Tuesday, October 28, 2014

ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല


 

'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല. സംസ്‌കൃതത്തിലെ 'ഹി' ധാതുവിനോട് 'ന'. 'ത' എന്നു രണ്ട് പ്രത്യയങ്ങള്‍ ചേര്‍ന്നുണ്ടായ പദമാണു ഹിന്ദു. ഹിംസ, ഹീനത്വമൊക്കെയാണു 'ഹി' എന്ന ശബ്ദത്തിന്റെ വിവക്ഷ. അതില്ലാത്തവനാണു ഹിന്ദു. ഏതു മതസ്ഥനായാലും ഹിംസയും, ഹീനത്വവുമില്ലെങ്കില്‍ അവന്‍ ഹിന്ദുവായിത്തീരുന്നു.

പക്ഷിമൃഗാദികളും, സസ്യങ്ങളുമുള്‍പ്പെടെ എല്ലാ ജീവജാലത്തിനും അറിവുണ്ട്. ആ ബോധം, ക്ഷുത്പിപാസകള്‍ ശമിപ്പിക്കാനും, വംശം നിലനിര്‍ത്താനുള്ള കാമത്തിനുമാണു അവറ്റകള്‍ ഉപയോഗിക്കുന്നതു. പശുപക്ഷിമൃഗാദികള്‍ക്ക് വിശേഷാല്‍ ജ്ഞാനമില്ല. എന്നാല്‍ മനുഷ്യനു അതുണ്ട്. ആ ജ്ഞാനം അഥവാ അറിവ് സ്വത്വത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണു. എന്നാല്‍ കാമക്രോധാദികള്‍ കൊണ്ട് മനുഷ്യന്‍ ആ ജ്ഞാനത്തെ മറച്ചുവയ്ക്കുന്നു. ആ അറിവ് പുര്‍ണ്ണവും ആനന്ദദായകവുമാണെങ്കിലും തന്റെ സ്വരൂപത്തെ കണ്ടെത്താന്‍ ശ്രമിക്കാതെ ഏറെപ്പേരും ക്ഷുത്പിപാസാദികളും കാമവും ശമിപ്പിച്ച് മൃഗങ്ങളെപ്പോലെ ജീവിക്കുവാനാണു ആഗ്രഹിക്കുന്നതു. ഉന്നതമായ ഒരു അറിവ് അവനവനില്‍ ഉണ്ടായിട്ടും താഴ്ന്ന, മൃഗതൃഷ്ണകള്‍ സാധിച്ചാല്‍ മാത്രം മതിയെന്നു വച്ച് ആ അറിവിനെ ഉപയോഗപ്പെടുത്താതിരിക്കുകയോ ദുരുപയോഗം ചെയ്യുകകയോ ചെയ്യുന്നു. അതുകൊണ്ടു അവനു ശാന്തിയോ സമാധാനമോ ലഭിക്കുന്നില്ല. ഒക്കേയും ദു:ഖങ്ങള്‍ മാത്രമേയുള്ളു.

പക്ഷിമൃഗാദികള്‍ അവരവരുടെ അറിവ് നേരെ ഉപയോഗിക്കുന്നതു കാണാം. ദാഹമുണ്ടായാല്‍ അവ വെള്ളമുള്ള സ്ഥലം അന്വേഷിച്ചു കണ്ടെത്തും. അതിനു അവയ്ക്ക് ലജ്ജയില്ല. വെള്ളം കണ്ടെത്താന്‍ ഒരു ജീവിയെ അതിന്റെ ഉള്ളിലുള്ള ബോധമാണു സഹായിക്കുന്നതു. അല്ലാതെ അവയൊരു പാഠശാലയിലും പോയിപ്പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് കാപട്യമില്ല. എന്നാല്‍ പഠിപ്പുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അറിവു കാപട്യം കാണിക്കുവാനാണു അവന്‍ ഉപയോഗിക്കാറുള്ളതു. വിശന്നാല്‍ അഭിമാനം കൊണ്ട് അതു പറയില്ല. വിശന്നിരിക്കുമ്പോള്‍ അതു പറയാതിരിക്കുന്നതു അവന്റെ ശരിയായ രൂപമല്ല. അങ്ങനെ അനവധി കൃത്രിമരൂപങ്ങളിലൂടെയാണു മനുഷ്യന്‍ ജീവിക്കുന്നതു. ഇതിനൊക്കെ പിന്നില്‍ അവനു ശരിയായ ഒരു തെളിഞ്ഞരൂപമുണ്ട്. അതു കണ്ടെത്തുകയാണു മനുഷ്യന്റെ ജീവിതലക്ഷ്യം. അതിനു വേണ്ടിയാണു പക്ഷിമൃഗാദികള്‍ക്ക് ഇല്ലാത്ത വിശേഷാല്‍ ജ്ഞാനം മനുഷ്യനുള്ളതു. തന്റെ ശരിയായ രൂപം തിരിച്ചറിഞ്ഞാല്‍ മനുഷ്യന്‍ ആനന്ദിക്കും. ഭയങ്ങള്‍ അകന്നുപോകും. സമസ്തവുമായി സമന്വയത്തില്‍ എത്തും. അപ്പോള്‍ മുന്‍പ് ആര്‍ത്തിയോടെ സമീപിച്ച തൃഷ്ണകള്‍ അവന്റെ കാല്പാദത്തില്‍ ദാസ്യം ചെയ്യുന്നതു കാണാം. അയൊക്കെ തൃപ്തിയോടെ, ഭയമില്ലാതെ ആസ്വദിക്കാം.

കലിയുഗത്തില്‍ ആനന്ദം നേടാനുള്ള വഴി യജ്ഞങ്ങളോ, തപസ്സോ അല്ല. അതിനുള്ള കെല്പ് ഇന്നത്തെ മനുഷ്യര്‍ക്കില്ല. പ്രണവമാണു കലിയുഗത്തിലെ നല്ല വഴിയെന്നു അറിവുള്ളവര്‍ പറയുന്നു. 'ഓം' എന്ന ശബ്ദമാണു പ്രണവം. അതിനെ അതിന്റെ പുര്‍ണ്ണതയില്‍ ധരിക്കണമെങ്കില്‍ നല്ല ശിക്ഷണം ആവശ്യമാണു. അതിനുള്ള സാഹചര്യങ്ങളും സൌകര്യങ്ങളും ഇന്നു തുലോം കുറവാണു.

പ്രണവസാധനയിലേക്കുള്ള ആദ്യപടി അന്ത:ക്കരണശുദ്ധിയായാണു. ആ യോഗ്യതയുണ്ടെങ്കിലേ ഒരുവനു മുന്നോട്ട് പോകാനാവൂ. അന്തക്കരണശുദ്ധിക്കു വേണ്ടി എല്ലാവര്‍ക്കും പരിശ്രമിക്കാവുന്നതാണു. പ്രണവത്തേക്കുറിച്ചോര്‍ക്കുന്നതും, പ്രണവം ബാഹ്യമായും ആന്തരികമായും ഉച്ചരിക്കുന്നതും, അതു തന്നെ ലക്ഷ്യമായിക്കരുതി ജീവിക്കുന്നതും അന്ത:ക്കരണ ശുദ്ധിയുണ്ടാക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന സത്ഫലങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കും. ഫലമില്ലാത്ത ഒന്നില്‍ ഏറെക്കാലം മനസര്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ല. പ്രണവം ഫലം തരും എന്നുള്ളതുകൊണ്ടാണു അതേപ്പറ്റി ആചാര്യന്മാര്‍ പ്രവചനങ്ങള്‍ പറയുന്നതു. അനുഭവങ്ങള്‍ ഉള്ളവര്‍ പറയുന്നതിനെ വിശ്വസിക്കാം. 


 (2014 ഒക്ടോബർ 25 നു ഡെഹറാഡണിൽ സമാധിയായ സ്വാമി കാശികാനന്ദ ഗിരി മഹരാജ് 2014 ഫെബ്രുവരി 2 നു അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍നടത്തിയ പ്രഭാഷണത്തിന്റെ ഏകദേശ ആശയം. പൂർണ്ണരൂപം ഇതിനൊപ്പമുള്ള ലിങ്കിൽ)

 https://www.youtube.com/watch?v=9p84FZHZz9U

Saturday, October 25, 2014

കാൻസറിനേക്കൊണ്ട് ജീവിക്കുന്നവർ

ഡോക്ടർ പറയുന്നതാണു കാര്യം. ഗൌരവമുള്ള രോഗത്തിനു ചികിത്സിക്കുമ്പോൾ മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ തന്നെ സ്വീകരിക്കണം. ഇല്ലെങ്കിൽ രോഗങ്ങളെക്കൊണ്ട് ജീവിക്കുന്ന വ്യാജന്മാരുടെ ചൂഷണം വർദ്ധിക്കും. അലോപ്പതിയാണു ആധുനിക വൈദ്യം. രോഗികളുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമതിനുണ്ട്.

മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ഉപദേശം അംഗീകരിക്കുമ്പോൾ തന്നെ രോഗനിർണ്ണയത്തിൽ അതെത്രമാത്രം പ്രായോഗികമാണു? നവീന ഉപകരണങ്ങളെ അവലംബിച്ചാണു ആധുനിക വൈദ്യം രോഗനിർണ്ണയം നടത്തുന്നതു. എന്നിട്ടും ഒരേ സാമ്പിൾതന്നെ രണ്ടു സ്ഥാപനങ്ങളിൽ പരിശോധിക്കുമ്പോൾ പലപ്പോഴും രണ്ടു റിസൾട്ടാകും കിട്ടുക. അതെന്താണങ്ങനെ? ഒരേ മുഴതന്നെ രണ്ടു സ്ഥലത്തു പരിശോധിക്കുമ്പോൾ രണ്ടു വലുപ്പം. ഒരേ രോഗത്തെക്കുറിച്ചു തന്നെ മോഡേൺ മെഡിസിനിലെ രണ്ടു ഡോക്ടറന്മാർക്കു രണ്ട് അഭിപ്രായവും വരാറുണ്ട്. ഇതൊക്കെ മനുഷ്യന്റെ അറിവിനേയും ബുദ്ധിയേയും പലപ്പോഴും ചോദ്യം ചെയ്യുന്നു.

ലാബ് റിസൾട്ടുകളാണു പലപ്പോഴും ഇത്തരം വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനം. അപ്പോൾ ഈ ലാബുകൾ ഒന്നും സ്റ്റാൻഡാർഡൈസഡ് അല്ലെ? കേരളത്തിൽ എത്ര അക്രഡിറ്റഡ് ലാബുകൾ ഉണ്ട്? അതു സംബന്ധിച്ച് ഒരു ലിസ്റ്റ് സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?
ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച ആർക്കും ഒരു ലാബുതുടങ്ങാം. അതിനു പഞ്ചായത്തിന്റെ സമ്മതിപത്രം മാത്രംമതി. പക്ഷെ അതു ശാസ്ത്രീയമായിട്ടാണോ നടത്തുന്നതെന്നു ഏതു ഏജൻസിയാണു നിരീക്ഷിക്കുന്നതു? അവർ ഉപയോഗിക്കുന്ന കിറ്റുകളും രാസവസ്തുക്കളും, യന്ത്രങ്ങളും ചാത്തനാണോ ചക്കയാണോ എന്നു രോഗി എങ്ങനെയറിയും? ബുദ്ധിപൂർവ്വവും ശാസ്ത്രീയവുമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ അങ്ങനെ പലപ്രശ്നങ്ങളുമുണ്ട്. അങ്ങനെ ചിന്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ചികിത്സ നടക്കില്ല. ഡോക്ടർ പറയുന്ന ലാബിൽ പോയി ടെസ്റ്റെടുക്കും. അത്ര തന്നെ. അതിൽക്കൂടുതൽ വിവേകമൊന്നും ഉപയോഗിക്കാൻ രോഗിക്ക് കഴിയാറില്ല.

ആധുനിക ഡോക്ടറന്മാരേപ്പോലെ സേവനകുതുകികൾ അല്ല എല്ലാ ചികിത്സകരും. പ്രത്യേകിച്ച് വ്യാജവൈദ്യന്മാർ. അവർ ചികിത്സ ചെയ്യുന്നതു ആർഭാടത്തോടെ ജീവിക്കാൻ വേണ്ടിയാണു. പഠിപ്പൊന്നുമില്ലാത്ത നാടനും, നായാടിയും, പച്ചമരുന്നുകാരനും, മന്ത്രവാദികളുമൊക്കെ ഏന്തസുഖവും ചികിത്സിക്കാമെന്നു പറഞ്ഞുകളയും. കാരണം അവർക്ക് പണം കിട്ടിയാൽ മതി. ബുദ്ധിപൂർവ്വം ചിന്തിക്കാൻ കഴിയാത്ത കുറേപാവങ്ങൾ അവരുടെ കെണിയിൽ ചെന്നു വീഴും. അവരിൽ കുറേപ്പേർ അവിടെ അടിയും. ചിലർ ബുദ്ധി തെളിയുമ്പോൾ തിരികെ വരും. അപ്പോൾ അലോപ്പാത്തുകൾ അവരെ കൈവിടരുതു. തങ്ങളേക്കാൾ ഒട്ടുവളരെത്താഴെയുള്ള വ്യാജ ചികിത്സകരെ പ്രതിയോഗികളുമായി കാണുകയുമരുതു. അങ്ങനെ ചെയ്താൽ തങ്ങൾ കൈവിട്ട രോഗികളിൽ കുറച്ചുപേരെയെങ്കിലും ഈ വ്യാജന്മാർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടെന്നു പാവം ജനം അറിയാതെ ചിന്തിച്ചു പോകും. അല്ലെങ്കിൽ കോപം വരണ്ട കാര്യമില്ലല്ലോ. .

പിന്നെ, രോഗികൾ പറയുന്നതു എല്ലാമൊന്നും വിശ്വസിക്കരുതു. ഡോക്ടറെ സന്തോഷിപ്പിക്കാൻ വേണ്ടി വ്യാജൻ തന്ന മരുന്നു കഴിച്ചെന്നൊക്കെ അവർ പറയും. അതു ശരിയാവണമെന്നില്ല. വ്യാജന്മാർ കൊടുക്കുന്ന പലമരുന്നും രോഗിക്ക് കഴിക്കാൻ കഴിയാറില്ല. കാശുകൊടുത്തുപോയതു കൊണ്ട് കുപ്പയിൽ തള്ളുന്നില്ലെന്നേയുള്ളു. അവർ പറയുന്ന പഥ്യങ്ങൾ അനുസരിക്കാൻ മനുഷ്യരെക്കൊണ്ട് കഴിയുമോ? സൂര്യനുദിക്കുന്നതിനു മുൻപ് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞുനിന്നു കാക്കയുടെ ശബ്ദം കേൾക്കാതെ 41 ദിവസം മരുന്നു കഴിക്കണമെന്നൊക്കെ പറഞ്ഞുകൊടുത്തു വിട്ടാൽ ആരേക്കൊണ്ട് സാധിക്കും? അതുവല്ലതും നടക്കുമോ? കേരളത്തിൽ കാക്കയില്ലാത്ത സ്ഥലമേതാണു. സൂര്യനുദിച്ചാൽ കക്ക കരയാതിരിക്കുമോ? അപ്പോൾ അതൊന്നും കഴിക്കണമെന്നു ഉദ്ദേശിച്ചു കൊടുക്കുന്നതല്ല. ഇനിയാരെങ്കിലും കഴിച്ചുപോയാൽ രോഗം പോയില്ലെങ്കിലും അപകടമുണ്ടാകരുതെന്നു വച്ച് ശർക്കരവെള്ളമായിരിക്കും കലക്കിക്കൊടുക്കുക. അത്തരം സന്ദർഭങ്ങളിൽ ഡോക്ടറന്മാർ ചെയ്യേണ്ടതു വ്യാജന്മാർ കൊടുക്കുന്ന മരുന്നുകൾ പരീക്ഷിച്ച് അതിന്റെ നിജസ്ഥിതി ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണു. അതിനുള്ള ശാസ്ത്രീയ രീതികൾ സർക്കാരുകളുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കണം. അങ്ങനെ വരുമ്പോൾ കാ‍ക്ക കരഞ്ഞതു കേട്ടതുകൊണ്ടാണു അസുഖം ഭേദമാകാത്തതെന്ന അവരുടെ വാദം പൊളിയും.ഉത്തരവാദിത്തമുള്ള ആധുനിക ഡോക്ടറന്മാർ അതല്ലെ ചെയ്യേണ്ടതു?

വേറൊന്നുള്ളതു ആധുനിക വൈദ്യത്തിലെ പല മരുന്നുകളും കാൻസറിന്റെ ഉത്ഭവത്തിനു കാരണമായേക്കാമെന്നു അതിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നടപടിയെടുക്കണം. കാൻസർ രോഗികൾ വരുമ്പോൾ അവർ അത്തരം മരുന്നു ഉപയോഗിച്ചിരുന്നോ എന്നു അന്വേഷിച്ചു ആ വിവരം പ്രാധാന്യത്തോടെ പുറത്തുവിടണം. അങ്ങനെ ചെയ്താൽ അവയുടെ ഉപയോഗം നിയന്ത്രിതമാകും. അതുപോലെ തന്നെ കാൻസർ സാദ്ധ്യതയുള്ള ഭക്ഷണസാധനങ്ങളും ബ്രാൻഡ് സഹിതം പുറത്തു വിടണം. അല്ലെങ്കിൽ ഈ ഭക്ഷണം നിങ്ങൾക്ക് കാൻസർ ഉണ്ടാക്കും എന്നു നിയമപരമായ മുന്നറിയിപ്പു നൽകാനുള്ള നടപടിക്കായി ശ്രമിക്കണം. പുകയിലയുടേയും മദ്യത്തിന്റേയും പുറത്തുള്ളപോലെ.അങ്ങനെ ചെയ്യുമ്പോൾ കാൻസർ രോഗികളുടെ എണ്ണം താനെ കുറയും. അപ്പോൾ ഈ വ്യാജചികിത്സകർ എന്തോ ചെയ്യുമെന്നു കാണാമല്ലോ. ഒരു ആധുനിക ഡോക്റ്ററും കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആഗ്രഹിക്കുകയില്ലെന്നു ഉറപ്പുണ്ട്. ഉവ്വോ?
ഡോക്ടറുടെ ലേഖനം വിശദമായി അന്യത്ര.

ഇതു നിന്റെ ജീവിതമാണോ?

മഹാതപസ്വിയും ജ്ഞാനിയുമായ ഒരാളുടെ മുന്നിൽ അയാൾ ഇരിക്കുകയായിരുന്നു. ശിശുസഹജമായ നിഷ്കളങ്കതയോടെ അദ്ദേഹം ചുറ്റും കൂടിയിരുന്നവരോട് സംസാരിച്ചു. അങ്ങനെ നോക്കി വന്നപ്പോഴാണു അയാളെ കണ്ടതു. മുഖത്തു എഴുതിപ്പറ്റിച്ച അഹങ്കാരം കണ്ടിട്ടാവാം അദ്ദേഹം അയാളോട് ചോദിച്ചു.
-നിന്നെ കണ്ടിട്ടു നല്ല പഠിപ്പുള്ളപോലെ തോന്നുന്നുണ്ടല്ലോ
-ഉവ്വ്. മാസ്റ്റർ ഡിഗ്രിവരെ പോയി. പിന്നെ കുറച്ചു നിയമവും പഠിച്ചു.
-മാസ്റ്റർ ഡിഗ്രിക്ക് എന്തായിരുന്നു വിഷയം?
-ഫിസിക്സ്.
-നല്ല വിഷയം തന്നെ. ഭൌതികകാര്യങ്ങളെ അളവുകൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും തിരിച്ചറിയാനുള്ള പഠനം?
-അതെ.
-ഇപ്പോൾ എന്തു കണ്ടാലും നിനക്ക് മനസിലാകുന്നുണ്ടാകുമല്ലോ?
അയാൾ ഒന്നു പരുങ്ങി.
-അങ്ങനെ പറയാൻ പറ്റില്ല. കുറച്ചൊക്കെ കാര്യങ്ങൾ മനസിലാകും.
-നല്ലതു. എന്താ നിന്റെ തൊഴിൽ?
-ഗുമസ്തനാണു.
-അതിനു സാമാന്യബുദ്ധിയും കണക്കുമറിഞ്ഞാൽ പോരെ? ഇത്രയൊക്കെ ഗഹനമായി പഠിക്കണമായിരുന്നോ? ജീവിതത്തിലെ 15 കൊല്ലം കളഞ്ഞൂ. നിനക്കും നിന്നെ പഠിപ്പിച്ചവർക്കും അതൊരു നഷ്ടമാണല്ലോ.

അയാൾ ആലോചിച്ചു. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. എങ്കിലും വാദിക്കാനുള്ള മോഹം കൊണ്ട് തുടർന്നു.
-ചുറ്റുമുള്ള കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും മറ്റും കഴിയുന്നുണ്ട്.
-നീ അങ്ങനെ വിശകലനം ചെയ്യുന്നതു കൊണ്ട് എന്താ ഗുണം? അവയുടെ അവസ്ഥയ്ക്ക് വല്ല മാറ്റവുമുണ്ടാകുന്നുണ്ടോ?
-ഇല്ല. എന്റെ കാഴ്ചപ്പാടിനൊരു തെളിച്ചമുണ്ട്.
-പുറത്തുള്ള കാഴ്ചകൾ നീ വിശകലനം ചെയ്താലുമില്ലെങ്കിലും അതിന്റെ വഴിക്കു പോകുന്നു അല്ലെ?
-അതേ. പക്ഷെ മെച്ചപ്പെട്ടവ തെരെഞ്ഞെടുക്കാനും ജീവിതം കുറച്ചുകൂടി നന്നാക്കാനും കഴിയുന്നുണ്ട്.
-പക്ഷെ അതു നീയല്ലല്ലോ ചെയ്യുന്നതു. നീ കയറിവന്ന വണ്ടി. അതുണ്ടാക്കിയതു വേറെ ആരോ അല്ലെ? കൊല്ലനും, ആശാരിയുമൊക്കെ അവനവന്റെ ബുദ്ധിക്കു ബോധിച്ചപോലെ പണിഞ്ഞു വച്ച വണ്ടി ആരൊക്കയോ എന്തൊക്കെയോ പറഞ്ഞതു കേട്ടു നീ ഉപയോഗിക്കുന്നു. അല്ലാതെ അതിന്റെ ശാസ്ത്രം വിശകലനം ചെയ്തിട്ടൊന്നുമല്ലല്ലോ.
-അല്ല.
- പണിക്കു വേണ്ട അറിവു സമ്പാദിക്കുന്നതു നല്ല കാര്യം. പക്ഷെ നീ വെറുതെ എന്തൊക്കയോ പഠിച്ചു. ഒരു പ്രയോജനവുമില്ല.
-ശരിയാണു.
-അതിരിക്കട്ടെ നിനക്ക് നിന്നേപ്പറ്റി എന്തറിയാം? എങ്ങനെയാണു നീ വളരുന്നതു. എന്തൊക്കെയാണു നിന്റെ ഉള്ളിൽ നടക്കുന്നതു? വേറൊരാളെപ്പോലെ എന്താ നീ ആകാത്തതു. ഇതൊക്കെയല്ലെ അറിയേണ്ടതു. എങ്കിലല്ലെ നിനക്ക് നിന്നെ മാറ്റാൻ കഴിയു?
-അതൊന്നുമറിയില്ല.
-അപ്പോൾ നീ എങ്ങനയാ ജീവിക്കുന്നതു?
-അതിലൊക്കെ ശാസ്ത്രപഠനം നടന്നിട്ടുണ്ട്.
-നിന്നെക്കാൾ നിന്റെ കാര്യം മറ്റുള്ളാവർക്കാണോ അറിയാവുന്നതു. മറ്റുള്ളവർ പറയുന്നതുകേട്ട് വിശ്വസിക്കുന്നതു അന്ധവിശ്വാസമല്ലെ? ഇത്രയും പഠിപ്പുള്ള നിനക്ക് അന്ധവിശ്വാസമുണ്ടായതു എങ്ങനെയാണു? നിന്നെപ്പറ്റി നീ നന്നായി അറിഞ്ഞാലല്ലെ നിനക്ക് എന്തു മാറ്റം വേണമെന്നു തീരുമാനിക്കാൻ പറ്റു? ഇതിപ്പോൾ മറ്റുള്ളവരുടെ ഭാവനയ്ക്കനുസരിച്ച് ജീവിക്കണം. അതു കഷ്ടമല്ലെ? അതു നിന്റെ ജീവിതമാണോ?

Wednesday, October 22, 2014

വിതയ്ക്കുന്നവന്റെ ഉപമ

ഇന്നു വീണ്ടും ‘വിതയ്ക്കുന്നവന്റെ ഉപമ’

വളരെ വിശേഷപ്പെട്ട ഒരു ശ്രവ്യാനുഭാവമാണ് കഷിഞ്ഞ വർഷത്തെ ആകാശവാണി അഖില കേരള നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ശ്രീ. കെവി ശരത്ചന്ദ്രന്റെ 'വിതയ്ക്കുന്നവന്റെ ഉപമ' എന്ന നാടകം. ആ നാടകം പകരുന്ന സന്ദേശം അതീവശ്രദ്ധേയമാണു. ഒപ്പം ആരെയും വിസ്മയിപ്പിക്കുന്ന സിദ്ദിക്കിന്റെ ശബ്ദവിന്യാസവും.

ഈ ലിങ്കിൽ നിങ്ങൾക്കും കേൾക്കാം : https://soundcloud.com/user410448465/vithaykkunnavante-upama

ചാനൽ ചാർച്ചികർ

ചാനൽ ചർച്ചകൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നതു മുത്തശ്ശിയേയാണു. അമ്മയുടെ അമ്മ.

ഞങ്ങൾ ആദ്യമായി ടിവി വാങ്ങുമ്പോൾ മുത്തശ്ശിക്ക് 70 വയസിനു മുകളിൽ പ്രായം കാണും. സ്മൃതിനാശത്തിന്റെ തുടക്കത്തിലായിരുന്നതു കൊണ്ട് കുട്ടികളെപ്പോലെയാണു മിക്കപ്പോഴും പെരുമാറ്റം. അന്നു ദൂരദർശൻ മാത്രമേയുള്ളു. ഐസക് തോമസ് കൊട്ടുകാപ്പള്ളി നാട്ടിലെത്തിയെങ്കിലും ഏഷ്യനെറ്റിന്റെ പ്രാരംഭചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. ശശികുമാർ ദില്ലിയിൽ നിന്നു ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു.

അന്നു ദൂരദർശനിലെ പരിപാടികൾ മാത്രമേയുള്ളു. മലയാളവും ഹിന്ദിയും. വീടിന്റെ നടുക്കുള്ള വിശാലമായ മുറിയിലാണു ടിവി വച്ചിരിക്കുന്നതു. സെറ്റിയിൽ അമ്മയിരിക്കും. താഴെ നിലത്തും ചുറ്റുമായി അമ്മയുടെ സിൽബന്ദികളും കുട്ടികളും. ഹരി Harisankaran Asokan യും അരുൺ Arun Sasthamcotta യുമൊക്കെ അതിനിടയിലൂടെ ചാടിക്കളിച്ചു നടക്കുന്നുണ്ടാകും. മിക്കവാറും രാമയാണമായിരിക്കും അവരുടെ കലാപരിപാടി. നിക്കറിന്റെ പിന്നിലെ വാലിൽ നിന്നു കാണികൾ അതൂഹിക്കണം.

ഈ സദസിലേക്കാണു മുത്തശ്ശിയുടെ തിരനോട്ടം. പുതിയൊരു മാദ്ധ്യമമെന്ന നിലയിൽ മുത്തശ്ശി ടെലിവിഷനെ തിരിച്ചറിഞ്ഞിട്ടില്ല. എന്തിനു റേഡിയോ പോലും തെല്ല് അമ്പരപ്പോടെയാണു മുത്തശ്ശി കണ്ടിരുന്നതു. ആയമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതു കൊണ്ട് വർത്തമാനപ്പത്രങ്ങളുമായും പരിചയമുണ്ടായിരുന്നില്ല.

ശബ്ദവും ചിത്രവും തെളിയുന്നതു കൊണ്ട് മുത്തശ്ശി ഇടയ്ക്കിടെ ടിവി സ്ക്രീനിലേക്ക് ഉറ്റുനോക്കുമായിരുന്നു. അതിൽ കഥാപാത്രങ്ങൾ വരുന്നതും പോകുന്നതും സംസാരിക്കുന്നതും ഏതെങ്കിലും സ്റ്റുഡിയോയിൽ ചിത്രീകരിച്ച് ആകാശത്തിലൂടെ പറത്തി സ്ക്രീനിൽ പുനരവതരിപ്പിക്കുകയാണെന്നു മുത്തശ്ശിക്കു മനസിലായിട്ടില്ല. അതൊക്കെ ഏതോ ജനൽ കാഴ്ചയാണെന്നാണു വിചാരം. യഥാർത്ഥ മനുഷ്യർ ഒരു ചില്ലുവാതിലിനു പിന്നിൽ വന്നുനിന്നു സംസാരിക്കുന്നു എന്നു അവർ തീർത്തും വിശ്വസിച്ചു. ന്യൂസ് റീഡർ ബാലകൃഷ്ണനെ കാണുമ്പോൾ എന്റെ ചങ്ങാതി വന്നിരിക്കുന്നു എന്നു മുത്തശ്ശി വന്നു പറയാറുണ്ട്. അന്നു എനിക്കു താടിയുണ്ടായിരുന്നു. ബാലകൃഷ്ണനും.  താടിയുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളാണെന്നാണു മുത്തശ്ശിയുടെ വിചാരം. അതുകൊണ്ടാണു ബാലകൃഷ്ണൻ വായന തുടങ്ങുമ്പോൾ മുത്തശ്ശി പറയുന്നു : നിന്നെക്ക്കാണാൻ അയാൾ ഇന്നും വന്നിട്ടുണ്ട്. അതുപോലെ അളകനന്ദയുടെ ഭാവം അത്ര പിടുത്തമായിരുന്നില്ല. റിനി സൈമൺ തലബോബ് ചെയ്തതും മുത്തശ്ശിക്കു ഇഷ്ടപ്പെട്ടില്ല. നല്ല പെൺകുട്ടികൾ ഇങ്ങനെ തല മൊട്ടയടിക്കാമോ, എന്നാണു സംശയം. എന്നാൽ മായ വാർത്തവായിക്കുമ്പോൾ നോക്കി നിൽക്കും. ദില്ലിയിൽ നിന്നും സൽമാ സുൽത്താൻ വരുമ്പോൾ അവർ എന്തോ ദു:ഖമുള്ള കുട്ടിയാണെന്നു മുത്തശ്ശി പറയുമായിരുന്നു. അവരെയൊക്കെ നേരിൽ അറിയാവുന്നപോലെയാണു മുത്തശ്ശിയുടെ പ്രതികരണം.

മലയാളം ദൂരദർശനിൽ അക്കാലത്തു നെടുമുടിവേണുവാണു നിറഞ്ഞുനിന്ന ഒരു താരം. നെടിമുടിയുടെ നാടൻ വേഷങ്ങളെ തനിക്കു പരിചയമുള്ള അതേ വ്യക്തികളായിട്ടാണു മുത്തശ്ശി കണ്ടിരുന്നതു. ഏതോ സ്കിറ്റിൽ ഷാപ്പിൽ കയറുന്ന നെടുമുടിയെ കണ്ടിട്ട് ‘ഇവൻ കള്ളുകുടിയും തുടങ്ങിയോ? കുടുംബം മുടിയാൻ ഇനിയൊന്നും വേണ്ട’ എന്നു പറഞ്ഞ് പരിഭവിച്ചുകൊണ്ട് മുത്തശ്ശി നടന്നു. പിന്നെ എപ്പോഴൊക്കെ നെടുമുടിയോ കാണുന്നുവോ അപ്പോഴെല്ലാം ‘കുടിക്കല്ലെ, മക്കളെ’ എന്നു പറയുമായിരുന്നു.

കവിയരങ്ങോ ചൊൽക്കാഴ്ചയോ നടക്കുമ്പോഴാണു രസം. അപ്പോഴാണു മുത്തശ്ശിയുടെ ക്ലാസിക്കൽ കമന്റുകൾ കേട്ടിട്ടുള്ളതു. അന്നു അത്യന്താധുനിക വർഗ്ഗത്തിൽ പെട്ട കവികളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതു. ആധുനികമെന്നൊക്കെ പറയുമെങ്കിലും കാഴ്ചയിൽ മിക്കവരും പ്രാകൃതരാണു. മുടിയും വളർത്തി, താടിയും നീട്ടി തോൾ സഞ്ചിയുമായി വരുന്ന അവരേക്കാണുന്നതേ മുത്തശ്ശി ഒരു ഗ്ലാസു വെള്ളവുമായി വരും. ‘അലഞ്ഞുതിരിഞ്ഞു വന്നതല്ല്ലെ, ദാഹം കാണും’ എന്നു പറഞ്ഞ് ഗ്ലാസ്സ് സ്ക്രീനു മുന്നിൽ വക്കും. പിന്നെയും അവർ കവിത ചൊല്ലിക്കൊണ്ടിരിക്കുന്നതു കണ്ട് മുത്തശ്ശി പറയും ‘കാക്കാലനാണേലെന്താ (കാക്കാരിശ്ശി നാടകത്തിലെ) പാട്ടു കഴിഞ്ഞെ വെള്ളം കുടിക്കു. ഭാഗിയേ ഇവർക്ക് ഊണു കൊടുത്തേ വിടാവൂ’. അതു കേൾക്കുന്നതോടെ അമ്മയ്ക്ക് കലിയാകും. ‘അമ്മ തന്നങ്ങ് കൊടുത്താമതി’. അതു കേൾക്കാത്ത താമസം മുത്തശ്ശി നീട്ടിവിളിക്കും : ‘ചെല്ലമ്മെ, പായെടുത്തിട്ടേ. പാട്ടു കഴിയുമ്പോ ചോറു കൊടുക്കണം’. പിന്നത്തെ അരങ്ങ് പറയണ്ടല്ലോ.

വെള്ളം, നാണയങ്ങൾ, മുണ്ട്, പാക്ക് തുടങ്ങി വരുന്നവർക്ക് കൊടുക്കേണ്ടതൊക്കെ മുത്തശ്ശി ടെലിവിഷന്റെ മുന്നിൽ എടുത്തുവയ്ക്കും. അതുവഴി വരുന്ന പാവങ്ങൾക്ക് കൊടുക്കാൻ. കൊടുക്കാതെ അതവിടെ പിന്നെയും ഇരിക്കുന്നതു കണ്ടാൽ അമ്മയ്ക്കു നേരെ തിരിയും : ‘നിന്റെ ഭർത്താവ് ഡാക്കിട്ടരായതു കൊണ്ട് നിന്റെ കയ്യിൽ ഒരുപാട് കാശുകാണും. എന്നാലും ദാ‍ഹിച്ചു വരുന്നവർക്ക് പച്ചവെള്ളം കൊടുക്കരുതു. എനിക്കറിയാവടി. ഉള്ളതു പാവങ്ങൾക്കൂടി കൊടുക്കണം. അല്ലാതെ കെട്ടിലമ്മയെപ്പോലെ ചമഞ്ഞിരുന്നാൽ പോര. ഇവത്തുങ്ങൾക്ക് നാടു നീളെ അലഞ്ഞു നടന്നാലെ നാലു വറ്റ് കിട്ടു. ഉള്ളവരു അതറിഞ്ഞു കൊടുക്കണം. ഇല്ലെങ്കിൽ ചത്തു ചെല്ലുമ്പോ ദൈവം ചോദിക്കും’.

ചാനൽ ചർച്ചയ്ക്ക് വരുന്നവരെ കാണുമ്പോൾ മുത്തശ്ശി പറഞ്ഞതാണു എനിക്കു ഓർമ്മ വരുന്നതു. പാവങ്ങൾ. അരിമേടിക്കാൻ എന്തൊക്കെ കോപ്രായമാ കാട്ടിക്കൂട്ടുന്നതു. ആശയത്തിലോ അവതരണത്തിലോ ഒരു കഴമ്പുമില്ലാതെ അവരിങ്ങനെ കിടന്നു പാട്ടുപാടുമ്പോൾ ശരിക്കും സങ്കടം വരാറുണ്ട്. ഇവത്തുങ്ങൾക്ക് ഇതിന്റെ വല്ല ആവിശോം ഉണ്ടോ? മുത്തശ്ശിയേപ്പോലെ ദാന ശീലയാകാൻ കഴിഞ്ഞിരുന്നെങ്കിൽ കുറച്ച് അരിയും പലചരക്കും വാങ്ങിക്കൊണ്ടക്കൊടുക്കാമായിരുന്നു. ഇവരേക്കൊണ്ടിങ്ങനെ ചാനലിൽ പണിയെടുപ്പിക്കുന്നതു കണുമ്പോൾ കഷ്ടം തോന്നുന്നു.