Saturday, December 14, 2024

റോഡപകടങ്ങൾ

 


വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ മാദ്ധ്യമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിലേക്കാണ്. 


പിണറായി ഭരിക്കുന്നതിൻ്റെ ദോഷം!


ഇരുപത് കൊല്ലം കൊണ്ടാണ് പല സെക്റ്ററുകളിലേയും റോഡുകൾ നന്നായതെന്നു ഈ കോപ്പന്മാർക്കും / മാരികൾക്കും അരാഷ്ട്രീയ വലതുപക്ഷ എർത്തുകൾക്കും അറിയാത്തതല്ല.


പക്ഷെ പിണറായി ആയിപ്പോയി മുഖ്യമന്ത്രി. 


നരസിംഹറാവുവിൻ്റെ ആഗോളീകരണ നയങ്ങളാണ് പൊതുവഴികളുടെ മുഖഛായ മാറ്റാൻ തുടങ്ങിയത്. 


ഞാൻ ലൈസൻസ് എടുക്കുമ്പോൾ കെ.പി.റോഡ് ഒരിടുങ്ങിയ വഴിയായിരുന്നു. മോട്ടോർ വാഹനങ്ങളേക്കാൾ കാൽനട യാത്രക്കാരും, സൈക്കിളുകളും, കാളവണ്ടികളും നിറഞ്ഞ റോഡ്.


ജോയിൻ്റ് ആർ.ടി.ഒ ആണ് അന്നു ലൈസൻസ് തരുന്നത്. 


അദ്ദേഹം ഇടതുവശത്തിരിക്കുന്നു. കരിമുളയ്ക്കലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ നിന്നു കാറെടുത്ത് കെ.പി.റോഡിലേക്ക് ഇറങ്ങുമ്പോൾ ഒരു കാൽ നടക്കാരൻ വട്ടം വച്ചു. ഞാൻ ചവുട്ടി. ഒന്നുലഞ്ഞ് കാറു നിന്നു. അയാൾ പകച്ച് പിന്നാക്കം മാറി വഴി തന്നു. 


ബല്ലടിച്ചു കൊണ്ട് പോകുന്ന സൈക്കിൾ യാത്രക്കാർക്ക് പിന്നിലൂടെ സൂക്ഷിച്ച് ഓടിച്ചു. 


ഒരു കാര്യം പറയാതെ വയ്യ. 


ഇന്നത്തേക്കാൾ നിയമം പാലിക്കുന്നവർ ആയിരുന്നു അന്നത്തെ കാളവണ്ടിക്കാർ പോലും. ഇടതുവശം ചേർന്നേ പോകു, രാത്രിയിൽ റാന്തലു തൂക്കും. സാവധാനം ആണ് പോക്ക്. ഒന്നാന്തരം മൈലക്കാളയേ കെട്ടിയ കാലി വണ്ടിയാണെങ്കിലും ശിർർ എന്നു പറഞ്ഞ് വാലുപിടിച്ച് തിരിച്ച് വഴിയിൽ അഭ്യാസം കാണിക്കാനൊന്നും അവരൊന്നും മുതിരാറില്ല. അവർക്ക് പഠിപ്പൊന്നുമില്ല. അച്ചടക്കമുണ്ടായിരുന്നു. 


ഇന്നു പഠിപ്പുള്ളവൻ റോഡിലൂടെ പാഞ്ഞ് പോകുന്നത് കാണുമ്പോൾ ഭയമാണ്!


അന്നു വയ്യാങ്കരയും പാലുത്തറയും പറയങ്കുളത്തും കാളച്ചന്തകളുണ്ട്. അവിടങ്ങളിലേക്ക് നിരനിരയായി തെളിച്ചു കൊണ്ടു പോകുന്ന കാലികളും റോഡിൽ കാണും. 


പെട്ടെന്നാണ് ഒരു പശു കുറുക്ക് ചാടിയത്. അതിനെ മുട്ടാതെ വണ്ടി നിർത്തി.


'മതി, തിരിച്ചു പോകാം', പരിശോധകൻ പറഞ്ഞു. 


'ഇതാണ് നമ്മുടെ റോഡുകളിലെ അവസ്ഥ. അതറിഞ്ഞ് സൂക്ഷിച്ച് ഓടിക്കണം.'


മടക്കയാത്രയിൽ വെഹിക്കിൾ പറഞ്ഞു.


അന്താരാഷ്ട്ര നിലവാരമുണ്ടായിട്ട് കേരളത്തിൽ വാഹനമോടിക്കാൻ പറ്റില്ല. ഇടവഴികളും ഹൈവേയും ഇരുവരി പാതകളുമുള്ള ഒരു മെഗാപോളിസാണ് കേരളം. ഒരു വീട്ടിൽ തന്നെ നാലും അഞ്ചും വാഹനങ്ങൾ. ഓട്ടോയും, പബ്ലിക് ട്രാൻസ്പോർട്ടും, കൊമേഴ്സിയൽ വാഹനങ്ങളും വേറെ. മറ്റ് സ്റ്റേറ്റുകളിൽ നിന്നു വരുന്ന ട്രക്കുകളും കാറുകളുമുണ്ട്. 


ഇതിനിടയിലൂടെ 160 കിമി വേഗതയിൽ വണ്ടിയോടിക്കണമെന്നാഗ്രഹിക്കുന്നത് വട്ടാണ്. റോഡുകൾ ശരിയാകുന്ന മുറയ്ക്ക് അത് നടക്കും. പറ്റാത്തവർ വീട്ടിലിരിക്കണം. 


റോഡ് നിയമം പാലിക്കാമെന്നു വച്ചാലും അപകടമുണ്ടാകുന്ന സ്ഥിതി വിശേഷം കേരളത്തിലുണ്ട്. 


ആളുകൾക്ക് കടന്നു പോകാൻ സീബ്രാ ക്രോസിങ്ങിൽ വണ്ടി നിർത്തിയാൽ കാലൻ ബൈക്കേഴ്സും കാറുകാരും ഓവർടേക്ക് ചെയ്ത് പാഞ്ഞു പോകുന്നത് കാണാം. ആയുസിൻ്റെ ബലം കൊണ്ടായിരിക്കും കാൽനടക്കാർ രക്ഷപ്പെടുന്നത്. അല്ലെങ്കിൽഅവരൊക്കെ ആകാശത്തേക്ക് തെറിച്ചു പോകും.


ട്രാഫിക് നിയമ ലംഘനം കണ്ടുപിടിക്കാൻ കാമറാ വച്ചപ്പോൾ എതിർത്തവരാണ് മലയാളികൾ. 


പിണറായിക്ക് കാശുണ്ടാക്കാനാണെന്നു പറഞ്ഞു. എന്നാൽ റോഡിൻ്റെ അവസ്ഥ നോക്കി വാഹനമോടിക്കാൻ മനസുമില്ല.


മലയാളിക്ക് വിദ്യാഭ്യാസമുണ്ട്. വിവരമില്ല. 


14/12/24

Wednesday, February 3, 2021

നിയോനാറ്റോളജിസ്റ്റ്

 നിയോനാറ്റോളജി വലിയ സംഭവമാണെന്നാണ് അലോപ്പതിക്കാർ പറയുന്നത്. 


ഐ.എം.എയുടെ പെയിൻ്റ്, LED പോലെ മറ്റൊരു ബിസിനസ് പ്രൊമോഷനുള്ള പ്ലാറ്റ്ഫോമാണ് നിയോനാറ്റോളജി. നിയോ നാറ്റോളജിസ്റ്റുകളിൽ ഭൂരിപക്ഷവും അതിൻ്റെ എക്സിക്യൂട്ടീവുകളാണ് എന്നു എത്ര പേർക്കറിയാം. 

വിവരമില്ലാത്ത തന്തയ്ക്കും തള്ളയ്ക്കും പിറക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ ഓരോ ഗതികേടേ!

നവജാത ശിശുക്കളുടെ രക്ഷകരാണ് തങ്ങൾ എന്നാണ് അവരുടെ ഭാവം. ഒന്നുമല്ല. കുഞ്ഞിനെ വച്ച് കച്ചോടം നടത്തുന്ന ഭീകരരാണവർ.

ചെറിയൊരു സംഭവം പറയാം. ആരോഗ്യത്തോടെ പിറന്ന ഒരു കുഞ്ഞ്. തിരിച്ചിട്ടും മറിച്ചിട്ടും നോക്കി. കാര്യമായിട്ടൊന്നും തടയുന്നില്ല. സാധാരണ ഗതിയിൽ പൾസ് വേരിയേഷനോ കണ്ണിൻ്റെ കോണിപ്പോ ത്വക്കിനു നിറം മാറ്റമോ ഒക്കെ കണ്ടു പിടിക്കുന്നതാണ്. ഇതിനതൊന്നുമില്ല.

അവസാന ശ്രമമായിട്ടാണ് കാലു പിടിച്ചു നോക്കിയത്. കിട്ടിപ്പോയി!

'അടിച്ചു മോളേ...'

കൊച്ചിൻ്റെ ഗുദത്തിനൊരു ചരിവുണ്ട്. ഡോക്ടർ വിരട്ടി. ഭാവിയിൽ പ്രശ്നമാകും. ഉടനെ ഒരോപ്രേഷൻ ചെയ്താൽ ശരിയാക്കാം. സംഖ്യയിത്ര!

തള്ളനെലവിളി തുടങ്ങി. കടലാസു കൊണ്ടുവാ ഒപ്പിട്ടു തരാം എന്ന മട്ടിൽ കിടക്കുകയാണ്. കെട്ടിയോൻ തൊമ്മിയായിട്ട് ഒരു മൂലയ്ക്ക്പോയി നിൽപ്പുണ്ട്.

സീൻ കണ്ടപ്പോൾ കാറന്നോര് കണ്ണുരുട്ടി. ഇത്ര ഓമനത്തമുള്ള കുഞ്ഞിനെ എങ്ങനെ തീയറ്ററിൽ കേറ്റും? മൂക്കിലും വായിലും ട്യൂബിടും. അനസ്തിഷ്യയോടുള്ള പ്രതികരണമെന്തായിരിക്കും. കൊച്ചിൻ്റെ മുഖത്തു നോക്കിയാലറിയാം അതിനു പറയത്തക്ക കുഴപ്പമൊന്നുമില്ലെന്നു.

കുടുംബത്തു വേറെ ഡോക്ടറന്മാരുണ്ട്. അവരോട് ചോദിച്ചിട്ട് തീരുമാനിക്കാമെന്നു കാർന്നോർ മകളെ സമാധാനപ്പെടുത്തി. ഡിസ്ചാർജ് മേടിച്ച് തള്ളേം പിള്ളേം വീട്ടിലേക്ക് കൊണ്ടുപോയി.

കുടുംബത്തെ ന്യൂജെൻ മെഡിക്കോകൾ നിയോനാറ്റോളജിസ്റ്റിനൊപ്പം നിന്നു. സർക്കാർ സർവീസിൽ നിന്നു റിട്ടയർ ചെയ്ത ഒരു MBBS കാരൻ മാത്രം പറഞ്ഞു, 28 കഴിയട്ടെ. അപ്പോ നോക്കാം. ഒരു വിധം സമാധാനമായി.

28 കഴിഞ്ഞപ്പോൾ തള്ളയ്ക്ക് വീണ്ടും ഹിസ്റ്റീരിയാ തുടങ്ങി. റിട്ടേർഡ് ഡോക്ടർ വന്നു. 
'കൊച്ച് പാലു കുടിക്കുന്നുണ്ടല്ലോ. അപ്പിയിടുന്നുണ്ടല്ലോ?'
'ഉണ്ട്. വരുത്തുന്ന മൂന്നു പത്രോം കൊണ്ട് കോരിയാലും അപ്പി കോരിത്തീരത്തില്ല. പാല് കുടിയ്ക്കാൻ വലിയ ആർത്തിയാ'
(ഗുദത്തിനു പ്രശ്നമുള്ളതുകൊണ്ട് നാപ്പികെട്ടണ്ട എന്നൊരു പാര കിഴവൻ ഡോക്ടർ നേരത്തെ വച്ചിരുന്നു. ഇൻഫെക്ഷനുണ്ടാകാതെ നോക്കണം എന്ന ഉപദേശ രൂപേണെ. അവൾ അപ്പിത്തുണി കൊണ്ടക്കളഞ്ഞാപ്പോര കോരട്ടെ എന്നു വച്ചു കാണും)
'എന്നാ കുഴപ്പമില്ല. ഇനി കട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ നോക്കാം. വിഷമമുണ്ടെങ്കിൽ അപ്പോൾ ചെയ്യാം'
ഡോക്ടർ പോയി.

കൊച്ച് അസൽ മോൺസ്റ്ററായി വളർന്നു. കട്ടിലേൽക്കേറി തലകുത്തി നിന്നു ഗുദം കാണിക്കുന്ന പരുവത്തിൽ എത്തിയപ്പോഴാണ് തള്ളച്ചിയ്ക്ക് സമാധാനമായത്. 

ഇങ്ങനെയുള്ള നിസാരകാര്യങ്ങൾ മാർക്കറ്റ് ചെയ്യാൻ കഴിവുള്ളവരാണ് പ്രശസ്ത നിയോ നാറ്റോളജിസ്റ്റുകളായി പേരെടുക്കുന്നത്.

ഇവരുടെ മറ്റൊരു ഏരിയ ബേബി ഫുഡുകളുടെ മാർക്കറ്റിങ്ങാണ്. 

1996 ൽ WHO മാതൃസൗഹൃദ ആശുപത്രികൾക്ക് നിർദ്ദേശം വച്ചു. അതനുസരിച്ച് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നു സർക്കാരുകൾക്കെഴുതി. ആറു മാസം വരെ നിർബന്ധമായും രണ്ടു വർഷം തുടർച്ചയായും മൂലയുട്ടണം. അതു കൊണ്ടുള്ള പാരസ്പര്യവും വൈകാരികതയും കുഞ്ഞിൻ്റെ ആരോഗ്യവും അമ്മയുടെ സംതൃപ്തിയും ഹൈലൈറ്റ് ചെയ്ത് ബോധവൽക്കരണം നടത്തണം. ആശുപത്രികളിൽ മുലയൂട്ടുന്ന അമ്മയുടെ ചിത്രം പ്രദർശിപ്പിക്കണം. 

ഇതു കൊണ്ട് ഡിമ്മായത് ബേബിഫുഡ് നിർമ്മാതാക്കളുടെ കച്ചവടമാണ്. അവർ നിയോ നാറ്റോളജിസ്റ്റുകളെ വിലയ്ക്കെടുത്തു. എന്തെങ്കിലും കാരണം പറഞ്ഞ് മുലകുടി വിലക്കണം. അതിനാണോ കള്ളബഡുവകൾക്ക് കാരണമില്ലാത്തത്?

അമ്മയ്‌ക്കോ കുഞ്ഞിനോ പകർച്ചവ്യാധിയോ സാംക്രമിക രോഗങ്ങളോ ഉണ്ടെങ്കിൽ മുലപ്പാൽ കൊടുക്കാതിരിക്കാൻ നിർദ്ദേശിക്കാം. WHO അതിനു ഇളവു നൽകിയിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ രോഗമോ മെഡിക്കൽ മാനേജ്മെൻറിൽ ഇരിക്കുകയോ ആണെങ്കിലും മുലപ്പാൽ തടയാം. അങ്ങനെയാണവർ കുഞ്ഞുങ്ങളിൽ രോഗങ്ങൾ എണ്ണിപ്പെറുക്കാൻ തുടങ്ങിയത്. ബേബിഫുഡ് കച്ചോടം കൊഴുക്കണമല്ലോ. 

മുലപ്പാൽ കഴിഞ്ഞാലോ അതിനൊപ്പമോ പശുവിൻ പാൽ കൊടുക്കുന്നതായിരുന്നു കേരളത്തിലെ രീതി. അതും ബേബി ഫുഡ് വ്യാപാരത്തിനു ഗുണകരമല്ല. അതു മനസിലാക്കി അതിനും അവർ പാര വച്ചു. 

പശുവിൻ പാലിനു ശുദ്ധിയില്ല. അത് രോഗം പരത്തും. കവർ പാൽ അപകടമാണ്. എന്നിട്ട് കമ്പിനി ഭക്ഷണം എഴുതിക്കൊടുക്കും. 

തള്ളമാരും അതൊരു സൗകര്യമായി എടുത്തു. കാച്ചണ്ട, ആറ്റണ്ട, കടുപ്പം നോക്കണ്ട. പൊടി കലക്കി ചുമ്മാ അണ്ണാക്കിലൊഴിച്ചു കൊടുത്താൽ മതി. ഡീസൽ അടിക്കുന്ന പോലെ ബേബി ഫുഡ് പമ്പുകളുണ്ടായിരുന്നെങ്കിൽ അവിടെപ്പോയി അടിച്ചേനെ.

പക്ഷെ, ഈ സ്പെഷലിസ്റ്റുകളോ വിദ്യാസമ്പന്നരായ തള്ളമാരോ ഒരു കാര്യം ആലോചിച്ചില്ല. മുലപ്പാൽ കുറുക്കിയെടുത്ത പൊടിയല്ല ശിശു ആഹാരത്തിൽ ചേർക്കുന്നത്. ഏതെങ്കിലും ഡയറിയിൽ നിന്നു പൊടി മേടിച്ച് ഉണ്ടാക്കുന്നതാണ്. അത് ഏതെല്ലാം മൃഗങ്ങളുടെ പാല് കലർത്തിയതാണെന്നു ഒരു പിടീമില്ല. പ്രോസസിങ്ങിനിടയിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്നു ആർക്കറിയാം.

വിദ്യാഭ്യാസം ഉണ്ടെന്നു വച്ച് ആർക്കും വിവരമുണ്ടാകണമെന്നില്ല. വിദ്യാഭ്യാസവും പദവിയും കൂടുന്തോറുമാണ് ചൂഷണവും കൂടുന്നത്. അവർ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുകയില്ല. 

അതൊന്നും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിയമവും ഈ രാജ്യത്തില്ല. 

തിരുപ്പതിയായല്ല്!

#അലോപ്പതി

Sunday, April 29, 2018

രഹസ്യമായി നിങ്ങളെ പ്രേമിക്കുന്നതാ‍രാണു?


പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണു സയൻസിന്റെ ഒരു രീ‍തി. ഏതു ബുദ്ധിമാനും അതിൽ വീണുപോകും. മനുഷ്യൻ ഉണ്ടായിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു. ആഫ്രിക്കയിൽ നിന്നാണു തുടക്കം. കൃഷി  തുടങ്ങിയിട്ട് 6000 - 9000 വർഷമെ ആയിട്ടുള്ളു. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം  എന്നു മൂന്ന് ചരിത്ര കാലമേയുള്ളു എന്നൊക്കെ സയ്യൻസ് എഴുതിപ്പിടിപ്പിച്ചു. അതു ആവർത്തിച്ചു പഠിപ്പിച്ചപ്പോൾ ഓരോ തലമുറയും അതു വിശ്വസിക്കുകയും ചെയ്തു. ഈ ആധുനികകാലത്തും സർവ്വേപോലും ചെയ്യാത്ത കോടിക്കണക്കിനു ഹെക്റ്റർ സ്ഥലങ്ങൾ ഭൂമിയിലുള്ളപ്പോഴാ‍ണു ഈ ഗീർവ്വാണങ്ങളൊക്കെ. ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു. ?
കോഗ്നിറ്റീവ് കണ്ടീഷനിങ് ഉപയോഗിച്ചാണു സയൻസ് ഇതു സാധിക്കുന്നത്.
പ്രത്യക്ഷത്തിൽ യുക്തിയുണ്ടെന്നു തോന്നിക്കും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരിക്കും. അതിനെ പുസ്തകങ്ങളിൽ എഴുതിവച്ച് സത്യമാണെന്നു വിശ്വസിപ്പിക്കുക. അനുഭവമുണ്ടായാലും സയൻസിന്റെ യുക്തികളെ തള്ളിക്കളയാനാകാ‍ത്തവിധം തലച്ചോറിനെ പരുവപ്പെട്ടുത്തുക. ഇതാണു കോഗ്നിറ്റീവ് കണ്ടീഷണിങ്. മനുഷ്യ മസ്തിഷ്കത്തിൽ അതു ചെയ്യുന്ന ദോഷങ്ങൾ പ്രവചനാതീതമാണ്.
കച്ചവട മേഖലയിലെ മാർക്കെറ്റിങ്/പരസ്യ ജോലി ചെയ്യുന്നവർ കോഗ്നിറ്റീവ് കണ്ടീഷനിങ്ങ് ഉപയോ‍ഗാപ്പെടുത്താറുണ്ട്. ഉപഭോക്താക്കളെ വശീകരിക്കാൻ. അതുകൊണ്ടാണു ഏതെങ്കിലും കച്ചവടസ്ഥാപനം 100 ഓഡിക്കാർ കൊടുക്കുന്നുണ്ടെന്നു പറഞ്ഞാൽ നാം ചെന്നു ചരക്കുമേടിക്കുന്നത്.  ഉപഭോക്താക്കളിൽ അന്തർലീനിയമായ ആഡംബരത്വരയെ ദ്വോതിപ്പിച്ചാണു അവർ അതു സാധിക്കുന്നത്. ചില വ്യാപാരികൾ മനുഷ്യനിലെ സഹാനുഭൂതി, സ്നേഹം, ഗൃഹാതുരത്വം, ദുഖം തുടങ്ങിയ വികാരങ്ങളെ ഇതിനുപയോഗിക്കും. ബ്ലഡ് ബാങ്ക് തുടങ്ങാനാണെന്നു പറഞ്ഞ് നാട്ടിലൂടെയോടുമ്പോൾ തന്റെ കമ്പനിയുടെ  പരസ്യമാണു അയാൾ ലക്ഷ്യം വെക്കുന്നത്. പട്ടികളെ കൊല്ലണം എന്ന വിവാദവുമായി ഇറങ്ങിയാലും പമ്പു സെറ്റ് വിൽക്കാമെന്നവർക്കറിയാം. ചില മിടുക്കന്മാർ ഭാവിയിലേക്കുള്ള കച്ചവടത്തിനും ഇങ്ങനെ അടിത്തറയിടും. ഇപ്പോൾ അവയവദാനമാണു ട്രെൻഡ്.
കോഗ്നിറ്റീവ് കണ്ടീഷണിങ് വഴി പേടിയെ ഉണർത്തി കച്ചോടമുറപ്പിക്കുന്നവരുണ്ട്. സ്പെഷ്യാലിറ്റി ആശുപത്രികളും മരുന്നു, വാക്സിൻ കമ്പനികളുമൊക്കെ ചെയ്യുന്നത് അതാണു. സയൻസ് / ടെക്നോളജി / ആധുനികമെന്നൊക്കെ പറഞ്ഞ് അവർ ഭ്രമിപ്പിക്കും. അനുഭവത്തിനോ ചിന്തയ്ക്കോ ഇടം കൊടുക്കാതെ   തുടരെത്തുടരെ അവർ പ്രചാരണത്തിലേർപ്പെട്ടുകൊണ്ടിരിക്കും. സയൻസ് പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചാൽ മസൂരി നിർമ്മാർജ്ജനത്തെക്കുറിച്ചാകും അവരുടെ മറുപടി. പിന്നെയുള്ളത് ഇല്ലാത്ത കണക്ക് ആവർത്തിക്കുക എന്നതാണു. ആയുസ്സിനെപ്പറ്റി അവർ പറയുന്നത് അങ്ങനെയാണു. ഒരു നൂറുകൊല്ലം മുൻപ് ആയുസ് രേഖപ്പെടുത്തുന്ന സംവിധാനം ഇല്ലായിരുന്നു. എന്നാലും സയൻസ് പക്ഷപാതികൾ പറയും അന്നത്തെ ആയുർദൈർഘ്യം 45 വയസായിരുന്നു എന്നു. ഇങ്ങനെയുള്ള​ നുണകൾ പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാൻ സമയം കൊടുക്കാത്തവിധം പരാമീറ്ററുകൾ മാറ്റിക്കളിച്ചാണു ആധുനിക മെഡിക്കൽ വ്യവസായം നിലനിൽക്കുന്നത്. ഏതു നുണയും അനേകതവണ ആവർത്തിച്ചാൽ അത് സത്യമാണെന്നു തോന്നിപ്പോകും. ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്നാണു അവർ പറയുക. അതായതു അവർ ഫോളോ ചെയ്യുന്ന പുസ്തകത്തിലുണ്ടെന്നു. 

കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കി കാശടിക്കുന്ന വേറൊരു വർഗ്ഗമാണു ആർക്കിടെക്റ്റുകൾ. വാസ്തുവാണു അവരുടെ ടൂൾ. ഇവരൊക്കെ പഠിച്ച സയൻസും വാസ്തുവും തമ്മിൽ എന്തു ബന്ധമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭാരതീയതയും ടെക്നോളജിയും ചേർത്തു മനുഷ്യനെ പറ്റിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് സയൻസ് പഠിച്ചവരാണു എന്നതാണു വിരോധാഭാസം.

സയൻസ് പുസ്തകത്തിലുണ്ടെന്നു സയന്റിസ്റ്റുകൾ പറയുമ്പോൾ മതവും ആ വഴി തന്നെ തെരെഞ്ഞെടുത്തു. സയൻസ് പുസ്ത്കങ്ങൾ ഉണ്ടാകുന്നതിനു മുൻപേയുള്ള പുസ്തകങ്ങളിൽ ഉള്ളകാര്യമാണു തങ്ങൾ പറയുന്നതെന്നു മതങ്ങൾ പരസ്യം ചെയ്യുന്നു. സയൻസ് അനുഭവയോഗ്യമല്ലാതായിത്തീർന്നതോടെ മതത്തിനോട് മത്സരിക്കാനും കഴിയാതെയായി. മതം പറയുന്നതിലേക്കു ജനം ആകർഷിക്കപ്പെടുന്ന ഒരു കാലത്തിലാണു നാമിപ്പോൾ. കഴിഞ്ഞ നൂറ്റാണ്ട് സയൻസിന്റെയായിരുന്നെങ്കിൽ ഇപ്പോഴത് മതാന്ധവിശ്വാസങ്ങളുടേതായി. ലാഭക്കൊതിമൂത്തു സയൻസ് എടുത്തുചാടിപ്പോയതാണു കുഴപ്പമായത്.

Saturday, April 28, 2018

കോഴിക്കടകളും മൃഗബലിയും


1193 കുംഭത്തിലെ തിരുവോണം ഇന്നലെയായിരുന്നു. ചെമ്പട്ട് വിരിച്ച് വ്രതവിശുദ്ധിയോടെ കൊടുങ്ങല്ലൂരിൽ കോഴിക്കല്ല് മൂടി. ആചാരപ്രകാരം കോഴികളെ സമർപ്പിച്ചു. ഒരു പത്തൻപതു വർഷം മുൻപ് ഇതായിരുന്നില്ല രീതി. സമർപ്പിക്കുന്ന കോഴികളെ വെട്ടും. ഇന്നത് അനുവദിക്കില്ല. ജന്തുബലി നിരോധനത്തിന്റെ ഭാഗമായി അതു നിരോധിച്ചു. എന്നിട്ടും സമൂഹത്തിൽ ജന്തുബലി അവസാനിച്ചോ? ചുറ്റിലും നിറയെ ‘കോഴിക്കടകൾ’. ഇന്നിപ്പോൾ അമ്പലത്തിലൊഴികെ എല്ലായിടത്തും കോഴിവെട്ടാണു. ഭക്ഷണത്തിന്റെ പേരിൽ ആ ഹിംസയെ നിങ്ങൾ ന്യാ‍യീകരിക്കും. പക്ഷെ അതും ജന്തുബലി തന്നെ. മറ്റ് ഭക്ഷണം ലഭിക്കാതിരിക്കുമ്പോൾ മൃഗങ്ങളെ കൊന്നുതിന്നാൽ‌പ്പോരെ? ഇന്ത്യയിലിന്നു ഭക്ഷണസ‌മൃദ്ധിയുണ്ട്. പിന്നെ നാടൊട്ടുക്ക് ‘കോഴിവെട്ടിന്റെ ആവശ്യമുണ്ടോ?’.

കൊടുങ്ങല്ലൂരിൽ കോഴികളെ സമർപ്പിച്ചിരുന്നതും ബലിയർപ്പിച്ചിരുന്നതും കൃഷിയും മറ്റുപണികളും ചെയ്തിരുന്ന സാധാരണക്കാരായിരുന്നു. ബലിശേഷമായി കിട്ടിയിരുന്ന കോഴിയിറച്ചി അവർ അമൃതുപോലെ ഭക്ഷിച്ചു. ആണ്ടിലൊരിക്കലുള്ള ആഡംബരമാണത്. അതിനേ അവർക്കു കഴിയു. ഇന്നു നിങ്ങൾ എല്ലാദിവസവും കോഴിയെ തിന്നുന്നു. നിങ്ങളെപ്പോലെ അന്നവർക്കു അതിനു പാങ്ങില്ലായിരുന്നു. അവർ ആശപൂർത്തീകരിച്ചിരുന്നത് ആണ്ടിലൊരിക്കൽ ദേവിക്കു സമർപ്പിക്കുന്ന കോഴിയെ കഴിച്ചുകൊണ്ടാണു. ദേവീ പ്രീതിയെന്ന മനോബലം അവരെ രോഗങ്ങളിൽ നിന്നും ഒഴിച്ചു നിർത്തി. ഇന്നു നിങ്ങൾ ശാസ്ത്രീയമായി കോഴിയെക്കഴിച്ച് രോഗികളാകുന്നു.

മൃഗബലി നിരോധനം പുരോഗമനപരമായിരിക്കാം. പക്ഷെ അതു പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേർക്കുള്ള കയ്യേറ്റമായിപ്പോയി. നിങ്ങൾ നിങ്ങളുടെ മാത്രം നീതിവച്ചു എല്ലാം തീരുമാനിച്ചു. അവരെക്കേട്ടില്ല. എന്തൊരു അസഹിഷ്ണുതതയാണത്. തിരുവിതാംകൂറിൽ ‘ക്ഷേത്രപ്രവേശനം’ അനുവദിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ ദളിതർക്കും, പിന്നാക്കക്കാർക്കും, നായന്മാർക്കുമൊക്കെ കൊടുങ്ങല്ലൂരിൽ പ്രവേശനമുണ്ടായിരുന്നു. വർഷത്തിൽ 27 ദിവസത്തെ പൂജകൾ നടത്തുന്നത് അവരാ‍ണു. അതിന്റെ ഭാഗമായി അവർ ആടുകയും, പാടുകയും, മാംസം ഭക്ഷിക്കുകയും ചെയ്തിട്ടുണ്ടാവും. അതിനെ മനുഷ്യസാധാരണമായി നിങ്ങൾ കണ്ടില്ല. ഇക്കാലത്തിരുന്നു ചിന്തിച്ച് മതമെന്നും പ്രാകൃതമെന്നുമൊക്കെ മുദ്രകുത്തി. നിരോധിച്ചു. പക്ഷെ ഒന്നോർക്കണം ഇന്നത്തേക്കാൾ ജാതിയും, മതവും, സംസ്കാരവും സങ്കുചിതമായ കാലത്താണു അവർക്കു ആ അവകാശമുണ്ടായിരുന്നത്! അതിന്റെ പിന്നിൽ ഒരു ലോജിക് ഉണ്ടാവില്ലെ? അവർ അന്നു ചെയ്തതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, ഭക്ഷണസ്വാതന്ത്ര്യത്തിന്റെയും, പൊളിറ്റിക്കൽ കറക്റ്റനെസ്സിന്റെയുമൊക്കെ പേരിൽ ഇന്നു നിങ്ങൾ ചെയ്യുമ്പോൾ കുഴപ്പമില്ല. അതു വല്ലാത്ത ന്യായം?  അന്നു മനം നൊന്തവരുടെ പ്രാകിക്കാണും. അതാണു വെട്ടും തെറിയുമൊക്കെ ഇന്നു അമ്പലത്തിനു പുറത്തു വ്യാപകമായിരിക്കുന്നത്. ഒരു പക്ഷെ കൊടുങ്ങല്ലൂരിൽ പാരമ്പര്യം തുടരാൻ അനുവദിച്ചിരുന്നെങ്കിൽ സമൂഹം ഇത്ര മോശമാകുമായിരുന്നില്ല. ഇപ്പോൾ എല്ലാവർക്കും സന്തോഷമായിക്കാണുമല്ലോ.

Friday, April 6, 2018

ഒരൊറ്റമുണ്ടിന്റെ കഥ

കഴിഞ്ഞദിവസം ബാങ്കിൽ പോകാനൊരു ഒറ്റമുണ്ടാണു ഉടുത്തതു. മാനേജർക്കതു പിടിച്ചില്ലെന്നു തോന്നുന്നു. ഒരു വക്രിച്ച മുഖഭാവം. ആഗോളവൽക്കരണ കാലത്തെ കസ്റ്റമർ കെയർ പാഠങ്ങൾ ഹൃദിസ്ഥമായിരുന്നതു കൊണ്ടാവാം മാനേജർ സഹിച്ചു. കസ്റ്റമറയെ പീഡിപ്പിക്കാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്. അതുകൊണ്ടാവാം ‘വൃത്തിയായി വസ്ത്രം ധരിച്ചുകൊണ്ടു വന്നൂടേടോ‘ എന്നൊന്നും ചോദിച്ചില്ല! എന്നാലും അടുത്ത കോൺഫ്രൻസിൽ ഇതൊരു വിഷയമാകാനിടയുണ്ട്. ബാങ്കിൽ വരുന്നവർക്ക് ഒരു ഡ്രസ്സ്കോഡ് വേണമെന്നു ആവശ്യപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.ലോകം ഇപ്പോൾ പുറം‌മോടിക്ക് അത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒറ്റമുണ്ടുകളേപ്പറ്റി ഓർക്കുമ്പോൾ എനിക്ക് അച്ഛനെയാണു ഓർമ്മ വരുന്നതു. ഗസറ്റഡ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. എങ്കിലും ഒറ്റമുണ്ടുടുത്താണു ഓഫീസിൽ പോയിരുന്നതു. നാലു പോക്കറ്റുള്ള ബുഷ് ഷർട്ടും. ഇടതു മുകളിലുള്ള പോക്കറ്റിൽ ഒരു തടിയൻ മഷിപ്പേന കുത്തിയിരിക്കും. വലതു പോക്കറ്റിൽ കുറച്ച് പണം. വലതുവശത്തു താഴെയുള്ള പോക്കറ്റിലാണു പണിയായുധം.  താഴെ ഇടതുവശത്തു ഒരു നോട്ട്പാഡ്. രണ്ടു നിറത്തിലുള്ള ബുഷ് ഷർട്ടേ അച്ഛൻ ഉപയോഗിച്ചിരുന്നുള്ളു. ഇളം നീലയും വെണ്ണയും നിറത്തിലുള്ളവ. അച്ഛന്റെ മേലുദ്യോഗസ്ഥനു ഒരു ധ്വരയുടെ മട്ടാണു. അമേരിക്കയിലൊക്കെ പോയി പഠിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹവും വ്യത്യസ്ഥതയുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ല. കോഫി ബ്രൌൺ, അല്ലെങ്കിൽ കറുപ്പ്, പാന്റ്സും ഇളം നിറത്തിലുള്ള ടെർലിൻ ഷർട്ടുകളും. ടെർലിന്റെ മണമാസ്വദിക്കാൻ ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അദ്ദേഹത്തെ ഓർമ്മിക്കുമ്പോഴെല്ലാം ആ ഇളംനീല നിറവും മണവും ഓർമ്മ വരും.

ധ്വരയെപ്പോലെയായിരുന്നെങ്കിലും മേലുദ്യോഗസ്ഥനു അച്ഛന്റെ ഒറ്റമുണ്ടിനോട് ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. തൊഴിലിന്റെ ഭാഗമായി പാന്റ്സ് ഇടണമെന്നു വേണമെങ്കിൽ നിർബ്ബന്ധിക്കാമായിരുന്നു. അച്ചടക്കത്തിനു പേരുകേട്ട ആ ഉദ്യോഗസ്ഥൻ ഒരിക്കലും അതാവശ്യപ്പെട്ടില്ല. എന്നുമാത്രമല്ല ഒറ്റമുണ്ട് ഉടുത്തിരുന്നതു കൊണ്ട് ഒരു സൌഹാർദ്ദക്കുറവും കാണിച്ചതുമില്ല.

അച്ഛനെപ്പോലെ മുണ്ട് ഉടുത്തിരുന്നതു എന്റെ മൂത്ത ജ്യേഷ്ഠൻ മാത്രമായിരുന്നു. ഖദർ മുണ്ടും ഷർട്ടും. അതാണല്ലോ കോൺഗ്രസുകാരുടെ ഡ്രസ്സ് കോഡ്! ഈ ഖദർമുണ്ട് ഒരിക്കൽ ഒരു വലിയ തമാശയുണ്ടാക്കിയിട്ടുണ്ട്. ഒരിക്കൽ കെ.പി.ഉണ്ണിക്കൃഷ്ണനെ ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നു. സഫാരി സ്യൂ‍ട്ടിലാണ് അദ്ദേഹം അവതരിച്ചത്. അങ്ങനെ സ്റ്റേജിൽ കേറ്റാൻ കോൺഗ്രസ്സുകാർ തയ്യാറാവില്ലല്ലോ‍. അതുകൊണ്ട് ഉണ്ണികൃഷ്ണനെ മുണ്ടിലവതരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഒരു ഖദർമുണ്ട് ചുറ്റി നോക്കി. കുഴപ്പമില്ല. പക്ഷെ ഒരടിവച്ചാൽ മുണ്ടിന്റെ ഇരുപാളികളും അകന്നുപോകും. അങ്ങനെ നേതാവിനെ സ്റ്റേജുവരെ നടത്തിക്കൊണ്ടുപോകാനുള്ള ധൈര്യം നേതാക്കന്മാർക്കുണ്ടാ‍യില്ല. പിന്നെയൊന്നും ആലോചിച്ചില്ല ചേട്ടൻ ആളെവിട്ട് അടുത്തുള്ള തുണിക്കടയിൽ നിന്നു മൂന്നുമീറ്റർ മല്ലു വാങ്ങിപ്പിച്ചു. അതു കെ.പിയെ ചുറ്റി. ഉണ്ണിക്കൃഷ്ണനു ആത്മവിശ്വാസം. പാർട്ടിപ്രവർത്തകർക്ക് ആശ്വാസം!

ഇനി, ഞാൻ മുണ്ടുടുക്കാൻ തുടങ്ങിയ കഥ. അത് പിന്നൊരിക്കൽ........



Saturday, May 30, 2015

ഒരുനാൾ അവർ വരും. നാടുകളേയും നഗരങ്ങളേയും വളയും..............

ഒരു മലയണ്ണാനെ കാട്ടിൽ തിരികെ കൊണ്ടുവിട്ട വാർത്ത ഇന്നു പത്രത്തിലുണ്ട്.
കഴിഞ്ഞ കുറേനാളുകളായി ഇതുപോലുള്ള വാർത്തകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. മുൻപ് വയനാട്ടിൽ ഒരു പുലിയിറങ്ങി. ഹതഭാഗ്യനായിരുന്നു അയാൾ. പുലിയുടെ മൃഗാവകാശമൊന്നും നോക്കാതെ മനുഷ്യർ അതിനെ വെടിവച്ചു കൊന്നു. അതിനു പറഞ്ഞ ന്യായം ജെണ്ടകെട്ടിത്തിരിച്ച കാടുകളാണു പുലിക്കു പതിച്ചുകൊടുത്തിരിക്കുന്നതു എന്നാണു. സർവ്വേ നമ്പരും, തണ്ടപ്പേരും പിടിച്ച് അവറ്റ അവിടെ കഴിഞ്ഞോണം. പുറത്തുവന്നാൽ വെടിവക്കും. പക്ഷെ നാം ഒരു കാര്യം ഓർക്കണം, അങ്ങനെ കഴിയുകയായിരുന്ന കാലത്താണു മനുഷ്യൻ പേടിച്ച് അവയെ കൊന്നുകളയുകയും അവയുടെ ആവാസവ്യവസ്ഥ പിടിച്ചെടുക്കുകയും ചെയ്തതു. അന്നതു ഉൾക്കാട്ടിലേക്ക് പിൻ‌വാങ്ങി. ഇപ്പോൾ അന്നു ചത്ത മൃഗങ്ങളുടെ അനന്തരതലമുറയാണോ നാടെറങ്ങുന്നതെന്നു ആർക്കറിയാം. അങ്ങനെയാണെങ്കിൽ അതിൽ നാം പരിഭവിക്കണോ? പണ്ട് അവയെ നാം കൊന്നു. ഇന്നു ചിലപ്പോൾ അവറ്റകൾ നമ്മെ കൊന്നേക്കാം. അതു പ്രകൃതിനിയമമാണു.
പുലി മാത്രമല്ല മനുഷ്യനെ ഇപ്പോൾ ഭയപ്പെടുത്തുന്നതു. കഴിഞ്ഞയൊരു ദിവസം ആന മനുഷ്യന്റെ ഹൈവേയിൽ ഒരു മര്യാദയുമില്ലാതെ പ്രസവിച്ചു കളഞ്ഞു. വലിയൊരു കാട്ടാനക്കൂട്ടം അതിനു കാവൽ നിന്നു. മറുപിള്ള പോകാൻ ആറുമണിക്കൂറെടുത്തു. അതു കഴിഞ്ഞാണു ആന എഴുന്നേറ്റു പോയതു. ഹൈവേ ബ്ലോക്കായപ്പോൾ അസ്വസ്ഥരായ മനുഷ്യർ പറഞ്ഞു “എത്ര സമയമാണു വെറുതെ പോയത്” എന്നു. പക്ഷെ മനുഷ്യൻ, വിരണ്ടു... കീഴടങ്ങി.
കാട്ടുപോത്തുകളും, കാട്ടുപന്നികളും മനുഷ്യനെ വിരട്ടാൻ തുടങ്ങിയിട്ടുണ്ട്. അവയുടെ എണ്ണം പെരുകി. മലയോരമേഖലകളിൽ കൃഷി നശിപ്പിക്കുന്നു. ഇവയേയൊന്നും എതിരിടാൻ മനുഷ്യനിപ്പോൾ ധൈര്യമോ, സ്റ്റാമിനയോ ഇല്ല. വനം വകുപ്പ് സഹായിക്കുകയുമില്ല. കേരളത്തിൽ ഗുണപരമായി മാറ്റം വന്ന ഏക വകുപ്പാണു വനം. അതിനു നാമവരെ അഭിനന്ദിക്കണം. സർക്കാർ വകുപ്പാണെങ്കിലും ഉദ്യോഗസ്ഥർ പ്രകൃതിയേ സ്നേഹിക്കുന്നു. രാഷ്ട്രീയ്ക്കാർക്കും, മേലുദ്യോഗസ്ഥർക്കും മുകളിലായി ഒരു പ്രകൃതി ശക്തി അവരിൽ പ്രവർത്തിക്കുന്നുണ്ടാകും.
ഭയം നീങ്ങിയതോടെ കാട്ടുമൃഗങ്ങൾ നാടിറങ്ങിത്തുടങ്ങി. ഇപ്പോഴുള്ള അവയുടെ ഈ യാത്രകൾ നഷ്ടമായ അവയുടെ ആവാസ-ഗോത്ര-വ്യവസ്ഥകൾ തേടിയുള്ളതായിരിക്കണം. വിശന്നിട്ടാണു, കുപ്പിമേടിക്കാനാണെന്നൊക്കെ ഈ ഉഡായിപ്പ് ശാസ്ത്രജ്ഞന്മാർ പറയുന്നതു വിശ്വസിക്കണ്ട. അവരുടെ പുലിയെല്ലാം പുസ്തകത്തിലേയുള്ളു.
മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ എല്ലാം അവയുടെ ആന്തരിക പ്രചോദനത്തിലാണു ജീവിക്കുന്നതു. എന്തു തിന്നണം, എവിടെപ്പോകണം, ലഗിൻസ് കണ്ടാൽ നേരമ്പോക്കാക്കണോ എന്നൊക്കെ അവയ്ക്ക് ഉള്ളിൽ നിന്നും വരും. മനുഷ്യനു അങ്ങനെയല്ല. അവൻ ജീവിക്കുന്നതു ഈഗോയിലാണു. അതു കപടമാണു. മനുഷ്യൻ എന്തു തിന്നണമെന്നു കെന്റക്കിയും നെസ്ലേയുമൊക്കെ നിശ്ചയിക്കും. എന്തു ധരിക്കണമെന്നു കല്യാണരാമനായിരിക്കും. പരസ്യങ്ങളാണു അവന്റെ ചോദനകളെ നിർണ്ണയിക്കുന്നതു. അതു കൃത്രിമവുമാണു. ചുറ്റുപാടുകളോട് ചേർന്നു അവനവനെ വഞ്ചിച്ചുകൊണ്ടാണു ഇന്നു മനുഷ്യൻ ജീവിക്കുന്നതു. ആധുനിക മനുഷ്യൻ ജീവനുള്ള ഒരു ജന്തുവേയല്ല!
എന്നാൽ ആന്തരചോദനകൾ ഉള്ള മൃഗങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാം. അവയ്ക്കുള്ളിൽ ഒരു സർഗ്ഗാത്മകതയുണ്ട്. വയനാട്ടിലെ പാവം പുലി അബദ്ധത്തിൽ നാടെറങ്ങിയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെ ബ്രയിൽ മാപ്പിൽ കണ്ട അതിരുകൾ തേടിയിറങ്ങിയതാവണം. അവിടമിപ്പോൾ നാടായിപ്പോയെന്നു മാത്രം. അതിന്റെ പേരിൽ അതിനു രക്തസാക്ഷിയുമകേണ്ടി വന്നു. അതിനിനിയും തലമുറകൾ ഉണ്ടാകും. അവ ബുദ്ധിപൂർവ്വകമായ നീക്കത്തിലൂടെ തങ്ങളുടെ പൂർവ്വികരുടെ നാട് പിടിച്ചെടുക്കും. ഒന്നുകിൽ പലയാനം. അല്ലെങ്കിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം. മനുഷ്യനു ഇനി അതേയുള്ളു ചോയ്സ്! പുലി മാത്രമല്ല, ആനയും, കാട്ടിയും, പാമ്പും, മലയണ്ണാനും, കുരങ്ങനുമൊക്കെ ആ വിപ്ലവത്തിനു പങ്കാളികൾ ആകുന്നുണ്ട്. അവർ QUIT WILD AREA എന്നു പറയുന്നതിനു മുൻപ് അവരുമായി നമുക്കൊരു സന്ധി സംഭാഷണമായിക്കൂടെ?

Monday, May 25, 2015

രോഗികളുടെ അനുഭവ സാക്ഷ്യങ്ങൾ വിശ്വസിക്കണോ?

ഏതെങ്കിലും വിദഗ്ദന്റെയടുത്തോ, സൂപ്പർ സ്പെഷാലിറ്റിയിലോ പോയി കാശെല്ലാം അവർ മേടിച്ചുകഴിഞ്ഞാൽ പിന്നെ രോഗിയെ തണ്ടേൽ എടുത്തു വീട്ടിൽ കൊണ്ടുവന്നു കിടത്തും. ഡോക്ടർ ഒരു തീയതി പറഞ്ഞിട്ടുണ്ടാകും, ചാകാൻ. അതറിഞ്ഞ് അവരെ കാണാനെത്തുന്ന ആരെങ്കിലും വല്ല പച്ചിലയോ, പടത്തിക്കായോ കൊടുത്തു ചിലരെങ്കിലും പിന്നീട് രക്ഷപ്പെടാറുണ്ട്. ലാടത്തിലോ, നാട്ടുവൈദ്യത്തിലോ, ഗൃഹവൈദ്യത്തിലോ ഉള്ള എന്തെങ്കിലും അറിവായിരിക്കും അങ്ങനെ പ്രവർത്തിക്കുന്നതു. ഇന്നു കേരളത്തിൽ അങ്ങനെ രക്ഷപ്പെടുന്ന അനേകരുണ്ട്. കാശുപോകത്തുമില്ല. ജീവൻ തിരിച്ചു കിട്ടുകയും ചെയ്യും.
ഇത്തരം അനുഭവമുള്ളവരിൽ ഉന്നതരായ രാഷ്ട്രീയക്കാരും, ഐ.എ.എസ്സ്/ഐ.പി.എസ്, എഞ്ജിനിയർ, ഡോക്ടർ, വ്യവസായികൾ, വ്യാപാരികൾ തുടങ്ങി പാടത്തു പണിയെടുക്കുന്നവരും പാട്ടപെറുക്കുന്നവരും വരെയുണ്ട്. ഉന്നതരും പാവപ്പെട്ടവരും രോഗം ഭേദമായിക്കഴിഞ്ഞാൽ അവരുടെ പാടുനോക്കിപ്പോകും. ജീവിതം തിരിച്ചു കിട്ടിയല്ലോ. അതു മതി! കടി മുഴുവൻ മറ്റേവർഗ്ഗത്തിനാണു. ഇടത്തട്ടുകാരനു. അവനു എല്ലാവരേയും നന്നാക്കിയേ അടങ്ങു. അവരിൽ ഭൂരിഭാഗവും ഗുമസ്തന്മാരായിരിക്കും. ടെക്കനിക്കലോ മിനിസ്റ്റീരിയലോ. അതിന്റെ ചൊറിച്ചിലാണതു. അവർക്കിതു പത്തുപേരോട് പറഞ്ഞില്ലെങ്കിൽ സുഹമാകത്തില്ല.
ഇതിനവർ ചെയ്യുന്നതു ചാനലുകളുടേയും, പത്രങ്ങളുടേയും ലൈനറന്മാരെ പിടിക്കുകയാണു. അവർക്കാണെങ്കിൽ സെക്കന്റിനും സെന്റീമീറ്ററിനുമാണു പ്രതിഫലം. അതുകൊണ്ടുതന്നെ അതിനെ വാർത്തയാക്കിക്കൊടുക്കാൻ ഉത്സാഹമാണു. ചികിത്സയുടെ റിക്കാർഡെല്ലാം എടുത്തു ഹെഡ്ഡാപ്പീസിലേക്ക് അയക്കും. അതിൽ ചത്തുതള്ളിയതിന്റെ സൂപ്പർ സ്പെഷാലിറ്റി റിപ്പോർട്ടും, പിന്നീട് ഗോമൂത്രമോ, ഞവരയരിയോ കഴിച്ച് ഭേദമായപ്പോൾ മറ്റൊരിടത്തു നിന്നെടുത്ത റിപ്പോർട്ടും കാണും. അതു കിട്ടിയാലുടൻ മാദ്ധ്യമക്കമ്പനിയുടെ ഫൈനാൻസ് മാനേജർ ഫോണെടുത്തു കുത്തി സൂപ്പർ സ്പെഷാലിറ്റിയുടെ അഡ്മിനിസ്ട്രേറ്ററെ വിളിക്കും. ഇങ്ങനെയൊരു സംഭവം എത്തിയിട്ടുണ്ടെന്നറിയിക്കും. സംഗതി സത്യമായിരിക്കുമെന്നു ആശുപത്രിക്കാർക്കുമറിയാം. അവർ ചെയ്യുന്നതു ചികിത്സയല്ലല്ലോ. അതിലൊന്നും രോഗി മനുഷ്യനല്ലല്ലോ. വെറും കേസുകെട്ടു മാത്രമല്ലെ. അവർ ചികിത്സിക്കുകയല്ലല്ലോ ചെയ്യുന്നതു. മരുന്നു വില്പനയും, സാങ്കേതികസേവനങ്ങൾക്ക് ഫീസുവാങ്ങലുമല്ലെ. ആരോഗ്യപരിരക്ഷയല്ല, ആരോഗ്യവ്യവസായമാണു അവരുടെ ലക്ഷ്യം. അതുകൊണ്ട് ഇങ്ങനെയൊരു വാർത്ത എയറിൽ പോകുന്നതു അപകടമാകുമെന്നവർക്കറിയാം. പിന്നെ എത്ര തുകയ്ക്കതു സെറ്റിൽ ചെയ്യാമെന്നായിരിക്കും ചോദ്യം. അങ്ങനെ അതു കോമ്പ്ലിമെന്റ്സാക്കും.
എങ്കിലും ഇതുപോലുള്ള കേസുകൾ ഇനിയും കിട്ടണമെല്ലോ എന്നു വിചാരിച്ച് മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കും. കൂടുതൽ വാർത്തകൾ വന്നാലെ കൂടുതൽ ബാർഗെയിൻ ചെയ്യാൻ പറ്റു. പക്ഷെ അവർ നന്ദികേട് കാണിക്കുകേല. ആശുപത്രിയുടെ പേരു വാർത്തയിലോ പരിപാടിയിലോ സൂചിപ്പിക്കില്ല. പിന്നെ അസുഖം ഭേദമായതു ചാ‍ച്ചപ്പനോ ചിരുതക്കുട്ടിയോ മരുന്നു കൊടുത്തിട്ടാണെന്നും പറയിക്കില്ല. അങ്ങനെ പറഞ്ഞാൽ അതിനൊരു പഞ്ച് കിട്ടുകേല എന്നാണു അവരുടെ ന്യായം. അതിനു മാദ്ധ്യമങ്ങളുടെ ലിസ്റ്റിൽ പേരുള്ള ചില വൈദ്യർ, ഹോമിയോപാത്, പ്രകൃതിചികിത്സകരും അവരുടെ സ്ഥാപനങ്ങളുമുണ്ട്. ആ പേരു പറയണം. അതിലുമുണ്ടൊരു ബിസിനസ്സ്. ഇതൊക്കെ സമാന്തരന്മാർക്കുള്ള പ്രചരണമാണു. അതിനു കാശു വേറെ കിട്ടും. മോഡേൺ മെഡിസിനായാലും, ലാടചികിത്സയായാലും സ്ഥാപനവൽക്കരിച്ച ചികിത്സയിലൂടെയേ ഫലം കിട്ടു എന്നൊരു സന്ദേശം പ്രചരിപ്പിക്കാൻ കൂടി വേണ്ടിയാണിതു. എല്ലാവരും അടിസ്ഥാനപരമായി കച്ചവടക്കാരാണല്ലോ. മദ്ധ്യവർഗ്ഗത്തിനു ഇതൊന്നും പ്രശ്നമല്ല. അവനു അവന്റെ അളിഞ്ഞമോന്ത ഒന്നു ചാനലിലോ, പത്രത്തിൽ പേരോ വന്നു കണ്ടാൽ മതി. അതിനു രാമൻ കുട്ടി പറഞ്ഞു തന്ന മരുന്നായാലും ഡോ.കേശവൻ കുട്ടി പറഞ്ഞാതാണെന്നു പറഞ്ഞോളും.
ഇങ്ങനെ ചാനലിലൊക്കെ പ്രത്യക്ഷപ്പെടുന്നവർ പക്ഷെ സൂക്ഷിക്കണം. ആശുപത്രി മാഫിയ ഉടൻ രംഗത്തിറങ്ങും. ഇതു തിരിച്ചു തെളിയിക്കേണ്ടതു അവരുടെ ബിസിനസ്സിനു ആവശ്യമാണു. അതിനു, അവർ ആൾക്കാരെ ഇറക്കും. അതു പുരോഹിതന്റെയോ ബ്രഹ്മചാരിയുടേയോ രൂപത്തിലായിരിക്കും അവതരിക്കുക. അവർ വന്നു അസുഖം മാറിയതിൽ അഭിനന്ദിക്കുന്നിടത്തായിരിക്കും തുടക്കം. അതിനിടയിലൊരു ചൂണ്ടയിടും. “അസുഖം എന്തായാലും ഭേദമായല്ലോ. നാട്ടുവൈദ്യമൊക്കെയല്ലെ കഴിച്ചതു. അതിലെല്ലാം ഒരുപാട് ഹെവിമെറ്റത്സ് കാണും. അതിന്റെ സൈഡ് ഇഫക്റ്റ് ഒന്നു പരിശോധിപ്പിക്കുന്നതു കൊള്ളാം” ആയുസ്സു തിരിച്ചു കിട്ടിയവന്റെ ചങ്കു കാളും. “പേടിക്കണ്ട, അതിനു നമ്മുടെ ആശുപത്രിയിലോട്ടു ചെന്നോ. കാശൊന്നും കൊടുക്കണ്ട. ഞാൻ പറഞ്ഞേക്കാം” പോണോ, വേണ്ടായോ എന്നു രോഗവിമുക്തൻ കുറച്ചു ദിവസം ആലോചിക്കും. ഇതിനിടയിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഭജനസംഘം തുടങ്ങിയ മറ്റു ഉത്സാഹക്കമ്മിറ്റിക്കാരും രംഗത്തെത്തും. “ഒന്നു, പോയി നോക്കെന്നെ. ചെലവൊന്നുമില്ലല്ലൊ“. ഒടുവിൽ ആൾ വഴങ്ങും. പിന്നെയാണു ചീട്ടു തിരിഞ്ഞുവീഴുന്നതു. ആദ്യം കണ്ടുപിടിച്ച രോഗമില്ല. പക്ഷെ മറ്റൊരു ഭീകരരോഗം ഉടലെടുത്തിരിക്കുന്നു. അതിനു കാരണം നാട്ടുചികിത്സയാണു. എന്നമട്ടിലാണു പിന്നത്തെ മാനേജുമെന്റ്. മുൻപ് ഇതുപോലെ പറഞ്ഞിട്ട് ചികിത്സ ചെയ്താണു തണ്ടേൽ വീട്ടിൽ കൊണ്ടുവരേണ്ടി വന്നതെന്നു അപ്പോൾ ഓർക്കില്ല. എല്ലാവരും കൂടി നിർബ്ബന്ധിക്കുമ്പോൾ വീണ്ടും ആശുപത്രി ചികിത്സ തുടങ്ങും. ഇത്തവണ രോഗി രക്ഷപ്പെടില്ല. ചാകും. ഉടൻ തന്നെ അതു മറ്റൊരു വാർത്തയാകും. വ്യവസ്ഥാപിതമല്ലാത്ത ചികിത്സതേടി ആളുകൾ ചത്തൊടുങ്ങുന്നു.....ഇവരൊന്നും ആരേയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല. അവർക്ക് അതു ചെയ്തേ പറ്റൂ. അത്വരുടെ ബിസിനസ്സാണു.
അതുകൊണ്ട് ഇങ്ങനെയൊക്കെ സമാന്തരമായി എന്തെങ്കിലുമൊക്കെ ചെയ്തു ജിവിതം തിരിച്ചുകിട്ടിയവർ കഴിവതും മിണ്ടാതെ ഒരിടത്തു അടങ്ങിയിരുന്നു ശിഷ്ടജീവിതം സ്വസ്ഥമായി കഴിച്ചുകൂട്ടണം. നിങ്ങളുടെ സാക്ഷ്യം പറച്ചിലൊന്നും മെഡിക്കൽ രംഗത്തെ കൊള്ളരുതായ്മകൾ ഇല്ലാതാക്കാൻ പോകുന്നില്ല. ഇത്തരം ചികിത്സകളൊക്കെ മറ്റൊരു നിവർത്തിയുമില്ലാഞ്ഞിട്ടാണു ആളുകൾ ചെയ്യുന്നതു. അതിനു ഇത്രയും പ്രചാരമൊക്കെ മതി. ആവശ്യക്കാർ അതുള്ളിടത്തു ചെന്നു കണ്ടുപിടിച്ചുകൊള്ളും. നിങ്ങളുടെ സഹായമൊന്നും വേണ്ട.
ഇനി, മറ്റുള്ളവരേ ഇതൊക്കെ അറിയിച്ച് ആരോഗരംഗത്തു വിപ്ലവകരമായ ഒരു മാറ്റമുണ്ടാക്കാനാണു ഉദ്ദേശിക്കുന്നതെങ്കിൽ അതിനു വ്യവസ്ഥാപിത മാദ്ധ്യമങ്ങളെ സമീപിക്കരുതു. ഈ സോഷ്യൽ നെറ്റ്‌വർക്കിലൊക്കെ നിങ്ങൾക്ക് അതിനു വേണ്ടത്ര സ്ഥലമുണ്ടല്ലോ. എല്ലാ വിവരങ്ങളും ഇടാം. അതിന്റെ രേഖകൾ അറ്റാച്ചു ചെയ്യാം. നിർദ്ദേശങ്ങളും, ദിശയും പറഞ്ഞുകൊടുക്കാം. അതിലൊക്കെ നിങ്ങളുടെയും, നിങ്ങളെ ചികിത്സിച്ചു കുളമാക്കിയ സ്ഥാപനങ്ങളുടേയും ഐഡന്റിയൊക്കെ മറച്ചുവച്ച് വച്ചാൽ ആശുപത്രി മാഫിയാകളുടെ വിരോധത്തിൽ നിന്നു ഒഴിഞ്ഞുനിൽക്കുകയും ചെയ്യാം. പക്ഷെ അപ്പോൾ നിങ്ങൾക്ക് വിപ്ലവം നടത്തി എന്നു തോന്നിയെന്നു വരില്ല. മോന്തയും, പേരും കൊണ്ടുകിട്ടുന്ന പ്രശസ്തിയും ലഭിക്കില്ല. പക്ഷെ മെഡിക്കൽ രംഗം പുനർവിചിന്തനത്തിനു വിധേയമാകും. അതുപോരെ?

ആരോഗ്യരംഗത്തു ആയുർവ്വേദം എന്തു ചെയ്തു?

കേരളത്തിലെ ആരോഗ്യരംഗത്തു ആയുർവ്വേദാചാര്യന്മാർ എന്തോ അട്ടിമറി നടത്തിയപോലുള്ള പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. ആരോഗ്യചിന്തയിൽ ഒരു പുത്തൻ അവബോധം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം.

1980നുശേഷമാണു ആയുർവ്വേദം ആ മാറ്റത്തിനു നേതൃത്വം കൊടുത്തതു. അത്തരം ഉണർവ്വുണ്ടാക്കാൻ ശ്രമിച്ച ഒട്ടനേകം വ്യക്തികൾ പൊതുജനങ്ങളുമായി അടുത്തിടപഴകിയപ്പോൾ അവരുടെ അറിവ് ജനതയിലേക്ക് വ്യാപിച്ചു. മോഡേൺ മെഡിസിനു അങ്ങനെയൊരു ഇന്റെറാക്ഷനില്ല. തങ്ങൾ പറഞ്ഞതു ചികിത്സയിലൂടെ തെളിയിച്ചു കൊടുക്കാനും ആയുർവ്വേദാചാര്യന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. അതു വ്യവസ്ഥപിത മെഡിക്കൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവർ ആയുർവ്വേദത്തിൽ ഒരു പുതുമയും കൊണ്ടുവന്നിട്ടില്ല. പഴയ ആൾക്കാരും, അമ്മമാരും, നാട്ടുവൈദ്യന്മാരും, ചെയ്തതൊക്കെ തന്നെയാണു ഇവരും ചെയ്യുന്നതു.

പുതിയ അവബോധം നീക്കിക്കളഞ്ഞതു ആധുനിക കച്ചവട വൈദ്യശാസ്ത്രത്തിലുള്ള അമിതപ്രതീക്ഷയായിരുന്നു. രോഗങ്ങളെ ജെം തിയറിയുടേയും, ശരീരത്തെ യന്ത്രമായും കാണുന്ന രീതിയിലുള്ളതാണു ആ‍ധുനിക ചികിത്സ. അതിൽ നിന്നും മനസും, ജീവനും ശരീരവുമുള്ള ഒരു ജീവിയായി കാണുന്ന സമഗ്രചികിത്സയിലേക്ക് മാറാൻ ഇവർ ഒരുപാട് പേർക്ക് പ്രേരണ നൽകി എന്നതു വാസ്തവമാണു.

ഈ അവബോധം ആയുർവ്വേദ ഡോക്ടറന്മാരെയാണു ഏറ്റവും അലോസരപ്പെടുത്തിയതു. മറന്നു കിടന്ന സ്വാഭാവിക അറിവ് ജനത്തിനു തിരിച്ചു കിട്ടിയപ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ആയുർവ്വേദ ഡോക്ടറന്മാർക്ക് മൊഡേൺ മെഡിസിന്റെ മാതൃകയിൽ പഠിച്ചതുകൊണ്ട് അതിനു പലതിനും മറുപടി പറയാൻ പറ്റാതെ വന്നു. മറുപടി പറയണമെങ്കിൽ ആഴത്തിൽ പഠിക്കണമെന്ന സ്ഥിതിവന്നതാണു ആയുർവ്വേദ ഡോക്ടറന്മാരെ ചൊടുപ്പിച്ചതു. അതുകൊണ്ട് ആയുർവ്വേദം പ്രചരിക്കുന്നതിനോട് അവർക്കും എതിർപ്പായിരുന്നു. എന്നാൽ പുതുതലമുറ ആയുർവ്വേദ ഡോക്ടറന്മാർ വ്യത്യസ്ഥരാണു. അവർ ശാസ്ത്രത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതു കൊണ്ട് ഇനി അവരുടെ കാലമായിരിക്കും.

ഒരു ആയുർവ്വേദാചാര്യനും ഒരു മെഡിക്കൽ ബ്രാഞ്ചിനെയും അവഹേളിക്കുന്നതായി ഇന്നുവരെ കേട്ടിട്ടില്ല. അലോപ്പതിയുടെ രീതിശാസ്ത്രവും, മരുന്നുകളും ആയുർവ്വേദത്തിന്റെ വ്യാധിവിപരീത വിഭാഗത്തിൽ ദർശിക്കാൻ കഴിയുന്ന അവർക്ക് അലോപ്പതിയെ എങ്ങനെ തള്ളിപ്പറയാൻ കഴിയും? ഈ സമാനതയുള്ളതുകൊണ്ടാകണം ഉപദേശ, നിർദ്ദേശങ്ങൾക്ക് കൂടുതലും മോഡേൺ മെഡിസിനിൽ നിന്നുള്ള ഡോക്ടറന്മാർ ആയുർവ്വേദാചാര്യന്മാ‍ാരെ സമീപിക്കുന്നതു. അവരോട് ആയുർവ്വേദത്തിന്റെ മേന്മ ആചാര്യന്മാർ ചൂണ്ടിക്കാട്ടാറുണ്ട്. പക്ഷെ തങ്ങൾക്ക് ആരോഗ്യാർത്ഥികളെ കിട്ടാൻ വേണ്ടിയുള്ള പ്രചരണത്തിനായി അവരാരും അതു ഉപയോഗിച്ചു കണ്ടിട്ടില്ല. അതൊക്കെ ചെയ്യുന്നതു ഉത്സാഹക്കമ്മിറ്റിക്കാരാണു. വിളക്കിന്റെ ചുവട്ടിലെ തവളകൾ. അവരെ കാര്യമാക്കണ്ട. അവർ പറയുന്നതല്ല ശാസ്ത്രം!

ആയുർവ്വേദം രസസത്തുക്കളും അതുപോലെയുള്ള പ്രകൃതിജന്യ ഔഷധങ്ങളും കൊടുത്തു രോഗം സുഖപ്പെടുത്തുന്നു. അലോപ്പതി കമ്പനിവക രാസ ഔഷധങ്ങളും. രണ്ടും അടിസ്ഥാനപരമായി രാസീയമാണു. പക്ഷെ ഒരു കഷായം കൊടുക്കുന്നതിലെ ശാസ്ത്രയുക്തിയല്ല ഒരു കമ്പനി മരുന്നു കൊടുക്കുമ്പോൾ. ആയുർവ്വേദാചാര്യന്മാർ അതു ചൂണ്ടിക്കാട്ടുന്നതാണു അവർ മെഡിസിനു എതിരാണെന്നു പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതു.

ആയുർവ്വേദത്തിന്റെ സൂക്ഷ്മമായ രസതന്ത്രത്തിന്റെ തലത്തിൽ ഇന്നുവരെ ആ‍ധുനിക ഫാർമക്കോളജിക്കു എത്താൻ കഴിഞ്ഞിട്ടില്ല. രസ-വീര്യ-വിപാകങ്ങൾ അടിസ്ഥാനമാക്കിയാണു ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു. മോഡേൺ മെഡിസിൻ ആക്റ്റീവ് പ്രിൻസിപ്പിൾ നോക്കിയും. അതുകൊണ്ടുതന്നെ Single chemical remedy യായി അലോപ്പതി കൊടുക്കുന്ന പല മരുന്നുകൾക്കും ആയുർവ്വേദത്തിലെ ഒറ്റമൂലിയിൽ കവിഞ്ഞ പ്രാധാന്യവുമില്ല. അതൊക്കെ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ഗ്രനേഡ്പൊട്ടിക്കുന്ന പോലുള്ള ഒരു താൽകാലിക മെഡിക്കൽ മാനേജുമെന്റാണു. അതു രോഗകാരണം പൂർണ്ണമായും മാറ്റില്ല.

ആയുർവ്വേദത്തിന്റെ ലക്ഷ്യം രോഗം മാറ്റലലല്ല, ആരോഗ്യം തിരിച്ചു കൊണ്ടുവരലാണു. അതിനു ആയുർവ്വേദം ഒരു മരുന്നുകൊടുക്കുമ്പോൾ രസത്തിലും, വീര്യത്തിലും, വിപാകത്തിലും എന്തു മാറ്റമുണ്ടാകുമെന്നു അറിഞ്ഞിട്ടാണു കൊടുക്കുന്നതു. അതായതു ഒരു മനുഷ്യജീവി ഒരു മരുന്നു കഴിച്ചാൽ അവന്റെ ഉള്ളിൽ ചെന്നു അതു എന്തൊക്കെ ചെയ്യും എന്നു ആലോചിച്ചിട്ട്. മനുഷ്യൻ ഒരു യന്ത്രമല്ലല്ലോ ഗ്രീസോ, ഓയിലോ മാറ്റി ഓടിക്കാൻ. ജീവനുള്ള ശരീരത്തിൽ (മരുന്നു) രാസവസ്തുക്കൾ മറ്റുകോശങ്ങളേയും, മനസിനേയുമൊക്കെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാതെ മരുന്നു കൊടുത്താൽ അപകടമാണു. ചിലപ്പോൾ തട്ടിപ്പോകും. അല്ലെങ്കിൽ വേറെ രോഗമായി പുറത്തുവരും. ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു ഈ വിധ ഘടകങ്ങൾ ഒക്കെ വിശദമായി പഠിച്ച് പരിശോധിച്ചിട്ടാണു. ആയുർവ്വേദത്തിനു പാർശ്വഫലങ്ങൾ കുറഞ്ഞിരിക്കുന്നതും അതുകൊണ്ടാണു. ഈ പഠനം അതിപ്രാചീനമായതു കൊണ്ട് അതു ഡിഫാൾട്ടാണു. ഗ്രന്ഥത്തിൽ ഉണ്ട്. ആയുർവ്വേദ മരുന്നുകൾ നിത്യത്വമുള്ളതാണെന്നു അങ്ങനെ പറയുന്നു. ഓരോ അയ്യഞ്ചു കൊല്ലും കൂടുമ്പോഴും ആയുർവ്വേദ മരുന്നു മാറണ്ടി വരില്ല. ഇന്നലെ ഉപയോഗിച്ചതു തന്നെ ഇന്നും ഉപയോഗിക്കാം. നാളെയും അതു മതി. ഫലത്തിൽ വ്യത്യാസമുണ്ടാവില്ല. അനുഭവം അതിനു തെളിവാണു. ഫലത്തിൽ കുറവില്ലാത്ത ഒരു മരുന്നിൽ എന്തു ആധുനിക പരീക്ഷണം നടത്താനാണു? ആയുർവ്വേദത്തിന്റെ നിത്യത്വം കൊണ്ടാണു വൈദ്യം പഠിച്ചിട്ടില്ലാത്തവർ നിർദ്ദേശിക്കുന്നതായാലും ആയുർവ്വേദ മരുന്നുകൾക്ക് റിസൾട്ട് കിട്ടുന്നതു.

എല്ലാ രോഗത്തേയും മനുഷ്യന്റെ പശ്ചാത്തലത്തിൽ കാണുന്നതാണു ആയുർവ്വേദത്തിന്റെ തത്ത്വം. ഏകകോശമായ ഭ്രൂണത്തിൽ നിന്നും അനന്തസാദ്ധ്യതകളോടെ വളരുന്ന മനുഷ്യനെ അതിനേക്കാൾ വലിയൊരു ഭൂമികയിൽ നിന്നും വീക്ഷിച്ചിട്ടാണു ആയുർവ്വേദം ചികിത്സിക്കുന്നതു. അവിടെ കാൻസറും, ചൊറിയും തമ്മിൽ സാങ്കേതികമായ ചില വ്യത്യാസങ്ങൾ അല്ലാതെ ഒന്നുമില്ല. ആയുർവ്വേദാചാര്യന്മാർ കാണുന്നതു രോഗത്തെയല്ല. സ്മാവസ്ഥയിൽ നിന്നും മാറിയ മനുഷ്യരെയാണു. ആ ഒരു തലത്തിലെത്തിയവർക്കേ നല്ലൊരു ഭിഷഗ്വരനാകാൻ കഴിയു.

ഒരാൾ ഏതെങ്കിലും ഒരു ആചാര്യന്റെയടുത്തു ചെന്നാൽ ചികിത്സയേക്കാൾ ലഭിക്കുന്നതു ജീവന്റെ ശാസ്ത്രമാണു. ഇതു മനസിലാക്കുന്ന ചിലർ മരുന്നുമേടിക്കാതെ അവിടെ നിന്നും മുങ്ങും. പിന്നെ വീട്ടിൽ ചെന്നു അതിനു അനുഗുണമായ എന്തെങ്കിലും വേരോ കായോ ഇലയോ ഒക്കെ പറിച്ചു തിന്നു സുഖപ്പെടാറുണ്ട്. അവർ അതൊക്കെ ആർക്കെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കും. അവരും സുഖപ്പെടും. അങ്ങനെയുള്ളവരുടെ എണ്ണം കൂടിവരുന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായത്തിന്റെ പ്രതിസന്ധി. അതിനെ നേരിടാൻ ആശുപത്രി വ്യവസായികൾ പലവിധ നിരോധനങ്ങളും നിബന്ധനകളൂമായി ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. വന്നു, വന്നു പച്ചമരുന്നു പറിക്കുന്നതുപോലും നിയമവിരുദ്ധമാക്കാനുള്ള നീക്കം പോലും ആരംഭിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. അങ്ങനെയാരും ചുളുവിൽ ആരോഗ്യത്തോടെ ഇരിക്കണ്ട എന്നാണു ആരോഗ്യവ്യവസായികളുടെ മനസിലിരിപ്പ്. അവരെ അതിജീവിക്കാനുള്ള കെല്പ് നിസ്സഹായരായ അലോപ്പാത്തുകൾക്കില്ല. അവർ കീഴടങ്ങി ചുരുണ്ടുകൂടിക്കഴിഞ്ഞു. ഒരുപാട് കാശുമുടക്കി പഠിച്ചതല്ലെ. അതു തിരിച്ചുപിടിക്കണം. പിന്നെ ജീവിക്കണം. കീഴടങ്ങുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ല. ഇവിടെയാണു എല്ലാവർക്കും ആരോഗ്യമുണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്ന ആചാര്യന്മാരുടെ പ്രസക്തി. അവരെ പിന്തുടരുന്ന സാധാരണക്കാരുടെ വിജയം.

ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വഴി തെരെഞ്ഞെടുക്കട്ടെ. ആരും ആരുടേയും ഗോഡ്ഫാദറാകാൻ നോക്കണ്ട.

Tuesday, May 19, 2015

മാളുകൾ വരുമ്പോൾ ചെറുകിട കച്ചവടക്കാർ എന്തു ചെയ്യണം?

ലുലുപോലുള്ള വൻ‌കിട വ്യാപാരസംരഭങ്ങൾ വരുമ്പോൾ കേരളത്തിലെ ചെറുകിട കച്ചവടക്കാർ പൂട്ടിപ്പോവില്ലെ? പൂട്ടും. പക്ഷെ അതിൽ സഹതപിക്കേണ്ട കാര്യമുണ്ടോ? മുൻപൊരു കാലത്തുണ്ടായിരുന്ന വേറൊരു വ്യാപാരസമൂഹത്തെ ഇതുപോലെ പൂട്ടിച്ചിട്ടാണു ഇന്നത്തെ റിട്ടെയിലർ കടന്നുവന്നതു. അന്നൊന്നും അവർക്കൊരു വേദനയുമില്ലായിരുന്നു. പൊതുസമൂഹവും ദു:ഖിച്ചില്ല. ഇതൊക്കെ സ്വാഭാവികമായ മാറ്റങ്ങളാണു. അതിനോടൊക്കെ പരമാവധി അങ്ങ് യോജിച്ചു പോവുക. അത്ര തന്നെ.

നാടൻ കർഷകർക്ക് എങ്ങനെ കൃഷി അവസാനിപ്പിക്കേണ്ടി വന്നു എന്നു ഇന്നാരെങ്കിലും ഓർമ്മിക്കുന്നുണ്ടോ? ഗ്രാമങ്ങളിലൊക്കെ ഉണ്ടായിരുന്ന കൊല്ലനും തട്ടാനും എവിടെപ്പോയി എന്നു ആലോചിച്ചിട്ടുണ്ടോ? നാട്ടിടയിലൊക്കെയുണ്ടായിരുന്ന ചെറിയ തുണിപ്പീടികകൾ എവിടെയെന്നു എന്നെങ്കിലും ഓർത്തിട്ടുണ്ടോ? കയിലും കയറുമൊക്കെ ഉണ്ടാക്കി അന്തിക്ക് ചന്തയിൽ കൊണ്ടുവന്നു വിറ്റിരുന്ന കൈത്തൊഴിലുകാരെപ്പറ്റി?

അവരൊക്കെ സമൂഹത്തിൽ നിന്നും മാഞ്ഞുപോയി.  അപ്പോഴൊന്നും ഉണ്ടാകാത്ത ഒരു മനസലിവ് റീട്ടെയിലറന്മാർ അപ്രത്യക്ഷമായാൽ ഉണ്ടാകണോ? എന്താണു അതിന്റെ ആവശ്യം.

പഴയ ആ കച്ചവടക്കാരും തൊഴിലാളികളും പാവങ്ങളായിരുന്നു. ജീവിക്കാൻ വേണ്ടിയാണു അവർ പണിയെടുത്തതു. നിങ്ങളെ പറ്റിക്കണമെന്നു അവർ ആഗ്രഹിച്ചിരുന്നില്ല. ഇന്നത്തെ റീട്ടെയിലറേപ്പോലെ അമിതലാഭത്തിനോ, അധികവരുമാനത്തിനോ ആയിരുന്നില്ല അവർ അതൊക്കെ ചെയ്തതു. ജീ‍ീക്കാൻ ഒരു വഴി. അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരോട് കാണിക്കാത്ത സഹതാപം ഈ പുതിയ വ്യാപാരസമൂഹത്തോട് ആവശ്യമുണ്ടോ.

ലുലുവുമായി താരതമ്മ്യം ചെയ്യുമ്പോഴാണു ഇപ്പോഴത്തെ റീട്ടെയിലറന്മാർ ചെറുകിടക്കാരാകുന്നതു. പാവം കർഷകന്റെയും കയറുപിരിക്കാരന്റെയും മുന്നിൽ ഇന്നത്തെ റിട്ടെയിലർ യൂസഫലികൾ ആയിരുന്നു എന്നു മറക്കരുതു. സംശയമുണ്ടെങ്കിൽ അവരുടെ കച്ചവടത്തിൽ ഒന്നു ഫോക്കസ്സ് ചെയ്തു നോക്കു. MRP യിൽ കുറച്ചു തരുന്ന എത്ര കച്ചവടക്കാരുണ്ട്? ഇൻസെന്റീവുകൾ ഉപഭോക്താക്കളുമായി പങ്കുവക്കുന്നവർ എത്ര? ഉല്പന്നത്തിന്റെ മേന്മ ഉറപ്പുവരുത്തി കച്ചവടം ചെയ്യുന്നവർ എത്രപേർ?

ഇനി പറയൂ റീട്ടെയിലറോട് എന്തിനാണു ഔദാര്യം? വലിയൊരു കച്ചവടശൃംഗലയുടെ ഒരു ഭാഗം മാത്രമല്ലെ അവരും?

ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കറിക്കത്തി പണിതു തന്ന കൊല്ലനെ അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടാണു നിങ്ങൾ ബ്രാന്റഡ് കറിക്കത്തികൾ വാങ്ങാൻ പോയതു. വിശ്വംഭരന്റെ കത്തിക്ക് ടാറ്റായുടെ ജാഡ കിട്ടില്ലല്ലോ. നിങ്ങൾ അങ്ങനെ ചെയ്തപ്പോൾ ഒരു കുടുംബം പട്ടിണിയായതു പക്ഷെ കണ്ടില്ല. പിന്നെ എങ്ങനെ അവർ ജീവിച്ചു എന്നാരും ചോദിച്ചില്ല.

നല്ല ഒന്നാംതരം ചേനയും, ചേമ്പും, കാച്ചിലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തു വേണോ വേണോ എന്നു ചോദിച്ചു നിങ്ങളുടെ വീട്ടിലൊക്കെ വരികയും അതു കഴിഞ്ഞ് ബാക്കിയുള്ളതു ചന്തയിൽ കൊണ്ടുപോയി നിങ്ങൾ പേശിയുറപ്പിക്കുന്ന വിലയ്ക്കു കൊടുക്കുകയും ചെയ്ത കർഷകന്റെ ജീവിതം നശിപ്പിച്ചിട്ടല്ലെ വെജിറ്റബിൾ എക്സ്പ്രസ്സിൽ വരുന്ന മരുന്നടിച്ച പച്ചക്കറികൾ നിങ്ങൾ വാങ്ങാൻ തിരക്കു കൂട്ടിയതു. അതിപ്പോൾ വിഷമാണെന്നു അറിഞ്ഞപ്പോൾ പഴയ കർഷകനൊക്കെ നിങ്ങൾക്ക് വിഗ്രഹമായി.

പഴയ തുണിക്കടകൾ എങ്ങനെയായിരുന്നു എന്നു ഇപ്പോഴാരെങ്കിലും ഓർക്കുന്നുണ്ടോ. നിങ്ങളെ മോഹിപ്പിക്കുന്ന തുണിത്തരങ്ങൾ കൈവശമുണ്ടെങ്കിലും അവർ അതെല്ലാം എടുത്തു നിരത്താറില്ല. നിങ്ങളുടെ ആവശ്യവും കോശസ്ഥിതിയും പരിഗണിച്ചേ തുണിയെടുത്തിട്ടു. ആവശ്യത്തിൽ കൂടുതൽ ഒരു കഷണം തുണി നിങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കില്ല. ഇന്നോ ഏതെങ്കിലും പളപളാ മിന്നുന്ന പെണ്ണു വന്നു പരസ്യത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽക്കൂടി ചാടിച്ചെന്നു ആ ചരക്ക് മേടിച്ചിക്കും. നിങ്ങളുടെ ദൌർബ്ബല്യമാണു അവരുടെ കച്ചവടം.

തട്ടാൻ സ്വർണ്ണത്തിൽ ചെമ്പേ കലർത്തിയിരുന്നുള്ളു. ഇന്നു ജ്വല്ലറികൾ കലർത്തുന്നതു രോഗമാണു. അതറിഞ്ഞിട്ടും നിങ്ങൾക്ക് ജ്വല്ലറി സ്വർണ്ണം മതി. തട്ടാൻ സ്വർണ്ണം തട്ടുന്നു എന്നു പറഞ്ഞ് ക്ഷുഭിതരായ നിങ്ങൾക്ക് ഷോറൂമുകളിൽ വാങ്ങുന്ന പണിക്കൂലിയെപ്പറ്റി പരാതിയില്ല. സ്വർണ്ണത്തിന്റെ വിലയെത്രയാലും, ആഭരണത്തിൽ എത്രകണ്ട് സ്വർണ്ണം കുറവായാലും ടാഗ് പ്രൈസ് കൊടുക്കാൻ നിങ്ങൾക്കൊരു മടിയുമില്ല. ഇതാണു നിങ്ങളുടെ സ്വഭാവം.

റീട്ടെയിലറുടെ ഇന്നത്തെ അവസ്ഥ ക്രമികമായി വളർന്നു വന്നതാണു. ആദ്യം നിഷ്കളങ്കരായ കർഷകരേയും തൊഴിലാളികളേയും പിന്തള്ളിക്കൊണ്ട് അവർ കടന്നു വന്നു. അന്നു നിങ്ങൾ അവരെ പിന്തുണച്ചു. ഇന്നിപ്പോൾ അവരെ പിന്തള്ളിക്കൊണ്ട് മാളുകൾ വരുന്നു. അതിലെന്താ ഇത്ര വിഷമിക്കാൻ?

ചെറുകിട വ്യാപാരികളുടെ ജീവിതമാണോ നിങ്ങളുടെ പ്രശ്നം? അതോ മാളുകൾ വരുമ്പോ‍ൾ ഒരു സെക്കന്റ് ചോയിസ് നഷ്ടപ്പെടുന്നതിലുള്ള സങ്കടമാണോ? രണ്ടാമത്തേതാകാനാണു സാദ്ധ്യത. കാരണം മലയാളി അത്രയ്ക്ക് കൌശലക്കാരാണു. അവന്റെ സഹതാപമൊക്കെ വെറും നാട്യങ്ങളാണു. അവനു ആരോടും പ്രതിബദ്ധതയില്ല.

Saturday, May 16, 2015

വീരേന്ദ്രകുമാറും ചന്ദ്രചൂഡനും മുന്നണിയിൽ ആവശ്യമുണ്ടോ?

ഇരുമ്പു തിന്നാൽ ബലമുണ്ടാകുമെന്നു പറഞ്ഞുകേട്ട് കൊല്ലന്റെ ആലയിൽ ഇരുമ്പുണ്ട തേടിപ്പോയ ഒരു കാരണവരുണ്ട്. വീരനേയും, ചൂഡനേയും തേടിപ്പോകുന്ന കോടിയേരിയേക്കാണുമ്പോൾ ആ കാരണവരേയാണു ഓർമ്മ വരുന്നതു. 

ഇരുമ്പ് ശരീരത്തിനു നല്ലതാണു. ബലം തരും. പക്ഷെ വയറ്റിൽ ചെന്നാൽ ദഹിക്കുന്ന ഇരുമ്പേ കഴിക്കാവു. കൊല്ലന്റെ ആലയിൽ കിടക്കുന്ന ഇരുമ്പ് കൊല്ലൻ പണികഴിഞ്ഞ് തള്ളിയ വേസ്റ്റാണു. അതു കഴിച്ചാൽ ചത്തുപോകും. ബലം വർദ്ധിപ്പിക്കാനാണെങ്കിൽ വല്ല പാവയ്ക്കായും പിഴിഞ്ഞു കുടിക്കണം.

ഇതിനുമപ്പുറമാണു എന്റെ സംശയം. ഭരിക്കാൻ ഘടകകക്ഷികൾ വേണമോ? ഒരു അണ്ടർസ്റ്റാന്റിങ്ങിന്റെ പുറത്തു കോൺഗ്രസ്സും, സി.പി.എമ്മും രണ്ടരവർഷം വീതം ഭരണം പങ്കിട്ടാൽ എന്താ കുഴപ്പം? എന്തായാലും അയ്യഞ്ച് കൊല്ലം കഴിയുമ്പോൾ ജനം ഒന്നുമാറ്റി മറ്റേതിനെ പരീക്ഷിക്കുന്നുണ്ട്. എങ്കിൽ അതു ഒരു നിയമസഭയുടെ കാലയളവിൽ തന്നെ പപ്പാതിയാക്കിയാൽ എന്താണു തകരാറ്? ജനം കടിക്കുമോ?

ഇതൊന്നും പാർലമെന്ററി ജനാധിപത്യത്തിനു നിരക്കുന്നതല്ല എന്നൊക്കെ കുത്സിത ബുദ്ധികൾ പറഞ്ഞേക്കാം. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും എലിയും പൂച്ചയുമായിട്ടിരിക്കണം. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ കാലൊടിഞ്ഞുപോകും എന്നൊക്കെ അവർ പറയും. വെറുതെ. ജനസഭകളിലെ ചില ചർച്ചകളും ബഹളങ്ങളുമൊഴിച്ചാൽ ബാക്കി നടപടിക്രമമൊക്കെ ഇരുപക്ഷവും ഒത്തുചേർന്നാണു മുന്നോട്ട് കൊണ്ടുപോകുന്നതു. അതു മാന്യമായി നിർവ്വഹിച്ചതുകൊണ്ടാണല്ലോ സി.പി.എമ്മിന്റെ പി.രാജീവിനെ ബി.ജെ.പിയുടെ ജെയ്റ്റ്ലി അഭിനന്ദിച്ചതു പോലും.

ഭരണം പങ്കുവക്കുന്നതിൽ കോൺഗ്രസ്സും സി.പി.എമ്മും എന്തിനാണു ലജ്ജിക്കുന്നതു? അവർ നേതൃത്വം കൊടുക്കുന്ന മുന്നണികളെയാണു  ജനം തെരെഞ്ഞെടുത്തുകൊണ്ടിരിക്കുന്നതു. അല്ലാതെ അവയിലുള്ള ഘടകകക്ഷികളെ കണ്ടിട്ടു കോൺഗ്രസ്സിനേയോ മാർക്സിസ്റ്റിനേയോ ജയിപ്പിക്കുകയല്ല. ഘടകകക്ഷികളൊക്കെ ആറാട്ടുമുണ്ടന്മാരാണു. സഭയിൽ തലയെണ്ണി ഭൂരിപക്ഷം വേണമെന്ന ഒരു നിബന്ധനയുള്ളതുകൊണ്ടുമാത്രമാണു കോൺഗ്രസ്സിനും, മാർക്സിസ്റ്റിനും ഇത്തരം ചീളു കേസുകളെ പേറേണ്ടി വരുന്നതു. ജനം ഉറ്റുനോക്കുന്നതു നേതൃത്വം കൊടുക്കുന്ന രണ്ടു വലിയ കക്ഷികളേയാണു. ഘടകകക്ഷികൾ ചെയ്യുന്ന അപരാധത്തിനും അവർ തന്നെ ഏത്തമിടണം. ഘടകകക്ഷിൽ തഞ്ചത്തിൽ അങ്ങ് സ്കൂട്ടാകും!

കോൺഗ്രസ്സിനും സി.പി.എമ്മിനുമേ സംസ്ഥാന വ്യാപകമായി പ്രവർത്തകരും, പിന്തുണക്കാരുമുള്ളു. ദേശീയ വീക്ഷണവും മതേതരത്വവുമുള്ളതു അവർക്കാണു. ഘടകകക്ഷികൾ ഏതെങ്കിലും മതത്തിന്റെയോ, സമുദായത്തിന്റെയോ, ചില പോക്കറ്റുകളിൽ സ്വാധീനമുള്ളവ്യക്തികളുടേയോ പ്രസ്ഥാനങ്ങളുടേയോ, ചിലരുടെ കുടുംബങ്ങളുടേയും അവരുടെ അടിയാന്മാരുടേയോ മാത്രമാണു. അവയ്ക്കെന്തു രാഷ്ട്രീയം. എന്തു ദേശീയത. കേരളത്തോട് എന്തു കമിറ്റ്മെന്റ്? മുഖ്യകക്ഷിക്കൊപ്പം അധികാരത്തിൽ വരിക. സ്വന്തക്കാർക്കെന്തെങ്കിലും സഹായം ചെയ്യുക. കക്കുക നിക്കുക. പിന്നെയും കക്കുക. ഇതിൽ കവിഞ്ഞ് എന്തു ലക്ഷ്യമാണു ഈ ഘടകപാർട്ടികൾക്കുള്ളതു.

ഇവരുടെയൊക്കെ കഴിവ് എതിർമുന്നണിയുടെ സ്ഥാനാർത്ഥിയെ തോൽ‌പ്പിക്കാൻ കഴിയുന്ന കുറച്ചു സ്വകാര്യ സങ്കുചിതവോട്ടുകൾ കൈവശം ഉണ്ടെന്നതു മാത്രമാണു. ഒറ്റയ്ക്കു നിന്നാൽ ഇതിലേതെങ്കിലും കക്ഷി പച്ചതൊടുമോ? കോൺഗ്രസ്സോ സിപി.എമ്മോ സഹായിച്ചില്ലെങ്കിൽ മലപ്പുറത്തുപോലും മുസ്ലീം ലീഗിന്റെ അവസ്ഥയെന്താകും?

ഇതൊന്നുമറിയാത്തവരല്ല സുധീരനും കോടിയേരിയുമൊക്കെ. പക്ഷെ ഇവറ്റകളെ ഒഴിവാക്കാൻ പ്രയാസമാണു. അതിനുള്ള കാരണം വീക്ഷണം പച്ചയായിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. വേശ്യക്കു നാണമുണ്ടാവില്ല. ചെല്ലിനും ചെലവിനും കിട്ടാതാകുമ്പോൾ വേറെ ആളെ നോക്കും. 5 പതിറ്റാണ്ടായിട്ട് കേരളത്തിലെ ഘടകകക്ഷികൾ ആർത്തിക്കാരായ വേശ്യകളെപ്പോലെയാണു. ഒന്നുകിൽ സീറ്റ് കിട്ടിയില്ല. അല്ലെങ്കിൽ അഴിമതിക്ക് കൂട്ടുനിന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഒരു മുന്നണിയോട് ഉടക്കി മറ്റേതിൽ പോകും. ഭരണത്തിൽ കമ്പം കേറിനിൽക്കുന്ന മുന്നണി പാവിരിക്കും. ഇടതു മുന്നണിയിൽ നിന്നും ജോസഫ് ഗ്രൂപ്പ് എന്തു രാഷ്ട്രീയ കാരണം കൊണ്ടാണു പോയതെന്നു ആർക്കെങ്കിലും പറയാമോ? ആ മുന്നണിയിൽ ഏറ്റവും അപവാദം കേട്ടകക്ഷിയാണു ജോസഫ് ഗ്രൂ‍പ്പ്. പിന്നീട് അതിന്റെ അവസ്ഥയെന്തായി? മലയാളിക്ക് ലജ്ജതോന്നുന്നില്ലെ? അതു കൊണ്ട് ഈ ജനതയോട് അല്പമെങ്കിലും ദയവുണ്ടെങ്കിൽ  കോൺഗ്രസ്സും സി.പി.എമ്മും ഘടകകക്ഷികളുമായി ഭരണതലത്തിലുള്ള ബന്ധം ഉപേക്ഷിക്കണം. ചെലവിനു തന്നോളാം. ഒരിടത്തു അടങ്ങിയിരുന്നോണം എന്ന ലൈൻ എടുക്കണം. ഘടകകക്ഷിയായി ഇരുന്നോ. മന്ത്രിയാക്കില്ല. പണിയിഷ്ടപ്പെട്ടു. പക്ഷെ അച്ചിയാകാൻ നോക്കണ്ട എന്നു അവരെ ബോദ്ധ്യപ്പെടുത്തണം.

ഈ നിയമസഭയിൽ തന്നെ സി.പി.എമ്മിനു 45 ഉം കോൺഗ്രസ്സിനു 39 എം.എൽ.എമാരുണ്ട്. ഒരു പാർട്ടി സ്വന്തമായ നിലയിൽ - അതായാതു ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം കൊടുക്കാതെ- ഭരിക്കാമെന്നു സമ്മതിച്ചാൽ മറ്റേ പാർട്ടി പിന്തുണ കൊടുക്കണം. ഇതൊരു മുന്നണിയല്ല. മുന്നണി സംവിധാനം ആക്കുകയും ചെയ്യരുതു. ഒരു അണ്ടർസ്റ്റാൻഡിങ്ങ് മാത്രം. രണ്ടരക്കൊല്ലം കഴിഞ്ഞ് ഭരണം മറ്റേ കക്ഷിക്ക് കൈമാറണം. ഘടകകക്ഷികളൊക്കെ എം.എൽ.എമാരിയി ഇരുന്നോട്ടെ. എന്തായാലും മന്ത്രിസഭയിൽ വേണ്ട. സബ്കമ്മിറ്റികളിലും, ബോർഡ്-കോർപ്പറേഷനുകളിലും  വേണമെങ്കിൽ സ്ഥാനം കൊടുക്കാം. വേണമെങ്കിൽ മാത്രം. എം.എൽ.എ സ്ഥാനം തന്നെ അധികമാണു. പിള്ളാർക്കതു മതി.

ഇവിടെ ചില ദോഷൈകദൃ‌ക്കുകൾ പറയും, ഘടകകക്ഷികൾ എല്ലാം കൂടി ചേർന്നു അവിയൽ മുന്നണിയുണ്ടാക്കുമെന്നു. അങ്ങനെ ഒരു മുന്നണിയുണ്ടാക്കിയാൽ അവർക്ക് ഭരണത്തിൽ വരാൻ കഴിയുമോ? ഒറ്റയ്ക്ക് മത്സരിച്ചാൽ ജയിക്കാൻ കഴിയുന്നത് കോൺഗ്രസ്സിനോ മാർക്സിസ്റ്റിനോ മാത്രമാണു. ലീഗുപോലും പൊട്ടും. ലീഗിന്റെ തട്ടകത്തിൽ തന്നെ എത്ര മുസ്ലീം പാർട്ടികളാണുള്ളതു. അതുമാത്രം പോരെ അവരെ തോൽ‌പ്പിക്കാൻ. ഇങ്ങനെ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒറ്റയ്ക്കു നിൽക്കാൻ കഴിഞ്ഞാൽ മഹാ‍രാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും വേറിട്ടുനിന്നു മത്സരിച്ച ഫലമുണ്ടാകും. രണ്ടുകൂട്ടരുടേയും നിയമസഭാസാമാജികരുടെ എണ്ണം കൂടും.

വേറൊരു വാദമുള്ളതു ബി.ജെ.പി ഇതിനിടയിലൂടെ നൂണ്ട് കേറി വരുമെന്നാണു. അതു അവർ പോലും വിശ്വസിക്കുന്നില്ല. കെ.ജി.മാരാരേയും, രാജഗോപാലിനേയും പോലെ ആകെ രണ്ടുപേരെയല്ലാതെ വേറാരുണ്ട് അവർക്ക് സർവ്വസമ്മതരായി ചൂണ്ടിക്കാണിക്കാൻ. ഇരുവർക്കും സ്വന്തം പാർട്ടിയിൽ നിന്നും പണി കിട്ടുകയും ചെയ്തിട്ടുണ്ട്. ഇരുവരേയും വിജയത്തിന്റെ വക്കുവരെ എത്തിയവരാണു. കോൺഗ്രസ്സും, സി.പി.എമ്മും നയം വ്യക്തമാക്കിയാൽ ബി.ജെ.പി അനുഭാവികളിൽ പകുതിയും കോൺഗ്രസ്സിലേക്കോ സി.പി.എമ്മിലേക്കോ മടങ്ങും. ഇരുപാർട്ടികളുടെയും മത-സമുദായ-ന്യൂനപക്ഷ പ്രീണനങ്ങളാണു അവരെ ബി.ജെ.പിയോട് അടുപ്പിക്കുന്നതു. ഇനി ഒന്നോ രണ്ടോ സീറ്റു ബി.ജെ.പിക്ക് കിട്ടിയാൽ‌പ്പോലും ഭരിക്കാനുള്ള ഭൂരിപക്ഷമൊന്നും കേരളത്തിൽ നേടാൻ പോകുന്നില്ല. അവിയൽ ഘടകകക്ഷികളെ കൂട്ടുപിടിച്ചാൽ പോലും.

ഭരണം പങ്കിട്ടാൽ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒരു ഗുണമുണ്ട്. രണ്ടിലേയും അർഹരായ പ്രവർത്തകർക്ക് സ്ഥാനങ്ങൾ കൊടുക്കാൻ കഴിയും. അനൂപ് ജേക്കബ്ബും, ഷിബു ബേബിജോണും മന്ത്രിയായിരിക്കുകയും വി.ഡി.സതീശനും, കെ.മുരളീധരനും പുറത്തു കാവൽ നിൽക്കുകയും ചെയ്യുന്നതു അശ്ലീലമല്ലെ? ഇനി ശ്രേയംസ് കുമാറും, അസ്സിസുമൊക്കെ വന്നു മന്ത്രിയാകുമ്പോൾ സി.കെ.സദാശിവനും, കെ.രാധാകൃഷ്ണനുമൊക്കെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നാൽ അതിൽ‌പ്പരം കഷ്ടമെന്തുണ്ട്. അർഹതപ്പെട്ടവർക്ക് അംഗീകരമുണ്ടെന്നു വന്നാൽ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിക്കും. അതു അവരെ കൂട്ടുതൽ ഉത്സാഹഭരിതരാക്കും. അവർ ജനങ്ങളോട് കൂടുതൽ ഇടപഴകാൻ തുടങ്ങും. പൊതു സമൂഹത്തിനും അതിന്റെ ഗുണമുണ്ടാകും.

അതു കൊണ്ട് ആദ്യമൊക്കെ അല്പം പരിഹാസമൊക്കെ കേൾക്കേണ്ടി വന്നാലും ഇതു കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മെച്ചപ്പെടുത്തും. ഘടകകക്ഷികളാണു ഇവിടെ കൂടുതൽ അഴിമതികളും നടത്തുന്നതു. അവർ കൂടെ നിൽക്കാൻ വേണ്ടി മുഖ്യകക്ഷികൾക്ക് കണ്ണടയ്ക്കേണ്ടി വരുന്നു. അതുമൂലം  വികസന പല പദ്ധതികളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മതേതരത്വവും ദേശീയവീക്ഷണവും ബലികഴിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ഇപ്പോൾ കോൺഗ്രസ്സും മാർക്സിസ്റ്റുമൊക്കെ അനുഭവിക്കുന്ന നാണക്കേടിനേക്കാൾ കുറവായിരിക്കും ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റു ചെയ്താലുണ്ടാകുന്ന നാണക്കേട്.

കോടിയേരി മുൻ‌കൈ എടുത്താൽ ഇതു നടക്കും. വെറുതെ വീരപ്പന്റെയും ചീരപ്പന്റെയും പുറകേ നടന്നു നാണം കെടുന്നതിനേക്കാൾ എത്രയോ നല്ലതാണു സുധീരനുമായി ഒരു മേശയ്ക്കിരുപുറവും ഇരുന്നു ഇതൊന്നു ആലോചിക്കുന്നതു. യു.പി.എ സർക്കാരിനു പിന്തുണ പിൻ‌വലിച്ച നടപടി തെറ്റായിരുന്നു എന്നു ഖേദിക്കുന്ന യച്ചൂരിക്ക് ഇതിന്റെ സ്പിരിറ്റ് നന്നായി മനസിലാകുകയും ചെയ്യും.

ഇന്നു കേരളം ചെയ്യുന്നതു നാളെ കേന്ദ്രം അനുകരിക്കുമെന്നു കോടിയേരിയും സുധീരനും മറക്കണ്ട.

Wednesday, May 13, 2015

നിലയ്ക്കലിന്റെ വഴിയേ ആറന്മുളയും

ആറന്മുള വിമാനത്താവളത്തേക്കുറിച്ച് ഇനി ഒരക്ഷരം ഞാൻ പറയില്ല. പറയേണ്ടതെല്ലാം കേന്ദ്ര വ്യോമയാനസഹമന്ത്രി ഡോ. മഹേഷ് ശർമ്മ എഴുതി സഭയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്. ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാൻ സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്.

അപ്പോൾ ഈ നടക്കുന്ന നാടകങ്ങളോ? അതാണു ബിസിനസ്സ്. ഹൈന്ദവകക്ഷിയുടേയും വിമാനത്താ‍വള കമ്പനിക്കാരുടേയും. അഞ്ചുപൈസയുടെ ചെലവില്ലാതെയാണു ഒരു സ്വകാര്യസംരഭത്തിനു ഇത്ര പ്രചാരം കിട്ടുന്നതു. ഒനിഡയുടെ പരസ്യം ക്ലച്ചുപിടിച്ചതോടെ നെഗറ്റീവ് പരസ്യങ്ങൾക്കാണു ഡിമാന്റ്. ഇവിടെയും അതേയുള്ളു. വിവാദത്തിലൂടെ പരസ്യം.

വിമാനത്താവളം വരുന്നു എന്നു ജനം അറിയുന്നതു പരിസ്ഥിതിവാദികളുടെ ഇടപെടലോടെയാണു. നീർത്തടവിഷാദ രോഗം ബാധിച്ച അവർ കേരളമാകെ വറ്റിവരണ്ടുപോകുമെന്നു പേടിപ്പിച്ചു. വർഷങ്ങളായി പാടങ്ങൾ കൃഷി ചെയ്യാതിരിക്കുന്നതു കാണാത്തവരല്ല അവരൊന്നും. കൊച്ചിയിലെ ചതുപ്പുകളിൽ അംബരചുംബികളായ ഫ്ലാറ്റുകൾ വന്നതൊന്നും അവർ കണ്ടില്ല. ചെന്നൈ പാരിസ്ഥിതിക കോടതിയിൽ അന്യായം ഫയൽ ചെയ്യാൻ വിമാനം കേറുന്ന നെടുമ്പാശേരി വിമാനത്താവളം നിലംനികത്തി പണിതതാണെന്നു അവർ മറന്നു. വിവാദങ്ങൾ അവർക്കൊരു തൊഴിലാണു. വരുമാനവും.

ഇനി പരിസ്ഥിതിക്ക് എങ്ങാനും പഞ്ച് പോരാതെ വന്നാലോ എന്നു വിചാരിച്ചിട്ടാവും കമ്പനിക്കാർ ഹൈന്ദവരെയും ഗോദായിലിറക്കിയതു. ആറന്മുള പൈതൃകഗ്രാമമാണെന്നാണു ആർഷരുടെ ലൈൻ. മതം കളിക്കുമ്പോൾ സമരത്തിനു വീര്യം കൂടും. അതിനു റേറ്റും കൂടുതലാണു. ആറന്മുള അമ്പലത്തിന്റെ കൊടിമരം മുറിയ്ക്കുന്നതിലാണു അവരുടെ ഇഷ്യു. ചുമ്മാ പറയുന്നതല്ലെ. നർമ്മദ അണക്കെട്ടു പണിയാൻ നൂറുകണക്കിനു ശിവക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. പിന്നെയാണോ ഒരു കൊടിമരം. വെടിക്കെട്ടു നടത്തുന്നവനെ ഉടുക്കുകൊട്ടിക്കാണിക്കാൻ ചെന്നാൽ വിവരമറിയും. എത്രയോ ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിൽ ഭരണസമിതിക്കാർ കൃത്രിമം കാട്ടിയിരിക്കുന്നു. എന്നിട്ടും ഭഗവാന്മാർ ക്ഷമിച്ചതേയുള്ളു. ഹരിപ്പാട്ട് കമ്പവിളക്ക് മുക്കിയിട്ട് എന്തായി. ഈശ്വരനു ഇതിലൊന്നും ഒരു താല്പര്യവുമില്ലെന്നു വ്യക്തമല്ലെ?

പിന്നെ എന്തിനാണു അലമ്പുണ്ടാക്കുന്നതു. അതാണു റിയൽ എസ്റ്റേറ്റ് ബിസിനസ്സ്. ആറന്മുളയിൽ വിമാനത്താവളം വരുമെന്നറിഞ്ഞാൽ ആർത്തിക്കാരായ അനേകം പുതുപ്പണക്കാർ അവിടെ വന്നു ഭൂമിമേടിക്കും. വിമാനത്താവളക്കമ്പനിക്കും അവരുടെ ഉത്സാഹക്കമ്മിറ്റിക്കാർക്കും അതിൽ താല്പര്യമില്ല. ആറന്മുളയിൽ അവർക്ക് അവരുടെ കുത്തക നിലനിർത്തണം. അതിനു അവിടെ താല്പര്യം കാണിക്കുന്ന അണ്ടനെയും അടകോടനേയുമൊക്കെ ഓടിച്ചുവിടണം. ആറന്മുളയിലും ചുറ്റുമുള്ള ഭൂമിയുടെവില തൽ‌പ്പരകക്ഷികളുടെ താല്പര്യത്തിനനുസരിച്ച് പിടിച്ചു നിർത്തണം. അതിനാണു വിമാനത്താവളം വരും, വരില്ല. നീർത്തടം, പാരിസ്ഥിതിക അപകടം എന്നൊക്കെയുള്ള നമ്പരുകൾ. സമരങ്ങൾ. വിവാദങ്ങൾ. ഹൈന്ദവകക്ഷിക്ക് ഈ ബിസിനസ്സ് നന്നായി അറിയാം. അവർ അതു മുതലാക്കുകയും ചെയ്യും. അതിൽ ബലിയാടാകാൻ പോകുന്നതു പാവം കുമ്മനവും.

ഗ്രാമപൈതൃകവും, തിരുവാറന്മുളയപ്പനോടുള്ള ഭക്തിയുമാണു ഹൈന്ദവശക്തികളെ നയിക്കുന്നതെങ്കിൽ അതിനു വേണ്ടി അവർ എന്തു ചെയ്തു? ഈശ്വരനാണു എല്ലാറ്റിലും വലുതെങ്കിൽ അവരെന്തിനാ ഈ ചെന്നൈ കോടതിയിൽ കേസുകൊടുക്കാനും (അതിന്റെയൊക്കെ ചെലവ് ആരാണു വഹിക്കുന്നത്, ആവോ ആർക്കറിയാം!), ഓരോ പത്രവാർത്തയിറങ്ങുമ്പോഴും തിരുത്തിക്കാൻ ദില്ലിക്ക് വിമാനം പിടിക്കുന്നതും. ഭക്തർക്ക് തപസാ‍ണു വലിയ ആയുധം. ഒരൊറ്റ ഭക്തശിരോമണിയെങ്കിലും തിരുവാറന്മുളയപ്പന്റെ മുന്നിൽ ഭജനമിരുന്നു പ്രാർത്ഥിക്കുന്നുണ്ടോ, വിമാനത്താവളം വരാതിരിക്കാൻ. അവർ അതു ചെയ്തില്ല. ചെയ്യുകയുമില്ല. ഇനി അങ്ങനെയെങ്ങാനും ചെയ്തു ഭഗവാൻ അനുഗ്രഹിച്ച് വിമാനത്താവളം വേണ്ടാ എന്നു കമ്പനിക്കാർക്കെങ്ങാനും തോന്നിയാലോ എന്നതാണു അവരുടെ ഭയം. ഉള്ള വരുമാനം നിന്നുപോകുമല്ലോ. അതുകൊണ്ട് അവരെ ആ പണിക്ക് കിട്ടില്ല.

നിങ്ങൾക്ക് ഭക്തിയും വിശ്വാസവുമില്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് കാര്യങ്ങൾ പോട്ടെന്നു വച്ചുകൂടെ? തിരുവാറന്മുളയപ്പനു വേണ്ടാത്ത കൊടിമരം സമരക്കാർക്കെങ്ങനെ രക്ഷിക്കാൻ കഴിയും?

ഇതിൽ പുളിങ്കൊമ്പ് പിടിച്ചിരിക്കുന്നതു സി.പി.എമ്മാണു. ഒരു ചേതമില്ലാത്ത സമരമാണതു. തോറ്റാലും ജയിച്ചാലും ലാഭം. അവർ അതു വിടരുതെന്നെ എനിക്കൊരു അപേക്ഷയുള്ളു. സമരത്തിൽ ഉറച്ചു നിന്നാൽ ആറന്മുളയ്ക്ക് പുറത്തുള്ള ഹിന്ദുക്കളെങ്കിലും സി.പി.എമ്മിനു അനുകൂലമായി നിൽക്കും. ഹൈന്ദവസംഘടനകൾക്കില്ലാത്ത ഒരു ആർത്മാർത്ഥത സി.പി.എമ്മിൽ ദർശിക്കും. ഹൈന്ദവവൊട്ടുകളുടെ ഷോർട്ടേജാണല്ലോ സി.പി.എമ്മിനെ പലപ്പോഴും തോൽ‌പ്പിക്കുന്നതു. ഈ ഇഷ്യു കൊണ്ടതു പരിഹരിക്കാം. നിയമസഭാ തെരെഞ്ഞെടുപ്പല്ലെ വരാൻ പോകുന്നതു. അതിൽ ഈ ഹൈന്ദവ ചിന്ത ഗുണകരമായി ഭവിക്കും. പക്ഷെ, സി.പി.എമ്മിന്റെ കാര്യമായതുകൊണ്ട് ഒന്നും പറയാൻ പറ്റത്തില്ല. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാൻ അവരോളം മിടുക്കുള്ളവർ വേറാരുമില്ലല്ലോ.