Thursday, April 5, 2007

പതിത കാലം(ഗ്രീഷ്മത്തിനൊരു കഷായ വിധി)

പതിത കാലം
(ഒരു ശീതോപചാരം)
ഇതു വീണുപോയ കാലമാണു.
ചൂട്‌!
മനസ്സിനേയും ശരീരത്തേയും ഒരുപോലെ വറുത്തെടുക്കുന്ന ഉഷ്ണകാലം. ഈ ചൂടില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു?
പകല്‍, വലിയ കൈകള്‍ ഉള്ള ഒരു ഭീകരജീവിയായി മാറിയിരിക്കുന്നു.
രാത്രി ഉറക്കത്തെ ആട്ടിപ്പായിക്കുന്ന പിശാചിനിയോ?
ഏറ്റവും തീക്ഷ്ണരശ്മികളാല്‍ സൂര്യന്‍ ഇറുക്കി മുറുക്കുകയാല്‍ ഉടലിലെ ജലീയ ധാതു വരണ്ടുണങ്ങുന്നു. അതുകൊണ്ട്‌ കഫം, ത്രിദോഷങ്ങളില്‍ മൂന്നാമത്തേത്‌, ദിനം പ്രതി ക്ഷയിച്ചു വരുന്നതായിക്കാണാം. ('കം' കൊണ്ട്‌ ഫലിക്കുന്നതു കഫം!) അതിനനുസരിച്ച്‌ വാതം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഉഷ്ണകാലത്തില്‍ ശരീരത്തിനു സംഭവിക്കുന്നതു ഇതാണെന്ന് ആയുര്‍വ്വേദം. അതിനെ ശീതോപാചാരം കൊണ്ട്‌ നേരിടാനുള്ള വഴിയും ആയുര്‍വ്വേദം തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ഉപ്പ്‌, പുളി, എരിവ്‌ ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ അവയുടെ അളവ്‌ ഗണ്യമായി കുറക്കണം.

ഈ ഋതുവില്‍ വ്യായാമം വര്‍ജ്യമാണു.

കരുത്തില്ലാത്തവര്‍ വെയില്‍ കൊള്ളരുത്‌.

മധുരപ്രായമായ അന്നം കഴിക്കണം. അരിയാകാം. അതു തന്നെ കഞ്ഞിയാക്കിയോ, വെള്ളരിക്കയും മോരും ചേര്‍ത്ത ഒഴിച്ചു കറിയില്‍ കലക്കിയോ കുടിക്കുന്നതാണുത്തമം.

കുളിക്കുന്നതിനു ഏറ്റവും തണുത്തവെള്ളം തന്നെ വേണം.
ഇടയ്കിടെ കാലും മുഖവും കഴുകിക്കൊണ്ടിരിക്കണം.
മലരു പൊടിച്ച്‌ അതില്‍ പഞ്ചസാര ചേര്‍ത്ത്‌ നക്കിക്കഴിക്കണം.

ചൂടുകാലത്ത്‌ മദ്യം തൊടരുത്‌! അതു രക്തക്കുഴലുകളെ നുലവുള്ളതാക്കും. കുടിക്കാതെ തീരെ നിര്‍വ്വാഹമില്ല എന്ന് തോന്നുന്നവര്‍ അല്‍പം മദ്യം ആറിരട്ടി തണുത്ത വെള്ളം ചേര്‍ത്ത്‌ മെല്ലെ, മെല്ലെ നുണഞ്ഞകത്താക്കണം. കൂടുതല്‍ കുടിക്കുകയോ നേര്‍പ്പിക്കാതെ കുടിക്കുകയോ ചെയ്യരുത്‌. (ഇത്ര മിനക്കെട്ട്‌ കുടിച്ചിട്ട്‌ എന്താ കാര്യം. അല്ലേ?) ഈ ചൂടില്‍ മദ്യത്തോടൊപ്പം സോഡ അപകടകരമാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. സോഡ അമ്ലമാണു.
ഈ വിധി അനുസരിക്കാതെ മദ്യപാനം നടത്തുന്നവര്‍ക്ക്‌ കരള്‍ വീക്കം ഉടനെ പ്രതീക്ഷിക്കാം. ചൂടുകാലത്ത്‌ ചര്യകള്‍ ഒന്നും അനുസരിക്കാതെ മദ്യപിക്കുന്നവര്‍ മരണത്തെ ക്ഷണിച്ചു വരുത്തുകയാണു. നുലവുള്ളതായിത്തീരുന്ന രക്തധമനികളുടെ വാഹകശേഷി നഷ്ടപ്പെടുന്നു. കുഴഞ്ഞു വീണുള്ള പലമരണങ്ങള്‍ക്കും പിന്നിലെ ഒരു കാരണം ഇതാണു.
മരണം സംഭവിച്ചില്ലെങ്കില്‍പ്പോലും മോഹാലസ്യം ഉണ്ടാകാം.

ഊണിനു തവിടു കളഞ്ഞ ചോറു ജാംഗലമാംസക്കറി കൂട്ടിക്കഴിക്കുന്നത്‌ നന്ന്.
വെള്ളം ധാരാളമായി കുടിക്കണം. അതിനു പാനകങ്ങളുണ്ട്‌.
അവയുടെ വിധി പറയുന്നു....
പഴച്ചാര്‍ മണ്‍ഭരണികളിലാക്കി പുളിപ്പിച്ച്‌ കുടിക്കാം.
അതിനെ പഞ്ചസാരമെന്ന് പറയും.
തൈരു കടഞ്ഞ്‌ വെണ്ണ നീക്കിയ പച്ചമോരു ധാരാളം വെള്ളം ചേര്‍ത്ത്‌ കഴിക്കാം.
ഇതു നമ്മുടെ സംഭാരമാണു.
വെറും വെള്ളമാണു കുടിക്കുന്നതെങ്കില്‍ ദാഹശമനികള്‍ ചേര്‍ക്കാതിരിക്കുന്നതാണു ഉത്തമം. പാതിരപ്പുവിട്ട്‌ മണം പിടിപ്പിച്ചതും, കര്‍പ്പൂരപ്പൊടി ചേര്‍ത്തതുമായ തണുത്തവെള്ളത്തേപ്പറ്റി ഒരു വിധി കാണുന്നുണ്ട്‌. അല്ലാതെ ഇന്ന് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ദാഹശമനികളുടെ രീതിയിലൊന്നുമെവിടെയും പറയുന്നില്ല. ഇവിടെ പറഞ്ഞതും പരീക്ഷിക്കാതിരിക്കുകയാണു നന്ന്. കാരണം ഇന്ന് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കര്‍പ്പൂരം യഥാര്‍ത്ഥ കര്‍പ്പൂരമാവണമെന്നില്ല. കൃത്രിമമായി നിര്‍മ്മിച്ച ഒരു രാസവസ്തുവാണത്‌. അതു ഉള്ളില്‍ ചെന്നാല്‍ കിഡ്നി പോകും. അമ്പലങ്ങളിലും മറ്റും ചെന്ന് ഭക്തിപൂര്‍വ്വം അതിന്റെ പുക കൈയില്‍ കോരി ശ്വസിക്കുന്നതും ആശാസ്യമല്ല.

ഈ കാലത്ത്‌ ലഭ്യമായിട്ടുള്ള വാഴ, ചക്ക, മാങ്ങാ തുടങ്ങിയ പഴങ്ങള്‍ ഇഷ്ടം പോലെ കഴിക്കണം. വരവു ഫലങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്‌. ഓരോ ഫലങ്ങളും അതാത്‌ ദേശത്തെ ഉദ്ദേശിച്ച്‌ ഉണ്ടാകുന്നവയാണെന്ന് ഓര്‍മ്മ വേണം. നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത ഫലങ്ങള്‍ നമുക്ക്‌ വേണ്ടിയുള്ളവയല്ല. അതു കച്ചവടക്കാര്‍ക്ക്‌ വേണ്ടിയുള്ളതാണു. അവര്‍ക്ക്‌ ലാഭമുണ്ടാക്കാന്‍.

രാത്രിക്ക്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ 'ശശാങ്കകിരണ'മാണു.
പാല്‍ പഞ്ചസാര ചേര്‍ത്ത്‌ കുറുക്കി കൊഴക്കട്ട പോലെയാക്കുന്ന ഒരു പലഹാരം.
രാത്രി ഭക്ഷണമായി അതു കഴിക്കാം. ഒപ്പം എരുമപ്പാല്‍ കുടിക്കണം.

പകല്‍ കടന്ന് പോകുന്നതാണു ദുഷ്കരം!
വെയിലിന്റെ തീവ്രത പരമാവധി കുറച്ചേ അനുഭവിക്കാവൂ.
കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ ഇതിനു അനുയോജ്യമല്ല. നിര്‍വ്വഹിക്കാന്‍ ഇപ്പോള്‍ പ്രയാസമാണെങ്കിലും ചൂടുകാലത്തെ എതിരിടാന്‍ പ്രാചീനര്‍ തേടിയ വഴികള്‍ പഠനാര്‍ഹമാണു. മനോഹരവും!

മേഘങ്ങളോളം എത്തി നില്‍ക്കുന്ന പനകളുടെ കരിമ്പട്ട!
അല്ലെങ്കില്‍ മെടഞ്ഞ ഓല!!
അതായിരുന്നു അവര്‍ കണ്ടെത്തിയത്‌.
ഇത്തരം ഓലകള്‍ കൊണ്ടുള്ള മേലാപ്പ്‌ കെട്ടി പകല്‍ അതിനുള്ളില്‍ കഴിയുക!
മുന്തിരി വള്ളികളും, കുരുക്കുത്തിമുല്ലയും വിതാനിച്ച കൊട്ടിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ക്ക്‌ അതാകാം.
വെളിയടകള്‍ ഒരുക്കാന്‍ കഴിവുള്ളവര്‍ക്ക്‌ അങ്ങനെ ചെയ്യാം.
പനിനീരോ സുഗന്ധിയായ മറ്റ്‌ പുഷ്പങ്ങള്‍ മുക്കിയെടുത്ത തണുത്ത വെള്ളമോ കൊണ്ട്‌ ഈറനാക്കിയ ഷാമിയാനകളാണു വെളിയടകള്‍.
ഇലകള്‍ തൂക്കിയ തട്ടു പന്തല്‍ വേറെയുണ്ട്‌.
മാന്തളിര്‍, മാങ്ങാക്കുലകള്‍, താമരവളയങ്ങള്‍, ആമ്പല്‍തണ്ട്‌, സുഗന്ധപുഷ്പങ്ങള്‍ തുടങ്ങിയവകൊണ്ട്‌ അവ മോടിപിടിപ്പിക്കണം.
വാഴയിലക്ക്‌ ചൂടു താങ്ങാനുള്ള ശേഷിയും, അണുബാധ തടയാനുള്ള കഴിവും ഉള്ളതുകൊണ്ട്‌ തട്ടുപന്തലുകളില്‍ അവയ്ക്ക്‌ പ്രത്യേക സ്ഥാനമുണ്ട്‌.
പൂക്കളുടെ അലങ്കാരം കണ്ടാല്‍ സുന്ദരിയായ പെണ്‍കൊടി ചിരിക്കുന്ന പോലെ ഇരിക്കണണമെന്നാണു അവര്‍ പറഞ്ഞത്‌!
അരിമുല്ലപ്പല്ലുകളെ ഓര്‍മ്മപ്പെടുത്തുന്ന വെള്ളപ്പൂക്കളും, ചെഞ്ചുണ്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചുവന്ന പൂക്കളും അലങ്കാരത്തിനു വേണമെന്ന് വ്യംഗ്യം!!
ഉച്ചസൂര്യന്‍ വിവശനാക്കിയവന്‍ അല്ലെങ്കില്‍ അവള്‍ പുഷ്പശയ്യയില്‍ തളിരുകള്‍ക്കൊപ്പം ഉറങ്ങിക്കൊള്ളണം.
ഉപദേശമല്ല. ശാസനയാണു.
(പകലുറക്കം ചൂടുകാലത്ത്‌ മാത്രമേ ആകാവൂ എന്നും ആയുര്‍വ്വേദം നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.)

മുന്തിയവര്‍ക്ക്‌ ധാരാഗൃഹങ്ങള്‍ നിര്‍മ്മിക്കാം.
കൃത്രിമമായി നിര്‍മ്മിച്ച പെണ്‍പാവകളുടെ സ്തനം, കൈ, അധരം എന്നിവയില്‍ നിന്ന് രാമച്ചം കൊണ്ട്‌ കുളിര്‍പ്പിച്ച ജലം ധാരയായി ഒഴുകുന്ന മുറികളാണു ധാരാ ഗൃഹങ്ങള്‍.
അതില്‍ പകല്‍ കഴിയുന്നതു ആനന്ദദായകവും ചൂടിനെ എതിരിടാന്‍ ഉചിതവുമെന്ന് പ്രാചീനര്‍.

രാത്രികാലത്ത്‌ മട്ടുപ്പാവുകളെ അഭയം പ്രാപിക്കണം.
അല്ലെങ്കില്‍ നടുത്തളത്തിലോ തിണ്ണയിലോ ആവാം ഉറക്കം.
രാത്രിയെ ദര്‍ശ്ശിക്കാവുന്ന വിധത്തില്‍ തുറസ്സായ ഒരു സ്ഥലമാണു വിവക്ഷ.
ചന്ദ്രരശ്മികളാല്‍ വ്യാപ്തമായ ഇടം വേണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്‌.
മനോവ്യാപാരങ്ങളില്‍ നിന്നും നിവൃത്തനായി വേണം ഉറങ്ങാന്‍ കിടക്കേണ്ടത്‌.
നനഞ്ഞ തുണികൊണ്ട്‌ മേല്‍ തുടച്ച്‌ ചന്ദനവും പൂശി, പുഷ്പമാല്യങ്ങള്‍ അണിഞ്ഞ്‌ ഉറങ്ങണം.
മാലകള്‍ ധരിക്കുന്നില്ലെങ്കില്‍ പൂക്കള്‍ വിതറിയ മെത്തയിലാവണം ശയനം.
ഉറങ്ങുമ്പോള്‍ അയഞ്ഞ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുകാലം കാമലീലയ്ക്ക്‌ യോജ്യമല്ല.
അവനവനെ പ്രതിയും അനന്തര തലമുറയെ പ്രതിയും ഈ കാലത്ത്‌ ദമ്പതി ക്രിയകളില്‍ ഏര്‍പ്പെടരുത്‌. കാമവ്യഗ്രത വാതത്തെ പ്രകോപിപ്പിക്കും. വര്‍ദ്ധിച്ച വാതം കഫത്തെ പിന്നെയും ക്ഷയിപ്പിക്കുന്നു. അതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണു.

അടുത്ത കാരണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ചൂടുകാലത്ത്‌ കഫം ക്ഷയിക്കുമെന്ന് പറഞ്ഞുവല്ലോ. അതു ബീജാണ്ഡങ്ങള്‍ക്കും ബാധകമാണു. താപ ക്ലേശം കാരണം അവ സ്വയം പൂര്‍ണമായിരിക്കുകയില്ല. അതുകൊണ്ട്‌ ചൂടുകാലത്തെ ദമ്പതിക്രിയ ജനിപ്പിക്കുന്ന പ്രജ അപൂര്‍ണ്ണവികാസങ്ങളോടെയായിരിക്കും ജനിക്കുക. തലച്ചോര്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളുമായി അവര്‍ ജനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതു കൊണ്ട്‌ കാമകേളികളൊഴിവാക്കാന്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

രാത്രിയായാലും പകലായാലും ചൂടിനെ ശമിപ്പിക്കുവാനുള്ള ഉപചാരങ്ങള്‍ക്ക്‌ ഒരു കുറവും വരുത്തരുത്‌. ഇടക്കിടെ ശരീരം വീശിത്തണുപ്പിക്കണം.
താമരയില വിശറികള്‍ എത്രയും ഉത്തമമാണു.
ജലകണങ്ങള്‍ ചിന്നിത്തെറിക്കുന്ന വെഞ്ചാമരങ്ങളും നന്ന്.
വായുവിലവ ചലിക്കുമ്പോള്‍ വര്‍ഷിക്കുന്ന ജലബിന്ദുക്കളില്‍ നിന്ന് തണുത്തകാറ്റ്‌ വീശും, അത്‌ നല്‍കുന്ന സുഖം അനിര്‍വ്വചനീയമാണു. ആരോഗ്യദായകവും.
ഹരിചന്ദനം കോര്‍ത്തിട്ട മുത്തു മാലകള്‍, കര്‍പ്പൂരമല്ലിയുടെ മാലകള്‍ ഇവയൊക്കെ ഉഷ്ണഹരങ്ങളാണു. ഒപ്പം കൊഞ്ഞവാക്ക്‌ പറയുന്ന കുഞ്ഞുങ്ങള്‍, പഞ്ചവര്‍ണ്ണക്കിളികള്‍, തത്തകള്‍, മൈനകള്‍.
അവയുടെ സ്വരസംഗീതം മനസ്സിനെക്കുളിര്‍പ്പിക്കുന്നു.
അതു ചൂടിനെ മറക്കുവാന്‍ സഹായിക്കും.

ചേതോഹരികളായ താമരക്കണ്ണികള്‍ ഭാര്യമാരായുണ്ടായാല്‍ ഏതു ചൂടും സഹിക്കാവുന്നതേയുള്ളു എന്നും ആചാര്യന്‍ പറയുന്നുണ്ട്‌...


മൃണാളവലയാഃ കാന്താഃ പ്രോല്‍ഫുല്ലകമലോജ്ജ്വലാഃ
ജംഗമാ ഇവ പത്മിന്യോ ഹരന്തി ദൈതാ ക്ലമം

(താമര വളയത്തെ വളയാക്കിയിരിക്കുന്നവരും, വിടര്‍ന്ന താമരപ്പൂക്കള്‍ കൊണ്ട്‌ ശോഭിക്കുന്നവരും, നടന്നു വരുന്ന താമരകളോ എന്ന് തോന്നുമാറു മനോഹരകളുമായ ഭാര്യമാരും ഉഷ്ണാധിക്യം കൊണ്ടുള്ള തളര്‍ച്ചയെ തീര്‍ക്കുന്നതാണു.)
മേമ്പൊടി
ഈ നിമിഷം മുതല്‍ ഇതാരെങ്കിലുമൊക്കെ ആചരിച്ചുകളയുമെന്ന വിശ്വാസത്തിലല്ല ഈ പോസ്റ്റിട്ടത്‌. ആചരിച്ചാല്‍ ആരോഗ്യം ഉണ്ടാകും. ദീര്‍ഘായുസ്സും. അതൊന്നുമില്ലെങ്കിലും ഇങ്ങനെ വായിച്ചു പോകുമ്പോള്‍ ഒരു സുഖമൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതു മതി.ഇതില്‍ പറയുന്ന പോലെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നൊരു തോന്നലുണ്ടായാല്‍ അഷ്ടാംഗഹൃദയം മനസ്സില്‍ വേരോടാന്‍ തുടങ്ങി എന്ന് അനുമാനിക്കാം.

ഇനി, ഇത്‌ വായിച്ച്‌ സ്വാംശീകരിക്കുന്നവരുണ്ടെങ്കില്‍, അവര്‍ വഴി ഈ അറിവ്‌ ജന്മ ജന്മാന്തരങ്ങള്‍ കടന്ന് ഒരു ജീവിതക്രമായി ഭൂമിയില്‍ വന്നു നിലകൊള്ളും. അതെങ്ങനെയെന്ന് വച്ചാല്‍, ഇപ്പോഴിത്‌ വായിക്കുന്നവന്‍ പുരുഷായുസ്സ്‌ പൂര്‍ണമായനുഭവിച്ച്‌(120 കൊല്ലക്കാലം) മരിക്കുമ്പോള്‍ ആ അറിവ്‌ ധാതുക്കളിലേക്ക്‌ സൂക്ഷ്മരൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടും. സസ്യങ്ങള്‍ ആ ധാതുക്കളെ ഉപയോഗപ്പെടുത്തി അന്നം പാകംചെയ്ത്‌ ജന്തുജാലങ്ങള്‍ക്ക്‌ നല്‍കുമ്പോള്‍, അതു ചുറ്റിത്തിരിഞ്ഞ്‌ വീണ്ടും മനുഷ്യനിലെത്തുകയായി. അവനില്‍ അതു പ്രായോഗികമായ അറിവായി വിടരുമ്പോള്‍ അതൊരു ജീവിതക്രമാകുന്നതു കാണാം.

ഇതൊരു ഭാവനയാണെന്ന് തോന്നുന്നവരുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മുടെ പൂര്‍വ്വസൂരികളുടെ പഠനങ്ങളും ഗവേഷണങ്ങളും അംഗീകരിക്കാനുള്ള നമ്മുടെ വൈമനസ്യം മാത്രമാണു. പൂര്‍വ്വികര്‍ ശാസ്ത്രത്തെ കവിതയിലൂടെ അവതരിപ്പിച്ചത്‌ പ്രത്യേകമായ ഉദ്ദേശത്തോടെ ആയിരുന്നു. ശാസ്ത്രസത്യങ്ങള്‍ മനസ്സിലുറപ്പിക്കാന്‍ പറ്റിയ മാദ്ധ്യമം കവിതയാണെന്ന് അവര്‍ കണ്ടെത്തി.
അങ്ങനെ അഷ്ടാംഗഹൃദയവും ഒരു കവിതയായി.

ശാസ്ത്രം കവിതയാകുമ്പോള്‍ ഉണ്ടാകുന്ന പ്രയോജനം കവിത ആസ്വദിക്കുമ്പോള്‍ തന്നെ ശാസ്ത്രവും മനസ്സില്‍ പതിയും എന്നതാണു. ഒരു സാധാരണക്കാരനുപോലും ശാസ്ത്രസത്യങ്ങള്‍ കരഗതമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അങ്ങനെ ഉദ്ധൃതജ്ഞാനം (sustainable knowledge) നേടിയ തലമുറകള്‍ ഇവിടെ സുഖമായി ജീവിച്ചു. അവര്‍ ജീവിതത്തെ കളിപ്പന്തുപോലെ കൊണ്ടു നടന്നു. ആധുനിക മാനുഷികം അവരെയൊക്കെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌ അഗ്നി നാളങ്ങളിലേക്ക്‌ പറന്ന് ചെല്ലുകയും ചിറകുകരിഞ്ഞു പതിതലോകങ്ങളിലേക്ക്‌ വീഴുകയും ചെയ്തു.
അവിടെ കിടന്നു കൊണ്ട്‌ ആ പഴയ കവിതകളിലേക്ക്‌ ഇനിയെങ്കിലും ഒന്ന് കണ്ണോടിക്കാന്‍ കഴിഞ്ഞെങ്കില്‍.....

തുടക്കം അഷ്ടാംഗഹൃദയത്തില്‍ നിന്നു തന്നെയാവട്ടെ.
കാരണം നാമിന്ന് രോഗികളുടെ ഒരു സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ കവിത അതിനൊരു പരിഹാരമായെങ്കിലോ?

അതു വായിക്കാന്‍ നമുക്ക്‌ സംസ്ക്കൃതമറിയില്ലല്ലോ! സംശയം തോന്നാം.
വിഷയം ആരോഗ്യശാസ്ത്രവുമാണു. പക്ഷെ ഭയപ്പെടാനൊന്നുമില്ല.
നമുക്ക്‌ വേണ്ട ഒരുപാട്‌ കാര്യങ്ങള്‍ ഇതിലുണ്ട്‌.

മദ്യം വിഷമാണെന്ന് നാരായണഗുരു പറഞ്ഞത്‌ ഈ പുസ്തകം നോക്കീട്ടാണു.
അതുപോലെ നമുക്കാവശ്യമുള്ള മറ്റനേകം കാര്യങ്ങള്‍ ഇതിലുണ്ട്‌.
അതു മനസ്സിലാക്കാന്‍ വലിയ പരസ്സഹായം ഒന്നും വേണ്ടിവരില്ല.
കൂടുതല്‍ മനസ്സിലാക്കിക്കളയാം എന്ന് വിചാരിച്ച്‌ ആയുര്‍വ്വേദ 'ഡോക്ടര്‍'മാരെ ഒന്നും സമീപിച്ചേക്കരുത്‌. അവര്‍ MBBS മിമിക്രിചെയ്യുകയാണല്ലോ. അവര്‍ ഇതൊന്നുമല്ല പഠിക്കുന്നത്‌. സംസ്കൃത പണ്ഡിതന്മാരേയും സമീപിക്കാതിരിക്കുന്നതാണു ഉചിതം. അവര്‍ അലങ്കാരവും വ്യാകരണവുമൊക്കെ പറഞ്ഞ്‌ ക്ലേശിപ്പിക്കാന്‍ ഇടയുണ്ട്‌.

അഷ്ടാംഗഹൃദയത്തില്‍ അറിവ്‌ നേടാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ വഴി നോക്കണം.

സംസ്കൃത മൂലം മലയാളലിപിയില്‍ അച്ചടിച്ച്‌ അതിനു അര്‍ത്ഥവും അന്വയവും ചേര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ ഇഷ്ടം പോലെ ഇന്ന് ലഭ്യമാണു.

ഒരു ദിവസം ഒരു ശ്ലോകം വച്ച്‌ ഹൃദിസ്ഥമാക്കിയാല്‍ മതി.
ഇതു തന്നെ കുട്ടികളെ പഠിപ്പിച്ചെടുത്താല്‍ അതു അവരോട്‌ ചെയ്യുന്ന ഒരു ഉപകാരവുമായിരിക്കും. അടുത്ത തലമുറയെ ജനിപ്പിക്കണ്ടതു അവരാണല്ലോ.
അവരുടെ ഉള്ളിലേക്ക്‌ ഈ അറിവ്‌ കടന്ന് ചെല്ലട്ടെ!

കഷായവിധി സമാപതം

(അവലംബം : അഷ്ടാംഗഹൃദയം. വൈദികായുര്‍വ്വേദാചാര്യന്‍ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ പ്രഭാഷണങ്ങള്‍)

ശുഭം

38 comments:

Leaves of Mind said...

അശോകേട്ടാ ഇതെന്താ സംഗതി? കാര്യമായിട്ടൊന്നും മനസ്സിലായില്ല. മനസിലായ ഒരു കാര്യമുണ്ട്‌. അലോപ്പതി ഡോക്ടറന്മാരെ വിട്ട്‌ ആയുര്‍വ്വേദക്കാരെക്കൂടി ചീത്ത പറയാന്‍ തുടങ്ങി.

Anonymous said...

നല്ല coincidence..ഈ കഠിനമായ ചൂട് കാരണം ഒരു പനിയടിച്ച് ഉഴലുമ്പോഴാണ് ഇത് വായിക്കാനിടയായത്..എന്തായാലും പലര്‍ക്കും ഈ fast food-ന്റെയും മറ്റും fast ആയിട്ടുള്ള ജീവിതത്തിനിടയില്‍ ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.താങ്കള്‍ പറഞ്ഞത് പോലെ വായിക്കാന്‍ ഒരു സുഖമുണ്ട്.ശാസ്ത്രവും കവിതയും തമ്മിലുള്ള connection ഒരു പുതിയ അറിവായിരുന്നു.പിന്നെയീ അഷ്ടാംഗഹൃദയം ആരാണ് എഴുതിയത് ? how credible is it ?

പ്രിയംവദ-priyamvada said...

വായിക്കാന്‍ സുഖമുണ്ടു;-)
qw_er_ty

Anonymous said...

'...മദ്യവിക്രയസന്ധാനദാനപാനാനി നാചരേല്‍'
(അഷ്ടാംഗഹൃദയം 2-40)
ശ്രീനാരയണഗുരു മദ്യം വിഷമാണെന്ന് പറഞ്ഞതു ഈ ശ്ലോകത്തെ ആസ്പദമാക്കിയാണോ?
മദ്യം വിഷമാണെന്ന് അതിലൊരു സൂചനയുമില്ല. അതു വില്‍കരുതു, ഉണ്ടാക്കരുത്‌, കൊടുക്കരുതു എന്നല്ലെ പറയുന്നുള്ളു?

അശോക് കർത്താ said...

പ്രിയ സഞ്ജു, അഷ്ടാംഗഹൃദയം ആയുര്‍വ്വേദത്തിലെ ഒരടിസ്ഥാന ഗ്രന്ഥമാണു. വാഗ്ഭടന്റെ പേരിലാണു അതറിയപ്പെടുന്നതു.
how credible is it ?
എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ എന്തു പറയാനാ? ആപേക്ഷികതാ സിദ്ധാന്തം എത്രമാത്രം credible ആണെന്ന് ചോദിക്കുന്ന പോലേയുള്ളു.
പ്രിമിത്തിയോസ്‌ നല്ലോരു താര്‍ക്കികനാണെന്ന് തോന്നുന്നു. മദ്യം ഉണ്ടാക്കരുത്‌, കൊടുക്കരുത്‌, കുടിക്കരുത്‌ എന്ന് ആചാര്യനും ഗുരുദേവനും പറഞ്ഞതു അതു 'അമൃത്‌' ആയിരിക്കുന്നതു കൊണ്ടാണെന്ന് വിചാരിക്കാമോ? ആരോഗ്യശാസ്ത്രവിഷയത്തില്‍ ഒരു 'നിഷേധം' പറഞ്ഞു കഴിഞ്ഞാല്‍ അതു ഹാനികരമായതു കൊണ്ട്‌ തന്നെ ആയിരിക്കും

Anonymous said...

വൈദ്യരു ഗ്രന്ഥം കമ്പോട്‌ കമ്പ്‌ വായിച്ചിട്ടുണ്ടെന്നൊക്കെ എനിക്കറിയാം. പിന്നെ എന്തിനാ മദ്യത്തിന്റെ വിഷയത്തില്‍ ഇങ്ങനെ ഒരു ഒളിച്ചു കളി? ദ്രവദ്രവ്യവിജ്ഞാനീയത്തില്‍ മദ്യത്തിന്റെ ഗുണങ്ങള്‍ വിവരിക്കുന്നതെന്തിനാ? അതു നിര്‍മ്മിച്ച്‌ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെയാവില്ലെ ആചാര്യന്‍ അതവിടെ ചേര്‍ത്തിരിക്കുന്നത്‌? മദാത്യയം കൂടിക്കാണുമ്പോള്‍ ആര്‍ക്കായാലും 2 പെഗ്ഗ്‌ അടിക്കാന്‍ തോന്നും. ശരിയല്ലെ?

കാളിയമ്പി said...

നിര്‍മ്മലാനന്ദ ഗിരി മഹാരാജ്:)

വളരെ നല്ല ലേഖനം..പിന്നെ ഇതില്‍ പറഞ്ഞിരിയ്ക്കുന്നതെല്ലാം അവനവന്റെ കഴിവും സാഹചര്യവുമനുസരിച്ച് ഇന്നും ചെയ്യാവുന്നതേയുള്ളൂ.നാട്ടിന്‍പുറങ്ങളിലും ചെറുപട്ടണങ്ങളിലുമൊക്കെ.

വെഞ്ചാമരമില്ലെങ്കില്‍ ഫാന്‍ അത്രയേയുള്ളൂ

എറണാ‍കുളം പോലുള്ള നഗരങ്ങളിലാണ് നരകം.കുറച്ചു സ്ഥലമേയുള്ളുവെങ്കിലും വീട്ടുമുറ്റത്ത് മരങ്ങള്‍ വച്ചുപിടിപ്പിയ്ക്കുക എന്നൊരു ചെറിയ കാര്യം നഗരങ്ങളില്‍ ചെയ്യാം..ചെറിയ ചെടികളുള്ള പൂന്തോട്ടം കാണാന്‍‍ നല്ലതാവുമെങ്കിലും ചൂടില്‍ നിന്ന് അതുങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ..പക്ഷേ ചൂടുമാറി മഴതുടങ്ങിയാല്‍ മരമൊക്കെ നമ്മളങ്ങ് മറക്കും..(എല്ലാ ചൂടത്തും ഞാന്‍ വിചാരിച്ചിട്ടുള്ളതു തന്നെയാണ് വീട്ടുമുറ്റത്ത് മരം വയ്ക്കണാമെന്ന്..വച്ച് മരം എല്ലാരും ചേര്‍ന്ന് മഴയത്ത് വെട്ടിക്കളയും..ഇല മുറ്റത്ത് വീഴുന്നെന്നും പറഞ്ഞ്...എന്നിട്ട് ഇപ്പോഴു ഫോണ്‍ ചെയ്തപ്പൊ ചൂടേ ചൂടേ എന്നു വിളിയാണ്..

പിന്നെ പഞ്ചസാര ചേര്‍ത്തത്(പഴച്ചാറായാലും പലഹാരമായാലും) എന്റെ അനുഭവത്തില്‍ ഉഷ്ണം കൂട്ടുന്നതായാണ് കാണുന്നത്..സംഭാരം ഉഗ്രന്‍..നല്ല പച്ചവെള്ളം കിട്ടുമെങ്കില്‍ ധാരാളം കുടിയ്ക്കണം.പിന്നെ നഗരങ്ങളിലാണേങ്കില്‍ മില്‍മയുടേ സംഭാരം വാങ്ങിയാല്‍ അതില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കുടിയ്ക്കണം.അല്ലെങ്കില്‍ ദാഹം കൂടും..അവരതില്‍ സ്നേഹം കൂടിയിട്ടാണോ ആവോ നല്ലോണം കൊഴുത്ത മോരാണ് ചേര്‍ത്തിരിയ്ക്കുന്നത്..അതോ വല്ല രാസവസ്തുവോ..എന്തയാലും മില്‍മയല്ലാത്തതൊന്നും തൊടാന്‍ പോകാത്തതാണ് നല്ലത്..

രാത്രി ഉഷ്ണാമേറിയാല്‍ കിടക്കുന്നതിനു മുന്‍പ് കുളിച്ച് നനഞ്ഞ തുണി (തോര്‍ത്ത്) ദേഹത്ത് ഇട്ട് കിടക്കുമാരുന്നു..നല്ല ഉറക്കം കിട്ടും.ചന്ദനത്തിന്റെ മണവും ശാസ്തമൊന്നുമറിയില്ലെങ്കിലും ഞാന്‍ പരീക്ഷിച്ച് ഒരു വസ്തുവാണ്..(ഇപ്പോള്‍ ഇതു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.പരീക്ഷണം സത്യമായിരുന്നല്ലോ എന്നോര്‍ത്ത് ..നല്ല ചന്ദനപ്പൊടി ചന്ദനത്തിരി(ഒറിജിനല്‍ ചന്ദനം കൊണ്ടുണ്ടാക്കിയ തിരി..)കത്തിയ്ക്കുന്നത് ഒത്തിരി ആശ്വാസം തന്നിട്ടുണ്ട്..കുളികഴിഞ്ഞ് തോര്‍ത്ത് മേലില്‍ വിരിച്ച് ഒരു ചന്ദനത്തിരി കത്തിച്ച് വച്ച് മുറിയില്‍ ജനലുകള്‍ തുറന്നിട്ട് (സാഹചര്യം അനുവദിയ്ക്കുമെങ്കില്‍ ) കിടക്കുക..

ചൂടോടൊത്ത് വരുന്ന ഒന്നാ‍ണ് പൊടി.വീട് ദിവസവും തുടയ്ക്കണം(ആഴ്ചയിലൊരിയ്ക്കലെങ്കിലും).
വീട് പൊടികയറാതെ കോട്ടണ്‍ കര്‍ട്ടന്‍ ഇട്ട് ആഴ്ചയിലൊരിയ്ക്കല്‍ അത് കഴുകി ഉപയോഗിയ്ക്കുക..കര്‍ട്ടന്‍ തുണിയൊന്നും വാങ്ങാന്‍ പോകണ്ടാ..നല്ല തോര്‍ത്ത് തയ്ച്ചുചേര്‍ത്ത് ഉഗ്രന്‍ കര്‍ട്ടനുണ്ടാക്കാം.ഇഴ അകന്ന വില കുറഞ്ഞ തോര്‍ത്തായാല്‍ നല്ലത്...പഴയ കാവിമുണ്ട് നല്ല കര്‍ട്ടനാക്കാം..(വെയില്‍ കാവിയില്‍ തട്ടി മുറിയിലുളവാകുന്ന ഒരു കളറിംഗ് എഫക്റ്റും വളരെ സൂത്തിംഗ് ആണ്:)

വെളിയില്‍ പോയാല്‍ കുറച്ചു പൈസയായാലും വേണ്ടൂല കയ്യില്‍ കാശുണ്ടായാല്‍ ആട്ടോ പിടിച്ച് പോകുക..നടത്ത കഴിവതും ഒഴിവാക്കുക..കയ്യില്‍ കാശില്ലെങ്കില്‍ തണലോരം ചേര്‍ന്ന് നടക്കുക..നല്ല ഒരു കോട്ടന്‍ തുണി (കോട്ടന്‍ തന്നെയാവണം) തൂവാല..കുറച്ച് വലിയത് തന്നെ ആയിക്കോട്ടേ കയ്യില്‍ എപ്പോഴും കരുതുക.(പഴയ കോട്ടന്‍ ഒറ്റമുണ്ട് തയ്ച്ചെടുത്തതാണ് നല്ലത്..മൂന്നുനാലു കഴുകല്‍ കഴിയുമ്പോള്‍ കളയാമല്ലോ) അയഞ്ഞ കടും നിറമില്ലാത്ത കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുക.വാന്‍ ഹ്യൂസെനും പാര്‍ക്ക് അവെന്യൂവുമൊന്നും വേണ്ടാ ..അല്ലാ‍തെ തന്നെ കുറഞ്ഞ കോട്ടന്‍ തുണികള്‍ കിട്ടും..(90 രൂപയ്ക്ക് എറാണാ‍കുളത്ത് കിട്ടുന്ന വെള്ള ഷര്‍ട്ടുകള്‍ വളരെ ഉപയോഗം ചെയ്തിട്ടുണ്ട്..നല്ല സുഖമാണ് അതിടാന്‍..അഞ്ചോ ആറോ എണ്ണം വാങ്ങിയാലും എല്ലാം കൂടെ ഞായറാഴ്ച കഴുകാം..) അടിവസ്ത്രങ്ങള്‍ നല്ലത് ഉപയോഗിയ്ക്കുക..ബനിയനിട്ട് ശീലമായാല്‍ വിയര്‍പ്പിന്റെ ചില്ലറ ഉപദ്രവങ്ങള്‍ ബനിയന്‍ പിടിച്ചെടുത്തോളും..എന്നും കഴുകണമെന്ന് മാത്രം..

ചെരുപ്പ് കഴിയുമെങ്കില്‍ ലെതറു തന്നെ വാങ്ങുക..അതും കുറച്ച് സോഫ്റ്റായിട്ടുള്ളാത്..അതിനു കുറച്ച് കാശുമുടക്കിയാലും വേണ്ടൂല്ല..ഷൂസ് ഉപയോഗിയ്ക്കുന്നെങ്കില്‍ കോട്ടന്‍ സ്പോര്‍ട്സ് സോക്സ്(ടര്‍ക്കി മാതിരിയുള്ളത്)ഉപയോഗിയ്ക്കുക..
രണ്ടു നേരമെങ്കിലും കുളിയ്ക്കുക..

ചിക്കന്‍ മട്ടന്‍ ബീഫ് മസാല ഇതുകള്‍ ഒഴിവാക്കുക..വിദ്യ ആര്‍ത്തി ജീവിതം ഹോസ്റ്റലിലാണെങ്കില്‍ തട്ടുദോശയടിയ്ക്കാന്‍ പോകുമ്പോ ദോശമാത്രം മതി എന്നു വയ്ക്കുക..കൂടിയാല്‍ ഒരു സിംഗില്‍ ആമ്ലെറ്റ്..ചിക്കന്‍ വേണ്ടാ..

മറ്റുള്ളവര്‍ വീട്ടില്‍ നിന്ന് അവിയല്‍ ഓലന്‍ പച്ചടി കിച്ചടി എന്നിവയൊക്കെ കൂട്ടി ഊണു കഴിയ്ക്കുക..മീങ്കറി രാത്രി വേണമെങ്കില്‍ ആവാം..

ഏ സീ യില്‍ ജോലിചെയ്യുന്നവര്‍ വെളിയിലെവിടേയെങ്കിലും പോയി ഉഷ്ണിച്ച് വിയര്‍ത്ത് ഓടി ഏസിയില്‍ കയറരുത് എവിടെയെങ്കിലും നിന്ന് ശരീര താപനില അല്‍പ്പം കുറച്ച് വിയര്‍പ്പൊക്കെ മാറി ഒന്നു തണുത്ത ശേഷം കൂടുതല്‍ തണുപ്പിലേയ്ക്ക് കയറുക.

ടൂ വീലറ് വെയിലത്തുവച്ചിട്ട് പൊള്ളുന്ന സീറ്റിലേയ്ക്ക് ചാടിക്കയറരുത്,..കല്യാണസൂത്രം അടിച്ചുപോകും..ഒരു ടവലോ മറ്റോ വിരിച്ചിട്ട് അതിലേയ്ക്ക് കയറിയിരിയ്ക്കുക എന്നതാണ് പ്രായോഗികം..

ഫലങ്ങല്‍ ലാവിഷായിട്ട് കഴിയ്ക്കുക..

രാത്രി കഞ്ഞി..
സിമ്പിള്‍ ലിവിങ്ങ്..അതായത് ചൂടു മാറും വരെയെങ്കിലും നമ്മള്‍ വെറും കഞ്ഞികളാകുക..മഴയൊക്കെയാവട്ട് ച്ചിരി ആര്‍ഭാടം അന്നേരമാവാം..

ഇത്രയും വിശദീകരിച്ചെഴുതിയത് എന്താന്നു വച്ചാല്‍ ചൂടും പൊടിയും ഒട്ടും സഹിയ്ക്കാന്‍ കഴിവില്ലാത്ത് ഒരു ജന്തുവാണ് ഞാന്‍..ഫെബ്രുവരി ആകുമ്പോഴേയ്ക്കും ഞാന്‍ പരക്കമ്പാച്ചിലു തുടങ്ങുമായിരുന്നു..ജോലിചെയ്തിരുന്നത് എറണാകുളത്ത് ..ജീവിച്ചിരുന്ന ബാച്ചി സെറ്റിങ്ങുകളെന്നാല്‍ ഏറ്റവും ആര്‍ഭാടം കപാസിറ്റര്‍ പോയ ഒരു സീലിംഗ് ഫാന്‍ എന്ന നിലയില്‍..

ഓര്‍ക്കുമ്പോള്‍ എന്റെ ഏറ്റവും വലിയ ഗവേഷണം എങ്ങനെ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ തള്ളിനീക്കും എന്നതാരുന്നു:)

ഒരു ചെറിയ ടേബില്‍ ഫാന്‍ വാങ്ങിച്ചാണീ ഗവേഷണം പ്രാക്ടിക്കലായി തുടങ്ങിയത്..പിന്നെ അതു പറയാന്‍ മറന്നു..കറണ്ടടിയ്ക്കാതെ അകത്തുകുരുങ്ങാതെ ടേബില്‍ ഫാനിനുമുന്‍പില്‍ ഒരു തോര്‍ത്തോമറ്റോ നനച്ച് ഇടുന്നതിന്റെ കാറ്റാണ് കാറ്റ്...:)

അശോകന്‍ മാഷേ ഒന്നൂടെ നന്ദി..ഇത് ഒത്തിരിയാളുകള്‍ക്ക് ഉപയോഗയോഗ്യമാകും :)

Unknown said...

ചേതോഹരികളായ താമരക്കണ്ണികള്‍ ഭാര്യമാരായുണ്ടായാല്‍ ഏതു ചൂടും സഹിക്കാവുന്നതേയുള്ളു എന്നും ആചാര്യന്‍ പറയുന്നുണ്ട്‌...

ഇതാണ് എനിക്ക് പിടിക്കാത്തത്. ആയുര്‍വേദ വിധികളും ഔഷധസസ്യങ്ങളുമൊക്കെ എഴുതിയിട്ട് ആര്‍ഷന്‍ ഒടുവില്‍ ഒരു ശ്ലോകം മസാല ചേര്‍ക്കും. ഏ പടത്തില്‍ ബിറ്റ് കയറ്റുന്നത് പോലെ. അവരേയും പറഞ്ഞിട്ട് കാര്യമില്ല ജനം മുഴുവന്‍ വായിക്കണമല്ലോ എന്ന് കരുതിയിട്ടാവും. അടുത്ത മസാല ശ്ലോകം തപ്പിയിട്ടെങ്കിലും പേജ് മറിയ്ക്കട്ടെ എന്ന് കരുതിക്കാണും.:-)

പോസ്റ്റ് നന്നായി. വിജ്ഞാനപ്രദം.

myexperimentsandme said...

ഈ തണുത്ത വെളുപ്പാങ്കാലത്ത് ശ്രീനീ ശ്രീധരന്‍ മമ്മൂട്ടിയോട് പറഞ്ഞതുപോലെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മസാലയുടെ ഭാഗം അങ്ങ് കട്ട് ചെയ്തേക്കൂ ദില്‍ബൂ എന്നായാലോ ദില്ലബ്‌ദുള്ളേ:)

നല്ല ലേഖനം. അംബിയുടെ ഇന്‍‌പുട്ടുകളും വളരെ വിജ്ഞാനപ്രദം.

myexperimentsandme said...

ക്ലമന്റലികള്‍ പോപ്പിന്‍സ് വിന്‍ഡോസില്‍ വരുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നുകൂടി സൌകര്യമാവുമായിരുന്നു.

വേണു venu said...

പോസ്റ്റു് വിജ്ഞാന പ്രദം. പലതും പ്രാവര്‍ത്തികമാക്കാന്‍ പ്രയാസം ഉണ്ടെങ്കിലും. അമ്പിയുടെ കമന്റ്റും കേമമായിരിക്കുന്നു.അം‍പി പറഞ്ഞ നനഞ്ഞ തോര്‍ത്തു് പ്രയോഗം ദോഷകരമാണെന്നു് കേട്ടിരിക്കുന്നു.:)

അശോക് കർത്താ said...

ദില്‍ബാസുര്‍ജി ആളൊരു കണ്ണാടിയാ.....ഒപ്പം പുലിയും

Unknown said...

ഹ ഹ ഹ... അശോക് മാഷേ. :)

asdfasdf asfdasdf said...

അശോകേട്ടോ, ഈ ലേഖനം വളരെ വിജ്ഞാനപ്രദം.
ഇതില്‍ പറയുന്നതുപോലെ ഒരു ദിവസമെങ്കില്ലും കഴിച്ചുകൂട്ടാന്‍ ഇന്ന് ആര്‍ക്കും സാധിക്കും..
(ഓടോ :
'ചേതോഹരികളായ താമരക്കണ്ണികള്‍ ഭാര്യമാരായുണ്ടായാല്‍ ഏതു ചൂടും സഹിക്കാവുന്നതേയുള്ളു എന്നും ആചാര്യന്‍ പറയുന്നുണ്ട്‌... '
ദില്‍ബു,ക്ഷമിക്കൂ എല്ലാറ്റിനും ഒരു സമയമുണ്ട്. )

Unknown said...

കുട്ടമേനോന്‍ ചേട്ടാ,
ഉവ്വ. വല്ലാതെ ചൂടെടുത്താല്‍ ഞാന്‍ 5 ടണ്ണിന്റെ ഒരു ഏ സി വാങ്ങും. അല്ലാതെ ചൂട് പേടിച്ച് താമരക്കണ്ണിയെ കൊണ്ട് വന്ന് ജീവിതം ഒരു ഹോട്ട് എയര്‍ ബലൂണാക്കില്ല. യേത്? :-)

അശോക് കർത്താ said...

അമ്പി പറഞ്ഞ നനഞ്ഞ തോര്‍ത്ത്‌ പ്രയോഗം നീരെളക്കം ഉണ്ടാക്കുമെന്ന് പറയാറുണ്ട്‌. എന്നാലും പല കാര്‍ന്നോമ്മാരും അങ്ങനെ ചെയ്തിട്ടുമുണ്ട്‌. പ്രിസിഡെന്‍സ്‌ സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ?
ഇതു അനുവര്‍ത്തിക്കാന്‍ പ്രയാസമുണ്ടെന്ന കുട്ടന്‍ മേനോന്റെ അഭിപ്രായം ഞാനും മേമ്പൊടിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. എന്നാലും ഈര്‍ക്കില്‍ വളയ്ക്കുന്ന പോലെ ഒരു പ്രയോഗമുണ്ട്‌. മനസ്സാണു എല്ലാത്തിനും അടിസ്ഥാനം. ആദ്യം ഇതു മനസ്സില്‍ കയറ്റി വിടുക. പിന്നെ അമ്പി ചെയ്തപോലെ ഈ രൂപരേഖ വച്ചിട്ട്‌ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തു തുടങ്ങുക. പിന്നെ, പിന്നെ ഓരോരോ സന്ദര്‍ഭങ്ങള്‍ കടന്ന് വരും. അങ്ങനെ പതുക്കെ എത്തിച്ചേരും.

Unknown said...

ചുമ്മാ എന്തോക്കിലും ഒക്കെ പറയതെ അണ്ണാ, വല്ലതും അറിയാമെക്കില്‍ വേണ്ടൂല്ല!!!...

Unknown said...
This comment has been removed by the author.
Unknown said...

ദില്‍ബാസുരാ, മച്ചാ കൊല്ലാമടാ ഇഷ്ടായി.....

Anonymous said...

എന്റെ കര്‍ത്താവേ, കുട്ടികള്‍ ഇനിയും അഷ്ടാംഗഹൃദയത്തിന്റെ കുരിശ്‌ കൂടി ചുമക്കണോ?

Anonymous said...

മദ്യം വിഷമാണെന്ന് നാരായണഗുരു പറഞ്ഞത്‌ ഈ പുസ്തകം നോക്കീട്ടാണു.
ഇത്രയ്കൊക്കെ അങ്ങ്‌ കേറി അഭിപ്രായം പറയാന്‍ മാത്രം താങ്കള്‍ ആരാ?

അശോക് കർത്താ said...

മദ്യം വിഷമാണെന്ന് നാരായണഗുരു പറഞ്ഞത്‌ ഈ പുസ്തകം നോക്കീട്ടാണു.
ഇത്രയ്കൊക്കെ അങ്ങ്‌ കേറി അഭിപ്രായം പറയാന്‍ മാത്രം താങ്കള്‍ ആരാ?

ക്ഷമിക്കൂ സ്നേഹിതാ/തേ. ഇഥൊരു വിവാദമൊന്നുമാക്കേന്ദാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉപ്പ്‌, പുളി, എരിവ്‌ ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ അവയുടെ അളവ്‌ ഗണ്യമായി കുറക്കണം. ???

മൂന്നു രസങ്ങളും പരിപൂര്‍ണ്ണമായി ഒഴിവാക്കുവാനുള്ള വിധി എവിടെയാണ്‌ എന്നു കൂടി പറയാമോ? അഷ്ടാംഗഹൃദയത്തിലെ ഋതുചര്യയില്‍ എന്നല്ല ഒരിടത്തും ഇല്ല. .

"നിത്യം സര്‍വ്വരസാഭ്യാസീ സ്യാല്‍ --" ആറു രസങ്ങളും നിത്യവും ശീലിക്കേണ്ടതാണ്‌ എന്നാണ്‌ ചരകന്റെ അഭിപ്രായം, മാത്രയില്‍ വ്യത്യാസം വരുത്താം എന്നല്ലേയുള്ളു.

പിന്നെ ആയുര്‍വേദ ഡോക്ടര്‍മാരെല്ലാം എന്നുള്ള ആ സാമാന്യവല്‍ക്കരണം വേണോ?

അശോക് കർത്താ said...

പോസ്റ്റ് ഒരു ആയുര്‍വ്വേദ പഠനമല്ല. സാങ്കേതികാര്‍ത്ഥത്തില്‍ ഇന്‍ഡ്യാ ഹെറിറ്റേജ് പറയുന്നതു ശരിയാണു. പക്ഷെ സാമാന്യമായിപ്പറഞപ്പോള്‍ ഒരല്പം എരിവു കൂട്ടി. പിന്നെ ഷഢ്ര് രസങള്‍ എല്ലാക്കാലത്തും ഉപയോഗിക്കണമെന്ന് സമ്മതമാണല്ലോ. ഇതു വിശേഷാല്‍ കാലമാണു. ഈ കാലത്ത് അധികമായി വരുന്ന ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണം. അതു അനുമാനവും, അനുഭവവുമാകുന്നു. പിന്നെ ആയുര്‍വ്വേദ ഡോക്ടറുടെ കാര്യം. ഞാന്‍ പറഞതില്‍ ഉറച്ച് നില്‍ക്കുനു. കാരണം താങ്കള്‍ പറയുന്നപോലെ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഡോക്ടറാവില്ല. വിദ്വത്വന്മുള്ളവരായിരിക്കും. അവരെ വിളിക്കുന്ന പേര്‍ വേറെയാണു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പിന്നെ ആയുര്‍വ്വേദ ഡോക്ടറുടെ കാര്യം. ഞാന്‍ പറഞതില്‍ ഉറച്ച് നില്‍ക്കുനു

Unknown said...

നമസ്കാരം. ഞാന്‍ ഡോ:സുധീഷ്. ബ്ലൊഗ്ലൊന്നും ഞാന്‍ എഴുതാറില്ല. ഇതില്‍ ആദ്യമായണ്‍.
അശോകന്‍ എന്നു പറയുന്ന വ്യക്തിയെ ഓര്‍ക്കുട്ടിലൂടെ ഞാന്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും ഞാന്‍ യോജിക്കുന്നുവെക്കിലും ഭൂരിഭക്ഷം അഭിപ്രയങ്ങളോടും വിയോജിപ്പാണ്‍.

വ്യക്ത്മായ ധാരണ പലതിലും ഇല്ലാതെ ആണ്‍ പല കാര്യങ്ങളിലും അഭ്പ്രായം പരയുന്നത്. ആരോഗ്യശാസ്ത്രത്തെ കുറിച്ച് എല്ലാം അറിയാവുന്ന ആളെ പോലെ ആണ്‍ സംസാരികുന്നത്. ഇതു സംസാരിക്കന്‍ അയാള്‍ ഭിഷഗ്വരനോ ഒന്നും അല്ല താനും. നിയമപരമായി ഇതു തെറ്റാണ്‍. അല്പജ്ഞാനം അപകടം ആണന്ന് അറിയാമല്ലോ.

നിലവിലെ വ്യവസ്തയെ എതിര്‍ക്കുന്നത് ഇപ്പോള്‍ അല്ല പണ്ടു മുതലേ ഫാഷനാണ്‍. അവരെ സത്യം തിരിച്ചറുന്നതു വരെ താങ്ങാന്‍ ആളുകള്‍ ഉണ്ടാകും. വായനക്കു വേണ്ടി പലതും ചേര്‍ക്കുന്നു എന്നു കണ്ടു. ഗ്രന്ധ്കരനു പല മൂലഗ്രന്ധങ്ങളും പൂര്‍ണ്ണമായി അറിയാമെന്നാണ്‍ ഇതു വയിച്ചാല്‍ തൊന്നുന്നതു. മിക്കവരും സത്യം മനസ്സിലക്കുന്നു എക്കിലും ചില പവങ്ങള്‍ പെട്ടുപോകും. അവര്‍ക്കായ് ആണ്‍ ഇത് എഴുതിയത്.

നന്നി എല്ലാവര്‍ക്കും......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഡോ സുധീഷ്‌ജീ,

തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുന്നതില്‍ നിയമപരമായി യാതൊരു തടസവും ഉള്ളതായി എനിക്കറിവില്ല. ഭാരതത്തില്‍ പ്രത്യേകിച്ചും freedom of speech ഉള്ളതും ആണ്‌.

പക്ഷെ പറയുന്നത്‌ ആയുര്‍വേദത്തിലെ അഷ്ടാംഗഹൃദയത്തിലെ ഋതുചര്യ എന്ന അധ്യായത്തിലെ ചില കാര്യങ്ങള്‍ ആയതും ,

അതിനിടക്ക്‌ എഴുതുന്നത്‌ ആയുര്‍വേദത്തില്‍ പറഞ്ഞിട്ടില്ലാത്തതോ അതിന്റെ സിദ്ധാന്തങ്ങള്‍ക്കെതിരായതോ ആകുമ്പോഴും,

ഒടുക്കം ആയുര്‍വേദ ഡോക്റ്റര്‍മാര്‍ മുഴുവന്‍ മോഡേണ്‍ മെഡിസിനെ മിമിക്‌ ചെയ്യുകയാണെന്നും ഉള്ള വിഡ്ഢിത്തങ്ങള്‍ പറയുമ്പോള്‍ നമുക്ക്‌ ചോദിക്കേണ്ടി വരുന്നു - അങ്ങു പറഞ്ഞതു പോലെ ചിലരെങ്കിലും ഇതില്‍ പെട്ടുപോകാതിരിക്കുവാന്‍.

Unknown said...

indian constitution nulla freedom of speech ennathine patti alla njan evide prathipadichathu- chikithsa ariyamekkile parayavu ennanu,athu valuthanelum cheruthanelum sari.

njan paranjthu mr:ashokanu manassilayi ennu thonnunu. ethine patti oru vadathinu eni njannilla. bye

അശോക് കർത്താ said...

sudheesh veruthe aswasthanakunu. yadharthyathe abhimukheekarikkumpol athu swabhaavikaom. thankal enne thadayunnathinu munpu aragya masikakal parathunna thettaya arivukalkku ethire prathikarikuka. vivaram ariyum!!!!

- കുമാരേട്ടന്‍ - said...

അശോക്, സുധീഷും ദില്‍ബാസുരനും നല്ല വദയും ഒക്ക്കെ എന്തെക്കിലും പറയട്ടെ. സത്യം ഒരിക്കല്‍ അവര്‍ക്കും മനസിലകും

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Ashok karthaa said aragya masikakal parathunna thettaya arivukalkku ethire prathikarikuka

Yes, I fully agree with you here. Let the public know the truth, think a hundred times before submitting yourself to various types of "TREATMENTS" whether it be ayurvedic or modern medicine or whatever may be
Looking forward for more contributions of this type.

അശോക് കർത്താ said...

ഇന്ത്യാ ഹെറിറ്റേജേ,
ആരോഗ്യമാസികകളുടെ ചരിത്രം കേട്ടിട്ടുണ്ടോ? ‘ഡോക്ടറോട് ചോദിക്കാം’ എന്നാണു തുടക്കം. കാമ്പിശ്ശേരി കരുണാകരണാണു അതിത്ര പ്രസിദ്ധമാക്കിയ്തു. സംഗതി മൊത്തം ഇക്കിളിയാണു. സഹായി ഡോ.കാനം ശങ്കരപ്പിള്ള. പിന്നെയതു ബാക്കിയുള്ളവര്‍ ഏറ്റെടുത്തു. വനിതയും ഗൃഹലക്ഷ്മിയുമൊക്കെ ആയപ്പോള്‍ സംഗതി നല്ല തരിപ്പുണ്ടാക്കുന്ന വിധത്തിലായി. Anonymus ന്റേയും Penthouse ന്റേയുമൊക്കെ സുഖം കിട്ടും! അതു നല്ല കച്ചവടമാണെന്ന് കണ്ടപ്പോഴാണു ആരോഗ്യമാസികകള്‍ ഇറ്ങിത്തുടങിയതു. അതു പഞ്ചനക്ഷത്ര ആശുപത്രികളുടെ വ്യവസായത്തെ പരിപോഷിപ്പിക്കാനും. രോഗത്തെക്കുറിച്ച് പ്രചരിപ്പിക്കുക, പേടിപ്പിക്കുക. അതാണു നയം. രോഗികള്‍ ഒഴുകി എത്തും. എങനെയുന്ട് ബുദ്ധി? ഇതിന്റെ തന്നെ വേറോരു രൂപമാണു ‘സൌജന്യ പരിശോധനാ ക്യാന്‍പുകള്‍’. പാവം മ്നുഷ്യന്‍. ശാസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന വഞ്ചന അവനു തിരിച്ചറിയാന്‍ കഴിയുനില. താങ്കളുടെ വീക്ഷണമെന്താണു?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വൈദ്യശാസ്ത്രത്തെ കുറിച്ച്‌ നല്ല ഒരു സംവാദം തന്നെ നടക്കേണ്ടിയിരിക്കുന്നു.

എന്തെങ്കിലും ഒരു വരി വീതം കുറിച്ചാല്‍ അതു അനാവശ്യമായ വിവാദങ്ങളേ ഉണ്ടാക്കൂ.
കാരണം ഒന്നിനേയും സാമാന്യമായി പറയുവാന്‍ സാധിക്കില്ല.- എന്തിനും - exceptions ഉണ്ട്‌.

താങ്കള്‍ ഇപ്പോള്‍ പറഞ്ഞത്‌ സത്യം ആണ്‌ പക്ഷെ അതു മാത്രമല്ല സത്യം- വളരെ നല്ല നിലയില്‍ സേവനം നടത്തുന്ന സ്ഥാപനങ്ങളും ഉണ്ട്‌.

ഇതിന്‌ ആദ്യം ചെയ്യാവുന്നത്‌ പൊതുജനങ്ങളേ ബോധവാന്മാരാക്കുക എന്നതാണ്‌.

ഒരു ഡോക്ടരൂടെ അടുത്തു ചെന്നാല്‍ തന്റെ രോഗമെന്താണ്‌?, അതിനുള്ള ചികില്‍സാരീതികള്‍ എന്തൊക്കെയാണ്‌, ഓരോന്നിന്റെയും ഗുണദോഷവശങ്ങള്‍ എന്തൊക്കെയാണ്‌? അവയില്‍ നിന്നും താന്‍ ഏതാണ്‌ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നത്‌ - ഈ ചര്‍ച്ചക്കു ശെഷമാണ്‌ ചികില്‍സ നടക്കുനത്‌ എങ്കില്‍ കുറെ വ്യത്യാസം വരും

- എന്നാല്‍ ഇന്നത്തെ കാലത്ത്‌ സാധാരണ ഒരു രോഗി വന്നാല്‍ പറയുന്നത്‌-" ഡോക്റ്റരേ മോന്‌ നല്ല ഒരു injection കൊടുക്കണം " എന്ന രീതിയിലുള്ള വാക്കുകളാണ്‌ - ഈ അവസ്ഥയാണ്‌ ഈ കച്ചവടക്കാര്‍ മുതലെടുക്കുന്നത്‌


ആരോഗ്യം എന്നത്‌ ഒരു പരിധി വരെ അവനവന്‌ തന്നെ വിചാരിച്ചാല്‍ കാത്തു സൂക്ഷിക്കാവുന്നതാണ്‌.

ചില ഘട്ടങ്ങളില്‍ അത്യാസന്ന അവസ്ഥകളുണ്ടായാല്‍ അതിന്‌ ആധുനികവൈദ്യശാസ്ത്രത്തെ പോലെ ജീവരക്ഷ ചെയ്യുവാന്‍ മറ്റു ശാസ്ത്രശാഖകള്‍ക്ക്‌ ഇന്നത്തെ നിലയില്‍ സാധ്യമല്ല തന്നെ.

അതു പോലെ തന്നെ ചില തരം രോഗങ്ങള്‍ക്ക്‌ മറ്റു ശാസ്ത്രങ്ങള്‍ നല്‍കുന്നതരം ശമനം ആധുനികവൈദ്യത്തിനും നല്‍കാന്‍ സാധിക്കില്ല.

ഏകദേശം 25 കൊല്ലങ്ങളോളം ഉള്ള ചികില്‍സാ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഞാന്‍ ഈ പറയുന്നത്‌.
എന്നാല്‍ ഇന്ന്‌ എല്ലാ കൂട്ടരും തമ്മില്‍ തമ്മില്‍ മല്‍സരിച്ച്‌ താനാണ്‌ കേമന്‍ എന്നു സ്ഥാപിക്കുവാന്‍ ആണ്‌ ശ്രമിക്കുന്നത്‌ എന്നു തോന്നുന്നു.

ഇതില്‍ ഒരു സമന്വയം സാധിച്ചാല്‍ അതു മാനവജാതിക്ക്‌ ഉപകാരമാകും

താങ്കളുടെ ഈ ശ്രമം പൊതുജനങ്ങള്‍ക്ക്‌ സാമാന്യ വൈദ്യജ്ഞാനം ലഭിക്കുവാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒന്നാകട്ടെ എന്ന്‌ ആശംസിക്കുന്നു.

Sapna Anu B.George said...

ആദ്യത്തെ ദര്‍ശനത്തിനെത്തിയതാ... തുടര്‍ന്നു വായിക്കട്ടെ

Leaves of Mind said...

ഇന്‍ഡ്യാ ഹെറിറ്റേജിനോട്
“ഇതിന്‌ ആദ്യം ചെയ്യാവുന്നത്‌ പൊതുജനങ്ങളേ ബോധവാന്മാരാക്കുക എന്നതാണ്‌“

അതിലും എളുപ്പം വൈദ്യന്മാര്‍ ബോധവാന്മാര്‍ ആകുന്നതല്ലെ? പൊതു ജനം ബോധവാന്മാരാകാന്‍ തുടങുന്നതുകൊണ്ടാണു ഡോക്ടറന്മാര്‍ക്ക് വെകിളി പിടിച്ച് തുടങിയിരിക്കുന്നത്.മന്ത്രവാദമുള്‍പ്പെടെ മറ്റ് ചികിത്സാ സംബ്രദായങളിലേക്ക് ആളുകള്‍ ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്നത് അവര്‍ അങ്കലാപ്പോടെ കണ്ടു കൊണ്ടിരിക്കുകയാണു.

“ചില ഘട്ടങ്ങളില്‍ അത്യാസന്ന അവസ്ഥകളുണ്ടായാല്‍ അതിന്‌ ആധുനികവൈദ്യശാസ്ത്രത്തെ പോലെ ജീവരക്ഷ ചെയ്യുവാന്‍ മറ്റു ശാസ്ത്രശാഖകള്‍ക്ക്‌ ഇന്നത്തെ നിലയില്‍ സാധ്യമല്ല തന്നെ.“

ഏറ്റുമാനൂരുള്ള പ്രഭാകരന്‍ നായര്‍ എന്ന ആളെ കന്ടിരുന്നെങ്കില്‍ താങ്കള്‍ ഇതു കുറിക്കുമായിരുനു എന്ന് എനിക്ക് തോന്നുന്നില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Dear Leaves of mind
ഇന്നു ലക്ഷക്കണക്കിനു രൂപ മുടക്കി വൈദ്യം അഭ്യസിക്കുന്നവരെ 'ബോധവാന്മാര്‍" ആക്കുന്നതിനെക്കാള്‍ നല്ലതല്ലെ അതു സ്വീകരിക്കുവാന്‍ പോകുന്നവരെ ബോധവാന്മാരാക്കുന്നത്‌? മേടിക്കുവന്‍ ആളുണ്ടെങ്കിലേ എന്തും ചെലവാകൂ. കച്ചവടക്കാരന്റെ കച്ചവടമനസ്ഥിതി മാറുകയില്ല.

താങ്കള്‍ പറഞ്ഞ എറ്റുമാനൂരെ ആളിനെ അറിയുകയില്ല.
പക്ഷെ എല്ലാ medical and surgical emergencies ഉം ആധുനിക വൈദ്യത്തിന്റെ സഹായമില്ലാതെ ഒരാള്‍ക്ക്‌ ചികില്‍സിച്ചു ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നു എങ്കില്‍ നല്ലതു തന്നെ. ( Can you tell me - a case of rupture uterus during delivery is on the way to hospital, if this person sees her, is it possible for him to treat and save her without the help of modern medicine?

It may be possible if the patient reaches a good hospital within a reasonable time - )

ആരോഗ്യകരമായ ഒരു ചര്‍ച്ചയാണുദ്ദേശമെങ്കില്‍ പങ്കെടുക്കാം.

Sathyardhi said...

ഈ ത്രെഡില്‍ പലതവണ വന്നു തിരിച്ചു പോയി ഞാന്‍, കമന്റിട്ടാല്‍ ത്രെഡിലെ വിഷയത്തില്‍ നിന്നും ചര്‍ച്ച തിരിഞ്ഞു പോകുമെന്ന് വച്ചിട്ട്‌.

ഒന്നാമത്തെ വിയോജിപ്പ്‌ ഡോ. സുധീഷ്‌ തുടങ്ങി വച്ച്‌ ലീവ്സ്‌ ഓഫ്‌ മൈന്‍ഡ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്ന ആന്റി-അവയര്‍നെസ്സ്‌ അപ്പ്രോച്ചിനോട്‌:

ഞാന്‍ ഒരു ഡോക്റ്ററല്ലാത്തതുകൊണ്ട്‌ സാമാന്യബോധമില്ലാത്ത രോഗിക്കും അതുള്ള രോഗിക്കും എങ്ങനെ ചികിത്സ കിട്ടുന്നതില്‍ വത്യാസം വരുന്നു എന്നു നല്ലതുപോലെ അറിയാം ( രണ്ടുമായിരുന്നു ഞാനെന്നു കൂട്ടിക്കോളൂ)

1. എപ്പോള്‍ വൈദ്യ സഹായം തേടണം എന്ന ബോധം (identification)
2. എന്തൊക്കെ വൈദ്യനോറ്റ്‌ പറയണം എന്ന ബോധം (disclosure)
3. എന്തൊക്കെ ഓപ്ഷനുകള്‍ ഉണ്ടെന്ന് ആരാഞ്ഞറിയാനുള്ള ബോധം (analytical skill)
4. മെഡിക്കല്‍ ജാര്‍ഗണുകള്‍ നിറഞ്ഞു വരുന്ന അദ്ദേഹത്തിന്റെ ഭാഷ മനസ്സിലാക്കാനുള്ള കഴിവ്‌ (applies to slokas & difficult medicine names of ayurveda & homoeo too)
5. മനസ്സിലാകാത്തത്‌ ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവ്‌ (clarification)
6. എന്തെങ്കിലും മരുന്നുകളോട്‌ അലെര്‍ജിയോ മറ്റോ ഉണ്ടെങ്കില്‍ അത്‌ തിരിച്ചറിഞ്ഞു വച്ച്‌ ഡോക്ടറോട്‌ പറയാനുള്ള വിവരം (specific information)
7. അംഗീകൃത മരുന്നുകള്‍ അല്ലാതെ പരീക്ഷണ മരുന്നുകള്‍ തന്റെ മേല്‍ പ്രയോഗിക്കപ്പെടുന്നുണ്ടോ എന്ന് അറിയാനുള്ള ശ്രമം ( ethics watch)
8. ഡോക്റ്ററുടെ പരിമിതികള്‍ അറിഞ്ഞ്‌ ചികിത്സ ഫലിച്ചില്ലെങ്കില്‍ അങ്ങോരുടെ കൂമ്പിനിട്ടിടിക്കാന്‍ ആളെ വിടാതിരിക്കാനുള്ള വിവേകം (risk analysis)
9. ഡോക്റ്റര്‍ തരുന്ന സര്‍വീസ്‌ തൃപ്തികരമല്ലെങ്കില്‍ അയാളെ ഫയര്‍ ചെയ്ത്‌ അടുത്ത ആശുപത്രിയിലേക്ക്‌
പോകാനുള്ള വിവരം (critical examination)
10. തട്ടിപ്പ്‌ മരുന്നുകള്‍, ഹെല്‍ത്ത്‌ സപ്ലിമെന്റുകള്‍ ഇവയെ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കാനുള്ള വിവരം (fraud avoidance)
11. അവശ്യ ജീവിതചര്യകള്‍ അറിയാനുള്ള കഴിവ്‌ ( illness avoidance)
12. ഇതുവരെ ഉള്ള ചികിത്സകളുടെ റിപ്പോര്‍ട്ടുകള്‍ പകര്‍പ്പെടുത്തും നോട്ടെഴുതിയും ഒരു മെഡിക്കല്‍ ഹിസ്റ്ററി ബുക്ക്‌ ഉണ്ടാക്കി ഡോക്റ്റര്‍മാരെ കാണിക്കാനും ചികിത്സാ റിപ്പോര്‍ട്ട്‌ തരില്ല മരുന്നുകള്‍ റാപ്പറും ഫോയിലും ഇല്ലാതെ കടലാസ്സു കൂട്ടിലിട്ടേ തരൂ എന്നു പറയുന്ന ആശുപത്രികളെയും കോടതി കയറ്റിക്കാനുള്ള വിവരം. (documentation)
13 ചപ്പു ചവര്‍ ലേഖനങ്ങളും ഇന്റര്‍നെറ്റ്‌ പേജുകളും ബ്രോഷറുകളും വായിച്ചാല്‍ അവയെ വിലയിരുത്താനും വിവരക്കേട്ള്ളവ തള്ളിക്കളയാനുമുള്ള ഞ്ജാനം (information validation)

ഇത്രയും വിലപ്പെട്ടതാണോ? ഡോക്റ്റര്‍ക്കും രോഗിക്കും ഗുണപ്രദമാണോ? അതോ അഞ്ജാനിയെ എങ്ങനെയും ചികിത്സിക്കാം അതാണു സൌകര്യം എന്ന ലൈന്‍ ആണോ?

ഇനി ആധുനിക വൈദ്യത്തിനു മാത്രം കഴിയുന്ന ഈ ആര്‍ പ്രൊസീഡ്യൂര്‍ ഒന്നുമില്ല എന്നു നിരീക്ഷിച്ച ലീവ്സിനോട്‌ , ചോദിക്കട്ടെ, ശരിക്കും എനിക്ക്‌ അറിവില്ലാത്തതുകൊണ്ട്‌ അറിയുന്നവരോട്‌ ചോദിച്ചു മനസ്സിലാക്കി വയ്ക്കാന്‍ മാത്രം

ചില സാധാരണ മെഡിക്കല്‍ എമര്‍ജന്‍സികള്‍:
1. അയോര്‍ട്ട റപ്ചര്‍
2. സഡന്‍ കാര്‍ഡിയക്‌ ഡെത്ത്‌
3. വെന്റ്രിക്കുലര്‍ ഫില്ലിബ്രേഷന്‍
4. റെനല്‍ ഫെയിലര്‍
5. സെറിബ്രോവാസ്കുലര്‍ ഹെമറേജ്‌
എന്നിവയുണ്ടായി എന്നു കേട്ടാല്‍ എത്രയും വേഗം ആംബുലന്‍സ്‌ വിളിച്ച്‌
അലോപ്പതി ആശുപത്രിയില്‍ ആളെ എത്തിക്കണം എന്നു ധരിച്ച്‌ ഇരിക്കുന്ന ഒരു ആളാണു ഞാന്‍. ഇവയ്ക്ക്‌ ആയുര്‍വേദത്തില്‍ എന്ത്‌ അടിയന്തിര ജീവരക്ഷ നടത്തുമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. വിശദവിവരങ്ങളൊന്നുമല്ല, നല്ലൊരു ശതമാനം രോഗിയെ രക്ഷിക്കാവുന്ന ചികിത്സ ഉണ്ടോ എന്നു മാത്രം മതിയാവും. (ഞാന്‍ ഒരു വിഭാഗം വൈദ്യത്തിന്റെയും വ്യക്താവോ കുത്തക ഉപഭോക്താവോ ആണെന്ന് ധരിക്കരുതേ. വെറും ജിഞ്ജാസ മാത്രം)

അശോക് കർത്താ said...

ഒരു ദിവസം ഒരു ശ്ലോകം വച്ച്‌ ഹൃദിസ്ഥമാക്കിയാല്‍ മതി.
ഇതു തന്നെ കുട്ടികളെ പഠിപ്പിച്ചെടുത്താല്‍ അതു അവരോട്‌ ചെയ്യുന്ന ഒരു ഉപകാരവുമായിരിക്കും. അടുത്ത തലമുറയെ ജനിപ്പിക്കണ്ടതു അവരാണല്ലോ.
അവരുടെ ഉള്ളിലേക്ക്‌ ഈ അറിവ്‌ കടന്ന് ചെല്ലട്ടെ!