Tuesday, October 28, 2014

ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല


 

'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല. സംസ്‌കൃതത്തിലെ 'ഹി' ധാതുവിനോട് 'ന'. 'ത' എന്നു രണ്ട് പ്രത്യയങ്ങള്‍ ചേര്‍ന്നുണ്ടായ പദമാണു ഹിന്ദു. ഹിംസ, ഹീനത്വമൊക്കെയാണു 'ഹി' എന്ന ശബ്ദത്തിന്റെ വിവക്ഷ. അതില്ലാത്തവനാണു ഹിന്ദു. ഏതു മതസ്ഥനായാലും ഹിംസയും, ഹീനത്വവുമില്ലെങ്കില്‍ അവന്‍ ഹിന്ദുവായിത്തീരുന്നു.

പക്ഷിമൃഗാദികളും, സസ്യങ്ങളുമുള്‍പ്പെടെ എല്ലാ ജീവജാലത്തിനും അറിവുണ്ട്. ആ ബോധം, ക്ഷുത്പിപാസകള്‍ ശമിപ്പിക്കാനും, വംശം നിലനിര്‍ത്താനുള്ള കാമത്തിനുമാണു അവറ്റകള്‍ ഉപയോഗിക്കുന്നതു. പശുപക്ഷിമൃഗാദികള്‍ക്ക് വിശേഷാല്‍ ജ്ഞാനമില്ല. എന്നാല്‍ മനുഷ്യനു അതുണ്ട്. ആ ജ്ഞാനം അഥവാ അറിവ് സ്വത്വത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണു. എന്നാല്‍ കാമക്രോധാദികള്‍ കൊണ്ട് മനുഷ്യന്‍ ആ ജ്ഞാനത്തെ മറച്ചുവയ്ക്കുന്നു. ആ അറിവ് പുര്‍ണ്ണവും ആനന്ദദായകവുമാണെങ്കിലും തന്റെ സ്വരൂപത്തെ കണ്ടെത്താന്‍ ശ്രമിക്കാതെ ഏറെപ്പേരും ക്ഷുത്പിപാസാദികളും കാമവും ശമിപ്പിച്ച് മൃഗങ്ങളെപ്പോലെ ജീവിക്കുവാനാണു ആഗ്രഹിക്കുന്നതു. ഉന്നതമായ ഒരു അറിവ് അവനവനില്‍ ഉണ്ടായിട്ടും താഴ്ന്ന, മൃഗതൃഷ്ണകള്‍ സാധിച്ചാല്‍ മാത്രം മതിയെന്നു വച്ച് ആ അറിവിനെ ഉപയോഗപ്പെടുത്താതിരിക്കുകയോ ദുരുപയോഗം ചെയ്യുകകയോ ചെയ്യുന്നു. അതുകൊണ്ടു അവനു ശാന്തിയോ സമാധാനമോ ലഭിക്കുന്നില്ല. ഒക്കേയും ദു:ഖങ്ങള്‍ മാത്രമേയുള്ളു.

പക്ഷിമൃഗാദികള്‍ അവരവരുടെ അറിവ് നേരെ ഉപയോഗിക്കുന്നതു കാണാം. ദാഹമുണ്ടായാല്‍ അവ വെള്ളമുള്ള സ്ഥലം അന്വേഷിച്ചു കണ്ടെത്തും. അതിനു അവയ്ക്ക് ലജ്ജയില്ല. വെള്ളം കണ്ടെത്താന്‍ ഒരു ജീവിയെ അതിന്റെ ഉള്ളിലുള്ള ബോധമാണു സഹായിക്കുന്നതു. അല്ലാതെ അവയൊരു പാഠശാലയിലും പോയിപ്പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് കാപട്യമില്ല. എന്നാല്‍ പഠിപ്പുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അറിവു കാപട്യം കാണിക്കുവാനാണു അവന്‍ ഉപയോഗിക്കാറുള്ളതു. വിശന്നാല്‍ അഭിമാനം കൊണ്ട് അതു പറയില്ല. വിശന്നിരിക്കുമ്പോള്‍ അതു പറയാതിരിക്കുന്നതു അവന്റെ ശരിയായ രൂപമല്ല. അങ്ങനെ അനവധി കൃത്രിമരൂപങ്ങളിലൂടെയാണു മനുഷ്യന്‍ ജീവിക്കുന്നതു. ഇതിനൊക്കെ പിന്നില്‍ അവനു ശരിയായ ഒരു തെളിഞ്ഞരൂപമുണ്ട്. അതു കണ്ടെത്തുകയാണു മനുഷ്യന്റെ ജീവിതലക്ഷ്യം. അതിനു വേണ്ടിയാണു പക്ഷിമൃഗാദികള്‍ക്ക് ഇല്ലാത്ത വിശേഷാല്‍ ജ്ഞാനം മനുഷ്യനുള്ളതു. തന്റെ ശരിയായ രൂപം തിരിച്ചറിഞ്ഞാല്‍ മനുഷ്യന്‍ ആനന്ദിക്കും. ഭയങ്ങള്‍ അകന്നുപോകും. സമസ്തവുമായി സമന്വയത്തില്‍ എത്തും. അപ്പോള്‍ മുന്‍പ് ആര്‍ത്തിയോടെ സമീപിച്ച തൃഷ്ണകള്‍ അവന്റെ കാല്പാദത്തില്‍ ദാസ്യം ചെയ്യുന്നതു കാണാം. അയൊക്കെ തൃപ്തിയോടെ, ഭയമില്ലാതെ ആസ്വദിക്കാം.

കലിയുഗത്തില്‍ ആനന്ദം നേടാനുള്ള വഴി യജ്ഞങ്ങളോ, തപസ്സോ അല്ല. അതിനുള്ള കെല്പ് ഇന്നത്തെ മനുഷ്യര്‍ക്കില്ല. പ്രണവമാണു കലിയുഗത്തിലെ നല്ല വഴിയെന്നു അറിവുള്ളവര്‍ പറയുന്നു. 'ഓം' എന്ന ശബ്ദമാണു പ്രണവം. അതിനെ അതിന്റെ പുര്‍ണ്ണതയില്‍ ധരിക്കണമെങ്കില്‍ നല്ല ശിക്ഷണം ആവശ്യമാണു. അതിനുള്ള സാഹചര്യങ്ങളും സൌകര്യങ്ങളും ഇന്നു തുലോം കുറവാണു.

പ്രണവസാധനയിലേക്കുള്ള ആദ്യപടി അന്ത:ക്കരണശുദ്ധിയായാണു. ആ യോഗ്യതയുണ്ടെങ്കിലേ ഒരുവനു മുന്നോട്ട് പോകാനാവൂ. അന്തക്കരണശുദ്ധിക്കു വേണ്ടി എല്ലാവര്‍ക്കും പരിശ്രമിക്കാവുന്നതാണു. പ്രണവത്തേക്കുറിച്ചോര്‍ക്കുന്നതും, പ്രണവം ബാഹ്യമായും ആന്തരികമായും ഉച്ചരിക്കുന്നതും, അതു തന്നെ ലക്ഷ്യമായിക്കരുതി ജീവിക്കുന്നതും അന്ത:ക്കരണ ശുദ്ധിയുണ്ടാക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന സത്ഫലങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കും. ഫലമില്ലാത്ത ഒന്നില്‍ ഏറെക്കാലം മനസര്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ല. പ്രണവം ഫലം തരും എന്നുള്ളതുകൊണ്ടാണു അതേപ്പറ്റി ആചാര്യന്മാര്‍ പ്രവചനങ്ങള്‍ പറയുന്നതു. അനുഭവങ്ങള്‍ ഉള്ളവര്‍ പറയുന്നതിനെ വിശ്വസിക്കാം. 


 (2014 ഒക്ടോബർ 25 നു ഡെഹറാഡണിൽ സമാധിയായ സ്വാമി കാശികാനന്ദ ഗിരി മഹരാജ് 2014 ഫെബ്രുവരി 2 നു അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍നടത്തിയ പ്രഭാഷണത്തിന്റെ ഏകദേശ ആശയം. പൂർണ്ണരൂപം ഇതിനൊപ്പമുള്ള ലിങ്കിൽ)

 https://www.youtube.com/watch?v=9p84FZHZz9U

Saturday, October 25, 2014

കാൻസറിനേക്കൊണ്ട് ജീവിക്കുന്നവർ

ഡോക്ടർ പറയുന്നതാണു കാര്യം. ഗൌരവമുള്ള രോഗത്തിനു ചികിത്സിക്കുമ്പോൾ മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ തന്നെ സ്വീകരിക്കണം. ഇല്ലെങ്കിൽ രോഗങ്ങളെക്കൊണ്ട് ജീവിക്കുന്ന വ്യാജന്മാരുടെ ചൂഷണം വർദ്ധിക്കും. അലോപ്പതിയാണു ആധുനിക വൈദ്യം. രോഗികളുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമതിനുണ്ട്.

മനുഷ്യന്റെ ബുദ്ധിക്കും അറിവിനും നിരക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ഉപദേശം അംഗീകരിക്കുമ്പോൾ തന്നെ രോഗനിർണ്ണയത്തിൽ അതെത്രമാത്രം പ്രായോഗികമാണു? നവീന ഉപകരണങ്ങളെ അവലംബിച്ചാണു ആധുനിക വൈദ്യം രോഗനിർണ്ണയം നടത്തുന്നതു. എന്നിട്ടും ഒരേ സാമ്പിൾതന്നെ രണ്ടു സ്ഥാപനങ്ങളിൽ പരിശോധിക്കുമ്പോൾ പലപ്പോഴും രണ്ടു റിസൾട്ടാകും കിട്ടുക. അതെന്താണങ്ങനെ? ഒരേ മുഴതന്നെ രണ്ടു സ്ഥലത്തു പരിശോധിക്കുമ്പോൾ രണ്ടു വലുപ്പം. ഒരേ രോഗത്തെക്കുറിച്ചു തന്നെ മോഡേൺ മെഡിസിനിലെ രണ്ടു ഡോക്ടറന്മാർക്കു രണ്ട് അഭിപ്രായവും വരാറുണ്ട്. ഇതൊക്കെ മനുഷ്യന്റെ അറിവിനേയും ബുദ്ധിയേയും പലപ്പോഴും ചോദ്യം ചെയ്യുന്നു.

ലാബ് റിസൾട്ടുകളാണു പലപ്പോഴും ഇത്തരം വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനം. അപ്പോൾ ഈ ലാബുകൾ ഒന്നും സ്റ്റാൻഡാർഡൈസഡ് അല്ലെ? കേരളത്തിൽ എത്ര അക്രഡിറ്റഡ് ലാബുകൾ ഉണ്ട്? അതു സംബന്ധിച്ച് ഒരു ലിസ്റ്റ് സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?
ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ച ആർക്കും ഒരു ലാബുതുടങ്ങാം. അതിനു പഞ്ചായത്തിന്റെ സമ്മതിപത്രം മാത്രംമതി. പക്ഷെ അതു ശാസ്ത്രീയമായിട്ടാണോ നടത്തുന്നതെന്നു ഏതു ഏജൻസിയാണു നിരീക്ഷിക്കുന്നതു? അവർ ഉപയോഗിക്കുന്ന കിറ്റുകളും രാസവസ്തുക്കളും, യന്ത്രങ്ങളും ചാത്തനാണോ ചക്കയാണോ എന്നു രോഗി എങ്ങനെയറിയും? ബുദ്ധിപൂർവ്വവും ശാസ്ത്രീയവുമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ അങ്ങനെ പലപ്രശ്നങ്ങളുമുണ്ട്. അങ്ങനെ ചിന്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ചികിത്സ നടക്കില്ല. ഡോക്ടർ പറയുന്ന ലാബിൽ പോയി ടെസ്റ്റെടുക്കും. അത്ര തന്നെ. അതിൽക്കൂടുതൽ വിവേകമൊന്നും ഉപയോഗിക്കാൻ രോഗിക്ക് കഴിയാറില്ല.

ആധുനിക ഡോക്ടറന്മാരേപ്പോലെ സേവനകുതുകികൾ അല്ല എല്ലാ ചികിത്സകരും. പ്രത്യേകിച്ച് വ്യാജവൈദ്യന്മാർ. അവർ ചികിത്സ ചെയ്യുന്നതു ആർഭാടത്തോടെ ജീവിക്കാൻ വേണ്ടിയാണു. പഠിപ്പൊന്നുമില്ലാത്ത നാടനും, നായാടിയും, പച്ചമരുന്നുകാരനും, മന്ത്രവാദികളുമൊക്കെ ഏന്തസുഖവും ചികിത്സിക്കാമെന്നു പറഞ്ഞുകളയും. കാരണം അവർക്ക് പണം കിട്ടിയാൽ മതി. ബുദ്ധിപൂർവ്വം ചിന്തിക്കാൻ കഴിയാത്ത കുറേപാവങ്ങൾ അവരുടെ കെണിയിൽ ചെന്നു വീഴും. അവരിൽ കുറേപ്പേർ അവിടെ അടിയും. ചിലർ ബുദ്ധി തെളിയുമ്പോൾ തിരികെ വരും. അപ്പോൾ അലോപ്പാത്തുകൾ അവരെ കൈവിടരുതു. തങ്ങളേക്കാൾ ഒട്ടുവളരെത്താഴെയുള്ള വ്യാജ ചികിത്സകരെ പ്രതിയോഗികളുമായി കാണുകയുമരുതു. അങ്ങനെ ചെയ്താൽ തങ്ങൾ കൈവിട്ട രോഗികളിൽ കുറച്ചുപേരെയെങ്കിലും ഈ വ്യാജന്മാർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടെന്നു പാവം ജനം അറിയാതെ ചിന്തിച്ചു പോകും. അല്ലെങ്കിൽ കോപം വരണ്ട കാര്യമില്ലല്ലോ. .

പിന്നെ, രോഗികൾ പറയുന്നതു എല്ലാമൊന്നും വിശ്വസിക്കരുതു. ഡോക്ടറെ സന്തോഷിപ്പിക്കാൻ വേണ്ടി വ്യാജൻ തന്ന മരുന്നു കഴിച്ചെന്നൊക്കെ അവർ പറയും. അതു ശരിയാവണമെന്നില്ല. വ്യാജന്മാർ കൊടുക്കുന്ന പലമരുന്നും രോഗിക്ക് കഴിക്കാൻ കഴിയാറില്ല. കാശുകൊടുത്തുപോയതു കൊണ്ട് കുപ്പയിൽ തള്ളുന്നില്ലെന്നേയുള്ളു. അവർ പറയുന്ന പഥ്യങ്ങൾ അനുസരിക്കാൻ മനുഷ്യരെക്കൊണ്ട് കഴിയുമോ? സൂര്യനുദിക്കുന്നതിനു മുൻപ് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞുനിന്നു കാക്കയുടെ ശബ്ദം കേൾക്കാതെ 41 ദിവസം മരുന്നു കഴിക്കണമെന്നൊക്കെ പറഞ്ഞുകൊടുത്തു വിട്ടാൽ ആരേക്കൊണ്ട് സാധിക്കും? അതുവല്ലതും നടക്കുമോ? കേരളത്തിൽ കാക്കയില്ലാത്ത സ്ഥലമേതാണു. സൂര്യനുദിച്ചാൽ കക്ക കരയാതിരിക്കുമോ? അപ്പോൾ അതൊന്നും കഴിക്കണമെന്നു ഉദ്ദേശിച്ചു കൊടുക്കുന്നതല്ല. ഇനിയാരെങ്കിലും കഴിച്ചുപോയാൽ രോഗം പോയില്ലെങ്കിലും അപകടമുണ്ടാകരുതെന്നു വച്ച് ശർക്കരവെള്ളമായിരിക്കും കലക്കിക്കൊടുക്കുക. അത്തരം സന്ദർഭങ്ങളിൽ ഡോക്ടറന്മാർ ചെയ്യേണ്ടതു വ്യാജന്മാർ കൊടുക്കുന്ന മരുന്നുകൾ പരീക്ഷിച്ച് അതിന്റെ നിജസ്ഥിതി ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണു. അതിനുള്ള ശാസ്ത്രീയ രീതികൾ സർക്കാരുകളുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കണം. അങ്ങനെ വരുമ്പോൾ കാ‍ക്ക കരഞ്ഞതു കേട്ടതുകൊണ്ടാണു അസുഖം ഭേദമാകാത്തതെന്ന അവരുടെ വാദം പൊളിയും.ഉത്തരവാദിത്തമുള്ള ആധുനിക ഡോക്ടറന്മാർ അതല്ലെ ചെയ്യേണ്ടതു?

വേറൊന്നുള്ളതു ആധുനിക വൈദ്യത്തിലെ പല മരുന്നുകളും കാൻസറിന്റെ ഉത്ഭവത്തിനു കാരണമായേക്കാമെന്നു അതിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നടപടിയെടുക്കണം. കാൻസർ രോഗികൾ വരുമ്പോൾ അവർ അത്തരം മരുന്നു ഉപയോഗിച്ചിരുന്നോ എന്നു അന്വേഷിച്ചു ആ വിവരം പ്രാധാന്യത്തോടെ പുറത്തുവിടണം. അങ്ങനെ ചെയ്താൽ അവയുടെ ഉപയോഗം നിയന്ത്രിതമാകും. അതുപോലെ തന്നെ കാൻസർ സാദ്ധ്യതയുള്ള ഭക്ഷണസാധനങ്ങളും ബ്രാൻഡ് സഹിതം പുറത്തു വിടണം. അല്ലെങ്കിൽ ഈ ഭക്ഷണം നിങ്ങൾക്ക് കാൻസർ ഉണ്ടാക്കും എന്നു നിയമപരമായ മുന്നറിയിപ്പു നൽകാനുള്ള നടപടിക്കായി ശ്രമിക്കണം. പുകയിലയുടേയും മദ്യത്തിന്റേയും പുറത്തുള്ളപോലെ.അങ്ങനെ ചെയ്യുമ്പോൾ കാൻസർ രോഗികളുടെ എണ്ണം താനെ കുറയും. അപ്പോൾ ഈ വ്യാജചികിത്സകർ എന്തോ ചെയ്യുമെന്നു കാണാമല്ലോ. ഒരു ആധുനിക ഡോക്റ്ററും കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആഗ്രഹിക്കുകയില്ലെന്നു ഉറപ്പുണ്ട്. ഉവ്വോ?
ഡോക്ടറുടെ ലേഖനം വിശദമായി അന്യത്ര.

ഇതു നിന്റെ ജീവിതമാണോ?

മഹാതപസ്വിയും ജ്ഞാനിയുമായ ഒരാളുടെ മുന്നിൽ അയാൾ ഇരിക്കുകയായിരുന്നു. ശിശുസഹജമായ നിഷ്കളങ്കതയോടെ അദ്ദേഹം ചുറ്റും കൂടിയിരുന്നവരോട് സംസാരിച്ചു. അങ്ങനെ നോക്കി വന്നപ്പോഴാണു അയാളെ കണ്ടതു. മുഖത്തു എഴുതിപ്പറ്റിച്ച അഹങ്കാരം കണ്ടിട്ടാവാം അദ്ദേഹം അയാളോട് ചോദിച്ചു.
-നിന്നെ കണ്ടിട്ടു നല്ല പഠിപ്പുള്ളപോലെ തോന്നുന്നുണ്ടല്ലോ
-ഉവ്വ്. മാസ്റ്റർ ഡിഗ്രിവരെ പോയി. പിന്നെ കുറച്ചു നിയമവും പഠിച്ചു.
-മാസ്റ്റർ ഡിഗ്രിക്ക് എന്തായിരുന്നു വിഷയം?
-ഫിസിക്സ്.
-നല്ല വിഷയം തന്നെ. ഭൌതികകാര്യങ്ങളെ അളവുകൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും തിരിച്ചറിയാനുള്ള പഠനം?
-അതെ.
-ഇപ്പോൾ എന്തു കണ്ടാലും നിനക്ക് മനസിലാകുന്നുണ്ടാകുമല്ലോ?
അയാൾ ഒന്നു പരുങ്ങി.
-അങ്ങനെ പറയാൻ പറ്റില്ല. കുറച്ചൊക്കെ കാര്യങ്ങൾ മനസിലാകും.
-നല്ലതു. എന്താ നിന്റെ തൊഴിൽ?
-ഗുമസ്തനാണു.
-അതിനു സാമാന്യബുദ്ധിയും കണക്കുമറിഞ്ഞാൽ പോരെ? ഇത്രയൊക്കെ ഗഹനമായി പഠിക്കണമായിരുന്നോ? ജീവിതത്തിലെ 15 കൊല്ലം കളഞ്ഞൂ. നിനക്കും നിന്നെ പഠിപ്പിച്ചവർക്കും അതൊരു നഷ്ടമാണല്ലോ.

അയാൾ ആലോചിച്ചു. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. എങ്കിലും വാദിക്കാനുള്ള മോഹം കൊണ്ട് തുടർന്നു.
-ചുറ്റുമുള്ള കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും മറ്റും കഴിയുന്നുണ്ട്.
-നീ അങ്ങനെ വിശകലനം ചെയ്യുന്നതു കൊണ്ട് എന്താ ഗുണം? അവയുടെ അവസ്ഥയ്ക്ക് വല്ല മാറ്റവുമുണ്ടാകുന്നുണ്ടോ?
-ഇല്ല. എന്റെ കാഴ്ചപ്പാടിനൊരു തെളിച്ചമുണ്ട്.
-പുറത്തുള്ള കാഴ്ചകൾ നീ വിശകലനം ചെയ്താലുമില്ലെങ്കിലും അതിന്റെ വഴിക്കു പോകുന്നു അല്ലെ?
-അതേ. പക്ഷെ മെച്ചപ്പെട്ടവ തെരെഞ്ഞെടുക്കാനും ജീവിതം കുറച്ചുകൂടി നന്നാക്കാനും കഴിയുന്നുണ്ട്.
-പക്ഷെ അതു നീയല്ലല്ലോ ചെയ്യുന്നതു. നീ കയറിവന്ന വണ്ടി. അതുണ്ടാക്കിയതു വേറെ ആരോ അല്ലെ? കൊല്ലനും, ആശാരിയുമൊക്കെ അവനവന്റെ ബുദ്ധിക്കു ബോധിച്ചപോലെ പണിഞ്ഞു വച്ച വണ്ടി ആരൊക്കയോ എന്തൊക്കെയോ പറഞ്ഞതു കേട്ടു നീ ഉപയോഗിക്കുന്നു. അല്ലാതെ അതിന്റെ ശാസ്ത്രം വിശകലനം ചെയ്തിട്ടൊന്നുമല്ലല്ലോ.
-അല്ല.
- പണിക്കു വേണ്ട അറിവു സമ്പാദിക്കുന്നതു നല്ല കാര്യം. പക്ഷെ നീ വെറുതെ എന്തൊക്കയോ പഠിച്ചു. ഒരു പ്രയോജനവുമില്ല.
-ശരിയാണു.
-അതിരിക്കട്ടെ നിനക്ക് നിന്നേപ്പറ്റി എന്തറിയാം? എങ്ങനെയാണു നീ വളരുന്നതു. എന്തൊക്കെയാണു നിന്റെ ഉള്ളിൽ നടക്കുന്നതു? വേറൊരാളെപ്പോലെ എന്താ നീ ആകാത്തതു. ഇതൊക്കെയല്ലെ അറിയേണ്ടതു. എങ്കിലല്ലെ നിനക്ക് നിന്നെ മാറ്റാൻ കഴിയു?
-അതൊന്നുമറിയില്ല.
-അപ്പോൾ നീ എങ്ങനയാ ജീവിക്കുന്നതു?
-അതിലൊക്കെ ശാസ്ത്രപഠനം നടന്നിട്ടുണ്ട്.
-നിന്നെക്കാൾ നിന്റെ കാര്യം മറ്റുള്ളാവർക്കാണോ അറിയാവുന്നതു. മറ്റുള്ളവർ പറയുന്നതുകേട്ട് വിശ്വസിക്കുന്നതു അന്ധവിശ്വാസമല്ലെ? ഇത്രയും പഠിപ്പുള്ള നിനക്ക് അന്ധവിശ്വാസമുണ്ടായതു എങ്ങനെയാണു? നിന്നെപ്പറ്റി നീ നന്നായി അറിഞ്ഞാലല്ലെ നിനക്ക് എന്തു മാറ്റം വേണമെന്നു തീരുമാനിക്കാൻ പറ്റു? ഇതിപ്പോൾ മറ്റുള്ളവരുടെ ഭാവനയ്ക്കനുസരിച്ച് ജീവിക്കണം. അതു കഷ്ടമല്ലെ? അതു നിന്റെ ജീവിതമാണോ?

Wednesday, October 22, 2014

വിതയ്ക്കുന്നവന്റെ ഉപമ

ഇന്നു വീണ്ടും ‘വിതയ്ക്കുന്നവന്റെ ഉപമ’

വളരെ വിശേഷപ്പെട്ട ഒരു ശ്രവ്യാനുഭാവമാണ് കഷിഞ്ഞ വർഷത്തെ ആകാശവാണി അഖില കേരള നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ശ്രീ. കെവി ശരത്ചന്ദ്രന്റെ 'വിതയ്ക്കുന്നവന്റെ ഉപമ' എന്ന നാടകം. ആ നാടകം പകരുന്ന സന്ദേശം അതീവശ്രദ്ധേയമാണു. ഒപ്പം ആരെയും വിസ്മയിപ്പിക്കുന്ന സിദ്ദിക്കിന്റെ ശബ്ദവിന്യാസവും.

ഈ ലിങ്കിൽ നിങ്ങൾക്കും കേൾക്കാം : https://soundcloud.com/user410448465/vithaykkunnavante-upama

ചാനൽ ചാർച്ചികർ

ചാനൽ ചർച്ചകൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നതു മുത്തശ്ശിയേയാണു. അമ്മയുടെ അമ്മ.

ഞങ്ങൾ ആദ്യമായി ടിവി വാങ്ങുമ്പോൾ മുത്തശ്ശിക്ക് 70 വയസിനു മുകളിൽ പ്രായം കാണും. സ്മൃതിനാശത്തിന്റെ തുടക്കത്തിലായിരുന്നതു കൊണ്ട് കുട്ടികളെപ്പോലെയാണു മിക്കപ്പോഴും പെരുമാറ്റം. അന്നു ദൂരദർശൻ മാത്രമേയുള്ളു. ഐസക് തോമസ് കൊട്ടുകാപ്പള്ളി നാട്ടിലെത്തിയെങ്കിലും ഏഷ്യനെറ്റിന്റെ പ്രാരംഭചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. ശശികുമാർ ദില്ലിയിൽ നിന്നു ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു.

അന്നു ദൂരദർശനിലെ പരിപാടികൾ മാത്രമേയുള്ളു. മലയാളവും ഹിന്ദിയും. വീടിന്റെ നടുക്കുള്ള വിശാലമായ മുറിയിലാണു ടിവി വച്ചിരിക്കുന്നതു. സെറ്റിയിൽ അമ്മയിരിക്കും. താഴെ നിലത്തും ചുറ്റുമായി അമ്മയുടെ സിൽബന്ദികളും കുട്ടികളും. ഹരി Harisankaran Asokan യും അരുൺ Arun Sasthamcotta യുമൊക്കെ അതിനിടയിലൂടെ ചാടിക്കളിച്ചു നടക്കുന്നുണ്ടാകും. മിക്കവാറും രാമയാണമായിരിക്കും അവരുടെ കലാപരിപാടി. നിക്കറിന്റെ പിന്നിലെ വാലിൽ നിന്നു കാണികൾ അതൂഹിക്കണം.

ഈ സദസിലേക്കാണു മുത്തശ്ശിയുടെ തിരനോട്ടം. പുതിയൊരു മാദ്ധ്യമമെന്ന നിലയിൽ മുത്തശ്ശി ടെലിവിഷനെ തിരിച്ചറിഞ്ഞിട്ടില്ല. എന്തിനു റേഡിയോ പോലും തെല്ല് അമ്പരപ്പോടെയാണു മുത്തശ്ശി കണ്ടിരുന്നതു. ആയമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതു കൊണ്ട് വർത്തമാനപ്പത്രങ്ങളുമായും പരിചയമുണ്ടായിരുന്നില്ല.

ശബ്ദവും ചിത്രവും തെളിയുന്നതു കൊണ്ട് മുത്തശ്ശി ഇടയ്ക്കിടെ ടിവി സ്ക്രീനിലേക്ക് ഉറ്റുനോക്കുമായിരുന്നു. അതിൽ കഥാപാത്രങ്ങൾ വരുന്നതും പോകുന്നതും സംസാരിക്കുന്നതും ഏതെങ്കിലും സ്റ്റുഡിയോയിൽ ചിത്രീകരിച്ച് ആകാശത്തിലൂടെ പറത്തി സ്ക്രീനിൽ പുനരവതരിപ്പിക്കുകയാണെന്നു മുത്തശ്ശിക്കു മനസിലായിട്ടില്ല. അതൊക്കെ ഏതോ ജനൽ കാഴ്ചയാണെന്നാണു വിചാരം. യഥാർത്ഥ മനുഷ്യർ ഒരു ചില്ലുവാതിലിനു പിന്നിൽ വന്നുനിന്നു സംസാരിക്കുന്നു എന്നു അവർ തീർത്തും വിശ്വസിച്ചു. ന്യൂസ് റീഡർ ബാലകൃഷ്ണനെ കാണുമ്പോൾ എന്റെ ചങ്ങാതി വന്നിരിക്കുന്നു എന്നു മുത്തശ്ശി വന്നു പറയാറുണ്ട്. അന്നു എനിക്കു താടിയുണ്ടായിരുന്നു. ബാലകൃഷ്ണനും.  താടിയുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളാണെന്നാണു മുത്തശ്ശിയുടെ വിചാരം. അതുകൊണ്ടാണു ബാലകൃഷ്ണൻ വായന തുടങ്ങുമ്പോൾ മുത്തശ്ശി പറയുന്നു : നിന്നെക്ക്കാണാൻ അയാൾ ഇന്നും വന്നിട്ടുണ്ട്. അതുപോലെ അളകനന്ദയുടെ ഭാവം അത്ര പിടുത്തമായിരുന്നില്ല. റിനി സൈമൺ തലബോബ് ചെയ്തതും മുത്തശ്ശിക്കു ഇഷ്ടപ്പെട്ടില്ല. നല്ല പെൺകുട്ടികൾ ഇങ്ങനെ തല മൊട്ടയടിക്കാമോ, എന്നാണു സംശയം. എന്നാൽ മായ വാർത്തവായിക്കുമ്പോൾ നോക്കി നിൽക്കും. ദില്ലിയിൽ നിന്നും സൽമാ സുൽത്താൻ വരുമ്പോൾ അവർ എന്തോ ദു:ഖമുള്ള കുട്ടിയാണെന്നു മുത്തശ്ശി പറയുമായിരുന്നു. അവരെയൊക്കെ നേരിൽ അറിയാവുന്നപോലെയാണു മുത്തശ്ശിയുടെ പ്രതികരണം.

മലയാളം ദൂരദർശനിൽ അക്കാലത്തു നെടുമുടിവേണുവാണു നിറഞ്ഞുനിന്ന ഒരു താരം. നെടിമുടിയുടെ നാടൻ വേഷങ്ങളെ തനിക്കു പരിചയമുള്ള അതേ വ്യക്തികളായിട്ടാണു മുത്തശ്ശി കണ്ടിരുന്നതു. ഏതോ സ്കിറ്റിൽ ഷാപ്പിൽ കയറുന്ന നെടുമുടിയെ കണ്ടിട്ട് ‘ഇവൻ കള്ളുകുടിയും തുടങ്ങിയോ? കുടുംബം മുടിയാൻ ഇനിയൊന്നും വേണ്ട’ എന്നു പറഞ്ഞ് പരിഭവിച്ചുകൊണ്ട് മുത്തശ്ശി നടന്നു. പിന്നെ എപ്പോഴൊക്കെ നെടുമുടിയോ കാണുന്നുവോ അപ്പോഴെല്ലാം ‘കുടിക്കല്ലെ, മക്കളെ’ എന്നു പറയുമായിരുന്നു.

കവിയരങ്ങോ ചൊൽക്കാഴ്ചയോ നടക്കുമ്പോഴാണു രസം. അപ്പോഴാണു മുത്തശ്ശിയുടെ ക്ലാസിക്കൽ കമന്റുകൾ കേട്ടിട്ടുള്ളതു. അന്നു അത്യന്താധുനിക വർഗ്ഗത്തിൽ പെട്ട കവികളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതു. ആധുനികമെന്നൊക്കെ പറയുമെങ്കിലും കാഴ്ചയിൽ മിക്കവരും പ്രാകൃതരാണു. മുടിയും വളർത്തി, താടിയും നീട്ടി തോൾ സഞ്ചിയുമായി വരുന്ന അവരേക്കാണുന്നതേ മുത്തശ്ശി ഒരു ഗ്ലാസു വെള്ളവുമായി വരും. ‘അലഞ്ഞുതിരിഞ്ഞു വന്നതല്ല്ലെ, ദാഹം കാണും’ എന്നു പറഞ്ഞ് ഗ്ലാസ്സ് സ്ക്രീനു മുന്നിൽ വക്കും. പിന്നെയും അവർ കവിത ചൊല്ലിക്കൊണ്ടിരിക്കുന്നതു കണ്ട് മുത്തശ്ശി പറയും ‘കാക്കാലനാണേലെന്താ (കാക്കാരിശ്ശി നാടകത്തിലെ) പാട്ടു കഴിഞ്ഞെ വെള്ളം കുടിക്കു. ഭാഗിയേ ഇവർക്ക് ഊണു കൊടുത്തേ വിടാവൂ’. അതു കേൾക്കുന്നതോടെ അമ്മയ്ക്ക് കലിയാകും. ‘അമ്മ തന്നങ്ങ് കൊടുത്താമതി’. അതു കേൾക്കാത്ത താമസം മുത്തശ്ശി നീട്ടിവിളിക്കും : ‘ചെല്ലമ്മെ, പായെടുത്തിട്ടേ. പാട്ടു കഴിയുമ്പോ ചോറു കൊടുക്കണം’. പിന്നത്തെ അരങ്ങ് പറയണ്ടല്ലോ.

വെള്ളം, നാണയങ്ങൾ, മുണ്ട്, പാക്ക് തുടങ്ങി വരുന്നവർക്ക് കൊടുക്കേണ്ടതൊക്കെ മുത്തശ്ശി ടെലിവിഷന്റെ മുന്നിൽ എടുത്തുവയ്ക്കും. അതുവഴി വരുന്ന പാവങ്ങൾക്ക് കൊടുക്കാൻ. കൊടുക്കാതെ അതവിടെ പിന്നെയും ഇരിക്കുന്നതു കണ്ടാൽ അമ്മയ്ക്കു നേരെ തിരിയും : ‘നിന്റെ ഭർത്താവ് ഡാക്കിട്ടരായതു കൊണ്ട് നിന്റെ കയ്യിൽ ഒരുപാട് കാശുകാണും. എന്നാലും ദാ‍ഹിച്ചു വരുന്നവർക്ക് പച്ചവെള്ളം കൊടുക്കരുതു. എനിക്കറിയാവടി. ഉള്ളതു പാവങ്ങൾക്കൂടി കൊടുക്കണം. അല്ലാതെ കെട്ടിലമ്മയെപ്പോലെ ചമഞ്ഞിരുന്നാൽ പോര. ഇവത്തുങ്ങൾക്ക് നാടു നീളെ അലഞ്ഞു നടന്നാലെ നാലു വറ്റ് കിട്ടു. ഉള്ളവരു അതറിഞ്ഞു കൊടുക്കണം. ഇല്ലെങ്കിൽ ചത്തു ചെല്ലുമ്പോ ദൈവം ചോദിക്കും’.

ചാനൽ ചർച്ചയ്ക്ക് വരുന്നവരെ കാണുമ്പോൾ മുത്തശ്ശി പറഞ്ഞതാണു എനിക്കു ഓർമ്മ വരുന്നതു. പാവങ്ങൾ. അരിമേടിക്കാൻ എന്തൊക്കെ കോപ്രായമാ കാട്ടിക്കൂട്ടുന്നതു. ആശയത്തിലോ അവതരണത്തിലോ ഒരു കഴമ്പുമില്ലാതെ അവരിങ്ങനെ കിടന്നു പാട്ടുപാടുമ്പോൾ ശരിക്കും സങ്കടം വരാറുണ്ട്. ഇവത്തുങ്ങൾക്ക് ഇതിന്റെ വല്ല ആവിശോം ഉണ്ടോ? മുത്തശ്ശിയേപ്പോലെ ദാന ശീലയാകാൻ കഴിഞ്ഞിരുന്നെങ്കിൽ കുറച്ച് അരിയും പലചരക്കും വാങ്ങിക്കൊണ്ടക്കൊടുക്കാമായിരുന്നു. ഇവരേക്കൊണ്ടിങ്ങനെ ചാനലിൽ പണിയെടുപ്പിക്കുന്നതു കണുമ്പോൾ കഷ്ടം തോന്നുന്നു.

Sunday, October 19, 2014

ബിസിനസ്സ് പൊട്ടിയാൽ............?

ബിസിനസ്സ് പൊട്ടിയാൽ............?

എന്റെ വിനീതശിഷ്യനായ അനിരുദ്ധൻ ഒരാഴ്ചയായി വിളിച്ചു കൊണ്ടിരിക്കുന്നു. പ്രശ്നം അവൻ നടത്തുന്ന വ്യവസായത്തിൽ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നു. പലതവണ പലതരം ബിസിനസ്സുകൾ നടത്തി പൊട്ടിയിട്ടുള്ള എന്നേക്കാൾ വലിയൊരു മാനേജുമെന്റ് ഗുരുവിനെ അവനു കിട്ടാനില്ല.

സ്വാഭാവിക റബ്ബർ കൊണ്ട് ചപ്പലുണ്ടാക്കി കയറ്റുമതി ചെയ്യുന്ന വ്യവസായമായിരുന്നു തുടക്കം. സംഗതി ക്ലിക്കായി. 20 കൊല്ലമായി തുടരുന്നു. അതിനിടയിൽ മറ്റുപല മേഖലകളിലേക്കും വികസിച്ചു. ആറുമാസം മുൻപാണു ആദ്യമായി ഒരു പാളിച്ച പറ്റിയതു. ഒരു കൺസെയിന്മെന്റ് അയച്ചപോലെ തിരിച്ചുവന്നു. സംഗതി സായിപ്പിനു പിടിച്ചില്ല. നഷ്ടമുണ്ടായി. എന്നാലും സാധനം പകുതിവിലയ്ക്ക് നാട്ടിൽ വിറ്റ് നഷ്ടം കുറച്ചു. അതൊരു അപശകുനമായി അന്നേ തോന്നിയതാണു.

രണ്ടാത്തെ സംഭവം. കൃത്യസമയത്തിനു ഒരു ഷിപ്മെന്റ് നടത്താൻ പറ്റിയില്ല. അനിരുദ്ധൻ മാന്യനായതു കൊണ്ടതു വായുവിലൂടെ പറത്തി വിട്ടു. അതിലുമുണ്ടായി നഷ്ടവും ചില കുഴപ്പങ്ങളും. ഒരു പെട്ടി പായിപ്പാട്ടിറക്കിയപ്പോൾ മറ്റേതു പള്ളിപ്പാട്ടായിപ്പോയി. കാലദോഷം എന്നല്ലാതെ എന്തു പറയാൻ. വിമാനക്കമ്പനിക്കാരുടെ പാളിച്ച അനിരുദ്ധന്റെ തലയിൽ കെട്ടിവച്ച് ഇടനിലക്കാരൻ ഒരു കളികളിച്ചു. പേമെന്റ് പിടിച്ചുവച്ചു. പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ടും അവർ അതു റിലീസു ചെയ്തില്ല. പലിശ കണക്കു കൂട്ടിയാൽ എന്തോരം ലാഭമാ ഇടനിലക്കാരനു. അനിരുദ്ധൻ വിഷമിക്കാൻ തുടങ്ങി. ബാങ്ക് പേമെന്റുകൾ മുടങ്ങുന്നു. സപ്ലയർ പിണങ്ങി. വില്ലയുടെ ഇ.എം.ഐ അടയ്ക്കാൻ പറ്റുമോ എന്നൊരു സംശയം. കരഞ്ഞ് കാലുപിടിച്ചപ്പോൾ ഇടനില തെണ്ടി 5% റിലീസ് ചെയ്തു. 5% മാത്രം. ആനവായിൽ അമ്പഴങ്ങ!

അപ്പോഴാണു അവൻ എന്നെ മനപ്രയാസപ്പെടുത്തുന്ന രീതിയിൽ വിളിക്കുന്നതു. -അണ്ണോ, ഞാനിനി എന്തോ ചെയ്യും?

-ഒരുമാതിരിപ്പെട്ട ഇടനിലക്കാരൊന്നും തന്തയ്ക്ക് പിറന്നവരായിരിക്കില്ലടാ. അതു കൊണ്ട് അവന്മാരുടെ അപ്പന്മാർക്ക് വർക്കലയിൽ പോയി വായിക്കരിയിട്. ചത്തവർ ചതിക്കില്ല. അവൻ പൈസാ തരും.

ഞാൻ ആലോചിച്ചു. ശരിക്കും അതായിരുന്നോ അവനോട് പറയേണ്ടിയിരുന്നതു?

തുടങ്ങിയ ബിസിനസ്സ് പൊട്ടിയാൽ നന്നായി എന്നു വിചാരിച്ചാലെന്താ. ജനിച്ച മനുഷ്യൻ തന്നെ മരിക്കുന്നു. പിന്നാ മനുഷ്യൻ തുടങ്ങിയ വ്യവസായം! പക്ഷെ മലയാളികൾക്ക് അങ്ങനെ ചിന്തിക്കാൻ പ്രയാസമാണു. അത്രയ്ക്കുണ്ട് മലയാളിയുടെ ഈഗോ‍ാ. കമ്പനി നിയമങ്ങളിൽ പറയുന്നതു വ്യവസായി വ്യക്തിയല്ല ഒരു അരൂപിയാണെന്നാണു. പൊട്ടുന്നതു അരൂപിയാണു. അതിനു നാം എന്തിനു ഐഗോയിസ്റ്റാകണം? പല ബിസിനസ്സുകാരുടേയും ഉള്ളിലേ വ്യക്തി നമ്മളേക്കാൾ നല്ലവരായിരിക്കും പലപ്പോഴും. പക്ഷെ അവരേയല്ല നാം കാണുന്നതു. അമ്പാനി തന്നെ നാം വിളിക്കുന്ന ചീത്തയ്ക്കൊക്കെ അർഹനാണോ എന്നു സംശയമാണു.

അനിരുദ്ധനു ഇതൊരു നല്ലൊരു ചാൻസാണു. അവന്റെ ഉള്ളറിയാവുന്നതു കൊണ്ട് പറയുന്നതാണു. അവനു വ്യവസായം മടുത്തിട്ട് 10 കൊല്ലമെങ്കിലും ആയിക്കാണും. തുടക്കത്തിൽ തോന്നിയ ഹരം ബിസിനസ്സ് സ്റ്റെഡിയായപ്പോൾ പോയി. പണം കുന്നുകൂടുന്നതിൽ ഒരു രസവുമില്ല. അതു കളയാൻ അവൻ പല ഫിലാന്ത്രോപ്പികളും ചെയ്തു. പണം ഉണ്ടാക്കുന്നവനു അതു ഉപയോഗിക്കാനുള്ള അവസരമില്ലെന്നു അവൻ കണ്ടുപിടിച്ചു. നമ്മൾ പറയുന്ന ബിസിനസ്സുകാരുടെ ആർഭാടങ്ങളൊക്കെ ബിസിനസ്സ് അരൂപിക്കു വേണ്ടി കെട്ടുന്ന വേഷങ്ങളാണു. പക്ഷെ അതൊക്കെ അവന്റെ വ്യക്തിയുടേതാണെന്നു നാം തെറ്റിദ്ധരിക്കുന്നു. അതൊക്കെ നമ്മുടേയും മറ്റുള്ളവരുടേയും കണ്ണിൽ മണ്ണിടാനുള്ളതാണു.

വ്യാപാരവും വ്യവസായവുമൊക്കെ മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണ’ത്തിലെ ഫ്ലാറ്റുപോലെയാണു. കയറിയാൽ ഇറങ്ങാൻ പാടാണു. അപ്പോൾ അതു സ്വയം പൊളിയുന്നതു ഒരു അനുഗ്രഹമാണു. പക്ഷെ അതിനെ അങ്ങനെ കാണാൻ ആർജ്ജവമുണ്ടായിരിക്കണം. പകരം ഇപ്പോൾ അനിരുദ്ധൻ ചിന്തിക്കുന്നപോലെ ബിസിനസ്സ് തകർന്നിട്ട് എങ്ങനെ സമൂഹത്തിന്റെ മുഖത്തു നോക്കും എന്ന ചിന്തിക്കaരുതു. അവൻ പറയുന്ന സമൂഹം അവന്റെ ബിസിനസ്സിന്റെ ഒപ്പം ഉണ്ടായി വന്നതാണു. അതിനു മുൻപോ അതിനുശേഷമോ ആ സമൂഹമില്ല. അപ്പോൾ സമൂഹം ഒരു പ്രശ്നമല്ല.

പിന്നെയുള്ളതു കുടുംബമാണു. ബിസിനസ്സിനൊപ്പം വളർന്നു വന്ന കുടുംബം പൊട്ടുമ്പോൾ അതും മനസിലാക്കണം. പള്ളത്തിനടുത്തു ഫാക്റ്ററിയോട് ചേർന്ന ഒരൊറ്റമുറി വീട്ടിലാണു രാഖി അനിരുദ്ധനൊപ്പം ജീവിതം തുടങ്ങിയതു. അന്നു ചെരിപ്പൂവെട്ടാ‍നും പാക്കു ചെയ്യാനും അവളും സഹകരിച്ചതാണു. ബിസിനസ്സ് പൊട്ടുന്നതു അവൾക്കു മനസിലായില്ലെങ്കിൽ പിന്നാർക്കു മനസിലാകും? വില്ലയും, ലാൻഡ് ക്രൂയിസറുമൊക്കെയാണു അവളുടേയും മക്കളുടേയും പ്രശ്നമെങ്കിൽ അതവർ എടുത്തോട്ടെ എന്നു വക്കണം. നിനക്കതൊന്നും ഇനി മെയിന്റെയിൻ ചെയ്യാൻ കഴിയില്ലാ എന്നു മനസിലാക്കിയെങ്കിൽ പോട്ടെ പുല്ലെന്നു പറഞ്ഞ് എല്ലാം വിട്ടുകൊടുത്തു ഇറങ്ങണം. പിന്നെ നിന്റെ അഭിലാഷമായ തെണ്ടൽ തെണ്ടാമല്ലോ.

ഒരാൾ എപ്പോഴും നോക്കേണ്ടതു അവനവന്റെ ഉള്ളിലേക്കാണു. അവിടെയാണു മഷിനോട്ടം. ബിസിനസ്സു ചെയ്യാനുള്ള പൂതി ഇനിയും തീർന്നിട്ടില്ലെങ്കിൽ അതവിടെയറിയാം. എങ്കിൽ വട്ടിപ്പലിശയ്ക്കു പണമെടുത്തു അതു സ്റ്റെഡിയാക്കണം. തകർന്നിട്ട് വീണ്ടും കരകയറിയ എത്രയോ പേരുണ്ട്.. മറിച്ചു ബിസിനസ്സ് പൊട്ടി എന്നറിയുമ്പോൾ ഉള്ളിലും ലഡുപൊട്ടുന്നുണ്ടെങ്കിൽ ശങ്കിക്കാനൊന്നുമില്ല മനസിനിണങ്ങിയ കാര്യത്തിലേക്കിറങ്ങണം. അതു തെണ്ടലാണെങ്കിൽ തെണ്ടൽ. പടം വരയെങ്കിൽ അതു.

# പൊട്ടാൻ ആഗ്രഹിക്കുന്നവർക്കും തൊഴിൽ വിടാൻ ആഗ്രഹിക്കുന്നവർക്കും ഇനിയും ഉപദേശമുണ്ട്. ആവശ്യമുള്ളവർ ദക്ഷിണ സഹിതം നേരിൽക്കാണുക.

Friday, October 17, 2014

ശാലിനി എന്റെ കൂട്ടുകാരി...........

1980ലിറങ്ങിയ ഒരു മോഹൻ-പദ്മരാജൻ ചിത്രമാണു, ശാലിനി എന്റെ കൂട്ടുകാരി.
കേരളത്തിലെ കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ അമ്മയില്ലാതെ വളരുന്ന ചേട്ടന്റെയും പെങ്ങളൂടേയും വൈകാരിക ഏകാന്തതയും അവർ അനുഭവിക്കുന്ന സംഘർഷങ്ങളുമാണു ചിത്രത്തിന്റെ പശ്ചാത്തലം. ക്രൂരനായ അച്ഛൻ. കാമുകനെ സ്വീകരിക്കാൻ കഴിയാതെ വരുന്ന നായിക. സഹോദരന്റെ ആത്മഹത്യ. തുടർന്നുള്ള നായികയുടെ ഒറ്റപ്പെടൽ. അതിനിടയിൽ കോളേജിൽ പുതുതായി എത്തിയ അദ്ധ്യാപകന്റെ നായികയുടെ ജീവിതത്തിലേക്കുള്ള കടന്നുവരവ്. അതവൾക്ക് ആത്മവിശ്വാസം നൽകിയെങ്കിലും ആ ബന്ധത്തോട് സമൂഹത്തിനുള്ള എതിർപ്പ്. അതിടയിൽ കടന്നുവരുന്ന ബ്രെയിൻ ട്യൂമർ എന്ന വില്ലൻ! അതിന്റെ മുന്നിൽ അടിയറവു പറയുന്ന പ്രണയം.
എൺപതുകളിലെ പുതുതലമുറയെ വിഷാദത്തിലേക്ക് തള്ളിവിട്ട ഒരു ചിത്രമാണു ശാലിനി എന്റെ കൂട്ടുകാരി. സ്നേഹം ജീവിതത്തെ നനച്ചുവളർത്താൻ ശ്രമിച്ചാലും രോഗം അതിനനുവദിക്കില്ല എന്നതായിരുന്നു അതിലെ സന്ദേശം. അതുവരെ യാഥാസ്ഥിതിക വില്ലന്മാരെ കണ്ടുമടുത്ത കാണികൾക്ക് രോഗമെന്ന വില്ലൻ പുതുമയായി. ശാലിനിയിൽ ശോഭയുടെയുടേയും, മദനോത്സവത്തിൽ സറീനാ വഹാബിന്റേയും (1978) അഭിനയത്തികവ് കാൻസർ എന്ന വില്ലനെ കാണികളുടെ മജ്ജയിലേക്ക് ഒരു തണുത്തസൂചിപോലെ കടത്തിവിട്ടു. സിനിമ കണ്ടവർ ഒരു നിമിഷമെങ്കിലും രോഗത്തിലൂടെ കടന്നുവരുന്ന ആ തണുത്ത മരണത്തെ മുഖാഭിമുഖം കണ്ടിരിക്കണം. ആ രണ്ടു സിനിമകളും കണ്ട ആർക്കെങ്കിലും ഇതു നിഷേധിക്കാമോ?
ശാലിനി എന്റെ കൂട്ടുകാരി പോലെ യുവാക്കൾ ഇത്ര താദാത്മ്യം പ്രാപിച്ച മറ്റൊരു സിനിമ അക്കാലത്തു ഇറങ്ങിയില്ല. അതിന്റെ പ്രത്യാത്ഘാതങ്ങൾ പിന്നീടുണ്ടായി. പ്രണയങ്ങൾ തകരുമ്പോൾ പലരും ബ്രെയിൻ ട്യൂമറിനെ സ്വാഗതം ചെയ്തു. വണ്ടുമൂളിപ്പറക്കുന്നതുപോലുള്ള തലവേദനകൾ പലരും വിഷാദത്തോടെ വിവരിച്ചു. അടുത്ത തലമുറയിൽ ഇഷ്ടം പോലെ ബ്രെയിൻ ട്യൂമർ രോഗികളുണ്ടായി. പ്രേമവിവാഹങ്ങളെ കുടുംബവും സമൂഹവും എതിർപ്പില്ലാതെ സ്വാഗതം ചെയ്തു തുടങ്ങി. ആശുപത്രികളിൽ കാൻസർ വാർഡുകൾ കൂണുപോലെ മുളച്ചുപൊന്താൻ തുടങ്ങി.
രോഗവും സെന്റിമെന്റ്സും ചേർത്തുവിളമ്പിയാൽ അതു മനുഷ്യമനസിനെ വല്ലാതെ സ്പർശിക്കും. ഇത്തരം സിനിമകളുടെ ബോക്സോഫീസ് വിജയം നോക്കിയാൽ അതു മനസിലാകും. ഇതുപോലെ തന്നെ ഹിറ്റായ മറ്റൊരു ചിത്രമായിരുന്നു മദനോത്സവം. ഹോളിവുഡിൽ ലവ് സ്റ്റോറിയും. എല്ലാത്തിലും വില്ലൻ രോഗമാണു. പിന്നീട് ഹൃദയസ്തംഭനംവും, വൃക്കമാറ്റി വെക്കലും, ഗർഭപാത്രം വാടകയ്ക്ക് കൊടുക്കലും വരെ സെന്റിമെന്റ്സിന്റെ ചേരുവയായി. ഇവയ്ക്കൊന്നിനു പോലും ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ടായിരുന്നില്ല എന്നതാണു വിചിത്രം. തിരക്കഥാകൃത്തുക്കളുടെ ഭാവനാ വിലാസത്തിലൂടെ രോഗവും ചികിത്സയും മരണവും വിരിഞ്ഞു. അതിന്റെ പശ്ചാത്തലത്തിൽ സെന്റിമെന്റ്സ് പൊടിപാറി. അതു കണ്ടവർക്ക് എന്തൊക്കെ ആന്തരിക മാറ്റങ്ങൾ ഉണ്ടാക്കിക്കാണും എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവ എത്രയെത്രരോഗങ്ങൾക്ക് ശരീരത്തെ സജ്ജമാക്കിക്കാണും? ഒരു മെഡിക്കൽ വിദഗ്ദനും അതിനു ഉത്തരം പറയുന്നില്ല. എല്ലാ ശാരീരികരോഗങ്ങൾക്കും ഒരു മാനസിക ഘടകം കൂടി ഉണ്ടെന്നു ആധുനികവൈദ്യശാസ്ത്രത്തിനറിയാം. അപ്പോൾ ഈ താദാത്മ്യം നൽകുന്ന കലാസൃഷ്ടികൾ എന്തൊക്കെ രോഗങ്ങൾ ഉണ്ടാക്കിയിരിക്കും?
ഒരു സിനിമയ്ക്ക് അത്രയ്ക്കൊക്കെ ചലനങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമോ? പിന്നീട് വർദ്ധിച്ച വന്ന കാൻസർ രോഗങ്ങളുടെ കണക്കുവച്ചു നോക്കുമ്പോൾ കഴിയുമെന്നു പറയണം. അല്ലാതെ അതിനു മറ്റൊരു കാരണവും കാണാൻ കഴിയുന്നില്ല. ട്യൂമറുകളേപ്പറ്റിയോ, കാൻസറുകളേപ്പറ്റിയോ അത്ര ബോധവാന്മാരായിരുന്നില്ല കേരളീയർ അതുവരെ. വളരെ ചുരുക്കം പേർക്കേ അന്നൊക്കെ അതുണ്ടായുള്ളു. അത്തരം രോഗങ്ങൾ അതീവ രഹസ്യമായി ചികിത്സിക്കുന്നതായിരുന്നു പതിവും. ഉത്തരവാദത്തമുള്ള ഡോക്ടറന്മാർ അങ്ങനെയാണു ചെയ്തതു. രോഗത്തെപ്പറ്റിയുള്ള പ്രചാരണം അന്നു തീരെക്കുറവായിരുന്നു. ചില പത്രാധിപ കുസൃതികളുടെ ഭാവനയായ ‘ഡോക്ടറോട് ചോദിക്കാം’ പംക്തികൾ ഒഴിവാക്കിയാൽ മെഡിക്കൽ ജേണലിസം അന്നില്ലായിരുന്നു.
സിനിമകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ ഈ കാലത്തു മെഡിക്കൽ ജേണലിസം ചെയ്യുന്ന അപകടം എന്തായിരിക്കും? രോഗങ്ങളെപ്പറ്റിയും അതിനുള്ള ചികിത്സകളേപ്പറ്റിയും നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുകയല്ലെ ആരോഗ്യമാസികകൾ ചെയ്യുന്നതു. നിങ്ങൾ വായിക്കുന്ന ഒരു ആരോഗ്യമാസികയുടേയും പത്രാധിപർ ഡോക്ടറല്ല. അതിലെ ഒരു ലേഖനവും ആരോഗ്യവിദഗ്ദർ പരിശോധിച്ചിട്ടല്ല അച്ചടിക്കുന്നതു. പക്ഷെ നിങ്ങൾ അവയൊക്കെ ആധികാരികമാണെന്നു വിശ്വസിച്ചുകൊണ്ട് വായിക്കുന്നു. വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് എന്തു മാറ്റമാണു ഉണ്ടായതെന്നു ചിന്തിക്കാറുണ്ടോ. അവ ആരോഗ്യമുണ്ടാക്കുകയാണോ രോഗങ്ങൾ പരത്തുകയാണോ ചെയ്യുന്നതു.
നിങ്ങൾ ഇപ്പോൾ ഇൻഫൊർമേഷൻ എക്സ്പ്ലോഷന്റെ ഇരയാണു. മെഡിക്കൽ വ്യവസായത്തിന്റെയും.

മലയാളിയുടെ യഥാർത്ഥ രോഗം

ആരുടെയെങ്കിലും നഗ്നതയോ അതിലേക്കുള്ള ഉളിഞ്ഞുനോട്ടമോ അല്ല കേരളത്തിന്റെ കാതലായ പ്രശ്നം. രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണതു. മലയാളിക്ക് ഒരു ജീവിത തത്ത്വശാസ്ത്രമില്ല. അതണു യഥാർത്ഥ പ്രശ്നം. മാറ്റമില്ലാത്ത ഒന്നുമായി താരതമ്മ്യപ്പെടുത്തുമ്പോഴെ തനിക്കുണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ കഴിയു. അങ്ങനെ മാറ്റമില്ലാത്ത ഒന്നു ഇന്നു മലയാളിക്കില്ല. വ്യക്തി മാതൃകയായാലും തത്ത്വചിന്തയായാലും. ഏതു വിഷയമെടുത്താലും വിഭിന്ന വീക്ഷണങ്ങൾ അവതരിപ്പിച്ച് ന്യായീകരിക്കുകയോ എതിർക്കുകയോ ചെയ്യുക മാത്രമാണു മലയാളി ചെയ്യുന്നതു. അതിനു അപ്പപ്പോൾ കിട്ടുന്ന തത്ത്വശാസ്ത്രങ്ങളേയോ, വ്യക്തിമാതൃകകളേയോ കൂട്ടുപിടിക്കും. തന്റെ അനുഭവം പോലും അവൻ പലപ്പോഴും ഒരു ന്യായമായി എടുക്കാറില്ല.
മലയാളിയുടെ ഈ സ്വഭാവം അരാജകത്വമാണു. പക്ഷെ അതിലുമില്ല ആത്മാർത്ഥത. അരാജകത്വം മോശമാണെന്നു എനിക്ക് അഭിപ്രായമില്ല. ചില അവസ്ഥകൾ അങ്ങനെ വരും. പക്ഷെ അരാജകത്വം പോലും അതിന്റെ അന്ത:സത്തയിൽ ഉൾക്കൊള്ളാനുള്ള പരിപ്പ് മലയാളിക്കില്ല. അരാജകത്വ ചിന്തകൾ പ്രതിഫലിപ്പിക്കുമ്പോൾ പോലും അതു തന്റെ ജീവിതത്തെ വന്നു മുട്ടുന്നതുവരെ മാത്രമേ അതിൽ നിൽക്കു. ജീവിതത്തിൽ തട്ടുമെന്നു തോന്നിയാൽ ഉടൻ ചുവട് മാറും. വേറൊരു ന്യായം പറയും. ഏതു പുരോഗമനവാദിയായ മലയാളിയുടേയും ഉള്ളിൽ ഒളിച്ചിരിക്കുന്നതു ശക്തരായ പാരമ്പര്യവാദികളാണു. തങ്ങളുടെ ജീവിതത്തിനു തട്ടുകിട്ടാത്ത കാര്യങ്ങളിൽ മാത്രമേ ഒരു മലയാളി പുരോഗമനവാദം പറയുകയുള്ളു. ഇതു ഭിന്നവ്യക്തിത്വത്തിന്റെ ലക്ഷണമാണു. കേരളം, ഇപ്പോഴാണു വിവേകാനന്ദൻ പറഞ്ഞ തനി ഭ്രാന്താലയമാ‍യതു. മലയാളിയുടെ മനോനില തീരെ ശരിയല്ല.
ഇന്നുള്ളതു ഒരു തരം ആശയക്കുഴപ്പമാണു. അതു സൈക്കോസിന്റെ വക്കിൽ എത്തിനിൽക്കുകയാണു. ഇപ്പോഴാണു ചികിത്സിക്കാൻ പറ്റിയ സമയം. ചികിത്സ ഒന്നു മാത്രമേയുള്ളു. ഈ അവസ്ഥയിൽ നിന്നും മാറിപ്പോകുക. ഭ്രാന്തുണ്ടെങ്കിൽ ഭ്രാന്തില്ലാത്ത അവസ്ഥ കൈവരിക്കുക. അതിനു ചർച്ചകളോ, സംവാദങ്ങളോ സഹായിക്കുകയില്ല. സ്വയം മാറണം. മാറ്റങ്ങൾ പല നഷ്ടങ്ങളുമുണ്ടാക്കും. അതു സഹിക്കണം. മാറുമ്പോൾ നഷ്ടപ്പെടാനിടയുള്ളവ കൂടി ആസ്വദിച്ചിട്ടു മാറിക്കളയാമെന്നു വിചാരിച്ചിരുന്നാൽ മാറ്റം നടക്കാൻ പോകുന്നില്ല. ആശയക്കുഴപ്പത്തോടെ മരിക്കും.
മലയാളി താൻ മാറാൻ തീരുമാനിച്ചിരിക്കുന്നു എന്നു ആഘോഷപൂർവ്വം പറയാൻ തുടങ്ങിയാൽ അതു വിശ്വസിക്കരുതു. അതു പച്ചക്കള്ളമാണു. മാറ്റത്തെ അട്ടിമറിക്കാനുള്ള പതിവു കൌശലമാണു. ഒന്നു പറയുകയുകയും വേറൊന്നു ചെയ്യുകയും ചെയ്യുന്നതു മലയാളിയുടെ സ്വഭാവമാണു.
തനിക്കു മാറാൻ കഴിയുമോ എന്നു ഒരോ മലയാളിയും പ്രവർത്തികൊണ്ട് തെളിയിക്കേണ്ടതുണ്ട്. ആധുനിക ഗാഡ്ജറ്റുകളിൽ കുരുങ്ങിക്കിടക്കുകയാണു മലയാളികൾ. ആദ്യത്തെ ടെസ്റ്റ് അതിനെ അവഗണിക്കാൻ കഴിയുമോ എന്നതാണു. അതു സ്വയം പരിശോധിക്കണം. മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയതും, സോഷ്യൽ നെറ്റുവർക്കുകളിൽ നിന്നും പിൻ‌വാങ്ങിയും, മാദ്ധ്യമങ്ങളെ അവഗണിച്ചും കുറഞ്ഞതു 3 ദിവസമെങ്കിലും കഴിയാൻ പറ്റുന്ന എത്ര മലയാളികൾ ഉണ്ടാകും? അതാണു ടെസ്റ്റ്.
ഇപ്പോൾ തന്നെ ഇതിനെതിരേ ന്യായങ്ങളും വെല്ലുവിളിയും ഉണ്ടാകുമെന്നു അറിയാം. സുഹൃത്തേ ആർക്കെങ്കിലും വേണ്ടി മുദ്രാവാക്യം വിളിക്കലല്ല. അവനവനോടുള്ള ഒരു പരിശോധന മാത്രമാണു. തനിക്കതു ആവശ്യമില്ലെന്നു തോന്നുന്നവർക്ക് ഇതു അവഗണിക്കാം. മാറേണ്ടതു ഓരോത്തരുമാണു. നിങ്ങൾക്ക് (എനിക്കും) അതിനുള്ള കരുത്തുണ്ടോ എന്നു പരീക്ഷിച്ചു നോക്കണം. വെല്ലുവിളിക്കാതെയും, ന്യായങ്ങൾ പറയാതെയും അവനവനോട് ചെയ്യേണ്ട ഒരു ചലഞ്ച്.

Wednesday, October 15, 2014

യോഷിദാ കെങ്കോ സ്ത്രീകളെപ്പറ്റി


രാജകീയഭോഗങ്ങൾ ത്യജിച്ച് ബുദ്ധഭിക്ഷുവായ യോഷിദാ കെങ്കോയുടെ. നിരീക്ഷണങ്ങൾ അത്യന്തം രസകരമാണു. അണിയിച്ചൊരുക്കലിനേക്കുറിച്ച് കെങ്കോ ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു:

ഈ പ്രപഞ്ചത്തിന്റെ അവികലമായ സൃഷ്ടിയിൽ ഒട്ടും തൃപ്തിയില്ലാത്തവളാണു സ്ത്രീ. അതുകൊണ്ട് എല്ലാത്തിനേയും തന്റെയൊരു സ്പർശം നൽകി അണിയിച്ചൊരുക്കാൻ അവൾ ആഗ്രഹിക്കുന്നു. ഒരു പുരുഷൻ എങ്ങനെ നടക്കണമെന്നു തീരുമാനിക്കുന്നതു സ്ത്രീയാണു. ചെറുപ്പത്തിൽ തന്നെ അതിനുള്ള പരിശീലനം അവൾക്ക് കിട്ടുന്നു. ആൺകുട്ടികൾ പാവകളെ എറിഞ്ഞുടയ്ക്കുമ്പോൾ അവൾ അതിനെ മനോഹരമായി അലങ്കരിച്ചു വക്കും. തനിക്കൊപ്പമുള്ള പുരുഷൻ. അതു മകനോ, ഭർത്താവോ, കാമുകനോ, അച്ഛനോ ആകട്ടെ എങ്ങനെയിരിക്കണമെന്നു സ്ത്രീയ്ക്ക് ചില നിശ്ചയങ്ങൾ ഉണ്ട്. അവർ മുടി എങ്ങനെ കെട്ടണം. ഏതു വസ്ത്രം ധരിക്കണം. മുഖം മിനുക്കണോ. എന്തു ഭക്ഷണമാണു കഴിക്കേണ്ടതു. അവരുടെ ചലനങ്ങൾ എങ്ങനെയിരിക്കണം. എന്നു വേണ്ട പുരുഷനുമായി ബന്ധപ്പെട്ടതെല്ലാം നിയന്ത്രിക്കുവാൻ അവൾ ആഗ്രഹിക്കുന്നു. അതിനു വിഘാതം നേരിട്ടാൽ അവൾ കോപാകുലയാകും. അതാണു പ്രപഞ്ചത്തിന്റെ സംഹാരം.

Tuesday, October 14, 2014

മരുന്നുവില കൂടിയാൽ ഇന്ത്യാക്കാർക്കെന്താ?

ജീവൻ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം നീക്കിയതു ഇന്ത്യയെ തകർക്കും. - - ഡോ.ബി.ഇക്ബാൽ. ലേഖനം മാതൃഭൂമി വാരികയിൽ.

ആദ്യമേ തന്നെ പറയട്ടെ, ജീവൻ‌രക്ഷാ മരുന്നുകൾ എന്നൊരു മരുന്നില്ല. എല്ലാ മരുന്നുകളും ജീവൻ രക്ഷിക്കാനുള്ളതാണു. ഇങ്ങനെയൊരു വേർതിരിവു വന്നതു കച്ചവടപരമായ ഒരു തന്ത്രത്തിന്റെ ഭാഗമാണു. കുറച്ചു മരുന്നുകൾ ആ പേരിലുണ്ടാക്കുകയും, അതിന്റെ മറവിൽ മറ്റ് മരുന്നുകളിൽ നിന്നും വൻപിച്ച ലാഭമുണ്ടാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണതു.

രണ്ടാമതു മരുന്നുവില കൂടിയാൽ അതു ഇന്ത്യയെ തകർക്കുമെന്നു പറയുന്നു. അതെങ്ങനെ ഇന്ത്യയെ തകർക്കും? ജനസംഖ്യയുടെ 15% ൽ താഴെ വരുന്നവർ മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സാരീതിയാണു ആധുനിക വൈദ്യം. വില വർദ്ധിച്ചാൽ അതു അവരേയല്ലെ ബാധിക്കു. അതെങ്ങനെ മൊത്തത്തിൽ ഇന്ത്യയെ ബാധിക്കും? ഇന്ത്യയിലെ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നതു പ്രാദേശിക ചികിത്സാരീതികളാണു. ഒരു പക്ഷെ കേരളം മാത്രമാകും ഇതിനൊരപവാദം. കേരളമല്ലല്ലോ ഇന്ത്യ. ഭാരതത്തിലെ ഭൂരിപക്ഷം സാധാരണക്കാർക്കും മോഡേൺ മെഡിസിൻ അപ്രാപ്യമാണു. ആധുനിക ചികിത്സ വലിയ പണച്ഛെലവുള്ളതാണു. അതിനുള്ള സാമ്പത്തിക സ്ഥിതി ഇന്ത്യൻ ഗ്രാമീണനില്ല. ആധുനിക ഡോക്ടറന്മാർ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പോകാൻ വിമുഖരാണു. നഗരങ്ങളിലും മഹാനഗരങ്ങളിലും വലിയ ആശുപത്രികളിലും മാത്രമേ അവർ ജോലി ചെയ്യു. അവിടെയെ അവർക്ക് വേണ്ടത്ര പണം കിട്ടു. പണമില്ലാത്ത ഗ്രാമീണനെ മോഡേൺ മെഡിസിനു വേണ്ട. പതിനായിരക്കണക്കിനു ഗ്രാമങ്ങളിൽ ഇന്നും പബ്ലിക്ക് ഹെൽത് സെന്ററുകൾ ഇല്ല. ഉള്ളവയിൽത്തന്നെ പലതിലും ഡോക്ടറന്മാരുമില്ല. അപ്പോൾ ഗ്രാമീണന്റെ രോഗങ്ങൾ ആരു ചികിത്സിക്കും? അവർക്ക് നാട്ടുചികിത്സകരെ സമീപിച്ചല്ലെ പറ്റൂ. അപ്പോൾ ഈ മരുന്നുവിലയിലെ വർദ്ധന ആരേയാണു ബാധിക്കുന്നതു? ഇന്ത്യൻ ഇടത്തരക്കാരനെ മാത്രം? ഇതു ഇടത്തരക്കാരന്റെ ആശങ്കയാണു. ഇന്ത്യയുടെ മൊത്തം ആശങ്കയല്ല. എന്നിട്ടും അതു ഇന്ത്യയുടെ ആശങ്കയാണെന്നു പ്രചരിപ്പിക്കുന്നതു ദുരുദ്ദേശപരമായിട്ടാണു. മരുന്നിന്റേയും ചികിത്സയുടേയും ചെലവുകൂടി ഇടത്തരക്കാരനും തങ്ങളെ വിട്ടുപോയാലോ എന്ന മോഡേൺ ഡോക്ടറന്മാരുടെ ഭയം മാത്രമാണിതിനു പിന്നിൽ.

ഇന്ത്യൻ സാമൂഹികാവസ്ഥയുമായി ഒരു പൊരുത്തവുമില്ലാത്തതാണു ആധുനികവൈദ്യം. പടിഞ്ഞാറു നിന്നു വന്നതുകൊണ്ട് ഇന്ത്യയിൽ അതൊരു എലീറ്റ് വൈദ്യമായി. ഇക്ബാൽ സാറുൾപ്പെടെയുള്ളവർ പഠിച്ചതു പാശ്ചാത്യ മാതൃകയിലുള്ള ആ വൈദ്യമാണു. അതിന്റെ അടിസ്ഥാനം തന്നെ കച്ചവടമാണു. ഇംഗ്ലണ്ടിലെ കെമിക്കൽ കമ്പനികൾക്ക് വിപണി ഉണ്ടാക്കുന്നതിന്റെ ഭാഗമായാണു ഇന്ത്യയിൽ അതു പ്രചരിക്കുന്നതു. ജോർജ്ജു സാവേയുടെ പുസ്തകം വായിച്ചാൽ അതു മനസിലാകും.

മനുഷ്യനെ യന്ത്രമായിക്കാണുകയും അതിനു അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന ഒരു തത്ത്വശാസ്ത്രമാണു മോഡേൺ മെഡിസിന്റെ അടിസ്ഥാനം. അതിനുള്ള വർക്കുഷോപ്പുകളാണു ആശുപത്രികൾ. കേടുകണ്ടുപിടിക്കാനുള്ള സംവിധാനമാണു ടെസ്റ്റുകൾ. റിപ്പയറിനു നടത്താൻ മരുന്നും സർജറിയും. ഇതിലൊന്നും മനുഷ്യന്റെ ആരോഗ്യം കടന്നുവരുന്നതേയില്ല. ഇവിടെയെല്ലാം ഉള്ളതു ബിസിനസ്സ് മാത്രമാണു. കച്ചവടക്കാർ എപ്പോഴും മാർക്കറ്റിനെ ശ്രദ്ധിക്കും. ലാഭമുണ്ടാക്കേണ്ടതു വ്യവസായിയുടെ ധർമ്മമാണു. അവിടെ മെക്കാനിക്കുകളായ ഡോക്ടറന്മാർക്ക് ഒരു റോളുമില്ല.

മരുന്നു കമ്പനികളുടെ കച്ചവട താല്പര്യങ്ങൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യയിലെ ഒരു ഡോക്ടർക്കും അവകാശമില്ല. ആയുർവ്വേദത്തിലായാലും, യൂനാനിയിലായാലും, ഹോമിയോയിലായാലും വൈദ്യനു സ്വയം മരുന്നു നിർമ്മിക്കാൻ കഴിയും. അങ്ങനെ ചെയ്യാറുമുണ്ട്. മോഡേൺ മെഡിസിനിൽ പണ്ട് അതു ചെയ്യുമായിരുന്നു. ഇപ്പോഴതില്ല. കമ്പനി മരുന്നുകൾ ഇല്ലെങ്കിൽ ചികിത്സയില്ല. മരുന്നിൽ ഡോക്ടർക്ക് ഒരു നിയന്ത്രണവുമില്ല.
ഇന്ത്യയിൽ പൊതുജനാരോഗ്യത്തിനു ഒരു വകുപ്പുണ്ട്. പക്ഷെ മരുന്നു നിർമ്മാണം ആ വകുപ്പിന്റെ കീഴിലല്ല. പെട്രോളിയം - രാസവസ്തുവകുപ്പും വ്യവസായ വകുപ്പും ചേർന്നാണു മരുന്നു കമ്പനികൾ നിയന്ത്രിക്കുന്നതു. ഇതിൽ നിന്നും വ്യക്തമല്ലെ മരുന്നുകൾ വെറും വ്യാവസായിക ഉൽ‌പ്പന്നങ്ങൾ മാത്രമാണെന്നു. അപ്പോൾ അവയുടെ നയങ്ങളും വ്യാവസായിക വകുപ്പിന്റേതായിരിക്കും. വ്യവസായവകുപ്പിന്റെ ദൃഷ്ടിയിൽ നിന്നു നോക്കുമ്പോൾ സർക്കാരിന്റെ തീരുമാനം 100% ശരിയാണു. അല്ലെങ്കിൽ മരുന്നു നിർമ്മാണവും, പരിശോധനാ യന്ത്രങ്ങളും, ടെസ്റ്റ് കിറ്റുകളും ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരട്ടെ. എന്നിട്ട് ഉന്നത ഡോക്ടറന്മാർ അതിൽ നയപരമായ തീരുമാനമെടുക്കട്ടെ. സ്വാതന്ത്ര്യം കിട്ടി 65 കൊല്ലമായിട്ടും നടക്കാത്ത ഒരു കാര്യമാണതു. എന്തു കൊണ്ടായിരിക്കും? ഡോക്ടറന്മാർക്ക് അതിൽ താല്പര്യമില്ല. മരുന്നു നിർമ്മാണം ആരോഗ്യവകുപ്പിന്റെ കീഴിലായാൽ ഇതുപോലെ ലാഭം ഉണ്ടാക്കാൻ കഴിയില്ല. ലാഭം ഉണ്ടായില്ലെങ്കിൽ മരുന്നു കമ്പനികൾ ഡോക്ടറന്മാർക്ക് കൊടുക്കുന്ന പാരിതോഷികം ഔലോസുണ്ടയോ, ബാൾ പെന്നോ ആയിപ്പോകും. ഇന്നത്തെപ്പോലെ കാറോ, ഫ്രിഡ്ജോ, സിംഗപ്പൂർ യാത്രയോ, മക്കൾക്ക് മെഡിക്കൽ കോളേജിൽ സീറ്റോ കൊടുക്കുകയില്ല. അതൊക്കെ കിട്ടണമെങ്കിൽ മരുന്നു നിർമ്മാണം വ്യവസായ വകുപ്പിന്റെ കീഴിലും നയത്തിലും തുടരണം.

അതു കൊണ്ട് ഡോ.ഇക്ബാലിനേപ്പോലുള്ള മനുഷ്യസ്നേഹികളായ ഡോക്ടറന്മാർ ഇങ്ങനെ പ്രതിഷേധിക്കുന്നതിനു പകരം അവശ്യമരുന്നുകളുമായി ഗ്രാമങ്ങളിൽ ചെന്നു ചെറിയ ചെറിയ ക്ലിനിക്കുകൾ നടത്തി മരുന്നു കമ്പനികളുടെ പിടിയിൽ നിന്നും ജനതയെ മോചിപ്പിക്കണം. പഴയ RMP, LMP ക്കാരെപ്പോലെ ജനത്തോട് ഇടകലർന്നു ആരോഗ്യപ്രവർത്തനം നടത്താൻ പുതുതലമുറ ഡോക്ടറന്മാരെ പ്രേരിപ്പിക്കണം.

Monday, October 13, 2014

ഇരട്ടവാലുള്ള പൂച്ച

കെട്ടുകഥകളിൽ വിശ്വസിച്ച് യഥാർത്ഥ ജീവിതം കാണാതെ പോകുന്നവരെക്കുറിച്ച് കെങ്കോ സന്യാസി പറയുന്നതാണു ഇരട്ടവാലുള്ള പൂച്ചയുടെ.കഥ......

പർവ്വതങ്ങളുടെ നിഗൂഢസ്ഥാനങ്ങളിൽ ഇരട്ടവാലുകളുള്ള ഭീകരപൂച്ചകൾ പാർക്കുന്നുണ്ടെന്നു പറയുന്നു.... പിശാചുകൾ രൂപാന്തരം പ്രാപിച്ചാണു അവയുണ്ടാകുന്നതെന്നാ‍ണു കേട്ടിട്ടുള്ളതു. ഏതോ കുസൃതികൾ പ്രചരിപ്പിച്ച ഒരു കഥയാണു. ഒരുപാടുപേർ അതു വിശ്വസിച്ചു. യോഗാൻ ആശ്രമത്തിലെ ഒരു ഭിക്ഷുവും അതു ശരിയാണെന്നു വിചാരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഒരിക്കലുണ്ടായിരുന്നു. അവ മനുഷ്യരെപ്പിടിച്ചു തിന്നുമെന്നു ഓർത്തു അദ്ദേഹം ഭയപ്പെട്ടു. അത്തരം പൂച്ചകളെപ്പേടിച്ചു രാത്രികാലങ്ങളിൾ അദ്ദേഹം യാത്രകൾ ചെയ്തില്ല. അങ്ങനെ ഒരുപാട് നിലാവും, സുഗന്ധപൂർണ്ണമായ കാറ്റും അദ്ദേഹത്തിനു നഷ്ടമായി. കെട്ടുകഥയിലുള്ള വിശ്വാസം കൊണ്ട് തത്ത്വജ്ഞാനമൊക്കെ മറന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം ഒരു യാത്രകഴിഞ്ഞ് രാ‍ത്രിയിൽ അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു. ഒരു നദി കടന്നുവേണം ആശ്രമത്തിലെത്താൻ. ഇരട്ടവാലൻ പൂച്ചയെക്കുറിച്ച് ആലോചിച്ചു കൊണ്ട് അദ്ദേഹം നദിക്കരയിലെത്തി. വീട്ടിൽ വളരുന്ന പൂച്ചകളും ചിലപ്പോൾ പ്രായംകൂടുമ്പോൾ ഇങ്ങനെ രണ്ടുവാലൻ സത്വമായി മാറുമെന്നു ആരോ കഥയിൽ കൂട്ടിച്ചേർത്തതു അദ്ദേഹമപ്പോൾ ഓർത്തു. ഭിക്ഷുവിനു ഭയമിരട്ടിയായി. അപ്പോഴാണു ദൂരത്തു ആ കാഴ്ച കണ്ടതു. ഒരു സത്വം നദി നീന്തിക്കടന്നു വരുന്നു. അതു ഇരട്ടവാലൻ പൂച്ചയാണെന്നു ഭിക്ഷു ഉറപ്പിച്ചു. കരയ്ക്കുകയറി അതു ഭിക്ഷുവിന്റെ നേർക്ക് ചാടി. നിലവിളിച്ചുകൊണ്ട് ഭിക്ഷു ബോധരഹിതനായി വീണു.

ഓടിയെത്തിയ നാട്ടുകാർ കണ്ടതു ബോധംകെട്ടുകിടക്കുന്ന ഭിക്ഷുവിന്റെ അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ വളർത്തു നായയേയാണു. അതു ആകെ നനഞ്ഞിരുന്നു. അക്കരെ നിന്നു യജമാനനെക്കണ്ട് സന്തോഷം കൊണ്ടതു നദിനീന്തി വന്നതായിരുന്നു. ഇരട്ടവാലുള്ള പൂച്ചയുടെ കഥ അതിനറിയില്ലാത്തതുകൊണ്ട് തന്നെക്കണ്ട് യജമാനൻ ഭയപ്പെടുമെന്നു അതു വിചാരിച്ചില്ല. ആളുകൾ വെള്ളം തളിച്ച് സന്യാസിയെ ഉണർത്തി അടുത്തിരുന്ന നായയെ കാണിച്ചുകൊടുത്തപ്പോഴാണു ഭിക്ഷുവിനു കാര്യം ബോദ്ധ്യമായതു. ഇതുവരെ താൻ തേടിയ ഇരട്ടവാലൻ പൂച്ച ആരോ പറഞ്ഞതുകേട്ട് തന്റെ മനസ് സങ്കല്പിച്ച ഇല്ലാത്ത ഒരു ജന്തുവാണെന്നു ഓർത്തപ്പോൾ അദ്ദേഹം ലജ്ജിച്ചു. ആരെങ്കിലും പറയുന്നതു കേട്ട് അനുഭവത്തെ മറന്നു വിശ്വസിച്ചാൽ നമുക്കു നഷ്ടപ്പെടുന്നതു യഥാർത്ഥ ജിവിതമാണു. ഈ ആയുസ്സിൽ അങ്ങനെ നഷ്ടപ്പെട്ടവ എത്രയുണ്ടാകുമെന്നു ആലോചിച്ചാൽ തന്നെ ഇനിയുള്ളതെങ്കിലും അനുഭവിക്കാം.

ചുറ്റും പരക്കുന്ന ഓരോരോ കഥകൾ കേൾക്കുമ്പോഴും മനസിനോട് ‘ഫൂളാക്കല്ലെ’ എന്നു പറഞ്ഞാൽ യോഗാനിലെ സന്യാസിയേപ്പോലെ ലജ്ജിതനാവേണ്ടി വരില്ല. പ്രകൃതിയുടെ നെറ്റിൽ നമ്മുടെ ജീവിതമുണ്ട്. അതു സെർച്ച് ചെയ്യുക.

Friday, October 10, 2014

മമ്മൂട്ടിക്കൊരു ഡോക്ടർ ചലഞ്ച്

കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു നല്കാനാകാത്തവർ അമ്മമാരാകണ്ടെന്നു മമ്മൂട്ടി. സൌജന്യ കാൻ‌സർ ചികിത്സയ്ക്കുള്ള ‘സുകൃതം’ പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജീവിത ശൈലികൊണ്ടുണ്ടാകുന്ന ഒരു പ്രധാനരോഗമാണു കാൻസർ. ടിൻ‌ / ഫാസ്റ്റ് ഫുഡുകൾ അതിനു ഇടയാക്കുന്നു. അതൊഴിവാക്കാനാണു അഭ്യർത്ഥന.

സൂക്ഷ്മമായി ചിന്തിച്ചാൽ ഇതു സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമായി കണ്ടുകൂടെ. പുരുഷമേധിവിത്വപരമായ, പാരമ്പര്യ കുടുംബസംവിധാനത്തിലാണു കുട്ടിക്കു ഭക്ഷണം കൊടുക്കണ്ട ചുമതല അമ്മയ്ക്കുള്ളതു. കാലം മാറി. സ്വന്തമായി തൊഴിലെടുത്തു വ്യക്തിത്വത്തോടെ ജീവിക്കുന്നവരാണു ഇന്നു സ്ത്രീകൾ. കുട്ടികളുടെ ഭക്ഷണം കൂട്ടുത്തരവാദിത്തോടെ ചെയ്യണം. അതിനു കഴിയാത്ത പുരുഷന്മാർ കല്യാണം കഴിക്കരുതെന്നല്ലേ പറയേണ്ടിയിരുന്നതു? പകരം പാപ്പം കൊടുക്കാൻ വയ്യാത്ത സ്ത്രീകൾ പ്രസവിക്കണ്ട എന്നു പറയുന്നതു ശരിയാണോ?

കടയിൽ നിന്നും പാപ്പം വാങ്ങിക്കൊടുക്കുന്നതിലും അപകടകരമായ ഒരു കാര്യം  പ്രസവസമയത്തു നടക്കുന്നതു മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. പ്രസവം കഴിയുമ്പോൾ ഡോക്ടറന്മാർ നവജാത ശിശുക്കളുടെ ഭക്ഷണകാര്യത്തിൽ നടത്തുന്ന ഒരു ശൈലീകരണമുണ്ട്. കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാമെന്നൊക്കെ പറയും. പക്ഷെ സിസേറിയന്റെയോ അതുപോലുള്ള മാനേജുമെന്റിന്റേയോ ഭാഗമായി മിക്ക അമ്മമാർക്കും പാൽ ചുരത്താൻ കഴിയാറില്ല. അപ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന ടിൻ‌ഫുഡുണ്ട്. മിക്ക കുഞ്ഞുങ്ങളും നാവിലാദ്യം നുണയുന്നതു അതാണു. തുടർന്നും അതു തന്നെ കൊടുക്കുന്നതാണു ആരോഗ്യപ്രദം എന്നും അവർ നിർദ്ദേശിക്കും. 0-3 വയസ്സുവരെ സ്റ്റാൻഡാർഡൈസു ചെയ്ത കമ്പനി ഭക്ഷണം മാർക്കറ്റിൽ ലഭ്യമാണു. അതു കഴിഞ്ഞാൽ ഹെൽത്തുഫുഡുകൾ. ഈ കൃത്രിമഭക്ഷണങ്ങളിൽ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു അതു തന്നെ കൊടുക്കാൻ പ്രേരിപ്പിക്കുന്നതു. ടിൻ‌ഫുഡ് കൊടുക്കുന്നതു സൌകര്യപ്രദമായതു കൊണ്ട് അമ്മമാർ അതിൽ വീഴും. അവർക്ക് കുഞ്ഞല്ലാതെ വേറെ പണിയുണ്ടല്ലോ. അതിനിടയിൽ നാടൻ ഭക്ഷണങ്ങൾ തയ്യാറാക്കാൻ പോകുന്നതു എന്തൊരു ബോറാണു. മിക്കവർക്കും അതൊന്നും ഉണ്ടാക്കാനുമറിയില്ല. അതുകൊണ്ട് സൊല്ലയില്ലാത്ത പാക്കഡ് ഫുഡിലേക്കു മാറും. അഡിക്റ്റീവായുള്ള എന്തെങ്കിലും അതിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണോ എന്നറിയില്ല കുഞ്ഞുങ്ങൾക്കും അതാണു പ്രിയം. തുടക്കത്തിൽ തന്നെ ശൈലീകരിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പിന്നീടും സമാന ഭക്ഷണം ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ പറ്റുമോ? അതു വാങ്ങിക്കൊടുക്കുന്ന അമ്മമാരെ കുറ്റം പറയാമോ? മമ്മൂട്ടി പറഞ്ഞെന്നു വച്ച് അവരങ്ങ് മാറിപ്പോകുമോ?

കുട്ടികളുടെ അവകാശങ്ങൾക്ക് രണ്ട് നോബൽ സമ്മാനം ലഭിച്ച ഈ സമയത്തു മമ്മൂട്ടി ചെയ്യേണ്ടതു നവജാതശിശുക്കളുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണു. അവർക്ക് മുലപ്പാലും സ്വാഭാവിക ഭക്ഷണവും ഉറപ്പാക്കാൻ പ്രചരണം നടത്തണം. അതിനു അദ്ദേഹം ചെയർമാനായിരിക്കുന്ന ചാനലിൽ ദിവസേന ഒരു സ്ലോട്ടിടാൻ തയ്യാറാകുമോ? പൊതുജനഹിതാർത്ഥായം എന്നു പറഞ്ഞുകൊണ്ട്?

വേറൊന്നുള്ളതു മെഡിക്കൽ വ്യവസായത്തിൽ നവജാത ശിശുക്കൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരേ ശക്തമായ ഒരു ഡോക്ടർ കഥാപാത്രത്തെ സിനിമയിലൂടെ അവതരിപ്പിക്കണം. ആശുപത്രിവ്യവസായത്തെ പൊളിച്ചു കാട്ടുന്ന, ഗൈനക്കുകളുടേയും, പീഡിയാട്രീഷന്മാരുടേയും ഒത്തുകളി തുറന്നു പറയുന്ന ഒരു ശക്തനായ മമ്മൂട്ടി ഡോക്ടർ. തയ്യാറുണ്ടോ? കഥ വേണമെങ്കിൽ പറഞ്ഞു തരാം. കഴിവുള്ളവരെക്കൊണ്ട് തിരക്കഥയെഴുതിച്ചു സംവിധാനം ചെയ്താൽ മതി. മമ്മൂക്കാ തയ്യാറായാൽ നിർമ്മാതാക്കൾ, പന്തളത്തു നെല്ലുണ്ടെന്നറിഞ്ഞാൽ പത്തനാപുരത്തു നിന്നും എലി വരുമെന്നു പറയുന്നപോലെ വരും.

ഈ ഡോക്ടർ ചലഞ്ച് ഏറ്റെടുക്കാൻ മമ്മൂക്കാ തയ്യാറുണ്ടോ?

Thursday, October 9, 2014

മരണാനന്തര ജീവിതമെന്ന കച്ചവടം

മരണാനന്തര ജീവിതമുണ്ടോ? ഉണ്ടെന്നാണു മതങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതു. അതിന്റെ പേരിലാണു അവരുടെ കച്ചവടവും. ഇപ്പോഴിതാ ശാസ്ത്രിമാരും ആ ലോകത്തിലേക്ക്......

ഒരു സൌത്താമ്പ്ടൻ (UK) പഠനത്തിലാണു പൂച്ച പുറത്തുചാടിയതു. പഠനമെന്നു പറഞ്ഞാൽ പതിവ് ഉഡായിപ്പു തന്നെ. ശാസ്ത്രികൾ പ്ലാൻ ചെയ്ത ഒരു ഫ്രെയിമിൽ അവർ ഉദ്ദേശിച്ച ഉത്തരം കണ്ടെത്താൻ നടത്തുന്ന സ്ഥിരം ഗവേഷണം. 2008ലാണു സംഭവം തുടങ്ങിയതു. ഹൃദയസ്തംഭനമുണ്ടായ 2060 പേരെ നിരീക്ഷിച്ചു. ജൈവമരണത്തിനു തുല്യമായ ഹൃദയസ്തംഭനങ്ങളായിരുന്നു അവ എന്നാണു ശാസ്ത്രികൾ പറയുന്നതു. അവരിൽ നിന്നും മിനുറ്റുകൾ നീണ്ടുനിന്ന മരണാനന്തര ജീവിതം ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു പേപ്പറാക്കി. ഇനി നോബൽ സമ്മാനം കൊടുക്കാം.

ഈ വാർത്തയ്ക്ക് ലഭിച്ച സ്വീകാര്യതയാണു എന്നെ അത്ഭുതപ്പെടുത്തുന്നതു. ആയുർവ്വേദം മരണാനന്തര ജീവിതത്തേക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങൾക്കിടയിൽ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കടലാസിന്റെ വിലപോലുമില്ലാത്ത ഒരു പഠനം. അതു ആധുനികർ നടത്തിയപ്പോൾ ശാസ്ത്രമായി. സയൻസ് ജേണലുകൾ പ്രസിദ്ധീകരിക്കുന്നു. ശാസ്ത്രബോധമുണ്ടെന്നു അഭിമാനിക്കുന്ന ജനം സ്വാഗതം ചെയ്യുന്നു.

ശരിക്കൊന്നാലോചിച്ചാൽ ഇതൊരു ശാസ്ത്ര ചിന്തയാണോ? അതോ മതങ്ങളെ രക്ഷപ്പെടുത്താനുള്ള കൂട്ടുകച്ചവടമാണോ? ഒത്തുകളി. ഇനി മതങ്ങൾക്ക് പറയാമല്ലോ മരണാനന്തര ജീവിതമുണ്ടെന്നു ശാസ്ത്രം പോലും പറഞ്ഞിരിക്കുന്നു. ഞങ്ങൾ ഇതു പണ്ടേ പറഞ്ഞതാണു. ജാഗ്രതൈ. എല്ലാവരും മതത്തിലേക്ക് പോന്നോളിൻ. ഇല്ലെങ്കിൽ അന്ത്യവിധിനാളിലെ കാര്യമറിയാമല്ലോ!

സ്വാഗതം ചെയത ജനവും ആശ്വസിക്കുകയാകും. ശാസ്ത്രമെന്നൊക്കെ പുറമേ പറഞ്ഞാലും ഉള്ളിൽ ഒരു ശങ്കയുണ്ട്. ഇനി ദൈവമെങ്ങാനുമുണ്ടോ? മരണാനന്തര ജീവിതം ഉണ്ടാകുമോ? ഇതിപ്പോൾ അങ്ങോട്ട് ചാടാൻ ശാസ്ത്രികൾ ഒരു വള്ളിയിട്ടു കൊടുത്തു. ഈ ഗവേഷണത്തിന്റെ കച്ചവടമെന്താണെന്നു കാത്തിരുന്നു കാണാം.

Sunday, October 5, 2014

വിവാദ ജീൻസ്

വസ്ത്രം തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ എന്താണു മലയാളിയെ നയിക്കുന്നതു? ആരോഗ്യപരമായ വസ്ത്രധാരണരീതിയാണു ഉദ്ദേശമെങ്കിൽ വെള്ളമുണ്ടും വെള്ള മേൽ‌വസ്ത്രവും മതിയാകും. ഈ ട്രോപ്പിക്കൽ കാലാവസ്ഥയിൽ അതാണു ഉചിതവും. ആവശ്യത്തിനു വായുസഞ്ചാരം. ഇറുക്കത്തിനനുസരിച്ച് അയക്കാൻ കഴിയുന്ന അരച്ചുറ്റ്. വിയർപ്പുതുടയ്ക്കാനും നെഞ്ചു തണുപ്പിക്കാനും സൌകര്യം. പക്ഷെ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതു അതൊന്നുമല്ല. ഭംഗി, ഫാഷൻ, വിലകൾ. സെലിബ്രിട്ടികളുടെ തിരഞ്ഞെടുക്കലൊക്കെയാണു. വ്യത്യസ്ഥതയ്ക്കു വേണ്ടിയാണെന്നൊക്കെ പറയുമെങ്കിലും അതിനുള്ള എന്തു യോഗ്യത അതു ധരിക്കുന്നവർക്കുണ്ട് എന്നാരും ആലോചിക്കാറില്ല. മറ്റുള്ളവർ ധരിക്കുന്നതു നാം കടമെടുക്കുന്നു. അതിന്റെ ശാസ്ത്രീയതയോ, സാമൂഹികപ്രസക്തിയോ നാം ചിന്തിക്കാറില്ല. അന്യന്റെ വസ്ത്രത്തിലാണു നമ്മുടെ കണ്ണ്. അങ്ങനെയാണു സാരിയും, ചൂരിദാറും, ട്രൌസറുകളും കേരളത്തിലേക്ക് കടന്നുവന്നതു. അതു ധരിക്കാനുള്ള ന്യായങ്ങൾ നാം പിന്നീടുണ്ടാക്കി. ട്രൌസറാണെങ്കിൽ ദിവസവും നനയ്ക്കണ്ട. ചൂരിദാർ യാത്രക്ക് സൌകര്യം. സാരിയുടുത്താൽ ശ്വാസം മുട്ടും. പക്ഷെ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ഇതൊന്നുമില്ല. അപ്പോൾ എല്ലാവർക്കും ട്രഡീഷനലാവണം. ജീൻസായാലും ട്രൌസറായാലും നനക്കാതെ ഉപയോഗിക്കാം എന്നു ശുചിത്വത്തിൽ ഏറെ ശുഷ്കാന്തിയുള്ള മലയാളി പറയുമ്പോൾ അതിൽ‌പ്പരം ഹിപ്പോക്രസി വേറെ എന്തുണ്ട്? ഈ ചൂടിൽ ദിവസവും നനച്ചുണക്കാതെ വസ്ത്രങ്ങൾ ധരിക്കുന്നവനു എന്തു ശാസ്ത്രബോധം?

ഇങ്ങനെയുള്ള വരത്തന്റെ വസ്ത്രങ്ങളിലാണു മലയാളിക്ക് കമ്പമെങ്കിൽ അതു നടക്കട്ടെ. സ്വന്തമായ ഭക്ഷണശീലം നശിപ്പിച്ചവനാണു മലയാളി. പിന്നെ വസ്ത്രത്തിന്റെ കാര്യത്തിൽ എന്തിനു ഒരു നിർബ്ബന്ധം. അന്നത്തേക്കാൾ വലുതല്ലല്ലോ‍ വസ്ത്രം. ഇതാണു പറയുന്നതു മയാളിക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ല. ആശകൊണ്ട് പുതുമുറ വസ്ത്രങ്ങൾ ധരിക്കട്ടെ. പക്ഷെ അതിൽ മിനിമം ഔചിത്യമെങ്കിലും കാണിക്കാറുണ്ടോ, അതുമില്ല.

ഇപ്പോൾ സ്ത്രീകളുടെ ജീൻസു വിവാദമായിരിക്കുകയാണല്ലോ. അതിനുള്ള ന്യായം അതു ധരിക്കുന്നതു സുരക്ഷയെ പ്രതിയാണെന്നാണു. ജീൻസ് ഊരിയെടുക്കാൻ പ്രയാസമായതുകൊണ്ട് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലത്രെ. ശരിയായിരിക്കാം. എങ്കിൽ അതു അതിന്റെ രീതിയിൽ ധരിക്കണം. ശരീരം മറച്ച്, ലോങ്ങ്ഷർട്ടിട്ട് ഒക്കെ. ഇപ്പോഴങ്ങനെയാണൊ? ഇതിപ്പോൾ Low rise Jeans ഉം Short shirt ഉമാണു മിക്കവരുടേയും ചോയിസ്. അതു ബീഭത്സമാണെന്നു പറയാതെ നിവർത്തിയില്ല. കേരളത്തിലെ ഒരുമാതിരിപ്പെട്ട പെണ്ണിന്റേയും ആണിന്റേയും ശരീരം പരമ ബോറാണു. അളവോ അഴകോ ഇല്ലാത്ത, മാംസക്കഷണങ്ങൾ തൂങ്ങിക്കിടക്കുന്ന, വയറുന്തിയ, ചുളിവുകളും പാടുകളും വീണ, മടക്കുകളിൽ അഴുക്കുപിടിച്ച താണു മിക്ക ഉടലുകളും. അവയൊക്കെ പ്രദർശിപ്പിച്ചാൽ അറപ്പാണു തോന്നുന്നുക. ബർമുഡയും ഷോർട്ട് ഷർട്ടുമിട്ടു നടക്കുന്ന ആണുങ്ങളെ കണ്ടാലും ഇങ്ങനെ തന്നെ. കാർക്കിച്ചു തുപ്പും. പലരുമതു കാഷ്വൽ മാറ്റി ഒഫീഷ്യൽ പോലുമാക്കാറുണ്ട്. അതുപോലെ വേറൊരു കൂട്ടരാണു കക്ഷം മിനുക്കാതെ സ്ലീവ്‌ലസ്സ് ഇടുന്ന സ്ത്രീകൾ. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഉച്ചയാകുന്നതിനു മുൻപേ മിക്ക മലയാളിയുടെ കക്ഷത്തിലും ഗുളിക ഉരുട്ടാവുന്ന പരുവത്തിൽ മെഴുക്ക് അടിയും. പിന്നെ അതും കാണിച്ചുകൊണ്ടാണു സ്ലീവ്‌ലെസ്സുകളുടെ ഊരുചുറ്റൽ.. ഉറപ്പില്ലാത്ത തുടകളും, അഴകില്ലാത്ത കൈകളും വേറെ വൈകൃതങ്ങൾ. വസ്ത്രം തിരഞ്ഞെടുക്കുന്നതിനു മുൻപ് മലയാളി സ്വന്തം ശരീരത്തെ ഒന്നു പഠിക്കണം.

2Kയോടെ Low rise Jeans ലോകമെമ്പാടും ഫാഷനായി. മുകൾഭാഗം അരഞ്ഞാണമിടുന്ന ഭാഗം വരെ എത്തുന്നതരം ജീൻസുകളാണവ. ഷിമിസോ ബനിയനോ ഇടാതെ Low rise Jeans ധരിച്ചാൽ മിക്കവരുടേയും അടിവസ്ത്രം പുറത്തുകാണും. Low rise Jeansനൊപ്പം പുതിയൊരു സൌന്ദര്യസങ്കല്പവുമുണ്ടായി. Attraction of buttock cleavage. അതിനു മുൻപുവരെ മാറിടത്തിന്റെ വിടവായിരുന്നു ആകർഷണം. കമ്പനികൾ മാർക്കറ്റിങ്ങിനു ഉപയോഗിച്ച ഒരു തന്ത്രമാണു പിൻ‌ഭാഗവിടവ്. ഫോട്ടോഗ്രാഫുകളിലും, പെയിന്റിങ്ങുകളിലും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഒരു സങ്കല്പമായിരുന്നെങ്കിലും പൊതുസമൂഹത്തിൽ അതുണർത്തിയതു കൂടുതലും ജുഗുപ്സയായിരുന്നു. അഴുക്കുപറ്റി തുറന്നുവയ്ക്കുന്ന നാപ്പികളെ അതോർമ്മപ്പെടുത്തി. Low rise Jeans ഹൈലൈറ്റ് ചെയ്യുന്നതു മനുഷ്യന്റെ പിൻ‌ഭാഗമാകുമ്പോൾ അതു സൌന്ദര്യത്തേക്കാൾ വിസർജ്ജനത്തെ ഓർമ്മപ്പെടുത്തുന്നതു സ്വാഭാവികം. കേരളത്തിലുമിപ്പോൾ Low rise Jeans ആണു ട്രെൻഡ്. ഷേപ്പില്ലാത്ത പുക്കിളും ചാടിയ വയറുമുള്ള മലയാളി അതു ധരിക്കുമ്പോഴുള്ള വൈകൃതം പറഞ്ഞറിയിക്കാൻ വയ്യ.

Wednesday, October 1, 2014

ശാസ്ത്ര ഫാഷിസം

ഇന്നത്തെപ്പോലെ ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന ഒരു രീതി പൌരാണികർക്ക് ഇല്ലായിരുന്നു എന്നാണു ആധുനികരായ പലരും ധരിച്ചു വച്ചിരിക്കുന്നതു. അതു അക്കാലത്തെ ഭൌതികജീവിതത്തെക്കുറിച്ചു ആഴത്തിൽ പഠിക്കാത്തതു കൊണ്ടാണു. പൌരാണികരുടെ ജീവിതത്തിൽ നിന്നും ഇന്നിലേക്ക് തുറിച്ചുനിൽക്കുന്ന എത്രയോ നിർമ്മിതികൾ, ഉപകരണങ്ങൾ, ഔഷധങ്ങൾ, ജീവിതരീതികൾ ഒക്കെയുണ്ട്. ആധുനികർ അതൊന്നും ശ്രദ്ധിക്കാതെയാണു ഈ അബദ്ധമൊക്കെ എഴുന്നള്ളിക്കുന്നതു.

ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ കൊണ്ടും ടൂളുകൾകൊണ്ടും പ്രാചീനരുടെ ശാസ്ത്രത്തെ അപഗ്രഥിക്കാനാവുന്നില്ല എന്നതാകും അവർ നേരിടുന്ന പ്രതിസന്ധി. ആ വീക്ഷണത്തിൽ നോക്കുമ്പോൾ ആധുനികശാസ്ത്രം വളരെ പ്രിമിറ്റീവ് ആണെന്നു പറയേണ്ടി വരും. തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനെ അവഗണിക്കുന്നതാണു ആധുനികന്റെ രീതി. അങ്ങനെ ചെയ്യുന്നതു ശാസ്ത്രമല്ല. വെറും ഈഗോയിസം.

ഇതേ ഈഗോയിസ്റ്റുകൾ തന്നെ പൌരാണികതയുടെ ആ എടുപ്പുകളെ ആന്റിക് മൂല്യത്തോടെ ആസ്വദിക്കുകയും ചെയ്യുന്നു. അതിന്റെ പിന്നിൽ ഒരു ശാസ്ത്രമുണ്ടെന്നു അവർ വിശ്വസിക്കുന്നില്ല. അതിനു കഴിയാത്തവിധം അശാസ്ത്രീയമാണു അവരുടെ മനസ്സ്. ആധുനികവിദ്യാഭ്യാസമാണു അതിനു ഉത്തരവാദി. ശാസ്ത്രപഠനം ഇപ്പോൾ ഒരു അന്ധവിശ്വാസമാണു. തൊഴിലിനു വേണ്ടി മാത്രമാണു ശാസ്ത്രപഠനം. അതു കൊണ്ടുതന്നെ ഇന്നത്തെ ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്താതൊന്നും ശാസ്ത്രമല്ലെന്നു അവർ ശഠിക്കുന്നു. ഈജിപ്ഷ്യൻ മമ്മികളായാലും ദില്ലിയിലെ തുരുമ്പെടുക്കാത്ത സ്തൂപമായാലും അവർക്ക് അതൊക്കെ വെറും പുരാവസ്തുക്കൾ മാത്രം. അറിവില്ലാത്തവർ എങ്ങനെയൊക്കയോ തട്ടിക്കൂടി വച്ചതു. അതിന്റെ ശാസ്ത്രീയതയൊന്നും അന്വേഷിക്കേണ്ട കാര്യമില്ല എന്നവർ ‘വിശ്വസിക്കുന്നു’. എന്തെങ്കിലും അന്വേഷണം നടത്തിയാൽ, അതു വെളിവാക്കുന്ന അറിവുകൾ തങ്ങളുടെ ശാസ്ത്രത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമോ എന്നുമവർ ഭയപ്പെടുന്നു. അതുകൊണ്ടാണു ഇതിന്റെയൊക്കെ പിന്നിലൊരു ശാസ്ത്രമുണ്ടെന്നു പറയുന്നവരെ പരിഹസിച്ചും അവഗണിച്ചും അകറ്റി നിർത്തുന്നതു. അതൊരു തരം പുതിയ ഫാഷിസമാണു. ശാസ്ത്ര ഫാഷിസം.

ഇന്ത്യൻ ശാസ്ത്രത്തെ ആത്മീയതയുടെ തിരശീലയിലയ്ക്ക് പിന്നിലേക്ക് തള്ളിയതിൽ വിവേകാനന്ദസ്വാമിയുടെ പ്രഭാഷണങ്ങൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യയുടെ സമ്പത്തു ആത്മീയത മാത്രമാണെന്ന ധാരണപരക്കത്തക്കവിധമായിരുന്നു സ്വാമിജിയുടെ പ്രഭാഷണങ്ങൾ. അതൊരുപക്ഷെ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. കൂപ്പുകുത്തുന്ന ഇന്ത്യൻ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാൻ കണ്ടെത്തിയ വഴിയാകണം പാശ്ചാത്യനു അപ്രാപ്യമായ ഇന്ത്യൻ ആത്മീയത. പക്ഷെ അതു വലിയ അപകടമുണ്ടാക്കി. ഭൌതികമായുള്ളതെല്ലാം ഭാരതത്തിനു വെളിയിലാണു. ഭൌതികവളർച്ചയ്ക്ക് അതു സ്വീകരിക്കണം. ഇതുവരെ തുടർന്നു വന്ന ശാസ്ത്രവും സാങ്കേതികവിദ്യയും തള്ളിക്കളയണം. ഇന്ത്യൻ ശാസ്ത്രം അന്ധവിശ്വാസവും ആത്മീയതയുടെ സേവകനും മാത്രമാണെന്നൊരു ധാരണ പരക്കാൻ അതിടയാക്കി. എന്നാൽ അപ്പോഴും കോസ്മറ്റിക് സർജ്ജറിപോലുള്ള അത്യാധുനിക ശാസ്ത്രീയാഭ്യാസങ്ങൾ ഇന്ത്യയിൽ നിലനില്പുണ്ടായിരുന്നു. വിവേകാനന്ദസ്വാമികളുടെ വാക്കുകൾ ഇന്ത്യൻ ശാസ്ത്രത്തെ അവജ്ഞയോടെ കാണുവാൻ ഇടയാക്കി. തുടർന്നു വന്ന ഇന്ത്യൻ സന്യാസസമൂഹങ്ങളും സ്വാമിജിയുടെ വാക്കുകളെയാണു പിന്തുടർന്നതു. അതുകൊണ്ട് എന്തു സംഭവിച്ചു. ഇന്ത്യൻ ശാസ്ത്രം അവഗണിക്കപ്പെട്ടു. ആത്മീയത അതിന്റെ ആധാരത്തിൽ നിന്നും മാറി ഭൌതികവുമായി. ഇന്നു ഏതെങ്കിലും സന്യാസിസമൂഹം ഇന്ത്യൻ ശാസ്ത്രത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ? ആത്മീയതയുടെ മാർക്കറ്റിങ്ങിനുവേണ്ടി ഇന്ത്യൻ സയൻസിനെക്കുറിച്ചൊക്കെ പറയും. പക്ഷെ ആധുനിക ശാസ്ത്രത്തെ ആവേശത്തോടെ പുണരുകയും ചെയ്യും. വേദപാഠശാലകൾ സ്ഥാപിച്ച അനേകം ആശ്രമങ്ങളുണ്ട്. അവരാരെങ്കിലും പൌരാണിക സാങ്കേതികവിദ്യപഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങാറുണ്ടോ?

പക്ഷെ ഒട്ടേറെപ്പേർ അവരെയും ആധുനികശാസ്ത്രത്തെയും ത്തള്ളിക്കളഞ്ഞ് ജീവിതത്തോട് ചേർന്നു നിന്ന ആ പൌരാണിക ശാസ്ത്രീയതയിലേക്ക് തിരിച്ചു പോകാൻ വെമ്പുന്നുണ്ട്. അതിനായുള്ള ഒറ്റപ്പെട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ആധുനികശാസ്ത്രവാദികൾക്കു അതുണ്ടാക്കുന്ന സംഘർഷം വളരെ വലുതുമാണു.