Tuesday, May 28, 2013

ഈ മനുഷ്യർ എന്തിനിങ്ങനെ ജീവിക്കുന്നു?

ഇന്നലെ സായാഹ്നം ജനിച്ചുവളർന്ന നാട്ടിലായിരുന്നു. നൂറനാട്. അവിടെ കുറച്ചു തെങ്ങുണ്ട്. തേങ്ങയ്ക്കിപ്പോൾ 8-10 രൂപയൊക്കെ വിലയാണു. പത്തിരുനൂറ് തേങ്ങകിട്ടി. 125 എണ്ണം എടുത്തു. അത്രയേ കാറിൽ കയറു. ബാക്കി അവിടെ കൊടുത്തു. തേങ്ങാക്കച്ചവടക്കാരാരും വന്നില്ല. ചുറ്റുപാടുമുള്ളവർക്ക് മാർക്കറ്റ് വിലയ്ക്ക് കൊടുക്കുകയായിരുന്നു. വരുന്നവർക്ക് തേങ്ങാ തെരെഞ്ഞെടുക്കാം. അഭ്യസ്തവിദ്യർ ഒന്നു രണ്ടു പേർ വന്നു. തിരിവൊന്നും കൂടാതെ കണ്ട തേങ്ങ പെറുക്കിയിട്ട് വിലയും തന്നു പോയി. ഒടുവിലായിരുന്നു ഒരമ്മച്ചിയുടെ ഊഴം. അവർ ശ്രദ്ധാപൂർവ്വം പരിശോധിച്ചാണു തേങ്ങയെടുക്കുന്നത്. ആദ്യമെല്ലാമൊന്നു കുലുക്കി നോക്കി ചിലത് മാറ്റി വയ്ക്കും. അവയിൽ നിന്നും തൃപ്തിയായവ തിരഞ്ഞെടുത്തു. പണം തരുമ്പോഴും ഒരു ഇറുക്കിപ്പിടുത്തം. ഇത്രേം വേണോ മോനേ എന്ന ഭാവത്തിൽ. അമ്മച്ചി തന്ന പണം ഞാൻ എണ്ണിനോക്കിയില്ല. പോകാൻ നേരം ഒരു തേങ്ങാ ഡിസ്കൌണ്ട് കൊടുക്കുകയും ചെയ്തു. അമ്മച്ചി തെളിഞ്ഞ ഒരു ചിരി സമ്മാനിച്ചു. എനിക്കു വല്ലാ‍ത്ത സന്തോഷം തോന്നി. എത്രയോ കാലത്തിനു ശേഷമാണു സ്വാഭാവിമായി ഒന്നു സന്തോഷിക്കാൻ കഴിയുന്നത്................

ഞാൻ പറയാൻ വന്നത് അതല്ല. അഭ്യസ്തവിദ്യർ യാതൊരു തിരിവും കൂടാതെ തേങ്ങയെടുത്തപ്പോൾ അമ്മച്ചി എന്തുകൊണ്ടാണു പരിശോധിച്ചു മാത്രം തേങ്ങയെടുത്തത്? ആദ്യത്തെക്കൂട്ടർ സ്കൂളിലും യൂണിവേഴ്സിറ്റികളിലുമൊക്കെ പോയി പഠിച്ചവരാണു. വലിയ ബിരുദങ്ങൾ ഉണ്ട്. നല്ല ജോലിയുണ്ട്. അവർ ഏതുകാര്യവും ശാസ്ത്രീയമായി കാണാൻ താല്പര്യപ്പെടുന്നവരാണു. എന്നിട്ടും തേങ്ങാ പരിശോധിച്ചെടുക്കാൻ അവർക്ക് കഴിയുന്നില്ല. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അമ്മച്ചി അതൊക്കെ ചെയ്യുകയും ചെയ്യുന്നു. സ്വർണ്ണത്തിന്റെയും തുണിയുടേയും മൊബൈലിന്റേയും കറിന്റെയുമൊക്കെ കാര്യം വരുമ്പോൾ ആധുനികന്റെ വിജ്ഞാനം അപാരമാണു. എതൊരു അനാലിസിസ്. എന്തൊരു കമ്പാരിസൺ. പക്ഷെ അവനവന്റെ ഉള്ളിലേക്ക് പോകണ്ട തേങ്ങയുടെ കാര്യം വന്നപ്പോൾ വെറും മക്കു! തേങ്ങയെപ്പറ്റി ഇവർക്കൊരു ചുക്കുമറിയില്ല.

പച്ചക്കറിക്കടയിൽ പോകുമ്പോൾ വെണ്ടക്കയുടെ നല്പ് തീരുമാനിക്കാനോ, മുളകിന്റെ വാട്ടം നിശ്ചയിക്കാനോ കഴിവില്ലാത്തവരാണു ഈ ആധുനികർ. ലെഡ് വിഷമാണെന്നറിഞ്ഞിട്ടും കണ്ണിലെഴുതുന്ന കൂട്ടർ. (ഐ ലൈനറുകൾ). ഹീറ്റിങ്ങിൽ പ്രശ്നമുണ്ടാക്കുന്ന സിന്തറ്റിക്ക് പാഡുകൾ ചൂടുകൂടിയ സ്ഥലത്തു കെട്ടിവയ്ക്കുന്നവർ. അതു കാൻസർ ഉണ്ടാക്കിയാലും അവർക്ക് ഓടുകയും ചാടുകയും ചെയ്താൽ മതി. വിലയും, നികുതികളും, പരസ്യക്കൂലിയും ലാഭവും കഴിഞ്ഞ് സാധനത്തിന്റെ വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന ബ്രാൻഡ് കറിപ്പൊടികൾ വാങ്ങുന്ന അഭ്യസ്ഥവിദ്യർ ലോകത്ത് വേറെവിടെക്കാണും? റോമറ്റീരിയലിനേക്കാൾ കുറഞ്ഞവിലയ്ക്ക് പ്രോഡക്റ്റ് കിട്ടുമെന്നു വിശ്വസിക്കുന്ന വിഡ്ഡികളല്ലെ ഇവർ. ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ആർക്ക് എന്തു ഗുണം? കച്ചവടക്കാർക്കല്ലാതെ .

അമ്മച്ചിയുടെ അറിവ് ജീവിതത്തിനുള്ളതായിരുന്നു. ഉള്ളിൽക്കഴിക്കേണ്ടത് നല്ലതായിരിക്കണമെന്നു അവർക്ക് നിർബ്ബന്ധമുണ്ട്. തേങ്ങയായാലും മാങ്ങയായാലും അവർ കണ്ടും തിരഞ്ഞുമേ എടുക്കു അതിനുള്ള അറിവ് അവർ സായത്തമാക്കിയിരുന്നു. അതു പ്രയോഗിക്കാൻ അവർ ലജ്ജിച്ചില്ല. ആ അറിവ് അവരുടെ തലമുറയിൽ എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ആരോഗ്യവുമുണ്ടായിരുന്നു. കച്ചവടക്കാരുടെ ഇരകളുടെ ഈ തലമുറയ്ക്കോ? ആശുപത്രികൾക്കുള്ള ഫീഡറാണു ഇന്നത്തെ ജന്മം. കച്ചവടത്തിന്റെ അവസാനത്തെ വാതിലാണല്ലോ ആശുപത്രികൾ. അതിനപ്പുറം പട്ടട.

ഈ മനുഷ്യർ എന്തിനിങ്ങനെ ജീവിക്കുന്നു?

Saturday, May 25, 2013

മഴ : പരിഭവങ്ങൾ............പരാതികൾ

രാവിലെ തന്നെ മഴ തുടങ്ങി. മഴയ്ക്കൊപ്പം പരാതികളും. ഇതുവരെ കടുത്ത ചൂടിനെ ശപിച്ചിരുന്ന മനസുകൾ “നശിച്ച മഴ” എന്നു പെട്ടെന്നു പറഞ്ഞു. കുടയെടുക്കാൻ മറന്നവർ അസ്വസ്ഥരായി. കുട്ടികൾ ഉള്ളവർ ആശങ്കപ്പെട്ടു.

ആളുകളുടെ ഓരോ രൂപങ്ങളിലേക്ക് ഞാൻ എന്നെതന്നെ സന്നിവേശിപ്പിച്ച് ഒരു നാടകം സങ്കല്പിച്ചു നോക്കി. എന്തു കൊണ്ടാണു നമ്മൾ മഴയെ വെറുക്കുന്നത്? ഒരു കാരണം ഡ്രസ്സ്കോഡാണെന്നു മനസു പറഞ്ഞു.

വിലകൂടിയ പാന്റ്സും ഷർട്ടും. അതു നനയുന്നതു അസ്വസ്ഥതയുണ്ടാക്കും. അതിന്റെ വിലയേ ഓർത്താണു അസ്വസ്ഥത. നനഞ്ഞ വസ്തവുമായി കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നത് സുഖകരമല്ല. മഴയേക്കാൾ വിലകൂടിയ കാറാണു നമ്മൾ ഉപയോഗിക്കുന്നത്. പണിസ്ഥലത്തെത്തുമ്പോൾ “നനഞ്ഞോ” എന്നു ചോദിക്കുമ്പോൾ അതിൽ പരിഹാസം പതിയിരിക്കുന്ന പോലെ തോന്നും. നനഞ്ഞത് കണ്ടാൽ ചിലരുടെ ശാസ്ത്രബോധമുണരും. അവർ കെമിസിട്രിയും ഫിസിയോളജിയുമൊക്കെ പറഞ്ഞ് രോഗങ്ങൾ ഉണ്ടാകുമെന്നു പേടിപ്പിക്കും. വെയിൽ കൊള്ളുന്ന പോലെയല്ല മഴനനയുന്നത്...............

മനസ് പഴയ കാലങ്ങളിലേക്ക് വണ്ടി കയറുന്നു..... ഒറ്റത്തോർത്തും തൊപ്പിപ്പാളയുമണിഞ്ഞ് മഴയിലൂടെ നടന്ന കാലം. കുടകൾ വന്നിട്ടില്ല. ചേമ്പിലയോ തോർത്തോ ഉപയോഗിച്ചിരുന്നവരുമുണ്ട്. തലനനയാതെ നോക്കിയാലും ഉടൽ മഴയിൽ കുതിരും. നനഞ്ഞൊലിച്ച് ചാലു കീറും. തടഞ്ഞുനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനോ, വേണ്ടയിടത്തേക്ക് വെള്ളം കേറ്റാനോ. ചരിഞ്ഞുപോയ ചെടികൾ നിവർത്തി നിർത്താനും മഴനനയണം. കുട്ടികളൊക്കെ ആർത്തു വിളിച്ച് തോട്ടിലേക്ക് ചാടും. മീൻപിടുത്തത്തിന്റെ ആഘോഷമാണു. അന്നൊന്നും ആർക്കും ഈ മഴയെ ഭയമില്ലായിരുന്നു. ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒരു പ്രകൃതി പ്രതിഭാസമായിരുന്നു അന്നു മഴ. ആർക്കും വേണ്ടാത്ത ബന്ധുവിനെപ്പോലെ വന്നു പോകുന്ന ഒന്നായി ഇന്നു മഴ. പണ്ടുണ്ടായിരുന്ന ഉത്സാഹം ഇന്നു മഴയ്ക്കു നഷ്ടമായി എന്നും തോന്നുന്നു.

ആധുനികനു മഴ ഗൃഹാതുരത്വം പൂണ്ടിരിക്കാനുള്ള ഒരു വിഷയം മാത്രമായി. അവന്റെ വസ്ത്രധാരണത്തെ, പ്രവർത്തികളെ, യാത്രകളെയൊക്കെ നിഷേധിക്കുന്ന ഒന്നാണു ഇന്നു മഴ. ആവശ്യമുള്ളതുകൊണ്ടു മാത്രം മഴ പെയ്യാതിരിക്കണമെന്നു പറയുന്നില്ല.

മഴയ്ക്കുമുണ്ട് പരിഭവങ്ങൾ. പരാതികൾ. നനയ്ക്കാനുള്ള ചെടികൾ കുറഞ്ഞില്ലെ. കിണറുകളും കുളങ്ങളും മൂടിപ്പോയില്ലെ. പശുക്കളും മൃഗങ്ങളും മനുഷ്യരേപ്പോലെ അടച്ചിട്ട മുറികളിലേക്ക് മാറിയില്ലെ. പെയ്യുമ്പോൾ മനുഷ്യനു മടുപ്പ്. പിന്നെ എന്തിനു പെയ്യണം?


മഴയ്ക്കൊരു മനസുണ്ടെങ്കിൽ അതു ഇതെല്ലാം കാണുന്നുണ്ടാകില്ലെ? പിന്നെ, പെയ്താലെന്ത് പെയ്തില്ലെങ്കിലെന്തു എന്നു മഴയ്ക്ക് തോന്നിയാൽ അതിനെ കുറ്റം പറയാനാകുമോ?

Thursday, May 23, 2013

പെരുന്തൽമണ്ണയിൽ നിന്നൊരു കത്തു

രാവിലെ അണുവലയിലെ തപാൽ‌പ്പെട്ടി തുറന്നപ്പോൾ പെരുന്തൽമണ്ണയിൽ നിന്നു ഒരു എഴുത്തുണ്ടായിരുന്നു. മാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രോഗം ആരോപിയ്ക്കപ്പെട്ട് കിടക്കയെ ശരണം പ്രാപിച്ച ഒരു കൌമാരത്തിലെത്തിയ ഒരു കുട്ടിയുടേതാണു.

“.............അങ്കിളിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കാറുണ്ടെങ്കിലും പലതും മനസിലാകാറില്ല. എന്നാലും വായിക്കാൻ രസമുണ്ട്. ഫേസ്ബുക്കിൽ വന്ന കാലം മുതൽ വായിക്കുന്നു. ഞാൻ bed ridden ആണു. #$%^& ആണു അസുഖം. അച്ഛൻ വാങ്ങിത്തന്ന ഈ ലാപ്പാണു പുറം‌ലോകവുമായുള്ള എന്റെ ഒരു ബന്ധം. കഴിഞ്ഞ ദിവസം രഞ്ജിനെച്ചേച്ചിയേക്കുറിച്ച് അങ്കിൾ ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ. അതുവായിച്ച് ഞാൻ പൊട്ടിച്ചിരിച്ചു പോയി. എന്റെ ചിരി കേട്ട് അമ്മ ഓടി വന്നു. അമ്മയെ ഞാൻ പോസ്റ്റ് കാണിച്ചു കൊടുത്തപ്പോൾ അമ്മയും ചിരിച്ചു. അച്ഛനും ചേച്ചിക്കും അതു intresting ആയി. ചേച്ചി ഇത്തിരി ഗമയുള്ള ആളാ. അതു നേരത്തെ കണ്ടതാണെന്നു പറഞ്ഞു. ഞാനൊന്നു ചിരിച്ചു കണ്ടതിൽ വീട്ടിൽ എല്ലാർക്കും സന്തോഷം. വല്ലാത്ത വേദനയും മരുന്നു കഴിപ്പുമായി ഞാൻ തളർന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ രക്ഷപ്പെടാമെന്നാണു ഡോക്ടറന്മാർ ഇപ്പോൾ പറയുന്നത്. അങ്കിൾ എന്റെ അസുഖം മാറില്ലെ? എന്തായാലും അങ്കിളിന്റെ ആ പോസ്റ്റ് കിടുവാണു. ഇടയ്ക്കിടെ അതുപോലുള്ളതിടണെ...........”

ആ കുട്ടി രാവിലെ വലിയൊരു ഓർമ്മപ്പെടുത്തലാണു നടത്തിയത്. വെറുതെയെങ്കിലും അതിനെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞു. ഇങ്ങനെയുള്ള വിനിമയമൂല്യം ഉണ്ടെന്നറിയുമ്പോഴാണു നാം മനുഷ്യരാകുന്നത്. ഞാൻ മനുഷ്യനായി. കുട്ടി വേഗം സുഖം പ്രാപിക്കും. പ്രാർത്ഥനകൾ ...........

Monday, May 6, 2013

അദിതി നൽകുന്ന പാഠം

ഒരാഴ്ച മുൻപാണു അദിതി എന്ന കൊച്ചുകുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. അച്ഛനും വളർത്തമ്മയും ചേർന്നു ചെയ്തൊരു കുറ്റമായാണു പോലീസ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതൊരു ക്രൈം മാത്രമായി കാണാനല്ല നമുക്ക് താല്പര്യം. കുറ്റത്തിനു പിന്നിലെ പ്രേരണയെ പലരും കുട്ടിയുടെ പിതാവിന്റെ ജാതിയുമായി ബന്ധപ്പെടുത്തി ആസ്വദിക്കാൻ ശ്രമിച്ചപോലെ തോന്നി. കുറ്റകൃത്യത്തേക്കാൾ അച്ഛനമ്മമാരുടെ പശ്ചാത്തലത്തിനാണു മാദ്ധ്യമങ്ങൾ പ്രാധാന്യം നൽകിയത്. പിതാവ് ജനിച്ച ബ്രാഹ്മണസമുദായത്തിന്റെ വികലമായ കാഴ്ചപ്പാടാണു ആ മരണത്തിനു ഇടയാക്കിയതെന്നു പലരും സൂചിപ്പിച്ചു. യോഗക്ഷേമസഭയ്ക്ക്  പോലും പക്ഷെ അതിലൊരു വിഷമവും തോന്നിയതായി എവിടെയും കണ്ടില്ല. വയ്യാത്ത കുഞ്ഞങ്ങളെ കൊല്ലാമെന്ന രീതി ആ സമുദായത്തിലുണ്ടോ? പിതാവ് ഭാര്യയായി സ്വീകരിച്ച സ്ത്രീ അന്യമതസ്ഥയാണു. എന്നു മാത്രമല്ല മുൻപ് രണ്ടുതവണ വിവാഹിതയായവരുമാണവർ. അതിലൊരാൾ ബ്രാഹ്മണനുമായിരുന്നു. കടുത്ത യാഥാസ്ഥിതിക സ്വഭാവമുള്ള ഒരു ജാതിയിൽ പെട്ടയാൾ ഒരു അന്യമത്സ്ഥയെ, അതും രണ്ടുവിവാഹങ്ങൾ കഴിഞ്ഞ ഒരു സ്ത്രീയെ, ഭാര്യയായി സ്വീകരിക്കുന്നത് പുരോഗമനപരമാണെന്ന ഒരു വാദമല്ലെ യഥാർത്ഥത്തിൽ ഉണ്ടാകേണ്ടത്? അതാരും പറഞ്ഞതുമില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കുറേക്കാലമായി തുടർന്നു വരുന്ന ഒരു വാർത്താപ്രചരണ രീതിയാണു. ഭൂരിപക്ഷത്തിൽ പെട്ട ഒരാൾ തെറ്റ് ചെയ്താൽ ആ‍ കുറ്റം അയാളുടെ സമുദായത്തിനു മൊത്തമായി വരും. ഇത്തരം കുറ്റകൃത്യങ്ങൾ വ്യക്തിനിഷ്ഠമാണു. അതിനു സമുദായത്തിന്റെയോ മതത്തിന്റേയോ പങ്ക് വിരളമാണു. അന്യമതസ്ഥയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയാണു ഇയ്യാൾ ചെയ്തത്. അപ്പോൾ അയാൾ സ്വസമുദായത്തിന്റെ ആചാരങ്ങളെ ഓർമ്മിച്ചില്ല. അയാളെ നയിച്ചതു വ്യക്തിനിഷ്ഠമായ പ്രേരണകൾ മാത്രമായിരുന്നു. അങ്ങനെ ജീവിച്ചു പോരുന്നതിൽ സമുദായമോ പൊതുസമൂഹമോ തെറ്റുകണ്ടില്ല. അപ്പോഴാണു കുറ്റം കൃത്യം നടക്കുന്നത്. പക്ഷെ തെറ്റ് ഉടലെടുത്തുടൻ അതു സമുദായത്തിനു നേർക്കുള്ള വിരൽചൂണ്ടലായി മാറുകയും ചെയ്തു. ഇത്തരം തെറ്റുകൾ സമുദായം പ്രേരിപ്പിച്ചുണ്ടാകുന്ന കുറ്റമായി കാണാൻ പ്രയാസമാണു. എന്നു തന്നെയല്ല മതങ്ങൾ പറയുന്നത് ഇതൊന്നുമല്ല. അതാരും ശ്രദ്ധിക്കാറില്ല. ഒരു മതസ്ഥനായതു കൊണ്ട് ആ മതത്തിൽ പെട്ട വ്യക്തി ചെയ്യുന്ന തെറ്റ് അതിന്റെ പേരിൽ ചുമ്മാ ചാർത്തിക്കൊടുക്കുകയാണു. വ്യക്തികൾ മതത്തിന്റെ പേരു പറഞ്ഞ് ചെയ്യുന്ന കുറ്റകൃത്യങ്ങളെ നാം തീവ്രവാദത്തിലാണു പെടുത്തിയിരിക്കുന്നത്. ഇതു അത്തരത്തിലൊരു കുറ്റമായിരുന്നോ? ഈ കുറ്റാരോപിതൻ ജനിച്ച സമൂഹത്തിൽ അനേകം ആളുകൾ നല്ലമനസ്സോടെ ജീവിച്ചു വരുന്നുണ്ട്. അവർക്ക് ആധുനികരെപ്പോലെ ചിന്താശേഷി ഇല്ലായിരിക്കും. പക്ഷെ അവർ വിശ്വാസപൂർവ്വം ജീവിക്കുകയാണു. അതു മനസിലാക്കാതെയാണു എല്ലാവരും ആ സമുദായത്തിനു മീതേ കുറ്റം ആരോപിക്കുന്നത്. തന്മൂലം ആ സമുദായത്തിലെ പാവങ്ങൾ അവർ അറിയാതെ തന്നെ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. അത്തരമൊരു ആരോപണം സാമൂഹികമായി ഒരു അവമതി ആ സമൂഹത്തിലെ അംഗങ്ങളിൽ ഉണ്ടാക്കുന്നു. അതു കാണാനുള്ള മാനസിക വലുപ്പം നമുക്കെന്തു കൊണ്ടാണു ഇല്ലാതെ പോകുന്നത്? തീവ്രവാദത്തിന്റെ കാര്യത്തിൽ മുസ്ലീം സമുദായം ഈ വാർത്താ രീതിയുടെ ഒരിരയാണു. അതും തീവ്രവാദത്തിൽ മാത്രമാണെന്നു ഒർക്കുക.

ഇതരമതത്തിൽ പെട്ട തെറ്റുകാർ ഉണ്ടാകുക. അവരെ അടയാളപ്പെടുത്തുന്ന രീതി വ്യത്യസ്ഥമായിരിക്കുക എന്നത് അപകടകരമായ ഒരു സംഗതിയാണു. ഇന്ന മതസമൂഹത്തിൽ നിന്നാണു നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പീനൽ കോഡ് മാത്രമേ ബാധകമാകൂ. വേറൊന്നിൽ നിന്നാണെങ്കിൽ സോഷ്യൽകോഡ് കൂടിപരാമർശിക്കപ്പെടും എന്ന അവസ്ഥവരുമ്പോൾ രണ്ടാമത്തെക്കൂട്ടരിലുണ്ടാകുന്ന അധമബോധം രൂക്ഷമായിരിക്കും. നിങ്ങൾക്ക് സുരക്ഷിതത്ത്വം നൽകുന്നത് ഇപ്പോൾ നിങ്ങൾ ജീവിക്കുന്ന രീതിയല്ല എന്നതാകും അതു പുറമേക്ക്  നൽകുന്ന സന്ദേശം. ഇതു അവരുടെ സാമുദായിക ഭദ്രതയെ തകർക്കും. ഇന്ത്യൻ ഭരണഘടമയ്ക്കും ശിക്ഷാനിയമത്തിനും അതീതമാണു അത്തരം അടയാളപ്പെടുത്തലുകൾ.

മുൻപ് സന്തോഷ് മാധവൻ തെറ്റുകാരനായപ്പോൾ അതിന്റെ പാപഭാരമേൽക്കേണ്ടി വന്നത് ഇന്ത്യൻ സന്യാസി സമൂഹമായിരുന്നു. അയാൾക്ക് ഇന്ത്യൻ സന്യാസി സമൂഹത്തിന്റെ ഏതെങ്കിലും പാരമ്പര്യം ഉണ്ടോ എന്നു നോക്കാതെയാണു അയാളുടെ പേരിൽ എല്ലാ സന്യാസിമാരേയും ആക്ഷേപിച്ചത്. ശാശ്വതീകാനന്ദയ്ക്കു നേരെ മാദ്ധ്യമങ്ങളും പൊതുസമൂഹവും അവഹേളനം ചൊരിയുമ്പോൾ ഇതര സന്യാസത്തിൽ പെട്ട രണ്ടു പുരോഹിതന്മാർക്കെങ്കിലും എതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുകയായിരുന്നു. ശ്വാശതീകാനന്ദയെ ആഘോഷപൂർവ്വം ജനങ്ങളിൽ എത്തിച്ചിരുന്ന ഒരു മാദ്ധ്യമത്തിന്റെ കുടുംബവഴക്ക് അക്കാലത്തു നടക്കുന്നുണ്ടായിരുന്നു. അതിനു മാദ്ധ്യസ്ഥം വഹിക്കാൻ ക്ഷണിച്ചു കൊണ്ടുവന്നത് അക്കാലത്തേ പ്രമുഖനായ ഒരു ഇന്ത്യൻ സന്യാസിയേയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രാഭവത്തിനൊപ്പം ഇന്ത്യൻ സന്യാസത്തിന്റെ ശ്രേഷ്ഠതയും അംഗീകരിച്ചു കൊണ്ടായിരുന്നു ആ മാദ്ധ്യസ്ഥം എന്നു എല്ലാവർക്കും അറിവുള്ളതാണു.

ഒരു വിഭാഗത്തോട് കാണിക്കുന്ന ഇത്തരം ഋണാത്മക മനോഭാവം ആരും തന്നെ രാഷ്ട്രീയപ്രവർത്തകരോടോ മറ്റുള്ളമതങ്ങളുടെ കാര്യത്തിലോ കാണിക്കാറില്ല. എല്ലാപാർട്ടികളിൽ പെട്ടവരും വാണിഭവങ്ങളിൽ പെട്ടിട്ടുണ്ട്. എന്നിട്ടും ആ പാർട്ടിയിലെ അംഗങ്ങൾ മൊത്തമായി അപലപിക്കപ്പെടുന്നത് ഇന്നേ വരെ നാം കണ്ടിട്ടില്ല. പ്രമുഖരായ ഒരുപിടി ന്യൂനപക്ഷ നേതാക്കന്മാർ ആരോപണവിധേയരായപ്പോഴും അവരുടെ സമുദായങ്ങളേയോ അവരുൾപ്പെട്ട രാഷ്ട്രീയകക്ഷികളേയോ അപകീർത്തിപ്പെടുത്താൻ ആരും തുനിഞ്ഞില്ല. കൊലക്കുറ്റമുൾപ്പെടെ തെറ്റുകൾ ആരോപിക്കപ്പെട്ട പുരോഹിതന്മാർ ഇവിടെ ഉണ്ടായിട്ടും ഭൂരിപക്ഷമതം ആക്രമിക്കപ്പെടുന്നതുപോലെ ആക്രമിക്കപ്പെട്ടു കണ്ടതുമില്ല. ഇതൊന്നും കാണിക്കാനും പാടില്ല. ആ കീഴ്വഴക്കം ബാക്കിയുള്ളവർക്കു കൂടി ബാധകമാക്കണ്ടെ?
അങ്ങനെ ചെയ്യാതെ വരുമ്പോൾ ഈ പ്രചരണ രീതിക്ക് പിന്നിൽ അനഭിലഷണീയമായ ഗൂഡാലോചന ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല. ഒരു വ്യക്തി കുറ്റം ചെയ്തിട്ട് അതിന്റെ പാപം മുഴുവൻ അയാളുടെ സമൂഹത്തിനു മുകളിൽ വച്ചു കെട്ടുന്നത് ആ സമുദായത്തിന്റെ ഭദ്രതനശിപ്പിക്കാനാണെന്നു തോന്നിപ്പോകും. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് ഏതു കുറ്റവാളിയേയും നിർവ്വചിക്കാമെന്നിരിക്കെ, അതിനു പുറത്തു പോയി ഒരു സമൂഹത്തെ തന്നെ കുറ്റവാളികളായി ചിത്രീകരിക്കുന്ന രീതി ആശാസ്യമാണോ എന്നു പുരോഗമനവാദികൾ ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Sunday, April 14, 2013

കാൻസർ എന്ന കച്ചവടം

കാൻസറിനേക്കുറിച്ച് ഒരു മാദ്ധ്യമം ഒരു അന്വേഷണാത്മ റിപ്പോർട്ട് (അതോ മാർക്കെറ്റിങ്ങ് ഫോളിയോയോ?) പ്രസിദ്ധീകരിച്ചിരുന്നു. അതിനു അനുബന്ധമായി ഒരു കാൻസർ ചികിത്സാ സ്ഥാപനത്തിന്റെ (വിശ്വസീയമായ എല്ലാ പരാമീറ്ററുകളുമുള്ള) പി.ആർ.ഒ എഴുതിയ കത്ത് വളരെ പ്രാധാന്യത്തോടെ ആ മാദ്ധ്യമം ഇടുകയും ചെയ്തു. ടിയാൻ അതിൽ എഴുതിയിരിക്കുന്നത് എല്ലാവരും മനസ്സിരുത്തി വായിക്കേണ്ടതാണു. എന്നിട്ട് അതിന്റെ സന്ദേശം ഉൾക്കൊള്ളണം. അങ്ങനെ കേരളത്തിൽ കാൻസർ രോഗികൾ നിറയണം.

കാൻസർ വരുന്നതു കൊണ്ട് കുറഞ്ഞത് 4 ഗുണമുണ്ടെന്നാണു ടിയാന്റെ അഭിപ്രായം.

1.ശിഥിലമായ ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാൻസർ ഉപകരിക്കും.

2.പിശുക്കന്മാരുടെ പിശുക്ക് കാൻസറ് വരുന്നതോടെ അസ്തമിക്കും (അതിനു സംശയമുണ്ടോ? ചെലവ് അത്രയ്ക്കില്ലെ? അല്ലെങ്കിൽ തന്നെ നാലഞ്ചു കീമോ കഴിയുമ്പോൾ ഈ സമ്പാദിച്ചു കൂട്ടിയതൊക്കെ എന്തിനാണെന്നു ആർക്കും തോന്നിപ്പോകും)

3.അച്ഛനോ അമ്മയ്ക്കോ കാൻസർ വന്നു മരിച്ചാൽ ശേഷക്കാർ ഉദാരമതികളാകും.

4.കാൻസർ രോഗം ശരീരാധിഷ്ഠിത കാമത്തിൽ നിന്നും മനുഷ്യനെ ആത്മാധിഷ്ഠിതമായ പ്രേമത്തിലേക്കുയർത്തും. (ദൈവമേ സകല പീഡകർക്കും വൈകിയാണെങ്കിലും കാൻസർ വര............ വയ്യ. അവർക്കാണെങ്കിൽ പോലും രോഗം വരാൻ പ്രാർത്ഥിക്കാൻ വയ്യ)

ഈ കത്തുവായിച്ചപ്പോൾ ആ അവിയൽ‌പ്പാട്ടാണു ഓർമ്മ വന്നത്.

“അപ്പങ്ങളെമ്പാടുമൊറ്റയ്ക്ക് ചുട്ടമ്മായി............. കച്ചോടം പൂട്ടിയപ്പോൾ വട്ടായിപോയി.“

ആശുപത്രിക്കച്ചവടം പൂട്ടിപ്പോകുന്നതിന്റെ വട്ടിലാണോ ഇങ്ങനെ കത്തെഴുതിയത്? സാമാന്യ മനുഷ്യസ്നേഹമെങ്കിലും ഉള്ള ആർക്കും ഇതിനു കഴിയുമെന്നു തോന്നുന്നില്ല. മെഡിക്കൽ വ്യവസായത്തിൽ കടുത്ത അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു എന്നു മനസിലാക്കാൻ ഈ കത്തുപകരിക്കും.

ആദ്യകാലത്തു രോഗത്തിന്റെ ഭീകരത പരത്തിയും, പിന്നീട് പുണ്യാളന്മാരായ ചില ഡോക്ടറന്മാരേ അവതരിപ്പിച്ചുമാണു ഈ രോഗത്തിന്റെ കച്ചവടം നടത്തിയിരുന്നത്. പക്ഷെ പാശ്ചാത്യനാടുകളിൽ തന്നെ ഇതു രോഗമാണോ അതോ ആശുപത്രിക്കച്ചവടത്തിലൂടെ വളർന്നു വികസിച്ച ഒരു അവസ്ഥയണോ കാൻസർ എന്ന സംശയം ഉടലെടുത്തു. ചില ഡോക്ടറന്മാർ ആ വഴിക്കുള്ള പഠനത്തിനു ഇറങ്ങിത്തിരിച്ചു. പല സാധാരണ രോഗങ്ങളേയും ആശുപത്രികൾ കാൻസറിലേക്ക് വളർത്തിയെടുക്കുകയാണെന്ന നിഗമനത്തിലാണു അവർ എത്തിയത്. നിങ്ങൾ ഉപയോഗിക്കുന്ന മിക്കമരുന്നുകളും കാൻസർരോഗ സാദ്ധ്യതയുള്ളതാണെന്നു പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലെ? അതുപോലെ തന്നെ കാൻസർ രോഗബാധയ്ക്ക് കൃത്യമായ ഒരു രീതി കണ്ടെത്താനും കഴിഞ്ഞില്ല. ഒരു തവണ പറയുന്ന കാരണമല്ല അടുത്തതവണ ഗവേഷകർ കണ്ടെത്തുന്നത്.

കാൻസർ വന്നാൽ ചികിത്സ കൊണ്ട് ഭൂരിപക്ഷത്തിനും ഗുണമൊന്നും കിട്ടാറില്ല. രക്ഷപ്പെടുന്നവർക്ക് അംഗവൈകല്യമോ വൈകൃതമോ ആണു ഫലം. ഏറിയപേർക്കും മരണം ഉറപ്പ്. ആധുനിക കാൻസർ ചികിത്സയിൽ ആളുകൾ മടുത്തുതുടങ്ങുകയും സമാന്തര ചികിത്സാരീതികൾ അന്വേഷിച്ചു പോവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷവും തുടർന്നു ഉണ്ടാകാൻ തുടങ്ങി. കാൻസർ ആശുപത്രികളേക്കാൾ ഇന്നു പാലിയേറ്റീവ് കേന്ദ്രങ്ങളാണു കൂടുതൽ. ഇപ്പോൾ ജനത്തിനു കാര്യങ്ങൾ വ്യക്തമാന്നു. ഇവർ ചികിത്സിച്ചിട്ട് ഫലമില്ല.

ഏതാണ്ട് 5000 കൊല്ലം മുൻപ് തന്നെ കാൻസറിനെ പ്രാചീനർ തിരിച്ചറിഞ്ഞിരുന്നു. യവനശാസ്ത്രത്തിലും ആയുർവ്വേദത്തിലും അതിന്റെ സൂചനകൾ കാണാം. രോഗകാരണവും ചികിത്സയും പല പ്രാചീന ഇന്ത്യൻ, ഗ്രീക്ക, പെർഷ്യൻ വൈദ്യഗ്രന്ഥങ്ങളിൽ ഉണ്ട്. കോശങ്ങളുടെ അകാലവാർദ്ധക്യമായിട്ടാണു ആയുർവ്വേദം കാൻസറിനെ കാണുന്നത്. ഇന്നിപ്പോൾ മോഡേൺ മെഡിസിനും ആ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. അർബ്ബുദരോഗത്തെ വ്യക്തമായി പഠിക്കുകയും വകഭേദങ്ങളോടെ ചികിത്സിച്ചു മാറ്റാനുള്ള പദ്ധതി തയ്യാറാക്കുകയും ആയുർവ്വേദം ചെയ്തിരുന്നു എന്നതിന്റെ തെളിവാണല്ലോ ഡോ.ബാലേന്ദുവിന്റെ നേതൃത്വത്തിലൊരു ആയുർവ്വേദ കാൻസർ ചികിത്സാ വിഭാഗം ആർ.സി.സിയിൽ പ്രവർത്തിച്ചിരുന്നത്. ആയുർവ്വേദം കാൻസർ രോഗചികിത്സയ്ക്ക് നിർദ്ദേശിക്കുന്നത് കോശങ്ങളുടെ ജീവചൈതന്യം നിലനിർത്താനുള്ള വിധികളാണു. മരുന്നുകൾക്ക് പുറമേ ചിട്ടയായ ജീവിതം, തദ്ദേശീയമായ ഭക്ഷണം, വീടുകളിൽ പാകം ചെയ്യുന്ന ആഹാരം തുടങ്ങിയവ കൊണ്ട് കോശവാർദ്ധക്യത്തെ തടയാം. അങ്ങനെ ജീവിച്ചുകാണിച്ച തലമുറകളായിരുന്നു 1980നു മുൻപ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കാൻസർ രോഗികൾ എത്രയുണ്ടായിരുന്നു? ഇന്നെത്രയുണ്ട്? അപ്പോൾ ആ രീതിയിൽ ഒരു പഠനം നടത്തി ജനതയെ കാൻസറിൽ നിന്നും മുക്തമാക്കാൻ എന്തു കൊണ്ട് ആധുനിക വൈദ്യത്തിനു കഴിയുന്നില്ല. അതിന്റെ ചികിത്സയും ലാഭവും അവർ എടുത്തോട്ടെ. എന്തിനാണു വെറുതെ ഒരു ഈഗോ?

എന്നാൽ സംഭവിച്ചത് അതല്ല. സാധാരണ വരുന്ന ഏതെങ്കിലും രോഗത്തിനു ചികിത്സ ആരംഭിക്കും. അതു മരുന്നു ഉപയോഗത്തിലൂടെ പല കൈവഴികളായി വളർന്നു അർബ്ബുദത്തിൽ എത്തുന്നു. രോഗകാരണങ്ങൾ മാറിക്കളിച്ച് ഗവേഷകരെ അമ്പരപ്പിക്കുന്നു. വ്യക്തമായ പ്രതിവിധികൾ ഇല്ലാതെ ഡോക്ടറന്മാരേയും രോഗികളേയും അന്ധാളിപ്പിക്കുന്നു. ദിക്കറിയാത്ത ഒരു ഇരുട്ടറയിലാണു ആധുനിക കാൻസര്രോഗവും ചികിത്സയും. പക്ഷെ അതവസാനിപ്പിക്കാൻ കഴിയില്ല. കാരണം കാൻസർ ചികിത്സ ഇന്നു വലിയൊരു വ്യവസായമാണു. അവിടെ അനേകം ലക്ഷം പേർ തൊഴിലെടുക്കുന്നു. അവർക്ക് ജീവിക്കണം. അതിനു കാൻസർ രോഗികൾ വേണം. അങ്ങനെ വരുമ്പോൾ ഇങ്ങനത്തെ മാർക്കറ്റിങ്ങ് ഫീച്ചറുകളും അതിനു അനുബന്ധകത്തുകളും ഉണ്ടാകും. രോഗം വരാതിരിക്കണമെന്നുള്ളവർ, വന്നവർക്ക് മാറണമെന്നുള്ളവർ ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ മതി. മുൻ തലമു