Showing posts with label Pain killers. Show all posts
Showing posts with label Pain killers. Show all posts

Friday, November 19, 2010

കാഷ്വാലിറ്റി; ചരിത്രത്തിനു പിന്തിരിഞ്ഞു നിൽക്കരുത്..


ഇന്ത്യയിൽ മെഡിക്കൽ ചരിത്രം പഠിക്കുന്ന ആരും ഇന്ത്യയുടെ മെഡിക്കൽ ചരിത്രമാണു പഠിക്കുന്നതെന്ന് തോന്നുന്നില്ല. ഗൈനക്കോളജിയിലെ ചുരുക്കം ചില പുസ്തങ്ങൾ ഒഴിച്ചാൽ അമേരിക്കൻ/യു.കെ പുസ്തകങ്ങളോ അവയുടെ ഇന്ത്യൻ പകർപ്പുകളോ ആണു ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പിന്തുടരുന്നത്. അതു കൊണ്ടു തന്നെ കാഷ്വാലിറ്റി മാനേജുമെന്റിനേക്കുറിച്ചുള്ള ചരിത്രവും വിദേശിയുടെ അനുഭവത്തിൽ നിന്നുള്ളവയാണു.

ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുൻപ് ഇവിടെ ഒരു മനുഷ്യസമൂഹം ജീവിച്ചിരുന്നില്ലെന്നും, ജീവിച്ചിട്ടുണ്ടെങ്കിൽ അവർക്കു അത്യാഹിതസന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെന്നും, ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പ്രതിവിധി ഒന്നും ചെയ്യാനാകാതെ അവർ മരിച്ചു പോയിട്ടുണ്ടാകുമെന്നും വിശ്വസിക്കാനാണു ആധുനിക മെഡിക്കോകൾ, അവർ ആയുർവ്വേദമായാലും അലോപ്പതിയായാലും ഇഷ്ടപ്പെടുന്നത്. അത് അവർ പഠിക്കുന്ന മെഡിക്കൽ ചരിത്രത്തിന്റെ അപാകതയാണെന്ന് പറയാതെ തരമില്ല.

ആധുനിക മെഡിക്കൽ വിദ്യാഭ്യാസം തിരുവിതാംകൂറിൽ രംഗപ്രവേശം ചെയ്യുന്നത് 1930 കളിലാണു. അതിനു മുൻപേ അത് മദ്രാസ് സംസ്ഥാനത്ത് തുടങ്ങിയിരുന്നു. അതിനും മുൻപ് ഈ പ്രദേശങ്ങളിൽ ഉള്ളവർ ആരോഗ്യപരിപാലന രംഗത്ത് എന്ത് ചെയ്തിരുന്നു? അവർക്ക് അസുഖങ്ങൾ വന്നിരുന്നില്ലെ? വന്നിട്ട് അവരെല്ലാം മരിച്ചു പോവുകയാണോ ചെയ്തത്?

കേരളത്തിൽ ആയുർവ്വേദത്തിനുണ്ടായിരുന്ന പാരമ്പര്യത്തേക്കുറിച്ചു ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. അതു പോലെ തമിഴ് നാട്ടിൽ സിദ്ധവൈദ്യത്തിനും. ഈ വൈദ്യശാഖയിൽ പ്രവർത്തിച്ചിരുന്നവർ യൂനിവേഴ്സിറ്റി ബിരുദങ്ങൾ സമ്പാദിച്ചിരുന്നില്ലെങ്കിലും മികച്ച വൈദ്യന്മാരുടെ അടുത്തുനിന്ന് പരിശീലനം നേടിയവരായിരുന്നു. അവർ കാഷ്വാലിറ്റികളെ നേരിട്ടിരുന്നില്ലെ?

വേദന, മരണഭീതി, മരണാവസ്ഥ തുടങ്ങിയവയാണു കാഷ്വാലിറ്റിയുടെ നിർവ്വചനത്തിലേക്ക് കടന്നു വരുന്ന അവസ്ഥകൾ. അവ പൊടുന്നനെ ഉണ്ടാകുന്നു. പരിഹാരവും ഉടൻ വേണം. നല്ല ഒരു ഭിഷഗ്വരനെക്കൊണ്ടേ അത്തരം സന്ദർഭങ്ങളെ വിജയകരമായി നേരിടാനാകു. അതു കൊണ്ടു തന്നെ നമ്മുടെ സർക്കാർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പോലെ ഗുണകരമായ ചികിത്സ നൽകാൻ മറ്റു സ്ഥാപനങ്ങൾക്ക് കഴിയാറില്ല.

എന്നാൽ ആശുപത്രികൾ ഒക്കെ നിലവിൽ വരുന്നതിനു മുൻപ് ഇത്തരം സന്ദർഭങ്ങളെ ആളുകൾ എങ്ങനെ നേരിട്ടുകാണും?

പഴയ കാലത്ത് അത്യാഹിതമുണ്ടാകുന്ന പ്രധാന സന്ദർഭം പ്രസവമായിരുന്നു. അന്ന് പഠിച്ച വൈദ്യന്മാരല്ല പ്രസവമെടുത്തിരുന്നത്. സ്ത്രീകൾ തനിയെ പ്രസവിക്കുകയായിരുന്നു അന്നൊക്കെ. അതിനു അവരെ സഹായിക്കാൻ വയറ്റാട്ടിമാർ ആയിരുന്നു ഉള്ളത്. അവർക്കാണെങ്കിൽ അക്ഷരാഭ്യാസം പോലും ഉണ്ടായിരുന്നില്ല. ചുണ്ണാമ്പുണ്ടാക്കലോ മറ്റ് കൈത്തൊഴിലോ സ്വീകരിച്ചിരുന്നവരാണവർ. അവർക്ക് പ്രവർത്തിക്കാനുള്ള ഇടം - പേറ്റുമുറി - ഒട്ടും ഡിസിൻഫെക്ടടായിരിക്കില്ല. എന്തിനു ഹൈജീനിക്ക് പോലുമാവില്ല. ഓവുപുരയോ, പത്തായപ്പുരയോ ആ‍കും അവരുടെ തീയറ്റർ. അവിടെ സാധാരണ സംഭിക്കുന്ന മുന്ന് കാഷ്വാലിറ്റികൾ ഉണ്ട്.

1.അമിത രക്തസ്രാവം : അതിനവർക്ക് ഒരു ഒറ്റമൂലിയുണ്ടായിരുന്നു. മുറ്റത്ത് നിൽക്കുന്ന ഒരു ചെടി. അതിന്റെ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു, തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് റാണി. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഗ്രാമങ്ങളിൽ അത് വ്യാപകമായി ഉപയോഗിക്കുകയും വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. ഇന്നത്തെപ്പോലെ ആധുനികമല്ലാത്ത കാലഘട്ടമായിരുന്നു അതെന്ന് ഓർക്കണം. ഇന്ന് ഇത്രയധികം ആധുനിക സൌകര്യങ്ങൾ ഉണ്ടായിട്ടും കൈവിട്ടുപോകുന്ന കാഷ്വാലിറ്റിക്ക് കൊടുക്കുന്ന ഇളവെങ്കിലും അവർക്ക് കൊടുക്കില്ലെ? പഠിച്ചവരും സഹായികളും ആധുനിക മരുന്നുകളും ഉപകരണങ്ങളും ഉണ്ടായിട്ടാണു ഇപ്പോൾ സംഭവിക്കുന്നത്. പണ്ട് അതൊന്നുമില്ലായിരുന്നല്ലോ.

2.ഗർഭാശയ ദ്രാവകങ്ങളുടെ കുട്ടിയുടെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം. കുട്ടിയെ പുറത്തെടുത്താലുടൻ അവർ അത് തിരിച്ചറിയും. അവർക്ക് രഹസ്യമായി ഒരു സക്ഷൻ പമ്പുണ്ട്. അത് ഉപയോഗിക്കും. മിക്കവരും രക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ജീവിച്ചിട്ടുണ്ട്.

3.മറുപിള്ള സംബന്ധിച്ചുള്ളത്: ഗർഭിണിയുടെ വയർ കാണുമ്പോൾ തന്നെ അവർ അതിനുള്ള മരുന്ന് പറമ്പിൽ നിന്ന് സംഘടിപ്പിച്ചാകും അകത്ത് കയറുക. പിന്നെ പ്രശ്നമുണ്ടാകുന്നത് ചുരുക്കം.

അതൊക്കെ പോകട്ടെ. ആസ്തമ കാഷ്വാലിറ്റിയാകാറുണ്ട്. വൈദ്യശാസ്ത്രം ആസ്തമയുടെ ചില അവസ്ഥയെ കാഷ്വാലിറ്റിയിൽ പെടുത്തി കണ്ടതു കൊണ്ടാണിവിടെ അതെടുത്തത്. വലിവ് ചിലരിൽ സങ്കടരമായ രീതിയിൽ വർദ്ധിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാ‍കാറുണ്ട്. അപ്പോൾ വൈദ്യൻ വരുത്തപ്പെടുക തന്നെ ചെയ്യും. മന്ത്രവും തന്ത്രവുമൊന്നുമല്ല അവിടെ പ്രയോഗിക്കുക. അവരുടെ കയ്യിൽ മൃഗങ്ങളിൽ നിന്ന് ശേഖരിച്ച ഒരു വസ്തുവുണ്ടാകും. മിക്കവാറും ഗുളികാ രൂപത്തിൽ. അത് നൽകും. വലിവ് നിൽക്കും. പിന്നെ വലിവിൽ നിന്ന് രക്ഷപ്പെടാൻ മുറ്റത്തേക്ക് നോക്കി ഒരു ചെടി കാണിച്ചു കൊടുക്കും. അതിന്റെ പൂവ് പറിച്ച് ഓരോ ഇതൾ തേനും ചേർത്ത് കഴിക്കാൻ നിർദ്ദേശിക്കും. മിക്കവാറും വലിവ് പോകും.

ഒടിവും ചതവുമാണു കാഷ്വാലിറ്റിയിലെ ഒരിനം. ഇന്നുള്ളതിനേക്കാൾ സാദ്ധ്യത അവയ്ക്ക് പണ്ടുണ്ടായിരുന്നു. കായികമായ അദ്ധ്വാനം കൂടുതലാണു. പൊക്കത്തിൽ കയറാൻ ഉപകരണങ്ങളുടെ സഹായം മിക്കവാറും ഉണ്ടാകാറില്ല. ആയുധങ്ങൾ പരിഷ്കൃതമല്ല. മുറിവൊക്കെ സാധാരണം. മുറിഞ്ഞാൽ ചോര പെട്ടെന്ന് നിക്കണം. ഇല്ലെങ്കിൽ ചോരവാർന്ന് മരിക്കും. പ്രതിവിധി ഉണ്ടായിരിക്കുമോ? ഉണ്ടെന്നാണു പഴയ ഗ്രന്ഥങ്ങളിൽ കാണുന്നത്.

ഒടിവിനു ഇപ്പോഴും അന്വേഷിച്ചു ചെല്ലാവുന്ന വൈദ്യന്മാർ കണ്ണൂരും നാഞ്ചിനാട്ടുമുണ്ട്. അവരുടെ വിശിഷ്ടമായ പാരമ്പര്യത്തിലുള്ള എണ്ണയാണു നാം വെറും മുറിവിനും ചതവിനും ഉപയോഗിച്ച് അവഹേളിക്കുന്നത്. അവരെക്കാണാൻ നമുക്ക് ഇപ്പോൾ ധൈര്യമില്ല. കാലും കയ്യുമൊടിഞ്ഞ് കമ്പിയും കോലുമായി നരകിക്കുന്നവർ പോലും ആധുനികതയെ വിശ്വസിച്ച് അതിനു ധൈര്യപ്പെടുന്നില്ല.

ഹൃദ്രോഗമാണു കാഷ്വാലിറ്റിയുണ്ടാക്കുന്ന വേറൊന്ന്. വിഷമം തോന്നുമ്പോൾ നാവിലിടാൻ ആധുനിക വൈദ്യം കൊടുക്കുന്ന സമാധാനൌഷധം പോലെ പഴയ വൈദ്യന്മാരും ഒന്ന് നൽകിയിരുന്നു. ഇപ്പോഴും അതുണ്ട്. ആ മരുന്ന് കഴിച്ച് ആശ്വാസം നേടുന്നവരും ഉണ്ട്. വിചിത്രമായ ഒരു കാര്യം പറയട്ടെ. പഴയ വൈദ്യന്മാർ ഹൃദ്രോഗത്തെ നാം ഇന്ന് ഭയപ്പെടുന്ന രീതിയിലുള്ള പ്രാധാന്യം അന്ന് കൊടുത്തിരുന്നില്ല. കാരണം അത് അത്ര വലിയ റിസ്കുള്ള ഒരസുഖമല്ല. അതിനേക്കുറിച്ചുള്ള ഭയമാണു ആ രോഗത്തേക്കാൾ വലുത്. ഹൃദ്രോഗത്തിന്റെ തുടക്കം മിക്കപ്പോഴും കണ്ടുപിടിച്ചിരുന്നത് വൈദ്യന്മാരല്ല. വീട്ടമ്മമാരായിരുന്നു. അവർ ഉടൻ അതിനുള്ള പ്രതിവിധിയും ചെയ്യും. അടുക്കളയാണു അവരുടെ ലാബ്. അവിടെ ഭക്ഷണത്തിനു ചില വ്യതിയാനങ്ങൾ വരുത്തും. മിക്കവാറും അതങ്ങ് പോകും.

മാടൻ അടിക്കുക എന്നതായിരുന്നു ഹൃദ്രോഗ കാഷ്വാലിറ്റിയിലെ തടയാനാവാതെ പോയിരുന്ന ഒരു പഴയ ഇനം. ആധുനിക കാലത്ത് മാടനടി കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മാടൻ വിടുന്ന ലക്ഷണമില്ല. ബസിൽ കയറുമ്പോൾ, ഡ്യൂട്ടിക്കിടെ, വണ്ടിയോടിക്കുമ്പോൾ ഒക്കെ ഇപ്പോൾ മാടനടിക്കുന്ന കാഴ്ചയാണു. അതിന്റെ തോത് പണ്ടത്തേക്കാൾ കൂടിയോ എന്നൊരു സംശയം. സമ്മതിക്കണമെന്നില്ല. ആധുനിക കാലത്ത് മാടനടിയില്ല, കുഴഞ്ഞുവീണുള്ള മരണമേ ഉള്ളു എന്ന് നമുക്ക് സമാധാനിക്കാം. എന്നെങ്കിലും ഒരിക്കൽ മരിക്കണ്ടതല്ലെ?

വേദനയാണു ആധുനിക മെഡിക്കൽ സയൻസ് മുതലാക്കിയ ഒരു രംഗം. ഒരു തലവേദന വന്നാൽ പാരസെറ്റമോൾ പോലെ ഒരു ഗുളിക കഴിച്ചാൽ മാറുന്ന ഒരു മരുന്ന് പാരമ്പര്യത്തിലുണ്ടോ എന്ന ചോദ്യം ചോദിച്ചാണു ആ മുതലാക്കൽ ആരംഭിച്ചത്. എന്നാൽ തീർത്തു പറയാം. ഒന്നല്ല അനവധി മരുന്നുകൾ ഉണ്ട്. പലതും അകത്തു കഴിക്കുക പോലും വേണ്ട. സ്പർശം മാത്രം മതിയാകും. പാരസിറ്റമോൾ പ്രവർത്തിച്ചു തുടങ്ങാനെടുക്കുന്ന നേരം പോലും അതിനു പ്രവർത്തനഫലം തരാൻ ആവശ്യമില്ല. എന്നിട്ടും നമുക്ക് അതേക്കുറിച്ചറിയാനോ ഉപയോഗിച്ചു നോക്കാനോ താല്പര്യമില്ല. അതൊക്കെ പോകട്ടെ. സായിപ്പതിന്റെ സത്ത് ഇറക്കുമതി ചെയ്ത് വലിയ വിലക്ക് വിറ്റുതുടങ്ങൂമ്പോൾ ഈ അലൊപ്പത്തുകൾ തന്നെ അതിന്റെ മാർക്കറ്റിങ്ങിനിറങ്ങിക്കൊള്ളും. ഇപ്പോൾ മഞ്ഞൾ പൊടി കാപ്സ്യൂളിലാക്കി അമേരിക്കയിൽ നിന്നു വരുത്തിയതാണെന്ന് പറഞ്ഞ് വിൽക്കുന്ന പോലെ. അവയ്ക്ക് ലേബലോ വിലയോ കാണില്ല. സത്യം പറഞ്ഞാൽ മഞ്ഞളിനും മല്ലിക്കുമൊക്കെ എന്ത് വിലയിടാനാകും?

ഇതൊക്കെ ഉണ്ടായിരിക്കുകയും ആയുർവ്വേദക്കാർ പോലും അത് പ്രയോഗിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ വൈദ്യശാസ്ത്രത്തിലുള്ള പരിജ്ഞാനക്കുറവായി എടുത്താൽ മതി. വേറൊന്നുള്ളത് ശാസ്ത്രം പടിഞ്ഞാറുനിന്ന് വരുന്നത് മാത്രമാണെന്നുള്ള നമ്മുടെ അന്ധവിശ്വാസവും. കുറേക്കാലം കൂടി ഈ രീതി തുടരും. കാഷ്വാലിറ്റി മാനേജുമെന്റിനു ഇന്നുള്ള രീതി തുടരട്ടെ. നമോവാകം.

മേമ്പൊടി

മുകളിൽ പറഞ്ഞതൊക്കെ കല്പിത കഥയായി ഇരിക്കട്ടെ. എല്ലാ ആധുനിക മെഡിക്കൽ മാനെജുമെന്റും കഴിഞ്ഞ് മൊബൈൽ മോർച്ചറി വാടകയ്ക്കെടുത്തോളൂ എന്ന് പറഞ്ഞു വിടുന്ന ടെർമിനൽ രോഗികൾ ഉണ്ടാകാറുണ്ട്. അവരിൽ കുറേപ്പേരെങ്കിലും ആത്മവിശ്വാസത്തോടെ മറ്റ് ശാഖകളിലെ പരമ്പരാഗത രീതികൾ തേടിപ്പോകുന്നു. പലരും പിന്നെയും പല വർഷങ്ങൾ ജീവിച്ചിരിക്കുന്നു. പലർക്കും വേദനകളിൽ നിന്നു മോചനം കിട്ടുന്നു. മനസമാധാനത്തോടെയും സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാക്കി വക്കാതെയും മരിക്കാൻ കഴിയുന്നു. കാഷ്വാലിറ്റിയിൽ സഹായിക്കാൻ കഴിയുന്നില്ലെങ്കിലും സുഖമായി മരിക്കാൻ അനുവദിക്കുന്ന ആ പാരമ്പര്യശാഖകളെ അഭിനന്ദിച്ചു കൂടെ? സമയവും താല്പര്യവുമൂണ്ടെങ്കിൽ നിങ്ങൾക്ക് അവരെ കാണാം. സംസാരിക്കാം. ആത്മവിശ്വാസം നേടാം.