Tuesday, October 14, 2008

അവനെയാണു തൊഴേണ്ടത്......


മേരിക്കയിലെ അഞ്ച്‌ വന്‍കിട നിക്ഷേപസ്ഥാപനങ്ങളില്‍ മൂന്നും പൊട്ടി. അതുപോലെ ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും ചിലത്‌ സംഭവിച്ചു. ടോക്കിയോവില്‍ പൊതുമേഖലയിലുള്ള ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയാണു ചീറ്റിയത്‌. ഇന്ത്യക്ക്‌ ഭയക്കാനെന്തെങ്കിലും ഉണ്ടോ എന്ന് പലരും ആരാഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌. പ്രത്യേകിച്ചും സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍! സൂക്ഷിക്കണം!!
നുഷ്യന്റെ ധനാര്‍ത്തിയുടെ പരിണിതിയാണു ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പണം ആളേക്കൊല്ലിയാണെന്ന പാക്കനാര്‍ വചനമാണു നമ്മുടെ അറിവും വെളിച്ചവും. അത്‌ വിസ്മരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ധനാര്‍ത്തി മൂത്ത്‌ മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ സംഘടിതമായി ഇറങ്ങിയവരാണു വീഴ്ച വന്നപ്പോള്‍ പൊട്ടിക്കരയുന്നത്‌. ധനം ഊഹാധിഷ്ഠിതമായി മാറിയതുകൊണ്ടാണു ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അവര്‍ നിലവിളിക്കുന്നു. ഇതാണു അതിന്റെ തമാശ. പണത്തെ ഊഹാധിഷ്ഠിതമായി ഉപയോഗിച്ചിരുന്നവര്‍ തന്നെ ഇപ്പോള്‍ നെഞ്ചത്തടിയും നെലവിളിയുമായി ഇറങ്ങിയിരിക്കുന്നു. ഒന്ന് തട്ടിവീണപ്പോള്‍ പഴയ കാര്യങ്ങള്‍ എല്ലാം മറന്നു. കൊച്ചു കുഞ്ഞുങ്ങളേപ്പോലെ.
പണം ആദ്യം പ്രയോജനപ്രദവും പിന്നെയത്‌ പ്രലോഭനവുമായിത്തീരും. ഒടുവില്‍ അത്‌ കയ്യിലിരിക്കുന്നവനെ കൊലയ്ക്ക്‌ കൊടുക്കുകയും ചെയ്യും.
ണത്തിന്റെ ഒരു രസതന്ത്രമതാണു. ഇതൊക്കെ പഞ്ചതന്ത്രത്തില്‍ പറഞ്ഞിരിക്കുന്നതായത്‌ കൊണ്ട്‌ കഥയായേ നമുക്ക്‌ തോന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരെന്ന വെടക്കുകള്‍ വേണം ഇക്കാലത്ത്‌ ഇതൊക്കെ പറയേണ്ടത്‌. പക്ഷെ അതിനു പരിപ്പുള്ള ഒരു ശാസ്ത്രജ്ഞനും ഭൂമുഖത്തുണ്ടായില്ല. ഒരു കാര്യം പറഞ്ഞ്‌ സങ്കീര്‍ണ്ണമാക്കാനല്ലാതെ പ്രയോജനപ്പെടുന്ന രീതിയില്‍ ഉപദേശിക്കാന്‍ ഈ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ കഴിയാറില്ല.
സുനാമിയുണ്ടായിക്കഴിഞ്ഞാല്‍ എത്ര എടങ്ങഴി വേണമെങ്കിലും അവര്‍ 'ശാസ്ത്രീയമായി' വിശകലനം അളന്നു തരും. പക്ഷെ സുനാമി എപ്പോള്‍ വരുമെന്നോ അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നോ അവര്‍ക്കറിയില്ല. പശു പക്ഷി മൃഗാദികള്‍ക്കുള്ള ആന്തരിക ജ്ഞാനം പോലും അവര്‍ക്കുണ്ടായില്ല എന്ന് നാം കണ്ടതാണു. ഭൂമികുലുക്കത്തിലും ഇടിയിലും മഴയിലും ഇതൊക്കെ തന്നെ ശാസ്ത്രജ്ഞന്മാരുടെ വിവരം.
മെറില്‍ ലിഞ്ചും ലേമാനും എപ്പോള്‍ പൊട്ടുമെന്ന് ഒരു ശാസ്ത്രജ്ഞനും പ്രവചിച്ചില്ല. അവര്‍ പാപ്പര്‍ ഹര്‍ജ്ജി കൊടുത്തപ്പോഴാണു അതിപ്രഗത്ഭരായ സാമ്പത്തിക ശാസ്തജ്ഞര്‍ പോലും, "അയ്യോ, അതു സംഭവിച്ചല്ലോ" എന്ന് പറഞ്ഞുകൊണ്ട്‌ നെഞ്ചത്തടിച്ചത്‌. അതു കൊണ്ട്‌ ഇനി അത്തരക്കാര്‍ വായ തുറക്കുന്നതു കണ്ടാല്‍ ഒരു വെട്ടിത്തൂമ്പാ എടുത്ത്‌ കയ്യില്‍ കൊടുക്കുക. എന്നിട്ട്‌ കെ.എസ്‌.കെ.ടി.യുക്കാര്‍ കൊടികുത്തിയ ഒരു പാടത്തേക്ക്‌ പറഞ്ഞ്‌ വിടുക. ഇല്ലെങ്കില്‍ നമ്മുടെ ജീവിതം കട്ടപ്പൊകയാകും!
ള്ളിനും ചക്കരയ്ക്കും ചെത്തുന്നവരാണു ഈ വിദ്വാന്മാരൊക്കെ. ഇന്നൊരാള്‍ക്ക്‌ നോബല്‍ പ്രൈസ്‌ കിട്ടിയിട്ടുണ്ട്‌. ബുഷിന്റെ നയങ്ങളോട്‌ കടുത്ത എതിര്‍പ്പുള്ള ഒരു കടുത്താ സ്വാമിയാണെന്നാണു പത്രക്കാര്‍ പറയുന്നത്‌. ഒന്ന് ചോദിച്ചോട്ടെ, അണലി പെറ്റാല്‍ കോഴിക്കുഞ്ഞുണ്ടാകുമോ? സാമ്പത്തികശാസ്ത്രം പഠിച്ചിറങ്ങുന്നവനെല്ലാം ഒരു ജാതിയാണു. നിലനില്‍പ്പിനായി ചേരിതിരിഞ്ഞ്‌ നില്‍ക്കുന്നു എന്ന് മാത്രം.
ന്നത്തെ നോബലിസ്റ്റ്‌ പോള്‍ക്രൂഗ്മാന്‍ തന്നെ പറഞ്ഞിരിക്കുന്നത്‌ എന്താണു? സമ്പൂര്‍ണ്ണ തകര്‍ച്ചയുണ്ടാവില്ലെന്ന്! എന്തടിസ്ഥാനത്തിലാണു അയാള്‍ ഇത്‌ പറഞ്ഞിരിക്കുന്നതെന്ന് മനസിലാകുന്നില്ല. സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ നില ക്ലോക്കിലെ സൂചിയുടെ 12 ആണു. അതിനു താഴെപ്പോകാതെ മുകളിലേക്ക്‌ മടങ്ങി വരാനാകില്ല! 6 ഒരു സമ്പൂര്‍ണ്ണ താഴ്ചയാണു.
ക്രൂക്കഡ്‌ പോള്‍ മാന്‍ അത്‌ തുറന്ന് പറയാന്‍ മടിക്കുന്നത്‌ അയാളുടെ പല താല്‍പ്പര്യങ്ങളും ഈ വിപണിയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. അയാളുടെ വിദ്യാഭ്യാസം ഗവേഷണം വരുമാനം എല്ലാം ഈ വിപണിയിലാണു വേരൂന്നിയിരിക്കുന്നത്‌. അയാള്‍ അതിനെ എതിര്‍ക്കുന്നതായി ഭാവിക്കുന്നുണ്ടെങ്കില്‍ പോലും. (ആത്മാര്‍ത്ഥമായ എതിര്‍പ്പാണെങ്കില്‍ അയാള്‍ എന്തുകൊണ്ട്‌ അത്‌ ഉപേക്ഷിച്ച്‌ പോകുന്നില്ല?). അതുകൊണ്ട്‌ ഈ വിപണി തകരുന്നതിനേക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും അയാള്‍ ആഗ്രഹിക്കുന്നില്ല. പൊതുവില്‍ പലരുടേയും അവസ്ഥ ഇതാണു. പക്ഷെ പ്രകൃതിനിയമം ആര്‍ക്കും മറികടക്കാനാവില്ല. വിതച്ചത്‌ കൊയ്യും.
ലോക സാമ്പത്തിക രംഗത്തിന്റെ അശ്ലീലതയെക്കുറിച്ച്‌ ആദ്യം മുന്നറിയിപ്പു നല്‍കിയതും അതിനെ എതിര്‍ക്കാന്‍ തുടങ്ങിയതും സാമ്പത്തിക ശാസ്ത്രജ്ഞരല്ല. സാധാരണക്കാരും വീട്ടമ്മമാരും കര്‍ഷകരുമാണു. തൊഴിലാളികളും ഉദ്ദ്യോഗസ്ഥരും അതു ശരിവച്ചു. അവര്‍ അനുഭത്തില്‍ നിന്ന് പറഞ്ഞതാണു. ഗവേഷണപ്രബന്ധങ്ങളില്‍ അത്‌ കാണുകയില്ല. അതിന്റെ പേരില്‍ അന്ന് എത്ര ഭര്‍ത്സനങ്ങള്‍ അവര്‍ക്ക്‌ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. അതിനെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കാനാരംഭിച്ചപ്പോഴാണു ശാസ്ത്രജ്ഞന്മാര്‍ തിരനോട്ടം നടത്തിത്തുടങ്ങിയത്‌. പക്ഷെ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ കുഴച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. അത്‌ നമ്മുടെ വിധി!
പ്പോഴത്തെ ഈ വീഴ്ച ഇന്ത്യയെ ബാധിക്കുമോ? നമ്മുടെ ധനമന്ത്രിയുടെ നാക്ക്‌ പൊന്നാണു. ഇതൊന്നും ഇന്ത്യയെ ബാധിക്കാന്‍ പോകുന്നില്ല എന്ന് ചിദംമ്പരം പറഞ്ഞിട്ടുണ്ട്‌. യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാണോ അദ്ദേഹം അത്‌ പറഞ്ഞതെന്ന് അറിയില്ല. ഈ ആഗോളീകരണവും ആധുനിക വിപണിയും ഒക്കെ ബാധിക്കുന്നത്‌ നമ്മുടെ ജനസംഖ്യയിലെ വെറും 30% ത്തിനെ മാത്രമാണു. അതാണു സത്യം. പക്ഷെ അത്‌ 30കോടി ഉണ്ടന്നുള്ളത്‌ വേറെ കാര്യം. ഒരു വിപണിയെ സംബന്ധിച്ചിടത്തോളം അത്‌ വലിയൊരു കണ്ണഞ്ചേമ്പാണു. Chunk എന്ന് പരിഭാഷ. അതു ഇങ്ങനെ 'ആടുന്നത്‌ കണ്ടാണു' അമേരിക്കന്‍ കുറുക്കന്മാര്‍ നാവില്‍ വെള്ളവുമൊലിപ്പിച്ച്‌ നിന്നത്‌. നാട്ടുകുറക്കന്മാര്‍ അതിനേക്കാള്‍ ബുദ്ധിയുള്ളവരായിരുന്നു. അത്‌ 'വീഴുന്ന സാധനം'അല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അവരുടെ നോട്ടം അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി. അവരവിടെ വന്‍ തോതില്‍ മുതലിറക്കിക്കൊണ്ടിരിക്കുന്നു. അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞാല്‍ അമേരിക്കയുടെ സി.ഇ.ഓ ഒരിന്ത്യക്കാരനായിക്കൂടെന്നില്ല! ശ്ശോ സി.ഇ.ഓ അല്ല, പ്രസിഡന്റ്‌!!
പ്പോള്‍ ഇന്ത്യക്ക്‌ എന്ത്‌ സംഭവിക്കും എന്ന് ചോദിച്ചാല്‍ വിശേഷിച്ചൊന്നും സംഭവിക്കില്ല. നമ്മള്‍ ഇതെത്ര കണ്ടതാ. ബ്ലേഡ്‌ സാജനില്‍ തുടങ്ങി ശബരീനാഥിനെ വരെ ഈ കൊച്ചു കേരളക്കാര്‍ കണ്ടു. എന്നിട്ടും ഇവിടെയൊന്നും സംഭവിച്ചില്ല. കുറച്ചു പേരുടെ കൈക്കാശ്‌ പോയി എന്ന് തോന്നാം. പക്ഷെ അതും അത്ര കണ്ട്‌ ശരിയല്ല. യഥാര്‍ത്ഥ നഷ്ടം പലപ്പോഴും അജ്ഞാതര്‍ക്കാണു. വലിയ വലിയ രാഷ്ട്രീയക്കാര്‍, മെത്രാന്മാര്‍, സന്യാസികള്‍, കള്ളപ്പണക്കാര്‍ തുടങ്ങിയവര്‍ക്കാണത്‌ സംഭവിക്കുന്നതെന്ന് നാം പിന്നീട്‌ രഹസ്യമായി മനസിലാക്കുന്നു. ഇതിലൊക്കെ ഒലിച്ച്‌ പോകുന്നത്‌ അനധികൃത സമ്പാദ്യമാണു.അതൊക്കെ അങ്ങ്‌ പോകട്ടേ!
ത്രയാലോചിച്ചിട്ടും ചിലപ്പോള്‍ മനസിലാകാത്ത ഒരു കാര്യമുണ്ട്‌. അടുത്തിടെ ഉണ്ടായ ഒരു സാമ്പത്തിക സുനാമിയില്‍ ഒരു സ്ത്രീക്ക്‌ നഷ്ടപ്പെട്ടത്‌ 5 ലക്ഷം. അവരുടെ ചരിത്രം കേട്ടാല്‍ ആരായാലും അന്തം വിടും. ഒരു പുവര്‍ ഹോമിലേ അന്തേവാസിയാണവള്‍. അവള്‍ക്ക്‌ എവിടുന്ന് കിട്ടി ഇത്രയും തുക? അതോ അവള്‍ പോലും അറിയാതെ ആരെങ്കിലും ആ പേരില്‍ നിക്ഷേപിച്ചതാകുമോ? ഇതൊക്കെയാണു ദ ഗ്രേറ്റ്‌ ഇന്ത്യന്‍ എക്കണോമിക്ക്‌ ട്രിക്ക്‌!! ദ ഗ്രേറ്റ്‌ ഇന്ത്യന്‍ റോപ്പ്‌ ട്രിക്ക്‌ മാത്രമല്ല നമുക്ക്‌ വശമെന്ന് ലോകം അറിയണം. നേരേവാ, നേരേപോ എന്നുള്ള സായ്പ്പിന്റെ സാമ്പത്തികമല്ല നമ്മുടേത്‌. അതിനു ഇത്തിരി വളവുണ്ട്‌. അതുകൊണ്ട്‌ എന്തെങ്കിലും എവിടെങ്കിലും തകര്‍ന്നു എന്ന് കേട്ടാല്‍ അത്‌ ശരിയാണെന്ന് വിചാരിക്കരുത്‌. യഥാര്‍ത്ഥ തകര്‍ച്ച മറ്റ്‌എവിടെങ്കിലും ആയിരിക്കും. പ്രസവവേദന ഭര്‍ത്താവിനൂടെ പങ്കിട്ട്‌ കൊടുക്കാന്‍ വരം മേടിച്ച പെണ്ണിന്റെ കഥ അറിയില്ലെ? അയലത്തെ ചേട്ടനാണു ഒടുവില്‍ വേദനകൊണ്ട്‌ പുളഞ്ഞ്‌ പോയത്‌. ഇന്ത്യന്‍ സാമ്പത്തികത്തിന്റെ ഉള്ളിലേക്ക്‌ പോയാല്‍ അത്ഭുതങ്ങള്‍ അങ്ങനെ പലതും കാണാം. അങ്ങനെ ഒരു വശം.
ഥാര്‍ത്ഥ ഇന്ത്യ എന്ന് പറയുന്നത്‌ ഈ 30% നു പുറത്താണു എന്നത്‌ മറ്റൊരു വശം. അത്‌ കാണണമെങ്കില്‍ കേരളം വിട്ട്‌ യാത്രചെയ്യണം. അവരുടെ സാമ്പത്തികം അങ്ങ്‌ മുകളിലാണിരിക്കുന്നത്‌. എന്നും രാവിലെ ഉദിക്കുകയും വൈകിട്ട്‌ അസ്തമിക്കുകയും ചെയ്യും. പകലന്തിയോളം ആനന്ദത്തോടെ പണി ചെയ്യും. എവിടേലും കിടന്നുറങ്ങും. കൂരവേണമെന്നില്ല. ആഹരാവും കുറച്ച്‌ മതി. അവന്‍ രാപ്പകല്‍ കഷ്ടപ്പെടുന്നതു കൊണ്ട്‌ എല്ലാവരും ഉണ്ടുറങ്ങിക്കഴിയുന്നു. അവന്റെ അദ്ധ്വാനം പലപ്പോഴും കണക്കുകളില്‍ വരാറില്ല. എങ്കിലും നമുക്ക്‌ ശ്വാസമുള്ളതു കൊണ്ട്‌ അവര്‍ ജീവിച്ചിരിപ്പുണ്ട്‌ എന്ന് ഊഹിക്കാം.
ബ്ദായമായ ആധുനിക ലോകത്തില്‍ കിടന്ന് പിരളുന്ന 30% നു സംഭവിക്കാവുന്നത്‌ ഈ 70% ലേക്ക്‌ ചേരേണ്ടി വരിക എന്നുള്ളതാണു. അത്‌ സംഭവിക്കട്ടെ. കാരണം അതൊരു സുഖവും സ്വാതന്ത്ര്യവുമാണു. സംശയമുണ്ടോ? എങ്കില്‍ അല്‍പ നേരം സ്വസ്ഥമായി ഇരുന്ന് അവനവന്റെ ഉള്ളിലേക്ക്‌ നോക്കുക. അപ്പോള്‍ മനസിലാകും അവനെയാണു തൊഴേണ്ടത്‌. ബുഷൊക്കെ വെറും പീറ!

7 comments:

അശോക് കർത്താ said...

അണലി പെറ്റാല്‍ കോഴിക്കുഞ്ഞുണ്ടാകുമോ? മലപ്പുറത്ത് ഒരു വീട്ടില്‍ അടവച്ച് വിരിഞ്ഞ കോഴിമുട്ടകളില്‍ നിന്ന് പാമ്പിങ്കുഞ്ഞുങ്ങള്‍ പുറത്തുവന്നതായി ഒരു വാര്‍ത്ത കണ്ടു....

KUTTAN GOPURATHINKAL said...

ഐ എസ് ഐ എന്ന് കേട്ടുകാണും.സൂക്ഷിച്ചു നടന്നോ..

Unknown said...

ഒരു തരം വായടപ്പിക്കുന്ന വാദങ്ങള്‍ മാത്രമാണിത്. സാര്‍ തര്‍ക്കം പഠിച്ചിട്ടുണ്ടോ?

മലമൂട്ടില്‍ മത്തായി said...

"ഈ ആഗോളീകരണവും ആധുനിക വിപണിയും ഒക്കെ ബാധിക്കുന്നത്‌ നമ്മുടെ ജനസംഖ്യയിലെ വെറും 30% ത്തിനെ മാത്രമാണു. അതാണു സത്യം. പക്ഷെ അത്‌ 30ലക്ഷം ഉണ്ടന്നുള്ളത്‌ വേറെ കാര്യം."

അപ്പോള്‍ ഇന്ത്യയുടെ ജനസംഖ്യ എത്രയാണ് സര്‍? 100 ലക്ഷമോ?

കണക്കും കാര്യവും അറിയാതെ ചുമ്മാ വായില്‍ തോന്നിയത് പോസ്റ്റു ചെയാതിരുനാല്‍ വളരെ ഉപകാരം.

അശോക് കർത്താ said...

30 കോടിയാണു മത്തായിച്ചാ. 32 നാക്കിനിടയിലെ ഒരു പല്ലല്ലെ....ക്ഷമിച്ചേക്ക്!!
(അന്തരം തിരിത്തിയിട്ടുണ്ട്)

P.C.MADHURAJ said...

അമേരിക്കയിലുണ്ടായ ആ പ്രശ്നം ഇന്ത്യയിലുണ്ടാവില്ല,കാരണം ഇവിടെ ഭൂമിക്കു വില ഒരിക്കലും കുറഞ്ഞിട്ടില്ല എന്നതു തന്നെ!
ലേമാനും മറ്റു പൊളിഞ്ഞ സ്ഥാപനങ്ങളും കണക്കറ്റ പണം ഹൌസിങ് മാർക്കറ്റിന്റെ മിന്നിച്ച കണ്ടു ലോണആയി കൊടുത്തു.അതിൽ കുറേപേറ് ലോൺ തിരിച്ച്ടച്ചില്ല. നോൺപെർഫോർമെൻസ് ആയി അവരതിനെ ബുക്കിൽ കാണിച്ചില്ല എന്നതു ഓഹരിയുടമകളെ പറ്റിക്കാൻ കാണിച്ച ആദ്യത്തെ കളവ്.സിറ്റിബാങ്ക് സി ഇ ഒ ആയ ഇന്ത്യകാരൻ മാത്രം സത്യപ്രസ്താവന നടത്തി നോൺപെർഫോമെൻസ് സ്റ്റാറ്റ്സ്സുള്ള ലോണിനുമേൽ ജപ്തിനടപടിക്കുമുതിറ്ന്നു. അവരതു ആദ്യം ചെയ്തതുകോണ്ടു വലിയ നഷ്ടം ഉണ്ടായില്ല. അപ്പോഴേക്കും ഒരു മലവെള്ളം പോലെ, ഇത്രകാലം കള്ളക്കണക്കെഴുതിയ കമ്പനികളെല്ലാം തങ്ങളുടെ നൊൻപെർഫോർമിങ് ലോണുകൾടെ ഹൌസിങ് യൂണിറ്റുകൾ മാർക്കറ്റിലിറക്കിയപ്പോൽ, ഹൌസിങ് മാർക്കറ്റിൽ എത്രയോമടങ്ങ് എക്സസ് സ്റ്റോക്കായി.അതു അഭൂതപൂറ്വമായ് വിലക്കുറവിനു കാരണമായി.അങ്ങനെ യൊരു ഡിപ്രീസിയേഷൻ ആരും പ്രതീക്ഷിച്ചില്ല.റീവാ‍ലുവഷനിൽ അസ്സെറ്റുകളെടെയെല്ലാം മൂല്യം വീണ്ടും കുറഞ്ഞു. ഇതാണു അവിടെ ഉണ്ടായതു എന്നു തോന്നുന്നു.
ഇതു രണ്ടുകാരണങ്ങളാൽ ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല.
1. ഇത്യയിൽ ഹൌസിങ് മാർക്കറ്റ് ഇപ്പോഴും, ഇനിഒരു മൂന്നു നാലു ദശകത്തിലേക്കുമെങ്കിലും ഡിമാന്ഡ് ഡ്രിവെൻ ആയിരിക്കും.
2. ഇന്ത്യാ ഗവറ്ണ്മെന്റിന്റെ ഹൌസിങ് പോളിസിയിൽ ഉപഭോക്താവിന്റെ റീപയ്മെന്റ് കപാസിറ്റിയെ വളറ്ത്തുന്ന അനേകം പരോക്ഷമെങ്കിലും ശക്തവും ഗുണപ്രദവുമ്ആയ നിലപാടഉണ്ട്.ഇതൊന്നും കാപിലസ്റ്റിക് സൊസൈറ്റിയായ് അമേരിക്കക്കു ആലോചിക്കൻ പോലുമാവില്ല.
3. ഇന്ത്യാഗവറ്മെണ്ടിന്റെ ഹൌസിങ്ങ് പോളിസിയുടെ പ്രിയാംബ്ൾ തന്നെ, ഹൌസിങ് നീഡിനെ ഹൌസിങ് ഡിമാൻഡ് ആക്കിമാറ്റാൻ ജനങ്ങളൂടെ വില്ലിങ്നെസ്സ് റ്റു പേ കൂട്ടണമെന്നും അതിനു വൈവിധ്യമാറ്ന്ന സമീപനങ്ങൾ വേണമെന്നുമണു തുടങ്ങുന്നതുതന്നെ.
4. ഇന്ത്യയിലെ ഹൌസിൻഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകളിൽനിന്നുകടമെടുത്തവരിൽ ദിഫോൾട്രുകളുടെ ശതമാനത്തിലുള്ള കുറവ് ഇതരരാജ്യങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതിനു ഒരു സാംസ്കാരികപശ്ചാത്തലമുണ്ടെന്നും കടം കൊടുത്തുതീറ്ക്കണമെന്ന ഇന്ത്യൻ ഗൃഹസ്ത്തന്റെ വിശ്വാസത്തിന്റെസാംസ്കാരികമൂല്യത്തിനു ഒരു സാമ്പത്തികമാനമുണ്ടെന്നും ആദ്യം മനസ്സിലാകിയതു ജർമ്മൻ കമ്പനികളാണു. ജർമ്മനിയിലെ ഏറ്റവും വലിയ നാലു ഹൌസിങ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾ തങ്ങളുടെ നാട്ടിൽ ഇറക്കിയതിനേക്കാൾ പണം ഇന്ത്യയിലെ ഹൌസിങ് മാർക്കറ്റിൽ ഇറക്കിയിട്ടുണ്ടു!
5. ഇനി ഡോളറിനു വില കൂടിയാൽ അമേരിക്കൻ കമ്പനികൾ അവയുടെ ഔട്സോഴ്സിങ് കൂട്ടുകയും അതു ഇന്ത്യൻ കമ്പനികൾ പിടിച്ചെടുക്കുകയും ചെയ്താൽ നമുക്കീ ലോകസാമ്പത്തികമാന്ദ്യം ഉപകാരമാകും തീറ്ച്ച!

ഇത്രയും പറഞ്ഞത്, അവിടെനിന്നും ഇവിടെനിന്നും കിട്ടിയ കഷണങ്ങൾ ഏച്ചുകൂട്ടിയപ്പോൾ കിട്ടിയ ചിത്രമാണു.കുറച്ചു സ്പെക്കുലേഷനും!

അശോക് കർത്താ said...

പ്രിയ മധുരാജ് കുറിപ്പിനു നന്ദി. ഇതു പോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഒരിക്കല്‍ കൂടി നന്ദി.