Friday, November 21, 2014

ശബരിമല തീർത്ഥാടനം : എന്തു തയ്യാറെടുപ്പുകൾ നാം നടത്തി?

ശബരിമലയിൽ പോകുന്നതു എന്തിനാണെന്നു ബുദ്ധിജീവികൾക്ക് ചോദിക്കാം. വിശകലനം ചെയ്യാം.മലയാറ്റൂരിൽ പോകുന്നതും വേണമെങ്കിൽ ചോദിക്കാം. അതിനപ്പുറം എന്തെങ്കിലും ചോദിക്കണമെന്നു വിചാരിച്ചാലും പരിപ്പൂവിറയ്ക്കുന്നതു കൊണ്ട് ബുദ്ധിജീവികൾ അടങ്ങുകയേ ഉള്ളു. അതുകൊണ്ടുതന്നെ അവരുടെ വിശകലനങ്ങളൊക്കെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത ചില ഏരിയാ കളിലേക്ക് ചുരുങ്ങും. അതാണു നല്ലതും.

വിഷയമതല്ല. ശബരിമലയിലേക്ക് ആളുകൾ വരുന്നുണ്ട്. ഓരോ വർഷവും അതു വർദ്ധിക്കുകയാണു ചെയ്യുന്നതു. ബുദ്ധിജീവികൾ തമിഴിലും തെലുങ്കിലും എഴുതാത്തതു കൊണ്ടാകും. എന്തായാലും മണ്ഡലകാലം തുടങ്ങിയാൽ കേരളത്തിന്റെ മട്ടുമാറും. ഏതാണ്ട് ഒരു മെഗാപൊളിയുടെ സ്വഭാവമുള്ളതാണു സാധാരണ കേരളം. സീസൺ തുടങ്ങുന്നതോടെ അതൊരു മെട്രോയുടെ ഭാവം ഉൾക്കൊള്ളും. വിശാലമായിക്കിടക്കുന്നതുകൊണ്ടും ആളുകൾ തങ്ങാത്തതുകൊണ്ടുമാണു അതിന്റെ സമ്മർദ്ദം മലയാളിക്ക് ബോദ്ധ്യപ്പെടാത്തതു.

ഇത്രയധികം ആളുകൾ കേരളത്തിലേക്ക് വരുമ്പോൾ കേരളത്തിന്റെ ആഭ്യന്തരമേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? മുൻപ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കെങ്കിലും? എല്ലാ‍വരും ഉറ്റുനോക്കുന്നതു ശബരിമലയിലെ ഭണ്ഡാരക്കണക്കുമാത്രമാണു. അതൊരു മതത്തിന്റെ പേരിൽ ചെലവെഴുതുന്നതിലാണു എല്ലാവർക്കും പ്രയാസം. അതെങ്ങനെ തടയാമെന്നാണു നോക്കുന്നതു.

ഇത്രയധികം ആളുകൾ വരുമ്പോൾ അതിനനുസരിച്ച് ആഹാരം, വെള്ളം, പൂജാസാധാനങ്ങൾ, വാഹനങ്ങൾക്കുള്ള ഇന്ധനം, എന്തിനു ബിവറേജസിലെ കുപ്പിവരെ വരെ ചെലവാകും. എല്ലാത്തിനും നികുതിയും ലാഭവുമുള്ളതാണു. എല്ലാ മലയാളികളും അതു പങ്കിട്ടെടുക്കുന്നുണ്ട്. അതു കേരളത്തിന്റെ സാമ്പത്തികരംഗത്തു സ്വാധീനവും ചെലുത്തും. റവന്യുവായും, നികുതിയായുമുള്ള വരവ് പ്രത്യേകം കണക്കാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിലും ഒന്നുമില്ല. നല്ലവരായ്ക എല്ലാവർക്കുമുണ്ട് എന്നതാണു സത്യം. ആകെക്കൂടി പ്രയാസമുണ്ടാകുന്നതു ട്രെയിനിൽ സീസൺ ടിക്കെറ്റെടുത്തു യാത്രചെയ്യുന്ന സർക്കാർ ഗുമസ്ഥന്മാർക്കാണു. സാമിമാർ തീവണ്ടികളിൽ തിക്കിക്കയറി വരും. അതൊക്കെ മലയാളിയുടെ സ്ഥായിയാ പുച്ഛം കൊണ്ട് കൈകാര്യം ചെയ്യാവുന്നതേയുള്ളു.

മണ്ഡലക്കാലം തുടങ്ങുമ്പോൾ ഏറ്റവുംകൂടുതൽ സമ്മർദ്ദം നമ്മുടെ വഴികൾക്കാണു. ആ മേഖലയാണു ഏറ്റവും അവഗണിക്കപ്പെട്ടിരിക്കുന്നതും. പൊട്ടിപ്പൊളിഞ്ഞതും, വേണ്ടത്ര വീതിയില്ലാത്തതുമായ നമ്മുടെ റോഡുകൾ ഇതുപോലൊരു സീസൺ താങ്ങാൻ കെല്പിച്ചാത്തതാണു. അതിലൂടെ അപരിചിതരായ ഡ്രൈവറന്മാർ വണ്ടിയോടിക്കുമ്പോൾ അപകടങ്ങൾ സ്വാഭാവികം. കഴിഞ്ഞദിവസം മുതൽ അത്തരം റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. ടാങ്കറുമായി കൂട്ടിമുട്ടി ഉണ്ടായ അപകടമായിരുന്നു ആദ്യത്തേതു . സാധാരണനിലയിൽ തന്നെ ടാങ്കർ സർവ്വീസുകൾ വേണ്ടത്ര അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ സീസണിലതു വർദ്ധിക്കാതെ നോക്കണം.

മതവും, ഭക്തിയും വിട്ടിട്ട് മനുഷ്യനെക്കുറിച്ച് ചിന്തിക്കു. അയ്യപ്പന്മാർ റവന്യൂ ഉണ്ടാക്കിത്തരുന്നുണ്ടെങ്കിൽ അവർക്ക് സൌകര്യങ്ങളും ചെയ്തുകൊടുക്കണം. അതാണു മര്യാദ. അപകടങ്ങളിൽ പെടാതെ അവരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്. പി.ഡബ്ലു.ഡിയും, മോട്ടോർ വാഹനവകുപ്പും ഒന്നു ശ്രദ്ധിച്ചാൽ മതി. കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. അതുപോലെ ആരോഗ്യവകുപ്പും, നികുതിവകുപ്പും അളവും തൂക്കവും വകുപ്പും ഇടപെടണം. കച്ചവടമൊക്കെ വർദ്ധിക്കുമ്പോൾ അതിന്റെ ഗുണം എല്ലാവർക്കും കിട്ടുന്നതാണു. എല്ലാ മതങ്ങൾക്കും കിട്ടും. നിരീശ്വരവാദികൾക്കും കിട്ടും. അപ്പോൾ ഉപഭോക്താക്കൾക്ക് വേണ്ട സംരക്ഷണം കൊടുക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണു. കേരളത്തിൽ വന്നാൽ സംരക്ഷണവും, ആദരവും കിട്ടുമെന്നറിഞ്ഞാൽ അവരുടെ ആത്മവിശ്വാസം വളരും. അതു നമുക്ക് ഗുണമാവുകയേ ഉള്ളു

ഇതിനൊക്കെ പകരം, മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടും, കേരളം വെള്ളത്തിൽ മുങ്ങിപ്പോകുമെന്നൊക്കെ ആശങ്കപരത്തി ആളുകളെ അകറ്റുന്നതു വെറും കടിയാണു. വെടിപ്പായി പറഞ്ഞാൽ പൈശൂനം. അസൂയകൊണ്ടോ അത്യാഗ്രഹം കൊണ്ടോ ഇല്ലാത്തതു പരഞ്ഞുണ്ടാക്കൽ. അതുവഴി നാം കേരളത്തിനെ ലില്ലിപ്പുട്ടാക്കുന്നു.

No comments: