില്‍' നിര്‍ത്തിയാണത്‌ ചെയ്യുന്നത്‌. സ്ത്രീക്ക്‌ പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന 21 ആം നൂറ്റാണ്ടില്‍ ഒരു ശാരീരികമായ ഒഴുക്കിക്കളയലിനു പോലും ഉടല്‍ 'ഐഡലില്‍' ഇടാന്‍ നമ്മുടെ സ്ത്രീകള്‍ക്ക്‌ കഴിയുന്നില്ല!!
ഇന്ന് സ്ത്രീകള്‍ ഉപയോഗിക്കുന്ന നാപ്‌കിനുകള്‍ക്ക്‌ എത്രമാത്രം ശുചിത്വമുണ്ട്‌? റീസൈക്കിള്‍ഡ്‌ സ്പോഞ്ച്‌ ഉള്ളില്‍ വച്ച്‌ പ്ലാസ്റ്റിക്ക്‌ കടലാസ്സുകൊണ്ട്‌ പൊതിഞ്ഞ മാസമുറത്തുണികള്‍ സുരക്ഷിതമാണോ?
എട്ടും പത്തും രൂപാ കൊടുത്ത്‌ വാങ്ങുന്ന അവ പഴയ പരുത്തിത്തുണികളേപ്പോലെ രക്തവും വിയര്‍പ്പും സ്രവങ്ങളും വലിച്ചെടുക്കുന്നുണ്ടോ?
അതോ അതിന്റെ പ്ലാസ്റ്റിക്ക്‌ തൊട്ടിലില്‍ അവ ശേഖരിച്ച്‌ വച്ച്‌ വൈറസ്സുകള്‍ വളരാനുള്ള ഒരു മാദ്ധ്യമമായി മാറുകയാണോ?
ഈ സംശയം പരിഹരിക്കാനുള്ള ഗവേഷണമൊന്നും ഇവിടെ നടക്കുന്നില്ല. പക്ഷെ നമ്മുടെ കണ്മുന്നിലുള്ള യാഥാര്‍ത്ഥ്യം ചിലത്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നുണ്ട്‌. ലഭ്യമായിട്ടുള്ള ഗവേഷണ ഫലങ്ങളും അവയ്ക്കനുഗുണമാണു.
HPV വൈറസ്‌ ബാധിതരുടെ പ്രായം 14-65 ആണു. അതിനര്‍ത്ഥം 65 നു മുകളിലുള്ളവര്‍ സുരക്ഷിതരാണെന്നാണു. അതേതാണ്ട്‌ പഴയ തലമുറയില്‍ പെട്ടവരായി വരും. കീറത്തുണിയുപയോഗിച്ച്‌ മാസമുറയെ നേരിട്ടവര്‍! അവരില്‍ സെര്‍വ്വിക്സ്‌ കാന്‍സറോ ഗര്‍ഭാശയ കാന്‍സറോ വിരളമാണു. വയറ്റില്‍ മുഴയോ ഗുഹ്യഭാഗത്ത്‌ അരിമ്പാറകളോ ഇല്ല. എന്നാല്‍ പുതുതലമുറയില്‍ അതെല്ലാം 14 വയസ്സില്‍ തന്നെ തുടങ്ങുന്നു. ജനിച്ച്‌ വീഴുമ്പോള്‍ തൊട്ട്‌ നാപ്പി കെട്ടി ജീവിതത്തിലേക്കിറങ്ങുന്നവരാണവര്‍. 14 വയസ്സില്‍ അവരില്‍ HPV സാന്നിദ്ധ്യം കണ്ട്‌ തുടങ്ങുന്നു. ഒരു 35-45 വയസ്സാകുമ്പോഴേക്കും ഗര്‍ഭാശയ കാന്‍സറിലേക്ക്‌ അത്‌ വളരുന്നു. എങ്ങനെയുണ്ട്‌ നമ്മുടെ പുരോഗതി?

ബ്രാ പറിച്ചെറിയാന്‍ ഉപദേശിച്ച പഴയ കാല സ്ത്രീസമത്വ വാദികളെപ്പോലെ, നാപ്‌കിന്‍ വലിച്ചെറിഞ്ഞ്‌ വീട്ടിലോ ഫ്ലാറ്റിലോ സ്വസ്ഥമായിരിക്കാന്‍ ആധുനിക ഫെമിനിസ്റ്റുകള്‍ ആഹ്വാനം ചെയ്യുമോ? ശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനല്ല, അവനവന്റെ ആരോഗ്യം നിലനിര്‍ത്താന്‍? തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ ആ ദിവസം ശമ്പളത്തോടെ അവധി കൊടുക്കാന്‍ സമരം ചെയ്യുമോ? എത്രയൊ അവധികള്‍ ബന്ദായും ഹര്‍ത്താലായും നമ്മള്‍ ആഘോഷിക്കുന്നു.ഇതിനു മറുപടി പറയുമ്പോള്‍ യഥാര്‍ത്ഥ ഫെമ്മുകളുടെ മാറ്ററിയും.

മേമ്പൊടി:

ഈ സൈറ്റുകള്‍ കൂടി നോക്കുക

1. http://www.diaperaps.com/home/dp1/myth_main.html

2. http://www.diaperjungle.com/Cloth-Diapers-Exposed.html

(കടപ്പാട്: മൂര്‍ത്തി said...
THE DISPOSABLE DIAPER MYTH എന്ന ഈ ലേഖനവും Cloth Diapers Exposed! The Facts and the Fiction! എന്ന ഈ ലേഖനവും ഉപയോഗപ്പെടുമെന്നു കരുതുന്നു. )

3. http://www.thebody.com/content/art497.html

(കടപ്പാട്:Jayaprakash:
സായിപ്പ് പറഞെങ്കില്‍ മലയാളിക്ക് സംശയല്യ ..ഇല്ലല്ലീ?ഡയോക്സിന്‍, റയോണ്‍ അപകടത്തെപ്പറ്റിയുള്ള ഒരു ലിങ്ക്http://www.thebody.com/content/art497.html)

മൂര്‍ത്തിയുടേയും ജയപ്രകാശിന്റേയും കമന്റുകള്‍ കമന്റ് ബൊക്സില്‍ കാണുക